Wednesday, February 23, 2011

മനുഷ്യയുഗം ഇനി എത്ര?

സോമവാരം
മനുഷ്യയുഗം ഇനി എത്ര?
കെ ഗോവിന്ദൻ കുട്ടി

പേരറിയാത്ത ഒരു കവിയുടെ സംസ്കൃതശ്ലോകം ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയായി നമ്മൾ എന്നേ പരിചയിച്ചിരിക്കുന്നു: രാത്രി ഇപ്പോൾ തീരും; നേരം പുലരും; സൂര്യൻ ഉദിക്കും; ഈ പൂവ് ഇപ്പോൾ വിടരും--മൊട്ടിനകത്തിരുന്ന് വണ്ട് ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരിക്കേ, ആന ആ താമരവള്ളിയെത്തന്നെ പിഴുതു കളഞ്ഞു. അത്രയേ ഉള്ളു മനുഷ്യന്റെയും മനുഷ്യസ്വപ്നത്തിന്റെയും സ്ഥിതിയും. വലിയ വലിയ ആക്രമണങ്ങളും അരങ്ങേറ്റങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ യുഗം തന്നെ അടുത്തുതന്നെ തീരുമെന്നാണ് ഒരു ഭാവന. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ മനുഷ്യൻ ഇല്ലാതാകും, അല്ലെങ്കിൽ മറ്റൊന്നായി തീരുമെന്ന് വേറൊരു ഭാവന. അങ്ങനെ അത്ര പെട്ടെന്നൊക്കെ സംഭവിച്ചാൽ, എന്റെ മകളുടെ ഇളയ മകൾ ഉമ പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയാകാനല്ലേ ഇടയുള്ളു എന്നാണ് എന്റെ പരിമിതമായ ആലോചന.

മനുഷ്യന്റേതു മാത്രമെന്നു പറയാവുന്ന ഒരു അവയവം ബുദ്ധിയും ബോധവുമൊക്കെയുള്ള മസ്തിഷ്ക്കമാണ്. ചിലർ അതിൽ സർഗ്ഗശക്തി കാണുന്നു, ചിലർ അതിൽ ആത്മാവിനെ ദർശിക്കുന്നു, ചിലർ അതിനെ മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധിയുടെ പേടകമെന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ടാകാം, മസ്തിഷ്ക്കം ഇപ്പോഴും മാറ്റിവെക്കാൻ വയ്യാത്ത അവയവമായി അവശേഷിക്കുന്നു. ഒരു തല പോയാൽ വേറൊരു തല പൊങ്ങിവരുന്ന പുരാണകഥയിൽ മസ്തിഷ്ക്കം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രാഗ്രൂപം വായിച്ചെടുക്കാം, ശരി തന്നെ. കുതിരയുടെ തല മാറ്റിവെച്ച കഥ മസ്ത്ഷ്ക്കശത്രക്രിയയിലെ ഒരു ഐതിഹ്യമായി നിലനിൽക്കുന്നുവെന്നതും ശരി. പക്ഷേ, വേറെ എന്തെല്ലാം മാറ്റിവെച്ചാലും, തല മാറ്റിവെക്കുന്ന കാര്യം ആരും ആലോചിക്കുന്നില്ല. മനുഷ്യന്റെ സ്വകീയത അതിൽ കുടികൊള്ളുന്നു.

അത് അത്ര സ്വകീയമൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് സ്വിറ്റ്സർലന്റുകാരനായ ഹെൻറി മർക്രാം നയിക്കുന്ന മനോ-മസ്തിഷ്ക്കസ്ഥാപനത്തിലെ ഗവേഷണം. അദ്ദേഹത്തിന്റെ സവിശേഷമായ വർണ്ണബോധംകൊണ്ടോ എന്തോ, ഗവേഷണസംരംഭത്തിന് നില്ലമനസ്സ് എന്നു പേരിട്ടിരിക്കുന്നു. ഐ ബി എമ്മിന്റെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച്, ഒരു സസ്തനജീവിയുടെ തലച്ചോറിലെ ഓരോ ന്യൂറോണും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ആറുകൊല്ലം മുമ്പ് തുടങ്ങിയതാണ് ഗവേഷണം. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ഒരു കൃത്രിമമനുഷ്യമസ്തിഷ്ക്കം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രവചനം. അതോടുകൂടി മസ്തിഷ്ക്കത്തിന്റെ സ്വകീയതയെച്ചൊല്ലിയുള്ള മനുഷ്യഗർവ്വമൊക്കെ അടങ്ങും.

അങ്ങനെ മനുഷ്യൻ തന്നെ രൂപകല്പന ചെയ്തെടുക്കുന്ന കൃത്രിമമനുഷ്യമസ്തിഷ്ക്കത്തെ മനുഷ്യന്റെ മണ്ടത്തരങ്ങളും മഹാചിന്തകളുമൊക്കെ പഠിപ്പിക്കാൻ എത്ര കാലമെടുക്കുമെന്നാണ് കൃത്രിമബുദ്ധി വികസിപ്പിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്ന പലരുടെയും ആലോചന. കൃത്രിമമസ്തിഷ്ക്കം മറുപാട്ടു പാടുകയും പ്രേമിക്കുകയും അസൂയ കൊള്ളുകയും ആരാധിക്കുകയും ചെയ്യുമോ
എന്ന് ഇപ്പോൾ ആർക്കും പറയാനാവില്ല. പക്ഷേ ദൈവത്തിന്റെ സവിശേഷസൃഷ്ടിയെന്ന് ചിലർ കരുതുന്ന മനുഷ്യന്റെ യുഗം അവസാനിപ്പിക്കുന്ന പല പടികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എല്ലാവരും പറയും.

എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. കൃത്രിമബുദ്ധിയും കൃത്രിമമസ്ത്ഷ്ക്കവുമൊക്കെ വികസിപ്പിച്ചെടുത്ത്, മനുഷ്യൻ മരണത്തെ, മർത്യതയെ, അതിവർത്തിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനല്ലാതായി മാറുമെന്നതാണ് സത്യം. മരണത്തിനു വിധേയമായ മൃഗശരീരത്തിൽ അനശ്വരമായ ആത്മാവ് പിണയുമ്പോഴുണ്ടാകുന്നതാണ് മനുഷ്യനെന്ന് പ്രശസ്തമായ ഒരു കാവ്യസങ്കല്പമുണ്ട്. അതാണല്ലോ മനുഷ്യന്റെ ദൈന്യവും. താർക്കികമായി, ചിലർ ചോദിക്കുന്നു: ആ ദൈന്യം എന്തിനു പൊറുക്കുന്നു? ആ ആത്മാവിനെ ഒരു റോബോട്ടിൽ പിണച്ചിട്ടാൽ കാര്യം കഴിഞ്ഞില്ലേ? അതൊക്കെ പറയാൻ എന്തെളുപ്പം എന്നു മാത്രം പറയരുത്. കാരണം റോബോട്ടുകളുടെ എണ്ണവും കഴിവും കൂടിക്കൂടിവരുന്നു. കളിക്കളത്തിലും കളരിയിലും റോബോട് മനുഷ്യനെക്കാൾ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. സാധാരണഭടന്മാരോടൊപ്പം എത്രയോ റോബോട്ടുകളും അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നുണ്ടത്രേ. അവ മരിക്കുന്നില്ല. അമർത്യത, പക്ഷേ, മനുഷ്യന്റെ ചിരന്തനമായ ഒരു കാല്പനികഭാവം, വീരമൃത്യുവിനെപ്പറ്റിയുള്ള ചിന്തയും സ്വപ്നവും, പൊളിച്ചുകളയും.

അമർത്യതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി, കൃത്രിമബുദ്ധിവികസനത്തിൽ ഏർപ്പെട്ടിട്ടൂള്ളവർ കഴിഞ്ഞ കൊല്ലം കാലിഫോർണിയയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ ചർച്ചാവിഷയം ജീവിതദൈർഘ്യം എങ്ങനെ എത്ര കൂട്ടാമെന്നതായിരുന്നു. വയസ്സാകുന്ന പ്രക്രിയയെ തടുക്കുന്ന ജീവശാസ്ത്രപരവും അല്ലാത്തതുമായ തന്ത്രങ്ങൾ മെനജ്ജെടുത്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രതിഭാശാലികളും പറ്റിപ്പുകാരും കൊയ്ത്തു നടത്തുന്നതാണ് നമ്മുടെ കാലഘട്ടം. മരണം നിർവചിക്കുന്നതാണ് ജീവിതം എന്ന പഴയ സങ്കല്പത്തെ പുച്ഛിച്ചുതള്ളുന്നവരിൽ പ്രധാനിയാണ് ഓബ്രി ഗ്രേ എന്ന ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞൻ. യന്ത്രത്തിനപ്രാപ്യമായ നിഗൂഢതകൾ ഉൾക്കൊള്ളുന്നതാണ് മനുഷ്യജീവൻ എന്ന വിശ്വാസത്തെ പരിഹസിക്കുന്നവരും ഏറെയുണ്ട്. മനുഷ്യൻ ചെയ്യുന്നതെന്തും കമ്പ്യുട്ടറിനെക്കൊണ്ട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും ചെയ്യിക്കാമെന്നു പ്രഖ്യാപിക്കുന്നു റേയ്മണ്ട് കുർസ്വെൽ എന്ന
കൃത്രിമബുദ്ധിനിർമ്മാതാവ്.

ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, പാട്ടുകാരെയും ശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അന്ധാളിപ്പിക്കുകയുണ്ടായി കുർസ്വെൽ. അവരെ ഒരു പാട്ടു കേൾപ്പിച്ചിട്ട് അന്ന് സ്കൂളിൽ പഠിച്ചിരുന്ന കുർസ്വെൽ പറഞ്ഞു, “ഞാൻ ഒളിപ്പിക്കുന്ന രഹസ്യം എന്തെന്നു പറയൂ.” എല്ലാവരും മിഴിച്ചിരിക്കുമ്പോൾ പയ്യൻ പറഞ്ഞു, “നിങ്ങൾ കേട്ട പാട്ടു പാടിയത് മനുഷ്യനല്ല, ഞാൻ തന്നെ ഉണ്ടാക്കിയ കമ്പ്യൂട്ടർ ആണ് പാട്ടുകാരൻ.” അതിനുശേഷം അര നൂറ്റാണ്ടിനുള്ളിൽ ആറ്റിലൂടെ ഒലിച്ചുപോയ വെള്ളംകൊണ്ട് ഭൂമിയിൽ മൂവായിരം വട്ടം പ്രളയം ഉണ്ടാക്കാൻ കഴിയും. അതിനിടെ കൃത്രിമബുദ്ധിയുടെ സാധ്യതകൾ ഏറെ വിപുലമായിരിക്കുന്നു. വരുന്ന ദശകത്തിൽ മനുഷ്യബുദ്ധിക്കു സമമായ ബുദ്ധി കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഒരു ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോഴേക്കും, മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുടെ അളവ് മനുഷ്യബുദ്ധിയുടെ അളവിനെക്കാൾ ആയിരം കോടി മടങ്ങായിരിക്കുമെന്നാണ് കുർസ്വെലിന്റെ കണക്കുകൂട്ടൽ.

മരണത്തെ അതിജീവിക്കുക, ജൈവബുദ്ധിയുടെ സീമകളെ അതിവർത്തിക്കുക--അതു രണ്ടുമായാൽ നാം ഇന്നറിയുന്ന നാം ഉണ്ടാവില്ല. പൊയ്പോയതിനെച്ചൊല്ലി പരിതപിക്കാനോ, ഒമർ ഖയ്യാം പറഞ്ഞതുപോലെ, “ഞാനും നീയും കവിതാപുസ്തകവും ഒരു കോപ്പ കള്ളും” ഉണ്ടെങ്കിൽ ലോകം കീഴടക്കാമെന്നു മോഹിക്കാനോ, |വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്ന് ഓ എൻ വിയോടൊത്ത് പാടാനോ പറ്റില്ല. ഗൃഹാതുരത്വവും കവിതയും പ്രണയവും അതിവർത്തിക്കപ്പെടുന്നതാവും കൃത്രിമബുദ്ധിയിലൂടെ ഉരുത്തിരിയുന്ന അസ്തിത്വം. “കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാൽ” എന്തു സംഭവിക്കുമെന്ന് ഇടശ്ശേരി പണ്ടേ ആശങ്കപ്പെട്ടിരുന്നു.

മനുഷ്യയുഗത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള ഈ ചിന്തയെല്ലാം ഭ്രാന്തഭാവന മാത്രമാണെന്നു സമാധാനിക്കുന്നവർ ഏറെ. സമാധാനിക്കട്ടെ; ഭൂമിയിൽ സന്മനസ്സുള്ളവർക്കാണ് സമാധാനമെന്ന് അഭിമാനിക്കട്ടെ. ലോകാവസാനത്തെപ്പറ്റി ദുരന്തപ്രവചനം നടത്തി പൊളിഞ്ഞുപാളീസായവരെ പരിഹസിച്ച് നാം സമാധാനിക്കാറില്ലേ, അതുപോലെ. പക്ഷേ ആത്മാനുരാഗത്തിനടിപ്പെടാതെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ മാറ്റം വിലയിരുത്തിയാൽ ഒന്നു ബോധ്യപ്പെടും: മനുഷ്യൻ ഏറെ മാറിയിരിക്കുന്നു. ഇനി വരുന്ന മാറ്റം ഉണ്ടായതിന്റെ നൂറു മടങ്ങായിരിക്കും, ആയിരം മടങ്ങു വേഗത്തിൽ.


(malayalam news feb 22)

ഐസ്ക്രീമിന്റെ രുചി, അരുചി

ഐസ്ക്രീം പാർലറിൽ ഞാൻ പോകാറില്ല. അങ്ങനെയായിരുന്നു ഇന്ത്യ വിഷനോടു ഞാൻ പറഞ്ഞ കാര്യങ്ങളുടെ തുടക്കം. എന്തിനെന്നെക്കൊണ്ട് അതൊക്കെ പറയിച്ചുവെന്ന് അറിയില്ല. പ്രക്ഷേപണം ചെയ്തതതായി കേട്ടുമില്ല. എഡിറ്റർ അങ്ങനെ തീരുമാനിച്ചു കാണും. വാർത്തയുടെ അപാരമായ സംസാരത്തിൽ എഡിറ്റർ ആണ് പ്രജാപതിയെന്ന് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നല്ലോ.

ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു. ഞാൻ ---കരിച്ചു. ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം. അഭിനന്ദനം. മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല. ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം. പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും. സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്. ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും. പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”

ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.

എന്താണീ മാനേജ്മെന്റ്‌? പണം മുടക്കുന്ന ആളോ? അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ? ബ്യൂറോ ചീഫോ? ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്. തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും. ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും. എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.

കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല. പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ. അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും. എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല. ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.

എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽ‌പ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്. അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു. അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി. രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ. ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.

ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല. എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല. ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ. അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.

എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു. ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല. ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്രയെ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു. പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു. നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ. അദ്ദേഹം വിട്ടു കൊടുത്തില്ല. അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു. നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീ‍വമാക്കി. ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.

ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ. മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല. അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം. ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം. അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.