Monday, August 29, 2011

അഴിമതി മതി മതി മതി




അണ്ണാ ഹസാരേ പുതിയൊരു പ്രതിഭാസമല്ല. അവസാനത്തെ പ്രതിഷേധകനുമാവില്ല. എന്തിനുവേണ്ടി അദ്ദേഹം യുദ്ധം തുടങ്ങിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുവോ, ആ പ്രശ്നം ഒരിക്കലും തീർത്തും പരിഹരിക്കപ്പെടാതെ, നമുക്ക് വേവലാതിപ്പെടാൻ പാകത്തിൽ എന്നും നില കൊള്ളുമെന്ന് ഉറപ്പിക്കാം. ഇന്ത്യൻ അവസ്ഥയിൽ സ്ഥായി എന്നു പറയാവുന്നതായി അതു മാത്രമേയുള്ളു--അഴിമതി. പ്രതിഷേധക്കാർക്ക് അതു മതി; മാധ്യമങ്ങൾക്ക് അതു മതി; ജനത്തിനും അതു മതി. സത്യമേവ ജയതേ.

എന്തൊരു ഉത്സാഹമാണ് ആളുകൾക്ക് അഴിമതി അവസാനിപ്പിക്കാൻ! അഴിമതിക്കുവേണ്ടി രണ്ടു വാക്കു പറയാൻ ആരും കാണില്ല. കനിമൊഴിയും കൽമാഡിയും ജനാർദ്ദന റെഡ്ഡിയും നമ്മുടെ സ്വന്തം ബാലകൃഷ്ണ പിള്ളയും അഴിമതിക്കെതിരെ നില കൊള്ളുന്നവർ തന്നെ. തികഞ്ഞ അഭിപ്രായൈക്യം എന്നേ ഉരുത്തിരിഞ്ഞ ഒരേ ഒരു വിഷയമാണ് അഴിമതി. ഒരു രൂപക്ക് ഒരു കിലോ അരി വാങ്ങാൻ, എൻ വി കൃഷ്ണ വാരിയരുടെ ഗാന്ധിയും ഗോദ്സേയും എന്ന കവിതയിലെപ്പോലെ, ക്യൂവിൽ
കാത്തുനിൽക്കുന്ന “ഗന്ധി”മാരും ലാപ് ടോപ്പും സെൽ ഫോണും ചുമൽ സഞ്ചിയും വെള്ളക്കുപ്പിയുമയി ഓടി നടക്കുന്നവരും പഞ്ചനക്ഷത്രശീതളിമയിൽ ഇരുന്ന് തോക്കിന്റെയും ചാക്കിന്റെയും ഇടപാടിൽ നേടാവുന്ന തരകിനെപ്പറ്റി തർക്കിക്കുന്നവരും ഒരേ സ്വരത്തിൽ എതിർക്കുന്നതാണ് അഴിമതി. അവരിൽ ആദ്യത്തെ ആളല്ല അണ്ണാ ഹസാരേ. അവസാനത്തെ ആളുമല്ല.

അണ്ണാ മാതൃകയിൽ എഴുപതുകളുടെ തുടക്കത്തിൽ ഒരു ദേശീയസമരം തുടങ്ങിയിരുന്നു. ഗുജറാത്തിലും ബീഹാറിലും അഴിമതിക്കെതിരെ തുടങ്ങിയ ആ സമരം പിന്നെപ്പിന്നെ അസത്യത്തിനും ഏകാധിപത്യപ്രവണതക്കുമെതിരെയുള്ള ദേശീയജ്ഞമായി മാറുകയായിരുന്നു. അടിയന്തരാവസ്ഥയിലേക്കു നയിച്ച ആ സംഘർഷത്തെ ഇന്ത്യയുടെ രണ്ടാം സ്വാതത്ര്യസമരമായി ചിലർ ആഘോഷിച്ചു. അതോർമ്മയില്ലാ‍തെയാവണം, അണ്ണാ ഹസാരേയുടെ സമരത്തെയും ചില “രണ്ടാം സ്വാതന്ത്ര്യസമരം” എന്നു നാമകരണം ചെയ്തിരിക്കുന്നു. രണ്ടാം സ്വാതന്ത്ര്യസമരം രണ്ടെണ്ണം ഉണ്ടാകാൻ പറ്റുമോ എന്നത് ലളിതമായ ഒരു അങ്കഗണിതസമസ്യയല്ല. ഒന്നും ഒന്നും കൂടിയാൽ “ബല്യ ഒന്ന്” ആകുമെന്ന് കണക്കു കൂട്ടിപ്പറയുന്ന ബഷീറിയൻ കഥാപാത്രത്തിന്റെ ഭാവത്തിലേ രണ്ടാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന ഈ രണ്ടു സമരങ്ങളെ കാണാവൂ.

ഗാന്ധിയെ മഹാത്മാവാക്കിയതു പോലെ, ആദ്യത്തെ രണ്ടാം സ്വാതന്ത്ര്യസമരം നയിച്ച ജയപകാശ് നാരായണനെ ലോകനായകനാക്കി. വാക്കുകളിലെ പൊരുത്തം നോക്കുമ്പോൾ, ലോക് പാൽ നിയമത്തിനുവേണ്ടി പൊരുതുന്ന അണ്ണാ ഹസാരേക്കായിരിക്കും “ലോകനായകൻ” എന്ന ബഹുമതി കൂടുതൽ യോജിക്കുക. പക്ഷേ അത് ജെ പിക്ക് നൊടുത്തുപോയില്ലേ? ഇനി വേറെ വല്ല പേരും “ലോക”
ചേർത്തുകൊണ്ടുണ്ടാക്കണം. പേരുകൾക്കും ബഹുമതികൾക്കും പഞ്ഞം ആകുന്നതുപോലെ. നിത്യജീവിതത്തിലെ സംഘർഷം കാരണം ഒരോ ദിവസവും നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നുണകളുടെ എണ്ണം നന്നേ കുറഞ്ഞുപോയിരിക്കുന്നു എന്നു പരിദേവനം ചെയ്യുന്ന ഒരു ബർണാർഡ് ഷാ നാടകം ഓർക്കുന്നു. അണ്ണാ ഹസാരേപോലുള്ളവരുടെ അവതാരം ആ പ്രശ്നം നമുക്കു മുമ്പിലും ഉയർത്തുന്നു: പുതിയ പുതിയ സമരങ്ങൾക്കും സമരനേതാക്കൾക്കും കൊടുക്കാവുന്ന കീർത്തിചക്രങ്ങളുടെ എണ്ണം കുറഞ്ഞു പോകുന്നു.

ജെ പിക്കുമ്പേ ഗാന്ധി തുടങ്ങിയതാണ് ഈ ജനുസ്സിലുള്ള സമരം. ഗാന്ധി പക്ഷേ നാടൻ രാജാക്കന്മാരുടെ അഴിമതിയെപ്പറ്റി പ്രത്യേകം പറഞ്ഞില്ലെന്നേയുള്ളൂ. പൊതുവേ അസത്യത്തോടും അസ്വാതന്ത്ര്യത്തോടുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. വ്യക്തിയുടെയും സമഷ്ടിയുടെയും ജീവിതത്തിൽ സത്യവും സ്വാതന്ത്ര്യവും പുലർന്നു കാണാൻ എന്തു ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചന. അതായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. ജീവിതം മുഴുവൻ അദ്ദേഹം സത്യാന്വേഷണ പരീക്ഷണമാക്കി. സത്യത്തോടുള്ള ആഭിമുഖ്യത്തിൽ ഗാന്ധി ആദ്യയോദ്ധാവായിരുന്നില്ല. പക്ഷേ അതിന്റെ പ്രയോഗശാസ്ത്രത്തിൽ അദ്ദേഹം തുടങ്ങിവെച്ച ഉപവാസം എന്ന സമരമുറക്ക് ആദ്യസ്ഥാനം തന്നെ കൈവന്നു. വിശക്കുന്ന ജനകോടികളുടെ
നടുവിൽനിന്ന് ഭക്ഷണം കഴിക്കില്ലെന്നു പറഞ്ഞ് എതിരാളിയെ വിരട്ടുകയും വീഴ്ത്തുകയും ചെയ്യാമെന്നു സ്ഥാപിച്ചതായിരുന്നു ഗാന്ധിയുടെ ഒരു നേട്ടം.

ഗാന്ധി ആഗ്രഹിച്ചതുപോലെ സത്യം ജയിക്കുന്നുവോ എന്നു പറയാൻ ആരും ധൈര്യപ്പെടില്ല. ഗാന്ധി ചെയ്തതുപോലെ പലതും ചെയ്യാൻ ഇന്ന് ആർക്കും കരുത്തും താല്പര്യവും കാണില്ല. എന്നാലും എവിടെയും ശങ്കയില്ലാതെ ആർക്കും എടുത്തു പെരുമാറാവുന്ന പേരാകുന്നു ഗാന്ധി. വേദം ഓതുന്നത് ചെകുത്താനും രസം പകരുന്നതുപോലെ, ഗാന്ധിയുടെ നാമജപം ഇന്നും നടക്കുന്നു. ഇന്ത്യ ഭക്ഷ്യസ്വയം പര്യാപ്തത നേടിയിട്ടുണ്ടെങ്കിലും, പോഷകാഹാരക്ഷാമം എന്ന പേരിൽ പട്ടിണി
നിലനിൽക്കുന്നുണ്ടെങ്കിലും, നിരാഹാരം ഒരു സമരമുറ എന്ന നിലയിൽ ഇന്നും ജനപ്രിയമായി തുടരുന്നുവെന്നതാണ് ഗാന്ധിയുടെ പ്രസക്തി.

ഗാന്ധി നമ്മുടെ പാരമ്പര്യത്തിന്റെ കലവറയിൽ തപ്പിയെടുതതാണ് അദ്ദേഹത്തിന്റെ സത്യപുരാണം. ഇന്ത്യൻ സമൂഹത്തിന് ഓർമ്മ വെച്ച നാൾ മുതലെങ്കിലും കേട്ടുപോരുന്നതാണ് സത്യകാകളി. പല ഈണങ്ങളിൽ, പല ഭാവങ്ങളിൽ, ഒച്ചയെടുക്കാൻ ആവുന്നവരെല്ലാം അതു പാടി വരുന്നു. ആ രാഗം നിറഞ്ഞതാണ് നമ്മുടെ സ്മൃതിയുടെ സംഗീതം മുഴുവനും. സത്യത്തിനു വേണ്ടി നില കൊള്ളുന്നവരും, പദവിയും ജീവനും പോയാലും സത്യത്തിൽനിന്നു വ്യതിചലിക്കില്ലെന്ന് ശാഠ്യം പിടിക്കുന്നവരും, അസത്യത്തിനെതിരെ പട പൊരുതുന്നവരും--അങ്ങനെ അങ്ങനെ സത്യത്തിന്റെ പ്രവാചകരും പ്രയോക്താക്കളുമാണ് നമ്മുടെ നായകശില്പങ്ങളെല്ലാം. ഹരിശ്ചന്ദ്രൻ ചെയ്തതെല്ലാം ബുദ്ധിയാണെന്ന് നാം വക വെച്ചു കൊടുത്തേക്കില്ല; സിംഹാസനം വിട്ട് ചുടുകാട്ടിൽ പോയി താമസമാക്കാൻ നമ്മളാരും തയ്യാറാവില്ല. എന്നാലും ഹരിശ്ചന്ദ്രൻ നമ്മുടെ നിത്യഹരിതനായകനായി നില കൊള്ളുന്നു, നമ്മുടെ ഭാഷയിലും ചിന്തയിലും ഹരിശ്ചന്ദ്രൻ പ്രകാശമാനമായ ഒരു ബിംബകമായി സ്ഥാനം ഉറപ്പിക്കുന്നു.

സത്യം ക്ഷീണമായിരിക്കാം. എന്നാലും സത്യപരീക്ഷണങ്ങൾ അനവരതം നടക്കുന്നു. ആ ഒറ്റ വാക്കെടുത്ത് എന്തെല്ലാം ദർശനങ്ങളും പ്രദർശനങ്ങളും നമ്മുടെ ആപ്തന്മാർ കാലാകാലമായി ഒരുക്കിയിരിക്കുന്നു! സത്യം പറയണം, ധർമ്മം ആചരിക്കണം. സത്യമേ ജയിക്കൂ, അസത്യം ജയിക്കില്ല. സത്യയുഗമാകണം ചരിത്രത്തിന്റെ ലക്ഷ്യം. സത്യം ശക്തിയാകുന്നു. സത്യമാണ് ഉത്തമനയം. അങ്ങനെ സത്യഭാഷണം നടത്തി നടത്തി മടുത്തിട്ടാവണം ഒരു രസികൻ എവിടെയോ കൂട്ടിച്ചേർത്തു: സത്യം പറയണം, പക്ഷേ പ്രിയമാകണം; അപ്രിയസത്യം പറയല്ലേ! ഒടുവിൽ പറഞ്ഞ വികടസര്വസ്വതിയാണ് വാഴുന്നതെങ്കിലും അതിനു മുമ്പു പറഞ്ഞ സത്യവാദകരെ വാക്കുകൊണ്ട്, വാക്കുകൊണ്ടുമത്രം, ആദരിക്കാനാണ് നമുക്കിഷ്ടം. ഒരു തരത്തിൽ പറഞ്ഞാൽ, അത് ഇഷ്ടമല്ല, അറിഞ്ഞോ അറിയാതെയോ നാം ആത്മനിർബ്ബന്ധപൂർവം ആചരിച്ചും സഹിച്ചും വരുന്ന ഒരു നിസ്സഹായതയാകുന്നു സത്യവാദനം.

ഈ ഘട്ടത്തിൽ ഇന്ത്യൻ പ്രതികരണം പ്രത്യേകം പഠിക്കണം. നമ്മുടെ ജീവിതമൂല്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ പറ്റിക്കൂടിയിരിക്കുന്നതാണ് സത്യം. അതു കഴിഞ്ഞേ ദയയും ധൈര്യവും കാര്യക്ഷമതയുമൊക്കെ വരൂ. നമ്മുടെ ശത്രുവിനെ ക്രൂരനായി ചിത്രീകരിക്കുന്നതിനെക്കാൾ നമുക്കിഷ്ടം കള്ളനായി മുദ്ര കുത്താനാണ്. ഏല്പിച്ച ജോലി വേഗത്തിലും നന്നായിട്ടും ചെയ്തില്ലെങ്കിൽ നാം പൊറുക്കും; കള്ളം കാണിച്ചാലോ, നമ്മൾ അവനെ പറഞ്ഞു വിടുകയല്ല, പറ്റുമെങ്കിൽ ഒന്നു പൊട്ടിക്കുകയും ചെയ്യും. എല്ലാം അഴകൊഴമ്പനായി നടക്കുന്ന നാട്ടിൽ കാര്യക്ഷമതക്കും കൃതകൃത്യതക്കും ഈട്ടം കൊടുക്കണമായിരുന്നു. പക്ഷേ വേഗത്തിൽ നന്നായി ജോലി ചെയ്യുന്ന ആളിൽ കള്ളം ആരോപിച്ചു രസിക്കുന്നതാണ് നമ്മുടെ വഴക്കം.

അസത്യത്തെ ജീവിതസാഫല്യമായി ഉയർത്തുകയല്ല, ദുരിതം അകറ്റുകയും സമൂഹക്രമം സുഗമമായി നടത്തുകയും ചെയ്യുന്നതിനു പ്രാധാന്യം കല്പിക്കുന്നതിനു പകരം സത്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന മിഥ്യാചാരത്തെ തള്ളിപ്പറയുന്നേയുള്ളു. എവിടെയും എന്നും ചിലവാകുന്നതാണ് സത്യലംഘനത്തിന്റെ കഥ. അതു പൊലിപ്പിച്ചു പറഞ്ഞാലേ ധീരസ്വതന്ത്രമാധ്യമം പുലരുകയുള്ളു. അഴിമതിയുടെ ഒരു കഥയോ ഒരു അസത്യാരോപണമോ ഇല്ല്ലാതെ ഒരു ചാനലിനും വേനലിനും നിലനില്പില്ല. പാരിതോഷികം നേടുന്ന നമ്മുടെ മീഡിയക്കഥകളെല്ലാം കള്ളത്തിന്റെ കഥകളാണെന്നോർക്കുക. തമാശ അതല്ല. ഇത്രയൊക്കെ ഉഗ്രമായും ഉദഗ്രമായും ഏകകണ്ഠമായും മുക്തകണ്ഠമായും നമ്മൾ അസത്യത്തെയും അഴിമതിയെയും
എതിർത്തിട്ടും അഴിമതി കുശാലായി വാഴുന്നുവെന്നതല്ലേ ജീവിതത്തെ രസനീയമാക്കുന്ന വിരോധാഭാസം? ആ വൈരുധ്യത്തിലേക്ക് ചൂഴ്ന്നുനോക്കിയാൽ അതത്രന്നെ സുഖകരമല്ലാത്ത ഒരു കാര്യം മനസ്സിലാകും: അഴിമതിക്കെതിരെ ശബ്ദിക്കുന്ന നാം ഓരോരുത്തരും അവസരം കിട്ടിയാൽ അഴിമതി ചെയ്യും, അഴിമതിക്കാരെ പൊതുവേ അപലപിക്കുകയും ചെയ്യും. സമരവും ആചാരവും നമുക്ക് ഒരേ സമയം നടത്തിക്കൊണ്ടുപോകാം. അഴിമതി ഇനിയും പൊലിയട്ടെ!

(malayalam news aug 29)

Monday, August 22, 2011

സർവം സ്വർണമയം





ഒരു ദിവസം തേജസ് എഡിറ്റർ എൻ പി ചെക്കുട്ടിയുടെ ബ്ലോഗിൽ കയറിയപ്പോൾ ഞാൻ പടുകുഴിയിൽ വീഴുകയായിരുന്നു. അപ്പപ്പോൾ ഉയരുന്ന സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള ചെക്കുട്ടിയുടെ പ്രസക്തവും നിശിതവുമായ നിരീക്ഷണങ്ങൾ ഉത്തിഷ്ഠമാനരായ പല എഴുത്തുകാരും ചിന്തകരും ആ ബ്ലോഗിൽ വിശകലനം ചെയ്തു. ആ വിഭാഗത്തിൽ പെടുത്താൻ വയ്യാത്ത ഞാനും ഒരിക്കൽ അഭിപ്രായം വിളമ്പി. അലമ്പായി. സ്ത്രീസിംഹങ്ങളും വിപ്ലവവീരന്മാരും ആക്രോശമായി. “ആരിവൻ, മൂരാച്ചി?“

നിറത്തെപ്പറ്റിയായിരുന്നു എന്റെ പരാമർശം. വെളുപ്പാണ് നല്ല നിറമെന്ന് ഞാൻ സമർഥിക്കാൻ നോക്കി. സൌന്ദര്യത്തിനു നിറമില്ലെന്നും വർണവിവേചനം ഭ്രാന്താണെന്നും ശങ്കിക്കാതെ വാദിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ വെളുപ്പാണ്, കറുപ്പ് അല്ലേ അല്ല, ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. നിറം നോക്കി ആരുടെയും അവകാശം നിശ്ചയിക്കാമെന്നു ഞാൻ പറഞ്ഞില്ല; എന്നാലും മനുഷ്യൻ പൊതുവേ ഇഷ്ടപ്പെടുന്ന നിറം വെണ്മയാണെന്ന വാദം എനിക്കൊരു പട്ടം നേടിത്തന്നു: വർണവെറിയൻ! സാമാന്യം വെളുത്ത മുഖമുള്ള ഒരു വിമർശകയെ കുഴക്കാൻ വേണ്ടിയല്ല, ഞാൻ ചോദിച്ചു, അവർ രാവിലെയും വൈകുന്നേരവും മുഖത്ത് വാരിത്തേക്കുന്നത് കലക്കിയ കരിയോ വെളുപ്പും ചുമപ്പുമൊക്കെ കലർന്ന ടാൽകം പൌഡറോ? ചർച്ച പിന്നെ കൊഴുത്തില്ല.

ചില നിറങ്ങളും മണങ്ങളും മനുഷ്യന്റെ സൌന്ദര്യബോധത്തിൽ ഒട്ടൊക്കെ നിയാമകമായി
നിൽക്കുന്നതുപോലെ തോന്നും. ആ സത്യം മനസ്സിലാക്കിയിട്ടാവണം ലാലാ ഹർ ദയാൽ എന്ന ചിന്തകൻ എത്രയോ കൊല്ലം മുമ്പ് രസതന്ത്രജ്ഞരോട് ആഹ്വാനം ചെയ്തു,
ചർമ്മത്തിൽ കുത്തി വെച്ചാൽ ഇഷ്ടം പോലെ നിറം മാറ്റാവുന്ന ഒരു പദാർഥം കണ്ടു പിടിക്കുക. ഇഷ്ടപ്പെട്ട നിറം ആർക്കും തനിയേ സ്വീകരിക്കാമെന്നു വന്നാൽ
വർണവിവേചനത്തിന് സാധ്യതയില്ലല്ലോ. പക്ഷേ, എല്ലാവർക്കും സംസാരിക്കാൻ പാകത്തിലുള്ള എസ്പെരന്റൊ എന്ന ലോകഭാഷയെപ്പോലെ, നിറം മാറ്റം എളുപ്പമാക്കുന്ന ആ രാസവസ്തുവും ആശയമായി ഒതുങ്ങിയതേയുള്ളു, രൂപം കൊണ്ടില്ല.

നിറം കൊണ്ടായാലും വേറെ എന്തുകൊണ്ടായാലും ലോകമെങ്ങുമുള്ള മനുഷ്യർ കാലാകാലമായി എറ്റവും വില മതിച്ചുപോരുന്ന വസ്തുവാണ് സ്വർണം. നിലയ്ക്കാതെ കുതിച്ചുപൊങ്ങുകയാണ് അതിന്റെ വില. സ്വർണത്തിന്റെ വിലയോളം ഉയരുന്നതായി ഒന്നു മാത്രമേയുള്ളു--സ്വർണത്തിന്റെ ഉപഭോഗം. ആഭരണമായി സ്വർണം ചുമന്നു നടക്കാത്ത സമൂഹങ്ങൾക്കിടയിലും സ്വർണത്തിന്റെ മൂല്യം പരമോന്നതം തന്നെ. കുഴിച്ചെടുക്കാൻ പാകത്തിൽ സ്വർണം ചിതറിക്കിടക്കുന്നുവെന്നു കേട്ട് ഓടിക്കൂടിയവരാണ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഇപ്പോൾ വസിക്കുന്നവരിൽ അധികവും. നമ്മുടെ വധൂവരന്മാരെ മാത്രമല്ല ചിന്തയെയും വാക്കിനെയും സ്വാധീനിക്കുന്നതാണ് സ്വർണം.

ധനശാസ്ത്രജ്ഞന്മാർക്ക് അവരുടേതായ തിയറി ഉണ്ട്. അതേപ്പറ്റി അവർക്ക് തീർച്ചയാണു താനും. ലോകനാണയവ്യവസ്ഥയുടെ അടിസ്ഥനം ആകുന്നു സ്വർണം. അതാണ് അതിന്റെ വില ഇങ്ങനെ കുതിച്ചുയരാനും, വില കുറഞ്ഞാലും കൂടിയാലും അതുകൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ അണിഞ്ഞാൽ കേമത്തമായി എന്ന് പ്രഭുകുമാരിയും പട്ടിണിപ്പാവവും ഒരു പോലെ വിചാരിക്കാൻ കാരണം. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരിക്കലും പരിവർത്തനത്തിനു വിധേയയാകാൻ ഇടയില്ലാത്ത ഒരു സ്ത്രീവാദി പുച്ഛിക്കുന്നതു കേട്ടു: വെറുതേ ഈ മഞ്ഞ ലോഹം വാങ്ങി കാലിലും കയ്യിലും കഴുത്തിലും, എന്നു വേണ്ട, എവിടെയും കെട്ടിത്തൂക്കി നടക്കുന്ന സ്ത്രീകളും അവരുടെ ആഭരണത്തിൽ വീണുപോകുന്ന കോന്തന്മാരും മനസ്സിലാക്കട്ടെ, അതുകൊണ്ടൊന്നും സ്ഥാനമോ സൌന്ദര്യമോ വർദ്ധിക്കുകയില്ലെന്ന്.

രണ്ടു കാര്യത്തിലും സ്ത്രീവാദിക്ക് തെറ്റു പറ്റി. സ്ഥാനവും സൌന്ദര്യവും കേവലം അഭിപ്രായങ്ങളാണ്, ബ്രഹ്മം പോലെ നിത്യമായ സത്യമല്ല. അപ്പപ്പോൾ നിലവിലിരിക്കുന്ന സ്ഥാനസങ്കല്പങ്ങളനുസരിച്ചേ ജനത നീങ്ങൂ. സ്വർണത്തിന്റെ വില കൂടുമ്പോൾ അതിന്റെ ആകർഷകത്വം കൂടുമെന്നേയുള്ളു. സ്ത്രീധനം വേണമെന്നോ കൊടുക്കണമെന്നോ ശഠിക്കാത്തവർക്കും സ്വർണം ഇല്ലാതെ കല്യാണം കഴിക്കുമ്പോൾ കുറച്ചിൽ തോന്നും. ആഭരണമായി അണിഞ്ഞില്ലെങ്കിൽ, അത് കട്ടിയായോ നാണയമായോ ലോക്കറിൽ സൂക്ഷിക്കും. പത്തിരുപത് കൊല്ലം മുമ്പ് നൂറു പവനാണ് കല്യാണപ്പെണ്ണിനോടൊപ്പം വിളങ്ങുന്ന സ്വർണമെന്നു കേട്ടിരുന്നു. അതു പറഞ്ഞപ്പോൾ ഒരാൾ എന്നെ തിരുത്തി: അല്ല, ഇപ്പോൾ എല്ലാവർക്കും ഒരു കിലോ സ്വർണം തികച്ചുകൊടുക്കണമെന്നാണ് മോഹം.

തിരുത്തിയത് ആരെന്നോ? ജോസ് ആലുക്കാസിലെ സാക്ഷാൽ ജോസ്. അറുപതുകളുടെ ഒടുവിൽ സ്കൂൾ പഠനം മുടങ്ങിയപ്പോൾ, പിണങ്ങിനിന്നിരുന്ന അപ്പന്റെ കുടക്കടയുടെ അടുത്തായി ഒരു മുറി പീടികയിൽ എഴുപതു ഗ്രാം വെള്ളിയും സ്വർണവുമായി കച്ചവടം തുടങ്ങി, ജോസ്. മുപ്പതുകൊല്ലം വേണ്ടി വന്നില്ല ആ ഒരു മുറി പീടിക ഒരു സ്വർണസൌക് ആയി വളരാൻ, എഴുപതു ഗ്രാം ഉരുപ്പടി രണ്ടര ടൺ ആയി വർദ്ധിക്കാൻ. സൌക്കിൽ തിക്കിത്തിരക്കിയെത്തുന്നത് വധൂവരന്മാർ മാത്രമല്ല. നമ്മുടെ
സർവതന്ത്രസ്വതന്ത്രമായ മീഡിയയെ നയിക്കുന്നവരും ഉപനയിക്കുന്നവരും ജോസിന്റെ മാനേജരെ കാണാൻ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും. മലയാളമീഡിയയുടെ വരുമാനത്തിൽ വലിയൊരു ഭാഗം സ്വർണത്തിന്റെ പരസ്യമായിരിക്കും. ശക്തിയില്ലെങ്കിൽ ശിവനില്ല എന്നു പറയുന്നതു പോലെ, സ്വർണമില്ലെങ്കിൽ മീഡിയയില്ല, അതിന്റെ സ്വാതന്ത്ര്യം ഇല്ലേയില്ല.

വിശേഷബുദ്ധിയുള്ള മനുഷ്യരേ സ്വർണം ഉപയോഗിക്കാറുള്ളൂ, മൃഗങ്ങൾ ഇപ്പോഴും തുകലിന്റെയും ഇരുമ്പിന്റെയും ലോകത്തിലാണ് എന്നു പറയാം. പക്ഷേ മനുഷ്യരുടെ സൌന്ദര്യബോധത്തെ മാത്രമല്ല, ദേവസങ്കല്പത്തെയും സ്വർണം എന്നേ കയ്യടക്കിയിരിക്കുന്നു. കൊടിമരത്തിനും കുരിശിനും സ്വർണം വേണം. പൂജക്കും ഉത്സവത്തിനും സ്വർണം വേണം. പണ്ടൊരിക്കൽ, എന്നു വെച്ചാൽ, ഒരു ലക്ഷം കോടി രൂപയുടെ ആഭരണങ്ങൾ കണ്ടെടുക്കുന്നതിനുമുമ്പ്, ഞാൻ സമ്പന്നവും ദരിദ്രവുമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒരു താരതമ്യപഠനം നടത്താൻ നോക്കി. സ്വർണം പൂശിയ സ്ഥലങ്ങളിൽ എപ്പോഴും ഭക്തന്മാർ ഏറിയിരുന്നു. മേൽക്കൂര തകർന്നടിഞ്ഞ ദേവാലയങ്ങളിൽ പുണ്യം തേടി ആരും എത്തിയിരുന്നില്ല.

സമൃദ്ധിയെയും സൌന്ദര്യത്തെയും അധികാരത്തെയും പറ്റിയുള്ള മനുഷ്യന്റെ ആദിമചിന്തയിൽ ഊറിക്കൂടിക്കിടക്കുന്നതാണ് സ്വർണം. രാജാവിന്റെ വാഴ്ച പൂർണമാകണമെങ്കിൽ സ്വർണം കൊണ്ടുണ്ടാക്കിയ പശുവിനുള്ളിലൂടെ കടന്ന് ഹിരണ്യഗർഭം എന്ന ചടങ്ങ് നിർവഹിക്കണം. കിരീടം എപ്പോഴും സ്വർണം കൊണ്ടായിരിക്കും. അദ്ദേഹത്തിന്റെ നാമം സ്വർണലിപികളിൽ എഴുതപ്പെടും. ആ കാലഘട്ടത്തെ ചരിത്രകാരന്മാർ സുവർണയുഗമെന്നു വാഴ്ത്തും. അവരിൽ മികച്ച എഴുത്തുകാർ
സ്വർണത്തൂലികയേ ഉപയോഗിക്കുകയുള്ളു. അവരുടെ ചിന്തക്ക് സ്വർണപ്രഭ ഉണ്ടാകും. സ്വർണമാണ് നന്മ, സ്വർണമാണ് നിത്യം.

കനകം മൂലം ഉലകിൽ കലഹം സുലഭമാണെന്ന് പണ്ടൊരാൾ പാടിയിരുന്നു. അതു പക്ഷേ കളി പറഞ്ഞിരുന്ന ഒരു നമ്പ്യാർ മാത്രമായിരുന്നു. നമ്പ്യാരുടെ തമാശ തെളിയിക്കുന്ന ഒരു പഴം കഥയുണ്ട്. വഴിയിൽ കിടന്ന പൊന്നിൻ കഷണത്തിൽ തട്ടി കാൽ നൊന്തപ്പോൾ പാക്കനാർ അതെടുത്ത് അകലേക്കെറിഞ്ഞു. പുറകേ വന്ന
രണ്ടു കൂട്ടുകാരായ വഴി പോക്കർ പേർ അതിനു വേണ്ടി തല തല്ലിക്കീറി. തല പോയാലും പാക്കനാരുടെ വഴിയേ പോകാൻ ആരും ഉണ്ടാവില്ല. സ്വർണത്തിന്റെ മായാജാലത്തിലേക്കേ എല്ലാവർക്കും നോട്ടമുള്ളു.

(malayalam news aug 22)

Wednesday, August 17, 2011

മരണത്തിൽ അരിശം വരുമ്പോൾ



നന്നേ രാവിലെ ഫോൺ വിളിച്ചയാളോട് പ്രസാദ് അരിശപ്പെടുന്നതു കേട്ടു. ഒച്ച ഉയർന്നു. വാക്കുകൾക്ക് മൂർച്ചയേറി. ഞങ്ങളാൽ ചിലർ മുതിർന്നവർ ഇല്ലായിരുന്നെങ്കിൽ പച്ചത്തെറി പൊങ്ങുമായിരുന്നോ എന്നു പോലും തോന്നി. എനിക്കു വിഷമമായി.

പ്രസാദിനോട് വെട്ടിത്തുറന്നു പറഞ്ഞാലോ? “ഇതു ശരിയല്ല. ഒച്ചയും ദേഷ്യവും ഈ സമയത്ത് അടക്കണം. അല്ലെങ്കിൽത്തന്നെ എന്തിന്റെ പേരിലായാലും രാവിലെ ഈറ പടിഞ്ഞു തുടങ്ങിയാൽ എല്ലാം എടങ്ങേറാവും. ഇവിടെയോ, പ്രായമാകാത്ത ഒരു മരണം കഴിഞ്ഞിട്ട് ഒരു ദിവസം പോലും തികഞ്ഞിട്ടില്ല. നഷ്ടവും വേദനയും മൌനവും അനുഭവപ്പേടേണ്ട നേരത്ത് ശുണ്ഠിയും ശകാരവും കൊള്ളില്ല.“

അങ്ങനെയൊന്നും പ്രസാദിനോടു പറഞ്ഞില്ല. അന്നേരം അങ്ങനെ പറയുന്നതും ഒരു പക്ഷേ പന്തികേടാവും. വേറൊരു വാദത്തിനും പ്രതിവാദത്തിനും അത് കാരണമാകും; മരിച്ചയാളുടെ ഓർമ്മയോടുള്ള ധിക്കാരമാകും. മരണം ആവശ്യപ്പെടുന്ന ഏറ്റവും തീവ്രമായ പ്രതികരണമാണ് മൌനം. മൌനത്തോളം ഉള്ളിൽ തറക്കുന്നതാവില്ല ഒന്നും, നിലവിളിയും അനുശോചനവുമൊന്നും. അതൊന്നും ഓർത്തിട്ടല്ല, ഞാൻ ഒന്നും മിണ്ടാതിരുന്നു. പ്രസാദ് പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു.

പിന്നീട് കാരണം മനസ്സിലായപ്പോൾ, മരണത്തെ ഓരോരുത്തർ എങ്ങനെയൊക്കെ ഓക്കിക്കാണുന്നു എന്ന് ആലോചിച്ചുപോയി. പ്രസാദിനെ വിളിച്ചു ചൊടിപ്പിച്ചയാൾ നേരത്തേയും വിളിച്ചിരുന്നുവത്രേ. ആദ്യത്തെ വിളി ഫലിച്ചില്ലെന്നു കണ്ടപ്പോൾ ഇഷ്ടൻ വീണ്ടും വിളിച്ചുനോക്കിയതായിരുന്നു. രാവിലെ പത്രം തുറന്നു നോക്കിയപ്പോഴേ തുടങ്ങിയതായിരുന്നു ക്ഷമ ഒടുങ്ങാത്ത ആ വിളി. അന്നന്നത്തെ പത്രത്തിന്റെ ചരമത്താളിൽ കാണുന്നവരിൽ കൊള്ളാവുന്നവരുടെ വീട്ടിൽ വിളിക്കാൻ നിയോഗിക്കപ്പെട്ട ജോലിക്കാരന്റേതായിരുന്നു വിളി. വിട്ടുവീഴ്ചയില്ലാത്ത കാര്യക്ഷമതയോടെ അയാൾ വിളിച്ചുകൊണ്ടിരുന്നു.

“ടിയാൻ മരിച്ച വാർത്ത കണ്ടു. അതു കുറാച്ചുകൂടി വലുതായി കൊടുക്കാം. ഫോട്ടോയും വേണ്ടപ്പെട്ട ആളുകളുടെ പേരും ശേഷക്രിയയുടെ വിവരങ്ങളും അച്ചടിക്കാം. അടുത്ത ദിവസം തന്നെ കൊടുക്കാം. ആയിരത്തഞ്ഞൂറു രൂപ തന്നാൽ മതി. തരാൻ ഇങ്ങോട്ടു വരേണ്ട. ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം.“ അയാൾ ഒടുവിൽ പറഞ്ഞ ആ സൌജന്യത്തിനെങ്കിലും നന്ദി പറയാമായിരുന്നു. പക്ഷേ മറ്റുള്ളവരുടെ നഷ്ടവും വേദനയും മുതലെടുത്ത് കാശാക്കാൻ കോപ്പിട്ടിറങ്ങിയ ആ പരസ്യക്കാരന്റെ കർക്കശമായ കാര്യക്ഷമത എല്ലാവരിലും അങ്ങനെയൊരു ലഘുചിത്തത ഉണ്ടാക്കിയെന്നു വരില്ല.

പഴയ മര്യാദയനുസരിച്ച്, മരിച്ച വീട്ടിൽ പോയി നാലഞ്ചു വാക്ക് പറഞ്ഞോ പറയാതെയോ, മൂക്ക് ചീറ്റിയോ ചീറ്റാതെയോ, പരേതന്റെ അറിയപ്പെടാത്തതോ ഇല്ലാത്തിരുന്നതോ ആയ ഗുണങ്ങൾ വാഴ്ത്തിയ ശേഷം അങ്ങനെ ചരമപരസ്യത്തിനുള്ള ഓഫർ വെച്ചാൽ അത്രതന്നെ അലമ്പാകുമായിരുന്നില്ല. പക്ഷേ അതിനുള്ള സാവകാശവും സൌകര്യവും പരസ്യം പിടിക്കുന്നയാൾക്കില്ല. എത്രയോ ആളുകൾ ദിവസവും മരിക്കുന്നു. അവരുടെയൊക്കെ വീട്ടിൽ കയറിയിറങ്ങി ഉള്ളിൽ തോന്നാത്തത് വിളിച്ചു പറഞ്ഞാലേ പരസ്യം കിട്ടുകയുള്ളുവെന്നു വന്നാൽ പരസ്യം പിടിക്കുന്നയാൾ തുലഞ്ഞു. മരിക്കുന്നവർക്കു മരിക്കുകയേ വേണ്ടൂ. ബന്ധുക്കൾക്ക് സംസ്കരിക്കുകയേ വേണ്ടൂ. ചരമപരസ്യം പിടിക്കുന്നവരുടെ ദുരിതം അവർക്കൊന്നും അറിയേണ്ടല്ലോ.

മരണം ഓരോരുത്തരിലും ഓരോരോ വികാരം ഉളവാക്കുന്നു. പൊതുവേ നിലവിളിയും പരേതന്റെ അപദാനവുമാണ് മരണം വരുത്തുന്ന വിശേഷം. സ്ഥലകാലബോധമുള്ളവർ അനുശോചനത്തിൽ മുഴുകും. ചിലർ മൌനത്തിൽ. സ്ഥലം വിട്ടാൽ ചിലർ പിറുപിറുക്കും, പരേതന്റെ പിഴകളെയും പോരായ്മകളെയും പറ്റി. സ്ഥലം വിടുന്നതിനുമുമ്പുതന്നെ രാവണന്റെ പിഴകളെപ്പറ്റി പറഞ്ഞ് രാമന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ നോക്കിയ വിഭീഷണനോട് രാമൻ തന്നെ തറപ്പിച്ചു പറഞ്ഞു: മതി. കുറ്റം പറഞ്ഞതു മതി. ഇത് കുറ്റം പറയാനുള്ള നേരമല്ല. ക്രിയകൾ ചെയ്യൂ. മരണം വരെ മതി വൈരമൊക്കെ. മരണാന്താനി വൈരാണി.

മരണത്തിൽ ദുഖം ഉണ്ടാകുകയാണ് സ്വാഭാവികം. പരിചയമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, ആരുടെയും നിര്യാണം പല സാന്ദ്രതയിലുള്ള നഷ്ടബോധം ഉണ്ടാക്കും. മിക്കവരുടെയും നിര്യാണം അകാലത്തിലായല്ലോ എന്നായിരിക്കും പൊതുവേ ശോകപ്രകടനം. ഇത്ര നേരത്തെ പോകുമെന്ന് ആരും കരുതിയില്ല എന്ന പല്ലവി പരിചിതമാണല്ലോ. പോയ കാര്യം തന്നെ കേട്ട മാത്രയിൽ വിശ്വസിക്കാൻ പലരും മടിക്കുന്ന സ്ഥിതികളും ഓർത്തുപോകുന്നു.

വലിയൊരു വ്യവസായസാമ്രാജ്യം പിടിച്ചടക്കിയ രാജൻ പിള്ളയുടെ ജയിലിൽ നടന്നപ്പോൾ, ആദ്യമാദ്യം പലർക്കും അവിശ്വാസമായിരുന്നു. മരണം സ്വാഭാവികമായും ഉയർത്തേണ്ട ദുഖത്തെക്കാൾ ഏറെ അവിശ്വാസം ഉളവാക്കിയ ആ സാഹചര്യത്തെ ചിത്രീകരിക്കുന്ന പുസ്ത്കം എഴുതാൻ ഇടയായപ്പോൾ ഞങ്ങൾ അല്പം പ്രഹേളിക പോലത്തെ ഒരു ശീർഷകം കണ്ടെത്തി. A Wasted Death. മരണം സാധാരണയായി ഉടനേ ഉയർത്തുന്ന വികാരത്തിനു പകരം വേറേ ഒരു വികാരപ്രപഞ്ചം തൊടുത്തുവിട്ടതായിരുന്നു രാജൻ പിള്ളയുടെ തിരോധാനം എന്നായിരുന്നു വിവക്ഷ.

ശരീരമുള്ളവർക്ക് മരണം ഒരു സ്വഭാവമാണെന്നത്രേ പഴയ മൊഴി. മരണം പ്രകൃതിശ്ശരീരിണാം. മരണത്തിനു സാക്ഷ്യം വഹിക്കുന്നവർക്കോ ശോകമാണ് പ്രകൃതി. മരിക്കുമ്പോൾ കരയുകയും ജനിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് മാർക് ട്വൈന്റേതായി പറയുന്ന ഒരു ഉത്തരം രസാവഹമാണെങ്കിലും തീർത്തും ശരിയാണെന്നു പറഞ്ഞു കൂടാ. മരിക്കുന്നതും ജനിക്കുന്നതും നമ്മൾ അല്ലാത്തതുകൊണ്ടാൺ നമ്മൾ അങ്ങനെ പ്രതികരിക്കുന്നതെന്നായിരുന്നു ട്വൈന്റെ സിനിസിസം. ആ സിനിസിസത്തിലെ രസം നുകർന്നുകൊണ്ടുതന്നെ പറയണം, മരണം ഉലക്കാത്ത മനസ്സുള്ളവർ മനുഷ്യരല്ല. മരണം കാണുമ്പോൾ ഉള്ളിൽ കിനിയുന്ന ആ ശോകമുണ്ടല്ലോ, അതാണ് വാസ്തവത്തിൽ മനുഷ്യനെ മനുഷ്യനാക്കുന്നതെന്നു പറയാം. വിൽഫ്രഡ് ഓവന്റേതാണ് ആ ചിന്ത. ഇരുപതു കടന്നിരുന്നതേയുള്ളു ഓവൻ യുദ്ധത്തിൽ വെടിയേറ്റു മരിക്കുമ്പോൾ.

അങ്ങനെ ശോകം പൊടിയുകയോ അലമുറയിടുകയോ മൌനത്തിൽ മുഴുകുകയോ ഒന്നും വേണ്ട. “കഷ്ടമായല്ലോ” എന്നു പറഞ്ഞുപോയാലും മതി മരണത്തോടുള്ള സാധാരണ മനുഷ്യപ്രതികരണമായി കൂട്ടാൻ. അതൊന്നും ഇല്ലാതെ, മരണവാർത്ത കേട്ട പാടേ സന്തപ്തകുടുമാംഗങ്ങളോട് പരസ്യം ഫോണിൽ വിളിച്ചു ചോദിക്കുന്ന സംസ്കാരസന്ധിയെ എങ്ങനെ വിശേഷിപ്പിക്കും?

Tuesday, August 9, 2011

ബെർലിൻ മുതൽ ബെർലിൻ വഴി ബെർലിൻ വരെ






പിണറായി വിജയനെ ഞാൻ പരിചയപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെയും
ന്യൂ ഡൽഹിയിലെയും മാർക്സിസ്റ്റ് പാർട്ടി കേന്ദ്രവുമായി ഞാൻ ഒട്ടൊക്കെ അടുത്തിടപഴകിയിരുന്ന കാലത്ത് വിജയന്റെ നേതൃത്വം വടക്കൻ കേരളത്തിൽ ഒതുങ്ങിയതായിരുന്നു. അകലെനിന്നു നോക്കിയപ്പോൾ, പാരുഷ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ പുളിച്ചുതികട്ടുന്നതു കണ്ടു. ഫയലിലായാലും പ്രസംഗവേദിയിലായാലും പദങ്ങൾ പലപ്പോഴും പൊള്ളുന്നതായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കോലാഹലം ഒഴിവാക്കാവുന്ന കാര്യം മറ്റൊരു വിധത്തിൽ പറയേണ്ടെന്നു തീരുമാനിച്ചിട്ടുതന്നെയാകും അദ്ദേഹത്തിന്റെ പ്രയോഗം. പൊള്ളിക്കാൻ തന്നെയാകും അദ്ദേഹത്തിന്റെ നിശ്ചയം.

അതോടൊപ്പം ഒന്നു കൂടി പറയണം. അർഥം പൊള്ളുന്നതാണെങ്കിലും അക്ഷരത്തിന്റെ ഉച്ചാരണത്തിൽ വികാരത്തിന്റെ വേലിയേറ്റവും വേലിയിറക്കവും പ്രതിഫലിക്കാതിരിക്കാൻ അദ്ദേഹം ശീലിച്ചിരിക്കുന്നു. ഉദ്ദേശിക്കപ്പെടുന്ന പാരുഷ്യത്തിനു ചേർന്നതാവില്ല പലപ്പോഴും അംഗവിക്ഷേപം. ശരീരചലനത്തിലും സ്വരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും, അറിഞ്ഞോ അറിയാതെയോ, ഒരു തരം അക്ഷോഭ്യത അദ്ദേഹം നിലനിർത്തിപ്പോരുന്നു. പാർവതീപരമേശ്വരന്മാരെപ്പോലെ ചേർന്നിരിക്കുന്നതാകണം വാക്കും അർഥവും എന്നാണ് കാളിദാസമതം. പിണറായി വിജയന്റെ ഉച്ചരിക്കപ്പെടുന്ന വാക്കിന്റെ കാര്യത്തിൽ അതങ്ങനെയല്ലെന്നു തോന്നുന്നു. ഇത്ര സ്പഷ്ടമായും വേഗവും സ്വരവും ക്രമീകരിച്ചും സംസാരിക്കുന്നവർ കുറവാകും. സംസാരത്തിലെ ആ തെളിച്ചവും സ്വരത്തിൽ ഓളം വെട്ടാത്ത ആ പാരുഷ്യവും, അഭ്യാസത്തിന്റെ മികവ്‌ എന്ന നിലക്ക്, ഞാൻ ഏറെ ഇഷ്ടപ്പെട്ടു പോകുന്നു.

അതേ സമയം ഞാൻ ഇതു കൂടി മനസ്സിലാക്കുന്നു: പൂർവസൂരികളും സമകാലികരുമായ മറ്റു നേതാക്കളുമായി അദ്ദേഹം മികച്ച രീതിയിൽ പങ്കിടുന്ന വികാരമാണ് മാധ്യമങ്ങളോടുള്ള അക്ഷമ. മാധ്യമങ്ങളെ ഭർത്സിക്കുമ്പോൾ കൂടുതൽ ഭർത്സനം ന്യായീകരിക്കാവുന്ന വിധത്തിലുള്ള പെരുമാറ്റം അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കായ്കയല്ല. ഇഷ്ടമില്ലാത്തതും, ഒരു പക്ഷേ തെറ്റുമായ, വാർത്തകളെച്ചൊല്ലി അദ്ദേഹം ശുണ്ഠിയെടുക്കുമ്പോൾ, കൂടുതൽ ശണ്ഠക്ക് വഴിയൊരുങ്ങുന്നു. മുഖ്യമായും ശണ്ഠയാണല്ലോ മാധ്യമങ്ങളുടെ സൌരോർജ്ജം. കിട്ടുന്ന പാടേ അവർ അത് അകത്താക്കുകയും ഉഛ്വസിക്കുകയും ചെയ്യും. ചൂടാകുന്ന ഒരു നേതാവിനെ കിട്ടിയാൽ കുശാലായി. അദ്ദേഹത്തെ ചൂടാക്കിക്കൊണ്ടേയിരിക്കും; വാർത്ത ചൂടോടെ വന്നുകൊണ്ടേയിരിക്കും.

ഇതുമായി ചേർത്തു വായിക്കേണ്ടതാണ് വിമർശനം വെറുത്തും സ്വയംന്യായീകരണം പ്രമാണമാക്കിയും വളർന്നുവന്നിട്ടുള്ള മാധ്യമസംവേദനശീലം. ലോകവിമർശനമാണ് അവരുടെ മൌലികാവകാശം. അവരെ ആരെങ്കിലും വിമർശിച്ചുനോക്കട്ടെ, ആകാശം ഇടിഞ്ഞുവീഴുകയായി. ആ മനശ്ശാസ്ത്രം ഓർക്കാതെ, വേണ്ടതോ വേണ്ടാത്തതോ ആയ കാരത്തിന്, പാരുഷ്യം പുളിച്ചുവരുന്ന പ്രയോഗങ്ങൾ മാധ്യമങ്ങൾക്കെതിരെ എറിഞ്ഞാൽ നിലക്കാത്ത കല്ലേറിനേ അതു വഴി വെക്കുകയുള്ളു. ഇതും പിണറായി വിജയന് അറിയായ്കയല്ല. ശീലം കൊണ്ട് പറഞ്ഞുപോകുന്നുവെന്നേയുള്ളു.

ഒരു പത്രാധിപരെ പേരെടുത്തു വിളിച്ച് അടങ്ങിയൊതുങ്ങി കഴിയാൻ പറഞ്ഞതായിരുന്നു വിജയന്റെ ആദ്യത്തെ ആക്രമണം. അതു കേട്ടപ്പോൾ അധിപർക്കു കലി കേറി.
സർവതന്ത്രസ്വതന്ത്രരെന്നു കരുതുന്ന പത്രക്കാർ അടങ്ങിയൊതുങ്ങിക്കഴിയാൻ ഭാവമില്ലെന്നായി. ഒരാളുടെ പേരു പറഞ്ഞു വിളിച്ചാൽ ഇത്രയൊക്കെയേ വരാനുള്ളുവെന്ന് അവർ സമ്മതിച്ചില്ല. ഈ നിസ്സാരനായ എന്നെപ്പോലും ആരോ, ഒ ഭരതനാണെന്നു തോന്നുന്നു, ഒരിക്കൽ നിയമസഭയിൽ പേരെടുത്ത് ആക്ഷേപിച്ചതോർക്കുന്നു. ആക്ഷേപം എന്നു പറഞ്ഞാൻ അവർക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ഭർത്സിക്കുന്നുവെന്നേ
അർഥമുള്ളൂ.

മാധ്യമസിൻഡീക്കേറ്റ് എന്ന് വിജയൻ ഓമനപ്പേരിട്ടു വിളിക്കുന്നതിനും എത്രയോ മുമ്പ് അതിനെക്കാൾ മ്ലേഛമായ പല പേരുകളും കേട്ടിരിക്കുന്നു. സ്ഥിരമായ ഒരു പ്രിയപ്രയോഗം ഇതാ: “കൂലി എഴുത്തുകാർ.” “നീ ആർക്കൊക്കെ വേണ്ടിയാ എഴുതുന്നതെന്നൊക്കെ എനക്കറിയാം“ എന്ന് പരസ്യമായി തട്ടിമൂളിക്കാറുള്ള ഒരു വയോധികനെ നമുക്കറിയാം. “കൂലി എഴുത്തുകാർ“ എന്ന വിളി സഹിക്ക വയ്യാതെ ഒരിക്കൽ പ്രശസ്തകമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന് കെ ആർ ചുമ്മാർ ഒരിക്കൽ എന്നോടു ചോദിച്ചു: “ഗോവിന്ദൻ കുട്ടീ, നമ്മളൊക്കെ കൂലിക്കുവേണ്ടി എഴുതുന്നു. ഈ ദേശാഭിമാനിക്കാരോ, അവർ കൂലി വാങ്ങാതെ സൌജന്യസേവനം ചെയ്യുകയാണോ?” എല്ലാ ലേഖകരും പത്രം ചിട്ടപ്പെടുത്തിയ ചില ആദർശരേഖകൾക്കകത്തുനിന്നുകൊണ്ടേ എഴുതുകയുള്ളു. മറിച്ചൊരു സ്വാതന്ത്ര്യത്തെപ്പറ്റി വാചകമടിക്കുന്നത് വളയമില്ലാത്ത ചാട്ടത്തെപ്പറ്റി പറയുന്നതുപോലെയാണ്. വളയമില്ലെങ്കിൽ, ചാടിയാലും ചാടിയില്ലെങ്കിലും ഒരുപോലെത്തന്നെ.

ഏറ്റവും ഒടുവിൽ വിജയൻ ചൊടിച്ചത് ബെർലിൻ കുഞ്ഞനന്തൻ നായരുടെ സ്ഥാനത്തെപ്പറ്റി പത്രങ്ങൾ എഴുതിയതിനെപ്പറ്റിയാണ്. ബെർലിൻ പാർട്ടിയുടെ സ്ഥാപകാംഗം ആണെന്നും അല്ലെന്നും ചിലർ തർക്കത്തിനു തിരിഞ്ഞിരിക്കുന്നു. ഇതിനെ അപഹാസ്യമെന്നു പറഞ്ഞ് കൊടുമ്പിരി കൊള്ളാനൊന്നും വിജയൻ പോകേണ്ടിയിരുന്നില്ല. അത് അപഹാസ്യം തന്നെയാണെന്ന് ബെർലിനെ
അറിയുന്നവർക്കെല്ലാം അറിയാം. അറിയാത്ത എനിക്കുകൂടി ചിലതൊക്കെ അറിയാം. എന്റെ നിറം കാണുകയോ നാമം കേൾക്കുകയോ ചെയ്യാത്ത ബെർലിൻ ഒരിക്കൽ എനിക്ക് പാർട്ടി വാർത്ത തന്നത് പി ഗോവിന്ദ പിള്ളയാണെന്ന് പറഞ്ഞു പരത്തി. പി ജി ഒരു ഘട്ടത്തിൽ സി ഐ എ ഏജന്റായിരുന്നുവെന്നും കൂട്ടിയടിച്ചു. രണ്ടാമത്തെ കാര്യം അന്വേഷിച്ചറിയാനുള്ള പ്രാപ്തി എനിക്കില്ല. ആദ്യത്തെ വിഷയത്തിൽ, അല്പം ആധികാരികതയോടെ ഞാൻ പറഞ്ഞു, പി ജി എനിക്ക് പാർട്ടിക്കാര്യം ചോർത്തിത്തന്നിട്ടില്ല. നിർബ്ബന്ധമാണെങ്കിൽ പറയാം, എന്റെ വിവരത്തിന്റെ ഉറവിടം മാക്കിനേനി ബസവപ്പുന്നയ്യ ആയിരുന്നു. എന്തുകൊണ്ടൊ, അദ്ദേഹത്തിന് എന്നെ ഒട്ടൊക്കെ ഇഷ്ടമായിരുന്നുവെന്നു തോന്നുന്നു.

ഇങ്ങനെ ഒരു വിശദീകരണം കൊടുക്കുന്നതിനുമുമ്പേ ബെർലിൻ എന്ന പേരു കേട്ടാൽ ഞാൻ ചിരി തുടങ്ങുമായിരുന്നു. എന്റെ ചെറുപ്പകാലത്ത് ബെർലിനെ ഞാൻ കമ്യൂണിസ്റ്റ് പത്രപ്രവർത്തകർക്കിടയിലെ ഇംഗ്ലിഷ് ലേഖകരിൽ പ്രമുഖനായി കണ്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയിലെ അവകശവാദം കേട്ടപ്പോൾ ചിരി തുടങ്ങി. നാല്പതുകളുടെ ഒടുവിൽ ഇന്ത്യൻ വിപ്ലവം വഴി മുട്ടി നിന്നപ്പോൾ, സ്റ്റാലിന്റെ ഉപദേശം തേടാൻ ഒരു നാൽവർ കൂട്ടം മോസ്കോവിലേക്കു പോയിരുന്നു. കെ ജി ബിയുടെ സഹായത്തോടെ ഒരു മുങ്ങിക്കപ്പലിൽ കൊൽക്കത്തയിൽനിന്നു പോയ അവരെ യാത്രയാക്കിയത് ബെർലിനും നിഖിൽ ചക്രവർത്തിയും കൂടിയായിരുന്നുവത്രേ. നിഖിൽദാ ഇപ്പോഴില്ല. നാൽവരും മൺമറഞ്ഞു, സാധാരണ സഖാക്കളെപ്പോലെ. അപ്പോൾ പിന്നെ വാർത്തയുടെ ഉറവിടം ബെർലിൻ മാത്രം. ഉറവിടം ഒന്നുമാത്രമായ വാർത്ത അപ്പാടെയങ്ങു വിശ്വസിക്കരുതെന്നാണ് ഞാൻ പഠിച്ച പത്രപ്രവർത്തനത്തിന്റെ ആദ്യപാഠം.

അങ്ങനെ തമാശക്കഥ കൊരുക്കുന്ന ബെർലിനെ ഹീറോ ആക്കുന്നതു കാണുമ്പോൾ പലരും ചിരിക്കും, വിജയൻ ചൊടിക്കും. ചൊടിച്ചാൽ സംഗതി കൂടുതൽ വഷളാകുമെന്നു മാത്രം. ബെർലിനെ മാധമങ്ങൾ വാഴ്ത്തിയിരിക്കാം. പക്ഷേ ബെർലിനെ വാഴ്ത്തി, ഇപ്പോൾ അദ്ദേഹം കരിതീച്ചു കാണിക്കുന്ന പാർട്ടിയെ ആക്രമിക്കാൻ കൂപ്പുകൂട്ടിയിറങ്ങുകയാണ് മാധ്യമങ്ങൾ എന്ന വിജയന്റെ അനുമാനം എന്നാലും പാളിപ്പോയി. മാർക്സിസ്റ്റ് പാർട്ടിയെ തിരഞ്ഞിട്ടും വളഞ്ഞിട്ടും ആക്രമിക്കുകയാണ്
ബൂർഷ്വാമാധ്യമങ്ങളുടെ സുചിന്തിതപദ്ധതിയെന്ന പഴയ മൊഴിയുടെ തുടർച്ചയാണ് ഇത്.

ഇന്ത്യയിലെ ഒന്നൊന്നര സംസ്ഥാനത്ത് ഒതുങ്ങുന്ന ഒരു പാർട്ടിയെ വക വരുത്തുന്നത് ജീവൽപ്രശ്നമായി ഒരു മാധ്യമത്തിനും കരുതേണ്ടതില്ല. അന്നന്നത്തെ അഷ്ടിക്കു വക തേടി നടക്കുന്ന ലേഖകർക്ക് ബെർലിൻ ഒന്നു രണ്ടു ദിവസത്തെ വിനോദമായിരിക്കും. അതിന്റെ പേരിൽ വിജയൻ ചൊടിച്ചാൽ, വിനോദം ഇരട്ടിക്കും. ചൊടിക്കുന്നവരെ ചൊടിപ്പിച്ചു രസിക്കുകയാണല്ലോ മനുഷ്യസ്വഭാവം. രഹസ്യമാക്കിവെക്കാൻ ആരെങ്കിലും എവിടെയെങ്കിലും ശ്രമിക്കുന്നത് ചുഴിഞ്ഞെടുക്കുന്നതാണ് മാധ്യമശീലം. അതിൽ പലപ്പോഴും പിശകുണ്ടാകും. അത് പൊളിച്ചുകാണിക്കുന്നതിനു പകരം, മാധ്യമങ്ങളുടെ അജണ്ടയെ സംശയിക്കുകയും അവരോട് കെറുവിക്കുകയും ചെയ്താൽ, ഫലം വിപരീതമാകുകയേ ഉള്ളുവെന്നാണ് ചരിത്രത്തിന്റെ സാക്ഷ്യം.

(malayalam news aug 9)

Tuesday, August 2, 2011

ആർ ആരെ പഠിപ്പിക്കും?

പഠിപ്പിക്കുന്ന കാര്യം താൻ തന്നെ ചെയ്യുന്ന ആളാണ് ഗുരു. ശിഷ്യനു പറഞ്ഞു കൊടുക്കുന്നത് ഗുരുവിന് നന്നായി പറയാൻ കഴിയണം. ഗുരു നന്നായി കാണിച്ചു കൊടുത്താലേ ശിഷ്യന്റെ അഭ്യാസം നന്നാവുകയുള്ളു. പറഞ്ഞുകൊടുക്കുന്നതിലും ചെയ്തു കാണിക്കുന്നതിലും ഗുരുവിന് തികഞ്ഞ വിശ്വാസമില്ലെങ്കിൽ ശിഷ്യൻ വിദ്യയും അഭ്യാസവും ആയി നടക്കും. അങ്ങനെ വിശ്വസിക്കുന്നതു മാത്രം പറഞ്ഞും ചെയ്തും പഠിപ്പിച്ചവരുടെ കണക്കെടുത്താൽ ഒരു കയ്യിലെ വിരലുകൾ തന്നെ അധികമാവും.

ഗാന്ധിയുടേതാണ് ഓർമ്മയിൽ വരുന്ന ഒരു പേർ. സത്യം പറയുക എന്ന പ്രയാസമേറിയ പാഠം അദ്ദേഹം പഠിപ്പിക്കാൻ നോക്കിയപ്പോൾ, നമ്മൾ ആരും പഠിച്ചില്ലെങ്കിലും നമ്മൾ ആരും ചിരിച്ചുമില്ല. അസത്യമേ പറയൂ എന്നു നിർബ്ബന്ധമുള്ളവർ പോലും ഗാന്ധിയെന്ന ഗുരുവിനെ നോക്കി ചിരിച്ചില്ല. അദ്ദേഹം പറയുന്നതൊന്നും നടപ്പില്ലെന്ന് മൂന്നു തരം എന്നു വിശ്വസിക്കുന്നവർക്കും അദ്ദേഹത്തെ ഗൌരവത്തോടെയേ കാണാൻ കഴിഞ്ഞുള്ളു. കാരണം അദ്ദേഹം ഗുരുവായിരുന്നു, അദ്ദേഹത്തിന് ഗൌരവം ഉണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നതിലും പഠിപ്പിക്കുന്നതിലും പൊരുത്തമുണ്ടായിരുന്നു.

നമ്മെ നയിക്കുകയും സേവിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന വേറെ കുറെ പേർ പറയൂ. എന്റെ മനസ്സിൽ പെട്ടെന്നു കേറി വരുന്നത് രാജസദൃശമായ ഒരു പേരു തന്നെ. നമ്മുടെ സംവാദം സൌകര്യപൂർണ്ണമാക്കാനുള്ള യത്നത്തിൽ മുഴുകിയിരുന്ന രാജ ഇപ്പോൾ അഴി എണ്ണുന്നു. എന്തിനെന്നോ? നമ്മളെ ഒന്നടങ്കം പറ്റിച്ചതിനു തന്നെ. അദ്ദേഹവും അടുത്തൊരു മുറിയിൽ കഴിയുന്ന കവയിത്രിയും അവരുടെ വയോധികനാ‍യ അഛനും പ്രാസം ചേർത്തും ചേർക്കാതെയുമുള്ള പ്രസംഗങ്ങളിൽ സത്യം പറയണമെന്നും ധർമ്മം ആചരിക്കണമെന്നും നമ്മെ ഉൽബോധിപ്പിക്കുകയായിരുന്നു. മറ്റുള്ളവർ സത്യം ആചരിക്കണമെന്നേ അവർക്ക് നിർബ്ബന്ധമുണ്ടായിരുന്നുള്ളു. പാർലമെന്റിലും നിയമസഭയിലും പുറത്തും അവർ സത്യത്തിന്റെ തീപ്പൊരി വിതറി. തണുത്ത തീപ്പൊരിയേറ്റവർ ചിരിച്ചു വിറച്ചുകാണും.

കോമൺ വെൽത് കളിയിലായാലും വേറെ എന്തു കളിയിലായാലും, സത്യം കളിക്കാനും കബളിപ്പിക്കാനും കൊള്ളാവുന്ന വിഷയമാണെന്ന് പയറ്റി മനസ്സിലാക്കിയ വേറൊരാളാണ് ഏതോ ഒരു തുണ്ടം നാടിന്റെ രാജത്വം അവകാശപ്പെടുന്ന കൽമാഡി. ജയിലിൽ പല സൌകര്യങ്ങളും അവിഹിതമായി അടിച്ചെടുക്കാൻ അദ്ദേഹത്തിനുള്ള സാമർഥ്യം ഒന്നു വേറെത്തന്നെ. ഇപ്പോൾ കൽമാഡിയുടെ രാജകീയമായ ശ്രമം അധർമ്മം ആചരിച്ചില്ലെന്നു സ്ഥാപിക്കാനല്ല, ചെയ്തുപോയ അധർമ്മം തനിക്ക് ഓർമ്മയോ ബോധമോ ഇല്ലാത്തപ്പോൾ ഉണ്ടായതാണെന്ന് തെളിയിക്കാനാണ്. കൊലയും കൊള്ളിവെപ്പും ബോധം മറഞ്ഞപ്പോൾ ചെയ്തുപോയതാ‍ണെന്നു വരുത്താമെങ്കിൽ, ശിക്ഷ കുറയും. മനശ്ശാസ്ത്രവും നിയമശാസ്ത്രവും ഒത്തുപിടിക്കുന്നതാണ് ആ വേദി.

ഒരേ ആളുടെ ഉള്ളിൽ ഇരിക്കുന്ന രണ്ടോ മൂന്നോ ആളുകൾ തമ്മിൽത്തമ്മിൽ അറിയാതെയും പരസ്പരവിരുദ്ധമായും പെരുമാറുന്ന മാനസികസ്ഥിതിയാണ് multiple personality syndrome. ആ സ്ഥിതിയിൽ അകപ്പെടുന്ന ആളിലെ ഒരു വ്യക്തി കൊലപാതകം ചെയ്യുമ്പോൾ അയാളിലെത്തന്നെ വേറൊരു വ്യക്തി അത് അറിയുന്നില്ല, ഓർക്കുന്നില്ല. അതുകൊണ്ട് അയാളെ വെറുതെ വിടണമെന്ന് ഒരു വാദം ഉയർത്താം. അങ്ങനെ ഒരു സന്ദർഭം കൈകാര്യം ചെയ്യുന്ന ആലിസ്റ്റർ മാക് ലീന്റെ ഒരു നോവൽ പണ്ടൊരിക്കൽ വായിച്ചതോർക്കുന്നു. സുരേശ് കൽമാഡി അങ്ങനെ ഓർമ്മക്കുറവിന്റെ ആനുകൂല്യം അല്ലെങ്കിൽ അനുഗ്രഹം തേടി രക്ഷപ്പെടുമോ എന്നറിയില്ല. എന്തായാലും, ജയിലിലും പുറത്തും എവിടെയും, സത്യം പറയുന്നതും ധർമ്മം ആചരിക്കുന്നതും ആണ് നല്ലതെന്ന് അദ്ദേഹവും എന്നും നമ്മോട് പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹത്തെപ്പോലെ അഴിക്കുള്ളിൽ കേറുന്നവരിൽനിന്ന് അതു കേൾക്കുമ്പോൾ നമ്മൾ അനുസരിക്കുമോ, ചിരിക്കുമോ?

എന്തിനു തീഹാർ വരെ പോകുന്നു? പൂജപ്പുരയിൽ ഒരു കൊല്ലം കഴിയാൻ വിധിക്കപ്പെട്ട ഒരാൾ നമ്മോട് എന്തെല്ലാം പ്രസംഗിച്ചു നടന്നു? കേരളത്തിന്റെയും കർഷകരുടെയും ഒക്കെ നന്മയുടെ പേരിൽ അദ്ദേഹം പാറിച്ച തീപ്പൊരി ചില്ലറയല്ല. ഏതോ വൈദ്യുതിവിദ്യ നീണ്ട ഒരു കേസ്സായപ്പോൾ ഒടുവിൽ അദ്ദേഹം, സുപ്രീം കോടതിയിൽ എത്തിയപ്പോൾ, പെട്ടുപോയി. എന്നിട്ടും നിരപരാധിത്വത്തിനു ശിക്ഷിപ്പെടുന്നയാളാണ് താൻ എന്ന് പുള്ളിക്കാരൻ വിലപിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങൾക്കുവേണ്ടി നമുക്ക് ജനനീതിയുടെ മുദ്രാവാക്യം ചൊല്ലിത്തരുന്ന വേറൊരാൾ സി ബി ഐ കോടതിയിൽ കേസ്സു പറഞ്ഞു തുടങ്ങിയതേയുള്ളു. സത്യം പറയാൻ നമ്മെ പഠിപ്പിക്കുകയും നമുക്ക് അവകാശപ്പെട്ട പണം അടിച്ചുമാറ്റുകയും ചെയ്തവർ വെട്ടിൽ വീഴുന്നത് രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ നിറത്തിന്റെ അടിസ്ഥാനത്തിലല്ല. സത്യത്തെയും ദേശാഭിമാനത്തെയും പറ്റി വേദഭാഷയിൽ സംസാരിക്കുന്ന ഒരു കർണ്ണാടകക്കാരന്റെ തൊപ്പി തെറിച്ചത് ഇന്നലെയാണ്. കരിങ്കല്ലു വിറ്റ് കറുത്ത കോടികൾ നേടിയതിന് അദ്ദേഹം അകത്താകുന്നത് എന്ന് എന്നു നോക്കിയിരിക്കാം.

പാർലമെന്റിൽനിന്നും പ്രസംഗവേദികളിൽനിന്നും നമ്മെ ഓരോന്നങ്ങനെ ആഹ്വാനം ചെയ്യുന്ന മഹാത്മാക്കൾ മാത്രമല്ല, നമ്മെ ആനന്ദിപ്പിക്കുകയും മാതൃകാപുരുഷന്മാരുടെ വേഷം കെട്ടി നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്ന കലാതിലകങ്ങളും ഓരോരോ കള്ളത്തരം കാണിച്ചതിന്റെ കഥകൾ അല്പാല്പം പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിനിമയിൽ തോക്കെടുത്തും എടുക്കാതെയും നീതിക്കും സത്യത്തിനും വേണ്ടി ബഹളം വെക്കുന്ന അവരുടെ കഥാപാത്രങ്ങളെവിടെ? നമ്മുടെ ആവശ്യത്തിനു വിനിയോഗിക്കാൻ നികുതി രൂപത്തിൽ തരേണ്ട പണം കൊടുക്കാതെ വിലസുന്ന വെള്ളിത്തിരയിലെ ആ നായകശില്പങ്ങളെവിടെ? ഇരുപതു കേന്ദ്രങ്ങളിൽ ഇരുനൂറ് ഉദ്യോഗസ്ഥന്മാർ പല ദിവസങ്ങളായി നടത്തിയ മിന്നൽ പരിശോധനയിൽ തെളിയാവുന്ന നികുതി വെട്ടിപ്പിന്റെ കഥ കേൾക്കുമ്പോൾ, മമ്മുട്ടിയും മോഹൻ ലാലും അവതരിപ്പിച്ച ധീരരും സത്യസന്ധരുമായ വേഷങ്ങൾ ഓർത്ത് ചിലർ ചിരിക്കുമായിരിക്കും. കല്പനയിൽ താലോലിച്ചും നമിച്ചും കൊണ്ടു നടന്നിരുന്ന ചില വിഗ്രഹങ്ങൾ ചിന്നിച്ചിതറുന്നതു കണ്ട് ചിലർ കരയുമായിരിക്കും.

അതെങ്ങനെയായാലും, സത്യം പറയണമെന്നും ധർമ്മം ആചരിക്കണമെന്നും നമ്മുടെ നായകവേഷങ്ങളും നേതൃപരിഷകളും നമ്മോടു പറഞ്ഞുകൊണ്ടിരിക്കും. അവരെ ഗുരുക്കളായോ ഗാന്ധിമാരായോ കാണേണ്ട. പരസ്യത്തിലെ മോഡലുകളായി കണ്ടാൽ മതി. മോഡലുകളെപ്പോലെ അവർ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഭാഗമായിരിക്കുന്നു. തുണിയും മണിയും കെണിയും വിൽക്കാനുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളുടെ വാക്കുകൾ അവർ അറിഞ്ഞു പറയുന്നതാണെന്ന് നമ്മൾ വിശ്വസിക്കാറില്ലല്ലോ. ഒരു പരസ്യവാക്യത്തെയും അതു പറയുന്ന വേഷക്കാരന്റെ വിശ്വാസപ്രമാണമായി നമ്മൾ കണക്കാക്കാറില്ലല്ലോ. നമ്മൾ കണ്ടും കേട്ടും ഇരിക്കുന്നതുകൊണ്ടുണ്ടായതാണ് അവരുടെ കരുത്ത്. അതവർ നമുക്കെതിരെത്തന്നെ എടുത്തു വീശുന്നു. പലതരം വെട്ടിപ്പുകളിൽ പുള്ളികളാകുന്നു. എന്നാലും അവരിൽനിന്നു സത്യവാചകം ഉൾക്കൊള്ളാൻ നമ്മൾ ഉളുപ്പില്ലാതെ നിന്നുകൊടുക്കുന്നു. പൊതുമുതൽ അടിച്ചുമാറ്റുന്നവരുടെ ഗോഷ്ഠികൾ കണ്ട് കയ്യടിക്കാൻ ഇനി ഞങ്ങളെ കിട്ടില്ലെന്ന് ഒരു സംഘടനയും പറയുകയില്ല.

(malayalam news aug 2)

Monday, July 25, 2011

ബുദ്ധനും പാചകവും വിധിയും

മാസ്റ്റർചെഫ് ആസ്റ്റ്രേലിയൻ എന്ന പാചകപരിപാടി ടെലിവിഷനിൽ കണ്ടു രസിക്കുന്ന അസാധ്യരായ രണ്ടു പേരെ എനിക്കറിയാം. ഒന്ന് എട്ടു വയസ്സുകാരി ഗൌരി. അമ്മയും അഛനുമൊത്ത് അവൾ ആവുമ്പോഴൊക്കെ പരിപാടി കാണുന്നു, കമന്റ് അടിക്കുന്നു. മറ്റേത് ദലായ് ലാമ. അദ്ദേഹം ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു, വിഭവങ്ങൾ രുചിച്ചുനോക്കുന്നു, കൂടുതൽ നല്ലതേതെന്ന് വിധി പറയുന്നു. എന്നിട്ട് അദ്ദേഹം ഇത്ര കൂടി പറഞ്ഞുവെക്കുന്നു: “ഒന്നിലും ഒരിക്കലും വിധി പറയരുത്.“

എണ്ണത്തിൽ നന്നേ ചെറിയ ഒരു സമൂഹത്തിന്റെ ആചാര്യപദവിയേ അദ്ദേഹത്തിനുള്ളു. എങ്കിലും താരമൂല്യമുള്ള ലോകഗുരുവായി ദലായ് ലാമ വാഴ്ത്തപ്പെടുന്നു. തന്റെ നാടു വിട്ട് വേറൊരു നാട്ടിൽ ആശ്രമം കെട്ടിപ്പൊക്കുകയും ആ നാട്ടിന്റെ സഹായമില്ലാതെത്തന്നെ നൊബേൽ സമ്മാനം നേടുകയും ചെയ്യുന്നത് ചില്ലറ കാര്യമല്ല. പഴയ നാട്ടിനെ കയ്യടക്കിയ കമ്യൂണിസ്റ്റ് ഭരണാധികാരികളുമായി കോർത്തുനിന്നപ്പോൾ, അഭയം നൽകി ആദരിച്ച പുതിയ നാട്ടിന് ഒരു വമ്പൻ ശത്രുവിനെ കിട്ടി. അതു വഴി ഒരു യുദ്ധം ഉണ്ടായി. എന്നിട്ടും ദലായ് ലാമയോട് മറുത്തൊരക്ഷരം പറയാൻ ഇന്ത്യക്കായില്ല. അതാകാം ബുദ്ധമതത്തിന്റെയും നൊബേൽ സമ്മാനത്തിന്റെയും പവർ.

ദലായ് ലാമ പറയുന്നതെന്തും വാർത്തയാവും. പാചകപരിപാടിയിൽ വിധികർത്താവായി അവതരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ അഭിപ്രായവും സ്വാഭാവികമായും വാർത്തയായി. അവസാനമായി ഒന്നിനെപ്പറ്റിയും അഭിപ്രായം പറയരുതെന്നായിരുന്നു ആ അഭിപ്രായം. ഒരു വിഭവം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, മറ്റൊന്ന് അത്ര തന്നെ ഇഷ്ടപ്പെട്ടില്ല. അതു പറഞ്ഞ നാക്കുകൊണ്ടുതന്നെ അദ്ദേഹം കൂട്ടിച്ചേർത്തു, അങ്ങനെ വിധി പറയാൻ പാടില്ല. ബുദ്ധമതം അന്തിമമായ വിധിപ്രസ്താവനക്ക് എതിരാകുന്നു. ഓരോ വിധിയിലും ഇഷ്ടവും അനിഷ്ടവും തെളിയുന്നു. അതേ ഈണത്തിൽ ആറാം നൂറ്റാണ്ടിലെ ഒരു സെൻ ബുദ്ധസന്യാസി പറയുകയുണ്ടായി: “ഇഷ്ടത്തെയും അനിഷ്ടത്തെയും ഏറ്റുമുട്ടിക്കാനുള്ള പ്രവണത മനസ്സിന്റെ രോഗമാകുന്നു.”

ഒന്നിലും തീരുമാനമെടുക്കരുതെന്ന് അതിനർഥമാക്കിയാൽ കുഴയും. ഗുണവും ദോഷവും തമ്മിൽ തിരിച്ചുപറയാതിരുന്നാൽ ആപത്താകും. ഒന്നിനെപ്പറ്റിയും തീർപ്പു കല്പിക്കരുതെന്ന തീർപ്പും ഒരു തീർപ്പ് ആണല്ലോ. കുറെക്കൂടി വിശാലമായ അർഥത്തിൽ വേണം വിധിനിഷേധങ്ങളെപ്പറ്റിയുള്ള ബുദ്ധചിന്ത മനസ്സിലാക്കാൻ. കുപ്രസിദ്ധനായ ചന്ദ്രസ്വാമി ഡൽഹിയിൽ കെട്ടിവന്നിരുന്ന കൂറ്റൻ ആശ്രമത്തിനടുത്ത് കർമ്മാപ്പ ലാമയുടെ കേന്ദ്രത്തിൽ ഞാൻ ഇടക്കും തലക്കും പോകുമായിരുന്നു. ആധ്യാത്മികതയിൽ ദലായ് ലാമയെക്കാൾ പാരമ്പര്യമുണ്ടായിരുന്ന ആചാര്യനാണ് കർമ്മാപ്പ. അദ്ദേഹത്തിന്റെ ശിഷ്യനായ ശമർ റിമ്പോച്ചെ എനിക്കു വേണ്ടി തീൻ മേശ ഒരുക്കി. മുന്തിയ മദ്യവും വിശിഷ്ടവിഭവങ്ങളും അദ്ദേഹം എനിക്കായി കരുതി വെച്ചു. പച്ചക്കറി മാത്രം കഴിക്കുന്ന എന്നെ നോക്കി അദ്ദേഹം ചിരിച്ചുകൊണ്ടു പറന്നു: “കുട്ടീ, താങ്കൾ പച്ചക്കറി മാത്രം ഭക്ഷിക്കുന്നു. സന്യാസിയായ ഞാൻ മീനും ഇറച്ചിയും കഴിക്കുന്നു....”

ശമർ റിമ്പോച്ചേ എന്തു കരുതിയോ ആവോ? എന്റെ മനസ്സിൽ തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയും കലമ്പലായി. സസ്യഭോജനത്തെ മേന്മയായി കാണാൻ ശീലിച്ച ആളാണ് ഞാൻ. വാസ്തവത്തിൽ ഞാൻ ചെയ്യുന്നു എന്നതാണ് അതിന്റെ മേന്മ. എന്റെ ഇഷ്ടമാണ് വിധിയുടെ നിയാമകഘടകം. ഒന്നിനെയും അടച്ച് ആക്ഷേപിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുതെന്ന ബുദ്ധവിചാരത്തിന്റെ ആധാരവും അതു തന്നെ. ജീവിതത്തെയും പ്രപഞ്ചത്തെയും ഏകവർണ്ണമാക്കാനുള്ള പ്രവണതക്കെതിരെ അതു പ്രവർത്തിക്കുന്നു.

അടുക്കളയിൽ ആവർത്തിക്കാറുള്ള ഒരു യുദ്ധത്തിന്റെ കാരണവും പരിണാമവും ഇവിടെ കുറിക്കട്ടെ. ഭാര്യയെ സഹായിക്കാൻ ചെല്ലുന്ന ഞാൻ സാമ്പാറിന് വെള്ളരിക്ക നുറുക്കുന്നു. വലിയ വലിയ കഷണങ്ങൾ ഞാൻ അരിഞ്ഞെടുക്കുന്നു, ഭാര്യ അരിഞ്ഞെടുത്ത ചില കൊച്ചുകഷണങ്ങളെ നോക്കി അരിശം കൊണ്ടുകൊണ്ട്. സാമ്പാറിന്റെ കഷണങ്ങൾ ചെറുതല്ല, വലുതാവണം എന്നു ഞാൻ തീർപ്പു കല്പിച്ചു, ഭാര്യയെ തിരുത്തുകയും ശാസിക്കുകയും ചെയ്തു. “എന്ന് ആരു പറഞ്ഞു?” എന്നൊരു ചോദ്യം ഉടനടി ഉണ്ടായി. തീർത്തും പ്രസക്തമായ ആ ചോദ്യം, തീർപ്പു കല്പിക്കാൻ എനിക്ക് എവിടന്ന് അധികാരം കിട്ടിയെന്ന ആ ചോദ്യം, ശരിയാണെങ്കിലും എന്നെ അരിശപ്പെടുത്തുന്നു. പിന്നെ അരിശം പകർച്ചപ്പനിയായി പൊള്ളുന്നു.

തെറ്റ് ഏത്? ശരി ഏത്? എടുത്തടിച്ച് ഒരു തീർപ്പ് പറയാതിരിക്കുകയാണ് നല്ല തീർപ്പ്. ഓരോ ആളും ഓരോ തീർപ്പ് ആകുമ്പോൾ കലഹം പൊട്ടുന്നു. നമ്മളാകട്ടെ, ആ സെൻ സന്യാസി തിരിച്ചറിഞ്ഞ മാനസികരോഗത്തിൽനിന്ന് വിടുതലാകാതെ, എപ്പോഴും നമ്മുടെ ഇഷ്ടങ്ങളുടെ മേന്മ ഘോഷിച്ചുകൊണ്ട് കലഹത്തിന് കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്നു.

ഞാനും കുര്യനും കൂടി ഒരു ഡോക്റ്ററെ കണ്ടു. എന്നെ പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഒരു കുഴപ്പവുമില്ല. മരുന്നൊന്നും വേണ്ട.“ കുര്യന് സംശയമായി. ഈ ഡോക്റ്ററുടെ മട്ടും മാതിരിയും കണ്ടിട്ട് ആൾ മണ്ടനാണെന്നു തോന്നുന്നു. നമുക്ക് വേറെ ആരെയെങ്കിലും കാണാം. കുര്യന്റെ തീർപ്പ് ഉടനുടനായിരുന്നു. പിന്നെ കുര്യനും ഞാനും കൂടി വേറൊരു ഡോക്റ്ററെ കണ്ടു. അദ്ദേഹം ഒന്നും മിണ്ടാതെ കുറെ മരുന്ന് എഴുതി. കുര്യന്റെ തീർപ്പ് വീണ്ടും ഉടനേ വന്നു: “ഇയാൾ ഏതോ മരുന്നു കമ്പനിയുടെ ഏജന്റ് ആണെന്നു തോന്നുന്നു.”

തീർപ്പിനുള്ള പ്രലോഭനം എപ്പോഴും എവിടെയും കാണും. പക്ഷേ ഓരോ തീർപ്പും അതിനു വിധേയനാകുന്ന ആളെ മിക്കപ്പോഴും സ്പർശിക്കാതെ പോകുന്നു; തീർപ്പു കല്പിക്കുന്ന ആളോ, തന്റെ തീർപ്പിന്റെ അർഥാനർഥങ്ങൾ ആലോചിച്ച് അസ്വസ്ഥനാകുന്നു. ആരെപ്പറ്റി തീർപ്പു പറയുന്നവോ, ആ ആൾ കേട്ടാൽ, പുതിയ ഒരു വഴക്കിന് വഴി ഒരുങ്ങുകയും ചെയ്യുന്നു.

ആറാം നൂറ്റാണ്ടിലെ സെൻ സന്യാസി തിരിച്ചറിഞ്ഞതാണ് മനുഷ്യന്റെ ഏറ്റവും വലുതും പഴയതുമായ പ്രലോഭനം എന്നു തോന്നുന്നു: വിധി പറയുക. ആരെ കണ്ടാലും, എന്ത് നേരിട്ടാലും, അതിനെപ്പറ്റി ഖണ്ഡിതമായി ഒരു അഭിപ്രായം പറയുക. വേറൊരു കണ്ണിലൂടെ, വേറൊരു കോണിലൂടെ, നോക്കിയാൽ, വിധി വേറൊന്നാകാം. അങ്ങനെ ഒരു ചിന്ത വിധികർത്താവിന്റെ മനസ്സിൽ മിന്നുകയില്ല. തന്റെ അഭിപ്രായത്തെ ലോകത്തിന്റെ മേൽ അടിച്ചേല്പിക്കാനുള്ള വെപ്രാളത്തിൽ, തന്റെ അഭിപ്രായം ആത്യന്തികമാകണമെന്ന ശാഠ്യത്തോടെ, പുറപ്പെടുവിക്കുന്നതാണ് ആ വിധി. ഇഷ്ടത്തെയും അനിഷ്ടത്തെയും ഏറ്റുമുട്ടിക്കുകയെന്ന ആ രോഗത്തിന്റെ ലക്ഷണം സെൻ സന്യാസി എടുത്തു പറഞ്ഞെവെന്നേയുള്ളു.

സ്വതന്ത്രമായ വിധി പറയണമെങ്കിൽ ആവശ്യമാണെന്ന് ബുദ്ധമതം അനുശാസിക്കുന്ന മനോഭാവത്തെ പാലി ഭാഷയിൽ “ഉപേഖ” എന്നു പറയുന്നു. സംസ്കൃതത്തിലും നമ്മുടെ ഭാഷയിലും അത് “ഉപേക്ഷ” ആകുന്നു. അപേക്ഷയുടെ ഏതാണ്ട് വിപരീതമായ ഭാവം. എന്റെ ഇഷ്ടത്തെ കേന്ദ്രീകരിച്ചുകൊണ്ടു പറയുന്ന വിധിയെ സ്വതന്ത്രമാക്കണമെങ്കിൽ, എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ നേരെ ഒരു തരം “ഉപേക്ഷ” ഉണ്ടായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റേതല്ലാത്ത രീതിയിലും യാഥാർത്യത്തെ നോക്കിക്കാണാം എന്ന വിചാരം മനസ്സിൽ ഉറച്ചിരിക്കണം. അപ്പോൾ ഒന്നിനെപ്പറ്റിയും അടച്ചാക്ഷേപിച്ചോ ആശ്ലേഷിച്ചോ ഉടനടി വിധി പറയാൻ തോന്നാതെ വരും. ദലായ് ലാമ ചെയ്റ്റതുപോലെ, ആസ്ട്രേലിയൻ പാചകവിദഗ്ധൻ ഉണ്ടാക്കിയ ശ്രീലങ്കൻ പച്ചക്കറി വിഭവം നന്നായെന്നു പറയുമ്പോൾ തന്നെ, മറ്റൊന്നും നന്നായില്ലെന്നു പറയില്ലെന്ന നിലപാട് എടുക്കുകയും ചെയ്യുന്ന സുവർണമധ്യമാർഗ്ഗം അപ്പോൾ അഭിലഷണീയവും സുരക്ഷിതവുമായി തോന്നും.

(malayalam news july 25)

Monday, July 18, 2011

മാധ്യമം: ഉത്തമമോ അധമമോ

മലയാളം മാത്രം അറിയുന്ന മലയാളിക്ക് അത്ര പരിചിതമായ ഒരു സംജ്ഞാനാമമാവില്ല റൂപ്പർട് മർഡോക്. പക്ഷേ, എന്തൊരു വിരോധാഭാസം!, ഇളം രാവുകളിൽ മലയാളി കണ്ടും കേട്ടും രസിക്കുന്ന പല പരിപാടികളും അദ്ദേഹത്തിന്റെ ഉല്പന്നമാകുന്നു. ഇന്ത്യക്കാർക്ക് പൊതുവേ വിജ്ഞാനവും വിനോദവും പകരുന്ന ചാനലും അദ്ദേഹത്തിന്റെ വേറൊരു കമ്പനി തന്നെ. മർഡോക് ആണ് സ്റ്റാർ ന്യൂസിന്റെ ഉടമ. സ്റ്റാർ ന്യൂസിന്റേതാണ് ഏഷ്യാനെറ്റ്. കാണികളെ രസിപ്പിക്കുകയും അറിവുള്ളവരാക്കുകയും ചെയ്യുന്ന ഈ മാധ്യമപ്രവരർ ഇപ്പോഴും സദാചരവും സത്യസന്ധതയും മുദ്രാവാക്യമായി കരുതുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം. അവയുടെ ഉടമസ്ഥൻ അതിന്റെയൊക്കെ തടവുകാരനണെന്ന് അദ്ദേഹം പോലും പറയില്ല.


ഇവയെക്കാൾ എത്രയോ ഏറെ വ്യാപ്തിയുള്ള പല മാധ്യമങ്ങളും ഇംഗ്ലണ്ടിലും അമേരിക്കയിലും മർഡോക് നിയന്ത്രിക്കുന്നവയായുണ്ട്. തന്റെ മാധ്യമസാമ്രാജ്യം ആവുന്നത്ര വലുതാക്കുകയാണ് സ്വാഭാവികമായും അദ്ദേഹത്തിന്റെ ജീവിതദൌത്യം. നാലു പതിറ്റാണ്ടു മുമ്പു തുടങ്ങിയ ആ ദൌത്യം എൺപതാം വയസ്സിലും തുടരുന്നു--
നിർബ്ബാധമല്ലെന്നു മാത്രം. എന്നു തന്നെയല്ല, ബാധ പെട്ടെന്ന് കൂടുതലായതുപോലെ തോന്നുന്നു താനും. നൂറ്ററുപത്തെട്ടു കൊല്ലം ബ്രിട്ടണിൽ വിലസിയ ഒരു പത്രം അദ്ദേഹം പൊടുന്നനവേ കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. ഉജ്വലമായ പാരമ്പര്യമുള്ള ലണ്ടനിലെ ടൈംസും സൺഡേ ടൈംസും താമസിയാതെ പൂട്ടിയേക്കുമെന്നും കേൾക്കുന്നു.

എൺപതുകളുടെ തുടക്കത്തിൽ ഞാൻ കേട്ടു പരിചയിച്ചതാണ് ആസ്റ്റ്രേലിയക്കാരനായ മർഡോക്കിന്റെ പേർ. ധീരതക്കും അപ്രമാദിത്വത്തിനും അപരനാമമായി മാറിയ സൺ ഡേ ടൈംസ് അദ്ദേഹം പിടിച്ചടക്കിയത് എത്ര എളുപ്പത്തിലായിരുന്നു! പ്രേമത്തിലും യുദ്ധത്തിലും സാക്ഷാൽക്കാരവും വിജയവും മാത്രമേ നിയാമകമായുള്ളു എന്നു പറയാറുള്ളതു പോലെ, മാധ്യമലോകത്തെ അശ്വമേധത്തിൽ തടസ്സമായി നിൽക്കാൻ ഒരു വിശ്വാസത്തെയും സദാചാരത്തെയും അദ്ദേഹം അനുവദിച്ചിരുന്നില്ല.

ആംഗലപ്രയോഗത്തിന്റെയും അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെയും ആചാര്യനായി കരുതപ്പെടുന്ന ഹർൾഡ് ഇവാൻസിനെ സൺ ഡേ ടൈംസിന്റെ എഡിറ്റർ പദവിയിൽനിന്ന് പറഞ്ഞു വിടുകയായിരുന്നു ആ പത്രം കയ്യടക്കിയപ്പോൾ മർഡോക്കിന്റെ ആദ്യത്തെ നടപടി. അതിനുവേണ്ടി അദ്ദേഹം അറിയുന്ന വഴിയെല്ലാം നോക്കി. എഡിറ്ററെയും അടുത്ത സഹപ്രവർത്തകരെയും തമ്മിലടിപ്പിച്ചു. എഡിറ്ററെക്കാൾ തനിക്കു വിശ്വസ്തൻ പത്രാധിപശ്രേണിയിലെ രണ്ടാമനോ മൂന്നാമനോ ആണെന്ന് അദ്ദേഹം പരസ്യമായ സൂചന നൽകി. തന്റേടവും ആത്മാഭിമാനവുമുള്ള ഇവാൻസിനെ ഒതുക്കി പുറത്താക്കുകയായിരുന്നു തന്ത്രം. അതു തന്നെ സംഭവിച്ചു. അങ്ങനെ പുറത്താക്കപ്പെട്ട ഇവാൻസ് എഴുതിയ Good Times, Bad Times എന്ന പുസ്തകം മാധ്യമനിയന്ത്രണത്തിലെ
ലജ്ജാവഹമാ‍യ വിക്രിയകളുടെ സമകാലീനചരിത്രമായി.

എഡിറ്റർമാരെ പറഞ്ഞുവിടുന്ന രീതികളുമായി ഏതാണ്ടൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞതാണ് ഇന്ത്യയിലെ മാധ്യമരംഗം. ബി ജി വർഗീസിനെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കടലാസ് അദ്ദേഹത്തിനു കിട്ടിയത് ഒരു വൈകുന്നേരം കോണിയിറങ്ങിപ്പോകുമ്പോഴായിരുന്നു. അതിനുമുമ്പ് മുൾഗാവ്ക്കറെ നിർവീര്യനാക്കാൻ അദ്ദേഹത്തെ പുതിയൊരു പ്രസിദ്ധീകരണത്തിന്റെ അധിപനാക്കി; അതായപ്പോൾ, പ്രസിദ്ധീകരണം നിർത്തി. അരുൺ ശൌരി ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് രണ്ടു തവണ പുറത്താക്കപ്പെട്ടു. പ്രാൺ ചോപ്രയെ സ്റ്റേറ്റ്സ്മാനിൽനിന്നു പിരിച്ചുവിടാൻ നിയമനം സംബന്ധിച്ച ചട്ടങ്ങൾ തന്നെ ഭേദഗതി ചെയ്തു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിറ്റിന് ശമ്പളം വാങ്ങാൻ തന്റെ പ്യൂണിന്റെ പിന്നിൽ വരി
നിൽക്കേണ്ടി വന്നു. ഏഷ്യൻ ഏജിൽനിന്ന് താൻ പുറത്തായ വിവരം പത്രത്തിൽനിന്ന് പേര് നീക്കിയ കാര്യം ഒരു ദുഷ്പ്രഭാതത്തിൽ ഒരു സഹപ്രവർത്തകൻ വിളിച്ചു പറഞ്ഞപ്പോഴേ എം ജെ അക് ബർ അറിഞ്ഞുള്ളു.

അതിനെക്കാളൊക്കെ ഹീനവും വിജയകരവുമായിരുന്നു ലോകത്തെ ഏറ്റവും ശക്തമായ പത്രത്തിന്റെ ഏറ്റവും ശക്തനായ എഡിറ്റർ എന്ന ഖ്യാതി നേടിയ ഹരൾഡ് ഇവാൻസിനെ പുകച്ചു പുറത്താക്കാൻ മർഡോക് നടത്തിയ നീക്കങ്ങൾ. പത്രത്തിന്റെ ഉള്ളടക്കവും പത്രപ്രവർത്തനത്തിന്റെ ശൈലിയും വിപളവാതംകമായി മാറ്റിയെടുത്ത ഇവാൻസ് ഒരിക്കൽ ഒരു നായകശില്പമായതു പോലെയായിരുന്നു. മർഡോക്കിനു വേണ്ടത് അതൊന്നുമായിരുന്നില്ല. അങ്ങനെ ഒരു എഡിറ്ററും തന്റെ ചിലവിൽ ഹീറോ ആവണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം. എഡിറ്റർ ദയനീയമായി പുറത്തായി. വേറൊരു പ്രശസ്തനായ എഡിറ്റർ, ആൻഡ്രു നീൽ, പറഞ്ഞു: “മർഡോക്കിന്റെ മാധ്യമത്തിൽ മാനേജരുമില്ല, എഡിറ്ററുമില്ല; അവിടെ ഉള്ളത് സന്ദേശവാഹകൻ മാത്രം.” അതാകാനും എത്രയോ എഡിറ്റർമാരും മാനേജർമാരും എപ്പോഴും തയ്യാറായിരിക്കും, എവിടെയും. അതുകൊണ്ടാണല്ലോ ഇവാൻസ് പോയിട്ടും പത്രം നിലനിന്നത്. ആ പത്രം നിലനിന്നുവെന്നു മാത്രമല്ല, ലോകമാധ്യമത്തിന്റെ പല ദിശകളിലും മർഡോക്ക് വെന്നിക്കൊടി നാട്ടി.

എല്ലാ വിജയങ്ങളും പരാജയങ്ങളുടെ മുന്നോടിയാണെന്നു പറയുന്ന സിനിസിസത്തിന് അടിവരയിട്ടുകൊണ്ട്, ലോകമെങ്ങും കൊടി നാട്ടി മുന്നേറിക്കൊണ്ടിരുന്ന മർഡോക് പതറിത്തുടങ്ങിയിരിക്കുന്നു. ബ്രിട്ടണിലെ ഒരു ടെലിവിഷൻ ചാനൽ കയ്യേറാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ലണ്ടന്റെ ജിഹ്വയെന്നു പേരെടുത്ത പത്രം അടച്ചുപൂട്ടുന്ന കാര്യം ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിൽ അദ്ദേഹത്തിന്റെ മാധ്യമവ്യാപാരം ഭരിച്ചിരുന്ന റെബേക്ക ബ്രൂക്സ് എന്ന നാല്പത്തിമൂന്നുകാരി നാട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഒഴിഞ്ഞുപോയിരിക്കുന്നു. ആദ്യമൊന്നു മസിലു പിടിച്ചുനോക്കിയെങ്കിലും, ഒടുവിൽ ഒരു ബ്രിട്ടിഷ് പാർലമെന്റ് സമിതിയുടെ മുമ്പിൽ ഹാജരായി വിചാരണ നേരിടാൻ അമേരിക്കൻ പൌരത്വം നേടിയിട്ടുള്ള മർഡോക് വഴിപ്പെട്ടിരിക്കുന്നു. മർഡോക് സ്വീകരിച്ചിട്ടുള്ള മാധ്യമശൈലിയെപ്പറ്റിയുള്ള ആ വിചാരണ എവിടെയെല്ലാം എത്തിച്ചേരുമെന്ന് കണ്ടറിയാം.

വേറെ ആർക്കും കിട്ടാത്തതും എരിവുള്ളതുമായ വാർത്ത വിപണനം ചെയ്യുന്ന ഒരു മാധമപ്രതിഭയെ ഇർവിംഗ് വാലസിന്റെ The Almighty എന്ന നോവലിൽ
കണ്ടതോർക്കുന്നു. ഭ്രമാത്മകമായ വാർത്തക്ക് ക്ഷാമം ആയപ്പോൾ, അദ്ദേഹം സ്വന്തമായി ഒരു ഭീകരസംഘം രൂപീകരിക്കുകയും ഉദ്വേഗജനകമായ സംഭവങ്ങൾ അരങ്ങേറ്റാൻ അതിനെ ഉപയോഗിക്കുകയും ചെയ്തു. മറ്റാർക്കും മണത്തറിയാൻ കഴിയാത്ത ആ സംഭവങ്ങളുടെ സാക്ഷ്യം അദ്ദേഹത്തിന്റെ പത്രത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു.

അതിനെ അനുസ്മരിപ്പിക്കുമാറ്, വായനക്കാരെ ഞെട്ടിക്കാനും രസിപ്പിക്കാനും പുതിയ വഴികൾ കണ്ടെത്താൻ മർഡോക്കിന്റെ എഡിറ്റർമാരും
റിപ്പോർട്ടർമാരും മാനേജർമാരും നിയോഗിക്കപ്പെട്ടു. സാധാരണക്കാരും അല്ലാത്തവരുമായ ആളുകളുടെ സ്വകാരജീവിതത്തിൽ നുഴഞ്ഞുകയറി, ചൊടിപ്പിക്കുകയോ ഇക്കിളിപ്പെടുത്തുകയോ ചെയ്യുന്ന വർത്തമാനം അച്ചടിക്കുന്ന വഴക്കം അവർ തുടങ്ങിവെച്ചു. അതിന്റെ തുടർച്ചെയ്ന്നോണം, ബ്രിട്ടിഷ് രാജ്ഞിയുടെയും പ്രധാനമന്ത്രിയുടെയും സ്വകാര്യങ്ങളിലേക്കുപോലും മർഡോക്കിന്റെ
അപസർപ്പകലേഖകർ കയറിച്ചെന്നിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന ഗോർഡൺ ബ്രൌണിന്റെ കുട്ടികളുടെ അസുഖത്തെപ്പറ്റിപ്പോലും അവർ വാർത്ത കത്തിച്ചു. തികഞ്ഞ നിസ്സഹായതയോടെ ബ്രൌൺ വിലപിച്ചു: “എന്നെപ്പോലെ സംരക്ഷണമുള്ള ഒരാൾക്ക് രക്ഷയില്ലെങ്കിൽ, സാധാരണപൌരന്റെ സ്ഥിതി എന്തായിരിക്കും?”

വാർത്ത ശേഖരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പഴയ വഴക്കങ്ങളൊന്നും മർഡോക്കിനു ബാധകമല്ല. ആളുകളെ രസിപ്പിക്കണം. അതു വഴി മാധ്യമത്തിന്റെ വ്യാപ്തിയും ശക്തിയും വളരണം. അത്രയേ ലക്ഷ്യമുള്ളു. സത്യാവസ്ഥയെപ്പറ്റിയും സദാചാരത്തെപ്പറ്റിയും ഉള്ള വേവലാതിയൊന്നും അതിനു തടസ്സമാവില്ല.
എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു പത്രം പണ്ടൊന്നും കേൾക്കാത്ത കുറെ ഹിറ്റ്ലർ കഥകൾ പുറത്തിറക്കി. അതൊക്കെ വ്യാജമായിരുന്നുവെന്ന് ഉടനേ തെളിഞ്ഞു. മർഡോക് കുലുങ്ങിയില്ല. അത്ഭുതാവഹമായ സമചിത്തതയോടെ അദ്ദേഹം പറഞ്ഞു: “അതിനെന്താ? നമ്മളൊക്കെ വിനോദവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരല്ലേ?”

വിനോദവും വ്യവസായവും വളരാൻ അദ്ദേഹത്തിന്റെ പ്രതിഭ മാത്രം പോരായിരുന്നുവെന്നതാണ് വാസ്തവം. അപ്പപ്പോൾ അതാതു നാട്ടിലെ അധികാരികൾ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്തമസുഹൃത്താണ് ബ്രിട്ടണിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. എവിടെയൊക്കെ അദ്ദേഹത്തിന്റെ സൌഹൃദം വ്യാപിച്ചിരിക്കുന്നുവെന്ന് വഴിയേ തെളിയും. ആ സൌഹൃദശൃംഖലയുണ്ടായിട്ടും മർഡോക്കിന്റെ വിനോദത്തിന് ഭംഗം വരാൻ തുടങ്ങിയിരിക്കുന്നുവെന്നത് ജനവിധിയുടെ ബലം തന്നെ. അലസമായി രസിക്കാനും അന്യരുടെ രഹസ്യം കേട്ടും കണ്ടും ഇക്കിളി കൊള്ളാനും കാത്തിരിക്കുന്ന ജനത്തിന്റെ പിന്തുണകൊണ്ടാണ് മർഡോക്കിന്റെ മാധ്യമവ്യാപാരം ഇതു വരെ പിഴച്ചതെന്നുകൂടി, ഒരു വിരോധാഭാസമായി, ഇവിടെ പറഞ്ഞുവെക്കണം.

(malayalam news july 18)