Wednesday, December 8, 2010

ലോറിക്കാരെപ്പറ്റി ഒരു ചിത്രീകരണം

പലപ്പോഴും അങ്ങനെ തോന്നും. ഒറ്റ നോട്ടത്തിൽ ഒന്നിനൊന്നു ബന്ധപ്പെടാത്തതാണെന്നു തോന്നുന്ന കാര്യങ്ങൾ ഓർമ്മയിൽ വരും. രണ്ടാം വായനയിൽ അതിനെയൊക്കെ ഇഴ ചേർത്തെടുക്കാൻ കഴിയുകയും ചെയ്യും. ലോറിക്കാരെപ്പറ്റിയുള്ള ഡിസ്കവറി ചാനലിലെ ചിത്രീകരണം കണ്ടപ്പോഴുണ്ടായ ഓർമ്മക്കലക്കം ആ ഇനത്തിൽ പെടുത്താം. ലോറിക്കാരന്റെ വിശേഷം കണ്ടുകൊണ്ടിരുന്നപ്പോൾ സോമൻ സാറിനെ ഓർത്തത് അങ്ങനെയായിരുന്നു.

പെരുന്നക്കാരൻ സോമൻ സാറിനെ അന്ന് കാണാൻ പോകാൻ വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നില്ല. ഒരു ദിവസം അങ്ങു പോയി. അത്ര തന്നെ. അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഓട്ടോ റിക്ഷ നിർത്തിയപ്പോൾ, തൊട്ടയല്പക്കമാണ് പെരുന്നയിലെ ചരിത്രപ്രസിദ്ധമായ ദേവലയം എന്ന കാര്യം ശ്രദ്ധയിൽ പെട്ടു. പല സാമൂഹ്യപ്രധാനസംഭവങ്ങൾക്കും അതു വേദിയായിരുന്നു. അതിനെപ്പറ്റിയൊക്കെ കളിയായും ഒട്ടൊക്കെ കാര്യമായും ഓട്ടോ റിക്ഷക്കാരനോടു ചോദിച്ചു. അതു ചോദിക്കേണ്ടത് ഓട്ടോ റിക്ഷക്കാരനോടല്ല; തീർച്ചയായും റിക്ഷയിൽനിന്ന് ഇറങ്ങുന്ന നേരത്തല്ല. പക്ഷേ അങ്ങനെ നേരം നോക്കിയേ വർത്തമാനം പറയുകയുള്ളുവെന്ന് ശീലിക്കാത്ത ഞാൻ ഓരോന്നു ചോദിച്ചുപോയപ്പോൾ റിക്ഷക്കാരൻ ചിരിച്ചു. ഞാനും ചിരിച്ചു.

ചിരിയിൽ അവസാനിച്ച യാത്ര നോക്കി പടിക്കൽ നിൽക്കുകയായിരുന്നു സോമൻ സാർ. അദ്ദേഹത്തിന് അത്ഭുതമായി. യാത്ര അവസാനിക്കുമ്പോൾ യാത്രക്കാരനും ഓട്ടോ റിക്ഷക്കാരനും ചിരി പങ്കിടുകയോ? അദ്ദേഹത്തിന് അതൊരു പുതുമയായിരുന്നു. തനിക്കു മാത്രമല്ല, എല്ലാവർക്കും അതൊരു പുതുമ തന്നെയെന്ന് പിന്നീട് അല്പമൊന്ന് ഉല്ലസിക്കാനിരുന്നപ്പോൾ അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. യാത്രയുടെ അവസാനം യാത്രക്കാരനും ഓട്ടോ റിക്ഷക്കാരനും വഴക്കിട്ടതായേ ഇതു വരെ ചരിത്രമുള്ളു. കൂലി കൂടിയെന്ന് യാത്രക്കാരൻ, തീരെ കുറഞ്ഞെന്ന് റി്ക്ഷക്കാരൻ. രണ്ടു പേരുടെയും പ്രാപ്തിയും പദാവലിയുമനുസരിച്ച് തർക്കം മൂക്കും. അതാണ് ചരിത്രം. ഇവിടെ ഇതാ റിക്ഷക്കാരനും യാത്രക്കാരനും ചിരിക്കുന്നു. കവിതയും സൌന്ദര്യശാസ്ത്രവും പഠിച്ച സോമൻ സാർ ആ അനുഭവത്തിലെ പുതുമ ഉൾക്കൊണ്ടുകൊണ്ട് ഏറെ നേരം
നിന്നു, പിന്നെ ഉല്ലാസത്തിൽ മുഴുകി.

ഇവിടെ ഞാൻ റിക്ഷക്കാരനെ ഡിസ്കവറി ചാനലിലെ ലോറിക്കാരനുമായി ബന്ധപ്പെടുത്തട്ടെ. ഡിസ്കവറി ചാനൽ ഇന്ത്യയിലെ ശരാശരി ലോറിക്കാരനു കൊടുത്ത പരിഗണന ഇന്നേ വരെ കിട്ടാതെ പോയ ആളാണ് റിക്ഷക്കാരൻ. കരുതിയിരിക്കാതെ കാണാൻ ഇട വന്നതാണ് ഡിസ്കവറി പരിപാടി. അതോ വേറെ ഏതെങ്കിലും പരിപാടിയോ കാത്തിരുന്നു കാണുന്ന പതിവില്ല. കണ്ടപ്പോൾ കൌതുകം തോന്നി. ലോറിക്കാരെപ്പറ്റിപ്പോലും ഇത്ര കൌതുകമുണർത്തുന്ന ഒരു പരിപാടി ഉണ്ടാക്കാൻ കഴിയുന്നല്ലോ. സിനിമാനടിയുടെ മുഖവും ആട്ടവും പാട്ടും വീട്ടുവഴക്കും കൂട്ടത്തല്ലുമൊന്നുമില്ലാതെയും നല്ലൊരു പരിപാടി കാണാൻ പറ്റുന്നല്ലോ എന്നോർത്തപ്പോൾ എനിക്കും അത്ഭുതം തോന്നി.

നീണ്ടു നീണ്ടു പോകുന്ന യാത്രകൾ. വീട്ടിൽനിന്നും കുട്ടികളിൽനിന്നും അകന്നു കഴിയുന്ന ആഴ്ചകൾ. ചരക്ക് നേരത്ത് പറഞ്ഞിടത്ത് എത്തിക്കണമെന്ന മുന്നറിയിപ്പുകൾ. ശകാരങ്ങൾ. പൊലിസിന്റെ വിരട്ടലുകൾ. വഴിയിലെ പീഡനങ്ങളും പ്രീണനങ്ങളും. എളുപ്പം കീഴ്പ്പെടുത്തുകയും പിന്നെ അപകടത്തിൽ എത്തിക്കുകയും ചെയ്യുന്ന പ്രലോഭനങ്ങൾ. രോഗങ്ങൾ....ഒരു ലോറിക്കാരനും തന്റെ മകൻ ലോറിക്കരനാകണമെന്ന് ആഗ്രഹിക്കുന്നഅപകടങ്ങളിൽ പകുതിയിലും ലോറികൾ ഉൾപ്പെട്ടിരിക്കുന്നു. “ഡ്രൈവർ മദ്യപിച്ചിരുന്നു” എന്ന വാക്കുകളോടെയുള്ള മരണത്തിന്റെ ചിത്രം മിക്കപ്പോഴും സത്യമത്രേ. അസുഖം പകരുന്ന ദിനാന്തബന്ധങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ സ്ഥാപിക്കുകയും അതു തടയാനുള്ള വഴികൾ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതിന്റെ മനസ്സാസ്ത്രം....അങ്ങനെ എന്തൊക്കെ ഞാൻ അര മണിക്കൂറിനുള്ളിൽ മനസ്സിലാക്കി. സിനിമയിൽ കാണുന്ന കഥാപാത്രങ്ങളുടെ അസ്സലുകൾ മാത്രമല്ല ലോറിക്കാർ എന്നും ഞാൻ മനസ്സിലാക്കി.

ലോറിക്കാരെക്കാൾ ചീത്തപ്പേരുള്ളവരാണ് റിക്ഷക്കാരും ചുമട്ടുകാരും. ഓടയിൽനിന്നു വരുന്ന കേശവദേവിന്റെ റിക്ഷക്കാരനെയൊ എം ജി ആർ അഭിനയിച്ചു തകർത്ത റിക്ഷക്കാരനെയോ പോലെ ഭാഗ്യം ചെയ്തവരല്ല ഇന്നത്തെ ഒട്ടോ റിക്ഷക്കാർ. മീറ്ററിൽ കാണിച്ചതെടുത്ത് ബാക്കി യാത്രക്കാരനു തിരികെ കൊടുക്കുന്ന റിക്ഷക്കാരനെ കോഴിക്കോട്ടു കാണമെന്നും മറ്റും ചിലർ പറയുന്നതൊഴിച്ചാൽ, പൊതുവേ വഴക്കാളികളും വിശ്വസിക്കാൻ കൊള്ളാത്തവരുമായി അവരെ ചിത്രീകരിക്കാനാണ് എല്ലാവർക്കും ഇഷ്ടം.
അവരെ ഹരിശ്ചന്ദ്രന്മാരും ഹീറോകളും ആക്കി അവതരിപ്പിക്കണമെന്നില്ല. എന്നാലും അവർ കാണിക്കുന്ന മീറ്റർ തിരിമറികളും അവർ ഉണ്ടാക്കുന്ന വഴക്കുകളും പൊടിപ്പും തൊങ്ങലും ചേർത്തു വിവരിക്കുന്നതോടൊപ്പം, പറ്റുമെങ്കിൽ കൂലി കൊടുക്കാതെ യാത്ര ചെയ്യാൻ നോക്കുന്നവരുടെ വഴികൾ അടയാആളപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിപാടി നമുക്ക് ഉണ്ടാകത്തതെന്തുകൊണ്ട്? കൂലിക്കു പുറമേ ചില്ലറ ബാക്ശിശും കൊടുക്കുന്ന ഒരാളെ--പഴയ സഹപ്രവർത്തകൻ അസീം ചൌധരിയെ--മാത്രമേ എനിക്കറിയുള്ളൂ.

ചുമട്ടുതൊഴിലാളികളാണ് കേരളത്തിന്റെ വികസനം സ്തംഭിപ്പിക്കുന്നതെന്ന് പണ്ടു മുതലേ ഒരു കഥ പ്രചാരത്തിലിരിക്കുന്നു. മുഖപ്രസംഗത്തിന്റെ ഭാഷയിൽ സംസാരിക്കുന്നവരോ രന്തിദേവന്റെ പരിത്യാഗശീലമുള്ളവരോ അല്ല അവർ. അവരുടേതായി പറയുന്ന കൃതികളും വികൃതികളും എല്ലാം അക്ഷരം പ്രതി നടക്കുന്നതാണെന്നും സമ്മതിക്കാം. കൂലി കുറഞ്ഞതുകൊണ്ട് ശവപ്പെട്ടി തടഞ്ഞുവെച്ച ചുമട്ടുകാർ കഥാപാത്രങ്ങളല്ല, ജീവിച്ചിരിപ്പുള്ളവർ തന്നെയാകാം. അവരോടൊപ്പം ചേർത്തു കാണേണ്ടവരാണ്, ശവപ്പെട്ടിക്കു മുന്നിൽ ചുമട്ടു കൂലി കൂടുന്നതിൽ വിറളി പിടിച്ചുനിൽക്കുന്ന ബന്ധുക്കളെയും.

ചിട്ടയില്ലാത്ത ജോലിയും, കാത്തിരിപ്പിന്റെ നീണ്ടതും പലപ്പോഴും വിഫലവുമായ ഇടവേളകളും, കൂലിക്കുവേണ്ടിയുള്ള കശപിശകളും, പിന്നീടൊരിക്കൽ കണ്ടുമുട്ടേണ്ടിവരുമെന്ന് ഉറപ്പില്ലാത്തവരായ ഇടപാടുകാരും ഒക്കെയായാൽ, പെരുമാറ്റം വഷളാകും. അതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാൻ അവസരമുണ്ടായാൽ സംഘർഷം അല്പം കുറഞ്ഞേക്കാം. സംഘർഷം കുറഞ്ഞില്ലെങ്കിൽത്തന്നെ, ആ ചിത്രീകരണം കാണാൻ ഇമ്പമായിരിക്കും--ആട്ടക്കാരികളെയും പാട്ടുകാരെയും കരയുന്ന പൈങ്കിളികളെയും വെട്ടുകയും വാൾ വീശുകയും ചെയ്യുന്ന സംഹങ്ങളെയും പോലെ പിടിച്ചിരുത്തുന്നതല്ലെങ്കിൽ പോലും. പക്ഷേ അതിനും ഡിസ്കവറി വേണ്ടി വരുമായിരിക്കും.


(മലയാളം ന്യൂസ് ഡിസമ്പർ 6)