Thursday, November 5, 2009

ഒരു പിരിച്ചുവിടലിന്റെ കഥ


ഒരു പിരിച്ചുവിടലിന്റെ കഥ

ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ഇന്ന് എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.

എത്രയോ കാലത്തിനുശേഷം ഇന്ന് വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് ഇന്നിൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.

കഴിഞ്ഞ ആഴ്ച ഇന്ന് വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. എന്നെ രക്ഷിച്ച ആളല്ലേ? എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു രക്ഷപ്പെട്ട സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.

ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.

രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.

സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.

പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.

ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.

രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.

രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.

അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.

(നവംബർ അഞ്ചിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, November 3, 2009

കോടിപതികളെ തിരഞ്ഞെടുക്കാൻ



പണ്ടാര റോഡിലെ വേപ്പിൻ തലപ്പുകൾ വിരണ്ടു വിറച്ചു. പൊക്കമുള്ള ഇരുമ്പുഗേറ്റിനപ്പുറം, അട്ടിയിട്ട മണൽച്ചാക്കുകൾക്കു പിന്നിൽ, തോക്കേന്തിയ കാവൽക്കാർ ഇമ വെട്ടാതെ നിന്നു. അവരുടെ സംരക്ഷണത്തിൽ, അകത്തൊരു മുറിയിൽ നിലത്ത് കാലു നീട്ടിയിരുന്ന്, തന്നെ കൊഞ്ഞനം കാട്ടുന്ന രാഷ്ട്രീയസത്യത്തെപ്പറ്റി, ഒരുതരം ആത്മഹാസത്തോടെ, ഒരു പക്ഷേ സിനിസിസത്തോടെ, ടി എൻ ശേഷൻ പറഞ്ഞു: “ഇത്രയൊക്കെ ചെയ്തിട്ടെന്താ ഫലം? കരുത്തുള്ളവർ പിന്നെയും പിന്നെയും നിയമം ലംഘിക്കാൻ ഒരുമ്പെടുന്നു.”

ബീഹാറിലെയും മറ്റും കണ്ണൂരുകളെ അദ്ദേഹം അപ്പോഴേക്കും ഒട്ടൊക്കെ നിലക്കു നിർത്തിയിരുന്നു. വാസ്തവത്തിൽ കണ്ണൂരുകൾ അല്ല പ്രധാനപ്രശ്നം. കണ്ണുരുട്ടിയാൽ അത് തീർക്കാവുന്നതേ ഉള്ളു. മാറാട്ടം കൊണ്ടും മറിപ്പൻ കൊണ്ടും അങ്ങുമിങ്ങും ജയിക്കാൻ പറ്റിയേക്കും. പക്ഷേ ഒരു ജനതയുടെ ആത്മാവിഷ്ക്കാ‍രത്തെ തട്ടിക്കൊണ്ടുപോകാനോ തകിടം മറിക്കാനോ അതുകൊണ്ടാവില്ല.

ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനമായ തിരഞ്ഞെടുപ്പിനെ അപകടപ്പെടുത്തുന്ന മറ്റു ചില പ്രശ്നങ്ങളിലായിരുന്നു അന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ശേഷന്റെ ശ്രദ്ധ. നാനി പാൽക്കിവാലയുടേതാണ് ആ പഴയ ഉപമ. ഹൃദയസ്പന്ദനം കൂടിയാൽ ജനാധിപത്യം കുഴയും; കുറഞ്ഞാലും. അതിനെക്കാൾ ആപത്താകും രാഷ്ട്രീയസിരാപടലത്തിലാകമാനം പണത്തിന്റെ കൊഴുപ്പ് കുത്തിയൊഴുകിയാൽ. അതു തടയാൻ ശേഷൻ കണ്ട ഒരു വഴി തിരഞ്ഞെടുപ്പ് ചിലവിൽ കണ്ണു വെക്കൽ ആയിരുന്നു.

ഒരു കാലത്ത് ചിലവിന്റെ കണക്ക് കൊടുക്കാൻ ആരും മെനക്കെട്ടിരുന്നതേയില്ല. നിയമനുസരിക്കണമെന്നു നിർബ്ബന്ധമുള്ളവർ കൊടുത്തിരുന്ന കണക്കു കേട്ടാൽ ആരും അവർക്ക് എന്തെങ്കിലും ധർമ്മം കൊടുക്കും. ആ നില ഒഴിവായത് വലിയ ഒരു കാര്യമായിരുന്നു. ശേഷന്റെ ക്യാമറപ്പട്ടാളം റോന്തു ചുറ്റാൻ ഇറങ്ങിയതോടെ ചുമരെഴുത്തും ചിലവേറിയ ചപ്പടാച്ചികളും ഒഴിവായി. മുദ്രാവാക്യങ്ങൾ മലീമസമാക്കാത്ത ഭിത്തികളുടെ ഉടമസ്ഥർക്ക് ശ്വാസം നേരെ വീണു.

ആ നേട്ടത്തിന്റെ കേളിക്കൈ കേട്ടു രസിച്ചിരിക്കുമ്പോൾ, ഒരു ദിവസം പണ്ടാര റോഡിലെ വസതിയിലെ സോഫയിൽ ആന്ധ്രയിൽനിന്നു വന്ന ഒരു രാഷ്ട്രീയഭീമൻ അമർന്നിരുന്നു. നിയമലംഘകരെ കിടുകിടെ വിറപ്പിച്ച മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറോട് അദ്ദേഹം ഒരു പരസ്യം പറഞ്ഞു: “ഇത്തവണ സീറ്റു പിടിക്കാൻ എട്ടു കോടി ചിലവായി.” പതിവില്ലാത്തവിധം ആ നിമിഷത്തിൽ വിനീതനായിപ്പോയ ശേഷൻ തനിക്ക് ഏറെ പഥ്യമായ ഗീതയിലെ ഒരു ഭാഗം ഓർക്കുകയായിരുന്നു. അദ്ദേഹം തന്നോടു തന്നെ ചോദിച്ചു: “യുദ്ധം ചെയ്യുമെന്നോ ചെയ്യില്ലെന്നോ നിശ്ചയിക്കാൻ നീ ആയോ?“


കോടിപതികളുടെ അരങ്ങേറ്റം പിന്നീട് കൂടിയതേ ഉള്ളു. പല കോടികളുടെ ഉടമകളാണെന്നു പരസ്യമായി പ്രഖ്യാപിച്ചവരുടെ എണ്ണം തന്നെ ചെറുതല്ല. അപ്പോൾ പ്രഖ്യാപിക്കാത്തവരുടെ പ്രഖ്യാപിക്കാത്ത കോടികളോ? കേട്ടതെല്ലാം ഭയാനകം; കേൾക്കത്തതോ അതിനെക്കാൾ ഭയാനകം എന്നാണ് കാവ്യഭാഷയിൽ ഫലശ്രുതി. ഇത്രയൊക്കെ ആയിട്ടും, ആസ്തി മാത്രമല്ല, ചിലവും തിരഞ്ഞെടുപ്പുവിപണിയിൽ ഏറിവരുന്നു. സ്വർണ്ണ നാണയം ലോഭമില്ലാതെ എറിയാനുള്ളവർക്ക് പരസ്യം മാത്രമല്ല, മുഖപ്രസംഗവും ലേഖനവും വിലക്കു കിട്ടുമെന്നായിരിക്കുന്നു.

അതാണ് കണ്ണൂരുകളെക്കാൾ പ്രധാന പ്രശ്നം. ഒഴിവാക്കാൻ കഴിയാത്ത സാധനത്തിന് താങ്ങാൻ വയ്യാ‍ത്ത വിലയാകുന്നത് സമ്പദ് വ്യവസ്ഥയുടെ രോഗമാണെന്നു പറയും. കോടതിച്ചിലവ് ഏറുമ്പോൾ നീതിക്ക് ക്ഷാമമാകും. അതുപോലെ, തിരഞ്ഞെടുപ്പെന്ന മൌലികരാഷ്ട്രീയപ്രക്രിയ കോടിപതികളുടെ ഊരാപ്പിടിയിലായാൽ, ജനാധിപത്യം ആഭാസമാവും. അതു തടയാൻ കോടിപതികളുടെ തന്നെ ഔദാര്യം വേണ്ടിവരും.

(നവംബർ മൂന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)