Tuesday, August 14, 2012

AIR Talk Aug 9, 2012 A Fish Mart Inside A News Vendor’s Recollections ഇംഗ്ലിഷ് പ്രഭാഷണം മലയാളത്തിൽ തുടങ്ങാമോ? വിഷയം ധ്യാനിച്ചിരുന്നപ്പോൾ രണ്ടു മലയാളവരി ഓർമ്മ വന്നു. ഇങ്ങനെ: അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമിപ്പത്രം… ഉൾക്കളം മത്സ്യച്ചന്ത! A fish mart, indeed. That is what my mind becomes when I struggle through the morning rag, much like the man in Krishna Warrier’s poem. There are those inevitable, and interminable, dispatches on the usual subjects: who grabs how big a slice of power, who loses out, who stabs whom from back and front at once, who grieves his dad’s gaddi hasn’t been gifted to him. It is all a chronicle of a dozen people’s shenanigans, their big career wars for small crumbs of power. Their rise, or fall, hardly matters to you or me, less to your grandchild. Yet almost obsessively, we devour it, what Warrier termed as ലോകത്തിന്റെ ചിരിയും ചെറ്റത്തവും, world’s laughter and pettifoggery. This is plain, and unashamed, denunciation of the way one has covered over half a century. It has been so, more or less, always. For forty years I have been a vendor of news, and a commentator on its content, not compulsively observing Scott’s maxim, ‘facts are sacred, comment is free.’ I see that sometimes it takes long, almost a lifetime, to recognize that much of what one did was an approximate waste, and the rest wrong. Facts I ferreted out to feed my clients were, of course, bad facts: rapes, frauds, failures. The worse, the better. Such sordid tales were what, I assumed, would excite readers, not Ramana Maharshi’s prayers or Jesus Christ’s homilies. News is, essentially, bad news. Normal people may take ‘no news’ as good news. For newsmen, who are arguably not normal, bad news is good news. A punctured reputation, a crash in the sky, a massive embezzlement, a mother selling her baby, a star turning dust--everything bad is good to newsmen, and their addictive readers. Bad things go well with good readers. It may be a dark view of human palette but that palette has gone through no mutation since Darwin or before. I recall a dry day, shall we say, newsless day, in AIR’s newsroom. We were starved, desperate. Anything was apt to be a headline. There was just nothing. The old wall clock ticked away, furiously. Then someone looked at the teleprinter for a hundredth time and screamed that some busybody somewhere had popped off with an uncanny sense of time. Our harried news editor sprang up from his chair and exclaimed: “Very Good….” What, pray, could be better than a death worthy of a headline! After an uneasy pause, all of us laughed too, joining in his exultation. Death is good news--when not yours. Good things could be boring. That epic equation of സത്യം, ശിവം, സുന്ദരം may be valid for epic times, not ours. Recall those nineteen months of the seventies when we spoke and heard and read only good things. Anything bad, even unseasonable, was censored. I remember seeing the venerable A D Gorewala helped up into the witness box in the Shah Commission. The former ICS officer, editor of an austere magazine, Opinion, was weathering his eighties. Gorewala narrated, none too bitterly, how a Gita line in his journal was scored off. Nothing that hurt or didn’t make sense to censors would pass muster. Only good things we published and broadcast. Good news of new roads, punctual trains, falling prices, lengthening phone network, statistics of vasectomy and what have you. I doubt if many liked it. As it happens, some such stories I wrote still throb in my memory. I wrote about the unremarkable life of Panki, who broke stones on the roadside of Kovalam, from sunrise to nightfall, earning in a lifetime what a five-star bar in her village made in a week. My story of a disabled girl from Purakkad, who did not get on time some prescribed contraption from the physical medicine mandarins, brought to her money orders from strangers. Rajan Babu, poet and literary editor, tells me he has just written about how my report helped to restore to him his police job, from which he had been summarily sacked. Such small stories make a difference to uncelebrated lives. Given a chance again, such stories of woe are what I would like to pursue. Kalidasa qualifies Valmiki as രുദിതാനുസാരി, a poet following, so to say, the life of the insulted and the humiliated. Newsmen may well do so too. But such stories are not what the way to victory is paved with. Victory, followed by due decoration, belongs to those who have a seat in Parliament’s press gallery, who hobnob with politicians, locking horns with them or currying their favour, or both. Any newsman becomes one of consequence when he starts grazing in the shadow of power, as an exalted political correspondent. I could not have but known some power players in my time. One of them, who ordered an inquiry into a complaint that I was sabotaging news bulletins, later rose to the top post. Another one, who looked like reaching there once, had transferred me as a punishment many years before. Later he sort of liked me. When I dashed off a piece about him, with a computer caricature likening him to a master of indecision, he told me: “Govindanji, that computer conversion was fun.” Advaniji was my minister when I jumped out of a crashing plane whose prime passenger was Prime Minister Morarji Desai. Wing Commander De Lima, its pilot, died virtually in my hands. I got a commendation from my minister, which was possibly the next best thing to happen to one after surviving an air crash. People said nice things about one’s survival, and sometimes a good word about one’s promptness and work while facing death in the corner. Predictably, I gloated over it. On second, or third, thoughts, I ask myself how silly it is to revel in one’s survival, and the attendant benedictions. So many face, and succumb to, death every day without getting so much as a line of newspaper reference. Almost every soldier signs his own warrant of death when he joins his calling. Others, like the boy who hangs from the skyscraper, fixing a brick or plastering it, are face to face with death every moment. And, when they die, or live, it makes no news. I was lucky not only to win a fresh lease of life but some ex gratia publicity for not going under in just one swoop. News is the first rough draft of history. That is a saying wrongly attributed to Phil Graham, once a part-owner-editor of Washington Post. An original saying of his I remember is that a good newsman will take care not to get too close to the powers-that-be. To get too close to them is a primeval temptation. You yield to it and hamstring yourself, trading away your credibility. You become a pamphleteer. No matter how true he is, a pamphleteer is a pamphleteer is a pamphleteer. So many illustrious newsmen before me have fallen for it. I fell its victim, now and then, latching on to one power monger or another, or, if you like, one messiah or another, and exploring reasons to back them in a constricting spell of self-righteousness. There were occasions when I made, with a campaigner’s zeal, stories about Marxism, and for it, and then about and for its renegades. My editor, S K Anantharaman, would ask, in his subtle fashion--avoiding my eyes, under a whisper--if all that was absolutely necessary. He was not enamoured of any thing or person. He saw, as Vailoppilli said, the small pox virus in the spring air. I suspected he was being jealous of my proximity to the forces of change and justice. That is one deceptive thing about proximity. It is not revealed to one who is caught in it. Phil Graham’s injunction against getting tied up with power traders dawned on me, like many things, much later. News is often a statement, less often an action. A newsman’s tragedy is that he has to turn an action into a statement or equate a statement with an action. So we read in papers what “he said” or “they said” or “you said” or “we said” somewhere or nowhere. It is an endless experiment with the word “SAID” in all its variety and plenitude. Have you tried hearing a news bulletin in a language you don’t know? I have. Time was when I used to entertain myself by tuning in for news in Kannada. The reader would wind up every other sentence with self-same words: പാട്ടിൽ അവരു ഹേളിദരു. പാട്ടിൽ അവരു ഹേളിദരു. That self-sameness, that inexorable repetition, was fun or disgust, depending on how you viewed it. Life seemed ending up as an eternal statement sans action. A good newsman will survive the ‘he-said’ syndrome. He will look for, and sometimes get, what his peers don’t--scoops. Scoop masters are the fourth estate’s super stars. I have longed to be one. One scoop I had was of Taiwan’s prime minister visiting Gangtok in disguise. My peers looked miserable when they had no clue to what had happened, how. They were even more so when their efforts to get my report denied produced only a dreary spell of official silence. It could not have been denied; it came from sources which were supposed to hold such information, and use it discreetly. For once they thought I was a useful instrument to spread the closely held word. So is perhaps the case of most exclusive reports. A scoop is generally rare information someone somewhere wants revealed. A newsman should be lucky or pliable or trusted to become its vehicle. Now and then some crap I wrote struck the imagination of a reader or two. My colleague Vasu was quick to catch it. He flaunted in my face a letter to the editor in a rival paper--from a woman with a sweet name, Vanaja. Vanaja’s thesis was sound, composition familiar. I said so and handed back the paper to Vasu. He was looking at me pitifully: I hadn’t got it. He produced our own paper of a week ago. There it was, Vanaja’s literature, printed earlier in it as an editorial--which was my concoction. I was being imitated and flattered. Who wouldn’t enjoy flattery! It has been too long. When I stop this, I realize how arrogant I was when I picked up the pen, how modest I feel when I lay it down. ഞാനഹങ്കാരത്തോടെ കയ്യിലേന്തിയതാണീ പേന. വെക്കട്ടെ താഴെ, കുനിഞ്ഞും വിറ പൂണ്ടും. …

Monday, February 13, 2012

ഭാഗം, പിന്നെ അനന്തമായ വിഭാഗം

ഭാഗത്തിലും പിന്നെ അനന്തമായ വിഭാഗത്തിലുമാണ് നമുക്ക് എന്നും താല്പര്യം. കുടുംബത്തിൽ നടക്കുന്നതിനെയാണ് ഭാഗം എന്നു പറയുക. സംഘടനയായാൽ അത് വിഭാഗീയതയായി. ഭാഗത്തിനു മുമ്പും പിമ്പും വിഭാഗീയത ഉണ്ടായിരിക്കും. സംഘടനയിലും അതു പോലെത്തന്നെ. പക്ഷേ സംഘടനകൾ ഭാഗം വെക്കുന്നതിനെക്കാൾ കൂടുതൽ രസകരം അവരുടെ വിഭാഗീയതയായിരിക്കും. തമ്മിൽ തല്ലി പിരിഞ്ഞു പോയാൽ, പിന്നെ അവർ പരസ്പരം പറയുന്നതിനും പാര വെക്കുന്നതിനും വലിയ പ്രാധാന്യമില്ല. അവരതൊക്കെ ചെയ്യുമെന്ന് ഉറപ്പാണല്ലോ. പരസ്യമായി പ്രഖ്യാപിക്കാതെ, ഒരേ കക്ഷിയിലിരുന്ന് രണ്ടോ ഏറെയോ ചേരികൾ മാധ്യമങ്ങളെ കൂട്ടു പിടിച്ച് ചെളി പരസ്പരം വാരി എറിയുന്നതും കുഴിയിൽ ഇറക്കുന്നതുമാണ് നമ്മുടെ ഇഷ്ടഭോജ്യം. അതിനു വേണ്ടിയുള്ള ഉദഗ്രമായ അന്വേഷണമാണ്
രാഷ്ട്രീയപത്രപ്രവർത്തനം.

ഒരു പക്ഷേ വിഭാഗീയതയുടെ ഏറ്റവും മ്ലേഛമായ മുഖം അധികാരം കയ്യാളുന്ന ഏറ്റവും ചെറിയ കക്ഷിയിലെ മഹായുദ്ധമായിരിക്കും. ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയെ കേരള കോൺഗ്രസ്സെന്നോ കേരളയെന്നോ കോൺഗ്രസ്സെന്നോ ഒന്നുമല്ലെന്നോ എന്തൊക്കെ വിളിച്ചാലും അത് ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയല്ലാതെ മറ്റൊന്നുമല്ല. അതിൽ എത്ര അണികളുണ്ടെന്നോ കാര്യവാഹകസമിതികൾ ഉണ്ടെന്നോ ഒന്നും തിരക്കേണ്ടതില്ല. അദ്വൈതദർശനത്തിൽ പറയുന്നതു പോലെ, അതെല്ലാം ഒന്നു തന്നെ, ബാലകൃഷ്ണ പിള്ള. ഒന്ന്, ബാലകൃഷ്ണ പിള്ള, അതെല്ലാം ആകുന്നു. അദ്വൈതസാരം തികച്ചും ഉൾക്കൊള്ളുന്ന ആ പാർട്ടിയിൽ രണ്ടാമതൊന്നിന് സാധ്യതയോ പ്രസക്തിയോ ഇല്ല. അതാണ് യുക്തി. യുക്തി തെറ്റായിരിക്കുന്നു.

കേരള കോൺഗ്രസ്(ബി) വിധേയമായിരിക്കുന്ന വിഭാഗീയതക്ക് വൈചിത്ര്യം ഉണ്ടെന്നു മാത്രമല്ല അതുൾക്കൊള്ളുന്ന ഭരണയന്ത്രം ഏറെ ദുർബ്ബലമായതുകൊണ്ട് ആ പാർട്ടിയിലെ പൊട്ടലും ചീറ്റലും ചീമുട്ട എറിയലും ജീവൽപ്രധാനവുമായിരിക്കുന്നു. അതിന്റെ രൌദ്രത സൂചിപ്പിക്കാൻ ബാലകൃഷ്ണ പിള്ളയുടേതായി ഉദ്ധരിക്കപ്പെട്ട ഒരു വാക്യം മതിയാകും:
“പാർട്ടിയിൽ നിൽക്കുകയും പാർട്ടി പറയുന്നതു കേൾക്കാതെ മറ്റെന്തെങ്കിലും കാര്യം തേടിപ്പോകുകയും ചെയ്യുന്നവനെ തന്തയില്ലാത്തവൻ എന്നു വിളിക്കണം.” ഇപ്പറഞ്ഞത് അഛൻ മകനെ ഉദ്ദേശിച്ചു തട്ടിമൂളിച്ചതാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയിൽ ഇപ്പോൾ കലാപമുണ്ടാക്കാൻ അദ്ദേഹത്തിൽനിന്ന് തന്ത്രം മുഴുവൻ അഭ്യസിച്ച മകൻ അല്ലാതെ ആരുമില്ല. അപ്പോൾ പിന്നെ ആ ‘തന്തക്കു വിളി’ ആരെ ഉദ്ദേശിച്ചാണെന്ന് പ്രത്യേകം പറായേണ്ടല്ലോ. അങ്ങനെ അഛൻ ഗ്രൂപ്പും മകൻ ഗ്രൂപ്പും തമ്മിലുള്ള ഉഷ്ണസമരം വാർത്താകുതുകികളുടെ കുതൂഹലത്തെ നിതരാം
വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ബാലകൃഷ്ണ പിള്ളയോളമോ ഗണേശ് കുമാറിനോളമോ ചെറിയ പാർടി ആയതുകൊണ്ടാകാം കേരള കോൺഗ്രസ്(ബി)യിലെ വിഭാഗീയത ചെറുതായേ പത്രങ്ങളിലും ചാനലുകളിലും കാണുന്നുള്ളു. പല വലുപ്പത്തിലുള്ള തലക്കെട്ടുകൾക്കടിയിൽ, പലയിടത്തായി അതിന്റെ ബീഭത്സത അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയൊക്കെ വിഭാഗീയത നടമാടണമെങ്കിൽ പാർട്ടി വലുതായിരിക്കണം--സി പി എമ്മിനെപ്പോലെ. സംസ്ഥാനസമ്മേളനത്തിലെ ഓരോ നടപടിയും ഏകകണ്ഠമായിരുന്നുവെന്ന് വേണ്ടപ്പെട്ടവർ വേണ്ടത്ര ഉച്ചത്തിൽ പറഞ്ഞുവെച്ചിട്ടും അവിടെയൊക്കെ വിഭാഗീയതയാണെന്ന് എഴുതാനും വിശ്വസിക്കാനുമാണ്
മാധ്യമങ്ങൾക്കിഷ്ടം. പിണറായി വിജയന്റെ എന്തെല്ലാം പ്രസ്താവനകൾ ആരെല്ലാം വിഴുങ്ങിയാലും പാർട്ടിയിൽ വിഭാഗീയതയില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആളുകളെയും അണികളെയും വേറെ എവിടന്നെങ്കിലും ഇറക്കുമതി ചെയ്യേണ്ടി വരും.

സി പി എമ്മിൽ വി എസ്സും പിണറായിയും തമ്മിലുള്ള വിഭാഗീയത അടിക്കടി
മൂർഛിച്ചുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. നമുക്കിഷ്ടപ്പെട്ട
വാർത്ത വിളമ്പുന്നവരെ വിജയൻ മാധ്യമ സിൻഡിക്കറ്റ് എന്നു വിളിക്കും. ഇപ്പോഴിതാ എന്റെ സഹപ്രവർത്തകനായിരുന്ന ഗൌരീദാസൻ നായരെ വിജയൻ അതുമായി ബന്ധപ്പെടുത്തി പേരെടുത്തു ഭർത്സിച്ചിരിക്കുന്നു. രസകരമായ ഒരു യാദൃഛികത്വം ചൂണ്ടിക്കാട്ടട്ടെ. പണ്ടൊരിക്കൽ എനിക്കും ഇതു പോലൊരു അനുഭവമുണ്ടായി. എം വി രാഘവൻ പാർട്ടിയിൽനിന്നു പുറത്താകുന്ന കാലം. പാർട്ടിയിലെ അല്ലു ചില്ലറ കാര്യങ്ങൾ എന്റെ പത്രം പുറത്തു വിട്ടപ്പോൾ, അത് എം വി ആറിന് അനുകൂലമായുള്ള
രാഷ്ട്രീയപ്രവർത്തനമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ ഓർക്കുന്നു, എന്റെ പേരെടുത്ത് അന്ന് ഒന്നോ രണ്ടോ പേർ പ്രസംഗിക്കുകയുമുണ്ടായി. എനിക്ക് അത്ഭുതവും രസവും തോന്നിയത് എന്റെ ഇംഗ്ലിഷ് ഗീർവാണം കേരളത്തിലെ തൊഴിലാളി വർഗ്ഗത്തെ സ്വാധീനിക്കുന്നുവെന്നു വിശ്വസിക്കുന്നവർ പര്ര്ട്ടിയിൽ ഉണ്ടെന്നു മനസ്സിലായപ്പോഴാണ്. നേരും നന്ദിയും രു പറയണമല്ലോ, എന്നെ ആരും സിണ്ടിക്കേറ്റ് എന്നു വിളിച്ചില്ല.

വി എസ്സും പിണറായിയും രംഗം വിട്ടാലും അവർ ഭാഗഭാക്കായുള്ള വിഭാഗീയത തീരുമെന്നു തോന്നുന്നില്ല. എത്ര കാലമായി നമ്മൾ അതു കേട്ടുതുടന്നിയിട്ട് എന്ന് ആലോചിച്ചു നോക്കൂ. അതില്ലാത്ത പത്രത്തിന്റെ ദാരിദ്ര്യം അസഹ്യമാകും. അതിനു വേണ്ടി വായനക്കാർ കാത്തിരിക്കുന്നു എന്നതാണ് ജനകീയസത്യം. അവരിൽ ആരു തോറ്റാലും ജയിച്ചാലും തൊഴിലാളിവർഗ്ഗത്തിനോ അമേരിക്കക്കോ വിശേഷിച്ചൊന്നും വരാനില്ല. എന്നാലും പിണറായി എങ്ങനെ വി എസ്സിനെ ഒതുക്കി, വി എസ് എങ്ങനെ തിരിച്ചടിച്ചു എന്നറിയാനാണ് സഖാക്കൾക്കും പെറ്റി ബൂർഷ്വ കാണികൾക്കും വായനക്കാർക്കും ഒരുപോലെ ആകാംക്ഷ. വാസ്തവത്തിൽ പൊതുസമ്മേളനത്തിൽ വി എസ് എന്തു പറയും, വിഭാഗീയത എങ്ങനെ ഇനിയും തല നീട്ടും, എന്നറിയാൻ ടി വി തുറന്നുവെച്ചവർ ഏറെ ഉണ്ടായിരുന്നു.

ചെറിയ പാർട്ടിയായതുകൊണ്ട് സി പി ഐയിലെ വിഭാഗീയത അത്ര തന്നെ ശോഭിക്കുന്നില്ല. എന്നോ മരിച്ചു പോയ ശ്രീപദ് അമൃത് ഡാങ്കേയുമായി സി കെ ചന്ദ്രപ്പനെയും സി പി എം ബന്ധുവായി കാണുന്ന കെ ഇ ഇസ്മയിലിനെയും ചെറിയ
പാർട്ടിയിലെ വലിയ വിഭാഗീയതയുടെ വക്താക്കളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രപ്പൻ സ്വതസിദ്ധമായ വ്യക്തതയോടെ പറഞ്ഞു: “കോൺഗ്രസ് അനുഭാവി എന്ന പട്ടം എനിക്കു ചാർത്തിത്തന്നിരിക്കുന്നു.” അത് ഇന്നും ഇന്നലെയും കേട്ടുതുടങ്ങിയതല്ല. ചന്ദ്രപ്പനെ മാത്രമല്ല, സി പി ഐയെ മാത്രമല്ല, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുഴുവൻ എന്നും ബാധിച്ചിട്ടുള്ളതാണ് കോൺഗ്രസ്സിനോടുള്ള സമീപനത്തെപ്പറ്റിയുള്ള ചോദ്യം. കോൺഗ്രസ്സുമായി സഹകരിക്കണമോ വേണ്ടയോ എന്നതായിരുന്നു കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വരുന്നതിനു മുമ്പ് 1956ൽ പാലക്കാട്ടു വെച്ച് നടന്ന പാർട്ടി കോൺഗ്രസ്സിലെ പ്രധാന പ്രമേയം. അത് അവതരിപ്പിച്ചത് സി രാജേശ്വര റാവുവും സി അച്യുത മേനോനുമായിരുന്നു. വല്യേട്ടനും കുഞ്ഞനുജനും തമ്മിലുള്ള ശണ്ഠ പിന്നെ അവിരാമം തുടർന്നു.

ഇത്തരം ശണ്ഠ വേണമെന്നാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഉപദേശം. ഇത്തരം
ഉൾപ്പാർട്ടി സമരങ്ങളിലൂടെ മാത്രമേ തൊഴിലാളി വർഗ്ഗ താല്പര്യം പുലരുകയുള്ളു.
ബോൾഷെവിക്കുകളും മെൻഷെവിക്കുകളും തമ്മിൽ നടന്ന ഘോരയുദ്ധത്തിന്റെ മാതൃക നാം മറന്നിട്ടില്ല. ലെനിൻ ബോൾഷെവിക്കായി. ആദ്യം മെൻഷെവിക്കുകളുടെ കൂടെ കൂടിയ ട്രോട്സ്കി പിന്നെ ബോൾഷെവിക് ആയി. മെൻഷെവിക്കുകളുടെ തരി പോലും കാണാതാകുന്നതു വരെ ലെനിൻ യുദ്ധം തുടർന്നു. ആ മെൻഷെവിക്കുകളുടെ പുനരവതാരമായാണ് ഗൊർബാചെവ് വന്നത് എന്നു പറഞ്ഞാൽ വീണ്ടും മാധ്യമ സിണ്ടിക്കേറ്റ് ഇറങ്ങിയിരിക്കുന്നുവെന്ന് വിജയൻ പ്രലപിച്ചേക്കും. ഏതായാലും ചോരാൻ പാകത്തിലായിരിക്കുന്നു കമ്യൂണിസ്റ്റ് പാർട്ടി എന്ന പാത്രവും എന്ന് അദ്ദേഹവും സമ്മതിക്കുമായിരിക്കും.

കോൺഗ്രസ് എന്നാൽ വിഭാഗീയത തന്നെ. രണ്ടും സമാനാർഥകപദങ്ങളാകുന്നു. മിതവാദികളും തീവ്രവാദികളും പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളാണ്. ബോസും നെഹ്രുവും. നെഹ്രുവും പട്ടേലും. നെഹ്രുവും ജയപ്രാകാശും. ഇന്ദിരയും മൊറാർജിയും. സിണ്ടിക്കേറ്റും ഇണ്ടിക്കേറ്റും. സി കെ ഗോവിന്ദൻ നായരും ശങ്കറും. ശങ്കറും ചാക്കോയും. പിന്നെ നമ്മുടെ സ്വന്തം ലീഡറും ആന്റണിയും. അങ്ങനെ വിഭാഗങ്ങൾ അനന്തമായി നീളുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള വിഭാഗീയത അത്ര തന്നെ കൊഴുക്കുന്നില്ലെന്നു തോന്നുന്നു. ഹാ കഷ്ടം!

(malayalam news feb 13)

Wednesday, January 25, 2012

ഓർമ്മ പുതുക്കാൻ ഒരു ചോർത്തൽ

എം ആർ നാരായണ പിള്ളയുടെയും ബി ജി കുറുപ്പിന്റെയും പി എസ് നായരുടെയും മറ്റും
അപസർപ്പകനോവലുകളായിരുന്നു എന്റെ ഇഷ്ട വായന. അത്ഭുതതസ്കരനും ഉരുക്കു മനുഷ്യന്റെ
രഹസ്യവും ദേശസേവിനിയും ആ മൂശയിൽ വിടർന്ന വേറെ ഏറെ നോവലുകളും ഞാൻ
ശ്വാസമടക്കി വായിച്ചു തീർത്തിരുന്നു. കുറ്റവാളികളെ പിടി കൂടാൻ ചാത്തു എന്ന കുശിനിക്കാരന്റെ
വേഷം കെട്ടിയ രഹസ്യാന്വേഷണവിദഗ്ദ്ധനും അപകടകാരികളുടെ നടുവിൽ പെട്ടപ്പോൾ സിഗററ്റ്
ലൈറ്റർ തോക്കാണെന്ന മട്ടിൽ അവർക്കു നേരേ ചൂണ്ടി കടന്നു കളഞ്ഞ വീരനായകനും എന്റെ
ആരാധനാമൂർത്തികളായിരുന്നു. രാഷ്ട്രീയക്കാരും മാധ്യമങ്ങളൂം
മനുഷ്യാവകാശപ്രവർത്തകരും--ഇടക്കു പറയട്ടെ, അവ്കാശപ്രവർത്തകർ രണ്ടുതരമുണ്ട്,
മനുഷ്യാവകാശപ്രവർത്തകരും മേനക ഗാന്ധിയെപ്പോലുള്ള
മൃഗാവകാശപ്രവർത്തകരും--അവരെ വേട്ടയാടുമെന്ന് അന്നൊന്നും ധരിച്ചില്ല.
സ്വകാര്യതയിൽ നുഴഞ്ഞു കയറുന്നു, മനുഷ്യാവകാശം ലംഘിക്കുന്നു, വിലാസങ്ങളും വചനങ്ങളും
വിശ്വാസങ്ങളും ചോർത്തുന്നു, നിയമത്തെ കാറ്റിൽ പറത്തുന്നു--അങ്ങനെ അങ്ങനെ പോകുന്നു
അവർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ. രണ്ടു വസ്തുതകൾ ഈ ആരോപണങ്ങളെ
സവിശേഷമാക്കുന്നു. ഒന്ന്, രഹസ്യാന്വേഷണം തുടങ്ങിയ കാലത്തു തുടങ്ങിയവയാണ് ഈ
ആരോപണങ്ങൾ. രണ്ട്, അവയിൽ പലതും പല തോതിൽ വാസ്തവവുമാകുന്നു. മൂന്നാമതൊരു
കാര്യം കൂടി പറയണമെങ്കിൽ, വസ്തുതയുടെ അംശം ഏറെയുള്ള ഈ ആരോപണങ്ങൾ
കല്പാന്തകാലം വരെ തുടരുകയും ചെയ്യും.
തിരഞ്ഞെടുപ്പു തന്ത്രം മെനയുമ്പോൾ, എതിരാളികളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ ചിലരുടെ
ഫോൺ ചോർത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചർഡ് നിക്സന്റെ
ലജ്ജാവഹമായ നിഷ്ക്രമണത്തിനു കാരണം. വാസ്തവത്തിൽ ഫോൺ ചോർത്തിയതല്ല, ചോർത്തിയ
വിവരം ചോർന്നതായിരുന്നു യഥാർഥകാരണം. ഫോൺ ചോർത്തുകയും അതു വഴി കിട്ടിയ
വിവരത്തിന്റെ വെളിച്ചത്തിൽ എതിരാളികളെ രാഷ്ട്രീയമായി വക വരുത്താൻവക കഴിയുകയും
ചെയ്തിരുന്നെങ്കിൽ നിക്സൺ വീണ്ടും ഒരു വട്ടം കൂടി വൈറ്റ് ഹൌസിൽ കൊമ്പു കുലുക്കി
ആടുമായിരുന്നു. വിവരം ചോർന്നതോടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റവും
മനുഷ്യവകാശലംഘനവുമൊക്കെ കൊടുങ്കാറ്റായി. വിവരമുള്ള രഹസ്യാന്വേഷകരൊക്കെ അന്നേ
ഉള്ളിൽ പറഞ്ഞു കാണും: ചോർത്തണം, ചോർത്തുന്ന കാര്യം ചോരരുത്.
നിക്സണും എത്രയോ മുമ്പും പിമ്പും ഇതു പോലെ എത്രയെത്ര ചോർത്തൽ ചർച്ച എന്റെ ചുരുങ്ങിയ
കാലഘട്ടത്തിൽ തന്നെ കേട്ടിരിക്കുന്നു! അധികാരം വിട്ടൊഴിഞ്ഞിരിക്കേ ജഗജ്ജീവൻ റാമും
ചന്ദ്രശേഖറും വിശ്വനാഥ് പ്രതാപ് സിംഗും തങ്ങളുടെ ഫോൺ
ചോർത്തുന്നുവെന്നു വിലപിച്ചിരുന്നു. ഇങ്ങേയറ്റത്ത്, ബേബി ജോണിന്റെ രാഷ്ട്രീയതന്ത്രങ്ങൾ
രഹസ്യമായി വീക്ഷിക്കാൻ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ കഥ ഓർമ്മ വരുന്നു.
രഹസ്യാന്വേഷണവിദഗ്ദ്ധൻ എപ്പോഴും പാത്തും പതുങ്ങിയും പതുങ്ങാതെയും ബേബി ജോണിന്റെ
പുറകേ കൂടി. ഒരിക്കൽ ബേബി ജോൺ തന്റെ നിഴൽ പോലെ നടന്നിരുന്ന ആളുടെ നേരേ തിരിഞ്ഞ്
ചോദിച്ചു: “ആരാണ്? എന്താണ് കാര്യം?” ബേബി ജോണിന്റെ ആജാനുബാഹുത്വം കണ്ടു വിരണ്ട
പൊലിസുകാരൻ, യാന്ത്രികമായ വേഗത്തിൽ, അറ്റൻഷൻ അടിച്ച് സല്യൂട്ടുമായി നിന്നു.
വിറച്ചുകൊണ്ട് ഇങ്ങനെ പറാഞ്ഞു പോലും: “സർ, വിവരം മനസ്സിലാക്കാൻ അയച്ചതാണ് , സർ.”
ചിരിച്ചുകൊണ്ട് ബേബി ജോൺ അയാളെ പറഞ്ഞു വിട്ടു. ഇന്റലിജൻസ് മേധാവിയായിരുന്ന എ വി
വെങ്കിടാചലം അയാളെ വെറുതേ വിട്ടുവോ എന്നറിയില്ല. സ്വാമി തലയിൽ വെച്ച് ഒരിക്കൽ ഇങ്ങനെ
പറഞ്ഞു: “ഈ മന്തുകാലന്മാരെക്കൊണ്ട് ഞാൻ തോറ്റു.“ സ്വാമിയെ സമാധാനിപ്പിക്കാൻ ഞാൻ വി
കെ എന്റെ ഒരു മൊഴി ഉദ്ധരിച്ചു: “ഏതു ജനക്കൂട്ടത്തിലും തിരിച്ചറിയാവുന്നവരായി ഒരു കൂട്ടരേ ഉള്ളൂ:
രഹസ്യാന്വേഷകർ.”
അവരിൽ ചിലർ കാട്ടിക്കൂട്ടുന്ന തമാശകൾ ഒരിക്കൽ അവരിൽ ഒരാൾ തന്നെ പറഞ്ഞു തന്നു.
ഒരിക്കലും അവസാനിക്കാത്ത ആ മന്തുകാലന്മാരുടെ തമാശകളിൽ ഒന്ന് ഇതായിരുന്നു. എൻ സൂപ്പി
ഒരു ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ കാണപ്പെട്ടു. ഉടനേ റിപ്പോർട് പോയി: “കെ
എം സൂപ്പി ഡൽഹിക്കു പോകുന്നു.” വായിച്ച് അപഗ്രഥിക്കാനിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണു
തള്ളിപ്പോയി. എന്നോ മരിച്ചു പോയ സോഷ്യലിസ്റ്റ് നേതാവ് ചെറുപ്പക്കാരനായ മുസ്ലിം ലീഗ്
നേതാവായി വീണ്ടും വന്നിരിക്കുന്നോ? പ്രസ് ക്ലബ്ബിന്റെ പുറത്തളത്തിലും നാലാൾ കൂടുന്ന
മറ്റിടങ്ങളിലും ചുരുക്കെഴുത്തുമായി കറങ്ങുന്നവരെ കാണുമ്പോൾ ഞാൻ സൂപ്പിയെ ഓർക്കും.
അളകാപുരി ഓഡിറ്റോറിയത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം നടക്കുമ്പോൾ, തിരക്കൊഴിഞ്ഞ്
മാറിനിന്നിരുന്ന എന്റെ കണ്ണിൽ ചുരുക്കെഴുത്തുകാരന്റെ നിഴൽ വീണു. ജീവനകലയിലും
കരകൌശലത്തിലും രഹസ്യമായി ചോർത്തെയെടുക്കേണ്ടതായി എന്തെങ്കിലുമുണ്ടോ? തന്റെ
യോഗത്തിൽ രഹസ്യപ്പോലിസ് ഉണ്ടെന്നു കേട്ടാൽ ഗുരു ലഘുവായെങ്കിലും ചൂടാകാതിരിക്കുമോ?
“എന്റെ പിന്നിൽ രഹസ്യപ്പൊലിസിനെ വിട്ടിരിക്കുന്നു” എന്ന മുറവിളി എന്നും നല്ലൊരു
രാഷ്ട്രീയതന്ത്രമായിരുന്നു.
വാസ്തവത്തിൽ രഹസ്യാന്വേഷകന്റെ ദൌത്യം വേറൊന്നല്ല. ആരോരുമറിയാതെ ലോകത്ത്
നടക്കുന്നതൊക്കെ മനസ്സിലാക്കുക, അവ തമ്മിൽ പരസ്പരബന്ധമുണ്ടെങ്കിൽ അത് ഇഴ
പിരിച്ചുനോക്കുക, അതു വഴി തുറക്കപ്പെടുന്ന സാധ്യതകൾ അനുമാനിച്ചെടുക്കുക--ഇതൊക്കെയാണ്
അപസർപ്പകവിദ്യ. അത്തരം അനുമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അതിനിടയിൽ ആ
അനുമാനങ്ങൾ ശുദ്ധവങ്കത്തരമാക്കിത്തീർക്കാൻ കരു നീക്കുകയും ചെയ്യുന്നതും അടുത്ത പടിയിലെ
അപസർപ്പകവിദ്യതന്നെ. ചാരനെ ചാരവൃത്തിയുടെ കെണിയിലാക്കുന്ന സൂപ്പർ ചാരവിദ്യ.
സാമാന്യമായ
അർഥത്തിൽ മനസ്സിലാക്കപ്പെടുന്ന നിയമത്തിന്റെയും ചട്ടത്തിന്റെയും മര്യാദയുടെയും ലംഘനം
ഇതിലെല്ലാം കാണും. പക്ഷേ അതങ്ങനെയാണെന്ന് നാലാൾ അറിയരുതെന്നുമാത്രം.
ചോർത്തൽ ഇന്റലിജൻസിന്റെ ഒരു പ്രധാനഭാഗമാകുന്നു. എന്റെ മകന്റെ മക്കളുടെ ഫോട്ടോ
അച്ചടിച്ച ഒരു കലണ്ടർ ഈയിടെ എനിക്ക് കിട്ടുകയുണ്ടായി. പുറത്ത് അതെന്താണെന്ന്
എഴുതിയിരുന്നെങ്കിലും ആരോ അത് ചോർത്തിനോക്കി.
ചോർത്തിയതിന്റെ ലക്ഷണവും അവശേഷിപ്പിച്ചു. ഞാൻ സ്വകാര്യതയുടെ ലംഘനത്തെപ്പറ്റി ഒന്നും
പറയാൻ പോയില്ല. എന്നു തന്നെയല്ല, മകൻ പറഞ്ഞിരുന്നു, യാത്ര ചെയ്യുമ്പോൾ പെട്ടി
പൊളിക്കാതിരിക്കണമെങ്കിൽ അത് പൂട്ടാതെ വിടുകയാവും നല്ലത്. കളിപ്പാട്ടുകളും കുപ്പികളും
കുടകളുമല്ലാതെ അല്പം ആപൽക്കരമായ സാധനങ്ങളും പെട്ടികളിൽ അടക്കം ചെയ്ത് അയക്കുന്ന
കാലമായതുകൊണ്ട് നേരിയ സംശയം തോന്നിയാൽ പോലും പെട്ടി പൊളിക്കേണ്ടത് ആവശ്യമായി
വരും. പക്ഷേ വൃത്തി കെട്ട ജോലി വെടിപ്പായി ചെയ്യാൻ കഴിയണം. എന്നാലേ
അപസർപ്പകവീരൻ തികഞ്ഞ അറിയപ്പെടായ്മയിൽ മറഞ്ഞ്, ശ്ലാഘനീയമായ വിജയം
വരിക്കുകയുള്ളു.

(malayalam news jan 23)

Thursday, January 19, 2012

പ്രതിമകളും പ്രതിഷ്ഠകളും

ചെന്നെയിൽ ഇന്ത്യ ടുഡേയുടെ ചുമതല ഒഴിഞ്ഞു പോരുമ്പോൾ, ചിത്രകാരനായ നരസിം എനിക്ക് ഒരു ഉപഹാരം തന്നു: എന്റെ രൂപം വരച്ച ഒരു പലക. എനിക്ക് സന്തോഷം തോന്നി--എന്റെ രൂപം കണ്ടതുകൊണ്ടല്ല, അത് വരച്ചുണ്ടാക്കാൻ നരസിം മെനക്കെട്ടതോർത്തപ്പോൾ. നരസിമിന് എന്നോട് ആവശ്യമില്ലാത്ത ഒരുതരം കടപ്പാട് തോന്നിയിരുന്നു. ആപ്പീസ് രാഷ്ട്രീയത്തിന്റെ പേക്കൂത്തിൽ അരുക്കാക്കപ്പെട്ടിരുന്ന നരസിമിനെ പ്രസക്തിയുള്ള ഒരു ചിത്രകാരനാക്കാൻ ഞാൻ സഹായിച്ചു. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. അതിന്റെ പേരിൽ കടപ്പാടൊന്നും ആർക്കുമില്ല. നല്ലവനായ നരസിം എന്നാലും എന്നെപ്പറ്റി എപ്പോഴും നല്ലതു മാത്രം പറഞ്ഞു. പക്ഷേ നരസിം നല്ലതെന്നു കരുതി ചെയ്തത് എനിക്ക് ഒരു തരം പാരയായി.

നരസിം വരച്ച എന്റെ രൂപവുമായി വീട്ടിൽ എത്തിയപ്പോൾ ആലോചനയായി. എന്റെ ചിത്രം എവിടെ പ്രതിഷ്ഠിക്കും? ചില്ലിട്ട ഫോട്ടോകൾ ചുമരിൽ നിരത്തി തറച്ചുവെക്കുന്ന പതിവ് ഒരു കാലത്തുണ്ടായിരുന്നു. പിന്നെ ആ മട്ട് പഴഞ്ചനായി. എന്നാലും അവനവന്റെയും ബന്ധപ്പെട്ടവരുടെയും ഫോട്ടോകൾ ഒന്നോ രണ്ടോ അവിടവിടെ കുത്തിനിർത്തുന്ന ഏർപ്പാട് തുടർന്നു പോന്നു. ജീവിതം അസംബന്ധമാണെന്നു തോന്നുമ്പോൾ, ചുമരിലോ മേശപ്പുറത്തോ വെച്ചിട്ടുള്ള അവനവന്റെ രൂപം കണ്ട് കൺ കുളിർപ്പിക്കാമല്ലോ.

എന്റേതാകട്ടെ, അങ്ങനെ കുളിർക്കുന്ന കണ്ണല്ല. നരസിം വരച്ചുവെച്ച കാരിക്കച്ചർ കണ്ടുകൊണ്ടിരിക്കാനോ അതു വഴി പുളകം കൊള്ളാനോ എനിക്ക് വയ്യായിരുന്നു. തലതിരിഞ്ഞ എന്റെ അഹങ്കാരത്തിന്റെ തള്ളിച്ച കൊണ്ടാകാം, അങ്ങനെ ചെയ്യുന്നത് മോശമാണെന്നും എനിക്കുണ്ടെന്ന് മറ്റുള്ളവർ വിചാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ആത്മവത്തക്കു ചേർന്നതല്ല അതെന്നും ഞാൻ എന്നോടു തന്നെ പറഞ്ഞു നോക്കി. പക്ഷേ, എന്റേതല്ലേ, പടം കുപ്പത്തൊട്ടിയിൽ ഇടാൻ വയ്യ. അപ്പോൾ പിന്നെ അത് എവിടെ നാട്ടി നിർത്തും? പുസ്തകങ്ങളുടെ ഇടയിൽ ആരും പെട്ടെന്നു കാണാത്ത മട്ടിൽ അവനെ തിരുകിക്കയറ്റി. അങ്ങനെ എന്റെ പടം നോക്കി നുണ പറയാനുള്ള അവസരം സന്ദർശകർക്ക് നിഷേധിക്കപ്പെട്ടു.

എന്റെ പടം കണ്ടാൽ അരിശം വരുന്നതിൽ ഞാൻ തന്നെ പരിതപിച്ചു. പണ്ടൊരു യവനനായകൻ ഉണ്ടായിരുന്നു ഇതു പോലെ. നാർസിസസ്. അയാൾ കുളക്കരയിൽ കുന്തിച്ചിരുന്ന് തന്റെ പ്രതിബിംബത്തിൽ കണ്ണു നട്ട് ആലോചനയിൽ മുഴുകുമായിരുന്നു. അധികം കഴിയും മുമ്പേ പ്രതിബിംബത്തിലേക്ക് ഒരു കല്ല് വലിച്ചെറിയും. പ്രതിബിംബം ഓളങ്ങളീൽ അലിഞ്ഞലിഞ്ഞില്ലാതാവും. തന്റെ പ്രതിബിംബം നന്നായില്ലെന്ന വേദനയായിരിക്കാം നാർസിസസ്സിന്റെ പ്രേരണ. ആ വക പ്രേരണയൊന്നും എനിക്കില്ല. എന്റേതല്ലാത്ത പ്രതിബിംബങ്ങൾ കാണാനാണ് ഇഷ്ടം എന്നു മാത്രമേയുള്ളു. പക്ഷേ എല്ലാവരും അങ്ങനെയല്ല.

ഉദ്ദേശം എന്തൊക്കെയായാലും, ദാർശനികവ്യാഖ്യാനം എങ്ങനെയെല്ലാമായലും, നാരായണഗുരുവും അവനവന്റെ രൂപം കണ്ട് രസിച്ചിരുന്നു. ഒരു ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം തന്റെ അദ്വൈതതത്വം വിളംബരം ചെയ്തു. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്നൊരു നിർബ്ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിൽനിന്ന് വേണ്ട പാഠം പഠിക്കാതെ ആളുകൾ ചുളുവിൽ കിട്ടാവുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ രൂപങ്ങൾ കല്ലിലോ ചുണ്ണാമ്പിലോ സിമന്റിലോ കൊത്തിവെച്ചു. ആരാധകരുടെയും കാക്ക പിടുത്തക്കാരുടെയും വഴി അതു തന്നെയാകുന്നു: രൂപം വരക്കുക, വാർക്കുക, കൊത്തിവെക്കുക. ചിത്രമായോ പ്രതിമയായോ കലണ്ടറിലും കവലയിലും നാണയത്തിലുമൊക്കെ നമ്മുടെ ആരാധനാമൂർത്തിയെ ഊട്ടിയുറപ്പിക്കുക. ജീവിച്ചിരിക്കുന്ന ആളാണ് പ്രതിമയുടെയോ ചിത്രത്തിന്റെയോ സ്വരൂപമെങ്കിൽ, അയാൾ ആരാധകരുടെ വലയിൽ, അല്ലെങ്കിൽ വേലയിൽ, വീണു പോകും. നല്ലവനായ നരസിം എന്റെ ചിത്രം വരച്ച് എനിക്കു തന്നെ സമ്മാനിച്ചപ്പോൾ ഇതൊന്നും ഓർക്കാതിരുന്നില്ല.

ഇതൊക്കെ ഇപ്പോൾ ഓർക്കാനുണ്ടായ കാരണം മായാവതിയുടെ ആത്മവിദ്യയുടെ പ്രകടനമാണ്. തന്റെയും തന്റെ ആചാര്യനായ കൻശി റാമിന്റെയും പടവും പ്രതിമയും നിറച്ച് ഭൂമിയെ സുന്ദരമാക്കണമെന്നാണ് അവരുടെ വ്രതം. ഡൽഹിക്കടുത്ത നോയിഡയിലും ലക്നവിലുമൊക്കെ മായാവതിയുടെയും കൻശി റാമിന്റെയും പ്രതിമകൾ ഒഴിവുള്ള ഇടത്തെല്ലാം കയറിപ്പറ്റിക്കഴിഞ്ഞു. അമേരിക്കയിലെ വില്യംസ്ബർഗ്ഗിൽ പ്രസിഡന്റായിരുന്നവരുടെ പ്രതിമകൾ നിരത്തിയ ഒരു പാർക്കിൽ പോയത് ഓർക്കുന്നു. മായാവതി അങ്ങനെ ഒരു പാർക്ക് ഉണ്ടാക്കുകയാണെങ്കിൽ, എല്ലാ പ്രതിമകളും ഒരാളുടേതായിരിക്കും: അവരുടേതു തന്നെ. പണം ചിലവാക്കാൻ സർക്കാർ ഖജനാവുള്ളപ്പോൾ എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ?

കണ്ണാടി കാണ്മോളവും തന്നുടെ മുഖം സുന്ദരമാണെന്നു കരുതുന്നവരെയാണ് കവി കളിയാക്കിയത്. മായാവതി അവരിൽ പെടില്ല. കണ്ണാടി നോക്കാതെത്തന്നെ അവർക്ക് അവരുടെ മുഖം കാണാൻ കഴിയും. പ്രതിമകളായും പത്രപരസ്യങ്ങളായും അവരുടെ മുഖം നാടെങ്ങും വിളങ്ങുന്നു. പത്രത്തിന്റെയോ പരസ്യത്തിന്റെയോ ഉള്ളുകള്ളിയൊന്നും അത്ര പിടിയില്ലാത്ത എന്റെ ഭാര്യ ഒരിക്കൽ ചോദിച്ചു, മായാവതിയുടെ പടം എല്ലാ മലയാളപത്രങ്ങളുടെയും മുഴുത്താളുകളിൽ അച്ചടിച്ചുവിടുന്നതെതിനാണ്? പത്രങ്ങൾക്ക് പണം ഉണ്ടാക്കാനാണെന്ന മൌലികസത്യം ഞാൻ പറഞ്ഞില്ല. അറിയാൻ വയ്യാത്ത ഭാഷയിലെ ഒരു പത്രം നിവർത്തി അതിൽ വന്നിരിക്കുന്ന തന്റെ ചിത്രം നോക്കി നിർവൃതി കൊള്ളുന്ന മായാവതിയെ ഞാൻ മനസ്സിൽ കണ്ടു. അത് ഭാര്യയുടെ മനസ്സിലേക്കും
പകർത്തി. മായാവതിയുടെ ചിത്രം അടിച്ചുവിടുമ്പോൾ ഹരം കയറുന്നത് അവർക്കു മാത്രമല്ലെന്ന് ഞാൻ പതുക്കെ പറഞ്ഞു.

ആരാന്റെ പ്രതിമ കണ്ടാൽ ചുവപ്പു കണ്ട സ്പാനിഷ് കാളയെപ്പോലെ കലി കയറുന്നവർ പലരുണ്ട്. അവരിൽ ഞാനുമുണ്ടെന്നു കൂട്ടിക്കോളൂ. മായാവതിയുടെ പ്രതിമകൾ സമ്മതിദായകരെ സ്വാധീനിക്കാനിടയുണ്ടെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ആ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടിട്ടാവണം, സമ്മതിദായകർ കാണാത്ത വിധം ആ പ്രതിമകളൊക്കെ മറച്ചുപിടിക്കണമെന്നൊരു നിബന്ധന വന്നിരിക്കുന്നു. ആദ്യം നീലത്തുണികൊണ്ട് കുറെ പ്രതിമകൾ ചുറ്റിക്കെട്ടി. അപ്പോഴതാ വരുന്നൂ വേറൊരു വാദം: നീല മായാവതിയുടെ
പാർട്ടിയുടെ പതാകയുടെ നിറമത്രേ. അതിനർഥം പ്രതിമ മറച്ചാൽ മാത്രം പോരാ, ഒരു തരത്തിലും ആശയബന്ധം സ്ഥാപിക്കാത്ത രീതിയിലാവണം മറക്കുന്നത്. അങ്ങനെ മായാവതിയുടെ പ്രതിമകളെ മഞ്ഞ ഉടുപ്പിക്കുന്ന തിരക്കിലായിരിക്കുന്നു ഉത്തരപ്രദേശത്തിലെ ഉദ്യോഗസ്ഥന്മാർ. എന്തായാലും, പ്രധാനമന്ത്രിയായില്ലെകിൽ പോലും, സ്വന്തം പ്രതിമകൾ ഏറ്റവുമധികം പ്രതിഷ്ഠിച്ച നേതാവെന്ന ഖ്യാതി അവർക്ക് അവകാശപ്പെട്ടതായിരിക്കും.

ഒരു പക്ഷേ മായാവതി ഓർക്കാത്ത ഒരു ചരിത്രഗതിയുണ്ട്. പ്രതിമകളുടേ സ്വരൂപങ്ങളും പ്രതിബിംബങ്ങളുടെ ബിംബങ്ങളും അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും പിന്മുറക്കാർ കശപിശ കൂടും. പ്രതിമകളും പ്രതിബിംബങ്ങളും തച്ചുടക്കും. കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലും പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഉണ്ടായ കലാപങ്ങളിൽ ജനരോഷം ആദ്യം ഏറ്റുവാങ്ങിയത് ഭ്രഷ്ടരായ നേതാക്കളുടെ പ്രതിമകളായിരുന്നു. റിപ്പന്റൻസ് എന്ന ഒരു റഷ്യൻ സിനിമയിൽ, എല്ലാം നഷ്ടപ്പെടുകയും തീരാത്ത യാതന അനുഭവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ, പക പോക്കാൻ വേണ്ടി, ശവമഞ്ചത്തിനുള്ളിൽനിന്ന് അന്തരിച്ച നേതാവിന്റെ ജഡം ഓരോ രാതിയിലും പുറത്തെടുത്തു വെക്കുന്ന ദൃശ്യമുണ്ട്. മരിച്ചിട്ടാണെങ്കിലും ഇയാളെ ഞാൻ വിശ്രമിക്കാൻ വിടില്ലെന്നായിരുന്നു വിചാരണക്കിടയിൽ അവരുടെ വാദം. അതിനുമുമ്പും പലരും പ്രതിമകളോടും ജഡങ്ങളോടും ആളുകൾ പക തീർത്തിരുന്നു. ഫോർമോസസ് മാർപ്പാപ്പയുടെ മൃതദേഹം കുഴി തോണ്ടി പുറത്തെടുത്ത്, ഔപചരികമായി വീണ്ടും വിചാരണക്കും ശിക്ഷക്കും വിധേയമാക്കി പിന്നീട് മാർപ്പാപ്പയായ എസ്തപ്പാൻ ആറാമൻ. അതുകൊണ്ട് പ്രതിമ വഴി അനശ്വരത്വം നേടാമെന്ന മായാവതിയുടെ വിചാരം എവിടെ എങ്ങനെ വിലപോവുമെന്ന് കണ്ടറിയണം.

(malayalam news jan 16)

Tuesday, January 10, 2012

സമന്മാരിൽ ഒരുവൻ

കഴിഞ്ഞ കൊല്ലത്തെ വാർത്താതാരത്തെ തിരഞ്ഞെടുക്കുന്ന മനോരമ ന്യൂസിന്റെ പരിപാടിയിൽ ഉയർന്നതാണ് ചോദ്യം. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈ കടത്തുന്നു, എല്ലാം മുഖ്യമന്ത്രിമയമാകുന്നു എന്നൊക്കെയായിരുന്നു ഒരു വാദം. മന്ത്രി കെ സി ജോസഫും മുൻ മന്ത്രി വിജയകുമാറും ഉണ്ടായിരുന്നു. പക്ഷേ മുഖ്യമന്ത്രി എല്ലാവരെയും കവച്ചുവെക്കുന്ന, എല്ലാവരുടെയും അധികാരം കവരുന്ന ഒരാളായി മാറുകയല്ലേ എന്ന ചോദ്യത്തോടെ പ്രതികരിക്കാനുള്ള ഊഴം എന്റേതായിരുന്നു.

അറപ്പ് ലവലേശമില്ലാതെ ഉമ്മൻ ചാണ്ടിയെ പിൻ തുണച്ചുകൊണ്ടുതന്നെ ഞാൻ സംസാരിച്ചു. മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാരുമായി തെറ്റിക്കാനുള്ള ഒരു അവസരമായി പരിപാടി മാറരുതെന്നു പറഞ്ഞുകൊണ്ടായിരുന്നു എന്റെ തുടക്കം. പല വകുപ്പുകളിലും
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പട തുടങ്ങിയെന്നായിരുന്നു സംസാരം. വാസ്തവത്തിൽ ആ പട അടച്ചു പിടിച്ച സംസാരത്തിൽ ഒതുങ്ങാനുള്ളതുപോലും ഇല്ലായിരുന്നു. മുഖ്യമന്ത്രി മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുകയോ തീരുമാനം എടുക്കുകയോ ചെയ്താൽ ഏകാധിപത്യപ്രവണതയായി. ഞാനൊന്നും കേട്ടില്ല, കണ്ടില്ല, ഞാനൊന്നും മിണ്ടില്ല എന്ന മട്ടിൽ ഇരിക്കുന്ന കുരങ്ങന്മാരുടെ നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചാൽ, ഏകാധിപത്യപ്രവണതയെപ്പറ്റിയൊരു ആരോപണം ഉണ്ടാവില്ല; പക്ഷേ ഇങ്ങനെയൌർ അനങ്ങാപ്പാറ ഉണ്ടോ എങ്ങാനും എന്നാകും അപ്പോൾ വിമർശകരുടെ ചോദ്യം.

വേണ്ടപ്പോൾ മറ്റുള്ളവരുടെ വകുപ്പുകളിലും ഇടപെടാൻ കഴിവുണ്ടാകുകയും ആ കഴിവ് വേണ്ടപ്പോൾ പ്രകടിപ്പിക്കുകയും ചെയ്താലേ മുഖ്യമന്ത്രി മുഖ്യമന്ത്രി ആകൂ. ആരെങ്കിലുമൊക്കെ മുറുമുറുത്തേക്കാം. ആരെങ്കിലും ഏകാധിപത്യപ്രവണതയെപ്പറ്റി
വിമർശനം ഉയർത്തിയേക്കാം. അതൊന്നും ഗൌനിക്കാതെ, താൻ ഇടപെടേണ്ട വിഷയമാണെന്നു തോന്നുമ്പോൾ, അതിൽ ഇടപെടാൻ തന്റേടം കാണിക്കാത്ത മുഖ്യമന്ത്രി സ്വന്തമോ മറ്റുള്ളവരുടേതോ ആയ തടവിൽ പാർക്കുന്ന ആളാകാനേ തരമുള്ളു. മുഖ്യമന്ത്രിയുടെ അധികാരം ഉൾക്കൊള്ളാനോ പ്രയോഗിക്കാനോ കഴിയാത്ത ആളുകൾ മുഖ്യമന്ത്രിയും മറ്റും ആകുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റെ ദൈന്യം. ആ ദൈന്യം വരുത്തെവെക്കുന്നതോ, നമ്മൾ ഏറെ പാടിപ്പുകഴ്ത്തുന്ന മുന്നണിരാഷ്ട്രീയത്തിന്റെ പ്രത്യാഘാതമാണു താനും.

കോൺഗ്രസ്സിനെ തോല്പിക്കാൻ സി പി എം “ഏതു ചെകുത്താനെ”യും കൂട്ടുപിടിച്ച അറുപതുകളുടെ അവസാനത്തിനുശേഷം ആ പാർട്ടി ആലോചനയിലായിരുന്നു. അങ്ങനെ എല്ലാവരെയും കൂട്ടുപിടിച്ച് മന്ത്രിസഭ ഉണ്ടാക്കിയാൽ എല്ലാം കൊണ്ടും ബോറാവും എന്ന തോന്നൽ അന്നു മുതലേ ബലപ്പെട്ടു വന്നു. ചുരുക്കിപ്പറയട്ടെ, അതിന്റെ ഫലമായി ഒരു പതിറ്റാണ്ടിലേറെ സി പി എം അധികാരത്തിനു പുറത്തായി. അധികാരത്തിൽനിന്ന് ഏറെ വിട്ടുനിൽക്കുന്നത് ആരെ സംബന്ധിച്ചായാലും അത്ര സുഖമുള്ള ഏർപ്പാടല്ല. അങ്ങനെ പുതിയൊരു മുന്നണീസമവാക്യത്തിന്റെ ബലത്തിൽ എൺപതുകളിൽ സി പി എം വീണ്ടും മന്ത്രിസഭ ഉണ്ടാക്കി. ആ കാലഘട്ടത്തിലേതാണ് മുഖ്യമന്ത്രിയുടെ അധികാരത്തെപ്പറ്റിയുള്ള ഈ കഥ.

ഏതോ ഒരു ഫയൽ കാണണമെന്ന് മുഖ്യമന്ത്രിക്കു തോന്നി. ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. നായനാർക്ക് കാണണമെന്നു തോന്നിയതായിരിക്കണമെന്നില്ല. സ്പിരിറ്റ് കുംഭകോണം സംബന്ധിച്ചതോ മറ്റോ ആയ ആ ഫയൽ എന്തെങ്കിലും ആപത്ത് ഒളിച്ചുവെച്ചിട്ടുണ്ടോ എന്നു മനസ്സിലാ‍ക്കാൻ മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും ഇടവും വലവും നിന്നിരുന്ന പാർട്ടിക്കാർക്ക് തിടുക്കമായി. അവർ മുഖ്യമന്ത്രിയുടെ ആപ്പിസിലേക്ക് ഫയൽ വിളിപ്പിച്ചു. തൊട്ടാൽ പൊട്ടുകയോ പൊള്ളുകയോ ചെയ്യാമായിരുന്ന ആ ഫയൽ അപ്പോൾ വ്യവസായമന്ത്രി പി സി ചാക്കോ താഴിട്ടു പൂട്ടിവെച്ചിരിക്കുകയായിരുന്നു.

എന്തുവന്നാലും ആ സന്ദിഗ്ധഘട്ടത്തിൽ ഫയൽ വിട്ടുകൊടുക്കില്ലെന്നായി ചാക്കോ. മുഖ്യമന്ത്രി ചോദിക്കുമ്പോഴൊക്കെ ചോദിക്കുന്നതെല്ലാം സമർപ്പിക്കാൻ ബാധ്യതയുള്ള ആളല്ല മന്ത്രി എന്ന് അന്നത്തെ കോൺഗ്രസ്സുകാർ വാദിച്ചു. മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ ആ വാദം ഘോരമായിത്തന്നെ അവതരിപ്പിച്ചുവത്രേ മന്ത്രിസഭായോഗത്തിൽ. മുഖ്യമന്ത്രി മന്ത്രിസഭയുടെ മൊത്തം പ്രതിനിധിയോ നേതാവോ അല്ല, അധികാരം പൂർണമായും കയ്യാളുന്ന മന്ത്രിയോ മറ്റു മന്ത്രിമാരുടെ വകുപ്പിൽ ഇടപെടാൻ സ്വാതന്ത്ര്യം ഉള്ള ആളോ അല്ല; മുഖ്യമന്ത്രി മറ്റുള്ളവരെപ്പോലെയേ ആകുന്നുള്ളു. സമന്മാരെക്കാൾ വലിയവനല്ല, സമന്മാരിൽ ഒരുവനാണ് മുഖ്യമന്ത്രി എന്ന് അന്നൊരു ധാരണ ഉണ്ടായതായി കേട്ടിരുന്നു.

മുഖ്യമന്ത്രി എന്ന പദവിയുടെ അപനിർമ്മാണമായിരുന്നു ആ ധാരണ. ഭൂരിപക്ഷം സമ്മതിദായകരുടെ പിന്തുണയോടെ, ആലോചിച്ചുറപ്പിച്ച നയവും പരിപാടിയും
നിർബ്ബാധം നടപ്പാക്കാൻ ഒരു കക്ഷി ഉണ്ടാകുകയാണ് പാർലമെന്ററി ജനാധിപത്യത്തിലെ ഒരു പ്രധാന വ്യവസ്ഥ. ഒരു കക്ഷിയെയും ജനങ്ങൾ കണ്ണടച്ചു വിശ്വസിക്കാതായതോടെ ആ വ്യവസ്ഥ പോയി. പല കക്ഷികളും ഒരേ സമയം അധികാരത്തിൽ പങ്കാളികളായതോടെ, ഏറ്റവും വലിയ കക്ഷിയുടെ പ്രാമാണ്യവും അതിന്റെ ലീഡറുടെ ഗ്ലാമറും ഇല്ലാതായി. മുഖ്യമന്ത്രി മറ്റു മന്ത്രിമാരെപ്പോലെ പ്രവർത്തിക്കണം. അവരുടെ യോഗത്തിൽ അധ്യക്ഷനായിരിക്കാം എന്നു മാത്രം. വിവാദം വരുമ്പോൾ ഒരു ഫയൽ വരുത്തി പരിശോധിക്കാനുള്ള അവകാശം പോലും ഇല്ലാത്ത ഒരു മണ്ണുണ്ണിയെപ്പോലെയായിത്തുടങ്ങി മുഖ്യമന്ത്രി.

കേന്ദ്രത്തിൽ സംഭവിച്ചതും ഇതു തന്നെ. പേരുകളും പദവികളും മാറിയെന്നു മാത്രം. വിശദാംശങ്ങളിലേക്കു കടക്കേണ്ട. ഇന്ദിര ഗാന്ധിക്കുശേഷം ഉണ്ടായ പ്രധാനമന്ത്രിമാരിൽ എത്ര പേർ പ്രധാനമന്ത്രിക്കുണ്ടാകേണ്ട അധികാരം വിനിയോഗിക്കാൻ സന്നദ്ധരായി എന്ന് കണക്കു കൂട്ടി നോക്കുക. ഏറ്റവും ദുർബ്ബലമായ ഒരു കക്ഷിയുടെ പല നേതാക്കളിൽ ഒരാൾ പൊടുന്നനവേ പ്രധാനമന്ത്രിയായതും അത്ര തന്നെ പൊടുന്നനവേ
അധികാരത്തിൽനിന്ന് ഇറങ്ങിപ്പോയതും പഴയ കഥയല്ല. ആർക്കും പ്രധാനമന്ത്രിയുടെ വിലയും നിലയും ഉണ്ടായിരുന്നില്ലെന്നതാണ് കാര്യവും കാരണവും. സോണിയ ഗാന്ധിയെ കോൺഗ്രസ് നേതാവാക്കിയപ്പോൾ, പ്രധാനമന്തിയാക്കാൻ ആളെ വേറെ നോക്കണമെന്ന് മറ്റൊരു കക്ഷി ശഠിച്ചു. ആരുടെ ശാഠ്യവും വകവെച്ചു കൊടുക്കേണ്ടതായിത്തീർന്നിരുന്നു അപ്പോഴേക്കും നമ്മുടെ പാർലമെന്ററി രാഷ്ട്രീയം. അതിന്റെ ഫലം അതിനെക്കാൾ വഷളായിരുന്നു. പ്രധാനമന്ത്രിയെക്കാൾ പ്രധാനമാണ് പ്രധാനമന്ത്രിയാകാൻ പറ്റാത്ത ആളുടെ പദവി എന്ന സ്ഥിതി വരെ എത്തി.

ഈ നിലക്ക് നോക്കിയാൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണത്തിനു മറുപടിയാകും. സ്വന്തം നിയമസഭാകക്ഷിയുടെ ബലത്തിൽ അഹങ്കരിക്കാവുന്ന പതനത്തിലല്ല കോൺഗ്രസ്. രണ്ടോ മൂന്നോ ആളുകൾ പിണങ്ങിയാൽ പിരണ്ടുവീഴാവുന്നതാണ് മന്ത്രിസഭ. എന്നിട്ടും മുഖ്യമന്ത്രിയുടെ പദവിയും അധികാരവും ഒട്ടൊക്കെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യം.

(malayalam news jan 9)

Monday, January 2, 2012

ഒരു വർഷവും ദുരന്തചിന്തകളും

ഇക്കൊല്ലം എല്ലാം തീരും. മൃത്യമായി പറഞ്ഞാൽ, 2012 ഡിസംബർ 21, അല്ലെങ്കിൽ 23. അന്ന് ലോകം അവസാനിക്കും. അതാണ് മയദർശനം.

മധ്യ അമേരിക്കയിൽ കൃസ്തുവിനുമുമ്പ് പുഷ്ടിപ്പെട്ടുവന്നതായിരുന്നു മയസംസ്കാരം. നമ്മൾ പുഷ്പകവിമാനത്തിന്റെ ഓർമ്മ അയവിറക്കുന്നതു പോലെ, മെക്സിക്കോവിലെയും മറ്റും ആളുകൾ ഇപ്പോഴും അവരുടെ മയസംസ്ക്കാരത്തിന്റെ പഴമ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഉത്തര അമേരിക്കയെ വെറുക്കുന്ന കൂട്ടർ മയസംസ്കാരത്തിന്റെ പ്രണേതാക്കളെ പുകഴ്ത്തിയും അമേരിക്കയെ അപലപിച്ചും അരങ്ങു തകർക്കുന്നതു കാണാം.

നമുക്ക് മന്വങ്ങളും കല്പങ്ങളും ഉണ്ടായിരുന്നതു പോലെ, ആ പ്രാചീനർക്ക് അവർക്ക് അവരുടേതായ കാലഗണന ഉണ്ടായിരുന്നു, വിശദമായി കണക്കു കൂട്ടി തയ്യാറാക്കിയ മയപഞ്ചാംഗം ഉണ്ടായിരുന്നു. അതനുസരിച്ച് 2012ന്റെ അവസാനം ഒരു കാലഘട്ടത്തിന്റെ അവസാനമാകുന്നു. ആ കാലഘട്ടത്തിന്റെ അവസാനം ലോകം അവസാനിക്കും. അല്ലെങ്കിലോ, ഒരു നവയുഗം ആരംഭിക്കുകയും ചെയ്യും. പോരേ പൂരവും പ്രവചനവും?

ഒന്നുകിൽ തോൽക്കും അല്ലെങ്കിൽ ജയിക്കും എന്ന മട്ടിലുള്ള പ്രവചനത്തെ പരിഹസിക്കരുത്. പണ്ടേതോ മയമാനസങ്ങളീൽ തെളിഞ്ഞുവന്നതാണ് ആ ഗണിതവും നിഗമനവും. ഇന്നും ആ പ്രവചനത്തിന്റെ വിശ്വാസ്യതയെയും ഭയാനകതയെയും പറ്റി അവിടവിടെ ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ലോകം അവസാനിക്കുന്നുവെന്ന ചിന്ത എപ്പോഴും ചർച്ച ചെയ്യേണ്ടതാണല്ലോ.

ഞാൻ ഓർക്കുന്നു, ആദ്യമായി ഞാൻ കേട്ട ലോകാവസാനപ്രവചനം അറുപതുകളിലായിരുന്നു. നെഹ്രുവും അദ്ദേഹത്തിന്റെ ശാസ്ത്രീയബുദ്ധിയും വിപണിയിൽ വിറ്റഴിയുന്ന കാലം. Scientific Temper ഇല്ലാത്തവരെ കളിയാക്കിത്തള്ളുന്നതായിരുന്നു ധൈഷണിക ഫാഷൻ. ആധ്യാത്മിക രാഷ്ട്രീയത്തിലേക്ക് ആളുകൾ ഇറങ്ങിയതും ഒന്നോ രണ്ടോ വിള എടുത്തതും പിന്നീടായിരുന്നു. ലോകം അവസാനിക്കുന്നു എന്നു പ്രവചിച്ച ചിലർ രക്ഷാമാർഗ്ഗവും തേടി ഏതോ കുന്നിൻ മുകളിൽ പാർപ്പുറപ്പിച്ചു. നെഹ്രുവാകട്ടെ, തീൻ മൂർത്തി ഭവനിലും സെക്രട്ടേറിയറ്റിലും റോബർട് ഫ്രോസ്റ്റിന്റെ ഈരടി ഉരുവിട്ടും സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങൾ മനസ്സിൽ കുറിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നോട്ടു പോയി.

വാസ്തവത്തിൽ നെഹ്രുവിന്റെ നിലപാടായിരുന്നു ശരി. ലോകം അവസാനിച്ചില്ലെന്നു മാത്രമല്ല, അതിന് തരിമ്പും ആപത്തു പറ്റിയതുമില്ല. അന്നത്തെ ദുരന്തപ്രവാചകരുടെ ചിന്തയുടെ രണ്ടു വശങ്ങൾ രസകരമായിരിക്കുന്നു. ലോകം എന്നാൽ ഇന്ത്യയെന്നോ ഭൂമിയെന്നോ മാത്രമേ അവർ കരുതിയിരുന്നുള്ളുവെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ മനുഷ്യർക്ക്--ഏറിയാൽ മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും കൂടി--ഉണ്ടാകാൻ പോകുന്ന നാശത്തെപ്പറ്റി മാത്രം അവർ ആലോചിച്ചത്. പാറകളും പുഴകളും മരുഭൂമികളും മാന്തോപ്പുകളും അതൊന്നുമില്ലാത്ത ഊഷരതകളും അവയെ ഉൾക്കൊള്ളുന്ന ഗോളാന്തരങ്ങളും അവരുടെ ചിന്തയിൽ അപ്പോൾ പെട്ടില്ല. ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളും അണ്ഡങ്ങളും ചതുരങ്ങളും കോണങ്ങളും തമ്മിലടിച്ചുതകരുമെന്ന് അഷ്ടഗ്രഹസംയോഗക്കാരും കാര്യമായി ഭയപ്പെട്ടിരുന്നില്ല.

ലോകാവസാനക്കാരുടെ മറ്റൊരു വിഡ്ഢിത്തം ഇപ്പോഴും ചിരി പടർത്തുന്നു. അവസാനിക്കുന്ന ലോകത്തിൽനിന്ന് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ഗോഷ്ഠികൾ നോക്കൂ. കുന്നിൻ പുറത്തായാൽ രക്ഷപ്പെടുമോ? കുന്ന് ലോകത്തിൽ പെടുകയില്ലേ? പഴമൊഴി
ഓർമ്മയില്ലേ, പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക. അതുപോലെ, ഒടുങ്ങുന്ന ലോകത്തിൽനിന്നു തടി തപ്പാൻ അതിന്റെ മൂലയിൽ ഒരു മലയിൽ കയറിയിരിക്കുക. പ്രവചനക്കാരുടെ ഓരോ തമാശ എന്നല്ലാതെ എന്തു പറയാൻ. നാരായണമേനോൻ അത് പണ്ടേ നന്നായി പറഞ്ഞു വെച്ചു:
ഇരുണ്ടലച്ചാർത്തിടുമാഴിയിങ്കൽ/എങ്ങാണ്ടു വെള്ളിപ്പത കൂടി നിൽക്കേ/ ഉച്ചൈശ്രവസ്സെന്നു നിനച്ചു കേറി/കൂടാൻ കൊതിപ്പൂ നിലയറ്റ മർത്യൻ.

തിരയുടെ പത കണ്ട് ദേവാശ്വമാണെന്നു മോഹിച്ച് ചാടിക്കേറാൻ നിൽക്കുന്ന നിലയറ്റ മനുഷ്യന്റെ മണ്ടത്തരം അന്നെന്ന പോലെ എന്നും തുടർന്നു പോകുന്നു. അതിനു പശ്ചാത്തലമൊരുക്കിക്കൊണ്ട്, പുതിയ പുതിയ ദുരന്തപ്രവചനങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഭാവി പ്രവചനം തൊഴിലാക്കിയിട്ടുള്ളവർക്കും പ്രവചനം വഴി ജനസ്വാധീനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്കും സൌകര്യം എപ്പോഴും ദുരന്തപ്രവചനം ആയിരിക്കും. ശുദ്ധ ഭോഷ്കായാലും, അതിന് ഒരു തരം വിശ്വാസ്യത ഉണ്ടായിരിക്കും. ഓർത്തുനോക്കൂ, നന്മ നേരുന്നവരെ നമ്മൾ കാര്യമായെടുക്കാറില്ല. “സൂക്ഷിക്കണം, ആപത്ത് നിങ്ങളുടെ നിഴലായി നടക്കുന്നു“ എന്നു മുന്നറിയിപ്പു
നൽകുന്നയാളെയാണ് നമുക്ക് കൂടുതൽ ബഹുമാനം. “നിങ്ങൾക്ക് അസുഖമൊന്നുമില്ല” എന്നു പറയുന്ന വൈദ്യനെ നമ്മൾ പുഛിക്കും; “അയ്യോ, സംഗതി അല്പം ഗൌരവമാണല്ലോ, എന്തേ ഇത്ര നേരം വൈകിയത്?” എന്നു ചോദിക്കുന്ന ഡോക്റ്ററാണ് നാമ്മുടെ ഹീറോ. അതുകൊണ്ട്, പ്രവചിക്കുന്നെങ്കിൽ ദുരന്തം പ്രവചിക്കണം.

ലോകാവസാനപ്രവചനം, സമഗ്രമായോ ഭാഗികമായോ, അവിടവിടെ നടക്കാറുണ്ട്. ശാസ്ത്രം കൊണ്ടും സാങ്കേതികവിദ്യകൊണ്ടും പകിട കളിക്കുന്നവരും അവരുടേതായ പ്രവചനക്കളികളിൽ മുഴുകാറുണ്ടല്ലോ. ഓർമ്മയില്ലേ, പതിനൊന്നു കൊല്ലം മുമ്പ്, നമ്മൾ പുതിയൊരു സഹസ്രാബ്ദത്തിലേക്കു കടക്കുന്ന നേരത്ത്, എന്തൊക്കെയോ വഴി മുട്ടിയോ തെറ്റിയോ പോകുമെന്നു പേടിച്ചു കഴിയുകയായിരുന്നു ലോകം മുഴുവൻ. കഴിഞ്ഞ സഹസ്രാബ്ദത്തിലെ സംഖ്യകൾക്ക് അനുരോധമായി ചിട്ടപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറുകൾ, ആ ക്രമം പൊടുന്നനവേ മാറുമ്പോൾ, അന്ധാളിച്ചു പോകുമെന്നായിരുന്നു പേടിയും യുക്തിയും. 1999 എന്ന സംഖ്യ മാറി 2000 വരുമ്പോൾ, അതിനൊപ്പിച്ച് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായാൽ, കമ്പ്യൂട്ടറുകളെ ആശ്രയിച്ചു നടക്കുന്ന ജോലിയെല്ലാം മുടങ്ങുകയോ കുളമാവുകയോ ചെയ്യാം. വിമാനങ്ങൾ നിൽക്കാം, ശമ്പളത്തിന്റെ കണക്ക് തെറ്റാം, ശസ്ത്രക്രിയക്കിടയിൽ ശസ്ത്രം നീങ്ങാതെയാകാം, അങ്ങനെ അങ്ങനെ....ചെറിയൊരു ദുരന്തമായിരുന്നില്ല എല്ലാവരും ശാസ്ത്രീയമായി ഭയന്നത്. പക്ഷേ ഭയന്നൊതൊന്നും നടന്നില്ല. ലോകം പഴയ പോലെ മുന്നോട്ടു പോയി--കമ്പ്യൂട്ടറുകൾക്ക് പേടിയില്ലാത്തതുപോലെ.

കഴിഞ്ഞ കൊല്ലം ദുരന്തപ്രവചനവുമായി വന്നവരിൽ പ്രമുഖൻ പി ജെ ജോസഫ് തന്നെ. ഇടക്ക് ഭയാക്രാന്തനായി പെരുമാറിയിരുന്ന ജോസഫ് തൽക്കാലം ശാന്തനായിയെന്നത് ശരി തന്നെ. പക്ഷേ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളത്തിൽ നടക്കാനിരിക്കുന്നുവെന്ന പ്രവചനവുമായി അവതരിച്ച ജോസഫിന്റെ ദൌത്യം കണ്ടില്ലെന്നു നടിക്കാ‍ൻ വയ്യ. അണ പൊട്ടുകയും എഴുപതു ലക്ഷം ആളുകൾ ചാവുകയും ചെയ്യുമെന്ന് പ്രവചിച്ച അദ്ദേഹത്തിന്റെ ഒപ്പം ചിന്തിച്ചിരുന്ന ചിലർ മാറിയിരിക്കുന്നു. അണയൊന്നും മുല്ലപ്പെരിയാറിൽ കെട്ടേണ്ടതില്ലെന്നും കേരളം ഉടനേ ഒലിച്ചുപോകുമെന്ന ഭീതി വേണ്ടെന്നും ശാസ്ത്രസാഹിത്യ പരിഷദ് ഉൾപ്പടെ ചില സംഘടനകൾ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കേരളാവസാനത്തെപ്പറ്റിയുള്ള ചിന്തകൾക്ക് പാര പണിഞ്ഞിരിക്കുകയാണ് പഹയന്മാർ. മടിച്ചു മടിച്ചു നിൽക്കുന്ന ശാസ്ത്രജ്ഞന്മാർ മുല്ലപ്പെരിയാറിനെപ്പറ്റി പരസ്യമായി ഒന്നും പറയാതിരുന്നപ്പോൾ ജോസഫ് എന്ന ദുരന്തപ്രവാചകന് ഉഷാറായി. അതിൽ മഞ്ഞു വിതറുന്നതു പോലെയായി ശാസ്ത്രസാഹിത്യപരിഷദിന്റെ അഭിപ്രായം.

ജോസഫിന് കസാൻഡ്രയുടെ കൂട്ടു പിടിക്കാം. തികഞ്ഞ ദുരന്തപ്രവാചകയായിരുന്നു കസാൻഡ്ര. അവർ പറഞ്ഞിരുന്നതെല്ലാം ശരിയായിരുന്നു. പ്രവചിച്ച ദുരന്തങ്ങളോരോന്നും സംഭവിച്ചു. പക്ഷേ, കസാൻഡ്ര പറഞ്ഞിരുന്ന നേരത്ത് ആരും അവരെ കാര്യമായെടുത്തില്ല, തരിമ്പും വിശ്വസിച്ചില്ല. ദുരന്തം സംഭവിക്കേണ്ടി വന്നു അവരുടെ പ്രവചനം ശരിയായിരുന്നുവെന്ന് തെളിയാൻ. ജോസഫും കരുതുന്നുണ്ടാവും, കസാൻഡ്രയെപ്പോലെ താനും വിശ്വസിക്കപ്പെടാത്ത പ്രവചനങ്ങളുടെ ഉടമയായല്ലോ. ജോസഫ് പ്രവചിച്ചതെല്ലാം തെറ്റായിരുന്നുവെന്നു തെളിയട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് നമുക്ക് പുതിയ കൊല്ലം, മയപഞ്ചാംഗം വെച്ചു നോക്കിയാൽ ലോകത്തിന്റെ അവസാനത്തെ കൊല്ലം, ആരംഭിക്കാം.
(malayalam news jan 2)