Thursday, July 29, 2010

ആഹാരത്തെപ്പറ്റി ഒരു വിനോദഭാവന

കാവേരിയുടെ മുഖം ചുവന്നു. കേമിയായ എഴുത്തുകാരിയാണെന്നു കരുതുന്ന അവരുടെ ലേഖനത്തിന്റെ പ്രസക്തി ചോദ്യം ചെയ്താൽ, സുന്ദരിയായ ഏതു യുവതിയുടെ മുഖം ചുവക്കാതിരിക്കും? അതും, യുവതി, തെറ്റില്ലാത്ത രീതിയിൽ എഴുതാനും പഞ്ചാരക്കാരായ മേധാവികളുടെ ആരാധന നേടാനും കഴിവുള്ള സുന്ദരിയാകുമ്പോൾ. ഞാൻ ചോദ്യം ചെയ്തതാകട്ടെ, വാക്കിന്റെ വടിവോ പൊരുളിന്റെ പൊലിമയോ അല്ല. അങ്ങനെയൊന്ന് ആർക്കു വായിക്കാൻ വേണ്ടിയാണെന്നായിരുന്നു എന്റെ ചോദ്യം.

ബാബുജിമാർ എന്നറിയപ്പെടുന്ന ഇടത്തരം കീഴാളരായിരുന്നു പത്രത്തിന്റെ വായനക്കാരിൽ മുക്കാലും. ഒന്നര മുറിയിൽ താമസവും ബസ്സിലും സൈക്കിളിലും, ഏറിയാൽ ബൈക്കിലും, യാത്ര ചെയ്യുകയും, ഉച്ചക്കു കഴിക്കാൻ നനഞ്ഞ തുണിയിൽ പൊതിഞ്ഞ ചപ്പാത്തി കൊണ്ടുപോകുകയും ചെയ്യുന്ന, ഇംഗ്ലിഷിൽ മിടുക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാധാരണക്കാർ. വെളുത്ത തൊപ്പി തലയിലുള്ളവരും കൊടി പാറിക്കുന്ന ധ്വരമാരും കിണുങ്ങുന്ന ചില കൂട്ടരും പത്രം വായിക്കും പക്ഷേ അതിന്റെ നിലനില്പ് അവരെക്കൊണ്ടല്ല തന്നെ. ആ പത്രത്തിലായിരുന്നു കിണുങ്ങുന്ന കാവേരിയുടെ ലിഖിതം, ഞാൻ ചോദ്യം ചെയ്ത കുറുമൊഴി.

Eating Out എന്നൊരു പംക്തി സുന്ദരിയായ ലേഖികയും ആരാധകരായ മേധാവികളും കൂടി പൊടിപൊടിക്കുകയായിരുന്നു. പഞ്ചനക്ഷത്രഭക്ഷണശാലകളിലെ വിഭവങ്ങളും വിശേഷങ്ങളും അതിൽ വിസ്തരിക്കപ്പെട്ടു. വില്ല പിടിപ്പിച്ച വേഷമണിഞ്ഞ നളന്മാരുടെ ചിത്രങ്ങൾ അച്ചടിച്ചു. കൂട്ടത്തിൽ ചോദിക്കട്ടെ, വീട്ടടുക്കളകളിൽ ഇന്നും സ്ത്രീകളുടെ ആധിപത്യം തുടരുന്നുവെങ്കിലും, ഹോട്ടലുകളിലും നെടുമ്പുരകളിലെ അടുക്കളകളിലും ആണുങ്ങളല്ലേ എന്നും പാചകക്കാർ? അവിടെ സംവരണത്തിനെ പ്രശ്നം ഉയർന്നിട്ടില്ല. ഏതായാലും കാവേരിയുടെ പംക്തിയിൽ ആഴ്ച തോറും വരുന്ന വിഭവവർണ്ണനയെപ്പറ്റി ഞാൻ ഇടക്കിടെ ആലോചിക്കുമായിരുന്നു.

വിഭവങ്ങളുടെ പേരുകൾ വായിലൊതുങ്ങുന്നവയായിരുന്നില്ല. അതിന്റെയൊന്നും സ്വാദിനെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അതു വാങ്ങി വായിൽ വെച്ചു നോക്കാനോ, വിളമ്പുന്ന രീതി കണ്ടു നിൽക്കാനോ എനിക്കു കഴിയുമായിരുന്നില്ല. എന്നെക്കാൾ മോശക്കാരായിരുന്നു ഞങ്ങളുടെ വായനക്കാർ മിക്കവരും. എന്നാലും പേരു പറയാൻ വിഷമമായ ആ വിഭവങ്ങളുടെ അറിയാത്ത രുചിയെപ്പറ്റിയും അത്ഭുതപ്പെടുത്തുന്ന വിലയെപ്പറ്റിയും ഞങ്ങൾ രാപകൽ സംസാരിച്ചു. ഇറ്റലിക്കാർക്കും ഫ്രഞ്ചുകാർക്കും പഥ്യമായ ഭക്ഷണം, ഉച്ചരിക്കാൻ വയ്യാത്ത പേരിട്ട്, അകത്താക്കിയാലേ കേമത്തമുള്ളുവെന്ന് ഞങ്ങൾ ധരിച്ചു വശായി. കഥയെഴുത്തുകാരനായ ഒരു കൂട്ടുകാരൻ ഒരിക്കൽ ഒരു കൃതിയിൽ അതിലൊരു പേരെടുത്തു കാച്ചി. അല്പമൊരു വൈദേശികത്വം ഉണ്ടായാലേ സാഹിത്യവിഭവം പോലും ചിലവാകുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പത്രാധിപയോഗത്തിൽ ഒരു ദിവസം ഞാൻ ഉന്നയിച്ച കുസൃതിച്ചോദ്യം പലരുടെയും ഉള്ളിൽ ചിരിയും ചിന്തയും ഉണർത്തി. വായനക്കാരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതു പേർക്കും അന്യവും അപ്രാപ്യവുമായ ഈ വിഭവങ്ങളെപ്പറ്റി എഴുതിപ്പിടിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നായിരുന്നു എന്റെ ചോദ്യം. അവരെ അവമാനിക്കാനോ, അവരുടെ വായിൽ വെള്ളം ഊറിക്കാനോ, ഒരു ശതമാനം വരേണ്യരുടെ വലുപ്പം ഘോഷിക്കാനോ, എന്തിനാണ് കസർത്ത്? കാവേരി ചൊടിച്ചു. ആരാധകർ കയർത്തു. എനിക്കു മിണ്ടാട്ടം മുട്ടി. Eating Out പിന്നെയും തുടർന്നു, നിർബ്ബാധം.

രുചിക്കേണ്ട ഭക്ഷണം വായിക്കാൻ ഉപയോഗിച്ചിരുന്ന ആ പംക്തിയെയും അതുമായി ബന്ധപ്പെട്ട എന്റെ വകതിരിവില്ലായ്മയെയും പറ്റി വീണ്ടും ഓർത്തത് കൈരളിയിലെ ഭക്ഷ്യമേളയെപ്പറ്റി ഒരു ബ്ലോഗറുടെ പ്രലപനം കണ്ടപ്പോഴായിരുന്നു. ചില വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി നേരിയ പുഛത്തോടെ അതിൽ ഒരു പരാമർശമുണ്ടായത്രേ. വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി എനിക്കും മതിപ്പല്ല തോന്നിയത് ആദ്യം ജനാർദ്ദനൻ പറഞ്ഞപ്പോൾ. ഐസോൾ ആകാശവാണിയിൽ എന്റെ സഹായിയായി എത്തിയ, മുടി നീട്ടി വളർത്തിയ, സൌമ്യനായ കണ്ണൂർക്കാരൻ ജനാർദ്ദനന്റെ ഇഷ്ടവിഭവം പട്ടിപ്പുഴുക്ക് ആയിരുന്നു. മിസോ തീൻമേശകളെ അലങ്കരിച്ചിരുന്ന ആ വിശിഷ്ടഭോജ്യത്തെപ്പറ്റി എത്ര പറഞ്ഞാലും മതി വരാത്ത ആളായിരുന്നു ജനാർദ്ദനൻ.

നമുക്ക് ഇഷ്ടമില്ലാത്തതിനെ അപലപിക്കുന്നത് മനുഷ്യസ്വഭാവമല്ലേ? ഗ്ലെൻ അല്ലൻ എന്ന പട്ടണത്തിലെ ഒരു മെക്സിക്കൻ റസ്റ്റോറന്റിൽ പിക്കു ഞങ്ങളെ ഉച്ചയൂണിനു കൊണ്ടുപോയി. ഭാര്യയും ഞാനും കഴിച്ചു ശീലിച്ച പച്ചക്കറി ഭക്ഷണത്തോട് ഏറെ സാമ്യമുള്ളതാണ് അവിടത്തെ ചോറും പയറും(Rice and Beans) എന്ന് അവൻ സമർത്ഥിച്ചു. രണ്ടു ഗ്ലാസ് മാർഗറീറ്റക്കു ശേഷം ഞാൻ ചോറു വാരിത്തിന്നാൻ തുടങ്ങുമ്പോൾ, പിക്കു വിലക്കി. അതിൽ എന്തോ മാംസക്കഷണങ്ങളും പെട്ടുപോയിരുന്നു. പേടിച്ചു പേടിച്ച് പയർ പെറുക്കിത്തിന്നാൻ തുടങ്ങിയിരുന്ന ഭാര്യ, അതോടെ ഊണു നിർത്തി, പിക്കുവിനു നേരെ ശകാരവും തുടങ്ങി. മെക്സിക്കാർക്കും കിട്ടി അവർക്കറിയാത്ത ഭാഷയിൽ ശകാരം.

അതുകൊണ്ടെന്തു ഫലം? ഇറ്റലിയിലെയും ഫ്രാൻസിലെയും, ചൈനയിലെയും മെകിസ്ക്കോയിലെയും പോലും, വിഭവങ്ങളും ഭക്ഷണരീതികളുമല്ലേ ഇന്നും പരിഷ്കാരത്തിന്റെ ലക്ഷണം? ഉദാരമതികളായ പാശ്ചാത്യർ ചിലർ നമ്മുടെ ഭക്ഷണത്തിന് ദയാപുരസ്സരം “നാടൻ“ എന്ന പേർ സമ്മാനിക്കും. Ethnic Food എന്നൊരു ബഹുമതിയായി നാം അതിനെ കൊണ്ടാടും. പരിഷ്കൃതലോകത്തിന്റെ മുഖ്യഭക്ഷണമല്ല, ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന ചെറിയൊരു പഴഞ്ചൻ ജനവിഭാഗത്തിന്റെ മാമൂൽ പാകമാണ് എത് നിക് ഫുഡ്. കേമത്തം വേണമെങ്കിൽ ഇറ്റലിയുടെയും ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും രുചി തന്നെ വേണം. വാസ്തവത്തിൽ കൊളോണിയലിസത്തിന്റെ വാഹകങ്ങളിൽ ഒന്നാകുന്നു ഭക്ഷണം.

ഒന്നോർത്തു നോക്കുക, കഞ്ഞിയും പുഴുക്കും ചമ്മന്തിയും ചോറും കറിയും മെഴുക്കുപുരട്ടിയും കഴിച്ചുവന്നിരുന്ന സമൂഹം എങ്ങനെയെല്ലാം മാറിയിരിക്കുന്നു! രുചി മാറി, പേരു മാറി, ഉള്ളടക്കം മാറി, വെക്കുകയും വിളമ്പുകയും തിന്നുകയും ചെയ്യുന്ന രീതി മാറി, എല്ലാം മാറി. പുതിയ ആഹാരസംസ്കൃതികളുമായി ഇടപഴകുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകമായ പരിവർത്തനമല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ആകപ്പാടേയുള്ള ഒരു പൊളിച്ചേഴുത്താകുന്നു. അതു വഴി ആദ്യത്തെ സാംസ്കാരികസ്വത്വം വലിച്ചെറിയപ്പെടുന്നു, പുതിയൊരെണ്ണം അതിനു പകരം ചുമത്തപ്പെടുന്നു. അടുക്കള വഴി വരുന്ന കൊളോണിയലിസം അതു തന്നെ. താൻ ശീലിക്കാത്ത രുചികളിലേ മാന്യതയുള്ളു എന്നു കരുതുന്നതാണ് അതിന്റെ വഴിയും ലക്ഷ്യവും.

കൈരളിയിലെ കുക്കറി ഷോ ഇപ്പോൾ ഇന്ത്യൻ രുചികൾ മാത്രമേ ചർച്ച ചെയ്യുന്നുള്ളു. റഷ്യയിലെയും റുമേനിയയിലെയും ഭക്ഷണസംസ്ക്കാരവും ചർച്ച ചെയ്യുനത് ഉചിതമായിരിക്കും. അതു പറയുമ്പോഴാണ് മറ്റൊരു ചിന്ത വരുന്നത്: റഷ്യയുടെ രാഷ്ട്രീയം ഇവിടെ ഇത്രയൊക്കെ പ്രചരിച്ചിട്ടും, അവിടത്തെ ഭക്ഷണവും പാനീയവും തള്ളാൻ വയ്യാത്ത ഒരു ഫാഷനായി എന്തുകൊണ്ട് വളർന്നിട്ടില്ല? വോഡ്ക മലയാളികൾക്ക് അപരിചിതമല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ടതല്ല. അതാകട്ടെ, റഷ്യയുടെ സ്വന്തം പാനീയമല്ല താനും.

കൈരളി ചാനൽ ആർക്കു വേണ്ടി തുടങ്ങിയതാണ്? ആരുടെ പണംകൊണ്ടു തുടങ്ങിയതാണ്? ഈ രണ്ടു ചോദ്യങ്ങളുടെയും വെളിച്ചത്തിൽ ചർച്ച ചെയ്യേണ്ടതാണ് അതിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികൾ. അവയിൽ ആദ്യം വിലയിരുത്തപ്പെടേണ്ടവയാണ് പാചകപരിപാടി. മീൻ പിടുത്തക്കാരും ചുമട്ടുകാരും ലോറിത്തൊഴിലാളികളും, എന്നു വേണ്ട, എല്ലാവരും, അവർ കഴിച്ചു ശീലിച്ചതല്ലാത്ത ഭക്ഷണസാധനങ്ങൾ പരിചയപ്പെടുന്നതു കൊള്ളാം. അതു പരിചയപ്പെടുത്തുന്നതിൽ ഒരു തരം വിദ്യാഭ്യാസപ്രക്രിയ ഉണ്ടു താനും. ഗോതമ്പ് മലയാളികൾ കഴിക്കാൻ തുടങ്ങിയിട്ട് അമ്പതു കൊല്ലമേ ആയിട്ടുള്ളു. വിശാഖം തിരുനാൾ കൊണ്ടുവന്ന കൊള്ളിക്കിഴങ്ങും ഇറ്റാലിയൻ ഈണമുള്ള മക്രോണിയുമൊക്കെ ശീലിപ്പിക്കാൻ, അരിക്കു പഞ്ഞമുണ്ടായ കലത്ത്, വിശേഷാൽ വിദ്യാഭ്യാസപരിപാടി ഉണ്ടായിരുന്നു.

ഇപ്പോൾ വിദ്യാഭ്യാസപരിപടിയല്ല, വിനോദപരിപാടിയാണ് കുക്കറി ഷോ. സിനിമാതാരങ്ങളും മറ്റു പലതരം താരങ്ങളും അവരുടെ ഇഷ്ടഭോജ്യങ്ങൾ എങ്ങനെയുണ്ടാക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു. അവരുടെ വേഷഭൂഷകളും അവർ ഉപയോഗിക്കുന്ന പാത്രങ്ങളും പദങ്ങളും എല്ലാം കണ്ടും കേട്ടും നാം വാ പൊളിച്ചിരിക്കുന്നു. പാചകത്തെ വിനോദമാക്കുന്ന ആ പരിപാടികൾ തീർച്ചയായും വിനോദമെന്ന നിലക്ക് കൊള്ളാം. അതിൽ കവിഞ്ഞ് അവക്ക് പ്രസക്തിയുണ്ടോ?

കണ്ടിരിക്കുന്ന സാധാരണക്കാരിൽ എത്ര പേർക്ക് അനുകരിക്കാവുന്ന അഭിരുചികൾ ആ പരിപാടികളിലൂടെ സംക്രമിപ്പിക്കപ്പെടുന്നുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കൊരു വീട്“ എന്നൊക്കെ പറഞ്ഞു കാണിക്കുന്ന പരിപാടികളിലെ നടുമുറ്റങ്ങളും കിടപ്പുമുറികളും അടുക്കളകളും വളഞ്ഞുപുളഞ്ഞുപോകുന്ന കോണികളും അതു കണ്ടിരിക്കുന്ന എത്ര പേർക്ക് സ്വന്തമാക്കാൻ കഴിയുമെന്നു അതുപോലെ ആലോചിക്കേണ്ടിയിരിക്കുന്നു. അതാണ് പ്രക്ഷേപണത്തിന്റെ രാഷ്ട്രീയം. അതു പറഞ്ഞാൽ കാവേരിമാരുടെ മുഖം ചുവക്കും.

(ജൂലൈ 29ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം

കേട്ടുകേട്ടുകെട്ടു മടുത്തിരിക്കുന്നു: “ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം.” ആത്മബന്ധം മനസ്സിലാക്കാം, അത്യുക്തിയാണെങ്കിലും. ആത്മീയമല്ലാത്ത ബന്ധം എന്തു ബന്ധം? എവിടെ?
ജയദേവന്റെ ഗീതഗോവിന്ദത്തിൽ കേട്ടു തുടങ്ങിയ “മധുരകോമളകാന്തപദാവലി”യുടെ സ്വരവും സാരവും അതിൽ ആവർത്തിക്കപ്പെടുന്നു. എന്നാലും “ആത്മബന്ധം” കിടക്കട്ടെ, ഒരു കേമത്തം പോലെ, എന്നു വിചാരിക്കാം. “സ്വർണ്ണസ്പർശ“മോ?

സ്വർണ്ണസ്പർശത്തിൽ തൊട്ടുകളിക്കുന്നതിനുമുമ്പ്, പരസ്യവാക്യത്തിൽ അഭിരമിക്കുന്ന മലയാളിപാരമ്പര്യത്തെപ്പറ്റി രണ്ടു വാക്ക് പറയട്ടെ. പരസ്യത്തിന്റെ പഴയ നിർവചനം ഓർമ്മയില്ലേ? ആവശ്യമില്ലാത്തത് ആഗ്രഹിപ്പിക്കുന്നതാണ് പരസ്യം. പരസ്യവാക്യമോ? എന്നും അത്യുക്തി തന്നെ. അതിൽ പലപ്പോഴും അയുക്തിയും കേറും. എന്നാലും പലപ്പോഴും ആളുകൾ അതെടുത്ത് നാലുപാടും വീശും.

ഉദാഹരണം “ദൈവത്തിന്റെ സ്വന്തം നാട്.” കേരളം ദൈവത്തിന്റെ സ്വന്തം നാടാണോ അല്ലയോ എന്ന കാര്യം പോകട്ടെ. ആയാലും അല്ലെങ്കിലും, അത് നാട്ടിൽ പാട്ടായിരിക്കുന്നു. തികഞ്ഞ വിശ്വാസികളും ദൈവസങ്കല്പം താലോലിക്കാത്തവരും ഒരുപോലെ അതൊരു പല്ലവിയായി ഏറ്റുപാടുന്നു. വിശ്വസിക്കാത്തത് പാടുന്നതിലെ പൊള്ളത്തരവും പൊട്ടത്തരവും ഒരു നിമിഷം മറക്കാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിൽ വഴുതിവീഴാതെ ഒരു മലയാളി പ്രസംഗകനും രക്ഷയില്ല എന്നതാണ് വാസ്തവം.

ആ വിശേഷണത്തിലെ അയുക്തിയിലോ സത്യാവസ്ഥയിലോ അല്ല എനിക്കു രസം. പത്തു മൂവായിരം കൊല്ലം പഴക്കമുള്ള ഒരു പ്രയോഗം മലയാളി എഴുത്തുകാരൻ ആവേശത്തോടെ പയറ്റിനോക്കുന്നതു കാണുമ്പോഴാണ് ശരിക്കും രസം. അതിലെ പഴമ അറിഞ്ഞുകൊണ്ടാണെന്നു തോന്നുന്നില്ല ആ പയറ്റ്. സ്വന്തം നാട് ദൈവത്തിന്റെ പേരിൽ ചാർത്തിക്കൊടുത്ത പരസ്യവാക്യക്കാരനും അതറിഞ്ഞിരിക്കണമെന്നില്ല. പണ്ടത്തെ പേർഷ്യൻ ചക്രവർത്തി സെർക്സിസ് പകർന്നുതന്നതാണ് ആ പ്രയോഗം, “ദൈവത്തിന്റെ സ്വന്തം നാട്”. യവനദേശത്തേക്ക് വീണ്ടും സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തി പറഞ്ഞു: “എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി ദൈവത്തിന്റെ സ്വന്തം നാട്ടിനപ്പുറമെത്തിക്കാൻ പോകുന്നു.”

വിനോദസഞ്ചാരത്തിൽ നമ്മൾ വിളമ്പുന്ന ആ പരസ്യവാക്യത്തിന് സെർക്സിസിന്റെ വിളംബരത്തിന്റെ ഗതി വരുമോ എന്നാലോചിക്കാനുള്ളതല്ല ഈ അവസരം. പരസ്യവാക്യത്തിൽ വന്നുകൂടുന്ന അയുക്തിയും അതിൽ ജനസാമാന്യത്തിനുണ്ടാകുന്ന ആസക്തിയും ചൂണ്ടിക്കാട്ടാനേ ഇവിടെ ഉദ്ദേശമുള്ളു. രാവും പകലും നമ്മൾ കാണുകയും കേൾക്കുകയും നിസ്സഹായമായി ഉൾക്കൊള്ളുകയും ചെയ്യുന്ന വേറൊരു പരസ്യചിന്തയാണ് ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം. ആത്മബന്ധത്തെപ്പറ്റി തുടക്കത്തിലേ പറഞ്ഞുവെച്ചു. ഇനി സ്വർണ്ണസ്പർശം അറിയുക.

സ്പർശത്തിൽ സ്വർണ്ണത്തിന് ഒരു സവിശേഷതയുമില്ല എന്നതാണ് ആദ്യത്തെ സത്യം. സ്വർണ്ണമായാലും ഈയമായാലും അലൂമിനിയമായാലും തൊട്ടാൽ ഒരു പോലിരിക്കും. സാധാരണകാലാവസ്ഥയിൽ, നേരിയ ഒരു തണുപ്പ് തോന്നും. അത്രയേ ഉള്ളു. തൊടുന്നതെന്തെന്ന് ആരും തിരിച്ചറിയുന്നില്ല. തൊട്ടാൽ, തൊടുന്ന ചർമ്മത്തിനോ ലോഹത്തിനോ ഒരു വ്യത്യാസവും ഉണ്ടാകുന്നുമില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന സിദ്ധി യവനപുരാണത്തിലെ കഥാപാത്രത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടാൽ, ഒന്നു തലോടിയാൽ, വേദനിക്കുന്നവർക്ക് ഒട്ടൊക്കെ സമാധാനമാകും. അതിനു പക്ഷേ സ്വർണ്ണം വേണ്ട, മനസ്സു മതി. സ്പർശിക്കുന്ന സ്വർണ്ണംകൊണ്ട് ആത്മബന്ധം പോയിട്ട്, ദേഹബന്ധം പോലും സവിശേഷമായി ഉണ്ടാവുന്നില്ലെന്ന് അർഥം. എന്നിട്ടും ആ പരസ്യവാക്യം കസറുന്നു.

വാസ്തവത്തിൽ സ്വർണ്ണത്തിന്റെ സവിശേഷത ദർശനത്തിലാണ്, ദർശനത്തിൽ മാത്രമേ ഉള്ളു. വേറെ ഒരു ഇന്ദ്രിയത്തെയും അതു സുഖിപ്പിക്കുന്നില്ല. “കനകച്ചിലങ്ക കിലുങ്ങി” എന്നു നാമങ്ങനെ പാടിവരുന്നുവെന്നേയുള്ളു. ചിലങ്ക കനകം കൊണ്ടായാൽ കിലുക്കത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ല. സ്വർണ്ണത്തിന് സുഗന്ധം ഉണ്ടായെങ്കിൽ എന്നത് അസാധ്യമായ ഉല്പ്രേക്ഷ മാത്രം. കാണാൻ, കാണാൻ മാത്രം, കനകം കൊള്ളാം. തൊടാനോ തിന്നാനോ മണക്കാനോ കേൾക്കാനോ അതു വേണ്ട. കാണാൻ കൊള്ളാമെന്നു പറയുമ്പോൾ, മനുഷ്യനിൽ ജനിതകമായി ഊറിക്കൂടിയിട്ടുള്ള വർണ്ണവിവേചനം വ്യക്തമാകും. കാർമുകിൽ വർണ്ണനെ വാഴ്ത്തുകയും “കറുപ്പിനഴക്” എന്നു പുകഴ്ത്തുകയും ചെയ്യുമ്പോഴും, മിന്നും പൊന്നിൻ കിരീടത്തിലാണ് നമ്മുടെ നോട്ടം.

മനുഷ്യന്റെ വർണ്ണബോധം കൊണ്ടും ലോഹത്തിന്റെ ദുർലഭതകൊണ്ടും ഉണ്ടായതാണ് സ്വർണ്ണത്തിന്റെ സുവർണ്ണസ്ഥാനം. സ്വർണ്ണം അതു തന്നെ, സു വർണ്ണം, നല്ല വർണ്ണം. എന്താണ് നിറത്തിന്റെ നന്മ? എവിടെയായാലും, എന്തിനായാലും സ്വർണ്ണം പണ്ടേക്കുപണ്ടേ ഒരു മാനകമായിരുന്നു. ധനത്തിന്റെ അളവായും സൌന്ദര്യത്തിന്റെ സൂചകമായും ഉപയോഗിക്കാവുന്ന സുവർണ്ണമാനകം സ്വർണ്ണം തന്നെ. കാലത്തിൽ സുവർണ്ണയുഗമായും സ്ഥലത്തിൽ സുവർണ്ണഭൂമിയായും സ്വർണ്ണം ആവേശിക്കുന്നു. മാർഗ്ഗം സുവർണ്ണമകണം, ലക്ഷ്യം സുവർണ്ണഗോപുരമാകണം. ചിന്തയിലും സ്വപ്നത്തിലും സത്യത്തിലും സ്വപ്നം കലരാതെ വയ്യ. ഇരിപ്പിടവും തലപ്പാവും, കളിക്കളവും കുളവും, പന്തും പാദുകവും സ്വർണ്ണമയമായാലേ സുന്ദരമാകൂ. ബിന്ദുവും രേഖയും വൃത്തവും ത്രികോണവും സുവർണ്ണമാകുന്നു. സുവർണ്ണമല്ലാത്തതെന്തുണ്ട് നമ്മുടെ വാദത്തിലും സംവാദത്തിലും? അപ്പോൾ പിന്നെ സ്പർശം സുവർണ്ണമാകുന്നത്, അസാധ്യമാണെങ്കിലും, തെറ്റാകുന്നത് എങ്ങനെ?

സ്വർണ്ണത്തിന്റെ ഉപയോഗം പ്രചരിപ്പിക്കാൻ കുറച്ചുകാലമായി ഒരു സഭ പ്രവർത്തിച്ചു വരുന്നു. അതുമായി ആലോചിക്കാതെത്തന്നെ പറയാം, പ്രധാനമായും ഉപയോഗം നടക്കുന്നത് കേരളത്തിൽ ആണ്. ആ ഉപയോഗമാകട്ടെ, പ്രധാനമായും നടക്കുന്നത് പെട്ടിയിലും പരസ്യത്തിലുമാണ്. ഒരാളും അവർക്കു വേണ്ടി ഉണ്ടാക്കുന്ന സ്വർണ്ണാഭരണം മുഴുവൻ ജീവിതത്തിൽ ഇരുന്നൂറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നില്ല. ബാക്കി സമയം മുഴുവൻ അതൊക്കെ പെട്ടിയിൽ അടച്ചുവെക്കുന്നു. പത്തുകൊല്ലം മുമ്പ് കാർത്തികക്കുട്ടിയുടെ കല്യാണത്തിനുവേണ്ടി ഞങ്ങൾ വാങ്ങിയ ആഭരണം മുഴുവനായി ഒരിക്കലും-- അണിയാനോ അല്ലാതെയോ--പുറത്തെടുത്തിട്ടില്ല. ഇതാണ് ഞങ്ങളുടെ ഒരു സുവർണ്ണരഹസ്യം.

അണിയുന്നത് ഏതാനും മണിക്കൂർ മാത്രമാണെങ്കിലും, മിക്കപ്പോഴും പെട്ടിയിൽ അടച്ചിരിപ്പാണെങ്കിലും, പരസ്യത്തിൽ എന്നും സ്വർണ്ണം തിളങ്ങുന്നു. ഓരോ വ്യാപാരിയും ഉറപ്പു തരുന്നു, അവർ തരുന്ന സ്വർണ്ണത്തിന് സുഗന്ധം കാണും. സ്വർണ്ണവ്യാപാരി മാത്രമല്ല, സ്വർണ്ണം പണയം വാങ്ങി കടം തരുന്നവരും എന്തൊക്കെയോ ഉറപ്പു നൽകി നമ്മെ പ്രലോഭിപ്പിക്കുന്നു, സേവിക്കുന്നു! അവർ നൽകുന്ന പരസ്യം നിന്നാൽ, നമ്മുടെ മാധ്യമങ്ങൾ തെണ്ടിപ്പോകും. കൂട്ടത്തിൽ പറയട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരസ്യമില്ലാതെയും പടരുന്ന ഉല്പന്നവും ഉപഭോഗവും ഒന്നേയുള്ളു. സംശയിക്കേണ്ട, മദ്യം തന്നെ.

മലയാളത്തിന്റെ ധനവ്യവസ്ഥയും സംസ്ക്കാരഭംഗിയും പഠിക്കുന്ന ആരെയും രസിപ്പിക്കുന്ന ഒരു വൈരുദ്ധ്യം ഇതായിരിക്കും. വിദ്യാഭ്യാസവും വിപ്ലവും ഏറെ കൊയ്തിറങ്ങിയിട്ടും, സ്വർണ്ണത്തിന്റെ വില വെച്ചടി വെച്ചടി കയറിയിട്ടും, അതിന്റെ പരസ്യവും വില്പനയും കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു ദിവസം ഞാൻ ജോസ് ആലുക്കയോടു പറഞ്ഞു, “ഇപ്പോൾ വധുവിന് നൂറു പവൻ കൊടുക്കുന്നത് പതിവായിരിക്കുന്നു.” ജോസ് ചിരിച്ചുകൊണ്ടു പറഞ്ഞു, “അല്ല, ഒരു കിലോഗ്രാമാണ് ഇപ്പോഴത്തെ പതിവ്.” അതു പത്തു കൊല്ലം മുമ്പത്തെ കണക്ക്. അറുപതുകളുടെ ഒടുവിൽ അറുപതു ഗ്രാം സ്വർണ്ണവുമായി ഒരു മുറിപ്പീടികയിൽ കച്ചവടം തുടങ്ങിയ ജോസിന്റെ കടകളിൽ, ഞാൻ സംസാരിക്കുമ്പോൾ, രണ്ടര ടൺ സ്റ്റോക്കുണ്ടായിരുന്നു.



(ജൂലൈ 27ന് മലയാളം ന്യൂസിൽ വന്നത്)