Thursday, July 15, 2010

കുറുകുന്ന വഴികൾ, ഏറുന്ന യാത്രക്കാർ

ചമ്പാരൺ പ്രദേശത്തെ കൃഷിക്കാരെ കഷണിപ്പിച്ചുകൊണ്ടിരുന്ന അനീതിയായ ഒരു നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം. നിയമം അറിഞ്ഞുകൊണ്ടുതന്നെ ലംഘിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ അത് ഉത്സാഹത്തോടെ ഏറ്റുപറയുകയും പരമാവധി ശിക്ഷ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ന്യായധിപൻ അമ്പരന്നു. ഇങ്ങനെയും ഒരു മനുഷ്യനോ? നിയമം ലംഘിക്കുക, അതിൽ അഭിമാനിക്കുക, അതിനുള്ള ശിക്ഷ ആവശ്യപ്പെടുക—അത് പുതിയൊരു സമരമാർഗ്ഗമായിരുന്നു., സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗമായിരുന്നു.

നിയമം ലംഘിക്കുക, അതു മറച്ചുവെക്കുക, വെളിപ്പെടുമ്പോൾ ഒളിക്കാൻ ശ്രമിക്കുക, അന്വേഷണവും ശിക്ഷയും വരുമ്പോൾ, അതിനെ ബലമായി ചെറുക്കാൻ നോക്കുക—അത് എന്തിന്റെ മാർഗ്ഗമായാലും സ്വാതന്ത്ര്യത്തിന്റേതല്ല. നീതിശൂന്യമായ നിയമം ലംഘിക്കാനും മാറ്റാനും വേണ്ടി കാലാകാലങ്ങളിൽ നടന്നിട്ടുള്ള പ്രയത്നം തന്നെയാണ് പുരോഗതിയും സ്വാതന്ത്ര്യവും. പക്ഷേ ഇഷ്ടമല്ലാത്ത നിയമം അനുസരിക്കുകയില്ലെന്നു വാശി പിടിക്കുന്നതും നിയമം നടപ്പാക്കാൻ വരുന്നവരെ ശാരീരികമായി നേരിടാൻ ഒരുമ്പെടുന്നതും സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിധി അനുകൂലമല്ലെങ്കിൽ, അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്നു ശഠിക്കുന്നതാണ് ഫാസിസത്തിന്റെ ശബ്ദം.

കേരളത്തിന്റെ പല കോണുകളിലും ആ ശബ്ദം ഈയിടെയായി പല ഈണങ്ങളീൽ കേട്ടുവരുന്നു. ചിലർ ഇഷ്ടമില്ലാത്തതു പറയുന്ന കോടതിയെ തെറി പറയുന്നു, ചിലർ വിധിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി ശങ്ക പരത്തുന്നു, ചിലർ വിധി നടപ്പാക്കുന്നതു തടയാൻ ചട്ടം കെട്ടുന്നു. താൻ അനീതിയെന്നു കരുതുന്ന അഭിപ്രായം പറയുന്ന ന്യായാധിപനെ “ശുംഭ“നെന്നു വിളിക്കുന്ന മാർക്സിസ്റ്റ് നേതാവും തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്ന പി ഡി പി പ്രവർത്തകരും വൈകാരികമായി അയൽ പക്കക്കാർ തന്നെ. പൊതുവായ നിയമവും അഭിപ്രായവും തങ്ങളുടെ സൌകര്യത്തിന് ഉതകുന്നില്ലെങ്കിലും അനുസരിക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി. അതിനു വഴിപ്പെടാതെ നിയമം കയ്യിലെടുക്കുന്നവരെ വിപ്ലവകാരികളെന്നോ വിമോചകരെന്നോ അല്ല വിളിക്കുക. സമൂഹത്തിന്റെ പൊതുവായ നന്മക്കു വേണ്ടി നിയമത്തെ മാറ്റിയെടുക്കുകയല്ല, തങ്ങളുടെ പരിമിതമായ ഇഷ്ടം സമൂഹത്തിന്റെ താല്പര്യവും നിയമവും ആയി അടിച്ചേല്പിക്കുകയാണ് അവരുടെ പരിപാടി.

ഗാന്ധി കാണിച്ച വഴിയിൽനിന്നു വിപരീതമായി സഞ്ചരിച്ചിരുന്ന നേതാക്കളെ ചരിത്രത്തിൽ എന്നും എവിടെയും കാണാമായിരുന്നു. സത്യം ഏകവും നാമം അനേകവുമെന്ന പാരമ്പര്യത്തിന്റെ അവകാശിയും ആവിഷ്കർത്താവുമായിരുന്നു ഗാന്ധി. എതിർചേരികളുടെ ഒരുമയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. പല നാടുകളിൽ പല ശബ്ദങ്ങളിൽ അദ്ദേഹം സംസാരിച്ചു. ആഫ്രിക്കയിലെ ആർച് ബിഷപ് ഡെസ്മണ്ട് ടുടു പറഞ്ഞു, “നാം നമ്മുടെ വിവിധതകളിൽ ആഹ്ലാദിക്കുന്നു.” എന്നിട്ടും, വിവിധതകളെ വെച്ചുപൊറുപ്പിക്കില്ലെന്നും മറുപക്ഷത്തിന്റെ ഉന്മൂലനമാണ് ലക്ഷ്യവും ആദർശവുമെന്നും പ്രഖ്യാപിക്കുന്ന പ്രസ്ഥാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലും വേരു പിടിക്കുന്നതാണ് നമ്മുടെ കാലം.

തിരഞ്ഞെടുപ്പിൽ രണ്ടേ കാൽ സംസ്ഥാനത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ പ്രസക്തി തെളിയിച്ചിട്ടുള്ളുവെങ്കിലും, അതിനെക്കാൾ എത്രയോ വ്യാപകമാണ് ഒറ്റപ്പെട്ടവരുടെയും നഷ്ടപ്പെട്ടവരുടെയും ഭാഗം പറയുന്ന സഖാക്കളുടെ പ്രശസ്തി. ഇന്ത്യൻ സാഹചര്യത്തിൽ നിർണ്ണായകമായ സ്വാധീനത അവർക്കുണ്ടാകാതിരിക്കുന്നതിന്റെ ഒരു കാരണം ഗാന്ധി ഉൾക്കൊണ്ട പാരമ്പര്യം അവർ പുഛത്തോടെ തിരസ്കരിച്ചതാണെന്നു തോന്നുന്നു. ലക്ഷ്യവും മാർഗ്ഗവും ഒന്നേ ഉള്ളുവെന്നും അതു രണ്ടും തങ്ങൾ നിർദ്ദേശിക്കുന്നതു മാത്രമാണെന്നും മറ്റൊരു വഴിയേ പോകാൻ തുനിയുന്നവരെ തട്ടിക്കളയുന്നതു പുണ്യമാണെന്നും അവർ വിശ്വസിച്ചുപോയതിന്റെ വിന ടിയാനെന്മെൻ സ്ക്വയറിൽ എന്ന പോലെ തലശ്ശേരിയിലും കൂടെക്കൂടെ കണ്ടതാണല്ലോ.

സാമൂഹ്യപ്രസ്ഥാനത്തിനായാലും രാഷ്ട്രീയപ്രസ്ഥാനത്തിനായാലും, ആർക്കായാലും, ഒന്നിനൊന്ന് ആപൽക്കരമാണ് വഴി ഒന്നേ ശരിയായുള്ളുവെന്നും വേറിട്ടൊരു വഴിയേ പോകുന്നവരെ വക വരുത്തണമെന്നുമുള്ള ചിന്ത. അന്ധമായ ആവേശമായും വികലമായ അഭിമാനമായും കുറെക്കാലമായി ഒരു കൂട്ടരിൽ കത്തിക്കേറിയിട്ടുള്ളതാണ് ആ ചിന്ത. തങ്ങൾക്കെതിരായവരെയും തങ്ങളെ വിട്ടുപോയവരെയും “ശരിപ്പെടുത്തും” എന്നു പറയുമ്പോൾ, ആ വാക്കിന് ഉണ്ടായിട്ടുള്ള അർഥവൈപരീത്യം ആലോചിച്ചുനോക്കുക. അവിടെ “ശരി ആക്കുക” അല്ല, “ഇല്ലതാക്കുക” ആണ് ഉദ്ദേശം. എത്രയോ കാലമായി എത്രയോ ആളുകൾ എത്രയോ ആവേഗത്തോടെ നടത്തുന്ന ഒരു ആക്രോശം കഴിഞ്ഞ ദിവസം നല്ലവനായ ഒരു മന്ത്രിയുടെ വായിൽനിന്നു കേട്ടപ്പോൾ, ഒരു നിമിഷം മനസ്സിൽ വിള്ളൽ ഉണ്ടായി: “ചെങ്കൊടി പിടി ച്ചു തഴമ്പിച്ചതാണീ കൈകൾ, ഓർമ്മ വേണം!“

തല്ലും, കൊല്ലും, എന്നല്ലേ അതിന്റെ അർഥം? ഇഷ്ടമില്ലാത്തവരെ തല്ലുമെന്നും കൊല്ലുമെന്നുമായാൽ, പിന്നെ ആർക്കാണ് രക്ഷ? വിഭിന്നതക്കും വിചിത്രതക്കുമുള്ള മൊലികമായ സ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് അതിനെ ഫാസിസം എന്നു പറയുന്നു. ഇതു വെറുതെ പറയുന്നതല്ല. ചേരി മാറിപ്പോകുന്നവരെ “ശരിപ്പെടുത്താനുള്ള” വിപ്ലവം നമ്മൾ എപ്പോഴും കാണുന്നതല്ലേ? എന്റെ ഓർമ്മയിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നത് ഒരു രാജവെമ്പാലയുടെയും കുറെ മുയലുകളുടെയും മുറിവുകളാണ്. അവയെ പോറ്റിവളർത്തിയിരുന്ന എം വി രാഘവനോടുള്ള വിരോധം അവയോടുള്ള രോഷമായി ആളി. അങ്ങനെ രാഘവന്റെ മുയലും വെമ്പാലയും ചുട്ടെരിക്കപ്പെട്ടു.

ഏറിയ കൂറും പാവപ്പെട്ടവർ ഉൾപ്പെട്ട ഒരു ജനസഞ്ചയവും അതിനെ നയിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനവും, ആത്മനിന്ദയുടെയും അപമാനഭാരത്തിന്റെയും സമ്മർദ്ദത്താൽ ആപ്പിസ് പൂട്ടേണ്ടതായിരുന്നു ആ “മൃഗീയ”സന്ദർഭം. അതുണ്ടായില്ലെന്നല്ല, കാലക്രമത്തിൽ അതും കേരളം ശുദ്ധീകരിച്ചെടുത്തു. ഹിംസാവാസനയെയും വൈജാത്യവിരോധത്തെയും കേരളം പുണ്യവൽക്കരിക്കുന്നതുപോലെ തോന്നി അതിനോടുണ്ടായ പ്രതികരണം കണ്ടപ്പോൾ. മിണ്ടാതിരിക്കുകയോ പ്രതികരണം ഒരു പ്രസ്താവനയിൽ ഒതുക്കുകയോ ചെയ്തവർ അതിനെ പുണ്യവൽക്കരിച്ചില്ലെന്നു പറയാം; പക്ഷേ അവരും ഭയാനകമായ ഉദാസീനതയുടെ സംസ്ക്കാരത്തെ വളരാൻ അനുവദിക്കുകയായിരുന്നു.

ഒടുവിൽ കേരളം എവിടെ എത്തിനിൽക്കുന്നു? ഇഷ്ടമല്ലാത്തതൊന്നും വെച്ചുപോറുപ്പിക്കില്ലെന്നു പറയുന്നവരുടെ എണ്ണം ഏറിവരുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അനിഷ്ടം പറയുകയോ വിശ്വാസത്തെ മുറിപ്പെടുത്തുകയോ ചെയ്യുന്നവരുമായി വാദിച്ചും വിയോജിച്ചും ചേർന്നുപോകാൻ കഴിയുന്നതാണ് സാമൂഹ്യാരോഗ്യം. ഇഷ്ടമില്ലാത്തത് എഴുതുന്നവന്റെ കയ്യും പറയുന്നവന്റെ കഴുത്തും വെട്ടുമെന്നു വന്നാൽ, ഒന്നുകിൽ ആർക്കും ഒന്നും എഴുതാനും പറയാനും വയ്യാതാവും, അല്ലെങ്കിൽ എല്ലാവരും തമ്മിൽത്തമ്മിൽ വെട്ടിവീഴ്ത്തും. ആർ ആദ്യം വീഴുമെന്നേ സംശയമുള്ളു, എല്ലാവരും ഒടുവിൽ വീഴുമെന്നതു മൂന്നു തരം. നിരന്തരമായ സംഗരത്തിലും ഹിംസയിലും പുണ്യം കാണുന്നവർക്കേ അതിൽ അഭിരമിക്കാൻ കഴിയുകയുള്ളു. അവർ ഓരോ തവണ രസിക്കുമ്പോഴും, മനുഷ്യൻ യുഗങ്ങളിലൂടെ അഭ്യസിച്ചെടുത്ത അതിജീവനത്തിന്റെയും സഹജീവനത്തിന്റെയും മഹാമന്ത്രം പാഴ്വാക്കായി മാറുന്നു.

(ജൂലൈ 15ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

Monday, July 12, 2010

വീണ്ടും ചില ഫുട്ബാൾ വിശേഷങ്ങൾ

വാസ്തവത്തിൽ ഈ കുറിപ്പ് ഫുട്ബാളിനെപ്പറ്റിയല്ല, കളിക്കാരനെപ്പറ്റിയാണ്. അല്ല, കളിക്കാരനെപ്പറ്റിയല്ല, അയാളുടെ കുട്ടിയെപ്പറ്റിയാണ്. അതുമല്ല, ക്രിസ്റ്റ്‌യാനോ റോണാൾഡോക്ക് മകൻ ഉണ്ടായതിനെപ്പറ്റിയാണ്. അട്ടിമറി തോൽവികളെക്കാൾ അത്ഭുതം പടർത്തേണ്ട ആ വാർത്ത ഒരു രാവിലെ ഞാൻ വായിക്കാറുള്ള പത്രത്തിന്റെ കാണാക്കോണിൽ കിടക്കുന്നു.

ഒരു പുരുഷന് ഒരു സ്ത്രീയിൽ ഒരു കുട്ടി ഉണ്ടാകുന്നത് വാർത്തയല്ല. കുട്ടി ഉണ്ടാകാതിരിക്കുന്നതും വാർത്തയല്ല. പക്ഷേ കുട്ടിയുടെ അമ്മ ആരാണെന്ന് അഛനും അഛൻ ആരാണെന്ന് അമ്മയും മറച്ചുവെക്കുന്നത് ഒരിക്കലും ചൂടാറാത്ത വാർത്തയാകുന്നു. തന്റെ ടീം ലോക് കപ് തൊടില്ലെന്ന് ഉറപ്പായതിന്റെ പിറ്റേന്നോ മറ്റോ പോർടുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഒരു ആൺകുട്ടിയുടെ അഛനായിരിക്കുന്നു. അമ്മയോടു പറഞ്ഞതനുസരിച്ച്, അവരുടെ പേർ മറച്ചു വെക്കുന്നു. കുട്ടി എന്റെ മകനായി വളരും.”

ഇത് പതിവിൻ പടി അല്ല. അഛന്റെ പേർ പറയാൻ വയ്യാത്തതാണ് പതിവ്‌. കുട്ടിക്ക് മുള ഇട്ട ശേഷം, താൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ മായം തിരിയാൻ പുരുഷനു കഴിയും. ലിംഗപരമായ സവിശേഷത അങ്ങനെയൊരു മാറാട്ടം സൌകര്യപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ തനിക്കുണ്ടായ കുട്ടിയെ ഏൽക്കാതെ നടക്കുന്ന അഛന്മാർ പുരാണങ്ങളിലും പുതിയ സാഹിത്യത്തിലും ശപിക്കപ്പെട്ടു കഴിയുന്ന പ്രശസ്തരാണ്. തനിക്കുണ്ടായ കുട്ടിയെ കുറെക്കാലം ഏറ്റെടുക്കാതിരുന്ന ഒരു രാജാവിന്റെ കഥ ശ്രേഷ്ഠമായ നാടകമായി. താൻ പിറപ്പിച്ച കുട്ടിയെ വലുതായിട്ടും തിരിച്ചറിയാൻ കഴിയാതിരുന്ന ഒരാൾ നമ്മുടെ കവിയായിരുന്നു.

അഛനുവേണ്ടിയുള്ള അന്വേഷണം കഥയിൽ മാത്രമല്ല, കോടതിയിലും കാര്യമായി വാദിക്കപ്പെട്ടുവരുന്നു. തൃശ്ശൂരിൽ, തന്റെ കുട്ടിയുടെ അഛനെന്ന് ഒരു അമ്മ ചൂണ്ടിക്കാട്ടിയ ആൾ അങ്ങനെയല്ലെന്ന് ഒരിക്കൽ ഒരു കോടതി വിധിക്കുകയുണ്ടായി. അതിനപ്പുറം പോയി, അഛനെ കണ്ടുപിടിക്കുന്ന ദൌത്യം കോടതി ഏറ്റെടുത്തില്ല. അതുവഴി ഉത്തരമില്ലാത്തതായി ഒരു പിറവി അവശേഷിച്ചു. തിരുവനന്തപുരത്ത്, തന്റെ കല്യാണക്കുറിയിൽ അഛന്റെ പേർ വെക്കാൻ അനുവാദം തേടിയ മകനെ അഛൻ തള്ളിപ്പറഞ്ഞപ്പോൾ, കോടതി ശരണമാകുമെന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നു.. വയനാട്ടിൽ, ആദിവാസിക്കുട്ടികളുടെ അഛന്മാരെ കണ്ടുപിടിക്കാൻ ഒരു മന്ത്രി കല്പന പുറപ്പെടുവിച്ചു. കല്പനയല്ലല്ലോ യാഥാർഥ്യം.

ഞാൻ എഴുതിയ ഷാജി കരുണിന്റെ വാനപ്രസ്ഥം എന്ന സിനിമയുടെ നിരൂപണം ചിലരെ ചൊടിപ്പിച്ചതോർക്കുന്നു. മോഹൻ ലാൽ കഥകളി വേഷം കെട്ടിയത് എന്നെ ഭമിപ്പിച്ചില്ല. അതിനെക്കാൾ നന്നായി കളിക്കുന്നവർ എത്രയോ അറിയപ്പെട്ടും അല്ലാതെയും ഇരിക്കുന്നു! പിന്നെ മോഹൻ ലാലിന് അതും പറ്റുമെന്നു തെളിയിച്ചതുകൊണ്ട് എന്റെ ഭാവുകത്വം കൂടുതൽ തെളിയുന്നില്ല. വാനപ്രസ്ഥത്തിൽ എന്റെ ശ്രദ്ധ പിടിച്ചുനിർത്തിയത് പതിവു വിട്ട ഒരു പെരുമാറ്റമായിരുന്നു.

മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം വഴി തനിക്ക് ഒരു കുട്ടി ഉണ്ടാകണമെന്ന് സുഹാസിനി അവതരിപ്പിക്കുന്ന കഥാപാത്രം ആഗ്രഹിക്കുന്നു, ആ അഗ്രഹം സഫലമാകുന്നു. അതോടെ അമ്മയുടെ ഭാവം മാറുന്നു. എന്തു വന്നാലും തന്റെ കുട്ടിയുടെ അഛൻ ആരാണെന്നു വെളിപ്പെടുത്തുകയില്ല എന്നായിരുന്നു അവരുടെ ശാഠ്യം. കുട്ടിയുടെ പിതൃത്വത്തിൽനിന്ന് ഒളിച്ചോടുന്നവരെ പഴിക്കുകയും പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന അമ്മമാരെ മാത്രമേ നമ്മ്ല് കണ്ടിട്ടുള്ളു. തന്റെ സന്താനത്തിന്റെ അഛൻ ആരെന്ന് ലോകം അറിയാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന അമ്മമാരില്ല. ഉണ്ട്, ഒരു നടി അങ്ങനെയുണ്ടെന്ന് കേട്ടിരിക്കുന്നു. അതിനെ നിയമത്തിന്റെ അപവാദം എന്നു കൂട്ടിയാൽ മതി.

ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം അതു പോലെയല്ല. ഇവിടെ അഛൻ ഒളിച്ചോടുകയല്ല, അമ്മ ഒളിപ്പിക്കപ്പെടുകയാണ്. വീണ്ടും ലിംഗപരമായ സവിശേഷതയാൽ, അഛന് ഒളിച്ചിരിക്കാം. പുതിയ സങ്കേതങ്ങൾ വഴി പിതൃത്വം തെളിയിച്ചെടുക്കാം എന്നിരിക്കിലും, എപ്പോഴും എവിടെയും എളുപ്പത്തിൽ അതു സാധിക്കില്ല. സാധിച്ചാൽ തന്നെ സംശയത്തിന്റെ അംശം സമൂഹഹൃദയത്തിൽ അലിയാതെ കിടക്കും. അമ്മയുടെ കാര്യത്തിൽ ഒന്നും ഒളിക്കാൻ പറ്റില്ല. ജീവിതത്തിൽ എന്തെങ്കിലും തീർച്ചയുണ്ടെങ്കിൽ, അത് അമ്മയുടെ സ്വത്വം ആകുന്നു. ഫുട്ബാളിലെ മികവുപോലെ, പതിവു വിട്ട് ക്രിസ്റ്റ്യാനോ റോണാൾഡൊ കാട്ടുന്ന ഒരു വിരുത് തന്റെ മകന്റെ അമ്മ ആരെന്നു പറയാതിരിക്കലാകുന്നു.

അമ്മയുടെ നന്മയെയും തീർച്ചയെയും പറ്റിയുള്ള ചിന്ത ആദിമവും അനിഷേധ്യവും ആണെന്നായിരുന്നു ധാരണ. ആലോചിച്ചുനോക്കിയപ്പോൾ, അമ്മയെ മറച്ചുവെക്കാൻ അറിഞ്ഞും അറിയാതെയും ക്രിസ്റ്റ്യാനോയെപ്പോലെ പലരും നടത്തുന്ന ശ്രമങ്ങൾ കണ്ടു. അഛൻ ഒരു കാരണത്തിനു മറയ്ക്കുന്നു, മകൻ/മകൾ വേറൊരു കാരണത്തിനു മറയ്ക്കുന്നു, അമ്മ അതുമല്ലാതൊരു കാരണത്തിനു മറയ്ക്കുന്നു എന്നു മാത്രം. ക്രിസ്റ്റ്യാനോ മറയ്ക്കുന്നത് അമ്മയുടെ താല്പര്യം നിറവേറ്റാനാണെന്നു പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.

അമ്മക്ക് അങ്ങനെ ഒരു ഭാവം ഉണ്ടാകാമെന്ന് ഞാൻ ഞെട്ടലോടെ മനസ്സിലാക്കിയത് തിരുവനന്തപുരത്ത് മദർ തെരേസയുടെ അനുയായികൾ നടത്തുന്ന ശിശുവിഹാരത്തിൽ ചെന്നപ്പോഴായിരുന്നു. രണ്ടാഴ്ച മുതൽ രണ്ടു കൊല്ലം വരെ പ്രായമുള്ള കുട്ടികൾ, പല നിറത്തിലും രൂപത്തിലുമുള്ള കുട്ടികൾ, തൊട്ടിലിൽ കിടക്കുന്നു--ദത്തെടുക്കാൻ അമ്മമാരെയും അഛനാരെയും കാത്ത്. ദത്തെടുത്തുപോകാൻ അഞ്ചാറുമാസത്തിലേറെ വൈകുന്ന കുട്ടികൾക്ക് എന്തോ പോരായ്മ ഉണ്ടാകും. അവർക്കെല്ലാവർക്കുമുള്ള ഒരു പോരായ്മ ഉണ്ട്, മദർ തെരേസയുടെ അനുയായികൾക്കോ ദത്തെടുക്കുന്ന സന്മനസ്സുള്ളവർക്കോ തീർക്കാൻ വയ്യാത്തതായി: ആ കുട്ടികളുടെ അമ്മമാരിൽ ഒരാൾക്കുപോലും തന്റെ സ്വത്വം വിളംബരം ചെയ്യാൻ ധൈര്യമില്ല.

ചിലർ പോറ്റാൻ നിവൃത്തിയില്ലാതെ, ആരോ സമ്മാനിച്ച കുട്ടിയെ വഴിയരികിലോ പിള്ളത്തൊട്ടിലിലോ കിടത്തി സ്ഥലം വിടുന്നു. ചിലർക്ക് ഒരു ലഹരിയിൽ മുള പൊട്ടി വളർന്ന കുട്ടി അപമാനമാണെന്നു തോന്നുമ്പോൾ, ഊരും പേരും പറയാതെ, എങ്ങനെയെങ്കിലും ഏതെങ്കിലും അനാഥാലയത്തിൽ അതിനെ എത്തിക്കുന്നു. അല്ലെങ്കിൽ, പുഴയിൽ കുന്തി കർണ്ണനെ ചെയ്തതു പോലെ, പുഴയിൽ ഒഴുക്കിവിടുന്നു. അതിനൊന്നുമുള്ള സൌകര്യമില്ലാതെ കൊഴിഞ്ഞുപോകുന്ന ചില മാതൃത്വങ്ങളുടെ നീക്കിയിരിപ്പുകളെ ചിലപ്പോൾ അനാഥാലയങ്ങൾ കണ്ടെടുക്കുന്നു. അവിടത്തെ കുട്ടികൾ അവിടെ എത്തിച്ചേർന്ന വഴിയുടെ കഥ കേട്ടിരുന്നാൽ, ഇതോ അമ്മമനസ്സ് എന്നു തോന്നിപ്പോകും.

അമ്മയാകാൻ കഴിയാത്തവരുടെ വേദനയും അപമാനവും നമ്മുടെ പഴയ സാഹിത്യത്തിൽ തിളച്ചുപൊങ്ങുന്നതു കാണാം. ഇപ്പോൾ അപമാനം കുറഞ്ഞ്, വേദന മാത്രമായി ചിലരിൽ ശേഷിക്കുന്നു. ശാസ്ത്രം അതിനൊരു പരിഹാരമായി, ഗർഭപാത്രം വാടകക്ക് എടുക്കാറാക്കിയിരിക്കുന്നു. ഗർഭധാരണം ഒരാളും ഗർഭപാലനം വേറൊരാളും ആകുമ്പോൾ, ഒരുതരം ഭഗ്നമാതൃത്വം ഉണ്ടാകുന്നു. എന്നാലും സന്താനോല്പാദനമോ മാതൃത്വമോ ഇല്ലാതാകുന്നില്ലല്ലോ എന്നു സമാധാനിക്കാം. പെറ്റമ്മയും പോറ്റമ്മയും ഉണ്ടായിരുന്നതുപോലെ, അമ്മയും പകരക്കാരി അമ്മയും ഉണ്ടാകുന്നു. പകരക്കാരി അമ്മയെ Surrogate Mother എന്നു പറയും.

അമേരിക്കയിൽ ഗർഭപാത്രത്തിനുള്ള വാടകയായി കോടിക്കണക്കിനു ഡോളർ പിരിഞ്ഞുകിട്ടുന്നതിന്റെ കണക്ക് ഒരിക്കൽ മൈക്കേൽ സാൻഡൽ എന്ന ചിന്തകൻ നിരത്തുകയുണ്ടായി. ശാരീരികമായ ന്യൂനതകൊണ്ടല്ല, ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അസൊകര്യം ഓർത്ത്, ഗർഭപാത്രം വാടകക്കെടുക്കുന്ന പ്രവണത ശരീരത്തിന്റെ മാത്രമല്ല, മനുഷ്യമനസ്സിന്റെ കൂടി പരിണാമത്തിന്റെ സൂചനയാകുന്നു. അതിൽ ഇനി മാനാപമാനങ്ങൾക്കോ ഗുണദോഷചിന്തക്കോ ഇടമില്ല.

പിതൃത്വം സംശയാസ്പദമാകുമ്പോൾ മാനക്കേടു തോന്നിയിരുന്ന കാലം പൊയ്ക്കൊണ്ടിരിക്കുന്നു. മാതൃത്വത്തിന്റെ ലയഭംഗിയും മങ്ങിവരുന്നു. “ജീവിതമോ, അത് നമുക്കുവേണ്ടി നമ്മുടെ ജോലിക്കാർ ജീവിച്ചുകൊള്ളും” എന്ന പഴയൊരു ഫ്രെഞ്ച് ചിന്തകന്റെ നിരർഥജല്പനം, മാതൃത്വം വാടകക്കെടുക്കുന്ന പ്രക്രിയയിൽ സാർഥകമാകുന്നു. വാസ്തവത്തിൽ, അമ്മമനസ്സിനെപ്പറ്റിയുള്ള വിചാരമെല്ലാം അതികാല്പനികത്വമാണെന്നുപോലും എലിസബെത് ബെന്നറ്റ് എന്നൊരു ഗവേഷക പറഞ്ഞുവെച്ചിട്ടുണ്ട്. ആ വെളിച്ചത്തിൽ നോക്കിയാൽ, ക്രിസ്റ്റ്യാനോ റോണാൾഡോയുടെ മകന്റെ അമ്മയെപ്പറ്റിയുള്ള ആലോചന അത്ഭുതപ്പെടുത്തുന്നതാവില്ല.

(മലയാളം ന്യൂസിൽ സൊമ്മവരത്തിൽ ജൂലൈ 12നു വന്നത്)

ജയത്തോളം മറ്റൊന്നും വരില്ല

ഇന്നാഫ്രിക്ക, ഇതെൻ നാടവളുടെ
ദുഖത്താലേ ഞാൻ കരയുന്നൂ

എന്നു പഴയ പോലെ പാടേണ്ട കാര്യമില്ല. എന്തായാലും എൻ വി കൃഷ്ണ വാര്യർ പാടിയ ഭാവത്തിൽ പടേണ്ട. ദുഖകാരണം പല ആഫ്രിക്കൻ രാജ്യങ്ങളും നീക്കിക്കൊണ്ടുവരുന്നു. സ്വാതത്ര്യം നേടുന്നു, സമൃദ്ധി തേടുന്നു, പലപ്പോഴും ജയം നേടുന്നു. എന്റെ നോട്ടത്തിൽ, ദുഖിക്കേണ്ട ഒരു കാരണം കഴിഞ്ഞ ആഴ്ച ഉണ്ടായി. നൈജീരിയയിലെ ഫൂട്ബാൾ ടീമിനെ അവിടത്തെ പ്രസിഡന്റ് പിരിച്ചുവിട്ടു. ടീമിന്റെ തോൽവിയായിരുന്നു പിരിച്ചുവിടാനുള്ള കാരണം.

ലോകകപ് മത്സരത്തിൽ നൈജീരിയ മൂന്നു കളികളിൽ പ്രത്യക്ഷപ്പെട്ടു. മൂന്നിലും തോറ്റു. ഫുട്ബാളിനെപ്പറ്റിയുള്ള എന്റെ അറിവ് വേറെ ആരുടേതിനെക്കാളും കുറവാണെങ്കിലും, ഒരു കാര്യം പറയാൻ ഞാൻ ധൈര്യപ്പെടുന്നു: നൈജീരിയയുടെ തോൽവി ദയനീയമായിരുന്നില്ല. ഞാൻ കണ്ട ഒരു കളിയിൽ ആഫ്രിക്ക ഉദിച്ചുയരുന്നതു പോലെ തോന്നി. കപ്പും കിരീടവും തങ്ങൾക്കു വിധിച്ചതാണെന്ന മട്ടിൽ പെരുമാറുന്ന അർജന്റീനയോടു പൊരുതിയപ്പോൾ, നൈജീരിയ തോറ്റതിലല്ല അത്ഭുതം. ഒരു ഗോളിനേ കൊലകൊമ്പന്മാരായ അർജന്റീനക്ക് അവരെ തോല്പിക്കാൻ കഴിഞ്ഞുള്ളു എന്നതായിരുന്നു അത്ഭുതം. നൈജീരിയയുടെ അത്ഭുതാവഹവും ആദരണീയവും ആയ നേട്ടവും അതായിരുന്നു.

എന്നാലും തോൽവി തോൽവി തന്നെ. വാക്കുകൊണ്ടും കണക്കുകൊണ്ടും അതിനെ ജയമാക്കി മാറ്റാൻ പറ്റില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ, തോൽവിയാണ് തന്റെ കക്ഷിക്ക് നേരിട്ടതെങ്കിൽ, അതും ജയത്തിനു സമമാണെന്നു വരുത്തുന്ന ഒരു തന്ത്രം ഇ എം എസ്സിനുണ്ടായിരുന്നു. കാര്യവും കാരണവും തപ്പിനോക്കിയും, കാണാത്തത് കണ്ടെത്തിയും, കണക്കു നിരത്തിയും പരാജയത്തെ വിജയവും, പുതിയ വിജയത്തിലേക്കുള്ള വഴിയുമൊക്കെയായി അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അപഗ്രഥനവൈഭവം. അങ്ങനെ ആഢ്യമോ ആര്യമോ ആയ വഴി ആഫ്രിക്കൻ നേതാവ് കണ്ടില്ല. തോറ്റവർ തോറ്റു. അവരെ അദ്ദേഹത്തിനു വേണ്ട. അതുകൊണ്ട് പടിയടച്ച് പിൺഡം വെച്ചു. അത്ര തന്നെ.

വാസ്തവത്തിൽ അത് അത്ര മാത്രമല്ല. നൈജീരിയയിലെ ഫുടബാൾ രാഷ്ട്രീയത്തിന്റെ കാണാപ്പുറമൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയട്ടെ, എവിടെയായാലും എല്ലാവർക്കും പഥ്യം ജയം തന്നെ. പരാജയത്തോട് ആർക്കും പൊരുത്തപ്പെടാൻ ഇഷ്ടമല്ല. ഒരടി കൂടി മുന്നോട്ടു പോയി, പരാജിതനെ പമ്പ കടത്തുന്നതായി നൈജീരിയൻ പ്രസിഡന്റിന്റെ നടപടി. തോൽക്കുന്നവന് നിൽക്കക്കള്ളി ഇല്ലെന്നു വരുന്ന അവസ്ഥയിൽ തീർച്ചയായും ദുഖിക്കണം.

അമേരിക്കയുടെ മനോഭാവമാണിതെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുകേൾക്കാം. വിജയത്തിന്റെ കാലവും ദേശവും ആണ് ഇതെന്നത്രേ അമേരിക്കൻ വേദാന്തം. തോറ്റുപോകുന്നവൻ തോൽക്കേണ്ടവനും സഹിക്കേണ്ടവനുമാണ്, ദയയും ദാക്ഷിണ്യവും അർഹിക്കുന്നവനല്ല; അതേപോലെ, ജയിക്കുന്നവൻ കേമൻ, അവനെ കുമ്പിട്ടുവണങ്ങുക: ജനമനശ്ശാസ്ത്രത്തിൽ ഊറിക്കൂടിയ ഭാവമാണതെന്നു തോന്നുന്നു. മറ്റുള്ളവർ അങ്ങനെ പറയും; ഉറക്കെയല്ലെങ്കിലും, അമേരിക്കക്കാരൻ അതു ശരി വെക്കും. ഇംഗ്ലിഷിൽ പ്രചാരം നേടിയ രണ്ടു പ്രയോഗങ്ങൾ ഈ വെളിച്ചത്തിൽ വേണം കാണാൻ. ജയത്തോളം ജയിക്കുന്ന മറ്റൊന്നില്ല. വിജയി എല്ലാം കവരുന്നു. നത്തിംഗ് സക്സീഡ്സ് ലൈക് സക്സസ്. വിന്നർ ടേക്സ് ഇറ്റ് ഓൾ. ആ സുവിശേഷം നൈജീരിയൻ നേതാവിനെയും സ്വാധീനിച്ചതായി കാണാം..

ജീവിതത്തെ കളിയായല്ല, മത്സരമായി മാത്രം കണ്ടാൽ അങ്ങനെയാകാതെ തരമില്ല. മത്സരമാണെങ്കിൽ, ഒരാൾ ജയിക്കണം, മറ്റേയാൾ തോൽക്കണം. എല്ലാവരും ജയിക്കുകയോ എല്ലാവരും തോൽക്കുകയോ ചെയ്യുന്ന കളിയിൽ വിനോദമേയുള്ളു, മത്സരമില്ല. ജയ പാടാൻ കാണികൾ കാത്തിരിക്കുമ്പോൾ, ഭള്ളു പറയാനും ആട്ടിയോടിക്കാനും പിരിച്ചുവിടാനും പാകത്തിൽ ഒരാൾ തോറ്റേ പറ്റൂ--മാനവും സമ്മാനവും വിജയിയുടെ മുന്നിൽ അടിയറവെച്ച്. തോറ്റ ടീമിനെ പിരിച്ചുവിട്ടത് ആ വികാരത്തിന്റെ പാരമ്യത്തിലായിരുന്നു.

ആരും തോറ്റുകൂടെന്നായിരിക്കുന്നു. തോറ്റവർ തുന്നം പാടും, തൂങ്ങിച്ചാവണം. അങ്ങനെ രോഗാതുരമായ ഒരു സാമൂഹ്യഭാവം വളരാൻ അനുവദിച്ചതുകൊണ്ട്, പരീക്ഷക്കാലമായാൽ മനോരോഗവിദഗ്ധനായ എന്റെ മിത്രം സി ജെ ജോണിനെപ്പോലുള്ളവർക്ക് ഇരിക്കപ്പൊറുതിയില്ലാതവും. ഒരു തോൽ വികൊണ്ടൊന്നും ആകാശം ഇടിയുകയോ ഒരു വിജയംകൊണ്ട് പറുദീസ തുറക്കുകയോ ഇല്ലെന്ന് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ പറഞ്ഞുമനസ്സിലാക്കുന്നതാണ് ഫെബ്രുവരി മുതൽ മേയ് വരെ ഡോക്റ്റർ ജോണിന്റെ പ്രധാനപരിപാടി. പരാജയവുമായി പൊരുത്തപ്പെടാൻ കഴിയാതെ ആത്മഹത്യക്കൊരുങ്ങുന്നവരെ പിന്തിരിപ്പിക്കുന്ന മൈത്രി എന്ന പ്രസ്ഥാനത്തിന്റെ ഉപദേശകനും ജോൺ തന്നെ.

തിരഞ്ഞെടുപ്പുമായി പരിചയമുള്ളവർക്ക് അറിയാം, ജയിക്കുമെന്ന് തുടക്കം മുതലേ പറഞ്ഞു നടന്നാലേ തോൽക്കാതിരിക്കുകയുള്ളു. തുടക്കത്തിലേ തോൽക്കുമെന്നു നിനച്ചിരിക്കുന്നയാളെ ജയിപ്പിക്കുക വിഷമായി കരുതുന്നവരാണ് എല്ലാ സംഘാടകരും. അതുകൊണ്ട് മത്സരത്തിനുമ്പേ ജയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു, എതിരാളികൾ എല്ലാവരും. ചിലർ പോസ്റ്റർ പ്രളയം സൃഷ്ടിക്കുന്നു, ചിലർ പണം വാരിയെറിയുന്നു, ചിലർ നിയന്ത്രിതമായ അഭിപ്രായസർവേ ഏർപ്പെടുത്തുന്നു. തങ്ങൾ തോൽക്കുമെന്നു പ്രവചിക്കുന്ന ഏതെങ്കിലും സർവേയെ ആരെങ്കിലും സ്വാഗതം ചെയ്യുന്നതു കേട്ടിട്ടുണ്ടോ? “ജയിക്കാനായ് ജനിച്ചവൻ ഞാൻ“ എന്നയിരിക്കും എല്ലാവരുടെയും മുദ്രാവാക്യം.

ബസ് കണ്ടകറ്ററും യാത്രക്കാരനും തമ്മിൽ കശപിശ ഉണ്ടാകുമ്പോഴത്തെ രംഗം ശ്രദ്ധിച്ചിട്ടില്ലേ? പലപ്പോഴും ഉയരുന്ന ശബ്ദമുള്ള കണ്ടക്റ്ററുടെ പക്ഷം പിടിക്കാനായിരിക്കും മിക്ക യാത്രക്കാർക്കും താല്പര്യം. കണ്ടക്റ്ററും യാത്രക്കാരനും ഒരുപോലെ മറ്റുള്ളവരുടെ ശ്രദ്ധയും പിന്തുണയും നേടാൻ ശ്രമിക്കുന്നതു കാണാം. യാത്രക്കാരൻ അത്ര സമർഥനും കണ്ടക്റ്ററുടെ പെരുമറ്റം അത്ര മോശവുമല്ലെങ്കിൽ, പൊതുവേ പറഞ്ഞാൽ, മിക്കവരും കണ്ടക്റ്ററുടെ പിന്നിലായിരിക്കും കൂടുക. കരുത്തുള്ളവന്റെയും ജയിച്ചുകേറുന്നവന്റെയും പക്ഷം ചേരുന്നതാണ് ജനത്തിന്റെ സ്വഭാവം. ജനക്കൂട്ടത്തെയും അധികാരത്തെയും ബന്ധപ്പെടുത്തി ഗഹനമായ പഠനം നടത്തിയ ഏല്യാസ് കാനേട്ടിയുടെ നിഗമനവും അതു തന്നെ. അതൊന്നും അറിയാതെത്തന്നെ, ജനമനശ്ശാസ്ത്രം മനസ്സിലാക്കി, തോൽക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടു പാഴാക്കരുതെന്ന് നാട്ടുകാരെ ഉപദേശിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നവരാണ് വിജയത്തിന്റെ വാസ്തുശില്പികൾ.

തോറ്റവരുടെയും ഒറ്റപ്പെട്ടവരുടെയും നന്മക്കുവേണ്ടി നിലകൊള്ളൂന്നവരുടെ മുദ്രാവാക്യവും വിജയത്തിന്റെ വർദ്ധിതമൂല്യത്തിൽ ഊന്നിയതു തന്നെ. മറ്റുള്ളവർ തുലയട്ടെ, ഞങ്ങൾ ജയിക്കട്ടെ എന്നാണല്ലോ എല്ലാവരുടെയും ആത്മാശീർവാദകമായ ഘോഷണം. മറ്റുള്ളവർ മുർദാബാദ്, ഞങ്ങൾ സിന്ദാബാദ്. അതിന്റെ മാറ്റൊലിയാണ് പുറകേ വരുന്ന പ്രസംഗങ്ങളെല്ലാം. “തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല” എന്ന് അരങ്ങിൽനിന്നുയരുന്ന ആവർത്തനവിരസമായ ആ ആക്രോശം കേട്ടാലറിയാം, അത് ഉയർത്തുന്നവർ ജയിക്കുന്നവനുവേണ്ടിയേ കൊടി പിടിക്കുകയുള്ളൂ. അവർ പാടുന്നതൊക്കെ വിജയഗാഥ. പരാജിതനുവേണ്ടി ആരെങ്കിലും പാട്ടു പാടുന്ന കാലം എന്നേ കഴിഞ്ഞുപോയി.

പരിണാമത്തിന്റെ രഹസ്യം അതാണെന്നു വാദിക്കാം. മിടുക്കുള്ളവൻ മുന്നോട്ടുപോകും. വരാനിരിക്കുന്ന ലോകം അവന്റേതാകും. ദുർബ്ബലൻ വഴിയിൽ വീഴും. അവനെ പഴിക്കുന്നത് ഫാഷൻ ആകും. പാവപ്പെട്ടവരുടെ കാര്യം പറഞ്ഞ് പലരും ഇപ്പോഴും വിറളി നടിക്കുന്നതു കാണാമെങ്കിലും, അന്ത്യോദയമെന്ന ഗാന്ധിയൻ സങ്കല്പത്തിലല്ല മിക്കവർക്കും അഭിനിവേശം. പണമുണ്ടാക്കാനുള്ള മത്സരത്തിൽ തോറ്റുപോകുന്നവരുടെ വക്കാലത്തെടുക്കാൻ ഇനി അധികം ആളെ കിട്ടില്ല. ജീവിതം മത്സരവും വിജയം പുണ്യവുമായി ഗണിക്കുന്ന സാംസ്ക്കാരികാവസ്ഥയിൽ അതങ്ങനെയേ വരൂ. തോറ്റവരെ പടിയിറക്കിവിട്ട നൈജീരിയൻ പ്രസിഡന്റിന്റെ നടപടി, ആ നിലക്കുനോക്കിയാൽ, സ്വാഭാവികം തന്നെ. എന്നാലും തോറ്റവർക്കും വേണ്ടേ ഇവിടെ ഒരിടം?

(മലയാളം ന്യൂസിൽ സോമവാരത്തിൽ വന്നത്)