Thursday, November 19, 2009

ഒരു ജാലവിദ്യയുടെ ഓർമ്മ

അബ്ദുൾ ലത്തീഫിനെ എനിക്കറിയുമായിരുന്നില്ല.

ദോഹയിൽനിന്ന് ലത്തീഫ് വിളിക്കുമ്പോൾ തിരുവനതപുരത്ത് ഞാൻ ഒരു കല്യാണവീട്ടിലെ തിരക്കിലായിരുന്നു. ലത്തീഫ് പറഞ്ഞത് പാതി കേട്ടു, പാതി കേട്ടില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ലത്തീഫ് വീണ്ടും വിളിച്ചു, തന്നെപ്പറ്റിയും എന്നെപ്പറ്റിയും കോഴിക്കോടിനെപ്പറ്റിയും ദോഹയെപ്പറ്റിയും, പിന്നെ, ഉപ്പയെപ്പറ്റിയും സംസാരിച്ചു. അതുവരെ ലത്തീഫിനെ എനിക്കറിയുമായിരുന്നില്ല.

പിറ്റേ ദിവസം അബു ധാബിയിൽനിന്ന് ലത്തീഫിന്റെ അനുജൻ അബ്ദുൾ റഹിമാൻ വിളിച്ചു. ഒന്നര മണിക്കൂർ നീണ്ട സംസാരത്തിൽ ജീവിതവും മരണവും ഉൾപ്പടെ എല്ലാ കാര്യങ്ങളും വിഷയമായി. ഉപ്പയും. അതുവരെ റഹിമാനെ എനിക്കറിയുമായിരുന്നില്ല.

ഒരാഴ്ച കഴിഞ്ഞ് ബംഗളൂരിൽ റഹിമാന്റെ അനുജൻ അബ്ദുൾ മനാഫ് എന്നെ കാണാനെത്തി. മനോരോഗത്തെപ്പറ്റിയും മലയാളിത്തത്തെപ്പറ്റിയും പുതിയ വിനിമയ വഴികളെപ്പറ്റിയും മനാഫ് സംസാരിച്ചു. തീർച്ചയായും ഉപ്പയെപ്പറ്റിയും. അതുവരെ മനാഫിനെ എനിക്ക് അറിയുമായിരുന്നില്ല.

ഞാൻ എഴുതിയ ഒരു കുറിപ്പിലെ ഒരു കൊച്ചുവാക്യത്തിന്റെ തറയിൽ സാമൂഹ്യബന്ധത്തിന്റെ വലിയൊരു സൌധം ഉയരുകയായിരുന്നു. ആ വാക്യം അവരുടെ ഉപ്പയെപ്പറ്റിയായിരുന്നു. മൊയ്ദീൻ മാഷെപ്പറ്റി. ഇരുപതുകൊല്ലം മുമ്പ് മരിച്ചുപോയ മൊയ്ദീൻ മാഷെ ഞാൻ കണ്ടത് അമ്പതുകൊല്ലത്തിനപ്പുറമായിരുന്നു. അഞ്ചാം ക്ലാസിൽ എന്നെ ചിത്രം വര പഠിപ്പിച്ച മൊയ്ദീൻ മാഷ് കുട്ടികളെ രസിപ്പിച്ചിരുന്നത് ജാലവിദ്യ കാണിച്ചായിരുന്നു. ചിത്രം വരക്കാനും ജാലവിദ്യ കാണിക്കാനും ഞാൻ പഠിച്ചില്ല.

അല്പം കൊഴുത്ത ശരീരം കുലുക്കിക്കുലുക്കി മൊയ്ദീൻ മാഷ് നടന്നു. മുണ്ട് മിക്കപ്പോഴും മടക്കി ഉടുത്തു. കറുത്ത മുടി ഒരു വശത്തേക്ക് കോതിവെച്ചു. ധൃതിയിലായിരുന്നു നടത്തം. ക്ലാസിൽ കയറിയാൽ എന്തു വേണമെന്ന് കുട്ടികൾ പറയും. എന്തു ചെയ്യണമെന്ന് മൊയ്ദീൻ മാഷിനും അറിയാം. ചിത്രത്തിലോ വരയിലോ ആർക്കും ഉത്സാഹമുണ്ടായിരുന്നില്ല.

ചെപ്പും പന്തുമില്ലാതെ, മാന്ത്രികദണ്ഡില്ലാതെ, പതിവു വചനങ്ങളില്ലാതെ, മൊയ്ദീൻ മാഷ് ജാലവിദ്യ കാണിച്ചു. കുട്ടികളെ മാറി മാറി അതിനു കരുവാക്കി. ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്ന പറങ്ങോടന്റെ കരിഞ്ഞുമെലിഞ്ഞ മുഖത്ത് ചിരി വിടർന്നുകണ്ട നേരം ഒന്നു മാത്രം: മൊയ്ദീൻ മാഷിന്റെ ജാലവിദ്യക്ക് മാധ്യമമായി നിന്നുകൊടുക്കുമ്പോൾ. മുതിർന്ന ആരുടേയോ മുഷിഞ്ഞ കാക്കി നിക്കറും, എല്ലിൻ കൂടു മറയ്ക്കുന്ന വലിയ കുപ്പായവുമായി മാഷിന്റെ അരികിൽ നിൽക്കുമ്പോൾ പറങ്ങോടൻ ഗമയിൽ തലയുയർത്തി.

തന്റെ കീശയിൽനിന്ന് ഒരു ഓട്ടമുക്കാലെടുത്ത് മാഷ് ഒരു കുട്ടിയെ ഏല്പിക്കുന്നു. മുറുക്കിപ്പിടിച്ച കയ്യുമായി നിൽക്കുന്ന കുട്ടി കൈ തുറക്കുമ്പോൾ, തുട്ടില്ല. ഉള്ളത് ഇല്ലാതാവുന്നതുകണ്ട് ഞങ്ങൾ മിഴിച്ചിരിക്കുന്നു. അപ്പോൾ, അരികിൽ നിൽക്കുന്ന പറങ്ങോടന്റെ തുടയിൽ നിന്ന് മാഷ് ആ ഓട്ടമുക്കാൽ എടുത്തുകാട്ടുന്നു. ഇല്ലാത്തത് ഉണ്ടാവുന്നതു കാണുമ്പോൾ, പറങ്ങോടന്റെ കണ്ണിൽ കിനാവ് വിടരുന്നു.

മൊയ്ദീൻ മാഷ് ജാലവിദ്യ പഠിച്ചത് പ്രദർശനത്തിനായിരുന്നില്ല. വാസ്തവത്തിൽ കുട്ടികളെ രസിപ്പിക്കുകയുമായിരുന്നില്ല ആദ്യം ഉദ്ദേശം. ഇല്ലാത്തതൊന്നും ഉണ്ടാകുന്നില്ലെന്നും, ഉള്ളതൊന്നും ഇല്ലാതാകുന്നില്ലെന്നും സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അത്ഭുതങ്ങളിൽ അഭിരമിക്കാനും ആശ്രയം തേടാനും ഉള്ള പ്രവണത നിരുത്സാഹപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജാലവിദ്യ കാണുന്ന ഓരോ ആളോടും താൻ കാണിക്കുന്നത് അത്ഭുതമല്ലെന്ന് മൊയ്ദീൻ മാഷ് ആവർത്തിച്ചു പറയുമായിരുന്നുവെന്ന് റഹിമാൻ ഓർക്കുന്നു. അതെന്തായാലും, മൊയ്ദീൻ മാഷിന്റെ മായാജാലം കുട്ടികളിൽ അത്ഭുതം വിടർത്തി.

ചിത്രവും ജാലവിദ്യയും മൊയ്ദീൻ മാഷിന്റെ ഒരു വശം മാത്രമായിരുന്നു. ചിത്രം വരക്കാൻ അദ്ദേഹത്തോടൊപ്പം അഭ്യസിച്ച ഒരാൾ കേരളത്തിൽ മുഖ്യമന്ത്രിയായി. ഏറെക്കൊല്ലത്തിനു ശേഷം രാമനിലയത്തിൽ ആരുടെയൊക്കെയോ ഒപ്പം ഒരു നിവേദനം മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ എത്തിയപ്പോൾ, കെ കരുണാകരൻ പഴയ മൊയ്ദീനെ മറന്നിരുന്നില്ല. പക്ഷേ അധികാരവുമായി സൌഹൃദം
പുലർത്താൻ ശീലിച്ചിരുന്നില്ല മൊയ്ദീൻ മാഷ്.

തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ എന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയൊന്നും മൊയ്ദീൻ മാഷിന്റെ പേര് അറിയപ്പെട്ടില്ല. നലാൾ തന്നെ അറിയണമെന്ന് മാഷ് ആഗ്രഹിക്കുകയോ അങ്ങനെ അറിയാൻ കാരണമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്തില്ല. അദ്ദേഹം
സാമൂഹ്യപ്രവർത്തകന്റെ വേഷം കെട്ടിയില്ല. എന്തിലൊക്കെയോ ഇടപെട്ടു, തടുക്കാൻ വയ്യത്ത സ്വഭാവത്തിന്റെ തള്ളിച്ച കാരണം. എന്തിൽ ഇടപെടുമെന്നോ ആരുടെ ഭാഗം ചേരുമെന്നോ പറയാൻ പ്രയാസമായിരുന്നു. ഏതാണ്ട് എല്ലാവർക്കും ആശ്വാസം പകർന്ന ഒരാളുടെ ദുരൂഹമായ മരണത്തിൽ മൊയ്ദീൻ മാഷിന്റെ പ്രതികരണം എല്ലാവരെയും അന്ധാളിപ്പിച്ചു. കൊല്ലപ്പെട്ട “സാമൂഹ്യവിരുദ്ധന്റെ” മരണകാരണം അന്വേഷിച്ചറിയണമെന്ന് ഒറ്റക്ക് മുറവിളി കൂട്ടിയത് അദ്ദേഹമായിരുന്നു.

ഇതൊക്കെ റഹിമാൻ കഴിഞ്ഞ ആഴ്ച പറഞ്ഞറിഞ്ഞ വിവരം. അതുവരെ മൊയ്ദീൻ മാഷ് എനിക്കൊരു ചിത്രം വരക്കാരനും ജാലവിദ്യക്കാരനും മാത്രമായിരുന്നു. ഞാൻ ആദ്യം കണ്ട ജാലവിദ്യ അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയുമായിരുന്നിരിക്കില്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജാലവിദ്യയുടെ ഓർമ്മ കുറിച്ചുവെച്ചപ്പോൾ, കടൽ കടന്ന് പുതിയൊരു ബന്ധം ഉണ്ടായി. അതും ഒരു ജാലവിദ്യയല്ലേ എന്ന് ഞാൻ റഹിമാനോടു ചോദിച്ചു. തനിക്ക് ജാലവിദ്യ പോലെ തോന്നിയ ഒരു ഓർമ്മ റഹിമാനും പങ്കുവെച്ചു.

മൊയ്ദീൻ മാഷ് പോയിട്ട് ഏതാനും മാസം കഴിഞ്ഞിരുന്നു. പടി കടന്നു വരുന്ന പിച്ചക്കാരനെക്കണ്ട്, കോലായിൽ ഇരുന്ന റഹിമാൻ ഒരു നാണ്യം നേരത്തേ ഒരുക്കിവെച്ചു. അതു കിട്ടിയ പാടേ പിച്ചക്കാരൻ സ്ഥലം വിടുമെന്നായിരുന്നു ധാരണ. അയാൾ അസ്വസ്ഥനായി മുറ്റത്തു നിന്നു. ഉപ്പ പോയ വിവരം റഹിമാൻ അയാളോട് പറഞ്ഞു. അയാൾക്ക് അത് നേരത്തേ അറിയാമായിരുന്നു. അയാൾ പറഞ്ഞു:
“മൊയ്ദീൻ മാഷ് ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ പറഞ്ഞയക്കുകയില്ലായിരുന്നു. എന്തെങ്കിലും തരുന്നതിനുമുമ്പ് എന്നോടും അദ്ദേഹം കുശലം പറയുമായിരുന്നു. ഞാൻ മാഷിന് പിച്ചക്കാരൻ ആയിരുന്നില്ല.”

ആരെയും പിച്ചക്കാരനായി കണക്കാക്കാതിരുന്ന മൊയ്ദീൻ മാഷിന്റെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാകുന്നു. അതിന്റെ ആദ്യത്തെ പരിപാടി വെളിച്ചമില്ലാത്ത കുട്ടികളുടെ വീടുകളിൽ സൌരോർജ്ജം എത്തിക്കലാ‍ക്കിയാലോ എന്നു മനാഫ് ചോദിച്ചു. ഞാൻ, പതിവുപോലെ, വളച്ചുകെട്ടിപ്പറഞ്ഞു: “ഗേയ്ഥേ മരിക്കുമ്പോൾ ഉച്ചരിച്ചത് ആ വാക്കായിരുന്നുവത്രേ: വെളിച്ചം, ഇനിയും വെളിച്ചം!“ പിന്നെ ഞാൻ ഓർത്തു: വെളിച്ചത്തിന്റെ ജാലവിദ്യ കാണിക്കുകയും, വെളിച്ചത്തിന്റെ ചിത്രരാജി ചമക്കുകയും, അത്ഭുതങ്ങളുടെ ഉള്ളടക്കം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത് ആളായിരുന്നു മൊയ്ദീൻ മാഷ്.

(തേജസ്സിൽ നംബർ 19ന് കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Wednesday, November 18, 2009

മുരചിപട്ടണത്തിന്റെ ഇതിഹാസഭംഗികൾ

അഴിഞ്ഞ മുടിയും കലങ്ങിയ കണ്ണുമായി, മീശക്കാരൻ അപ്പുകുട്ടൻ ആട്ടത്തിനൊപ്പിച്ചു പാടിയ പാട്ട് എന്റെ കാതിൽ പൊട്ടിത്തെറിച്ചു. തെറി കാതിൽ കിണുങ്ങുകയോ വായിൽ കൊള്ളുകയോ ചെയ്യാത്തതായിരുന്നു കാലം. അസഭ്യം കേട്ടു രസിക്കുകയും കോപം വന്നാൽ കുരിപ്പ് മുളപ്പിക്കുകയും ചെയ്യുന്ന ദേവിക്കുവേണ്ടി അപ്പുകുട്ടൻ വഴിനീളെ തൊണ്ട തുറന്നു പാടി. ചെറുപ്പക്കാർ കൂടെ പാടി. അഹങ്കാരികളായ അമ്പലവാസികളെ ശപിച്ച കാളി വാരസ്യാരുടെ കഥ പിന്നീട് അതോടു ചേർത്തു വായിച്ചു.

വാല്മീകിയും വ്യാസനും തൊട്ടുഴിഞ്ഞതായിരുന്നു ദേവിയുടെ തട്ടകമായ മുരചിപട്ടണം. ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തപ്പെടുന്ന ഹെറോഡോട്ടസിന്റെ പേരക്കുട്ടികൾ അവിടെ മുളകും ഏലവും വാങ്ങാൻ കപ്പലിറങ്ങി. പുതിയ വിശ്വാസം വികിരണം ചെയ്യാൻ സംശയിക്കുന്ന തോമയും നബിയുടെ സംഘവുമെത്തി. പിന്നെ കുലശേഖരന്മാരുടെ രാജധാനി രൂപം കൊണ്ടു, ഒരു സുവർണ്ണയുഗത്തിനു തിർശ്ശീലയുയർന്നു. പിന്നെ, നൂറ്റാണ്ടു യുദ്ധത്തിന്റെ കെടുതികൊണ്ടോ പതിമൂന്നാം ശതകത്തിലെ സുനാമികൊണ്ടോ മഹോദയപുരം അസ്തമിക്കുകയായിരുന്നു.

മുസിരിസ് എന്ന മുരചിപട്ടണത്തിന്റെ തിരുശേഷിപ്പുകൾ അടയാളപ്പെടുത്തുന്ന ബെന്നിയുടെ വാസ്തുശില്പിസംഘത്തിലെ യുവതികളും പാലിയത്തെ കൃഷ്ണബാലനുമൊത്ത് അവിടെ കറങ്ങുമ്പോൾ, ചരിത്രവും പുരാവൃത്തവും കൂടിക്കുഴഞ്ഞ ലഹരി തലക്കു പിടിച്ചു. പാലിയത്തെ കൊച്ചുകോവിലിൽ കൈകൊട്ടി വലം വെച്ചിരുന്ന സ്ത്ര്രികൾ കന്മഷമില്ലാതെ ഒരു ചോദ്യമെടുത്തിട്ടു: “വില്ലാർവട്ടത്തെ തോമ രാജാവ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ആളായിരുന്നോ?” തുടക്കത്തിന്റെ തുടക്കം തേടിച്ചെന്നാൽ, എല്ലാവരും ഒരേ കൂട്ടത്തിൽ പെടുന്നതായി കാണാമെന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

പാലിയത്തെ മണിയുടെ കഥ പറഞ്ഞു, കൃഷ്ണബാലൻ. കോമി അച്ചനെക്കാൾ പഴക്കമുള്ള മണി. കുടുംബത്തിൽ കലഹമായപ്പോൾ, മണി ആരോ ആക്രിവിലക്കു വിറ്റു, ചരിത്രം അന്യാധീനമാക്കി. ആരായിരുന്നെന്നോ കോമി അച്ചൻ ഒന്നാമൻ? തോൽക്കുമെന്നുറപ്പായിട്ടും മാർത്താണ്ഡവർമ്മയെ നേരിടാൻ ദേവനാരായണന്റെ ഒപ്പം നിന്നയാൾ. കോമി അച്ചൻ വിചാരിച്ചാലും ആ മണി തിരിച്ചുകിട്ടില്ല.

അധിനിവേശത്തിന്റെ ഓർക്കപ്പെടാത്ത ആ ചെറുത്തുനില്പിനൊരു രംഗാവിഷ്കരണം ഉണ്ടാകാം, കോമി അച്ചന്റെ വേഷം കെട്ടിയ നടന് ജനങ്ങളുമായി സംവദിക്കാം, ചരിത്രം വർത്തമാനമാകാം--മുസിരിസ് പൈതൃകസരംഭം മുന്നോട്ടു പോകുമ്പോൾ. വില്യംസ്ബർഗ്ഗിൽ ജോർജ് വാഷിംഗ്ടണുമായി സംസാരിച്ചതോർക്കുന്നു. വാഷിംഗ്ടണെപ്പോലെ നിൽക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന നടൻ തികഞ്ഞ വാഷിംഗ്ടൺ വിദഗ്ധനായിരുന്നു. സ്വാതന്ത്ര്യയുദ്ധത്തിൽ വാഷിംഗ്ടൺ കാട്ടിയ വീര്യവും, ചില നിമിഷങ്ങളിലെ അധൈര്യവും, അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചപ്പോൾ, കാണികൾ കയ്യടിച്ചു. അവരുടെ പുതിയ ചോദ്യങ്ങൾക്ക് മുന്നൂരുകൊല്ലത്തെ പഴക്കമുള്ള മറുപടി വന്നു. കാലം ഏറെക്കുറെ കോമി അച്ചന്റേതു തന്നെ. പക്ഷേ കോമി അച്ചനെ അവതരിപ്പിക്കാൻ നാം ഇനിയും കാലമെടുക്കും.

ഏറെ നീണ്ട ചരിത്രം കൊണ്ടാടാൻ കൊള്ളില്ലെന്നായിരിക്കും. മൂന്നോ നാലോ നൂറ്റാണ്ടേ പ്രായമുള്ളുവെങ്കിൽ, അതൊരു ഹരമാകും. ഒരിക്കൽ, ഡൽഹിയിലെ ലോദി ശവകുടീരത്തിന്റെ നിഴലിൽ നിന്നപ്പോൾ, കനഡയിൽനിന്നു വന്ന സ്നേഹിതൻ മറി ജാൻസ് അതിന്റെ പഴക്കമോർത്ത് തരിച്ചു നിന്നു. അഞ്ഞൂറുകൊല്ലമോ? അതിന്റെ നാലിരട്ടി പഴക്കത്തിന്റെ മേനി പറഞ്ഞ്, മുസിരിസിന്റെ മഹത്വം വാഴ്ത്തി, ഞാൻ കേമനായി. അങ്ങനെ വല്ലപ്പോഴുമേ കേമത്തം തോന്നുകയുള്ളു.

കേമത്തം ശരിക്കും തോന്നാം, മുസിരിസ് പൈതൃകം ചിട്ടപ്പെടുത്തിയെടുത്താൽ. നാഗരികതയുടെ ആദിരൂപം കാണാൻ ലോകം അവിടെ പ്രദക്ഷിണം ചെയ്യും. വിനോദത്തിന്റെയും സഞ്ചാരത്തിന്റെയും വ്യവസായത്തിന്റെയും നിർവചനങ്ങൾക്കപ്പുറം, മായികമായ ഭൂതകാലം സജീവമായ അനുഭവമാകും. ഒന്നു മാത്രം ഓർക്കണം: പൊതുമുതലാണ് ചരിത്രം. വേലി കെട്ടി വളക്കാൻ നോക്കിയാൽ ചാരിത്ര്യം കവരുന്നതുപോലെയാകും.

(നവംബർ 17 മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)