Tuesday, February 23, 2010

അധികാരത്തോടു കലഹിച്ച ഒരാൾ

ഡോക്റ്റർ കെ എൻ രാജിനെ ഓർക്കുമ്പോഴെല്ലാം അധികാരവുമായുള്ള കലഹത്തിന്റെ ഓർമ്മ വരുന്നു. അധികാരം സർക്കാരിന്റെ രൂപത്തിൽ വരാം, സാമൂഹ്യസംഘടനയുടെ രൂപത്തിൽ വരാം, രാഷ്ട്രീയകക്ഷിയുടെ രൂപത്തിൽ വരാം, ജനക്കൂട്ടത്തിന്റെ രൂപത്തിൽ വരാം. ഏതു രൂപത്തിലായാലും, അതുമായി ഇണങ്ങിപ്പോകാൻ അദ്ദേഹത്തിന് വിഷമമായിരുന്നു. അധികാരത്തിന്റെ വിചിത്രമായ, വികലമായ, വിനിയോഗത്തെച്ചൊല്ലി അദ്ദേഹം അക്ഷമനായി. അതുകൊണ്ടുകൂടിയാകണം, പാരിതോഷികങ്ങളിൽനിന്നും സ്വീകരണങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു.


നന്നേ ചെറുപ്പത്തിലേ അദ്ദേഹം പ്രൊഫസറും വൈസ് ചാൻസലറുമായി. ഡൽഹി സർവകലാശാലയുടെ മേധാവിത്വം തുടരാൻ പറ്റിയില്ല. അധികം ചർച്ച ചെയ്യപ്പെടാത്തതാണ് ആ അധ്യായം. അദ്ദേഹത്തെ അവിടെ പൊറുപ്പിക്കാതിരിക്കാൻ ശക്തരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് വ്യക്തം. നയവും അഭിനയവുമായി, വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായമുള്ളവരോട് ഒത്തുചേർന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തോ ഒരു സ്വഭാവവിശേഷം അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായിരുന്നു.


ഇടതുപക്ഷത്തിന്റെ സാക്ഷ്യപത്രം പതിച്ചുകിട്ടിയ രാജ് ഇടതുകൊടികളുടെ കീഴെ തെറിച്ചുനടന്ന വഴി തടയൽകാരെ ഒറ്റക്കു നേരിടാൻ നോക്കി. ഒരാൾ വിചാരിച്ചാൽ ഒതുക്കാവുന്നതല്ല അവരുടെ അക്രമം എന്ന് അദ്ദേഹം നിനച്ചതേ ഇല്ല. തന്റെ മനസ്സിൽ തട്ടി; താൻ പ്രവർത്തിച്ചു--അതിന്റെ ഫലം എന്തോ ആവട്ടെ! അടിയന്തരാവസ്ഥയിൽ അദ്ദേഹം ഇന്ദിര ഗാന്ധിക്കു കത്തെഴുതി. പ്രധാനമന്ത്രിയായപ്പോൾ, അവർക്ക് ധനശാസ്ത്രത്തിന്റെ ബാലപാഠം പറഞ്ഞുകൊടുക്കാൻ പോയവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രധാനമന്ത്രി ഒരു കുട്ടിയെപ്പോലെ നോട്ട് കുറിച്ചെടുക്കുമായിരുന്നത്രേ. രാജ് തന്നെ പറഞ്ഞതാണ്, ഒരു നീണ്ട സംഭാഷണത്തിനിടെ.


അധികാരം തലക്കു പിടിച്ചപ്പോൾ, ആ കുട്ടിയുടെ കുട്ടിത്തമെല്ലാം പോയി. അതിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥ. രാമനാട്ടുകരയിലെ സേവാമന്ദിരം നടത്തിയിരുന്ന കെ രാധാകൃഷ്ണ മേനോൻ രാജ്യരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രാജിന്റെ സുഹൃത്തായിരുന്നു എല്ലാവരുടേയും സർവോദയക്കാരനായ രാധേട്ടൻ. അക്ഷമനായ രാജ് പ്രധാനമന്ത്രിക്കെഴുതി: “എന്റെ സുഹൃത്തായിരുന്ന രാധാകൃഷ്ണ മേനോനിൽനിന്നു രക്ഷിപ്പെടേണ്ട ഇന്തിയിലെ പൌരനായിരിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു.” പ്രധാനമന്ത്രി അതു കണ്ടിരിക്കണം. അത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറിക്ക് ഒരു കുറിപ്പോടെയായിരുന്നു പ്രതിഷേധം എഴുതി അയച്ചത്. പി എൻ ധർ ആയിരുന്നു സെക്രട്ടറി. ധർ രാജിനോടൊപ്പം ഡൽഹി സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു.


രാജിനെ ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും അദ്ദേഹം സിനിമയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു. ഒരു ചിത്രീകരണം കണ്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. അപ്പോൾ അദ്ദേഹം അത് നാലാൾ കാണട്ടെ എന്നു നിശ്ചയിച്ചു. അങ്ങനെ കാണാൻ പോയവരിൽ ഞാനും ഉണ്ടായിരുന്നു. രണ്ടു ഹ്രസ്വസിനിമകൾ അന്ന് പ്രദർശിപ്പിക്കപ്പെട്ടു--രാജിന്റെ മുഖവുരയോടെ. ഒന്ന് വളകളെപ്പറ്റിയായിരുന്നു. ആഗ്ര മുതലായ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന നിറമുള്ള വളകൾ വെള്ളിത്തിരയിൽ വിളങ്ങി. വളപൊട്ടുകളെപ്പറ്റി ഓ എൻ വിയും വളകളണിഞ്ഞ കൈകളെപ്പറ്റി തൊരു ദത്തും എഴുതിയ കവിതകൾ ഞാൻ ഓർത്തു. രണ്ടാമത്തെ സിനിമയുടെ വിഷയം പശു ആയിരുന്നു. പാൽ തരുകയും ആരാധിക്കപ്പെടുകയും കീറത്തുണി കടിച്ചു തിന്നുകയും ചെയ്യുന്ന പശു പല മാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു.


അത് ഉണ്ടാക്കിയ വിഷ്ണൂ മാഥുർ എന്ന ഛായാഗ്രാഹകനെ കഞ്ഞി കുടിക്കാൻ ഞാൻ എന്റെ മേലടുക്കളയിലേക്കു ക്ഷണിച്ചു. ഞാൻ അറിഞ്ഞതിനെക്കാൾ പേരു കേട്ട ആളായിരുന്നു വിഷ്ണു. വരാനിരുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ രാജീവ് ഗാന്ധിക്കുവേണ്ടി ഒരു സിനിമ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഒരു ദിവസം വിഷ്ണു. കാർ ഓടിക്കുന്ന രാജീവിന്റെ രൂപം ക്യാമറയിൽ പകർത്തി. പിന്നീട് സൺ ഒഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്തായിരുന്നു ആ ചെറുചിത്രം. അതിന്റെ ജോലി നടക്കുമ്പോൾ ക്ഷോഭജനകമായ വേറൊരു ഒന്നര മിനിറ്റ് ചിത്രത്തിനു വഴിയൊരുങ്ങി--ഇന്ദിര ഗാന്ധിയുടെ വധത്തിലൂടെ. മാ എന്ന ആ ചെറുചിത്രം തിരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു. സിനിമാശാലകളിൽ അതു കണ്ടു കരഞ്ഞവർ വേറെ ആർക്കും വോട്ടു ചെയ്യുമായിരുന്നില്ല.


എല്ലാവർക്കും കാണാൻ കഴിയുന്ന കാര്യങ്ങൾ ഡോക്റ്റർ രാജ് പലപ്പോഴും വ്യത്യസ്തമായും എപ്പോഴും കൂടുതൽ ആഴത്തിലും കണ്ടു. സിനിമയിലും കലയിലും നിർമ്മാണസങ്കേതങ്ങളിലും അദ്ദേഹം ഒരുപോലെ തല്പരനായിരുന്നു; ഉല്പതിഷ്ണുവുമായിരുന്നു. കേരളത്തിന്റെ ഗൃഹനിർമ്മാണസങ്കേതത്തിന്റെ ചാരുത തിരിച്ചറിയാൻ ബർമിംഗ് ഹാമിൽനിന്നെത്തിയ ലാറി ബേക്കറുടെ മുഖ്യഭാഷ്യകാരൻ ആയിരുന്നു ഡോക്റ്റർ രാജ്. ബേക്കറുടെ നിർമ്മാണമുദ്രയായി അറിയപ്പെടുന്ന കെട്ടിടം ഡോക്റ്റർ രാജ് സ്ഥാപിച്ച സെന്റർ ഫോർ ഡെവ്വെലപ്മെന്റ് സ്റ്റഡീസ് തന്ന്. ഭൂപരിഷ്കരണത്തിന്റെ പേരിലും കാർഷികവികസനത്തിന്റെ പേരിലും ഞെളിഞ്ഞിരുന്ന കേരളീയസമൂഹത്തെ ഞെട്ടിക്കാനെന്നോണം അദ്ദേഹം ഒരിക്കൽ പറഞ്ഞു: “പത്തുകൊല്ലമായി കേരളത്തിന്റെ ഉല്പാദനക്ഷമത അല്പം പോലും കൂടിയിട്ടില്ല.” ഉല്പാദനക്ഷമതയുടെ വർദ്ധനവാണ് വികസനം. അതില്ലെങ്കിൽ അന്നന്നത്തെ അഷ്ടിക്കുവേണ്ടി ആളുകൾ അഹോരാത്രം പാടുപേടും. അതാണ് അവികസിതാവസ്ഥ.


വളരെ മെല്ലെ മാത്രം ആളുകളും ആചാരങ്ങളും സാങ്കേതികവിദ്യകളും മാറിയിരുന്ന കാലത്ത് തുടങ്ങിയ ആസൂത്രണവുമായി അടുത്തു ബന്ധപ്പെട്ട ആളായിരുന്നു ഡോക്റ്റർ രാജ്. വളരാൻ മടിച്ചുനിന്ന സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെ അന്ന് അദ്ദേഹവും കൂടെയുണ്ടായിരുന്ന ആസൂത്രണവിദഗ്ധന്മാരും വിശേഷിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ഹിന്ദു വികസനവേഗം. Hindu Rate of Growth. “അതൊക്കെ പഴയ കഥ,” ഒരിക്കൽ അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു. മെല്ലെയാണെങ്കിലും ഇന്ത്യ വളരുകയാണെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. യുവത്വം നേതൃത്വത്തിലെത്തിയപ്പോൾ വളർച്ചക്ക് ആക്കമുണ്ടാകും, ഉണ്ടാകണം.


വളർച്ച മുടക്കി, ജനാവകാശം കവർച്ച ചെയ്യുന്ന “ജനകീയ” പ്രസ്ഥാനങ്ങളോടായിരുന്നു ഒടുവിലൊടുവിൽ അദ്ദേഹത്തിന് ഏറെ വിരോധം. തീവണ്ടിപ്പാതയിലും വിമാനത്താവളത്തിലും നടുവഴിയിലും അദ്ദേഹം വഴിമുടക്കുകാരുടെ നേരെ തട്ടിക്കേറി. മനസ്സിൽ നിറഞ്ഞ രോഷം പറഞ്ഞുതീർക്കാൻ അദ്ദേഹം എന്നെ കൂടെക്കൂടെ വിളിച്ചുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും നീണ്ടുനീണ്ട പത്രസമ്മേളനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ രോഷവും അഭിനിവേശവും എപ്പോഴും സാംക്രമികമാകണമെന്നില്ലെന്ന് അദ്ദേഹത്തിനു വിചാരിക്കാനേ പറ്റിയില്ല. ആരുടെ ഉപദേശം പ്രധാനമന്ത്രിമാർക്ക് വിലപ്പെട്ടതായിരുന്നുവോ, ആ ആളുടെ സംസാരം നീണ്ടുപോയപ്പോൾ, ചില കേൾവിക്കാർ തല ചൊറിഞ്ഞു.


ഒരു ദിവസം എന്റെ വീട്ടിൽ അദ്ദേഹം കയറിവരുമ്പോൾ, എന്തോ കഴിച്ചതിന്റെ അല്ലർജിയുമായി, ദേഹമാസകലം തിണർത്തും ചൊറിഞ്ഞും ഇരിക്കുകയായിരുന്നു ഞാൻ. അതു പക്ഷേ ഡോക്റ്റർ രാജിന്റെ അഭിനിവേശം കെടുത്തിയില്ല. ഏതോ ജനാവകാശധ്വംസനത്തെപ്പറ്റി അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ അസ്വസ്ഥത ചൊറിഞ്ഞും ഞരങ്ങിയുമിരുന്നിരുന്ന ഞാനുമായി പങ്കിട്ടിട്ടേ അദ്ദേഹം പോയുള്ളു. ഒരു പത്രം വിചാരിച്ചാൽ ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല പത്രക്കാരനായി തുടങ്ങിയ ഡോക്റ്റർ രാജ്. പക്ഷേ തന്റെ വികാരത്തോടും വിചാരത്തോടും അദ്ദേഹത്തിനു നീതി പുലർത്തേണ്ടിയിരുന്നു. വികാരപരവും വിചാരപരവുമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ മുദ്ര.


(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

ഉണർന്നപ്പോൾ എന്നെ കണ്ടില്ല

ഈ കോളത്തിന്റെ കലാശം കുറിക്കേണ്ട നാളായില്ലെങ്കിൽ, ഫെബ്രുവരി ഇരുപത്തിരണ്ടിനെപ്പറ്റി ഓർക്കുമായിരുന്നില്ല. കലണ്ടറിലെ അക്കം ചുവന്നതല്ല. വിശേഷവിധിയായി ഒന്നും നടന്ന ചരിത്രമില്ല. ഏതു ദിവസവും പോലെ നിറമില്ലാത്ത ഒരു ദിവസം. നിവൃത്തിയില്ലാത്തതുകൊണ്ട് അന്നും ചിലർ പിറന്നു. അവരിൽ രണ്ടു പേരെ എനിക്ക് കഷ്ടിച്ച് അറിയാം. ഒരാൾ ആർതർ ഷോപ്പൻഹോവർ.


ഓർമ്മയുടെ മഞ്ഞളിച്ച ഏടുകൾ പരതി നോക്കി. പിറവി പുണ്യമെന്നോ പിറന്നാൾ ആഘോഷിക്കണമെന്നോ തോന്നിക്കുന്നതായിരുന്നില്ല ഷോപ്പൻഹോവറുടെ ചിന്ത. ലോകത്തെയും ജീവിതത്തെയും പറ്റി ഉന്മേഷം പകരുന്നതൊന്നും അദ്ദേഹം പറഞ്ഞില്ല. ചിലവു മുട്ടാത്ത കച്ചവടമാണ് ജീവിതം. വേദനക്കും വൈരസ്യത്തിനുമിടയിൽ പെൻഡുലം പോലെ അത് ആടിക്കൊണ്ടിരിക്കും. ആഗ്രഹം കാരണം ദുരിതമുണ്ടാകുന്നു; ദുരിതം മാറിയാൽ ബോറടി തുടങ്ങുന്നു. അങ്ങനെ രണ്ട് അവസ്ഥയേ ഉള്ളു. ആനന്ദം എന്നൊന്നില്ല. വേദനയുടെ താൽക്കാലികമായ അന്ത്യത്തെ ആനന്ദം എന്ന് മണ്ടന്മാർ തെറ്റിദ്ധരിക്കുന്നുവെന്നു മാത്രം.


താൻ മണ്ടനല്ലെന്ന് ഷോപ്പൻഹോവർക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു വളർന്ന നീത്ഷേ പറഞ്ഞ വാക്കുകൾ ഷോപ്പൻഹോവറുടേതുമാകാമായിരുന്നു: “എന്റെ നേരമായില്ല. എനിക്കവകാശപ്പെട്ടതാകുന്നു മറ്റന്നാൾ.” ഹെഗൽ കേമനാണെന്ന ധാരണ പൊളിക്കാൻ അദ്ദേഹം ശ്രമിച്ചു നോക്കി. പക്ഷേ ഹെഗലിന്റെ കോളെജിൽ പഠിപ്പിക്കാൻ ചെന്നപ്പോൾ കുട്ടികൾ സ്ഥലം വിട്ടു. ഷോപ്പൻഹോവറുടെ നായകശില്മെന്നു വാഴ്ത്തപ്പെട്ട പുസ്തകം ചവർ വിലക്ക് വിറ്റു. ഒടുവിലത്തെ “ജീവിതവിവേക”ത്തിനു കിട്ടിയ പ്രതിഫലം പത്തു പ്രതികളായിരുന്നു.


ആക്രോശമല്ലാത്ത ചിന്താസന്ദർഭങ്ങളിൽ, അദ്ദേഹത്തിന്റെ വചനം കവിതയോടടുത്തു. നിദ്രയും ജാഡ്യവും മരണവും അതിൽ കൂടെക്കൂടെ കടന്നു വന്നു. നിദ്രക്കെതിരെ നിരന്തരം നടക്കുന്ന സമരമാകുന്നു ജീവിതം. തുടക്കത്തിൽ നാം നിദ്രയിൽന്ന് അല്പം ഇടം നേടുന്നു; ഒടുവിൽ നിദ്ര തന്നെ അതു പിടിച്ചെടുക്കുന്നു. പകൽ നേരം ചോർന്നു പോകുന്ന ജിവിതഭാഗം പുതുക്കിയെടുക്കാൻ കടമെടുക്കുന്ന മരണത്തിന്റെ കണികയാകുന്നു നിദ്ര. ആദ്യം ഇമ്പം തോന്നുന്ന വാക്ക് അടുത്ത നിമിഷം അനുവാചകനെ അസ്വസ്ഥനാക്കുന്നു.


പരമമായ ഇച്ഛക്കു കീഴ്പ്പെട്ടിരിക്കുന്നതാണ് “അതിനിന്ദ്യമീ നരത്വം.” ബുദ്ധിക്കും യുക്തിക്കും അവിടെ കോയ്മയില്ല. മൌലികമായ ഇച്ഛയാണ് ലോകത്തിന്റെ ചാലകശക്തി. പ്രകൃതിം യാന്തി ഭൂതാനി. ഇന്ത്യൻ ചിന്ത ഷോപ്പൻഹോവറെ ആകർഷിച്ചിരുന്നു. തന്റെ ഒരേയൊരു കൂട്ടുകാരനായ നായക്കുട്ടിക്ക് അദ്ദേഹം, തികഞ്ഞ ഉചിതജ്ഞതയോടെ, പേരിട്ടു: ആത്മ.


അമ്മയുമായി അദ്ദേഹം എന്നും മത്സരത്തിലും കലഹത്തിലുമായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ട് അവർ തമ്മിൽ കാണാതെയും മിണ്ടാതെയും കഴിഞ്ഞു. അങ്ങനെ അദ്ദേഹം തികഞ്ഞ സ്ത്രീവിരോധിയായി. സ്ത്രീകളെപ്പറ്റി പറഞ്ഞതൊക്കെ അച്ചടിക്കുന്നത് സുരക്ഷിതമല്ല. അമ്മയുടെ സ്നേഹം അറിയാതെ, കലഹിച്ചു വളർന്ന ഒരാൾ അങ്ങനെ ആയിപ്പോകുമെന്ന് വിൽ ഡ്യൂറന്റ്. ഷോപ്പൻഹോവറുടെ ചിന്തകൊണ്ട് ചികിത്സ—Bibliotherapy—പറ്റുമോ എന്ന് അന്വേഷിക്കുന്നു അതിനെപ്പറ്റി നോവൽ എഴുതിയ മനോരോഗവിദഗ്ധൻ ഡോക്റ്റർ ഇർവിൻ യാലോം.


ഷോപ്പൻഹോവറുമായി പിറന്നാൾ—പിറന്നാൾ മാത്രം--പങ്കിടുകയും എനിക്ക് കഷ്ടിച്ച് അറിയുകയും ചെയ്യുന്ന രണ്ടാമത്തെ ഫെബ്രുവരി ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പണ്ട് രാജാവ് പിറന്നാളിന് നാലാളെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കുകയും നാട്ടുകാർക്കു സദ്യ കൊടുക്കുകയും ചെയ്യാമായിരുന്നു. പ്രജ എന്തെങ്കിലും പുതിയ പ്രതിജ്ഞ എടുക്കും, പ്രസ്ഥാനം തുടങ്ങും. ഇത്രയും വായിച്ചുവന്നപ്പോൾ മനോരമ എഡിറ്റർ തിരക്കിട്ടു വിളിച്ചു പറഞ്ഞു: “കളഞ്ഞില്ലേ ഒരു സുവർണ്ണാവസരം? ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യത്തെ ജനന-മരണപംക്തിയിൽ പേരു തിളങ്ങുമായിരുന്നു, 124 കൊല്ലം മുമ്പു ജനിച്ചിരുന്നെങ്കിൽ.” ആ പംക്തി തുടങ്ങിയത് ഫെബ്രുവരി ഇരുപത്തിരണ്ടിനായിരുന്നു. പിന്നെ, എഡിറ്റർ മന്ത്രിക്കുന്നതു കേട്ടു: “എല്ലാം ഇച്ഛയാണെന്ന ഷോപ്പൻഹോവർ തിയറി എപ്പോഴും ഫലിക്കണമെന്നില്ല.” ഏതായാലും, അതൊന്നും നടക്കാതെ,

ഈ പിറന്നാളും മറന്നു പോകുമായിരുന്നു, ഈ കോളത്തിന്റെ കലാശം കുറിക്കേണ്ടിയിരുന്നില്ലെങ്കിൽ. പിറന്നാൾ കൊണ്ടാടാൻ അതൊരു പുതിയ വഴിയായി.


ഈ കോളം--മംഗളവാദ്യം--തുടങ്ങുമ്പോൾ, ഒരാൾ ചൂണ്ടിക്കാട്ടി: നേരത്തേ കേട്ടിട്ടുള്ളതൊന്നും മംഗളമായ വാദ്യമായിരുന്നില്ലല്ലോ.. മംഗളവാദ്യം മംഗളം വായിക്കാനല്ല, ചൊവ്വാഴ്ച പറയേണ്ടത് പറയാനാണ് എന്നായിരുന്നു എന്റെ വിശദീകരണം. ചൊവ്വാഴ്ച നല്ല ദിവസമല്ല. കൊടിയാഴ്ചയെന്നും വിളിക്കും. അമംഗളമെന്നു കല്പിക്കുന്ന ആഴ്ചയെ മംഗളമെന്നു വിളിക്കുന്ന തിരിമറിയെപ്പറ്റി എം പി ശങ്കുണ്ണി നായർ എഴുതിയതോർക്കുന്നു. പിന്നെപ്പിന്നെ, മംഗളവാദ്യം തുടർന്നുപോയപ്പോൾ, ചൊവ്വാഴ്ചയോ, വേറെ ഏതെങ്കിലും ആഴ്ചയോ, പറയണമെന്നില്ലാത്തതാണ് പറയുന്നതെന്നും കേട്ടു.



ഇപ്പോൾ, ഇതാ, മംഗളവാദ്യം തീരുന്നു. തുടങ്ങുമ്പോഴും തുടരുമ്പോഴും തിരിച്ചുവരുമ്പോഴും വലിയ ആവേശമായിരിക്കും. തുടങ്ങിവെക്കുന്നതെന്തും ആവേശവും ആത്മരാഗവും ഇളക്കും. അതുകൊണ്ട്, അധ്യാത്മചിന്തയിലേക്കു നീങ്ങുന്നവർ ഒന്നും തുടങ്ങരുതെന്ന് ചിലർ പറയും. അതൊരുതരം മൌലികവാദം. ഏതായാലും, എന്തും തീരുമ്പോഴത്തെ രസം ഒന്നു വേറെത്തന്നെ. കുഞ്ഞുണ്ണി മാഷ് ആകും അതിലും പ്രമാണം: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!



(ഫെബ്രുവരി 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)