Thursday, July 16, 2009

ഒരു സുന്ദരിയുടെ ഗൂഢാലോചന




പേടിയോ ദേഷ്യമോ വേദനയോ, എന്തായിരുന്നു ആ വെളുത്തുമെലിഞ്ഞ കൊച്ചുസുന്ദരിയുടെ കയ്യില്‍ വിലങ്ങ് കണ്ടപ്പോള്‍ തോന്നിയതെന്ന് ഓര്‍മ്മയില്ല. ഒരുപക്ഷേ മൂന്നുവികാരങ്ങളും ഒരേനേരം തോന്നിയിരിക്കാം. മനുഷ്യാവകാശലംഘനമോര്‍ത്ത് ഞെട്ടിയിരിക്കാം. പെണ്ണിന് ഏറിയാല്‍ ഇരുപത്തഞ്ചു വയസ്സു കാണും. കൂമ്പാള പോലത്തെ ആ നൈര്‍മ്മല്യത്തെ വിലങ്ങുവെച്ച്, ആയുധമേന്തിയ പല കാവല്‍ക്കാരുടെ വലയത്തിനുള്ളില്‍ പാര്‍പ്പിച്ചതു കണ്ടപ്പോള്‍, ഉള്ളില്‍ ചിരിയും രോഷവും ഒരുപോലെ പൊട്ടി. അവളാകട്ടെ, ഭാവഭേദമൊന്നുമില്ലാതെ, എഴുന്നേറ്റുനില്‍ക്കാതെ, ചിരിക്കാന്‍ ഒരു വിരസശ്രമം നടത്തിക്കൊണ്ട് ഒരു ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു, ഞങ്ങള്‍ മൂവര്‍ എത്തിയപ്പോള്‍. സൈനിക രഹസ്യാന്വേഷണവിഭാഗത്തിലെ കേണല്‍ സി ജി വര്‍ഗീസും കേന്ദ്ര റിസര്‍വ് പൊലിസിലെ കേണല്‍ ചാറ്റര്‍ജിയും ഞാനുമായിരുന്നു മൂവര്‍.

ചാറ്റര്‍ജിക്ക് അവളോട് എന്തൊരു സ്നേഹമായിരുന്നു! ചെന്ന പാടേ അന്വേഷണം തുടങ്ങി: “സുഖമല്ലേ? കൈ നോവുന്നുണ്ടോ? വിലങ്ങ് ഊരണമെന്നുണ്ടോ? തനിയേ ഒന്ന് ഊരിനോക്കൂ...” അങ്ങനെ പോയി തേന്‍ ചോരുന്ന വാക്കുകള്‍. അവള്‍ ഊരാന്‍ ശ്രമിച്ചു. ഫലിച്ചില്ല; പക്ഷേ ഒന്നുകൂടി വലിച്ചാല്‍ കൈ പുറത്തുവരുമെന്നു തോന്നി. അവളോട് ഇംഗ്ലിഷില്‍ സംസാരിച്ചിരുന്ന ചാറ്റര്‍ജി അടുത്തുനിന്നിരുന്ന ഇന്‍സ്പെക്റ്ററോട് ഹിന്ദിയില്‍ പറഞ്ഞു: “അവള്‍ക്ക് അത് ശ്രമിച്ചാല്‍ ഊരിക്കളയാം. ഞങ്ങള്‍ സ്ഥലം വിട്ടാല്‍ ഉടനേ വിലങ്ങ് നന്നായി മുറുക്കണം.“

ഐ ജിയേയും ഡി ഐ ജിയേയും എസ് പിയേയും ഓപറേഷന്‍സ് റൂമില്‍ വെച്ച് ഒറ്റയടിക്ക് വെടിവെച്ചുകൊല്ലാനുള്ള ഗൂഢാലോചനക്ക് തന്റെ വീട്ടില്‍ വേദിയൊരുക്കിയ മിടുക്കിയായിരുന്നു ഐ ജി ആര്യയുടെ സെക്രടറി കൂടിയായിരുന്ന വന്‍ ലാല്‍ സാരി എന്ന സുന്ദരി. ഐസോള്‍ പട്ടണത്തിലെ പൊലിസ് പാ‍ളയത്തില്‍ ആര്യയും സേവയും പഞ്ചാപകേശനും പതിവുചര്‍ച്ച നടത്തുമ്പോഴായിരുന്നു സാരിയുടെ സുഹൃത്തുക്കളുടെ ഇരച്ചുകയറ്റം. പിന്നെ താമസമുണ്ടായില്ല, മൂനു ജീവന്‍ ഒടുക്കാന്‍ വേണ്ടതിലുമെത്രയോ ഏറെ നിറയൊഴിച്ച് കാപ്റ്റന്‍ ലാലെയ്യയുടെ നേതൃത്വത്തില്‍ എത്തിയ ആ ഘാതകസംഘം സ്ഥലം വിട്ടു. ലാലെയ്യയേക്കാള്‍ ഒരു പടി താഴെയായിരുന്നു
മിസോ നാഷനല്‍ ആര്‍മിയില്‍ ലഫ്റ്റ്നന്റ് വന്‍ ലാല്‍ സാരിയുടെ സ്ഥാനം.

സുന്ദരിയായ കലാപകാരിയുടെ വിക്രമങ്ങളെപ്പറ്റി ഒരു ചിത്രീകരണം പ്രക്ഷേപണം ചെയ്യാനുള്ള സൌകര്യമോ സന്നദ്ധതയോ ഐസോളിലെ അന്നത്തെ ആകാശവാണീനിലയത്തിനുണ്ടായിരുന്നില്ല. പിഴച്ചാല്‍ തല പോകാവുന്നതാണ് കാര്യം. പുറന്നാട്ടുകാര്‍ അവിടെ എത്തുന്നതുതന്നെ മടങ്ങിപ്പോകാനുള്ള പരിപാടി ഇട്ടി്ട്ടായിരിക്കും. അന്നാട്ടുകാരായ ഉദ്യ്യോഗസ്ഥന്മാര്‍ക്ക് കലാപകാരികളുമായി എന്തെങ്കിലും ബന്ധം കാണുമായിരുന്നു. അതുകൊണ്ട് അവര്‍ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരുന്നു. സ്വന്തക്കാരെ സഹായിക്കാത്തതിനും ഒറ്റുകൊടുക്കുന്നതിനും കടുത്ത ശിക്ഷയായിരുന്നു വിശാലമായ ഒരു കുടുംബത്തിന്റെ സ്വഭാവമുള്ള മിസോ സമൂഹത്തില്‍. നിലയം മേധാവി സൈലോ ആകട്ടെ, അധികാരമോ കേമത്തമോ അല്പം പോലും പങ്കുവെക്കാന്‍ ഇഷ്ടപെടാത്ത, ഭാവന കുറഞ്ഞ ഒരു മണുങ്ങൂസ്.

അവിടെ കലാപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന വാര്‍ത്താവിഭാഗം തുടങ്ങാന്‍, 1975ലെ വിഹ്വലമായ ഒരു പ്രഭാതത്തില്‍ ഞാന്‍ ഐസോളില്‍ എത്തുമ്പോള്‍, സ്വാഗതത്തിന്റെ താപനില ഏറെ താഴ്ന്നിരുന്നു. രാവും പകലും നിരോധനാജ്ഞ നീണ്ടു. ഒരാഴ്ചകൂടി കഴിഞ്ഞേ അടിയന്തരാവസ്ഥ വന്നുള്ളു. അതിനു മുമ്പേ തന്നെ ജീവഭയവും, ഭയം പ്രചോദിപ്പിക്കുന്ന നടപടിയുടെ അടിയന്തരസ്വഭാവവും മിസോറമിന്റെ തലസ്ഥനത്തിനു പരിചിതമായിരുന്നു.

റൊഹ് നൂന എന്ന ചെറുപ്പക്കാരന്‍ ഒരു മൈതാനത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുകളില്‍ വെച്ച് കൊല്ലപ്പെട്ടു, ഞാന്‍ ചെന്നതിന്റെ പിറ്റേ ദിവസം. രണ്ട് കൈകളിലും തോക്കുമായി പ്രവേശിച്ച റൊഹ് നൂനയെ പൊലിസ് വളഞ്ഞ് വകവരുത്തുകയായിരുന്നു. പൊലിസ് പാളയത്തിലെ കൊലയില്‍ പങ്കുണ്ടായിരുന്ന റൊഹ് നൂനയുടെ മരണത്തില്‍ പലരും ദു:ഖിച്ചു. മുഖ്യമന്ത്രി ചൂങയുടെ സെക്രടറിയായിരുന്ന എസ് ആര്‍ വാല പറഞ്ഞു, “നല്ല ചെറുപ്പക്കാരന്‍. വഴി തെറ്റിപ്പോയല്ലോ. എന്നാലും കഷ്ടമായി.” കൂട്ടത്തില്‍ പറയട്ടെ, മുഖ്യമന്ത്രിയാകും മുമ്പ് ചൂങക്ക് ചില്ലറ കരാര്‍ പണികളുണ്ടായിരുന്നു. അത് അദ്ദേഹത്തെ ഏല്പിച്ചിരുന്ന വലിയ കരാറുകാരനായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ജോര്‍ജ്.

മഞ്ഞപ്രക്കാരന്‍ വാസുദേവന്‍ ‍ഉഴപ്പിയിരുന്നെങ്കില്‍ റൊഹ് നൂനയുടെ മരണത്തിന്റെ വാര്‍ത്ത ശവത്തേക്കാള്‍ തണുത്തിട്ടേ എത്തേണ്ടിടത്തെത്തുമായിരുന്നുള്ളൂ. റൊഹ് നൂനയുടെ വാര്‍ത്ത അയക്കാന്‍ കമ്പി ആപ്പിസില്‍ ‍ചെന്നപ്പോള്‍ കണ്ടതാണ് വാസുദേവനെ. കാഴ്ചയില്‍ ബംഗാളിയാണോ എന്നു തോന്നി. എന്റെ പേരു വായിച്ചപ്പോള്‍ കമ്പി അടിക്കുന്ന ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍ ഇങ്ങോട്ടുതന്നെ സംസാരം തുടങ്ങി തനി മഞ്ഞപ്ര മലയാളത്തില്‍. മലയാളം പോലെ അദ്ദേഹം സംസാരിച്ചിരുന്നത് മിസോ ഭാഷ ആയിരുന്നു. എപ്പോഴും ചിരിക്കുന്നതു പോലെയുള്ള മുഖം, മോഴ്സ് കോഡിന്റെ ഈണം ഉണ്ടാക്കാന്‍ വിരലുകള്‍ ചലിക്കുമ്പോള്‍, വികസിക്കും. പാട്ടുകാരന്‍ പാട്ടിന്റെ ഏറ്റിറക്കങ്ങളില്‍ അനുഭൂതിയുടെ ഭാവഹാവങ്ങള്‍ ‍കാണിച്ചുപോകുന്നതുപോലെ, കമ്പി ഭാഷ പ്രയോഗിക്കുമ്പോള്‍ വാസുദേവന്‍ കണ്ണിറുക്കുകയും,പുരികമുയര്‍ത്തുകയും, പുഞ്ചിരിക്കുകയും, ശീല്‍ക്കാരം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. വാസുദേവനെപ്പറ്റി പറയാനുണ്ടായിരുന്ന ഒരേയൊരു ദോഷം, തിരക്കുള്ള ദിവസങ്ങളില്‍ എനിക്ക് ഒരു പക്ഷേ അനര്‍ഹമായ മുന്‍ഗണന തന്നെ തന്നിരുന്നു എന്നതാകും.

ഏറ്റുമുട്ടലിന്റേയും മരണത്തിന്റേയും വാര്‍ത്തയേ ഐസോളില്‍നിന്ന് റിപ്പോര്‍ട് ചെയ്യാനുണ്ടായിരുന്നുള്ളൂ. അത് പൊലിസില്‍നിന്നും പട്ടാളത്തില്‍നിന്നും കൃത്യമായി കിട്ടുകയും ചെയ്യും. റൊഹ് നൂന കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആയിരുന്നു ടി ജെ ക്വിന്‍ എന്ന ഡി ഐ ജിയുമായുള്ള ആദ്യത്തെ സമാഗമം. ചമ്പല്‍ കൊള്ളക്കാരെ ഒതുക്കിയ ഖ്യാതിയുമായി ക്വിന്നും ഭാര്യയും ഊട്ടിയില്‍ ചടഞ്ഞു കഴിയുമ്പോഴായിരുന്നു മിസോറാമിലെ കലാപകാരികളെ കൈകാര്യം ചെയ്യാനുള്ള ക്ഷണവും കല്പനയും. ഉയരം കാരണം മുന്നോട്ടായുന്ന ശരീരത്തില്‍ മേദസ്സ് ഒട്ടുമില്ലായിരുന്നു. എന്തെങ്കിലും വേണമെങ്കില്‍, മണി അടിച്ച് ശിപായിയെ വിളിച്ചുവരുത്താനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരെവിടെയാണെങ്കിലും കേള്‍ക്കാവുന്ന ഉച്ചത്തില്‍ ആവശ്യം വിളിച്ചുപറയുകയായിരുന്നു
ക്വിന്‍ ശൈലി. ചിലപ്പോള്‍, ശിപായി അടുത്തുണ്ടെങ്കിലും, ക്വിന്‍കല്പന, ഒരു ശീലം പോലെ, ഉച്ചത്തില്‍ തന്നെ മുഴങ്ങുമായിരുന്നു.

വാര്‍ത്ത തേടി എത്തുന്നവരുടെ വളവും തിരിവുമൊന്നും ആ ആംഗ്ലോ ഇന്ത്യന്‍ ‍പൊലിസുകാരന്റെ അടുത്ത് ചിലവാകുമായിരുന്നില്ല. കാരണം, പറയാവുന്നതെല്ലാം, ഒന്നും ഒളിക്കാതെ, അദ്ദേഹം ആദ്യമേ പറഞ്ഞുവെക്കുമായിരുന്നു. അതില്‍ കൂടുതല്‍ ഒന്നും ചോദിക്കേണ്ട, ചോദിച്ചിട്ടൊട്ട് കാര്യവുമില്ല. ഏറ്റവും ഉയര്‍ന്ന മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലലെയ്യയെ ജീവനോടെ പിടി കൂടാമെന്നിരുന്നിട്ടും ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന വര്‍ത്തമാനത്തെപ്പറ്റി ചോദിച്ചാല്‍, ക്വിന്നിന്റെ മുഖത്തെ ചുളിവുകളുടെ ദിശ മാറും. അത്രയേ ഉള്ളു. ചിലപ്പോള്‍, ഏതാണ്ടൊരു ആത്മഗതമെന്നോണം, പറഞ്ഞെന്നുവരും: “കൊല നടത്തിയെന്ന് ഉറപ്പുള്ളവനെ മിനക്കെട്ട് പിടി കൂടുക, കോടതിയില്‍ ഹാജരാക്കുക, കോടതി അയാളെ വെറുതെ വിടുക, അയാള്‍ വീണ്ടും കൊലയുടെ വഴിയിലേക്ക് നീങ്ങുക. അതാണ് പതിവ്. ആ പതിവ് പാലിച്ചുപോയാല്‍, കലാപം ഒതുക്കുന്ന ജോലി നടക്കില്ല”

തലയെടുക്കാവുന്ന തിര എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന വിചാരത്തോടെയായിരിക്കും എന്നും രാവിലെ പൊലിസ് പാളയത്തിലേക്കുള്ള പുറപ്പാട്. പുറപ്പെടും മുമ്പേ സുവിശേഷത്തിലെ ഏതെങ്കിലും ഭാഗം കുറച്ച് വായിക്കും. മനുഷ്യന്റെ കൈകൊണ്ട് ചെയ്യാവുന്നത് നന്നേ കുറച്ചേ ഉള്ളുവെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ബലം. അതുകൊണ്ടുതന്നെ കൈ പ്രയോഗം നടത്തേണ്ടിടത്ത് അത് മടിക്കാതെ ചെയ്യും. മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന ഒഴിവുകഴിവൊന്നുമില്ല. രാവിലെ കൈ തിരുമ്മന്നതു കണ്ടാല്‍, തണുപ്പുകൊണ്ടോ സന്ധിവാതം കൊണ്ടോ ആണെന്നു കരുതരുത്. കേമനായ ഒരു ഒളിപ്പോരുകാരനെ പിടിച്ചതിന്റെ പിറ്റേന്ന് കണ്ടപ്പോള്‍, കൈ തിരുമ്മിക്കൊണ്ട് ക്വിന്‍ ‍വിശദീകരി‍ച്ചു: “എന്തു ചെയ്താലും ഒന്നും പറയില്ലെന്നു വന്നാലോ? കഴുവേറിക്കറിയാം. പറയില്ല. ഇന്‍സ്പെക്റ്റര്‍മാര്‍ രണ്ടുപേര്‍ അടിച്ചു തളര്‍ന്നു. അവന്‍ വിവരം തന്നാല്‍ എത്രയോ ജീവനായിരിക്കും രക്ഷപ്പെടുക എന്നോര്‍ത്തുപോയി. പിന്നെ എനിക്ക് ഇരിപ്പുറച്ചില്ല.” ക്വിന്‍ വീണ്ടും കൈ തിരുമ്മി.

സുവിശേഷത്തിലെ വചനങ്ങള്‍ സ്വയം ഉരുവിടുക മാത്രമല്ല, വേണ്ടപ്പോള്‍ ‍മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു കേണല്‍ വര്‍ഗീസ്. മിസോറാമിലെ സൈനിക രഹസ്യാന്വേഷണത്തിന്റെ മുഴുവന്‍ ചുമതലയും ഉണ്ടായിരുന്ന വര്‍ഗീസില്‍ പട്ടളക്കാരനേക്കാള്‍ കൂടുതല്‍ ഉപദേശി പാര്‍പ്പുണ്ടായിരുന്നു. പട്ടാളത്തിലെ പല ശീലങ്ങളും ശൈലികളും അദ്ദേഹത്തിന് ചേര്‍ന്നിരുന്നില്ല. ബ്രിഗേഡിയറായി വിരമിച്ച് തിരുവനന്തപുരത്ത് താമസമാക്കിയപ്പോള്‍, തോമ ശ്ലീഹ കേരളത്തിലെത്തിയ വഴി അടയാളപ്പെടുത്തി അദ്ദേഹം ഒരു പുസ്തകമെഴുതിയപ്പോള്‍ ‍ഒട്ടും അത്ഭുതം തോന്നിയില്ല. എന്തുകൊണ്ട് അദ്ദേഹം വാസ്തു ശില്പിയും ചിത്രകാരനും ആയില്ലേന്നേ അത്ഭുതപ്പെട്ടുള്ളു. കലാപകാരികളുടെ രഹസ്യം ചോര്‍ത്തുന്നതിനിടെ അദ്ദേഹം ചെയ്തിരുന്ന ഒരു പണി, വേലി കെട്ടുന്ന മുള്ളൂം ചവറ്റുകൊട്ടയിലേക്കെറിയുന്ന മരച്ചില്ലയും മറ്റും തോന്നുന്ന രീതിയില്‍ വളച്ചും പൊട്ടിച്ചും കൂട്ടിച്ചേര്‍ത്തും വിചിത്രമായ രൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആളുകളുടേയോ കിളികളുടേയോ മൃഗങ്ങളുടേയോ നിയതമായ രൂപങ്ങളാകാം, ഏതായാലും മുള്ളിന്റേയും മരച്ചില്ലയുടേയും പൊരുത്തമില്ലായ്മയില്‍നിന്ന് സവിശേഷമായ ഒരു രൂപതാളം സൃഷ്ടിക്കുകയായിരുന്നു കേണല്‍ വര്‍ഗീസിന്റെ വിനോദം. പാക് അതിര്‍ത്തിയില്‍ ചാരന്മാരെ കാത്തുനിന്ന നീണ്ട മണിക്കൂറുകളില്‍ വേലിപ്പത്തല്‍ തിരുപ്പിടിച്ചുണ്ടായാതായിരുന്നു ആ വിനോദകല.

കേണല്‍ വര്‍ഗീസ് പൊട്ടിച്ച ഒരു വാര്‍ത്ത മേജര്‍ കാപ്ചൂങക്ക് സുവിശേഷം ഓതിക്കൊടുത്തതിനെപ്പറ്റിയായിരുന്നു. മേജര്‍ എന്ന പദവി മിസോ നാഷനല്‍ ആര്‍മി കാപ്ചൂങക്ക് കല്പിച്ചു കൊടുത്തതായിരുന്നു. പുറത്താരും ആ ആര്‍മിയെ നിയമവിധേയമായി കരുതിയില്ല. അതുകൊണ്ട് അതിലെ ഉദ്യോഗസ്ഥരെ എസ് എസ് കാപ്റ്റന്‍ ലാലെയ്യ, എസ് എസ് മേജര്‍ കാപ്ചൂങ എന്നിങ്ങനെയാണ് വിളിക്കുക. എസ് എസ് എന്നുവെച്ചാല്‍ സെല്‍ഫ് സ്റ്റൈല്‍ഡ് എന്നര്‍ഥം. മിസോ നാഷനല്‍ ആര്‍മിയുടെ ഐസോള്‍ ടൌണ്‍ കമാണ്ടര്‍ ആയിരുന്നു എസ് എസ് മേജര്‍ കാപ്ചൂങ. ഒളിത്താവളത്തില്‍നിന്ന് പട്ടാളത്തിന്റെ പിടിയിലായ കാപ് ചൂങക്ക്, ഭേദ്യം ചെയ്യപ്പെട്ടപ്പോള്‍,
മാനസാന്തരം വരുന്നതുപോലെ തോന്നി. ബൈബിള്‍ വായിക്കണമെന്ന് ആഗ്രഹമായി. ഉടനേ കാപ് ചൂങയുടെ തന്നെ ബൈബിള്‍ ‍ഭാര്യയില്‍നിന്ന് വാങ്ങി കേണല്‍ വര്‍ഗീസ് ഉടമസ്ഥനെ ഏല്പിച്ചു. കൂട്ടത്തില്‍ സുവിശേഷത്തിലെ ഒരു വചനം(മത്തായി 26:52) വായി ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു: വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.

കാപ് ചൂങയെ കാണാന്‍ കേണല്‍ വര്‍ഗീസും കേണല്‍ ചാറ്റര്‍ജിയും എന്നെ ആദ്യം കൊണ്ടുപോയപ്പോള്‍ തടവറയില്‍ ബൈബിള്‍ അപ്പോഴും ഉണ്ടായിരുന്നോ എന്ന് ശ്രദ്ധിച്ചില്ല. വാസ്തവത്തില്‍ തടവുകാരന്റെ അടുത്തുനിന്നിട്ടു തന്നെ ആദ്യം കുറേ നേരം അയാളെ കാണാന്‍ പറ്റിയില്ല. “ഇതാണ് മേജര്‍ ‍കാപ് ചൂങ,” എന്ന് കേണല്‍ ചാറ്റര്‍ജി പാതി ചിരിയോടെ പറഞ്ഞപ്പോള്‍ ‍ഞാന്‍ ആളെ കാണാന്‍ നാലുപാടും നോക്കി. എന്റെ കാല്‍ക്കല്‍ കിടന്നിളകുന്ന ഒരു ചങ്ങലയും, അതിന് താഴേക്ക് ഇഴഞ്ഞുപോകാന്‍ ഒരു കിണറും, അതിന്റെ കരക്ക് തോക്കേന്തി നില്‍ക്കുന്ന ഒരു പൊലിസുകാരനും മാത്രമേ ആദ്യം കണ്ണില്‍ പെട്ടുള്ളു. പിന്നെ, ഒട്ടൊരു തമാശയോടെ കേണല്‍ ചാറ്റര്‍ജി കിണറിനുള്ളീലേക്കു നോക്കി സംസാരിക്കുന്നതു കണ്ടപ്പോള്‍ ‍ആഴത്തിലേക്ക് കണ്ണോടിച്ചു. അവിടെ ഒരു കയറ്റുകട്ടിലില്‍ ചങ്ങലക്കിട്ട കാപ് ചൂങ കിടക്കുന്നു. ചങ്ങലയും പൊലിസ് കാവലും മനസ്സിലായി. പക്ഷേ കിണര്‍, അതെന്തിന്? എന്റെ മനസ്സില്‍ പത്തിവിരുത്തിയ ചോദ്യത്തിനുത്തരമെന്നോണം കേണല്‍ ചാറ്റര്‍ജിയുടെ ഫലിതം കേട്ടു:“അണ്ടര്‍ഗ്രൌണ്ട് നേതാവല്ലേ. അണ്ടര്‍ഗ്രൌണ്ടില്‍ വിശ്രമിക്കട്ടെ എന്നു കരുതി.”‍

വന്‍ ലാല്‍ സാരിയെ കണ്ടു മടങ്ങുമ്പോള്‍, ഹൃദയം തുറക്കാത്ത സ്ത്രീകളെ കൈകാര്യം ചെയ്തിരുന്ന നിരുപദ്രവും അതേസമയം സൃഷ്ടിപരവുമായ രീതി കേണല്‍ വര്‍ഗീസ് വിവരിച്ചു. സാരിയുടെമേല്‍ത്തന്നെയോ അതോ വേറെ ഏതോ കലാപകാരിണിയുടെ മേലോ പ്രയോഗിച്ചതായിരുന്നു ആ തന്ത്രം. കലാപകാരിണിയായാലും കുടുംബിനിയായാലും, സ്ത്രീ ഏറ്റവും ഭയപ്പെടുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള തള്ളിക്കയറ്റമാകുന്നു. പണ്ടൊരിക്കല്‍ ബഹളമൊതുക്കാന്‍ നിയോഗിക്കപ്പെട്ട അസം റൈഫ്ള്‍സ് എന്ന സേനാവിഭാഗത്തിലെ ചിലരുടെ ഇളകിയാട്ടം ആ ഭയത്തെ ഒരു രോഗമാക്കി മാറ്റിയിരുന്നു. ആ ഭയത്തെ കേണല്‍ വര്‍ഗീസ് ഒരു കരുവാക്കിയെടുത്തു.

സൈന്യത്തിന്റെ പിടിയിലാകുന്ന കലാപകാരിണിയുടെ ഉള്ളറകള്‍ ഒരു ചോദ്യത്തിനും പിടികൊടുക്കാതെ നില്‍ക്കുമ്പോള്‍, അഴിഞ്ഞ മുടിയും ചുമന്ന കണ്ണും കയ്യില്‍ പാതി ഒഴിഞ്ഞ കുപ്പിയുമായി, ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച്, കുഴഞ്ഞുസംസാരിച്ചുകൊണ്ട്, കാപ്റ്റന്‍ സന്ധു മുറിയിലേക്ക് കയറിച്ചെല്ലുന്നു. പിന്നെ, ഒന്നും സംഭവിക്കാതെ, തടവുകാരി ഉള്ളു തുറക്കുന്നു. അതോടെ തന്റെ അഭിനയത്തെപ്പറ്റിയുള്ള തികഞ്ഞ സാഫല്യബോധത്തോടെ സന്ധു തന്റെ വഴിക്കു പോകുന്നു. ആര്‍ക്കും ഒന്നും കൈമോശം വരാതെ, ആരുടെയൊക്കെയോ ജീവന്‍ രക്ഷപ്പെടുത്താന്‍ ഉപകരിക്കുന്ന ഒരു രഹസ്യം ചോര്‍ത്തിയ കൃതാര്‍ഥതയോടെ കേണല്‍ വര്‍ഗീസ് ശബ്ദമില്ലാതെ ചിരിക്കുന്നു.

പതിഞ്ഞ ശബ്ദത്തില്‍ കൊലയെപ്പറ്റി സംസാരിക്കുന്ന ആളായിരുന്നു ചീഫ് സെക്രടറി സുരേന്ദ്രനാഥ്. പൊലിസ് വേഷം അഴിച്ചുവെച്ച്, കലാപഭൂമിയില്‍ പൊതുഭരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ആളായിരുന്നു അദ്ദേഹം. കശ്മീരിലെ ഹസ്രത് ബാല്‍ പള്ളിയില്‍നിന്ന് കണാതായ പ്രവാചകന്റെ മുടിയിഴ വീണ്ടെടുത്തസംഘത്തിന്റെ പൊലിസ് തലവനായിരുന്നു സുരേന്ദ്രനാഥ്. ഒരു മലയാളി സന്യാസിയെ ഗുരുവായി കിട്ടിയതുകൊണ്ട് അദ്ദേഹം ദൈവചിന്ന്തയിലേക്കു നീങ്ങിയോ, അതോ ദൈവചിന്തയിലേക്കു നീങ്ങിയതുകൊണ്ട് മലയാളി ഗുരുവിനെ കിട്ടിയോ എന്നു പറയാന്‍ കഴിയില്ല. ഏതായാലും ദൈവനാമം ജപിക്കുന്ന ശാന്തതയോടെ ഒരു ദിവസം അദ്ദേഹം പറഞ്ഞു: “ഗോവിന്ദന്‍, ഈ കേസില്‍ നമുക്കു രണ്ടു പേരെക്കൂടി കൊല്ലേണ്ടിയിരിക്കുന്നു...”

ഏതൊ ഒരു പിടികിട്ടാപ്പുള്ളി പട്ടണത്തില്‍ വെച്ചുതന്നെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ഞങ്ങള്‍. പിന്നേയും ആ കേസില്‍ പെട്ട പലരും ഒളിവിലുണ്ടായിരുന്നു. അവരെ പരാമര്‍ശിച്ചായിരുന്നു ആ പ്രസ്താവന. ഏറെ ബലവും അല്പം അനുനയവുമായി മിസോ കുന്നുകളില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സുരേന്ദ്രനാഥും സംഘവും. അനുനയത്തിന്റെ ഭാഗമായി കുറേ കലാപകാരികളെ ആയുധം വെച്ചു കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. അനുനയനയത്തിന്റെ ആദ്യത്തെ ഫലമായിരുന്നു ആ കീഴടങ്ങല്‍. അതിനെപ്പറ്റിയുള്ള എന്റെ നെടുനെടുങ്കന്‍ റിപോര്‍ട് കമ്പി അടിക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തു ക്ഷമാശീലനായ മഞ്ഞപ്ര വാസുദേവന്‍.

ബര്‍മ്മയുടേയും ബാംഗ്ലാദേശിന്റേയും അത്രിത്തിയിലുള്ള ഒരു കുന്നിന്‍ കൂട്ടമാണ് മിസോറം. ചൈനയിലേക്കും ഏറെയില്ല ദൂരം. കുന്നിന്‍ കൂട്ടത്തില്‍ പന്തീരാണ്ടു കൂടുമ്പോള്‍ മുള പൂക്കും. എലികള്‍ പെറ്റുപെരുകും. മുള പൂക്കുന്ന നാട് എന്നൊരു പുസ്തകം എഴുതിയതായിരുന്നു ഞാന്‍ എത്തുന്നതിനുമെത്രയോ മുമ്പ് ആകാശവാണിയില്‍ ‍കുറച്ചിടെ വാണരുളിയ ബാവേജയുടെ നേട്ടം. മിസോറമിനെ ആദ്യമായി പുറംലോകത്തിനു പരിചയപ്പെടുത്തിയ പുസ്ത്കങ്ങളില്‍ ഒന്നായിരുന്നു അത്. അന്നൊക്കെ കുന്നിന്‍ ചരിവുകള്‍ ശാന്തമായിരുന്നു.

അവിടെ അല്പസ്വല്പം കൃഷി നടന്നു. പരിഷ്കാരത്തില്‍നിന്നകന്ന്, മനുഷ്യര്‍ അവിടെ എളിയ ജീവിതം നയിച്ചു. പാതി നിരപ്പായ പാതയിലും, പാതി കൊക്കയില്‍നിന്ന് പൊങ്ങുന്ന തൂണുകളിലുമായി നിലകൊള്ളുന്ന കൊച്ചുകൂരകളില്‍ സമാധാനവും പട്ടിണിയും സഹവസിച്ചു. പിന്നെ കുന്നിന്‍ പുറത്തും താഴ്വരയിലും ഒരുപോലെ മുഴങ്ങുന്നത് വേദനയും വെല്ലുവിളിയും വെടിയുണ്ടയുടെ ശീല്‍ക്കാരവും മാത്രമായി.

എത്രയോ കൊല്ലങ്ങള്‍ക്കുശേഷം ബ്രിഗേഡിയര്‍ വര്‍ഗീസ് വന്‍ ലാല്‍ സാരിയെ ഓര്‍ത്തു. വെടിയുണ്ട കളിക്കോപ്പാക്കിയ ആ സുന്ദരി, രാഷ്ട്രീയത്തിന്റെ നിറവും സമാധാനത്തെപ്പറ്റിയുള്ള സങ്കല്പവും മാറിയപ്പോള്‍ ജയിലില്‍നിന്ന് വിടുതലായി. നാട്ടിനു പുറത്തുനിന്ന് കലാപം നിയന്ത്രിച്ചിരുന്ന ആളുകള്‍ അധികാരത്തിന്റെ തലപ്പത്തെത്തി. അതിലേക്കുള്ള യാത്രക്കിടയില്‍ സമാധാനത്തിന്റെ പേരില്‍ എത്തിയിരുന്ന സുരേന്ദ്രനാഥും മറ്റും പഴയ ലാവണങ്ങളിലേക്ക് തിരിച്ചയക്കപ്പെട്ടു. സുരേന്ദ്രനാഥ് പിന്നെ ഉയരങ്ങള്‍ കേറി; പഞ്ചാബ് ഗവര്‍ണര്‍ ആയിരിക്കേ, ഹിമാലയത്തിന്റെ ചരിവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു. അതിനിടെ അദ്ദേഹത്തിന്റെ ധനസമ്പാദാനത്തെപ്പറ്റി ഉയര്‍ന്നിരുന്ന കിംവദന്തി ഒതുക്കാന്‍ മാധ്യമബന്ധത്തിനോ മലയാളി ഗുരുവിനോ മരണത്തിനു തന്നെയോ കഴിഞ്ഞില്ല.

(തേജസ്സില്‍ ജൂലൈ പതിനാറിന് പ്രസിദ്ധപ്പെടുത്തിയത്)

Monday, July 13, 2009

വേലിക്കകത്തെ അച്യുതാനന്ദന്‍ പുറത്ത്

പഴമക്കാര്‍ പറയുന്നതു പോലെ, ഭവിതവ്യത തന്നെ ബലവതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതൊക്കെത്തന്നെ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഭവിതവ്യത. “ഞാന്‍ അന്നേ പറഞ്ഞില്ലേ, ഇങ്ങനെയേ കലാശിക്കൂ,” എന്നു പറഞ്ഞ് സര്‍വജ്ഞപീഠത്തില്‍ ഞെളിയുകയല്ല. വരാനിരുന്ന ചുവന്ന സംഭവങ്ങളുടെ കറുത്ത നിഴലുകള്‍ കണ്ണു തുറന്നിരിക്കുന്നവര്‍ക്കെല്ലാം നേരത്തേ കാണാമായിരുന്നതേ ഉള്ളു.

അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന്‍ ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ‍ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.

അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന്‍ പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണ‍ല്ലോ.

പിണറായി വിജയന്‍ ലാവലിന്‍ ‍ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്‍ട്ടിക്കാര്‍ തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.

അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്‍ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.

പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന്‍ കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ ‍പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന്‍ ഒന്നാന്തരമൊരു ഉര്‍ദു ശേര്‍ ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്‍ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.

പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്‍. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.

പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന്‍ ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.

ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്‍ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.

വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു.
അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്--
കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.

(ജുലൈ പതിമൂന്നിന് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചത്)

Thursday, July 2, 2009

വെള്ളത്തിനടിയിലെ തടിയുടെ രാഷ്ട്രീയം

പണ്ടാരോ പറഞ്ഞുപരത്തിയതായിരുന്നു ഏ കെ ജിയുമായി ഏ കെ കെ നമ്പ്യാര്‍ക്കുള്ള അടുത്ത കുടുംബബന്ധം. അങ്ങനെ ഒരു ബന്ധമില്ല. ആ നാട്ടുവര്‍ത്തമാനംകൊണ്ട് നമ്പ്യാര്‍ക്ക് ഒരു മെച്ചം ഉണ്ടായി: കരുണാകരന്റെ കാലത്ത് ഓമനിക്കപ്പെട്ട ഉദ്യോഗസ്ഥനായില്ല. കാ‍ര്‍ഷികോല്പാദനക്കമ്മിഷണറായി അങ്ങനെ കാലം പോക്കി. ആയിടെ അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന കെ എല്‍ എന്‍ റാവുവിനെപ്പറ്റി നമ്പ്യാര്‍ നടത്തിയ ഒരു ഒഴുക്കന്‍ പരാമര്‍ശത്തില്‍നിന്നാണ് കഥയുടെ തുടക്കം.

കര്‍ണ്ണാടകക്കാരന്‍ റാവുവിനെ കണ്ടാലും കേട്ടാലും ചിലര്‍ ചിരിക്കും. അഴകില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കഷണ്ടി. കര്‍ണ്ണാ‍ടകക്കാര്‍ക്കുമാത്രം വശമായ ഒരുതരം ചതഞ്ഞ മലയാളം. പലരും റാവുവിനെ പഴി പറയും, ഒഴിവാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ പ്രസ് ക്ലബ് മാറ്റണമെന്നു ശഠിച്ച കലക്റ്റര്‍ റാവുവിനെതിരെ കോഴിക്കോട്ടെ പത്രക്കാര്‍ പടവാള്‍ വീശി. കാര്യസാധ്യത്തില്‍ താല്പര്യമുള്ള മന്ത്രിമാര്‍ ‍തങ്ങളുടെ വകുപ്പുകളില്‍നിന്ന് റാവുവിനെ ഒഴിവാക്കാന്‍ നോക്കി. എവിടേയെങ്കിലും കുത്തിയിരുത്തേണ്ടേ എന്നു കരുതി സ്ഥപിച്ചതാണ് വനം വകുപ്പില്‍, നമ്പ്യാരുടെ ബൃഹത്തായ കൃഷിവകുപ്പിനു കീഴില്‍, എണ്‍പതുകളുടെ തുടക്കത്തില്‍.
അവിടെ റാവു കടന്നുപിടിച്ചത് വെള്ളത്തിനടിയില്‍ കിടക്കുന്ന തടിയിലായിരുന്നു. എന്തെല്ലാമോ പറഞ്ഞുവന്ന കൂട്ടത്തില്‍ ഒരു ദിവസം നമ്പ്യാര്‍ പറാഞ്ഞു: “ആ റാവു വീണ്ടും കഷ്ടത്തിലായിരിക്കുന്നു. നല്ലവനാണ്. വാശിക്കാരനാണ്. വെള്ളത്തില്‍ കിടക്കുന്ന കുറേ തടിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ മൂപ്പര്‍ മുറുകെ പിടിച്ചിരിക്കുന്നു. അത്ര മുറുക്കം വേണ്ടെന്നാണ് മന്ത്രിമാരുടെ താല്പര്യം...“ വിശദാംശമൊന്നും നമ്പ്യാരുടെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു.

എന്താണ് കിസ്സ? എവിടെയാണീ വെള്ളത്തില്‍ തള്ളിയിരിക്കുന്ന തടി? ചീഫ് എഞ്ചിനീര്‍ ഭരതനോട് തിരക്കി. പലതും അരിയുന്നയാലായിരുന്നു ഭരതന്‍. ഒരു വാസുദേവന്‍ നായര്‍ക്ക് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കരാര്‍ ഉണ്ടായിരുന്നു. വാസുദേവന്‍ നായര്‍ ഭരതന്റെ അളിയന്‍ കെ പി വിശ്വനാഥന്റെ പരിചയക്കാരനായിരുന്നു. അത് ഏറെക്കാലത്തിനുശേഷം വനം മന്ത്രിയാവുകയും രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്ത വിശ്വനാഥന്‍ തന്നെ ആയിരുന്നു. അതാണ് സംഗതി എങ്കില്‍ വിട്ടുകളയാവുന്നതല്ലേ എന്നൊരു ചിന്തയായി ഭരതന്. അതു മതിയായി എനിക്ക് സംഘര്‍ഷത്തിന്, ചങ്ങാത്തവും ചുമതലയും തമ്മിലുള്ള സംഘര്‍ഷത്തിന്. സത്യം അന്വേഷിച്ചു കണ്ടെത്തിയാലേ സംഘര്‍ഷം തീരുമായിരുന്നുള്ളു.

ആദ്യം റാവുവിനോട് അന്വേഷിച്ചു, കണ്ടെത്തിയില്ല. ചെറുപ്പത്തിലേ മരിച്ച, ഏറെ സിഗററ്റ് വലിച്ചിരുന്ന, മുമ്പൊരിക്കല്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്ന പി സി സി രാജയുടെ ഒപ്പം പഠിച്ച സൌമ്യനായ സി കെ കെ പണിക്കരുടെ മുറിയില്‍ വെച്ചായിരുന്നു റാവുവുമായുള്ള ആദ്യത്തെ സമാഗമം. തന്റെ മുറിയില്‍ ഒറ്റക്കൊരു പത്രക്കാരനെ കാണേണ്ട എന്നായിരുന്നു റാവുവിന്റെ മുന്‍കരുതലോടെയുള്ള തീരുമാനം. പണിക്കരുടെ പുകമറയിലിരുന്ന് റാവു പറഞ്ഞു, ഒന്നും പറയില്ല. എന്തെങ്കിലും വ്യക്തമാക്കാണമെങ്കില്‍, അതാകാം, അതില്‍ പരം ഒന്നു ആകില്ല. റാവുവിന്റെ കര്‍ണ്ണലയാളത്തില്‍ അവസാനവാക്കിന്റെ ശബ്ദമുണ്ടായിരുന്നു. അതില്‍ പക്ഷേ ആശയുടെ ഒരു ധ്വനിയും ഒളിപ്പിച്ചിരിക്കുനന്തുപോലെ തോന്നി. ആരോടെങ്കിലും ഒന്നു പറഞ്ഞുതീര്‍ത്താല്‍ മതിയായിരുന്നു എന്നോ മറ്റോ ഒരു അക്ഷമ റാവുവില്‍ നുരഞ്ഞുവന്നിരുന്നുവോ?

റാവു പറയാന്‍ മടിച്ച കാര്യം അന്വേഷിച്ചെത്തിയത് സംസാരത്തിന് ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടെന്നു കരുതാത്ത ജി മുകുന്ദന്റെ വീട്ടിലായിരുന്നു. ഒരുകോടി രൂപയുടെ ചോദ്യത്തിനും ഒറ്റ വാക്കില്‍ ഒതുങ്ങും മുകുന്ദന്റെ ഉത്തരം. ചോദ്യവും ഉത്തരവുമെല്ലാം നിരര്‍ഥകമാക്കുന്ന മട്ടില്‍, മകള്‍ മരിച്ച്, മുകുന്ദന്‍ തരി്ച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു എന്റെ കുതിരകയറ്റം. രംഗബോധമില്ലാതെ കയറിച്ചെന്ന എന്നോട് മുകുന്ദന്‍ വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കഥ പറഞ്ഞു, വാക്കിനു പിശുക്കിയും, ധാരാളിത്തത്തോടെ വിവരം നല്‍കിയും. അതിനെപ്പറ്റി മുകുന്ദന് അറിയാത്തതൊന്നുംഅറിയേണ്ടതായിട്ടില്ലായിരുന്നു; അതിനെപ്പറ്റി അന്വേഷണം നടത്തിയ വനം വകുപ്പിലെ മുഖ്യപാലകനായിരുന്നു മുകുന്ദന്‍. അന്വേഷണത്തിനിടെ മുകുന്ദന്റെ വിജിലന്‍സ് വിഭാഗം കണ്ടെടുത്ത ഒരു ചെറുകടലാസ് ഒരു വലിയ കാര്യം സ്ഥപിച്ചു: സര്‍ക്കാരിന് പതിനഞ്ചു രൂപ കൊടുത്തു വാങ്ങിയ കക്കി ജലസംഭരണിയിലെ തടി കോഴിക്കോട്ടങ്ങാടിയില്‍ ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റിരുന്നു. അങ്ങനെ, കണക്കനുസരിച്ചുതന്നെ, അമ്പതിനായിരം ഘന മീറ്റര്‍ തടി. വെറുതെയല്ല, കണക്ക് കണക്കായി കൊടുത്തതോടെ, ജോലിയൊന്നുമില്ലാതെ മുകുന്ദന്‍ കുറച്ചിട കുത്തിയിരുപ്പായി.

ആരും അറിയാതെ നടന്ന സംഗതിയല്ല. അഞ്ചുകൊല്ലമായി, അഞ്ചു വനം മന്ത്രിമാരുടെ കാലഘട്ടത്തില്‍, എല്ലാവരും അറിഞ്ഞുകൊണ്ടു നടന്നതായിരുന്നു ആ ഇടപാട്. കെ ജി അടിയോടിയുടെ കാലത്ത് ആലോചിച്ച്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാലത്ത് തുടങ്ങി, പി എസ് ശ്രീനിവാസന്റേയും ആര്യാടന്‍ മുഹമ്മദിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും കെ പി നൂറുദ്ദീന്റേയും കാലത്ത് തുടര്‍ന്നുപോന്ന ആ കരാറിലൂടെ ഉണ്ടായ കറുത്ത രാഷ്ട്രീയധനം തിട്ടപ്പെടുത്താന്‍ പ്രതിപക്ഷം പുതിയ ക്ഷേത്രഗണിതം തയ്യാറാക്കി. അടുത്തൂണ്‍ പറ്റിയ ഒരു ജഡ്ജിയെ അന്വേഷണത്തിനു വെക്കും വരെ ആക്രോശവും ആരോപണവും കോരിച്ചൊരിഞ്ഞു. പിന്നെ പ്രതിപക്ഷം പുതിയ പരാതികളെയും പ്രതിയോഗികളേയും തിരക്കിപ്പോയി.

എല്ലാ കുംഭകോണങ്ങളേയും പോലെ കക്കി കുംഭകോണവും ഒരു കറുത്ത പ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. അതിന്റെ വിനീതമായ തുടക്കവും വികാസപരിണാമങ്ങളും മുകുന്ദന്‍ വിവരിച്ചു--സൂര്യന്‍ ഉദിച്ചുവെന്നോ മുറ്റത്തെ മുല്ലയില്‍ മൊട്ട് കണ്ടുവെന്നോ പറയുന്ന ലാഘവത്തോടെ. ശബരിഗിരി വൈദ്യുതനിലയത്തിലെ ടര്‍ബൈനുകള്‍ കൂടെക്കൂടെ കേടുവരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു തുടക്കം. കേടിനു കാരണം ഹൈഡ്രജന്‍ സള്‍ഫൈഡ്. അതുണ്ടാകാന്‍ കാരണം ജലസംഭരണിയിലെ അഴുകല്‍. അഴുകാന്‍ കാരണം അടിയില്‍ കിടക്കുന്ന തടി. അപ്പോള്‍ ടര്‍ബൈന്‍ നന്നാവണമെങ്കില്‍ തടാകത്തിലെ തടി കടത്തിക്കൊണ്ടുപോകണം എന്ന് നിര്‍ദ്ദേശമായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

ആരും കാണാത്ത ഏതോ പത്രത്തില്‍ തടി പൊക്കിയെടുത്തു കടത്തിക്കൊണ്ടുപോകാന്‍ കരാറുകാരെ ക്ഷണിച്ചു. കരറുകാരന്‍ സര്‍ക്കാരിനു ചെയ്യുന്ന ഒരു സേവനം പോലെയായിരുന്നു അതിന്റെ ചിത്രീകരണം. ടര്‍ബൈനുകള്‍ രക്ഷിക്കുന്നതായിരുന്നു ആ നടപടി, തടി കടത്തി കോടി ഉണ്ടാകുന്നതായിരുന്നില്ല. അതുകൊണ്ട് തടിക്ക് കീറക്കടലാസിന്റെ വിലയേ കല്പിച്ചുള്ളു. അരു ഘന മീറ്റര്‍ തടി മാറ്റുമ്പോള്‍ സര്‍ക്കാരിന് പന്ത്രണ്ടു രൂപ കൊടുക്കാമെന്ന് ഒരാള്‍ പറഞ്ഞു. വേറൊരാള്‍ പതിമ്മൂന്ന്, മൂന്നാമതൊരാള്‍ പതിന്നാല്. പതിനഞ്ച് പറഞ്ഞ ആള്‍ക്ക് കരാര്‍ ഉറപ്പിച്ചു. നാലുപേരും ഒരാളായിരുന്നുവെന്ന സംസാരം ആരും ഗൌനിച്ചില്ല. പിന്നെ മന്ത്രിയും മന്ത്രവും മാറിയപ്പോഴും, കക്കിത്തടിയും കരാറുകരനും, പിന്നീട് അതിനെപ്പറ്റി പ്രസംഗിച്ച കെ കെ ശ്രീനിവാസന്‍ എന്ന എം എല്‍ എ യുടെ വാങ്മയം കടമെടുത്തുപറഞ്ഞാല്‍, ആമ്പലും വെള്ളവും പോലെ ഒട്ടിനിന്നു, ഏറെക്കാലം.

മുകുന്ദന്‍ പറഞ്ഞുതന്നത് എഴുതിയൊപ്പിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് അത്ഭുതമായി. ഉത്സാഹവും. ഒരാള്‍ റാവു തന്നെയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആരും ചോദിക്കാറുള്ള അപ്രസക്തമായ ചോദ്യം അദ്ദേഹവും ചോദിച്ചു: ഇതെല്ലാം ആര്‍ പറഞ്ഞുതന്നു? പിന്നീടങ്ങോട്ട് എന്റെ വാശിയില്‍ കാറ്റുവീശാനെന്ന മട്ടില്‍ റാവുവിന്റെ സഹകരണമുണ്ടായി. ആദ്യത്തെ കഥ അടിച്ചുവന്ന ദിവസം രാവിലെ എന്നെ കാണാന്‍ കേറിവന്ന ഗോപി പിള്ള ആയിരുന്നു അത്ഭുതവും ഉത്സാഹവും കീഴ്പ്പെടുത്തിയ മറ്റേ ആള്‍. കഷണ്ടി മൂടിയ തലയും കോണ്‍കണ്ണും സാധാരണയില്‍ കവിഞ്ഞ തടിയുമുള്ള ഗോപി പിള്ള പല പത്രങ്ങളിലും പല തവണ വില്‍ക്കാന്‍ നോക്കിയതായിരുന്നു കക്കിയുടെ കഥ. അദ്ദേഹം അറിയാതെ ഒരിടത്ത് അദ്ദേഹത്തിനുതന്നെ അറിയാത്ത വിവരങ്ങളുമായി വാര്‍ത്ത വന്നുകണ്ടതില്‍ സന്തോഷിച്ചെത്തിയതായിരുന്നു തെന്മലക്കാരന്‍ ഗോപി പിള്ള, പോബ്സണ്‍ എന്ന കരാര്‍ സ്ഥാപനത്തിന്റെ വലംകൈ. വാസ്തവത്തില്‍ കക്കി കരാര്‍ പോബ്സണ് വേണമെന്നുണ്ടായിരുന്നു.

അങ്ങനെ വാര്‍ത്ത തന്നവര്‍ സുഹൃത്തുക്കളായി. നിയമസഭയില്‍ കക്കി കുംഭകോണത്തെച്ചൊല്ലി നിലക്കാത്ത ബഹളം തുടങ്ങിയപ്പോള്‍, ലോബിയില്‍ വെച്ച് ഒരു ദിവസം വയലാര്‍ രവി സ്വതസ്സിദ്ധമായ വിശ്വാസത്തോടെ വിളമ്പി:“ആ റാവു ചക്രശ്വാസം വലിക്കുകയാണ്. കക്കി ഫയലെല്ലാം ഗോവിന്ദന്‍ കുട്ടിയുടെ കൈവശമായിരിക്കുന്നു. എനിക്കറിയില്ലേ, ഞാന്‍ ആഭ്യന്തരമന്ത്രിയാണെന്നു മറക്കേണ്ട...” സത്യം അതിന്റെ കുറേ പിന്നിലായിരുന്നു. ഗോപി പിള്ളയുമായുള്ള സൌഹൃദം എന്നെ കാട്ടിനുള്ളിലും കുന്നിന്‍ മുകളിലും കറങ്ങാന്‍ കൊണ്ടുപോയി. അതൊന്നുമറിയാതെ, പക്ഷേ വാര്‍ത്തയുടെ ഉറവിടം എവിടെയെന്ന് തെറ്റായാണെങ്കിലും ഊഹിച്ചെടുത്തുകൊണ്ട്, പി എസ് ശ്രീനിവാസന്‍ എന്റെ മുഖത്തടുക്കുന്ന സ്വരത്തില്‍ പറഞ്ഞു: “പോബ്സണ്‍ നിങ്ങളെ വിലക്കേടുത്തിരിക്കുന്നു.” എനിക്ക് അടുപ്പമുണ്ടായിരുന്ന പി എസിനോട് ഞാന്‍ ഇത്രയേ ചോദിച്ചുള്ളു: “അത്രയും വില എനിക്കുണ്ടോ?”

നിര്‍വികാരനായ മുകുന്ദനും സിനിക്കായ റാവുവും കരുതിയതിലപ്പുറം ചര്‍ച്ച പോയി. സി പി ഐയെ വെട്ടാന്‍ ഒരു വാളായി വെള്ളത്തിലിട്ട തടി സി പി എം ഉപയോഗിക്കുന്നു എന്ന് എങ്ങും പാട്ടായി. അത് കോണ്‍ഗ്രസ്സിന് നന്നേ സുഖിച്ചു. കോണ്‍ഗ്രസ്സിലെ ആന്റണിവിഭാഗത്തെ അടിച്ചൊതുക്കാന്‍ കരുണാകരന്‍ അതേ തടി എടുത്ത് പിന്നില്‍നിന്ന് താങ്ങുന്നു എന്ന് ഉമ്മന്‍ ചാണ്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്റേയും അനുയായികള്‍ പ്രചരിപ്പിച്ചു. കരാര്‍ കത്തിക്കയറിയ കൊല്ലങ്ങളില്‍ അവര്‍ വനം മന്ത്രിമാരായിരുന്നു താനും. ഉമ്മന്‍ ചാണ്ടി അങ്ങനെ ഒരു ആരോപണത്തിന് ഇരയാവുന്നത് അതാദ്യമായിരുന്നു. അതൊഴിവാക്കാന്‍ കൂടിയായിരുന്നു പെന്‍ഷന്‍ പറ്റിയിരുന്ന ജോര്‍ജ് വടക്കേലിന്റെ അന്വേഷണക്കമ്മിഷനായുള്ള നിയമനം.

വടക്കേല്‍ വിധി എഴുതി: സര്‍ക്കാരിന് കിട്ടേണ്ടതെല്ലാം നേരത്തേ കിട്ടിയിരുന്നു. പിന്നെ, കരാറുകാരന്‍ പണമുണ്ടാക്കിയെങ്കില്‍ അത് അയാളുടെ മിടുക്ക്. സര്‍ക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമൊന്നും ഉണ്ടായിട്ടില്ല. പതിനഞ്ചു രൂപയുടെ സാധനം ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റ കഥയൊക്കെ തള്ളപ്പെട്ടു. വടക്കെല്‍ റിപ്പോര്‍ട് അംഗീകാരത്തിനുവേണ്ടി മന്ത്രിസഭയില്‍ വെച്ചയുടനേ ഇ അഹമ്മദ് താമസിച്ചിരുന്ന റോസ് ഹൌസിലൂടെ അത് എന്റെ കൈവശമെത്തി. ആര്യാടന് അസുഖം ഉണ്ടാക്കുന്നതെന്തും എന്നും മുസ്ലിം ലീഗുകാര്‍ക്ക് സുഖം പകര്‍ന്നിരുന്നല്ലോ.

എന്‍ കാളീശ്വരന്‍ ചെറുപ്പമായിരുന്നെങ്കില്‍ കാര്യം കുഴയുമായിരുന്നു. ഇത് എന്നോട് പറഞ്ഞത് അദ്ദേഹം തന്നെ. എന്തുകൊണ്ട് റിപ്പോര്‍ട് തള്ളണമെന്ന് എഴുതാനായിരുന്നു ആഭ്യന്തരസെക്രടറിയായിരുന്ന കാളീശ്വരന്റെ പുറപ്പാട്. അങ്ങനെ ചെയ്യരുതെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പം തീര്‍ന്നിരുന്ന സെക്രടറി തന്നോടുതന്നെ ചോദിച്ചു: “എന്താ, നിന്റെ തലയിലൂടെ മാത്രമേ വണ്ടി ഓടുകയുള്ളു?..” അങ്ങനെ പതിവില്ലാത്ത രീതിയില്‍, മന്ത്രിസഭ്ക്കുള്ള കുറിപ്പ് വേറെ ആരെക്കൊണ്ടെങ്കിലും എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫയല്‍ കാളീശ്വരന്‍ വയലാര്‍ രവിയെ തിരിച്ചേല്പിച്ചു. വനത്തിന്റെ കൂടി ചുമതലയുള്ള എസ് ഗോപാലന്‍ ഉള്‍പ്പടെ പലരുമുണ്ടായിരുന്നു അതു ചെയ്യാന്‍ പ്രാപ്തരായി.

കക്കിയുടെ കഥ അവിടെ അവസാനിച്ചെങ്കിലും ചലക്കുടിയിലെ ഗീത ടിമ്പേഴ്സ് ഉടമ കെ ജെ വാസുദേവന്‍ നായരുടെ ദുരിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ചെറിയ നിലയില്‍നിന്ന് വലിയ കരാറുകാരനായി ഉയര്‍ന്ന വാസുദേവന്‍ നായര്‍ ‍ഒരിക്കലും ആരോടും വലിപ്പം കാണിച്ചിരുന്നില്ല. അദ്ദേഹത്തോട് മറുത്തെന്തെങ്കിലും പറയാന്‍ ആര്‍ക്കും മടി തോന്നും. വേണ്ടപ്പെട്ടവരെയെല്ലാം അദ്ദേഹം കയ്യയഞ്ഞ് സഹായിച്ചിരുന്നു. പല സമ്മേളനങ്ങളുടേയും ചിലവ് അദ്ദേഹത്തിന്റെ പേരില്‍ എഴുതിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് കഷ്ടപ്പാട് വന്നപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി.

കരാറിനെച്ചൊല്ലി ബഹളം പൊട്ടിപ്പുറപ്പെട്ടപാടെ അത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ധൃതി ആയി. കിട്ടാനുള്ള പണം കിട്ടാന്‍ അച്ചാലും പിച്ചാലും നടക്കേണ്ടിവന്നു. എന്നിട്ടും കിട്ടിയില്ല. തടാകത്തില്‍നിന്ന് പൊക്കിയെടുത്ത് കരക്കടുപ്പിച്ചിരുന്ന തടി നീക്കാന്‍പോലും അനുവാദമുണ്ടായില്ല. തടാകത്തിനു പുറത്തുള്ള തടിയാണ് അദ്ദേഹം പൊക്കിയതെന്ന് നാട്ടുകാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വാസുദേവന്‍ നായര്‍ അലസമായി ചിരിക്കും. കക്കിയില്‍നിന്ന് പണമുണ്ടാക്കിയതിനെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം മറുചോദ്യം ചോദിക്കും: “കച്ചവടം ലാഭത്തിനല്ലേ? നഷ്ടത്തിനല്ലല്ലോ.“


ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുമ്പോള്‍ എന്റെ തുടര്‍ക്കഥ വഴി അദ്ദേഹത്തിനു നേരിട്ട ദുരിതം തിരിച്ചിടാന്‍ വയ്യാത്ത വിധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒന്നും രണ്ടും പറഞ്ഞുപോയപ്പോള്‍, കാലുഷ്യമൊന്നും കാണിക്കാതെയെന്നല്ല, അടുത്ത ചങ്ങാതിയെപ്പോലെ വാസുദേവന്‍ നായര്‍ പറഞ്ഞു: “നമ്മള്‍ നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍, ഇതൊന്നും ഉണ്ടാകുമായിരുന്നില്ല...” ആ മൊഴിയുടെ അര്‍ഥസാധ്യതകള്‍ ഓര്‍ത്ത് ഞാന്‍ ഒരേ സമയം ചിരിക്കുകയും ഞെട്ടുകയും ചെയ്തു. ‍


(ജൂലൈ രണ്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്‍)
...

Thursday, June 18, 2009

തോമസ് സാസും കുറേ ഭ്രമകല്പനകളും

ഫെര്‍ണാണ്ടോ പെസൊവയെ ആദ്യം കണ്ടുമുട്ടിയത് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലെ സംഭാഷണശകലത്തിലല്ല. പെസൊവ ചിത്രീകരിക്കുന്ന ബഹുവ്യക്തിത്വം, സിഡ്നി ഷെല്‍ഡന്റെ നോവലിലും, പറയെടുപ്പിന് വെളിച്ചപ്പാടും കൂട്ടരും എത്തുമ്പോള്‍ ‘അമ്മ’ ആവേശിക്കുന്ന അയല്‍വാസിയിലും, ആനിയുമായി നടത്തിയ വര്‍ത്തമാനങ്ങളിലും നിറഞ്ഞുനിന്നിരുന്നതോര്‍ക്കുന്നു. അവര്‍ക്കെല്ലാം ഒരുതരം രോഗമായിരുന്നു: പല ആളുകള്‍ ഒരാളില്‍ത്തന്നെ ഒളിഞ്ഞുകിടക്കുകയും, ഇടക്കിടെ ഒറ്റക്കും കൂട്ടായും തല പൊക്കുകയും ചെയ്യുന്ന മാനസികരോഗം. പെസൊവ അതിന് അതികാല്പനികഭാവം നല്‍കിയെന്നു മാത്രം. പല പേരുകളില്‍, പല ഭാവങ്ങളില്‍, അദ്ദേഹം എഴുതി--ഓരോ പേരിന്റെ പിറകിലുമുള്ള എഴുത്തുകാരന് ഓരോ സ്വത്വം കല്പിച്ചുകൊടുത്തുകൊണ്ട്. അങ്ങനെ, പെസൊവ എന്ന ഒരാള്‍ പല ആളുകളായി. അങ്ങനെ, പല ആളുകള്‍ ആനിയില്‍ ഒളിഞ്ഞുകിടന്നിരുന്നുവൊ?

മനോരോഗമുള്ളവരെ ചികിത്സിക്കാന്‍ ബിരുദാനന്തരബിരുദം നേടിയ ആളായിരുന്നു ചെറുപ്പക്കാരിയായ, ഒതുങ്ങിയ ശരീരമുള്ള ആനി. ചികിത്സയും അധ്യാപനവുമയി അവര്‍ ജീവിതം തുടങ്ങി; രോഗവും മരണത്തിലേക്കുള്ള അലക്ഷ്യമായ, വിഹ്വലമായ, യാത്രയുമായി ഒടുങ്ങി. അതിനിടെ മനോരോഗികളോട് ചെയ്യുന്ന അന്യായത്തിനെതിരെ ഒട്ടിട പടവെട്ടി. അതിനെന്റെ കൂട്ടുപിടിച്ചു. കൂട്ടുകെട്ടിന്റെ അവസാനം ആ മനോരോഗചികിത്സകയെ ഞാന്‍ വേറൊരു മനോരോഗചികിത്സകന്റെ ചികിത്സക്ക് വിധേയയാക്കാന്‍ ‍നിര്‍ബ്ബന്ധിതനാകുകയായിരുന്നു.

ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ‍ആനി പേരില്ലാത്ത ഒരു സ്വരം മാത്രമായിരുന്നു. അവര്‍ ജോലി ചെയ്തിരുന്ന മാനസികാസ്പത്രിയിലെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവരാനുള്ള വെപ്രാളത്തിലായിരുന്നു ആ ഫോണ്‍ വിളി. വിളിക്കുന്ന ആളെ വിശ്വസിക്കാമോ എന്ന സംശയം, പേര് പുറത്തറിഞ്ഞാല്‍ തല പോകാമെന്ന പേടി, നാലാളറിയേണ്ട കാര്യം ഒളിച്ചുവെക്കാനുള്ള മടി--അതൊക്കെയായിരുന്നു ആദ്യത്തെ വിളിയില്‍ ആനി. കുറേ ദിവസം കഴിഞ്ഞേ കണ്ടുമുട്ടിയുള്ളു. കണ്ടുമുട്ടിയത് പൊക്കം കുറഞ്ഞ, കഴുത്തിനു കീഴെവരെയെത്തുന്ന മുടിയുള്ള ഒരു കൃശഗാത്രിയെയായിരുന്നു. ഇടത്തേ കണ്ണിന്റെ ഇമകളെ നിയന്ത്രിക്കുന്ന ഏതോ ഞരമ്പി്ന് കേടുള്ളതുപോലെ തോന്നി. ഉദ്ദേശിക്കാതെത്തന്നെ ഇടക്കിടെ ഇമ വെട്ടിക്കൊണ്ടിരുന്നു, ചിരിയോ തെറ്റിദ്ധാരണയോ ഉയര്‍ത്താവുന്ന മട്ടില്‍.

ആനിക്ക് എന്നില്‍ വിശ്വാസം വരാനുള്ള കാരണം അവര്‍ തന്നതിനേക്കാളേറെ വിവരം ചേര്‍ത്തുകൊണ്ട് ഞാന്‍ ഒരു കഥ എഴുതിയതായിരുന്നു. അവര്‍ ചൂണ്ടിക്കാണിച്ച കൊള്ളരുതായ്മകളെപ്പറ്റി തുറന്നു സംസാരിക്കാന്‍ അതിനിടെ ഒരു ആളെ കിട്ടി. ആയിടെ
ലണ്ടനില്‍നിന്ന് മനോരോഗചികിത്സയില്‍ ബിരുദാനന്തരബിരുദവുമായി എത്തിയ രവീന്ദ്രന്‍ നായര്‍ക്ക് ഊളമ്പാറയിലെ ചികിത്സാസംസ്കാരവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആസ്പത്രിപരിസരം വൃത്തിയായിരിക്കണം, രോഗികള്‍ക്ക് മരുന്നുപോലെത്തന്നെ വസ്ത്രവും വിസര്‍ജ്ജനസൌകര്യവും കൊടുക്കണം, രണ്ടോ മൂന്നോ ആഴ്ചത്തെ ചികിത്സ കഴിഞ്ഞാല്‍ അവരെ വീട്ടിലേക്കു തിരിച്ചയക്കണം, സമൂഹവുമായി ഇടപഴകാന്‍ അവര്‍ക്ക് അവസരം നല്‍കണം എന്നൊക്കെ ആര്‍ക്കും എതിര്‍ക്കാന്‍ വയ്യാത്ത ആദര്‍ശങ്ങളുമായായിരുന്നു രവീന്ദ്രന്‍ നായരുടെ വരവ്.

എസ് ശാന്തകുമാര്‍ ഊളമ്പാറയിലെ ആസ്ഥാനചികിത്സകനായിരുന്ന കാലം. ആസ്പത്രിയെ അഭയകേന്ദ്രം എന്ന അര്‍ഥം വരുന്ന, പക്ഷേ അതിനേക്കാള്‍ ഭയജനകമായ, അസൈലം എന്ന സ്ഥാപനമായി കണ്ടിരുന്ന കാലം. അഭയം രോഗികള്‍ക്കോ അവരെ അവിടെ എത്തിക്കുന്നവര്‍ക്കോ എന്നൊരു ചോദ്യം പ്രസക്തമായിരുന്നില്ല. രോഗിയെ അകലെ കാണുമ്പോഴേക്കും ഡോക്റ്റര്‍ മരുന്ന് എഴുതിക്കഴിയുമായിരുന്നു. രോഗിയെ വിശദമായി പരിശോധിച്ചിട്ടയാലും നിശ്ചയിക്കുന്നത് അതേ മരുന്നായിരിക്കുമെന്നത് വേറെ കാര്യം. അങ്ങനെയിരിക്കേ, തിരുവനന്തപുരത്തെ മനോരോഗികള്‍ക്ക് മനുഷ്യോചിതമായ രീതിയില്‍ ജീവിക്കാന്‍ കഴിയുന്നില്ല എന്ന വിചാരത്തിന് മദര്‍ തെരേസ ശബ്ദം കൊടുത്തു. അതോടെ എല്ലാവര്‍ക്കും ഭ്രാന്തില്‍ താല്പര്യമായി. ശാന്തകുമാറിനുപകരം വേറൊരാള്‍ മേധാവിയായി. എന്‍ പ്രഭാകരന്‍. ആള്‍ മാറിയാല്‍ അന്തരീക്ഷം മാറുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ആ തെറ്റു തിരുത്താനുള്ള സമരത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആനി അവിടെ എത്തിയതും ഒട്ടൊക്കെ സംഭ്രാന്തമായി ഇടപെട്ടതും.

ആനിയും രവീന്ദ്രന്‍ നായരും വഴി ആര്‍ ഡി ലെയ്ങിനേയും തോമസ് സാസിനേയും പരിചയപ്പെടാന്‍ ഇടയായി. താളം തെറ്റുന്നുവെന്നു തോന്നുന്ന മനസ്സിന് അതിന്റേതായ താളമുണ്ടെന്നും അതിനെ മാറ്റിയെടുക്കാന്‍ നോക്കേണ്ടതില്ലെന്നും വാദിക്കുന്ന ലെയ്ങ്. മനോരോഗം എന്നൊന്നില്ലെന്ന് സ്ഥാപിക്കും മട്ടില്‍ The Myth of Mental Illness എന്ന പുസ്തകമെഴുതിയ സാസ്. ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന നീത്ഷെയെ പ്രധാനകഥാപാത്രമാക്കി രചിച്ച നോവലില്‍, രോഗിയും ഡോക്റ്ററും പരസ്പരം ചികിത്സിക്കുന്ന രംഗം അവതരിപ്പിച്ച ഇര്‍വിന്‍ യാലം എന്ന പ്രൊഫസറെ പരിചയപ്പെട്ടത് പിന്നീടായിരുന്നു. മനോരോഗചികിത്സയെപ്പറ്റിയുള്ള സങ്കല്പം ആ വഴിക്കു നീങ്ങുമ്പോള്‍, സാക്ഷരകേരളം രോഗികളെ നിയമവിരുദ്ധമായി തടവിലിടുന്നതിനെതിരെ ആനി കത്തിക്കേറി. എന്റെ കോപ്പിയില്‍ കലി ഇളകി. രോഗിയെ തടവുപുള്ളിയാക്കുന്നുവെന്ന് ആനിയും ഞാനും കരുതിയ പ്രഭാകരനെ വേട്ടയാടുമ്പോള്‍ വാകുകളില്‍ വിഷം ചിന്തി.

ചങ്ങലയും തടവറയും എല്ലായിടത്തും ഓരോരോ ഘട്ടത്തില്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ആദ്യത്തെ മാനസികാസ്പത്രിയുടെ രൂപം തയ്യാറാക്കി പ്രദര്‍ശനത്തിനു വെച്ചിരുന്നതു കണ്ടപ്പോള്‍, യൂടിക ക്രിബ് എന്നു പേരിട്ടിരുന്ന പേടകത്തില്‍ ശ്രദ്ധ പതിഞ്ഞതോര്‍ക്കുന്നു. സുഷിരങ്ങളുള്ള മൂടിയോടുകൂടിയ, ദീര്‍ഘചതുരാകൃതിയില്‍ ശവമഞ്ചം പോലിരിക്കുന്ന ഒന്നാണ് യൂടിക ക്രിബ്. ഒരു വ്യത്യാസമേ ഉള്ളു. ശവത്തെ വിശ്വസിക്കാവുന്നതുകൊണ്ടാകാം, ശവപ്പെട്ടിയില്‍ ചങ്ങല ഇല്ല. യൂടിക ക്രിബില്‍ കിടത്തുന്ന ആളെ കെട്ടിയിടാന്‍ ഒരു ചങ്ങലയും ഉണ്ടായിരിക്കും. അതില്‍ കുറച്ചിട കിടന്നപ്പോള്‍ ഒട്ടൊക്കെ സ്വൈരം തോന്നിയെന്ന് രേഖപ്പെടുത്തിയ ഒരു രോഗിയുടെ സാക്ഷ്യപത്രവും പ്രദര്‍ശനത്തിനുണ്ടായിരുനു. ഏതായാലും അത്തരമൊരു തൊട്ടില്‍ ‍ഊളമ്പാറയില്‍ ഉണ്ടായിരുന്നതായി ആനിക്കു മുമ്പോ പിമ്പോ ആരും പറഞ്ഞുകേട്ടിട്ടില്ല.

അവിടത്തെ പ്രശ്നം അഴുക്കും അലസതയും അവഗണനയും ആയിരുന്നു. അവിടെ എത്തുന്നവരെ പുറത്തുവിടാതിരിക്കാന്‍ ബന്ധുക്കളും ഡോക്റ്റര്‍മാരും ഒത്തുപിടിക്കുന്നതായിരുന്നു പ്രശ്നം. ഒരു ദിവസം ആനി അതിനു തെളിവുമായെത്തി: കെ ജി സരസമ്മയുടെ കേസ് ഷീറ്റ്. അപസ്മാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മനോരോഗം ചികിത്സിക്കാന്‍ ‍എത്തിച്ചതായിരുന്നു സരസമ്മയെ. ഒന്നര മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു, “ഭേദപ്പെട്ടു, ഇനി വീട്ടില്‍ കൊണ്ടുപൊകാം.” വീട്ടില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ക്ക് തല്പര്യമുണ്ടായിരുന്നില്ല. വീട്ടിലെത്തിയാല്‍ വീണ്ടും ബഹളം തുടങ്ങുമെന്നായിരുന്നു അവരുടെ പേടി. അതുകൊണ്ട് “കുറേ നാള്‍ കൂടി അകത്തുകിടക്കട്ടെ” എന്ന അവരുടെ അഭ്യര്‍ഥന ആസ്പത്രി മേധാവി ശരി വെച്ചു. ആ കുറിമാനമായിരുന്നു ഊളമ്പാറയിലെ പ്രാകൃതമായ ചികിത്സക്രമത്തിനും അഴിമതിക്കുമെതിരെ ആനി സാഹസികമായി കണ്ടെടുത്തുതന്ന തുരുപ്പും തെളിവും.

സരസമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന് ഒരു സാര്‍വലൌകികമാനമുണ്ടെന്നു തോന്നി ആ ദിവസങ്ങളില്‍. സാസിന്റെ കാല്പനികമനശ്ശാസ്ത്രവും, പേര് പറയാതെ ആനിയുടേയുടേയും വേറെ ചില ഡോക്റ്റര്‍മാരുടേയും ചിന്തകളും, മനുഷ്യാവകാശത്തിന്റെ മൌലികതയും നിരത്തിക്കൊണ്ടായിരുന്നു സമരം. ആസ്പത്രിയില്‍നിന്ന് ഇറങ്ങുന്ന രോഗി വീട്ടില്‍ വക്കാണം ഉണ്ടാക്കുമ്പോള്‍ ആര്‍ എന്തു ചെയ്യണമെന്ന് അന്നേരം ആലോചിച്ചില്ല. വീട്ടില്‍ പൊറുപ്പിക്കാന്‍ വയ്യാത്ത, ആസ്പത്രിയില്‍ കിടത്തണമെന്നില്ലാത്ത രോഗികളെ പാര്‍പ്പിക്കാന്‍ ‍ഇടമില്ലാത്തതിനെപ്പറ്റി ആലോചിച്ചില്ല. രണ്ടു ഡോക്റ്റര്‍മാര്‍ തമ്മില്‍ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും തര്‍ക്കമുണ്ടാകുമ്പോള്‍, ഏകപക്ഷീയമായി അവസാനതീരുമാനം എടുക്കാന്‍ ബാധ്യസ്ഥനാവുന്ന മേധാവിയുടെ മാനസികസംഘര്‍ഷത്തെപ്പറ്റിയും അപ്പോഴത്തെ സ്വാതന്ത്ര്യസമരത്തിനിടെ ആലോചിക്കുകയുണ്ടായില്ല. ആസ്പത്രിയില്‍ ചികിത്സിക്കേണ്ടതില്ലെന്ന് ഒരു ഡോക്റ്റര്‍ നിശ്ചയിച്ച സരസമ്മയുടെ സ്വാതന്ത്ര്യമായിരുന്നു ആ ഘട്ടത്തിലെ ഏകലക്ഷ്യം. സ്വതന്ത്രയാകുന്ന സരസമ്മക്ക് വീട്ടില്‍ കിട്ടാവുന്ന സ്വാഗതവും, നാട്ടില്‍ ‍കിട്ടേണ്ട സൌകര്യവും എന്താണെന്ന് നിഷ്കര്‍ഷിക്കാനുള്ള ചുമതല സമരകുതുകിയായ മാധ്യമപ്രവര്‍ത്തകന് ഉണ്ടായെന്നുവരില്ല. അപ്പോഴത്തെ വീറിന്റെ നിറവില്‍ അത്തരം ചിന്തയൊന്നും ആനിയുടെ തലയിലൂടെയും ഓടിയില്ലെന്നു തോന്നുന്നു.

കാലക്രമത്തില്‍ ഊളമ്പാറയിലേക്കും കുതിരവട്ടത്തേക്കുമൊക്കെ കുറേ കാറ്റും വെളിച്ചവും കേറി. പുതിയ മരുന്നുകള്‍ കുറേ വിപണിയിലിറങ്ങി, അവയുടെ ഫലസാധ്യതയെപ്പറ്റി വാദം തുടങ്ങി. പ്രാകൃതമായ ചികിത്സക്രമങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. കലശലായി ബഹളം വെക്കുന്ന രോഗിയെ ശാന്തനാക്കാന്‍, ‍യൂടിക ക്രിബില്‍ കിടത്തുന്നതിനു പകരം, വികാരം നിയന്ത്രിക്കുന്ന ബദാം പരിപ്പുപോലുള്ള അമിഗ്ഡല എന്ന അവയവം മുറിച്ചുമാറ്റുന്ന പതിവുണ്ടായിരുന്നു ചില സ്ഥലങ്ങളില്‍. ഒരു സര്‍ജന്റെ വീണ്ടുവിചാരം കാരണം, രോഗിയെ ശാന്തന്‍ മാത്രമല്ല, ജീവഛവമാക്കുന്ന ആ ശസ്ത്രക്രിയയില്‍നിന്ന് രക്ഷപ്പെട്ട ഒരാളായിരുന്നു ‘ദര്‍പ്പണത്തിലെ മുഖങ്ങള്‍‘ എന്ന പ്രശസ്തനോവല്‍ എഴുതിയ ആസ്റ്റ്രേലിയക്കാരി ജാനെറ്റ് ഫ്രെയിം. അത്തരം ചികിത്സാവൈകൃതങ്ങളെപ്പറ്റി പുനരാലോചന ഉണ്ടായി.

അതിനിടെ സരസമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യത്നിച്ചിരുന്ന അന്ന, അവര്‍ തന്നെ ഉന്നയിക്കാന്‍ ശ്രമിച്ച പ്രശ്നത്തിന്റെ സമൂര്‍ത്തോദാഹരണമാകുകയായിരുന്നു. ലോകം അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന ഒരു തോന്നല്‍. ആരുടെയെല്ലാമോ ചാരന്മാര്‍ വീട്ടിനു ചുറ്റും കറങ്ങുന്നുവെന്ന ഒരു സംശയം. കറിവെക്കാന്‍ എടുക്കുന്ന കാരറ്റില്‍ വിഷം കയറ്റിയിട്ടുണ്ടെന്ന ഒരു പേടി. അതൊക്കെ കേള്‍്‍ക്കാന്‍ ഞാനും ഭാര്യയുംമാത്രമായപ്പോള്‍, വേറെ ആരും ഇല്ലാതായപ്പോള്‍, താളം പിന്നേയും തെറ്റി. ഒരു ദിവസം ഞങ്ങള്‍ ‍ ആനിയെ നിര്‍ബ്ബന്ധിച്ച് ആസ്പത്രിയിലാക്കി. രണ്ടാഴ്ച കഴിഞ്ഞ് ആസ്പത്രി വിടുമ്പോള്‍, പഴയ പഴയ ആ ചോദ്യം വീണ്ടും ഉയര്‍ന്നു: ആരുമില്ലാത്ത ആനിയുടെ ഇരുണ്ട വീട്ടിന്റെ മൂലകളില്‍ ശങ്കയും പേടിയും നിരര്‍ഥബോധവും പത്തി വിടര്‍ത്തുന്നുണ്ടാവില്ലേ?

കൊല്ലങ്ങള്‍ കഴിഞ്ഞ് പൊതുസുഹൃത്തായ മോഹനന്‍ പറഞ്ഞറിഞ്ഞു, അവരുടെ സമരവും സംശയുവുമെല്ലാം എതോ വഴിയോരത്ത് എന്നോ ഒടുങ്ങിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണെന്ന് ഉറപ്പിച്ചുപറയാമോ എന്നാണ് ഇന്നും രവീന്ദ്രന്‍ നായരുടെ ചോദ്യം. ഉണ്മയുടേയും ഇല്ലായ്മയുടേയും അതിര്‍വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആനിയുടെ ഓര്‍മ്മ അലയുകയായിരിക്കും.

(ജൂണ്‍ പതിനെട്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)

Friday, June 5, 2009

സ്യൂട്ട് കേസ്‌

ഒരു കോടി നിറച്ച സ്യൂട്കേസ്
കെ ഗോവിന്ദന്‍ കുട്ടി



കിട്ടിയതൊന്നും ഓര്‍ക്കാതിരിക്കുന്ന മനുഷ്യസ്വഭാവം ഉള്ള ആളായിരുന്നിരിക്കണം പി വി നരസിംഹ റാവുവും. ഒരിക്കല്‍
ഒരു കോടി രൂപ നിറച്ച ഒരു സ്യൂട് കേസ് അദ്ദേഹത്തിനു കൊടുത്തുവെന്ന് അന്നത്തെ ഓഹരിസിംഹം ഹര്‍ഷദ് മേഹ്ത
പറഞ്ഞപ്പോള്‍, കൊള്ളണോ തള്ളണോഎന്നു നിശ്ചയിക്കാന്‍ ‍റാവു ഒരാഴ്ചയിലേറെ എടുത്തത് അതുകൊണ്ടാവാനേ തരമുള്ളൂ.
സത്യത്തിനും അസത്യത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇടിഞ്ഞുടഞ്ഞുപോകുന്നതുപോലെ തോ‍ന്നിച്ചതായിരുന്നു ആ കഥാസന്ദര്‍ഭം.
കഥയാകട്ടെ, പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി, ഒരു ഓഹരിവിപണിക്കാരന്‍ ഒരു കോടി രൂപ കാണിക്ക വെച്ചുവെന്നും.

വിചിത്രവും അതുകൊണ്ടുതന്നെ രസകരവുമായ ആ കഥയുടെ ലേഖനശാല ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്ററുടെ മുറിയായിരുന്നു. എഡിറ്റര്‍
പ്രഭു ചാവ്ള ‍കേട്ടറിഞ്ഞ വിവരം കഥയായി കൊരുത്തെടുത്തത് ഞാന്‍. ആരില്‍നിന്ന് ചാവ് ള എന്തു കേട്ടു, എത്ര അറിഞ്ഞു എന്ന്
ഇപ്പോഴും ഒരുപക്ഷേ അദ്ദേഹത്തിനുകൂടി തീര്‍ത്തും പറയാനാവില്ല. താന്‍ ഒരു കഥക്കതിനയുമായി പറന്നുവരുന്നുവെന്നും, നേരത്തേ പൊയ്ക്കളയരുതെന്നും മുംബയില്‍നിന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു എഡിറ്റര്‍. വെറുതേ ന്യൂസ് റൂമില്‍ ഒന്നു ചുറ്റിയടിച്ചുപോകാമെന്നു മാത്രം കരുതി ഇറങ്ങിയിരുന്ന എന്റെ ഞായറാഴ്ച വൈകുന്നേരം അങ്ങനെ വൈകും വരെയും തിരക്കായി.

കൊള്ളാവുന്ന കഥ കിട്ടിയാല്‍ തുള്ളിച്ചാടുന്നതാണ് പ്രഭുവിന്റെ പ്രകൃതം. കഥ അദ്ദേഹത്തിന് കുറേ കിട്ടുകയും ചെയ്യും. കക്ഷിഭേദമില്ലാതെ ആളുകളെ കാണാനും കൂട്ടുകൂടാനും ഇത്രയേറെ തിടുക്കമുള്ളവരെ അധികം കാണീല്ല. രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും ബിസിനസിലും പ്രഭുവിന്റെ പരിചയവൃത്തം എന്നും, വികസിക്കുന്ന പ്രപഞ്ചം പോലെ, വലുതായിക്കോണ്ടിരുന്നു. വാര്‍ത്ത ഉണ്ടാക്കാന്‍ സാധ്യത കുറഞ്ഞ അക്കാദമികമേഖലയില്‍ അദ്ദേഹത്തിന് വലിയ പ്രഭുത്വം ഉണ്ടായിരുന്നില്ല. അധികാരവിപണനമായിരുനു പ്രഭുവിന്റെ കര്‍മ്മവും കൌതുകവും. അതിന്റെ ഭാഗമായിരുന്നു സ്യൂട്കേസ് കഥ.

രാത്രി വൈകി എഴുതിയ ആ കഥക്കതിനയുടെ ഉള്ളടക്കം ഇത്രയുമായിരുന്നു: ഓഹരിവിപണിയെ തന്റെ ചൊല്‍പ്പടിക്കുനിര്‍ത്തിയിരുന്ന ഹര്‍ഷദ് മേഹ്ത ഒരു ദിവസം ഡല്‍ഹിയില്‍ വരുന്നു, കൊണോട് പ്ലേസിനടുത്തൊരു ഹോടലില്‍ താമസിക്കുന്നു, വ്യ്‌വസായിയായ ഒരു രാജ്യസഭാംഗത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ എത്തുന്നു, ഒരു കോടി നിറച്ച സ്യൂട്കേസ് പ്രൈവറ്റ് സെക്രടറിയുടെ മുമ്പില്‍ വെക്കുന്നു, പ്രധാനമന്ത്രി വന്ന് അതിനെ തൊട്ടനുഗ്രഹിച്ചതിനുശേഷം സെക്രടറി അത് എടുത്തുമാറ്റുന്നു. ദാനധര്‍മ്മത്തിനായി വന്നയാള്‍ ഹോടലിലേക്കു മടങ്ങുന്നതോടെ കഥയുടെ ആദ്യകാണ്ഡം തീരുന്നു.

കഥ പൊടിപ്പും തൊങ്ങലും താങ്ങി അടിക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഒരു കൊങ്ങന്‍ ചോദ്യം ഇഴഞ്ഞുനടന്നു: പ്രധാനമന്ത്രി പെട്ടി തൊട്ട് അനുഗ്രഹിച്ചതെന്തിന്? പണം കൊടുത്തോ, വാങ്ങിയോ, തികഞ്ഞോ, കുറഞ്ഞോ,എന്നൊന്നും അറിയാനായിരുന്നില്ല എന്റെ താല്പര്യം. പ്രാര്‍ഥിക്കുന്നവരെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുന്ന ദൈവങ്ങളേയും മനുഷ്യരേയും ഏറെ കണ്ടിരിക്കുന്നു. അവര്‍, അനുഗ്രഹാര്‍ഥികള്‍, അതുംകൊണ്ട്, കിട്ടിയാലുടന്‍ പമ്പ കടക്കും. പക്ഷേ തനിക്കു തിരുമുല്‍ക്കാഴ്ചയായി കിട്ടുന്ന തുകല്‍പ്പെട്ടിയെ തൊട്ടനുഗ്രഹിച്ച് മാറ്റിവെക്കുന്നതിന്റെ മനശാസ്ത്രവും ധനശാസ്ത്രവും എനിക്ക് പിടി കിട്ടിയില്ല. നിര്‍ദ്ദോഷമായ എന്റെ ചോദ്യം കുസൃതിയാണെന്നായിരുന്നു എല്ലാം അറിയാത്ത പ്രഭുവിന്റെ ധാരണ.

അതൊരു കഥ തന്നെയായിരുന്നു. പാരമ്പര്യവാദിയായ ഒരു എഡിറ്ററും അച്ചടിക്കാന്‍ സമ്മതിക്കാത്ത കഥ. കഥയുടെ സാധ്യതയും സാധുതയും വായനക്കാര്‍ക്ക് ബോധ്യം വരുത്താന്‍ വേണ്ട സൂചനകളോ ഏറെക്കുറെ ആധികാരികമായ ഉദ്ധരണങ്ങളോ ഇല്ലാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയില്ലെന്ന നിര്‍ബ്ബന്ധം പ്രഭുവിന്റെ ദൌര്‍ബ്ബല്യമായിരുന്നില്ല. മുംബയില്‍ ഒരു പ്രമാണി തനിക്കു തന്ന വാര്‍ത്ത സത്യമല്ലാതൊന്നുമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അപ്പോള്‍ പിന്നെ പാരമ്പര്യം പറഞ്ഞ് വാര്‍ത്ത എന്തിനു പൂഴ്ത്തിവെക്കണം? അതും നരസിംഹ റാവുവിനെ വെട്ടിലാക്കുന്ന വാര്‍ത്തയാകുമ്പോള്‍? ആദ്യമാദ്യം റാവുവിനെ വാഴ്ത്തിനടന്നിരുന്ന ആളാണ് പ്രഭു ചാവ്ള. പ്രഭു പൊട്ടിച്ച ചില വാര്‍ത്തകള്‍ റാവിവിന്റെ നാലമ്പലത്തില്‍നിന്നു നേരിട്ടുവന്നതാണെന്ന് അക്കാ‍ലത്ത് സംസാരമുണ്ടായിരുന്നു. പിന്നെപ്പിന്നെ റാവുവിനെ തരം കിട്ടുമ്പോഴും കിട്ടാത്തപ്പോഴുംതാഴ്ത്തിക്കെട്ടുകയായി അദ്ദേഹത്തിന്റെ ദൌത്യം. കോടി നിറച്ച സ്യൂട്കേസിന്റെ കഥഅതിനൊരു സുവര്‍ണോപകരണമായി.

വിഷസര്‍പ്പത്തെപ്പോലെ ആ വാര്‍ത്ത ചുരുളഴിഞ്ഞപ്പോള്‍ എവിടേയും ആവേശവും സംശയവുമായി. ഏറെ ദിവസം വേണ്ടിവന്നു അത് ഉണങ്ങിയ ഒരു ഓലപ്പമ്പുമാത്രമാണെന്നു തെളിയാന്‍. ഒരു തുടര്‍ക്കഥയാക്കാന്‍ പാകത്തില്‍ പഴുതുകളും വിവാദസാധ്യതകളും ഉള്‍ച്ചേര്‍ത്തുകൊണ്ടുതന്നെയായിരുന്നു ആദ്യലേഖനത്തിന്റെ അവതരണം. കഴിയുമെങ്കില്‍ മറ്റുള്ളവരുടെ വെളിപ്പെടുത്തലുകള്‍ കണ്ടില്ലെന്നുനടിക്കാന്‍ ശീലിച്ചിട്ടുള്ള പത്രങ്ങള്‍ക്കും അതേറ്റുപിടിക്കേണ്ടി വന്നു. ചിലര്‍ അതിന്റെ അവ്യക്തത ചൂണ്ടിക്കാണീക്കെത്തന്നെ, അത് അസാധ്യമല്ലെന്ന മട്ടില്‍ അതുമിതും എഴുതിപ്പിടിപ്പിച്ചു. ചിലര്‍ സ്യൂട്കേസിന്റെ നീളവും വീതിയും അളന്നുനോക്കി, ഒരു കോടി രൂപ അതില്‍ കൊള്ളില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രധാനമന്ത്രിയുടെ വിലനിലവാരം ഒരു കോടിയിലേക്കു ചുരുങ്ങുന്നതിനെച്ചൊല്ലി പരിതപിച്ചു. ആയിടെ ഡല്‍ഹിയില്‍ വന്ന എം വി രാഘവന്‍, പി കെ കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യസംഭാഷണത്തില്‍ പൊട്ടിച്ചതായി, ഒരു ഫലിതം പറഞ്ഞു: “ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കോടി രൂപയോ! കൊച്ചുകേരളത്തില്‍ ഒരു പീക്കിരിവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ പണക്കണക്കില്‍ പോലും ഒരു കോടി നന്നേ ചെറിയ തുകയാണല്ലോ!”

കഥ തുടരവേ, എല്ലാം കരുതിയും കണ്ടും ചെയ്യാറുള്ള റാഞ്ചിക്കാരന്‍ ബ്യൂറൊ ചീഫ് ദേവ് സാഗര്‍ സിംഗ്, ഒട്ടൊക്കെ അടക്കിപ്പിടിച്ചുകോണ്ട് ചോദിച്ചു: “നമ്മള്‍ ഈ എഴുതിപ്പിടിപ്പിക്കുന്നതിനെല്ലാം തെളിവ് വല്ലതുമുണ്ടോ...?“ വേറെ വാക്കുകളില്‍ ഇതേ ചോദ്യം നേരത്തേത്തന്നെ പ്രഭുവിനോട് ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് സംശയം എന്നൊന്നില്ല. ആദ്യദിവസത്തെ കഥ ആരും തള്ളിപ്പറയാത്തതുകൊണ്ട് രണ്ടാം ദിവസം ഞങ്ങള്‍ ഒന്നുകൂടി അഴിഞ്ഞാടി. സ്യൂട്കേസ് കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും അതിനെ റാവു അനുഗ്രഹിക്കുന്നതിന്റേയുമൊക്കെ വിഡിയോ ചിത്രങ്ങള്‍ പോലും രാം ജേഠ്മലാനിയുടെ കൈവശം ഉണ്ടെന്ന് , സംശയാലുക്കളെ ഗീത ഉദ്ധരിക്കാതെ ഭര്‍ത്സിച്ചുകൊണ്ട്, പ്രഭു പ്രഖ്യാപിച്ചു.

അപ്പോള്‍ ജേഠ്മലാനി വഴി ആയിരുന്നിരിക്കണം സ്യൂട്കേസ് പുരാണത്തിന്റെ രചനയും വിക്ഷേപവും. പ്രധാനമന്ത്രിമാരുമായി അഭിനിവേശത്തോടെ കോര്‍ക്കുകയും, ക്രിമിനല്‍ കേസുകളില്‍പെട്ടു കുഴയുന്ന പ്രതികള്‍ക്ക് അഭയമരുളുകയും ചെയ്യുന്ന, വാശിയേറിയ അഭിഭാഷകവര്യനാണല്ലോ ജേഠ്മലാനി. രാജിവ് ഗാന്ധിയുമായി കോര്‍ത്തപ്പോള്‍, അദ്ദേഹത്തെ കുരുക്കിലാക്കനുള്ള തന്ത്രവുമായി ജേഠ്മലാനി ഒരു മാസം മുഴുവന്‍ ഓരോ ദിവസവും പത്തു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഉത്തരം തേടി നിരന്തരം ഉഴലുന്ന ഇത്രയേറെ ചോദ്യങ്ങള്‍ നിയമചരിത്രത്തിലോ രാഷ്ട്രീയേതിഹാസത്തിലോ മുമ്പൊന്നും ഉണ്ടായിട്ടില്ലത്രേ. ഓരോ ദിവസവും കുരുക്കുപോലുള്ള ആ ചോദ്യങ്ങള്‍ അച്ചടിച്ചതാണ് ഇന്ത്യന്‍ എക്സ്പ്രസ് ബോറായിത്തുടങ്ങാന്‍ ഒരു കാരണമെന്ന് പറയപ്പെടുന്നു. ജേഠ്മലാനിയുടെ പുതിയ അടവ് ആരെയാവും അടിച്ചുവീഴ്ത്തുകയെന്ന് പഴയ കഥ ഓര്‍മ്മയുള്ളവര്‍ ആരോടെന്നില്ലാതെ ചോദിച്ചുതുടങ്ങി.

അത്തരം ആശങ്കകളേയും ഓര്‍മ്മകളേയും അടിച്ചൊതുക്കാന്‍ പോന്നതായിരുന്നു നരസിംഹ റാവുവിന്റെ പ്രക്ഷുബ്ധമായ മൌനം. സ്യൂട്കേസ് പുരാണ സപ്താഹം പത്രങ്ങളില്‍ തുടര്‍ന്നപ്പോള്‍, ആ മൌനം ഗംഭീരമായി തുടര്‍ന്നു. പിന്നെ ആ കഥകള്‍ക്ക് അടിവര ഇടുന്ന മട്ടില്‍ ഹര്‍ഷദ് മേഹ്ത പത്രസമ്മേളനം നടത്തിയപ്പോഴും റാവു തന്റെ മൌനയജ്ഞത്തില്‍ തന്നെ മുഴുകിയിരുന്നു. ഏറെക്കഴിഞ്ഞാണ് മേഹ്ത സ്യൂട്കേസ് കൊടുത്തുവെന്നു പറയുന്ന ദിവസം പ്രധാനമന്ത്രി വേറെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിജ്ഞാപനം വരുന്നത്. ആ വിജ്ഞാപനവും ശരിയല്ലെന്ന വാദവുമായി ചിലര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധികം കാറ്റുപിടിച്ചില്ല.

ഹര്‍ഷദ് മേഹ്ത എന്തിന് അങ്ങനെ ഒരു പത്രസമ്മേളനം നടത്തിയെന്നോ എന്ത് അതുകൊണ്ട് നേടിയെന്നോ ഇന്നും അറിയില്ല. അദ്ദേഹത്തിന്റെ ഉദയവും പതനവും അടയാളപ്പെടുത്തുന്ന ഒരു ലേഖനം ഒരിക്കല്‍ എഴുതേണ്ടിവന്നു. വായുവില്‍നിന്ന് ഉണ്ടാകുന്ന ഒന്നല്ല പണമെന്നാണ് പണത്തിന്റെ രൂപരേഖ എന്ന പ്രശസ്തപുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതെറുടെ മൊഴി. ഹര്‍ഷദ് മേഹ്ത ഉണ്ടായത് ഒന്നുമില്ലായ്മയില്‍നിന്നുതന്നെ. പിന്നെ, ഓഹരിവിപണിയിലെ ഊഹവ്യാപാരം വഴി എല്ലാമായി. ഒടുവില്‍ വീണ്ടും ഒന്നുമില്ലായ്മയായി. മൈക്കലാഞ്ചലോ വരച്ച യേശുവിന്റേയും യൂദാസിന്റേയും ചിത്രങ്ങള്‍ പോലെയായി വിപണിയിലെ മിന്നല്പിണരായി വന്ന മേഹ്തയും. യേശുവിന്റെ വിശുദ്ധിക്കും യൂദാസിന്റെ കാളിമക്കും മാതൃകയായി അദ്ദേഹം സ്വീകരിച്ചത് ഒരേ ആളെ ആയിരുന്നു--കാലക്രമത്തില്‍ രൂപം മാറിപ്പോയ ഒരേ ആള്‍. അതുപോലെ മേഹ്തയും ആദ്യം അപദാനത്തിനും ഒടുവില്‍ അപലപനത്തിനും പാത്രമായി. പതനത്തിന്റെ നാളുകളില്‍ അദ്ദേഹത്തിന് ഉദിച്ച ബുദ്ധിയായിരുന്നു പ്രധാനമന്ത്രി റാവുവിനെ പഴി പറയാന്‍.

എന്തുവന്നാലും കുലുക്കമില്ലാത്ത ആളായിരുന്നു റാവു. കൊടുങ്കാറ്റ് വരുമ്പോള്‍, ഓരം ചാരി ഒഴിഞ്ഞുമാറി, അതിനെ അതിന്റെ വഴിയേ അടിച്ചുപോകാന്‍ വിടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതതന്ത്രം. സ്യൂട്കേസ് കഥ ഇറങ്ങിയപ്പോഴും റാവു തന്റെ തത്വശാസ്ത്രമനുസരിച്ചുതന്നെ പെരുമാറി. കുറേ ദിവസം ഒന്നും മിണ്ടിയില്ല. മേഹ്ത നാളും പക്കവും അക്കവും പറഞ്ഞ് രംഗത്തെത്തിയപ്പോഴേ പ്രധാനമന്ത്രിയുടേതായി ഒന്നുരണ്ടു വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയുള്ളു. അതുകൊണ്ടൊന്നും സ്യൂട്കേസിന്റെ മയികശോ മാഞ്ഞില്ലെന്നുമാത്രം. അധികാരത്തിലുള്ളവരെപ്പറ്റി ഉയരുന്ന എന്തു കിംവദന്തിയും വിശ്വസിക്കാനാണ് ജനത്തിനിഷ്ടം. മറിച്ചുപറഞ്ഞാല്‍, എന്തു കിംവദന്തിയും തങ്ങല്‍ക്കു ചേരും എന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നിരിക്കുന്നു അധികാരമേല്‍ക്കുന്നവര്‍.

അങ്ങനെ സ്യൂട്കേസ് ദേശീയസംവാദത്തിലെ ഒരു ബിംബകമായി. സ്യൂട്കേസും സ്യൂടും ആഫ്രിക്കന്‍ നാടകങ്ങളില്‍ ഇഷ്ടപ്രതിരൂപങ്ങളായി വരുന്നതുകാണാം. പീറ്റര്‍ ബ്രൂക് പ്രശസ്തമാക്കിയ ദ സ്യൂട് എന്ന നാടകത്തിന്റെ ഒരു ഇന്ത്യന്‍ അവതരണം കണ്ടതോര്‍ക്കുന്നു. അതില്‍, ഒരാളുടെ ഭാര്യയുടെ ജാരന്‍ മറന്നിട്ടുപോകുന്ന അയാളുടെ സ്യൂട് സര്‍വവ്യാപിയായ പ്രതിരൂപമായി മാറുന്നു. ദ സ്യൂട്കേസ് എന്ന മറ്റൊരു നാടകത്തില്‍, ജീവിതം തകര്‍ന്ന, സത്യസന്ധനായ ഒരാള്‍ കട്ടെടുത്ത സ്യൂട്കേസ് പൊലിസ് പിടിച്ചെടുക്കുമ്പോള്‍, അതില്‍നിന്ന് കണ്ടെടുക്കുന്നത് ഒരു ചത്ത കുട്ടിയെ ആണ്. നമ്മുടെ സാമൂഹ്യസന്ദര്‍ഭത്തില്‍,ആ സ്യൂട്കേസും അതിലെ കൊച്ചുശവവും ആരുടേതായിരിക്കും?

(ജൂണ്‍ നാലിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)


...

ഇടമലയാര്‍ ചോര്‍ച്ച

ഇടമലയാർ ഇടയുന്നു
കെ ഗോവിന്ദൻ കുട്ടി
കല്പന ഗോപിയെ ക്വൊസ്റ്റ്യന്‍ പേപർ ഗോപി എന്നും വിളിക്കുമായിരുന്നു--അദ്ദേഹത്തിന്റെ ഇഷ്ടത്തോടെ. ചോദ്യക്കടലാസ് ചോർത്താൻ മാത്രമല്ല, ഉത്തരം എഴുതിപ്പിച്ച് ഹാളിൽ ഒളിച്ചുകൊണ്ടുപോകാനും വിരുതൻ. “അല്ലാതെ, ഞാൻ എഴുതിയാൽ ഒന്നാം ക്ലാസ് കിട്ടുമോ?” എന്ന് പല്ലവി പോലെ ഗോപിയുടെ ആത്മഗതം. ഒന്നാം ക്ലാസോടെത്തന്നെ തത്വശാസ്ത്രത്തിലോ ഇംഗ്ലിഷ് സാഹിത്യത്തിലോ ബിരുദം നേടി.
പലതരം കരാർ പണി ഏറ്റെടുത്തൂ. ഒടുവിലത്തെ കരാർ പഴയ കൂട്ടുകാരൻ ആർ ബാലകൃഷ്ണ പിള്ളയെ
തോല്പിക്കാനായിരുന്നു, എന്തു വില കൊടുത്തും.
കരാർ ആയാലും അല്ലെങ്കിലും, ഗോപി കമിഴ്ന്നുവീഴാതെത്തന്നെ കാൽ പണം കൈക്കലാക്കുന്ന ആളെന്നാണ് ചീഫ് എൻജിനീർ ഭരതൻ പറയാറ്‌. അതു കേട്ടാൽ ഗോപി ചിരിക്കുകയേ ഉള്ളു--സംഗതി മുഴുവൻ ബോധ്യമല്ലെങ്കിലും. അഹങ്കാരം ലവലേശം കലരാത്ത ഒരുതരം പുഛമായിരുന്നു എപ്പോഴും ഗോപിയുടെ പതിഞ്ഞ
വാക്കുകളിലെ ഈണം. ഏത് സ്ഥപനവുമായി ബന്ധപ്പെടുന്നുവോ, ആ സ്ഥാപനത്തിൽ അദ്ദേഹമറിയാതെ ഈച്ച അനങ്ങില്ല. താങ്ങാൻ വയ്യാത്ത ചില കരാർ ഗോപിയെ ഏല്പിച്ച വൈദ്യുതി ബോർഡ് അങ്ങനെയൊരു സ്ഥാപനമായിരുന്നു.
ഏതോ വനകന്യകയുടെ ശാപമേറ്റതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ഇടമലയാർ പദ്ധതി. അബദ്ധങ്ങളും ആരോപണങ്ങളുമായി അത് നീണ്ടുനീണ്ടങ്ങനെ പോയി. ഒടുവിൽ അണക്കെട്ടിൽനിന്ന് വൈദ്യുതനിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം ആദ്യമായി തുറന്നപ്പോഴോ, ദാ നശിച്ച ഒരു ചോർച്ച! ചോർച്ചയുടെ വിവരം പുറത്തുനിന്ന് അറിഞ്ഞ ആദ്യത്തെ ആൾ ഗോപിയായിരുന്നു. രണ്ടാമത്തെ ആൾ ഞാനും--തീർച്ചയായും, ഗോപി വഴി. രാത്രി ഇന്ത്യൻ എക്സ്പ്രസിന്റെ ആദ്യത്തെ എഡിഷൻ അടിക്കാ‍റായപ്പോഴായിരുന്നു ഗോപിയുടെ വിളി:
“നിങ്ങളറിഞ്ഞോ, ഇടമലയാർ ടണൽ അല്പം മുമ്പ് തുറന്നു, ചോർന്നു, അടച്ചു.. ......”
അടുത്ത നിമിഷം ഗോപി തന്നെ തന്ന ഒരു നമ്പറിൽ വിളിച്ചുനോക്കി. പിന്നെ ബോർഡ് മെംബർ ഗണേശ പിള്ളയെ. ഇടമാലയാറിലേക്ക് പുറപ്പെടുകയായിരുന്നു എന്തുകൊണ്ടും സാധുവായ ഗണേശ പിള്ള. ചോർച്ചയുടെ കാരണമോ കാര്യമോ അറിയാത്തതുകൊണ്ട്, അതിന്റെ വിപത്ത് മാത്രം അറിയാവുന്നതുകൊണ്ട്, പിള്ള പരിഭ്രാന്തനായിരുന്നു. ആ പരിഭ്രാന്തി ആവാഹിച്ചുകൊണ്ടെഴുതിയ റിപോ‍ർടിൽ വിവരം കുറച്ചേ ഉണ്ടായിരുന്നുള്ളു. അത്രതന്നെയേ ഉണ്ടായിരുന്നുള്ളു പിറ്റേന്ന് വൈദ്യുതമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന കെ എം മാണി
നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും.
ഇടമലയാറിൽ ചോർച്ച. പ്രതിപക്ഷത്തിന് നല്ല കോളായി. ഓരോരുത്തരും ഭാവനാവിലാസം പോലെ ചോർച്ചയുടെ കാരണവും വരാനിരിക്കുന്ന വിപത്തിന്റെ വൈപുല്യവും അപഗ്രഥിച്ചു. അണക്കെട്ടിലാണ് ചോർച്ചയെന്ന് ചിലർ ഉത്സാഹപൂർവം തട്ടിമൂളിച്ചു. അണക്കെട്ട് പൊട്ടിയാൽ എറണാകുളം പട്ടണം വരെ വെള്ളത്തിലാകാമെന്ന് ആരും ധരിച്ചില്ല. എല്ലാവരും ധരിച്ച ഒരു കാര്യം ഇതായിരുന്നു: ഈ ചോർച്ചക്കും ഉത്തരവാദി ആർ ബാലകൃഷ്ണ പിള്ള തന്നെ. എന്താരോപണവും ചാർത്തിക്കൊടുത്താ‍ാൽ വാഴുമെന്ന പരുവത്തിൽ ആയിവരികയായിരുന്നു അതുവരെ
വൈദ്യുതമന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ള. ഒരുകാലത്ത് മീഡിയയുടെ ഇഷ്ടമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പതനം നോക്കണേ!
തുരങ്കത്തിൽ ചോർച്ച കണ്ടതോടെ, ബാലകൃഷ്ണ പിള്ള വീണ്ടും വട്ടത്തിലായി--കുറ്റം ആരുടേതായാലും. പതിവുപോലെ ഒരു ജഡ്ജിയെ, കെ സുകുമാരനെ, അന്വേഷണത്തിനു വെച്ചു. അന്വേഷണം അഗാധവും അതിവിപുലവും ആയിരുന്നു. രാവിലെ ഒരു കപ് ചായയുമായി ഗൃഹനാഥന്റെ അരികിൽ എത്തുന്നത് സ്ത്രീയാണെന്ന ഒരൊറ്റ ന്യായത്തിന്മേൽ, വൈദ്യുതി ബോർഡിൽ ഒരു സ്ത്രീ അംഗം കൂടി ഉണ്ടാ‍കണമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. അതോടേ ബാലകൃഷ്ണ പിള്ള ഇടമലയാറിനെപ്പറ്റി പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിമർശിക്കപ്പെട്ടുതുടങ്ങി. ഭൂചലനത്തിനു സാധ്യതയുള്ള ഇടത്ത് പദ്ധതി തുടങ്ങിയത് ആദിമപാപം. പിന്നെ കരാർ കൊടുത്തതിലെ ക്രമക്കേട്. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഊർജ്ജതുരങ്കം ഉണ്ടാക്കാൻ,
അതിന് പ്രാപ്തി ഇല്ലാത്ത ഒരു സിൽബന്തിയെ ഏല്പിച്ചു എന്നായിരുന്നു ബാലകൃഷ്ണ പിള്ളക്കെതിരെ ഉയർന്ന ഒരു ആരോപണം. ചോർച്ച അതിന് ഉറപ്പേകി. അങ്ങനെ ബാലകൃഷ്ണ പിള്ള ഒരു തരം ഇടമലയാർ വീരനായി. വേറൊരു തരം ഇടമലയാർ വീരനും ആ ചരിത്രസന്ധിയിൽ അവതരിച്ചു: വി എസ് അച്യുതാനന്ദൻ.
സുകുമാരന്റെ വിധിസദൃശമായ റിപോർട് വന്നപ്പോൾ ദേശാഭിമാനി ആഘോഷപൂർവം എഴുതി: വി എസിന്റെ
വിജയം. ശരിയായിരുന്നു; കുറേക്കാലമായി, തുരങ്കം ചോരുന്നതിനും എത്രയോ മുമ്പുമുതൽ, ഇടമലയാറിലെ
തിരിമറികളെപ്പറ്റി വി എസ് പ്രസ്താവന ഇറക്കിവരികയായിരുന്നു. ആ പരമ്പരയിലെ ആദ്യത്തെ പ്രസ്താവന
രചിക്കപ്പെട്ട സ്ഥലമായിരുന്നു ശാന്തിനഗറിലെ പതിനേഴാം നമ്പർ വീട്. അത് കേട്ടെഴുതിയത് ഇപ്പോൾ പ്രസ്
അക്കാഡമി അധ്യക്ഷനായ എസ് ആർ ശക്തിധരൻ. പറഞ്ഞുകൊടുത്തത് ഞാൻ. കർതൃത്വം സന്തോഷപൂർവം
വഹിച്ചത് വി എസ് തന്നെ.
അതിനുശേഷം മൂന്നുനാലു പ്രസ്താവനകളുടെ കൂടി പിന്നിൽ ഞാൻ പ്രേതവേഷം കെട്ടീ. അതൊന്നും വി എസ് ഇപ്പോൾ ഓർക്കാതിരിക്കാനാണ് സാധ്യത. ശക്തിക്കും അതായിരിക്കും സൌകര്യം. അതോർത്തിരിക്കുന്നവർ
രണ്ടുപേർ കാണും: ഇടമലായാറിലെ വൈദ്യുതവിശേഷം എനിക്ക് ആദ്യം പറഞ്ഞുതന്ന വി ജി കെ മേനോനും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്ന വി വിശ്വനാഥ മേനോനും. രണ്ടുപേരും കൊച്ചി മേയറായിരുന്ന
ബാലചന്ദ്രൻ വഴി ബന്ധുക്കൾ.
സായുധവിപ്ലവത്തിന്റെ നാളുകളിൽ ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമിച്ച വിശനാഥ മേനോൻ, അലസനും സരസനും ആയി, സൌഹൃദങ്ങളിലും സംഭാഷണങ്ങളിലും അഭിരമിച്ച്, ട്രാൻസ്പോർട് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി, മൂവാറ്റുപുഴയിൽനിന്ന് ആ‍ാവശ്യമനുസരിച്ച് മാഞ്ഞാലിക്കുളത്തെ ഓഫീസിൽ വന്നുപോകുന്ന കാലം.
ഒരു ദിവസം സൊറ പറയുന്ന കൂട്ടത്തിൽ വിശ്വനാഥ മേനോൻ പറഞ്ഞു, “വി ജി കെ മേനോൻ അവിടെ വരും, എന്തോ സംസാരിക്കാൻ. ഇടമലയാറിൽ അസിസ്റ്റന്റ് എഗ്സിക്യുടിവ് എഞ്ചിനീർ. ബാലകൃഷ്ണ പിള്ളയുടെ നോട്ടപ്പുള്ളി. എന്റെ ബന്ധു. കഥ കേൾക്കുക. പിന്നെ എന്തെങ്കിലും പറ്റുമോ എന്നു നോക്കുക.”
വി ജി കെ മേനോൻ വന്നു, കണ്ടു, കഥ പറഞ്ഞു. കഥയുടെ ഭാവവും വികാരത്തിന്റെ വേഗവുമുള്ള കഥ, വാർത്തയായി അച്ചടിക്കാൻ വിഷമം തോന്നിയ കഥ. വാസ്തവമാണെങ്കിലും വെളിപാടായി തോന്നാവുന്ന കാര്യം വാർത്തയായി അവതരിപ്പിക്കാൻ പറ്റില്ലല്ലോ. പണ്ടേക്കുപണ്ടേ ഉള്ളതാണ് വാർത്ത വാസ്തവം ആകണമെന്നില്ലെന്ന തോന്നൽ. ആദ്യം അത് തുറന്നടിച്ചത് ധർമപുത്രനായിരുന്നു. യുദ്ധത്തിനുതൊട്ടുമുമ്പ്, വാർത്ത അറിയാനും പറയാനുമൊക്കെയായി സഞ്ജയന്‍ അദ്ദേഹത്തെ ചെന്നുകണ്ടപ്പോൾ, ധർമപുത്രൻ ചോദിച്ചു: “വാർത്തകൾ എന്തൊന്നുള്ളു? വാസ്തവം പറകെടോ.”
ലേഖകന്റെ വെളിപാടുപോലെ മുഴങ്ങാതെ, വാസ്തവം ആയി തോന്നിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ, വി ജി കെ മേനോന്റെ കഥ പറയാൻ പറ്റില്ല. നാലാൽ കേൾക്കെ അത് പറയണമെങ്കിൽ, കുറേ തെളിവും വെളിച്ചവുമൊക്കെ വേണ്ടിവരും. അതിനുവേണ്ടീ കത്തിരുന്നാൽ, പക്ഷേ, കഥ പറയപ്പെടാതെ കിടക്കുകയും ചെയ്യും. ആ ഘട്ടത്തിൽ, നിർഭീകനായി, പോരിനുറച്ച്, മാധ്യമങ്ങൾക്ക് പൊതുവേ അധൃഷ്യനായ, ഹാസവും പരിഹാസം സ്വരത്തിന്റെ ഏറ്റിറക്കത്തിൽ മാത്രം ഒതുക്കിക്കളയുന്ന, അന്നത്തെ സി പി എം സംസ്ഥനസെക്രടറിയായ വി എസ് അച്യുതാനന്ദൻ രംഗത്ത് പ്രവേശിക്കുന്നു.
വാർത്ത വിതരണം ചെയ്യുമ്പോൾ ദീക്ഷിക്കേണ്ട വാസ്തവബോധവും പൊതുപ്രശ്നം ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകന്റെ സത്യസങ്കല്പവും രണ്ടൂം ഒന്നല്ല. തെളിവ് കാര്യമായില്ലതെ, സംശയത്തിന്റെ വെളിച്ചത്തിൽ ആരോപണം(സി എച് മുഹമ്മദ് കോയ ആ വാക്കിനെ രണ്ടായിപ്പിരിച്ച് “ആരോ പണം” എന്ന് ഉച്ചരിച്ചിരുന്നു) ഉന്നയിക്കുന്നത് രാഷ്ട്രീയത്തിലെ അംഗീകരിക്കപ്പെട്ട ഒരു ആചാരക്രമമാകുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയാമെന്നായാൽ മാധ്യമരംഗം അധമവും രാഷ്ട്രീയം കുളവുമാകുമെന്നു മാത്രം. ഏതായാലൂം വി എസിന്റെ ആ സംഗരം അങ്ങനെയായില്ല.
ഇടമലയാറിലെ ഓളങ്ങൾ പോലെ കഥകളും കാര്യങ്ങളും അങ്ങനെ പുറത്തുവന്നുകൊണ്ടിരുന്നു. കേസുകളുടെ ഊരാക്കുടുക്കിൽ പെട്ട ബാലകൃഷ്ണ പിള്ളക്കുവേണ്ടി ഒരു നിമിഷം ഫലമൊന്നുമില്ലാതെ കോടതിയിൽ എഴുന്നേറ്റുനിൽക്കാൻ മാത്രം ജി രാമസ്വാമിയെ വരുത്തിയ ഇനത്തിൽ ഏഴെട്ടുലക്ഷമെങ്കിലും പൊട്ടിയിരിക്കുമെന്ന് ഒരു കഥ. വേലിയേറ്റത്തിൽ വാങ്ങുകയും വേലിയിറക്കത്തിൽ കാണാതാവുകയും ചെയ്ത മാലിദ്വീപിലെ തുരുത്തിനെപ്പറ്റി ഒരിക്കൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന യൂസഫ് കുഞ്ഞ് കേട്ടുകേട്ടുപറഞ്ഞ വെറൊരു കഥ.
കഥാസരിത്സാഗരം അങ്ങനെ പരന്നൊഴുകുമ്പോൾ, അതിൽ രക്ഷകനെപ്പോലെ ഒരു രാഷ്ട്രീയപേടകത്തിൽ അച്യുതാനന്ദൻ മുന്നേറിയപ്പോൾ, കഥയിൽ ആദ്യം വെടിപൊട്ടിയ സന്ദർഭം ഓർത്ത്, ഒരിക്കലും വരാത്ത ചിരി ചിരിച്ച്, കല്പന ഗോപി കണ്ണിറൂക്കി. “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് അർഥം പകരും മട്ടിൽ വിശ്വനാഥ മേനോന്റെ ശബ്ദം മുഴaങ്ങി. സൂപ്രണ്ടിംഗ് എഞ്ചിനീർ ആയി വിരമിച്ച വി ജി കെ മേനോൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആവുകയും, പിന്നെ ആചാരപ്രകാരം ചില്ലറ ചില ആരോപനങ്ങൾക്ക് വിധേയനാവുകയും ചെയ്തു.

(മേയ് 21ന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)


....

ഹവില്‍ദാര്‍ മാത്യു

ഹവിൽദാർ മാത്യുവിന്റെ ഫോൺ
കെ ഗോവിന്ദൻ കുട്ടി


ഇന്നായിരുന്നെങ്കിൽ ഹവിൽദാർ മാത്യുവിന്റെ സഹായം വേണ്ടിവരില്ല. അതിന് നന്ദി തോന്നുന്ന പ്രശ്നവുമില്ല.
പക്ഷേ ഇന്നല്ലല്ലോ അന്ന്‌. അന്ന്‌, എഴുപത്തിയേഴിലെ ഒരു നവംബർ രാത്രിയിൽ, നാണക്കേടിനും എനിക്കും ഇടയിൽ നിന്നത്,
ഒരിക്കൽ മാത്രം കണ്ടുമറന്ന ആ പട്ടാളക്കാരനായിരുന്നു. ചതുരമുഖവും ഇരുണ്ട നിറവുമുള്ള ആ പത്തനംതിട്ടക്കാരനെ അതിനുമുമ്പോ
പിമ്പോ കാണാൻ ഇടയായിട്ടില്ല.

ജോർഹടിലെ കരസേനത്താവളത്തിൽ ഞങ്ങൾ, പി ടി ഐ ലേഖകൻ എൻ വി കെ സ്വാമിയും ഞാനും, എത്തിപ്പെട്ടപ്പോൾ, പടിവാതിലിനോടു
ചേർന്ന ഒരു മുറിയിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹവിൽദാരായിരുന്നു മാത്യു. ഏഴെട്ടു കിലോമീറ്റർ വലിഞ്ഞുനടക്കേണ്ടിയിരുന്നു
അവിടെ എത്താൻ. വഴിനീളെ ദുർഘടം. ഏറെ ദൂരവും കുറ്റിക്കാടുകൾക്കിടയിലൂടെ, ഇരുട്ടിലൂടെ, ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി
മുന്നിൽ നടന്ന വഴികാട്ടി ഞങ്ങൾക്കറിയാത്ത ഭാഷയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ കാലത്തെ വരിഞ്ഞുകെട്ടാമെന്ന
അഹങ്കാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ.

നല്ല പശപ്പറ്റുള്ള ചളി നിറഞ്ഞ പാടത്ത് തകർന്നുവീണ പുഷ്പകത്തിൽനിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങൾ. മരിച്ചില്ലെന്ന അറിവ്
ഉദിച്ചപ്പോൾ, അത് നാട്ടുകാരെ അറിയിക്കാനായി കൂടുതൽ ഉത്സാഹം. മരണത്തിന്റെ സ്വഭാവം ആണതെന്നു തോന്നുന്നു. മരണം വരുന്നതുവരെയേ
പേടി തോന്നുകയുള്ളു; വരാതെ അത് തൽക്കാലം വഴിമാറിപ്പോകുന്നതു കാണുമ്പോൾ, കുറേ നേരം ആശ്വാസം അനുഭവപ്പെടും; പിന്നെ നമ്മൾ
പഴയ വീരസ്യങ്ങളിലേക്ക് വീണ്ടും വഴുതി വീഴുന്നു.

ഞാൻ മരിക്കാതിരുന്നതുകൊണ്ട്, മരിച്ചുകൊണ്ടിരുന്ന വിംഗ് കമാണ്ഡർ ഡി ലിമയുടെ നെഞ്ചിൽ ഒട്ടുനേരം യാന്ത്രികമായി അമർത്തിക്കൊണ്ടിരിക്കാൻ
ഇടയായി. ഇരുട്ടിൽ അങ്ങനെ ചെയ്യാൻ ആരോ എന്നെ നിയോഗിച്ചു. കോക്പിറ്റിൽനിന്ന് തെറിച്ചുവീണുകിടക്കുകയായിരുന്നു മാസ്റ്റർ ഗ്രീൻ മുദ്രയുള്ള
വി ഐ പി വൈമാനികൻ. സഹായിയായിരുന്ന മാത്യു സിറിയക്കും വേറെ രണ്ടുപേരും ഡി ലിമയെപ്പോലെ മരിച്ചു.
മരിക്കാതിരുന്നവർ അവരേക്കാൾ ഭാഗ്യവാൻമാരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെഅവരുടെ കാര്യവും കഥയും എല്ലാവരും
കൂടുതൽ കുതൂഹലത്തോടെ പറയുകയും കേൾക്കുകയും ചെയ്തു.

മരിക്കാത്തവരിൽ ഒരാൾ പാടത്തിന്റെ കരക്ക്, തകർച്ചയുടെ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിക്കൊണ്ടുവന്ന കയറ്റുകട്ടിലിൽ
ഇരിക്കുകയായിരുന്നു. ചുറ്റും പേറ്റിച്ചുവിറക്കുന്ന അകമ്പടിക്കാർ. ചൂട്ടുകളുടെ വെളിച്ചത്തിൽ മൂക്കിനു താഴെ ചോര തിളങ്ങിക്കണ്ടു. കൃത്രിമദന്തം കാണാനില്ല.
അതുകൊണ്ടൊന്നും ഉലയുന്ന ആളായിരുന്നില്ല പ്രധാനമന്ത്രി മൊറാർജി ദേശായി. വ്യോമസേനയുടെ തകർന്ന വിമാനത്തിൽനിന്ന്
പ്രധാനമന്ത്രി ദേശായി രക്ഷപ്പെട്ട വിവരം ലോകത്തെ അറിയിക്കാനുള്ള തിടുക്കത്തിൽ, നേരിൽ കണ്ട മരണം വഴി മാറിപ്പോയതിന്റെ സന്തോഷം
ഓർത്തുരസിക്കാൻ സമയം ഉണ്ടായിരുന്നില്ല.

ടെലഫോൺ ശൃംഖലയിൽ, അക്കാലത്ത് വികസിതനഗരങ്ങളിൽ പോലും എസ് ടി ഡി സൌകര്യം ഏർപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു.
അസം പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ അതെത്താൻ എത്രയോ കാലം പിന്നേയും വേണ്ടിവന്നു. എന്തൊക്കെയോ സൌകര്യം, വിമാനം വീണ
പാടത്തുനിന്ന് ഏഴെട്ടുകിലോമീറ്റർ അകലെയുള്ള സൈനികകേന്ദ്രത്തിൽ ഉണ്ടെന്നു പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയ തലേക്കെട്ടുകാരന്റെ
ഒരു കയ്യിൽ പന്തവും മറുകയ്യിൽ ഊന്നുവടിയുമുണ്ടായിരുന്നു. ആ പന്തത്തിന്റെ വെളിച്ചവും പേരറിയാത്ത ആ സൌമനസ്യത്തിന്റെ തെളിച്ചവും പിന്നീടുവന്ന
സ്തോഭജനകമായ വിവരണങ്ങളിലൊന്നും പരാമർശിക്കപ്പെടുകയുണ്ടായില്ല--പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ പേർ ആരും ഒരിടത്തും
ഒരിക്കലും ആ പ്രകരണത്തിൽ പറയാതിരുന്നതുപോലെ.

മാത്യുവിന്റെ മുമ്പിലുള്ള ഫോൺ കണ്ട പാടേ എന്റെ സുഹൃത്ത് സ്വാമി അത് കടന്നുപിടിച്ചു. ഒന്നും ചാടിപ്പിടിക്കാൻ മിടുക്കില്ലാത്ത ഞാൻ അന്തിച്ചുനിന്നു.
ഷില്ലോങ്ങിലേയും കൊൽക്കത്തയിലേയും ഡെൽഹിയിലേയും ഗുവഹത്തിയിലേയും പി ടി ഐ ഓഫിസുകളുടെ എത്രയോ നമ്പറുകൾ സ്വാമി
തുരുതുരെ ആർമി എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞു. അതോരോന്നും വിളിച്ചുനോക്കിയിട്ടുവേണം പാവം എന്റെ ഊഴം വരാൻ. അപ്പോഴേക്കും അന്നുരാത്രിയിലെ
വാർത്താപ്രക്ഷേപണം ആകാശവാണി അവസാനിപ്പിച്ചുകാണും. പിന്നെ എനിക്ക് പൂരം കാണാൻ പോയ നായയുടെ സ്ഥനമേ ഏറിയാൽ
കാണുകയുള്ളു. മാത്യുവിന് എന്നോട് ദയ തോന്നിയോ? തോന്നിയെങ്കിൽത്തന്നെ എന്തു ചെയ്യാൻ? സ്വാമിയുടെ അശ്വമേധം കണ്ട്, അത്ഭുതത്തോടെ
മാത്യുവും അങ്കലാപ്പോടെ ഞാനും ഒന്നും മിണ്ടാതെ, നിർത്താതെ പുക വലിച്ചുകൊണ്ടിരുന്നു.

ഒടുവിൽ മാത്യ്യു ഫോൺ എനിക്കു നീട്ടിയപ്പോൾ, എന്റെ ലോകത്തിലെ കാലത്തിന്റെ ദൈർഘ്യം വെറും അഞ്ചു മിനിറ്റായി ചുരുങ്ങൂന്നതുപൊലെ തൊന്നി.
അതുകൊണ്ട് ഞാൻ ഒരു കാളും ബുക് ചെയ്യേണ്ടെന്നു വെച്ചു. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ട പ്രധാനമന്ത്രി എവിടെ ഉണ്ടെന്ന കാര്യം ആകാശവാണിയുടെ
ഡൽഹിയിലെ ജനറൽ ന്യൂസ്റൂമിൽ അറിയിക്കണമെന്ന അപേക്ഷ മാത്രമേ ഓപറേറ്ററോടു പറയാനുണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ഫോൺ
ശബ്ദിച്ചപ്പോൾ, സ്വാമി ചാടിയെടുത്തു. പക്ഷേ അതെനിക്കുള്ള കാൾ ആയിരുന്നു. എന്റെ സന്ദേശം തീർന്നപാടേ സ്വാമി തന്റെ അക്ഷമയും അരിശവും
ഫോണിലൂടെ വാരി എറിഞ്ഞു. അതുകേട്ട് ഫോൺ വിരണ്ടുമരിച്ചു. അപ്പോൾ മാത്യുവിന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരക്കുകയായിരുന്നു.

ഓരോ തവണയും കേമത്തം കൊട്ടിഘോഷിക്കുമ്പോൾ, മനസ്സ് മന്ത്രിക്കും: ആരുമറിയാത്ത പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ സൌമനസ്യം
ഉണ്ടായിരുന്നില്ലെങ്കിൽ, തലയിൽ മുണ്ടിട്ടു നടക്കേണ്ടിവന്നേനെ. പക്ഷേ മാത്യുമാർ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നാണെങ്കിൽ മാത്യുവിന്റെ ഫോൺ
തേടിപ്പോവേണ്ട. മാത്യുവിനെ കാണുക പോലും വേണ്ട. ഏഴെട്ടുകിലോമീറ്റർ നടക്കേണ്ട. അതൊന്നുമില്ലാതെത്തന്നെ തകരുന്ന വിമാനത്തിന്റേയും
മരിക്കുന്ന വൈമാനികന്റേയും മരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടേയും ശബ്ദവും രൂപവും തത്സമയം എല്ലാവരേയും അറിയിക്കാമെന്നായിരിക്കുന്നു;
എല്ലാം എല്ലാവർക്കും എപ്പോഴും ഏതാണ്ടൊക്കെ ഒരേ സമയം അറിയാമെന്നായിരിക്കുന്നു. അപ്പോൾ മാത്യുവിന്റെ സൌമനസ്യം അപ്രസക്തമാവുന്നു
എന്നു മാത്രമല്ല, വീർസാഹസികതക്കുള്ള സാധ്യത ഏറെ കുറയുകയും മായികശോഭയുണ്ടായിരുന്ന സ്കൂപ് പഴകിയ ഒരു നോവൽ വിഷയമായി
മാറുകയും ചെയ്യുന്നു. അഥവാ സ്കൂപ്പ് വേണ്മെങ്കിൽ, ഇർവിംഗ് വാലസിന്റെ നോവലിലെ ദൈവം ചമയുന്ന പത്രമുടമയെ മാതൃകയാക്കേണ്ടിവരും. സ്കൂപ്
വേണമെന്നു തോന്നുമ്പോഴെല്ലാം, ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കൃത്യം ചെയ്ത് മറയുന്ന ഒരു ഭീകരസംഘത്തെ പുള്ളിക്കാരൻ സ്വന്തം ചിലവിൽ
രഹസ്യമായി പോറ്റിവളർത്തിയിരുന്നു.
(തേജസ്സില്‍ കാലക്ഷേപം എണ്ണ പംക്തിയില്‍ പ്രസിദ്ധീകരിക്ചത്)