Thursday, February 4, 2010

നിയമവാർത്ത: കവലയും പെരുവഴിയും

ഹിന്ദിയിൽ പൊതുജനം ഭരണകൂടത്തെപ്പറ്റി പറയും: മായി ബാപ് സർക്കാർ. അമ്മയും അച്ഛനും ആകുന്ന സർക്കാർ. എന്റിനും ഏതിനും പോന്ന സർക്കാർ. സർവേശ്വരനെപ്പോലെ സർവവ്യാപിയായ സർക്കാർ. പുതിയ ചിന്തകരും പഴയ ചിന്തകനായ ഗാന്ധിയും ഒരുപോലെ വർജ്ജിക്കണമെന്നു പറയുന്നതാണ് ഇത്: എന്തിലും കയറിവരുന്ന സർക്കാർ. സർക്കാർ തന്നെ ചെയ്താലേ പറ്റൂ എന്നുള്ള കാര്യങ്ങൾ പലതുണ്ട്. പക്ഷേ എല്ലാറ്റിനും സർക്കാരിനെ ആശ്രയിക്കുന്ന സമൂഹം ക്ഷയരോഗിയാകും.


ക്ഷയരോഗിയാകാനാണ് സമൂഹത്തിനു താല്പര്യം എന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ എല്ലാറ്റിനും സർക്കാരിനെ വലിച്ചിഴക്കുന്നത്. സർക്കാരാകട്ടെ, അതിന്റെ സ്വഭാവം കൊണ്ടുതന്നെ, കാര്യക്ഷമത കുറഞ്ഞ സ്ഥാപനമായിരിക്കുകയും ചെയ്യും. നഷ്ടം സഹിച്ച് നക്ഷത്ര ഹോട്ടൽ നടത്താനും, വിമാനം പറത്താനും, മാധ്യമങ്ങളുടെ വേതനവ്യവസ്ഥ നിശ്ചയിക്കാനും സർക്കാർ വേണമെന്നില്ല. പക്ഷേ സർക്കാരിന് അതിന്റെ വ്യാപാരപരിധി വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇഷ്ടം.


സർക്കാരിന്റെ മാത്രമല്ല, നീതിന്യായപീഠത്തിന്റെ ഇഷ്ടവും അതു തന്നെ. ആദർശപരമായി നോക്കിയാൽ, കോടതിയിലേക്കുള്ള യാത്ര എത്ര കുറഞ്ഞിരിക്കുന്നുവോ, അത്ര കൂടിയിരിക്കും സമൂഹത്തിന്റെ ആത്മബലം. തമ്മിലടി കുറവാണെന്നതിന്റെ അടയാളമാണ് വ്യവഹാരത്തിന്റെ കുറവ്. തമ്മിലടി പറഞ്ഞുതീർക്കാൻ കോടതി കയറാതെയും ഏർപ്പാടുണ്ടായിരിക്കും ഉൾക്കരുത്തുള്ള സമൂഹത്തിൽ. അതൊക്കെ പക്ഷേ പണ്ടത്തെ ആദർശകഥ. ഇപ്പോൾ എന്തിനും കോടതി വേണം. കുട്ടിയുടെ തന്തയെ ഉറപ്പിക്കാൻ, കല്യാണം ചിട്ടപ്പെടുത്താൻ, കൊതുകിനെ ഓടിക്കാൻ---എല്ലാറ്റിനും കോടതിയുടെ ഇണ്ടാസ് ഉണ്ടാകുന്നു. ജീവിതം നീതിന്യായവൽക്കരിക്കപ്പെട്ടിരിക്കുന്നു.


ഇനിയൊരു തിരിച്ചുപോക്കില്ല. തന്നെ കാണാൻ വരുന്ന ആർക്കും ചികിത്സിക്കേണ്ട രോഗമുണ്ടെന്നു കരുതുന്ന ഡോക്റ്ററെപ്പോലെ, തന്റെ ഓരോ കക്ഷിയെയും കോടതി കയറ്റണമെന്നാണ് അഭിഭാഷകന്റെ നിലപാട്. ഒരു വക്കീൽ വാദിഭാഗത്തുനിന്നാൽ, പ്രതിഭാഗത്ത് വേറൊരു വക്കീൽ ഉണ്ടാകാതെ തരമില്ല. കേസ് ഒരിടത്ത് തോറ്റാൽ, അനന്തമായ അപ്പീലുകൾക്കായിരിക്കും ശിപാർശ. അങ്ങനെ ബെഞ്ചിലും ബാറിലും എപ്പോഴുംതിരക്കാകുന്നു. വഴക്ക് വാദിച്ചും വിസ്തരിച്ചും പോകുന്നത് പണം വാരുന്ന വ്യവസായമായി മാറുന്നു. നിത്യസംഘർഷം സമൂഹത്തിന്റെ സ്വഭാവമായിത്തീരുന്നു.


എന്നിട്ടും കോടതി കവർ ചെയ്യാൻ ഇന്ത്യൻ പത്രങ്ങൾക്ക് വലിയ ഉത്സാഹമില്ല. സ്ഥിരമായി നിയമകാര്യലേഖകർ ഉള്ള സ്ഥാപനങ്ങൾ കുറയും. ഉള്ള ലേഖകർക്ക് പ്രാധാന്യം ഇല്ലേ ഇല്ല. ഏതെങ്കിലും ഒരു വേന്ദ്രനെ കോടതിയിൽ കൊണ്ടുവരുമ്പോഴേ കോടതി ലേഖകൻ ഗൌനിക്കപ്പെടുകയുള്ളു. അതു കഴിഞ്ഞാൽ, പിന്നെ എഡിറ്റർമാർ അയാളുടെ കോപ്പി തൊടില്ല. തന്റെ മഹഭാരതം ആരും കാണാത്ത ഒരു മൂലയിലെങ്കിലും അച്ചടിക്കണമെന്നു കെഞ്ചുന്ന ലേഖകരെ പലയിടത്തും കണ്ടതോർക്കുന്നു.


എഡിറ്റർമാരെ പറഞ്ഞിട്ടു മാത്രം കാര്യമില്ല. എഴുതിപ്പിടിപ്പിക്കുന്ന കോടതി വാർത്തയും അതുപോലായിരിക്കും. കൃഷൺ മഹാജൻ എന്നൊരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. നിയമത്തിൽ ഡോക്റ്ററേറ്റ് ഉള്ള സൌമ്യൻ, അധ്വാനശീലൻ. കൃഷന്റെ നിയമഭാഷ ആർക്കും പിടി കിട്ടില്ല. ഏതെങ്കിലും സബ് എഡിറ്റർ തൊട്ടാൽ, അദ്ദേഹം വഴക്കിടും. പത്രാധിപരോട് പരാതി പറയും. നിയമത്തിന്റെ ഭാഷ തൊട്ടുകളിക്കരുത് പിള്ളേർ എന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം. ഒരിക്കൽ, ആ കല്പനയോടുകൂടി കൃഷന്റെ റിപ്പോർട് അടിച്ചുവന്നതിനുശേഷം, അദ്ദേഹത്തിന്റെ കൃതി മുഴുവൻ മാറ്റി എഴുതുന്ന ജോലി എനിക്കായി. എന്റെ കൈക്രിയ അദ്ദേഹത്തിന് ഇഷ്ടമായെന്നു കൂടി നന്ദിയോടെ ഓർക്കുന്നു.


കൃഷണു പോലും പത്രത്തിലെ ഏണിപ്പടികളിൽ ഉയർന്ന സ്ഥാനമായിരുന്നില്ല. കൃഷണുമായി സുപ്രീം കോടതിയിലെ ജോലി പങ്കിട്ടിരുന്ന ഒരു അയ്യർ വക്കീലിന്റെ കറുത്ത കോട്ടണിഞ്ഞേ ആപ്പിസ്സിൽ വന്നിരുന്നുള്ളൂ. അദ്ദേഹം വൈകുന്നേരം വരും, വളരെ ശുഷ്കാന്തിയോടെ കഥ എഴുതും, ഫയൽ ചെയ്യും പോകും. ആരോടും സംസാരിക്കില്ല. ആരും അദ്ദേഹത്തെ കണ്ടതായി നടിക്കില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടും കാര്യമായെടുക്കില്ല. മറ്റു പത്രങ്ങളും അതൊന്നും അത്ര കാര്യമായെടുക്കാത്തതുകൊണ്ട്, എന്തെങ്കിലും വിട്ടുപോയതായി പിറ്റേന്നത്തെ വിലയിരുത്തലിൽ ആരും ശ്രദ്ധിക്കില്ല. നിയമലേഖനത്തിന്റെ കഥ അങ്ങനെ പരമ്പരയായി പറഞ്ഞുപോകാം.


വാസ്തവത്തിൽ, കോടതിക്കാര്യം വാദത്തിലും വിധിയിലും ഒതുക്കാൻ ശ്രമിക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം. ശിക്ഷിക്കപ്പെടാവുന്ന ആളെ രക്ഷപ്പെടുത്തുന്ന നിയമതന്ത്രത്തിന്റെ വേഗവും ആവേഗവും ആവാഹിച്ചാൽ, ഒന്നാം താൾ കഥയാവും. വിചാരണക്കെത്തും മുമ്പേ, ഹരജിയിലൂടെ തെളിയുന്ന സംഘർഷവും സംഘട്ടനവും ഒന്നാം താൾ കഥയാവുമെന്ന് മൂന്നു തരം. അഭിപ്രായത്തിന്റെയും അഭിലാഷത്തിന്റെയും സംഘട്ടനവേദിയാണല്ലോ കോടതി. ഓരോ ഹരജിയും ഓരോ വിവാദവും. വിവാദമാണ് വാർത്ത.


എന്നിട്ടും യമമില്ലാതെ നീങ്ങുന്ന നിയമത്തിന്റെ പെരുവഴികളും കവലകളും അളക്കാനോ അടയാളപ്പെടുത്താനോ പത്രങ്ങളിൽ ആനുപാതികമായി അർഹതയുള്ള സ്ഥലം കൊടുക്കാറില്ല. ഹരജി കോടതിയിലെത്തുന്നതിനുമുമ്പുണ്ടാകുന്ന മനുഷ്യബന്ധങ്ങളുടെ ഭഞ്ജനം കൌതുകമുളവാക്കുന്ന കഥയായിരിക്കും. മനുഷ്യബന്ധത്തിന്റെ നീതിന്യായവൽക്കരണവും രസം പകരുന്ന മട്ടിൽ ചർച്ച ചെയ്യാൻ പറ്റും. കോടതിയിലെത്തുന്ന ഹരജിയുടെ പ്രാഗ്രൂപം കണ്ടെത്താനുള്ള ക്ഷമയോ സാവകശമോ നമുക്കില്ല.


ഓരോ വക്കിൽ നോട്ടിസും ഒരു കഥയാകാം. പലപ്പോഴും വക്കീൽ നോട്ടിസ് പലരെയും വിരട്ടാറുണ്ട്. സത്യത്തിന്റെ രക്ഷയുണ്ടെങ്കിൽ വിരളേണ്ട. ഞാൻ ബുദ്ധസന്യാസികളെപ്പറ്റി എഴുതിയ ഒരു കഥ അവരിൽ ഒരാൾക്കുവേണ്ടി ചോദ്യം ചെയ്തത് രാം ജേഠ്മലാനി ആയിരുന്നു. അദ്ദേഹം എന്നെ കോടതി കയറ്റിയില്ല. പത്രാധിപർക്ക് ഒരു കത്തയച്ചതേ ഉള്ളൂ. അത് അച്ചടിച്ചു. ആ പ്രകരണം അവിടെ തീർന്നു.


യൂണിയൻ ക്യാബിനറ്റ് സെക്രട്ടറിയാകാനിരുന്ന സുരേന്ദ്ര സിംഗ് വക്കീൽ നോട്ടിസ് അയച്ചു. ഒരു സൈനികന്റെ വിധവയെ പീഡിപ്പിക്കുന്ന സംഭവത്തെപ്പറ്റിയായിരുന്നു കഥ. സംഭവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ വാദം ഒരു കത്തായി കൊടുക്കുകയും ചെയ്തതോടെ അതും തീർന്നും. അങ്ങനെ പിന്നെയും കുറെ പറയാം. തിരിഞ്ഞുനോക്കുമ്പോൾ ഓരോന്നും വീണ്ടും വീണ്ടും അന്വേഷിച്ചുപോകാവുന്നതും രസകരമായി പറയാവുന്നതുമായ കഥകളായിരുന്നുവെന്ന് വ്യക്തമാകുന്നു. പക്ഷേ എന്തുകൊണ്ടോ അത്തരം അന്വേഷണം നടക്കുന്നില്ല. താല്പര്യം ഇല്ലാത്തതുകൊണ്ടോ അതോ കൂടുതൽ താല്പര്യം ഉള്ളതുകൊണ്ടോ? .

(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ഫെബ്രുവരി നാലിനു വന്നത്)

Tuesday, February 2, 2010

വിട, വീണ്ടും വീണ്ടും വിട!

ജ്യോതി ബസു വിട പറയുകയായിരുന്നു. എല്ലാവരും അങ്ങനെയാകും; വിട പറയും. അത്രയേ ഉള്ളു. മരിക്കില്ല. മരണത്തെ മരണമെന്നു പറയരുത്. ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ ഭർത്താക്കന്മാരെ പേരെടുത്തു വിളിച്ചിരുന്നില്ലല്ലോ. അതുപോലെ, മരിച്ചാൽ മരിച്ചു എന്നു പറന്നിരുന്നില്ല. ഇന്നും അത് പോരായ്മയായി കരുതപ്പെടുന്നു. മരണത്തിന് ഒരു രൂപകം വേണം, വിട പോലെ.


അന്തരിക്കുകയാണ് പതിവ്. അന്തരിക്കാത്തവർ നിര്യാതരാകും. അന്തരിക്കുന്നവർ ഉള്ളിലേക്കോ അറ്റത്തേക്കോ മറയുന്നവരോ, രൂപം മാറുന്നവരോ ആകാം. നിര്യാതർ നമുക്ക് അറിയുന്നവർ തന്നെ: മടങ്ങിപ്പോകുന്നവർ. രണ്ടു കൂട്ടരും പറയുന്നു, വിട! മരണം ഒരു യാത്രയുടെ തുടക്കമാണ് എല്ലാവർക്കും-- ഇവിടംകൊണ്ട് എല്ലാം തീരുന്നു എന്നു വിശ്വസിക്കുന്നവർക്കും ഇവിടം ഇടത്താവളം മാത്രമാണെന്നു വാദിക്കുന്നവർക്കും. പരേതാത്മാവിന് നിത്യശാന്തി നേരുന്നവല്ലേ മുഴുത്ത ഭൌതികവാദികൾ പോലും?


ആരും ഈയിടെയായി നാടുനീങ്ങുകയോ തീപ്പെടുകയോ ചെയ്യാറില്ല. ആളും തരവും നോക്കി മരണത്തിന്റെ പേരു മാറ്റിപ്പറയുന്നതു നിർത്താൻ ഞാൻ ഒരു ഇംഗ്ലിഷ് പത്രത്തിൽ ശ്രമിച്ചു നോക്കി. കാഞ്ചി ശങ്കരാചാര്യ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ വിയോഗമായിരുന്നു അവസരം. എന്റെ അമ്മക്കു ‘മരിക്കാ‘മെങ്കിൽ ആർക്കും ‘മരിക്കാ‘വുന്നതേ ഉള്ളുവെന്നും, മരണത്തെ മരണം എന്ന പൊതുവായ പേരിട്ടു വിളിക്കണമെന്നും ഞാൻ വാദിച്ചു. മരണം പ്രകൃതിശ്ശരീരിണാം എന്ന് ന്യൂസ് എഡിറ്റർ മണി ത്രിപാഠി, പണ്ഡിത്ജിയുടെ തീർച്ചയോടെ, എന്നെ പിന്താങ്ങി. അങ്ങനെ തീരുമാനിച്ച് വൈകുന്നേരത്തെ വാർത്തായോഗം പിരിഞ്ഞു. രാത്രി ചെന്നെയിലും മുംബെയിലും ആളുകൾ ഇളകിയത്രേ. രാവിലെ പത്രം നോക്കിയപ്പോൾ, ലളിതമായ മരണം വേറെ എന്തോ ആയി മാറിയിരുന്നു.


മരിക്കുന്നവർക്ക് തിരിച്ചുവരാൻ സാധ്യത വിടുന്നതാണ് വിട എന്ന സങ്കല്പം.. വഴിയിൽ വേണ്ടിവരാവുന്ന സാധനങ്ങളോടുകൂടി ശവം സംസ്ക്കരിക്കുന്ന രീതി, തുടർച്ചയുടെ, അമർത്ത്യതയിലുള്ള വിശ്വാസത്തിന്റെ, സൂചനയാകുന്നു. ടോൾസ്റ്റോയിയുടെ ഒരു കല്പന ഓർക്കട്ടെ. തമ്മിൽ പിരിയാൻ വയ്യാത്ത രണ്ടു പേർ ഒപ്പം നടക്കുന്നു. ഒരാൾ പെട്ടെന്നു മറയുന്നു. മറയുന്നയാളെ ഇനിയും കാണാനുള്ള മോഹമത്രേ പുനർജ്ജന്മത്തിലുള്ള വിശ്വാസമെന്നാണ് ടോൾസ്റ്റോയിയുടെ പക്ഷം.


വിട പറയുന്നവർ വീണ്ടും വരുമെന്ന ചിന്ത ഭംഗിയായി അവതരിപ്പിച്ചു കേട്ടു ഒരിക്കൽ രാജ്യസഭയിൽ. കുറെ അംഗങ്ങൾ പിരിഞ്ഞുപോകുന്നതായിരുന്നു സന്ദർഭം. ആറാണ്ടിനകം ഒരക്ഷരം പോലും ഉരിയാടാത്ത എം എഫ് ഹുസൈനും രവി ശങ്കറും ഉണ്ടായിരുന്നു കൂട്ടത്തിൽ. പതിവുവചനങ്ങളിൽ എല്ലാവരും മംഗളം നേർന്നു കഴിഞ്ഞപ്പോൾ, ഒരാൾ എഴുന്നേറ്റു. പല നല്ല കാര്യങ്ങളും തുടങ്ങിവെക്കുകയും പലതിനും നമ്മൾ പഴി പറയുകയും ചെയ്ത പ്രധാനമന്ത്രി നരസിംഹ റാവു. അദ്ദേഹം പറഞ്ഞു:


പൂർണ്ണവിരാമമില്ലാത്ത ജീവിതം പോലെയാണ് രാജ്യസഭ. അത് മരിക്കുന്നില്ല. സ്വയം നവീകരിച്ചുകൊണ്ടേ പോകുന്നു. ആരും അവസാനമായി വിട പറയുന്നുവെന്നു കരുതേണ്ട. പോകുന്നവരെല്ലാം തിരിച്ചുവരാൻ വേണ്ടി പോകുന്നവരാണ്. പുനരാഗമനായ. നമ്മൾ ഭാരതീയർ എങ്ങോട്ടെങ്കിലും പോകുമ്പോൾ, “പോകുന്നു“ എന്നു പറയാറില്ല. “വരട്ടേ” എന്നേ പറയൂ. ആരും വാസ്തവത്തിൽ പോകുന്നില്ല. ഒന്നും ഒരിക്കലും തീരുന്നില്ല. ഇപ്പോൾ പിരിയുന്നവരും അതു പോലെയാകും. നിത്യതയുടെ സങ്കല്പം തരുന്ന ശക്തിയോടെ അവർക്ക് മംഗളം നേരുക.


മംഗളം നേരുന്ന യാത്രാമൊഴി ഒരു തരം ആഘോഷമായി കാണാം ചിലയിടങ്ങളിൽ. പതിഞ്ഞ ഈണത്തിലുള്ള കുഴൽ‌പ്പറ്റല്ല, പെരുമ്പറ തന്നെയുണ്ടാവും വിട പറയുന്നയാൾക്ക് അകമ്പടിയായി. വടക്കേ ഇന്ത്യയിലെ വിവാഹങ്ങളിലെന്ന പോലെ, വിലാപയാത്രയിൽ പാട്ടും ആട്ടവുമുണ്ടാകും. “പോയിക്കിട്ടിയല്ലോ” എന്ന സമാധാനം ആവില്ല, പോകുന്നയാൾ തിരിച്ചുവരുമെന്ന സദ്ഭാവന തന്നെയായിരിക്കും ശവവാഹനത്തിന്റെ മുന്നിൽ അരങ്ങേറുന്ന ആനന്ദനൃത്തത്തിന്റെ സഞ്ചാരിഭാവം.


ഓരോ ശ്രാദ്ധവും ഒരു തരം തിരിച്ചുവരവാകുന്നു, കുറഞ്ഞ പക്ഷം ഓർമ്മയുടെ തിരിച്ചുവരവ്. ശ്രാവണത്തിലെ ശ്രാദ്ധത്തെ, തിരിച്ചുവരവിനെ, ഉത്സവമാക്കുന്നവരാണ് നമ്മൾ. വിട വാങ്ങിപ്പോയ, അല്ലെങ്കിൽ ആട്ടിപ്പായിച്ച, ആളെ വീണ്ടും വീണ്ടും വരവേൽക്കുക; “തലയിൽ ചവിട്ടുന്ന കാലിൽ ഈശനെക്കണ്ട ബലവദ് വിനയത്തിൻ സൌമ്യമൂർത്തി”യായി അയാളെ വാഴ്ത്തുക—അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ. പാരമ്പര്യം. അതാകട്ടെ, പഴയ ഒരു തിരിച്ചുപോക്കിന്റെയും പ്രഖ്യാപനത്തിന്റെയും ഓർമ്മ ചുരത്തുന്നു. ചുങ്കം കൊടുക്കാൻ മറന്നുപോയ ആഥൻസിനെ ആക്രമിക്കാൻ തിരിച്ചുചെന്ന സെർക്സിസ് ചക്രവർത്തി രണ്ടായിരത്തഞ്ഞൂറു കൊല്ലം മുമ്പും കോപ്പി എഴുതി: “എന്റെ സാമ്രാജ്യം നീട്ടാൻ പോകുന്നു, ദൈവത്തിന്റെ സ്വന്തം ആകാശം വരെ.”

(മനോരമയിൽ മംഗളവാദ്യത്തിൽ ജനുവരി 26ന് വന്നത്)

ആരോ പണം ഉണ്ടാക്കുന്ന സംസ്ക്കാരം

ഹമീദിനെ കണ്ടില്ലെന്നു കേൾക്കുമ്പോൾ ഞെട്ടുന്നവരല്ല നമ്മൾ. ശരീരമില്ലാതെ ശബ്ദം മുഴങ്ങുന്നതും ദേഹം വെടിഞ്ഞ് ദേഹി പുത്തരിക്കണ്ടത്തും പയ്യാമ്പലത്തും റോന്തു ചുറ്റുന്നതും നമുക്ക് അറിയാം. അറ്റുപോയ അവയവത്തിൽ വേദന തോന്നുന്നതു പോലെ, ശരീരത്തിനപ്പുറം ബോധം നിലനിൽക്കാമെന്ന് മസ്തിഷ്ക്കശാസ്ത്രജ്ഞന്മാർ പോലും വാദിക്കുന്നു. അപ്പോൾ പിന്നെ ഇല്ലാത്ത ഹമീദിന്റെ കത്ത് ഉണ്ടായിക്കൂടേ?


പൊലിസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെതിരെ എട്ട് ആരോപണങ്ങൾ കോടതിക്ക് എഴുതി അയച്ച എളമക്കരക്കാരനാണ് ഹമീദ്. തുടക്കത്തിൽ ഹമീദ് കോടതിയിൽ ഹാജരായിരുന്നു. പിന്നെ അയാൾക്കയച്ച കത്തുകൾ മടങ്ങി. അന്വേഷിച്ചപ്പോൾ കണ്ടെത്തിയില്ല. ഒടുവിൽ ആരോപണം കള്ളമാണെന്നു തെളിഞ്ഞു. അപ്പോൾ ആദിമമായ പ്രശ്നം നിൽക്കുന്നു: ഹമീദ് ഉണ്ടോ ഇല്ലേ? ഇല്ലാത്ത ഹമീദ് കത്തെഴുതുമോ?


ദാർശനികമല്ലാത്ത ഒരു ചോദ്യം കൂടി: ഉയർത്തിയ ആളെ അറിയാതെ ആരോപണം അന്വേഷിക്കണോ? സത്യാവസ്ഥ ചോദിച്ചറിയാം. ഔപചാരികമായ നടപടി കുട്ടികളെ ഉണ്ടാക്കി മുങ്ങുന്നവർക്ക് പൊന്നാട ചാർത്തുന്നതു പോലെയാവും. ആരോ വദിക്കുന്ന കിംവദന്തി ആപ്തവാക്യവും, ആരോപണം ആര്യസത്യവുമാവും. ആ വാക്കു പിരിച്ച് സി എഛ് മുഹമ്മദ് കോയ പറഞ്ഞതാണ് ശരി: ആരോ പണം.


ആരോ പണം സിബിയെ ബാധിച്ചിരുന്നില്ല. അദ്ദേഹത്തെ ആദ്യം വാഴ്ത്തിക്കേട്ടത് ആരെയും വാഴ്ത്താത്ത ഒരാളിൽ നിന്നായിരുന്നു. കരിക്കൻ വില്ലയിലെ ഇരട്ടക്കൊലപാതകത്തിന്റെ കാലം. അന്വേഷിക്കാൻ എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ പുറപ്പെട്ടിറങ്ങി. എഡിറ്ററുടെ വലുപ്പത്തിനു ചേരില്ല ആ ചെറുജോലി എന്നൊന്നും കരുതിയില്ല എസ് കെ എ. അദ്ദേഹത്തിന് ഏറെ ബോധിച്ചിരുന്നു അന്വേഷണം നയിച്ച ഏ എസ് പി സിബിയെ.


പിന്നെ കുറെ കാലം ഏത് അന്വേഷണത്തിനും സിബി വേണമെന്നായി. എല്ലാവർക്കും ഒരേ സമയം വിശ്വസ്തനാവുക എളുപ്പമല്ല. പക്ഷേ എല്ലാവരും അദ്ദേഹത്തിൽ സാമർത്ഥ്യവും സത്യസന്ധതയും കണ്ടറിഞ്ഞു. രണ്ടഭിപ്രായമുള്ള ചാരക്കേസിൽ അദ്ദേഹം എടുത്ത നിലപാടു മാത്രം ചിലർക്ക് വിനയായി. അതും വേറെ പലതും സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. കുറ്റത്തിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാനായിരുന്നു ശ്രമം. കുറ്റവാളിയുടെയും അന്വേഷകന്റെയും പാരസ്പര്യത്തെപ്പറ്റി ഞങ്ങൾ ഏറെ സംസാരിച്ചു.


എനിക്ക് അത്ഭുതം തോന്നി. താൻ നയിച്ച അന്വേഷണത്തെപ്പറ്റി പറയാനായിരുന്നില്ല സിബിക്കു താല്പര്യം. ശ്രദ്ധ അദ്ദേഹം സഹപ്രവർത്തകരിലേക്കു തിരിച്ചുവിടുകയായിരുന്നു. ഡി വൈ എസ് പി ശശിധരൻ തുടങ്ങി പല ഉദ്യോഗസ്ഥന്മാരെപ്പറ്റിയും മതിപ്പോടെ സംസാരിച്ചു. അവരാണ് വാസ്തവത്തിൽ അംഗീകാരം അർഹിക്കുന്ന അന്വേഷകർ എന്ന്` അദ്ദേഹം എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ചില കുറ്റവാളികളോടും ആ മുതിർന്ന അന്വേഷകന് മതിപ്പായിരുന്നു. ഉദാഹാരണം ക്യാപ്റ്റൻ ജോസ്. മുന്നറിയിപ്പു നൽകി മോഷണം നടത്തിയിരുന്ന കുണ്ടറക്കാരൻ ജോസ് തന്റെ രംഗത്ത് ക്യാപ്റ്റൻ തന്നെയായിരുന്നുവെന്ന് സിബി മത്യൂസ് പറഞ്ഞതോർക്കുന്നു. ഉപജീവനത്തിനുവേണ്ടി ജോസ് പിന്നീട് കുറെക്കൂടി മാന്യമായ വെല്ലുവിളികൾ ഏറ്റെടുത്തു.


ഇല്ലാത്ത ഹമീദ് സിബിക്കെതിരെ ഉയർത്തിയ തെളിയാത്ത ആരോപണം പിന്തുടർന്നപ്പോൾ, ആരോപണം ഒരു പ്രതിസംസ്ക്കാരമായി വളരുന്നതിനെപ്പറ്റി ആലോചിച്ചു പോയി. ഉന്നയിക്കാൻ പൊതുപ്രവർത്തകർ ആരോപണം തേടി നടക്കുന്ന സ്ഥിതി വന്നിരിക്കുന്നു. പാർലമെന്റായാലും നിയമസഭയായാലും, സമ്മേളനം കൊഴുക്കണമെങ്കിൽ അഞ്ചാറ് ആരോപണമെങ്കുലും മുഴങ്ങണം. അത് സൌകര്യപ്പെടുത്തുന്നവർ ഏറേയുണ്ടെന്നും കൂട്ടിക്കോളൂ. കൊഴുപ്പിക്കൽ ആണ് ആദ്യോദ്ദേശ്യം എന്നു വരുമ്പോൾ, ഇന്നതേ ആരോപിക്കാവൂ എന്നില്ല. തെളിവു വേണമെന്നുമില്ല. അറുപതുകളുടെ അവസാനം ചില മുതിർന്ന നേതാക്കന്മാർക്കെതിരെ ഉണ്ടായ ആരോപണം അന്വേഷിച്ച ഉർദ്ദു കവി ആനന്ദ് നാരയൺ മുല്ല ഒരാരോപകനോട് തെളിവു ചോദിച്ചപ്പോൾ കിട്ടിയത് അദ്ദേഹത്തിന്റെ സ്വന്തം സംശയം മാത്രമായിരുന്നു.


അതൊക്കെ കേട്ടിട്ടാവാം ഒരിക്കൽ എനിക്കെതിരെ ആരോപണം ഉയർന്നു. ശസ്ത്രക്രിയയിൽ ബോധം നഷ്ടപ്പെട്ട റൂസ്‌വെൽറ്റിനെ സഹായിക്കാൻ എഴുതിയ റിപ്പോർട്ടിന് ഞാൻ കമ്മിഷൻ അടിച്ചു എന്നായിരുന്നു കഥ. കഷ്ടം, സത്യമായില്ലല്ലോ! അന്വേഷണം ഉണ്ടായില്ല. ആരോ പണക്കാരന് പിന്നീട് സുഖമില്ലാതായെന്നു കേട്ടു. ആരോ പറഞ്ഞു, ദൈവം തകർക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആദ്യം തല തിരിയും. ദൈവത്തിനും തല തിരിയുമോ? ഹെയ്ത്തിയിൽ അങ്ങനെയും ഉണ്ടായത്രേ.

(മനോരമയിൽ മംഗളവാദ്യത്തിൽ ഫെബ്രുവരി രണ്ടാം തിയതി വന്നത്)