Thursday, February 19, 2015

എല്ലാം ഒരു കളി തന്നെ




എല്ലാം ഒരു കളി തന്നെ


അര നൂറ്റാണ്ടിനു ശേഷം ഈനാശുവുമായി ചങ്ങാത്തം പുതുക്കുന്പോൾ ദേശീയ ഗെയിംസിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.  സംസാരിക്കാൻ ചീത്ത കാര്യങ്ങൾ ഏറെ ഉണ്ടായിരുന്നു.  എന്നാലും അതൊന്നും കടന്നു കൂടിയില്ല ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിൽ.  എന്തൊക്കെ പറയാമായിരുന്നു?

മോഹൻലാലിന്റെ പരിപാടി കുളമായ കാര്യം സംസാരത്തിൽ ചീഞ്ഞു നാറേണ്ടതായിരുന്നു.  മഹാനടനായ മോഹൻ ലാൽ അവതരിപ്പിച്ച പരിപാടി കുറഞ്ഞൊന്നു പാളിപ്പോയതിന്റെ പേരിൽ ആ പവിത്രപശുവിനെ ദ്രോഹിക്കാൻ ആളുകൾ ഒരുന്പെടുന്ന സാഹസത്തെപ്പറ്റി പറയാമായിരുന്നു.  കോടികൾ ചിലവിട്ട ഉദ്ഘാടനപരിപാടി കുളമായതിൽ ഇത്രയൊക്കെ ഒച്ച വെക്കാനുണ്ടോ?  ലാലിസം ചാലീസയായി എന്നു പറഞ്ഞവരെ പുളിച്ച തെറി വിളിക്കുന്നത് മര്യാദയാണോ എന്നും ചോദിക്കണമെന്നു തോന്നി.  

പണം കിട്ടാത്തവർ ആരൊക്കെ എന്നേ അന്വേഷിക്കേണ്ടതുള്ളു.  പരിപാടിയുടെ മുഖ്യനിർവഹണോദ്യോഗസ്ഥൻ അപ്പപ്പോൾ കാര്യങ്ങൾ വിശദീകരിക്കണമായിരുന്നു.  സംഗതി ആപത്തായപ്പോൾ മറുപടിയുമായി മന്ത്രി ഇറങ്ങിത്തിരിക്കേണ്ടിവന്നു.  ലാലിനെ വാഴ്ത്തുന്ന ദൗത്യവുമായി ചാനലുകൾ മുന്നോട്ടിറങ്ങി.  മാധ്യമങ്ങളെ വിസ്തരിക്കാൻ മാധ്യമങ്ങൾക്കാകുമോ?  അവർക്കും പിടിപ്പതു പണം കിട്ടിയെന്ന് അവയിലൊരെണ്ണം സൂചിപ്പിക്കുന്നതു കേട്ട്.  സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നു പ്രത്യേകം പറയട്ടെ.

ഒരു കാര്യത്തിൽ സമാധാനം.  പത്രങ്ങളും മാധ്യമങ്ങളും പൂഴ്ത്താൻ നോക്കിയിട്ടും അഴിമതിയുടെയും ലാലിസത്തിന്റെ വീഴ്ച്കയുടെയും അഞ്ചുലക്ഷത്തിന്റെ നൃത്തം ഇരുപത്തഞ്ചു ലക്ഷം വാങ്ങി/കൊടുത്ത് അരങ്ങു തക്ർക്കാൻ പോകുന്നതിന്റെയും കഥയും കാര്യവും പുറത്തു വരുന്നു.  പുതിയ വിവരസാങ്കേതികവിദ്യയുടെ ഫലം കൈവരുന്നത് മാധ്യമങ്ങൾക്കു നടുവിൽ നിസ്സഹായരായി നിൽക്കുന്ന സാധാരണജനത്തിനു തന്നെ.  പത്രവും ടി വിയുമില്ലെങ്കിലും, കോഴി കൂവിയില്ലെങ്ക്ലും, നേരം വെളുക്കുകയും നേരു പുറത്തുവരുകയും ചെയ്യുമെന്നായിരിക്കുന്നു.  സമാധാനം.

വേറെയും സംസാരിക്കാവുന്ന കാര്യങ്ങൾ പലതുണ്ടായിരുന്നു.  അതിലൊന്ന് നിയമസഭയിൽ കെ എം മാണിക്ക് നീന്തിക്കടക്കാനിരിക്കുന്ന ചോരപ്പുഴ തന്നെ പ്രധാനം.  ബജറ്റ് അവതരിപ്പിക്കണമെങ്കിൽ അതു തരണം ചെയ്തേ പറ്റൂ എന്ന സ്ഥിതി വരുത്തുമെന്ന് വി എസ് അച്യുതാനന്ദൻ.  എന്നാൽ കണട്ടെ എന്ന് ഉമ്മൻ ചാണ്ടി.  പിന്നെ ഭൂമി തട്ടിപ്പൂ നടന്ന പാറ്റൂർ കേസ്.  ലോകായുക്തയുടെ നിലപാട്.  വിജിലൻസ് എ ഡി ജി പി തയ്യാറാക്കിയ റിപ്പോർട് ചോർന്നതിലുള്ള അമർഷം.  ഇനിയും അണയാതെ കിടക്കുന്ന സരിതത്തീ.  ഇതെല്ലാം തൊട്ടു തലോടി പോയാൽ ഒരാഴ്ച്ക സംസാരിക്കാനുണ്ടായിരുന്നു.  ലോകം മോശമാകുന്നവെന്ന തത്വചിന്തയും ഇടക്കിടെ തട്ടിക്കൊടുക്കാം.  ഒന്നുമുണ്ടായില്ല.  ഈനാശുവുമായി സംസാരിക്കുന്പോൾ മാറി മാറി വിളന്പാൻ, എന്തുകൊണ്ടോ, ഇതൊന്നും മതിയായില്ല.  

എന്നെക്കാൾ ഒരു കൊല്ലം മുന്പ് പത്താം ക്ലാസ് ജയിച്ച ഈനാശുവിനെ ഞാൻ ഒടുവിൽ കണ്ടത് 1960ന്റെ തുടക്കത്തിലായിരിക്കും.  പ്രായത്തെക്കാൾ കൂടുതൽ പക്വതയുള്ള അക്ഷരങ്ങളിലൂടെ ഈനാശുവിന്റെ അറിവ് വെളിപ്പെട്ടു.  എന്തൊക്കെയോ പഠിക്കാൻ പോയി, എവിടെയൊക്കെയോ.  പൗരോഹിത്യത്തിനു തയ്യാറെടുത്തിരുന്നുവെന്നു കേട്ടു.  അതിനിടയിൽ ജർമ്മനും ഫ്രഞ്ചും വശമാക്കി.  മലയാളത്തിലും ഇംഗ്ലിഷിലും കൂടാതെ ആ രണ്ടു ഭാഷകളിലും കവിതയെഴുതി.  പാരിസിൽ സ്തിരതാമസമാക്കി.  സ്ഥിരമായതൊന്നുണ്ടോ?  അന്പത്തഞ്ചു കൊല്ലത്തിനുശേഷം സംസാരിച്ചപ്പോൾ ഞങ്ങൾക്കിടയിൽ കൊടി നാട്ടിയ ഒരു ചോദ്യം അതായിരുന്നു.  അര നൂറ്റാണ്ടിനെ സ്ഥിരതയായി കൂട്ടാനാവില്ലല്ലോ.  

ഏതോ ഒരു വിഡിയോയിൽ ഫ്രഞ്ചിന്റെ ഗാനാത്മകതയെപ്പറ്റി ഈനാശു ഉപന്യസിക്കുന്നതു കേട്ടു.  വായിൽ കിടന്നു വിലസുന്ന ഭാഷയാണ് ഫ്രഞ്ച്.  ഇംഗ്ലിഷ് അതിന്റെ അടുത്തു വരില്ല.  ഇംഗ്ലിഷ് പഠിപ്പിക്കുകയും കവിതക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഈനാശു ഫ്രഞ്ചിനെ അങ്ങനെ വാഴ്ത്തുന്നതു കേട്ടപ്പോൾ ഞാൻ അന്തം വിട്ടു നിന്നു.  രണ്ടക്ഷരമുള്ള ഒരു ഫ്രഞ്ച് വാക്കു പോലും ശരിക്കു പറയാൻ അറിയാത്ത ഞാൻ കേൾക്കാൻ വയ്യാത്ത അതിന്റെ ഗാനാത്മകതയെ മനസ്സിൽ നട്ടു നനച്ചു.  ഇടക്ക് റെജിസ് ഡീബ്രേ കയറി വന്നു.  തുടക്കത്തിൽ നമ്മ്മുടെ ഇടതുപക്ഷ തീവ്രവാദികൾക്ക് കൈപ്പുസ്തകം സമ്മാനിച്ച ചിന്തകനാണ് ഡീബ്രേ. ' വിപ്ലവത്തിൽ വിപ്ലവം' എന്ന പുസ്തകം അദ്ദേഹം എഴുതിയപ്പോഴേക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയദിശ മാറിപ്പോയിരുന്നു.  സാധാരണ അർഥത്തിലുള്ള വിപ്ലവമോ അതിവിപ്ലവമോ ഈനാശുവിനെയും എന്നെയും ഏശിയിരുന്നില്ല.  അതിനെക്കാൾ എത്രയോ അനാകർഷകമായ ഞെരുക്കങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ നീക്കം.

ആ നീക്കത്തിനിടയിൽ അന്നു കണ്ട മുഖങ്ങളും വഴിക്കിണറുകളും കുന്നിൻപുറങ്ങളും ഓർമ്മയിലെ സ്ഥിരതയായി നിലകൊണ്ടു.  ഒരു കുന്നിൻ പുറത്തെ ഈനാശു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി വരച്ചിട്ടത് ഇങ്ങനെ:  സൈമൺ മാഷടെ വീട്ടിനു മുന്നിലെ നെല്ലിച്ചോട്ടിൽനിന്ന് റോഡ് മുറിച്ചു കടന്ന് ളൂവിസ് മാഷടെ വീടിന്റെ ഭാഗത്തേക്കു പോകുന്പോൾ വലതു വശത്തു കാണുന്ന ഭൂവിഭാഗം പണ്ടൊരു കുന്നായിരുന്നു.  അന്നതിനു ജൂതക്കുന്ന് എന്നു പേരുണ്ടായിരുന്നു....അങ്ങനെ പറഞ്ഞുപോയപ്പോൾ ഞങ്ങൾ കൊച്ചുകാലുകൾ അമർത്തി നടന്നിരുന്ന സ്ഥലം രണ്ടായിരം കൊല്ലം പഴമ അവകാശപ്പെടുന്നതാണല്ലോ എന്ന് അത്ഭുതപ്പെട്ടു.

ജൂതരുടെ അംശം വല്ലതും അവിടെ ഉണ്ടായിരുന്നോ എന്ന് ഈനാശുവും ഞാനും ഫോണിലൂടെ തിരക്കിനോക്കി.  ജൂതരുടെ പഴയ വാസസ്ഥലത്തിന്റെ ഒരറ്റത്ത്, ഞങ്ങൾ കാണുന്പോൾ, മേൽക്കൂരയില്ലാത്ത, ചെത്തിത്തേക്കാത്ത ഒരു പകുതിക്കെട്ടിടമായിരുന്നു.  ആൺകുട്ടികളുടെ മൂത്രപ്പുരയായി ഉപയോഗിച്ചിരുന്ന ആ കെട്ടിടത്തെയും അതിന്റെ ചുവരുകളിൽ, ഏതോ ജന്മാന്തരപ്രേരണകൊണ്ട് എന്നും ചെറുപ്പക്കാർ ചെയ്യുന്നതുപോലെ, അന്നും കോറിയിട്ടിരുന്ന അസഭ്യത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  

അതിനിടയിൽ ഈനാശുവിന്റെ സംസാരത്തിൽ നരവംശശാസ്ത്രവും സാമുദ്രികശാസ്ത്രവും കടന്നുവന്നത് തടയാൻ വയ്യത്ത ഒഴുക്കായിട്ടായിരുന്നു.  മനുഷ്യരുടേ മുഖത്തിന്റെ വടിവിനെയും നിറത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  ഒരു കൈക്കുടന്ന വെള്ളം വായുവിലെറിഞ്ഞ് സവിതാവിനെ ധ്യാനിക്കുന്ന ബ്രാഹ്മണരെ പാലയൂരിൽ തോമാശ്ലീഹ കണ്ടുനിൽക്കുകയും, പിന്നെ കൃസ്ത്യാനികളാക്കുകയും ചെയ്തുവെന്ന പുരാവൃത്തം ഉരുക്കഴിച്ചുകൊണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.  ഒരു ശരാശരി വാസ്തുശില്പിയുടെ പോയിട്ട്, ഒരു സാദാ പാണന്റെപോലും വിരുതില്ലാത്ത ആരോ ആ രംഗം പറവൂരിൽ ഒരിടത്ത് ഒരുക്കിവെച്ചിരിക്കുന്നതിനെപ്പറ്റിയായി പിന്നെ ഞങ്ങളുടെ സംസാരം.  പറവൂരിനോളമൊന്നും പ്രസിദ്ധമായില്ലെങ്കിലും ഈനാശുവും ഞാനും കുട്ടികളായി കറങ്ങിനടന്നിരുന്ന മറ്റം എന്ന ദേശത്തിനും ചരിത്രത്തിൽ ഒരു തരം ഭാവസ്ഥിരത ഉണ്ടെന്നോ?  അത്തരം ഒരു സംസ്ക്കാരസന്ദർഭം മനസ്സിൽ കണ്ടായിരിക്കുമോ കാളിദാസൻ ചൊല്ലിയത്, "ഭാവസ്ഥിരാണി ജനനാന്തരസൗഹൃദാനി."  

മിക്ക കാലുകളിലും ചെരുപ്പില്ലാത്തതായിരുന്നു ആ കാലം. വൈദ്യുതിയും ഇല്ലായിരുന്നു.  പിന്നെയും എത്രയോ കൊല്ലം കഴിഞ്ഞിട്ടായിരുന്നു ചുരിദാറിനും മിഡിക്കും മറ്റും മറ്റും വഴി മാറിക്കൊടുത്തുകൊണ്ടുള്ള പാവാടയുടെ തിരോധാനം.  പാവാടക്കും സാരിക്കിടക്കുള്ള ഒരു അരസാരി പ്രയോഗത്തിൽ കുറവായിരുന്നു.  റോഡ് ടാറിടുന്നത് ഉൽസവം പോലെ കൊണ്ടാടി.  അങ്ങനത്തെ മറ്റത്തിന്റെ വർത്തമാനവും പൈതൃകവും ഈനാശു പരതീക്കണ്ടെത്തി.  സ്ഥലനാമങ്ങളിലൂടെ ഊളിയിട്ട അദ്ദേഹം മറ്റത്തിന്റെ നാനാർഥങ്ങളിൽ, കാളിദാസന്റെ മേഘം പോലെ, തെല്ലിട വിശ്രമിച്ചു.  തോമശ്ലീഹ ഇവിടെ 56ൽ  വന്നിരുന്നാലും ഇല്ലെങ്കിലും, വന്നത് തോമശ്ലീഹ ആയാലും അല്ലെങ്കിലും, മറ്റം പുതിയ ഒരു സമുദായത്തിന്റെ ആദ്യത്തെ താവളങ്ങളിൽ ഒന്നായിരുന്നു.  വേറൊരിടത്ത് തന്പടിച്ചിരുന്ന ഒരു കൂട്ടർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയപ്പോൾ മറ്റം ഉണ്ടായ്യെന്നും വരാം.  സ്ഥലനാമശാസ്ത്രത്തിൽ ഞങ്ങളുടെ അമേച്വർ ഗവേഷണം അങ്ങനെ മുന്നേറി.

മറ്റത്തിലെ പള്ളിയുടെ അന്തരീക്ഷം എനിക്ക് ഏറെ പരിചിതമായിരെന്നെങ്കിലും ഇഷ്ടമായിരുന്നുവെന്നു പറഞ്ഞുകൂട.  പള്ളിക്കുളവും പള്ളിപ്പറന്പും നാടശാലയുമൊക്കെ ഞങ്ങളുടെ വിഹാരവേദികളായിരുന്നു.  പള്ളിക്കിണർ വൃത്തിയാക്കിവെക്കാൻ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല.  കോഴിത്തൂവലും എല്ലിൻ കഷണങ്ങളും വാവട്ടമേറിയ ആ കിണറ്റിൽ വീണീരുന്നു.  അതനുവദിച്ചിരുന്ന കുശിനിക്കാരന്റെ മുണ്ടും മുഖവും ഒരുപോലെ മുഷിഞ്ഞതായിരുന്നു.  കുശിനിക്കാരനെ കപ്യാർ എന്നു തെറ്റിദ്ധരിച്ച എന്നെ ഉടനടി ഈനാശു തിരുത്തി.  പണ്ടൊക്കെ ബസ് അശ്രദ്ധമായി ഓടിയിരുന്ന റോഡിനോടു ചേർന്നായിരുന്നു പള്ളിയുടെ മതിൽ.  എങ്ങനെയോ അതിന്റെ പുറംവശത്തെ ആനപ്പള്ള എന്നു വിളിച്ചുപോന്നു.  

ഈനാശു ചോദിച്ചു, ഓർമ്മയുണ്ടോ, അന്നൊക്കെ പെൺകുട്ടികൾക്ക് പ്രത്യേക ഗേറ്റുണ്ടായിരുന്നു.  രണ്ടെണ്ണം.  കന്യാസ്ത്രീമഠത്തിന്റെ മുന്നിലൂടെയുള്ള റോഡിൽ ആണുങ്ങൾ അധികം പോകാറില്ല.  ആൺകുട്ടികളുടെ ഭാഗത്തുള്ള വരാന്തയിൽനിന്ന് നോക്കിയാൽ മറുവശത്ത് നിറമുള്ള പാവാടകളും കുഞുകാലടികളും കാണാം.  അവരിൽ ആരൊക്കെയുണ്ടായിരുന്നു?  ഈനാശു പേരുകൾ പറയാൻ തുടങ്ങി:  സോഫിയ, സരസ്വതി...ഞാൻ കൂട്ടിച്ചേർത്തു: അംബുജാക്ഷി, സാധ്വി.  പിന്നെ ഓർമ്മകളുടെ കലപിലയായി.  അവരിൽ പലരെയും കഴിഞ്ഞ ദിവസം ഹംസയുടെ വീട്ടിൽ ഇന്നാശു ഒരുക്കിയ സംഗമത്തിനു വിളിക്കണമെന്നുണ്ടായിരുന്നു.  ആർ, എവിടെ എന്നൊക്കെ കണ്ടെത്തേണ്ടേ?  അൻപത്തഞ്ചുകൊല്ലത്തിൽ സ്ഥിരമായി നിൽക്കാതിരുന്നത് എത്രയോ കാണുമല്ലോ.  

ജനനാന്തരങ്ങളിലൂടെ സ്ഥിരമായി നിൽക്കുന്ന ഭാവത്തിന്റെ നിഴലുകളും നിറങ്ങളും പേർത്തുപേർത്തെടുത്തപ്പോൾ തൽക്കാൽം നാട്ടിൽ പൊരിയുന്ന വർത്തമാനം കൈമാറാൻ ഇടയായില്ല.  അഴിമതിയിലും ലാലിസത്തിന്റെ വിലാസത്തിലും ഭൂമികുംഭകോണത്തിലും സരിതയുടെ വിരുതിലും അപ്പോൾ താല്പര്യമില്ലാതായി.  അതൊക്കെ വിട്ട് സാജൻ പ്രകാശ് സ്വർണം വാരിക്കൂട്ടിയതെങ്കിലും സാധാരണ രീതിയിൽ സംസാരവിഷയമാകണമായിരുന്നു.  അതിനു പക്ഷേ ഈനാശുവും, ഒരു പക്ഷേ, ഞാനും, സാധാരണക്കാരല്ലല്ലോ, ആ അർഥത്തിൽ.  കളി ഞങ്ങൾക്ക് ഒരിക്കലും കാര്യമായിരുന്നില്ല.  കളിക്കാനുള്ള നേരമോ സൗകര്യമോ ഇല്ലായിരുന്നു എന്നതാണ് പരമാർഥം.  എന്നാലും, ഒരു തരത്തിൽ നോക്കിയാൽ, എല്ലാം കളി തന്നെ.   

   



No comments: