Monday, September 20, 2010

വെറുക്കാൻ എന്തെളുപ്പം!

തിങ്കളാഴ്ച ആസ്പത്രിയിൽ വെച്ച് രാമചന്ദ്രനെ കണ്ടപ്പോൾ, ഞാൻ വീണ്ടും വെരിയർ എൽവിനെ ഓർത്തു, അദ്ദേഹം ഉദ്ധരിച്ച പ്രൊഫസർ ഹണ്ടറുടെ വചനം ഓർത്തു. “എന്റെ ഓരോ ശത്രുവിനോടും എനിക്ക് നന്ദി തോന്നുന്നു. എന്നെ ചൂടാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ഓരോ ആൾക്കും എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു.“

ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ. അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം. സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം. പ്രഭാഷകൻ ഉദ്ധരിക്കാൻ കണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.

വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത. ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ. ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ? സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം. അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...

ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു. ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ. ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു. അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും. അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു. കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.

തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും വിശേഷിച്ചൊന്നുമില്ല താനും. അങ്ങനെയെങ്കിൽ, ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം? ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു. അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”

ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല. തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ. എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?” അടുത്തുനിന്നിരുന്നവർ എന്നെ നോക്കി, തമ്മിൽത്തമ്മിൽ നോക്കി. എന്റെ ഭാര്യ വല്ലാതായി. “അതൊക്കെ കിട്ടണം. അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല. ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം. കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.

രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ. ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല. ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു. രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി. പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ഞാനും അദ്ദേഹവും ഓരോന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും. ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും. വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും. ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ. രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു. പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.

എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ? എനിക്കു സംശയമില്ല, എന്നെ ഒന്നു “കൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം. ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം
സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു. അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം. സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ:
സർഗ്ഗകോശങ്ങളുടെ മരണം. സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല. വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?

രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു. എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു? എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു. ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല. വലിയൊരു താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല. ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.; അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു. ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.

ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി. അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം. സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ. ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല. ഞങ്ങൾ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,
സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവം വിവരിക്കാൻ വന്നിരുന്നവരായിരുന്നു അവരെല്ലാം.

സാധാരണ മനുഷ്യർ. സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ. പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു. ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു. പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു. ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട് കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ. പിന്നീട് ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു: “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.”

(മലയാളം ന്യൂസിൽ സപ്റ്റംബർ 20 നു വന്നത്)

No comments: