Friday, January 8, 2016

വസ്ത്രാക്ഷേപം, ഒരു വ്യത്യാസത്തോടെ




വസ്ത്രാക്ഷേപം, ഒരു വ്യത്യാസത്തോടെ
കെ ഗോവിന്ദൻ കുട്ടി


വീണ്ടും വസ്ത്രാക്ഷേപം കഴിഞ്ഞയാഴ്ച വിഷയമായി.  ഒരു വ്യത്യാസമേയുള്ളു.  പണ്ട് ഉടുപ്പ് ഉരിയലായിരുന്നു വിഷയമെങ്കിൽ, കഴിഞ്ഞയാഴ്ചത്തെ വർത്തമാനം എന്ത് ഉടുപ്പ് ആരു തയ്ക്ക്കും എന്നായിരുന്നു.  വെള്ളാപ്പള്ളീ നടേശന്റെ ശരീരത്തിനും മനസ്സിനും ചേരുക കാക്കി നിക്കറും വെള്ള ബനിയനും, അല്ലെങ്കിൽ കൈ തെറുത്തുവെച്ച ഷർട്ടും, ആണെന്നത്രേ വി എസ് അച്യുതാനന്ദന്റെ കണക്ക്.  ആ കണക്കനുസരിച്ച് വെള്ളാപ്പള്ളി ശംഖുമുഖം കടപ്പുറത്ത് നിക്കറിട്ട് ഇറങ്ങും.  തൊപ്പിയും  കറുത്ത ഷൂസും വടിയുമുണ്ടായിരിക്കുമോ എന്ന് വി എസ് പറഞ്ഞില്ല.  

ഇതൊക്കെ ആരു തുന്നിക്കൊടുക്കും എന്നൊരു വേവലാതി വേണ്ട.  അതിന്റെ ശീലവും പരിശീലനവും ഉള്ള ആളാണ് വി എസ് എന്ന് വെള്ളാപ്പള്ളി ഓർമ്മിപിച്ചു.  പണ്ടേ ശീലിച്ചപോലെ, ദേഷ്യം വന്ന് തല തിരിഞ്ഞ ഭീമസേനനെപ്പോലെ, അരക്കു താഴെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രയോഗം.  അച്യുതാനന്ദൻ പണ്ടെടുത്ത തൊഴിലിനെ ആക്ഷേപിക്കും മട്ടിൽ സംസാരിക്കാൻ വെള്ളാപ്പ്പള്ളിക്കേ പറ്റൂ.  ഇവിടെ രണ്ടു കൊച്ചുകാര്യം പറയണം.  ഒന്ന്, വെള്ളാപ്പള്ളീയോട് തിരിച്ചും ചിലതൊക്കെ പറയാം, ചോദിക്കാം.  രണ്ട്, ഇത്തരം അരക്കു കീഴെയുള്ള പ്രയോഗത്തിൽ വി എസ്സും മോശക്കാരനല്ല.  അതൊക്കെ പോട്ടെ, വഷ്റ്റ്രവിചാരത്തിലേക്ക് കടക്കാം.

വി എസ്സും വെള്ളാപ്പള്ളിയും ഓർക്കാതെ പോയ ഒരു വസ്തുത ചൂണ്ടിക്കാട്ടട്ടെ.  നമ്മുടെ പൊലിസ് പണ്ടേ വലിച്ചു കീറിയ കാക്കി നിക്കർ ഇരിഞ്ഞു കളയാൻ സംഘപരിവാർ ഒടുവിലൊടുവിൽ നിശ്ചയിക്കിരിക്കുന്നു എന്നാണ് വാർത്ത.  ഈ യൂനിഫോം സംഘം സ്വീകരിച്ച മുപ്പതുകളിൽ ഉപദേശം കൊടുക്കാൻ പറ്റുന്ന പരുവത്തിലായിരുന്നു ഞാനെങ്കിൽ, നിക്കറിന്റെയും ഷർട്ടിന്റെയും ഷൂസിന്റെയും അഭാരതീയത്വത്തെപ്പറ്റി ഞാൻ ഉപന്യസിക്കുമായിരുന്നു.  എന്റെ നോട്ടത്തിൽ ഭാരതീയത്വം മാത്രമല്ല, അഴകും കുറവാണ് നിക്കറിന്.  എഴുപതും എഴുപത്തഞ്ചും പ്രായമായ മുതുക്കന്മാർ നിക്കറിട്ട് മാർച്ച് ചെയ്യുന്ന രംഗം മനസ്സിൽ കണ്ടു നോക്കൂ.  

പഴയ കൗപീനത്തിന്റെ പരിഷ്കരിച്ച പതിപ്പിനു തന്നെയാണ് ശോഭ എന്നു ഞാൻ വാദിക്കും.  കൊള്ളാവുന്ന കളരിയിലൊക്കെ ഇന്നും അഭ്യാസികൾ തറ്റുടുത്താണ് ചുവടുവെപ്പ്.  നിക്കറിട്ട് ഓതിരം കടകം ചൊല്ലിയാലത്തെ അഭംഗി പറഞ്ഞറിയിക്കാൻ പറ്റുമോ?  നിക്കറിനോടുള്ള ആ വിരോധംകൊണ്ടാണ് അത് ഉരിഞ്ഞു കളയാൻ സമയാമാകും മുന്പു തന്നെ ഞാൻ മുണ്ടിലേക്ക് കയറിയത്.  ബെർമ്യൂഡ എന്ന പേരിൽ വിശ്വവിജയം നേടിയ നിക്കർ ഒരിക്കൽ പോലും ഞാൻ ധരിച്ചുനോക്കിയിട്ടില്ല, അമേരിക്കയിൽ പത്തു തവണ പോയി വന്നിട്ടുണ്ടെങ്കിലും.  

കൗപീനത്തിൽനിന്നു കൗമാരത്തിലേക്ക് കടന്നപ്പോൾ, എന്റെ പ്രധാനവ്യഥ വള്ളി പിടിപ്പിച്ച നിക്കർ ഇടണമെന്നതായിരുന്നു.  എല്ലാവരും കൂടി എന്നെ വള്ളിയുള്ള നിക്കറിലിട്ട് കൊച്ചാക്കി.  വള്ളിയില്ലാത്ത നിക്കറിട്ടാലേ വലുതാവുതുകയുള്ളു എന്ന ധാരണ അന്നേ എന്റെ മനസ്സിൽ വേരൂന്നിയിരുന്നു.  നിക്കറിലെ ബട്ടനുകളും തയ്യലുകളും കീശകളും തൊട്ടറിഞ്ഞ് ആസ്വദിക്കുമായിരുന്നു ഞാൻ അന്നൊക്കെ.  അങ്ങനെയൊരു നിക്കർ ചിന്ത വർഗസമരത്തിലും ഈഴവമികവിലും മാത്രം ശ്രദ്ധ ഊന്നിയിട്ടുള്ള വിസ്സും വെള്ളാപ്പള്ളിയും പുലർത്തിയിരുന്നോ ആവോ?  ഉണ്ടാകാൻ സാധ്യത കുറയും.

ലോകമാകെ പല ഭാവത്തിലും രൂപത്തിലും നിരങ്ങിനീങ്ങുന്ന നിക്കറിൽ എന്തെല്ലാം ഫാഷനുകളാണ് വന്നിരിക്കുന്നതെന്നു നോക്കുക.  കീശകളിൽ.  ബട്ടണുകളിൽ.  സിബ്ബുകളിൽ.  ലൂപ്പുകളിൽ....എവിടെയൊക്കെ പുതിയ പുതിയ ഫാഷൻ എത്തിപ്പിടിച്ചിരിക്കുന്നു!  അതൊക്കെ വേണമെന്ന് വെള്ളാപ്പള്ളി ശഠിക്കുകയോ അചുതാനന്ദൻ ചെയ്തുകൊടുക്കയോ ചെയ്യുമെന്നു വിചാരിക്കരുത്.  എന്റെ ദുഖം അതല്ല.  ഇത്രയൊക്കെ പരിവർത്തനഭംഗി നിക്കറിനുണ്ടായിട്ടും, അതു വലിച്ചെറിഞ്ഞ്, മുണ്ടിൽനിന്നുദിക്കുന്നൂ ലോകം, മുണ്ടിനാൽ വൃദ്ധി തേടുന്നൂ, എന്ന വിചാരത്തോടെ മുണ്ടിലേക്കു മാറിയ എനിക്ക് ഒരു ഫാഷനും ഉൾക്കൊള്ളാനില്ല.  കവിഞ്ഞാൽ കരയിൽ ഒരു വ്യത്യാസം കാണും.  അല്ലെങ്കിൽ കരയില്ലാതെയാവും.  ഒറ്റക്കു പകരം ഇരട്ടയാകാം.  ഇംഗ്ലിഷിൽ, സിംഗിളിനു പകരം ഡബ്ബിൾ.  അത്രയൊക്കെയേ മുണ്ടൽ ഫാഷനുള്ളു.  വക്കു തെറുത്തതാകാം, തെറുക്കാത്തതാകാം.  എല്ലാം ഒരു പോലിരിക്കും, പരിണാമരമണീയത ഒട്ടുമില്ലാതെ.  

ഒരു ഫാഷനും അനുവദിക്കാതെ നീങ്ങുന്ന ഈ മുണ്ടിന്റെ തടവറയിൽ ഞാൻ ജീവിക്കുന്നു.  വൈദേശികത്വവും സന്പന്നതയും  നമ്മെ ഏറെ ബാധിക്കാതിരുന്ന കാലത്ത് മുണ്ട് ഒറ്റ് മുണ്ടായിരുന്നു.  അതും കണ്ണിക്കാൽ വരെ എത്താറില്ല.  വീട്ടിലും ചുറ്റുവട്ടത്തും കറങ്ങുന്പോൾ അതു തന്നെ വേണ്ട. കോണകവും മുട്ടിറങ്ങാത്ത തോർത്തുമായിരുന്നു സാധാരണവേഷം.  കോണകം മാത്രമായാൽ, തരം പോലെ, അതുടുത്തവനെ എരപ്പാളിയെന്നും കൗപീനധാരിയെന്നും വിളിക്കും.  അകലെയെങ്ങാനും പോകുന്പോഴേ വലിയ മുണ്ടും രണ്ടാം മുണ്ടും ധരിക്കുകയുള്ളു.  

ബിലാത്തിക്കാരും സംഘബന്ധുക്കളും ഒരു പോലെ നവ്യവും ഭവ്യവുമാക്കിയ ഷർട് ഒരു കുടിയേറ്റക്കാരൻ തന്നെ.  ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം പിറന്ന എന്റെ മുത്തഛൻ ഷർട് ധരിച്ചിട്ടേയില്ല.  കോളറില്ലാത്തതും കുറുകിയ കയ്യുള്ളതുമായിരുന്നു ഒരു കാലത്ത് കുപ്പായം.  കുഞ്ഞുണ്ണീമാഷൊക്കെ ധരിക്കുന്ന കുപ്പായം ചിത്രത്തിൽ കവിത പോലെ കണ്ടിട്ടില്ലേ?  പിന്നെ കയ്യിനും ഉടലിനും നീളം കൂടിയ ജുബ്ബയായി.  വലുതായി തോന്നിക്കാനും അവൈദേശികനാകാനും ആയിരിക്കണം, എനിക്ക് ജുബ്ബ ഇഷ്ടമായിരുന്നു.  അരക്കോളർ ജുബ്ബ കെങ്കേമം.  കുട്ടിക്കാലത്ത് അമ്മയും വളർന്നപ്പോൾ ഭാര്യയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന എന്റെ വസ്ത്രബോധത്തിൽ ജുബ്ബ് അനുവദിക്കപ്പെട്ടില്ല.  ആ അനുഭവം മിൻ നിർത്തി, പിതാവും ഭർത്താവും പുത്രനും പോറ്റുന്നവളാകണം സ്ത്രീ എന്നു നിഷ്കർഷിച്ച മനുവിനെതിരെ ഞാൻ കണ്ട ആദ്യ സാക്ഷ്യപത്രം എന്റേതു തന്നെയായിരുന്നു.  

പിന്നെ ഷർട്ടുകൾക്ക് ഫാഷൻ ആയി, പുതിയ പുതിയ പേരുകൾ ആയി.  അതു ധരിച്ചു ഞെളിഞ്ഞു കാണിക്കുന്നവർക്ക് വലിയ വേതനമായി. തുണിയിലും ബട്ടണീലും സിബ്ബിലുമൊക്കെ വന്ന മാറ്റങ്ങളോ?  നിങ്ങൾ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പേരു നോക്കി നിങ്ങളുടെ ആത്മാവിന്റെ സ്വരൂപം അളന്നു തിട്ടപ്പെടുത്താം.  ടൈ കെട്ടാൻ പറ്റിയ കോളറുള്ള ഷർട്.  അരക്കോളറുള്ള ഷ്ർട്.  ഇറുകിയ ഷർട്.  അയഞ്ഞ ഷർട്.  എന്റെ പൊന്നേ, ഓരോ ദിവസവും ഓരോ തരം ഷർട് ഇറങ്ങുന്നു.  ആളുകൾ അതു കണ്ടുരസിക്കുന്നു, രസിക്കുന്നുവെന്നു ധരിക്കുന്നു.  

അച്യുതാനന്ദൻ പതിവായി ജുബ്ബ ധരിക്കുന്നു.  വെള്ളാപ്പള്ളി ഷർടും.  രണ്ടു പേരും ശ്രദ്ധിച്ചോ എന്നറിയില്ല, സംഘപരിവാർ നിക്കറിനുപകരം നീണ്ട കാലുറകൾ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഷർടിന്റെ രൂപഭാവനകളിലും വ്യത്യാസം വന്നു തുടങ്ങിയിരിക്കുന്നു.  ടെലിവിഷനിൽക്കൂടിയാണ് ഇതിന്റെ വരവ് എന്നു തോന്നുന്നു.  നമ്മുടെ രാഷ്ട്രീയമോഡലുകളൊന്നും അതേറ്റെടുത്തിട്ടില്ല, ഇതുവരെ.  താമസിയാതെ അവർക്കും തുടങ്ങേണ്ടി വരും, പുതിയ മട്ടിലുള്ള മേലങ്കി ധരിച്ച എഴുന്നള്ളത്ത്.  

ഷർടെന്തായാലും കൊള്ളാം, നീളമില്ലാത്ത കയ്യാകാം, അരക്കോളറാകാം, കോളറേ ഇല്ലാതാകാം, എന്തുതരവുമാകാം, അതിനുമേൽ ഒരു ജാക്കറ്റ് ഫിറ്റു ചെയ്യുകയാണ് ഇപ്പോഴത്തെ പ്രവണത. ജാക്കറ്റ് എന്നു പറഞ്ഞാൽ സ്യൂട്ടിന്റെ ഭാഗമായി വരുന്നതല്ല.  നെഹ്രുവിന്റെ പേരിൽ ഒരു കാലത്ത് അതറിയപ്പെട്ടിരുന്നു.  ജവാഹർ ജാക്കറ്റ്.  നെഹ്രുവിന്റെ പേരുള്ളതുകൊണ്ട് നെഹ്രുവാണ് ഇന്തയ്യുടെ ശാപം എന്നു വാദിക്കുന്നവർ അതു ധരിക്കാൻ മടിക്കുമോ ആവോ?  ഒരു കാര്യം എന്തായാലും തീർച്ച.  വെറും ഷർട് ഇട്ടാൽ മതിയാവില്ല.  അതിനുമുകളിൽ ഒരു ജാക്കറ്റും പിടിപ്പിക്കണം, മര്യാദക്കാരനായി തോന്നണമെങ്കിൽ.  ധരിക്കുന്നവർ ഉദ്ദേശിക്കുന്നില്ലെങ്കിലും, ഒരു തരം ഭാരതീയതയും ഞാൻ അതിൽ കാണുന്നു.  സ്ത്രീവേഷത്തിൽ അതങ്ങനെ പടർന്നുപിടിച്ചിട്ടില്ല.  പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലത്തെ വസ്ത്രം--പതിവായി അഭാരതീയശൈലിയിൽ--ധരിക്കുന്നതാണ് അഭിലഷണീയം എന്നൊരു വാദമുണ്ടെന്നു തോന്നുന്നു.  

നരവംശശാസ്ത്രജ്ഞനും തയ്യൽക്കാരനും മാത്രമല്ല വസ്ത്രം ഉണ്ടാക്കുന്ന വിധം പഠിക്കുന്നവർ.  സമൂഹജീവിതത്തിൽ മാന്യ്ശ്രേണി വരച്ചിടാനും വസ്ത്രം വേണം.  അടിയാളൻ യജമാനനെ വന്ദിക്കാൻ മുണ്ടുകൊണ്ട് എന്തൊക്കെ കാണീക്കുന്നു?  സ്ത്രീകൾ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി റൗക്കസമരം തന്നെ നടത്തുകയുണ്ടായി.  വസ്ത്രമേ ധരിക്കാതെ നൃത്തം ചെയ്യുന്ന സ്ത്രീകളെ കാണാൻ ഓട്ടവയിലെ ഒരു ബാറിൽ പോയതോർക്കുന്നു.  മറ്റൊരിടത്ത്, ടൊറൊന്റോയിൽ, ഉച്ചക്ക് ഉണ്ണാൻ ഒരു ക്ലബ്ബിൽ പോയപ്പോൾ, ഷർടു മാത്രം ധരിച്ച എന്നെ അനുവദീക്കില്ലെന്നായി പരിചാരകൻ.  അടുത്ത ശ്വാസത്തിൽ അദ്ദേഹം പറഞ്ഞു, "ഞങ്ങളുടെ  ശേഖരത്തിലുള്ള ഒരു ജാക്കറ്റ് തരാം, സ്വീകരിക്കുമോ?" സൗന്ദര്യബോധത്തിന്റെയും കാലാവസ്ഥയുടെയും മാറിവരുന്ന ആവശ്യമായി അതിനെ കണ്ടാൽ മതി.  അതിലോരോന്നിലും പിടിച്ചുകയറാൻ പറ്റും, പരിവർത്തനവാദികൾക്കും പരിണാമവൈർകൾക്കും ഒരുപോലെ.  



      

പുളി പഴകും തോറുമേറിടും






കെ കരുണാകരൻ മരിച്ചിട്ട് എത്ര കൊല്ലമായി?  മലയാറ്റൂർ രാമകൃഷ്ണൻ മരിച്ചിട്ട് പതിനഞ്ചു കൊല്ലമായി.  അതിനെക്കാളേറെയായി ജെ സി ഡാനിയൽ മരിച്ചിട്ട്.  അവരെ ചുമ്മാ പ്രതിയോഗികളാക്കിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ എനിക്കറിയില്ല.  അദ്ദേഹം പോയിട്ട് എത്രകാലമായെന്നും അറിയില്ല.  അദ്ദേഹത്തിന്റെ പഴയഒരു പുസ്ത്കം പഴയൊരു പുളി പുതുക്കിയെടുക്കുന്നുവെന്നു മാത്രം മനസ്സിലാക്കുന്നു.  കാലപ്പഴക്കം കൊണ്ട് ഒന്നിന്റെയും പുളി മാറണമെന്നില്ലെന്ന സത്യം എന്റെ പുതിയ അറിവാകുന്നു.

കരുണാകരനെയും മലയാറ്റൂരിനെയും എനിക്കറിയാം.  ആദ്യത്തെയാളുടെ ആദ്യത്തെ ജീവിതകഥ എഴുതിയ ആളാണ് ഞാൻ.  രണ്ടാമത്തെ ആൾ എന്നെപ്പറ്റിയും ഒരധ്യായം  എഴുതിപ്പിടിപ്പിച്ചു, അദ്ദേഹത്തിന്റെ ഓർമ്മകളുടെ ആൽബത്തിൽ.  അദ്ദേഹം സി പി ഐ എന്ന അഖിലലോകകക്ഷിയുടെ ഔപചാരികാംഗത്വം വേണ്ടെന്നുവെച്ചപ്പോൾ രാജിപത്രം എഴുതിയത് ഞാനായിരുന്നു എന്നൊരു കഥ പ്രചാരത്തിലുണ്ടെന്ന് മലയാറ്റൂർ തന്നെ പറഞ്ഞ് ഞാൻ അറിഞ്ഞു..

ഇത്രയും ആത്മകഥ വിളമ്പാൻ തോന്നിയത് അവരിൽ ആരോപിച്ചിട്ടുള്ള ജാതിക്കുമ്മിക്കമ്പത്തെപ്പറ്റി രണ്ടു വാക്കു പറയാൻ അവസരം ഉണ്ടാക്കാൻ വേണ്ടിയാണ്.  സർക്കാർ യന്ത്രത്തിൽ രണ്ടു തരത്തിൽ മുഴുകിയിരുന്നവരാണ് കരുണാകരനും മലയാറ്റൂരും.  അതിനെ തരം പോലെ  പ്രവർത്തിപ്പിക്കുന്നതും നിലപ്പിക്കുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതഹരം.  അതിന്റെ കളികളും കമ്മട്ടങ്ങളും മാത്രമേ വേണ്ടിയിരുന്നുള്ളു ആ കളിയഛന് നേരപോക്കാൻ.  രാഷ്ട്രീയത്തിലെ ദൈനന്ദിനഷഡ് യന്ത്രങ്ങളെ  പ്പറ്റിയല്ലാതെ, കലയെപ്പറ്റിയോ കഥകളിയെപ്പറ്റിയോ ജെ സി ഡാനിയൽ തുടങ്ങിവെച്ച സിനിമയെപ്പറ്റിയോ  ഉള്ള വാർത്തയൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചടക്കിയിരുന്നില്ല.

മലയാറ്റൂർ സർക്കാർ യന്ത്രത്തിൽ പെട്ടുപോയതായിരുന്നു.  കഥയും കലയും സിനിമയും നുരഞ്ഞുയരുന്ന സൌഹൃദങ്ങളുമായിരുന്നു എന്നും  അദ്ദേഹത്തിന്റെ രാപകലുകളുടെ ഉള്ളടക്കം.  മഹിതോദാരമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറഞ്ഞുകൂടാ.  പക്ഷേ മലയാറ്റൂർ എഴുതുന്നതെന്തും  ആരും വായിച്ചുപോകുമായിരുന്നു.  അദ്ദേഹത്തിന്റെ  സിനിമാസങ്കല്പവും അതുപോലെ സാധാരണവും അധൈഷണികവും ആയിരുന്നെന്നു പണ്ഡിതർ വിലയിരുത്തിയേക്കും.  ആ നിലപാടിലേ അദ്ദേഹം സാംസ്ക്കാരികവിഭാഗം കൈകാര്യംചെയ്തിരുന്നപ്പോൾ ഓരോന്നിനെയും വിലയിരുത്തിയിരുന്നുള്ളുവെന്നും സമ്മതിക്കണം.  അദ്ദേഹം തന്നെ അതു തുറന്നു സമ്മതിക്കുമായിരുന്നു, അവസരം ഉണ്ടായിരുന്നെങ്കിൽ.

എന്നാൽ കരുണാകരനോ മലയാറ്റൂരോ നായരെയും നാടാരെയും പട്ടരെയും പുലയനെയും  ജാതിനോക്കി വിലയിരുത്തിയിരുന്നുവെന്നു പറഞ്ഞാൽ അതൊരു മരണാനന്തരനിന്ദയായിരിക്കും.  ജാതിയെ രാഷ്ട്രീയക്കലിക്ക് നല്ലപോലെ ഉപയോഗപ്പെടുത്തിയ ആളാണ് കരുണാകരൻ.  നായന്മാരുടെ പാർട്ടിയിലെ നാലാൾ അഞ്ചു വഴിക്കു നീങ്ങുന്നതുകണ്ടപ്പോൾ, അവരിൽ ഓരോരുത്തരുടെയും വിശ്വസ്തനാകാനുള്ള കളി കളിച്ചു അദ്ദേഹം.  ഈഴവരുടെ പാർട്ടിയിലും അതു തന്നെ നടന്നു.  തമ്മിൽ തെറി പറഞ്ഞൂ വലഞ്ഞ ഗുരുവിന്റെയും ശിഷ്യന്റെയും നന്ദിയും വിശ്വാസവും അദ്ദേഹത്തിനായിരുന്നു.  ഗുരുവായൂരമ്പലത്തിൽ പഞ്ചവാദ്യം കൊട്ടാൻ പറയന്  അവസരം വേണമെന്ന വാദവുമായി സ്വാമി ഭൂമാനന്ദ രംഗത്തെത്തിയപ്പോൾ പൊട്ടിത്തെറിച്ച വികാരം എത്ര അയത്നലളിതമായാണ് ലീഡർ കൈകാര്യം ചെയ്തത്!  വിവാദം മൂക്കുമ്പോൾ,  വാശി പിടിക്കുന്ന കുട്ടികളെ അഛനമ്മമാർ കൈകാര്യം ചെയ്യുന്നതുപോലെ, ശ്രദ്ധ മറ്റൊന്നിലേക്കു തിരിക്കുകയായിരുന്നു വിവാദവല്ലഭനായ കരുണാകരന്റെ ശൈലി.  ഗുരുവായൂർ ഊട്ടുപുരയിൽ  ഹരിജനങ്ങളോടൊപ്പമിരുന്ന് അദ്ദേഹം ജാതിക്കോമരങ്ങളെയും അതുപോലുള്ള മറ്റു മരങ്ങളെയും നേരിട്ടു.  നായരെയോ പട്ടരെയോ അനുകൂലിക്കുന്ന ആളായി  അദ്ദേഹം അറിയപ്പെട്ടില്ല.  രാഷ്ട്രീയവൈരികൾ അദ്ദേഹത്തിനെതിരെ ഒട്ടൊക്കെ ഫലപ്രദമായിത്തന്നെ എടുത്തെറിയാൻ കണ്ട ആരോപണാസ്ത്രങ്ങൾ വിരളമല്ല.  അവയിൽ പെടാത്തതാണ് നാടാർ വിരോധം.  മലയാറ്റൂരിന്റെ സൌന്ദര്യചിന്തയെപ്പറ്റിയും ഭക്ഷണക്രമത്തെപ്പറ്റിയും രാഷ്ട്രീയസങ്കല്പത്തെപ്പറ്റിയും അഭിപ്രായഭേദം ഉള്ളവർ ഏറെയുണ്ടാകാം, അദ്ദേഹം കലാകാരന്മാരെ ജാതി നോക്കി പന്തി തിരിച്ചോ പന്തിക്കു പുറത്തോ ഇരുത്തിയിരുന്നുവെന്ന് അദ്ദേത്തെ അറിഞ്ഞിരുന്നവർ ആരും പറയില്ല.

എന്നാലും അവർ അനുവർത്തിച്ചതായി അന്തരിച്ച ചേലങ്ങാട് ഗോപാലകൃഷ്ണൻ എന്നൊരു സിനിമാചരിത്രകാരൻ പറയുന്ന നയത്തിന്റെയും നിലപാടിന്റെയും പേരിൽ പുളിച്ച ചർച്ച പൊങ്ങിവന്നിരിക്കുന്നു.  കൊള്ളാവുന്ന,  വിവാദാതീതമായ, സിനിമ ഉണ്ടാക്കുന്ന കമൽ  ആ നിലപാടിനെപ്പറ്റിയുള്ള  കഥയുടെ ചുവടു പിടിച്ച് അവഗണിക്കപ്പെട്ട ഡാനിയലിനെ പാടിപ്പുകഴ്ത്തിയൊരുക്കിയിരിക്കുന്ന കരുണാകരനും മലയാറ്റൂരിനും വൈരികൾ നൽകാത്ത അവമതി വൈകിയാണെങ്കിലും നൽകിയിരിക്കുന്നു.  സംഭവങ്ങളെയും ആളുകളെയും സന്തുലിതബോധത്തോടെ കാണാറുള്ള കമലിന്  നോട്ടം ഒരു നിമിഷം പിഴച്ചുവെന്നുണ്ടോ?  

പഴയൊരു വിധിയോ വീക്ഷണമോ പുളിക്കുന്ന ചരിത്രമായി പുനർവിചരണക്കു വരുന്നത് അസാധാരണമല്ല.  ഡാനിയലിനെപ്പറ്റി മലയാറ്റൂരും കരുണാകരനും  ധരിച്ചുവെച്ചിരുന്നതെല്ലാം പാഴായിരുന്നുവെന്ന പ്രചാരണത്തിന്റെ ഘട്ടത്തിൽത്തന്നെ കർണാടകത്തിൽ കെ ജെ ഷാ എന്ന തത്വചിന്തകനെപ്പറ്റി പൊരിയുന്ന ചർച്ചക്ക് രസ്കരമായ യാദൃഛികതയുണ്ട്.  ഷായെപ്പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്.  പക്ഷേ അദ്ദേഹം വലിയൊരു   ദാർശനികനായിരുന്നത്രേ.  വിറ്റിംഗ്സ്റ്റൺ എന്ന കേംബ്രിഡ്ജ് പ്രൊഫസറുടെ അരുമശിഷ്യനായിരുന്നു ഷാ എന്നു കേൾക്കുന്നു.  പ്രൊഫസറുടെ വിലപ്പെട്ട കൃതികൾ മരണാനന്തരം അച്ചടിപ്പിക്കാൻ മുൻ  കൈ എടുത്തത് അദ്ദേഹമായിരുന്നു.  അദ്ദേഹത്തെപ്പറ്റി വൈകിവന്ന ഒരു അപവാദത്തിനു മറുപടിയുമായി മകൾ വീരവല്ലി രംഗത്തെത്തിയിരിക്കുന്നു.

അഭിനയവും സിനിമയും കലർന്നതാണ് വിവാദം.  അതുയർത്തിയ പുസ്തകം പുറത്തിറങ്ങിയിട്ട് രണ്ടു കൊല്ലമായി.  അതിനു നിദാനമായ സംഭവം നടന്നിട്ടോ  പത്തിരുപതു കൊല്ലവും.  ഗീ‍ീശ് കർണാഡിന്റെ ആത്മകഥയിലാണ് ഷായെപ്പറ്റിയുള്ള ആരോപണം ഉന്നയിക്കപ്പെട്ടത്.  ഗിരീശ് കേന്ദ്രസംഗീത നാടകക്കാദമിയുടെ അധ്യക്ഷ്നായിരുന്നപ്പോൾ ഷായെ ഒരു സെമിനാറിന്റെ ചുമതല ഏല്പിക്കുകയുണ്ടായി.  വിഷയം പഴയതു തന്നെ: ഭരതന്റെ  നാട്യശാസ്ത്രം.  ആരോപണവും പഴയ ശീലിലുള്ളതുതന്നെ.  ഷാ തന്റെ സിൽബന്തികളെ സൽക്കരിക്കാൻ ആ അവസരം ഉപയോഗപ്പെടുത്തിയത്രെ.  പറയുന്നതാകട്ടെ, ഷായുടെ പ്രശംസകനായിരുന്ന കർണാഡും.  അഛന്റ് ഭാഗം ഏറ്റുപിടിച്ചിരിക്കുകയാണ് മകൾ, കാൽനൂറ്റാണ്ടിന്റെ പഴക്കം കൊണ്ടു പുളിച്ചുപോയിരിക്കുന്ന വിവാദത്തിനിടയിൽ.

വേറൊരു തലത്തിൽ പഴകിയ കാര്യങ്ങൾ പുറത്തെടുത്തു പുളിപ്പിക്കാൻ വൈദഗ്ധ്യം നേടിയവരാണ് മലയാളികൾ.  പത്തുമുപ്പതുകൊല്ലത്തിനുശേഷമാണ് വയനാട്ടിൽ   വർഗീസ് എന്ന തീവ്രവാദിയെ വെടിവെച്ചുകൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരു പഴയ ഐ ജി ജയിലിലായത്.  ഒന്നും കൂസാതെ നാലുപേരെ നമ്പറിട്ടു കൊന്ന കഥ  എത്രയോ കൊല്ലത്തിനുശേഷം പുറത്തിറക്കിയ ഇടുക്കിയിലെ രാഷ്ട്രീയക്കാരൻ അങ്ങനെ കുരുക്കിലാവുമെന്നു കരുതിക്കാണില്ല.  ഒരു മൂച്ചിനു തട്ടി മൂളിച്ചതാണ്.  എത്ര പഴകിയാലും പുളി വിട്ടു മാറണമെന്നില്ല.

സാഹിത്യത്തിലുള്ള എന്റെ മുറി അറിവുവെച്ചുകൊണ്ട് ഞാനും നോക്കിയിരുന്നു പഴയതിലെ പുളിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ.  എല്ലാവർക്കും അറിയാവുന്നതാണ് ഗീതഗോവിന്ദത്തിന്റെ ഭംഗികൾ.  ഞെരളത്ത് രാമപ്പൊതുവാൾ അതു ചൊല്ലുന്നതു കേട്ടാൽ ഭക്തിയില്ലാത്തവരും ഒരു നിമിഷം നിശ്ശബ്ദരാകും. പക്ഷേ അർഥം തേടിച്ചെന്നാലോ? വെറും രതിയും “തടമുല തഴുകലും” മാത്രമല്ല, വിപരീതരതിയും ജയദേവന്റെ പരാമർശത്തിൽ  വരുന്നതുകാണാം.  ഭക്തിയാണോ ആ വരികൾ ഉദ്ദീപിപ്പിക്കുക എന്ന ചോദ്യം കുറെ കാലമായി എന്റെ മനസ്സിൽ ഇഴഞ്ഞു നറ്റക്കുന്നു.  പക്ഷേ അതൊന്നും വിവാദമാകാതെ, ദാർശനികചർച്ചയിൽ മുങ്ങിപ്പോകുന്നതായാണ് അനുഭവം.  കൃഷ്ണന്റെ തുടയുടെ വർണനത്തിൽ തുടിക്കുന്ന മേല്പത്തൂരിന്റെ ഭാവത്തെപ്പറ്റിയും ഞാൻ ആലോചിക്കായ്കയല്ല.  ഉപനിഷത്തുകളെ സുന്ദരിമാരോടുപമിക്കുന്നതിലെ  പുരുഷലൈംഗികഭാവനയെപ്പറ്റിയും ഞാൻ ചിലരോടൂ ച്ച്ഃഓദിക്കുകയുണ്ടായി. “ഓ, അങ്ങനെയൊരു ഭാവവുമുണ്ടോ,“ എന്ന മറുപടി കേട്ടതല്ലാതെ ഒന്നുമുണ്ടായില്ല.  എന്നാലും, ഞാൻ ആശിക്കുന്നു, ഇതൊക്കെ മിടുക്കന്മാർ വിചരിച്ചാൽ വിവാദമാക്കാവുന്നതേയുള്ളു.  വിവാദമായാൽ, കമലിന്റെ സിനിമ കാണാൻ കൂറ്റുതൽ ആളുകൾ തിരക്കിട്ടേക്കാമെന്നതുപോലെ, കൂറ്റുതൽ നാരായണീയവും ഗീതഗോവിന്ദവും അച്ചടിക്കപ്പെടാം.

പിഴക്കുന്ന വാക്കിനുവേണ്ടി



പിഴക്കുന്ന വാക്കിനുവേണ്ടി
കെ ഗോവിന്ദൻ കുട്ടി

വാക്കുകൊണ്ട് അർഥവും സംഗീതവും നിവേദിക്കുമായിരുന്നു കാളിദാസൻ.  എന്നിട്ടും താൻ "തനുവാഗ്വിഭവ"നാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിദേവനം.  എഴുതാൻ തുടങ്ങുന്പോൾ ആദ്യം പ്രാർഥിക്കും:  വാക്കു പിഴക്കരുതേ!  വാക്കും അർഥവും ജഗത്തിന്റെ പ്രാണതത്വത്തെപ്പോലെ ഒന്നായിരിക്കട്ടെ!  ആ വിനയവും വിശുദ്ധിയും വിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ ചടങ്ങുകളിൽ കാണാം.  

അങ്ങനെ വിനയവും വിശുദ്ധിയും വാക്കിൽ കടന്നുകൂടരുതെന്നു നിർബ്ബന്ധമുള്ളതുപോലെ തോന്നും വി എസ് അച്യുതാനന്ദന്റെ വർത്തമാനം കേട്ടാൽ.  ആരെയും അധിക്ഷേപിക്കുന്പോൾ അദ്ദേഹം കാടും കടലും കയറും.  അധിക്ഷേപിക്കാനവസരമുണ്ടെങ്കിൽ അദ്ദേഹം അടങ്ങിയിരിക്കില്ല.  തന്റേതല്ലാത്ത പ്രസ്ഥാനത്തിൽ അധിക്ഷേപം അർഹിക്കാത്ത എന്തെങ്കിലും ഉള്ളതായി അദ്ദേഹം കരുതുമായിരിക്കില്ല.  അനുകരണീയമല്ലാത്ത ശീലിലും ശൈലിയിലും അദ്ദേഹം അധിക്ഷേപമങ്ങനെ തുടർന്നുപോകുന്നു.  ആരെയായാലും എന്തെങ്കിലും കൊള്ളിച്ചു പറയുന്നതു കേട്ട് ജനം കയ്യടിക്കുന്നു.  അതാണല്ലോ ജനത്തിന്റെ സാമാന്യസ്വഭാവം:  ചീത്ത കേട്ടു രസിക്കുക, അതേ സമയം ചീത്തയെ വെറുക്കുക.

സാമാന്യബോധമുള്ളവരാരും ഇഷ്ടപ്പെടാനിടയില്ലാത്തതാണ് ഭാര്യയെ കൊന്ന കേസിലും മറ്റും ജയിലിൽ കിടക്കുന്ന ഒരാൾ മുഖ്യമന്ത്രിയുടെ "നേരന്പോക്കി"നെപ്പറ്റി നടത്തുന്ന പ്രലപനം.  തടവുകാരന് ഇനി നഷ്ടപ്പെടാൻ ഇരുന്പഴി മാത്രമേ ഉള്ളു.  എന്തു പറഞ്ഞാലും ഇതുവരെ ഏറ്റുവാങ്ങിയതിനെക്കാൾ കൂടുതൽ ശിക്ഷ കിട്ടാനില്ല.  അപ്പോൾ പിന്നെ എന്തും പറയാം എന്നാായിരിക്കും അയാളുടെ ധാരണ.  ആ ധാരണ വെച്ചുകൊണ്ട്, ജയിലിൽ ഏറെ കാലം കഴിഞ്ഞിട്ട്, ഒരു ചാൻസ് കിട്ടിയപ്പോൾ, അയാൾ മുഖ്യമന്ത്രിക്കെതിരെ ഒരു ലൈംഗികാരോപണം ഉന്നയിക്കുന്നു.  ഒരു അന്വേഷണക്കമ്മിഷൻ, ന്യായാധിപനും അഭിഭാഷകരും ഉദ്യോഗസ്ഥരും ഉൽസാഹശാലികളായ മാധ്യമലേഖകരും ഉൾപ്പടെ, അയാളുടെ തെറി കേട്ടിരിക്കേണ്ടിവരുന്നു.  കുറ്റവാളിക്കുപോലും അയാളുടെ ഭാഗം പറയാൻ അവസരം വേണം.  പക്ഷേ നമ്മുടെ നാട്ടിൽ നമ്മുടെ കാലത്ത് കമ്മിഷൻ മുന്പാകെ അവതരിപ്പിക്കപ്പെടുന്ന തെറിക്കൂത്ത് തടയാൻ വ്യവസ്ഥയൊന്നുമില്ലേ?  

വ്യവസ്ഥയൊന്നും കണ്ടില്ലെന്നതു കഷ്ടം.  അതു കണ്ടു രസിക്കാനും കണ്ടതിൽ കയറിപ്പിടിച്ച് ആഘോഷിക്കാനും അച്യുതാനന്ദൻ ഉൾപ്പടെ ആളുണ്ടായി എന്നതാണ് കൂടുതൽ കഷ്ടം.  ഇര മറ്റുള്ളവരായാൽ അച്യുതാനന്ദൻ കത്തിക്കയറും.  ഇന്നതേ പറഞ്ഞുകൂടൂ എന്നില്ല.  അല്ലെങ്കിൽ തടവുകാരന്റെ വൈകിവന്ന തെറിപ്പാട്ടു കേട്ട് അദ്ദേഹത്തിന്റെ പ്രായവും പക്വതയും പരിചയവുമൊക്കെയുള്ള ഒരാൾ ഇങ്ങനെയൊക്കെ  നാക്കിട്ടടിക്കുമോ?  ആ മട്ടും മാതിരിയും കണ്ടാലറിയാം, ആരോപണം അദ്ദേഹത്തിനു സുഖിച്ചിരിക്കുന്നു.  മുന്പൊരിക്കൽ ഇതുപോലൊരു പ്രയോഗം അദ്ദേഹം കാച്ചിയിരുന്നു.  ആളുകൾ കുശുകുശുക്കിയിരുന്ന ഒരു കാര്യമെടുത്തിട്ട്, വയോധികനായ പ്രതിപക്ഷനേതാവ് എഴുപതു കഴിഞ്ഞ മുഖ്യമന്ത്രിയോടു പറഞ്ഞു, പരസ്യമായിത്തന്നെ:  'അയാൾ ഇപ്പോൾ നിങ്ങളുടെ ഗൺ മാൻ അല്ല, ഗൺ മോൻ ആണ്.  കവിതയിൽ തിരുകിവെക്കൂന്നുവെന്ന് ആനന്ദവർദ്ധനൻ പറഞ്ഞ അഭിവ്യഞ്ജനയുടെ, വ്യംഗ്യത്തിന്റെ, ഭംഗിയൊന്നുമായിരുന്നില്ല ആ പച്ച കുത്തുവാക്കിൽ ആസ്വദിക്കാനുണ്ടായിരുന്നത്.  സാമൂഹ്യമര്യാദ പുലർത്താൻ ഇഷ്ടപ്പെടുന്നവരുടെ രീതി അതല്ല.
ഇത്തരം വെടിവട്ടം ഒരുക്കിയാൽ നാലാൾ ചിരിക്കുമെന്നാണ് സങ്കല്പം.  അച്യുതാനന്ദനുമായി സ്തീരമായി നിഴൽ യുദ്ധം ചെയ്യുന്ന പിണറായി വിജയൻ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ ഒരിക്കൽ ഒരു പ്രയോഗം നടത്തി, പിന്നെ അതായി തിരഞ്ഞെടുപ്പു ചർച്ച.  പരനാറി!  അതിന്റെ പേരിലായിരുന്നു തോൽ വി എന്നുപോലും പറഞ്ഞു പരത്തി ചിലർ. അത്തരം പ്രയോഗം ലെനിന്റെ കാലം മുതലേ പ്രചരിച്ചതാണ്.  പാർട്ടിയുമായി തെറ്റിപ്പോകുന്ന ആൾക്ക് രക്ഷപ്പെടാനും വളരാനും വേണ്ട സാമൂഹ്യമായ ഇടം കൊടുക്കാതിരിക്കാനാണ് പതിറ്റാണ്ടുകളായി ചില ഹീനപദാവലി സ്വീകരിച്ചത്. പാർടി വിടുന്നയാൾക്കെതിരെ സാന്പത്തികവും സദാചാരപരവുമയ കുറ്റം ആരോപിച്ചാലേ നേതൃത്വത്തിന് തൃപ്തിയാകൂ.  അസാന്മാർഗികമായ പ്രവൃത്തിയിൽ ഏർപ്പെടുന്നവരേ പാർടി വിട്ടുപോകൂ എന്നു പോലും തോന്നിപ്പോകും.  ആ കാലത്തിന്റെ ഓർമ്മ  കഴുകിക്കളയില്ല അച്യുതാനന്ദനെപ്പോലുള്ളവർ.  

ഒരേ നേരം പല അങ്കമുഖങ്ങളിൽ അദ്ദേഹം വെട്ടിമുന്നേറും.  ഉമ്മൻ ചാണ്ടിയുടെ രാജിയിൽ കുറഞ്ഞൊന്നും കേരളത്തെ തൃപ്തിപ്പെടുത്തില്ല എന്നു ശഠിക്കുന്നതോടൊപ്പം അദ്ദേഹം "കുലം കുത്തി" ആയ വെള്ളപ്പള്ളി നടേശനെതിരെയും തിരിയും.  നടേശാന്റെ ഉടുപ്പിനെയും കീശയെയും പറ്റി പറഞ്ഞപ്പോൾ, നടേശനും തിരിച്ചടിച്ചു.  കാളിദാസനെപ്പോലെ നാക്കു പിഴക്കരുതെന്ന പ്രാർഥനയൊന്നും നടേശൻ ചൊല്ലുക പതിവില്ല.  അച്യുതാനന്ദന്റെ പഴയ തൊഴിലിനെപ്പറ്റിയായിരുന്നു ശ്രീനാരായണപ്രസ്ഥാനം നയിക്കുന്നയാളുടെ ദുസ്സൂചന.  താൻ എടുത്തു വീശുന്ന വാൾ വാക്ക്  തനിക്കു നേരേ പ്രയോഗിക്കാനും ചിലപ്പോൾ ആൾ കണ്ടേക്കുമെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കിക്കാണുമോ ആവോ?  

പട്ടാളക്കാരുമായി ഇടപഴകിയിട്ടുള്ളവർക്കറിയാം, പുറത്തു പറഞ്ഞാൽ കേൾവിക്കാർ മുഷിയാനിടയുള്ള ചില വാക്കുകൾ സൈന്യത്തിൽ സർവസാധാരണമായി ഉപയോഗിക്കുന്നു.  ആംഗലത്തിൽ നിർബ്ബാധം എടുത്തു പെരുമാറുന്ന ആ വാക്കുകൾക്ക് തൽസമമോ തൽഭവമോ ആയ വാക്കുകൾ നാട്ടുഭാഷകളിൽ ഉണ്ടെന്നു തോന്നുന്നില്ല.  സ്വാതന്ത്ര്യം വന്നപ്പോൾ, ഇംഗ്ലിഷുകാർ പോയപ്പോൾ, കല്പനകളിൽ ചിലതൊക്കെ ഹിന്ദിയിലായി.  വഴക്കു പറയാനുള്ള പുളിച്ച പദാവലി അതോടൊപ്പം മാറിയോ എന്നറിയില്ല.  എന്തായാലും കരസൈന്യാധിപനായി പെൻഷൻ പറ്റി ബി ജെ പിയിൽ ചേർന്ന് മന്ത്രിയായ വി കെ സിംഗ് അങ്ങനെയൊരു വാക് പ്രയോഗത്തിൽ മുറിവേറ്റിരിക്കുന്നു.  

ദലിതരെ ബാധിക്കുന്നതാണ് പ്രശ്നം.  പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ, ബ്ലഡി എന്നു പറയുന്ന ലാഘവത്തോടെ ജനറൽ പറഞ്ഞുപോയതാണ് കോലാഹലത്തിനുള്ള കാരണം.  ചൊക്ലിപ്പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാൽ പ്രധാനമന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്തും?  അതായിരുന്നു സിംഗിന്റെ സൈനിക ചോദ്യം.  ഒറ്റക്കേൾവിയിൽ അപകടമൊന്നും തോന്നില്ല.  പക്ഷേ  ഓരോരുത്തർ അതിനെ വ്യാഖ്യാനിചുവന്നപ്പോൾ, ദലിതരോടുള്ള മോശമായ പെരുമാറ്റം പട്ടിയെ കല്ലെറിയുന്നതുമായി താരതമ്യപ്പെടുത്തിക്കളഞ്ഞു ജനറൽ സിംഗ് എന്ന് ആലങ്കാരികന്മാർ കണ്ടുപിടിച്ചു.  പിന്നെ സിംഗിന്റെ രാജിക്കുള്ള മുറവിളിയായി.

വായിൽ കൊള്ളാത്തതു വിളിച്ചുപറയാതിരിക്കാൻ എല്ലാവരും കാളിദാസനാണോ?  പുലഭ്യവും പരിഹാസവും കേട്ടാൽ ചിരിക്കാൻ നാലാളുണ്ടാവും എവിടെയും, എപ്പോഴും.  ചിരിക്കുന്നവർ ആ ചിരിയോടെ കാര്യം മറക്കും.  പൊല്ലാപ്പ് ചുമക്കേണ്ടതോ ഒരു മൂച്ചിന് എന്തെങ്കിലും തട്ടിവിട്ട് ആളാകാൻ ശ്രമിക്കുന്ന നേതാവും.  ഒന്നുകിൽ കാളിദാസനെപ്പോലെ വാക്കും അർഥവും തമ്മിലുള്ള ഐക്യം ഉറപ്പുവരുത്താനുള്ള പ്രതിഭ വേണം.  അതൊരു സാംസ്കാരികവിതാനമാണ്.  അവിടെ എല്ലാവരും എത്തിയെന്നു വരില്ല.  എത്താത്തവർക്ക് വാക്ക് ചീയാതെയും പിഴക്കാതെയും പ്രയോഗിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നു തന്നോടു തന്നെ പ്രാർഥിക്കാം.  അല്ലെങ്കിൽ ബാലകൃഷ്ണപിള്ളക്കു പറ്റിയതുപോലെ പറ്റും.  കേരളത്തിന്റെ കാര്യം നേടണമെങ്കിൽ പഞ്ചാബ് മോഡൽ പ്രതിഷേധം വേണമെങ്കിൽ അങ്ങനെയാകും എന്നു പറഞ്ഞതിന് മന്ത്രിപദം പോയ ആളാണ് പിള്ള.  അന്നോ ഇന്നോ അതിലൊരു വിഭജനവാദത്തിന്റെ അനുരണനം കേൾക്കാനില്ല.  പറഞ്ഞു കത്തിക്കേറിയപ്പോൾ ഒരു കയ്യടി കിട്ടാവുന്ന ഒരു നന്പർ കിടക്കട്ടേ എന്നു കരുതി.  പിഴച്ചു.  പണി പോകുമെന്നു വന്നപ്പോൾ, പത്രോസ് യേശുവിനെ ചെയ്തതു പോലെ, പിള്ള നേരം വെളുക്കും മുന്പ് മൂന്നു വട്ടം തന്നെത്തന്നെ തള്ളിപ്പറഞ്ഞു.  പക്ഷേ വൈകിപോയിരുന്നു.  പണി പോയി.  

മര്യാദയുടെയും ആത്മരക്ഷയുടെയും പേരിൽ ആരും പാലിക്കേണ്ടതാവും വാക് മിതത്വം.  സംസ്ക്കാരത്തിന്റെ നിദാനം അതാകുന്നു.  ആപത്തൊഴിവാക്കാനുള്ള ഒരു വഴിയും അതു തന്നെ.  നാക്കൊന്നു പിഴച്ചതേയുള്ളു, കുംഭകർണന്റെ ജീവൻ പോയി.  വാക്കു തെറ്റിക്കാനും നാക്കു പിഴപ്പിക്കാനും പലരും നോക്കും.  ആരാധകർ ആർപ്പു വിളിച്ച് പ്രചോദിപ്പിക്കും, വർഗ്ഗവൈരികൾ പ്രകോപിപ്പിക്കും.  അവരുടെ വഴിയേ പോയി അസഭ്യം വിളിച്ചുപറഞ്ഞാൽ ചരിത്രം സമ്മാനിക്കുന്നത് സല്പേരാവില്ല.  അതുകൊണ്ട്, വാക്കു പിഴക്കാതിരിക്കാൻ കാളിദാസനെപ്പോലെ നാവിൽ കാളിയെക്കൊണ്ടു കുത്തിക്കുറിപ്പിക്കുക, അല്ലെങ്കിൽ, നല്ല മാവിലകൊണ്ട് പല്ലു തേക്കുക!     

എന്നെത്തന്നെ കബളിപ്പിക്കട്ടെ!



എന്നെത്തന്നെ കബളിപ്പിക്കട്ടെ!
കെ ഗോവിന്ദൻ കുട്ടി


ഞാനും മറ്റുള്ളവരും എന്നെ കബളിപ്പിച്ച അവസരങ്ങൾ കുറവല്ല.  അതിലൊന്നിനെപ്പറ്റി പറയാം.  ഇപ്പോൾ വർത്തമാനത്തിലിരിക്കുന്ന സംഭവമായതുകൊണ്ടും കബളിപ്പിക്കപ്പെടുന്നതു ഞാനാകകൊണ്ടും നിസ്സഹായനായി എനിക്കതു സഹിക്കേണ്ടിവന്നതുകൊണ്ടും വിഷയം ഒട്ടൊക്കെ രസകരമാകണം.  

ചാനലിൽ ചുമ്മാ ചർച്ചക്കു പോകാൻ എന്നേ ഉൽസാഹം ഇല്ലാതായിരുന്നു.  ആരെയും ഞെട്ടിപ്പിക്കുന്നതായി ഒന്നും പറയാനില്ല.  എന്റെ ഗീർവാണം കേട്ട് നാലാൾ കയ്യടിക്കുന്പോൾ കോരിത്തരിക്കുന്ന അവസ്ഥയും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരുന്നു.  പിന്നെ, ആരെങ്കിലും എന്നെ മുഖസ്തുതി പറഞ്ഞു വീഴ്ത്തിയാൽ പോകും, അത്ര തന്നെ.  അങ്ങനെ ഒന്നുണ്ടായി ഏതാനും മാസം മുന്പ്.

ഇടക്കും തലക്കും എന്നെ വിളിക്കാറുള്ള ഒരു ചെറുപ്പക്കാരൻ പ്രൊഡ്യൂസർ, അങ്ങനെയിരിക്കേ, ഒരു ദിവസം ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടു.  അതിനു മുന്പും ആ പ്രൊഡ്യൂസറുടെ ചില പരിപാടികളെപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്.  അതിന്റെ തുടർച്ചയെന്നോണം ഒരു ദിവസം എന്നെ പരിപാടിയിൽ എഴുന്നള്ളിച്ചു.  

ആത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധം പോലെ നിത്യമായി തുടരുന്ന മുല്ലപ്പെരിയാർ ഭയമായിരുന്നു വിഷയം.  മുല്ലപ്പെരിയാർ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു നല്ല ഭാഗം ഒലിച്ചുപോകുമെന്നും പരസ്യമായെങ്കിലും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാകും കേരളത്തിലുള്ളവരിൽ മിക്കവരും.  രണ്ടു പേരെ അപവാദമാക്കി കൂട്ടാം.  അണ പൊട്ടാനുള്ള സാധ്യതയും ഭീതിയും മനസ്സിലാക്കാൻ സുപ്രിം കോടതി നിയമിച്ച സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി എത്തിയ മുൻ ന്യായാധിപൻ കെ ടി തോമസ് ഒരാൾ.  അണയെപ്പറ്റിയെന്നല്ല, ഒന്നിനെപ്പറ്റിയും വിശേഷിച്ചൊരു ഗന്ധവുമില്ലാത്ത ഞാൻ മറ്റേയാൾ.  

ഒരാളെകൂടി വേണമെങ്കിൽ ആ ചെറിയ പട്ടികയിൽ ഉൾപ്പെടുത്താം.  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  മുഖ്യമന്ത്രിയെന്ന നിസ്സഹായത ഉണ്ടായിട്ടുകൂടി അദ്ദേഹം പേടിപ്പാട്ടുകാരുടെ കൂടെ പോയില്ല.  വി എസ് അച്യുതാനന്ദനും എൻ കെ പ്രേമചന്ദ്രനും പി ജെ ജോസഫും പി സി തോമസുമൊക്കെ പൊട്ടാൻ പോകുന്ന അണയുടെ ദുരന്തം ഉയർത്തിക്കാട്ടി രാഷ്ട്രിയസന്നി ഉണ്ടാക്കിയിരുന്ന കാലം.  ജോസഫ് മരണം വരെ നിരാഹാരം പ്രഖ്യാപിച്ചപ്പോൾ, തോമസ് ജലസമാധിക്കായി വെഌഅത്തിൽ മലർന്നു കിടന്നു നോക്കി.  ചക്രവാളത്തോളം നീണ്ടുപോകുന്ന വാചകങ്ങളിൽ പ്രേമചന്ദ്രന്റെ വേവലാതി ഒഴുകിയിറങ്ങി.  ഒരു തരം സ്ഥിതപ്രജ്ഞതയോടെ, കേരളം ഇനിയും ഒലിച്ചുപോകാറായിട്ടില്ല എന്ന അപ്രഖ്യാപിതമായ വിശ്വാസത്തോടെ, ആ പ്രകടനത്തിൽനിന്നെല്ലാം മാറിനിന്നയാളാണ് ഉമ്മൻ ചാണ്ടി.  
അതായിരുന്നു എന്നെ ചാനൽ പ്രൊഡ്യൂസർ കൂട്ടിൽ കയറ്റിയ സന്ദർഭം.  കെ ടി തോമസിന്റെ ആധികാരികതയോടെയല്ലെങ്കിലും, ഞാൻ ഒരു പാമരനായ പാട്ടുകാരന്റെ ഈണം ഉന്നയിച്ചു.  ഞാൻ 1979 ൽ ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്നയുടനേ എഴുതിയ ഒരു റിപ്പോർട് പൊട്ടാനിടയില്ലാത്ത മുല്ലപ്പെരിയാർ അണയെപ്പറ്റിയായിരുന്നു.  ആരോ പേടിപ്പിടിക്കുന്ന വർത്തമാനം തുടങ്ങിയപ്പോൾ, അതൊതുക്കാൻ വേണ്ട നടപടികൾ അന്നത്തെ കേന്ദ്രജലക്കമ്മിഷൻ അധ്യക്ഷനായിരുന്ന   ഡോക്റ്റർ കെ സി തോമസ് നിർദ്ദേശിച്ചു.  പിന്നെ ഒന്നും കേട്ടില്ല, കുറെക്കാലം.  അണ പൊട്ടിയില്ലെന്ന് പറയേണ്ടതില്ലല്ലോ.

പിന്നീടുണ്ടായ കോലാഹലത്തിൽ ഒരു കാര്യം തെളിഞ്ഞു.  തമിഴ് നാട് എന്നല്ല, കേരളത്തിനു പുറത്തുള്ള വിദഗ്ധരും അല്ലാത്തവരും മുല്ലപ്പെരിയാർ പൊട്ടുമെന്നു കരുതുന്നവരല്ല.  പല തലങ്ങളിൽ, പല തരക്കാർ പഠനം നടത്തിയിരുന്നു.  അവരൊക്കെ കേരളത്തിന്റെ അന്തകരാകാൻ കാത്തിരിക്കുന്നവരാണെന്നു പറയാൻ വയ്യ.  അങ്ങനെ ഉടനെയോ എപ്പോഴെങ്കിലുമോ പൊട്ടാവുന്ന അണയാണ് മുല്ലപെരിയാറിലേത് എന്ന കഥക്ക് പുറത്തെങ്ങാനും ചിലവുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഒരു വിദേശമാധ്യമ പ്രളയം ഉണ്ടാകുമായിരുന്നു.  അതുണ്ടായില്ല.  കേരളത്തിൽ മാത്രം 'അണ ഇതാ പൊട്ടാൻ പോകുന്നു' എന്ന പല്ലവിക്കെതിരെ ഒന്നും പറയാൻ വയ്യത്ത സ്ഥിതി വന്നു.  

കേരളീയരോളം സ്നേഹം കേരളത്തോട് കേരളത്തിനു പുറത്തുള്ളവർക്ക് ഉണ്ടാകണമെന്നില്ല.  പക്ഷേ കേരളവിരോധമാണ് പുറത്തെങ്ങും നിലനിൽക്കുന്ന മൗലികമായ മാനസികാവസ്ഥ എന്നു പറയാമോ?  ഭയം മാറ്റാൻ വഴി വേണം.  ഭയം അകറ്റുന്നതാണല്ലോ എല്ലാ ദിവ്യപുരുഷന്മാരുടെയും വഴി.  അഭയം വൈ ബ്രഹ്മ എന്ന് ഒരു വചനം.  പക്ഷേ അകാരണമായ ഭയം ഉണ്ടാക്കുന്നതിനെക്കാൾ വലിയ ജനദ്രോഹമൊന്നില്ല.  ദേശീയസ്വീകാര്യതയുള്ള പ്രധാനമന്ത്രിയുടെ ഒത്താശയോടെ ഒരു സമിതി അങ്ങനെ ഭയം തീർക്കാനും അണ ഭദമാക്കാനും നടപടി എടുത്താൽ മതി.  അതായിരുന്നു അന്നും എന്നും എന്റെ നിലപാട്.  

ക്യാമറയുടെ വെളിച്ചത്തിൽ, മൈക്കിൽ ഞാൻ അതൊക്കെ പതിവില്ലാത്ത ആവേശത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.  എന്റെ വാക്കുകളിൽ മുഴുകിപ്പോയതുകൊണ്ട് പ്രൊഡ്യൂസർ എന്തു വിചാരിക്കുന്നു എന്നു നോക്കാൻ നേരമുണ്ടായില്ല.  എല്ലാം കഴിഞ്ഞപ്പോൾ, ശീലമെന്ന പോലെ, ഞാൻ ചോദിച്ചു: "എങ്ങനെ ഉണ്ടായിരുന്നു?"  പ്രൊഡ്യൂസർ ഒരർഥവും നിവേദിക്കാതെ പറഞ്ഞു: "കൊള്ളാം."  അദ്ദേഹത്തിന്റെ മുഖം എന്തിനെയോ ഒളിപ്പിച്ചുവെച്ചുരുന്നുവെന്നു മനസ്സിലാക്കാൻ എനിക്കായില്ല.

പരിപാടി  സം പ്രേഷണം ചെയ്യുന്ന കാര്യം മനസ്സില്ലാമനസ്സോടെയെന്ന മട്ടിൽ പ്രൊഡ്യൂസർ എന്നെ വിളിച്ചറിയിച്ചു.  അന്ന് അതു കാണാൻ തരപ്പെടുകയും ചെയ്തു.  അച്യുതാനന്ദനും മറ്റും പറഞ്ഞുപരത്തിയ പോലെ അണ ഇപ്പോൾ പൊട്ടും എന്ന മട്ടിലായിരുന്നു പരിപാടി മുഴുവൻ.  ആ പേടിയെപ്പറ്റി ഞാൻ ഉന്നയിച്ച കാര്യമൊന്നും ഉദ്ധരിച്ചില്ല.  എന്നോടു നീതി ചെയ്തുവെന്നു വരുത്താൻ വേണ്ടി മത്രം എന്റെ ഒരു നിരുപദ്രവമായ വാക്യം കൊടുത്തു.  ബാക്കിയെല്ലാം നിലക്കാതെ തുടരുന്ന ഭയപുരാണം തന്നെ.  അപ്പപ്പോൾ കേൾക്കായ, കാണായ, മുല്ലപ്പെരിയാർ വാഗ്വിലാസങ്ങളിലെല്ലാം അനുഭവപ്പെട്ടത് അതുപോലൊരു ഭയാശങ്കയായിരുന്നു.  അവസരം വന്നപ്പോൾ എന്നെ കബളിപ്പിച്ച പ്രൊഡ്യൂസറോട് ഞാൻ കാര്യം പുളിപ്പിച്ചു പറഞ്ഞുവെന്നത് അണക്കഥയുടെ ബാക്കിപത്രം.

ആർ ആരെ കബളിപ്പിക്കുന്നു?  പേടി വിൽക്കുന്നവരോ വാങ്ങുന്നവരോ?  കബളിപ്പിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് കബളിപ്പിക്കുകയാണോ അതോ അറിയാതെയോ?  "ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം." കബളിപ്പിക്കപ്പെടുന്നവരും കബളിപ്പിക്കുന്നവരും ഒരു പോലെ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ വാങ്മയം:  രാഷ്ട്രീയപരിഹാരം.  രാഷ്ട്രീയേഛ.  അതുണ്ടായാലേ പ്രശ്നം തീരുകയുള്ളു എന്നു ശഠിക്കുന്നവർ സ്വന്തം വാദത്തിൽ വെള്ളം കോരിയൊഴിക്കുന്നു.  

അണയുടെ പ്രശ്നം ഇപ്പോൾ രാഷ്ട്രീയപ്രശ്നമല്ല.  പലരും പറയുന്പോലെ അതിപ്പോൾ പൊട്ടുമോ എന്നതാണ് അടിസ്ഥാനപ്രശ്നം.  അതാകട്ടെ, രാഷ്ട്രീയനേതാവോ മെത്രാപ്പൊലിത്തയോ വെളിപാടുകൊണ്ട് നിർവചിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതല്ല.  അണകൾ കെട്ടിയും പൊട്ടിച്ചും പരിചയമുള്ളവർ വേണം അതിനു മറുപടി പറയാൻ.  ആരെല്ലാം എന്തൊക്കെ പഠിച്ചാലും പരിഹരിച്ചാലും പരമഹിതം ആർക്കും അറിഞ്ഞുകൂടാ.  വിർജിനിയ ബേയിൽ കടലിനുള്ളിലൂടെയുള്ള തുരങ്കത്തിലൂടെ നാല്പതു കിലോ മീറ്റർ ദൂരം കാറിൽ പോകുന്പോൾ, എന്റെ വികൃതിയായ മനസ്സ് ഒരു ചോദ്യം എടുത്തിട്ടു:  ഈ തുരങ്കത്തിൽ എവിടെയെങ്കിലും വിഌഅലുണ്ടായാലോ...?    

അങ്ങനെയൊന്നും ഉണ്ടായില്ല.  അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന അന്ധമായ, മൂഢമായ, അതേ സമയം ഊർജ്ജസ്വലമായ വിശ്വാസത്തോടെയുള്ള പുരോഗമനമാണ് സമൂഹജീവിതം.  ആ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് പലതും പൊട്ടാം.  ഇന്തൊനേഷ്യയിലും ജപ്പാനിലും കടലിനടിയിൽ ഭൂമി കുതറിക്കേറിയത് പ്രവചനത്തിനൊപ്പിച്ചായിരുന്നില്ല. മഞ്ഞുരുകി കടൽ വെള്ളം പൊങ്ങി കരകളെ മുഴുവൻ മുക്കിമൂടുമെന്ന് നമുക്കറിയാമെങ്കിലും നാം സ്വന്തമാക്കിയ തുരുത്തുകൾ വെച്ചൊഴിഞ്ഞുപോകാൻ ആഹ്വാനം വന്നാൽ നമ്മൾ കേൾക്കുകയില്ല.  ആന വന്ന് ഈ താമരപ്പൂവു പറിച്ചുകളയാമെന്ന് അറിയാമെങ്കിലും ഇതിനുള്ളിലിരുന്ന് വണ്ട് കിനാവു കണ്ടുകൊണ്ടേ പോകുന്നു എന്ന പഴയ ശ്ലോകം ഇന്നും വിലപ്പോവുന്നു.  എല്ലാ സൃഷ്ടികഥകളിലും ഒരു പ്രളയത്തിന്റെയും ഒരു പലായനത്തിന്റെയും വിവരണം കാണാം.  അതിന്റെ പേടിയൊന്നും നമ്മെ മുല്ലപ്പെരിയാറിനെപ്പോലെ ആവേശിക്കാറില്ല.

മുല്ലപ്പേടിക്കാരിലധികം പേർക്കും അറിയില്ല ഇടമലയാറിൽ പതിയിരിക്കുന്ന വിപത്തിനെപ്പറ്റി.  ബാലകൃഷ്ണപ്പിള്ള വൈദ്യുതമന്ത്രിയായിരിക്കേ വെടക്കാക്കിയ പദ്ധതിയെപ്പറ്റിയേ അച്യുതാനന്ദനറിയൂ.   അവിടെ അണ കെട്ടി വൈദ്യുതി ഉണ്ടാക്കാമെന്നു പറഞ്ഞപ്പോൾ ആദ്യം എതിർത്തത് കൃഷ്ണസ്വാമി അയ്യർ എന്ന ഭൂഗർഭശാസ്ത്രജ്ഞ്ജനായിരുന്നു.  പണ്ടൊരിക്കൽ, 1900ൽ, കോയന്പത്തൂരിൽ ഉണ്ടായ ഭൂചലനത്തിന്റെ കേന്ദ്രബിന്ദു ഇടമലയാറിലെവിടെയോ ആയിരുന്നു.  ശ്രീലങ്ക മുതൽ ഇടമലയാർ വരെയും അതിനപ്പുറവും നീണ്ടുകിടക്കുന്ന ഒരു അസ്വസ്ഥപ്രദേശത്ത് അണ കെട്ടുന്നത് ആപത്താണെന്നായിരുന്നു അയ്യരുടെ നിഗമനം, നിർദ്ദേശം.  അണക്കെന്തെങ്കിലും പറ്റിയാൽ കേരളത്തെ കടലിൽ നോക്കിയാൽ പോലും കാണില്ല.  പക്ഷേ അണ വേണ്ടെന്നു വെച്ചില്ല.  കോൺക്രീറ്റ് അണ വേണ്ടെന്നേ വെച്ചുള്ളു.  അതിലൊരിടത്ത് ലഘുവായൊരു ചോർച്ച കണ്ടപ്പോൾ, നമ്മൾ പേടി വിൽക്കാൻ നോക്കി.  പിള്ളയുടെ പ്രസിദ്ധി കുറെ ഒലിച്ചുപോയി.  അണ പൊട്ടിയില്ല. അണ പൊട്ടാതിരിക്കട്ടെ.   

പ്രാർഥിച്ചാൽ പോരാ.  അറിവുള്ളവർ അതിനെപ്പറ്റി ഒന്നു കൂടി പഠിക്കട്ടെ.  സ്വീകാര്യതയുള്ള പ്രധാനമന്ത്രി അതിനു നേതൃത്വം നൽകട്ടെ.  സാങ്കേതികമായി ഭദ്രതയുള്ള നിർദ്ദേശം വരട്ടെ.  ഒരു ജനതതിയുടെ മുഴുവൻ മനസ്സിനെ കയ്യടക്കിയിട്ടുള്ള പേടിക്ക് അറുതി വരട്ടെ.  രാഷ്ട്രീയലാഭത്തിനുവേണ്ടി കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും ഉണ്ടാകാതിരിക്കട്ടെ.  ഭയവ്യവസായം മീഡിയയിൽ പുലരാതിരിക്കട്ടെ.  ഇപ്പോൾ കാട്ടിക്കൂട്ടുന്ന കൃത്രിമമെല്ലാം നമ്മളെത്തന്നെ കബളിപ്പിക്കാനുള്ളതാണെന്ന് ഏറ്റുപറയട്ടെ.   

   

കത്തുകൾ--എഴുത്തുകാരും വിലാസക്കാരും



കത്തുകൾ--എഴുത്തുകാരും വിലാസക്കാരും
കെ ഗോവിന്ദൻ കുട്ടി


മനുഷ്യാവസ്ഥയെ നിർവചിക്കുന്നതാണ് കത്ത്. മനുഷ്യൻ എഴുതാൻ പഠിച്ചതും അക്ഷരമാല ഉണ്ടാക്കിയതും കത്തിനുവേണ്ടിയാണെന്നു പറയാം. കത്ത് എഴുതുക, വായിക്കുക, ശേഖരിക്കുക, കീറിക്കളയുക--അതൊക്കെയാകുന്നു ആദിമകാലം മുതലേ മനുഷ്യന്റെ വ്യായാമം. പുതിയ നിയമത്തിൽ പേരു പറയാവുന്നവരൊക്കെ കത്തെഴുതുന്നവരാണെന്നു തോന്നുന്നു. മനുഷയപുത്രന്റെ പ്രസ്ഥാനം പ്രചരിപ്പിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയ പൗലോസിന്റെ ലിഖിതങ്ങൾ ഏറെ. പലതും വിലാസക്കാരുടെ പേരിൽ അറിയപ്പെട്ടു.

യുദ്ധത്തിന്റെ ചരിതമായ മഹാഭാരതത്തിലും രാമായണത്തിലും കത്തു കൈമാറുന്ന ശിപായിമാർ പ്രത്യക്ഷപ്പെടുന്നില്ല. അവിടെ ദൂതിനായി സഞയനും ഉദ്ധവനും കൃഷ്ണനും നേരിട്ടിറങ്ങുകയാണ്. യുദ്ധത്തെയും സമധാനത്തെയും പറ്റിയുള്ള വിവരം പങ്കുവെക്കാൻ കത്തു മതിയാവില്ലെന്നൊരു ധാരണ ഉണ്ടായിരുന്നുവോ എന്തോ?

എഴുതാനുള്ള ലിപികളും സാമഗ്രികളും സാങ്കേതികവിദ്യയും അന്നില്ലായിരുന്നതുകൊണ്ടല്ല, തീർച്ച. നെടുനെടുങ്കൻ ശ്ലോകങ്ങൾ കുറിച്ചെടുക്കാൻ കുടവയറുള്ള കൂലിയെഴുത്തുകാരും ഓലയും ആണിയും അന്നുണ്ടായിരുന്നു. പനയോല വേണോ ഭൂർജ്ജപത്രം വേണോ എന്നേ ആലോചിക്കേണ്ടിയിരുന്നുള്ളു. ശകുന്തള ദുഷ്യന്തനു കത്തെഴുതിയത് താമരയിതളിലായിരുന്നു. ഇഷ്ടികയും മരത്തൊലിയും നീലനദിയുടെ തീരത്ത് എഴുത്തും വായനയുമായി നടന്നിരുന്നവർക്ക് വിട്ടുകൊടുത്തു.

അങ്ങനെയൊക്കെയാണെങ്കിലും കത്ത് മധ്യേഷ്യയിലെവിടെനിന്നോ വന്നതാണെന്നു തോന്നുന്നു. അന്നും ഇന്നും നമ്മുടെ ജീവിതത്തെ മുഴുവൻ ബാധിക്കുന്ന ആ രണ്ടക്ഷരവാക്കിന്റെ തുടക്കം തന്നെ നോക്കുക. നമ്മൾ ഖരമായി ഉപയോഗിക്കുന്ന അതിന്റെ ആദ്യാക്ഷരം ഒന്നുകൂടി അമർത്തി, ഒട്ടൊക്കെ അതിഖരമാക്കിയാൽ, ഹിന്ദിയും ഉർദുവുമായി. കത്ത് അപ്പോൾ ഖത് ആവും. അതിന്റെ ഉറവിടം പേർഷ്യനോ അറബിയോ ആണല്ലോ. വിരഹത്തെ മധുരീകരികുന്ന ഈണത്തിൽ എസ് എ ജമീൽ ജനപ്രിയമാക്കിയ ഗാനപത്രത്തെ കത്തു പാട്ടെന്നല്ല, ഖത്തു പാട്ട് എന്നു തന്നെ പറഞ്ഞാലല്ലേ ശേലുള്ളു?

പതിനെട്ടാം നൂറ്റാണ്ടിൽ ചെസ്റ്റർഫീൽഡ് പ്രഭു തന്റെ മകനയച്ച കത്തുകളായിരിക്കും രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തിനെക്കാൾ ആഴമേറിയതും അറിയപ്പെടുന്നതും. ചെസ്റ്റർഫീൽഡ് മകനയച്ച പത്രപരന്പര ലോകത്തിനു മുഴുവൻ ഉപയോഗപ്പെടുമാറ് പ്രസിദ്ധീകരിച്ചത് മകന്റെ ഭാര്യയായിരുന്നു. അവർ അതിനുകൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു: "വിശ്വമാനവനും മാന്യനുമാകാനുള്ള കലയെപ്പറ്റി" ചെസ്റ്റർഫീൽഡ് മകനയച്ച കത്തുകൾ. പലരും അതിനെ ലൗകികവിജയത്തിനുള്ള കൈപ്പുസ്ത്റ്റകമായി കണ്ടു. രമേശ് ചെന്നിത്തലയുൾപ്പടെ ആരും തല കുലുക്കി സമ്മതിക്കുമെന്നുറപ്പിക്കാവുന്നതാവും ചെസ്റ്റഫ്രീൽഡിന്റെ കത്തുകളിലെ ഈ വാക്യം: "പ്രഗൽഭനായ മനുഷ്യൻ തന്റെ പ്രാഭവം കാണിക്കുക മാന്യമായ വാക്കിലൂടെയും ഉറച്ച പ്രവൃത്തിയിലൂടെയുമായിരിക്കും."

നമ്മുടെ നൂറ്റാണ്ടിൽ കത്തെഴുതിയും കത്തു കിട്ടിയും പേരെടുത്ത രണ്ടാളുകളേ ഓർക്കുക. അഛനും മകളും. ഒരഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ തലമുറകളെയും സ്ഥലകാലസീമകളെയും ബന്ധിപ്പിച്ചുകൊണ്ട് നെഹ്രു ജയിലിൽനിന്നെഴുതിയ കത്തുകളുടെ വിലാസക്കാരിയാകാൻ കഴിഞ്ഞതാണ് ഇന്ദിര ഗാന്ധിയുടെ ഒരു ഭാഗ്യം. ഭാഷയുടെ ഭംഗികൊണ്ടും ചരിത്രാവഗാഹംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ആ പുസ്തകം കത്തുകളായി രൂപപ്പെടുത്തിയത് എഴുത്തുകാരന്റെ രൂപഭാവഭദ്രതയെപ്പറ്റിയുള്ള സങ്കല്പം സൂചിപ്പിക്കുന്നു. ജനക്കൂട്ടങ്ങളുടെ മനസ്സറിഞ്ഞുനീങ്ങാനും അതേ സമയം തന്റെ ധാർമ്മികമായ നിലപാടിൽ ഉറച്ചുനിൽക്കാനും നെഹ്രുവിനെ പഠിപ്പിച്ച ഗാന്ധി ഒരു കത്തെഴുത്തുകാരനായി അറിയപ്പെട്ടില്ല. പക്ഷേ തനിക്കു കിട്ടിയിരുന്ന നൂറു കണക്കിനു കത്തുകളിൽ ഒന്നുപോലും അദ്ദേഹം മറുകുറി എഴുതാതെ തള്ളിയില്ല.

ഗാന്ധിയുടെ കത്തുകൾ പല രൂപത്തിൽ സഞ്ചരിച്ചു. അധികവും പോസ്റ്റ് കാർഡുകളായിരുന്നു. പിന്നെ ഇൻലന്റും കവറും. എന്റെ കുട്ടിക്കാലത്ത് കവറിനു പറഞ്ഞുകേട്ടിരുന്ന വാക്കാണ് ലക്കോട്ട്. അങ്ങനെയൊരു വാക്ക് ശബ്ദതാരാവലിയിലുണ്ടോ എന്നു പരിശോധിക്കാൻ ഇടയായില്ല, ഇതുവരെ. കാർഡിൽ കത്തെഴുതിയാൽ വിലാസക്കാരനല്ലാതെ ആരെങ്കിലും അതു വായിച്ചെടുക്കുമോ എന്ന ഭയം ആർക്കും ഉണ്ടായിരുന്നില്ല. വായിക്കാൻ പോയിട്ട് അത് വിലാസക്കാർക്ക് എത്തിച്ചുകൊടുക്കാൻ പോലും തപാൽ ശിപായി വേലുവിന്റെ മകന് നേരമുണ്ടായിരുന്നില്ല.

കട്ടിയുള്ള കണ്ണടയും കാക്കി ട്രൗസറുമായി വേലു സൈക്കിളിൽ മണിയടിച്ചു നാടുമുഴുവൻ കറങ്ങി. വേലുവില്ലാത്തപ്പോൾ മടക്കിക്കുത്തിയ മുണ്ടും കാക്കി കുപ്പായവുമണിഞ്ഞ പണിക്കർ പ്രത്യക്ഷപ്പെട്ടു. പണിക്കർ, ചക്രവാളം വരെ നീണ്ടു പോകുന്ന റെയിൽ പാളങ്ങളെ പിൻ തുടർന്ന വിശ്വം എന്ന ഉറൂബ് കഥാപാത്രത്തെപ്പോലെ, അങ്ങനെ നടന്നുകൊണ്ടിരുന്നു. പണിക്കർ പോയപ്പോൾ വേലുവും പോയിരുന്നു. പിന്നെ വന്ന ആൾ ചെറുപ്പക്കാരനും കാക്കി ഇടാൻ മടിച്ചിരുന്ന ആളുമായിരുന്നു. ഒരു ദിവസം അയാളെ പറഞ്ഞയച്ചുവെന്നു കേട്ടു. കത്തുകളെല്ലാം വിലാസക്കാർക്കെത്തിക്കുന്നതിനുപകരം അയാൾ അതൊക്കെ ഓരോന്നായി തോട്ടിലൊഴുക്കിക്കളയുമായിരുന്നത്രേ. ഏറെക്കാലത്തിനുശേഷം കത്തയക്കാൻ തപാല്പെട്ടിയും സ്റ്റാന്പും കാക്കിയും വേണ്ടെന്നായി. അയക്കാനുനുദ്ദേശിക്കുന്ന കത്ത് വീട്ടിൽ വന്നു ശേഖരിച്ച് വിലാസക്കാരനെത്തിച്ച് രശീതി വാങ്ങിക്കുന്ന സന്പ്രദായം ഒരു വിപ്ലവമായിരുന്നു.

ആ സന്പ്രദായത്തിൽ, കൂലിക്കത്ത് എന്ന ഐതിഹാസികപ്രാധാന്യമുള്ള ഒരിനത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അയക്കാനുള്ള കൂലി നേരത്തേ വസൂലാക്കുന്ന കോരിയർ പ്രസ്ഥാനം വന്നതോടെ സ്റ്റാന്പൊട്ടിക്കാതെ കത്തെഴുതുന്ന ആളുകൾ പരുങ്ങലിലായി. എന്നാലും ചിലർ തപാൽ ആപ്പീസിൽ കൂലി അടിക്കേണ്ട ചില കത്തുകൾ വീഴും. അത് സർക്കാർ ചിലവിൽ കൈകാര്യം ചെയ്യണം. സർക്കാരായതുകൊണ്ട് കൂലിക്കത്തും കീറിക്കളയില്ല. വിലാസം തെറ്റിയെഴുതുന്ന കത്തുകളും കൂലി ആരിൽനിന്നും ഈടാക്കാൻ പറ്റാത്ത കത്തുകളും ഡെഡ് ലെറ്റർ ഓഫിസിലേക്കു പോകും. എന്ത് എങ്ങനെ ചെയ്യണമെന്ന് അവർ ആലോചിക്കട്ടെ. അങ്ങനെ ഒരു നിസ്സഹായത അനുഭവിക്കേണ്ടിവരുന്നില്ല എന്നതാണ് കോരിയർ പ്രസ്ഥാനത്തിന്റെ വിജയം.

നേരത്തേത്തന്നെ കൂലി വാങ്ങി, അയക്കുന്ന ആളെയും കിട്ടേണ്ട ആളെയും ഉറപ്പുവരുത്തുന്ന കോരിയർ ഏജൻസികളിപ്പോലും കുളത്തിലാക്കുന്ന ചിലർ ഊമക്കത്തുകളുടെ പിന്നിൽ അധിവസിക്കുന്നു. എത്ര ശ്രദ്ധിച്ചാലും പിടിക്കപ്പെടാത്ത വിലാസങ്ങളിൽനിന്ന് കത്തുകൾ ഉത്ഭവിക്കാം. അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനോ ആഭസത്തരങ്ങൾ വിളിച്ചുപറയാനോ ചില പേടിത്തൊണ്ടന്മാരും വിരുതന്മാരും ഉപയോഗിക്കുന്നതാണ് ഊമക്കത്ത് എന്ന തന്ത്രം. സർക്കാർ ആപ്പിസുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയും എല്ലാവരെയും സന്തോഷിപ്പിക്കണമെന്നു നിർബ്ബന്ധം പിടിക്കാതിരിക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് അത്തരം പത്രമാരണത്തിന്റെ ഇരയാകേണ്ടിവരും, കൂടെക്കൂടെ. അഹിതമായ രാഷ്ട്രീയബന്ധങ്ങളും ധാർഷ്ട്യവും എന്നിലാരോപിച്ചുകൊണ്ട് എത്രയോ ഊമക്കത്തുകൾ ഡൽഹിവരെ സഞ്ചരിച്ചിരിക്കുന്നു! അവയിൽ ചില ഊമകളെ ഞാൻ ആ ഘട്ടങ്ങളിൽ ചാലപ്പുറത്തും പൂജപ്പുരയിലും പതിവായി കണ്ടിരുന്നു.

കത്തുരാഷ്ട്രീയം പൊടിപൊടിച്ച ഒരു കാലത്ത് അർജ്ജുൻ സിംഗ് എന്ന കോൺഗ്രസ്സുകാരനും നിരാശനായ പ്രധാനമന്ത്രിപദകാംക്ഷിയും തൊട്ടതിനും പിടിച്ചതിനും കത്തെഴുതുന്ന പതിവുണ്ടാക്കി. ഏതാണ്ടൊരു ഓട്ടിസം പിടിച്ച കുട്ടിയെപ്പോലെ അദ്ദേഹം പ്രധാനമന്ത്രിമൽസരത്തിൽ ജയിച്ചുകേറിയ നരസിംഹറാവുവിനെതിരെ ഒളിയന്പും തെളിയന്പും എയ്ത് കത്തെഴുതിക്കൊണ്ടേയിരുന്നു. ചിലപ്പോൾ സോണിയ ഗാന്ധിക്കുള്ള കത്ത് ചോർത്തിക്കൊടുത്തു. മറ്റു ചിലപ്പോൾ "തുറന്ന കത്ത്" എന്ന വികൃതവേഷത്തിൽ അത് മാധ്യമങ്ങൾക്ക് എത്തിച്ചു. തുറന്ന കത്താവുന്പോൾ, വിലാസക്കാരനെത്താതെത്തന്നെ അത് നാലുപാടും വീശാൻ വിധിക്കപ്പെട്ടവർക്ക് വിതരണം ചെയ്യാമല്ലോ.

രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിയെ പഴി പറഞ്ഞ് സോണിയ ഗാന്ധിക്കെഴുതിയ കത്ത് ഊമക്കത്തല്ല, കൂലിക്കത്തല്ല, തുറന്ന കത്തുമല്ല. അങ്ങനെ ഒരു കത്തേ ഇല്ലെന്നും തന്റെ പേരിൽ ഒരു സർ റിയലിസ്റ്റ് ലിഖിതം പോലെ പ്രചരിക്കുന്നതാണ് ഈ അപഖ്യാതിയെന്നും രമേശ് പറഞ്ഞുനോക്കാൻ തുടങ്ങി. അപ്പോൾ ഇതാ വരുന്നു ഹൈ കമാണ്ടിന്റെ വെളിപാട്: "കത്തുണ്ട്. -മെയിൽ രൂപത്തിൽ. ഉടൻ വിശദീകരിക്കാം."

ഇല്ലാത്ത കത്ത് ഉണ്ടാവുകയും ഉള്ള കത്ത് ഇല്ലെന്നു പറയാൻ നോക്കി പരിഹസിക്കപ്പെടുകയും ചെയ്യുന്നതാണ് വർത്തമാനയാഥാർഥ്യം. പക്ഷേ ആഴ്ച്കകളോളം പഴക്കമുള്ള ഒരു കത്ത് വിലാസക്കാരല്ലാത്തവർ കൊണ്ടു നടക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും തെളിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഇ മെയിൽ വിലാസത്തിൽ കയറി അടുപ്പമുള്ള ആർക്കും അടിച്ചുവിടാവുന്നതാണ്, കൂട്ടക്കാരിൽ പലർക്കും ഉള്ള മനസ്സിരിലിരിപ്പ് വിവരിക്കുന്ന ഒരു കത്ത്. പക്ഷേ ആഭ്യന്തരമന്ത്രിയുടേതാണ് വിലാസം എന്നോർക്കണം. പിന്നെ ഓർക്കാനൊന്നുകൂടിയുണ്ട്: താൻ അങ്ങനെയൊരു കത്തയച്ചിട്ടില്ലെന്ന് ഒഴുക്കനായി പറയുന്നതല്ലാതെ, കള്ളക്കത്തിന്റെ സൃഷ്ടികർത്താവിനെ മൂന്നുനാൾക്കകം തുറുങ്കിലടക്കുമെന്ന പ്രഖ്യാപനമൊന്നും രമേശിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഏ കെ ആന്റണിയോടൊപ്പം അടിയന്തരമായി അമേരിക്കയിൽ പോകേണ്ടിവന്നത് മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാൻ ഒരവസരമായി.