Tuesday, September 14, 2010

കൊലക്കള്ളിന്റെ തുടർക്കഥ

കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.

അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.

മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.

പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.

സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.

ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.

തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.

അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.

അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”

സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”

“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”

“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”

സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.

എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.

കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.

ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.

കെ ഗോവിന്ദൻ കുട്ടി

കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.

അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.

മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.

പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.

സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.

ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.

തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.

അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.

അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”

സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”

“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”

“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”

സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.

എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.

കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.

ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.

Monday, September 6, 2010

വാണിജ്യപരമായ തീരുമാനങ്ങൾ

മിക്ക നേരത്തും മിക്കതിനെയും വെള്ളം തളിച്ച് ശുദ്ധമാക്കാനും കുരുക്കുകളിൽനിന്ന് ഊരിപ്പോരാനും സഹായക്കുന്ന ഒരു വാക്കുണ്ട്: വാണിജ്യപരം. ഭാഗ്യക്കുറി മാഫിയയെപ്പറ്റി തെറി വിളിക്കുന്ന അതേ ശ്വാസത്തിൽ, അതിന്റെ പരസ്യം കൊടുത്ത് പണം പറ്റുന്ന കൈരളിയുടെ കളിയെപ്പറ്റി ചോദിച്ചപ്പോൾ, തോമസ് ഐസക് എടുത്തു പയറ്റിയ അതേ വാക്കു തന്നെ, വാണിജ്യപരം. ഏതു പിശകും ഏതു പോരായ്മയും ഏതു പാളിച്ചയും, ഒറ്റയടിക്ക് എഴുതിത്തള്ളാം വാണിജ്യപയാൽ, അല്ലെങ്കിൽ ആക്കിയാൽ.

ഒരു വഴിക്കു നോക്കിയാൽ, എല്ലാം വാണിജ്യമല്ലേ? അതിൽനിന്നുണ്ടാകുന്ന ലാഭമല്ലേ വിജയത്തിന്റെയും വിപ്ലവത്തിന്റെയും വാഹനത്തിന്റെ ഇന്ധനം? അതില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ഇടപഴക്കം നിലക്കും. അതില്ലാതെ മുന്നേറ്റമില്ല. ലാഭമില്ലാതെ വാണിജ്യമൊട്ടില്ല താനും. നഷ്ടത്തിലോടുന്ന വാണിജ്യം വേഗം പൊളിഞ്ഞുകുമെന്നു മാർക്സും കീൻസും വേണ്ട. ഒരു കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടൂ: വാണിജ്യമല്ലാതൊന്നുമില്ലാതായാൽ, എല്ലാം അവതാളത്തിലാകും.

കൈരളിയുടെ പിറവിക്കു മുമ്പ്, സാന്റിയാഗോ മാർട്ടിനും ഫാരിസ് അബൂബക്കറുമായുമൊക്കെ വിപ്ലവബന്ധം ഉറപ്പിക്കും മുമ്പ്, ദേശാഭിമാനി എടുത്ത വാണിജ്യപരമായ ഒരു തീരുമാനത്തെപ്പറ്റി എനിക്കു നേരിട്ടറിയാം. അന്ന് ഞാൻ കൊച്ചിയിൽ ഫൈനാൻഷ്യൽ എക്സ്പ്രസ്സിന്റെ ചുമതല വഹിക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങൾക്ക് ഒരു പ്രതിസന്ധി ഉണ്ടായി.

അച്ചടിച്ചിരുന്ന സ്ഥാപനം വിഷമം പറഞ്ഞു. പുതിയ പ്രസ് കണ്ടെത്തണം, രാത്രിക്കു രാത്രി. ആരോ ദേശാഭിമാനിയുടെ പേരു പറഞ്ഞു. പക്ഷേ ഞങ്ങൾ അച്ചടിക്കുന്നതിലധികവും ദേശാഭിമാനിക്കു രുചിക്കുമായിരുന്നില്ല. എന്നാലും വേണുവുമായി ബന്ധപ്പെട്ടു. മാർട്ടിന്റെ പക്കൽനിന്ന് മുൻകൂർ പരസ്യപ്പണം ഈടാക്കിയ കേസിൽ പത്രത്തിൽനിന്നു പുറത്തുപോകേണ്ടിവന്ന അതേ വേണു തന്നെ. വേണു പി കരുണാകരനുമായി ബന്ധപ്പെട്ടു.

കരാർ ആയി. ഞങ്ങൾക്കും സന്തോഷം ദേശാഭിമാനിക്കും സന്തോഷം. അതൊരു വാണിജ്യപരമായ തീരുമാനമായിരുന്നു--പാർട്ടി പത്രവും പാർട്ടിക്കു രുചിക്കാത്ത കാര്യങ്ങൾ എഴുതുന്ന പത്രവും തമ്മിൽ.

ഒരു പത്രത്തിനും--പാർട്ടി പത്രത്തിനുൾപ്പടെ---അതിന് ഇഷ്ടപ്പെട്ട സാധനങ്ങളും സേവനങ്ങളും മാത്രമേ പരസ്യപ്പെടുത്തൂ എന്നു വാശി പിടിക്കാൻ പറ്റില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങളെല്ലാം പത്രം സാക്ഷ്യപ്പെടുത്തുന്നുവെന്നും വരില്ല. അതുകൊണ്ടുതന്നെ, പരസ്യമല്ലെന്നു തോന്നിക്കുന്ന വിധത്തിൽ വരുന്ന ചില പരസ്യങ്ങളുടെ അടിയിൽ, അതു പരസ്യമാണെന്ന് പ്രത്യേകം എഴിതിച്ചേർക്കുന്ന പതിവുണ്ട്. പരസ്യവും വാർത്തയും തമ്മിലുള്ള വകതിരിവ് ഏറെക്കുറെ ഇല്ലാതാകുന്ന അവസ്ഥയിൽ, പരിഹാസ്യമായിത്തീരുന്ന പതിവാണെന്നു കൂട്ടിക്കോളൂ. പരസ്യത്തിൽ പറയുന്ന കാര്യങ്ങളെല്ലാം പത്രം വിശ്വസിക്കുന്നവയാകണമെന്നില്ല എന്നു വായനക്കാരെയും പത്രാധിപരെയും ഒരുപോലെ ബോധ്യപ്പെടുത്താനും രക്ഷപ്പെടുത്താനും കണ്ടുപിടിച്ചതായിരുന്നു ആ പണി.

ചില പരസ്യങ്ങൾ, എത പണം കിട്ടിയാലും, അച്ചടിക്കുകയേ ഇല്ലെന്നൊരു നിർബ്ബന്ധം ചില പത്രങ്ങൾ ഒരു കാലത്ത് പുലർത്തിപ്പോന്നിരുനു. ഒറ്റ നോട്ടത്തിൽത്തന്നെ വിശ്വസിക്കാൻ കഴിയില്ലെന്നു തോന്നിക്കുന്ന അത്തരം പരസ്യങ്ങൾ വേണ്ടെന്നുവെക്കുമ്പോൾ മാർക്കറ്റിം മാനേജർമാർ മുറുമുറുക്കും,

ജനറൽ മാനേജർമാർ മൂക്കത്ത് വിരൽ വെക്കും; എന്നാലും ആ അവകാശവാദം താങ്ങാൻ വയ്യെന്ന നിലപാടിൽ പരസ്യം ഉറച്ചുനിൽക്കും. എന്റെ പത്രത്തിന്റെ വിശേഷാൽ പ്രതിക്കുവേണ്ടി മിടുക്കനായ പരസ്യമാനേജർ വാങ്ങിക്കൊണ്ടുവന്ന പരസ്യത്തെ സംശയിക്കാൻ ഇട വെച്ചത് അതു തന്ന കമ്പനിയുടെ ഉദാരത തന്നെയായിരുന്നു. ആദ്യം കാൽ പേജു മതിയെന്നു പറഞ്ഞ കമ്പനി പിന്നീട് അര പേജെങ്കിലും വേണമെന്നു ശഠിച്ചു. പിന്നെ അത് വിശേഷാൽ പ്രതിയിലല്ല, മുൻ പേജിൽത്തന്നെ വേണമെന്നായി. ഓരോ തവണയും പത്രത്തിനു കിട്ടൂന്ന തുക കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ സന്തോഷിച്ചുകൊണ്ടുമിരുന്നു. ഒടുവിൽ എല്ലാ എഡിഷനുകളിലും അതു കൊടുക്കണമെന്നായപ്പോൾ, പണം പിരിഞ്ഞു കിട്ടുമോ എന്നായി എനിക്കു സംശയം. ഇത്ര ധാരാളിത്തം കാട്ടുന്ന കമ്പനി ഏതെന്ന് അറിയാൻ കൌതുകവും തോന്നി. പരസ്യം എടുത്തുനോക്കിയപോൾ, നഗരത്തിന്റെ മൂലയിലെവിടെയോ ഉണ്ടെന്നു പറയുന്ന ഒരു കമ്പനി ഇറക്കുന്ന എന്തോ സർവരോഗഹരൌഷധത്തിന്റെ സാക്ഷ്യപ്പെടുത്താത്ത മേന്മകളുടെ വർണനയായിരുന്നു. അതു കൊടുക്കേണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ, അതിന്റെ പിൻ ബലത്തിലല്ലേ ഞങ്ങളുടെ വേറൊരു പ്രസിദ്ധീകരണം നിൽക്കുന്നതെന്നായിരുന്നു ജനറൽ മാനേജരുടെ ചോദ്യം. ഒടുവിൽ, ഞങ്ങൾ അതു വേണ്ടെന്നു വെച്ചു. ആരും വേണ്ടെന്നു പറയാത്തതായിരുന്നു ആ പരസ്യം അന്ത കാലത്ത്. ഒരു വിവാദം വേണ്ടിവന്നു അതു വേണ്ടെന്നുവെക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാൻ.

വിവാദം പൊട്ടിപ്പുറപ്പെടുന്നതുവരെ, ഏത് അവകാശവാദവും പരസ്യമായി അച്ചടിക്കാൻ പത്രങ്ങൾ ഉത്സാഹം കാട്ടിയിരുന്ന കാലമുണ്ടായിരുന്നു. മാനത്തു നട്ടുവളർത്തുന്ന മാഞ്ചിയത്തിന്റെ പരസ്യം പോലും പത്രപംക്തികളിൽ വിളങ്ങി. ടെലിവിഷൻ അന്ന് വ്യാപകമായിരുന്നെങ്കിൽ, മാനത്തു വളരുന്ന മരങ്ങളുടെ ചിത്രം കണ്ടു രസിക്കാമായിരുന്നു. പിന്നെപ്പിന്നെ, പിൻ തിരിപ്പൻ ധർമ്മബോധത്തിന്റെ പേരിൽ ഏതെങ്കിലും പരസ്യം വേണ്ടെന്നു വെക്കുന്നതിനെതിരെ അഭിപ്രായം രൂപപ്പെട്ടു. പരസ്യപ്പെടുത്തുന്നവർ പരസ്യപ്പെടുത്തട്ടെ; വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. പത്രത്തിനു പണം കിട്ടുകയേ വേണ്ടൂ എന്ന നില വന്നു.

പരസ്യത്തിലെ അവകാശവാദത്തിന്റെ ഭാരം താങ്ങുന്നതിനു പകരം, അതിനെക്കാൾ എളുപ്പവും ലാഭകരവും ആയ ഒരു വഴി പത്രങ്ങൾ കണ്ടെത്തി. പത്രത്തിന്റെ ഒരു ഭാഗം മുഴുവൻ പരസ്യം ചെയ്യാൻ താല്പര്യമുള്ള കമ്പനിക്കു വിട്ടുകൊടുക്കുക. അവർക്കു കിട്ടുന്ന ഭാഗത്ത് എന്തു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും എഴുതിച്ചേർക്കാം. ആരും ഒന്നും ചോദിക്കില്ല. പണം പത്രത്തിനു കൃത്യമായി കൊടുത്താൽ മതി. എല്ലാവരുടെയും താല്പര്യങ്ങൾ അങ്ങനെ അവിടെ സമന്വയിക്കപ്പെടുന്നു. ശുദ്ധവായു ശ്വസിക്കേണ്ടതിന്റെയും മുലപ്പാൽ ഊട്ടേണ്ടതിന്റെയും ആവശ്യം പരസ്യം ചെയ്യണമെന്ന അവസ്ഥ വരുമ്പോൾ ഇത്തരം പത്രതന്ത്രങ്ങൾ പ്രസക്തമാകും. അത്തരം കാര്യങ്ങൾക്കു പരസ്യം വേണമെന്നു വന്നാൽ, പണ്ടം പണയത്തിനെടുത്ത് പണം കടം കൊടുക്കുന്ന സൌകര്യം പരസ്യപ്പെടുത്തുന്നതിൽ അത്ഭുതമില്ലല്ലോ.

പരസ്യക്കാരെയും വാർത്തക്കാരെയും ഒരു പോലെ വിദഗ്ധമായി വെട്ടിക്കുന്ന ചില വിരുതന്മാരുമുണ്ട്. അവർ പരസ്യത്തെ വാർത്തയാക്കുന്നു. മറിച്ചും പറയാം, വാർത്തയെ പരസ്യമാക്കുന്നു. പണമടച്ച് പരസ്യമായി അച്ചടിച്ചുവരേണ്ട കാര്യം ഒരു ചിലവുമില്ലാതെ വാർത്തയായി വരുന്നു. അങ്ങനെ ആകാമെങ്കിൽ, എന്തിനു പരസ്യം കൊടുക്കണം? അവിടെ വാർത്തയും പരസ്യവും തമ്മിൽ ഒരു ഏകീഭവം സംഭവിക്കുന്നു. ലേഖകനും പരസ്യപ്രതിനിധിയും ഒന്നാകുന്നു. പക്ഷേ അതിനിടയിലും എന്തോ ഒരു വാണിജ്യം നടന്നിരിക്കും. ഒരു തരം കൊള്ളക്കൊടുക്ക.

ഐസക് പറഞ്ഞതിന്റെ പൊരുളും അതായിരിക്കും. എല്ലാം വാണിജ്യപരമായ തീരുമാനമാകുന്നു.


(മലയാളം ന്യൂസ് സപ്റ്റംബർ അഞ്ച്)

Monday, August 30, 2010

ഓണം ഒരു വർച്വൽ റിയാലിറ്റി

ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകളിൽനിന്നായിരുന്നുവെന്നാണ് ഓർമ്മ, ഹെലികോപ്റ്ററിൽ കയറി ധ്രുവപ്രദേശം കാണാൻ പോയി. കുറച്ചു പറന്നുകേറിയപ്പോൾ വല്ലാത്ത കുളിര് അനുഭവപ്പെട്ടു. വിറങ്ങലിപ്പിക്കുന്ന കാറ്റടിച്ചു. മഞ്ഞുതുള്ളികൾ മുഖത്ത് വീണു. എപ്പോഴോ വിമാനം എവിടെയോ ഇടിച്ചിറങ്ങുന്നതുപോലെ തോന്നി. വൈമാനികന്റെ സീൽക്കാരം കേട്ടു....

വാസ്തവത്തിൽ ഒന്നും സംഭവിച്ചിരുന്നില്ല. മഞ്ഞോ കാറ്റോ ധ്രുവപ്രദേശമോ വൈമനികനോ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ വരി വരിയായി കസാലയിൽ ഇരിക്കുകയായിരുന്നു. കസാല ഇളകിയാടി.
മുന്നിലെ ചുമരിൽ ധ്രുവപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിഞ്ഞു. ശബ്ദകോലാഹലത്തോടെ
യാത്രയുടെ വിവരണവും കേൾക്കാമായിരുന്നു. അതു തീർന്നപ്പോൾ എല്ലാം തീർന്നു. ഞങ്ങൾ കസാലയിൽനിന്ന് എഴുന്നേറ്റ് കെട്ടിടത്തിന്റെ ടെറസ്സിലെക്കു നീങ്ങി--അയഥാർഥമായ ഒരു ധ്രുവസവാരിയുടെ ഓർമ്മയുമായി.

ഞാൻ കടന്നുപോയ ഒരു, ഒരു പക്ഷേ ആദ്യത്തെ, വർച്വൽ റിയാലിറ്റി--Virtual Reality--അതായിരുന്നു.
ആലോചിച്ചുനോക്കിയപ്പോൾ, പലതും വർച്വൽ റിയാലിറ്റി ആകുകയാണെന്നു തോന്നി. തൃശ്ശൂർ പൂരത്തിലെയും മറ്റും കണ്ണഞ്ചിപ്പിക്കുകയും ഞെട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുന്നുമണിയുടെ ശബ്ദവും ദൃശ്യവും സിഡിയിലാക്കി കാണിച്ചാൽ പോരേ എന്ന് ഈയിടെ കോടതിയിൽനിന്ന് ചോദ്യമുണ്ടായി. അങ്ങനെയായാൽ പരിസദൂഷണം കാര്യമായി കുറക്കാമെന്നായിരുന്നു ഒരു വാദം. അത്രതന്നെ പ്രധാനമായി എനിക്കു തോന്നുന്നു, അതുവഴി മനുഷ്യന്റെ സൌന്ദബോധത്തിൽ ഉണ്ടാകുന്ന പരിണാമം. പുതിയ സാങ്കേതികവിദ്യ നമ്മുടെ ഉത്സവങ്ങളെ സ്വീകരണമുറിയിൽ ഒതുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. പടക്കം പൊട്ടിക്കാതെത്തന്നെ, വായുവിൽ പുക പരത്താതെത്തന്നെ,
പടക്കത്തിന്റെ ഒച്ചയും കാഴ്ചയും നമുക്ക് ഇഷ്ടമുള്ള അളവിൽ കാണാമെന്നായിരിക്കുന്നു.

ഇത്തവണ ഓണം വന്നപ്പോൾ ആ ചിന്ത ഒന്നുകൂടി ആഴത്തിൽ അനുഭവപ്പെട്ടു. വീട്ടിനുള്ളിലിരുന്ന്, കൂട്ടായ്മകളില്ലാതെ ഓണം കൊണ്ടാടുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് വിശേഷിച്ചൊരു സർവേയും നടത്താതെ പറയാം. ടെലിവിഷൻ അതു സാധ്യതയും സത്യവുമാക്കിയിരിക്കുന്നു. അങ്ങനെ പൂവില്ലാതെ പൂക്കളം കാണാം. ആടാനും പാടാനും ആളില്ലാതെ കൈകൊട്ടിക്കളിയാവാം. ഒരു ബട്ടൺ അമർത്തിയാൽ, ഇരുന്ന ഇരുപ്പിൽ, മത്സരത്തിൽ പങ്കാളിയാകാം. മോണിറ്ററിൽ കാണുന്ന വിശിഷ്ടഭോജ്യങ്ങൾ തിന്നാൻ പാകത്തിലല്ലെന്നു മാത്രം.

പുറത്തറങ്ങാതെയുള്ള, വർച്വൽ റിയാലിറ്റിയാകുന്ന, ഓണാഘോഷത്തെ തള്ളിപ്പറയുന്നവരാവും അധികവ,
പഴമക്കാരിൽ എല്ലാവരും. ഒരുമയാണ് ഓണം, പങ്കാളിത്തമാണ് ഓണം--എല്ലാ ഉത്സവങ്ങളെയും പോലെ. പങ്കാളിത്തമില്ലാതെ, മുറിയിൽ അടച്ചിരുന്നുള്ള കൊണ്ടാട്ടം ഒരു വഹ തന്നെ. പക്ഷേ ആ വഹകൊണ്ടു തൃപ്തിപ്പെടേണ്ട കാലവും അവസ്ഥയും വരും, വന്നിരിക്കുന്നു. സാങ്കേതികവിദ്യ നമ്മുടെ ആഘോഷരീതിയെ മാത്രമല്ല, അതിനു നിയാമകമായ സെൻസിബിലിറ്റിയെയും മാറ്റുക തന്നെ ചെയ്യും. അതുമായി പൊരുത്തപ്പെടാത്തവർ പരിതപിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് സ്വീകരണമുറിയിലെ ടെലിവിഷൻ ഓണത്തെ തിരുവൊണമാക്കുക. പുറത്തിറങ്ങാൻ വയ്യാത്തവർക്ക് അതിലും വലിയൊരു അനുഗ്രഹമുണ്ടോ?

പുറത്തിറങ്ങാൻ, പലതുകൊണ്ടും, മടിയുള്ള എനിക്കാകട്ടെ, ടെലിവിഷൻ ഓണം ഒരു മിശ്രിതാനുഗ്രഹമായേ തോന്നിയുള്ളു. ഒന്നാമതായി, കള്ളത്തരത്തെപ്പറ്റിയുള്ള ആലോചനയിൽ വഴുതി വീണു. ഓണത്തന്റെ ഉത്ഭവത്തിൽത്തന്നെ ഒരു കള്ളവും ചതിയും ഉണ്ടല്ലോ. കള്ളവേഷത്തിൽ വന്ന ഒരു ഭിക്ഷുവും ചതിക്കപ്പെട്ട ഒരു ചക്രവർത്തിയും ആണ് അതിലെ മുഖ്യകഥാപാത്രങ്ങൾ. രണ്ടാമതായി, സ്വീകരണമുറിയിലെ ആഘോഷത്തിൽ, വർച്വൽ റിയാലിറ്റിയിൽ, ഒരു തരം കള്ളമില്ലേ? മൂന്നാമതായി, പരിപാടികളുമായി മത്സരിച്ചു മുഴങ്ങുന്ന പരസ്യങ്ങൾ. അവയിൽ വീണുപോകുന്നവർ പോലും സത്യപ്രസ്താവമാണെന്നു കരുതാത്ത പരസ്യങ്ങളായിരിക്കുന്നു സ്വീകരണമുറിയിലെ ഓണത്തിന്റെ മുഖ്യവിഭവം. എല്ലാ പരിപാടികളും പരസ്യം കൊടുക്കാനുള്ള ഒഴികഴിവാണെന്നുപോലും പറയാം. പത്രങ്ങളെപ്പറ്റി സിനിസിസത്തോടുകൂടി പറയാറുണ്ട്, അവയിലെ പരസ്യങ്ങൾക്കിടയിൽ കൊടുക്കാനുള്ളതാണ് വാർത്ത. അല്പമൊന്നു കടുപ്പിച്ചു പറഞ്ഞാൽ, നമ്മുടെ മനസ്സും സ്വീകരണമുറിയും ഒരു മാർക്കറ്റ് ആക്കാൻ നാം നിന്നുകൊടുക്കുന്നു--ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒഴിവാക്കാൻ വയ്യാത്തതാണ് ഈ സ്ഥിതി. ഒഴിവാക്കാൻ പറ്റുന്ന ഒരു സ്ഥിതിയുണ്ട്: ഓണപ്പരിപാടിയുടെ ഉള്ളടക്കത്തിൽ സിനിമ കയറി മറയുന്നത്. അതു പക്ഷേ ഒഴിവാകുന്നില്ല, നമ്മൾ ഒഴിവാക്കുന്നില്ല. അതാണ് ഓണക്കാലത്ത് എല്ലാവരും കാത്തിരിക്കുന്ന വിശിഷ്ടഭോജ്യമെന്ന് പരിപാടി ഉണ്ടാക്കുന്നവരും, അതു കൊടുത്താലേ പരസ്യം കിട്ടുകയുള്ളൂവെന്ന് മാർക്കറ്റിംഗ് മേധാവികളും സുവിശേഷം പോലെ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട്, എല്ലാ ഉത്സവത്തിനും, ഓണമായാലും വിഷുവായാലും സ്വീകരണമുറിയിൽ നടക്കുന്ന എന്തു വർച്വൽ റിയാലിറ്റി ആഘോഷമായാ അവരൊക്കെക്കൂടി സിനിമ ഇറക്കും----പല ഈണങ്ങളീൽ, പല നിറങ്ങളിൽ, പല ചേരുവകളിൽ.

കരഞ്ഞും കിണുങ്ങിയും വീരപാണ്ഡ്യൻ ശൈലിയിൽ ആക്രോശിച്ചും എന്റെ മുറിയിൽ നിറയും. കഥാപാത്രങ്ങളായി ഞെളിയുകയും പിരിയുകയും ചെയ്യാത്തപ്പോൾ, അവർ തനി പാത്രങ്ങളാകും. ഊണു കഴിക്കുന്നതിനെപ്പറ്റി, കുളിക്കുന്നതിനെപ്പറ്റി, പ്രേമിക്കുന്നതിനെപ്പറ്റി, ആടുന്നതിനെയും പാടുന്നതിനെയും പറ്റി, ഓണത്തിനു വില്ലടിക്കുന്നതിനെപ്പറ്റി, കുട്ടിക്കാലത്ത് പൂ പറിക്കാതിരുന്നതിനെപ്പറ്റി, അങ്ങനെ എന്തിനെയൊക്കെയോ പറ്റി അവർ നമുക്ക് ചിന്തകളും ചാന്തുപൊട്ടുകളും സമ്മാനിക്കും--അഭിമുഖസംഭാഷണങ്ങളിലൂടെ. പലപ്പോഴും സംഭാഷണത്തിൽ ഒരാളേ കാണുകയുള്ളൂ. ചോദ്യം ചോദിക്കുന്ന ഭൂതത്തെ പ്രൊഡ്യൂസർ കുടത്തിൽ അടച്ചു വെക്കും. സിനിമക്കാരന്റെ--സിനിമക്കാരിയുടെ എന്നും യുക്തം പോലെ ചേർത്തു വായിക്കുക--ഓർമ്മകളിലും കിനാവുകളിലും മാത്രമേ കാണികൾക്കു താല്പര്യം കാണൂ എന്നാണ് അവരുടെ വിചാരം.

കൊല്ലം തോറും കാണുന്നതാണ് ഈ താരവിചാരം. കൊല്ലം തോറും പല വട്ടം എന്നു പറയണം. തരം കിട്ടുമ്പോഴെല്ലാം താരങ്ങളുടെ കിന്നാരം പല രൂപങ്ങളിൽ നമ്മെ അവർ കാണിച്ചു തന്നുകൊണ്ടിരിക്കും. ഇങ്ങനെ എപ്പോഴും താരങ്ങളുടെ മറകളിലേക്കും അറകളിലേക്കും കയറിച്ചെന്ന് ആണ്ടറുതി ആഘോഷിക്കാനാണോ ശരാശരി മലയാളീ പ്രേക്ഷകൻ കാത്തിരിക്കുന്നത്? പ്രേക്ഷകനിൽ വെറും ശ്രോതാവിനെയും ഉൾപ്പെടുത്തണം. കാരണം റേഡിയോവിലും താരതല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.
എന്തവസരം വന്നാലും താരങ്ങളുമായി സൊറ പറഞ്ഞുവേണം അതു കൊണ്ടാടാൻ എന്നു വരുത്തിത്തീർക്കുന്ന ടെലിവിഷൻ സെൻസിബിലിറ്റിയെപ്പറ്റി, ആർക്കുണ്ടായാലും, എനിക്ക് വലിയ മതിപ്പില്ല.

ആവശ്യത്തിനാവാം. വല്ലപ്പോഴുമാകാം. പക്ഷേ കാള പെറ്റെന്നു കേട്ടാലും മാനം മറിഞ്ഞുവീണെന്നു കേട്ടാലും സിനിമാസംസാരം ഇറക്കുന്നത്, മര്യാദയായി പറഞ്ഞാൽ, ബോറാണ്. അവർ അവതരിക്കുന്നത്
കഥാപാത്രങ്ങളായും പാത്രങ്ങളായും മാത്രമല്ല. എന്തെല്ലാമോ സാധനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശവാഹകരായും അവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. അമ്മമാർ മുലയൂട്ടണമെന്നു പറയാൻ, നികുതി കൊടുക്കണമെന്നു പറയാൻ, ചെരുപ്പും കുരിപ്പും ഭാഗ്യവും കുറിയും വിൽക്കാൻ, അവർ വരുന്നു. അങ്ങനെ എന്തിന്റെയും സന്ദേശം വഹിച്ചുകൊണ്ട് അവർ എത്തുന്നതിനെ നമ്മുടെ മുഖ്യൻ പോലും വിമർശിച്ചിരിക്കുന്നു. ടെലിവിഷനും സ്വീകരമുറിയും, ജീവിതം മൊത്തത്തിലും, സിനിമവൽക്കരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഒരു വിശാലവിചിന്തനമായി കണക്കാക്കണം വി എസ്സിന്റെ ആ പരാമർശത്തെ. അതും, ഓണം വിർച്വൽ റിയാലിറ്റിയായി മാറുന്നതിനെപ്പറ്റിയുള്ള എന്റെ ആലോചനയും ഒരേ നേരത്തുണ്ടായത് യാദൃച്ഛികം മാത്രം.

(മലയാളം ന്യൂസ് ആഗസ്റ്റ് 30)

Monday, August 23, 2010

ഒരു അഭിമുഖത്തിനുശേഷം

ഫോര്‍മോസസ് മാര്‍പ്പാപ്പയെ ഓര്‍ത്തുപോയി, ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍. കണ്ടപ്പോഴല്ല,
അഭിമുഖത്തെ അഭിനനന്ദിച്ചപ്പോള്‍ എന്നു പറയണം. നന്നായെന്നു തോന്നിയപ്പോള്‍, ഉടന്‍ അഭിനന്ദിച്ചു,
പിന്നെ വേണ്ടെന്നു തോന്നി. പിന്‍വലിക്കാന്‍ പറ്റുമോ?

ഫോര്‍മോസസ് മാര്‍പ്പാപ്പയുടെ സ്ഥാനം അങ്ങനെ പിന്‍വലിച്ചിരുന്നു. അധികാരത്തിന്റെ പേക്കൂത്ത് നടന്നിരുന്ന കാലം.
ഫോര്‍മോസസ്സിനുശേഷം വന്ന ഒരു മാര്‍പ്പാപ്പ, എസ്തപ്പാന്‍ രണ്ടാമന്‍, അദ്ദേഹത്തിന്റെസ്ഥാനം മാത്രമല്ല,
അദ്ദേഹം ഇറക്കിയ കല്പനകളും പിന്‍വലിച്ചു. കല്പന എഴുതിയ മൂന്നു വിരലുകള്‍ മൃതദേഹത്തില്‍നിന്ന് വെട്ടിക്കളഞ്ഞു.
മാര്‍പ്പാപ്പയുടെ കുപ്പായമിടുവിച്ച് മൃതദേഹത്തെ വിചാരണ ചെയ്തു. പിന്നെ പള്ളിക്കു വെളിയില്‍ കുഴിച്ചിട്ടു.

അതുപോലെ എല്ലാം പിന്‍വലിക്കേണ്ട കാര്യമോന്നുമില്ല. അഭിമുഖം നന്നായിരുന്നു. അങ്ങനെ പറയുകയും ചെയ്തു.
പറഞ്ഞുകഴിഞ്ഞപ്പോള്‍ അതൊക്കെ നേരത്തെ ഒരു വാരികയില്‍ വന്നതാണെന്ന് കണ്ടു. അത്രയേ ഉണ്ടായുള്ളൂ. വാരികയില്‍ പറഞ്ഞതൊക്കെ ഭാഗ്യലക്ഷ്മി മുഖദാവില്‍ പരഞ്ഞുകണ്ടപ്പോള്‍, ഞാന്‍ ഇമ വെട്ടാതെ കണ്ടും കേട്ടുമിരുന്നു. കാണാതെ പോയ ഭാഗങ്ങള്‍ വീണ്ടും കാണണമെന്നു തോന്നി.

ഭാഗ്യലക്ഷ്മിയെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നുവെച്ചാല്‍, അവരുടെ ശബ്ദം പരിചയപ്പെട്ടതിനുശേഷം എന്നും.
ദു:ഖവും ദേഷ്യവും ലാഘവവും ഗുരുത്വവും ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍, നായികയുടെ രൂപത്തില്‍, പുറത്തുവന്നു. ആ സ്വരം മാറ്റിയാല്‍, പിന്നെ നായികയുടെ അംഗവിക്ഷേപമെല്ലാം വെറുതെ ആവില്ലേ എന്നു ഞാന്‍ പേടിച്ച സന്ദര്‍ഭങ്ങള്‍ ഏറെ. ഭാഗ്യലക്ഷ്മിയുടെ ശബ്ദപ്രയോഗത്തില്‍ ഒരു സര്‍ഗ്ഗാത്മകത ദര്‍ശിക്കാം. പക്ഷേ ആ ആദരം കൊണ്ടൊന്നുമല്ല ഞാന്‍ ആ അഭിമുഖം ഇഷ്ടപ്പെട്ടതെന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.

അഭിമുഖത്തിന്റെ ചില ഭാഗങൾ പരസ്യം ചെയ്തപ്പോൾ, ശ്രദ്ധയിൽ പെട്ടിരുന്നു. അതു കാണതിരിക്കാൻ വയ്യെന്ന് അപ്പോഴേ കരുതി. അത്ര ഉള്ളു തുറക്കുന്നതും ഉള്ളിൽ തട്ടുന്നതുമായിരുന്നു സംസാരം. ഇന്ങനെയും ആളുകൾ വെട്ടിത്തുറന്നു പറയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. മിക്കവരും മറച്ചുവെക്കാൻ പാടു പെടുന്ന, പേടിക്കുന്ന കാര്യന്ങൾ, ഭാഗ്യലക്ഷ്മി ഒട്ടൊക്കെ അഭിനിവേശത്തോടെത്തന്നെ പറഞുപോകുന്നതു കേട്ടപ്പോൾ, പാവം തോന്നി, ആദരം തോന്നി, അത്ഭുതം തോന്നി, ഇഷ്ടം തോന്നി. അതൊക്കെ പറഞുതീർക്കണമെന്നൊരു ആന്തരനിർബ്ബന്ധം പറയുന്നയാൾ അനുഭവിക്കുന്നുവോ എന്നു തോന്നി. ഇംഗ്ലിഷിൽ കാഥാർസിസ് എന്ന് ഇതിനെയാണോ പറയുക?

ദൈന്യത്തിന്റെ ദ്വീപുകളായി, അവിശ്വസനീയമായ ഗോപുരന്ങളായി, എന്റെ മനസ്സിൽ ഉയർന്നുനിന്ന രണ്ടു മൂന്ന് ചിത്രങളുണ്ടായിരുന്നു ആ അഭിമുഖത്തിൽ. ഒന്ന്, കുട്ടിക്കാലത്ത് അനാഥാലയത്തിന്റെ പടി കാണിച്ചു കൊടുത്ത് ഓടി മറയുന്ന അമ്മ. രണ്ട്, വഴി തെറ്റിക്കാൻ കാത്തിരിക്കുന്ന ചെറിയമ്മ. മൂന്ന്, പ്രേമിച്ചു കല്യാണം കഴിച്ചതിനുശേഷം ഒരു കൊല്ലത്തിനകം അപരിചിതനെപ്പോലെ പെരുമാറാൻ തുടന്ങിയ ഭർത്താവ്. ഈ ശ്ലഥബന്ധന്ങളോരോന്നും ഇഴ പിരിച്ച്, അവ എന്ങനെ രൂപപ്പെട്ടുവെന്നും വിരൂപമായെന്നും മനസ്സിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ സംഭവകഥനത്തിനിടയിൽ, അപഗ്രഥനത്തിനോ ആത്മവിശ്ലേഷണത്തിനോ ഭാഗ്യലക്ഷ്മി ധൃതി കാട്ടിരിയിരുന്നില്ല.

അമ്മ എന്റെ ചിന്തയിൽ എന്നും സജീവമായിരുന്നു. ആ ഭാവത്തിന്റെ വിവിധതകളെപ്പറ്റിയുള്ള ആലോചനകൾക്ക് അറുതിയില്ല. മുമ്പൊരിക്കൽ ഈ പംക്തിയിൽ അമ്മ മനസ്സിനെപ്പറ്റി എഴുതാനും ഇടയായി. അമ്മ മനസ്സിന്റെ പുണ്യത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം പുഷ്കലമായ കാല്പനികഭാവന മാത്രമാണെന്നു വാദിക്കുന്ന ഗവേഷകരെ പരിചയപ്പെട്ടത് അതിനിടയിലായിരുന്നു. പത്തു മാസം ചുമന്നു പെറ്റ കുട്ടിയെ അമ്മത്തൊട്ടിലിലോ കുപ്പക്കുഴിയിലോ കിടത്തിപ്പോകുന്ന അമ്മമാരുടെ ദീനതകളെപ്പറ്റിയും ആത്മനിർബ്ബന്ധന്ങളെപ്പറ്റിയും ഞാൻ ഓർത്തുപോയി. ഭഗ്യലക്ഷ്മിയുടെ അമ്മയുടെ ചിത്രം കൂടുതൽ തെളിന്ഞുവന്നില്ല. അവരുടെ നിസ്സഹയാതകളും അധികം വിവരിക്കപ്പെട്ടില്ല. അതൊക്കെ അറിയണമെന്ന ആഗ്രഹം വളർത്തിയതായിരുന്നു ആ അഭിമുഖത്തിന്റെ വിജയം.

ഭാഗ്യലക്ഷ്മിയുടെ കഥ കേട്ടപ്പോൾ വ്യാകുലത വളർന്നു. ഞാൻ അസ്വസ്ഥനായി. പിരിയുന്ന ഓരോ ബന്ധവും അസ്വസ്ഥത വളർത്തുന്നു. “സ്നേഹവ്യാഹതി തന്നെ മരണം“ എന്ന് ആശാൻ പറന്ഞതും അതുകൊണ്ടുതന്നെ. അതിനദ്ദേഹം കാരണവും കണ്ടിരുന്നു: “പരപുഛവും അഭ്യസൂയയും, ദുരയും ദുർവ്യതിയാനസക്തിയും, കരളിൽ കുടിവെച്ചു ഹാ പരമ്പരയായ് പൌരികൾ കെട്ടു പോയിതേ“ എന്നായിരുന്നു സ്നേഹവ്യാഹതിക്കുള്ള വ്യാഖ്യാനം. ആ വഴിക്കുപോയ എന്റെ ചിന്ത പെട്ടെന്ന് അറച്ചുനിന്നു.

ഭഗ്യലക്ഷ്മിയുടെ വ്യാകുലതകൾ പറന്ഞുകേട്ടപ്പോൾ, അവക്കൊരു സാംക്രമികത ഉണ്ടെന്നു തോന്നി. ഓരോ ബന്ധഭംഗവും ശ്രദ്ധേയവും വേദനാജനകവും ആയി തോന്നി. പിന്നെ ഞാൻ തിരിന്ഞ് എന്നോടുതന്നെ ചോദിച്ചു: “ഇതിൽ വിശേഷിച്ചൊരു വേദനക്ക് കാരണമുണ്ടോ? എന്നും എത്രയോ തവണ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ ഈ കഥ? അതിലൊന്നും വേദന തോന്നുകയോ വിചാരം കൊള്ളുകയോ ചെയ്യാത്തതെന്തേ?”

കുട്ടികളെ കളയുകയോ, കൈക്കുന്ഞുന്ങളെ കാണിച്ച് പിച്ച തെണ്ടുകയോ ചെയ്യുന്ന അഞ്ച് അമ്മമാരെയെൻകിലും കണ്ടുമുട്ടാതെ എന്റെ ഒരു തീവണ്ടിയാത്രയും അവസാനിക്കാറില്ല. മുഷിഞ കീറത്തുണിയിൽ പൊതിന്ഞ കുട്ടിയെ തോളിലിട്ട് , പിച്ചപ്പാട്ടുമായി വരുന്ന അമ്മമാർ എന്നെ സ്പർശിക്കാറില്ല. സ്പർശിക്കുന്നുവെൻകിൽത്തന്നെ, അറപ്പോ വെറുപ്പോ സംശയമോ ജനിപ്പിക്കും അത്ര തന്നെ. ശല്യം ഒഴിവാക്കാനായി, ഒരു നാണയം എറിന്ഞ് ഞാൻ മുഖം വെട്ടിക്കും. മനുഷ്യബന്ധത്തിന്റെ രസതന്ത്രത്തെപ്പറ്റിയൊന്നും അപ്പോൾ ആലോചിക്കാറില്ല. യാചകരുടെ ശല്യത്തെപ്പറ്റിയും, വ്യഭിചാരത്തെപ്പറ്റിയും, കുട്ടികളെ അംഗഭംഗം വരുത്തി കച്ചവടച്ചരക്കാക്കുന്ന മാഫിയയെപ്പറ്റിയും രോഷത്തോടെയുള്ള
ചർച്ച മുറുകും. അവിടെ വ്യാകുലതയില്ല.

സിനിമയിലോ പത്രത്തിലോ ഒരു നൊമ്പരക്കിന്നാരം കേട്ട് വിഹ്വലരാകുക; ഉടനേ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ചിന്തയിലും ചർച്ചയിലും മുഴുകുക. അതു നടക്കവേ, തൊട്ടടുത്ത് ആ കഥ ജീവിതമായി പൊരിയുതും പൊള്ളുന്നതും വികരഭേദമില്ലാതെ കണ്ടിരിക്കുക; സൂര്യോദയത്തിന്റെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുക. ഇതിനെ ഹിപൊക്രിസി എന്നു തള്ളിക്കളയുന്നതിനെക്കാൾ ശരിയാകും, മനുഷ്യമനസ്സിലെ ജൈവവിരുദ്ധ്യം എന്നു വിശേഷിപ്പിക്കുന്നതെന്നു തോന്നുന്നു. “അടുത്തു നിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിൽ എന്താശ്ചര്യം?”

എളുപ്പവും സ്വാഭാവികവുമായ ആ ചോദ്യത്തെക്കാൾ എനിക്ക് വെളിച്ചം തരുന്ന ഒരു ചിത്രം ഓർക്കുന്നു. മൃണാൾ സെന്നിന്റെ ഏക് അധൂരീ കഹാനീ എന്ന ചിത്രത്തിലെ ഒരു രംഗം. പൂട്ടിയിട്ട തുണിമില്ലിലെ തൊഴിലാളികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വിശേഷിച്ചൊന്നും തോന്നാത്ത മില്ലുടമ, പുൽത്തകിടിയിൽ ഇരുന്ന് വിശക്കുന്ന ഉറുമ്പുകൾക്ക് പഞ്ചസാര വിതറിക്കൊടുക്കുന്നു....! ഒരു ശ്ലഥബന്ധത്തിന്റെ കഥ കേട്ട് വിഹ്വലരാകുന്നവർ, തന്ങളുടെ ചുറ്റും ഉള്ളിലും കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുന്ന ചന്ങാത്തന്ങളെപ്പറ്റി ഓർക്കുക പോലും ചെയ്യാതിരിക്കുന്നതും അതു പോലെയല്ലേ?

(ആഗസ്റ്റ് 23ന് മലയാളം ന്യൂസിൽ വന്നത്)

Wednesday, August 18, 2010

അനുമോദിക്കാൻ ഒരു വഴി

പ്രൊഫസർ സ്റ്റാൻലി ഫിഷ് കഴിഞ്ഞയാഴ്ച ന്യൂയോർക് ടൈംസിൽ എഴുതിയ ഒരു സംഭവം വായിച്ചപ്പോൾ, അത്ഭുതം തോന്നിയില്ലെന്നു മാത്രമല്ല, ഞാൻ ഉൾപ്പടെ എത്രയോ പേരുടെ അനുഭവം ആയിരിക്കും അതെന്നു തോന്നുകയും ചെയ്തു. ആദ്യം ഫിഷ് വിവരിച്ച സംഭവം ചുരുക്കി പറയട്ടെ.

ഒരു സർവ്കലാശാലയിലെ ഡീൻ ആയ അദ്ദേഹം ഏതോ ഒരു കോളെജ് സന്ദർശിച്ചതായിരുന്നു അവസരം. അവിടത്തെ ഒരു അധ്യാപകൻ അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകം സന്ദർശകന് സമ്മാനിച്ചു. ഒറ്റ നോട്ടത്തിൽ പ്രൊഫസർ ഫിഷിന് വലിയ മതിപ്പു തോന്നി; ഉദാരമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. ഭംഗികൊണ്ടാകണം,. പുസ്തകത്തിലെ ചില ഭാഗങ്ങൾ, ചില പ്രയോഗങ്ങൾ, ഫിഷിന്റെ മനസ്സിൽ പൊങ്ങിപ്പൊങ്ങി വന്നുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞേ അതിന്റെ അക്കിടി അദ്ദേഹത്തിനു പിടി കിട്ടിയുള്ളു. അതൊക്കെ പ്രൊഫസർ ഫിഷിന്റെ പുസ്തകത്തിൽത്തന്നെ ഉള്ളതായിരുന്നു. ഏറെക്കുറെ നന്നായി പകർത്തിയെഴുതിയതായിരുന്നു അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ട പുതിയ പുസ്തകം. തന്റെ വാക്കും വിചാരവും വേറൊരാൾ തനിക്കു സമ്മാനിച്ചതു കണ്ടപ്പോൾ പ്രൊഫസർ ഫിഷ് അതം വിട്ടു നിന്നു.

സൂക്ഷിച്ചുനോക്കിയാൽ അങ്ങനെ അന്തം വിടാനൊന്നുമില്ലെന്നു കാണാം. ഇവിടെ നടന്നിരിക്കുന്നത് ഒരു തരം ധീരമായ സാഹിത്യമോഷണം തന്നെയെന്നു സമ്മതിക്കണം. അതിനെക്കാൾ എനിക്ക് കൂടുതൽ കൌതുകം തോന്നുന്നത് മോഷ്ടിക്കപ്പെട്ട തന്റെ മുതൽ കാണുമ്പോൾ തിരിച്ചറിയാൻ ഉടമസ്ഥനു കഴിയാത്ത സ്ഥിതിയെപ്പറ്റിയാണ്. ഉടമസ്ഥൻ പോലും തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആ മുതലിന്റെ സ്വത്വം എവിടെ? അതിൽ അവകാശം ഉറപ്പിക്കാനുള്ള പഴുതെവിടെ?

ഇരുപതു കൊല്ലം മുമ്പ് ഞാൻ ബംഗളൂരിൽ ജോലി ചെയുമ്പോൾ മുഖപ്രസംഗം എഴുത്ത് എന്റെ ജോലിയായിരുന്നു. പണ്ടൊരിക്കൽ, കൌതുകം കാരണവും ജോലിയുടെ ഭാഗമായും, ആരെന്തൊക്കെ മുഖപ്രസംഗത്തിൽ പറയുന്നുവെന്നു നോക്കേണ്ടിവന്നിരുന്നു. പിന്നെ മനസ്സിലായി, മുഖപ്രസംഗം വായിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നയം രൂപീകരിക്കുന്നതെങ്കിൽ, അവരുടെ കാര്യം പോക്കു തന്നെ. എതിരാളിയായ പത്രത്തിലെ മുഖപ്രസംഗലേഖകനാണ് തന്റെ വിശ്വസ്തനായ വായനക്കാരൻ എന്ന് സിനിക്കുകളായ പത്രാധിപർക്കറിയാം.

ഏതായാലും, മുഖപ്രസംഗം വായിച്ചു മടുത്തിരിക്കുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ സഹായി വാസു വായിക്കാൻ വേണ്ടി അടയാളപ്പെടുത്തിയ ഒരു പത്രഭാഗം എന്റെ മുമ്പിൽ വെച്ചു. വാസുവിന്റെ ചിരിയിലെ കുസൃതി കാണാതെ ഞാൻ അതു വായിച്ചു തുടങ്ങി. പത്രാധിപർക്ക് കത്തുകളെഴുതി ജീവിതം ധന്യമാക്കുന്ന ഒരു സ്ത്രീയുടെ പതിവു വചനം വാസു എന്നെക്കൊണ്ടു വായിപ്പിക്കുന്നതിൽ അരിശം തോന്നി. ആദ്യത്തെ ഖണ്ഡിക വായിച്ച് ഞാൻ മാറ്റി വെച്ചു. “എന്തു തോന്നുന്നു?”--വാസുവിന്റെ ചോദ്യം. “കൊള്ളാം”--എന്റെ ഉത്തരം. അപ്പോൾ അന്തം വിട്ടത് വാസുവായിരുന്നു. “സാറിന് ഒന്നും തോന്നിയില്ലേ?” ഒന്നും തോന്നാതെ ഞാൻ മിഴിച്ചിരുന്നപ്പോൾ, ഞങ്ങളൂടെ പത്രത്തിന്റെ പഴയ ഒരു മുഖപ്രസംഗം വാസു എനിക്കു വായിക്കാൻ തന്നു. ആ ശിക്ഷ ഏറ്റുവങ്ങി, ഒന്നു രണ്ടു വാക്യം വായിച്ചപ്പോൾ, ഞാൻ കയർത്തു. ഞാൻ തന്നെ എഴുതിയ മുഖപ്രസംഗം വീണ്ടും വായിക്കാൻ എന്റെ സഹായി എന്നോടു പറയുകയോ? ഞാൻ തട്ടിക്കേറാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു സംശയം: മറ്റേ പത്രത്തിൽ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത് ഞാൻ എഴുതിയ മുഖപ്രസംഗം ആണോ? വൈകിവന്ന എന്റെ ബോദോയം കണ്ട് വാസു വാ പൊത്തി പുറത്തേക്കു പോയി.

ആദ്യത്തെ അരിശത്തിനു ശേഷം, ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. ഞാൻ ചെയ്തത് വായനക്കാരന്റെ കത്ത് ചോർത്തി മുഖപ്രസംഗം ആക്കുകയല്ലല്ലോ. എന്റെ സർഗ്ഗസൃഷ്ടിക്ക് ഒരു വായനക്കാരൻ(രി) എങ്കിലും ഉണ്ടെന്നും, അത് അടിച്ചുമാറ്റാൻ തോന്നിക്കുന്നതാണെന്നും തെളിഞ്ഞല്ലോ. ആചാര്യന്മാർ പറഞ്ഞുവെച്ചതോർത്തു: “അനുകരണം പ്രശംസയുടെ ആത്യന്തികരൂപമാകുന്നു.” അപ്പോൾ അപഹരണമോ?

നല്ല മുഖപ്രസംഗങ്ങളും മുഖമില്ലാത്ത പ്രസംഗങ്ങളും എഴുതിയിരുന്ന ഹിന്ദുസ്ഥൻ ടൈംസിന്റെ ഒരു പത്രാധിപർ അദ്ദേഹത്തിന്റെ വാരാന്ത്യചിന്തകൾ പേരുവെച്ചു കാച്ചിയിരുന്നു. മുഖപ്രസംഗത്തിൽ പേരിനു സ്ഥാനമില്ലല്ലോ. അപൂർവമായേ എഡിറ്ററുടെ കയ്യൊപ്പോടെ മുൻ പേജിലോ ഉള്ളിലോ മുഖപ്രസംഗം വരാറുള്ളോ. അതുകൊണ്ട് പേരു വെച്ച പംക്തിയുടെ പകിട്ട് ഒന്നു വേറെത്തന്നെ. നമ്മുടെ പത്രാധിപരുടേത് പൊതുവേ കൊള്ളാവുന്ന പംക്തിയായിരുന്നു. ഒരിക്കൽ അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പോടെത്തന്നെ വന്നത് ഏതോ വിദേശപത്രികയിൽ വേറൊരാൾ എഴുതിയ ലേഖനമായിരുന്നു. പത്രാധിപർക്ക് അത് “ക്ഷ“ ബോധിച്ചു, അദ്ദേഹം അത് മോഷ്ടിച്ചു. അത്രയേ ഉള്ളു. ആത്യന്തികമായ പ്രശംസ അപഹരണമാകുന്നു എന്ന് ഞങ്ങൾ ചിലർ ആത്മഗതം പറഞ്ഞു. അധികം താമസിയാതെ പത്രാധിപർ പുറത്തായി. ഉടനെ ഒരു പത്രപ്രവർത്തനപരിശീലനസ്ഥാപനം അദ്ദേഹത്തെ പത്രധർമ്മം പഠിപ്പിക്കാൻ നിയോഗിച്ചു. വളരെ പ്രഗൽഭമായി അദ്ദേഹം ഇപ്പോഴും അതു ചെയ്യുന്നുവെന്നാണ് കേൾവി.

കുട്ടിക്കാലത്ത് ഞാൻ എഡിറ്റർ ആയി നടത്തിയിരുന്ന ഒരു കയ്യെഴുത്തു മാസികയിൽ ഒരു അപഹരണം ഉണ്ടായി. കാഴ്ചയിൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുടെ പ്രാസഭംഗിയുള്ള ഒരു കവിത ഞാൻ മാസികയിൽ ഉൾപ്പെടുത്തി. അവർക്ക് അങ്ങനെയൊക്കെ എഴുതാനും കഴിയുമെന്ന കണ്ടുപിടുത്തത്തിൽ ഞാൻ അത്ഭുതപരതന്ത്രനായി. അപ്പോഴതാ വരുന്നൂ വേറൊരു കണ്ടുപിടുത്തം--ചെറുപ്പക്കാരി എണ്ണം പറഞ്ഞ ഒരു കള്ളി കൂടിയായിരുന്നു. അവരോട് എന്തിനോ കെറുവിച്ചു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ആരുടെയൊക്കെയോ സഹായത്തോടെ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു ആ കളവ്. അത് കളവല്ല, രണ്ടു കാലഘട്ടങ്ങളിൽ, സമാനചിന്താഗതിയുള്ള രണ്ടു പേർ പരസ്പരസദൃശമായ ഭാഷയിൽ പ്രതികരിച്ചതാണ് എന്നൊക്കെ പറഞ്ഞു നിൽക്കാൻ നോക്കി. ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും, ഇന്നാണെങ്കിൽ, “വെറുമൊരു മോഴ്ടാവാമെന്നെ കള്ളനെന്നു വിളിച്ചില്ലേ?” എന്ന് അയ്യപ്പപ്പണിക്കരുടെ പേരു പറയാതെ തട്ടിമൂളിക്കാമായിരുന്നു.

കുറെക്കഴിഞ്ഞ്, പിന്നീട് മഹാനായിത്തീർന്ന ഒരു കാഥികൻ അങ്ങനെയൊരു ആരോപണത്തിനു വിധേയനായ സംഭവം ഞാൻ നേരിട്ടു കാണുകയുണ്ടായി. ഒരു ഫ്രഞ്ചു കഥ പുള്ളിക്കാരൻ മലയാളത്തിലാക്കി എഴുതി വിട്ടു. കുരുത്തം കെട്ട ആരോ അതു കണ്ടെത്തി പറഞ്ഞു പരത്തി. കാഥികൻ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം പിന്നെയും കഥകളും നോവലുകളും എഴുതി. അവാർഡുകൾ നേടി, അക്കാദമികളിൽ വാണു. അപ്പോൾ ഞാൻ വീണ്ടും മനസ്സിലാക്കി, രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു പ്രതിഭകൾ, ഒരു പോലെ വികാരം കൊള്ളുകയും, ഒരു പോലെ ചിന്തിക്കുകയും ഒരേ വാക്കുകളിൽ സംസാരിക്കുകയും ചെയ്യാവുന്നതേയുള്ളു. അത് അവർ തിരിച്ചറിഞ്ഞോളണമെന്നു പോലുമില്ല. “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി” എന്നൊക്കെ കവികൾ പറയും. അപഹർത്താക്കളെപ്പറ്റി അതിൽ കൂടുതൽ പറയും. പറയട്ടെ.

അതൊക്കെ ഓർത്തു പോയി പ്രൊഫസർ സ്റ്റാൻലി ഫിഷിന്റെ ലേഖനം വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ലേഖനം വേറൊരാൽ പകർത്തി പേരു മാറ്റി സ്വന്തമാക്കി അച്ചടിച്ചുവെന്നു കേട്ടപ്പോൾ ലവലേശം അത്ഭുതം തോന്നിയില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.! അത് ആദ്യത്തെ ഉടമസ്ഥനു തന്നെ സമ്മാനിക്കാൻ അപഹർത്താവു കാട്ടിയ ധീരതയെ വാഴ്ത്താൻ പോലും തോന്നി. പക്ഷേ താൻ എഴുതിയത് തന്റേതാണെന്നു തിരിച്ചറിയാൻ പ്രൊഫസർ ഫിഷ് അത്രയും താമസിച്ചപ്പോൾ, “തന്റേത് എന്ത്? മറ്റവന്റേത് എന്ത്?” എന്നൊരു വികടമായ ചോദ്യം എന്റെ മനസ്സിൽ ഇഴഞ്ഞുകേറുകയായിരുന്നു.

(മലയാളം ന്യൂസ് ആഗസ്റ്റ് 16)

Monday, August 9, 2010

ഓർമ്മയിൽ ഒരു നിലാവ്

പിറ്റേന്നത്തെ മുഖപ്രസംഗം നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ, നേരിയ പുഛത്തോടുകൂടി എന്തോ തട്ടിവിട്ട ഒരാളുടെ അഭിപ്രായം
ഖണ്ഡിച്ചുകൊണ്ട്, പരിചയം ഏറെയുള്ള ജി എം തെലാംഗ് പറഞ്ഞു: “സ്വകാര്യമായ മുൻ വിധികളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നമ്മുടെ പത്രം നിലപാടു വ്യക്തമാക്കാതെ, പ്രധാനപ്പെട്ട ഒരു സംഭവവും കടന്നുപോകാൻ പാടില്ല. അതാകണം പ്രമാണം. ചരിത്രത്തിന്റെ രചയിതാവും വ്യാഖ്യാതാവും ആയിരിക്കണം നമ്മുടെ പത്രം.” ആത്മപ്രാധാന്യം തികഞ്ഞ ആ പത്രഭാഷ്യം ഞാൻ വീണ്ടും ഓർത്തു, മലയാളമനോരമയുടെ പത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ മരണം ചിലർ കൈകാര്യം ചെയ്തതു കണ്ടപ്പോൾ.

കേരളത്തിൽ കുറെ ചിലവുള്ള ഒരു പത്രം അതിനെപ്പറ്റി മുഖപ്രസംഗം എഴുതിയതേയില്ല. ലോകകാര്യങ്ങളിലും ശാസ്ത്രവിശേഷങ്ങളിലും മുഴുകിയിരിക്കുകയായിരുന്നു പണ്ഡിതമ്മന്യമായ ആ പത്രം. മുഖപ്രസംഗത്തിന്റെ വിഷയം തിരഞ്ഞെടുക്കാൻ ആ പത്രം ഉപയോഗിക്കുന്ന അളവുകോൽ എന്തായിരിക്കുമെന്ന്, തെലാംഗിന്റെ വാക്കുകളുടെ വെളിച്ചത്തിൽ, ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി. ഏതാണ്ട് ഒരു കോടി വായനക്കാർ ഇടപഴകുന്ന പത്രത്തിന്റെ അധിപനാ‍യിരുന്നു മാത്യു, നാലു പതിറ്റാണ്ടോളം. അത്രയും, എന്നുവെച്ചാൽ, ഒരു കോടി, ആളുകളുമായി അടുത്തതോ അകന്നതോ ആയ ബന്ധമുള്ള ഒരു വിഷയം--അവരുടെ വായനയെ ഒട്ടൊക്കെ സ്വാധീനിച്ച ഒരാളുടെ അവസാനം--അഭിപ്രായം പറയാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നായിരുന്നു ആ പത്രത്തിന്റെ മുഖപ്രസംഗസമിതിയുടെ തീരുമാനം. ഓരോരുത്തർക്ക് ഓഓ നേരത്ത് ഓരോന്നാകും മാനദണ്ഡം എന്ന് അതിനെ വിശദീഅക്രിച്ചു തള്ളാം. ഗാന്ധിയുടെ മരണവും ഒന്നാം പേജിൽ വരേണ്ട കാര്യമല്ലാ‍യിരുന്നല്ലോ ഒരു കാലത്ത്. ഒരു തത്വം പറയണമെന്നുണ്ടെങ്കിൽ, മരണത്തെ വിലയിരുത്തുന്നതിലെ ഔചിത്യമാണെന്നു തോന്നുന്നു പലപ്പോഴും ജീവിതത്തിന്റെ വില.

മാത്യുവിനെ എനിക്കറിയുമായിരുന്നില്ല. കാലത്തിൽ അദ്ദേഹത്തിന്റെ ഇടം തിട്ടപ്പെടുത്താൻ എന്നെ സഹായിച്ചത് അദ്ദേഹത്തിന്റെ പത്രത്തിലെ താരലേഖകനായിരുന്ന കെ ആർ ചുമ്മാറിന്റെ മുഴക്കോൽ ആയിരുന്നു. ചുമ്മാറിന്റെ രോഗം ഗുരുതരമായിക്കൊണ്ടിരുന്ന കാലം. ശ്രീമൂലം ക്ലബ്ബിലെ ഒരു സായാഹ്നം. ക്ഷരവും അക്ഷരവുമായ പലതിനെപ്പറ്റിയും പറഞ്ഞുവന്ന കൂട്ടത്തിൽ, ചുമ്മാർ ഉത്തരത്തിന്റെ ഈണത്തിൽ ഒരു ചോദ്യം എടുത്തിട്ടു: “ഈ മാത്തുക്കുട്ടിച്ചായൻ ചെയ്തുവെച്ചത് ചില്ലറ കാര്യാമാണോ? എങ്ങാണ്ടോ കിടന്ന ഒരു പത്രമല്ലേ വിചാരത്തിലും വ്യാപാരത്തിലും ഒരു പോലെ ഒന്നാം കിട സ്വാധീനശക്തിയായിരിക്കുന്നത്!“ ചോദ്യത്തിന് മറുപടി വേണ്ടിയിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ വാ പൊളിച്ചിരുന്നു.

വെറുതെയിരുന്നാലോചിച്ചപ്പോൾ എനിക്കു തോന്നി, വിചാരത്തിലും വ്യാപാരത്തിലും ഉണ്ടായ ആ സ്വാധീനതക്കുമപ്പുറം, വാസ്തവത്തിൽ ആ സ്വാധീനത സാധ്യമാക്കിയത്, മാത്യുവിന്റേതു മാത്രമെന്നു പറയാവുന്ന ഒരു കർമ്മപാകമായിരുന്നു. ആളുകളെ ഒരുമിപ്പിക്കുന്നതായിരുന്നു അതിന്റെ ചിട്ട. ആ ചിട്ട, വലിയൊരു സ്ഥാ‍പനത്തിൽ, ചെറിയൊരു കുടുംബത്തിലെ അംഗങ്ങളുടെ ഇടയിൽ കാണാമായിരുന്ന മമതയും പാരസ്പര്യവുമായി പരിണമിച്ചു. വിജയമായാലും പരാജയമായാലും, സ്ഥാപനം വലുതാകുമ്പോൾ, ഉള്ളിൽ നിന്നുകൊണ്ടുതന്നെ അതിനെ ഭള്ളു പറയുന്നവർ കാണാതിരിക്കില്ല. അതാകുന്നു നിയമം. അതിനുള്ള അവസരം കഴിവതും കൊടുക്കാതിരിക്കലായിരുന്നു മാത്യു മോഡൽ മാനേജ്മെന്റ്.

എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവേളയിൽ, ഞാൻ കണ്ടതും അതിന്റെ, ആ മോഡലിന്റെ, ആ പ്രമാണത്തിന്റെ, ഒരു നിഴലാട്ടമായിരുന്നു. കെ കരുണാ‍കരന്റെ രാഷ്ട്രീയജീവിതകഥയായിരുന്നു പുസ്തകം. ആദ്യത്തെ പ്രതി സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ, മാത്യു ഒട്ടും തമാശയില്ലാത്ത ഒരു ഫലിതം പൊട്ടിച്ചു, ഒരു സാധാരണ കാര്യം പറയുന്ന മട്ടിൽ. വലിയ ഒരു അപകടത്തിനുശേഷം, ചെറുചൂടുള്ള കുളത്തിൽ ദിവസവും നീന്തണമെന്ന് ഡോക്റ്റർമാർ കരുണാകരനോടു നിർദ്ദേശിച്ചിരുന്നു. പ്രായം കൊണ്ടും പത്രത്തിന്റെ സ്വാധീനത കൊണ്ടും, അദ്ദേഹത്തോട് അല്പം സ്വാതന്ത്ര്യത്തോടെ സംസാ‍രിക്കാൻ കഴിയുന്ന ആളായിരുന്നു മാത്യുവും ചുമ്മാറും. മുഖ്യമന്ത്രിയുടെ വസതിയിൽ അതിനുവേണ്ടി ഒരു കുളം കുഴിച്ചുകൂടേ എന്ന് ചോദിച്ചത് മാത്യുവും ചുമ്മാറും ആയിരുന്നു. ഒരു പക്ഷേ ആ ആശയം ആദ്യം ഉന്നയിച്ചത് അവരായിരുന്നു എന്നു പോലും തോന്നി മാത്യുവിന്റെ പ്രസംഗം കേട്ടപ്പോൾ.

കരുണാകരൻ എന്തു ചെയ്താലുമെന്നപോലെ, കുളത്തിന്റെ കാര്യവും കുളമായി. കരുണാകരനെ കുളത്തിലാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നവരല്ല മനോരമയുടെ ഉടമയും ലേഖകനും. പക്ഷേ കുളം ഒരു വിവാദമായപ്പോൾ, അത് ഏറ്റുപിടിക്കാൻ മനോരമയും ഉണ്ടായിരുന്നു. അതു സമ്മതിക്കുമ്പോൾ, മാത്യുവിന്റെ മുഖത്ത് ചിരിയോ ചമ്മലോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വരത്തിൽ പൊടിഞ്ഞത് കന്മഷമായിരുന്നില്ല, സൌമനസ്യവും ഒട്ടൊക്കെ നിസ്സഹായതയും കലർന്ന ഫലിതമായിരുന്നു. അതിന്റെ പൊരുൾ നുണഞ്ഞുകൊണ്ട്, കരുണാകരനും ചിരിച്ചു. അപ്പപ്പോഴത്തെ അനിഷ്ടങ്ങളെയും നിസ്സഹായതകളെയും ജീവിതത്തിന്റെ
സ്ഥായീഭാവമാക്കാതിരിക്കാനായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രമം--തന്റെ ജീവിതത്തിലും സ്ഥാപനത്തിലും ഒരുപോലെ.

അസാധാരണവും ദുഷ്കരവുമായ ആ ശ്രമത്തിന്റെ വിവരണമാണ് ഒരു നൂറ്റാണ്ടിന്റെ വ്യഥയും വിജയവും അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം. എന്തുകൊണ്ടൊ മലയാളി വേണ്ടത്ര ചർച്ച ചെയ്യാതെ വിട്ടുപോയതാണ് അസാധാരണമെന്നു പറയേണ്ട ആ പുസ്തകം. ഒരു നൂറ്റാണ്ടോളം നീളുന്ന ജീവിതവ്യായാമം ചിത്രീകരിക്കുമ്പോൾ, കുറെ അഴുക്കും മെഴുക്കും നാലുപാടും തെറിപ്പിക്കാതിരിക്കാൻ വയ്യ. നിസ്സംഗതയും സത്യസന്ധതയും എത്രമാത്രം പാലിച്ചാലും, വാശിയും വൈരവും കുറച്ചൊക്കെ ചീറ്റും. എട്ടാമത്തെ മോതിരത്തിലാകട്ടെ, ഒരാൾ, ഒരാൾ മാത്രമേ, വില്ലനായിട്ടുള്ളുവെന്നതാണ് അതിന്റെ അസാധാരണത്വം. തന്റെ കുടുംബത്തെ, പത്രത്തെ, കേരളത്തിലെ ജനാധിപത്യസംസ്ക്കാരത്തെ, തകർക്കാൻ ശ്രമിച്ച, നന്നായൊന്നു തകർത്ത, സി പി രാമസ്വാമി അയ്യർ മാത്രമാണ് കലർപ്പില്ലാത്ത ഭർത്സനം കേൾക്കുന്ന എട്ടാമത്തെ മോതിരത്തിലെ ഏകകഥാപാത്രം. അതിനെ
പിന്തുടർന്നുപോയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ശത്രുതകളെ ഇങ്ങനെയും സംയമിപ്പിക്കാൻ ഒരാൾക്കു സാധിക്കുമോ?

ഒരുതരത്തിൽ പറഞ്ഞാൽ അതായിരുന്നു കെ എം മാത്യുവിന്റെ സാധന. പത്രമായാലും പത്രാധിപനായാലും, തന്റെ വിധിനിഷേധങ്ങളും ഇഷ്ടാനിഷ്ടങ്ങളും നടപ്പാക്കാൻ, എതിരാളിയുടെ അന്നന്നത്തെ ദൊർബല്യം മുതലാക്കാതിരിക്കുക. തീവ്രവും സ്ഥിരവുമായ വിരോധത്തിനു കീഴ്പ്പെടാതിരിക്കുക. വിചാരത്തിലെ വ്യത്യാസം വികാരത്തിൽ മാറാത്ത മുറിവുണ്ടാക്കാതിരിക്കുന്ന വിധത്തിൽ മധുരവും സൌമ്യവുമായി വാക്കു പ്രയോഗിക്കുക. അതൊക്കെയായിരുന്നെന്നു പറയാം അദ്ദേഹത്തിന്റെ ഭരണതന്ത്രവും ജീവിതമന്ത്രവും. അത് ഒതുക്കിപ്പറയുന്ന മട്ടിൽ അദ്ദേഹം ഒരിക്കൽ തോമസ് ജേക്കബിന് ഒരു ഉപദേശം കൊടുത്തുവത്രേ. അര നൂറ്റാണ്ട് മാത്യുവിന്റെ വെളിച്ചത്തിൽ വളർന്ന ആളാണ് തോമസ് ജേക്കബ്. ഒരിക്കൽ മാത്യു പറഞ്ഞു: “എന്റെ മക്കളോടു പറയാറുള്ള ഒരു കാര്യം തോമസ് ജേക്കബിനോടും പറയാം. ഒരു ശത്രുതയും ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ കൊണ്ടുനടക്കരുത്. ഒന്നുകിൽ അതിനകം പറഞ്ഞു തീർക്കണം. അല്ലെങ്കിൽ മറന്നു കളയണം.”

കേൾക്കാൻ എളുപ്പമാണ് രസം തോന്നിക്കുന്ന ആ ഉപദേശം. അനുസരിക്കാൻ വിഷമമാണെന്നു മാത്രം. ആ വിഷമം അയിരിക്കും രസത്തിന്റെ രഹസ്യം. എപ്പോഴും അനുസരിക്കാൻ പറ്റില്ല, എന്നാലും അത്തരം ഉപദേശം ഒരു സഞ്ചാരിഭാവമായിരുന്നാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും കാണും. അനുസരിക്കപ്പെടാതിരിക്കുമ്പോൾ പോലും, ആ ഉപദേശത്തിന്റെ ഓർമ്മയും നിലാവും ആകുന്നു ജീവിതത്തിന്റെ കുളിർമ്മ.

Tuesday, August 3, 2010

കളിക്കുന്നവരും കളിപ്പിക്കുന്നവരും

മഴ വന്ന ഒരു വൈകുന്നേരം തൃപ്രയാറിലെ ഒരു കടയുടെ വരാന്തയിലേക്ക് ആ കൂലിപ്പണിക്കാരൻ കേറി നിന്നു. വെറുതെ നിന്നപ്പോൾ, ബീഡി ഊതി, നനയാൻ തുടങ്ങിയ ഒരു ഭാഗ്യക്കുറിട്ടിക്കറ്റ് അയാൾ എടുത്തു. അത് ഏതാണ്ടൊരു നനഞ്ഞ ശിലമായിരുന്നു. ശീലമായതുകൊണ്ട്, അതു വാങ്ങിയ വേഗത്തിൽ, പിന്നെ അതിനെപ്പറ്റി മറക്കുകയും ചെയ്തു. അത്രയേറെ നറുക്ക് വാങ്ങുകയും, അത്രയേറെത്തവണ നറുക്കെടുപ്പ് നടക്കുകയും, അത്രയേറെത്തവണ നറുക്ക് തനിക്കു വീഴാതെ പോകുകയും ചെയ്യുമ്പോൾ, കൂടെക്കൂടെ വാങ്ങുന്നത് ആർ ഓർത്തിരിക്കും? അങ്ങനെ അന്ന് അയാൾ വാങ്ങിയ ടിക്കറ്റിനെപ്പറ്റിയും മറന്നു പോയി.

ടിക്കറ്റ് മറന്നു പോയ അറിയാത്ത ഭാഗ്യവാനെപ്പറ്റി പത്രത്തിൽ വാർത്ത വന്ന കാര്യം ആരോ പറഞ്ഞപ്പോഴേ അയാൾ തന്റെ നറുക്കിന്റെ കാര്യം ഓർത്തുള്ളു. അക്കുറി നമ്പർ വീണ നമ്പർ അയാളുടേതായിരുന്നു. കോടിയും കാറും ആ കൂലിപ്പണിക്കാരനെ തേടി വരുകയായിരുന്നു. അങ്ങനെ ഇടക്കും തലക്കും മാത്രമേ സംഭവിക്കാറുള്ളു. കോടി അടിക്കുന്നത് കോടിയിൽ ഒരാൾ മാത്രം. അതു വാർത്തയാകാതെ തരമില്ല. പക്ഷേ അങ്ങനെ ഒർ ഭാഗ്യം ഞാൻ കണ്ടോ കേട്ടോ അറിഞ്ഞിട്ടില്ല.

ഞാൻ ഒരിക്കലേ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളു. ഒറ്റപ്പൊളി തെങ്ങുകൊണ്ടുള്ള പാലം കടന്നു ചെന്നാൽ, തോട്ടുവക്കിന്റെ വളവിൽ, തലയിൽ കള്ളിയുള്ള ഉറുമാൽ കെട്ടിയ ഒരാൾ കുന്തിച്ചിരിക്കുന്നുണ്ടാകും. ചുറ്റും ഒന്നോ രണ്ടോ ഒത്തുകളിക്കാർ കൂടി നില്പുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ മണലിൽ മൂന്നു ശീട്ട് അയാൾ വിതറിയിടുന്നു. ചിത്രമുള്ള ചീട്ടിൽ, ഒന്നു വെച്ചാൽ രണ്ടു കിട്ടും, രണ്ടു വെച്ചാൽ നാല്, നാലു വെച്ചാൽ എട്ട്, അങ്ങനെ തുക പെരുകിപ്പെരുകിപ്പോകും. മലർന്നുവീണ ചിത്രച്ചീട്ട് കമിഴ്ത്തിയിട്ട്, ഒത്തുകളിക്കാരൻ എട്ടണ അതിൽ വെച്ചപ്പോൾ, അരയണ ഞാനും വെച്ചു. മുച്ചീട്ടു കളിക്കാരൻ ചീട്ടു തുറന്നപ്പോൾ, അതിൽ ചിത്രമില്ല. ഒത്തുകളിക്കാരന്റെ എട്ടണയോടൊപ്പം എന്റെ അരയണയും പോയി. പിന്നെ കളിക്കാനും കളിപ്പിക്കപ്പെടാനും പോയിട്ടില്ല.

കളിക്കുകയും കളിപ്പിക്കപ്പെടുകയും ചെയ്യുന്ന കോടിക്കണക്കിനാളുകളുടെ മനോഗതത്തെപ്പറ്റി വീണ്ടും ആലോചിച്ചത് കഴിഞ്ഞയാഴ്ച ചില ഭാഗ്യക്കുറിക്കാർക്ക് സർക്കാർ സഹായം ചെയ്തെന്ന വാർത്ത വീണ്ടും പൊട്ടിയപ്പോഴായിരുന്നു. കൂടുതൽ ആലോചിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞുവെക്കട്ടെ. എല്ലാ പന്തയങ്ങളിലും, വിജയം കൊയ്യുന്നത് എപ്പോഴും കളിപ്പിക്കുന്നവരായിരിക്കും, കളിക്കാരല്ല. ഭാഗ്യക്കുറിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഭാഗ്യക്കുറിക്കാർക്ക് അരു നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെപ്പറ്റിയാണല്ലോ ഇപ്പോഴത്തെ വിവാദവും.

കുറിക്കാരുടെ കെല്പ് ചില്ലറയല്ല. ലത്തീൻ അമേരിക്കൻ പേരുള്ള ഒരു കുറി നടത്തിപ്പുകാരൻ കേരളത്തിൽ വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് കടമായോ സംഭാവനയാ‍യോ കുറച്ചിടമുമ്പ് കുറെ പണം നൽകുകയുണ്ടായല്ലോ. ആ കടം-സംഭാവന സൌകര്യപ്പെടുത്തിയത് എനിക്കു പരിചയമുള്ള കണ്ണൂർക്കാരൻ വേണു ആയിരുന്നു. അടുപ്പവും ചുറുചുറുക്കും സ്വഭാവമായുള്ള വേണു ആ ഇടപാടിൽ പാർട്ടിയിൽനിന്നു പുറത്തായി. അതോടെ പാർട്ടി കുറിക്കാരനുമായുള്ള ബന്ധം
വേർപെടുത്തിയില്ലെന്നത് ഭാഗ്യക്കുറിയുടെ രാഷ്ട്രീയശക്തി എടുതുന്നു.

ഹിമാലയത്തിന്റെ താഴ്വരയിൽ കിടക്കുന്ന സിക്കിമിൽനിന്ന് കേരളത്തിൽ എത്തുന്ന ഒരേ ഒരു സാധനം ഭാഗ്യക്കുറി ആണെന്നു തോന്നുന്നു. അവിടത്തെ ബുദ്ധവിഹാരങ്ങൾ കാണാൻ ഭാര്യയും ഞാനും ഒരിക്കൽ പോകുകയുണ്ടായി. ബൊദ്ധമന്ത്രങ്ങളും ചാരവ്ര്‌ത്തിയുടെ കഥകളും മുഴങ്ങുന്ന ഗാംഗ്ടോക്കിൽ, നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരെ ഉണ്ടാക്കുന്ന ഈ വ്യ്‌വസായം എങ്ങനെ തഴച്ചു വളർന്നു എന്ന് അന്നും ആലോചിക്കാതിരുന്നില്ല. ഉത്തരം കണ്ടെത്തിയില്ലെന്നും മാത്രം. സിക്കിമിലെ ലാമമാരും അല്ലാത്തവരും കേരളത്തിൽ കോടീശ്വരന്മാർക്കു പിറവി നൽകുന്ന ഭാഗ്യക്കുറിവ്യവസായം നടത്തുന്നതിൽ എങ്ങനെ ഉത്സുകരായി എന്നും മനസ്സിലായില്ല. ഭാഗ്യത്തിന്റെയും ധനത്തിന്റെയും വഴി എന്നും അങ്ങനെയായിരുന്നുവല്ലോ--ദുരൂഹം!

ഹിമാലയൻ താഴവരകളിൽനിന്നോ വേറെ എവിടെനിന്നെല്ലാമോ വരുന്ന ഭാഗ്യക്കുറികളുടെ ധനരഹസ്യം അന്വേഷിച്ചുപോയാൽ രസമായിരിക്കും. എത്ര ഏജന്റുമാർ ലക്ഷപ്രഭുക്കളായി മാറുന്നു? എത്ര ഭാഗ്യവാന്മാർ കോടീശ്വരന്മാരായി മാറുന്നു? എത്ര നടത്തിപ്പുകാർ എന്തെല്ലാമാകുന്നു? എത്ര ടിക്കറ്റുകൾ അടിക്കുന്നു? ആരും വാങ്ങാതെ പോകുന്ന ഭാഗ്യം വീണ നറുക്കുകൾ എത്ര? അരൂപികളായ ഭാഗ്യശാലികളെ തേടി, വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന വില പിടിച്ച സമ്മാനങ്ങളെപ്പറ്റി കൊച്ചിയിലെ ഒരു വ്യാപാരിയുമായി ഒരിക്കൽ ബഡായി പറഞ്ഞതോർക്കുന്നു.

ഓരോ തവണയും കുറിക്കാര്യം കുഴയുമ്പോൾ, എന്തെങ്കിലും സർക്കാർ നടപടി ഉണ്ടാകും--പതിവുപോലെ, മനസ്സില്ലാമനസ്സോടെ. പിന്നെ അതങ്ങു കെട്ടടങ്ങുകയും ചെയ്യും. ഭാഗ്യക്കുറിക്കാർക്ക് സർക്കാരിലുള്ള സ്വാധീനം ചില്ലറയല്ല. അത് രാഷ്ട്രീയത്തിന്റെ നിറത്തിനും സ്വരത്തിനും അപ്പുറം പോകുന്നു. ഒരിക്കൽ കുറിയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ചർച്ചക്കു വന്നപ്പോൾ, നല്ലവരായ പല നേതാക്കന്മാരും ചോദിച്ചു: ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട പതിനായിരങ്ങളെ പട്ടിണിക്കിടാനാണോ പരിപാടി? കോടിയിം കാറും അടിക്കാൻ കാത്തിരിക്കുന്ന കോടിയിലൊരുവനെ ഇല്ലായ്മ ചെയ്യാനാണോ പരിപാടി എന്നും ചോദിക്കാമായിരുന്നു. ഭാഗ്യം വിതരണം ചെയ്യാനുള്ള മൌലികാവകാശം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടൊ എന്നും ചോദിക്കാമായിരുന്നു.

കേരളത്തിൽ വിപ്ലവം വെട്ടിയിരുത്താൻ തുടങ്ങിയ കാലത്തായിരുന്നു ഭാഗ്യക്കുറിയുടെയും തുടക്കം. ഭാഗ്യം വാഗ്ദാനം ചെയ്ത് പണം ഉണ്ടാക്കുന്ന സമ്പ്രദായം വ്യാപകമായ തോതിൽ കേരളത്തിൽ തുടങ്ങിയത് സർക്കാർ തന്നെയായിരുന്നു. പിന്നെ, ശീലം പോലെ, ലാഭത്തിൽ ലോഭവുമായി, സർക്കാർ ഭാഗ്യക്കുറി അങ്ങനെ തുടർന്നു പോന്നു. ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നതുകണ്ട്,
സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ഭദ്യദാതാക്കൾ വന്നു. ജഗതിയുടെ പ്രശസ്തമായ വാക്കുകളിൽ, “കാശിട്ടു കാശു വാരാൻ“
മലയാളികൾക്കു ക്ഷണം വന്നുകൊണ്ടിരുന്നു.

ആർക്കൊക്കെ ഭാഗ്യം വരുന്നു, വരുന്നില്ല എന്നു കണ്ടുപിടിക്കുക എളുപ്പമല്ല. കേരളത്തിലെ സർക്കാർ കുറിക്കുമുമ്പോ പിമ്പോ എന്നറിയില്ല, പത്രപ്രവർത്തകരും എന്തിന്റെയോ ധനസമാഹരണാർഥം ഒരിക്കൽ കുറി നടത്തിയിരുന്നു. പ്രശസ്തലേഖകനായിരുന്ന വി ബാലറാം പറഞ്ഞതായാണ് ഓർമ്മ, ഒന്നാം സമ്മാനം “ആന“ ആയിരുന്നത്രേ. ഒന്നാം സമ്മാനം കിട്ടിപ്പോയാൽ, ആനയെ ഏറ്റെടുക്കാനും പന്തി കെട്ടാനും പാപ്പാന്മാരെ നിയമിക്കാനും അന്നന്നത്തെ തീറ്റക്കുള്ള പട്ട ഏർപ്പെടുത്താനുമുള്ള ബുദ്ധിമുട്ടിനെപ്പറ്റി ഞങ്ങൾ നേരമ്പോക്കു പറഞ്ഞു. പക്ഷേ, ബാലറാം എന്നെ സമാധാനിപ്പിച്ചു: “ഒന്നാമതായി, ഒന്നാം സമ്മാനം നമുക്ക് കിട്ടുന്നില്ല. എല്ലാം കഴിഞ്ഞ കഥയാണല്ലോ. രണ്ടാമതായി, ഒന്നാം സമ്മാനമുള്ള ടിക്കറ്റ് ആരും എടുത്തിരുന്നില്ല.” കുറി നടത്തുന്നവർ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നവരല്ല എന്ന് ഞങ്ങൾ ഊറിയൂറിച്ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു.

പന്തയം വെക്കാൻ ഇറങ്ങുന്നവരെപ്പറ്റി പണ്ടത്തെ പണ്ഡിതർക്കും നല്ല അഭിപ്രായമായിരുന്നില്ല. ചൂതു കളിച്ചു കളിച്ച് മാനവും ധനവും രാജ്യവും പോയ ആളാണ് യുധിഷ്ഠിരൻ. പീറ്റർ ബ്രൂക്സിന്റെ നാടകത്തിൽ ഉയർത്തിക്കാട്ടുന്ന മനുഷ്യഭാവം അതാണ്: ദ്യൂതപ്രേമം. “ഊണൊന്നാസ്ഥ കുറഞ്ഞു” പോകുക മാത്രമല്ല, മറ്റെല്ലാം മറന്നുപോകുന്നയാളാണ് അനിയനുമായി ചൂതിനിരിക്കുന്ന നളൻ. യുധിഷ്ഠിരന്റെയും നളന്റെയും ചൂതുകളിക്കമ്പം എന്തെല്ലാം വിന വരുത്തിവെച്ചുവെന്ന് അടിവരയിട്ടു പറയുന്നവയാണ് ഭാരതവും നളചരിതവും. അതെല്ലാം അറിഞ്ഞിട്ടും ഭാഗ്യാന്വേഷണം പഴയപോലെ, ഒരു പക്ഷേ അതിനെക്കാൾ രൂക്ഷമായി, തുടരുന്നു. ഭാഗ്യക്കുറിയുടെ സ്വാധീനം, അന്വേഷികളിലും അധികാരികളിലും, പരിധിയില്ലാത്തതാകുന്നു.