Monday, September 26, 2011

നമ്മെ ബാധിക്കാത്ത ഭൂകമ്പങ്ങൾ

സിക്കിമിൽ ഭൂമി വിരണ്ടപ്പോൾ, കെട്ടിടങ്ങളും അവ നിന്ന കുന്നുകളും നിലം പൊത്തുകയും വിലാസമില്ലാത്ത മനുഷ്യർ അതിൽ ചതഞ്ഞുചേരുകയും ചെയ്തപ്പോൾ, നമ്മൾ ഗോപി കോട്ടമുറിക്കൽ ആരെ എങ്ങനെ എവിടെ പീഡിപ്പിച്ചു എന്നു ചർച്ച ചെയ്യുകയായിരുന്നു. അതുകൊണ്ട് ആ ഭൂകമ്പം നമ്മുടെ മാധ്യമങ്ങളിൽ വലിയ ഭൂകമ്പമൊന്നുമയില്ല. അതും ഒരു വാർത്തയായി ഏതോ ഒരു മൂലയിൽ അച്ചടിച്ചുവെന്നു മാത്രം.

പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ് ടോക്. അതുകൊണ്ടാകും, ജാതകകഥകളും ശരണമന്ത്രങ്ങളുമായി ഹിമാലയസാനുവിലെ തന്ത്രപ്രധാനമായ ആ പ്രദേശം ഏറെക്കാലം നമുക്കൊക്കെ അന്യമായി തോന്നി. ഞാൻ ആ പേർ ആദ്യം കേട്ടത് ഇന്ത്യ അതിനെ സ്വന്തം സംസ്ഥാനമാക്കിയപ്പോഴായിരുന്നു. അതിനുള്ള ഒരുക്കത്തിൽ, രാജഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരത്തിനിടെ, എഴുപതുകളുടെ ആദ്യം ഇന്ത്യൻ സൈന്യം സിക്കിമിൽ പിടി മുറുക്കിയപ്പോൾ,
വിമർശനവുമായി വന്ന ഹിന്ദുസ്ഥാൻ ടൈംസ് എഴുതി: “കഞ്ചൻ ജംഗ, ഇതാ വരുന്നൂ ഞങ്ങൾ.“

അന്ന് ആ പത്രത്തിന്റെ അധിപനായിരുന്നു ഇന്ദിര ഗാന്ധിയുടെ പ്രിയപ്പെട്ട
ബി ജി വർഗീസ്. വർഗീസിന്റെ സൌമ്യത പ്രതിഫലിച്ചിരുന്ന ആ മുഖപ്രസംഗം ഒരു വൈരാഗ്യത്തിന്റെ തുടക്കമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ജോലി പോയിയെന്നത് വേറൊരു പുരാണം. സ്വർണവുമായി ആളുകൾ തെറ്റിപ്പറയുന്ന കഞ്ചൻ ജംഗ എന്ന കൊടുമുടിപ്പറ്റിയെന്നല്ല, സിക്കിമിനെയും ഗാംഗ് ടോക്കിനെയും പറ്റിയും ഞാൻ അന്ന് ആദ്യം കേൾക്കുകയായിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടുമുറ്റമാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.

രണ്ടു പതിറ്റാണ്ടു കഴിഞ്ഞു കഞ്ചൻ ജംഗയെ കുമ്പിട്ടു തൊഴാൻ. കലിംപോങിലെ ഒരു കുന്നി പുറത്ത്, കരിങ്കല്ലിൽ തീർത്ത ഹിമാലയൻ ഹോട്ടലിന്റെ മുറ്റത്തു നിന്നു നോക്കിയാൽ, അകലെ, വളരെ അകലെ, കഞ്ചൻ ജംഗ എന്ന കൊടുമുടി കാണാം. സൂര്യന്റെ വെളിച്ചവും കൊടുമുടിയുടെ നിഴലും ചേരുമ്പോൾ, അമാനുഷമായ ഏതോ പ്രതിഭ ഹിമാലയത്തിൽ
ചായം വാരി വിതറുകയാണോ എന്നു തോന്നും. ടിബറ്റുമായുള്ള ഇടപഴക്കത്തിനുവേണ്ടി നിയമിക്കപ്പെട്ടിരുന്ന ബ്രിട്ടിഷ് ഉദ്യ്യൊഗസ്ഥന്റെ വീടായിരുന്നു ഒരു കാലത്ത് ഹിമാലയൻ ഹോട്ടൽ. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ പൌത്രന്റെ പത്നി നീലം അതൊരു ഹോട്ടൽ ആക്കുകയായിരുന്നു.

ബാഗ് ഡോഗ്രയിൽനിന്ന് കലിംപോങ് വരെയുള്ള വളഞ്ഞു പുളഞ്ഞ യാത്രയിൽ കണ്ട കുന്നുകളും താഴ്വരകളും ഇപ്പോഴും അതു പോലെയുണ്ടാകാം. അതോ അവയിൽ ചിലവ ഭൂമി പെട്ടെന്ന് ശുണ്ഠിയെടുത്തപ്പോൾ എങ്ങോ ഓടിയൊളിച്ചുവോ? മലയാളത്തിൽ “വിട” എന്നെഴുതിയ പിൻവശമുള്ള പട്ടാള വണ്ടി എന്നേ കണ്ടം ചെയ്തിരിക്കും. അതു പോയ വഴിയെ ഭൂമി വിഴുങ്ങിയിരിക്കുമോ? പക്ഷേ എന്റെ മനസ്സിൽ ഇന്നും സിക്കിമിന്റെ ആ ഭാഗമെല്ലാം ഓർമ്മയായി നിൽക്കുന്നു.

കുന്നിൻ പുറങ്ങളിലൂടെ ഗാംഗ് ടോക് കാണാൻ പോയി. വഴിയരികിൽ, ഇടക്കിടെ വണ്ടി നിർത്തി, ആതിഥേയനായിരുന്ന ബുദ്ധസന്യാസിയുടെ ശിഷ്യന്മാരുടെ കുശലപ്രശ്നം കേട്ടു. ധർമ്മത്തിൽ ശരണം കണ്ടെത്തുന്ന ഭിക്ഷുക്കളും ലാമമാരും താമസിക്കുന്ന ഈ താഴ്വരയിൽ ഭൂമി കലി തുള്ളി ഇറങ്ങാൻ എന്തേ കാരണം? ഭൂമിയുടെ മാനദണ്ഡം എന്നു കാളിദാസൻ വിശേഷിപ്പിച്ച ഹിമാലയത്തിൽ വിനാശം പൊട്ടിത്തെറിയുടെ
മുഹൂർത്തത്തിനുവേണ്ടി കാത്തിരിക്കുകയാണോ? പക്ഷേ നമ്മുടെ ചോദ്യം അതല്ല. ഗോപി കോട്ടമുറിക്കലിന്റെ വിനോദങ്ങളാണ് നമ്മുടെ ഇഷ്ട വിഷയം.

ഗാംഗ് ടോക്കിൽ എന്തൊക്കെ നിലം പൊത്തിയോ ആവോ? ദാഹം തീർക്കാൻ വേണ്ടി ഞങ്ങൾ കേറിയ ഒരിടം ദലായ് ലാമക്കു വേണ്ടപ്പെട്ടവരിൽ ആരോ നടത്തുന്നതായിരുന്നു. ഞാൻ കുടിച്ച ബിയർ വെറും ബിയർ പോലെയായിരുന്നു. ബിയറിനെ വെറുത്തിരുന്ന എന്റെ ഭാര്യ നാരങ്ങനീരിൽ ശരണം കണ്ടെത്തി. ശരണാഗതിയെല്ലാം പൊയ്പോയി, ബിൽ വന്നപ്പോൾ. ഒരു ഗ്ലാസ് നാരങ്ങനീരിനും ഒരു കുപ്പി ബിയറിനും ഒരേ വില. നാരങ്ങനീരിനു വില ശകലം കൂടിയിരുന്നോ എന്നു മാത്രമേ സംശയമുള്ളു. ലാമയുമായി ബന്ധപ്പെട്ടതല്ലേ എന്നു ഞങ്ങൾ ആശ്വസിച്ചു.

ആ ഭക്ഷണശാല നിന്നിരുന്ന ഇടം കുലുങ്ങിയോ എന്നറിയില്ല. ഗാംഗ് ടോക്കിലും കലിം പോങിലും സിലി ഗുറിയിലും ഡാർജിലിംഗിലും ഞങ്ങൾ പ്രാർഥിച്ച ബുദ്ധവിഹാരങ്ങളിൽ വല്ലതും പൊളിഞ്ഞുവീണോ എന്നറിയില്ല. ജീവിതം മുഴുവൻ ഒരു നീണ്ട ധ്യാനമാക്കി മാറ്റാൻ ശ്രമിക്കുന്ന ബുദ്ധസന്യാസിമാരെ ഓർത്തു, ഞാൻ. നിർവേദത്തിൽ മനസ്സു നട്ടിരിക്കുന്ന അവർക്ക് പച്ച പിടിച്ചു നിൽക്കുന്ന ഒരു കുന്നി പുറത്തെ വരണ്ട ഇരുട്ടു വിഴുങ്ങിയാൽ വേദന തോന്നുമോ? ഭൂമി പിളരുകയും സ്വപ്നം കണ്ടു നടക്കുന്ന മനുഷ്യർ അര നിമിഷത്തിനുള്ളിൽ അപ്രത്യക്ഷരാകുകയും ചെയ്യുന്നതു കണ്ടപ്പോൾ ബുദ്ധവിഹാരങ്ങളിൽ ഉയർന്നത് തഥാ‍ഗതകീർത്തനമോ നിലവിളിയോ?

വാസ്തവത്തിൽ, ഭൂമിയുടെ ഗർഭത്തിൽ ഉറഞ്ഞിരുന്ന കലാപം പോലെ, വടക്കു കിഴക്കൻ സ്ഥലങ്ങളിൽ പലയിടത്തും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കലിം പോങിനടുത്ത ഒരിടത്ത്, കോഴിക്കഴുത്തു പോലെ ഇടുങ്ങിയ ഒരു ഇടനാഴി വഴിയാണ് ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളൂം ഇന്ത്യൻ വൻ കരയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആ കോഴിക്കഴുത്തറ്റാൽ, ആ ഏഴു സംസ്ഥാനങ്ങളുമായി ഇന്ത്യക്കുള്ള ഭൂമിശാസ്ത്രബന്ധം ഇല്ലാതായി. പട്ടാളക്കാരും പൊലിസുകാരും chicken neck എന്ന് അതിനെ വിളിക്കുന്നത് വെറുതെയല്ല. പുറത്തുനിന്നും അകത്തുനിന്നും കലാപം ഉണ്ടാകാവുന്ന ആ പ്രദേശത്ത് അഹിംസയുടെ ആചാര്യന്റെ പേരിൽ ആശ്രമങ്ങളും ധ്യാനമന്ത്രങ്ങളും ഉയരുന്നത് വൈരുദ്ധ്യമായി തോന്നാം. എന്തൊരു ഭൂകമ്പം!

ഹിമാലയൻ താഴവരയിലെ ആത്മീയഭൂകമ്പത്തെപ്പറ്റി അന്വേഷിക്കുന്ന കൂട്ടത്തിൽ ഞങ്ങൾ എത്തിപ്പെട്ട സ്ഥലമാണ് കലിം പോങും ഗാംഗ് ടോക്കും. തഥാഗതന്റെ നാമം ഉച്ചരിച്ചുകൊണ്ടു നടക്കവേ വലിയ സമ്പത്തുള്ള ധ്യാനകേന്ദ്രങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരത്തിൽ ഉൾപ്പെടുന്ന സന്യാസിമാരും അവർക്ക് രാഷ്ട്രീയശരണം അരുളിയിരുന്ന അധികാരവ്യാപാരികളും ആ പ്രദേശത്തെ വിറപ്പിച്ചു. നർ ബഹാദൂർ ഭൺദാരി എന്ന ഒരു വിദ്വാൻ തഞ്ചം പോലെ കക്ഷി മാറിയും സന്യാസികളെ ഇടം വലം നടത്തിച്ചും ഏറെക്കാലം മുഖ്യമന്ത്രിയായി വാഴുകയും വിലപ്പെട്ട ഉപഹാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവന്നു. പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയായതുകൊണ്ടകണം, ഗാംഗ് ടോക്കിലെ രാഷ്ട്രീയവികൃതികളൊന്നും നമുക്ക്
വാർത്തയായില്ല--ഇപ്പോഴത്തെ ഭൂകമ്പം വീണ്ടും വീണ്ടും ഓർക്കേണ്ട വാർത്തയാകാത്തതു പോലെ.

പിന്നെ ഭണ്ഡാരി വീണു. തർക്കവിഷയമായ ബുദ്ധവിഹാരങ്ങൾ അടഞ്ഞു തന്നെ കിടന്നു. സമ്പത്തും സ്വാധീനവും തേടിയുള്ള സന്യാസിമാരുടെ പരിവ്രാജനം തുടർന്നു. ആ അന്വേഷണത്തിന്റെ കൂട്ടത്തിൽ കണ്ടതാണ് പവൻ ചം ലിംഗിനെ. എല്ലാവരെയും തോല്പിക്കുകയോ മിത്രമാക്കുകയോ ചെയ്തിരുന്ന ഭണ്ഡാരിക്കു വഴങ്ങാതിരുന്ന ചുരുക്കം ചില രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു ചാം ലിംഗ്. പിശുക്കി സംസാരിക്കുന്ന ചാം ലിംഗിനെ കാണാൻ എന്റെ പഴയ സഹപ്രവർത്തകനും ഭണ്ഡാരിയുടെ ഉപദേശകനുമായിരുന്ന ഛെത്രി എന്നെ കൂട്ടിക്കൊണ്ടു പോയത് മെറിഡിയൻ ഹോട്ടലിലേക്കായിരുന്നു. താൻ മുഖ്യമന്ത്രിയാകാൻ പോകുകയണെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു.

ചാം ലിംഗ് ഒരു പക്ഷേ അന്നൊന്നും ഭയപ്പെട്ടുകാണുകയില്ല ഇപ്പോഴുണ്ടായ ഭൂകമ്പത്തെ. സന്യാസിരാഷ്ട്രീയം കൊണ്ടുണ്ടാകുന്ന ഭൂകമ്പത്തെ മാത്രമേ അദ്ദേഹം പേടിച്ചിരിക്കുകയുള്ളു. ഇപ്പോഴിതാ ധ്യാനംകൊണ്ടും പൂജകൊണ്ടും അനുനയംകൊണ്ടും പരിഹരിക്കാൻ വയ്യാത്തവിധം സർവംസഹയായ ഹിമാലയൻ താഴ്വര വിറ കൊള്ളുന്നു. വിറ കൊള്ളട്ടെ...ഗോപി കോട്ടമുറിക്കലിനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുമ്പോൾ, ചെറുങ്ങനെ വല്ല പാർട്ടി ജോലിയും സഖാവിനെ ഏല്പിക്കുമോ?

(malayalam news sep 26)

Tuesday, September 20, 2011

കൊട്ടാരത്തിൽനിന്ന് കൂട്ടിലേക്ക്

കൊട്ടാരത്തിൽനിന്ന് പ്രതിക്കൂട്ടിലേക്കെന്നല്ല, കാരാഗൃഹത്തിലേക്കു തന്നെ നേരേ പാഞ്ഞുകയറുന്ന സാഹസികതയെപ്പറ്റിയാണ് ഈ വിചാരം.

കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക് കയറിയെത്തുന്നവരെ നമ്മൾ ചരിത്രത്തിലുടനീളം കണ്ടുമുട്ടുന്നു. അവരുടെ ബുദ്ധിശക്തി, അവരുടെ നിശ്ചയദാർഢ്യം, അവരുടെ ഭാഗ്യം, അവരുടെ കാലദോഷം, അവരുടെ സഹനശേഷി--അങ്ങനെ മരക്കുടിലിൽനിന്ന് കയറിപ്പോയി മരതകമാളികയിൽ ഇടം കണ്ടുത്തുന്നവരുടെ ഗുണവിവരം നമ്മുടെ സ്കൂൾ പാഠപുസ്തകങ്ങളുടെ സ്ഥിരം വിഷയമാണല്ലോ. കയറ്റം കയറുന്നവർക്കും അതൊക്കെ രസം തന്നെ. തുടക്കത്തിൽ കഴിഞ്ഞിരുന്ന മരക്കുടിലിനെപ്പറ്റി പറയാൻ ആദ്യമൊക്കെ ഒരു പക്ഷേ മടി കാണും. മരതകമാളികയിലെത്തിയാലോ, പിന്നെ, പിന്നിട്ട വഴികളായ വഴികളെല്ലാം കടക്കുമ്പോൾ താൻ സഹിച്ച കഷ്ടപ്പാട് ഓർക്കുന്നതിലും ചിലർക്കെങ്കിലും ഒട്ടൊക്കെ രസമായിരിക്കും. അവരുടെ കഥ, അനിവാര്യമായ വീരാപദാനങ്ങളിലൂടെ, നമുക്ക് ഏറെ പരിചിതമായിരിക്കുന്നു. അതുകൊണ്ടുതന്നെ മരതകമച്ചിലേറിയ മരക്കുടിലുകാരനിൽ എനിക്കു താല്പര്യമില്ല.

എനിക്കു കമ്പം മൈതാനത്തിന്റെ മൂലയിൽ, മരത്തണലിൽ, നാലാൾ കാൺകേ കുളിക്കുന്ന കൊട്ടാരക്കാരനിലാണ് . ചുറ്റുമുള്ള പുള്ളികൾ ആർത്തു വിളിച്ചു വെള്ളം കോരി തലയിൽ ഒഴിക്കുകയാവും. നമ്മുടെ കഥാപുരുഷൻ അപ്പോൾ എന്തു ചെയ്യുമെന്നാണ് എന്റെ നോട്ടം. കൊട്ടാരത്തിൽനിന്ന് കുറ്റിയും പറിച്ചു പോന്നതാണ്. രണ്ടു ധ്രുവങ്ങൾ തമ്മിലുള്ള, ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് എത്ര നൾ വേണ്ടിവരും? രണ്ടു ദിവസം മുമ്പുവരെ കുളിച്ചിരുന്ന മുറിയുടെ ചുമരുകളിൽ സ്വർണം പതിച്ചിരുന്നു. അദ്ദേഹം ഇരുന്നിരുന്ന കസാരയിൽ പതിനഞ്ചു കിലോ സ്വർണവും കുറെ നവരത്നങ്ങളും വിളക്കിച്ചേർത്തിരുന്നു. അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ അറുപതു മുറികൾ ഉണ്ടായിരുന്നു. വീട്ടിനു മുകളിൽ, മനസ്സിന്റെ വേഗത്തിൽ യാത്ര ചെയ്യാൻ വേണ്ടി, ഹെലികോപ്റ്ററുകൾ നിർത്തിയിട്ടിരുന്നു...

അങ്ങനെ അടിപൊളിയായി കഴിഞ്ഞിരുന്ന നാല്പത്തിമൂന്നുകാരൻ ഗലി ജനാർദ്ദന റെഡ്ഡി കക്കൂസിൽ പോകാൻ വേണ്ടി ക്യ്യൂ നിൽക്കുക! തുറസ്സായ സ്ഥലത്തുനിന്ന് കുളിക്കുക! ഒപ്പമുള്ള തടവുകാരുടെ കൂർക്കം കേട്ട്, പായിലോ നിലത്തോ കിടന്നുറങ്ങുകയും, അവരോടൊപ്പം ചണുങ്ങിയ പിഞ്ഞാണം നീട്ടി, അപ്പപ്പോഴത്തെ ഭക്ഷണം വാങ്ങാൻ പോകുകയും ചെയ്യുക! അതൊക്കെ പെട്ടെന്ന് ഒരു ദുഷ്പ്രഭാതത്തിൽ നടന്നതാണ്. മുൻ കൂർ ജാമ്യത്തിനുവേണ്ടി ശ്രമിക്കാനോ, പൊലിസിനെ കബളിപ്പിച്ച് എവിടെയെങ്കിലും പാറിയൊളിക്കാനോ നേരമുണ്ടായില്ല. അതിനിടെ പിടി വീണു. പിന്നെ ജയിലിലെ ചട്ടങ്ങൾ കുറെയൊക്കെ പാലിക്കാതെ ഗതിയില്ലെന്നായി. അറുപതു മുറിയുള്ള വീട്ടിൽ കഴിഞ്ഞിരുന്ന ആളല്ലേ, അതുകൊണ്ട് ആരെക്കെങ്കിലുമൊക്കെ “പാവം” തോന്നിക്കാണും. അതുകൊണ്ട് തിക്കിത്തിരക്കിയാൽ മാത്രം ഇടം കിട്ടാവുന്ന, മേൽക്കൂരയില്ലാത്ത കക്കൂസ് ഉള്ള വാർഡിൽ നിന്ന് ഗലി രക്ഷപ്പെട്ടു. അല്പം കൂടി സൌകര്യമുള്ള വേറൊരു
വാർഡിലായി. എന്നാലും തുറുങ്ക് തുറുങ്ക് അല്ലേ? കൊട്ടാരം കൊട്ടാരവും? കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തിയപ്പോൾ ഗലിയുടെ മനോരാജ്യം എങ്ങനെ വിടർന്നുവോ ആവോ?

കുടിലിനിന്ന് കൊട്ടാരത്തിൽ എത്തുന്നതിനെക്കാൾ മനസ്സിനെ മഥിക്കുന്നതാണ് കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തുന്ന അനുഭവം. രണ്ടു കൂട്ടരെയും--കാണുന്നവരെയും അനുഭവിക്കുന്നവരെയും--അത് ഒരുപോലെ ബാധിക്കും. വലിയ ഗവേഷണമൊന്നുമില്ലാതെ, ചുളുവിൽ, കേട്ടറിവുപോലൊരു കഥ തിഹാർ ജയിലിൽ കിടക്കവേ മരിച്ചുപോയ വ്യവസായി രാജൻ പിള്ളയെപ്പറ്റി എഴുതാൻ തീരുമാനിച്ചപ്പോൾ ആ തിരിച്ചറിവ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മഹത്വവും അദ്ദേഹം ഉണ്ടാക്കിയ പണത്തിന്റെ കണക്കും ഉരുക്കഴിക്കുന്നതിനു പകരം, അതൊക്കെ പിടിച്ചടക്കിയിട്ടും അഴി എണ്ണേണ്ടി വന്നതിലെ ദൈന്യം പ്രതിഫലിപ്പിക്കാനായിരുന്നു രാജൻ പിള്ളയുടെ സഹോദരന്റെയും എന്റെയും ശ്രമം. അതുകൊണ്ട് ഞങ്ങൾ ആ പുസ്തകത്തിന് A Wasted Death എന്നു പേരിട്ടു. സാധാരണരീതിയിൽ മരണം ഉണ്ടാക്കുമെന്നു നമ്മൾ വിചാരിക്കാറുള്ള പ്രതികരണം അതേ പോലെ ഉയർത്താതിരുന്ന മരണം!

ഇരുപതു ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയിൽ രാജൻ പിള്ള ശ്വാസോഛ്വാസം ചെയ്തിരുന്നില്ല. അദ്ദേഹത്തിന് അനുകൂലമായി മാറ്റിയെടുത്തതായിരുന്നു വായു എപ്പോഴും---തിഹാർ ജയിലിൽ എത്തിപ്പെടും വരെ. തിഹാറിലെ ചൂട് അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതിന്റെ ഇരട്ടിയിലേറെയായിരുന്നു. പുള്ളികളെ കുത്തിക്കയറ്റിയ ജയിൽ വാർഡിൽ ഹന്ദി അറിയാവുന്ന ഒരു മലയാളിയെ അദ്ദേഹത്തിനു തുണ കിട്ടി. തുണ ദ്വിഭാഷിയുമായി. മറ്റു പുള്ളികളോട് ഹിന്ദിയിൽ കൊഞ്ചിയും കെഞ്ചിയും, പൊള്ളുന്ന പനിയുള്ള രാജൻ പിള്ളക്കു കിടക്കാൻ ഒരു തറ സംഘടിപ്പിച്ചത് അയാളായിരുന്നു. ഏതോ ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട് വിചാരണ കാത്തു കഴിയുകയായിരുന്നു ആ പുള്ളി.

രസം നുരഞ്ഞു കേറിയിരുന്ന ഒരു വൈകുന്നേരം ആ പുള്ളിയാണെന്ന് ഏറെക്കുറെ ഉറപ്പുള്ള ഒരാളെ ഞാൻ മുത്തൂറ്റ് പ്ലാസയിൽ കണ്ടു മുട്ടി. എന്റെ സംശയം പിടി കിട്ടിയിട്ടും, തന്നെയും എന്നെയും ഒരു പോലെ വെട്ടിച്ച്, അദ്ദേഹം സരസമായ സംഭാഷണവുമായി മുന്നോട്ടു കേറി. ഒടുവിൽ, അദ്ദേഹം, ഓർക്കാതെയാവണം, രാജൻ പിള്ളക്കു സഹിക്കേണ്ടി വന്ന കഷ്ടപ്പാട്, നേരിൽ കണ്ടപോലെ വിവരിച്ചു. പനി കൊണ്ടു വിറച്ചിരുന്ന രാജൻ പിള്ള, അടിവസ്ത്രം മത്രം ധരിച്ച്, വാർഡിന്റെ ഒരു മൂല ചൂലെടുത്ത് വൃത്തിയാക്കുന്ന രംഗം അയാൾ ഭാവഹാവങ്ങളോടെ അവതരിപ്പിച്ചു. അതു കണ്ടപ്പോൾ, എനിക്ക് രണ്ടു കാര്യം ബോധ്യമായി. അന്ന്, ഞാൻ സംശയിച്ചയാൾ തന്നെ അയാൾ. രണ്ട്, കുടിലിൽനിന്ന് കൊട്ടാരത്തിലേക്കുള്ളതിനെക്കാൾ എത്രയോ ഏറെയും ദുഷ്കരവുമാകുന്നു കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലേക്കുള്ള യാത്ര.

അങ്ങനെ കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ വീണു പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതാണ് ഈ വഴിക്കു ചിന്ത പോകാൻ കാരണം. തിഹാറിൽ ആ വിഭാഗക്കാർക്ക് നല്ല പ്രാതിനിധ്യമായി. കോമൺ വെൽത് ഗെയിംസിന്റെ നടത്തിപ്പുകാരനായിരുന്ന സുരേഷ് കൽമാഡി പലതിന്റെയും കൂട്ടത്തിൽ, ഒരു തുണ്ടം നാട്ടുരാജ്യത്തിന്റെയും രാജാവായിരുന്നു. പക്ഷേ രാജവാഴ്ചയൊക്കെ അവസാനിപ്പിച്ച്, അദ്ദേഹം ജയിലിൽ പണിയെടുക്കേണ്ടി വന്നിരിക്കുന്നു. പൊരുത്തപ്പെടുത്താൻ വയ്യാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടോ എന്തോ, കൽമാഡിയും ഇടക്ക്
ഓർമ്മപ്പിശകിനെപ്പറ്റി പറഞ്ഞു തുടങ്ങിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഓർമ്മക്കുറവ് സഹായമാകാം--താനുണ്ടാക്കിയ ഗർഭം തള്ളിപ്പറയാൻ ദുഷ്യന്തനു സഹായമായതു പോലെ.

ജയിലിനും മനസ്സിനും ഉള്ളീൽ നടക്കുന്നത് എന്തൊക്കെയാണെന്നു പറയാൻ പ്രയാസം. ഗാന്ധാരം മുതൽ വംഗദേശം വരെയും കശ്മീരം മുതൽ കുമാരി വരെയും നീണ്ടു കിടക്കുന്ന പ്രദേശത്തെവിടെയും നടക്കുന്ന അധികാരവിപണനത്തിൽ തനിക്കൊരു പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു അമർ സിംഗ്. അത് ചെറിയ പങ്കെല്ലുന്നും താൻ ഇടപെട്ടിട്ടുള്ള വ്യാപാരമെല്ലാം ലാഭം കൊയ്തിട്ടേയുള്ളുവെന്നും അമർ സിംഗ് പറയുമായിരിക്കും. അദ്ദേഹത്തെക്കാൾ പത്തു വയസ്സു കുറഞ്ഞ ഗലി ജനാർദ്ദനറെഡ്ഡി ഒരു പതിറ്റാണ്ടു കൊണ്ടു സൃഷ്ടിച്ചതാണത്രേ അദ്ദേഹത്തിന്റെ ധനത്തിന്റെയും അധികാരത്തിന്റെയും സാമ്രാജ്യം. അതിനൊക്കെ മുമ്പ് വിപണിയിൽ എത്തിയിരുന്ന അമർ സിംഗ് എന്തിന്റെയെല്ലാം നാഥനല്ലെന്ന് ആർക്കറിയാം?

ആരും അറിയാൻ ഇഷ്ടപ്പെടാത്ത വേഗത്തിലായിരുന്നു അമർ സിംഗിന്റെ കാരാഗൃഹപ്രവേശം. അദ്ദേഹത്തിന്റെ ജീവിതശൈലിയിലെ സമൃദ്ധി രാഷ്ട്രീയക്കച്ചേരികളിൽ സംസാരമായിരുന്നു. അതൊന്നും ഒരു നിമിഷം പോലും ഇല്ലാതെയാകുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. പിടി വീണപ്പോൾ എല്ലാവരും പരസ്യമായി സഹായത്തിനെത്താൻ മടിക്കുന്നതു പോലെ തോന്നി. ജയിലിനെക്കാൾ എപ്പോഴും നല്ലതും സുരക്ഷിതവും ആസ്പത്രി തന്നെ. അവിടേക്കു പോകാൻ പാകത്തിൽ കുറെ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു താനും. അതൊന്നും പോരാ ജാമ്യത്തിൽ ഇറക്കാനെങ്കിൽ, ആസപ്ത്രിക്കാർ തന്നെ തുറന്നടിച്ചു: അമർ സിംഗിനെ ചികിത്സിക്കാൻ മനോരോഗവിദഗ്ധരെ വിളിച്ചിരിക്കുന്നു!

നേരത്തേ പറഞ്ഞ വാക്യം ഇവിടെയും പറയണം: ജയിലിനകത്തും മനസ്സിനകത്തും നടക്കുന്നതൊക്കെ അതുപോലെ അറിയാൻ നമുക്ക് വഴിയില്ല. വിഷാദവും ആശങ്കയും അസ്വസ്ഥതയുമായി, മനോരോഗചികിത്സകന്റെ പരിചരണത്തിൽ കഴിയുന്ന ഒരാൾ പറയുന്നതിൽ എത്ര സത്യം എത്ര അസത്യം എന്നു തിട്ടപ്പെടുത്താൻ പ്രയാസമാകും. പക്ഷേ ഒരു കാര്യത്തിൽ സംശയമില്ല. എത്ര മസിലു പിടിച്ചു നിൽക്കുന്ന പഹൽവാൻ ആയാലും, കൊട്ടാരത്തിൽ നിന്ന് കാരാഗൃഹത്തിലേക്കു തള്ളീവിട്ടാൽ ഇങ്ങനെ ചില സ്ഥലജലഭ്രമമൊക്കെ ഉണ്ടായേക്കും. കൊട്ടാരവും കാരാഗൃഹവും തമ്മിലുള്ള പൊരുത്തമില്ലായ്മ എന്ന തീക്ഷ്ണമായ അനുഭവം തന്നെ അതിന്റെ ഉറവിടം.

തിഹർ ജയിലിൽ ഞാൻ പോയത് ആഭ്യന്തരമന്ത്രിയും, പിന്നീട് ഒരു തരം ഒളിച്ചോട്ടം നടത്തിയ പ്രധാനമന്ത്രിയുമായിരുന്ന്, ചരൺ സിംഗിനോടൊപ്പമായിരുന്നു. തടവു പുള്ളികളുടെ സുഖവിവരം അന്വേഷിച്ചു മനസ്സിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ
സന്ദർശനം. എല്ലാ സന്ദർശനങ്ങളുടേയും സാഫല്യം മാധ്യമത്തിൽ നാലുവരി വാർത്ത വരൽ ആണല്ലോ. അതുകൊണ്ട് ഞാനും ടീം ചരൺ സിംഗിൽ കൂടി. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ തിഹാറിൽ തടവുകാരനായുണ്ടായിരുന്നു. ഔദ്യോഗികരഹസ്യം സംബന്ധിച്ചതായിരുന്നു കേസ്. എല്ലാവർക്കും നല്ലതു മാത്രം പറയാനുണ്ടായിരുന്ന ആ ഉദ്യോഗസ്ഥൻ ഒരു ദിവസം പിടിയിലായി. അദ്ദേഹത്തിന്റെ ഭാഗം ഒരു വട്ടം കൂടി പറയാൻ ചരൺ സിംഗിനെ കാണാൻ അദ്ദേഹം തഞ്ചം നോക്കി ഇരുന്നു. ആഭ്യന്തരമന്ത്രി അതിനു നിന്നു കൊടുത്തില്ല. ഞാൻ അപ്പോഴും ഓർത്തു: തന്റെ വിശാലമായ ക്യാബിനിൽ എഴുത്തും കേട്ടെഴുത്തും
ചർച്ചയുമായി കഴിഞ്ഞിരുന്ന മുതിർന്ന ഉദ്യോഗസ്ഥനെവിടെ? കാരാഗൃഹത്തിൽ, ആഭ്യന്തരമന്ത്രിയെ കാണാൻ കഴിയാതിരിക്കുന്ന ഈ തടാവുപുള്ളിയെവിടെ?

പൊക്കം കുറവെങ്കിലും വലുപ്പമുള്ള ഒരു അഴിമതിക്കേസിൽ പെട്ട് അഴി എണ്ണുന്ന എ രാജ ഏതു തരക്കാരനാണെന്നറിയില്ല. മട്ടും മാതിരിയും കണ്ടിട്ട് ആൾ എന്തിനും പോന്നവനാണെന്നു തോന്നുന്നു. പക്ഷേ എന്തിനും പോന്ന നമ്മുടെ ബാലകൃഷ്ണ പിള്ളയെപ്പോലുള്ളവർക്കും ജയിലിൽ പോകണമെന്നു വരുമ്പോൾ കുറച്ചൊക്കെ പ്രയാസമുണ്ടാകും. അങ്ങനെ പൊകേണ്ടിവരുമെന്ന് അവസാനം വരെ കനി മൊഴി ധരിച്ചിരുന്നില്ല. ജയിലിലെ അനുഭവം എന്ന ശീർഷകത്തിൽ ഒരു കാവ്യസമാഹാരം ഇറക്കാൻ വക കാണുന്നു. അതു വായിച്ചിലെങ്കിലും, വാങ്ങിവെക്കാൻ തമിഴ്മക്കൾ ഏറെ കാണും. പക്ഷേ ജയിലിൽ കവിത തുളുമ്പുമോ? ചരിത്രവും ആത്മചരിത്രവുമാകാം, പക്ഷേ, കവിത, അത് ജയിലിലെ ചൂളയിൽ വിളയുമോ? അനുഭവം കഴിഞ്ഞ്,
ശാന്തതയിൽ ഓർക്കപ്പെടുന്ന വികാരമാണ് കവിത. അങ്ങനെയൊരു ശാന്തത കനിമൊഴിക്ക് എന്നു കൈവരുമോ ആവോ?

കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ അകപ്പെട്ടുപോയ ഇവരെല്ലാം അങ്ങനെയൊരു ദുരന്തം ഉണ്ടായേക്കുമെന്നു കരുതിയവരല്ല. ഇന്നലെ വരെ കൊട്ടാരമായിരുന്നു അവർക്ക് യാഥാർഥ്യം. കാരാഗൃഹം വിട്ട് നാളെ വീണ്ടും അവിടെ കയറിക്കൂടാമെന്നായിരിക്കും കണക്കുകൂട്ടൽ. വാസ്തവത്തിൽ അവർ “ഇന്നലെയോളമെന്തെന്നറിഞ്ഞീല,
ഇനി നാളെയുമെന്തെന്നറിഞ്ഞീല.“ അത് രണ്ടും അവർക്ക് അല്പമെങ്കിലും ഊഹമുണ്ടായിരുനെങ്കിൽ ഈ കൊട്ടാരക്കോലാഹലത്തിനെല്ലാം ഒരുമ്പെടുമായിരുന്നോ?

(malayaaLam news sep 19)

Tuesday, September 6, 2011

പ്രതിക്കൂ‍ട്ടിൽ ന്യായാധിപൻ

സൌമിത്ര എന്നു കേട്ടാൽ അടുത്ത കാലം വരെ ഒരു ബിംബമേ മനസ്സിൽ വിടർന്നിരുന്നുള്ളു: സത്യജിത് റായിയോടൊപ്പം നടനായി പേരെടുത്ത സൌമിത്ര ചാറ്റർജിയുടെ. മുഖലക്ഷണമൊന്നും പറയുന്നില്ല. പറഞ്ഞതെല്ലാം പിഴച്ചെന്നാണ് ചരിത്രം. സൌന്ദര്യമോ സാത്വികത്വമോ നിശ്ചയദാർഢ്യമോ, എന്താണ് ആ ചതുരമുഖത്തിൽ വിളങ്ങുന്നതെന്ന് സാമുദ്രികശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കട്ടെ. അല്ലെങ്കിൽ സിനിമയെ ഫ്രെയിം ഫ്രെയിമായി ചർച്ച ചെയ്ത് ജീവിതം പോക്കുന്നവർ. ഇവിടെ സൌമിത്ര
ചാറ്റർജിയല്ല വിഷയം.

അദ്ദേഹത്തിന്റെ പേർ പങ്കിടുന്ന സൌമിത്ര സെൻ എന്ന ന്യായാധിപൻ പത്രത്തിൽ നിറഞ്ഞതോടെ നടൻ നിഷ്പ്രഭനായിരിക്കുന്നു. നമ്മുടെ പ്രിയനടൻ വലിയ ജാടക്കാരനാണെന്നു കേട്ടറിയുന്നതിനെക്കാൾ ആവേഗമുണ്ടാകും ന്യായാധിപൻ സാക്ഷിക്കൂട്ടിലോ പ്രതിക്കൂട്ടിലോ കയറിനിൽക്കുന്നുവെന്നു കേട്ടാൽ. വിചാരണക്കു നേതൃത്വം കൊടുക്കേണ്ടയാൾ അതിനു വിഷയമാകുമ്പോഴുണ്ടാകുന്ന ആ പകർന്നാട്ടം ഉണ്ടല്ലോ, അതിന്റെ അർഥവും അനർഥവും ചില്ലറയല്ല.

പിന്നെ, വിചാരണയാണ് ജനത്തിന്റെ വിനോദം. താനാകാരുതെ, മറ്റുള്ളവരായിരിക്കണം പ്രതിക്കൂട്ടിൽ എന്നേ വിനോദം തേടിപ്പോകുന്നവർക്ക് നിർബ്ബന്ധമുള്ളു. പക കൊണ്ടുനടക്കലും പക പോക്കലും ചിലർക്ക് പലപ്പോഴും വിനോദം ആകാറുണ്ട്. അങ്ങനെയെന്തെങ്കിലും സൌമിത്ര സെന്നിന്റെ കാര്യത്തിൽ നടന്നുവോ എന്നറിയില്ല. ഏതായാലും, വിചാരണ നടത്തുന്നതിന്റെ സുഖം മനുഷ്യൻ, വംശീയമായ ഏതോ സഹജഭാവത്തോടെ, അനുഭവിച്ചു രസിച്ചു വരുന്നു.

സോക്രട്ടിസിന്റെ വിചാരണ മുതലിങ്ങോട്ട് ഓരോ വിചാരണയും അതിന്റേതായാൽ രീതിയിൽ ചരിത്രരസം പകരാൻ പോന്നതത്രേ. യവനസംഭവങ്ങൾ തേടിപ്പോവേണ്ട. മഹാഭാരതം നോക്കൂ, ഓരോ പർവത്തിലും കേൾക്കാം ഓരോ തരം വിചാരണയുടെ വീരവാദവും പ്രതിവാദവും. ഒമ്പതാം നൂറ്റാണ്ടിൽ മാർപ്പാപ്പയായിരുന്ന ഫോർമോസസിനെ, മരണത്തിനുശേഷം, മറ്റൊരു മാർപ്പാപ്പ, എസ്തപ്പാൻ VI, വിചാരണ നടത്തിയ കഥയായിരിക്കും കൂടുതൽ രസകരം. കുറ്റപത്രം വായിച്ചു കേൾക്കാൻ, ഫോർമോസസിന്റെ ജഡം കുഴിച്ചെടുത്ത് എസ്തപ്പാൻ VI മാർപ്പാപ്പയുടെ മുന്നിൽ ഹാജരാക്കുകയുണ്ടായി. പാവം ജഡം, അതിനൊന്നും കേൾക്കാൻ പറ്റിയിരുന്നില്ല. കേൾവിക്കാർ മുഴുവനും കാതു കൂർപ്പിച്ചു നിന്ന വിചാരണക്കൊടുവിൽ മാർപ്പാപ്പ കാലം ചെയ്ത പഴയ മാർപ്പാപ്പയെ ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, ശിക്ഷയിലല്ല, ഓടുന്നതിലാണ്, എത്തുന്നതിലല്ല യാത്രയുടെ രസം എന്നു പറയാറുള്ളതു പോലെ, ശിക്ഷ കൊടുക്കുന്നതിലല്ല, വിചാരണ കണ്ടും കേട്ടുമങ്ങനെ ഇരിക്കുന്നതിലല്ലേ നമുക്ക് രസം?

സൌമിത്ര സെന്നിനെ ഞാൻ പിന്തുടർന്നിരുന്നില്ല. അലസമായി ചാൻൽ ചികഞ്ഞിരിക്കുമ്പോൾ കണ്ടൂ, രാജ്യസഭയിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗത്ത്, അഴിമതിയാരോപണത്തിനു വിധേയനായ സൌമിത്ര സെൻ എന്ന ന്യായാധിപൻ തന്റെ ഭാഗം വാദിക്കുന്നു. സഹായിക്കാനും ഓർമ്മിപ്പിക്കാനുമൊക്കെയായി രണ്ട് അഭിഭാഷകർ ഒപ്പമുണ്ട്; പക്ഷേ അവരൊക്കെ സഹായിച്ചാൽ മതി, തന്റെ കാര്യം പറയാൻ താൻ പോന്നവനാണ് എന്ന ഭാവത്തിൽ, ന്യായാധിപൻ തന്നെ തനിക്കെതിരെയുള്ള കുറ്റപത്രം കീറിക്കളയാൻ ഒരുമ്പെടുകയായിരുന്നു.

സൌമിത്ര സെൻ കേസ് ഏറെ മുന്നോട്ടുപോയ്ക്കഴിഞ്ഞിരുന്നു. എല്ലാവരും അതിനെപ്പറ്റി ഒരു നിലപാടെടുത്തു കഴിഞ്ഞിരുന്നു. രാജ്യസഭയിൽ ആവശ്യമായ വലിയൊരു ഭാഗം അംഗങ്ങളുടെ പിൻ തുണയോടെ സെന്നിനെ ഇമ്പീച് ചെയ്യണമെന്ന പ്രമേയം പാസാകുമെന്നും ഉറപ്പായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹം കുലുങ്ങിയില്ല. രാജ്യസഭയിൽ തനിക്കെതിരെ വരുന്ന പ്രമേയത്തെപ്പറ്റി തനിക്കു പറയാനുള്ളതു പറയാൻ അവസരം കിട്ടിയപ്പോൾ, സെൻ രണ്ടാമതൊന്നോർത്തില്ല, സ്വയം അതിനെ നേരിടാൻ തന്നെയുറച്ചു. എത്ര ആരോപണം എവിടന്നു വന്നാലും താൻ തളരില്ല എന്ന് ഒരു പ്രഖ്യാപനമായിരുന്നു ആ വാദം.

ലോക് സഭയിലും പ്രമേയം പാസായാൽ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പാർലമെന്റ് ഒരു ന്യായാധിപനെ വിചാരണ ചെയ്ത് ശിക്ഷിക്കുകയാവും. സെൻ ഒടുവിൽ രാജി വെക്കുകയും ഇനിയുമൊരു ഇമ്പീച്മെന്റ് പ്രമേയവുമായി മുന്നോട്ടു പോകുന്നത് പാരലമെന്ററി തറവാടിത്തത്തിനു യോജിച്ചതല്ലെന്ന അഭിപ്രായം ബലപ്പെടുകയും ചെയ്തപ്പോൾ, ഒരു വിചാരണ കൂടി കേൾക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി ചിലർക്കു തോന്നും. രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഖാവ് സീതാരാം യെച്ചൂരി തകർത്തുപെയ്തതുപോലെ, ലോക് സഭയിലും തരപ്പെടുന്നവർക്ക് അഴിമതിക്കെതിരെ ഗീർവാണമടിക്കുകയും അഴിമതിക്കാരനായ ന്യാധിപനെ നിർത്തിപ്പൊരിക്കുകയും ചെയ്യാമായിരുന്നു. തനിക്കുവേണ്ടി വാദിക്കാൻ ഒരവസരം കൂടി ഉപയോഗപ്പെടുത്തണമെന്ന തോന്നൽ സെന്നിനു പോലും ഇല്ലാതായതായിരുന്നു ആ ഘട്ടം.

ഏതാണ്ടിതുപോലെയൊക്കെത്തന്നെയായിരുന്നു പതിനെട്ടു കൊല്ലം മുമ്പ് വി രാമസ്വാമിക്കെതിരെ ലോക് സഭയിൽ പ്രമേയം വന്നതും. സുപ്രിം കോടതിയിലെ ന്യായാധിപനായിരുന്നു ശ്രീദേവിയുടെ ഭർത്താവിന്റെ അഛനായ രാമസ്വാമി. പഞ്ചാബിൽ അദ്ദേഹം മുഖ്യന്യായാധിപനായിരുന്ന കാലത്തെ ചില ചെയ്തികളായിരുന്നു ആരോപണവിഷയം. ഓരോ സാധനം വാങ്ങിയതും എങ്ങനെ ചട്ടം ലംഘിച്ചാണെന്നു സ്ഥാപിക്കുന്ന കടലാസ് വേണ്ടപ്പെട്ടവർക്കെല്ലാം കിട്ടിക്കൊണ്ടിരുന്നു. രാമസ്വാമി വിട്ടുകൊടുത്തില്ല. ഇതൊന്നും കേട്ട് പേടിച്ച് പിന്മാറുന്ന ആളായിരുന്നില്ല ആ ന്യായാധിപൻ. ഇമ്പീച് ചെയ്യുന്നെങ്കിൽ, ചെയ്യട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവിൽ, ഇമ്പീച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പായി, അതിന്റെ കാര്യവും കാരണവും അന്വേഷിക്കാൻ ഒരു സമിതിയെ നിയമിക്കാൻ സ്പീക്കർ റബി റായ് കല്പന പുറപ്പെടുവിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കല്പന. അതിനുശേഷം ആ ലോക് സഭ വീണ്ടും കൂടിയില്ല.

ലോക് സഭയിൽ വന്ന പ്രമേയത്തെ രാമസ്വാമി എതിർക്കാതെ വിട്ടില്ല. പക്ഷേ അദ്ദേഹം നെരിട്ടിറങ്ങാനും പോയില്ല. പകരം തന്റെ ഭാഗം പറയാൻ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തി. കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ അന്നേ സ്വാധീനം ഉണ്ടായിരുന്ന കപിൽ സിബൽ പക്ഷേ അപ്പോഴും വക്കീൽ ആയിരുന്നു, രാഷ്ട്രിയനേതാവായി മാറിയിരുന്നില്ല. സ്വരം ഉയർത്തിയും മൌനമാക്കിയും, നോട്ടത്തിൽ ദന്യവും ധീരതയും ഒരു പോലെ കലർത്തി, ആംഗവിക്ഷേപങ്ങളോടെ, ആക്രമിച്ചും അടിയറ പറഞ്ഞും മുന്നേറിയ സിബലിനെ പ്രസ് ഗ്യാലറിയിലിരുന്ന്, എഡിറ്റർ പ്രഭു ചാവ്ലയും ഞാനും ഇമ വെട്ടാതെ കണ്ടു. സഭാന്തരീക്ഷം വാക്കുകളിൽ പകർത്തിക്കാണിക്കുകയായിരുന്നു എന്റെ ജോലി. പ്രഭു കേറിയത് രസത്തിനായിരുന്നു. രാമസ്വാമി തകർന്നു കാണാനുള്ള മോഹം പുലരുമോ എന്നറിയാനും.

ആ മോഹം മറച്ചുവെക്കാത്ത പ്രഭുവും, ഇമ്പീച്മെന്റ് പ്രമേയത്തെ എതിർത്തുകൊണ്ടുള്ള തന്റെ പ്രസംഗം സിബൽ ഉപസംഹരിച്ചപ്പോൾ, ആത്മഗതമായി പറഞ്ഞു: അടി പൊളിയായി. അടിപോലിയായിത്തന്നെ ഞങ്ങൾ കപിൽ സിബൽ എന്ന വാഗ്മിയെ അവതരിപ്പിച്ചു. കൂട്ടത്തിൽ, കൊഴുക്കുന്നെങ്കിൽ കൊഴുക്കട്ടേ എന്ന മട്ടിൽ, തീർത്തും ഔചിത്യത്തോടെയെന്നു പറഞ്ഞു കൂടാ, ജൂലിയർ സീസർ വധിക്കപ്പെട്ടതിനുശേഷം മാർക് ആന്റണി നടത്തിയ പ്രസംഗത്തോട് സിബലിന്റെ പ്രകടനത്തെ തുലനം ചെയ്തുനോക്കുകയുമുണ്ടായി. പ്രഭുവിനും അതിനോട് യോജിപ്പായിരുന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം ഒരാൾ ഇത്ര ഭംഗിയായി പറഞ്ഞുപോയതിൽ പ്രഭുവിന് ലപം അരിശവും അതിലേറെ അസൂയയും തോന്നിയോ ആവോ?

പ്രമേയം പാസായില്ല. ഭരിക്കുന്ന കോൺഗ്രസുകാർ അതിനെ തുണക്കുകയില്ലെന്നായി. അവരുടെ പ്രസ്മ്ഗങ്ങളീൽ ആ നീക്കത്തിന്റെ സൂചന കേൾക്കാമായിരുന്നു. ആരോപണവിധേയനായ ഒരു ന്യായാധിപൻ ഒഴിഞ്ഞുമറുന്നില്ലെങ്കിലും, പ്രമേയം പാസാക്കി വിചാരണ നടത്തി അദ്ദേഹത്തെ പറഞ്ഞു വിടുന്നത് , അന്തിമ വിശകലനത്തിൽ നീതിന്യായവ്യവസ്ഥയുടെ അന്തസ്സിനു തന്നെ ക്ഷതം ഏല്പിക്കെമെന്നാണൊരു വാദം. വിചാരണയും ശിക്ഷയുമില്ലാതെ അതിനൊരു പരിഹാരം ഉണ്ടാകുന്നതാണ് ഉത്തമം. പക്ഷേ ന്യായാധിപന്മാരെ നിർത്തിപ്പൊരിക്കാനുള്ള തൃഷ്ണ പലർക്കും, അഴിമതിയിൽ മുഴുകാനുള്ള വാസന ന്യായാധിപന്മാർക്കും
വർദ്ധിച്ചുവരുന്നുവെന്നതാണ് സത്യം. അന്നത്തെ വിചാരണക്കുശേഷം കൂടുതൽ വിചാരണക്ക് കൂത്തരങ്ങ് ഒരുങ്ങുകയേ ചെയ്തുള്ളു.

അവസാനത്തെ ചിന്തയായി ഇതു കൂടി കുറിക്കട്ടെ. കപിൽ സിബലിന്റെ പ്രസംഗത്തെ മാർക് ആന്റണിയുടേതിനോട് തുലനം ചെയ്തപ്പോൾ, ജോർജ് ഫെർണാണ്ടസ് പരിഹസിച്ചു. ലോക് സഭയിൽ അദ്ദേഹം പൊട്ടിത്തെറിച്ചു. അഴിമതിക്ക് വിചാരണ നേരിടുന്ന ന്യായാധിപനു മാത്രമല്ല, സിബലിന്റെ പ്രസംഗത്തെപ്പറ്റി അങ്ങനെ പറഞ്ഞ എനിക്കും കിട്ടി ഫെർണാണ്ടസിന്റെ ശകാരം. മർക് ആന്റണി എന്ന പദവി സിബലിനു ചേരില്ല, അതു തനിക്കാവും ചേരുകയെന്നായിരിക്കാം ഫെർണാണ്ടസിന്റെ ധാരണയെന്ന് ചന്ദൻ മിത്ര അദ്ദേഹത്തിന്റെ പത്രത്തിൽ എഴുതി.

(malayalam news sep 6)

Monday, August 29, 2011

അഴിമതി മതി മതി മതി




അണ്ണാ ഹസാരേ പുതിയൊരു പ്രതിഭാസമല്ല. അവസാനത്തെ പ്രതിഷേധകനുമാവില്ല. എന്തിനുവേണ്ടി അദ്ദേഹം യുദ്ധം തുടങ്ങിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുവോ, ആ പ്രശ്നം ഒരിക്കലും തീർത്തും പരിഹരിക്കപ്പെടാതെ, നമുക്ക് വേവലാതിപ്പെടാൻ പാകത്തിൽ എന്നും നില കൊള്ളുമെന്ന് ഉറപ്പിക്കാം. ഇന്ത്യൻ അവസ്ഥയിൽ സ്ഥായി എന്നു പറയാവുന്നതായി അതു മാത്രമേയുള്ളു--അഴിമതി. പ്രതിഷേധക്കാർക്ക് അതു മതി; മാധ്യമങ്ങൾക്ക് അതു മതി; ജനത്തിനും അതു മതി. സത്യമേവ ജയതേ.

എന്തൊരു ഉത്സാഹമാണ് ആളുകൾക്ക് അഴിമതി അവസാനിപ്പിക്കാൻ! അഴിമതിക്കുവേണ്ടി രണ്ടു വാക്കു പറയാൻ ആരും കാണില്ല. കനിമൊഴിയും കൽമാഡിയും ജനാർദ്ദന റെഡ്ഡിയും നമ്മുടെ സ്വന്തം ബാലകൃഷ്ണ പിള്ളയും അഴിമതിക്കെതിരെ നില കൊള്ളുന്നവർ തന്നെ. തികഞ്ഞ അഭിപ്രായൈക്യം എന്നേ ഉരുത്തിരിഞ്ഞ ഒരേ ഒരു വിഷയമാണ് അഴിമതി. ഒരു രൂപക്ക് ഒരു കിലോ അരി വാങ്ങാൻ, എൻ വി കൃഷ്ണ വാരിയരുടെ ഗാന്ധിയും ഗോദ്സേയും എന്ന കവിതയിലെപ്പോലെ, ക്യൂവിൽ
കാത്തുനിൽക്കുന്ന “ഗന്ധി”മാരും ലാപ് ടോപ്പും സെൽ ഫോണും ചുമൽ സഞ്ചിയും വെള്ളക്കുപ്പിയുമയി ഓടി നടക്കുന്നവരും പഞ്ചനക്ഷത്രശീതളിമയിൽ ഇരുന്ന് തോക്കിന്റെയും ചാക്കിന്റെയും ഇടപാടിൽ നേടാവുന്ന തരകിനെപ്പറ്റി തർക്കിക്കുന്നവരും ഒരേ സ്വരത്തിൽ എതിർക്കുന്നതാണ് അഴിമതി. അവരിൽ ആദ്യത്തെ ആളല്ല അണ്ണാ ഹസാരേ. അവസാനത്തെ ആളുമല്ല.

അണ്ണാ മാതൃകയിൽ എഴുപതുകളുടെ തുടക്കത്തിൽ ഒരു ദേശീയസമരം തുടങ്ങിയിരുന്നു. ഗുജറാത്തിലും ബീഹാറിലും അഴിമതിക്കെതിരെ തുടങ്ങിയ ആ സമരം പിന്നെപ്പിന്നെ അസത്യത്തിനും ഏകാധിപത്യപ്രവണതക്കുമെതിരെയുള്ള ദേശീയജ്ഞമായി മാറുകയായിരുന്നു. അടിയന്തരാവസ്ഥയിലേക്കു നയിച്ച ആ സംഘർഷത്തെ ഇന്ത്യയുടെ രണ്ടാം സ്വാതത്ര്യസമരമായി ചിലർ ആഘോഷിച്ചു. അതോർമ്മയില്ലാ‍തെയാവണം, അണ്ണാ ഹസാരേയുടെ സമരത്തെയും ചില “രണ്ടാം സ്വാതന്ത്ര്യസമരം” എന്നു നാമകരണം ചെയ്തിരിക്കുന്നു. രണ്ടാം സ്വാതന്ത്ര്യസമരം രണ്ടെണ്ണം ഉണ്ടാകാൻ പറ്റുമോ എന്നത് ലളിതമായ ഒരു അങ്കഗണിതസമസ്യയല്ല. ഒന്നും ഒന്നും കൂടിയാൽ “ബല്യ ഒന്ന്” ആകുമെന്ന് കണക്കു കൂട്ടിപ്പറയുന്ന ബഷീറിയൻ കഥാപാത്രത്തിന്റെ ഭാവത്തിലേ രണ്ടാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന ഈ രണ്ടു സമരങ്ങളെ കാണാവൂ.

ഗാന്ധിയെ മഹാത്മാവാക്കിയതു പോലെ, ആദ്യത്തെ രണ്ടാം സ്വാതന്ത്ര്യസമരം നയിച്ച ജയപകാശ് നാരായണനെ ലോകനായകനാക്കി. വാക്കുകളിലെ പൊരുത്തം നോക്കുമ്പോൾ, ലോക് പാൽ നിയമത്തിനുവേണ്ടി പൊരുതുന്ന അണ്ണാ ഹസാരേക്കായിരിക്കും “ലോകനായകൻ” എന്ന ബഹുമതി കൂടുതൽ യോജിക്കുക. പക്ഷേ അത് ജെ പിക്ക് നൊടുത്തുപോയില്ലേ? ഇനി വേറെ വല്ല പേരും “ലോക”
ചേർത്തുകൊണ്ടുണ്ടാക്കണം. പേരുകൾക്കും ബഹുമതികൾക്കും പഞ്ഞം ആകുന്നതുപോലെ. നിത്യജീവിതത്തിലെ സംഘർഷം കാരണം ഒരോ ദിവസവും നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നുണകളുടെ എണ്ണം നന്നേ കുറഞ്ഞുപോയിരിക്കുന്നു എന്നു പരിദേവനം ചെയ്യുന്ന ഒരു ബർണാർഡ് ഷാ നാടകം ഓർക്കുന്നു. അണ്ണാ ഹസാരേപോലുള്ളവരുടെ അവതാരം ആ പ്രശ്നം നമുക്കു മുമ്പിലും ഉയർത്തുന്നു: പുതിയ പുതിയ സമരങ്ങൾക്കും സമരനേതാക്കൾക്കും കൊടുക്കാവുന്ന കീർത്തിചക്രങ്ങളുടെ എണ്ണം കുറഞ്ഞു പോകുന്നു.

ജെ പിക്കുമ്പേ ഗാന്ധി തുടങ്ങിയതാണ് ഈ ജനുസ്സിലുള്ള സമരം. ഗാന്ധി പക്ഷേ നാടൻ രാജാക്കന്മാരുടെ അഴിമതിയെപ്പറ്റി പ്രത്യേകം പറഞ്ഞില്ലെന്നേയുള്ളൂ. പൊതുവേ അസത്യത്തോടും അസ്വാതന്ത്ര്യത്തോടുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. വ്യക്തിയുടെയും സമഷ്ടിയുടെയും ജീവിതത്തിൽ സത്യവും സ്വാതന്ത്ര്യവും പുലർന്നു കാണാൻ എന്തു ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചന. അതായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. ജീവിതം മുഴുവൻ അദ്ദേഹം സത്യാന്വേഷണ പരീക്ഷണമാക്കി. സത്യത്തോടുള്ള ആഭിമുഖ്യത്തിൽ ഗാന്ധി ആദ്യയോദ്ധാവായിരുന്നില്ല. പക്ഷേ അതിന്റെ പ്രയോഗശാസ്ത്രത്തിൽ അദ്ദേഹം തുടങ്ങിവെച്ച ഉപവാസം എന്ന സമരമുറക്ക് ആദ്യസ്ഥാനം തന്നെ കൈവന്നു. വിശക്കുന്ന ജനകോടികളുടെ
നടുവിൽനിന്ന് ഭക്ഷണം കഴിക്കില്ലെന്നു പറഞ്ഞ് എതിരാളിയെ വിരട്ടുകയും വീഴ്ത്തുകയും ചെയ്യാമെന്നു സ്ഥാപിച്ചതായിരുന്നു ഗാന്ധിയുടെ ഒരു നേട്ടം.

ഗാന്ധി ആഗ്രഹിച്ചതുപോലെ സത്യം ജയിക്കുന്നുവോ എന്നു പറയാൻ ആരും ധൈര്യപ്പെടില്ല. ഗാന്ധി ചെയ്തതുപോലെ പലതും ചെയ്യാൻ ഇന്ന് ആർക്കും കരുത്തും താല്പര്യവും കാണില്ല. എന്നാലും എവിടെയും ശങ്കയില്ലാതെ ആർക്കും എടുത്തു പെരുമാറാവുന്ന പേരാകുന്നു ഗാന്ധി. വേദം ഓതുന്നത് ചെകുത്താനും രസം പകരുന്നതുപോലെ, ഗാന്ധിയുടെ നാമജപം ഇന്നും നടക്കുന്നു. ഇന്ത്യ ഭക്ഷ്യസ്വയം പര്യാപ്തത നേടിയിട്ടുണ്ടെങ്കിലും, പോഷകാഹാരക്ഷാമം എന്ന പേരിൽ പട്ടിണി
നിലനിൽക്കുന്നുണ്ടെങ്കിലും, നിരാഹാരം ഒരു സമരമുറ എന്ന നിലയിൽ ഇന്നും ജനപ്രിയമായി തുടരുന്നുവെന്നതാണ് ഗാന്ധിയുടെ പ്രസക്തി.

ഗാന്ധി നമ്മുടെ പാരമ്പര്യത്തിന്റെ കലവറയിൽ തപ്പിയെടുതതാണ് അദ്ദേഹത്തിന്റെ സത്യപുരാണം. ഇന്ത്യൻ സമൂഹത്തിന് ഓർമ്മ വെച്ച നാൾ മുതലെങ്കിലും കേട്ടുപോരുന്നതാണ് സത്യകാകളി. പല ഈണങ്ങളിൽ, പല ഭാവങ്ങളിൽ, ഒച്ചയെടുക്കാൻ ആവുന്നവരെല്ലാം അതു പാടി വരുന്നു. ആ രാഗം നിറഞ്ഞതാണ് നമ്മുടെ സ്മൃതിയുടെ സംഗീതം മുഴുവനും. സത്യത്തിനു വേണ്ടി നില കൊള്ളുന്നവരും, പദവിയും ജീവനും പോയാലും സത്യത്തിൽനിന്നു വ്യതിചലിക്കില്ലെന്ന് ശാഠ്യം പിടിക്കുന്നവരും, അസത്യത്തിനെതിരെ പട പൊരുതുന്നവരും--അങ്ങനെ അങ്ങനെ സത്യത്തിന്റെ പ്രവാചകരും പ്രയോക്താക്കളുമാണ് നമ്മുടെ നായകശില്പങ്ങളെല്ലാം. ഹരിശ്ചന്ദ്രൻ ചെയ്തതെല്ലാം ബുദ്ധിയാണെന്ന് നാം വക വെച്ചു കൊടുത്തേക്കില്ല; സിംഹാസനം വിട്ട് ചുടുകാട്ടിൽ പോയി താമസമാക്കാൻ നമ്മളാരും തയ്യാറാവില്ല. എന്നാലും ഹരിശ്ചന്ദ്രൻ നമ്മുടെ നിത്യഹരിതനായകനായി നില കൊള്ളുന്നു, നമ്മുടെ ഭാഷയിലും ചിന്തയിലും ഹരിശ്ചന്ദ്രൻ പ്രകാശമാനമായ ഒരു ബിംബകമായി സ്ഥാനം ഉറപ്പിക്കുന്നു.

സത്യം ക്ഷീണമായിരിക്കാം. എന്നാലും സത്യപരീക്ഷണങ്ങൾ അനവരതം നടക്കുന്നു. ആ ഒറ്റ വാക്കെടുത്ത് എന്തെല്ലാം ദർശനങ്ങളും പ്രദർശനങ്ങളും നമ്മുടെ ആപ്തന്മാർ കാലാകാലമായി ഒരുക്കിയിരിക്കുന്നു! സത്യം പറയണം, ധർമ്മം ആചരിക്കണം. സത്യമേ ജയിക്കൂ, അസത്യം ജയിക്കില്ല. സത്യയുഗമാകണം ചരിത്രത്തിന്റെ ലക്ഷ്യം. സത്യം ശക്തിയാകുന്നു. സത്യമാണ് ഉത്തമനയം. അങ്ങനെ സത്യഭാഷണം നടത്തി നടത്തി മടുത്തിട്ടാവണം ഒരു രസികൻ എവിടെയോ കൂട്ടിച്ചേർത്തു: സത്യം പറയണം, പക്ഷേ പ്രിയമാകണം; അപ്രിയസത്യം പറയല്ലേ! ഒടുവിൽ പറഞ്ഞ വികടസര്വസ്വതിയാണ് വാഴുന്നതെങ്കിലും അതിനു മുമ്പു പറഞ്ഞ സത്യവാദകരെ വാക്കുകൊണ്ട്, വാക്കുകൊണ്ടുമത്രം, ആദരിക്കാനാണ് നമുക്കിഷ്ടം. ഒരു തരത്തിൽ പറഞ്ഞാൽ, അത് ഇഷ്ടമല്ല, അറിഞ്ഞോ അറിയാതെയോ നാം ആത്മനിർബ്ബന്ധപൂർവം ആചരിച്ചും സഹിച്ചും വരുന്ന ഒരു നിസ്സഹായതയാകുന്നു സത്യവാദനം.

ഈ ഘട്ടത്തിൽ ഇന്ത്യൻ പ്രതികരണം പ്രത്യേകം പഠിക്കണം. നമ്മുടെ ജീവിതമൂല്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ പറ്റിക്കൂടിയിരിക്കുന്നതാണ് സത്യം. അതു കഴിഞ്ഞേ ദയയും ധൈര്യവും കാര്യക്ഷമതയുമൊക്കെ വരൂ. നമ്മുടെ ശത്രുവിനെ ക്രൂരനായി ചിത്രീകരിക്കുന്നതിനെക്കാൾ നമുക്കിഷ്ടം കള്ളനായി മുദ്ര കുത്താനാണ്. ഏല്പിച്ച ജോലി വേഗത്തിലും നന്നായിട്ടും ചെയ്തില്ലെങ്കിൽ നാം പൊറുക്കും; കള്ളം കാണിച്ചാലോ, നമ്മൾ അവനെ പറഞ്ഞു വിടുകയല്ല, പറ്റുമെങ്കിൽ ഒന്നു പൊട്ടിക്കുകയും ചെയ്യും. എല്ലാം അഴകൊഴമ്പനായി നടക്കുന്ന നാട്ടിൽ കാര്യക്ഷമതക്കും കൃതകൃത്യതക്കും ഈട്ടം കൊടുക്കണമായിരുന്നു. പക്ഷേ വേഗത്തിൽ നന്നായി ജോലി ചെയ്യുന്ന ആളിൽ കള്ളം ആരോപിച്ചു രസിക്കുന്നതാണ് നമ്മുടെ വഴക്കം.

അസത്യത്തെ ജീവിതസാഫല്യമായി ഉയർത്തുകയല്ല, ദുരിതം അകറ്റുകയും സമൂഹക്രമം സുഗമമായി നടത്തുകയും ചെയ്യുന്നതിനു പ്രാധാന്യം കല്പിക്കുന്നതിനു പകരം സത്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന മിഥ്യാചാരത്തെ തള്ളിപ്പറയുന്നേയുള്ളു. എവിടെയും എന്നും ചിലവാകുന്നതാണ് സത്യലംഘനത്തിന്റെ കഥ. അതു പൊലിപ്പിച്ചു പറഞ്ഞാലേ ധീരസ്വതന്ത്രമാധ്യമം പുലരുകയുള്ളു. അഴിമതിയുടെ ഒരു കഥയോ ഒരു അസത്യാരോപണമോ ഇല്ല്ലാതെ ഒരു ചാനലിനും വേനലിനും നിലനില്പില്ല. പാരിതോഷികം നേടുന്ന നമ്മുടെ മീഡിയക്കഥകളെല്ലാം കള്ളത്തിന്റെ കഥകളാണെന്നോർക്കുക. തമാശ അതല്ല. ഇത്രയൊക്കെ ഉഗ്രമായും ഉദഗ്രമായും ഏകകണ്ഠമായും മുക്തകണ്ഠമായും നമ്മൾ അസത്യത്തെയും അഴിമതിയെയും
എതിർത്തിട്ടും അഴിമതി കുശാലായി വാഴുന്നുവെന്നതല്ലേ ജീവിതത്തെ രസനീയമാക്കുന്ന വിരോധാഭാസം? ആ വൈരുധ്യത്തിലേക്ക് ചൂഴ്ന്നുനോക്കിയാൽ അതത്രന്നെ സുഖകരമല്ലാത്ത ഒരു കാര്യം മനസ്സിലാകും: അഴിമതിക്കെതിരെ ശബ്ദിക്കുന്ന നാം ഓരോരുത്തരും അവസരം കിട്ടിയാൽ അഴിമതി ചെയ്യും, അഴിമതിക്കാരെ പൊതുവേ അപലപിക്കുകയും ചെയ്യും. സമരവും ആചാരവും നമുക്ക് ഒരേ സമയം നടത്തിക്കൊണ്ടുപോകാം. അഴിമതി ഇനിയും പൊലിയട്ടെ!

(malayalam news aug 29)

Monday, August 22, 2011

സർവം സ്വർണമയം





ഒരു ദിവസം തേജസ് എഡിറ്റർ എൻ പി ചെക്കുട്ടിയുടെ ബ്ലോഗിൽ കയറിയപ്പോൾ ഞാൻ പടുകുഴിയിൽ വീഴുകയായിരുന്നു. അപ്പപ്പോൾ ഉയരുന്ന സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള ചെക്കുട്ടിയുടെ പ്രസക്തവും നിശിതവുമായ നിരീക്ഷണങ്ങൾ ഉത്തിഷ്ഠമാനരായ പല എഴുത്തുകാരും ചിന്തകരും ആ ബ്ലോഗിൽ വിശകലനം ചെയ്തു. ആ വിഭാഗത്തിൽ പെടുത്താൻ വയ്യാത്ത ഞാനും ഒരിക്കൽ അഭിപ്രായം വിളമ്പി. അലമ്പായി. സ്ത്രീസിംഹങ്ങളും വിപ്ലവവീരന്മാരും ആക്രോശമായി. “ആരിവൻ, മൂരാച്ചി?“

നിറത്തെപ്പറ്റിയായിരുന്നു എന്റെ പരാമർശം. വെളുപ്പാണ് നല്ല നിറമെന്ന് ഞാൻ സമർഥിക്കാൻ നോക്കി. സൌന്ദര്യത്തിനു നിറമില്ലെന്നും വർണവിവേചനം ഭ്രാന്താണെന്നും ശങ്കിക്കാതെ വാദിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ വെളുപ്പാണ്, കറുപ്പ് അല്ലേ അല്ല, ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. നിറം നോക്കി ആരുടെയും അവകാശം നിശ്ചയിക്കാമെന്നു ഞാൻ പറഞ്ഞില്ല; എന്നാലും മനുഷ്യൻ പൊതുവേ ഇഷ്ടപ്പെടുന്ന നിറം വെണ്മയാണെന്ന വാദം എനിക്കൊരു പട്ടം നേടിത്തന്നു: വർണവെറിയൻ! സാമാന്യം വെളുത്ത മുഖമുള്ള ഒരു വിമർശകയെ കുഴക്കാൻ വേണ്ടിയല്ല, ഞാൻ ചോദിച്ചു, അവർ രാവിലെയും വൈകുന്നേരവും മുഖത്ത് വാരിത്തേക്കുന്നത് കലക്കിയ കരിയോ വെളുപ്പും ചുമപ്പുമൊക്കെ കലർന്ന ടാൽകം പൌഡറോ? ചർച്ച പിന്നെ കൊഴുത്തില്ല.

ചില നിറങ്ങളും മണങ്ങളും മനുഷ്യന്റെ സൌന്ദര്യബോധത്തിൽ ഒട്ടൊക്കെ നിയാമകമായി
നിൽക്കുന്നതുപോലെ തോന്നും. ആ സത്യം മനസ്സിലാക്കിയിട്ടാവണം ലാലാ ഹർ ദയാൽ എന്ന ചിന്തകൻ എത്രയോ കൊല്ലം മുമ്പ് രസതന്ത്രജ്ഞരോട് ആഹ്വാനം ചെയ്തു,
ചർമ്മത്തിൽ കുത്തി വെച്ചാൽ ഇഷ്ടം പോലെ നിറം മാറ്റാവുന്ന ഒരു പദാർഥം കണ്ടു പിടിക്കുക. ഇഷ്ടപ്പെട്ട നിറം ആർക്കും തനിയേ സ്വീകരിക്കാമെന്നു വന്നാൽ
വർണവിവേചനത്തിന് സാധ്യതയില്ലല്ലോ. പക്ഷേ, എല്ലാവർക്കും സംസാരിക്കാൻ പാകത്തിലുള്ള എസ്പെരന്റൊ എന്ന ലോകഭാഷയെപ്പോലെ, നിറം മാറ്റം എളുപ്പമാക്കുന്ന ആ രാസവസ്തുവും ആശയമായി ഒതുങ്ങിയതേയുള്ളു, രൂപം കൊണ്ടില്ല.

നിറം കൊണ്ടായാലും വേറെ എന്തുകൊണ്ടായാലും ലോകമെങ്ങുമുള്ള മനുഷ്യർ കാലാകാലമായി എറ്റവും വില മതിച്ചുപോരുന്ന വസ്തുവാണ് സ്വർണം. നിലയ്ക്കാതെ കുതിച്ചുപൊങ്ങുകയാണ് അതിന്റെ വില. സ്വർണത്തിന്റെ വിലയോളം ഉയരുന്നതായി ഒന്നു മാത്രമേയുള്ളു--സ്വർണത്തിന്റെ ഉപഭോഗം. ആഭരണമായി സ്വർണം ചുമന്നു നടക്കാത്ത സമൂഹങ്ങൾക്കിടയിലും സ്വർണത്തിന്റെ മൂല്യം പരമോന്നതം തന്നെ. കുഴിച്ചെടുക്കാൻ പാകത്തിൽ സ്വർണം ചിതറിക്കിടക്കുന്നുവെന്നു കേട്ട് ഓടിക്കൂടിയവരാണ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഇപ്പോൾ വസിക്കുന്നവരിൽ അധികവും. നമ്മുടെ വധൂവരന്മാരെ മാത്രമല്ല ചിന്തയെയും വാക്കിനെയും സ്വാധീനിക്കുന്നതാണ് സ്വർണം.

ധനശാസ്ത്രജ്ഞന്മാർക്ക് അവരുടേതായ തിയറി ഉണ്ട്. അതേപ്പറ്റി അവർക്ക് തീർച്ചയാണു താനും. ലോകനാണയവ്യവസ്ഥയുടെ അടിസ്ഥനം ആകുന്നു സ്വർണം. അതാണ് അതിന്റെ വില ഇങ്ങനെ കുതിച്ചുയരാനും, വില കുറഞ്ഞാലും കൂടിയാലും അതുകൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ അണിഞ്ഞാൽ കേമത്തമായി എന്ന് പ്രഭുകുമാരിയും പട്ടിണിപ്പാവവും ഒരു പോലെ വിചാരിക്കാൻ കാരണം. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരിക്കലും പരിവർത്തനത്തിനു വിധേയയാകാൻ ഇടയില്ലാത്ത ഒരു സ്ത്രീവാദി പുച്ഛിക്കുന്നതു കേട്ടു: വെറുതേ ഈ മഞ്ഞ ലോഹം വാങ്ങി കാലിലും കയ്യിലും കഴുത്തിലും, എന്നു വേണ്ട, എവിടെയും കെട്ടിത്തൂക്കി നടക്കുന്ന സ്ത്രീകളും അവരുടെ ആഭരണത്തിൽ വീണുപോകുന്ന കോന്തന്മാരും മനസ്സിലാക്കട്ടെ, അതുകൊണ്ടൊന്നും സ്ഥാനമോ സൌന്ദര്യമോ വർദ്ധിക്കുകയില്ലെന്ന്.

രണ്ടു കാര്യത്തിലും സ്ത്രീവാദിക്ക് തെറ്റു പറ്റി. സ്ഥാനവും സൌന്ദര്യവും കേവലം അഭിപ്രായങ്ങളാണ്, ബ്രഹ്മം പോലെ നിത്യമായ സത്യമല്ല. അപ്പപ്പോൾ നിലവിലിരിക്കുന്ന സ്ഥാനസങ്കല്പങ്ങളനുസരിച്ചേ ജനത നീങ്ങൂ. സ്വർണത്തിന്റെ വില കൂടുമ്പോൾ അതിന്റെ ആകർഷകത്വം കൂടുമെന്നേയുള്ളു. സ്ത്രീധനം വേണമെന്നോ കൊടുക്കണമെന്നോ ശഠിക്കാത്തവർക്കും സ്വർണം ഇല്ലാതെ കല്യാണം കഴിക്കുമ്പോൾ കുറച്ചിൽ തോന്നും. ആഭരണമായി അണിഞ്ഞില്ലെങ്കിൽ, അത് കട്ടിയായോ നാണയമായോ ലോക്കറിൽ സൂക്ഷിക്കും. പത്തിരുപത് കൊല്ലം മുമ്പ് നൂറു പവനാണ് കല്യാണപ്പെണ്ണിനോടൊപ്പം വിളങ്ങുന്ന സ്വർണമെന്നു കേട്ടിരുന്നു. അതു പറഞ്ഞപ്പോൾ ഒരാൾ എന്നെ തിരുത്തി: അല്ല, ഇപ്പോൾ എല്ലാവർക്കും ഒരു കിലോ സ്വർണം തികച്ചുകൊടുക്കണമെന്നാണ് മോഹം.

തിരുത്തിയത് ആരെന്നോ? ജോസ് ആലുക്കാസിലെ സാക്ഷാൽ ജോസ്. അറുപതുകളുടെ ഒടുവിൽ സ്കൂൾ പഠനം മുടങ്ങിയപ്പോൾ, പിണങ്ങിനിന്നിരുന്ന അപ്പന്റെ കുടക്കടയുടെ അടുത്തായി ഒരു മുറി പീടികയിൽ എഴുപതു ഗ്രാം വെള്ളിയും സ്വർണവുമായി കച്ചവടം തുടങ്ങി, ജോസ്. മുപ്പതുകൊല്ലം വേണ്ടി വന്നില്ല ആ ഒരു മുറി പീടിക ഒരു സ്വർണസൌക് ആയി വളരാൻ, എഴുപതു ഗ്രാം ഉരുപ്പടി രണ്ടര ടൺ ആയി വർദ്ധിക്കാൻ. സൌക്കിൽ തിക്കിത്തിരക്കിയെത്തുന്നത് വധൂവരന്മാർ മാത്രമല്ല. നമ്മുടെ
സർവതന്ത്രസ്വതന്ത്രമായ മീഡിയയെ നയിക്കുന്നവരും ഉപനയിക്കുന്നവരും ജോസിന്റെ മാനേജരെ കാണാൻ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും. മലയാളമീഡിയയുടെ വരുമാനത്തിൽ വലിയൊരു ഭാഗം സ്വർണത്തിന്റെ പരസ്യമായിരിക്കും. ശക്തിയില്ലെങ്കിൽ ശിവനില്ല എന്നു പറയുന്നതു പോലെ, സ്വർണമില്ലെങ്കിൽ മീഡിയയില്ല, അതിന്റെ സ്വാതന്ത്ര്യം ഇല്ലേയില്ല.

വിശേഷബുദ്ധിയുള്ള മനുഷ്യരേ സ്വർണം ഉപയോഗിക്കാറുള്ളൂ, മൃഗങ്ങൾ ഇപ്പോഴും തുകലിന്റെയും ഇരുമ്പിന്റെയും ലോകത്തിലാണ് എന്നു പറയാം. പക്ഷേ മനുഷ്യരുടെ സൌന്ദര്യബോധത്തെ മാത്രമല്ല, ദേവസങ്കല്പത്തെയും സ്വർണം എന്നേ കയ്യടക്കിയിരിക്കുന്നു. കൊടിമരത്തിനും കുരിശിനും സ്വർണം വേണം. പൂജക്കും ഉത്സവത്തിനും സ്വർണം വേണം. പണ്ടൊരിക്കൽ, എന്നു വെച്ചാൽ, ഒരു ലക്ഷം കോടി രൂപയുടെ ആഭരണങ്ങൾ കണ്ടെടുക്കുന്നതിനുമുമ്പ്, ഞാൻ സമ്പന്നവും ദരിദ്രവുമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒരു താരതമ്യപഠനം നടത്താൻ നോക്കി. സ്വർണം പൂശിയ സ്ഥലങ്ങളിൽ എപ്പോഴും ഭക്തന്മാർ ഏറിയിരുന്നു. മേൽക്കൂര തകർന്നടിഞ്ഞ ദേവാലയങ്ങളിൽ പുണ്യം തേടി ആരും എത്തിയിരുന്നില്ല.

സമൃദ്ധിയെയും സൌന്ദര്യത്തെയും അധികാരത്തെയും പറ്റിയുള്ള മനുഷ്യന്റെ ആദിമചിന്തയിൽ ഊറിക്കൂടിക്കിടക്കുന്നതാണ് സ്വർണം. രാജാവിന്റെ വാഴ്ച പൂർണമാകണമെങ്കിൽ സ്വർണം കൊണ്ടുണ്ടാക്കിയ പശുവിനുള്ളിലൂടെ കടന്ന് ഹിരണ്യഗർഭം എന്ന ചടങ്ങ് നിർവഹിക്കണം. കിരീടം എപ്പോഴും സ്വർണം കൊണ്ടായിരിക്കും. അദ്ദേഹത്തിന്റെ നാമം സ്വർണലിപികളിൽ എഴുതപ്പെടും. ആ കാലഘട്ടത്തെ ചരിത്രകാരന്മാർ സുവർണയുഗമെന്നു വാഴ്ത്തും. അവരിൽ മികച്ച എഴുത്തുകാർ
സ്വർണത്തൂലികയേ ഉപയോഗിക്കുകയുള്ളു. അവരുടെ ചിന്തക്ക് സ്വർണപ്രഭ ഉണ്ടാകും. സ്വർണമാണ് നന്മ, സ്വർണമാണ് നിത്യം.

കനകം മൂലം ഉലകിൽ കലഹം സുലഭമാണെന്ന് പണ്ടൊരാൾ പാടിയിരുന്നു. അതു പക്ഷേ കളി പറഞ്ഞിരുന്ന ഒരു നമ്പ്യാർ മാത്രമായിരുന്നു. നമ്പ്യാരുടെ തമാശ തെളിയിക്കുന്ന ഒരു പഴം കഥയുണ്ട്. വഴിയിൽ കിടന്ന പൊന്നിൻ കഷണത്തിൽ തട്ടി കാൽ നൊന്തപ്പോൾ പാക്കനാർ അതെടുത്ത് അകലേക്കെറിഞ്ഞു. പുറകേ വന്ന
രണ്ടു കൂട്ടുകാരായ വഴി പോക്കർ പേർ അതിനു വേണ്ടി തല തല്ലിക്കീറി. തല പോയാലും പാക്കനാരുടെ വഴിയേ പോകാൻ ആരും ഉണ്ടാവില്ല. സ്വർണത്തിന്റെ മായാജാലത്തിലേക്കേ എല്ലാവർക്കും നോട്ടമുള്ളു.

(malayalam news aug 22)

Wednesday, August 17, 2011

മരണത്തിൽ അരിശം വരുമ്പോൾ



നന്നേ രാവിലെ ഫോൺ വിളിച്ചയാളോട് പ്രസാദ് അരിശപ്പെടുന്നതു കേട്ടു. ഒച്ച ഉയർന്നു. വാക്കുകൾക്ക് മൂർച്ചയേറി. ഞങ്ങളാൽ ചിലർ മുതിർന്നവർ ഇല്ലായിരുന്നെങ്കിൽ പച്ചത്തെറി പൊങ്ങുമായിരുന്നോ എന്നു പോലും തോന്നി. എനിക്കു വിഷമമായി.

പ്രസാദിനോട് വെട്ടിത്തുറന്നു പറഞ്ഞാലോ? “ഇതു ശരിയല്ല. ഒച്ചയും ദേഷ്യവും ഈ സമയത്ത് അടക്കണം. അല്ലെങ്കിൽത്തന്നെ എന്തിന്റെ പേരിലായാലും രാവിലെ ഈറ പടിഞ്ഞു തുടങ്ങിയാൽ എല്ലാം എടങ്ങേറാവും. ഇവിടെയോ, പ്രായമാകാത്ത ഒരു മരണം കഴിഞ്ഞിട്ട് ഒരു ദിവസം പോലും തികഞ്ഞിട്ടില്ല. നഷ്ടവും വേദനയും മൌനവും അനുഭവപ്പേടേണ്ട നേരത്ത് ശുണ്ഠിയും ശകാരവും കൊള്ളില്ല.“

അങ്ങനെയൊന്നും പ്രസാദിനോടു പറഞ്ഞില്ല. അന്നേരം അങ്ങനെ പറയുന്നതും ഒരു പക്ഷേ പന്തികേടാവും. വേറൊരു വാദത്തിനും പ്രതിവാദത്തിനും അത് കാരണമാകും; മരിച്ചയാളുടെ ഓർമ്മയോടുള്ള ധിക്കാരമാകും. മരണം ആവശ്യപ്പെടുന്ന ഏറ്റവും തീവ്രമായ പ്രതികരണമാണ് മൌനം. മൌനത്തോളം ഉള്ളിൽ തറക്കുന്നതാവില്ല ഒന്നും, നിലവിളിയും അനുശോചനവുമൊന്നും. അതൊന്നും ഓർത്തിട്ടല്ല, ഞാൻ ഒന്നും മിണ്ടാതിരുന്നു. പ്രസാദ് പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു.

പിന്നീട് കാരണം മനസ്സിലായപ്പോൾ, മരണത്തെ ഓരോരുത്തർ എങ്ങനെയൊക്കെ ഓക്കിക്കാണുന്നു എന്ന് ആലോചിച്ചുപോയി. പ്രസാദിനെ വിളിച്ചു ചൊടിപ്പിച്ചയാൾ നേരത്തേയും വിളിച്ചിരുന്നുവത്രേ. ആദ്യത്തെ വിളി ഫലിച്ചില്ലെന്നു കണ്ടപ്പോൾ ഇഷ്ടൻ വീണ്ടും വിളിച്ചുനോക്കിയതായിരുന്നു. രാവിലെ പത്രം തുറന്നു നോക്കിയപ്പോഴേ തുടങ്ങിയതായിരുന്നു ക്ഷമ ഒടുങ്ങാത്ത ആ വിളി. അന്നന്നത്തെ പത്രത്തിന്റെ ചരമത്താളിൽ കാണുന്നവരിൽ കൊള്ളാവുന്നവരുടെ വീട്ടിൽ വിളിക്കാൻ നിയോഗിക്കപ്പെട്ട ജോലിക്കാരന്റേതായിരുന്നു വിളി. വിട്ടുവീഴ്ചയില്ലാത്ത കാര്യക്ഷമതയോടെ അയാൾ വിളിച്ചുകൊണ്ടിരുന്നു.

“ടിയാൻ മരിച്ച വാർത്ത കണ്ടു. അതു കുറാച്ചുകൂടി വലുതായി കൊടുക്കാം. ഫോട്ടോയും വേണ്ടപ്പെട്ട ആളുകളുടെ പേരും ശേഷക്രിയയുടെ വിവരങ്ങളും അച്ചടിക്കാം. അടുത്ത ദിവസം തന്നെ കൊടുക്കാം. ആയിരത്തഞ്ഞൂറു രൂപ തന്നാൽ മതി. തരാൻ ഇങ്ങോട്ടു വരേണ്ട. ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം.“ അയാൾ ഒടുവിൽ പറഞ്ഞ ആ സൌജന്യത്തിനെങ്കിലും നന്ദി പറയാമായിരുന്നു. പക്ഷേ മറ്റുള്ളവരുടെ നഷ്ടവും വേദനയും മുതലെടുത്ത് കാശാക്കാൻ കോപ്പിട്ടിറങ്ങിയ ആ പരസ്യക്കാരന്റെ കർക്കശമായ കാര്യക്ഷമത എല്ലാവരിലും അങ്ങനെയൊരു ലഘുചിത്തത ഉണ്ടാക്കിയെന്നു വരില്ല.

പഴയ മര്യാദയനുസരിച്ച്, മരിച്ച വീട്ടിൽ പോയി നാലഞ്ചു വാക്ക് പറഞ്ഞോ പറയാതെയോ, മൂക്ക് ചീറ്റിയോ ചീറ്റാതെയോ, പരേതന്റെ അറിയപ്പെടാത്തതോ ഇല്ലാത്തിരുന്നതോ ആയ ഗുണങ്ങൾ വാഴ്ത്തിയ ശേഷം അങ്ങനെ ചരമപരസ്യത്തിനുള്ള ഓഫർ വെച്ചാൽ അത്രതന്നെ അലമ്പാകുമായിരുന്നില്ല. പക്ഷേ അതിനുള്ള സാവകാശവും സൌകര്യവും പരസ്യം പിടിക്കുന്നയാൾക്കില്ല. എത്രയോ ആളുകൾ ദിവസവും മരിക്കുന്നു. അവരുടെയൊക്കെ വീട്ടിൽ കയറിയിറങ്ങി ഉള്ളിൽ തോന്നാത്തത് വിളിച്ചു പറഞ്ഞാലേ പരസ്യം കിട്ടുകയുള്ളുവെന്നു വന്നാൽ പരസ്യം പിടിക്കുന്നയാൾ തുലഞ്ഞു. മരിക്കുന്നവർക്കു മരിക്കുകയേ വേണ്ടൂ. ബന്ധുക്കൾക്ക് സംസ്കരിക്കുകയേ വേണ്ടൂ. ചരമപരസ്യം പിടിക്കുന്നവരുടെ ദുരിതം അവർക്കൊന്നും അറിയേണ്ടല്ലോ.

മരണം ഓരോരുത്തരിലും ഓരോരോ വികാരം ഉളവാക്കുന്നു. പൊതുവേ നിലവിളിയും പരേതന്റെ അപദാനവുമാണ് മരണം വരുത്തുന്ന വിശേഷം. സ്ഥലകാലബോധമുള്ളവർ അനുശോചനത്തിൽ മുഴുകും. ചിലർ മൌനത്തിൽ. സ്ഥലം വിട്ടാൽ ചിലർ പിറുപിറുക്കും, പരേതന്റെ പിഴകളെയും പോരായ്മകളെയും പറ്റി. സ്ഥലം വിടുന്നതിനുമുമ്പുതന്നെ രാവണന്റെ പിഴകളെപ്പറ്റി പറഞ്ഞ് രാമന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ നോക്കിയ വിഭീഷണനോട് രാമൻ തന്നെ തറപ്പിച്ചു പറഞ്ഞു: മതി. കുറ്റം പറഞ്ഞതു മതി. ഇത് കുറ്റം പറയാനുള്ള നേരമല്ല. ക്രിയകൾ ചെയ്യൂ. മരണം വരെ മതി വൈരമൊക്കെ. മരണാന്താനി വൈരാണി.

മരണത്തിൽ ദുഖം ഉണ്ടാകുകയാണ് സ്വാഭാവികം. പരിചയമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, ആരുടെയും നിര്യാണം പല സാന്ദ്രതയിലുള്ള നഷ്ടബോധം ഉണ്ടാക്കും. മിക്കവരുടെയും നിര്യാണം അകാലത്തിലായല്ലോ എന്നായിരിക്കും പൊതുവേ ശോകപ്രകടനം. ഇത്ര നേരത്തെ പോകുമെന്ന് ആരും കരുതിയില്ല എന്ന പല്ലവി പരിചിതമാണല്ലോ. പോയ കാര്യം തന്നെ കേട്ട മാത്രയിൽ വിശ്വസിക്കാൻ പലരും മടിക്കുന്ന സ്ഥിതികളും ഓർത്തുപോകുന്നു.

വലിയൊരു വ്യവസായസാമ്രാജ്യം പിടിച്ചടക്കിയ രാജൻ പിള്ളയുടെ ജയിലിൽ നടന്നപ്പോൾ, ആദ്യമാദ്യം പലർക്കും അവിശ്വാസമായിരുന്നു. മരണം സ്വാഭാവികമായും ഉയർത്തേണ്ട ദുഖത്തെക്കാൾ ഏറെ അവിശ്വാസം ഉളവാക്കിയ ആ സാഹചര്യത്തെ ചിത്രീകരിക്കുന്ന പുസ്ത്കം എഴുതാൻ ഇടയായപ്പോൾ ഞങ്ങൾ അല്പം പ്രഹേളിക പോലത്തെ ഒരു ശീർഷകം കണ്ടെത്തി. A Wasted Death. മരണം സാധാരണയായി ഉടനേ ഉയർത്തുന്ന വികാരത്തിനു പകരം വേറേ ഒരു വികാരപ്രപഞ്ചം തൊടുത്തുവിട്ടതായിരുന്നു രാജൻ പിള്ളയുടെ തിരോധാനം എന്നായിരുന്നു വിവക്ഷ.

ശരീരമുള്ളവർക്ക് മരണം ഒരു സ്വഭാവമാണെന്നത്രേ പഴയ മൊഴി. മരണം പ്രകൃതിശ്ശരീരിണാം. മരണത്തിനു സാക്ഷ്യം വഹിക്കുന്നവർക്കോ ശോകമാണ് പ്രകൃതി. മരിക്കുമ്പോൾ കരയുകയും ജനിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് മാർക് ട്വൈന്റേതായി പറയുന്ന ഒരു ഉത്തരം രസാവഹമാണെങ്കിലും തീർത്തും ശരിയാണെന്നു പറഞ്ഞു കൂടാ. മരിക്കുന്നതും ജനിക്കുന്നതും നമ്മൾ അല്ലാത്തതുകൊണ്ടാൺ നമ്മൾ അങ്ങനെ പ്രതികരിക്കുന്നതെന്നായിരുന്നു ട്വൈന്റെ സിനിസിസം. ആ സിനിസിസത്തിലെ രസം നുകർന്നുകൊണ്ടുതന്നെ പറയണം, മരണം ഉലക്കാത്ത മനസ്സുള്ളവർ മനുഷ്യരല്ല. മരണം കാണുമ്പോൾ ഉള്ളിൽ കിനിയുന്ന ആ ശോകമുണ്ടല്ലോ, അതാണ് വാസ്തവത്തിൽ മനുഷ്യനെ മനുഷ്യനാക്കുന്നതെന്നു പറയാം. വിൽഫ്രഡ് ഓവന്റേതാണ് ആ ചിന്ത. ഇരുപതു കടന്നിരുന്നതേയുള്ളു ഓവൻ യുദ്ധത്തിൽ വെടിയേറ്റു മരിക്കുമ്പോൾ.

അങ്ങനെ ശോകം പൊടിയുകയോ അലമുറയിടുകയോ മൌനത്തിൽ മുഴുകുകയോ ഒന്നും വേണ്ട. “കഷ്ടമായല്ലോ” എന്നു പറഞ്ഞുപോയാലും മതി മരണത്തോടുള്ള സാധാരണ മനുഷ്യപ്രതികരണമായി കൂട്ടാൻ. അതൊന്നും ഇല്ലാതെ, മരണവാർത്ത കേട്ട പാടേ സന്തപ്തകുടുമാംഗങ്ങളോട് പരസ്യം ഫോണിൽ വിളിച്ചു ചോദിക്കുന്ന സംസ്കാരസന്ധിയെ എങ്ങനെ വിശേഷിപ്പിക്കും?

Tuesday, August 9, 2011

ബെർലിൻ മുതൽ ബെർലിൻ വഴി ബെർലിൻ വരെ






പിണറായി വിജയനെ ഞാൻ പരിചയപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെയും
ന്യൂ ഡൽഹിയിലെയും മാർക്സിസ്റ്റ് പാർട്ടി കേന്ദ്രവുമായി ഞാൻ ഒട്ടൊക്കെ അടുത്തിടപഴകിയിരുന്ന കാലത്ത് വിജയന്റെ നേതൃത്വം വടക്കൻ കേരളത്തിൽ ഒതുങ്ങിയതായിരുന്നു. അകലെനിന്നു നോക്കിയപ്പോൾ, പാരുഷ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ പുളിച്ചുതികട്ടുന്നതു കണ്ടു. ഫയലിലായാലും പ്രസംഗവേദിയിലായാലും പദങ്ങൾ പലപ്പോഴും പൊള്ളുന്നതായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കോലാഹലം ഒഴിവാക്കാവുന്ന കാര്യം മറ്റൊരു വിധത്തിൽ പറയേണ്ടെന്നു തീരുമാനിച്ചിട്ടുതന്നെയാകും അദ്ദേഹത്തിന്റെ പ്രയോഗം. പൊള്ളിക്കാൻ തന്നെയാകും അദ്ദേഹത്തിന്റെ നിശ്ചയം.

അതോടൊപ്പം ഒന്നു കൂടി പറയണം. അർഥം പൊള്ളുന്നതാണെങ്കിലും അക്ഷരത്തിന്റെ ഉച്ചാരണത്തിൽ വികാരത്തിന്റെ വേലിയേറ്റവും വേലിയിറക്കവും പ്രതിഫലിക്കാതിരിക്കാൻ അദ്ദേഹം ശീലിച്ചിരിക്കുന്നു. ഉദ്ദേശിക്കപ്പെടുന്ന പാരുഷ്യത്തിനു ചേർന്നതാവില്ല പലപ്പോഴും അംഗവിക്ഷേപം. ശരീരചലനത്തിലും സ്വരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും, അറിഞ്ഞോ അറിയാതെയോ, ഒരു തരം അക്ഷോഭ്യത അദ്ദേഹം നിലനിർത്തിപ്പോരുന്നു. പാർവതീപരമേശ്വരന്മാരെപ്പോലെ ചേർന്നിരിക്കുന്നതാകണം വാക്കും അർഥവും എന്നാണ് കാളിദാസമതം. പിണറായി വിജയന്റെ ഉച്ചരിക്കപ്പെടുന്ന വാക്കിന്റെ കാര്യത്തിൽ അതങ്ങനെയല്ലെന്നു തോന്നുന്നു. ഇത്ര സ്പഷ്ടമായും വേഗവും സ്വരവും ക്രമീകരിച്ചും സംസാരിക്കുന്നവർ കുറവാകും. സംസാരത്തിലെ ആ തെളിച്ചവും സ്വരത്തിൽ ഓളം വെട്ടാത്ത ആ പാരുഷ്യവും, അഭ്യാസത്തിന്റെ മികവ്‌ എന്ന നിലക്ക്, ഞാൻ ഏറെ ഇഷ്ടപ്പെട്ടു പോകുന്നു.

അതേ സമയം ഞാൻ ഇതു കൂടി മനസ്സിലാക്കുന്നു: പൂർവസൂരികളും സമകാലികരുമായ മറ്റു നേതാക്കളുമായി അദ്ദേഹം മികച്ച രീതിയിൽ പങ്കിടുന്ന വികാരമാണ് മാധ്യമങ്ങളോടുള്ള അക്ഷമ. മാധ്യമങ്ങളെ ഭർത്സിക്കുമ്പോൾ കൂടുതൽ ഭർത്സനം ന്യായീകരിക്കാവുന്ന വിധത്തിലുള്ള പെരുമാറ്റം അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കായ്കയല്ല. ഇഷ്ടമില്ലാത്തതും, ഒരു പക്ഷേ തെറ്റുമായ, വാർത്തകളെച്ചൊല്ലി അദ്ദേഹം ശുണ്ഠിയെടുക്കുമ്പോൾ, കൂടുതൽ ശണ്ഠക്ക് വഴിയൊരുങ്ങുന്നു. മുഖ്യമായും ശണ്ഠയാണല്ലോ മാധ്യമങ്ങളുടെ സൌരോർജ്ജം. കിട്ടുന്ന പാടേ അവർ അത് അകത്താക്കുകയും ഉഛ്വസിക്കുകയും ചെയ്യും. ചൂടാകുന്ന ഒരു നേതാവിനെ കിട്ടിയാൽ കുശാലായി. അദ്ദേഹത്തെ ചൂടാക്കിക്കൊണ്ടേയിരിക്കും; വാർത്ത ചൂടോടെ വന്നുകൊണ്ടേയിരിക്കും.

ഇതുമായി ചേർത്തു വായിക്കേണ്ടതാണ് വിമർശനം വെറുത്തും സ്വയംന്യായീകരണം പ്രമാണമാക്കിയും വളർന്നുവന്നിട്ടുള്ള മാധ്യമസംവേദനശീലം. ലോകവിമർശനമാണ് അവരുടെ മൌലികാവകാശം. അവരെ ആരെങ്കിലും വിമർശിച്ചുനോക്കട്ടെ, ആകാശം ഇടിഞ്ഞുവീഴുകയായി. ആ മനശ്ശാസ്ത്രം ഓർക്കാതെ, വേണ്ടതോ വേണ്ടാത്തതോ ആയ കാരത്തിന്, പാരുഷ്യം പുളിച്ചുവരുന്ന പ്രയോഗങ്ങൾ മാധ്യമങ്ങൾക്കെതിരെ എറിഞ്ഞാൽ നിലക്കാത്ത കല്ലേറിനേ അതു വഴി വെക്കുകയുള്ളു. ഇതും പിണറായി വിജയന് അറിയായ്കയല്ല. ശീലം കൊണ്ട് പറഞ്ഞുപോകുന്നുവെന്നേയുള്ളു.

ഒരു പത്രാധിപരെ പേരെടുത്തു വിളിച്ച് അടങ്ങിയൊതുങ്ങി കഴിയാൻ പറഞ്ഞതായിരുന്നു വിജയന്റെ ആദ്യത്തെ ആക്രമണം. അതു കേട്ടപ്പോൾ അധിപർക്കു കലി കേറി.
സർവതന്ത്രസ്വതന്ത്രരെന്നു കരുതുന്ന പത്രക്കാർ അടങ്ങിയൊതുങ്ങിക്കഴിയാൻ ഭാവമില്ലെന്നായി. ഒരാളുടെ പേരു പറഞ്ഞു വിളിച്ചാൽ ഇത്രയൊക്കെയേ വരാനുള്ളുവെന്ന് അവർ സമ്മതിച്ചില്ല. ഈ നിസ്സാരനായ എന്നെപ്പോലും ആരോ, ഒ ഭരതനാണെന്നു തോന്നുന്നു, ഒരിക്കൽ നിയമസഭയിൽ പേരെടുത്ത് ആക്ഷേപിച്ചതോർക്കുന്നു. ആക്ഷേപം എന്നു പറഞ്ഞാൻ അവർക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ഭർത്സിക്കുന്നുവെന്നേ
അർഥമുള്ളൂ.

മാധ്യമസിൻഡീക്കേറ്റ് എന്ന് വിജയൻ ഓമനപ്പേരിട്ടു വിളിക്കുന്നതിനും എത്രയോ മുമ്പ് അതിനെക്കാൾ മ്ലേഛമായ പല പേരുകളും കേട്ടിരിക്കുന്നു. സ്ഥിരമായ ഒരു പ്രിയപ്രയോഗം ഇതാ: “കൂലി എഴുത്തുകാർ.” “നീ ആർക്കൊക്കെ വേണ്ടിയാ എഴുതുന്നതെന്നൊക്കെ എനക്കറിയാം“ എന്ന് പരസ്യമായി തട്ടിമൂളിക്കാറുള്ള ഒരു വയോധികനെ നമുക്കറിയാം. “കൂലി എഴുത്തുകാർ“ എന്ന വിളി സഹിക്ക വയ്യാതെ ഒരിക്കൽ പ്രശസ്തകമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന് കെ ആർ ചുമ്മാർ ഒരിക്കൽ എന്നോടു ചോദിച്ചു: “ഗോവിന്ദൻ കുട്ടീ, നമ്മളൊക്കെ കൂലിക്കുവേണ്ടി എഴുതുന്നു. ഈ ദേശാഭിമാനിക്കാരോ, അവർ കൂലി വാങ്ങാതെ സൌജന്യസേവനം ചെയ്യുകയാണോ?” എല്ലാ ലേഖകരും പത്രം ചിട്ടപ്പെടുത്തിയ ചില ആദർശരേഖകൾക്കകത്തുനിന്നുകൊണ്ടേ എഴുതുകയുള്ളു. മറിച്ചൊരു സ്വാതന്ത്ര്യത്തെപ്പറ്റി വാചകമടിക്കുന്നത് വളയമില്ലാത്ത ചാട്ടത്തെപ്പറ്റി പറയുന്നതുപോലെയാണ്. വളയമില്ലെങ്കിൽ, ചാടിയാലും ചാടിയില്ലെങ്കിലും ഒരുപോലെത്തന്നെ.

ഏറ്റവും ഒടുവിൽ വിജയൻ ചൊടിച്ചത് ബെർലിൻ കുഞ്ഞനന്തൻ നായരുടെ സ്ഥാനത്തെപ്പറ്റി പത്രങ്ങൾ എഴുതിയതിനെപ്പറ്റിയാണ്. ബെർലിൻ പാർട്ടിയുടെ സ്ഥാപകാംഗം ആണെന്നും അല്ലെന്നും ചിലർ തർക്കത്തിനു തിരിഞ്ഞിരിക്കുന്നു. ഇതിനെ അപഹാസ്യമെന്നു പറഞ്ഞ് കൊടുമ്പിരി കൊള്ളാനൊന്നും വിജയൻ പോകേണ്ടിയിരുന്നില്ല. അത് അപഹാസ്യം തന്നെയാണെന്ന് ബെർലിനെ
അറിയുന്നവർക്കെല്ലാം അറിയാം. അറിയാത്ത എനിക്കുകൂടി ചിലതൊക്കെ അറിയാം. എന്റെ നിറം കാണുകയോ നാമം കേൾക്കുകയോ ചെയ്യാത്ത ബെർലിൻ ഒരിക്കൽ എനിക്ക് പാർട്ടി വാർത്ത തന്നത് പി ഗോവിന്ദ പിള്ളയാണെന്ന് പറഞ്ഞു പരത്തി. പി ജി ഒരു ഘട്ടത്തിൽ സി ഐ എ ഏജന്റായിരുന്നുവെന്നും കൂട്ടിയടിച്ചു. രണ്ടാമത്തെ കാര്യം അന്വേഷിച്ചറിയാനുള്ള പ്രാപ്തി എനിക്കില്ല. ആദ്യത്തെ വിഷയത്തിൽ, അല്പം ആധികാരികതയോടെ ഞാൻ പറഞ്ഞു, പി ജി എനിക്ക് പാർട്ടിക്കാര്യം ചോർത്തിത്തന്നിട്ടില്ല. നിർബ്ബന്ധമാണെങ്കിൽ പറയാം, എന്റെ വിവരത്തിന്റെ ഉറവിടം മാക്കിനേനി ബസവപ്പുന്നയ്യ ആയിരുന്നു. എന്തുകൊണ്ടൊ, അദ്ദേഹത്തിന് എന്നെ ഒട്ടൊക്കെ ഇഷ്ടമായിരുന്നുവെന്നു തോന്നുന്നു.

ഇങ്ങനെ ഒരു വിശദീകരണം കൊടുക്കുന്നതിനുമുമ്പേ ബെർലിൻ എന്ന പേരു കേട്ടാൽ ഞാൻ ചിരി തുടങ്ങുമായിരുന്നു. എന്റെ ചെറുപ്പകാലത്ത് ബെർലിനെ ഞാൻ കമ്യൂണിസ്റ്റ് പത്രപ്രവർത്തകർക്കിടയിലെ ഇംഗ്ലിഷ് ലേഖകരിൽ പ്രമുഖനായി കണ്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയിലെ അവകശവാദം കേട്ടപ്പോൾ ചിരി തുടങ്ങി. നാല്പതുകളുടെ ഒടുവിൽ ഇന്ത്യൻ വിപ്ലവം വഴി മുട്ടി നിന്നപ്പോൾ, സ്റ്റാലിന്റെ ഉപദേശം തേടാൻ ഒരു നാൽവർ കൂട്ടം മോസ്കോവിലേക്കു പോയിരുന്നു. കെ ജി ബിയുടെ സഹായത്തോടെ ഒരു മുങ്ങിക്കപ്പലിൽ കൊൽക്കത്തയിൽനിന്നു പോയ അവരെ യാത്രയാക്കിയത് ബെർലിനും നിഖിൽ ചക്രവർത്തിയും കൂടിയായിരുന്നുവത്രേ. നിഖിൽദാ ഇപ്പോഴില്ല. നാൽവരും മൺമറഞ്ഞു, സാധാരണ സഖാക്കളെപ്പോലെ. അപ്പോൾ പിന്നെ വാർത്തയുടെ ഉറവിടം ബെർലിൻ മാത്രം. ഉറവിടം ഒന്നുമാത്രമായ വാർത്ത അപ്പാടെയങ്ങു വിശ്വസിക്കരുതെന്നാണ് ഞാൻ പഠിച്ച പത്രപ്രവർത്തനത്തിന്റെ ആദ്യപാഠം.

അങ്ങനെ തമാശക്കഥ കൊരുക്കുന്ന ബെർലിനെ ഹീറോ ആക്കുന്നതു കാണുമ്പോൾ പലരും ചിരിക്കും, വിജയൻ ചൊടിക്കും. ചൊടിച്ചാൽ സംഗതി കൂടുതൽ വഷളാകുമെന്നു മാത്രം. ബെർലിനെ മാധമങ്ങൾ വാഴ്ത്തിയിരിക്കാം. പക്ഷേ ബെർലിനെ വാഴ്ത്തി, ഇപ്പോൾ അദ്ദേഹം കരിതീച്ചു കാണിക്കുന്ന പാർട്ടിയെ ആക്രമിക്കാൻ കൂപ്പുകൂട്ടിയിറങ്ങുകയാണ് മാധ്യമങ്ങൾ എന്ന വിജയന്റെ അനുമാനം എന്നാലും പാളിപ്പോയി. മാർക്സിസ്റ്റ് പാർട്ടിയെ തിരഞ്ഞിട്ടും വളഞ്ഞിട്ടും ആക്രമിക്കുകയാണ്
ബൂർഷ്വാമാധ്യമങ്ങളുടെ സുചിന്തിതപദ്ധതിയെന്ന പഴയ മൊഴിയുടെ തുടർച്ചയാണ് ഇത്.

ഇന്ത്യയിലെ ഒന്നൊന്നര സംസ്ഥാനത്ത് ഒതുങ്ങുന്ന ഒരു പാർട്ടിയെ വക വരുത്തുന്നത് ജീവൽപ്രശ്നമായി ഒരു മാധ്യമത്തിനും കരുതേണ്ടതില്ല. അന്നന്നത്തെ അഷ്ടിക്കു വക തേടി നടക്കുന്ന ലേഖകർക്ക് ബെർലിൻ ഒന്നു രണ്ടു ദിവസത്തെ വിനോദമായിരിക്കും. അതിന്റെ പേരിൽ വിജയൻ ചൊടിച്ചാൽ, വിനോദം ഇരട്ടിക്കും. ചൊടിക്കുന്നവരെ ചൊടിപ്പിച്ചു രസിക്കുകയാണല്ലോ മനുഷ്യസ്വഭാവം. രഹസ്യമാക്കിവെക്കാൻ ആരെങ്കിലും എവിടെയെങ്കിലും ശ്രമിക്കുന്നത് ചുഴിഞ്ഞെടുക്കുന്നതാണ് മാധ്യമശീലം. അതിൽ പലപ്പോഴും പിശകുണ്ടാകും. അത് പൊളിച്ചുകാണിക്കുന്നതിനു പകരം, മാധ്യമങ്ങളുടെ അജണ്ടയെ സംശയിക്കുകയും അവരോട് കെറുവിക്കുകയും ചെയ്താൽ, ഫലം വിപരീതമാകുകയേ ഉള്ളുവെന്നാണ് ചരിത്രത്തിന്റെ സാക്ഷ്യം.

(malayalam news aug 9)