Friday, February 13, 2015



എന്റെ ഇന്നത്തെ പുലർവിചാരം ഇങ്ങനെ:
സന്ദർഭം പറഞ്ഞ് അർഥം വിവരിക്കുക:
"എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
ഇതു പറഞ്ഞത് മറ്റാരുമല്ല, സാക്ഷാൽ ബൃഹസ്പതി, ദേവഗുരു, ബ്രഹ്മാവിന്റെ പൗത്രൻ, അംഗിരസ്സിന്റെ പുതൻ.
ബൃഹസ്പതിയുടെ ജ്യേഷ്ഠനായിരുന്നു ഉചഥ്യൻ. ഉചഥ്യന്റെ ഭാര്യ മമത. മമതയിൽ ദേവരനു കണ്ണുണ്ടായി. അവൾ പറഞ്ഞു, "ജ്യേഷ്ഠപത്നിയെ മോഹിക്കരുത്. പോരെങ്കിൽ, ഞാൻ ഗർഭിണീയുമാണ്."
ബൃഹസ്പതി വിട്ടില്ല. അദ്ദേഹം കെഞ്ചി: "എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
അമ്മയെ പീഡിപ്പിക്കുന്ന ദേവഗുരുവിനോട് ഗർഭസ്ഥശിശു തട്ടിക്കേറി. പീഡകൻ അവനെയും വിട്ടില്ല. "ഏടാ, പിറക്കാത്ത ചെറുക്കാ, നിനക്കിപ്പോഴേ ഇത്ര ശൗര്യമോ? പിറന്നാൽ നീ എന്താവും? അതുകൊണ്ട് നിനക്ക് കാഴ്ച്ക ഉണ്ടാകാതെ പോവട്ടെ...."
അങ്ങനെ ദീർഘതമസ്സുണ്ടായി. ദീർഘതമസ്സിനെ, വയസ്സനും കുരുടനുമായതുകൊണ്ട്, ഭാര്യ പ്രദ്വേഷി ഉപേക്ഷിച്ചതിന്റെയും ഗംഗയിൽ എറിയപ്പെട്ട വൃദ്ധമുനീക്ക് ഒരു രാജ്ഞിയിലും ദാസിയിലും കുട്ടികളുണ്ടായതിന്റെയും കഥ സന്ദർഭത്തിൽ പെടുന്നില്ല.
"പുണർന്നേ മതിയാവൂ" എന്നു ശഠിച്ചിരുന്ന ബൃഹസ്പതിക്ക് എന്തു പറ്റി എന്ന അന്വേഷണം തുറവൂർ വിശ്വംഭരനു വിടാം.