Tuesday, December 29, 2009

ആണ്ടറുതിയിലെ ഓർമ്മകൾ

ആണ്ടറുതിയിലെ ഓർമ്മകൾ

ഇതുപോലൊരു ആണ്ടറുതിയിൽ, വലിയൊരു കലാകാരനെ കാണാൻ ഒരു ചങ്ങാതി കൊണ്ടുപോയി. ഞാൻ ചേരാനിരുന്ന സ്ഥാപനത്തെപ്പറ്റി കേട്ടപ്പോൾ, തിരക്കിലായിരുന്ന കലാകാരൻ പറഞ്ഞു: “അവിടെ ഒരാൾ എനിക്കെതിരെ എഴുതുന്നു. സൽക്കരിക്കാത്തതുകൊണ്ടാകാം. ഞാൻ ചെയ്യില്ല. അയാളും ഞാനും ഒപ്പമാണോ?” കലാകാരനെ സുഖിപ്പിക്കാൻ ഞാൻ താഴ്മയോടെ പറഞ്ഞു: “അല്ല.“ പിന്നെ മനസ്സിൽ ഇങ്ങനെയും ഉരുവിട്ടു: ഒന്നും ഒന്നിനും ഒപ്പമല്ല. എല്ലാം ഒരുപോലെയാണെന്നും ചിലർ വാദിക്കും.

കശ്മീരിലും കാബൂളിലും കറാച്ചിയിലും പൊട്ടിത്തെറിച്ചുപോയ ആളുകൾ ആർക്കെങ്കിലും ഒപ്പമാണോ?, പേരും വിലാസവുമറിയാത്ത മനുഷ്യർ. അവർക്കു പ്രേരണയായ നൈൽനദീതടചിന്തകൻ, ഹസ്സൻ അൽ ബന്ന, അവർക്കൊപ്പമായിരുന്നോ? മരണത്തെ ബന്ന പുണ്യമാക്കി. അതൊന്നുമറിയാതെ, മരണം പോലും അറിയാതെ, അഛൻ പോയി. പോകുമ്പോൾ എഴുപത്തഞ്ചുകൊല്ലം മുൻപ് കേട്ടുപഠിച്ച ഋക് ഓരോന്നും ഓർമ്മയിൽ പൂത്തുകൊണ്ടിരുന്നു. ഒന്നും പഴകുന്നില്ല.

ഓർമ്മകളെ അഭിവാദനം ചെയ്യുന്ന കെ എം മാത്യുവിന്റെ “എട്ടാമത്തെ മോതിരം” മറിച്ചുനോക്കി. അറ്റം കാണാത്ത ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് തുടക്കം: “ഓർമ്മകളുടെ ദൈവമേ, വഴി കാട്ടുക.” വഴിയിൽ കണ്ടവരിൽ ഒരാൾ ചുനങ്ങാട്ട് ചാത്തു മേനോൻ, ബൈബിളിന്റെ ആദ്യമലയാളപരിഭാഷകൻ. അയൽക്കാരനെപ്പോലെ തോന്നി. ഓർമ്മകളുടെ ദൈവം തഴഞ്ഞ ചിലരെ കഴിഞ്ഞ കൊല്ലവും കണ്ടുമുട്ടി. അവർക്ക് എന്നെങ്കിലും ആശ്രയമായി വരാം മാജാ മാറ്ററിക് എന്ന് ആശ്വസിക്കുക. കമ്പ്യൂട്ടറിൽ ദയയും ധർമ്മബോധവും ഉണർത്തുന്ന പരിപാടി തയ്യാറാക്കുകയാണ് മാറ്ററിക്, യുഗോസ്ലാവിയയിൽ പിറന്ന് അമേരിക്കയിൽ വളർന്ന ഗവേഷക. വൈദ്യശാസ്ത്രചിന്തകനായ ജെറോം ഗ്രൂപ്മാന്റെ ലേഖനത്തിൽ പരിചയിച്ചതാണ് അവരെ. മങ്ങുന്ന ഓർമ്മ വിളക്കിയെടുക്കാൻ പോന്നതാണത്രേ മാറ്ററിക് ഉണ്ടാക്കുന്ന റോബോട്.

അരനൂറ്റാണ്ടുകൊണ്ടും മങ്ങാത്ത സൌഹൃദത്തിന്റെ കൊട്ടിപ്പാടിസേവയുമായി, തോമസ് മാസ്റ്റർ തന്റെ കവിത കേൾപ്പിച്ചു. ഐപ്പുണ്ണിമാഷുടെ മകൻ. മകനെക്കാളേറെ ശിഷ്യനെ ഇഷ്ടപ്പെട്ട ആളായിരുന്നു ഐപ്പുണ്ണിമാഷ്. തൊണ്ണൂറുകഴിഞ്ഞിട്ടും ഓർമ്മയിൽ ശിഷ്യനുവേണ്ടി സ്ഥലം ഒഴിച്ചിട്ടു. അത്രത്തോളം തന്നെ പഴക്കമുള്ള പരിചയം പുതുക്കാൻ ഒരു ദിവസം പൊടുന്നനവേ പി കെ ശ്രീധരൻ പ്രത്യക്ഷപ്പെട്ടു--അത്രയും കാലം നീറിക്കിടന്നിരുന്ന ഏതോ ഒരു പിഴയെപ്പറ്റിയുള്ള കുമ്പസാരവുമായി. ശ്രീധരന്റെ ഓർമ്മ കാലത്തെ വെന്നു, പാപബോധം പുണ്യത്തെക്കാൾ തിളങ്ങി. സാഹിത്യകാരൻ സേതുവിന്റെ വിളിയിലും കാലത്തെ തോല്പിച്ചതിന്റെ “അടയാളങ്ങൾ“ ഉണ്ടായിരുന്നു. മുപ്പതുകൊല്ലത്തെ ഇടവേളക്കുശേഷം പൊട്ടിവിടർന്ന ആ ഓർമ്മയിൽ എല്ലാ ഇന്നലെകളും ഇന്നോളം ചുരുങ്ങി.

കഴിഞ്ഞ ക്രിസ്മസിന്റെ ഓർമ്മ, എല്ലാ ഓർമ്മയും പോലെ, ഹൃദ്യമായ സ്പന്ദനമായിരുന്നു. ത്യാഗത്തിന്റെ പിറവി കൊണ്ടാടാൻ, പ്രാതലിനോടൊപ്പം ആപ്പിൾ സൈഡറും ഷാമ്പെയിനും മരുമകൾ മാറി മാറി വിളമ്പിയപ്പോൾ, പ്രഭാതം ഉയിർത്തെണീറ്റു. ഇത്തവണ പുതുമ പൂത്തത് വല്ലപ്പോഴും മാത്രം ബന്ധപ്പെടാറുള്ള സുനിൽ നായർ അയച്ചുതന്ന യേശുവിന്റെ ചിത്രങ്ങളിലായിരുന്നു. ചിരിക്കുന്ന ദൈവപുത്രന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മെൽ ഗിബ്സന്റെ സിനിമയിൽ, നന്മയുടെ രൂപം പുളയുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന രംഗങ്ങൾ കണ്ട് ആളുകൾ കരഞ്ഞിരുന്നു. ഇവിടെ, ഇതാ, യേശു ചിരിക്കുന്നു. സാംക്രമികമായ ചിരി.

ചിരിക്കാൻ വിധിക്കപ്പെടാത്ത ചിലരെ ഓർക്കട്ടെ. ബുദ്ധൻ. ദുഖത്തിന്റെ കാരണം കണ്ടെത്തിയിട്ടും, ആനന്ദം അറിഞ്ഞിട്ടും, ബുദ്ധൻ ചിരിച്ചിരുന്നില്ല. പക്ഷേ പോഖ്രാനിലെ സ്ഫോടനത്തിൽ നമ്മൾ“ബുദ്ധന്റെ ചിരി“ കേട്ടു; കുടവയറും പൊണ്ണത്തടിയും ശൂന്യമായ ശിരസ്സുമുള്ള ഒരു വൈകൃതത്തിന് “ചിരിക്കുന്ന ബുദ്ധൻ” എന്നു പേരിട്ടു. നമുക്കും ചിരിക്കാം. ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ, ഒന്നും ചെയ്തില്ലല്ലോ എന്ന ഓർമ്മയുടെ ലഹരിയിൽ ഞാനും ചിരിക്കട്ടെ. അതായിരുന്നു കഴിഞ്ഞ കുറി പി ജെ ചെറിയാൻ അയച്ചുതന്ന വരികളിലെ ഓർമ്മപ്പെടുത്തൽ: “ഒരു കൊല്ലം കൂടി കടന്നുപോകുന്നു. നമ്മൾ എന്തു ചെയ്തു...?“

എന്തു ചെയ്യാൻ? പുതിയ സന്ദേശങ്ങൾ അയക്കുക, പുതിയ തീരുമാനങ്ങൾ എടുക്കുക, പുതിയ പരിചയങ്ങളും ശത്രുതകളും കണ്ടെത്തുക—എല്ലാം പഴയപോലെ. വാസ്തവത്തിൽ ഒന്നും പഴകുന്നില്ല. പുതിയതിനെപ്പറ്റിയുള്ള നാമജപം കേട്ടപ്പോൾ, ഗൌരി എന്നെ നോക്കി. കാലത്തെയോ സ്ഥലത്തെയോ പറ്റി എനിക്ക് കൂടുതൽ ധാരണയുണ്ടെന്ന് കരുതിക്കാണും. ഗൌരി ചോദിച്ചു: Tell me, Tutu, what is NEW?

ഞാൻ കൊഞ്ചിക്കുഴഞ്ഞു; പക്ഷേ ഇങ്ങനെ പറഞ്ഞില്ല: എല്ലാം പുതിയതു തന്നെ. നിമിഷം തോറും പുതുമ തോന്നിക്കുന്നതാണ് സൌന്ദര്യത്തിന്റെ സ്വരൂപം. ഒന്നും പുതിയതല്ല. നിത്യമായ ആവർത്തനമാണ് എല്ലാം. രണ്ടും പഴയ, പുതിയ, മൊഴി--ആണ്ടറുതിയും ആണ്ടുപിറവിയും പോലെ.

(ഡിസംബർ 29ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Saturday, December 26, 2009

ഇനിയും പൊട്ടാത്ത ഒരു അണ

ഡോക്റ്റർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“



കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.



ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.



എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.

വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.



കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?



കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?



തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.



പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.

(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Thursday, December 24, 2009

വാർത്ത: വിതയും വിളവെടുപ്പും

കോർട് ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി--നമ്മുടെ പിൻനിലയോർത്ത്. ആ ചാനലിൽ എല്ലാം കാണാം. കുറ്റം ചെയ്ത ദൃശ്യം വീണ്ടും ആവിഷ്കരിക്കപ്പെടും. അന്വേഷണത്തിന്റെ വഴിയേ പോകും. പ്രതിയെ ഡിറ്റക്റ്റിവ് ചോദ്യം ചെയ്യുന്ന വിഡിയോ കാണിക്കും. വിചാരണയും വിദഗ്ധരുടെ വിശകലനവും ഉണ്ടാവും. പിന്നെ വിധിപ്രസ്താവവും. നമ്മുടെ പരിപാവനമായ നീതിന്യായപീഠത്തിനകത്തെ രംഗം ക്യാമറയിൽ പകർത്തുന്ന കാര്യം സങ്കല്പിക്കാനാവുമോ? പ്രതിയും ഡിറ്റക്റ്റിവും തമ്മിലുള്ള ഇടപഴക്കത്തിന്റെ ദൃശ്യം കാണാൻ പറ്റുമോ? കോർട് ടിവി കാണിയെയും അന്വേഷണത്തിൽ വിദൂരസാക്ഷിയാക്കുന്നതുപോലെ തോന്നി.


ആ ഘട്ടത്തിൽ മാധ്യമസാന്നിധ്യം അനുവദിക്കുന്ന സ്ഥിതി ഇവിടെ ഒരിക്കലും ഉണ്ടാവില്ല. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ , ഇതാ കേൾക്കുന്നൂ തടിയന്റവിട നസീറിന്റെ മൊഴി.. അയാൾ പറഞ്ഞ ഭീകരകഥ വഴിക്കു വഴി ടീവിയിലെത്തുന്നു. കേൾക്കുന്നേയുള്ളു, കാണുന്നില്ല--ശ്രൂയതേ ന ച ദൃശ്യതേ എന്നു പറഞ്ഞപോലെ. ആരു പറഞ്ഞു എന്ന് ആരും പറഞ്ഞില്ല. നസീർ നേരിട്ട് മീഡിയയെ വിളിച്ചുപറഞ്ഞിരിക്കില്ല. പൊലിസ് പറഞ്ഞതായി പറഞ്ഞുമില്ല. വിവരം അശരീരിപൊലെ അങ്ങനെ ചാറിക്കൊണ്ടിരുന്നു. സുതാര്യതയുടെ യുഗം എത്തിയല്ലോ എന്നു കരുതി ഞാൻ അശരീരിക്ക് സ്തുതി പാടി.


പ്രതിയെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം അപ്പപ്പോൾ മാധ്യമത്തിനു കൊടുക്കുന്ന സ്വഭാവം പൊലിസിനില്ല. ആർ, എപ്പോൾ, എവിടെ, എന്തു പറഞ്ഞുവെന്ന് കേട്ടെഴുതുകയല്ലാതെ, വെളിപാട് ഇറക്കുന്ന പതിവ് മീഡിയക്കുമില്ല. ഉറവിടത്തിന്റെ പേരെടുത്തു പറയണമെന്നായിരുന്നു പണ്ടത്തെ ആദ്യപാഠം. അത് വിശ്വാസ്യത കൂട്ടും, മാധ്യമക്കാരന്റെ അധമവിനോദത്തിനുള്ള സാധ്യത കുറക്കും. പേരു വെളിപ്പെടുത്താൻ വയ്യാത്തപ്പോൾ, അഭിജ്ഞവൃത്തങ്ങളെ ഉദ്ധരിക്കും. വൃത്തങ്ങൾ അത്യുന്നതമോ ആധികാരികമോ ആകാം. ചതുരം ആവില്ല, തീർച്ച. പണ്ടൊരിക്കൽ, തനിക്ക് വാർത്ത ചോർത്തിത്തന്ന വൃത്തത്തിന്റെ നാമരൂപം വെളിപ്പെടുത്താത്തതിന്, ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ദേവദാസ് ഗാന്ധി ജയിലിൽ പോകുകയുണ്ടായി.


അതുപോലൊരു ധർമ്മമോ സങ്കടമോ തടിയന്റവിട പ്രകരണത്തിൽ ഉണ്ടായില്ല. വാർത്ത എങ്ങനെ വന്നു എന്ന് അതിശയിക്കേണ്ടവർതന്നെ അത് വീശിയെറിയുകയായിരുന്നു. ഒരു വ്യവസ്ഥ മാത്രം: നസീർ പൊലിസിനോടു പറഞ്ഞ ഭീകരകഥ പൊലിസ് പുറത്തുപറഞ്ഞെന്ന് ആരോടും പറയാൻ പാടില്ല. വ്യവസ്ഥ ഏവർക്കും സ്വീകാര്യമായിരുന്നു. ഉറവിടം പറയാതെ, പൊലിസ് ഒഴുക്കിവിട്ട വാർത്തക്കഷണങ്ങൾ വെട്ടിവിഴുങ്ങാൻ ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു. ആരു പറഞ്ഞു, എന്തു പറഞ്ഞില്ല, എന്ന് ആർക്കും ചോദിക്കാൻ തോന്നിയില്ല. ഉത്തരം മറഞ്ഞിരിക്കുന്ന ഉറവിടത്തിന്റെ യുക്തിക്കു വിട്ടു. ഡേവിഡ് ഹെഡ്ലി പൊട്ടിക്കാനിരുന്ന സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും ആരും ചോദിച്ചില്ല, “ആരാണീ ഉറവിടം? എന്തിനീ ഔദാര്യം? ഇനിയും വിരട്ടാനോ?“


പഴയ മൊഴിയിൽ ഇതിനെ വാർത്തക്കൃഷി എന്നു പറയും. Plant. വാർത്ത എഴുതിയും വായിച്ചും ശീലിച്ചവർക്കെല്ലാം അതു കൃഷിചെയ്യുന്നവരുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടിവന്നിരിക്കും. പല തരം കൃഷിക്കാർ, പല തലത്തിലുള്ളവർ. പത്രസമ്മളനത്തിനുമുമ്പും പിമ്പും, തിരഞ്ഞെടുത്ത ലേഖകർക്ക് “രേഖയിൽ പെടുത്താതെ” രഹസ്യവിഭവം വിളമ്പുന്നവർ. സൌത് അവന്യുവിനോടു ചേർന്ന തന്റെ വീട്ടിലിരുന്ന്, ചായയുടെ നിലക്കാത്ത ഒഴുക്കിനൊപ്പം, അത്തരം രഹസ്യവിഭവവും ഉദാരമായി സൽക്കരിച്ചിരുന്ന ജനത പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ—പിന്നീട് ചുളുവിൽ തെല്ലിട പ്രധാനമന്ത്രി--അതിഥികളുടെ ഇഷ്ടനായിരുന്നു. അങ്ങനെ എത്രയോ പേരെ അധികാരത്തിന്റെ മേലടുക്കളയിൽ കണ്ടത് ഓർത്തുപോകുന്നു.


ഉറവിടം മറച്ച്, ലേഖകന്റെ ഉത്തരവാദിത്വത്തിൽ ഇറക്കുന്ന വാർത്ത ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഏറ്റുവാങ്ങേണ്ടിവരും. ചിലപ്പോൾ കർഷകന്റെ ഇംഗിതം മനസ്സിലാക്കാതെ, സ്കൂപ്പിന്റെ ലഹരിയിൽ പെട്ടുപോകുകയും ചെയ്യും. അപ്പോൾ കർഷകൻ കൊയ്യും, തൊഴിലാളി കഴുതയെപ്പോലെ തൊലിക്കും. അതൊഴിവാക്കാൻ വാർത്തക്കൃഷിക്കിറങ്ങുന്നവരെ തിരിച്ചറിഞ്ഞാൽ മതി. പൊലിസ് ആകുമ്പോൾ കൂടുതൽ സൂക്ഷിക്കണം. നാലാൾ അറിയണമെന്നുള്ള വിവരം പൊലിസിന് ഔപചാരികമായി പുറത്തുവിടാവുന്നതേയുള്ളു. അതാണ് സുതാര്യത. അതിൽ കുറഞ്ഞതോ കൂടിയതോ ആയ ഏത് അജണ്ടയും അശുദ്ധമായിരിക്കും.


സത്യം സത്യമായി പറയാൻ എളുപ്പമല്ല. വാർത്തയുടെ വിതയും വിളവെടുപ്പും, മറഞ്ഞിരിക്കുന്ന ഉറവിടങ്ങൾ നടത്തുമ്പോൾ വിശേഷിച്ചും. അറിവുകേടുകൊണ്ടായാലും കള്ളത്തരംകൊണ്ടായാലും, വാർത്തക്കാരൻ പൂർണസത്യമേ പറയൂ എന്നോ, സത്യമല്ലാത്തതൊന്നും പറയില്ലെന്നോ പണ്ടേ ധാരണ ഉണ്ടായിരുന്നില്ല്ല. യുദ്ധത്തിനുമുമ്പ് വാർത്ത വിളമ്പാനും ഉണ്ണാനുമായി തന്നെ വന്നു കണ്ട സഞ്ജയനോട് യുധിഷ്ഠിരൻ പറഞ്ഞു: “വാർത്തകളെന്തോന്നുള്ളൂ, വാസ്തവം പറകെടോ.”


വാർത്തയെല്ലാം വാസ്തവമാവില്ല എന്നു തന്നെയായിരുന്നു ധർമ്മപുത്രന്റെ സൂചന. കൂട്ടത്തിൽ പറയട്ടെ, ആ “എന്തോന്നു”കൊണ്ട് ഉറപ്പിക്കാം, യുധിഷ്ഠിരൻ തിരുവിതാംകൂറുകാരൻ ആയിരുന്നു.

(ഡിസംബർ 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Wednesday, December 16, 2009

കുഴപ്പമില്ലാത്ത കുറെ കാര്യങ്ങൾ

കുഴപ്പമില്ല. മലയാളത്തിൽ ഇത്രയേറെ വീശുന്ന വാക്ക് വേറെ ഇല്ല. പരീക്ഷ എങ്ങനെ? കുഴപ്പമില്ല. വണ്ടിയിൽ തിരക്ക്? കുഴപ്പമില്ല. സ്വർണ്ണവില കൂടിയാൽ? കുഴപ്പമില്ല. ആരോഗ്യം? കുഴപ്പമില്ല. രണ്ടു തന്നാലോ? കുഴപ്പമില്ല. എങ്ങനെയായാലും കുഴപ്പമില്ല. അതാണ് കുഴപ്പം. എല്ലാം അറിയാനുള്ള ചോദ്യത്തിന് ഒന്നും പറയാത്ത മറുപടി.


വാമൊഴിയിലായാലും ഇങ്ങനെ ഒന്നും പറയാതെ പറഞ്ഞുകൊണ്ടേ പോകേണ്ട കാര്യമില്ല. ചില കാരണങ്ങൾ ആലോചിച്ചുനോക്കാം.. ഒന്നുകിൽ, കുഴപ്പമില്ലെന്നു മൊഴിയുന്നവൻ മണ്ടൻ, കേട്ടതെന്ത്, കേൾക്കാത്തതെന്ത് എന്നു മനസ്സിലാകാത്തവൻ.. അല്ലെങ്കിൽ, ചോദിക്കുന്നവനോട് കാര്യം പറയേണ്ടെന്നു കരുതുന്നവൻ, എല്ലാം കുഴപ്പത്തിൽ ഒഴുക്കുന്നവൻ. അതുമല്ലെങ്കിൽ, നേരു പറഞ്ഞാൽ നെറികേടാവുമെന്നു പേടിക്കുന്നവൻ, പരപക്ഷബഹുമാനം മൂത്തവൻ.


ഒടുവിലെ ചേരിക്കാരന്റെ ഉള്ളിലിരിപ്പിൽ കുഴപ്പമില്ലെന്നു തോന്നുന്നു, പരീക്ഷ നന്നായെന്നോ സന്തോഷം തോന്നുന്നെന്നോ പറയാൻ പാടില്ല. അത് വലുപ്പമായി കാണും ചോദിക്കുന്നവൻ. അതുമല്ല, തോൽക്കുമെന്നോ ദേഹം കുഴയുന്നുവെന്നോ മറുപടി കേൾക്കണമെന്നായിരിക്കും അയാളുടെ മോഹം.. അയാളെ ഇക്കിളിപ്പെടുത്താൻ വേണ്ടിയാണ് “കുഴപ്പമില്ലാത്ത” ഉത്തരം..


അങ്ങനെ കാണിക്കുന്ന നയത്തിനും വിനയത്തിനും പ്രേരകമായ നാട്ടുമുറയെ തള്ളിപ്പറയുകയുണ്ടായി ജർമ്മൻ ചിന്തകൻ ഷോപ്പൻഹോവർ. കള്ളനും മണ്ടനും അങ്ങനെയല്ലാത്തവരോടൊപ്പം നിൽക്കാൻ സൌകര്യം ഒരുക്കുന്നതത്രേ ആ നാട്ടുമുറ. ഹരിശ്ചന്ദ്രനും ഐൻസ്റ്റീനും സത്യസന്ധനും ബുദ്ധിമാനും ആണെന്ന് അവകാശപ്പെട്ടാൽ, അഹമ്മതിയായി കൂട്ടില്ലേ? അതുകൊണ്ട്, മണ്ടൻ കളി കളിച്ചാൽ കുഴപ്പമില്ല.


വരമൊഴിയിലും വാമൊഴിയിലും വ്യക്തത വരുത്തുകയാണ് ഭാഷ ഉപയോഗിക്കുന്നവരുടെ കടമ. അതില്ലാതെ പോകുമ്പോൾ , സംവേദനം അവതാളത്തിലാകുന്നു., പൈങ്കിളി ചിണുങ്ങുകയും ഗീർവാണം മുഴങ്ങുകയും ചെയ്യുന്നു. എന്നാലും കുഴപ്പമില്ലെന്നോ? എന്തിനെയും “ഭയങ്കര“മാക്കുന്നതാണ് ആ സന്ദർഭം. സന്തോഷം ഭയങ്കരം, സൌന്ദര്യം ഭയങ്കരം, സ്നേഹം ഭയങ്കരം, സ്വാദ് ഭയങ്കരം, സർവം ഭയങ്കരം. അഭയമായിരുന്നു ഒരിക്കൽ മുദ്രയും മന്ത്രവും. ഇപ്പോൾ ‘ഭയങ്കര‘മാണ് ലക്ഷ്യവും മാർഗ്ഗവും.


ഇംഗ്ലിഷിൽ വാക്കിന്റെ വിപണിയിൽ ഇറങ്ങുന്ന ‘കുന്നംകുള‘ങ്ങളെ പൊളിച്ചുകാട്ടാൻ കുറച്ചുകാലമായി ഒരു സമ്മാനം കൊടുത്തു വരുന്നു. Plain English Campaign എന്നു പറയും. ഒട്ടും ലളിതമല്ലാത്ത പ്രയോഗത്തിനാണ് സമ്മാനം. ഒരിടക്ക് വീണ്ടും വീണ്ടും സമ്മാനം നേടിയത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബുഷ് ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി സമ്മാനം തട്ടിയെടുത്തു. ഒരു ഇംഗ്ലിഷ് പ്രൊഫസർക്ക് സമ്മാനം പ്രഖ്യാപിച്ചപ്പോൾ, അവർ തട്ടിക്കേറി. ഒറ്റ മൂച്ചിൽ അവർ എഴുതിയ പ്രതിഷേധത്തിന് വീണ്ടും സമ്മാനം കൊടുക്കണമെന്ന് വാദമുണ്ടായി.. അവരൊക്കെ പറഞ്ഞത് പരിഭാഷക്ക് അതീതമായിരുന്നു. പരിഭാഷയിൽ ചോർന്നുപോകുന്നത് കവിത മാത്രമല്ല, ഊളത്തരവുമാകുന്നു. മലയാളത്തിൽ അങ്ങനെയൊരു സമ്മാനം ഏർപ്പെടുത്തിയാൽ, ആർക്കൊക്കെ കിട്ടും? എപ്പോഴെങ്കിലും എനിക്കും അതു തരപ്പെട്ടേക്കുമെന്നാണ് ഭാര്യയുടെ പക്ഷം.


വാക്കിന്റെയും പൊരുളിന്റെയും പിമ്പേ പോയി, ഒരു ദിവസം ഞാൻ ഡോക്റ്റർ സ്കറിയ സക്കറിയെ ശല്യപ്പെടുത്തി. എഴുത്തച്ഛൻ ഇല്ലാത്ത സാധനത്തിനു വാക്ക് കണ്ടെത്തിയെന്നായിരുന്നു എന്റെ വാദം. “കാലത്തെക്കളയാതെ ചൊല്ലു നീ കിളിപ്പെണ്ണേ/നീലത്തെ വെന്ന നിറമുള്ള ഗോവിന്ദൻ തന്റെ/ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും /പാലോടു പഴം പഞ്ചതാരയും തരുവൻ ഞാൻ.” അഞ്ഞൂറു കൊല്ലം മുമ്പ് പഞ്ചസാര ഉണ്ടായിരുന്നില്ല. തത്ത പഞ്ചസാര കഴിച്ചിരുന്നുമില്ല. വസ്തുവില്ലെങ്കിൽ, പ്രതീകമെങ്ങനെ?


ഡോക്റ്റർ സ്കറിയ സക്കറിയ ഗുണ്ടർട്ടുമായും മറ്റും ആലോചിച്ചു. പഴയ ദ്രാവിഡഭാഷകളിൽ പഞ്ചസാരയുടെ ആദിരൂപം കാണാമത്രേ.. വാക്കും അർത്ഥവും ശിവപാർവതിമാരെപ്പോലെ ഒട്ടിയിരിക്കുന്നതാണെന്ന് ഒരു വാദം. രണ്ടും തമ്മിലുള്ള ബന്ധം, പുതിയ കുടുംബത്തെപ്പോലെ, അയഞ്ഞതായിരിക്കുമെന്ന് വേറൊരു വാദമുണ്ടെന്ന് ഡോക്റ്റർ സ്കറിയ പറഞ്ഞു. കരിമ്പും ശർക്കരയും കൽക്കണ്ടവുംഅന്നു നുണയാമായിരുന്നു, ശരി, പക്ഷേ പഞ്ചസാര? അത് ഉണ്ടാക്കുന്ന വഴിയും, തിന്നുന്ന തത്തയും, അന്നുണ്ടായിരുന്നോ? ഇല്ലെങ്കിൽ, നാം ചൊല്ലുന്ന ഭാരതത്തിലെ ചില ഭാഗങ്ങൾ എഴുത്തച്ഛന്റെ പറ്റിൽ എഴുതിപ്പിടിപ്പിച്ചതാകും. കുഴപ്പമില്ല.

(ഡിസംബർ പതിനഞ്ചിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്)

Friday, December 11, 2009

അകാലത്തിൽ വരുന്ന ചരമവാർത്ത

ഇത്തവണ കെ കരുണാകരൻ ആസ്പത്രിയിലായപ്പോൾ പലരും കണ്ണിൽ കണ്ണിൽ നോക്കി. ഏതോ ഒരു ചാനൽ വെപ്രാളത്തിൽ അന്ത്യം അറിയിക്കുകയും ചെയ്തു. “ആരാദ്യം പറയും“ എന്നത് പ്രേമത്തിൽ മാത്രമല്ല പത്രപ്രവർത്തനത്തിലും പ്രധാനം തന്നെ. എല്ലാവരും തീർന്നു എന്നു കരുതുമ്പോൾ ഒന്നുകൂടി ഉദിച്ചുയരുന്ന താണ് കരുണാകരന്റെ കഴിവെന്ന കാര്യം ഒരു നിമിഷം അവർ മറന്നുപോയി. ഏതായാലും, ഒരു സന്ധികൂടി കടന്ന്, പതിവുപോലെ വെളുക്കെ ചിരിച്ചുകൊണ്ട്, അദ്ദേഹം ആസ്പത്രി വിട്ടിറങ്ങുന്നതുകണ്ടപ്പോൾ, മരണം ചിലർ അകാലത്തിൽ വിളിച്ചുപറഞ്ഞ ചില സംഭവങ്ങൾ ഓർത്തുപോയി..


മാർക് ട്വൈന്റേതാണെന്നു തോന്നുന്നു ആ പ്രയോഗം. ഒരു പത്രത്തിൽ ഒരു സുപ്രഭാതത്തിൽ അദ്ദേഹം മരിച്ച വാർത്ത വന്നു. മരിച്ചത് മാർക് ട്വൈൻ ആകുമ്പോൾ, വെറും തുണ്ടു വാർത്ത ആയിരുന്നിരിക്കാൻ തരമില്ല. അതിശയവും ശക്തിയും അഭിനയവും നിറച്ച അനുശോചനവും വാർത്തയോടൊപ്പം ചേർത്തിരിക്കണം. അതു വായിച്ചപ്പോൾ “പരേതൻ” ശുണ്ഠിയെടുത്തില്ല. അദ്ദേഹം എഡിറ്റർക്ക് ഒരു കുറിപ്പ് എഴുതി അയച്ചതേ ഉള്ളു. “എന്റെ മരണവാർത്ത അല്പം നേരത്തേ ആയെന്നു ചൂണ്ടിക്കാണിക്കട്ടെ.”


അത്ര സാരസ്യം തുളുമ്പുന്നതായിരുന്നില്ല സി എൻ അണ്ണാദുരയുടെ ചരമവാർത്ത. അദ്ദേഹം കുറച്ചിട കിടപ്പിലായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ആകാശവാണീനിലയത്തിലെ വാർത്താവിഭാഗത്തിൽ, യു എൻ ഐ ടെലിപ്രിന്റർ വെച്ചിരുന്നത് വാതിലിനോടു ചേർന്നായിരുന്നു. വാർത്താപ്രക്ഷേപണവുമായി ബന്ധഒപ്പെട്ടവരെക്കാൾ അതിൽ കൌതുകം കാട്ടിയിരുന്നത് മറ്റുള്ളവരായിരുന്നു. ഒരു ദിവസം നാഗവള്ളി അതുവഴി കടന്നുപോകുമ്പോൾ, ടെലിപ്രിന്റർ ചടാപടാ അടിക്കുന്നതു കണ്ടു: FLASH FLASH FLASH. സി എൻ അണ്ണാദുരൈ അന്തരിച്ചു.


ഉത്സാഹശാലിയായ നാഗവള്ളി അതു കീറിയെടുത്ത് നിലയമേധാവിയുടെ മുറിയിലേക്ക് ഓടിക്കയറി. വാർത്താവാക്യം തർജ്ജമ ചെയ്തു. പതിവുപോലെ “വ്യസനസമേതം” മരണവാർത്ത ശ്രോതാക്കളെ “അറിയിച്ചുകൊള്ളുന്നു” എന്ന് ഉശിരോടെത്തന്നെ പ്രക്ഷേപണം ചെയ്തു. കൃതകൃത്യതയോടെ നാഗവള്ളി സ്റ്റുഡിയോയിൽനിന്നു പുറത്തുവന്നപ്പോൾ, വാർത്താബോധമുള്ള ഒരു ശിപായി ഒരു തുണ്ടു കടലാസുകൂടി അദ്ദേഹത്തെ ഏല്പിച്ചു. നാഗവള്ളിയെ വധിക്കുന്ന മട്ടിൽ മൂന്നു വാക്കുകൾ അതിൽ എഴുതിയിരുന്നു: KILL KILL KILL. വീണ്ടും ഒരു ഖേദപ്രകടനത്തോടെ നേരത്തത്തെ മരണവാർത്ത റദ്ദാക്കി.


കേരളനിയമസഭയിൽ അങ്ങനെ ഒരു സംഭവമുണ്ടായി. ഓർമ്മവെച്ചു പറയട്ടെ, പണ്ട് ഐംഗമായിരുന്ന ഒരു അബ്ദുൾഖാദറുടെ മരണമായിരുന്നു വിഷയം. സഭ സമ്മേളിച്ചയുടനേ , തക്ക നേരത്ത്, അധ്യക്ഷൻ വിവരം പറഞ്ഞു. പതിവുപോലെ ആദരാഞ്ജലികൾ അർപ്പിക്കപ്പെട്ടു. കുറെക്കഴിഞ്ഞ് സഭയിലെത്തിയ പി എം അബൂബക്കർ ഒരു ക്രമപ്രശ്നവുമായി എഴുന്നേറ്റു. പ്രശ്നം വാസ്തവത്തിൽ അക്രമമായിരുന്നു. മരിച്ചതായി പ്രസ്താവിക്കപ്പെട്ട ആൾ മരിച്ചിട്ടില്ലെന്ന് പി എം വെളിപ്പെടുത്തിയപ്പോൾ അധ്യക്ഷനും സെക്രട്ടറിയും മൃതപ്രായരായി. പോയത് അതേ പേരുകാരൻ തന്നെ, പക്ഷേ വേറെ ഏതോ ആളായിരുന്നുപോലും! സെക്രട്ടറി പത്രബന്ധമുള്ളയാളും പണ്ഡിതനുമായ ആർ പ്രസന്നനായതുകൊണ്ട്, ആരും ആ അബദ്ധവാർത്ത കൊടുത്തില്ല.


അങ്ങനെയൊരു ആനുകൂല്യം മൊറാർജി ദേശായിക്കു വേണ്ടായിരുന്നു. കിട്ടുമായിരുന്നുമില്ല. 1979 മാർച് 22. ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്ന ദിവസം. പാർലമെന്റിൽ എത്തിയപ്പോൾ അനുശോചനം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി ദേശായി പ്രസംഗിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഉദയത്തിനു വഴിയൊരുക്കിയ ജയപ്രകാശ് നാരായൺ മുംബൈയിലെ ജസ്‌ലോക് ആസ്പത്രിയിൽ അന്തരിച്ചിരിക്കുന്നു. ഏതാനും മാസം മുമ്പ് പട്നയിൽ ആസന്നനിലയിലായപ്പോൾ, അത് ആകാശവാണിക്കുവേണ്ടി റിപ്പോർട് ചെയ്യാൻ ഞാൻ അവിടെപ്പോയി താമസിച്ചതോർത്തുകൊണ്ട് അനുശോചനം കേട്ടിരുന്നു.


അപ്പോൾ ആരോ പറഞ്ഞുപരത്തി, ജെ പി മരിച്ചിട്ടില്ല...! വാസ്തവം അതായിരുന്നു. എങ്ങനെ ആർ മറിച്ചുപറഞ്ഞുപരത്തുകയും സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന് ഇന്നും അറിയില്ല. മരിച്ചുവെന്നു കരുതുന്ന ആൾക്ക് തിരിച്ചുവരാൻ പറ്റുമെങ്കിലും, പറഞ്ഞുപോയ വാക്കുകൾക്ക് പറയപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. മരണവും അനുശോചനവും അതിന്റെ അപ്രസക്തിയുമെല്ലാം പിറ്റേ ദിവസം പത്രങ്ങളിൽ വിളങ്ങി. ജെപിയും വായിച്ചുകാണും, കൌതുകത്തോടെ, ഒരു പക്ഷേ മാർക് ട്വൈനെ ഓർത്തുകൊണ്ട്. മൊറാർജി ഒന്നും മിണ്ടിയില്ല. ഇപ്പോഴും പാർലമെന്റിന്റെ രേഖകളിൽ അകാലത്തിൽ പറഞ്ഞുപോയ ആ അനുശോചനത്തിന്റെ ചിത്രം തെളിഞ്ഞുകാണൂമെന്നു വിചാരിക്കുക.


ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചുവെന്നെഴുതാൻ എനിക്കും ഒരു അവസരമുണ്ടായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി ടി രാമൻ നായരെപ്പറ്റി ഞാൻ കേട്ടിരുന്നേയുള്ളു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അരിക്കച്ചവടത്തെപ്പറ്റി അന്വേഷിച്ചയാൾ. ഇ എം എസ് നമ്പ്പൂതിരിപ്പാടിനെതിരെ കോറ്റതിയലക്ഷ്യത്തിനു കേസെടെത്തയാൾ. മറിയക്കുട്ടി കൊലക്കേസിൽ അപ്പീൽ കേട്ട് പ്രതി ബെനഡിക്റ്റ് അച്ചനെ വെറുതെ വിട്ടയാൾ. കർക്കശനായിരുന്നതുകൊണ്ട് ചിലപ്പോൾ അഭിഭാഷകരുമായി ഇടഞ്ഞിരുന്നയാൾ.. ഏറെക്കാലമായി ഒന്നും കേൾക്കാതിരുന്ന പി ടി രാമൻ നായരെപ്പറ്റി പരാമർശിക്കവേ, ഒരു റിപ്പോർടിൽ ഞാൻ അദ്ദേഹത്തെ “പരേതൻ” എന്നു വിശേഷിപ്പിച്ചു.


നാലു ദിവസം കഴിഞ്ഞപ്പോൾ ഐ ജി വെങ്കിടാചലം പറഞ്ഞു: “രാമൻ നായർ ബംഗളൂരിൽ ടെന്നിസ് കളിക്കുന്നതു കണ്ടല്ലോ.“ മരിച്ചയാൾക്ക് അങ്ങനെ കളിക്കാൻ പറ്റില്ലെന്നായി ഞാൻ. അടുത്ത ദിവസം ചെന്നയിൽനിന്ന് ഒരു സന്ദേശം വന്നു: “പി ടി രാമൻ നായരുടെ കത്തു വന്നിരിക്കുന്നു. അദ്ദേഹം പറയുന്നു, അദ്ദേഹത്തിന്റെ മരണവാർത്ത അകാലത്തിൽ ആയിപ്പോയി.. നിങ്ങൾ എന്തു പറയുന്നു?“ ആ പ്രയോഗം അനുകരണമാണെന്നു മാത്രമേ എനിക്കു പറയാനൂണ്ടായിരുന്നുള്ളൂ. അതു പക്ഷേ പറയാൻ കൊള്ളില്ലല്ലോ.. അതുകൊണ്ട് ഇനിയും മരിച്ചിട്ടില്ലാത്ത രാമൻ നായരെ അറിയിക്കാൻ വേണ്ടി ഇങ്ങനെ ഒരു കുറിപ്പ് ഞാൻ അയച്ചുകൊടുത്തു.


“പി ടി രാമൻ നായർ മരിച്ചുവെന്ന വാർത്ത തെറ്റാണെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.” ഏതെങ്കിലുമൊരു പത്രപ്രവർത്തകൻ തന്റെ റിപ്പോർട് തെറ്റായതിൽ സന്തോഷിച്ചത് അത് ആദ്യമായിരിക്കണം.

(ഡിസമ്പർ പത്തിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, December 8, 2009

ഒരു നടന്റെ ആത്മഗതം

പരാതി വന്നു, പനോരമ പൊടിപൊടിച്ചു.. എന്ത് എന്തിന് അതിൽ ഉൾപ്പെടുത്തി, ഉൾപ്പെടുത്തിയില്ല, എന്ന് ആരും എന്നോടു ചോദിച്ചില്ല. ശ്യാമപ്രസാദിന്റെ ഔദാര്യംകൊണ്ട് ഒരു ചിത്രത്തിൽ ഒരു നിമിഷം ശവമായതെല്ലാം വെറുതെ. കാളിദാസന്റെ ഉപമയെടുത്തു ഞെളിഞ്ഞാൽ, അതും “ചിത്രാർപ്പിതാരംഭം” മാത്രമായി. . പിന്നെ, ഒരു സമാധാനം, സുപ്രീം കോടതിപോലും പഴശ്ശിരാജ പനോരമിക്കണോ വേണ്ടേ എന്നു പറയാൻ മുതിർന്നില്ല.


രാജാവിനെ നേരത്തേ കണ്ടിരുന്നു.--ലോഗന്റെ മാനുവലിൽ, പണിക്കരുടെ നോവലിൽ, വയനാട്ടിൽ തൊഴിലാളികളെ ഒരുമിപ്പിക്കാൻ കുടിയേറിപ്പാർത്ത മുണ്ടക്കയം ഗോപിയുടെ “ചമയങ്ങളില്ലത്ത” പഠനത്തിൽ. പഴശ്ശിയുടെ പത്നിയെ വാഴ്ത്തുന്ന ഒരു യമകം പണ്ട് നീട്ടിമൂളിയിരുന്നു.. “...മല്ലികേ കൂപ്പുകൈ തേ കൈതേ കൈതേരിമാക്കം കബരിയിലണിയും...” പൊക്കം കുറഞ്ഞ പഴശ്ശി പുതിയ സിനിമയിൽ തലയെടുത്തുവന്നപ്പോൾ, ആദ്യം ടിപ്പു സുൽത്താനെ എതിർത്തിരുന്ന കാര്യം സ്വഗതത്തിൽ ഒതുക്കിയതെന്തേ എന്നു ചോദിക്കാൻ തോന്നി. അയൽനാട്ടുകാരനെ ഓടിക്കുന്നതിനെക്കാൾ വെള്ളക്കാരനോടു പയറ്റിത്തോൽക്കുന്നതാവും “വ്യവസായാത്മിക“മായ ബുദ്ധിയെന്ന് ഗീത മനസ്സിൽ ഉദ്ധരിച്ചു .


ഇരുപതു കൊല്ലം മുമ്പ് “ടിപ്പു സുൽത്താന്റെ വാൾ” വീശിയപ്പോൾ എതിർപ്പുണ്ടായി. ഭഗവാൻ ഗിഡ്‌വാനിയുടെ പുസ്തകംവെച്ച് സഞ്ജയ് ഖാൻ ഉണ്ടാക്കിയതായിരുന്നു ആ പരമ്പര. അന്ന് ദൂരദർശനേ ഉണ്ടായിരുന്നുള്ളു.. അന്നും ടിപ്പു സുൽത്താനും പഴശ്ശിയും ഇടഞ്ഞില്ല. നപ്പോളിയനെ തോൽ‌പ്പിക്കാനിരുന്ന ആർതർ വെല്ലസ്ലിയോടു പൊരുതുന്നതു തന്നെ ഗമ. ഏതായാലും., കെ ആർ മൾക്കാനി അധ്യക്ഷനായുള്ള ഒരു സമിതി എതിർപ്പു തള്ളി, “ടിപ്പു സുൽത്താന്റെ വാളി“ന് ലൈസൻസ് കൊടുത്തു. ബംഗളൂരിൽ ശിബിരത്തിനു വന്ന മൾക്കാനിയെ ഞാൻ പി പരമേശ്വരന്റെ മുറിയിൽ ഭേദ്യം ചെയ്തു. തന്റെ മുടിപോലത്തെ വെണ്മ കാട്ടിച്ചിരിച്ചുകൊണ്ട് മൾക്കാനി പറഞ്ഞു: “ഇഷ്ടമുള്ളതെന്തും എഴുതിക്കോളൂ.”


ഒരു കാര്യം, പലതു പോലെയും, വൈകി ബോധ്യം വരുന്നു. നാലാൾ കാണണമെങ്കിൽ, കഥ രജാക്കന്മാരുടെ- ആവണം. പ്രജകളെ ആർക്കും വേണ്ട. ചാവാനും ജയ പാടാനുമേ അവരെ കൊള്ളൂ. പ്രജകൾ വിലസുന്ന പരീക്ഷണസിനിമയുടെ കാലം കഴിഞ്ഞു. ഇനിയാരും കോടികൾ മുടക്കി “രണ്ടിടങ്ങഴി“യും “വിശപ്പിന്റെ വിളി“യും എടുക്കില്ല. എടുത്താൽ കാണാൻ പട്ടിണിപ്പാവങ്ങളെ കിട്ടില്ല. മുതലാളിത്തം മുറുകുകയാണ്.


രാജാക്കന്മാർ പല വേഷങ്ങളിൽ വരുന്നു, പല ഭാഷകൾ പേശുന്നു. വാളെടുത്തും തോക്കെടുത്തും വാഴുന്നു, ജനം ഞെട്ടുന്നു. കാലം മോശം, ലോകം മോശം. പക്ഷേ, ജീവിതത്തിൽ ഓരോ നിമിഷവും ഇത്രയൊക്കെ വെടി പൊട്ടുന്നുണ്ടോ? വെട്ടു കൊണ്ട് ആളുകളങ്ങനെ വീഴുകയല്ലേ? വീഴാൻ ഇത്രയൊക്കെ വെട്ടു വേണോ? വെട്ടു കൊണ്ട് വീഴുന്നവരെല്ലാം വാഴപ്പിണ്ടികളാണോ? സിനിമയിൽ ചോദ്യമില്ല. എന്നാലും ഒരു മണ്ടൻ ഉത്തരം കണ്ടെത്തി. ഞാൻ വാൾ തൊട്ടത് ഒരു തവണ മാത്രം.: ഓർമ്മക്കപ്പുറമുള്ള ഒരു കാരണവരുടെ തുരുമ്പിച്ച വാളിന്റെ അലക്. തോക്ക് എൻ സി സിയിൽ പരിശീലിച്ചപ്പോൾ, ഉണ്ട ഉന്നത്തിൽനിന്ന് ഒരു നാഴിക അകലെ പോയി, തോളെല്ല് മുറിഞ്ഞു.


ഞാൻ പോകാറുള്ള വീടുകളിലൊന്നും വാളും തോക്കും കണ്ടിട്ടില്ല. പക്ഷേ സിനിമയിൽ എപ്പോഴും വെടിയും വെട്ടും തന്നെ. വാഴപ്പിണ്ടികൾ വീഴുമ്പോൾ കാണാൻ എന്തു രസം! നായകന്റെ കയ്യിൽ പൊടി പറ്റിയാൽ വേദനയായി. ഇടി കണ്ടു മുഷിഞ്ഞ ഒരു ദിവസം ടെലിവിഷന്റെ ഒച്ച നിർത്തിനോക്കി. ഒച്ചയില്ലാത്ത ഇടി കണ്ടപ്പോൾ കൂടുതൽ മുഷിഞ്ഞു. റസൂൽ പൂക്കുട്ടിയെ ഓർത്തത് അപ്പോഴായിരുന്നു.


സിനിമ വെട്ടുന്ന രാജാവിന്റെയും മന്ത്രിയുടെയും മാത്രമല്ല,, അവരുടെ വിജയത്തിന്റെയും കൂടിയാകുന്നു.. ഹീറോ തോൽക്കില്ല. ജോ ജീതാ വഹീ സികന്തർ. ഖലനും അലപലാദിയും വല്ലപ്പോഴും ജയിക്കാം. പക്ഷേ, പടത്തിൽ ഖലന്റെയോ ഊച്ചാളിയുടെയോ വിജയം കൊണ്ടാടാൻ പണം മുടിക്കുന്നവർക്ക് താല്പര്യമില്ല. പടത്തിലെങ്കിലും സത്യം ജയിക്കട്ടെ! കള്ളൻ ഹീറോ ആയ ഹബീബ് തൻവീറിന്റെ “ചരൺദാസ് ചോർ“ എന്ന നാടകത്തിൽ പോലും കള്ളൻ കഴുവേറിയില്ലേ?

(ഡിസംബർ എട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്‌)

Tuesday, December 1, 2009

ഓർമ്മയിൽ ഒരു ചമ്മൽ

വാക്കു മാറുന്നത് നന്നല്ല. മനസ്സോ? ഒറ്റുകൊടുപ്പിനുശേഷം മനസ്സു മാറിയ ഒരാൾ തൂങ്ങിച്ചത്തു. വേറൊരാൾ, ഗുരുവിനെപ്പറ്റിയുള്ള ആദ്യധാരണ തെറ്റെന്നു കണ്ടപ്പോൾ, ഉമിത്തീയിൽ ചാടി കവിത ചൊല്ലി. അതിനൊന്നും പോകാതെ, പക്ഷേ, മനസ്സു മാറുമ്പോൾ ചമ്മുന്ന എത്രയോ പേരെ നാം ദിവസവും കാണുന്നു. അതുപോലൊരു ദിവസമായിരുന്നു 1992ലെ ഡിസംബർ ആറ്. അന്നത്തെ ചമ്മലിന്റെ ഓർമ്മ പുതുക്കിയിരിക്കുന്നു പതിനേഴു കൊല്ലത്തെ തപസ്സിനുശേഷം ലിബർഹാൻ കമ്മിഷൻ.

മിക്ക ഞായറാഴ്ചകളും പോലെ അന്നും വാർത്ത വിറ്റ് നിത്യവൃത്തി കഴിക്കുന്നവർക്ക് ദുരിതമായിരുന്നു, ഉച്ചവരെ. ഉച്ചതിരിഞ്ഞപ്പോൾ അയോധ്യയിൽ വാർത്ത പൊട്ടി. ബ്യൂറോയിലെ മാഥുർ വിളിച്ചുപറഞ്ഞു: “എല്ലാം തീർന്നു. മുകളിലിരുന്ന് അവർ മേടുന്നത് ടിവിയിൽ കാണാം.” എഡിറ്റർ ചാവ്‌ള കല്പിച്ചു: “നമുക്കൊരു മുഖപ്രസംഗം വേണം. ഒന്നാം പേജിൽ. എഴുതൂ.”

എഴുതി. കമ്പോടുകമ്പ് വിശേഷണം കേറ്റി ഒരു കീച്ച്. സമൂഹരോഷം തലമുറകളിലൂടെ ഒഴുക്കുന്നതിനെതിരെ ഒരു അട്ടഹാസം. അതെഴുതേണ്ടിയിരുന്ന കാർലേക്കർ ഞായർമയക്കത്തിലായിരുന്നു. തിങ്കളാഴ്ച കണ്ടപ്പോൾ ഇടംകൈകൊണ്ട് പുറത്തു തട്ടി. പലരും അത്ഭുതത്തോടെ നോക്കി. ചിലർ മനം മാറ്റത്തിന്റെ വേരുകൾ തേടി. ഓമനിച്ചിരുന്ന വിചാരം വലിച്ചേറിയുമ്പോഴത്തെ വ്യഥയുടെ രംഗങ്ങൾ കണ്ടു അടുത്ത ദിവസങ്ങളിൽ.

അയോധ്യയിൽ അന്നു നടന്നത് നടന്നുകാണാനായിരുന്നു ബിജെപിക്കാരുടെ ആഗ്രഹം. ആഗ്രഹം നിറവേറ്റാൻ യത്നിക്കുന്നതാണ് യുക്തി. ആ യത്നത്തിന്റെ ഭാഗമായി ഞാനറിയുന്ന ശാന്തിക്കാരൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പോലും തൃശ്ശൂരിൽനിന്ന് അയോധ്യക്കു പോയി. ഝാൻസിയിൽ പൊലിസ് തടഞ്ഞപ്പോൾ മടങ്ങിപ്പോന്നു. അതിനുമുമ്പ് അവിടത്തെ ജയിലിൽ പാർപ്പിക്കാൻ അഡ്വാനിയെ കൊണ്ടുചെന്നിരുന്നെന്ന് ഉണ്ണിക്കൃഷ്ണൻ അറിഞ്ഞില്ല.

അയോധ്യയിൽ ആൾക്കൂട്ടം ഒപ്പിച്ച പണിയെ ആദ്യം എല്ലാവരും അപലപിക്കുകയായിരുന്നു. അഡ്വാനി പോലും. പാർലമെന്റിലും പുറത്തും അന്നൊക്കെ കേട്ടത് അവർ അവരുടെ ആഗ്രഹത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാൻ മടിക്കുന്നതിന്റെ ശബ്ദമായിരുന്നു. പിന്നെപ്പിന്നെ ഉശിരായി. പേടിച്ചപോലെയൊന്നും നാട് കത്തിയില്ല. ജയിലിൽനിന്ന് അഡ്വാനി സ്വന്തം കൈപ്പടയിൽ എഴുതിയ ലേഖന പരമ്പര ഞങ്ങൾ കൊണ്ടാടി. സാംസ്ക്കാരികദേശീയതയുടെ മുൻ വെളിച്ചത്തിൽ അയോധ്യ വീണ്ടും വിലയിരുത്തപ്പെട്ടു. വരാനിരുന്ന ഉത്തരേന്ത്യൻ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്ന കൂട്ടത്തിൽ, ഒരിക്കൽ കൂടി മനസ്സു മാറിയ എഡിറ്റർ പ്രവചിച്ചു: “ഫലം കഴിഞ്ഞ ഡിസംബർ ആറിന് തീർച്ചയായല്ലോ.” അതേ, പക്ഷേ, വിപരീതമായിട്ട്.

മനസ്സ് പെട്ടെന്നു മാറ്റേണ്ടിവരുമ്പോൾ ആത്മാവിന്റെ ഒരംശം നശിക്കും. ഭൂമി ഉരുണ്ടതാണെന്നു കാണുമ്പോൾ, പിതൃഭൂമി പട്ടുപോകുമ്പോൾ, കണ്ടതെല്ലാം പൊയ്യാണെന്നു കൊണ്ടറിയുമ്പോൾ, അപ്പോഴൊക്കെ, ആ നാശം സംഭവിക്കും. അങ്ങനെയൊരു സംഭവത്തിന്റെ ഓർമ്മ ഒന്നുകൂടി പുതുക്കാൻ ഉതകി ലിബർഹാന്റെ വ്യായാമം. എന്തിനിനി അതൊക്കെ ഓർത്തിരിക്കുന്നു എന്നാണ് മൊയ്ദീൻ മാഷുടെ മകൻ അബ്ദുൾ ലത്തീഫിന്റെ ചോദ്യം. ദോഹയിൽനിന്ന് എനിക്കുവേണ്ടി എടുത്ത ഒരു മണിക്കൂർ ഫോൺ ക്ലാസ് ലത്തീഫ് പഴയൊരു തിരുമൊഴിയോടെ അവസാനിപ്പിച്ചു: “തർക്കഭൂമിയിൽ പ്രാർത്ഥന പാടില്ല.”

(മനോരമയിൽ ഡിസംബർ ഒന്നിന് മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Wednesday, November 25, 2009

കൂടെക്കഴിഞ്ഞാൽ പനി അറിയില്ല

കാക്ക കുറുകിയാൽ വിരുന്നു കാണുമെന്നൊരു തിയറിയുണ്ട്, കാൾ യൂങിന്റെ. ശകുനമെന്നൊക്കെ നമ്മൾ പറയുന്നതിനെ അദ്ദേഹം വിളിച്ചു, synchronicity. ആ തിയറി ആവിഷ്ക്കരിക്കുമ്പോൾ യൂങിന് മനോരോഗം തുടങ്ങിയിരുന്നുവെന്നത് വേറെ കഥ. ഏതാണ്ട് അതുപോലൊരു അർഥപൂർണ്ണമായ യാദൃച്ഛികത്വം അനുഭവപ്പെട്ടു, കണ്ണൂരിലെ കമ്യൂണിസത്തിന്റെ തകർച്ചയുടെ വ്യാഖ്യാനവും ട്രോട്സ്കിയുടെ രണ്ടു പുതിയ ജീവചരിത്രങ്ങളുടെ നിരൂപണവും വായിച്ചപ്പോൾ. വ്യാഖ്യാനത്തിൽ മുന്തിനിന്നത് എം വി രാഘവന്റേതായിരുന്നു. എം വി ആർ പറഞ്ഞു: കണ്ണൂരിൽ കണ്ടത് ഗുണ്ടായിസത്തിനുള്ള ശിക്ഷയായിരുന്നു. ഗുണ്ടായിസവും ഒരു ഇസമാണല്ലോ.

എം വി ആറിന്റെ പഴയ രണ്ടു വിശദീകരണങ്ങൾ ഓർത്തുപോയി. ഒന്ന് ഇ കെ നായനാരുടെ തിരഞ്ഞെടുപ്പിനെപ്പറ്റിയായിരുന്നു. സി പി എം തീർത്തും ഒറ്റപ്പെട്ടുപോയിരുന്ന എഴുപതുകളുടെ തുടക്കം. ഇരിക്കൂറിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സെക്രട്ടറി ജയിക്കേണ്ടത് മാനസികമായ ആവശ്യമായിരുന്നു. നീണ്ടകരയിലൊഴിച്ചൊരിടത്തും കൊടി കെട്ടാൻ തുണിയില്ലാത്ത ആറെസ്പിയുടെ സ്ഥാനാർഥി ഇരിക്കൂറിൽ തോൽക്കേണ്ടതും അതുപോലെ സി പി എമ്മിന്റെ--എം വി ആറിന്റെ--ആവശ്യമായിരുന്നു. വോട്ടെടുപ്പ് പകുതിയായപ്പോൾ അദ്ദേഹം മുസ്ലിം ഭൂരിപക്ഷമുള്ള ഒന്നുരണ്ടു കേന്ദ്രങ്ങൾ കയറിയിറങ്ങി. വിദഗ്ധമായി ഒച്ച വെച്ചു, ബഹളമായി, കല്ലേറായി; പൊലിസ് സുപ്രണ്ട് സി എ ചാലിയുടെ കനിവോടെ എം വി ആർ കസ്റ്റഡിയിലായി. വോട്ടു ചെയ്യാനിരുന്ന എത്രയോ സ്ത്രീകൾ ബഹളം കാരണം പിന്നെ പുറത്തിറങ്ങിയില്ല. ഇംശാ അല്ലാ, തോൽവി ഉറപ്പാക്കിയിരുന്ന നായനാർ ജയിച്ചു.

ഞാനോർക്കുന്ന രണ്ടാമത്തെ എം വി ആർ വ്യാഖ്യാനം കേട്ടത് പാർട്ടി അദ്ദേഹത്തെ വേട്ടയാടുമ്പോഴായിരുന്നു. ചെറുതാഴത്ത് അദ്ദേഹത്തിന് ചോറു കൊടുത്ത ഒരു സഖാവിന് താക്കിതു കിട്ടി. ശിഷ്യനായിരുന്ന കോടിയേരിയും കോട്ടമുറിക്കലും നിയമസഭയിൽ വെച്ച് അദ്ദേഹത്തെ കൈകാര്യവും കാൽകാര്യവും ചെയ്തു. അപ്പോൾ, ഭൂതവും ഭാവിയും കൂട്ടിയും കിഴിച്ചും, എം വി ആർ ചോദിച്ചു:
“പാർട്ടിയിലായിരുന്നെങ്കിൽ, പാർട്ടിക്കുവേണ്ടി ഇതൊക്കെ ഞാനും ചെയ്യുമായിരുന്നില്ലേ?“ പിന്നെ, അർത്ഥം വെച്ചു ചിരിച്ച്, അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: കൂടെക്കഴിഞ്ഞാൽ പനി അറിയില്ല.”

അങ്ങനെയൊരു ചോദ്യം ട്രോട്സ്കി ചോദിച്ചുവോ എന്നറിയില്ല. റോബർട് സർവിസ് എഴുതിയ ജീവചരിത്രത്തിൽ പറയുന്ന രണ്ടു കാര്യം
അടിവരയിട്ടു വായിക്കണം. ഒന്ന്, 1918നും 1922നുമിടയിൽ ട്രോട്സ്കിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരത വെച്ചു നോക്കുമ്പോൾ, അദ്ദേഹം അനുഭവിച്ച യാതന ഒന്നുമല്ല. സ്റ്റാലിന്റെ ദൂതൻ ട്രോട്സ്കിയെ തലക്കടിച്ചുകൊല്ലുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ നാലു മക്കളും കൊല്ലപ്പെട്ടിരുന്നു; എട്ടു സെക്രട്ടറിമാർ പിന്നീടു കൊല ചെയ്യപ്പെട്ടു. രണ്ട്, സ്റ്റാലിനോടൊത്ത് പ്രവർത്തിക്കാനിടയായ ചുരുങ്ങിയ കാലയളവിൽ ട്രോട്സ്കി കാണിച്ച നിഷ്ഠുരത സ്റ്റാലിന്റെ മാർഗ്ഗത്തെ വെല്ലുന്നതായിരുന്നു. സർവിസിന്റെ നിഗമനം: പാർട്ടിയിൽ തുടരാനായിരുന്നെങ്കിൽ ട്രോട്സ്കിയും സ്റ്റാലിൻ ചെയ്തതൊക്കെ ചെയ്യുമായിരുന്നു! പോവഴി മറിച്ചായിരുന്നെങ്കിൽ, “സ്റ്റാലിൻ ചരിത്രം വികൃതമാക്കിയതെങ്ങനെ?” എന്ന ട്രോട്സ്കിയുടെ പുസ്തകം എഴുതപ്പെടുമായിരുന്നില്ലെന്നോ?

ട്രോട്സ്കിയെ ആരാധിക്കുന്നവർക്ക് ഇതൊന്നും രസിക്കില്ല. പാർട്ടിയെ ഇതൊട്ട് അത്ഭുതപ്പെടുത്തുകയുമില്ല. പാർട്ടിക്കുവേണ്ടി എന്തും ചെയ്യണം; ചെയ്യുന്നതെന്തും പുണ്യമാകും എന്ന ദ്വന്ദ്വാത്മകപ്രമാണം പുലരുവോളം, ശാരീരികവും സംഘടനാപരവുമായ ശക്തിവിനിയോഗത്തിന് ധർമ്മശോഭ ഉണ്ടാവും. “ചതിച്ച ദൈവ“ത്തെപ്പറ്റി പ്രശസ്തരായ മുൻ കമ്യൂണിസ്റ്റുകാർ എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ റിച്ചർഡ് ക്രോസ്മാൻ പറഞ്ഞു: “അനുയായികളിൽനിന്ന് പരമമായ ത്യാഗം ആവശ്യപ്പെടുന്നതാണ് കമ്യൂണിസത്തിന്റെ ആകർഷകത്വം.” പരമമായ ത്യാഗത്തിനു തയ്യാറാക്കുന്ന മാനസികഘടനയിൽ പരമമായ പീഡനം നടത്താനുള്ള വാഞ്ഛയും ഉൾപ്പെടും. പാർട്ടിയിൽ ഇതിനകം തുടങ്ങിയിരിക്കുന്ന നവീകരണധ്യാനത്തിൽ ഇതിനെപ്പറ്റി ഒരു രണ്ടാം നോട്ടം ഉണ്ടാകാൻ, പക്ഷേ, ഇടയില്ല.

(നവംബർ 24ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Thursday, November 19, 2009

ഒരു ജാലവിദ്യയുടെ ഓർമ്മ

അബ്ദുൾ ലത്തീഫിനെ എനിക്കറിയുമായിരുന്നില്ല.

ദോഹയിൽനിന്ന് ലത്തീഫ് വിളിക്കുമ്പോൾ തിരുവനതപുരത്ത് ഞാൻ ഒരു കല്യാണവീട്ടിലെ തിരക്കിലായിരുന്നു. ലത്തീഫ് പറഞ്ഞത് പാതി കേട്ടു, പാതി കേട്ടില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ലത്തീഫ് വീണ്ടും വിളിച്ചു, തന്നെപ്പറ്റിയും എന്നെപ്പറ്റിയും കോഴിക്കോടിനെപ്പറ്റിയും ദോഹയെപ്പറ്റിയും, പിന്നെ, ഉപ്പയെപ്പറ്റിയും സംസാരിച്ചു. അതുവരെ ലത്തീഫിനെ എനിക്കറിയുമായിരുന്നില്ല.

പിറ്റേ ദിവസം അബു ധാബിയിൽനിന്ന് ലത്തീഫിന്റെ അനുജൻ അബ്ദുൾ റഹിമാൻ വിളിച്ചു. ഒന്നര മണിക്കൂർ നീണ്ട സംസാരത്തിൽ ജീവിതവും മരണവും ഉൾപ്പടെ എല്ലാ കാര്യങ്ങളും വിഷയമായി. ഉപ്പയും. അതുവരെ റഹിമാനെ എനിക്കറിയുമായിരുന്നില്ല.

ഒരാഴ്ച കഴിഞ്ഞ് ബംഗളൂരിൽ റഹിമാന്റെ അനുജൻ അബ്ദുൾ മനാഫ് എന്നെ കാണാനെത്തി. മനോരോഗത്തെപ്പറ്റിയും മലയാളിത്തത്തെപ്പറ്റിയും പുതിയ വിനിമയ വഴികളെപ്പറ്റിയും മനാഫ് സംസാരിച്ചു. തീർച്ചയായും ഉപ്പയെപ്പറ്റിയും. അതുവരെ മനാഫിനെ എനിക്ക് അറിയുമായിരുന്നില്ല.

ഞാൻ എഴുതിയ ഒരു കുറിപ്പിലെ ഒരു കൊച്ചുവാക്യത്തിന്റെ തറയിൽ സാമൂഹ്യബന്ധത്തിന്റെ വലിയൊരു സൌധം ഉയരുകയായിരുന്നു. ആ വാക്യം അവരുടെ ഉപ്പയെപ്പറ്റിയായിരുന്നു. മൊയ്ദീൻ മാഷെപ്പറ്റി. ഇരുപതുകൊല്ലം മുമ്പ് മരിച്ചുപോയ മൊയ്ദീൻ മാഷെ ഞാൻ കണ്ടത് അമ്പതുകൊല്ലത്തിനപ്പുറമായിരുന്നു. അഞ്ചാം ക്ലാസിൽ എന്നെ ചിത്രം വര പഠിപ്പിച്ച മൊയ്ദീൻ മാഷ് കുട്ടികളെ രസിപ്പിച്ചിരുന്നത് ജാലവിദ്യ കാണിച്ചായിരുന്നു. ചിത്രം വരക്കാനും ജാലവിദ്യ കാണിക്കാനും ഞാൻ പഠിച്ചില്ല.

അല്പം കൊഴുത്ത ശരീരം കുലുക്കിക്കുലുക്കി മൊയ്ദീൻ മാഷ് നടന്നു. മുണ്ട് മിക്കപ്പോഴും മടക്കി ഉടുത്തു. കറുത്ത മുടി ഒരു വശത്തേക്ക് കോതിവെച്ചു. ധൃതിയിലായിരുന്നു നടത്തം. ക്ലാസിൽ കയറിയാൽ എന്തു വേണമെന്ന് കുട്ടികൾ പറയും. എന്തു ചെയ്യണമെന്ന് മൊയ്ദീൻ മാഷിനും അറിയാം. ചിത്രത്തിലോ വരയിലോ ആർക്കും ഉത്സാഹമുണ്ടായിരുന്നില്ല.

ചെപ്പും പന്തുമില്ലാതെ, മാന്ത്രികദണ്ഡില്ലാതെ, പതിവു വചനങ്ങളില്ലാതെ, മൊയ്ദീൻ മാഷ് ജാലവിദ്യ കാണിച്ചു. കുട്ടികളെ മാറി മാറി അതിനു കരുവാക്കി. ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്ന പറങ്ങോടന്റെ കരിഞ്ഞുമെലിഞ്ഞ മുഖത്ത് ചിരി വിടർന്നുകണ്ട നേരം ഒന്നു മാത്രം: മൊയ്ദീൻ മാഷിന്റെ ജാലവിദ്യക്ക് മാധ്യമമായി നിന്നുകൊടുക്കുമ്പോൾ. മുതിർന്ന ആരുടേയോ മുഷിഞ്ഞ കാക്കി നിക്കറും, എല്ലിൻ കൂടു മറയ്ക്കുന്ന വലിയ കുപ്പായവുമായി മാഷിന്റെ അരികിൽ നിൽക്കുമ്പോൾ പറങ്ങോടൻ ഗമയിൽ തലയുയർത്തി.

തന്റെ കീശയിൽനിന്ന് ഒരു ഓട്ടമുക്കാലെടുത്ത് മാഷ് ഒരു കുട്ടിയെ ഏല്പിക്കുന്നു. മുറുക്കിപ്പിടിച്ച കയ്യുമായി നിൽക്കുന്ന കുട്ടി കൈ തുറക്കുമ്പോൾ, തുട്ടില്ല. ഉള്ളത് ഇല്ലാതാവുന്നതുകണ്ട് ഞങ്ങൾ മിഴിച്ചിരിക്കുന്നു. അപ്പോൾ, അരികിൽ നിൽക്കുന്ന പറങ്ങോടന്റെ തുടയിൽ നിന്ന് മാഷ് ആ ഓട്ടമുക്കാൽ എടുത്തുകാട്ടുന്നു. ഇല്ലാത്തത് ഉണ്ടാവുന്നതു കാണുമ്പോൾ, പറങ്ങോടന്റെ കണ്ണിൽ കിനാവ് വിടരുന്നു.

മൊയ്ദീൻ മാഷ് ജാലവിദ്യ പഠിച്ചത് പ്രദർശനത്തിനായിരുന്നില്ല. വാസ്തവത്തിൽ കുട്ടികളെ രസിപ്പിക്കുകയുമായിരുന്നില്ല ആദ്യം ഉദ്ദേശം. ഇല്ലാത്തതൊന്നും ഉണ്ടാകുന്നില്ലെന്നും, ഉള്ളതൊന്നും ഇല്ലാതാകുന്നില്ലെന്നും സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അത്ഭുതങ്ങളിൽ അഭിരമിക്കാനും ആശ്രയം തേടാനും ഉള്ള പ്രവണത നിരുത്സാഹപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജാലവിദ്യ കാണുന്ന ഓരോ ആളോടും താൻ കാണിക്കുന്നത് അത്ഭുതമല്ലെന്ന് മൊയ്ദീൻ മാഷ് ആവർത്തിച്ചു പറയുമായിരുന്നുവെന്ന് റഹിമാൻ ഓർക്കുന്നു. അതെന്തായാലും, മൊയ്ദീൻ മാഷിന്റെ മായാജാലം കുട്ടികളിൽ അത്ഭുതം വിടർത്തി.

ചിത്രവും ജാലവിദ്യയും മൊയ്ദീൻ മാഷിന്റെ ഒരു വശം മാത്രമായിരുന്നു. ചിത്രം വരക്കാൻ അദ്ദേഹത്തോടൊപ്പം അഭ്യസിച്ച ഒരാൾ കേരളത്തിൽ മുഖ്യമന്ത്രിയായി. ഏറെക്കൊല്ലത്തിനു ശേഷം രാമനിലയത്തിൽ ആരുടെയൊക്കെയോ ഒപ്പം ഒരു നിവേദനം മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ എത്തിയപ്പോൾ, കെ കരുണാകരൻ പഴയ മൊയ്ദീനെ മറന്നിരുന്നില്ല. പക്ഷേ അധികാരവുമായി സൌഹൃദം
പുലർത്താൻ ശീലിച്ചിരുന്നില്ല മൊയ്ദീൻ മാഷ്.

തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ എന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയൊന്നും മൊയ്ദീൻ മാഷിന്റെ പേര് അറിയപ്പെട്ടില്ല. നലാൾ തന്നെ അറിയണമെന്ന് മാഷ് ആഗ്രഹിക്കുകയോ അങ്ങനെ അറിയാൻ കാരണമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്തില്ല. അദ്ദേഹം
സാമൂഹ്യപ്രവർത്തകന്റെ വേഷം കെട്ടിയില്ല. എന്തിലൊക്കെയോ ഇടപെട്ടു, തടുക്കാൻ വയ്യത്ത സ്വഭാവത്തിന്റെ തള്ളിച്ച കാരണം. എന്തിൽ ഇടപെടുമെന്നോ ആരുടെ ഭാഗം ചേരുമെന്നോ പറയാൻ പ്രയാസമായിരുന്നു. ഏതാണ്ട് എല്ലാവർക്കും ആശ്വാസം പകർന്ന ഒരാളുടെ ദുരൂഹമായ മരണത്തിൽ മൊയ്ദീൻ മാഷിന്റെ പ്രതികരണം എല്ലാവരെയും അന്ധാളിപ്പിച്ചു. കൊല്ലപ്പെട്ട “സാമൂഹ്യവിരുദ്ധന്റെ” മരണകാരണം അന്വേഷിച്ചറിയണമെന്ന് ഒറ്റക്ക് മുറവിളി കൂട്ടിയത് അദ്ദേഹമായിരുന്നു.

ഇതൊക്കെ റഹിമാൻ കഴിഞ്ഞ ആഴ്ച പറഞ്ഞറിഞ്ഞ വിവരം. അതുവരെ മൊയ്ദീൻ മാഷ് എനിക്കൊരു ചിത്രം വരക്കാരനും ജാലവിദ്യക്കാരനും മാത്രമായിരുന്നു. ഞാൻ ആദ്യം കണ്ട ജാലവിദ്യ അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയുമായിരുന്നിരിക്കില്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജാലവിദ്യയുടെ ഓർമ്മ കുറിച്ചുവെച്ചപ്പോൾ, കടൽ കടന്ന് പുതിയൊരു ബന്ധം ഉണ്ടായി. അതും ഒരു ജാലവിദ്യയല്ലേ എന്ന് ഞാൻ റഹിമാനോടു ചോദിച്ചു. തനിക്ക് ജാലവിദ്യ പോലെ തോന്നിയ ഒരു ഓർമ്മ റഹിമാനും പങ്കുവെച്ചു.

മൊയ്ദീൻ മാഷ് പോയിട്ട് ഏതാനും മാസം കഴിഞ്ഞിരുന്നു. പടി കടന്നു വരുന്ന പിച്ചക്കാരനെക്കണ്ട്, കോലായിൽ ഇരുന്ന റഹിമാൻ ഒരു നാണ്യം നേരത്തേ ഒരുക്കിവെച്ചു. അതു കിട്ടിയ പാടേ പിച്ചക്കാരൻ സ്ഥലം വിടുമെന്നായിരുന്നു ധാരണ. അയാൾ അസ്വസ്ഥനായി മുറ്റത്തു നിന്നു. ഉപ്പ പോയ വിവരം റഹിമാൻ അയാളോട് പറഞ്ഞു. അയാൾക്ക് അത് നേരത്തേ അറിയാമായിരുന്നു. അയാൾ പറഞ്ഞു:
“മൊയ്ദീൻ മാഷ് ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ പറഞ്ഞയക്കുകയില്ലായിരുന്നു. എന്തെങ്കിലും തരുന്നതിനുമുമ്പ് എന്നോടും അദ്ദേഹം കുശലം പറയുമായിരുന്നു. ഞാൻ മാഷിന് പിച്ചക്കാരൻ ആയിരുന്നില്ല.”

ആരെയും പിച്ചക്കാരനായി കണക്കാക്കാതിരുന്ന മൊയ്ദീൻ മാഷിന്റെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാകുന്നു. അതിന്റെ ആദ്യത്തെ പരിപാടി വെളിച്ചമില്ലാത്ത കുട്ടികളുടെ വീടുകളിൽ സൌരോർജ്ജം എത്തിക്കലാ‍ക്കിയാലോ എന്നു മനാഫ് ചോദിച്ചു. ഞാൻ, പതിവുപോലെ, വളച്ചുകെട്ടിപ്പറഞ്ഞു: “ഗേയ്ഥേ മരിക്കുമ്പോൾ ഉച്ചരിച്ചത് ആ വാക്കായിരുന്നുവത്രേ: വെളിച്ചം, ഇനിയും വെളിച്ചം!“ പിന്നെ ഞാൻ ഓർത്തു: വെളിച്ചത്തിന്റെ ജാലവിദ്യ കാണിക്കുകയും, വെളിച്ചത്തിന്റെ ചിത്രരാജി ചമക്കുകയും, അത്ഭുതങ്ങളുടെ ഉള്ളടക്കം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത് ആളായിരുന്നു മൊയ്ദീൻ മാഷ്.

(തേജസ്സിൽ നംബർ 19ന് കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Wednesday, November 18, 2009

മുരചിപട്ടണത്തിന്റെ ഇതിഹാസഭംഗികൾ

അഴിഞ്ഞ മുടിയും കലങ്ങിയ കണ്ണുമായി, മീശക്കാരൻ അപ്പുകുട്ടൻ ആട്ടത്തിനൊപ്പിച്ചു പാടിയ പാട്ട് എന്റെ കാതിൽ പൊട്ടിത്തെറിച്ചു. തെറി കാതിൽ കിണുങ്ങുകയോ വായിൽ കൊള്ളുകയോ ചെയ്യാത്തതായിരുന്നു കാലം. അസഭ്യം കേട്ടു രസിക്കുകയും കോപം വന്നാൽ കുരിപ്പ് മുളപ്പിക്കുകയും ചെയ്യുന്ന ദേവിക്കുവേണ്ടി അപ്പുകുട്ടൻ വഴിനീളെ തൊണ്ട തുറന്നു പാടി. ചെറുപ്പക്കാർ കൂടെ പാടി. അഹങ്കാരികളായ അമ്പലവാസികളെ ശപിച്ച കാളി വാരസ്യാരുടെ കഥ പിന്നീട് അതോടു ചേർത്തു വായിച്ചു.

വാല്മീകിയും വ്യാസനും തൊട്ടുഴിഞ്ഞതായിരുന്നു ദേവിയുടെ തട്ടകമായ മുരചിപട്ടണം. ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തപ്പെടുന്ന ഹെറോഡോട്ടസിന്റെ പേരക്കുട്ടികൾ അവിടെ മുളകും ഏലവും വാങ്ങാൻ കപ്പലിറങ്ങി. പുതിയ വിശ്വാസം വികിരണം ചെയ്യാൻ സംശയിക്കുന്ന തോമയും നബിയുടെ സംഘവുമെത്തി. പിന്നെ കുലശേഖരന്മാരുടെ രാജധാനി രൂപം കൊണ്ടു, ഒരു സുവർണ്ണയുഗത്തിനു തിർശ്ശീലയുയർന്നു. പിന്നെ, നൂറ്റാണ്ടു യുദ്ധത്തിന്റെ കെടുതികൊണ്ടോ പതിമൂന്നാം ശതകത്തിലെ സുനാമികൊണ്ടോ മഹോദയപുരം അസ്തമിക്കുകയായിരുന്നു.

മുസിരിസ് എന്ന മുരചിപട്ടണത്തിന്റെ തിരുശേഷിപ്പുകൾ അടയാളപ്പെടുത്തുന്ന ബെന്നിയുടെ വാസ്തുശില്പിസംഘത്തിലെ യുവതികളും പാലിയത്തെ കൃഷ്ണബാലനുമൊത്ത് അവിടെ കറങ്ങുമ്പോൾ, ചരിത്രവും പുരാവൃത്തവും കൂടിക്കുഴഞ്ഞ ലഹരി തലക്കു പിടിച്ചു. പാലിയത്തെ കൊച്ചുകോവിലിൽ കൈകൊട്ടി വലം വെച്ചിരുന്ന സ്ത്ര്രികൾ കന്മഷമില്ലാതെ ഒരു ചോദ്യമെടുത്തിട്ടു: “വില്ലാർവട്ടത്തെ തോമ രാജാവ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ആളായിരുന്നോ?” തുടക്കത്തിന്റെ തുടക്കം തേടിച്ചെന്നാൽ, എല്ലാവരും ഒരേ കൂട്ടത്തിൽ പെടുന്നതായി കാണാമെന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

പാലിയത്തെ മണിയുടെ കഥ പറഞ്ഞു, കൃഷ്ണബാലൻ. കോമി അച്ചനെക്കാൾ പഴക്കമുള്ള മണി. കുടുംബത്തിൽ കലഹമായപ്പോൾ, മണി ആരോ ആക്രിവിലക്കു വിറ്റു, ചരിത്രം അന്യാധീനമാക്കി. ആരായിരുന്നെന്നോ കോമി അച്ചൻ ഒന്നാമൻ? തോൽക്കുമെന്നുറപ്പായിട്ടും മാർത്താണ്ഡവർമ്മയെ നേരിടാൻ ദേവനാരായണന്റെ ഒപ്പം നിന്നയാൾ. കോമി അച്ചൻ വിചാരിച്ചാലും ആ മണി തിരിച്ചുകിട്ടില്ല.

അധിനിവേശത്തിന്റെ ഓർക്കപ്പെടാത്ത ആ ചെറുത്തുനില്പിനൊരു രംഗാവിഷ്കരണം ഉണ്ടാകാം, കോമി അച്ചന്റെ വേഷം കെട്ടിയ നടന് ജനങ്ങളുമായി സംവദിക്കാം, ചരിത്രം വർത്തമാനമാകാം--മുസിരിസ് പൈതൃകസരംഭം മുന്നോട്ടു പോകുമ്പോൾ. വില്യംസ്ബർഗ്ഗിൽ ജോർജ് വാഷിംഗ്ടണുമായി സംസാരിച്ചതോർക്കുന്നു. വാഷിംഗ്ടണെപ്പോലെ നിൽക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന നടൻ തികഞ്ഞ വാഷിംഗ്ടൺ വിദഗ്ധനായിരുന്നു. സ്വാതന്ത്ര്യയുദ്ധത്തിൽ വാഷിംഗ്ടൺ കാട്ടിയ വീര്യവും, ചില നിമിഷങ്ങളിലെ അധൈര്യവും, അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചപ്പോൾ, കാണികൾ കയ്യടിച്ചു. അവരുടെ പുതിയ ചോദ്യങ്ങൾക്ക് മുന്നൂരുകൊല്ലത്തെ പഴക്കമുള്ള മറുപടി വന്നു. കാലം ഏറെക്കുറെ കോമി അച്ചന്റേതു തന്നെ. പക്ഷേ കോമി അച്ചനെ അവതരിപ്പിക്കാൻ നാം ഇനിയും കാലമെടുക്കും.

ഏറെ നീണ്ട ചരിത്രം കൊണ്ടാടാൻ കൊള്ളില്ലെന്നായിരിക്കും. മൂന്നോ നാലോ നൂറ്റാണ്ടേ പ്രായമുള്ളുവെങ്കിൽ, അതൊരു ഹരമാകും. ഒരിക്കൽ, ഡൽഹിയിലെ ലോദി ശവകുടീരത്തിന്റെ നിഴലിൽ നിന്നപ്പോൾ, കനഡയിൽനിന്നു വന്ന സ്നേഹിതൻ മറി ജാൻസ് അതിന്റെ പഴക്കമോർത്ത് തരിച്ചു നിന്നു. അഞ്ഞൂറുകൊല്ലമോ? അതിന്റെ നാലിരട്ടി പഴക്കത്തിന്റെ മേനി പറഞ്ഞ്, മുസിരിസിന്റെ മഹത്വം വാഴ്ത്തി, ഞാൻ കേമനായി. അങ്ങനെ വല്ലപ്പോഴുമേ കേമത്തം തോന്നുകയുള്ളു.

കേമത്തം ശരിക്കും തോന്നാം, മുസിരിസ് പൈതൃകം ചിട്ടപ്പെടുത്തിയെടുത്താൽ. നാഗരികതയുടെ ആദിരൂപം കാണാൻ ലോകം അവിടെ പ്രദക്ഷിണം ചെയ്യും. വിനോദത്തിന്റെയും സഞ്ചാരത്തിന്റെയും വ്യവസായത്തിന്റെയും നിർവചനങ്ങൾക്കപ്പുറം, മായികമായ ഭൂതകാലം സജീവമായ അനുഭവമാകും. ഒന്നു മാത്രം ഓർക്കണം: പൊതുമുതലാണ് ചരിത്രം. വേലി കെട്ടി വളക്കാൻ നോക്കിയാൽ ചാരിത്ര്യം കവരുന്നതുപോലെയാകും.

(നവംബർ 17 മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Thursday, November 12, 2009

സർക്കാർ പൊളി പറയും


പൊള്ളുന്ന വർത്തമാനം പൊൻതളികയിൽ വിളമ്പിക്കിട്ടുമെന്ന് ആരും മോഹിക്കേണ്ട. അങ്ങനെ കിട്ടുന്നത് വാർത്ത ആവില്ല. ആവണമെങ്കിൽ, വേട്ടയാടിപ്പിടിക്കണം, അല്ലെങ്കിൽ, ചോർത്തിയെടുക്കണം. ചോർത്തിത്തരുന്നവർ അഞ്ചാം പത്തി ആകും. പക്ഷേ അവർക്ക് സംരക്ഷണം വേണമെന്നു വാദിക്കുന്ന നാലാം എസ്‌റ്റേറ്റിന്റെ രീതി മൂന്നാം തരം തന്നെ. ‘തുക്ടിയും ഗുമസ്തനും ശിപായിയും ഒരുപോലെ വാർത്ത വിളിച്ചു പറയട്ടേ‘ എന്ന നിലപാട് ഒരു മുഖ്യനും എടുക്കില്ല--നിറമെന്തായാലും.

മാധ്യമമാർഗ്ഗത്തിൽ പഴയ മുതലാളിത്തം പിൻതുടരാൻ കൊള്ളാം. അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാൽവിൻ കൂളിഡ്ജ് ആയിരിക്കും മികച്ച മാതൃക. കൂളിഡ്ജ് വാർത്തയാകാവുന്നതൊന്നും പറഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസം മാത്രം കേൾക്കാമായിരുന്ന ഒരു പത്രസമ്മേളനത്തിനുശേഷം പിറുപിറുത്തുകൊണ്ടു പിരിഞ്ഞുപോയ ലേഖകരെ അദ്ദേഹം തിരിച്ചു വിളിപ്പിച്ചു--ഞെട്ടിക്കുന്ന എന്തോ വെളിപ്പെടുത്താൻ. കാതും പെൻസിലിന്റെ മുനയും കൂർപ്പിച്ചു തിരിച്ചെത്തിയ മാധ്യമക്കാരോട് പ്രസിഡന്റ് പറഞ്ഞു: “നേരത്തേ പറഞ്ഞതൊന്നും രേഖയിൽ കാണില്ല.” അതായിരിക്കണം ആദ്യമായി തമസ്ക്കരിക്കപ്പെട്ട ശ്വാസോച്ഛ്വാസം.

പ്രസിഡന്റ് അങ്ങനെ ചെയ്തത് തലക്കു സുഖമില്ലാതിരുന്നതുകൊണ്ടാണെന്ന് ചിലർ പറഞ്ഞു. ആവോ? ഏതായാലും, മകന്റെ അപകടമരണത്തിനുശേഷം, തല തിരിഞ്ഞാണ് കൂളിഡ്ജ് ഒടുവിലൊടുവിൽ ഭരിച്ചിരുന്നത് എന്നത് ശരി. രസകരമായ സാധ്യതകൾ നിവർത്തുന്നതാണ് ആ ചരിത്രസത്യം. നമുക്കും തീർത്തും അപരിചിതമല്ലല്ലോ ആ സ്ഥിതി.

നമ്മുടെ പ്രബലകക്ഷി, കോൺഗ്രസ്, പത്രസമ്മേളനത്തിൽ ആവുന്നത്ര വാർത്ത കൊടുത്തുപോന്നു. ആവാത്തത് ഓരോരുത്തർ പത്രസമ്മേളനത്തിനുശേഷം അടക്കം പറഞ്ഞു. അതിനു ബദലായി വന്ന ജനത പാർട്ടി, ഒരേ സമയം വിരുദ്ധസുന്ദരമായ പത്രസമ്മേളനങ്ങൾ നടത്തി, ജനാധിപത്യം ആഘോഷിച്ചു. പട്ടാളച്ചിട്ട പാലിച്ചുപോന്ന സംഘപരിവാറും വിപ്ലവക്ലബ്ബുമാകട്ടെ, ഉൾപ്പോരിന്റെ രഹസ്യം ധനമായി സൂക്ഷിച്ചു. അവരുടെ പാരമ്പര്യത്തിൽ, സംഘചാലക്കിന്റെയും ജനറലിസ്സിമ്മോയുടെയും വചനം മാത്രം വേദവും വിധിയുമായി. അതിലെ വള്ളിയുടെ വലുപ്പവും പുള്ളിയുടെ പുളപ്പും നോക്കി, നിരീക്ഷകരും രഹസ്യാന്വേഷകരും ബുദ്ധിവ്യായാമം നടത്തി. ഇരുമ്പുമറയും കാവിക്കോട്ടയും തലയെടുത്തുനിന്നപ്പോൾ, നിരീക്ഷകർക്ക് അതേ വഴിയുണ്ടായിരുന്നുള്ളു. ഇന്ന് അങ്ങനെ അല്ല.

ഇന്ന് വെളിച്ചപ്പാടുമാർ ഏറെ. അവരുടെ താന്തോന്നിത്തം തടയാൻ, ചെങ്കോൽ കയ്യിൽ കിട്ടുന്ന ആരും പുതിയൊരു മാറ്റച്ചട്ടം ഉണ്ടാക്കാൻ ശ്രമിക്കാതിരുന്നാലേ അത്ഭുതമുള്ളു. വായിൽ തോന്നുന്നതു പാടാൻ എല്ലാ കോതമാരെയും കയറൂരി വിടാമോ? പറയാൻ കൊള്ളാത്ത കാര്യം പറയാൻ പാടില്ലാത്താവർ പറഞ്ഞാൽ ഏതെങ്കിലും മുഖ്യൻ പൊറുക്കുമോ? അധികാരത്തിന്റെ അകത്തളത്തിൽനിന്ന് വല്ല പൊട്ടും പൊടിയും ഒളിച്ചുകടത്തുന്നവർ, ദൈവമേ, അവർ ചെയ്യുന്നതിന്റെ അർത്ഥം അറിയുന്നവരാകട്ടേ!

ഒളിച്ചുകിട്ടുന്ന പൊട്ടും പൊടിയും പോലെ, ഔദ്യോഗികമായ കമ്മ്യൂണിക്കെയും, പ്രധാനഭക്ഷണമായി കാണുന്നവരും, അതു വിളമ്പിയും നിലവറയിൽ തള്ളിയും ശോഭിക്കുന്നവരും, ഓർത്തിരിക്കേണ്ട ഒരു മുതലാളിത്തവഴിയിലേക്ക് വീണ്ടും മടങ്ങാം. ബരാക് ഒബാമയുടെ യവ്വനത്തെ സ്വാധീനിച്ച ഒരു പാതിരി ഉണ്ട്, ജെറമയ റൈറ്റ്. പ്രസംഗങ്ങളിൽ അദ്ദേഹം പല്ലവി പോലെ ഒരു നിത്യസത്യം പറഞ്ഞുപോന്നു: സർക്കാർ പൊളി പറയും. Governments lie!


(നവാംബർ പതിനൊന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)


Thursday, November 5, 2009

ഒരു പിരിച്ചുവിടലിന്റെ കഥ


ഒരു പിരിച്ചുവിടലിന്റെ കഥ

ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ഇന്ന് എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.

എത്രയോ കാലത്തിനുശേഷം ഇന്ന് വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് ഇന്നിൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.

കഴിഞ്ഞ ആഴ്ച ഇന്ന് വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. എന്നെ രക്ഷിച്ച ആളല്ലേ? എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു രക്ഷപ്പെട്ട സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.

ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.

രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.

സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.

പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.

ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.

രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.

രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.

അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.

(നവംബർ അഞ്ചിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, November 3, 2009

കോടിപതികളെ തിരഞ്ഞെടുക്കാൻ



പണ്ടാര റോഡിലെ വേപ്പിൻ തലപ്പുകൾ വിരണ്ടു വിറച്ചു. പൊക്കമുള്ള ഇരുമ്പുഗേറ്റിനപ്പുറം, അട്ടിയിട്ട മണൽച്ചാക്കുകൾക്കു പിന്നിൽ, തോക്കേന്തിയ കാവൽക്കാർ ഇമ വെട്ടാതെ നിന്നു. അവരുടെ സംരക്ഷണത്തിൽ, അകത്തൊരു മുറിയിൽ നിലത്ത് കാലു നീട്ടിയിരുന്ന്, തന്നെ കൊഞ്ഞനം കാട്ടുന്ന രാഷ്ട്രീയസത്യത്തെപ്പറ്റി, ഒരുതരം ആത്മഹാസത്തോടെ, ഒരു പക്ഷേ സിനിസിസത്തോടെ, ടി എൻ ശേഷൻ പറഞ്ഞു: “ഇത്രയൊക്കെ ചെയ്തിട്ടെന്താ ഫലം? കരുത്തുള്ളവർ പിന്നെയും പിന്നെയും നിയമം ലംഘിക്കാൻ ഒരുമ്പെടുന്നു.”

ബീഹാറിലെയും മറ്റും കണ്ണൂരുകളെ അദ്ദേഹം അപ്പോഴേക്കും ഒട്ടൊക്കെ നിലക്കു നിർത്തിയിരുന്നു. വാസ്തവത്തിൽ കണ്ണൂരുകൾ അല്ല പ്രധാനപ്രശ്നം. കണ്ണുരുട്ടിയാൽ അത് തീർക്കാവുന്നതേ ഉള്ളു. മാറാട്ടം കൊണ്ടും മറിപ്പൻ കൊണ്ടും അങ്ങുമിങ്ങും ജയിക്കാൻ പറ്റിയേക്കും. പക്ഷേ ഒരു ജനതയുടെ ആത്മാവിഷ്ക്കാ‍രത്തെ തട്ടിക്കൊണ്ടുപോകാനോ തകിടം മറിക്കാനോ അതുകൊണ്ടാവില്ല.

ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനമായ തിരഞ്ഞെടുപ്പിനെ അപകടപ്പെടുത്തുന്ന മറ്റു ചില പ്രശ്നങ്ങളിലായിരുന്നു അന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ശേഷന്റെ ശ്രദ്ധ. നാനി പാൽക്കിവാലയുടേതാണ് ആ പഴയ ഉപമ. ഹൃദയസ്പന്ദനം കൂടിയാൽ ജനാധിപത്യം കുഴയും; കുറഞ്ഞാലും. അതിനെക്കാൾ ആപത്താകും രാഷ്ട്രീയസിരാപടലത്തിലാകമാനം പണത്തിന്റെ കൊഴുപ്പ് കുത്തിയൊഴുകിയാൽ. അതു തടയാൻ ശേഷൻ കണ്ട ഒരു വഴി തിരഞ്ഞെടുപ്പ് ചിലവിൽ കണ്ണു വെക്കൽ ആയിരുന്നു.

ഒരു കാലത്ത് ചിലവിന്റെ കണക്ക് കൊടുക്കാൻ ആരും മെനക്കെട്ടിരുന്നതേയില്ല. നിയമനുസരിക്കണമെന്നു നിർബ്ബന്ധമുള്ളവർ കൊടുത്തിരുന്ന കണക്കു കേട്ടാൽ ആരും അവർക്ക് എന്തെങ്കിലും ധർമ്മം കൊടുക്കും. ആ നില ഒഴിവായത് വലിയ ഒരു കാര്യമായിരുന്നു. ശേഷന്റെ ക്യാമറപ്പട്ടാളം റോന്തു ചുറ്റാൻ ഇറങ്ങിയതോടെ ചുമരെഴുത്തും ചിലവേറിയ ചപ്പടാച്ചികളും ഒഴിവായി. മുദ്രാവാക്യങ്ങൾ മലീമസമാക്കാത്ത ഭിത്തികളുടെ ഉടമസ്ഥർക്ക് ശ്വാസം നേരെ വീണു.

ആ നേട്ടത്തിന്റെ കേളിക്കൈ കേട്ടു രസിച്ചിരിക്കുമ്പോൾ, ഒരു ദിവസം പണ്ടാര റോഡിലെ വസതിയിലെ സോഫയിൽ ആന്ധ്രയിൽനിന്നു വന്ന ഒരു രാഷ്ട്രീയഭീമൻ അമർന്നിരുന്നു. നിയമലംഘകരെ കിടുകിടെ വിറപ്പിച്ച മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറോട് അദ്ദേഹം ഒരു പരസ്യം പറഞ്ഞു: “ഇത്തവണ സീറ്റു പിടിക്കാൻ എട്ടു കോടി ചിലവായി.” പതിവില്ലാത്തവിധം ആ നിമിഷത്തിൽ വിനീതനായിപ്പോയ ശേഷൻ തനിക്ക് ഏറെ പഥ്യമായ ഗീതയിലെ ഒരു ഭാഗം ഓർക്കുകയായിരുന്നു. അദ്ദേഹം തന്നോടു തന്നെ ചോദിച്ചു: “യുദ്ധം ചെയ്യുമെന്നോ ചെയ്യില്ലെന്നോ നിശ്ചയിക്കാൻ നീ ആയോ?“


കോടിപതികളുടെ അരങ്ങേറ്റം പിന്നീട് കൂടിയതേ ഉള്ളു. പല കോടികളുടെ ഉടമകളാണെന്നു പരസ്യമായി പ്രഖ്യാപിച്ചവരുടെ എണ്ണം തന്നെ ചെറുതല്ല. അപ്പോൾ പ്രഖ്യാപിക്കാത്തവരുടെ പ്രഖ്യാപിക്കാത്ത കോടികളോ? കേട്ടതെല്ലാം ഭയാനകം; കേൾക്കത്തതോ അതിനെക്കാൾ ഭയാനകം എന്നാണ് കാവ്യഭാഷയിൽ ഫലശ്രുതി. ഇത്രയൊക്കെ ആയിട്ടും, ആസ്തി മാത്രമല്ല, ചിലവും തിരഞ്ഞെടുപ്പുവിപണിയിൽ ഏറിവരുന്നു. സ്വർണ്ണ നാണയം ലോഭമില്ലാതെ എറിയാനുള്ളവർക്ക് പരസ്യം മാത്രമല്ല, മുഖപ്രസംഗവും ലേഖനവും വിലക്കു കിട്ടുമെന്നായിരിക്കുന്നു.

അതാണ് കണ്ണൂരുകളെക്കാൾ പ്രധാന പ്രശ്നം. ഒഴിവാക്കാൻ കഴിയാത്ത സാധനത്തിന് താങ്ങാൻ വയ്യാ‍ത്ത വിലയാകുന്നത് സമ്പദ് വ്യവസ്ഥയുടെ രോഗമാണെന്നു പറയും. കോടതിച്ചിലവ് ഏറുമ്പോൾ നീതിക്ക് ക്ഷാമമാകും. അതുപോലെ, തിരഞ്ഞെടുപ്പെന്ന മൌലികരാഷ്ട്രീയപ്രക്രിയ കോടിപതികളുടെ ഊരാപ്പിടിയിലായാൽ, ജനാധിപത്യം ആഭാസമാവും. അതു തടയാൻ കോടിപതികളുടെ തന്നെ ഔദാര്യം വേണ്ടിവരും.

(നവംബർ മൂന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

Wednesday, October 28, 2009

രക്ഷകന്മാർക്ക് എന്നും പണി തന്നെ



മുങ്ങിക്കൊണ്ടിരിക്കുന്ന മാലിദ്വീപിനെപ്പറ്റി പത്തുപന്ത്രണ്ടു കൊല്ലം മുമ്പ് പൊലിസ് സുപ്രണ്ട് യൂസഫ് കുഞ്ഞ് ഒരു കഥ--അല്ല, കാര്യം--പറയുകയുണ്ടായി. കേരളത്തിലെ ഒരു നേതാവ് അവിടെ ഒരു ദിവസം രാവിലെ ഒരു തുരുത്തു വാങ്ങി. വൈകുന്നേരം വേലിയേറ്റത്തിൽ അതു മുങ്ങിപ്പോയി. പുറത്തു പറയാൻ കൊള്ളുമോ? വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടലിലെ രാസപദർത്ഥങ്ങൾ കൂടിക്കുഴയുന്നത് ജീവന്റെ നിലനില്പിനു നല്ലതാണെന്ന തിയറിയിൽ തുരുത്തു പോയ നേതാവിന് താല്പര്യം കാണില്ല.


മുപ്പതുകൊല്ലം മുമ്പ് മാലി അടക്കിവാണ ഗയൂമിനെ തൂത്തെറിഞ്ഞു കേറിവന്ന നഷീദ് ഖിന്നനാണ്. വെള്ളം കേറിയാൽ മാലിക്കാരെ എവിടെ മാറ്റിപ്പാർപ്പിക്കും? ഇന്ത്യയിലും ശ്രീലങ്കയിലുമാണ് നോട്ടം. അഗതികളുടെയും അക്രമികളുടെയും സങ്കേതമായ ഇന്ത്യക്കായിരിക്കും ഒന്നാം സ്ഥാനം. അന്റാർട്ടിക്കയിൽ മഞ്ഞുരുകുമ്പോൾ മുങ്ങാവുന്ന ദ്വീപുകൾ വേറെയുമുണ്ട്. കരീബിയൻ രാജ്യമായ തുവ്വാലു ജനാധിപത്യ റിപ്പബ്ലിക്കിൽനിന്ന് ആളൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. കടലൊന്നു കയർത്താൽ കാണാതാകുന്ന താണ സ്ഥലങ്ങൾ നമുക്കു തൊട്ടുചുറ്റും കുറെ കാണാം.

വെള്ളം കേറുന്നതായിരുന്നു നോഹയുടെയും പേടി. മുങ്ങുന്ന ഭൂമിയെ പൊക്കാൻ എത്തിയതായിരുന്നു മൂന്ന് അവതാരങ്ങൾ. നാലാമതൊരാൾ ഭൂമി അളന്നെടുത്തു. അഞ്ചാമൻ ഉഴുതു. ബാക്കിയുള്ളവർ കൊല്ലാനും കൊള്ളാനും വന്നവരായിരുന്നു. അവരിൽ ഒരാൾ, പുലകുളി കഴിഞ്ഞപ്പോൾ, തോണിയുടെ ആകൃതിയിൽ, ഒരു തുണ്ട് ഭൂമി വീണ്ടെത്തു. അതുപോലെ, സ്ഥലം പോരെങ്കിൽ, കടലിൽനിന്ന് എടുക്കാമെന്ന് തലശ്ശേരിക്കാരൻ ഒരു ഭൂശാസ്ത്രജ്ഞൻ പറയുമായിരുന്നു. അതോർക്കാതെത്തന്നെ കൊച്ചിയിലും കുട്ടനാട്ടിലുമൊക്കെ കണ്ണായ സ്ഥലം നികത്തിയെടുത്തല്ലോ. കടലും കായലും കൊള്ളയടിച്ച് കെട്ടിടം പണിതാൽ, ഭൂമിയുടെ സമനില തെറ്റുമോ എന്ന് പോർട് ട്രസ്റ്റ് ചെയർമാൻ യു മഹാബല റാവുവിനോട് ചോദിച്ചതോർക്കുന്നു. അതൊക്കെ നോക്കേണ്ടവർ നോക്കിക്കാണും എന്നായിരുന്നു സമാധാനം.

കുന്ന് വെട്ടിനിരത്തിയും കുളം തൂർത്തും പുതിയ ഭൂമിയും ആകാശവും സൃഷ്ടിക്കുന്ന വാസ്തുതന്ത്രത്തെ ഭൌമ എഞ്ചിനീയറിംഗ് എന്നു പറയുന്നു. ജിയോ എഞ്ചിനീയറിംഗ്. ഭൂമിയുടെ കേടുപടു തീർക്കൽ. ഭൂമിയുടെ അകവും പുറവും ചൂടായാൽ, കോടി കോടി കോടി ടൺ കുമ്മായം കടലിൽ കലക്കിയാൽ മതിയെന്നൊരു കുറുംകൌശലം ഒരു ജിയോ എഞ്ചിനീയറുടേതായി വന്നിരിക്കുന്നു.

ജീവജാലത്തിന്റെ പോരായ്മ തീർക്കുന്ന വിദ്യയണ് ജൈവ എഞ്ചിനീയറിംഗ്, ബയോ എഞ്ചിനീയറിംഗ്. പോരായ്മയോ കേടോ തീർത്തു തീർത്ത്, പുതിയൊരു ജൈവസാധനം തന്നെ ഉണ്ടാക്കാമെന്നായിരിക്കുന്നു. അങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണ് മലമ്പനിക്കു കൈകണ്ട മരുന്നായ ഒരു ചെടി. എന്തുകണ്ടാലും അതുപോലൊന്ന് ഉണ്ടാക്കാൻ മനുഷ്യന് വാശിയാണെന്ന് ജൈവശാസ്ത്രജ്ഞനായ ഹെർമൻ മുള്ളർ കരുതുന്നു. ദൈവത്തിനോടാണ് മത്സരം.

ഈ പോക്ക് ഉയരത്തിലേക്കോ? പോക്കിനോളം തന്നെ പഴയ ചോദ്യം. . “കളിയും ചിരിയും കരച്ചിലുമായ്/കഴിയും നരനൊരു യന്ത്രമായാൽ/അംബ പേരാറേ നീ മാറിപ്പോമോ/ആകുലയാമൊരഴുക്കുചാലായ്?” എന്നാണ് ഇടശ്ശേരിപ്പേടി. മാറിപ്പോകാവുന്നതേയുള്ളു. അതിനെക്കാൾ പേടിക്കാൻ എന്തൊക്കെ കിടക്കുന്നു! ഭൂമിയുടെ ചൂടു കൂടാം. വെള്ളം കേറാം; വറ്റാം. പിന്നെ, വഴി തെറ്റുന്ന ഏതെങ്കിലുമൊരു ഗോളത്തിൽ തട്ടി, ഈ മൺപന്ത് പൊട്ടി, പൊടി പോലും ഇല്ലാതാകാം, മനുഷ്യന്റെ ഒത്താശയില്ലാതെ. നോഹക്ക് എന്നും പണി തന്നെ.

(ഒക്റ്റോബർ 27ന് മലയാള മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)


Wednesday, October 21, 2009

അവതാരങ്ങളുടെ താഴ്വര

സപ്തസോദരികളിൽ ഒന്നാണ് അരുണാചൽ ‍ പ്രദേശ്. അതും, ആറു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, സിക്കിമും, സിലിഗുറിയിലെ ഇടുങ്ങിയ ഇടനാഴിവഴി ഇന്ത്യയുമായി ചേർന്നുകിടക്കുന്നു. കോഴിക്കഴുത്തു പോലുള്ള ആ വഴി മുറിഞ്ഞാൽ‍‍, അവരും ഇന്ത്യയും തമ്മിലുള്ള ബന്ധം അറ്റുപോവും. അവിടെ പ്രധാനമന്ത്രി പോയതിനെ ചൈന എതിർക്കുന്നു. ദലായ് ലാമയുടെ അടുത്ത മാസത്തെ പരിപാടിയോടുള്ള എതിർപ്പായിരുന്നു തുടക്കം. ചൈനക്കുനേരെ ശകാരവും, ഭക്തരെ ഹരം പിടിപ്പിക്കുന്ന കാലചക്രക്രിയയുമായി, വരിഷ്ഠലാമ അരുണാചലിൽ എത്തിയാൽ‍‍‍, എന്നും അവിടെ നോട്ടമിട്ടിട്ടുള്ള ചൈന ധ്യാനത്തിൽ മുഴുകുമോ?

കോഴിക്കഴുത്തില്‍‍‍നിന്ന് നാല്പതു കിലോമീറ്റർ നീങ്ങിയാൽ ‍ കളിമ്പോംഗ് ആയി--പഴയ പട്ടുപാതയിലെ കച്ചവടത്താവളം. അവിടത്തെ ഹിമലായൻ ‍ ഹോട്ടലിന്റെ മുറ്റത്തുനിന്നു നോക്കിയാൽ പടുതയിട്ട കഞ്ചൻ‍ജംഘ കാണാം. മാനത്തുനിന്ന് ഊർ‍‍ന്നുവീണതോ ഭൂമിയിൽനിന്നു പറന്നുപൊങ്ങിയതോ എന്നറിയാത്ത ആ ശൃംഗശൃംഖലയുടെ അപ്പുറത്തും ഇപ്പുറത്തുമായി, ബുദ്ധവിഹാരങ്ങൾ ശരണം ഉരുവിടുന്നു. “കാലം മറന്ന ചുമടുപോലെ” കിടക്കുന്ന ടിബറ്റിലെ ജനം ആയിരത്തിമുന്നൂറു കൊല്ലം മുമ്പു കേട്ടതാണ് പത്മസംഭവനും ശാന്തരക്ഷിതനും ചൊല്ലിക്കൊടുത്ത ബുദ്ധവാക്യം. അവരുടെ പിന്മുറക്കാരിലൊരാളെ--തായെ ദോർജിയെ--കാണാൻ‍‍ പോയതായിരുന്നു ഭാര്യയും ഞാനും, ശമർ റിമ്പോച്ചെയുടെ അതിഥികളായി.

ശമർ റിമ്പോച്ചെയുടെ ഗുരു കർമ്മാപ്പയുടെ രണ്ടാമത്തെ അവതാരമായിരുന്നു തായെ ദോര്‍‍ജി. വേറൊരു അവതാരത്തെ തായ് സിതു റിമ്പോച്ചെ എന്ന വേറൊരു ശിഷ്യൻ നേരത്തേ കണ്ടെത്തിയിരുന്നു. ചൈനയുമായി സിതുപ്പ നടത്തിയ ആ ഒത്തുകളിയിൽ ദലായ് ലാമയും കൂട്ടുകൂടി. ദലായ് ലാമ, സിതുപ്പ തിരിച്ചറിഞ്ഞ അവതാരത്തെ ആശീർവദിച്ചു. അതിനു മറുകളിയായി ശമർ‍‍പ്പ കണ്ടെത്തിയതായിരുന്നു തായെ ദോർ‍‍ജിയെ. പിന്നീട് ആദ്യത്തെ അവതാരത്തെക്കൂടി ദലായ് ലാമയുടെ ഒത്താശയോടെ ഇന്ത്യയിൽ‍‍ എത്തിച്ചു, ഇന്ത്യയും ചൈനയും അറിയാതെ. അതോടെ “ഒന്നായ നിന്നെയിഹ രണ്ടായി കണ്ട” സ്ഥിതിയായി. ഒരേ ഗുരുവിന്റെ പൈതൃകത്തിനുവേണ്ടി രണ്ട് അവതാരങ്ങൾ പോരടിക്കുകയായി. വാസ്തവത്തിൽ‍‍‍, ശാന്തിമന്ത്രത്തിന്റെ നിറവിൽ‍‍‍, അവതാരങ്ങളെ വെച്ചുള്ള ബോധിസത്വന്മാരുടെ പാവക്കൂത്തായിരുന്നു എന്നും ടിബറ്റിലെ ബുദ്ധരാഷ്ട്രീയം. ഹിമാലയത്തിലെ ഇന്ത്യൻ താഴ്വാരം അതിന്റെ രംഗവേദിയും.

ഹിമാലയം മറികടന്ന് ദലായ് ലാമയും കർ‍‍മ്മാപ്പയും ഇന്ത്യയിൽ‍ വന്നിട്ട് അമ്പതു കൊല്ലമായി. കർമ്മാപ്പ, ജീവിച്ചിരുന്നിടത്തോളം കാലം, ധ്യാ‍നത്തിൽ മുഴുകിയിരുന്നു. ദലായ് ലാമ ധ്യാനത്തിന് രാഷ്ട്രീയമാനം നല്‍‍കി, ലോകഗുരുവായി. ഇന്ത്യയിലിരുന്ന് ചൈനയുടെ ശത്രുത വില പേശി വാങ്ങരുതെന്നു അദ്ദേഹത്തോടു പറയാൻ‍‍ ഇന്ത്യയുടെ നാവ്‌ പൊങ്ങാതായി. “ഹിസ് ഹോളിനസ്” എന്നു പറയുമ്പോൾ‍‍ ഇന്ത്യൻ ‍ സർക്കാർ ‍‍ ഓച്ഛാനിക്കും. ചെറിയ ഒരു ഉദാഹരണം. ദലായ് ലാമക്ക് ബുള്ളറ്റു കൊള്ളാത്ത ഒരു കാറു കൊടുക്കണമെന്നു വന്നു. സൌത് ബ്ലോക്കിലെ ധ്വരമാർ മൊഴിഞ്ഞു: ബി എം ഡബ്ല്യു തന്നെ വേണം. പ്രധാനമന്ത്രിക്ക് അംബാസഡർ‍‍ മതി; ആർ‍‍ക്കും അതു പോരേ? ചോദ്യം അപശ്രുതിയായിരുന്നു.

ബോധിസത്വന്റെ പരിവ്രാജനം തടയാൻ പറ്റില്ല. അപ്പോൾ ചൈന കെറുവിക്കും. അപ്പോൾ നമുക്കു വീണ്ടും കൃഷ്ണന്റെ ദശാവതാരങ്ങളിൽ‍ ബുദ്ധനെ പെടുത്തിയ ജയദേവനോടൊപ്പം ജയ പാടാം: “കേശവ! ധൃതബുദ്ധശരീര! ജയ, ജഗദീശ! ഹരേ!“

(ഒക്റ്റോബർ 21ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

Wednesday, October 14, 2009

ചാരവൃത്തിയുടെ പുതിയ ചരിതം

കേമത്തം പലതുണ്ടെങ്കിലും അഭിമാനിക്കാന്‍ കേരളത്തിനൊരു കേണല്‍ വെട്രോവോ കിം ഫില്‍ബിയോ ഇല്ലാതെ പോയി. ബ്രിട്ടിഷ് രഹസ്യാന്വേഷണവിഭാഗത്തിലെ വമ്പനായിരുന്ന ഫില്‍ബി, പിടി മുറുകിയപ്പോള്‍, മോസ്കോവിലേക്കു മുങ്ങി. കെ ജി ബിയില്‍ സാങ്കേതികവിദഗ്ധനായിരുന്ന വെട്രോവ് ചോര്‍ത്തിക്കൊടുത്ത വിവരം വെച്ച്, അമേരിക്ക സൈബീരിയയിലെ വാതകശൃംഖല പൊട്ടിച്ചു. രണ്ടാം ലോകം കുളമാകാന്‍ തുടങ്ങിയത് അതോടെയായിരുന്നു.

ചാരനര്‍ത്തകി മാതാ ഹാരിയുടെ നിഴല്‍ പോലും കേരളത്തിന് വീണു കിട്ടിയോ? മാലിക്കാരിയുമായി ഇടതട്ടിക്കരുത്. ലന്തക്കാരി മാതാ എവിടെ, മാലിക്കാരി മറിയം എവിടെ? എന്നാലും മാലിക്കാരിയുടെ മറ പറ്റി, ഒരു ബഹിരാകാശചാരവ്യൂഹം വിലസുന്ന കഥ കിട്ടി. പക്ഷേ ചീറ്റിപ്പോയി. വിമോചനസമരത്തിനിടെ ഇവിടെ സി ഐ എ ചാരന്മാര്‍ ഉണ്ടായിരുന്നു. അതു വെളിപ്പെടുത്തിയത് അമേരിക്കന്‍ സ്ഥാനപതി മൊയ്നിഹന്‍. അവരില്‍ ചിലരെ പേരെടുത്തു വിളിച്ചു രസിച്ചിരുന്നു ഇ കെ നായനാര്‍. പ്രതികളും ഒപ്പം ചിരിച്ചു. എല്ലാവരും അങ്ങനെയല്ല. ചാരാരോപണം സഹിക്കാതായപ്പോള്‍, വാസ്തുശില്പിയും വലതുപക്ഷതീവ്രവാദിയുമായിരുന്ന പിലൂ മോഡി, “ഞാന്‍ ഒരു സി ഐ എ ഏജന്റ്” എന്ന മുദ്ര ധരിച്ച് പാര്‍ലമെന്റില്‍ വരാന്‍ തുടങ്ങി. ചാരപദവി, സെയ്മൂര്‍ ഹെര്‍ഷ് എന്ന പത്രലേഖകന്‍ വഴി പതിച്ചുകിട്ടിയ ആളായിരുന്നു മൊറാര്‍ജി ദേശായി. ലേഖകനെ അമേരിക്കന്‍ കോടതിയില്‍ കേറ്റാന്‍ പോലും ദേശായിക്കായില്ല.

ആരും ചാരനാകാം. ചിലര്‍ ചരിതാര്‍ത്ഥരാകും. ഉദാഹരണമായി, കെ ജി ബി ബന്ധത്തെപ്പറ്റി മേനി പറയുന്ന ഒരു ബെര്‍ളിന്‍കാരന്‍ മലയാളിയുണ്ട്. പിണക്കമായപ്പോള്‍, പി ഗോവിന്ദ പിള്ള ‘ബെര്‍ളി‘ന് ഒരു പതക്കം കൂടി ചാര്‍ത്തി: “ഇരട്ടച്ചാരന്‍.” ഇതൊക്കെ ക്രെമ്‌ലിന്‍ പുരാരേഖകള്‍ കാണാതെ പറയുന്ന കഥ. അതിന്റെ വിശ്വരൂപം കാണാനായാല്‍ എന്താകുമോ ആവോ കാണുക! താന്‍ താന്‍ അറിയാത്തവരാകും പല ചാരന്മാരും. ആ വിചാരത്തോടെ നോക്കുമ്പോള്‍, അത്ഭുതത്തിനു വക കാണുന്നു.

ബ്രിട്ടിഷ് രഹസ്യാന്വേഷണത്തിന്റെ അധികൃതചരിത്രം രചിച്ചിരിക്കുന്നു, ക്രിസ്റ്റഫര്‍ ആന്‍ഡ്രു, കേംബ്രിഡ്ജ് പ്രൊഫസര്‍. ഉചിതം തന്നെ. കേംബ്രിഡ്ജ് ആയിരുന്നല്ലോ ഒരിക്കല്‍ ചാരകേദാരം. ഇംഗ്ലിഷ് കവി ഓഡനും രഹസ്യാന്വേഷണമേധാവി റോജര്‍ ഹോളിസും പ്രധാനമന്ത്രി ഹരോള്‍ഡ് വിത്സണും നോട്ടപ്പൂള്ളികളായിരുന്നു. ഇപ്പോഴും ആ വാര്‍ത്ത പുകയുന്നു. അതിനെക്കാള്‍ മലയാളിശ്രദ്ധ പിടിച്ചുപറ്റും വി കെ കൃഷ്ണ മേനോനെപ്പറ്റി ആന്‍ഡ്രു പറയുന്ന കാര്യം. ഏറെ ചായ കുടിച്ചും, അമേരിക്കയെ ദുഷിച്ചും, ശുണ്ഠിയെടുത്തും, വെള്ളം പോലെ ഇംഗ്ലിഷ് പറഞ്ഞും മലയാളിയുടെ ഹീറോ ആയ കൃഷ്ണ മേനോന്‍ തിരഞ്ഞെടുപ്പുചിലവ് കെ ജി ബിയില്‍നിന്നു പറ്റിയിരുന്നുവത്രേ. ആദ്യത്തെ ഇന്ത്യന്‍ രഹസ്യന്വേഷണമേധാവി സഞ്ജീവി പിള്ളക്കും കൃഷ്ണ മേനോനെ സംശയമായിരുന്നു. സഞ്ജീവിയെ കൃഷ്ണ മേനോന്‍ വിശേഷിപ്പിച്ചത് ഇങ്ങനെ: “പട്ടേലിന്റെ പിണിയാള്‍.” പട്ടേല്‍ ആയിരുന്നു ആഭ്യന്തരമന്ത്രി.

വിഗ്രഹം ഉടക്കുന്നതാണ് ഇത്തരം കിസ്സ. ഇതു കേള്‍ക്കുമ്പോള്‍, ബച്ചന്‍---നടന്റെ അച്ഛന്‍--കുറിച്ച വരികളേ ശരണമുള്ളൂ. “എന്റെ പൂജയും എന്റെ ആരാധനയും, എന്റെ ബലഹീനത മാത്രമെന്നോതി, എന്റെ പൂജാവിഗ്രഹം പൊട്ടിച്ചിരിച്ചപ്പോള്‍, കണ്ണീര്‍ അടക്കാനായില്ല.”

(മംഗളവാദ്യം എന്ന പംക്തിയിൽ ഒക്റ്റോബർ പതിമൂന്നാം തിയതി മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Tuesday, October 6, 2009

വീണ്ടും അന്വേഷണത്തിന്റെ ആരംഭം

വീണ്ടും ഒരപകടം. വീണ്ടും ഒരന്വേഷണം. വീണ്ടും അന്വേഷിക്കാൻ ഒരു ന്യായാധിപൻ. വിഷയം എന്തായാലും, ഇരിക്കുകയോ
നിൽക്കുകയോ ചെയ്യുന്ന ഒരു ന്യായാധിപൻ അന്വേഷിച്ചാലേ സ്വർണ്ണപ്പാത്രംകൊണ്ടു മൂടിയിരിക്കുന്ന സത്യത്തിന്റെ മുഖം വെളിപ്പെടുകയുള്ളു.

ഞാൻ ആദ്യമായി തെളിവു കൊടുക്കാൻ ഹാജരായ കമ്മിഷന്റെ അധ്യക്ഷൻ ന്യാ‍യാധിപനായിരുന്നില്ല. വിമാനം തകർന്നതായിരുന്നു വിഷയം. ഒരു പട്ടാളക്കാരന്റെ അകമ്പടിയോടെ ഞാൻ സാക്ഷി പറയാൻ എത്തിയപ്പോൾ, വാതിൽക്കൽ വന്ന് കമ്മിഷൻ മുഖ്യൻ എയർ മാർഷൽ ഡി സുബ്ബയ്യ പറഞ്ഞു: “സർ, ഇതിലേ...” അതായിരുന്നു ഞാൻ വി ഐ പി ആണെന്നു തെറ്റിദ്ധരിച്ച ഒരേയൊരവസരം. വിമാനം തകർന്ന സ്ഥലത്ത്, നൂറു കോണുകളിൽനിന്ന് വീണ്ടും വീണ്ടും സുബ്ബയ്യ അതുപോലൊരു വിമാനം പറത്തി നോക്കി. അതു മതിയായിരുന്നു കാര്യവും കാരണവും സ്ഥാപിച്ചെടുക്കാൻ. ആരും വേറൊരു അന്വേഷണം ആവശ്യപ്പെട്ടില്ല.

എസ് ആർ പി നേതാവും മുൻ ന്യായാധിപനുമായിരുന്ന എൻ ശ്രീനിവാസനെതിരെ കൂട്ടുകാർ ഉയർത്തിയ ആരോപണത്തെപ്പറ്റി നടന്ന അന്വേഷണമായിരുന്നു എന്റെ രണ്ടാമത്തെ വേദി. ഞാൻ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിരുന്നില്ല. സാക്ഷിയുടെ സാക്ഷിയായിട്ടായിരുന്നു എന്റെ അവതാരം. വക്കീലിന്റെ ചോദ്യം: “പത്രത്തിലെ ആ റിപ്പോർട്ട് എഴുതിയത് ആർ?“ എന്റെ മറുപടി: “പത്രം വായനക്കാരോടു പറയാത്ത കാര്യം വേറൊരാളോടു പറയുന്നതു ചതിയാവും.” കറുത്ത കുപ്പായം ഒന്നു കൂടി വലിച്ചു കേറ്റി, വക്കീൽ എന്നെ തുറിച്ചുനോക്കി. സൂക്ഷിക്കണം, നിൽക്കുന്നത് സാക്ഷിക്കൂട്ടിലാണ്!

രാജീവ് ഗാന്ധിയുടെ വധവുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അതിൽ വിദേശഹസ്തമുണ്ടായിരുന്നോ എന്ന് അന്വേഷിച്ച കമ്മിഷന്റെ മുമ്പിൽ ഞാൻ ആറു മണിക്കൂർ അഞ്ചു വാലും മടക്കി നിന്നു. അടുത്തൂൺ പറ്റിയ ജസ്റ്റിസ് എം സി ജയിന്റെ മുമ്പിലിട്ട് എന്നെ നെടുകെയും കുറുകെയും വിസ്തരിച്ചു. ഒടുവിൽ ഞാൻ ഞാനാണെന്ന് ആരു പറയുന്നു എന്നായി ഒരു വക്കിലിന്റെ ചോദ്യം. ഒരു പുസ്തകത്തിന്റെ ചട്ടയിൽ ഞാൻ ഒരു പത്രപ്രവർത്തകനാണെന്നു പറഞ്ഞുപോയിരുന്നു. അത് ആരു പറഞ്ഞു എന്ന ചോദ്യത്തിനു മുമ്പിൽ ഞാൻ മോഹാലസ്യപ്പെട്ടു. രണ്ടുകൊല്ലം കഴിഞ്ഞ്, ആ കമ്മിഷന്റെ റിപ്പോർട്ടിൽ ഇല്ലാതിരുന്ന ഒരു വരി ഉദ്ധരിച്ചുവന്ന പത്രക്കഥയുടെ മുഴക്കത്തിൽ, ഐ കെ ഗുജറാലിന്റെ മന്ത്രിസഭ മറിഞ്ഞു.

ഇതെന്നല്ല, എന്തും അന്വേഷിക്കാൻ ഒരു ന്യായാധിപൻ വേണം. പരിസ്ഥിതിവിദഗ്ധനോ പ്രൊഫസറോ പൊതുപ്രവർത്തകനോ പോര. അവർക്കൊന്നും പ്രാപ്തിയില്ല, വസ്തുനിഷ്ഠതയില്ല. ന്യൂയോർക്കിലെ ലോകവാണിജ്യസൌധങ്ങൾ വിമാനമിടിച്ചു തകർത്തത് അന്വേഷിച്ച കമ്മിഷന്റെ മുഖ്യൻ തോമസ് കീൻ ആയിരുന്നു, ഒരു സെനറ്റർ. പക്ഷേ അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ ജഡ്ജി വഴി. ശരിയാണ്, നിയമവാഴ്ച വേണം; പക്ഷേ എന്തും നിയമജ്ഞർക്കു വിടാൻ നിശ്ചയിക്കുമ്പോൾ, അല്പം യമം ആകാം. ആസ്പത്രിയിൽ തിരക്കു കൂടുന്നതുപോലെ, കോടതിയിൽ ജനം ചേക്കേറുന്നതും സാമൂഹ്യാരോഗ്യത്തിന്റെ സൂചനയല്ല എന്നാണ് എന്റെ സ്വകാര്യമായൊരു
സുവർണ്ണസിദ്ധാന്തം. ഭിഷഗ്വരന്മാർക്കും അഭിഭാഷകന്മാർക്കും രസിക്കില്ല. മാപ്പ്, യുവർ ഓണർ! .

(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഒക്റ്റോബർ ആറാം തിയതി പ്രസിദ്ധീകരിച്ചത്)

Wednesday, September 30, 2009

വിദ്യാരംഭത്തിന്റെ ജാലവിദ്യ

ഗോപിനാഥ് മുതുകാടും ഞാനുമായി ഒന്നിലേ ചേര്‍ച്ചയുള്ളു: ഗോപി എന്ന പേരില്‍. പിന്നെ എല്ലാം വിഭിന്നം, വിരുദ്ധം. ഉള്ളതിനെ ഇല്ലെന്നു തോന്നിച്ചും, മറിച്ചും, ഗോപിനാഥ് അത്ഭുതം കാണിച്ചുകൊണ്ടിരിക്കുന്നു. അത്ഭുതവും പുതുമയുടെ അനുഭവുമാകുന്നു വിദ്യയുടെ ആരംഭം. ഞാന്‍ പഴയതോരോന്ന് പറഞ്ഞുപോകുന്നു, “ഇതൊക്കെ കേട്ടതല്ലേ” എന്നു തോന്നിപ്പിച്ചുകൊണ്ട്. ആ തോന്നലാണ് വിദ്യയുടെ അവസാനം.

ഗോപിനാഥിന്റെ മുന്‍മുറക്കാരെ ഓര്‍ക്കുന്നു. ഇട്ടൂപ്പിന്റെ കീശയിലെ ഓട്ടമുക്കാല്‍ പിന്‍ബെഞ്ചിലിരുന്ന പറങ്ങോടന്റെ തുടയില്‍നിന്നു പിച്ചിയെടുക്കുന്ന മൊയ്തീന്‍ മാഷ്. കണ്‍കെട്ടും വായുവില്‍നിന്നു ഭസ്മം ഉണ്ടാക്കുന്നതും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്ന ഭാ‍ഗ്യനാഥന്‍. വിജ്ഞാനഭവന്റെ തളത്തിലിരുന്ന് ഓരോ സാധനം ഇഴഞ്ഞൊഴിഞ്ഞു പോകുന്നതു കാട്ടിത്തന്ന റേഡിയോ എഞ്ചിനീയര്‍ നെരൂര്‍ക്കര്‍. ഏതു കുരുക്കില്‍നിന്നും ഊരിപ്പോന്നിരുന്ന ഹൌദിനി. പിന്നെ ജീവിതംകൊണ്ട് ചെപ്പും പന്തും കളിച്ച നമ്മുടെ സ്വന്തം വാഴക്കുന്നം.

ഓരോ ജാലവിദ്യയും വിദ്യയുടെ അത്ഭുതം തൊട്ടുണര്‍ത്തുകയായിരുന്നു. ഓരോ അത്ഭുതവും ഉറങ്ങിക്കിടക്കുന്ന അറിവിന്റെ കോശങ്ങളെ കുലുക്കിവിളിക്കുകയായിരുന്നു. അവയെ ഉണര്‍ത്തി വ്യായാമം ചെയ്യിക്കുന്ന പരിപാടിയെ ന്യൂറോബിക്സ് എന്നു പറയും---ഏരോബിക്സ് പോലെ. ഓരോ കാര്യവും വല്ലപ്പോഴും വേറിട്ട രീതിയില്‍ ചെയ്യാന്‍ നോക്കണമെന്നത്രേ ന്യൂറോബിക്സ് ക്രമീകരിച്ച ലോറന്‍സ് കാട്സിന്റെ അഭിപ്രായം. വലംകയ്യിനു പകരം ഇടംകൈ ഉപയോഗിക്കുക, പുതിയ വഴിയേ പോകുക, അങ്ങനെ അങ്ങനെ....പുതുമ അനുഭവിക്കുകയാണ് വിദ്യയും വിനോദവും. നിമിഷം തോറും പുതുമ തോന്നിക്കുന്നതെന്തോ, അതാണ് സൌന്ദര്യത്തിന്റെ രൂപമെന്ന് കവി.

ജാലവിദ്യയുടെ വിദ്യാസാധ്യതകള്‍ ഒരിക്കല്‍ മൈക്കേല്‍ ഗസനിഗയുടെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയയിലെ മനോപഠനകേന്ദ്രം സംവാദവിഷയമാക്കി. കാണാതാകുന്നത് കാണാതാകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അതു കാണാതിരിക്കുന്ന മനസ്സിന്റെ കുതൂഹലമായിരുന്നു പഠനവിഷയം. “അറിഞ്ഞുകൊണ്ടു നടക്കുന്ന അവിശ്വാസത്തിന്റെ തിരസ്കാരം“ എന്ന സാഹിത്യസിദ്ധാന്തവും അതു തന്നെ. മനശ്ശാസ്ത്രജ്ഞരും മസ്തിഷ്ക്കവിദഗ്ധരുമടങ്ങിയ ആ സദസ്സില്‍ ജാലവിദ്യയുടെ പ്രദര്‍ശനവും ഐന്ദ്രജാ‍ലികരുടെ പ്രഭാഷണവും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ പേരു കേട്ട കയറുകളി(Rope Trick) അവിടെ അരങ്ങേറിയില്ല. കയര്‍ച്ചുരുള്‍ നിവര്‍ന്നു കുത്തനെ നില്‍ക്കുകയും, ഒരു പയ്യന്‍ അതില്‍ ഓടിക്കേറി മറയുകയും, അവന്റെ അവയവങ്ങള്‍ അറ്റുവീഴുകയും ചെയ്യുന്നതാണ് ആ ജാലവിദ്യ.

അങ്ങനെ കേട്ടിട്ടേ ഉള്ളു, കണ്ടിട്ടില്ലെന്നു പറയുന്നു ഗവേഷകന്‍ പീറ്റര്‍ ലമോണ്ട്. ചിക്കാഗോ ട്രിബ്യൂണില്‍, ഇല്ലാത്ത സഞ്ചാരികളുമായി നടത്താത്ത അഭിമുഖത്തില്‍ പറഞ്ഞ, കാണാത്ത വിദ്യയത്രേ അത്. ഞാന്‍ അങ്ങനെ എഴുതിയപ്പോള്‍ ഗോപിനാഥ് തട്ടിക്കേറി. തെരുവുകണ്‍കെട്ടുകാര്‍ പോലും ചെയ്യുന്ന വിദ്യ ഗോപിനാഥ് കാണിക്കാന്‍ നോക്കി. കാണാന്‍ ഞാനും പോയി. ശ്രമമേ ആയുള്ളു; നന്നായി. പക്ഷേ റോമില ഥാപ്പറുടെ ആദ്യകാല ഇന്ത്യയെപ്പറ്റിയുള്ള പുസ്തകം മറിച്ചുനോക്കിയപ്പോള്‍, തുടക്കത്തിലേ കിടക്കുന്നു, കയറുകളി “കെട്ടുകഥ” ആണെന്ന നിരീക്ഷണം. സത്യമോ? മിഥ്യയോ? എന്തായാലും, ഇല്ലാത്തത് ഉണ്ടാകുന്നതും, മറിച്ചും, കണുമ്പോള്‍ രസം തോന്നുന്നു--കുട്ടി ചിരിക്കുന്നതും പൂവു വിരിയുന്നതും നിലാവ് ഉദിക്കുന്നതും, മായുന്നതും, കാണുമ്പോഴത്തെ പോലെ. ഈ ജാലവിദ്യതന്നെ വിദ്യ.

(സെപ്റ്റംബർ 29ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Wednesday, September 23, 2009

അജണ്ടയുണ്ടോ? ഇല്ലെങ്കിൽ വേണ്ട

അജണ്ട ഉണ്ടോ? ഉണ്ടെങ്കിൽ വിശ്വാസ്യത കുറയും. ഇങ്ങനെ ഒരു മൊഴി കുഴച്ചെടുത്തത് കഴിഞ്ഞ ദിവസം ഒരു ടെലവിഷൻ ചർച്ചയിൽ പങ്കെടുത്തപ്പോഴായിരുന്നു. മാധ്യമലോകം നിയന്ത്രണരേഖ കടക്കുന്നോ എന്നായിരുന്നു ചോദ്യം. ക്ഷുഭിതനായ ഒരാൾ വിധിച്ചു: “മാധ്യമങ്ങൾ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു.” അതൊരു നല്ല വാക്കായിരുന്നില്ല. നേരും നന്മയും നിറഞ്ഞ രാഷ്ട്രീയം കരുപ്പിടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നായിരുന്നില്ല വിവക്ഷ. മാർക്സിസ്റ്റ് പാർട്ടിയെ വളഞ്ഞിട്ടു തല്ലുകയാണ് അവന്മാരുടെയൊക്കെ അജണ്ട എന്നായിരുന്നു പരാതി. അതല്ല. ആയിരുന്നെങ്കിൽ, വിശ്വസിക്കാൻ ആളുകൾ കുറഞ്ഞേനെ.

മാർക്സിസ്റ്റ് പാർട്ടിയെ എന്നല്ല, ആരെയും, തല്ലുന്നതോ താലോലിക്കുന്നതോ ശീലമാക്കിയാൽ, ആളുകൾ ഗൌനിക്കില്ല. കോൺഗ്രസ് പത്രത്തിൽ ഖാദിനേതാക്കളെ വാഴ്ത്തിയാൽ, ആരെങ്കിലും വിഴുങ്ങുമോ? മാർക്സിസ്റ്റ് മാധ്യമത്തിൽ അവർക്കെതിരെ തൊടുക്കുന്ന പൊളിയമ്പുകൾ എത്രകണ്ട് കൊള്ളും? സോവിയറ്റ് യൂണിയനിൽ അജണ്ടയുണ്ടായിരുന്നവയാണ് പ്രാവ്ദയും ഇസ്വെസ്റ്റിയയും. പ്രാവ്ദ എന്നാൽ വാർത്ത; ഇസ്വെസ്റ്റിയ എന്നാൽ സത്യം. പ്രാവ്ദയിൽ ഇസ്വെസ്റ്റിയയും, ഇസ്വെസ്റ്റിയയിൽ പ്രാവ്ദയും ഇല്ലെന്നാ‍യിരുന്നു വിരുദ്ധവാണി.

ഞാൻ ജോലി ചെയ്തിരുന്ന പത്രം ഒരിക്കൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ എതിർക്കുന്നത് അജണ്ടയാക്കി. മുംബെയിലെ ഒരു വക്കീൽ നട്ടുനനച്ച ഒരു റാവുവിരുദ്ധക്കഥ ഞാൻ ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാത്ത വാർത്തയാക്കിയെഴുതി. ഓഹരിവീരൻ ഹർഷദ് മേത്ത റാവുവിന് ഒരു കോടി നിറച്ച സ്യൂട്കേസ് ദക്ഷിണ കൊടുത്തുവെന്ന പൊള്ളുന്ന കഥയുമായി എന്റെ എഡിറ്റർ മുംബെയിൽനിന്ന് പറന്നു വരികയായിയിരുന്നു. ഞങ്ങളുടെ അജണ്ട അറിയാവുന്നവർ നെറ്റി ചുളിച്ചു. പക്ഷേ കഥ തള്ളണോ കൊള്ളണോ എന്ന് റാവു ആദ്യം ശങ്കിച്ചു. ഏത് സത്യം? ഏത് അസത്യം? ഞാൻ ആൽബേർ കാമ്യുവിന്റെ വചനം ഓർത്തു: “സത്യം ഇല്ല. സത്യങ്ങളേ ഉള്ളു,“

‘പലരെയും പരീക്ഷിച്ചുനോക്കി; ഇനി ബി ജെ പിയെ പരീക്ഷിക്കുക‘ എന്ന മുദ്രാവാക്യം ഡൽഹിയിലെ വരേണ്യലേഖകരുടെ അജണ്ടയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം‘ താമര പൂക്കുമ്പോലെയായിരുന്നു കഥാരചന. പക്ഷേ അജണ്ട വോട്ടർമാർക്കു പിടിച്ചില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, ഭരിക്കാൻ വേണ്ടതിന്റെ പകുതിപോലും എണ്ണം തികയാതെ, ബി ജെ പി പിന്നെയും ഭജനത്തിനു പോയി. വേറൊരു തിരഞ്ഞെടുപ്പിൽ അജണ്ട കർക്കശമായപ്പോൾ, സർവേക്കാരന്റെ ഫലപ്രവചനം എഡിറ്റർ ഹിതകരമായി മാറ്റിയെഴുതി. ഫലം അറിഞ്ഞപ്പോൾ അജണ്ട പൊളിഞ്ഞു.

വേറൊരു ലേഖകൻ അജണ്ടക്കു ചേർന്ന നുണ കൊരുത്തതോർക്കുന്നു. ആന്റണി-കോൺഗ്രസ്സുകാർ സഖാക്കളെ മൊഴി ചൊല്ലാനിരുന്ന കാലം. അതൊഴിവാക്കി ഭരണം നിലനിർത്തുകയായിരുന്നു മാർക്സിസ്റ്റ് മാധ്യമത്തിന്റെ അജണ്ട. അത് വെണ്ടക്കയിൽ ആന്റണിയെ വിരട്ടി: ‘സി ബി ഐ കോൺഗ്രസ്സുകാരെ കൊല്ലാൻ വരുന്നു!‘ ടി കെ രാമകൃഷ്ണൻ ആ രഹസ്യം യോഗത്തിൽ പറഞ്ഞപ്പോൾ, മരണം മുന്നിൽ കണ്ടു വിരളേണ്ട ഉമ്മൻ ചാണ്ടി ഊറിചിരിച്ചത്രേ. ഗുണപാഠം: അജണ്ട വേണ്ടാ. വിശ്വാസ്യത ഞെരിഞ്ഞാൽ, വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റർ ആയിരുന്ന ബെൻ ബ്രാഡ്‌ലി പറഞ്ഞപോലെ, സത്യം മാത്രമാണ് രക്ഷ.


(സെപ്റ്റംബർ 22ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Thursday, September 17, 2009

കിഴക്കമ്പലത്തിന്റെ രണ്ടു വീക്ഷണങ്ങള്‍

കൂനും കള്ളുനാറ്റവും ആരിലും ആദരമോ വിശ്വാസമോ ഉളവാക്കില്ല. കുഴഞ്ഞ സംസാരവും പിന്‍പറ്റി നില്‍ക്കുന്ന ശീലവും കൂടിയായാല്‍ പറയുകയും വേണ്ട. ശ്രദ്ധിക്കപ്പെടാത്ത വസ്ത്രവുമായി, കൂനിക്കൂടി, പിന്‍പറ്റി നിന്നു ആനന്ദ് കുമാര്‍. രാധാകൃഷ്ണന്റെ നാവ് നന്നേ കുഴഞ്ഞിരുന്നു. വലിയൊരു കുംഭകോണത്തിന്റെ കഥ പറയാന്‍ വന്നതായിരുന്നു രണ്ടുപേരും. രാധാകൃഷ്ണന്‍ റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആനന്ദ് കുമാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവങ്കൂറിലേയും. കണക്കിലെ കള്ളം കണ്ടാല്‍ ഉടന്‍ കേറിപ്പിടിക്കാന്‍ രണ്ടുപേര്‍ക്കും സാധാരണയില്‍ കവിഞ്ഞ വൈഭവമുണ്ടെന്ന് പിന്നീടേ മനസ്സിലായുള്ളൂ.

വളരെ ഉയര്‍ന്ന നിലയില്‍ എത്തേണ്ട ആളായിരുന്നു രാധാകൃഷ്ണന്‍. പക്ഷേ ആപ്പീസിലും പുറത്തും അദ്ദേഹം പറയുന്നതെല്ലാം കാര്യമായെടുക്കാന്‍ ആളുകള്‍ മടിച്ചു. പറയാനുള്ളതൊക്കെ പറഞ്ഞൊപ്പിക്കാന്‍ തന്നെ അദ്ദേഹത്തിനായിരുന്നില്ല. അമൃതാഞ്ജനം തേച്ചുപിടിപ്പിച്ച മൂക്കും മുറുക്കിച്ചുവപ്പിച്ച ചുണ്ടും മതിയായിരുന്നില്ല മദ്യത്തിന്റെ സ്വാധീനം മറച്ചുവെക്കാന്‍. ഒന്നും മിണ്ടാതെ ഒതുങ്ങിനിന്നിരുന്ന ആനന്ദ് കുമാറിനെ പരിചയപ്പെടുത്തിയപ്പോള്‍, സംസാരിച്ചുനോക്കാമെന്നു തോന്നി--വേറൊരു ദിവസം, രാധകൃഷ്ണന്റെ കുഴഞ്ഞാട്ടത്തിന് അവസരം കൊടുക്കാതെ.

ഭൂമിയുടെ ഗര്‍ഭഗൃഹത്തിന്റെ ആകൃതിയും പ്രകൃതിയും പഠിച്ച്, ശാസ്ത്രഗവേഷണ കൌണ്‍സിലില്‍ ജോലി നേടിയ ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ചേര്‍ന്ന കര്‍ണ്ണാടകക്കാരനായിരുന്നു ആനന്ദ് കുമാര്‍. വിക്ക് സംസാരത്തിനേ ഉള്ളുവെന്ന് ഇ എം എസ് പറയാറുള്ളതുപോലെ, ആനന്ദ് കുമാറിന്റെ തോളിനു മാത്രമേ കൂന് ഉണ്ടായിരുന്നുള്ളു. ബൌദ്ധികമായും ധാര്‍മ്മികമായും എപ്പോഴും എവിടെയും നീണ്ടുനിവര്‍ന്നുനിന്നു. സന്തോഷിപ്പിക്കാന്‍ പറ്റാത്ത മേലധികാരികളെ കിട്ടിയതുകൊണ്ട്, ഉദ്യോഗക്കയറ്റത്തിനു സമയമാകുമ്പോള്‍ ആനന്ദ് കുമാര്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു. എന്തിനും ഏതിനും വഴങ്ങിക്കൊടുത്തു ശീലിക്കാത്തതുകൊണ്ട്,
സ്വാധീനവും കേമത്തവും ഉള്ള പദവികളിനിന്ന് ഒഴിവാക്കപ്പെട്ടു. ടി പത്മനാഭന്റെ നിധി ചാല സുഖമാ എന്ന കഥയിലെ രാമനാഥന്റെ ഒരംശം ചേര്‍ന്നിരുന്നു ആനന്ദ് കുമാറില്‍.

ആനന്ദ് കുമാറിനെ ഒതുക്കിയത് ബാങ്കിന്റെ പരിശോധനാവിഭാഗത്തിലായിരുന്നു. കുഴപ്പമുണ്ടാക്കാന്‍ കൂടുതല്‍ സൌകര്യമുള്ള ലാവണം. ഓരോ ശാഖയിലേയും തരികിടയും തിരിമറിയും പുറത്തുകൊണ്ടുവരാം. എറണാകുളത്തെ മുഖ്യശാഖ പരിശോധിക്കാന്‍ ആനന്ദ് കുമാറിനെ നിയോഗിച്ചപ്പോള്‍, മുതിര്‍ന്നവരും കീഴ്ശാന്തികളും പുറത്തുള്ള ഭക്തശിരോമണികളും--എല്ലാവരും--മുന്നറിയിപ്പു നല്‍കി, “കുളമാക്കും.” കുളമാക്കി.

ബാങ്കില്‍ എന്നേ സംസാരമായിക്കഴിഞ്ഞിരുന്ന കിഴക്കമ്പലം ടെക്സ്റ്റയില്‍സിന്റെ എക്കൌണ്ടില്‍ ആനന്ദ് കുമാര്‍ കൈവെക്കുമോ എന്നായിരുന്നു പലരുടെയും ശങ്ക, പലരുടെയും പേടി. സര്‍വാധികാര്യക്കാരായിരുന്ന ജനറല്‍ മാനേജര്‍ നെടുങ്ങാടിക്ക് ശങ്കയേ ഉണ്ടായിരുന്നില്ല: കുലം മുടിക്കാന്‍ ഇറങ്ങിയവനാണ്; കുളം തോണ്ടും. കരുതിയിരിക്കാന്‍ എറണാകുളത്തെ ബാങ്ക് മാനേജര്‍ക്കു മാത്രമല്ല, കിഴക്കമ്പലത്തിന്റെ ഉടമയായ എം സി ജേക്കബിനും വിവരം കിട്ടി. ഓരോ ദിവസവും അവര്‍ കരുതിയിരുന്നു.

ചെറുതും വലുതുമായ എക്കൌണ്ടുകള്‍ പരിശോധിച്ചും, ചെറിയ ചെറിയ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയും ഇന്‍സ്പെക്റ്റര്‍ ആനന്ദ് കുമാര്‍ കാലയാപനം ചെയ്തു. കൂനിക്കൂടിയിരുന്ന് ലെഡ്ജറുകളും രശീതികളും നോക്കിക്കൊണ്ട് മിണ്ടാതിരിക്കുന്നതിനിടയില്‍ ആഴ്ചകള്‍ ‍പലതു കഴിഞ്ഞു. കിഴക്കമ്പലത്തേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പോയതേയില്ല. പല ദിവസം കരുതിയിരുന്ന ജേക്കബ് ഒരു ദിവസം ക്ഷമ കെട്ട് അങ്ങോട്ട് ഇടിച്ചുകയറി ചോദിച്ചു: “എപ്പോഴാണ് എന്റെ എക്കൌണ്ടിന്റെ പരിശോധന? എനിക്ക് സിംഗപ്പൂരില്‍ പോകണം...”
“അതിനെന്താ, പോയിട്ടുവരൂ. നിങ്ങളുടെ എക്കൌണ്ടിനെപ്പറ്റി എന്തെങ്കിലും സംശയം വന്നാല്‍ നിങ്ങളെ വിളിക്കാം. നിങ്ങളോട് ചോദിക്കാതെ ഒരു നിഗമനവും ഉണ്ടാവില്ല. സമയമെടുത്തേക്കും. നിങ്ങള്‍ പോയിട്ടുവരൂ.“

അപ്പോള്‍, അതാണ് പരിപാടിയല്ലേ, സമയമെടുത്തുതന്നെ പരിശോധിക്കാന്‍? അങ്ങനെ പോയി ചിലരുടെ ചിന്ത. നേരത്തേ വ്യവസായ ഡയറക്റ്റര്‍ ആയിരുന്ന, ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ കെ ആര്‍ രാജന്‍ പറഞ്ഞറിഞ്ഞതാണ്, ബുദ്ധിമാനും ഉത്സാഹശാലിയുമായ എം സി ജേക്കബിന് ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വം ഉണ്ടായിരുന്നു. സി പി ഐ നേതാക്കളില്‍ ചിലര്‍ ‍അദ്ദേഹവുമായി കൂടുതല്‍ അടുപ്പമുള്ളവരായിരുന്നു. അബു എന്നൊരു പാര്‍ടിബന്ധു തുടങ്ങിയ തുണിപ്പണി തോറ്റുപോകുമ്പോഴും കിഴക്കമ്പലം കുതിച്ചുകയറുകയായിരുന്നു. ആ കിഴക്കമ്പലത്തേക്കായിരുന്നു ആനന്ദ് കുമാറിന്റെ നീക്കം.

കേള്‍വിയും സംസാരവും തടസ്സപ്പെട്ട പാവങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു വ്യവസായം തുടങ്ങിയ ധീരനും ധിഷണാശാലിയുമായ സംരംഭകന്‍ ആയിരുന്നു കിഴക്കമ്പലത്തിന്റെ സ്ഥാപകന്‍. ശബ്ദശൂന്യമായ ഒരു ലോകത്തില്‍ കഴിയുന്നആ മനുഷ്യാത്മാക്കളുടെ മാര്‍ഗ്ഗ്ഗദര്‍ശിയും അഭയദായകനുമായിരുന്നു അദ്ദേഹം. അങ്ങനെയായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രീകരണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ എക്കൌണ്ടില്‍ എന്തു പരിശോധിക്കാന്‍? പലതും പരിശോധിക്കാന്‍ ഉണ്ടായിരുന്നു.

കിഴക്കമ്പലവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എക്കൌണ്ടുകളെല്ലാം ആനന്ദ് കുമാര്‍ ആദ്യം ഒരു ശൃംഖലയില്‍ പെടുത്തി. ഓരോരുത്തരുടേയും ഇടപാടുകളും ഓരോരുത്തര്‍ക്കും ബാങ്ക് അനുവദിച്ച ആനുകൂല്യങ്ങളും പരിശോധിച്ചു തുടങ്ങി. മാതൃസ്ഥാപനമായ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് വാസ്തവത്തില്‍ മൂകരും ബധിരരുമായ അതിലെ തൊഴിലാളികളുടേതായിരുന്നു. അവരായിരുന്നു അതിന്റെ ഓഹരിയുടമകള്‍. സൌജന്യനിരക്കില്‍ ബാങ്ക് വായ്പ അനുവദിച്ചത് അവര്‍ക്കായിരുന്നു. വായ്പ് തിര്‍ച്ചടക്കാനുള്ള ബാധ്യതയും അവര്‍ക്കു തന്നെ. അവരുടെ രക്ഷിതാവും ഉപദേശകനും ഭരണകര്‍ത്താവുമായി ജേക്കബ്. നിരക്ഷരരും പാവപ്പെട്ടവരുമായ നെയ്ത്തുതറി ഉടമകള്‍, അവര്‍ക്കുവേണ്ടി എല്ലാ ഇടപാടുകളും നടത്താന്‍ ജെക്കബിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു.

ആ പ്രഹേളിക ആനന്ദ് കുമാര്‍ പൊളിച്ചെഴുതി. ഉടമകള്‍ കൂലിക്കാരായ സഹകരണസംഘമായിരുന്നില്ല ആ സംരംഭം. തറിയുടമളുമായായിരുന്നു ബാങ്കിന്റെ ഇടപാട്. അവരുടെ പേരില്‍ വായ്പ തേടുന്നു, അവരുടെ പേരില്‍ അനുവദിക്കപ്പേടുന്നു, അവര്‍ സ്വാഭാവികമായും തിരിച്ചടക്കാന്‍ ബാധ്യസ്ഥരാകുന്നു. അനിവദിക്കപ്പെടുന്ന വായ്പ അവര്‍ക്കുവേണ്ടി കൈകാര്യം ചെയ്യുന്നത് മൂന്നമതൊരാളാണെന്നു മാത്രം. അതില്‍ കയറി പിടിച്ചു ആനന്ദ് കുമാര്‍.

അന്വേഷിച്ചുചെന്നപ്പോള്‍ ചില തറി ഉടമകള്‍ ഉണ്ടോ എന്നുപോലും സംശയമായി. ഇല്ല്ലാത്ത ഒരാള്‍ക്ക്, കുറഞ്ഞ പലിശക്കായാലും അല്ലെങ്കിലും, വായ്പ കൊടുക്കുന്നതെങ്ങനെ? ഇടപാടുകാരനുമായി പരിചയപ്പെടുകയാണ് ഏതു ബാങ്കിംഗ് സ്ഥാപനത്തിന്റെയും ആദ്യധര്‍മ്മം. വായുവില്‍നിന്നുണ്ടാകുന്നതല്ല പണം എന്നു ജ്യോഫ്രി ക്രൌതര്‍, ‘പണത്തിന്റെ രൂപരേഖ’ എന്ന വിഖ്യാതമായ പഴയ പുസ്തകത്തില്‍ പറഞ്ഞതുപോലെ, വായുവില്‍ നിലകൊള്ളുന്നവരുമായി ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ പറ്റില്ല. അങ്ങനെ, കടം കൊടുത്ത/എടുത്ത ചില പേരുകാരുടെ ഉത്ഭവവും ഉണ്മയും അന്വേഷണവിഷയമായി. എല്ലായ്പോഴുമെന്നപൊലെ, ആ അന്വേഷണത്തിനും അവസാനമുണ്ടായിരുന്നില്ല.

അക്കവും അക്ഷരവുമിട്ട് ആനന്ദ് കുമാര്‍ തയ്യറാക്കിയ റിപ്പോര്‍ട്, പൊട്ടാന്‍ നേരം നോക്കിയിരിക്കുന്ന പണപ്പടക്കം പോലെ, പരിശോധനാവിഭാഗത്തിന്റെ അലമാരയില്‍ ഒളിച്ചിരിപ്പായി. പുറത്തെടുത്തുവായിക്കാനും തുടര്‍നടപടികള്‍ ആവശ്യപ്പെടാനും ആര്‍ക്കും സന്തോഷം തോന്നിയില്ല. അങ്ങനെ ഒരു രേഖയേ ഇല്ലെന്നു നടിച്ചാല്‍ രേഖ ഇല്ലാതാകുമെന്നായിരുന്നു നിലവിലുള്ള തത്വശാസ്ത്രം. ഏതായാലും ഒരു തീരുമാനം ഉടന്‍ ഉണ്ടായി: ആനന്ദ് കുമാറിനെ ഇനിഒരു പരിശോധനക്കും അയക്കേണ്ട. വെറുതെ ഇരുത്താന്‍ വയ്യാത്തതുകൊണ്ട്, കൂടുതല്‍ അറിവും പരിചയവും നേടാന്‍ വേണ്ടി, പരിശീലനത്തിനയച്ചു. ആ പരിശീലനത്തിനിടയിലായിരുന്നു ഞാനുമായുള്ള സമാഗമം.

സാധാരണഗതിയില്‍, ഇങ്ങനെയൊരു കഥ പത്രത്തില്‍ വന്നാല്‍ എവിടെയും നല്ല പുകില്‍ ആകും. പത്രസമ്മേളനമുണ്ടാകും, നിഷേധപ്രസ്താവന ഇറങ്ങും, അനുരഞ്ജനശ്രമം നടക്കും, വക്കീല്‍ നോടിസ് വരും. ആദ്യം പറഞ്ഞ മൂന്നുമുണ്ടായില്ല. കുറെ കഴിഞ്ഞ് നാലാമത്തെ സാധനം വന്നു: വക്കീല്‍ നോടിസ്. കോടതിയില്‍ നിറഞ്ഞും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ അത്രതന്നെ നിറയാതെയുമിരുന്ന ടി സി എന്‍ മേനോന്‍ ‍കിഴക്കമ്പലം ടെക്സ്റ്റയില്‍സിനുവേണ്ടി അയച്ചതായിരുന്നു നോടിസ്. ബാങ്കിന്റെ രേഖ ഉദ്ധരിച്ച്, ബാങ്കിന്റെ ഇടപാടിനെ ചോദ്യം ചെയ്യുന്ന പത്രക്കഥയെപ്പറ്റി ബാങ്ക് ഒന്നും പറയാതിരുന്നത് ദുരൂഹമല്ലെങ്കിലും രസകരമായി.

ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന എന്‍ ബി ബാനര്‍ജി മാത്രം അനൌപചാരികമായി ഇത്രയും പറഞ്ഞു: “ആ വ്യവസായസംരംഭം ഒന്നു കണുക. നന്നായി നടക്കുന്നു. ബാങ്ക് കൊടുത്ത വായ്പ സുരക്ഷിതമായി, ലാഭകരമായി, സുരക്ഷിതമായി, വീനിയോഗിക്കപ്പെടുന്നു. അത്ര പോരേ ഏതു ബാങ്കിനും?” അത്ര മതിയായിരിക്കും, ഒരു തരത്തില്‍ നോക്കിയാല്‍. വേറൊരു തരത്തില്‍ നോക്കുന്നതായിരുന്നു ആനന്ദ് കുമാറിന്റെ റിപ്പോര്‍ട്. സി ബി ഐ മേധാവികളും വേറൊരു തരത്തില്‍ നോക്കി. ആനന്ദ് കുമാര്‍ കണ്ടെത്തിയ കാര്യങ്ങളുടെ വെളിച്ചത്തില്‍ സി ബി ഐ പലയിടത്തും മിന്നല്‍ പരിശോധന നടത്തി. പിന്നെ ബാങ്ക് ആ സ്ഥാപനത്തിനെതിരെ കേസെടുത്തെന്നു കേട്ടു. സ്ഥാപനമാകട്ടെ പിന്നീടും വളരുകയും, അതിന്റെ സേവനങ്ങളെ വാഴ്ത്തുന്ന കഥകള്‍ പിന്നീടും വരികയും ചെയ്തു.

ഈ കഥയുടെ ശേഷപത്രമായി ഒരു കാര്യം. ആനന്ദ് കുമാര്‍ സ്ഥലം മാരിപ്പോയി. പിന്നെ പിരിഞ്ഞു. രാധാകൃഷ്ണന്‍ കുഴഞ്ഞുമറിഞ്ഞ കഥകള്‍ പിന്നെയും പറഞ്ഞുതന്നുകൊണ്ടിരുന്നു. ഒരു ദിവസം, കുടുംബത്തെ തേടിപ്പിടിച്ച്, അദ്ദേഹത്തെ ഡോക്റ്റര്‍ വി കെ രാമചന്ദ്രന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, കുടി നിര്‍ത്താന്‍. രണ്ടാഴ്ചക്കുശേഷം പുറത്തിറങ്ങുമ്പോള്‍ രാധാകൃഷ്ണന്‍ സുമുഖനും പ്രസന്നനുമായിരുന്നു. അമൃതാഞ്ജനത്തിന്റെ മണമോ മുറുക്കാന്റെ ചുവപ്പോ ആവശ്യമായിരുന്നില്ല. ഒരു ദിവസം അതൊക്കെ വീണ്ടും തിരിച്ചുവന്നു. അതു കണ്ടപ്പോള്‍, കുറെ നേരം കരയിലിരുന്ന് വീണ്ടും വെള്ളത്തിലേക്ക് നീന്തിയിറങ്ങുന്ന അരയന്നത്തെ ഉപമേയവും വാസവദത്തയെ ഉപമാനവുമാക്കിയുള്ള ആശാന്‍ വരികള്‍ സുഖകരമായി തോന്നിയില്ല.

(കാലക്ഷേപം എന്ന പംക്തിയിൽ തേജസ്സിൽ സെപ്തംബർ പതിനേഴിന് പ്രസിദ്ധീകരിച്ചത്)
...