Tuesday, December 27, 2011

വിധുബാലയുടെ പരിപാടി

വിധുബാലയെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവരുടെ അഛന്റെ അനിയൻ എന്റെ പത്രത്തിന്റെ എഡിറ്റർ ആയിരുന്നു--പക്ഷേ ഞാൻ അതിൽ ചേരും മുമ്പ്. അവരുടെ അഛനെ ഞാൻ ഒരിക്കൽ കണ്ടു സംസാരിക്കാൻ ഇടയായി, കോഴിക്കോട്ടു വെച്ച്. കോഴിക്കോട്ടെ ഒരു കോളെജിൽ കുറെക്കാലം അദ്ദേഹം അധ്യാപകൻ ആയിരുന്നല്ലോ.
ഇന്ദ്രജാലത്തിലും ഇംഗ്ലിഷ് അധ്യാപനത്തിലും അദ്ദേഹം പ്രൊഫസർ തന്നെയായിരുന്നു. പക്ഷേ പ്രൊഫസർ ഭാഗ്യനാഥനോ അദ്ദേഹത്തിന്റെ പ്രശസ്തപുത്രി വിധുബാലയോ അല്ല നമ്മുടെ വിഷയം. നമ്മുടെ വിഷയം എന്നെ കൂടെക്കൂടെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ചർച്ച ചെയ്യുന്ന വിധുബാലയുടെ അമൃത ടിവിയിലെ പരിപാടിയാണ്. അത് വെറും കഥയല്ല. “കഥയല്ലിത്, ജീവിതം“ എന്നാണ് പരിപാടിയുടെ പേരു തന്നെ.

ആദ്യം പരിപാടിയുടെ ഒന്നു രണ്ടു പോരായ്മ പറയട്ടെ. ഒതുക്കം കുറഞ്ഞ, നീണ്ടുനീണ്ടു പോകുന്ന സ്ഥൂലമായ സംഭവവിവരണങ്ങൾ. അറിയപ്പെടുന്നവരാരും പ്രത്യക്ഷപ്പെടാത്ത രംഗങ്ങൾ. അവരുടെ ഇടയിലും “കഥയല്ലിത്, ജീവിത”ത്തിന്റെ പ്രമേയം ഉദഗ്രമായി തെളിഞ്ഞു വരുന്ന സ്ഥിതിക്ക്, അവരുടെ സാന്നിധ്യം രസകരമാകുമായിരുന്നു. അതില്ലാത്തതുകൊണ്ട് ചിലരെങ്കിലും സാധാരണക്കാരുടെ മാത്രം ദാമ്പത്യപ്രശ്നം പരസ്യമാക്കുന്ന ഈ പരിപാടി വരേണ്യരുടെ വിനോദത്തിനേ ഉപകരിക്കുകയുള്ളു എന്നു പറയുന്നവരുണ്ടാകും.

കാണികളെ ഭ്രമിപ്പിക്കാൻ തീരുമാനിച്ചിറങ്ങുന്ന അവതാരകരുടെ ഭാവഹാവങ്ങളോ വേഷഭൂഷകളോ ഇല്ലാതെ വിധുബാല സ്വാഗതം പറയുമ്പോൾ ടിവിയിൽ സൌമനസ്യം വിടരുന്നതു കാണാം. ഔപചാരികതയില്ലാത്ത വാക്കും നോക്കും. സ്വന്തം കഥ പറയാൻ വരുന്ന ദമ്പതികളുടെ വാഗ്വാദം തികഞ്ഞ വഴക്കിലെത്തുമ്പോഴേ അവതാരകയുടെ ശബ്ദത്തിൽ സംഘർഷം കലരുകയുള്ളു. അതില്ലാത്തപ്പോൾ മനുഷ്യബന്ധങ്ങളുടെ വളവുകളുടെയും വൈചിത്ര്യങ്ങളുടെയും കഥയോ കഥയില്ലായ്മയോ കേട്ട് അവരും കാണാമറയത്ത് ഇരിക്കുന്ന കാണികളെപ്പോലെ ഊറിച്ചിരിച്ചെന്നുവരും. ചിരിക്കേണ്ടതല്ല, കരയേണ്ടതോ കയർക്കേണ്ടതോ ആണ് കാര്യമെന്നത് വേറെ കാര്യം.

ആളുകൾ തമ്മിലടിക്കുന്നതാണ് ചുരുക്കിപ്പറഞ്ഞാൽ പരിപാടിയുടെ വിഷയം. തമ്മിലടിച്ചു പിരിയാൻ പോകുന്ന ദമ്പതികളെ, അവരുടെ ബന്ധുക്കളെയും, അരങ്ങേറ്റുകയാണ് ദിവസവും വിധുബാല. ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഭർത്താക്കന്മാരെ നമുക്ക് അറിയാം, രാമന്റെയും ദുഷ്യന്തന്റെയും കാലം മുതൽ. അവരെ മാത്രമല്ല, കുടുംബം ഉപേക്ഷിക്കുകയോ ബന്ധം വേർ പെടുത്തുകയോ ചെയ്യാതെ, “നയവും അഭിനയവും” കലഹവുമായി നട്ടം തിരിയുന്ന ദമ്പതികൾ അവരുടെ കഥ പറയുന്നു. കഥയല്ലിത്, ജീവിതം. കഥ അനിവാര്യമായും കലഹവും ആരോപണവർഷവുമായി മാറുന്നു. അതൊക്കെ ചെയ്തുകഴിഞ്ഞാൽ, അതും പരസ്യമായി ചെയ്തുകഴിഞ്ഞാൽ, ഉടയുന്ന ബന്ധങ്ങളുടെ കണ്ണികൾ ഒരു വേള വീണ്ടും ഉരുകിച്ചേർന്നെന്നു വരാം. ആ അർഥത്തിൽ ബന്ധങ്ങളുടെ പുനസ്സൃഷ്ടിക്കുവേണ്ടിയുള്ള ഒരു സംപ്രേഷണമാകുന്നു കഥയല്ലിത്, ജീവിതം.

ക്ഷമയുണ്ടെങ്കിൽ, ആളുകൾ തമ്മിലടിച്ചുപിരിയുന്നതിന്റെ രീതികളും കാരണങ്ങളും വിധുബാലയോടൊപ്പം കേട്ടിരിക്കുന്നത് രസാവഹമായിരിക്കും. കാരണങ്ങളും ആരോപണങ്ങളും പ്രതികരണങ്ങളൂം എത്ര അസംബന്ധമാകാമെന്നോ? എത്ര നിസ്സാരമോ ദുരൂഹമോ ആകാമെന്നോ? കണ്ണീർപ്പാടത്തിന്റെ വേരുകളും വിളകളും വൈലോപ്പിള്ളി വിചാരിച്ചതിലും ചിത്രീകരിച്ചതിലും എത്രയോ ഏറെ വിഷമം ബാധിച്ചതായി തോന്നുന്നു. അവിശ്വാസമോ പണമോ കാപട്യമോ ബന്ധിക്കളുടെ ഇടംകോലുകളോ എന്താണ് കുടുംബം കലക്കുന്നതെന്ന് ഒറ്റയടിക്ക് പറയാൻ വയ്യ. കനകം മൂലവും കാമിനി മൂലവും മാത്രമേ ഉലകിൽ കലഹം സുലഭമാകുകയുള്ളുവെന്ന നിഗമനം കുഞ്ചൻ നമ്പ്യാരുടെ ചിരിയിൽ മാത്രമേ നിലനിൽക്കുകയുള്ളു.

എന്തിന്റെ പേരിലും വഴക്കു തുടങ്ങാം. തുടങ്ങിയാൽ പിന്നെ പരസ്പരം എന്തും പറഞ്ഞുപോകാം. തമ്മിലടിക്കുന്നവരുടെ പ്രതികരണങ്ങളിൽ കാണുന്ന ബാലിശത്വം തോമസ് ഹാരിസ് എന്ന മനശ്ശാസ്ത്രജ്ഞന്റെ പ്രശസ്തമായ I Am OK, You Are Ok എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വിശേഷിച്ച് ഒരു കാരണവുമില്ലാതെ, “ഒന്നും രണ്ടും പറഞ്ഞ് അവർ അടിയായി” എന്നു പറയാറില്ലേ? അതുപോലെ, നിസ്സാരമെന്നു തോന്നാവുന്ന കൊച്ചുകൊച്ചുകാര്യങ്ങളും കാര്യക്കേടുകളും എടുത്തിട്ട് വഴക്ക് തുടങ്ങുന്നു, തുടങ്ങിയാൽ പിന്നെ അടിക്കടി വഷളാക്കുന്നു--വേർ പിരിയും വരെ.

ഇനി ഇവരുടെയൊപ്പം എനിക്കു പൊറുക്കാൻ വയ്യ എന്നു പരസ്യമായി പറയുന്ന
ഭർത്താവ്. ഭർത്താവ് തന്നെ മനോരോഗിയാക്കി ചികിത്സിക്കാൻ ശ്രമിക്കുന്നുവെന്ന് ആവലാതിപ്പെടുന്ന ഭാര്യ. അങ്ങനെ അങ്ങനെ പരാതികളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും ടിവിയിലൂടെ കെട്ടഴിഞ്ഞു വീഴുന്നു. ഒരിക്കൽ പറയുന്നതെല്ലാം പാഴ്മൊഴിയാകുമെന്നു ഭയന്ന് അമ്മയുടെ വാ പൊത്തുന്ന മകളെ കാണുകയുണ്ടായി. മകളുടെ ഭർത്താവിനെ കുത്തിക്കൊല്ലുമെന്നു പറയുന്ന ഒരു അമ്മയെ മറ്റൊരിക്കൽ കണ്ടുമുട്ടി. ആദ്യഭർത്താവിൽ ഉണ്ടായ കുട്ടിയുടെ കാര്യം പറഞ്ഞ്, നില്വിലുള്ള ഭർത്താവിനെ ആക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരി വിധുബാലയുടെ ക്ഷമ പരിശോധിക്കുകയായിരുന്നു.

വേദിയിൽ സഗൌരവം ഉപവിഷ്ടരായിരുന്ന ന്യായാധിപനോടും അഭിഭാഷകനോടും സാമൂഹ്യപ്രവർത്തകയോടുമായി ക്രുദ്ധയായ ഒരു ഭാര്യ ഇങ്ങനെ ചോദിക്കുന്നതു കേട്ടു.
“മകൾ പറയുന്നു, അവളുടെ ഒപ്പം കിടക്കാൻ. ഭർത്താവ് പറയുന്നു, അദ്ദേഹത്തിന്റെ ഒപ്പം കിടക്കാൻ. ഞാൻ ആരുടെ ഒപ്പം കിടക്കണം, സാർ, പറയൂ.” ഉത്തരം പറയാൻ വിഷമമായ ചോദ്യം കേട്ട് ചെറുപ്പക്കാരിയായ സാമൂഹ്യപ്രവർത്തക കുലുങ്ങിച്ചിരിച്ചു. ഉദ്യോഗമൊഴിഞ്ഞ ന്യായാധിപൻ തടിച്ച കണ്ണടയിലൂടെ അനന്തമായി കിടക്കുന്ന അന്തരീക്ഷത്തിലേക്കു നോക്കി. ഉത്തരം പറയാൻ തനിക്കു ബാധ്യതയില്ലെന്നോർത്തായിരിക്കണം, വിധുബാല മറ്റു ചിന്തകളിലേക്കും ചോദ്യങ്ങളിലേക്കും കിടന്നു.

അത്യാവശ്യം പരിഷ്ക്കാരങ്ങൾ വരുത്തിയാൽ കചന്റെയും ദേവയാനിയുടെയും പ്രണയം പോലെ, കല്പാന്തകാലത്തോളം തുടരാവുന്നതാണ് കഥയല്ലിത്, ജീവിതം. ശണ്ഠകളും സംശയങ്ങളും അത്ര കലുഷമാക്കിയിരിക്കുന്നു നമ്മുടെ കുടുംബജീവിതത്തെ. ദാമ്പത്യത്തിലെ ശണ്ഠകൾ കണ്ടു വളർന്ന കുട്ടികൾ ദാമ്പത്യമേ വേണ്ടെന്നു പറഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയൊരു തീവ്രവാദം സ്വീകരിച്ചാൽ എല്ലാം താളം തെറ്റും. വഴക്കുണ്ടാകും. അതു പിന്നെപ്പെന്നെ, തമ്മിൽത്തമ്മിൽ പറഞ്ഞോ, പറയാതെയോ, തീരും. എല്ലാ വ്രണങ്ങളെയും ഉണക്കുന്നതും എല്ലാ ശണ്ഠകളെയും ശമിപിക്കുന്നതുമാണ് കാലം. വേറൊരു വഴിക്ക് ആലോചിക്കാൻ ഇണകളെ, ഒറ്റക്കോ ഇരട്ടക്കോ, പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യാൻ ആളുണ്ടെങ്കിൽ ചിലപ്പോൾ സമാധാനം കണ്ടേക്കും. ആയിരം പൊരുത്തം പ്രവചിച്ചു കേട്ടിട്ടും പൊരുത്തപ്പെടാത്തവർക്ക് പിരിയാനുള്ള വഴി കാണിച്ചു കൊടുക്കുകയേ നിവൃത്തിയുള്ളു. അതിനും വിധുബാലയുടെ പരിപാടി ഉതകും. പക്ഷേ അടിസ്ഥാനമായ ഉദ്ദേശ്യം വഴക്ക് പറഞ്ഞു തീർക്കുക തന്നെയാണ്. പറഞ്ഞു തീർക്കാവുന്നവയാണ് പലതും.

വിധുബാലയുടെ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോൾ പൊളിഞ്ഞ പല ബന്ധങ്ങളും ഞാൻ പെട്ടെന്നോർത്തുപോയി. പൊളിയാനും പിരിയാനും ഉണ്ടായ കാരണങ്ങളുടെ ക്ഷുദ്രത ഉള്ളിൽ തട്ടി, വീണ്ടും വീണ്ടും. പണ്ടൊരിക്കൽ പിരിയാൻ പോകുന്ന മട്ടിൽ തമ്മിൽ തല്ലിയിരുന്ന യുവദമ്പതികളെ ഞാൻ മനസ്സിൽ കണ്ടു. ഓരോ തവണയും വഴക്ക് മൂക്കുമ്പോൾ യുവതി ഞങ്ങളുടെ വീട്ടിൽ ഓടിയെത്തും. ഞങ്ങളുടെ വീട്ടിൽ വരാതെ, യുവാവ് ചുമരിനപ്പുറത്തുനിന്ന് മുറുമുറുക്കും. ഒരിക്കൽ അടിയായപ്പോൾ, ഞങ്ങൾ ഇടപെട്ടു. യോജിപ്പിനുള്ള ഫോർമുല ഉണ്ടാക്കി. ഫോർമുലയിലെ ഒരു വ്യവസ്ഥ യുവതി ഞങ്ങളുമായി ഇടപഴകരുതെന്നായിരുന്നു. അവരുടെ നന്മക്കുവേണ്ടി ഞങ്ങൾ യുവതിയുമായി അകൽച നടിച്ചു.

ഫോർമുല പോലെത്തന്നെ അസംബന്ധമായ കാരണങ്ങളും കരണങ്ങളും. കുശലം പറയാൻ വേണ്ടി ഒരു സന്ധ്യക്കു കയറിവന്ന, ഉദ്യോഗം ഒഴിഞ്ഞ, രണ്ടുപേരുടെ രീതികൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. കുശലം കഴിഞ്ഞപ്പോൾ, ഒന്നും രണ്ടും പറഞ്ഞ് അവരുടെ ശണ്ഠ മൂത്തു. അവർ തമ്മിൽ അത്ര മൂത്ത ശണ്ഠ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ആരും സംശയിക്കില്ല. പറഞ്ഞുപറഞ്ഞു വന്നപ്പോൾ, ഇത്ര രോഷം എവിടെ കെട്ടിക്കിടന്നിരുന്നുവെന്നായി എന്റെ ആലോചന. ഉപയോഗിക്കാൻ ഒരിക്കലും കൊള്ളാത്ത വാക്കുകളും ആരോപണങ്ങളും ഭാര്യക്കെതിരെ ആഞ്ഞെറിയുന്ന ബിരുദാനനന്തരബിരുദാനന്തരബിരുദമുള്ള വേദാന്തസാഹിത്യപണ്ഡിതനായ ഭർത്താവ്. ഒരക്ഷരം മിണ്ടാതെ അന്തം വിട്ടിരിക്കുന്ന പ്രൊഫസർ ഭാര്യ. ഇടക്കു കയറി ഞങ്ങൾക്ക് ഒന്നും പറയാൻ അവസരം തരാത്തതായിരുന്നു സന്ദർഭം. ശണ്ട നിർദ്ധാരണം ചെയ്യാനുള്ള ശ്രമം പുലരുന്നതുവരെ നീണ്ടുപോയി. അതിനിടെ ഗർജ്ജനങ്ങളും ഭീഷണികളും വിളംബരങ്ങളും ഉണ്ടായി. ഒടുവിൽ യാത്രയില്ലാതെ അവർ പിരിയുമ്പോൾ ഞാൻ ഭയപ്പെട്ടു: പറഞ്ഞതുപോലെ ആരെങ്കിലും എന്തെങ്കിലും ചെയ്തുകളയുമോ?

അവർ വിധുബാലയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെടില്ല. പക്ഷേ പരിപാടിയിൽ പ്രത്യക്ഷപ്പെടാത്തവരുടെ ജീവിതത്തെയും അതു സ്പർശിക്കാം. അവരുടെ മനസ്സിൽ ആത്മപ്രിശോധനക്കും തിരുത്തലിനും അവസരമൊരുക്കാവുന്ന പുതിയ ചോദ്യങ്ങൾ പുതിയ ശബ്ദത്തിൽ അതു വഴി ഉന്നയിക്കപ്പെടാം. ചില തകരുന്ന ബന്ധങ്ങളെങ്കിലും അങ്ങനെ രക്ഷിക്കപ്പെടാം. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സുഹൃദ്ബന്ധങ്ങളൂഴിയിൽ എന്ന വാക്യം വേദാന്തമായിരിക്കുന്നിടത്തോളം, ഇത്തരം രക്ഷാപ്രവർത്തനം ഏറെ പ്രസക്തമായിരിക്കും.

(malayalam news december 26)

Monday, December 19, 2011

മുല്ലപ്പെരിയാറും മനശ്ശാസ്ത്രവും

മുല്ലപ്പെരിയാറും ഡാനിയൽ കാഹ്നേമനും തമ്മിൽ ഒരു ബന്ധവുമില്ല. കാഹ്നേമൻ മുല്ലപ്പെരിയാറിനെപ്പറ്റി കേട്ടിരിക്കില്ല. മുല്ലപ്പെരിയാറിൽനിന്നിറങ്ങുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്നവരുടെ കണക്കെടുത്തു രസിക്കുന്ന നമ്മുടെ രാഷ്ട്രീയപൺഡിതർ അദ്ദേഹത്തെപ്പറ്റിയും കേട്ടിരിക്കില്ലെന്ന് മൂന്നു തരം.

അമേരിക്കയിലെ ഒരു മനശ്ശാസ്ത്രജ്ഞനാണ് കാഹ്നേമൻ. ധനശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ മനശ്ശാസ്ത്രജ്ഞൻ. വെറും മനശ്ശാസ്ത്രജ്ഞൻ എന്ന നിലക്ക് അദ്ദേഹത്തിന് നൊബേൽ പുരസ്ക്കാരം കിട്ടുമായിരുന്നില്ല. കാരണം ആ വിഷയത്തിൽ നൊബേൽ സമ്മാനമില്ലെന്നതു തന്നെ. അതുകൊണ്ട് ധനപരമായ കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കുന്ന രീതികളെപ്പറ്റി നിഷ്കൃഷ്ടമായ പഠനം നടത്തിയതിന് ധനശാസ്ത്രത്തിലെ നൊബേൽ സമ്മാനം അദ്ദേഹത്തിനു കൊടുത്തു.

അഞ്ചാറു കൊല്ലം മുമ്പ് സമ്മാനം പ്രഖ്യാപിക്കപ്പെട്ടപോൾ, പ്രിൻസ്റ്റണിൽ അധ്യാപകനായിരുന്ന കാഹ്നേമൻ പ്രധാനപ്പെട്ട ഒരു കാര്യം കണ്ടെത്തി. സമ്മാനം കിട്ടിയതോടെ സർവ്വകലാശാലാമേധാവിയോടൊപ്പം സംവരണം ചെയ്യപ്പെട്ട ഒരിടത്ത് കാർ പാർക്കു ചെയ്യാൻ അദ്ദേഹത്തിന് അനുവാദം കിട്ടി പോലും. ചില്ലറ നേട്ടമാണോ കാർ പാർക്കു ചെയ്യാനുള്ള സ്ഥലം? ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന നേട്ടത്തോടും നഷ്ടത്തോടും ഓരോരുത്തരും ഓരോരോ രീതിയിലായിരിക്കും പ്രതികരിക്കുക. നൊബേൽ കിട്ടുമ്പോൾ ഉണ്ടാകുന്ന പ്രശസ്തിയും പണവും പുതിയ പഠനാവസരങ്ങളും ഓരോരുത്തരെ ആവേശം കൊള്ളിക്കും. ഒട്ടൊക്കെ തമാശയായിട്ടാണെങ്കിൽ പോലും, കാർ പാർക്കു ചെയ്യാൻ പ്രത്യേകസ്ഥലം കിട്ടാനുള്ള അർഹത നൊബേൽ വഴി കൈവന്നതായിരുന്നു കാഹ്നേമന്റെ ആവേശം. കൊച്ചി തിരുവിതാംകൂറിനോടു ചേർത്തപ്പോൾ, പകരം എന്തു വേണമെന്ന ചോദ്യത്തിന് കൊച്ചി രാജാവ് പറഞ്ഞുവത്രേ: “ആണ്ടു തോരും ഇറക്കുന്ന സർക്കാർ കലണ്ടർ കിട്ടിയാൽ കൊള്ളാം.” കാഹ്നേമന്റെയോ കൊച്ചി രാജാവിന്റെയോ മനോവ്യാപാരരീതിയെപ്പറ്റി ഗവേഷണം നടത്തിയാൽ വീണ്ടും മനശ്ശാസ്ത്രത്തിന് നൊബേൽ സമ്മാനം വീണേക്കും.

മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്ന പേടിയും പൊട്ടില്ലെന്ന ഉറപ്പും എന്തുണ്ടാകുമെന്നോ ചെയ്യണമെന്നോ അറിയാത്ത മനസ്സിന്റെ നില തെറ്റിയ നിലയും അനുഭവിച്ചും മറ്റുള്ളവർക്ക് ആവേശട്ട്തോടെ പകർന്നു കൊടുത്തും കഴിയുന്ന രാഷ്ട്രീയ-ഭരണധുരന്ധരന്മാരുടെ മനശ്ശാസ്ത്രം കാഹ്നേമന്റെ കൃത്യതയോടെ പഠിക്കാൻ കൊള്ളുമെന്നു തോന്നുന്നു. അതു നടന്നാലും ഇല്ലെങ്കിലും, അ വക ഭയവും വിശ്വാസവും സംഭ്രമവും കുഴഞ്ഞുമറിയുമ്പോൾ, ഞാൻ വീണ്ടും കാഹ്നേമനെപ്പറ്റി വീണ്ടും വായിക്കാനിടയായി.

“ആലോചന: ആയത്തിലും വേഗത്തിലും” എന്നു തർജ്ജമ ചെയ്യാവുന്ന Thinking, Fast and Slow എന്ന അദ്ദേഹത്തിന്റെ പുസ്തകം ഉയർന്ന തലത്തിൽ ചർച്ചാവിഷയമായിരിക്കുന്നു. ഞാൻ വായിച്ച രണ്ടു നിരൂപണങ്ങളിൽ ഒന്നെഴുതിയത് ഫ്രീമാൻ ഡൈസൺ എന്ന ബലതന്ത്രജ്ഞനായിരുന്നു. ബലതന്ത്രത്തിലേക്ക് എത്തുന്നതിനുമുമ്പ് അദ്ദേഹം സ്ഥിതിവിവരഗണിതം പ്രയോഗിച്ചുനോക്കുകയായിരുന്നു: യുദ്ധകാലത്തെ ബോംബർ വിമാനങ്ങളുടെ വിജയപരാജയസാധ്യതകളെപ്പറ്റിയുള്ള പഠനത്തിൽ. ഒടുവിൽ അദ്ദേഹം എത്തിനിൽക്കുന്നതോ, അധ്യാത്മികകാര്യങ്ങളിലെ ഗവേഷണത്തിനുള്ള സമ്മാനം നേടിയ ആളെന്ന നിലക്കും. മനസ്സിന്റെ വ്യാപാരത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ നിരൂപകനായി പരിണമിക്കുന്ന ബലതന്ത്രജ്ഞന്റെ താല്പര്യവൈവിധ്യവും പഠനീയം തന്നെ.

ആളുകൾ ധനപരമായ തീരുമാനം ഏടുക്കുന്നതെങ്ങനെയെന്നായിരുന്നു ആദ്യം കാഹ്നേമന്റെ അന്വേഷണം. സങ്കീർണമായ ആ അന്വേഷണത്തിന്റെ ഒരു നിഗമനം യുക്തിക്കുള്ള സ്ഥാനം അത്ര വലുതൊന്നുമല്ലെന്നായിരുന്നു. കർക്കശമായ യുക്തിയുടെ അടിസ്ഥാനത്തിലല്ല ആളുകൾ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഏതാണ്ട് അതു തന്നെയായിരുന്നു ബോംബർ വിമാനങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സ്ഥിതിവിവരഗണിതത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയപ്പോൾ തനിക്കു തോന്നിയതും എന്ന് ഫ്രീമാൻ ഡൈസൺ പറയുന്നു. അനുഭവസമ്പന്നതയെക്കാൾ ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമാകുന്നത് സ്വതവേയുള്ള പ്രത്യുല്പന്നമതിത്വമാണത്രേ.

മനശ്ശാസ്ത്രപഠനം രസാവഹമായ രംഗങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഇന്റർവ്യുവിന്റെ സങ്കേതങ്ങൾ പരിഷ്കരിക്കുകയായിരുന്നു തുടക്കത്തിൽ കാഹ്നേമന്റെ ദൌത്യം. പട്ടാളത്തിൽ ചേരാൻ പോകുന്നവരുമായി ആഢ്യമ്മന്യരായ കുറെ പേർ പത്തു പതിനഞ്ചു മിനുറ്റു നേരം സംസാരിക്കുന്നു; അതിന്റെ അടിസ്ഥാനത്തിൽ അവർ ചില നിഗമനങ്ങളിൽ എത്തുന്നു. പ്രവചനസ്വഭാവമുള്ള ആ നിഗമനങ്ങൾ മിക്കവാറും തെറ്റായിരുന്നുവത്രേ. ഇന്റർവ്യു സങ്കേതത്തെ കണീശവും നിഷ്കൃഷ്ടവുമാക്കിക്കൊണ്ടായിരുന്നു കാഹ്നേമന്റെ തുടക്കം. അത് കൂടുതൽ വിശ്വാസ്യമാണെന്നു കാണുകയും ചെയ്തു.

നിഷ്കൃഷ്ടത ഏതു രംഗത്തും സ്വാഗതാർഹമാകും. കാഹ്നേമന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ദാമ്പത്യം നിലനിൽക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കുകയുണ്ടായി. ദമ്പതികളുമായി സംസാരിക്കുന്ന കോൺസലർമാർ ഏതെങ്കിലും ദാമ്പത്യത്തെപ്പറ്റി നടത്തുന്ന പ്രവചനത്തെക്കാൾ എത്രയോ ശരിയായിരുന്നു അദ്ദേഹം വികസിപ്പിച്ചെടുത്ത നിർദ്ധാരണരീതി. ആ നിലക്ക്, ദാമ്പത്യം നില നിൽക്കുമോ എന്ന് മനശ്ശാസ്ത്രജ്ഞനിൽ നിന്നു മനസ്സിലാക്കിയിട്ടുവേണം ജാതകം നോക്കാനും സ്ത്രീധനം നിശ്ചയിക്കാനും എന്നു പറയാം.

മനശ്ശാസ്ത്രത്തിൽ നൊബേൽ സമ്മാനമില്ലെങ്കിലെന്താ? എല്ലാ വ്യാപാരത്തിലും മനശ്ശാസ്ത്രമുണ്ട്. ധൈര്യം എങ്ങനെ ഉണ്ടാവുന്നു? നഷ്ടം വരുമ്പോൾ ഏതു തരത്തിലുള്ളതാണ് പെരുമാറ്റം? നുണ പറയാനുള്ള പ്രവണതയുടെ ഉറവിടം എവിടെ? അങ്ങനെ ആലോചിക്കാവുന്ന വ്യാപാരത്തിലെല്ലാം ഒരു മനശ്ശാസ്ത്രവശം കാണാം. നമ്മുടെ ധർമ്മബോധത്തെപ്പോലും മനശ്ശാസ്ത്രപരമായി അളന്നു മനസ്സിലാക്കാൻ പറ്റും. അങ്ങനെ ധർമ്മബോധം, അല്ലെങ്കിൽ സദാചാരനിരതത്വം, അളന്നു നോക്കാൻ ഒരു മാനദണ്ഡം ക്രമീകരിച്ചിട്ടുള്ള ആളാണ് മാർക് ഹോസർ. അതിനെ Moral Sense Test എന്നു പറയുന്നു.

എളുപ്പമെന്നോ സാധാരണമെന്നോ നിസ്സാരമെന്നോ തോന്നുന്ന പത്തു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. അവക്ക് അധികം ആലോചിക്കാതെ മറുപടി എഴുതണം. ഓരോ ഉത്തരം എഴുതുമ്പോഴും സംശയം തോന്നും, ഇതോ ശരി, അതോ? അങ്ങനെ
ധർമ്മസങ്കടം ഉണർത്തുന്നവയായിരിക്കും ചോദ്യങ്ങൾ. ഉദാഹരണത്തിന്, നിങ്ങളുടെ മുന്നിൽ നടക്കാൻ പോകുന്ന ഒരു മരണം. നിങ്ങൾ ഇടപെട്ടാൽ ഉണ്ടാകാവുന്ന ഫലം. നിങ്ങൾ ഇടപെടാതിരുന്നലത്തെ സ്ഥിതി. രണ്ടും ഇടതട്ടിച്ചുനോക്കുമ്പോൾ ശരിയേത്, തെറ്റേത് എന്നു നിശ്ചയിക്കാൻ പ്രയാസമായിരിക്കും. നിങ്ങൾ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളൂടെ ധർമ്മബോധം നിർണയിക്കുക. എന്റേത് ഞാൻ തന്നെ വിലയിരുത്തിനോക്കി, ഹോസറുടേ ഫോർമുലവെച്ചുകൊണ്ട്. എന്റെ ധർമ്മബോധം കുറെ കർക്കശവും കഠിനവുമാണെന്നായിരുന്നു കണ്ടെത്തൽ.

(malayalam news dec 19)

Monday, December 12, 2011

ജോസഫിന്റെ ആശങ്കയും അങ്കഗണിതവും

ജലമന്ത്രി പി ജെ ജ്ജൊസഫിന്റെ മസ്തിഷ്ക്കം കഴിഞ്ഞ ആഴ്ച കടന്നുപോയ വഴികൾ രസാവഹമായിരുന്നു. അദ്ദേഹം ബുദ്ധിപൂർവം എത്തിച്ചേർന്ന രണ്ടു നിഗമനങ്ങൾ പ്രത്യേകം ശ്രദ്ധാർഹമായിത്തോന്നി. ഒന്നാമത്തെ നിഗമനം മുല്ലപ്പെരിയാർ അണ പൊട്ടിയാൽ മരിക്കാവുന്ന ആളുകളുടെ എണ്ണം കൂട്ടിക്കൊണ്ടായിരുന്നു. നേരത്തേ 35-40 ലക്ഷം ആളുകൾ മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. കഴിഞ്ഞ ആഴ്ച ഏതോ പ്രസംഗവേദിയിൽ നിൽക്കുമ്പോൾ അതങ്ങു കൂട്ടി. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങൾ കൂടി വെള്ളത്തിലാകുമെന്ന് കണ്ടെത്തുകയും ജില്ല തിരിച്ച് മരണത്തിന്റെ കണക്ക് എടുക്കുകയും ചെയ്തു. ആകപ്പാടെ നോക്കിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കും. എന്നു വെച്ചാൽ കേരളത്തിന്റെ മൂന്നിലൊന്ന് ഇല്ലാതാകും. ലോകത്തെ മുഴുവൻ ഭയചകിതമാക്കേണ്ട ഈ ലളിത ഗണിതം ജോസഫ് അവതരിപ്പിച്ചത് ഒരൊറ്റ ശ്വാസം പോലും ക്രമം തെറ്റാതെയായിരുന്നു.

ജോസഫിന്റെ രണ്ടാമത്തെ ബുദ്ധിവ്യാപാരം വേറൊരു വഴിക്കായിരുന്നു. എഴുപതു ലക്ഷമല്ല, ഏഴായിരം ആളുകൾ വെള്ളത്തിലാകുമെന്നു കേട്ടാൽ പോലും ലോകം ഞെട്ടിയുണരേണ്ടതായിരുന്നു. ഒരനക്കവുമില്ല. കേരളത്തിൽ ദിവസേന പല തരം പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നു. പല തരം കണക്കുകൾ പലരും കൂട്ടുകയും കിഴിക്കുകയും ചെയ്യുന്നു. മീഡിയ അതൊക്കെ കൊണ്ടാടുന്നു. അണ കെട്ടുന്നതിന്റെ സാങ്കേതികവശങ്ങൾ, ശ്രീരാമനെ സഹായിച്ച അണ്ണാനെപ്പോലെ, എല്ലാവരും മനസ്സിലാക്കുന്നു, ചർച്ച ചെയ്യുന്നു. അത്യുത്സാഹത്തോടെയെന്നു പറഞ്ഞുകൂടാ, തമിഴ് നാട്ടിലും ചില്ലറ ചില കശപിശ അങ്ങുമിങ്ങും നടക്കുന്നു. അത്രയേ ഉള്ളു. പാർലമെന്റിൽ കാര്യമായ ഒരു ചർച്ച പോലും ഈ വിഷയത്തിൽ ഉണ്ടായില്ല.

ജോസഫിന്റെ നനഞ്ഞു കേറുന്ന കണക്ക് കേട്ടിട്ടും സഹായഹസ്തവുമായി ലോകം വേമ്പനാട്ടു കായലിൽ വന്നിറങ്ങി തമ്പടിക്കുകയോ ഭയവിഹ്വലരായ നാട്ടുകാർ സ്ഥലം വിട്ടോടുകയോ ചെയ്തില്ലെന്നത് വേദനാജനകമെന്നതിനെക്കാളേറെ അത്ഭുതകരമായിരിക്കുന്നു. ജോസഫിന്റെ മട്ടും മാതിരിയുമൊക്കെ നോക്കിയാൽ, ഭയം കൊണ്ട് നിഷ്ക്രിയരാകേണ്ട സമയത്ത് കേൾവിക്കാർ വളിപ്പുകൊണ്ട് മുഖം തിരിക്കുന്ന സ്ഥിതിയിൽ എത്തുകയല്ലേ എന്ന് സംശയിക്കണം. അങ്ങനെ അലസമായിരിക്കുന്ന ലോകത്തെ ഞെട്ടിയുണർത്താൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ആ വഴിക്കുള്ള ചിന്തയാണ് ജോസഫിനെ അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയൊരു അണ കെട്ടി നാട്ടുകാരുടെ രക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ, അദ്ദേഹം മരണം വരെ ഉപവസിക്കും. എഴുപതു ലക്ഷം ആളുകൾ മരിക്കുമെന്നു കേട്ടിട്ട് ഇളകാത്ത ലോകം ജോസഫിന്റെ ഭീഷണി കേട്ട് അലമുറയിട്ടു കരയും എന്നു വിശ്വസിക്കുക.

സാങ്കേതികകാര്യങ്ങളിലും ജോസഫ് താല്പര്യം കാണിച്ചിരിക്കുന്നു, മുറ പോലെ. പക്ഷേ അതിലും അഭിപ്രായം ഇടക്കിടെ മാറ്റേണ്ടി വരുന്നു. പുതിയ സ്ഥിതിവിശേഷത്തിൽ പുതിയ അഭിപ്രായം വേണമല്ലോ. അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതിനെപ്പറ്റി ആദ്യം അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നെ ഒരു സാങ്കേതിക വിദഗ്ധൻ കോടതിയിൽ പറഞ്ഞ കാര്യത്തെപ്പറ്റിയായി അഭിപ്രായ വ്യത്യാസം. അദ്ദേഹം പറഞ്ഞതൊക്കെ ശരി എന്നായിരുന്നു ജോസഫിന്റെ ആദ്യത്തെ നിഗമനം. കുറച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരനു തോന്നി, ആദ്യം പറഞ്ഞതൊന്ന് പരിഷ്ക്കരിച്ചാലോ? അങ്ങനെ രണ്ടാമത്തെ അഭിപ്രായം വന്നു, സാങ്കേതിക വിദഗ്ധനോട് പറയാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിന്റെ പേരിൽ നടപടി എടുക്കും. എന്തു നടപടി?

ഇടുക്കിയിലും ചെറുതോണിയിലും കുളമാവിലും പിന്നെ അറബിക്കടലിലും മുല്ലപ്പെരിയാറിലെ വെള്ളം എത്താൻ എത്ര നേരം എടുക്കുമെന്ന് ജോസഫ് കണക്കാക്കിയിട്ടുണ്ട്. ആ കണക്കുമായി മുന്നോട്ടുപോകുമ്പോഴാണ് മരണത്തിനപ്പുറം ഒരു ദുരന്തം പതിയിരിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മുല്ലപ്പെരിയാർ അണ പൊട്ടിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കുക മാത്രമല്ല ഉണ്ടാകുക. വെള്ളം മുഴുവൻ ഇടുക്കി മുതലായ ജലസംഭരണികളിൽ ഒലിച്ചിറങ്ങും. വെള്ളം മാത്രമല്ല മണ്ണും മരവും എല്ലാം അതോടൊപ്പം ജലസംഭരണിയിൽ നിറയും. അപ്പോൾ പിന്നെ വിദ്യുഛക്തി ഉണ്ടാവില്ല. കേരളം ഇരുട്ടിലാകും....ഇത്രയൊക്കെ പറഞ്ഞിട്ടും ആർക്കും ഒരു കുലുക്കവുമില്ലെന്നു വന്നാലോ?

വാസ്തവത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് കേരളത്തിന്റെ വിശ്വാസ്യതയാണ്. ഏതു രംഗത്തു നോക്കിയാലും കാണാം ഈ വിപര്യയം. കേരളം എന്തൊക്കെയോ കണ്ടു പേടിക്കുന്നു, ചുറ്റുമുള്ളവർ ചുമ്മാ അവരുടെ വഴിക്കു പോകുന്നു. എന്റോ സൾഫാൻ വരാനിരിക്കുന്ന കേരളത്തിന്റെ തലമുറകളെ വികലാംഗരാക്കുമെന്ന് കേരളം കണ്ടെത്തുന്നു. കേന്ദ്രമാകട്ടെ, കേരളത്തിനെ അംഗങ്ങളെല്ലാം വികലമാക്കിയേ അടങ്ങൂ എന്ന മട്ടിൽ പെരുമാറുന്നു. ഭാഗ്യക്കുറി വഴി കേരളത്തിന്റെ പണം മുഴുവൻ തിരിമറി ചെയ്യപ്പെടുന്നുവെന്ന് കേരളം കരയുന്നു. അന്വേഷണം ആവശ്യപ്പെടുന്നു. പക്ഷേ അന്വേഷണത്തിനുവേണ്ട ചെറിയ ചെറിയ കടലാസുനീക്കങ്ങൾ നടത്താൻ മടി കാണിക്കുന്നു. സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതാണ് ഈ വഴക്കം.

ജോസഫിലേക്കു മടങ്ങാം. അദ്ദേഹത്തിന് അതൊന്നും പ്രശ്നമല്ല. മന്ത്രിയായതിനുശേഷം പെട്ടെന്നു വീണു കിട്ടിയതാണ് മുല്ലപ്പെരിയാർ വിവാദം. അതു വരെ അതിന്റെ സർഗ്ഗക്രിയ വി എസ് അച്യുതാനന്ദൻ എഴുതിയെടുത്തതായിരുന്നു. അവിടവിടെ അടിക്കടി ചെറിയ ഭൂചലനങ്ങൾ ഉണ്ടായതോടുകൂടി ജോസഫിന്റെ നറുക്കു വീണു. എവിടെയോ വഴി മുട്ടി നിന്ന വി എസ്സിനെ ഏറെ പിന്നിലാക്കിക്കൊണ്ട് രക്ഷകനെന്ന മട്ടിൽ ജോസഫ് മുന്നേറി. എന്നും അങ്ങനെയെന്തെങ്കിലും പേടകം നോക്കിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മുന്നേറ്റം.

ഒരു കാലത്ത് കേന്ദ്രത്തിന്റെ അവഗണന ഉയർത്തിക്കാട്ടി കെ കരുണാകരനെ ദിവസേനയെന്നോണം മുൾമുനയിൽ നിർത്തിയ ആളാണ് ജോസഫ്. അന്ന് ജോസഫും കെ എം മാണിയും വെവ്വേറെ പാർട്ടികളായിരുന്നു, ചേരി ഒന്നാണെങ്കിലും. ജോസഫോ മാണിയോ കൂടുതൽ കേന്ദ്രവിരുദ്ധൻ എന്നു നോക്കാനായിരുന്നു മത്സരം. ഓരോ ബജറ്റിലും കേന്ദ്രത്തിന്റെ പോരായ്മ കാണീച്ചുകൊണ്ട് മാണീ വിലസിയപ്പോൾ, ആസൂത്രണബോർഡ് അംഗം ഡോക്റ്റർ പി കെ ഗോപാലകൃഷ്ണൻ, കോൺഗ്രസ്സിനെ സഹായിക്കുമാറ്, ചില കണക്കുകൾ ഉദ്ധരിച്ചു. കേന്ദ്രത്തിന്റെ കുറ്റം പറാഞ്ഞു പറഞ്ഞ് കേരളത്തെ ഖലിസ്ഥാൻ ആക്കാനാണോ പരിപാടി എന്നു വരെ ചോദ്യം ഉയർന്നു. ആയിടക്കായിരുന്നു പഞ്ചാബ് മാതൃകയിൽ പ്രതിഷേധമാകാം എന്നൊരു വിടുവാമൊഴി ബാലകൃഷ്ണപിള്ളയിൽ നിന്നുണ്ടാ‍യത്. അദ്ദേഹം പുറത്തായതോടെ കേന്ദ്രവിരോധം, തന്ത്രപരമായോ എന്തോ, എല്ലാവരും അടക്കിവെച്ചു.

മാണിയെക്കാൾ കേന്ദ്രവിരോധവും ധൈര്യവും കാണിച്ച് കേരള കോൺഗ്രസ്സിലെ കുഞ്ഞാടുകളെ തന്റെ വരുതിയിൽ നിർത്താ‍നാണ് ജോസഫിന്റെ പദ്ധതി. ആ മുദ്രാവാക്യത്തിന്റെ ബലത്തിൽ പല തവണ കരുണാകരന്റെ സർക്കാരിനെ മറിച്ചിടാൻ പോലും അദ്ദേഹം തയ്യാറായി. പക്ഷേ ജോസഫ് നിശ്ചയിക്കുകയും (പരേതനായ) ടി എം ജേക്കബ് നിശ്ചയം മാറ്റുകയും ചെയ്റ്റിരുന്നതാണ് ആ കാലം. അങ്ങനെ അന്നത്തെ ജോസഫിന്റെ സമരമൊക്കെ കായ്ക്കാത്ത മരമായിപ്പോയി. ഇപ്പോഴിത എഴുപതു ലക്ഷം മരണത്തിന്റെ കാര്യം വന്നിരിക്കുന്നു. അവരുടെ രക്ഷക്കു വേണ്ടി നിരാഹരം നടത്തുക തന്നെ.

അസാധാരണമായ രാഷ്ട്രീയസമ്മർദ്ദം ഉണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. നാട്ടുകാരെ പേടിപ്പെടുത്തി നിർത്താനുള്ള ഏതവസരവും ഏതു മന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിതകരമാകും. അത് ദുരുപയോഗപ്പെടുത്താനുള്ള പ്രവണതക്കു വഴിപ്പെടുന്നില്ലെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യവും മർമ്മവും. നാട്ടുകാരുടെ ഭീതി മനസ്സിലാക്കുമ്പോൾ തന്നെ, അതിനെ ഊതിപ്പെരുപ്പിക്കാതെ, സാധ്യമായ പരിഹാരം കാണാൻ ശ്രമിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ പിൻ ബലത്തോടെ, തമിഴ് നാടുമായി പലവട്ടം ചർച്ച നടത്തി ഏറെക്കുറെ രമ്യമായ ഒരു പരിഹാരം കാണാൻ കഴിയണം. ആ സാധ്യതയെ വെടക്കാക്കാനേ ജോസഫിന്റെ ആശങ്കാരാഷ്ട്രീയം ഉപകരിക്കുള്ളു.

(malayalam news december 12)

Monday, December 5, 2011

നാല്പതു ലക്ഷം ഒഴുകിപ്പോകുമോ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്നാണ് ജലമന്ത്രി പി ജെ ജോസഫിന്റെ കഴിഞ്ഞ ആഴത്തെ കണക്ക്. മുന്നോട്ടു പോകുന്തോറും എണ്ണം കൂടാനേ സാധ്യതയുള്ളൂ. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലായി എത്ര മൃഗങ്ങൾ ഒലിച്ചുപോകുമെന്ന് കണക്കെടുത്തിട്ടില്ല. തീർച്ചയായും ലക്ഷക്കണക്കിനു തന്നെയാകും. അതിലേക്കു പിന്നെ വരാം. ഏതായാലും, നാല്പതു ലക്ഷം ആളുകൾ മരിച്ചിട്ട് ഒരു മന്ത്രിപദം തനിക്കു വേണ്ടെന്നാണ് ജോസഫിന്റെ നിലപാട്. “ഈ ഫൈറ്റ് ഞാൻ തുടരും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുന്നത് ചില്ലറ കാര്യമല്ല. അത്രയും സ്ഥലത്തെ അത്രയും ആളുകൾ ഒഴുകിപ്പോയാൽ പിന്നെ കേരളം എവിടെ എന്ന കെ എം മാണിയുടെ ചോദ്യം, ഉത്തരം പ്രതീക്ഷിക്കാതെത്തന്നെ, എല്ലാവരും ചുണ്ടിൽ കൊളുത്തിയിട്ടിരിക്കും. ഗിന്നസ് ബൂക്കും ദുരന്തനിഘണ്ടുവും മറ്റും പരിശോധിക്കാതെ ഒരു കാര്യം തറപ്പിച്ചു പറയാം: മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകമായ ദുരന്തങ്ങളിൽ ഒന്നായിരിക്കും മുല്ലപ്പെരിയാറിലേത്--അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ. ഇന്തൊനേഷ്യയിലെയും ജപ്പാനിലെയും സുനാമികളും പെറുവിലെയും കൊയ്നയിലെയും ഭൂചലനങ്ങളും ക്രാക്കത്തൂവയിലെയും വെസുവിയസ്സിലെയും പൊട്ടിത്തെറികളും, അവ വരുത്തിവെക്കുന്ന നാശത്തിന്റെ കാര്യത്തിൽ, മുല്ലപ്പെരിയാറിനെക്കാൾ ഏറെ പിന്നിലായിരിക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകിയ വെള്ളം കൊണ്ട് കടലിലെ നിരപ്പ് ഉയരുമ്പോഴും പരിസ്ഥിതിയിലെ മാറ്റം കൊണ്ട് അന്തരീക്ഷത്തിലെ പ്രാണവായു കുറയുമ്പോഴും വഴി തെറ്റിപ്പോകുന്ന ഗ്രഹങ്ങൾ കൂട്ടിയിടിക്കുമ്പോഴുമൊക്കെ സംഭവിക്കുന്ന മാറ്റത്തെ കേരളം നേരിടുന്ന ദുരന്തവുമായി താരതമ്യപ്പെടുത്താനാവില്ല. ഇത്രയേറെ സ്ഥലത്ത് കെട്ടിനിർത്തിയിരിക്കുന്ന വെള്ളം ഒറ്റയടിക്ക് പൊട്ടിപ്പിളർന്നു വന്നാൽ എന്തുണ്ടാകും എന്ന് പറയാൻ വയ്യ.

അണ പൊട്ടുമോ പൊട്ടില്ലേ എന്നൊന്നും പറയാൻ ഞാൻ ആളല്ല. ജോസഫും അച്യുതാനന്ദനും പ്രേമചന്ദ്രനുമൊക്കെ പൊട്ടൽ വിദഗ്ധന്മാരായി കഴിഞ്ഞിരിക്കുന്നു. അവർ ഉയർത്തുന്ന ദുരന്തചോദ്യങ്ങൾക്ക് മറുപടി പറയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് എഞ്ചിനീയർമാരായിരിക്കും. പണ്ടൊരിക്കൽ ഇതുപോലൊരു ദുരന്തഭീഷണി ഉണ്ടായപ്പോൾ, ഞാൻ ജലക്കമ്മിഷൻ അധ്യക്ഷൻ ഡോക്റ്റർ കെ സി തോമസിനോട് ചോദിച്ചു. ഉടനേ അണക്കെട്ടു പൊട്ടി കേരളം ഒലിച്ചുപോകുന്ന സ്ഥിതിയൊന്നും അദ്ദേഹത്തിന്റെ മറുപടിയിൽ നിഴലിച്ചു കണ്ടില്ല. അത് 1979ൽ ആയിരുന്നു. അന്നു മുതൽ ഇന്നു വരെ--ഞാൻ പറയും, നാളെ വരെ--ദുരന്തഭീതി തുടർന്നുപോന്നിരിക്കുന്നു. അച്യുതാനന്ദനെപ്പോലുള്ള പൊതുപ്രവർത്തകർ ആ ഭീതിക്ക് മുറപോലെ ആവിഷ്കരണം നൽകിയിട്ടുമുണ്ട്, അണ പൊട്ടിയാലും ഇല്ലെങ്കിലും.

അണ പെട്ടെന്നൊന്നും പൊട്ടാൻ ഇടയില്ലെന്ന് സൂചിപ്പിക്കാൻ പോലും സാധ്യമല്ലാത്തതായിരിക്കുന്നു മലയാളത്തിലെ വാതാവരണം. ഭീതിയെയും വസ്തുനിഷ്ഠമായ വിജ്ഞാനത്തെയും ഇട കലർത്തുകയോ ഒന്നിനൊന്നു പകരം വെക്കുകയോ ചെയ്യുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനു ചേർന്നതല്ലെന്ന് മുമ്പൊരിക്കൽ ഞാൻ ഒരു കുറിപ്പിൽ സൂചിപ്പിക്കാനിടയായി. അതു കണ്ടപ്പോൾ പത്രാധിപർ എന്നെ വിളിച്ചു: “എന്റെ പൊന്നേ, ഇതൊന്നു മാറ്റണേ. അവിടെ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞാൽ, അവർ നമ്മുടെ പത്രം കത്തിക്കും. അതിനു വഴി വെക്കണോ?” ഞാനായിട്ടോ അദ്ദേഹമായിട്ടോ വഴി വെക്കേണ്ടെന്നു സമ്മതിച്ച് ഞാൻ വാലും ചുരുട്ടി പിന്നാക്കം പോയി.

രണ്ടു കാര്യത്തിൽ ഞാൻ ഇപ്പോഴും അത്ഭുതവും സംശയവുമായി അലയുന്നു. അണ പൊട്ടുമോ ഇല്ലയോ? അതിനെപ്പറ്റി ഏറെക്കുറെ ഉറച്ച ഒരു അഭിപ്രായം പറയാൻ പ്രാപ്തിയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞ്ന്മാരെയും എഞ്ചിനീയർമാരെയും നമുക്ക് കണ്ടെത്താൻ പറ്റുന്നില്ലല്ലോ. അവർക്ക് അറിയാത്തതുകൊണ്ടോ അതോ അറിയുന്നത് പറയാത്തതുകൊണ്ടോ അതോ ഇങ്ങനെയൊരു കാര്യത്തിൽ അഭിപ്രായം ഖണ്ഡിതമായി പറയാൻ പാകത്തിൽ ശാസ്ത്രം ഇനിയും വളർന്നിട്ടില്ലെന്നതുകൊണ്ടോ? ചന്ദ്രനിൽ ഇറങ്ങുകയും ചൊവ്വയിൽ വിനോദസഞ്ചാരം ഏർപ്പെടുത്താൻ ഒരുങ്ങുകയും ചെയ്യുന്ന മനുഷ്യന് മുല്ലപ്പെരിയാറിലെ ശാസ്ത്രസത്യം മനസ്സിലാക്കാൻ പറ്റുന്നില്ലെന്നോ? അതോ അവരെക്കൊണ്ടു പറയിക്കില്ലെന്നോ?

രണ്ടാമത്തെ കാര്യം നേരത്തെ പറഞ്ഞതിൽനിന്ന് പുറപ്പെടുന്നതു തന്നെ. പരസ്യമായി സംസാരിക്കാത്ത എഞ്ചിനീയർ സമൂഹത്തിൽനിന്ന് വസ്തുതകൾ മനസ്സിലാക്കി, അപകടമുണ്ടെങ്കിൽ അതൊഴിവാക്കാനുള്ള നടപടി എടുക്കുകയും ആളുകളെ സമാധാനിപ്പിക്കുകയുമാണ് സാധാരണ രീതിയിൽ പൊതുപ്രവർത്തകരുടെ ദൌത്യം. പുതിയ അണക്കും ജലവിതാനം കുറക്കാനുമുള്ള നടപടികളെപ്പറ്റി ജോസഫും കൂട്ടരും ഓരോന്നങ്ങനെ പറയുന്നുണ്ട്. കൂട്ടത്തിൽ നാല്പതു ലക്ഷം ആളുകൾ ഒലിച്ചുപോകുമെന്ന ഭീഷണി ആവർത്തിക്കുന്നുമുണ്ട്. ഭയഭീതരായവരെ സമാധാനിപ്പിക്കേണ്ടവർ വിഭ്രാന്തി പരത്തി ആളാവാൻ നോക്കുന്നത് കഷ്ടമാണ്. ആളാവാൻ നോക്കുകയല്ലെങ്കിൽ, അവർക്ക് പക്വത കുറവാണെന്നു പറയേണ്ടി വരും.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്ന ജോസഫിന്റെ വെളിപാട് വന്ന അന്ന് സംസ്ഥനസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വേറൊരു കണക്കുണ്ട്. 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൌകര്യം ഏർപ്പെടുത്തിവരുന്നെന്നോ മറ്റോ
അർഥം വരുന്ന ആ കണക്ക് ആയിരുന്നു കോടതിയുടെ ചോദ്യത്തിനുള്ള മറുപടി. വാചകകസർത്തല്ലാതെ, ഒഴുകിപ്പോകാനിടയുള്ളവരെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. 250 കുടുമമെന്നു വെച്ചാൽ ആയിരത്തിൽ പുറം ആളുകൾ. ആയിരം എവിടെ? നാല്പതു ലക്ഷം എവിടെ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകാനിടയുണ്ടെന്ന വിവരം, കഥയായാലും കടങ്കഥയായാലും കാര്യമായാലും, ഒന്നാന്തരം വർത്തക്കഥാവിഷയമായിരിക്കും എവിടെയും. പതിനായിരം ആളുകൾ പാർക്കുന്ന തുവ്വാലു എന്ന കരിബിയൻ ദ്വീപ് മെല്ലെ മെല്ലെ കടലിൽ താഴുകയാണെന്ന വാർത്ത ഞാൻ അത്ഭുതത്തോടെയും ഒട്ടൊക്കെ വിഷമത്തോടെയും വായിച്ചിട്ടുണ്ട്. നാല്പതു ലക്ഷം കേരളീയർ ഒഴുകിപ്പോകാൻ പോകുന്നുവെന്ന ദുരന്തവാർത്ത വായിക്കാൻ എന്നെപ്പോലെ വിദ്യാഭ്യാസവും അഭിരുചികളുമുള്ള ഒരു അമേരിക്കക്കാരനോ ബ്രസീൽ കാരനോ ബംഗാളിക്കോ അവസരമുണ്ടായിട്ടുണ്ടോ? ന്യൂയോർക് ടൈംസിലും വേണാട് പത്രികയിലും ഒരു പോലെ നീളൻ തലക്കെട്ടിനു താഴെ വരേണ്ടതാണ് ലോകനാശത്തിന്റെ പ്രമാണങ്ങളിൽ സ്ഥാനം കിട്ടാവുന്ന മുല്ലപ്പെരിയാർ ദുരന്തം. ന്യൂയോർക് ടൈംസ് പോയിട്ട് കമ്പത്തുനിന്ന് ഒരു തമിഴ് സായാഹ്നപത്രം ഇറങ്ങുന്നുണ്ടെകിൽ അതിൽ പോലും ഒഴുകിപ്പോകാൻ പോകുന്ന നാല്പതു ലക്ഷം ആളുകളുടെ വാർത്ത വരാനിടയില്ല. അത്ര ഉദാസീനമാണ് പുറം ലോകം കേരളത്തിന്റെ ദുരന്തത്തെപ്പറ്റി.

കേരളത്തിലെ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉത്തരം കണ്ടുപിടിക്കേണ്ടതാണ് ഈ ചോദ്യം: മുല്ലപ്പെരിയാർ ഇളകിമറിയുന്നുവെന്ന വാർത്ത എന്തുകൊണ്ട് കേരളത്തിനു പുറത്ത് വാർത്തയാവുന്നില്ല. നാല്പതു ലക്ഷത്തിന്റെ കണക്ക് ശരിയാണെങ്കിൽ, എല്ലാ ദിവസവും എട്ടു കോളത്തിൽ മാത്രം നിരത്താവുന്നതാണ് ഭീമമായ ഈ വാർത്താശകലം. പാർലമെന്റിൽ അതിനെപ്പറ്റി ബഹളം വെക്കാൻ ഇംഗ്ലിഷും ഹിന്ദിയും വെള്ളം പോലെ പറയുമെന്നു പറയാൻ വയ്യാത്ത മലയാളികളേ ഉണ്ടായുള്ളു. അടിയന്തരപ്രമേയമായി അതു ചർച്ച ചെയ്യാൻ പാർലമെന്റിന് ഉത്സാഹമുണ്ടായിരുന്നില്ല. അവിടെ കൂടുതൽ ശോഭിച്ചത് പല ചരക്ക് വിൽക്കാൻ വിദേശവിപണനശൃംഖലകളെ അനുവദിക്കണമോ എന്ന കാര്യത്തെപ്പറ്റിയുള്ള വിവാദമായിരുന്നു. നാല്പതു ലക്ഷത്തിന്റെ കണക്ക് അവിടെ ബലം പിടിച്ചില്ല. എന്തുകൊണ്ട്?

നമ്മൾ സ്വയം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവർ നമ്മുടെ ദുരന്തം ഗൌനിക്കാത്തതിന് ഒരു കാരണം അവരുടെ രോഗാകീർണമായ സ്വാർഥതയാകാം. അവരുടെ വാർത്താബോധത്തിലുള്ള വൈകല്യവും സങ്കുചിതത്വവുമാകാം. കേരളം തുലഞ്ഞുപോകട്ടെ എന്ന ഗൂഢമായ ആഗ്രഹമാകാം. പിന്നെ, നമ്മൾ പറയുന്നത് പച്ചക്കള്ളമാണെന്ന ഒരു ധാരണയുമാകാം. താൻ പറയുന്നത് പുളുവോ പൊയ്യോ ആണെന്ന് കേൾവിക്കാർ വിശ്വസിക്കുന്നതാണ് ഏതൊരു പൊതുപ്രവർത്തകന്റെയും വ്യക്തിപരമായ ദുരന്തം. നാം പറയുന്നത് കേവലം ഭയാനകമായ സത്യമാണെന്ന് കേരളത്തിനു പുറത്തുള്ളവരെ ബോധ്യപ്പെടുത്താൻ നമ്മുടെ പൊതുപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കേരളത്തെ തുലക്കാൻ ഒരു ലോബി ആഗോളതലത്തിൽ പ്രവർത്തിക്കുന്നുവെന്നു വന്നാലേ നാല്പതു ലക്ഷത്തിന്റെ ദുരന്തത്തെപ്പറ്റിയുള്ള വിശകലനം പുറത്തുള്ള വേദികളിൽ എതിരൊലിയോടെ കേൾക്കാത്തതിന്റെ ഗുട്ടൻസ് മനസ്സിലാവുകയുള്ളു.

അണക്കെട്ടുകളെപ്പറ്റി നന്നായറിയുന്ന അഞ്ചാറു വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി നമ്മൾ എന്നേ ഉണ്ടാക്കേണ്ടതായിരുന്നു. എന്തിനും ഏതിനും ആഗോളസമിതികൾ ഉണ്ടാക്കുന്ന നമ്മൾക്ക് അത് എത്ര എളുപ്പവും സ്വാഭാവികവുമായിരിക്കും! അവരുടെ അഭിപ്രായമനുസരിച്ചു വേണം അണക്കെട്ട് സുരക്ഷിതമാക്കാനോ റദ്ദാക്കാനോ നടപടിയെടുക്കാൻ. നാല്പതു ലക്ഷം ഒഴുകിപ്പോകട്ടെ എന്നാഗ്രഹിക്കത്തവരും മിടുക്കന്മാരായ എഞ്ചിനീയർമാരായിട്ടുണ്ടാവുമല്ലോ. വലിയ ഫീസ് വാങ്ങുന്ന വക്കീൽമാരെ കാണുന്നതിനെക്കാൾ എത്രയോ പ്രയോജനകരമായിരിക്കും അങ്ങനെയൊരു അന്വ്വേഷണം! സുരക്ഷക്ക് ആവശ്യമായ നടപടികൾ എടുക്കാനും, പേടിച്ചു കഴിയുന്നവരെ സമാധാനിപ്പിക്കാനും അതാണൊരു വഴി. ആ വഴി തേടുന്നതിനെക്കാൾ ജോസഫിനിഷ്ടം നാല്പതു ലക്ഷം ഒഴുകിപ്പോകാൻ പോകുന്നുവെന്ന ഭീതി പടർത്തുകയാണെന്നു തോന്നുന്നു.

(malayalam news dec 5)

Monday, November 28, 2011

ജനവും അധികാരവും സമ്പർക്കവും

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിക്കെതിരെ ഉയർന്നിട്ടുള്ള പ്രധാനവും പ്രതീക്ഷിതവുമായ വിമർശനം രാഷ്ട്രീയലാഭവും പ്രശസ്തിയും ലാക്കാക്കി നടത്തുന്നതാണ് അതെന്നത്രേ. എന്തൊരു പൊള്ളയായ, കാഴ്ചക്കേടുള്ള വിമർശനം! ലാഭത്തിനുവേണ്ടിയല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? സഹിക്കാനാവുന്ന നഷ്ടമാണെങ്കിൽ പോലും, അത് ഏറ്റെടുക്കുന്നയാൾ മനസ്സിൽ പലതും കണ്ടിട്ടുണ്ടാകും. ആലോചിച്ചുറപ്പിച്ചു വരുത്തിവെക്കുന്ന നഷ്ടം യഥാർഥത്തിൽ നഷ്ടമല്ല, ഒരു തരം ലാഭം ആണെന്നു തന്നെ പറയണം. ത്യാഗമാണഭ്യുന്നതി എന്ന കവിവാക്യം അത്തരം
നഷ്ടക്കാർക്കുവേണ്ടി നമുക്ക് ഉരുവിട്ടുകൊണ്ടുപോകാം. ത്യാഗമെന്നോ ലാഭമെന്നോ നഷ്ടമെന്നോ മാറി മാറി വിളിക്കാവുന്ന ആ ചിത്തവൃത്തി കൈവരിക്കുകയാണ് ജീവിതത്തിന്റെ ലക്ഷ്യം. അതു നേടിയ ആളെന്ന പ്രശസ്തി, ഉമ്മൻ ചാണ്ടിക്കെന്നല്ല,
ആർക്കും സുഖിക്കും.

ഉമ്മൻ ചാണ്ടി ത്യാഗിയാണെന്നോ പ്രശസ്തിക്കുവേണ്ടി പരക്കം പായുന്ന ആളാണെന്നോ സമർഥിക്കുകയല്ല. പ്രശസ്തിക്കുവേണ്ടി ഓരോരുത്തരും അവനവന്റെ പ്രതിഭയിൽ വിരിയുന്ന പരിപാടികൾ ആവിഷ്കരിക്കുന്നു. പണ്ടു പണ്ട് , ഫോൺ അടിച്ചാലുടനെ ഓടിച്ചെന്നെടുക്കാൻ എന്റെ അഞ്ചു വയസ്സുകാരിയായ മകൾ അക്ഷമ കാണിച്ചിരുന്ന കാലം. അവൾ ആരോ ആയി കുശലം പറഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ട് എത്തിയ ഞാൻ ഫോൺ വാങ്ങിനോക്കിയപ്പോൾ, അപ്പുറത്തുള്ള കേമൻ നേതാവിന്റെ ശബ്ദം കേട്ടു. പിന്നെ മകളെപ്പറ്റിയും മകളുടെ അഛനെപ്പറ്റിയും നല്ല വാക്കുകൾ കേട്ടു. എന്തും ഞാൻ അവിശ്വസിച്ചിരുന്നു, പക്ഷേ എന്നെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം ഞാൻ എന്നും വിശ്വസിച്ചുപോന്നു. എന്റെ മനസ്സിൽ നല്ലവനായ, എന്നെപ്പറ്റി നല്ല വാക്കു പറയുന്ന ആ നേതാവ് പിന്നെപ്പിന്നെ കയറിപ്പോവുകയായിരുന്നു. ഏതാണ്ട് അതേ വാർപ്പിലുള്ള വേറൊരു നേതാവ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തെത്തി കൈകൾ പുറകോട്ടു കെട്ടി നിൽക്കും. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിനിൽക്കേ, ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി, നേതാവ് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന---സൂര്യൻ കിഴക്കുദിക്കെമെന്നോ ഹിമാലയത്തിൽ മഞ്ഞുറയുന്നുവെന്നോ എന്തുമാകാം---ഇസ്തിരിയിട്ടു മടക്കി കയ്യിൽ വെച്ചു തരും. അച്ചടിക്കാവുന്ന എന്തു പ്രസ്താവനയും അദ്ദേഹം ഇറക്കിക്കളയും. പ്രശസ്തിയുടെ മാർഗ്ഗം ദുരൂഹവും ദുർഗ്ഗമവുമാണെന്നു പറയാനേ ഇവിടെ ഉദ്ദേശിച്ചുള്ളൂ.

അങ്ങനെ പെരുമക്കുവേണ്ടിയുള്ള ഒരു തട്ടിപ്പായി ഉമ്മൻ ചാണ്ടിയുടെ പരിപാടിയെ കണ്ടുകൂടാ. പ്രശസ്തി അതുവഴി ഉണ്ടാകുക സ്വാഭാവികം. ആരും അറിയാതെ അതു നടപ്പാക്കാൻ കഴിയില്ല. അങ്ങനെയൌർ ശ്രമം നടത്തിയലോ, അതു കൂടുതൽ പെരുമക്കേ വഴി വെക്കുകയുള്ളൂ. പ്രശസ്തി വേണ്ടെന്നു വെക്കുന്നു എന്നു നടിക്കുന്നവർക്ക് കൂടുതൽ പ്രശസ്തി കൈവന്ന സന്ദർഭങ്ങൾ എണ്ണിത്തീർക്കാൻ കഴിയില്ല. നേരത്തേ സൂചിപ്പിച്ച രണ്ടു പേരുണ്ടല്ലോ, ഇസ്തിരിയിട്ട പ്രസ്താവനക്കാരനും കൊച്ചുകുട്ടിയോട് പുന്നരം പറയുന്ന കേമനും, അവർക്ക് അവർ പറായുന്നതെന്തും വാർത്തയാണെന്നു തോന്നിപ്പിക്കാൻ ഒരു വിരുതുണ്ടെന്നു കാണാം.

ഉമ്മൻ ചാണ്ടിയുടെ ശേഷിയെയും ക്ഷമയെയും കാര്യക്ഷമതയെയും പറ്റി ഇതിനിടെ ഞാനും ഏറെ കേട്ടിരിക്കുന്നു. ആരു പറയുന്നതു കേൾക്കാനും ഒരു ചെവി ബാക്കി വെക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. അതൊരു ശക്തിയാണെങ്കിൽ, ശക്തി എന്നു പറയാൻ വയ്യാത്ത ഒരു ഗുണവും ഒരിക്കൽ അദ്ദേഹത്തിൽ കണ്ടിരുന്നുവത്രേ. ഒന്നിനും “വയ്യ“ എന്നു മറുപടി പറയാൻ അദ്ദേഹം അശക്തനായിരുന്നുവെന്നാണ് ശ്രുതിയും സ്മൃതിയും. അങ്ങനത്തെയൊരാളുടെ വാതിൽക്കൽ ആളുകൾ കൂട്ടം കൂടുന്നത് വെളിച്ചം വന്നാൽ പൂവ് വിടരുന്നതുപോലെ സ്വാഭാവികമല്ലേ? കാലാന്തരത്തിൽ എന്തും
ഏൽക്കുന്ന ശീലത്തിന് അല്പം അയവു വന്നിട്ടുള്ളതായി കേൾക്കുന്നു. ഏതായാലും ആ ശീലത്തിന്റെ തുടർച്ചയായി കൂട്ടിയാൽ മതി ജനസമ്പർക്ക പരിപാടിയെ.

വിമർശകർ പോലും സമ്മതിച്ചു കൊടുക്കേണ്ട ഒരു കാര്യം പറയട്ടെ. കെട്ടിക്കിടക്കുന്ന കുറെ കടലാസുകളെങ്കിലും ഒറ്റയടിക്ക് തീരുമാനവുമായി വിതരണം ചെയ്യപ്പെടുന്നു. അത്രക്കേയുള്ളു മിക്ക കടലാസുകളിലെയും പ്രശ്നം. പക്ഷേ അവ്യാഖ്യേയമായ എന്തോ കാരണത്താൽ അവ യുഗങ്ങളായി അവിടെ കെട്ടിയോ കെട്ടില്ലാതെയോ കിടക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടിയായാലും പ്രശസ്തിക്കുവേണ്ടിയായാലും, ആ പരിപാടികൊണ്ട് കുറെ സാധുക്കളും അവശന്മാരും തൽക്കാലം രക്ഷപ്പെട്ടു. വെളുപ്പാൻ കാലം മുതൽ പാതിരാവു വരെ നീണ്ടുപോകുന്ന ആ പരിപാടിയുടെ ഗുണഫലം ആഘോഷിക്കുകതന്നെ വേണം.

വിമർശനമായി പറയാവുന്ന വേറൊന്ന് തോന്നുന്നു. മുഖ്യമന്ത്രിക്ക് ഒറ്റയടിക്ക് തീർക്കാവുന്ന പ്രശ്നമാണെങ്കിൽ, എന്തിന്, എന്തുകൊണ്ട്, ഇങ്ങനെ കെട്ടിക്കിടന്നു? വില്ലേജ് ഓഫിസരുടെയും ശിരസ്തദാരുടെയും സെക്രട്ടറിയുടെയുമൊക്കെ ജോലി ഒരിരുപ്പിന് മുഖ്യമന്ത്രിക്കെ ചെയ്തു തീർക്കാവുന്നതാണെങ്കിൽ, ആ തുക്ടിമാരെ പറഞ്ഞു വിടണം. ഉമ്മൻ ചാണ്ടിയെ ഇഷ്ടമല്ലാത്തവർക്ക് വേണമെങ്കിൽ അദ്ദേഹം അവരെയൊക്കെ നിർഗുണരും നിഷ്ക്രിയരും ആക്കുന്നുവെന്നു പറയാം. ജനസമ്പർക്കപരിപാടിയിലൂടെ തെളിഞ്ഞ വീര്യം അവരിലേക്കും സംക്രമിപ്പിച്ചാൽ, ഉമ്മൻ ചാണ്ടി വിജയിച്ചുവെന്ന് സമ്മതിക്കേണ്ടി വരും.

അധികാരത്തോടുള്ള ജനത്തിന്റെ ഭാവവും ഇതോടൊന്നിച്ചു വായിക്കണം. അവരുടെ മനോഭാവമാണ് ജനസമർക്കപരിപാടിയുടെ നിദാനം. എല്ലാവർക്കും, ആവർത്തിച്ചു പറയട്ടെ, എല്ലാവർക്കും അധികാരവുമായി ബന്ധപ്പെട്ടിരിക്കാൻ ഇഷ്ടമാകുന്നു. മുഖ്യമന്ത്രിയുടെ പരിചയക്കാരനല്ലെന്നു പറയാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടിട്ട് എത്രയോ കാലമായെങ്കിലും എന്റെ അടുത്ത പരിചയക്കാരനാണ് മുഖ്യമന്ത്രി എന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളീൽ തന്നെ ഞാൻ എത്ര തവണ എവിടെയൊക്കെ തട്ടിമൂളിച്ചിരിക്കുന്നു!

തന്റെ കടലാസ് നോക്കി, അനുകൂലമായ ഒരു മറുപടിയോ നടപടിയോ
ശിരസ്തദാരിൽനിന്നുണ്ടായാൽ, ഏത് അപേക്ഷകനും സന്തോഷിക്കും. മുഖ്യമന്ത്രി തന്നെ നേരിട്ട് അതിനുള്ള മറുപടി കൊടുക്കുകയാണെങ്കിലോ? ആനന്ദലബ്ധിക്കിനി എന്തു വേണം? വാസ്തവത്തിൽ ജനത്തിനും അധികാരത്തിന്റെ സ്പർശമോ ഗന്ധമോ ഏറ്റാൽ ഹരമാകും. സമ്പർക്കപരിപാടിയുടെ വിജയത്തിന്റെ പ്രധാനകാരണം ഉമ്മൻ ചാണ്ടിയുടെ ഭരണപ്രതിഭയല്ല, ജനഹൃദയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അവബോധമാകുന്നു.

ഉമ്മൻ ചാണ്ടിയുടെ മുറിക്കുമുമ്പിൽ തടിച്ചുകൂടുന്നതുപോലെ, ജനം കെ കരുണാകരന്റെ വാതിൽക്കലും തടിച്ചുകൂടിയിരുന്നു, കാത്തുകെട്ടിക്കിടന്നിരുന്നു. രണ്ടുപേർക്കും
വാതിൽക്കൽ ആളുകൾ കാത്തുകെട്ടിക്കിടക്കുന്നത് ഇഷ്ടമാണു താനും. സൌകര്യപ്പെടുമെങ്കിൽ, ഹാജരായിട്ടുള്ള എല്ലാവരുടെയും പരാതി കേൾക്കും. ആൾ തിങ്ങി വാതിൽക്കൽ മുട്ടു തുടങ്ങുമ്പോൾ, കരുണാകരൻ പുറത്തിറങ്ങും. ഓരോരുത്തരുടെയും പരാതി പ്രത്യേകം കേൾക്കാൻ നേരമില്ല. പക്ഷേ അവരുടെ പരാതി മുഖ്യമന്ത്രി തന്നെ സ്വീകരിച്ചുവെന്ന് അവർക്ക് തോന്നുകയും വേണം. പുറത്തുവന്നയുടൻ, തന്നെപ്പൊതിഞ്ഞ ആൾക്കൂട്ടത്തിൽനിന്ന് അദ്ദേഹം അപേക്ഷകൾ കൂട്ടം കൂട്ടമായി പിടിച്ചുവാങ്ങും. ആ അപേക്ഷകളെല്ലാം ആരെങ്കിലും പിന്നെ വായിച്ചു നടപടിയെടുക്കാറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഓരോ പരാതിയും നേരത്തേ വാങ്ങി, എടുക്കാവുന്ന നടപടി രേഖപ്പെടുത്തി വെച്ചിട്ട് മുഖ്യമന്ത്രിയെ കാണുകയല്ലേ നല്ലതെന്നു ഞാൻ തിരക്കി. ഉത്തരം ഇങ്ങനെ ആയിരുന്നു: മുഖ്യമന്ത്രിക്ക് ഇതാണ് ഇഷ്ടം. സന്ദർശകർക്കും ഇതു തന്നെ ഇഷ്ടം. പിന്നെ ജനസമ്പർക്കപരിപടി ഉത്സവമാകാതിരിക്കുമോ? ഉമൻ ചാണ്ടി അതൊരു ഉത്സവം തന്നെ ആക്കി എന്നു മാത്രം.

സമകാലീനകാര്യങ്ങളെപ്പറ്റിയുള്ള ടെലിവിഷൻ പരിപാടികളിൽ ഏറെ പ്രചാരം ഉണ്ടായിരുന്ന ഒന്നായിരുന്നു ഇ കെ നായനാരുടെ ചോദ്യോത്തരങ്ങൾ. ഫലമെന്തായാലും, അതു കണ്ട് ആളുകൾ നന്നായി ചിരിച്ചു. ചിലപ്പോൾ
ചോദ്യകർത്താവിന്റെ പ്രശ്നത്തിൽനിന്നാവാം, പലപ്പോഴും ഉത്തരദായകന്റെ ആംഗ്യത്തിൽനിന്നോ ആക്ഷേപത്തിൽനിന്നോ ആവാം, ഫലിതം ഉയരും. ഏതായാലും പരിപാടി പോപ്പുലർ ആയി. അതിന്റെ പ്രധാനകാരണം അതു വഴി ജനത്തിന് അധികാരത്തോടുള്ള അഭിഗമ്യത ഉറപ്പു വരുത്തിയതായിരുന്നു. മുഖ്യമന്ത്രിയുമായി രണ്ടു വാക്ക് മൊഴിഞ്ഞുപോരാമല്ലോ, ഞാനും കണ്ടല്ലോ മുഖ്യമന്ത്രിയെ എന്ന് പുളുവടിക്കാമല്ലോ.

ആതൻസിൽ, പുരാതനയുഗത്തിൽ, ജനങ്ങൾ ജനങ്ങളെ നേരിട്ടു ഭരിക്കുകയായിരുന്നു. പ്രതിനിധികൾ ഉണ്ടായിരുന്നില്ല. ആ യുഗത്തിന്റെ മഹിമയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നില്ലെങ്കിലും, ജനങ്ങൾക്ക് തങ്ങളുടെ “അധിപ“രുമായി നേരിട്ടിടപഴകാൻ ഉമ്മൻ ചാണ്ടിയുടെ പരിപാടി വഴി ഒരുക്കിയിരിക്കുന്നു. സാമൂഹ്യമനശ്ശാസ്ത്രത്തിലെ സർഗ്ഗാത്മകമായ ഒരു നീക്കമെന്ന നിലക്ക് അതിന്റെ പ്രാധാന്യം കുറച്ചുകണ്ടുകൂടാ. പക്ഷേ സർക്കാർ സമം മുഖ്യമന്ത്രി എന്നും, തങ്ങളുടെ ജോലി തങ്ങൾ ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ചെയ്തുകൊള്ളുമെന്നും ഒക്കെ ബ്യൂറോക്രാറ്റുകൾ വിചാരിച്ചാൽ, ഉമ്മൻ ചാണ്ടി വീണ്ടും വീണ്ടും തന്നെത്തന്നെ ഓർമ്മിപ്പിക്കേണ്ടി വരും: ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!.

(malayalam news nov 28)

Monday, November 21, 2011

എം വി ജയരാജൻ വെറും എം വി ജയരാജനല്ല

വീണ്ടും എം വി ജയരാജനെപ്പറ്റിത്തന്നെ ചിന്തിക്കണം. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഉന്നതന്യായപീഠത്തോട് ആദരം വളർത്തുന്ന മട്ടിൽ ഒരു നടപടി അതിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ഉന്നതന്യായപീഠം ഇങ്ങനെയൊരു നിലപാട് എടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു പ്രതികരണം? ഇഷ്ടമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയെ, ആവുന്നത്ര ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട്, ശുംഭന്മാർ എന്നു വിളിച്ചതുപോലെ, ഉന്നതന്യായപീഠവും അപഹസിക്കപ്പെടുമായിരുന്നോ? ആ സാധ്യാസാധ്യതകൾ ജയരാജനെ വീണ്ടും ചർച്ചാവിഷയമാക്കാൻ പോന്നതാകുന്നു.

ഹൈക്കോടതിയുടെയോ കീഴ്ക്കോടതിയുടേയോ സുപ്രിം കോടതിയുടെയോ തീർപ്പ് എന്തിനെപ്പറ്റിയും എന്തുമാകട്ടെ, അത് അംഗീകരിക്കുകയും അല്ലാത്തപ്പോൾ അതിനെതിരെ നിയമപ്രകാരമുള്ള നീക്കം നടത്തുകയുമാണ് രാഷ്ട്രീയമായ മര്യാദ. ഒരു കോടതിയുടെയും ഒരു തീർപ്പിനും ശാശ്വതസാധുത ഉണ്ടാകണമെന്നില്ല. കാലം മുന്നോട്ടു പോകുകയും അഭിരുചികളും അവകാശസങ്കല്പങ്ങളും മാറുകയും അവക്കുവേണ്ടി ജനകീയപ്രസ്ഥാനങ്ങൾ ഉയരുകയും ചെയ്യുമ്പോൾ, ഓരോ തീർപ്പും അതിന്റെ പിന്നിലെ നിയമപരമായ കാഴ്ചപ്പാടും പുതിയൊരു രീതിയിൽ കാണാൻ സാധിക്കും. പക്ഷേ ഇഷ്ടമല്ലാത്ത വിധിക്കോ തീർപ്പിനോ എതിരെ തെറിപ്പറയും സായുധസമരവും എഴുന്നള്ളിക്കുന്നതല്ല ജനാധിപത്യത്തിന്റെയോ സംസ്ക്കാരത്തിന്റെയോ വഴി. വേറെ വാക്കുകളിൽ പറഞ്ഞാൽ, ജയരാജന്റെ വഴിയല്ല പുരോഗതിയും നീതിയും കാംക്ഷിക്കുന്ന ജനം പിന്തുടരേണ്ടതെന്നർഥം.

എം വി ജയരാജൻ വഴി ഉന്നയിക്കപ്പെടുന്ന നിയമ-സാമൂഹ്യപ്രശ്നം ജയരാജൻ ഉൾപ്പെട്ട മൂന്നു സംഭവങ്ങൾകൊണ്ട് ചിത്രീകരിക്കാമെന്നു തോന്നുന്നു. ഒന്ന്, പാതയോരത്തെ യോഗം. രണ്ട്, പൊലിസിനെ തല്ലാനുള്ള അഹ്വാനം. മൂന്ന്, ഭാഗ്യക്കുറിയിലെ മാർക്സിസം. ഈ മൂന്നു കാര്യങ്ങളിലും ജയരാജൻ നിർവചിച്ച വഴിക്കേ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു ചിന്തിക്കാൻ കഴിയുന്നുള്ളൂ. പ്രസ്ഥാനത്തിന്റെ അപചയത്തിനും, ആ പ്രസ്ഥാനം കേരളത്തിൽ പ്രബലമായതുകൊണ്ട് കേരളത്തിന്റെ പൊതുവായ
അപകർഷത്തിനും വഴി വെട്ടുന്നതാണ് ജയരാജന്റെ രീതി.

പാതയോരത്ത് യോഗം കൂടുന്ന കാര്യം എടുക്കുക. എന്തിനുവേണ്ടി ഇങ്ങനെ യോഗം കൂടി വഴിപോക്കരെ വിരട്ടുന്നു? പ്രസക്തവും അടിയന്തരവുമായ ഒരു പ്രശ്നത്തിന്റെ പേരിൽ ആളുകൾ ഇളകി മറിഞ്ഞ് പാതയോരത്തുകൂടെ ഒഴുകുന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്, അന്നന്നത്തെ കാര്യപരിപാടിയല്ല. എന്തെങ്കിലും പ്രതിഷേധം നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് പാതയോരത്തെ യോഗമെങ്കിൽ, അതിന് മറ്റുള്ളവരെ മെനക്കെടുത്താത്ത സ്ഥലം തിരഞ്ഞെടുക്കണം. ഒരു സായാഹ്നയോഗത്തിനു കൂടാവുന്നിടത്തോളം ആളുകളെ ഇരുത്തുകയോ നിർത്തുകയോ ചെയ്യാൻ പാകത്തിലുള്ള ഒരിടം മിക്ക പ്രദേശങ്ങളിലും കാണും. ആദരിക്കാനായാലും അപലപിക്കാനായാലും, യോഗമെല്ലാം അവിടെയേ പാടുള്ളു എന്നു നിശ്ചയിക്കണം. പ്രതിഷേധം പോലും ചിട്ടയോടെ നടത്തുന്നതാണ് പുതിയ വഴി, ജനാധിപത്യത്തിന്റെ വഴി.

നിലവിലുള്ള സ്ഥിതി മാറ്റിമറിക്കുകയാണ് ജയരാജന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായും മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കുകയും ചെയ്യും. ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ നിത്യത്തൊഴിൽ. എന്തെല്ലാമാണ് അന്ന് അവർ പറഞ്ഞു പരത്തിയത്! ആ പറച്ചിലൊന്നും ഒന്നും മനസ്സിലാക്കിയിട്ടായിരുന്നില്ല. വിദ്യാഭ്യാസം കുറഞ്ഞവരോ ഇല്ലാത്തവരോ ആയ ലക്ഷോപലക്ഷം സാധാരണമനുഷ്യരുടെ മനസ്സിൽ കമ്പ്യൂട്ടറിനെ ഒരു രാക്ഷസനാക്കി പ്രതിഷ്ഠിക്കാനായിരുന്നു ഇടുങ്ങിയ കാഴ്ചപ്പാടും ജീവിതത്തെപ്പറ്റി യാന്ത്രികമായ സങ്കല്പവും ഉള്ള നേതാക്കളുടെ ഉദ്ദേശം. റെയിൽ വേയിലും ബാങ്കിലും ഇൻഷൂറൻസ് കമ്പനിയിലും കമ്പ്യൂട്ടർ പിടിപ്പിക്കുന്നതായിരുന്നു അന്നത്തെ മുന്തിയ പാപം. പിന്നെപ്പിന്നെ എ കെ ജി ഭവനിലും ജോലി നടക്കണമെങ്കിൽ കമ്പ്യൂട്ടർ വേണമെന്നായി. വേഗത്തിൽ, വൃത്തിയായി, കുറഞ്ഞ ചിലവിൽ കാര്യം നടത്തുക വിപ്ലവത്തിന്റെ കൂടി ആവശ്യമാകും.

പുതിയ സാമൂഹ്യലക്ഷ്യങ്ങൾ തിരിച്ചറിയുക മാത്രമല്ല, പ്രതിഷേധത്തിന്റെ മാർഗ്ഗം
നിർവചിക്കുന്നതും സ്വബോധമുള്ള ഏതു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ധർമ്മമാകുന്നു. പ്രതിഷേധിക്കാൻ ഇടം ഇടുന്നതു തന്നെയാണല്ലോ ജനാധിപത്യത്തിന്റെ ആദ്യലക്ഷണം. അപരിഷ്കൃതസമൂഹത്തിൽ പ്രതിഷേധം എന്തിനോടു പ്രതിഷേധിക്കുന്നുവോ അതിന്റെ ഉന്മൂലനമായിരുന്നു. ശാരീരികമായ ഉന്മൂലനം. വർഗ്ഗശത്രുവിന്റെ ഉന്മൂലനത്തെപ്പറ്റി ഇപ്പോൾ പഴയ വീറോടെ എല്ലാവരും പറയുന്നില്ല. ശത്രുവുമായി സഹവസിക്കാം എന്ന നില വന്നിരിക്കുന്നു. അതാണ് പറഞ്ഞത്, മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കും, ബാധിക്കണം.

വർഗ്ഗസമരത്തെപ്പറ്റിയും സായുധവിപ്ലവത്തെപ്പറ്റിയും പണിമുടക്കിനെപ്പറ്റിയും പാതയോഗത്തെപ്പറ്റിയും കാലാകാലമായി നിലനിന്നുപോരുന്ന ചിന്ത മാറ്റുകയാണ് പുതിയ സാഹചര്യത്തിൽ വിപ്ലവത്തിന്റെ ആവശ്യം. അതു മാറ്റേണ്ടത് കോടതിയുടെ കല്പനയിലൂടെയല്ല. ജനങ്ങളുടെ പേരിൽ പ്രസംഗവുമായി രംഗത്തു വരുന്നവർ തന്നെ വേണം സാമൂഹ്യപുരോഗതിയുടെ വഴി കാണീച്ചുകൊടുക്കാൻ. അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, പ്രാകൃതമെന്നു പറയാവുന്ന ഒരു ആചാരത്തെ ഉത്സാഹത്തോടെ തള്ളീപ്പറയാൻ ഒരു കോടതി മുന്നോട്ടുവന്നാൽ, കോടതിയെ ശുംഭന്മാർ എന്നു വിളിച്ച് ആക്ഷേപിക്കാനാണ് ജയരാജന്റെ മാതൃക പ്രോത്സാഹനം നൽകുക.

ഇഷ്ടമല്ലാത്തതിനെ തള്ളിപ്പറയുകയും തല്ലിയൊതുക്കുകയുമാണ് മൂപ്പരുടെ മാർഗ്ഗം എന്നു വന്നിരിക്കുന്നു. ഒരു സാഹചര്യത്തിൽ തോക്കെടുത്ത് ഉപയോഗിച്ച പൊലിസ് ഉദ്യോഗസ്ഥനെ കണ്ടാൽ തല്ലിക്കൊളാൻ അനുയായികളോട് ആവശ്യപ്പെട്ടത് ജയരാജൻ ആയിരുന്നു. ആ ഉദ്യോഗസ്ഥനെപ്പറ്റി സർക്കാർ അന്വേഷിച്ചതാണ്. സ്ഥലം മാറ്റം ഒഴികെ മറ്റൊന്നും ചെയ്യേണ്ടതായി സർക്കാരിനു തോന്നിയില്ല. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെ യൂനിഫോർമിലല്ലാതെ കണ്ടാൽ തല്ലണം എന്നായിരുന്നു ജയരാജന്റെ ആഹ്വാനം. എതിർപ്പുള്ളതിനെയെല്ലാം തല്ലിപ്പൊളിക്കുന്നത് പണ്ടത്തെ മനുഷ്യന്റെ ശൈലിയായിരുന്നു. ജയരാജൻ സമൂഹത്തെ പണ്ടത്തെ നിലയിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്.

ഭാഗ്യക്കുറിയുടെ കാര്യം പറഞ്ഞാൽ ജയരാജനും അദ്ദേഹത്തിന്റെ പാർട്ടിക്കും പൊള്ളൂം. ഭാഗ്യക്കുറിക്കാരെ മൂന്നാക്കി വിഭജിക്കാം. വല്ലപ്പോഴും പാർട്ടിക്ക് ഒരു കൈവായ്പ ചോദിക്കാവുന്നവരാണ് ആദ്യത്തെ വിഭാഗം ഭാഗ്യക്കുറിക്കാർ. ജയരാജന്റെ തൊഴിലാളിശക്തിയിൽ ഒരു ഭാഗം വേറൊരു തരം ഭാഗ്യക്കുറിക്കാരാണ്--ടക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്നവർ. ചുളുവിൽ ലക്ഷങ്ങൾ അടിച്ചെടുക്കാമെന്നു മോഹിക്കുന്ന ഭാഗ്യാന്വേഷകരാണ് മൂന്നാമത്തെ വിഭാഗം. ഭാഗ്യക്കുറിയുടെ തുടർച്ചക്കുവേണ്ടി നിരന്തരം ശബ്ദിക്കുന്നയാളാണ് ജയരാജൻ. ഭാഗ്യക്കുറി നിന്നാൽ വില്പനക്കാരുടെ ഉപജീവനം നിലച്ചുപോകുമെന്നാണ് ആശങ്ക. സാന്റിയാഗോ മാർട്ടിന്മാരുടെ ലാഭം ആവിയായിപ്പോകുമെന്ന്, എന്തോ, ആരും പറഞ്ഞു കേട്ടില്ല.

ഒരു രൂപയിട്ട് ഒരു കോടി രൂപ അടിക്കാമെന്ന വ്യാമോഹം, ദുർമ്മോഹം, വളർത്തുന്നത് എന്തു മാർക്സിസമാണ്? ഭാഗ്യക്കുറി വഴി എന്തു സാമൂഹ്യസമീകരണമാണ് നടന്നിട്ടുള്ളത്? വാസ്തവത്തിൽ ഭാഗ്യം ഉള്ളതോ ഇല്ലാത്തതോ ആയ ടിക്കറ്റുകൾ അടിച്ചു വിൽക്കുന്നവരാണ് യഥാർഥത്തിൽ ഭാഗ്യം കൊയ്യുന്നവർ. ഭാഗ്യം കൊയ്താലല്ലേ കോടിക്കണക്കിനു രൂപ ഓരോ പാർട്ടിക്ക് വായപ കൊടുക്കാൻ പറ്റൂ. ഭാഗ്യക്കുറി ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കുന്നവർക്കു വേണ്ടിയാണ് ജയരാജന്റെ വാദം. വികൃതിയോടെ തോന്നുന്നു, പൊലിസുകാർക്കു പിഴക്കാൻ വേണ്ടി കള്ളന്മാരെ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്നായിരിക്കും നമ്മുടെ അടുത്ത വാദം.

മാർക്സിസം പോകുന്ന പോക്ക് നോക്കൂ. തെറി പറയുന്നതും തല്ലുന്നതുമൊക്കെ ധീരതയുടെ രീതിയും വിപ്ലവത്തിന്റെ ഭാവവുമാണെന്നായിരുന്നു ധാരണ. സൂക്ഷിച്ചുനോക്കിയാൽ, രീതിയും ഭാവവും ഏറെ മാറിയിട്ടുണ്ടെങ്കിലും, ധാരണ ഇപ്പോഴും അതൊക്കെത്തന്നെ. തെറിയുടെയും പാതയോഗത്തിന്റെയും ഭാഗ്യക്കുറിയുടേയുമൊക്കെ കാര്യത്തിൽ, ജയരാജൻ പഴയ ധാരണയുമായി മുന്നോട്ടു പോകുന്നു. പാർട്ടിക്ക് അനുഗമിക്കാതെ പറ്റില്ല. തെറി പറയുകയും തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരാണല്ലോ വിപ്ലവത്തിന്റെ മുന്നണി നേതാക്കൾ. പക്ഷേ ആ മുന്നേറ്റത്തിൽ ഒരു കയറ്റവും നടക്കുന്നില്ല, നിന്നിടത്ത് നിൽക്കുകയോ പിന്നാക്കം പോകുകയോ മാത്രമേ ചെയ്യുന്നുള്ളു എന്നു മനസ്സിലാകാൻ ഇനിയും കാലം എടുക്കും.

(malayalam news nov 21)

Monday, November 14, 2011

ആളാവാൻ ഓരോ വഴി

ലെനിന്റെ പേരോടുകൂടി പതിവായി ചേർക്കുന്ന ആ വിശേഷണമുണ്ടല്ലോ, “മഹാനായ”, അത് എം വി ജയരാജന്റെ പേരോടുകൂടിയും ചേർത്താൽ ഈ ചോദ്യം സംഗതമായിരിക്കും: ജയരാജനും ഗാന്ധിയും തമ്മിൽ എന്തു വ്യത്യാസം? വ്യത്യാസമേ ഉള്ളു എന്നായിരിക്കും ചിലരുടെയെങ്കിലും മറുപടി. ഏതു ശുംഭൻ പറയുന്നതിലും കൂടുതലൊന്നും ജയരാജനു പറയാൻ കഴിഞ്ഞിട്ടില്ല. ഗാന്ധി പറഞ്ഞതൊന്നും ശുംഭന്മാർക്ക് പറയാവുന്നതല്ല. രണ്ടു പേരും തമ്മിലുള്ള താരതമ്യം അവിടെ അവസാനിക്കുന്നു. സത്യം സത്യമായി പറയണമെന്നു നിർബ്ബന്ധമാണെങ്കിൽ, ജയരാജനും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം അവിടെ തുടങ്ങുന്നതേയുള്ളു.

ചമ്പാരണിലെ കർഷകരുടെ ഗതി കണ്ടപ്പോൾ കോടതിയെയും നിയമത്തെയും ചോദ്യം ചെയ്തുകൊണ്ട് സമരം തുടങ്ങിയ ആളായിരുന്നു ഗാന്ധി. പൊതുവഴിയിൽ യോഗം നടത്തുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച കോടതിയെ അപലപിച്ചത് ജയരാജന്റെ സമരചരിത്രത്തിലെ ഒരു അധ്യായം മാത്രം. കോടതിയുടെ നേരേ കയർക്കുക മാത്രമല്ല അങ്ങനെ കയർക്കാൻ കോടതിയുടെ സംരക്ഷണം വേണമെന്നു ശഠിക്കുകയും ചെയ്യുന്ന ജയരാജന്റെ വൈരുദ്ധ്യാധിഷ്ഠിതമായ നിലപാട് വിപ്ലവകാരികളിൽ പോലും ചിരി ഉയർത്തും. ഗാന്ധിയുടെ രീതി ലളിതമായിരുന്നു. തനിക്ക് തെറ്റെന്നു തോന്നിയ നിയമം താൻ ലംഘിച്ചതിന് തനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ. ജയരാജനാകട്ടെ, കോടതിയെ ശുംഭന്മാരെന്നു വിളിക്കുന്നു, അങ്ങനെ വിളിക്കുന്നതിന് തന്നെ അനുമോദിക്കണമെന്ന് കോടതിയോടുതന്നെ ഫലത്തിൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ഭീരുത്വം ചിലപ്പോൾ വായാടി വിപ്ലവമായി മേനി നടിക്കാം. ഗാന്ധി എന്തൊക്കെയല്ലാതായിരുന്നോ അതിൽ ഒന്നു മാത്രമാണ് ഭീരുത്വം.

ജയരാജൻ ഉന്നയിച്ച വിഷയമല്ല പ്രധാനം. എന്നാലും അതിനെപ്പറ്റി ഒന്നു രണ്ടു വാക്ക് പറഞ്ഞിട്ടുവേണം മുന്നോട്ടു പോകാൻ--വിശേഷിച്ചും എല്ലാ രാഷ്ട്രീയക്കാരും ജയരാജന്റെ നിലപാടിനോട് ഒട്ടൊക്കെ യോജിച്ചു കാണുന്ന സ്ഥിതിക്ക്. പൊതുവഴിയിൽ തോന്നും പോലെ യോഗം നടത്തി വഴിപോക്കരെ കഷ്ടപ്പെടുത്തുന്നതാണ് കേരളത്തിന്റെ സംസ്ക്കാരമെന്ന് ഒരു വാദാഭാസം തന്നെ നെയ്തെടുത്തിട്ടുണ്ട് ഈ പ്രസംഗകരും ചിന്തകരും. വഴിയിൽ വാക്കുകൾ വിസർജ്ജിച്ചാൽ വിപ്ലവമായെന്നോ, അതാണ് വേണ്ടതെന്ന് ജനം മുഴുവൻ വിശ്വസിക്കുന്നുവെന്നോ പറഞ്ഞുപിടിപ്പിക്കാനാണ് അവരുടെ ശ്രമം. എന്തിനുവേണ്ടിയാണെങ്കിലും ഏതു പ്രചാരണവും അതിൽ പങ്കു ചേരാത്ത ആളുകളുടെ അവകാശം നിഷേധിക്കാത്ത രീതിയിലും സ്ഥലത്തും മാത്രം സംഘടിപ്പിക്കുകയാണ് ജനാധിപത്യത്തിന്റെയും സിവിൽ സമൂഹത്തിന്റെയും സ്വഭാവം. അതീവഗുരുതരമോ ആകസ്മികമോ ആയ പ്രശ്നത്തിന്റെ പേരിൽ ഉണ്ടാകുന്ന ജനാഭിപ്രയസ്ഫോടനവും അതുവഴി സംഭവിക്കുന്ന തടസ്സങ്ങളും ഈ നിയമത്തെ സാധൂകരിക്കുന്ന അപവാദങ്ങൾ മാത്രമേ ആകുന്നുള്ളു. ആറ്റുകാൽ പൊങ്കാലക്കാലത്ത് തിരുവനന്തപുരം നഗരത്തിൽ എവിടെയും അടുപ്പുകൂട്ടി പ്രാർഥനാനിരതരായി നിൽക്കുന്ന സ്ത്രീകളുടെ കൂട്ടത്തെ നടുവഴിയിൽ തോന്നും പോലെ യോഗം വിളിച്ചുകൂട്ടുന്ന തകർപ്പൻ നടപടിയുമായി ബന്ധപ്പെടുത്തി കണ്ടുകൂടാ. ഉള്ളിൽ തിങ്ങിനിറയുന്ന വിശ്വാസവുമായി ലക്ഷക്കണക്കിനു സ്ത്രീകൾ തടിച്ചുകൂടുന്നതും മുദ്രാവാക്യം വിളിക്കാനും പ്രസംഗിക്കാനും കാത്തിരിക്കുന്നവർ കമുകിന്റെയും മുളയുടെയും വേദി കെട്ടിപ്പൊക്കിയും പൊക്കാതെയും മുഷ്ടി ചുരുട്ടുന്നതും ഒരുപോലെ അല്ല. പാതയോരത്ത് ഏതു നേരത്തും ഓരോന്നു വിളിച്ചു കൂവുന്ന പ്രതിഷേധപ്രസംഗക്കാരുടെ ലക്ഷ്യവും മാർഗ്ഗവും ആർക്കും പഗ്രഥിക്കാൻ വയ്യാത്തതായിരിക്കുന്നു. അവർ ഉയർത്തുന്ന ഓരോ പ്രശ്നവും വഴി മുടക്കാൻ തക്ക പ്രാധാന്യം ഉള്ളതാണെന്ന വാദത്തിലോ വിശ്വാസത്തിലോ കെട്ടിപ്പൊക്കിയിട്ടുള്ളതാണ് ആ പ്രതിഷേധപ്രകടനം. അവർക്കു തടസ്സം നിൽക്കുന്നവരൊക്കെ ശുംഭന്മാരാണെന്നു പറഞ്ഞുപിടിപ്പിച്ചുകൊണ്ട് പഴകിയ ഒരു പ്രസ്ഥാനം നയിക്കാൻ മുതിരുന്നു ജയരാജൻ.

ജയരാജനും മറ്റു നേതാക്കന്മാരും തമ്മിൽ സാരമായ ഒരു വ്യത്യാസം കാണാം. അവരൊക്കെ പാതയോരത്ത് പ്രസംഗിക്കാനുള്ള അവസരം തുടർന്നും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർ തന്നെ. പക്ഷേ മറ്റൊരു രീതിയിൽ ചിന്തിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപന്മാരെ അവരാരും ശുംഭന്മാരെന്നു വിളിക്കുകയുണ്ടായില്ല. ജയരാജന്റെ പാർട്ടി ഒന്നടങ്കമോ ഒറ്റക്കൊറ്റക്കോ അദ്ദേഹത്തിന്റെ പദാവലി വാരിയെറിഞ്ഞ് കോടതിയെ അധിക്ഷേപിക്കുകയുണ്ടായില്ല. വിപ്ലവത്തിന്റെ മുന്നണിപ്പടയാളിയെന്ന നിലയിൽ അവരൊന്നും ജയരാജനോടൊപ്പമെത്തിയില്ലെന്നതായിരിക്കാം കാരണം.

സംഗതിയുടെ ഗതിയെ ഇങ്ങനെ സംക്ഷേപിക്കാമെന്നു തോന്നുന്നു. ഇഷ്ടമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരെ ശുംഭന്മാർ എന്നു വിളിക്കുന്നു. അത് കോടതിയലക്ഷ്യമാണെന്നൊരു വാദം വന്നപ്പോൾ, ശുംഭൻ എന്നത് ആദരസൂചകമായ പദമാണെന്ന് ഏതോ സംസ്കൃതപണ്ഡിതരെ ഹാജരാക്കി വ്യാഖ്യാനിച്ചുനോക്കുന്നു. അതു പിഴച്ചപ്പോൾ ജനകീയാവകാശത്തിന്റെ പേരും പറഞ്ഞ് സുപ്രിം കോടതിയിൽ പോകുന്നു. ഇഷ്ടമായ രീതിയിൽ സുപ്രിം കോടതി പ്രതികരിച്ചാൽ തീർച്ചയായും ജാനാധിപത്യത്തിന്റെയും ന്യായവാഴ്ചയുടെയും വിജയം ആഘോഷിക്കപ്പെടും. അല്ലെങ്കിലോ? അല്ലെങ്കിൽ സുപ്രിം കോടതിയും ശുംഭന്മാരാകും. തികഞ്ഞ ആപത്താണ് അങ്ങനെയൊരു ചിന്ത വളർത്തുന്ന രാഷ്ട്രീയസംസ്ക്കാരത്തിന്റെ പ്രചാരം.

(malayalam news nov 14)

Friday, November 11, 2011

വാക്ക് എന്ന വാൾ എടുക്കുന്നവൻ

തോക്കും ബോംബും വാളിനെ കാലഹരണപ്പെടുത്തിക്കഴിഞ്ഞെങ്കിലും വാൾ ഇപ്പോഴും പ്രചാരത്തിൽ തുടരുന്നു--എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധമായും ഏറെ പ്രയോഗിക്കപ്പെടുന്ന ബിംബകമായും. വാളിനെക്കാൾ മൂർച്ചയുള്ളതാകുന്നു ആദിയിൽ ഉണ്ടായ വാക്ക് എന്ന മൊഴിയും ഒട്ടൊക്കെ നേരായിത്തന്നെ വിളങ്ങുന്നു. വാളെടുത്തവൻ വാളാൽ വീഴും. വാക്ക് എന്ന വാളെടുത്തവൻ ഉൾപ്പടെ എല്ലാവരും നീളെ തെറിക്കുന്ന ചെളിയിൽ കുളിക്കും. ഇതൊന്നും പാഴ് മൊഴിയല്ല. പി സി ജോർജ്ജിനോട് ചോദിച്ചാൽ അറിയാം സത്യാവസ്ഥ. കമ്യൂണിസ്റ്റ് അനുഭാവമുള്ളവരാണെങ്കിൽ, അച്യുതാനന്ദനോട് ചോദിക്കാം. ആംഗലത്തിൽ വിലസുന്നവർക്ക് ഉത്തരം നൽകാൻ സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ വിൻസ്റ്റൺ ചർച്ചിൽ തന്നെ നേരിട്ടു വന്നേക്കും.

ജോർജ്ജിന്റെ ജാതിക്കുമ്മി ഏ കെ ബാലനെപ്പോലും പേടിപ്പിക്കുകയില്ല. കാരണം വാക്കിന്റെ അർഥമറിഞ്ഞ്, മിതത്വത്തോടെ, പ്രയോഗിക്കുന്ന ഒരു വാഗ്മിയായി അദ്ദേഹത്തെ ആരും വാഴ്ത്താനിടയില്ല. ബാലനാകട്ടെ, താൻ പട്ടികജാതി ആണെന്ന് പലയിടത്തും പലപ്പോഴും പറഞ്ഞും കാണും. ബാലചന്ദ്രൻ ചുള്ളിക്കാടു പറഞ്ഞതായാണ് ഓർമ്മ, കേട്ടുകേൾവിയായ ഒരു സംഭവം ഇങ്ങനെ: ജാതി ചോദിച്ചതിനോ പറഞ്ഞതിനോ ഇടത്തരം ഉദ്യോഗസ്ഥനായ ഏതോ ഒരു മേനോനെതിരെ ഒരു കീഴ്ജീവനക്കാരൻ പരാതിപ്പെട്ടപ്പോൾ അന്വേഷണം ഉണ്ടായി. മേനോന്റെ വിശദീകരണം എല്ലാവരെയും വെട്ടിലാക്കി: “എന്നെ അയാൾ ജാതി ചൊല്ലി വിളിച്ചാൽ, എനിക്കും അങ്ങനെ ആയിക്കൂടേ?” ജാതി ചേർത്ത് പേർ എഴുതുകയും പറയുകയും ചെയ്യുന്ന ഏർപ്പാട് നിയമം വഴി വിലക്കിയാൽ ഒരു പക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും. പ്രശ്നത്തെക്കാൾ പ്രയാസമാകും പരിഹാരം എന്നു മാത്രം.

കാമവെറിയൻ എന്ന ഒറ്റ വാക്കുകൊണ്ട് വെള്ളത്തിലായ ആളാണ് ഗണേഷ് കുമാർ. അഛന്റെ പാരമ്പര്യം കൊണ്ടാണോ അതോ അഛനെ ദ്രോഹിച്ചതിലുള്ള പക കൊണ്ടാണോ ഗണേശ് അങ്ങനെ പറഞ്ഞതെന്നറിയില്ല. പ്രസംഗവേദിയിൽനിന്ന് ലാത്തിയടിക്കുമ്പോൾ ബാലകൃഷ്ണപിള്ളക്ക് വായിൽ തോന്നിയ ഒരു തീവ്രവാദമായിരുന്നു “പഞ്ചാബ് മോഡൽ”. ആ ഒറ്റ പ്രയോഗത്തിന്റെ പേരിൽ മൂപ്പരുടെ മന്ത്രിപദം പോയി. പത്രോസിനെപ്പോലെ പുലരും മുമ്പ് മൂന്നു വട്ടം തന്നെത്തന്നെ തള്ളിപ്പറഞ്ഞു, പിള്ള. എന്നിട്ടും വേട്ടക്കാർ വിട്ടില്ല. അധികാരം നഷ്ടമായി. ഗണേശൻ ഭാഗ്യവാനും ചെറിയ തോതിൽ ബുദ്ധിമാനുമാണ്. എൺപത്തഞ്ചു കഴിഞ്ഞാലും കാമം കരഞ്ഞു കളയാൻ ബാക്കി കാണുമോ എന്ന് ഗണേശനും സംശയമായിരിക്കും. എന്നാലും അച്യുതാനന്ദനെ ഒന്നു ചാമ്പി.
മണ്ടത്തരമായെന്ന് എല്ലാരും പാടിയപ്പോൾ ഗണേശൻ മൂന്നടി പിന്നോട്ടു മറിഞ്ഞ് സ്വയം രക്ഷിച്ചു.

അച്യുതാനന്ദൻ ഒട്ടും കൂസിയില്ല. തന്നെ തെറി പറഞ്ഞതിന്റെ പേരിൽ സഖാക്കളും അല്ലാത്തവരും ഒരു പ്രസ്ഥാനം തുടങ്ങെന്നെകിൽ തുടങ്ങട്ടെ എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ഇങ്ങനെയോ ഇങ്ങനെയല്ലാതെയോ ഉള്ള എത്ര പ്രയോഗങ്ങൾ അദ്ദേഹം കേൾക്കുകയോ കയ്യടിച്ച് ആവർത്തിക്കുകയോ ചെയ്തിരിക്കുന്നു. സിന്ധു ജോയിയെ “ഒരുത്തി” എന്നും അദ്ദേഹത്തിനെതിരെ മത്സരിച്ച സ്ത്രീയെ അതിനെക്കാൾ ദുസ്സൂചനയുള്ള വാക്കുകൊണ്ടും വിശേഷിപ്പിച്ചു രസിച്ചയാളാണ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റുകാരന്റേതല്ലാത്ത ചില മര്യാദകൾ പുലർത്തിപ്പോന്ന വേറൊരു അച്യുതനെ--അച്യുത മേനോനെ--ഒരു കാലത്ത് അച്യുതാനന്ദന്റെ സഖാക്കൾ വിളിച്ചിരുന്നത് എന്തൊക്കെയായിരുന്നു! ഒരു മുദ്രാവാക്യം ഇത്രത്തോളമെത്തി: “ചേലാട്ടച്യുത മേനോനെ, വെക്കൂ ചെറ്റേ ചെങ്കൊടി താഴെ.” വർഗ്ഗവഞ്ചകരെ ഭർത്സിക്കാൻ പറ്റിയ ഒറ്റ മൂലികകൾ മഹാനായ ലെനിൻ തന്റെ അസഭ്യകോശത്തിൽ ബുദ്ധിപൂർവം തിരുകിക്കയറ്റിയിരുന്നു. ചെറ്റയും ചെരുപ്പു നക്കിയും ഒക്കെ അതിൽ പെടും. ആ വാക്കുകൾ വാരിയെറിയുമ്പോൾ ബൂർഷ്വ മര്യാദകൾ ലംഘിക്കപ്പെട്ടേക്കും; പക്ഷേ അതൊക്കെ വിപ്ലവമെന്ന മഹാലക്ഷ്യത്തിനുവേണ്ടിയാണെന്നതിൽ അഭിമാനം കൊള്ളാം.

വാക്കുകൊണ്ടും ആംഗ്യം കൊണ്ടും ബഹളം സൃഷ്ടിച്ചവർ പലരുമുണ്ട്. മുണ്ട് പൊക്കുന്നതും ഉരിയുന്നതുംകണ്ടു ശീലിച്ചവരാണ് കേരളീയർ. ലോക് സഭയിൽ ഇടക്കിടക്ക് മുണ്ട് മുറുക്കിയുടുത്തിരുന്ന സി എം സ്റ്റീഫന്റെ നടപടി പാർലമെന്ററി അസഭ്യമായി ചിത്രീകരിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. രോമത്തിന്റെ വില പോലുമില്ലെന്നു കാണിക്കാൻ ആ വാക്ക് ഉപയോഗിക്കാതെ കഥകളി അഭിനയിച്ച മത്തായി മാഞൂരാനെ ഓർത്തുപോകുന്നു. തന്റെ നിറുകയിൽനിന്ന് ഒരു രോമം പറിച്ചെറിഞ്ഞ മാഞ്ഞൂരാന്റെ സന്ദേശം എല്ലാവർക്കും പിടി കിട്ടി. പക്ഷേ അതിൽ അല്പം അസഭ്യം ഇല്ലേ എന്ന് പലരും സംശയിച്ചു. ഭാഷാപരമായ യാഥാസ്ഥിതികത്വം കാരണമായിരുന്നില്ല ആ സംശയം. പച്ചമലയാളത്തെ സംസ്കൃതവൽക്കരിച്ചാൽ ഏത് അസഭ്യവും സുന്ദരമാകുമെന്ന് തോലൻ മുതൽ വിശ്വസിച്ചുവരുന്നതാണ്. അത് ആരെക്കാളും കൂടുതൽ അറിയാമായിരുന്ന ആളാണ് മാഞ്ഞൂരാൻ.
അദ്ദേഹത്തിന്റെ ആംഗ്യം അസഭ്യമാകാൻ കാരണം അദ്ദേഹത്തിന്റെ നിറുകയിൽ പറിച്ചു കളയാൻ ഒരു മുടി പോലും ഉണ്ടായിരുന്നില്ല് എന്നതാണത്രേ.

ഒരു വാക്കിൽ ഒരു ഫിലോസഫി മുഴുവൻ ഉൾക്കൊള്ളിച്ചവർ ബുദ്ധൻ മുതൽ ഇങ്ങോട്ട് പലരും കാണും. തഥാസ്തു എന്ന വാക്ക് ആമേൻ ആയത് പിന്നീടായിരുന്നു. സ്വപ്നത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും ഫോർത് എസ്റ്റേറ്റിനെപ്പറ്റിയും സത്യഗ്രഹത്തെപ്പറ്റിയുമൊക്കെയുള്ള പ്രയോഗങ്ങൾ വാക്ചാതുരിയുടെ ചരിത്രത്തിൽ പ്രാധാന്യത്തോടെ കിടക്കുന്നതു കാണാം. ജനാധിപത്യത്തെപ്പറ്റി ലിങ്കൺ പറഞ്ഞ കാര്യങ്ങൾ നീണ്ട ആലോചനയുടെ ഫലമായിരുന്നില്ല. പി സി ജോർജ്ജിന്റെ സ്വാഛന്ദ്യത്തോടെ, ഒരു ശവപ്പറമ്പിന്റെ മൂലയിലിരുന്ന് ഒരു കീറക്കടലാസിന്റെ പുറത്ത് എഴുതിപ്പിടിപ്പിച്ചതായിരുന്നു നാലു മിനുറ്റ്നീണ്ടുനിന്ന കാലാതിവർത്തിയായ ആ പ്രസംഗം.

അവരെയൊക്കെ എന്തിനോർക്കുന്നുവോ, അതേ വാശിയോടെ ഇന്ത്യക്കാർ വെറുത്തുപോരുന്ന ഒരാളാണ് ഹിറ്റ്ലറിൽനിന്ന് ലോകത്തെ രക്ഷിച്ചവരിൽ പ്രധാനിയായ വിൻസ്റ്റൺ ചർച്ചിൽ. ഇംഗ്ലിഷ് സംസാരിക്കുന്ന ജനതകളുടെയും രണ്ടാം ലോകയുദ്ധത്തിന്റെയും ചരിത്രകാരനായ ചർച്ചിൽ വാക്കുകളുടെ അർഥവും അർഥത്തിന്റെ നിഴലും മറ്റാരെക്കാളും മനസ്സിലാക്കിയ ചിന്തകനായിരുന്നു. പക്ഷേ ഒരൊറ്റ വാക്കു മതിയായിരുന്നു ഇന്ത്യക്കാർക്ക് അദ്ദേഹത്തെ അനഭിമതനാക്കാൻ. ഗാന്ധിയെ തുണിയുടുക്കാത്ത പിച്ചക്കാരൻ(Naked Fakir) എന്നു പറഞ്ഞാൽ ആരെങ്കിലും പൊറുക്കുമോ? ഗണേശനും ജോർജ്ജും അച്യുതാനന്ദനും ഒക്കെ ഓരോന്നു പേശുന്നതും വാക്ക് എന്ന വാൾ എടുത്ത് വീശുന്നതും ചർച്ചിലിനെ ഓർത്തോ അദേഹത്തെപ്പോലെ ആലോചനയോടെയോ ആകണമെന്നില്ല.

Tuesday, October 25, 2011

ഒന്നും മാറുന്നില്ല

ഒന്നും മാറുന്നില്ല. എല്ലാം നിത്യമായ ആവർത്തനമെന്ന് നീത്ഷേയുടെ പഴയ വചനം. അദ്ദേഹം പറഞ്ഞതൊക്കെ അപ്പടി വിഴുങ്ങണമെന്നല്ല. ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച ആളാണ്. രണ്ടു തരത്തിൽ പാളിപ്പോയതാണ് ആ പ്രഖ്യാപനം. ഒന്നാമതായി, മരിച്ചു എന്നു പറയുമ്പോൾ അതുവരെയെങ്കിലും ജീവിച്ചിരുന്നു എന്നൊരു സമ്മതിപത്രം ആ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടാമതായി, ആ പ്രഖ്യാപനത്തിനുശേഷം രണ്ടോളം നൂറ്റാണ്ട് പിന്നിട്ടിട്ടും, ആളുകൾ ദൈവത്തിന്റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നു. അവരിൽ റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള ശാസ്ത്രചിന്തകരുടെ ശ്രമം ദൈവം മിഥ്യയാണെന്നു വരുത്തിത്തീർക്കാനാണെന്നു മാത്രം.

അതു പോലെയല്ല ഒന്നും മാറുന്നില്ല, അല്ലെങ്കിൽ, എല്ലാം ആവർത്തനമാകുന്നു, എന്ന തിയറിയുടെ സാരവും ഭാരവും. ടി വി രാജേഷ് നിയമസഭയിൽ അക്രമം കാണിച്ച ചെറിയ സംഭവം എടുക്കുക. അത് വെറും ആരോപണമാണെന്നും, അതല്ല പത്തര മാറ്റ് സത്യമാണെന്നും മറ്റുമുള്ള കോലാഹലത്തിലേക്കു കടക്കുന്നില്ല. അതല്ല ഇവിടത്തെ ഉദ്ദേശവും. ഇഷ്ടമല്ലാത്ത നടപടിയെ തടികൊണ്ട് എതിർക്കുന്ന പ്രവണതക്ക് ഉദാഹരണമായി അതു ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളു.

ഇഷ്ടമല്ലാത്ത നടപടി ഉണ്ടായാൽ എങ്ങനെ നേരിടും? സാമൂഹ്യപരിവർത്തനത്തിന്റെ ആണിക്കല്ലായ ആ ചോദ്യം ഇന്നും ഇന്നലെയും കേട്ടു തുടങ്ങിയതല്ല. ഇഷ്ടമല്ലാത്തതിനെ തല്ലിത്തകർക്കാനാണ് ആദിമവാസന. വല്ലപ്പോഴുമൊക്കെ വല്ലതിനെയും തകർക്കാൻ പറ്റുമെങ്കിലും, ഇഷ്ടപ്പെടാത്തതിനെയൊക്കെ നേരിടാൻ തല്ലു തന്നെ വഴി എന്ന വിചാരം വിലപ്പോവില്ല. അങ്ങനെ ഇഷ്ടപ്പെടാത്തതിനെയെല്ലാം തല്ലി നന്നാക്കാൻ പറ്റില്ല. പറ്റിയാലും ഇല്ലെങ്കിലും, തല്ലുമ്പോൾ സമൂഹം വേദനിക്കുന്നു. അതുകൊണ്ട് യേശുവും ഗാന്ധിയും പറഞ്ഞു: അസ്വീകാര്യമായതിനെ, അന്യായമായതിനെ, അഹിംസകൊണ്ട് നേരിടുക.

ഗാന്ധി അഹിംസയെ ആയുധമാക്കിയെടുക്കുന്നതിന് അഞ്ചാറു പതിറ്റാണ്ടുമുമ്പാണ് സായുധവിപ്ലവമെന്ന ആദർശം മാർക്സ് ഉന്നയിച്ചത്. ലണ്ടനിൽ ഒരു വായനശാലയിലിരുന്ന് വെട്ടും കൊലയും വിപ്ലവവും ഉപദേശിച്ച അദ്ദേഹത്തിന്റെ വിചാരധാരക്ക് പെട്ടെന്നൊരു ആക്കം കിട്ടി. അനീതിക്കെതിരെ ആയുധമെടുക്കുന്നതു കാണുമ്പോൾ ആരും കയ്യടിച്ചു പോകും. വെടി വെച്ചും കരാട്ടെ കാട്ടിയും നമ്മുടെ സുരേഷ് ഗോപി എന്ന ഒറ്റയാൾ പട്ടാളം കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ വക വരുത്തുന്നതു കാണുമ്പോൾ നമ്മൾ കയ്യടിക്കാറില്ലേ, അതു പോലെ. നമുക്കറിയാം, ഒരാളെക്കൊണ്ടു പറ്റുന്നതല്ല ആ പണിയൊന്നും. എന്നാലും, ആരാനും തല്ലു കൊള്ളുമ്പോഴും അനീതിക്കെതിരെ ആക്രോശമുയരുമ്പോഴും, കാണാനെന്തൊരു ചേല്!

സ്പീക്കർ കാർത്തികേയന്റെയോ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ എന്തെങ്കിലും നീട്ടോ നിലപാടോ ശരിയായില്ലെന്നോ ഇഷ്ടപ്പെട്ടില്ലെന്നോ ഇരിക്കട്ടെ. അതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകാം. എന്നാലും, അവസാനത്തെ വാക്കു വന്നാൽ, ഇഷ്ടമല്ലെങ്കിലും മുറുമുറുപ്പോടെ ആ വാക്കിന്റെ മുറക്കു പോകുകയാണ് സമാധാനത്തിന്റെയും പ്രായോഗികതയുടെയും മാർഗ്ഗം. അസ്വീകാര്യമായതുമായി സമരസപ്പെട്ടു പോകുന്നതാണ് സംസ്ക്കാരത്തിന്റെ ഒരു വശം. വീട്ടിലും പാർട്ടിയിലും നടക്കുന്നതും അതു തന്നെയല്ലേ? ഒരാൾക്കോ ഒരു വിഭാഗത്തിനോ ഇഷ്ടമല്ലാത്ത തീരുമാനം വന്നാൽ, അതിനെതിരെ തല്ലും തള്ളുമായി മുന്നേറുന്നതല്ലല്ലോ സായുധമാർഗ്ഗം ഉപദേശിക്കുന്ന തത്വശാസ്ത്രങ്ങളുടെ പോലും രീതി.

നിയമസഭയിലും പുറത്തും ഈയിടെ കണ്ട പ്രതിഷേധരംഗങ്ങളെ ആ വെളിച്ചത്തിൽ വേണം വിലയിരുത്താൻ. പൊലിസിനെക്കൊണ്ട് അടിപ്പിച്ചും പൊലിസിനെ അടിച്ചും തങ്ങൾക്ക് ഇഷ്ടപ്പെട്ട സാമൂഹ്യക്രമം സൃഷ്ടിക്കാൻ കഴിയുമെന്ന വിചാരമാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ കാതൽ. അതുകൊണ്ടാണല്ലോ എം വി ജയരാജനെപ്പോലെയും ടി ശിവദാസമേനോനെപ്പോലെയുമുള്ളവർ കാലഹരണപ്പെട്ട കോമാളിത്തവുമായി മത്സരിച്ചിറങ്ങിയിരിക്കുന്നത്. ഒരാൾ പറയുന്നു, തങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒരു ഉദ്യോഗസ്ഥനെ യൂനിഫോറത്തിലല്ലാതെ കണ്ടാൽ തല്ലാം. അയാളെ കടത്തിവെട്ടാൻ വേണ്ടി വേറൊരാൾ പറയുന്നു, യൂനിഫോറത്തിലായാലും ആ ഉദ്യോഗസ്ഥനെ തല്ലുക. വിപ്ലവം വെറും വായുകോപമയി മാറുമ്പോൾ നേതാക്കൾ ഇങ്ങനെയായിരിക്കും സംസാരിക്കുക.

അവർ ഉത്തരം പറായേണ്ട കുറെ ചോദ്യങ്ങൾ ഉണ്ട്. അങ്ങനെ എത്ര പേരെ തല്ലാം? തല്ലിയാൽ തിരിച്ചും കിട്ടില്ലേ? എല്ലാവരും തമ്മിലടിയായാൽ സ്ഥിരമായ സമരവും ചോര ചൊരിച്ചിലുമാവില്ലേ സമൂഹത്തിന്റെ സ്ഥിതി? തല്ലു കൊള്ളാൻ വിധിക്കപ്പെട്ട സമൂഹശത്രുക്കൾക്കും എന്തെങ്കിലും പറയാനുണ്ടാവില്ലേ? എന്റെ ഭാഗം നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ നിങ്ങളെ തല്ലുമെന്ന നിലപാടിനെയല്ലേ നമ്മൾ ഫാസിസം എന്നു വിളിച്ചു പോരുന്നത്? ഇഷ്ടമില്ലാത്ത ആളുകളുടെ വഴി തടയുമെന്നു പറയുന്നത് ആ പ്രവണതയുടെ തുടക്കമല്ലേ? അത്തരം ചോദ്യങ്ങളൊന്നും ഒരു പക്ഷേ സൂപ്പർ വിപ്ലവത്തിനിറങ്ങിയിരിക്കുന്ന ജയരാജനും ശിവദാസ മേനോനും ചോദ്യങ്ങളാവില്ല.

മുമ്പും ഇതൊക്കെ ഏതാണ്ട് ഇങ്ങനെത്തന്നെയായിരുന്നു. രണ്ടു രംഗങ്ങൾ ഓർക്കട്ടെ. രണ്ടും നിയമസഭയിൽ അരങ്ങേറിയവ. രണ്ടും കമ്യൂണിസത്തിന്റെ സങ്കല്പം
ആവർത്തിച്ചവതരിപ്പിക്കുന്നവ. രണ്ടിലും എം വി രാഘവൻ മുഖ്യ കഥാപാത്രമായിരുന്നു, ആദ്യം മുന്നണിപ്പടയാളിയായും പിന്നെ വർഗ്ഗവഞ്ചകനയും. നിയമസഭയുടെ
എൺപതുകളിലെ ചരിത്രം രേഖപ്പെടുത്തുമ്പോൾ, അവ എഴുതിപ്പിടിപ്പിക്കാൻ വിളർത്ത ലിപികൾ ഏറെ വേണ്ടി വരും.

എം വി രാഘവൻ പാർട്ടിയിൽ കത്തിക്കാളി നിൽക്കുന്ന കാലമായിരുന്നു. ശരിയോ തെറ്റോ, ഒരു സന്ദർഭത്തിൽ, രാഘവനും വേറെ ചിലരും നിയമസഭയിൽ നിന്ന് നാലഞ്ചു ദിവസത്തേക്ക് സസ്പെന്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. സ്പീക്കർ വക്കം പുരുഷോത്തമൻ പുറപ്പെടുവിച്ച സസ്പെൻഷൻ കല്പന അംഗീകരിക്കുന്നില്ലെന്നും, ബലമായി സഭയിൽ കയറി നടപടികളിൽ പങ്കു കൊള്ളണമെന്നും പാർട്ടി തീരുമാനിച്ചു. തന്റെ കല്പന നടപ്പിലാക്കാൻ സ്പീക്കർ എത്ര ആളെ സംഘടിപ്പിച്ചാലും അതിനെ വെട്ടിമാറ്റി സഭയിൽ കയറാൻ പറ്റുമോ എന്ന് ആ തീരുമാനം എടുക്കുമ്പോൾ നേതൃത്വം ആലോചിച്ചു കാണില്ല. അതോ, ആ സാഹസപ്രതിഷേധവും ആളുകൾക്ക് ചിരിക്കാനുള്ള ഒരു പ്രഹസനമായിരുന്നുവോ? സ്പീക്കർക്കും മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാൻ വയ്യെന്ന സ്ഥിതി വന്നാൽ ഉളവാകുന്ന അരാജകത്വം എങ്ങനെ നേരിടുമെന്ന് ആലോചിക്കാൻ
ആർക്കും ബാധ്യത ഉണ്ടായിരുന്നതായി തോന്നിയില്ല.

പാർട്ടിയുടെ തീരുമാനത്തിന്റെ ബലത്തിൽ രാഘവനും കൂട്ടരും ജാഥയായി നിയമസഭയിലെത്തി. വാതിൽക്കൽ വെളുത്ത യൂനിഫോറമണിഞ്ഞ ക്രമപാലകർ നിരന്നു നിന്നു. അവരെ വകഞ്ഞു മാറ്റി ഉള്ളിൽ കേറാനുള്ള രാഘവന്റെയും മറ്റും ശ്രമം അവർ ബലമായി തടഞ്ഞു. ആ ബലാബലത്തിൽ ഉന്തും തള്ളുമല്ലാതെ കാര്യമായൊന്നും നടന്നില്ലെന്നത് അത്ഭുതമായി തോന്നുന്നു. തിരിഞ്ഞുനോക്കുമ്പോൾ, എന്തൊരു ശാരീരികമായ പ്രകോപനമായിരുന്നു പ്രതിപക്ഷത്തിന്റേത്? അനായുധരായ ക്രമപാലകർ തള്ളീക്കയറുന്ന സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളെ തടഞ്ഞതേയുള്ളു. അടി വീഴാവുന്നതായിരുന്നു രംഗം. അതുണ്ടായില്ലെന്നത് ജനധിപത്യത്തിന്റെയും അഹിംസയുടെയും വിജയം. വാതിലിന്റെ ചില്ലിൽ തട്ടിയോ മറ്റോ മുറിഞ്ഞ കയ്യിലെ ചോര ഒലിപ്പിച്ചുകൊണ്ട് നടന്നിരുന്ന നല്ലവനായ കെ കൃഷ്ണൻ കുട്ടിയുടെ മുഖം ഇപ്പോഴും
ഓർക്കുന്നു. ഏതായാലും നിയമസഭയുടെ ക്രമത്തെപ്പറ്റി നമ്മുടെ കമ്യൂണിസ്റ്റ് നേതൃത്വം അനുവർത്തിക്കുന്ന നയം നിത്യമായ ആവർത്തനമായി തുടരുന്നതു പോലെ.

രണ്ടാമത്തെ രംഗത്തിൽ എം വി രാഘവൻ ഏകാംഗമായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായി. അദ്ദേഹം കണ്ണൂരിൽ സംഘടിപ്പിച്ചുയർത്തിയ ആസ്പത്രിയിൽനിന്നും പുറത്തായി. അത് പാർട്ടി പിടിച്ചെടുത്തു. പിടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ തന്നെ കയ്യൊപ്പ് കള്ളൊപ്പായി ഇട്ട ഓഹരിപത്രങ്ങൾ വിതരണം ചെയ്തു. ആ കള്ളക്കമ്മട്ടം വിശദീകരിക്കാനുള്ള ഒരു ശ്രമവും ഫലിക്കാതിരുന്നപ്പോൾ, രാഘവൻ ഖിന്നനും ക്രുദ്ധനുമായി. അതിനെയൊക്കെ ലാഘവത്തോടെ ന്യായീകരിച്ചുകൊണ്ടു പോയ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണൻ രാഘവൻ കൈമാറാൻ ശ്രമിച്ച കള്ളൊപ്പിട്ട ഓഹരിപത്രങ്ങൾ നോക്കാൻ പോലും തയ്യാറായില്ല. അക്ഷമനായ രാഘവൻ ആ രേഖ രാമകൃഷ്ണന്റെ ഷർട്ടിനുള്ളിൽ കുത്തിക്കയറ്റാൻ ശ്രമിച്ചു. അതോടെ കോടിയേരി ബാലകൃഷ്ണനും കൂട്ടരും ഇളകി.

തല്ലാൻ തന്നെയായിരുന്നു അവരുടെ പുറപ്പാട്. അനഭിമതനായ രാഘവനെ, നേതാവിന്റെ ഷർട്ടിൽ പിടിച്ച രാഘവനെ, തല്ലുകയല്ലാതെ എന്തു ചെയ്യും, വിപ്ലവം ഫലപ്രദമാക്കാൻ? ബാലകൃഷ്ണനും ഗോപി കോട്ടമുറിക്കലും(എറണാകുളത്ത് ഈയിടെ പീഡനത്തിനു ശിക്ഷിക്കപ്പെട്ടയാൾ) ഉണ്ണിക്കൃഷ്ണപിള്ളയും സായുധവിപ്ലവത്തിനുവേണ്ടി ആയുധമില്ലാതെയുള്ള അടവുകൾ പലതും പയറ്റി. സ്പീക്കർ വർക്കല രാധാകൃഷ്ണൻ നോക്കിക്കൊണ്ടിരിക്കേ നടുത്തളത്തിൽ തല്ല് നടക്കുകയായിരുന്നു. എന്നു വെച്ചാൽ
മാർക്സിസ്റ്റ് അംഗങ്ങളിൽ തല്ലിന്റെ ആശാന്മാരായവരെല്ലാം കൂടി രാഘവനെ വളഞ്ഞിട്ടു തല്ലുകയായിരുന്നു എന്നർഥം. രാഘവനെ ചവിട്ടാൻ പൊങ്ങിയ ഒരു കാൽ തന്റെ മേലാണ് വീണതെന്ന് ആർ ബാലകൃഷ്ണ പിള്ള മോങ്ങുന്നതു കേട്ടു.

ആ കരണത്തിന്റെയും പ്രതികരണത്തിന്റെയും ആവർത്തനമല്ലേ ഇപോഴും നടക്കുന്നത്? ഇഷ്ടമല്ലാത്തതിനെ എതിർക്കുക. എതിർപ്പിൽ എന്ത് ആരോപണവും ഉന്നയിക്കുക. എതിർപ്പ് കൂടുതൽ ഫലപ്രദമാക്കാൻ, തള്ളും തല്ലും പ്രയോഗിക്കുക. ഇതാണ് വഴിയെന്നും ഈ വഴി ലക്ഷ്യത്തിലെത്തിക്കുമെന്നുമുള്ള ചിന്തയാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ മൌഢ്യവും പ്രാകൃതത്വവും. സുരേഷ് ഗോപിയുടെ ഒറ്റക്കുള്ള അടികൊണ്ടു മാത്രം നിലവിൽ വരുന്ന സത്യവും നീതിയും പോലെ, വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ കേൾക്കാൻ ചേലുള്ളതു മാത്രമായി അവശേഷിക്കുമെന്ന് ആ ചിന്തയുടെ ചുമടുമായി നടക്കുന്നവർ ഇനിയും സമ്മതിക്കില്ല.

(malayalam news oct 25)

Monday, October 17, 2011

തല്ലിക്കൊല്ലുന്ന സന്തോഷം

പെരുമ്പാവൂരിൽ ഒരു ബസ് യാത്രക്കാരനെ, പോക്കറ്റടിച്ചെന്ന സംശയത്തിൽ, ഒരു പൊലിസുകാരനും കൂട്ടരും കൂടി തല്ലിക്കൊന്നു. അതു കേട്ടപ്പോൾ ഭാര്യയും ഞാനും പഴയൊരു സംസാരത്തിന്റെ പല്ലവി വീണ്ടും ഉരുവിട്ടു. ഇങ്ങനെ പോയാൽ എവിടെയെത്തും? മനുഷ്യനിലെ ഹിംസ്രവാസന കൂടി വരുന്നു. ഭൂതദയ കുറഞ്ഞു വരുന്നു. ചത്തും കൊന്നും മുന്നേറുമ്പോൾ വേദന ലവലേശം തോ‍ന്നാതാകുന്നു. അതിനെല്ലാം ഞാൻ എന്റെ അംഗീകാരം കവിതയിലാക്കി: “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”

മനുഷ്യൻ കുറ്റബോധമില്ലാത്ത കൊലയാളിയായി മാറുകയാണെന്ന നിഗമനത്തിൽ ഞങ്ങൾ ചിന്താപരമായ സമധാനം കണ്ടെത്തി. അതോ? ഇതോ? മറ്റേതോ? എന്ന ശങ്ക ഏതായാലും തീർന്നു കിട്ടുന്നുവല്ലോ. ഓരോ ദിവസവും ആ നിഗമനത്തെ സാധൂകരിക്കുന്നതെന്തെങ്കിലും കേൾക്കാം. ചെറുതും വലുതുമായ അക്രമങ്ങൾ. അനിഷ്ടം പറയുന്ന വക്കീലിനെ വിശ്വാസം കൊണ്ടു ഭ്രാന്തായ ചിലർ കോടതി പരിസരത്തു വെച്ച് തല്ലിച്ചതക്കുന്നു. നിയമസഭയുടെ നടുത്തളത്തിൽ നിയമസഭാംഗങ്ങൾ തന്നെ ക്രമപാലകസേനയിലെ ആളുകളെ, സ്ത്രീകളെ ഉൾപ്പടെ, കൈകാര്യം ചെയ്യുന്നു. അവിടവിടെ ആളുകൾ അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുന്നു. അത് സജ്ജീകരിച്ചവർ നാലാൾ കാൺകെയോ അല്ലാതെയോ പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലർ ചർച്ചയിൽ മുഴുകുന്നു.

ചർച്ചയുടെ സ്ഥായീഭാവം പഴയതു തന്നെ. പണ്ടൊക്കെ എന്തു സമാധാനമായിരുന്നു! “അടുത്തുനിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ“ ഉള്ളവരായിരുന്നു എല്ലാവരും. എല്ലാ നന്മകളും അന്നുണ്ടായിരുന്നു. എന്റെ കുട്ടിക്കാലമായിരുന്നു സ്വർഗ്ഗം. അതിനു ശേഷം ആളുകൾ സ്വാർഥരായി. അക്രമം കൂടി. കുടുംബം തകർന്നു. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല. പണ്ടത്തെ സ്ഥിതിയുമായി എല്ലാറ്റിനെയും നമ്മൾ ഇട തട്ടിച്ചുനോക്കി പരിതപിക്കുന്നു. ഇന്നലത്തേതിനെക്കാൾ മോശമാണ് ഇന്നത്തെ നില എന്നാണ് സങ്കല്പം. ഗൃഹാതുരത്വം നിറഞ്ഞ, നഷ്ടസ്വർഗ്ഗസ്മരണ ഉയർത്തുന്ന ഈ വികാരഗതിയെ നമ്മൾ നൊസ്റ്റാൽജിയ എന്ന പേരിട്ടു പാടി പുകഴ്ത്തുന്നു. ഹൌ! എന്തൊരു ചൂട്! എന്തൊരു ക്രൂരത! എന്തൊരു അക്രമം! അന്നൊക്കെ, ഗോർക്കി പറഞ്ഞ പോലെ, മനുഷ്യൻ എത്ര മനോഹരപദമായിരുന്നു! ഇന്നോ?

വാസ്തവത്തിൽ അന്നും മനുഷ്യൻ അത്ര മനോഹരപദമൊന്നുമായിരുന്നില്ല. പെരുമ്പാവൂ‍രിൽ ഒരു പാവത്തെ പോക്കറ്റടി സംശയിച്ച് ഒരു പൊലിസുകാരൻ തല്ലിക്കൊന്ന വർത്തമാനം വായിക്കുന്ന നേരത്ത് ഞാൻ മഹാഭാരതം വീണ്ടും വായിക്കുകയായിരുന്നു. യാദൃഛികമണെങ്കിലും പ്രധാനപ്പെട്ടതായിരുന്നു ആ സംഭവവും വായനയും. പഴമയും പുതുമയും ഒത്തുനോക്കാൻ അത് അവസരമുണ്ടാക്കി. നരൻ ക്രമാൽ ചവുട്ടിപ്പോകുന്ന വഴി അളന്നു നോക്കാനും ഇടയായി. മഹാഭാരതം രണ്ടായിരം കൊല്ലം മുമ്പത്തെ കലഹത്തിന്റെയും കൊലയുടെയും കഥയാകുന്നു. അതിൽ എവിടെയും ചോര കാണാം. യുദ്ധപർവങ്ങളിൽ ചോര കൊണ്ടൊരു കളി തന്നെ.

ചോരയും മാംസവും ചെളിയും ചേർന്നു കട്ട പിടിച്ചു കിടക്കുന്ന ബീഭത്സത എത്ര വരച്ചു കാണിച്ചാലും വ്യാസനു മതിയാവില്ല. പക്ഷേ കർണപർവത്തിലെത്തിയപ്പോഴേക്കും ഞാൻ മുഷിഞ്ഞു. ചോരകൊണ്ടും മാംസം കൊണ്ടും മാത്രം ജീവിക്കാൻ പറ്റില്ലല്ലോ. ആവർത്തനവിരസമെന്നു തോന്നാവുന്ന യുദ്ധവിവരണത്തിനിടയിൽ മാറിവരുന്ന മനുഷ്യഭാവങ്ങളിൽ പലതിന്റെയും പാരമ്യം കണ്ടു. ഇതിനെക്കാൾ മ്ലേഛവും ഭയാനകവുമായ ഇതിനുമുമ്പോ ഇനിമേലോ ഉണ്ടാവില്ല എന്ന് ഓരോ വരി കഴിയുമ്പോഴും പറഞ്ഞുപോയി. അതിനിടെ ഒരു തമിഴൻ കുരുക്ഷേത്രത്തിൽ മല്ലടിക്കാൻ ചെന്നിരിക്കുന്നതു കണ്ടു. അഹങ്കാരത്തിന്റെയും അന്ധമായ വീര്യത്തിന്റെയും പ്രകടനം കണ്ടു, ആ പാണ്ഡ്യ രാജാവിന്റെ അങ്കത്തിൽ. പാണ്ഡവപക്ഷത്തു ചേർന്നു പോരിനെത്തിയ അദ്ദേഹത്തെ അശ്വത്ഥാമാവ്‌ കൊന്നു കളഞ്ഞു. ഹിംസയുടെ ഓരോ രംഗത്തിലും വായനക്കാരൻ ആലോചിക്കും, പണ്ടൊന്നും സ്ഥിതി ഇത്ര മോശമായിരുന്നില്ല. അർജ്ജുനൻ യുധിഷ്ഠിരനെ വെട്ടാനൊരുങ്ങിനിൽക്കുന്ന രംഗം വീക്ഷിച്ചു കടന്നു പോകുന്നവർ പിറുപിറുക്കും, പണ്ടൊന്നും മനുഷ്യൻ ഇത്ര അധ:പതിച്ചിരുന്നില്ല.

വാസ്തവത്തിൽ മുമ്പ് ഇതിനെക്കാൾ അധ:പതിച്ചിരുന്നു. ജ്യേഷ്ഠനെ വെട്ടാനൊരുങ്ങുകയല്ല, വെട്ടിക്കൊല്ലുക തന്നെ ചെയ്യുന്ന വീരകഥകളുമായി എത്രയോ പരിചയിച്ചവരാണ് നമ്മൾ മനുഷ്യർ. സംശയിച്ചോ സംശയിക്കാതെയോ കണ്ണിൽ കണ്ടവരെ തല്ലിക്കൊല്ലുന്ന സംഭവവും നമുക്ക് പരിചിതം തന്നെ. അത്തരം രംഗം ഓരോ തവണ കാണുമ്പോഴും പണ്ടൊക്കെ ഇതിനെക്കാൾ ഭേദമായിരുന്നുവെന്ന് സ്വയം വിശ്വസിപ്പിച്ച് സന്തോഷിക്കാൻ ശ്രമിക്കുന്നുവെന്നേയുള്ളു. വാസ്തവത്തിൽ മനുഷ്യൻ കൂടുതൽ അക്രമിയാകുകയല്ല, അക്രമം കുറച്ചുകൊണ്ടുവരുകയാണെന്നതാണ് ചരിത്രസത്യം. കാലക്രമത്തിൽ മനുഷ്യൻ സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ആ കഥ, കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ, ഏറെ പരിണാമരമണീയമായിരിക്കുന്നു.

വീണ്ടും യാദൃച്ഛികത്വം നോക്കൂ. പെരുമ്പാവൂർകാരനെ ചുമ്മാതെ തല്ലിക്കൊന്നതിന്റെയും മഹാഭാരതത്തിലെ കൊലയുടെയും മനുഷ്യന്റെ അക്രമവാസനയുടെയും കഥ
ഓർത്തിരിക്കുമ്പോൾ അതേ വിഷയത്തെപ്പറ്റി കൂടുതൽ ഉത്സാഹജനകമായ ഒരു പുസ്തകത്തെപ്പറ്റി വായിക്കാനും ഇട വന്നു. കാലക്രമത്തിൽ മനുഷ്യന്റെ അകവും പുറവും സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ചിത്രണമാണ് ഹാർവർഡ് സർവകലാശാലയിൽ മനശ്ശാസ്ത്രപ്രൊഫസർ ആയ സ്റ്റീവൻ പിങ്കറുടെ Better Angels of our Nature എന്ന പുസ്തകം. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, മനുഷ്യൻ നന്നാവുകയാണ്, ചീത്തയാവുകയല്ല, എന്നതാണ് പിങ്കറുടെ പുസ്തകത്തിന്റെ താല്പര്യം.

സമാധാനത്തിനുവേണ്ടി യുദ്ധം നയിച്ച അബ്രഹാം ലിങ്കൺ നടത്തിയതാണ് നമ്മുടെ പ്രകൃതിയിലെ മാലാഖമാരെപ്പറ്റിയുള്ള ആ പ്രയോഗം. ഭൌതികമായ സാഹചര്യത്തിലും ആന്തരമായ ഭാവത്തിലും ഉണ്ടായ വികാസത്തിന്റെ ഫലമായി, മനുഷ്യൻ കാലക്രമത്തിൽ അക്രമത്തിൽനിന്ന് പിൻ വാങ്ങുന്നതിന്റെയും മനുഷ്യനിൽ കുടി കൊള്ളുന്ന സമാധാനത്തിന്റെ മാലാഖമാർ കൂടുതൽ ഉന്മിഷിത്താകുന്നതിന്റെയും ചിത്രം ഈ പുസ്തകത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്നു. മുമ്പത്തെക്കാൾ കുറഞ്ഞ തോതിലേ മനുഷ്യൻ ഹിംസ കാണിക്കുന്നുള്ളുവെന്ന് പിങ്കർ സമർഥിക്കുന്നു. നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പരിണാമജീവശാസ്ത്രത്തിന്റെയും പിൻ ബലത്തോടെ നടത്തുന്നതാണ് ഈ സമർഥനം.

മനുഷ്യന്റെ ക്രൂരതയും ഹിംസാവാസനയും കുറഞ്ഞുവരുന്നുവെന്ന് പിങ്കർ ലഘുവായി അങ്ങു പറഞ്ഞുപോകുന്നതല്ല. രസകരമായ കണക്കുകൾ നിരത്താനുണ്ട് അദ്ദേഹത്തിന്. ചരിത്രാതീതകാലത്ത് നടന്ന മനുഷ്യമരണത്തിൽ പതിനഞ്ചു ശതമാനവും നരഹത്യയായിരുന്നുവത്രേ. ചരിത്രത്തിന്റെ ഉദയത്തിനു ശേഷം, സമൂഹമെന്ന ചട്ടക്കൂടിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയതിനുശേഷം, ഏറ്റവും ഹിംസാത്മകമെന്നു കരുതപ്പെടുന്ന മെക്സിക്കോയിലെ അസ്റ്റെക് സമുദായത്തിൽ, അഞ്ചുശതമാനം ആളുകളേ കൊല്ലപ്പെട്ടിരുന്നുള്ളു. അത് പിന്നെയും കുറഞ്ഞുകൊണ്ടിരുന്നു. യൂറപ്പിൽ ഏറ്റവും രക്തപങ്കിലമായ കാലഘട്ടത്തിൽ പോലും--പതിനെട്ടാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും--യുദ്ധത്തിൽ ഉണ്ടായത് വെറും മൂന്നു ശതമാനം മരണമായിരുന്നു.

മനുഷ്യന്റെ പ്രകൃതിയിലും സംസ്കൃതിയിലും വന്നുകൂടിയ പരിണാമത്തിന്റെ ഫലമായിരുന്നു ഈ കുറവ്. ചിലർ അതിനെ ഒരു സംസ്കരണപ്രക്രിയയായി കരുതുന്നു. Civilizing Process. പതിനേഴാം നൂറ്റാണ്ടിലെ യൂറപ്പിൽ മർദ്ദനത്തിനും ക്രൂരതക്കും ഹിംസാത്മകമായ ശിക്ഷക്കുമെതിരെ ആ പ്രക്രിയയുടെ ഭാഗമായി ശക്തമായ ഒരു പ്രസ്ഥാനം തന്നെ നിലവിൽ വന്നു. മനുഷ്യനെതിരെയുള്ള അക്രമത്തിനെതിരെ മാത്രമല്ല, മൃഗങ്ങൾക്കെതിരെയുള്ള ഹിംസക്കെതിരെയും മനുഷ്യൻ ശബ്ദമുയർത്തിയതെ ആ സംസ്കരണപ്രക്രിയക്കിടയിലായിരുന്നു. പിന്നെയും പത്തിരുപത് നൂറ്റാണ്ടു മുമ്പ്, യുദ്ധത്തിലെ ചോരപ്പുഴ കണ്ട് നടുങ്ങിയ ഒരു ചക്രവർത്തി മൃഗബലിക്കെതിരെ തിരിഞ്ഞ കഥയുമായി പിങ്കർ അത്ര തന്നെ പരിചയപ്പെട്ടുകാണില്ല. ഉണ്ടായതിനോടെല്ലാം കാരുണ്യം കാണിക്കണമെന്ന ഭൂതദയ ആദർശവും ചിന്താപദ്ധതിയുമായി സ്വീകരിച്ച സാംസ്കാരികസാഹചര്യത്തിൽനിന്ന് ഏറെ കണക്കും കാര്യവും അദ്ദേഹത്തിന്റെ വാദഗതികൾക്ക് ഇട്ടം കൂട്ടാൻ ഉപയോഗിച്ചിട്ടുള്ളതായി തോന്നുന്നില്ല.

എന്തൊക്കെയായാലും, മനുഷ്യൻ നല്ലവനായി വരുന്നുവെന്നു തന്നെയാണ് പിങ്കറുടെ വാദം. ഭൊതികസാഹചര്യത്തിൽ വരുന്ന മാറ്റങ്ങളും ആന്തരമായ ചോദനകളും ആ പ്രക്രിയക്കു നിദാനമാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയല്ലോ. സമൂഹവും ഭരണകൂടവും ഉണ്ടായത് ആ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. കണ്ണിൽ കണ്ടവരെ കാരണം പറഞ്ഞോ പറയാതെയോ തല്ലിക്കൊല്ലുന്നത് ഭരണകൂടം കൊഴിഞ്ഞു പോകുമ്പോഴായിരിക്കും. സംഘർഷം ഉണ്ടാക്കുന്ന സമൂഹഘടനകളും കാലാവസ്ഥയിലെ വലിയ ഏറ്റക്കുറച്ചിലുകളും ഹിംസ വർദ്ധിക്കാൻ ഇടയാക്കിയിരിക്കും. അവയെ ക്രമീകരിക്കാനുള്ള അഭിലാഷവും ആർജ്ജവവും മനുഷ്യന് ഉണ്ടായാൽ നമ്മൾ ഭയപ്പെടുന്നതു പോലെ തമ്മിൽ തല്ലി ചാവാൻ തയ്യാറായി നിൽക്കുന്ന ഒരു സമൂഹവും, അതിൽ ആളുകളെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുന്ന ഒരു കൽക്കിയും അവതരിക്കില്ല. സർവനാശത്തിനു വേണ്ട വിത്തു മുഴുവൻ താൻ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന മനുഷ്യന്റെ തിരിച്ചറിവു തന്നെയാണ് അടുത്ത യുദ്ധത്തിനെതിരയുള്ള കരുതൽ നടപടി. ഇനി ഒരു യുദ്ധം വയ്യ. കാരണം അതിനു ശേഷം യുദ്ധം ചെയ്യാൻ ആരുമുണാവില്ല.

ഹിംസ കുറക്കാൻ സഹായകമായ സോഷ്യൽ എഞ്ചിനീയറിംഗിനെപ്പറ്റി പിങ്കർ ഉന്നയിക്കുന്ന ഒരു വാദം കൂടി പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. സ്ത്രീശാക്തീകരണം എന്ന വായടപ്പിക്കുന്ന വാക്കുകൊണ്ട് അറിയപ്പെടുന്ന സംസ്കരണപ്രക്രിയ വേണ്ടപോലെ നടക്കുന്ന സമൂഹത്തിൽ ഹിംസ കുറഞ്ഞിരിക്കും. അതുകൊണ്ട് മനുഷ്യനെ നന്നാക്കാൻ നല്ലൊരു വഴി സ്ത്രീയെ അധികാരത്തിലിരുത്തുകയാവും. തർക്കമുണ്ടോ? എങ്കിൽ നമുക്ക് പിങ്കറെ വിളിക്കാം.

(malayalam news oct 17)

Tuesday, October 11, 2011

പിള്ളയുടെ വിളികൊണ്ട ഫോൺ

ആർ ബാലകൃഷ്ണ പിള്ളയും ടെലിഫോണും തമ്മിൽ അക്ഷരവും അർഥവും തമ്മിലുള്ള ഒരു ബന്ധമുണ്ടെന്നു കാണുന്നു. അദ്ദേഹം ആരെയെങ്കിലും വിളിച്ചാലും ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാലും വേറെ ആരെയെങ്കിലും ആരെങ്കിലും വിളിച്ചാലും
ചോദ്യകർത്താവായോ പലപ്പോഴും ഉത്തരവാദിയായോ ബാലകൃഷ്ണ പിള്ള ഉണ്ടാകും. ആരും വിശേഷിച്ചൊരു ശ്രമവും നടത്താതെത്തന്നെ അങ്ങനെയൊരു ബന്ധം ഉണ്ടായിപ്പോകുന്നു. ബാലകൃഷ്ണ പിള്ളയായതുകൊണ്ട് അത് അനിവാര്യമായ ഒരു വിവാദത്തിൽ കലാശിക്കുന്നുവെന്നേയുള്ളു.

ഇപ്പോൾ വിളികൊണ്ടിരിക്കുന്ന ഫോൺ ബന്ധം, ദേവഭാഷയിൽ പറഞ്ഞാൽ,
സർവവിദിതമാണ്. സർവവിദിതം എല്ലായ്പ്പോഴും എല്ലാവർക്കും അറിവുള്ളതാകണമെന്നില്ല. ജയിലിനെക്കാൾ സുഖമുള്ള ആസ്പത്രിമുറിയിൽനിന്ന് പിള്ളയും, ആരൊക്കെയോ പിള്ളയെയും, ഫോണിൽ വിളിച്ചിരിക്കുന്നുവെന്നാണ് സംസാരം. വിളി നടന്നുവോ, വിളി നടന്നെങ്കിൽ സംസാരം നടന്നുവോ, സംസാരം നടന്നെങ്കിൽ എന്തു സംസാരിച്ചു എന്നായിരിക്കണം അന്വേഷണത്തിന്റെ സാധാരണ ഗതി. വിളി നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ ജയിലിൽ, അല്ലെങ്കിൽ ആസ്പത്രിയിൽ, നാലു ദിവസം കൂടി കഴിയണമെന്ന കല്പന വന്നിരിക്കുന്നത്.

പക്ഷേ മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ സെക്രട്ടറിയുമായോ, എന്തു സംസാരിച്ചു എന്നതു പോയിട്ട്, എന്തെങ്കിലും സംസാരിച്ചുവോ എന്നു പോലും തീർത്തും തെളിഞ്ഞിട്ടില്ല. സംസാരം എന്തോ ആകട്ടെ, സംസാരം നടന്നോ ഇല്ലേ എന്ന ചോദ്യം അവിടെ ഇരിക്കട്ടെ, പിള്ളയും ഫോണും തമ്മിലുള്ള ബന്ധമാണ് ഒരാഴ്ചയായി നമ്മുടെ സംസാരവിഷയം. പിള്ളയാ‍യാൽ ഏതു ഫോൺ വിളിയും സംസാരമാകും. അതാണ് അദ്ദേഹത്തിന്റെ നാക്കിന്റെ ഗുണം.

ഇടമലയാറിന്റെ ഹീറോ ആയി വി എസ് അച്യുതാനന്ദൻ അവതരിക്കുന്നതിനുമുമ്പ്,
കാൽനൂറ്റാണ്ടിലേറെ മുമ്പ്, എല്ലില്ലാത്ത ആ നാക്ക് പിള്ളക്കു പിഴയായി. കൊച്ചിയിൽ ഒരു പ്രസംഗവേദിയിൽനിന്ന് വാചകമടിച്ചുപോയപ്പോൾ, സംഗതി പൊലിപ്പിക്കാൻ വേണ്ടി പറഞ്ഞ ഒരു വാക്യമാണ് ഗുലുമാലായത്. സാധാരണഗതിയിൽ നാലാൾ കയ്യടിക്കാവുന്ന ഒരു വാചകം. നമുക്കൊരു കോച് ഫാക്റ്ററി കിട്ടണമെങ്കിൽ, പഞ്ചാബ് മോഡൽ സമരം നടത്തണമെന്നാണെങ്കിൽ, അതുമാവാം--അത്രയേ പറഞ്ഞുള്ളൂ. പക്ഷേ അതിന്റെ പേരിൽ ചെങ്കൊടിക്കാരും മൂവർണക്കൊടിക്കാരും ഒരു പോലെ അദ്ദേഹത്തെ വളഞ്ഞിട്ടു ശകാരിച്ചു. അദ്ദേഹത്തിന്റെ ഉദ്യോഗം പോയി.

അതുമായി ബന്ധപ്പെട്ടും ഒരു ഫോൺ വിവാദം ഉണ്ടായി. പിള്ള വിളിച്ചതുമല്ല, കേട്ടതുമല്ല, ആ ഫോൺ വിളി. അദ്ദേഹത്തെ ദ്രോഹിക്കാൻ വേണ്ടി വേറൊരാൾ വേറൊരാൾക്ക് എത്തിച്ചതായിരുന്നു ആ വിളി. വിളിച്ചെന്നു പറയുന്നയാൾ മുഖ്യമന്ത്രി കെ കരുണാകരൻ. കേട്ടെന്നു പറയുന്നയാൾ ജസ്റ്റിസ് കെ പി രാധാകൃഷ്ണ മേനോൻ. ഒരു സൊല്ലയായി മാറിയ രാഷ്ട്രീയസുഹൃത്തിനെ ഒതുക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രി ഒരു ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുക! ഒരു പുരുഷായുസ്സു മുഴുവൻ വിഴുങ്ങിയാലും തീരത്തതായിരുന്നു ആ വാർത്താമസാല. ഹാ കഷ്ടം, ഒന്നു രണ്ടാഴ്ചകൊണ്ട് അതിന്റെയും എരിവും പുളിയും പോയി.

ആ ഫോൺ വിളി വാർത്ത പൊട്ടിച്ച ഉശിരൻ ചെറുപ്പക്കാരൻ, രാജാമണി വേണു, പിന്നെ ഐ എഫ് എസ്സിൽ ചേർന്നു, അംബാസഡറായി. ആ വാർത്തയുമായി ബന്ധപ്പെട്ടവരിൽ ചിലർ മരിച്ചു. എന്നിട്ടും പുളി മാറാതെ ആ വാർത്തയുടെ ഓർമ്മ ഇന്നും നില നിൽക്കുന്നു. പുതിയ ഫോൺ വിവാദത്തിന്റെ പിൻ നിലാവിൽ അദ്ദേഹം പഴയതിനെപ്പറ്റിയും ഓർത്തു രസിക്കുന്നുണ്ടാകാം. അന്നത്തെ വിവാദംകൊണ്ടും അദ്ദേഹത്തിന് വലിയ ആപത്തൊന്നും ഉണ്ടായില്ലെന്നത് ഏതു ദേവന്റെ കാരുണ്യം?

അന്നത്തെ വിവാദത്തിൽ കരുണാകരനെ പൂട്ടണമെന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളു. പിള്ളയെ ഒന്നു കൂടി ചൂടാക്കുകയുമാകാം. പക്ഷേ കൂടുതൽ സാമൂഹ്യപ്രാധാന്യമുള്ള ചോദ്യങ്ങൾ അന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഇന്നത്തെ ഫോൺ സൌകര്യമൊന്നും അന്നില്ല. ഇന്നാണെങ്കിൽ എവിടന്ന് എത്രനേരം ആരെ വിളിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും. എന്തു സംസാരിച്ചു എന്നറിയാൻ ഇന്നും വിഷമം തന്നെ--നേരത്തേ നിശ്ചയിച്ച്ട്ടില്ലെങ്കിൽ. കാലേക്കൂട്ടി ഉറപ്പിച്ചതാണെങ്കിൽ, സംസാരം മുഴുവൻ രേഖപ്പെടുത്താം, തെളിവായി വിളമ്പാം. പൌരന്റെ സ്വകാര്യത അത്രക്കൊക്കെയേ ഉള്ളു.

നമ്മുടെ ഫോൺ വിളി നടക്കുമ്പോൾ, സെൽ ഫോൺ നിലവിൽ വരാൻ പത്തിരുപതു കൊല്ലം പിന്നെയും വേണ്ടിയിരുന്നു. മുഖ്യമന്ത്രി നടത്തിയതായി പറയുന്ന ഫോൺ
ചോർത്താൻ രഹസ്യനിർദ്ദേശം ഉണ്ടായിരുന്നോ? മുഖ്യന്റെയും ന്യായാധിപന്റെയും ഫോൺ ചോർത്തിയെന്നു വേണം വിചാരിക്കാൻ, വാർത്ത പോയ പോക്കു കണ്ടപ്പോൾ. പക്ഷേ ഫോൺ വിളിക്ക് നിദാനമായി അന്ന് പുറത്തു വന്ന കടലാസുകൾ തെളിവെന്ന നിലയിൽ തീരെ അപര്യാപ്തമായിരുന്നു. അതു കൊണ്ടെന്താ? കാര്യം നടന്നില്ലേ?

സാധാരണ പൌരന്റെ ഫോൺ പൊലും ചോർത്താൻ അനുമതി കിട്ടണമെങ്കിൽ പൊലിസിന് പല നടപടിക്രമങ്ങളൂം പൂർത്തിയാക്കേണ്ടതുണ്ട്. തോന്നിയ പോലെ തോന്നുന്നവരുടെ ഫോൺ ചോർത്താൻ പറ്റില്ല. പിന്നെ എല്ലാവരുടെയും ഫോൺ
ചോർത്തണമെങ്കിൽ, അത്രയും ആളുകൾ ചോർത്താനും വേണ്ടിവരും. എന്തൊരു ചിലവും ദുരിതവുമാകും! അതിനു മീതെയാകും പൌരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള കോലാഹലം. വാർത്ത കനപ്പിക്കാൻ വേണ്ടി ഫോൺ ചോർത്തിയതിന്റെ പേരിൽ സാക്ഷാൽ റൂപ്പർട് മർഡോക്കിനു തന്നെ ഈയിടെ പരസ്യമായി മാപ്പു പറയേണ്ടി വന്നത് ഓർക്കുമല്ലോ. പിള്ളയുടെ കാര്യത്തിൽ സ്വകാര്യതയെക്കാൾ കവിഞ്ഞതോ കുറഞ്ഞതോ ആയ എന്തൊക്കെയോ ആണ് ചർച്ച ചെയ്യപ്പെടുന്നതെന്നു മാത്രം.

കേമന്മാർ കൊണ്ടു നടക്കുന്ന ചില ഫോണുകളിൽ രഹസ്യം പരസ്യമാവാതിരിക്കാൻ ഒരു സംവിനമുണ്ടായിരിക്കും. പരസ്യമാക്കാൻ വയ്യാത്തതൊന്നുമില്ലാത്തവർക്ക് അതൊന്നും വേണ്ടായിരിക്കും. പിള്ള അങ്ങനെയല്ലല്ലോ. അദ്ദേഹം ഫോണിൽ പറയുന്നതും
കേൾക്കുന്നതും മൂന്നാമതൊരാൾക്കു മനസ്സിലാവാതാക്കുന്ന ഏർപ്പാടുള്ള സെൽ ഫോൺ കിട്ടിയാൽ കൊള്ളാമെന്നുണ്ടാകും പിള്ളക്ക്. പുതിയ രാഷ്ട്രീയ-സാമ്പത്തികസന്ദർഭത്തിന്റെ ഒരു ആവശ്യം കൂടിയാകുന്നു ആ സംവിധാനം. പണ്ടേ അതു മനസ്സിലാക്കിയ ആളാണ് പിള്ള. അതിന്റെ പേരിലും അദ്ദേഹം ദുരിതം സഹിച്ചു.

ഇടമലയാറിന്റെ മുമ്പാണ് കാലം. പിള്ള വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുത്തിട്ട് കാലം ഏറെയായിരുന്നില്ല. വൈദ്യുതപദ്ധതികളുടെ പ്രവർത്തനത്തെപ്പറ്റി ആശയവിനിമയം നടത്താൻ ബന്ധപ്പെട്ട എങിനീയർമാരും പദ്ധതി ആപ്പിസുകളും ഉപയോഗിക്കുന്ന ഒരു ഫോൺ ശൃംഖലയുണ്ട്. റാക്സ് എന്ന് അതിനെ പറഞ്ഞിരുന്നോ എന്നു തോന്നുന്നു. പദ്ധതിയുടെ അപ്പപ്പോഴത്തെ കാര്യങ്ങൾ കൈ മാറാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ് ആ വയർലെസ് ഹോട് ലൈൻ. പൊലിസുകാരും മറ്റും ഉപയോഗിക്കുന്ന മട്ടിലൊരു സംവിധാനം. അതു കണ്ടപ്പോൾ അങ്ങനെയൊന്ന് തന്റെ വീട്ടിലും വേണമെന്നായി പിള്ള. തന്റെ ഇഷ്ടത്തെ നിയമമാക്കി മാറ്റുന്ന സ്വഭാവത്തിന് കേളി കേട്ടയാളാണ് പിള്ള. അദ്ദേഹം രഹസ്യ ഫോൺ ആഗ്രഹിച്ചു; അത് നടപ്പായി. ഇങ്ങനെ ചുരുക്കിപ്പറഞ്ഞുപോകുന്ന കാര്യവും, പുള്ളി പിള്ളയായിരുന്നതുകൊണ്ട്, അന്ന് നന്നേ കൊഴുത്തു എന്ന് ഓർത്തു പോകുന്നു.

(malayalam news oct 10)

Tuesday, October 4, 2011

വാർത്ത വായിച്ചു മടുത്താൽ

അര നൂറ്റാണ്ടിലേറെയായി ഞാൻ വാർത്ത വായിച്ചും വിശകലനം ചെയ്തും കഴിയുന്നു. അതിൽ കുറഞ്ഞതല്ലാത്തഒരു കാലം ഉപജീവനമായും വാർത്ത വർത്തിച്ചു. പലപ്പോഴും ഉപജീവനമായ വാർത്ത എഴുതുമ്പോഴും പടച്ചെടുക്കുമ്പോഴും ഹരമായി തോന്നി. പ്രതിദിനഭിന്നമെന്നു പറയാവുന്ന വാർത്ത, ലോകത്തെ വാർത്ത മുഴുവൻ, അഞ്ചോ പത്തോ കള്ളികളിൽ ഒതുക്കാവുന്നതാണെന്ന് ചിലപ്പോൾ വിചാരിച്ചു. പിന്നെപ്പിന്നെ എൻ വി കൃഷ്ണവാരിയർ വാർത്തക്കും പത്രത്തിനും നൽകിയ നിർവചനം തന്നെ അവസാനം ശരിയെന്നു ബോധ്യമായി. “അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർതകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമിപ്പത്രം” വായിച്ചു വയിച്ചു മടുത്തു.

അങ്ങനെയിരിക്കുമ്പോൾ മനസ്സിലായി, വാർത്തയെക്കാൾ എത്രയോ കൂടുതൽ പത്രസ്ഥലം കവരുന്ന പരസ്യം വായിക്കാതെ തള്ളാനുള്ളതല്ല. “ലോകത്തിന്റെ ചിരിയും ചെറ്റത്തവും” ആയി അറിയപ്പെടുന്ന വാർത്തയെക്കാൾ എത്ര രസകരമണെന്നോ പരസ്യം? വാസ്തവത്തിൽ ഏതു പത്രത്തിന്റെയും പ്രസക്തി ആത്യന്തികമായി നിർണയിക്കുന്ന ഘടകം അച്ചടിക്കുന്ന വാർത്തയുടെ കോളം-നീളമല്ല, അച്ചടിക്കാൻ കിട്ടുന്ന പ്രസ്യത്തിന്റെ പേജ് കണക്കു തന്നെയാണ്. വർത്തുളമോ വികലമോ ആയ ഗദ്യത്തിലുള്ള നെടുങ്കൻ വിവരണമായി മാത്രമല്ല, അത്യുക്തിയായും അസത്യമായും അവകാശമായും അസംബന്ധമായും അവൻ, പരസ്യം, പത്രത്തിൽ അങ്ങനെ വിലസുന്നു. വാർത്ത വായിച്ചു മുഷിയുമ്പോൾ, പരസ്യം വായിച്ചു രസിക്കുക--എന്നോടൊപ്പം.

വാർത്ത വായിക്കുമ്പോഴെന്ന പോലെ, പരസ്യം വായിക്കുമ്പോഴും ഞാൻ പാലിക്കാറുള്ള ഒരേയൊരു ചിട്ട ചിട്ടയില്ലായ്മയാണ്. പ്രത്യേകിച്ചൊരു യുക്തിയോ ലക്ഷ്യമോ ഇല്ലാതെ ഞാൻ ഒരു പംക്തിയിലെ ആദ്യത്തെ പരസ്യത്തിൽനിന്ന് മറ്റൊരു പംക്തിയിലെ അവസാനത്തെ പരസ്യത്തിലേക്കു കുതിക്കുന്നു. ആ കുതിച്ചുചാട്ടത്തിനിടയിൽ ചിലപ്പോൾ പേജുകൾ തന്നെ പിന്നിട്ടെന്നു വരാം. അത്രക്കുണ്ട് നമുക്ക് വിൽക്കാനും, വാങ്ങാനും. അത്രയുണ്ട് നമ്മുടെ സമൃദ്ധി. രമണനു തോന്നുമായിരിക്കും, “എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും“ അവിടെല്ലാം പൂത്ത പരസ്യം മാത്രം.

വാർത്ത വായിച്ചു മനം പുരട്ടിത്തുടങ്ങിയ ഒരു രാവിലെ ഞാൻ എത്തിയത് മുരിങ്ങയുടെ പരസ്യത്തിലായിരുന്നു. സാമ്പാറിൽ ചേർത്താൽ എനിക്ക് ഇഷ്ടമുള്ളതാണ് മുരിങ്ങക്കായ. ഇലയും ഇഷ്ടം തന്നെ--തണ്ടിൽനിന്ന് അത് പേർത്തെടുക്കാൻ ആരും നിർബ്ബന്ധം ചെലുത്താത്തിടത്തോളം. അങ്ങനെയുള്ള മുരിങ്ങയുടെ പരസ്യം കണ്ടപ്പോൾ അത്ഭുതവും രസവും തോന്നി. മുരിങ്ങവിത്തിന്റെ വീര്യമാണ് പരസ്യവിഷയം. നാടൻ മുരിങ്ങകൊണ്ട് ഉണ്ടാക്കിയ ആ ഔഷധം “പുരുഷന്മാർക്ക് കരുത്തിനും സമയനിയന്ത്രണത്തിനും” ഉപകരിക്കുമെന്ന് പരസ്യം പറയുന്നു.

സമകാലികപ്രസക്തിയാണ് ഈ പരസ്യത്തിന്റെ സവിശേഷത. ഓജസ്സും തേജസ്സും രേതസ്സുമൊക്കെ വളർത്തുന്ന അമൃതത്തെപ്പറ്റി എത്രയോ യുഗങ്ങളായി നമ്മൾ പരസ്യം കേൾക്കുന്നു. ഇപ്പോൾ അതിന്റെ കേൾവി ആയിരം മടങ്ങ് കൂടിയിട്ടുണ്ടെന്നേയുള്ളു. പൌരുഷം കൂടെക്കൂടെ കുറയുന്നുവെന്ന പേടിയാണ് ഒരു പക്ഷേ പുതിയ യുഗത്തിന്റെ ചിത്തവൃത്തി. അതിന്റെ പ്രതിഫലനം ആകുന്നു നമ്മുടെ വികസ്വരമായ പരസ്യരംഗം. ഓരോ പരസ്യം ഇനിയും നിറവേറാത്ത ഓരോ സാമ്യാവശ്യത്തിനുള്ള ഉത്തരമാകുന്നു. എനിക്കാവശ്യമുണ്ടായിട്ടല്ല, എന്നാലും മുരിങ്ങയുടെ വിത്തിനും അങ്ങനെയൊരു സിദ്ധി ഉണ്ടെന്നറിഞ്ഞപ്പോൾ, അത്ഭുതവും രസവും തോന്നി.

എന്റെ കണ്ണ് ഉടനേ ഓടിപ്പോയത് ദിവസം തോറും ഏറിവരുന്ന മറ്റൊരു സാമൂഹ്യാ‍വശ്യത്തിലേക്കാണ്. പണ്ടൊക്കെ രഹസ്യപ്പോലിസുകാരും കക്ഷികളെ കുടുക്കാൻ തെളിവിണ്ടക്കുന്ന കുടിലബുദ്ധികളും ഉപയോഗിച്ചിരുന്നതാണ് ഒളിക്യാമറ. ഒരിക്കലും ഒരു ക്യാമറ തിരിച്ചും മറിച്ചും നോക്കാത്ത എനിക്ക് എപ്പോഴും ഹരമായിരുന്നു ഒളിക്യാമറ. ഒളിക്യാമറകോണ്ടുള്ള ജെയിംസ് ബോണ്ടിന്റെ വികൃതികൾ വായിച്ചു മനസ്സിലാക്കിയതിനുശേഷമേ ആ സാധനം ഞാൻ നമ്മുടെ ആഭരണശാലകളിൽ കണ്ടുള്ളു. എത്രയോ നേരം ഞാൻ ഓരോ മൂലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ക്യാമറയിൽ നോക്കിയിരിക്കും. അതിന്റെ നോട്ടത്തിൽ പെടാതെ പണ്ടം തട്ടാൻ മിടുക്കുള്ള കള്ളനെപ്പറ്റി ആലോചിച്ചിരിക്കും. ആഭരണശാലയിൽ ഒളിക്യാമറ എന്നെ എത്ര രസിപ്പിച്ചുവോ, അത്ര തന്നെ മുഷിപ്പിച്ചുട്ടുള്ളതായി ഒന്നേയുള്ളു: വില്പനവീരന്റെ വായാട്ടം.

പീഡനമോ തെളിവെടുപ്പോ രണ്ടുമോ കൂടുന്നതുകൊണ്ടാകണം, ഒളിക്യാമറ വലിയൊരു ആവശ്യമായിരിക്കുന്നു, അതിൻ പടി, പരസ്യവിഷയവുമായിരിക്കുന്നു. “കള്ളൻ വന്നാൽ മൊബൈലിൽ അറിയിക്കുന്ന സെൻസറുകൾ“ ഉണ്ടത്രേ ഒരു ക്യാമറയിൽ. അങ്ങനെ പലതരം വിദ്യകൾ. അങ്ങനെ ഒരു യന്ത്രം രഹസ്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് കളന്മാരുടെ അറിവിനുവേണ്ടി പരസ്യപ്പെടുത്തരുതെന്നു മാത്രം. കളിത്തോക്കും കൊതുകുയന്ത്രവും മറ്റും പരസ്യം വായിച്ച് എഴുതിവരുത്തിയ ചിലർക്കു പറ്റിയ അമളിയെപ്പറ്റി കേട്ടിരിക്കുന്നു. പക്ഷേ പുതിയ സാങ്കേതികവിദ്യയുടെ ശക്തി മുഴുവൻ ഉൾക്കൊള്ളുന്ന, പുതിയ ലോകത്തിന്റെ അത്യാവശ്യമായ, ഒളിക്യാമറ ആ ജനുസ്സിൽ പെട്ടതല്ല.

പുതിയ കേരളത്തെ എന്തുകൊണ്ടു തിരിച്ചറിയാമോ, അതിനെ നിരുത്സാഹപ്പെടുത്തുന്ന പരസ്യം അത്ഭുതം ഉളവാക്കി. ഇന്ത്യയിൽ ആരെക്കാളുമേറെ--ലോകത്തിൽ ആരെക്കാളുമേറെയുമാകണം--കള്ളു കുടിക്കുന്ന ഖ്യാതി മലയാളിക്ക് അവകാശപ്പെട്ടതാകുന്നു. മദ്യത്തിന്റെ സ്വന്തം നാട്ടുകാരൻ കുടിച്ചുകൂട്ടുന്ന കള്ളിന്റെ കണക്ക് മാധ്യമങ്ങൾ അപ്പപ്പോൾ പുറത്തുവിടാറുണ്ട്. അങ്ങനെ നിലനില്പിന് ആവശ്യമായ മദ്യത്തിന്റെ പരസ്യം പാടില്ലെന്ന നിയമം യുക്തിക്കു ചേർന്നതല്ല. മദ്യത്തിന്റെ പരസ്യമില്ലെങ്കിൽ പോട്ടെ, അതിനെതിരായ പരസ്യം കാണുമ്പോഴാണ് പ്രയാസം. അതും ചില പരസ്യവാക്യങ്ങൾ വായിച്ചാൽ കിറുങ്ങിപ്പോകുന്നു. ഉദാഹരണം: “അറിയാതെ മരുന്നു കൊടുത്ത് ആരുടെയും കുടി നിർത്താം.” കുടി നിർത്താൻ ഇത്ര എളുപ്പമാണെങ്കിൽ, ജീവിതം ഒരു ലഹരിയാകുമായിരുന്നു.

പഴയ ഒരു നോട്ടുപുസ്തകത്തിൽ നാളും പക്കവും പേരും രേഖപ്പെടുത്തി, വധൂവരന്മാരെ തേടുന്ന ദല്ലാൾമാരെ ഇനി കാണണമെങ്കിൽ കാലത്തിന്റെ യവനിക പൊക്കിനോക്കണം. ഇപ്പോൾ എല്ലാം ബ്യൂറോ വഴി, അല്ലെങ്കിൽ നെറ്റു വഴി. നെറ്റിൽ എല്ലാവരും അകപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, പത്രങ്ങൾ രക്ഷപ്പെടുന്നു. വധൂവരന്മാർക്കുവേണ്ടിയുള്ള
വർണശബളമായ പരസ്യം ഇപ്പോഴും അവയെ അലങ്കരിക്കുന്നു. ഓരോ പരസ്യവും അവതരിപ്പിക്കുന്ന കഴിവുകളും ആവശ്യപ്പെടുന്ന ഗുണങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാകണമെന്നില്ല. എന്നാലും അവയുടെ അവതരണരീതിയും ഊന്നലും വായിച്ചുപോകുമ്പോൾ വധൂവരന്മാരാകാനിടയില്ലാത്തവർക്കും ഊറിച്ചിരിക്കാം. സ്നേഹം ഊഴിയിൽ “അഖിലസാര“മൊക്കെയാണെങ്കിലും, അതു കൊടുക്കാമെന്നോ കിട്ടണമെന്നോ പറയുന്ന പരസ്യം ഞാൻ കണ്ടിട്ടില്ല. സ്പഷ്ടമായത് എന്തിന് എടുത്തു പറയുന്നു എന്നാകാം.

ഇനി ഈ പരസ്യം നോക്കൂ. സ്നേഹം ദൈവമാണെന്ന തലക്കെട്ടോടുകൂടിയാണ് അതിന്റെ വരവ്‌. ജീവിതദർശനം ഹ്രസ്വമായി ചിത്രീകരിച്ചുകൊണ്ടുള്ള ആ പരസ്യത്തിന്റെ ഉടമസ്ഥൻ “സ്നേഹം ദൈവമാണെന്നു വിശ്വസിക്കുന്ന സുന്ദരനും ആരോഗ്യവാനുമായ” ഒരാളാണ്. അദ്ദേഹത്തിനു വേണ്ടതോ “സ്നേഹം ദൈവമാണെന്ന വിശ്വാസത്തിൽ അടിയുറച്ച്, വർത്തമാനകാലത്തിൽ സന്തോഷമായും സമാധാനമായും വിധേയത്വത്തോടെ ജീവിക്കാനാഗ്രഹമുള്ള ശുഭാപ്തിവിശ്വാസമുള്ള സുന്ദരികളായ“ യുവതികളെയും. എന്റെ ഗവേഷണത്തിനിടയിൽ വെളിപ്പെട്ട ഒരു കാര്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ. സുന്ദരികളും സുന്ദരന്മാരും മാത്രമേ പരസ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളു. പരസ്യം ചെയ്യുമ്പോൾ അങ്ങനെ കാച്ചിവിടുന്നതാണോ, അതോ, എല്ലാവരും സുന്ദരികളും സുന്ദരന്മാരും ആയി മാറുകയും അങ്ങനെയല്ലാത്തവരുടെ വർഗ്ഗം അപ്രത്യക്ഷമാകുകയും ചെയ്തുവെന്നാണോ?

ഒരു പംക്തിയുടെ എളിമയിൽ ഒതുക്കാവുന്നതല്ല ബൃഹത്തായ പരസ്യവിചാരം. ചിരിയും ചിന്തയും ഉദ്ദീപിപ്പിക്കുന്ന ആയിരം കാര്യങ്ങൾ പരസ്യത്തിൽ കാണാം. സാധനങ്ങളും സേവനങ്ങളും വിറ്റഴിക്കാനുള്ള തിടുക്കത്തിൽ പല പരസ്യസംവിധായകരും അസംബന്ധം തട്ടിമൂളിക്കുന്നു, യാഥാർഥ്യവുമായി പൊരുത്തമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ചില ഉപഭോക്താക്കളെങ്കിലും വഴി തെറ്റിപ്പോകാനിടയുള്ളതുകൊണ്ട്, പരസ്യങ്ങളിലെ പ്രസ്താവങ്ങൾ പരിശോധിക്കണമെന്ന നിബന്ധന വരാനിടയുണ്ട്. ഉപ്ഭോക്തൃനിയമമനുസരിച്ച്, പരസ്യത്തിൽ അവകാശപ്പെടുന്ന കാര്യം ശരിയാവുന്നില്ലെങ്കിൽ നിർമ്മാതാവിനും പരസ്യസംവിധായകനുമെതിരെ നടപടിയെടുക്കാനാണ് പരിപാടി. അത് അച്ചടിക്കുന്ന പത്രക്കാരനും കുടുങ്ങും. അപ്പോൾ വാർത്തക്കെന്നതിനെക്കാൾ കൂടുതൽ പരസ്യത്തിനായിരിക്കും എഡിറ്ററെ വേണ്ടി വരിക. നമ്മുടെ പ്രഭാതങ്ങളെ ധന്യമാക്കുന്ന നർമ്മങ്ങളും നുണകളും അവർ വെട്ടിക്കളയുമോ?

(malayalam news oct 2)

Monday, September 26, 2011

നമ്മെ ബാധിക്കാത്ത ഭൂകമ്പങ്ങൾ

സിക്കിമിൽ ഭൂമി വിരണ്ടപ്പോൾ, കെട്ടിടങ്ങളും അവ നിന്ന കുന്നുകളും നിലം പൊത്തുകയും വിലാസമില്ലാത്ത മനുഷ്യർ അതിൽ ചതഞ്ഞുചേരുകയും ചെയ്തപ്പോൾ, നമ്മൾ ഗോപി കോട്ടമുറിക്കൽ ആരെ എങ്ങനെ എവിടെ പീഡിപ്പിച്ചു എന്നു ചർച്ച ചെയ്യുകയായിരുന്നു. അതുകൊണ്ട് ആ ഭൂകമ്പം നമ്മുടെ മാധ്യമങ്ങളിൽ വലിയ ഭൂകമ്പമൊന്നുമയില്ല. അതും ഒരു വാർത്തയായി ഏതോ ഒരു മൂലയിൽ അച്ചടിച്ചുവെന്നു മാത്രം.

പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ് ടോക്. അതുകൊണ്ടാകും, ജാതകകഥകളും ശരണമന്ത്രങ്ങളുമായി ഹിമാലയസാനുവിലെ തന്ത്രപ്രധാനമായ ആ പ്രദേശം ഏറെക്കാലം നമുക്കൊക്കെ അന്യമായി തോന്നി. ഞാൻ ആ പേർ ആദ്യം കേട്ടത് ഇന്ത്യ അതിനെ സ്വന്തം സംസ്ഥാനമാക്കിയപ്പോഴായിരുന്നു. അതിനുള്ള ഒരുക്കത്തിൽ, രാജഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരത്തിനിടെ, എഴുപതുകളുടെ ആദ്യം ഇന്ത്യൻ സൈന്യം സിക്കിമിൽ പിടി മുറുക്കിയപ്പോൾ,
വിമർശനവുമായി വന്ന ഹിന്ദുസ്ഥാൻ ടൈംസ് എഴുതി: “കഞ്ചൻ ജംഗ, ഇതാ വരുന്നൂ ഞങ്ങൾ.“

അന്ന് ആ പത്രത്തിന്റെ അധിപനായിരുന്നു ഇന്ദിര ഗാന്ധിയുടെ പ്രിയപ്പെട്ട
ബി ജി വർഗീസ്. വർഗീസിന്റെ സൌമ്യത പ്രതിഫലിച്ചിരുന്ന ആ മുഖപ്രസംഗം ഒരു വൈരാഗ്യത്തിന്റെ തുടക്കമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ജോലി പോയിയെന്നത് വേറൊരു പുരാണം. സ്വർണവുമായി ആളുകൾ തെറ്റിപ്പറയുന്ന കഞ്ചൻ ജംഗ എന്ന കൊടുമുടിപ്പറ്റിയെന്നല്ല, സിക്കിമിനെയും ഗാംഗ് ടോക്കിനെയും പറ്റിയും ഞാൻ അന്ന് ആദ്യം കേൾക്കുകയായിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടുമുറ്റമാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.

രണ്ടു പതിറ്റാണ്ടു കഴിഞ്ഞു കഞ്ചൻ ജംഗയെ കുമ്പിട്ടു തൊഴാൻ. കലിംപോങിലെ ഒരു കുന്നി പുറത്ത്, കരിങ്കല്ലിൽ തീർത്ത ഹിമാലയൻ ഹോട്ടലിന്റെ മുറ്റത്തു നിന്നു നോക്കിയാൽ, അകലെ, വളരെ അകലെ, കഞ്ചൻ ജംഗ എന്ന കൊടുമുടി കാണാം. സൂര്യന്റെ വെളിച്ചവും കൊടുമുടിയുടെ നിഴലും ചേരുമ്പോൾ, അമാനുഷമായ ഏതോ പ്രതിഭ ഹിമാലയത്തിൽ
ചായം വാരി വിതറുകയാണോ എന്നു തോന്നും. ടിബറ്റുമായുള്ള ഇടപഴക്കത്തിനുവേണ്ടി നിയമിക്കപ്പെട്ടിരുന്ന ബ്രിട്ടിഷ് ഉദ്യ്യൊഗസ്ഥന്റെ വീടായിരുന്നു ഒരു കാലത്ത് ഹിമാലയൻ ഹോട്ടൽ. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ പൌത്രന്റെ പത്നി നീലം അതൊരു ഹോട്ടൽ ആക്കുകയായിരുന്നു.

ബാഗ് ഡോഗ്രയിൽനിന്ന് കലിംപോങ് വരെയുള്ള വളഞ്ഞു പുളഞ്ഞ യാത്രയിൽ കണ്ട കുന്നുകളും താഴ്വരകളും ഇപ്പോഴും അതു പോലെയുണ്ടാകാം. അതോ അവയിൽ ചിലവ ഭൂമി പെട്ടെന്ന് ശുണ്ഠിയെടുത്തപ്പോൾ എങ്ങോ ഓടിയൊളിച്ചുവോ? മലയാളത്തിൽ “വിട” എന്നെഴുതിയ പിൻവശമുള്ള പട്ടാള വണ്ടി എന്നേ കണ്ടം ചെയ്തിരിക്കും. അതു പോയ വഴിയെ ഭൂമി വിഴുങ്ങിയിരിക്കുമോ? പക്ഷേ എന്റെ മനസ്സിൽ ഇന്നും സിക്കിമിന്റെ ആ ഭാഗമെല്ലാം ഓർമ്മയായി നിൽക്കുന്നു.

കുന്നിൻ പുറങ്ങളിലൂടെ ഗാംഗ് ടോക് കാണാൻ പോയി. വഴിയരികിൽ, ഇടക്കിടെ വണ്ടി നിർത്തി, ആതിഥേയനായിരുന്ന ബുദ്ധസന്യാസിയുടെ ശിഷ്യന്മാരുടെ കുശലപ്രശ്നം കേട്ടു. ധർമ്മത്തിൽ ശരണം കണ്ടെത്തുന്ന ഭിക്ഷുക്കളും ലാമമാരും താമസിക്കുന്ന ഈ താഴ്വരയിൽ ഭൂമി കലി തുള്ളി ഇറങ്ങാൻ എന്തേ കാരണം? ഭൂമിയുടെ മാനദണ്ഡം എന്നു കാളിദാസൻ വിശേഷിപ്പിച്ച ഹിമാലയത്തിൽ വിനാശം പൊട്ടിത്തെറിയുടെ
മുഹൂർത്തത്തിനുവേണ്ടി കാത്തിരിക്കുകയാണോ? പക്ഷേ നമ്മുടെ ചോദ്യം അതല്ല. ഗോപി കോട്ടമുറിക്കലിന്റെ വിനോദങ്ങളാണ് നമ്മുടെ ഇഷ്ട വിഷയം.

ഗാംഗ് ടോക്കിൽ എന്തൊക്കെ നിലം പൊത്തിയോ ആവോ? ദാഹം തീർക്കാൻ വേണ്ടി ഞങ്ങൾ കേറിയ ഒരിടം ദലായ് ലാമക്കു വേണ്ടപ്പെട്ടവരിൽ ആരോ നടത്തുന്നതായിരുന്നു. ഞാൻ കുടിച്ച ബിയർ വെറും ബിയർ പോലെയായിരുന്നു. ബിയറിനെ വെറുത്തിരുന്ന എന്റെ ഭാര്യ നാരങ്ങനീരിൽ ശരണം കണ്ടെത്തി. ശരണാഗതിയെല്ലാം പൊയ്പോയി, ബിൽ വന്നപ്പോൾ. ഒരു ഗ്ലാസ് നാരങ്ങനീരിനും ഒരു കുപ്പി ബിയറിനും ഒരേ വില. നാരങ്ങനീരിനു വില ശകലം കൂടിയിരുന്നോ എന്നു മാത്രമേ സംശയമുള്ളു. ലാമയുമായി ബന്ധപ്പെട്ടതല്ലേ എന്നു ഞങ്ങൾ ആശ്വസിച്ചു.

ആ ഭക്ഷണശാല നിന്നിരുന്ന ഇടം കുലുങ്ങിയോ എന്നറിയില്ല. ഗാംഗ് ടോക്കിലും കലിം പോങിലും സിലി ഗുറിയിലും ഡാർജിലിംഗിലും ഞങ്ങൾ പ്രാർഥിച്ച ബുദ്ധവിഹാരങ്ങളിൽ വല്ലതും പൊളിഞ്ഞുവീണോ എന്നറിയില്ല. ജീവിതം മുഴുവൻ ഒരു നീണ്ട ധ്യാനമാക്കി മാറ്റാൻ ശ്രമിക്കുന്ന ബുദ്ധസന്യാസിമാരെ ഓർത്തു, ഞാൻ. നിർവേദത്തിൽ മനസ്സു നട്ടിരിക്കുന്ന അവർക്ക് പച്ച പിടിച്ചു നിൽക്കുന്ന ഒരു കുന്നി പുറത്തെ വരണ്ട ഇരുട്ടു വിഴുങ്ങിയാൽ വേദന തോന്നുമോ? ഭൂമി പിളരുകയും സ്വപ്നം കണ്ടു നടക്കുന്ന മനുഷ്യർ അര നിമിഷത്തിനുള്ളിൽ അപ്രത്യക്ഷരാകുകയും ചെയ്യുന്നതു കണ്ടപ്പോൾ ബുദ്ധവിഹാരങ്ങളിൽ ഉയർന്നത് തഥാ‍ഗതകീർത്തനമോ നിലവിളിയോ?

വാസ്തവത്തിൽ, ഭൂമിയുടെ ഗർഭത്തിൽ ഉറഞ്ഞിരുന്ന കലാപം പോലെ, വടക്കു കിഴക്കൻ സ്ഥലങ്ങളിൽ പലയിടത്തും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കലിം പോങിനടുത്ത ഒരിടത്ത്, കോഴിക്കഴുത്തു പോലെ ഇടുങ്ങിയ ഒരു ഇടനാഴി വഴിയാണ് ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളൂം ഇന്ത്യൻ വൻ കരയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആ കോഴിക്കഴുത്തറ്റാൽ, ആ ഏഴു സംസ്ഥാനങ്ങളുമായി ഇന്ത്യക്കുള്ള ഭൂമിശാസ്ത്രബന്ധം ഇല്ലാതായി. പട്ടാളക്കാരും പൊലിസുകാരും chicken neck എന്ന് അതിനെ വിളിക്കുന്നത് വെറുതെയല്ല. പുറത്തുനിന്നും അകത്തുനിന്നും കലാപം ഉണ്ടാകാവുന്ന ആ പ്രദേശത്ത് അഹിംസയുടെ ആചാര്യന്റെ പേരിൽ ആശ്രമങ്ങളും ധ്യാനമന്ത്രങ്ങളും ഉയരുന്നത് വൈരുദ്ധ്യമായി തോന്നാം. എന്തൊരു ഭൂകമ്പം!

ഹിമാലയൻ താഴവരയിലെ ആത്മീയഭൂകമ്പത്തെപ്പറ്റി അന്വേഷിക്കുന്ന കൂട്ടത്തിൽ ഞങ്ങൾ എത്തിപ്പെട്ട സ്ഥലമാണ് കലിം പോങും ഗാംഗ് ടോക്കും. തഥാഗതന്റെ നാമം ഉച്ചരിച്ചുകൊണ്ടു നടക്കവേ വലിയ സമ്പത്തുള്ള ധ്യാനകേന്ദ്രങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരത്തിൽ ഉൾപ്പെടുന്ന സന്യാസിമാരും അവർക്ക് രാഷ്ട്രീയശരണം അരുളിയിരുന്ന അധികാരവ്യാപാരികളും ആ പ്രദേശത്തെ വിറപ്പിച്ചു. നർ ബഹാദൂർ ഭൺദാരി എന്ന ഒരു വിദ്വാൻ തഞ്ചം പോലെ കക്ഷി മാറിയും സന്യാസികളെ ഇടം വലം നടത്തിച്ചും ഏറെക്കാലം മുഖ്യമന്ത്രിയായി വാഴുകയും വിലപ്പെട്ട ഉപഹാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവന്നു. പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയായതുകൊണ്ടകണം, ഗാംഗ് ടോക്കിലെ രാഷ്ട്രീയവികൃതികളൊന്നും നമുക്ക്
വാർത്തയായില്ല--ഇപ്പോഴത്തെ ഭൂകമ്പം വീണ്ടും വീണ്ടും ഓർക്കേണ്ട വാർത്തയാകാത്തതു പോലെ.

പിന്നെ ഭണ്ഡാരി വീണു. തർക്കവിഷയമായ ബുദ്ധവിഹാരങ്ങൾ അടഞ്ഞു തന്നെ കിടന്നു. സമ്പത്തും സ്വാധീനവും തേടിയുള്ള സന്യാസിമാരുടെ പരിവ്രാജനം തുടർന്നു. ആ അന്വേഷണത്തിന്റെ കൂട്ടത്തിൽ കണ്ടതാണ് പവൻ ചം ലിംഗിനെ. എല്ലാവരെയും തോല്പിക്കുകയോ മിത്രമാക്കുകയോ ചെയ്തിരുന്ന ഭണ്ഡാരിക്കു വഴങ്ങാതിരുന്ന ചുരുക്കം ചില രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു ചാം ലിംഗ്. പിശുക്കി സംസാരിക്കുന്ന ചാം ലിംഗിനെ കാണാൻ എന്റെ പഴയ സഹപ്രവർത്തകനും ഭണ്ഡാരിയുടെ ഉപദേശകനുമായിരുന്ന ഛെത്രി എന്നെ കൂട്ടിക്കൊണ്ടു പോയത് മെറിഡിയൻ ഹോട്ടലിലേക്കായിരുന്നു. താൻ മുഖ്യമന്ത്രിയാകാൻ പോകുകയണെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു.

ചാം ലിംഗ് ഒരു പക്ഷേ അന്നൊന്നും ഭയപ്പെട്ടുകാണുകയില്ല ഇപ്പോഴുണ്ടായ ഭൂകമ്പത്തെ. സന്യാസിരാഷ്ട്രീയം കൊണ്ടുണ്ടാകുന്ന ഭൂകമ്പത്തെ മാത്രമേ അദ്ദേഹം പേടിച്ചിരിക്കുകയുള്ളു. ഇപ്പോഴിതാ ധ്യാനംകൊണ്ടും പൂജകൊണ്ടും അനുനയംകൊണ്ടും പരിഹരിക്കാൻ വയ്യാത്തവിധം സർവംസഹയായ ഹിമാലയൻ താഴ്വര വിറ കൊള്ളുന്നു. വിറ കൊള്ളട്ടെ...ഗോപി കോട്ടമുറിക്കലിനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുമ്പോൾ, ചെറുങ്ങനെ വല്ല പാർട്ടി ജോലിയും സഖാവിനെ ഏല്പിക്കുമോ?

(malayalam news sep 26)

Tuesday, September 20, 2011

കൊട്ടാരത്തിൽനിന്ന് കൂട്ടിലേക്ക്

കൊട്ടാരത്തിൽനിന്ന് പ്രതിക്കൂട്ടിലേക്കെന്നല്ല, കാരാഗൃഹത്തിലേക്കു തന്നെ നേരേ പാഞ്ഞുകയറുന്ന സാഹസികതയെപ്പറ്റിയാണ് ഈ വിചാരം.

കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക് കയറിയെത്തുന്നവരെ നമ്മൾ ചരിത്രത്തിലുടനീളം കണ്ടുമുട്ടുന്നു. അവരുടെ ബുദ്ധിശക്തി, അവരുടെ നിശ്ചയദാർഢ്യം, അവരുടെ ഭാഗ്യം, അവരുടെ കാലദോഷം, അവരുടെ സഹനശേഷി--അങ്ങനെ മരക്കുടിലിൽനിന്ന് കയറിപ്പോയി മരതകമാളികയിൽ ഇടം കണ്ടുത്തുന്നവരുടെ ഗുണവിവരം നമ്മുടെ സ്കൂൾ പാഠപുസ്തകങ്ങളുടെ സ്ഥിരം വിഷയമാണല്ലോ. കയറ്റം കയറുന്നവർക്കും അതൊക്കെ രസം തന്നെ. തുടക്കത്തിൽ കഴിഞ്ഞിരുന്ന മരക്കുടിലിനെപ്പറ്റി പറയാൻ ആദ്യമൊക്കെ ഒരു പക്ഷേ മടി കാണും. മരതകമാളികയിലെത്തിയാലോ, പിന്നെ, പിന്നിട്ട വഴികളായ വഴികളെല്ലാം കടക്കുമ്പോൾ താൻ സഹിച്ച കഷ്ടപ്പാട് ഓർക്കുന്നതിലും ചിലർക്കെങ്കിലും ഒട്ടൊക്കെ രസമായിരിക്കും. അവരുടെ കഥ, അനിവാര്യമായ വീരാപദാനങ്ങളിലൂടെ, നമുക്ക് ഏറെ പരിചിതമായിരിക്കുന്നു. അതുകൊണ്ടുതന്നെ മരതകമച്ചിലേറിയ മരക്കുടിലുകാരനിൽ എനിക്കു താല്പര്യമില്ല.

എനിക്കു കമ്പം മൈതാനത്തിന്റെ മൂലയിൽ, മരത്തണലിൽ, നാലാൾ കാൺകേ കുളിക്കുന്ന കൊട്ടാരക്കാരനിലാണ് . ചുറ്റുമുള്ള പുള്ളികൾ ആർത്തു വിളിച്ചു വെള്ളം കോരി തലയിൽ ഒഴിക്കുകയാവും. നമ്മുടെ കഥാപുരുഷൻ അപ്പോൾ എന്തു ചെയ്യുമെന്നാണ് എന്റെ നോട്ടം. കൊട്ടാരത്തിൽനിന്ന് കുറ്റിയും പറിച്ചു പോന്നതാണ്. രണ്ടു ധ്രുവങ്ങൾ തമ്മിലുള്ള, ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് എത്ര നൾ വേണ്ടിവരും? രണ്ടു ദിവസം മുമ്പുവരെ കുളിച്ചിരുന്ന മുറിയുടെ ചുമരുകളിൽ സ്വർണം പതിച്ചിരുന്നു. അദ്ദേഹം ഇരുന്നിരുന്ന കസാരയിൽ പതിനഞ്ചു കിലോ സ്വർണവും കുറെ നവരത്നങ്ങളും വിളക്കിച്ചേർത്തിരുന്നു. അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ അറുപതു മുറികൾ ഉണ്ടായിരുന്നു. വീട്ടിനു മുകളിൽ, മനസ്സിന്റെ വേഗത്തിൽ യാത്ര ചെയ്യാൻ വേണ്ടി, ഹെലികോപ്റ്ററുകൾ നിർത്തിയിട്ടിരുന്നു...

അങ്ങനെ അടിപൊളിയായി കഴിഞ്ഞിരുന്ന നാല്പത്തിമൂന്നുകാരൻ ഗലി ജനാർദ്ദന റെഡ്ഡി കക്കൂസിൽ പോകാൻ വേണ്ടി ക്യ്യൂ നിൽക്കുക! തുറസ്സായ സ്ഥലത്തുനിന്ന് കുളിക്കുക! ഒപ്പമുള്ള തടവുകാരുടെ കൂർക്കം കേട്ട്, പായിലോ നിലത്തോ കിടന്നുറങ്ങുകയും, അവരോടൊപ്പം ചണുങ്ങിയ പിഞ്ഞാണം നീട്ടി, അപ്പപ്പോഴത്തെ ഭക്ഷണം വാങ്ങാൻ പോകുകയും ചെയ്യുക! അതൊക്കെ പെട്ടെന്ന് ഒരു ദുഷ്പ്രഭാതത്തിൽ നടന്നതാണ്. മുൻ കൂർ ജാമ്യത്തിനുവേണ്ടി ശ്രമിക്കാനോ, പൊലിസിനെ കബളിപ്പിച്ച് എവിടെയെങ്കിലും പാറിയൊളിക്കാനോ നേരമുണ്ടായില്ല. അതിനിടെ പിടി വീണു. പിന്നെ ജയിലിലെ ചട്ടങ്ങൾ കുറെയൊക്കെ പാലിക്കാതെ ഗതിയില്ലെന്നായി. അറുപതു മുറിയുള്ള വീട്ടിൽ കഴിഞ്ഞിരുന്ന ആളല്ലേ, അതുകൊണ്ട് ആരെക്കെങ്കിലുമൊക്കെ “പാവം” തോന്നിക്കാണും. അതുകൊണ്ട് തിക്കിത്തിരക്കിയാൽ മാത്രം ഇടം കിട്ടാവുന്ന, മേൽക്കൂരയില്ലാത്ത കക്കൂസ് ഉള്ള വാർഡിൽ നിന്ന് ഗലി രക്ഷപ്പെട്ടു. അല്പം കൂടി സൌകര്യമുള്ള വേറൊരു
വാർഡിലായി. എന്നാലും തുറുങ്ക് തുറുങ്ക് അല്ലേ? കൊട്ടാരം കൊട്ടാരവും? കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തിയപ്പോൾ ഗലിയുടെ മനോരാജ്യം എങ്ങനെ വിടർന്നുവോ ആവോ?

കുടിലിനിന്ന് കൊട്ടാരത്തിൽ എത്തുന്നതിനെക്കാൾ മനസ്സിനെ മഥിക്കുന്നതാണ് കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തുന്ന അനുഭവം. രണ്ടു കൂട്ടരെയും--കാണുന്നവരെയും അനുഭവിക്കുന്നവരെയും--അത് ഒരുപോലെ ബാധിക്കും. വലിയ ഗവേഷണമൊന്നുമില്ലാതെ, ചുളുവിൽ, കേട്ടറിവുപോലൊരു കഥ തിഹാർ ജയിലിൽ കിടക്കവേ മരിച്ചുപോയ വ്യവസായി രാജൻ പിള്ളയെപ്പറ്റി എഴുതാൻ തീരുമാനിച്ചപ്പോൾ ആ തിരിച്ചറിവ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മഹത്വവും അദ്ദേഹം ഉണ്ടാക്കിയ പണത്തിന്റെ കണക്കും ഉരുക്കഴിക്കുന്നതിനു പകരം, അതൊക്കെ പിടിച്ചടക്കിയിട്ടും അഴി എണ്ണേണ്ടി വന്നതിലെ ദൈന്യം പ്രതിഫലിപ്പിക്കാനായിരുന്നു രാജൻ പിള്ളയുടെ സഹോദരന്റെയും എന്റെയും ശ്രമം. അതുകൊണ്ട് ഞങ്ങൾ ആ പുസ്തകത്തിന് A Wasted Death എന്നു പേരിട്ടു. സാധാരണരീതിയിൽ മരണം ഉണ്ടാക്കുമെന്നു നമ്മൾ വിചാരിക്കാറുള്ള പ്രതികരണം അതേ പോലെ ഉയർത്താതിരുന്ന മരണം!

ഇരുപതു ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയിൽ രാജൻ പിള്ള ശ്വാസോഛ്വാസം ചെയ്തിരുന്നില്ല. അദ്ദേഹത്തിന് അനുകൂലമായി മാറ്റിയെടുത്തതായിരുന്നു വായു എപ്പോഴും---തിഹാർ ജയിലിൽ എത്തിപ്പെടും വരെ. തിഹാറിലെ ചൂട് അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതിന്റെ ഇരട്ടിയിലേറെയായിരുന്നു. പുള്ളികളെ കുത്തിക്കയറ്റിയ ജയിൽ വാർഡിൽ ഹന്ദി അറിയാവുന്ന ഒരു മലയാളിയെ അദ്ദേഹത്തിനു തുണ കിട്ടി. തുണ ദ്വിഭാഷിയുമായി. മറ്റു പുള്ളികളോട് ഹിന്ദിയിൽ കൊഞ്ചിയും കെഞ്ചിയും, പൊള്ളുന്ന പനിയുള്ള രാജൻ പിള്ളക്കു കിടക്കാൻ ഒരു തറ സംഘടിപ്പിച്ചത് അയാളായിരുന്നു. ഏതോ ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട് വിചാരണ കാത്തു കഴിയുകയായിരുന്നു ആ പുള്ളി.

രസം നുരഞ്ഞു കേറിയിരുന്ന ഒരു വൈകുന്നേരം ആ പുള്ളിയാണെന്ന് ഏറെക്കുറെ ഉറപ്പുള്ള ഒരാളെ ഞാൻ മുത്തൂറ്റ് പ്ലാസയിൽ കണ്ടു മുട്ടി. എന്റെ സംശയം പിടി കിട്ടിയിട്ടും, തന്നെയും എന്നെയും ഒരു പോലെ വെട്ടിച്ച്, അദ്ദേഹം സരസമായ സംഭാഷണവുമായി മുന്നോട്ടു കേറി. ഒടുവിൽ, അദ്ദേഹം, ഓർക്കാതെയാവണം, രാജൻ പിള്ളക്കു സഹിക്കേണ്ടി വന്ന കഷ്ടപ്പാട്, നേരിൽ കണ്ടപോലെ വിവരിച്ചു. പനി കൊണ്ടു വിറച്ചിരുന്ന രാജൻ പിള്ള, അടിവസ്ത്രം മത്രം ധരിച്ച്, വാർഡിന്റെ ഒരു മൂല ചൂലെടുത്ത് വൃത്തിയാക്കുന്ന രംഗം അയാൾ ഭാവഹാവങ്ങളോടെ അവതരിപ്പിച്ചു. അതു കണ്ടപ്പോൾ, എനിക്ക് രണ്ടു കാര്യം ബോധ്യമായി. അന്ന്, ഞാൻ സംശയിച്ചയാൾ തന്നെ അയാൾ. രണ്ട്, കുടിലിൽനിന്ന് കൊട്ടാരത്തിലേക്കുള്ളതിനെക്കാൾ എത്രയോ ഏറെയും ദുഷ്കരവുമാകുന്നു കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലേക്കുള്ള യാത്ര.

അങ്ങനെ കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ വീണു പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതാണ് ഈ വഴിക്കു ചിന്ത പോകാൻ കാരണം. തിഹാറിൽ ആ വിഭാഗക്കാർക്ക് നല്ല പ്രാതിനിധ്യമായി. കോമൺ വെൽത് ഗെയിംസിന്റെ നടത്തിപ്പുകാരനായിരുന്ന സുരേഷ് കൽമാഡി പലതിന്റെയും കൂട്ടത്തിൽ, ഒരു തുണ്ടം നാട്ടുരാജ്യത്തിന്റെയും രാജാവായിരുന്നു. പക്ഷേ രാജവാഴ്ചയൊക്കെ അവസാനിപ്പിച്ച്, അദ്ദേഹം ജയിലിൽ പണിയെടുക്കേണ്ടി വന്നിരിക്കുന്നു. പൊരുത്തപ്പെടുത്താൻ വയ്യാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടോ എന്തോ, കൽമാഡിയും ഇടക്ക്
ഓർമ്മപ്പിശകിനെപ്പറ്റി പറഞ്ഞു തുടങ്ങിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഓർമ്മക്കുറവ് സഹായമാകാം--താനുണ്ടാക്കിയ ഗർഭം തള്ളിപ്പറയാൻ ദുഷ്യന്തനു സഹായമായതു പോലെ.

ജയിലിനും മനസ്സിനും ഉള്ളീൽ നടക്കുന്നത് എന്തൊക്കെയാണെന്നു പറയാൻ പ്രയാസം. ഗാന്ധാരം മുതൽ വംഗദേശം വരെയും കശ്മീരം മുതൽ കുമാരി വരെയും നീണ്ടു കിടക്കുന്ന പ്രദേശത്തെവിടെയും നടക്കുന്ന അധികാരവിപണനത്തിൽ തനിക്കൊരു പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു അമർ സിംഗ്. അത് ചെറിയ പങ്കെല്ലുന്നും താൻ ഇടപെട്ടിട്ടുള്ള വ്യാപാരമെല്ലാം ലാഭം കൊയ്തിട്ടേയുള്ളുവെന്നും അമർ സിംഗ് പറയുമായിരിക്കും. അദ്ദേഹത്തെക്കാൾ പത്തു വയസ്സു കുറഞ്ഞ ഗലി ജനാർദ്ദനറെഡ്ഡി ഒരു പതിറ്റാണ്ടു കൊണ്ടു സൃഷ്ടിച്ചതാണത്രേ അദ്ദേഹത്തിന്റെ ധനത്തിന്റെയും അധികാരത്തിന്റെയും സാമ്രാജ്യം. അതിനൊക്കെ മുമ്പ് വിപണിയിൽ എത്തിയിരുന്ന അമർ സിംഗ് എന്തിന്റെയെല്ലാം നാഥനല്ലെന്ന് ആർക്കറിയാം?

ആരും അറിയാൻ ഇഷ്ടപ്പെടാത്ത വേഗത്തിലായിരുന്നു അമർ സിംഗിന്റെ കാരാഗൃഹപ്രവേശം. അദ്ദേഹത്തിന്റെ ജീവിതശൈലിയിലെ സമൃദ്ധി രാഷ്ട്രീയക്കച്ചേരികളിൽ സംസാരമായിരുന്നു. അതൊന്നും ഒരു നിമിഷം പോലും ഇല്ലാതെയാകുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. പിടി വീണപ്പോൾ എല്ലാവരും പരസ്യമായി സഹായത്തിനെത്താൻ മടിക്കുന്നതു പോലെ തോന്നി. ജയിലിനെക്കാൾ എപ്പോഴും നല്ലതും സുരക്ഷിതവും ആസ്പത്രി തന്നെ. അവിടേക്കു പോകാൻ പാകത്തിൽ കുറെ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു താനും. അതൊന്നും പോരാ ജാമ്യത്തിൽ ഇറക്കാനെങ്കിൽ, ആസപ്ത്രിക്കാർ തന്നെ തുറന്നടിച്ചു: അമർ സിംഗിനെ ചികിത്സിക്കാൻ മനോരോഗവിദഗ്ധരെ വിളിച്ചിരിക്കുന്നു!

നേരത്തേ പറഞ്ഞ വാക്യം ഇവിടെയും പറയണം: ജയിലിനകത്തും മനസ്സിനകത്തും നടക്കുന്നതൊക്കെ അതുപോലെ അറിയാൻ നമുക്ക് വഴിയില്ല. വിഷാദവും ആശങ്കയും അസ്വസ്ഥതയുമായി, മനോരോഗചികിത്സകന്റെ പരിചരണത്തിൽ കഴിയുന്ന ഒരാൾ പറയുന്നതിൽ എത്ര സത്യം എത്ര അസത്യം എന്നു തിട്ടപ്പെടുത്താൻ പ്രയാസമാകും. പക്ഷേ ഒരു കാര്യത്തിൽ സംശയമില്ല. എത്ര മസിലു പിടിച്ചു നിൽക്കുന്ന പഹൽവാൻ ആയാലും, കൊട്ടാരത്തിൽ നിന്ന് കാരാഗൃഹത്തിലേക്കു തള്ളീവിട്ടാൽ ഇങ്ങനെ ചില സ്ഥലജലഭ്രമമൊക്കെ ഉണ്ടായേക്കും. കൊട്ടാരവും കാരാഗൃഹവും തമ്മിലുള്ള പൊരുത്തമില്ലായ്മ എന്ന തീക്ഷ്ണമായ അനുഭവം തന്നെ അതിന്റെ ഉറവിടം.

തിഹർ ജയിലിൽ ഞാൻ പോയത് ആഭ്യന്തരമന്ത്രിയും, പിന്നീട് ഒരു തരം ഒളിച്ചോട്ടം നടത്തിയ പ്രധാനമന്ത്രിയുമായിരുന്ന്, ചരൺ സിംഗിനോടൊപ്പമായിരുന്നു. തടവു പുള്ളികളുടെ സുഖവിവരം അന്വേഷിച്ചു മനസ്സിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ
സന്ദർശനം. എല്ലാ സന്ദർശനങ്ങളുടേയും സാഫല്യം മാധ്യമത്തിൽ നാലുവരി വാർത്ത വരൽ ആണല്ലോ. അതുകൊണ്ട് ഞാനും ടീം ചരൺ സിംഗിൽ കൂടി. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ തിഹാറിൽ തടവുകാരനായുണ്ടായിരുന്നു. ഔദ്യോഗികരഹസ്യം സംബന്ധിച്ചതായിരുന്നു കേസ്. എല്ലാവർക്കും നല്ലതു മാത്രം പറയാനുണ്ടായിരുന്ന ആ ഉദ്യോഗസ്ഥൻ ഒരു ദിവസം പിടിയിലായി. അദ്ദേഹത്തിന്റെ ഭാഗം ഒരു വട്ടം കൂടി പറയാൻ ചരൺ സിംഗിനെ കാണാൻ അദ്ദേഹം തഞ്ചം നോക്കി ഇരുന്നു. ആഭ്യന്തരമന്ത്രി അതിനു നിന്നു കൊടുത്തില്ല. ഞാൻ അപ്പോഴും ഓർത്തു: തന്റെ വിശാലമായ ക്യാബിനിൽ എഴുത്തും കേട്ടെഴുത്തും
ചർച്ചയുമായി കഴിഞ്ഞിരുന്ന മുതിർന്ന ഉദ്യോഗസ്ഥനെവിടെ? കാരാഗൃഹത്തിൽ, ആഭ്യന്തരമന്ത്രിയെ കാണാൻ കഴിയാതിരിക്കുന്ന ഈ തടാവുപുള്ളിയെവിടെ?

പൊക്കം കുറവെങ്കിലും വലുപ്പമുള്ള ഒരു അഴിമതിക്കേസിൽ പെട്ട് അഴി എണ്ണുന്ന എ രാജ ഏതു തരക്കാരനാണെന്നറിയില്ല. മട്ടും മാതിരിയും കണ്ടിട്ട് ആൾ എന്തിനും പോന്നവനാണെന്നു തോന്നുന്നു. പക്ഷേ എന്തിനും പോന്ന നമ്മുടെ ബാലകൃഷ്ണ പിള്ളയെപ്പോലുള്ളവർക്കും ജയിലിൽ പോകണമെന്നു വരുമ്പോൾ കുറച്ചൊക്കെ പ്രയാസമുണ്ടാകും. അങ്ങനെ പൊകേണ്ടിവരുമെന്ന് അവസാനം വരെ കനി മൊഴി ധരിച്ചിരുന്നില്ല. ജയിലിലെ അനുഭവം എന്ന ശീർഷകത്തിൽ ഒരു കാവ്യസമാഹാരം ഇറക്കാൻ വക കാണുന്നു. അതു വായിച്ചിലെങ്കിലും, വാങ്ങിവെക്കാൻ തമിഴ്മക്കൾ ഏറെ കാണും. പക്ഷേ ജയിലിൽ കവിത തുളുമ്പുമോ? ചരിത്രവും ആത്മചരിത്രവുമാകാം, പക്ഷേ, കവിത, അത് ജയിലിലെ ചൂളയിൽ വിളയുമോ? അനുഭവം കഴിഞ്ഞ്,
ശാന്തതയിൽ ഓർക്കപ്പെടുന്ന വികാരമാണ് കവിത. അങ്ങനെയൊരു ശാന്തത കനിമൊഴിക്ക് എന്നു കൈവരുമോ ആവോ?

കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ അകപ്പെട്ടുപോയ ഇവരെല്ലാം അങ്ങനെയൊരു ദുരന്തം ഉണ്ടായേക്കുമെന്നു കരുതിയവരല്ല. ഇന്നലെ വരെ കൊട്ടാരമായിരുന്നു അവർക്ക് യാഥാർഥ്യം. കാരാഗൃഹം വിട്ട് നാളെ വീണ്ടും അവിടെ കയറിക്കൂടാമെന്നായിരിക്കും കണക്കുകൂട്ടൽ. വാസ്തവത്തിൽ അവർ “ഇന്നലെയോളമെന്തെന്നറിഞ്ഞീല,
ഇനി നാളെയുമെന്തെന്നറിഞ്ഞീല.“ അത് രണ്ടും അവർക്ക് അല്പമെങ്കിലും ഊഹമുണ്ടായിരുനെങ്കിൽ ഈ കൊട്ടാരക്കോലാഹലത്തിനെല്ലാം ഒരുമ്പെടുമായിരുന്നോ?

(malayaaLam news sep 19)

Tuesday, September 6, 2011

പ്രതിക്കൂ‍ട്ടിൽ ന്യായാധിപൻ

സൌമിത്ര എന്നു കേട്ടാൽ അടുത്ത കാലം വരെ ഒരു ബിംബമേ മനസ്സിൽ വിടർന്നിരുന്നുള്ളു: സത്യജിത് റായിയോടൊപ്പം നടനായി പേരെടുത്ത സൌമിത്ര ചാറ്റർജിയുടെ. മുഖലക്ഷണമൊന്നും പറയുന്നില്ല. പറഞ്ഞതെല്ലാം പിഴച്ചെന്നാണ് ചരിത്രം. സൌന്ദര്യമോ സാത്വികത്വമോ നിശ്ചയദാർഢ്യമോ, എന്താണ് ആ ചതുരമുഖത്തിൽ വിളങ്ങുന്നതെന്ന് സാമുദ്രികശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കട്ടെ. അല്ലെങ്കിൽ സിനിമയെ ഫ്രെയിം ഫ്രെയിമായി ചർച്ച ചെയ്ത് ജീവിതം പോക്കുന്നവർ. ഇവിടെ സൌമിത്ര
ചാറ്റർജിയല്ല വിഷയം.

അദ്ദേഹത്തിന്റെ പേർ പങ്കിടുന്ന സൌമിത്ര സെൻ എന്ന ന്യായാധിപൻ പത്രത്തിൽ നിറഞ്ഞതോടെ നടൻ നിഷ്പ്രഭനായിരിക്കുന്നു. നമ്മുടെ പ്രിയനടൻ വലിയ ജാടക്കാരനാണെന്നു കേട്ടറിയുന്നതിനെക്കാൾ ആവേഗമുണ്ടാകും ന്യായാധിപൻ സാക്ഷിക്കൂട്ടിലോ പ്രതിക്കൂട്ടിലോ കയറിനിൽക്കുന്നുവെന്നു കേട്ടാൽ. വിചാരണക്കു നേതൃത്വം കൊടുക്കേണ്ടയാൾ അതിനു വിഷയമാകുമ്പോഴുണ്ടാകുന്ന ആ പകർന്നാട്ടം ഉണ്ടല്ലോ, അതിന്റെ അർഥവും അനർഥവും ചില്ലറയല്ല.

പിന്നെ, വിചാരണയാണ് ജനത്തിന്റെ വിനോദം. താനാകാരുതെ, മറ്റുള്ളവരായിരിക്കണം പ്രതിക്കൂട്ടിൽ എന്നേ വിനോദം തേടിപ്പോകുന്നവർക്ക് നിർബ്ബന്ധമുള്ളു. പക കൊണ്ടുനടക്കലും പക പോക്കലും ചിലർക്ക് പലപ്പോഴും വിനോദം ആകാറുണ്ട്. അങ്ങനെയെന്തെങ്കിലും സൌമിത്ര സെന്നിന്റെ കാര്യത്തിൽ നടന്നുവോ എന്നറിയില്ല. ഏതായാലും, വിചാരണ നടത്തുന്നതിന്റെ സുഖം മനുഷ്യൻ, വംശീയമായ ഏതോ സഹജഭാവത്തോടെ, അനുഭവിച്ചു രസിച്ചു വരുന്നു.

സോക്രട്ടിസിന്റെ വിചാരണ മുതലിങ്ങോട്ട് ഓരോ വിചാരണയും അതിന്റേതായാൽ രീതിയിൽ ചരിത്രരസം പകരാൻ പോന്നതത്രേ. യവനസംഭവങ്ങൾ തേടിപ്പോവേണ്ട. മഹാഭാരതം നോക്കൂ, ഓരോ പർവത്തിലും കേൾക്കാം ഓരോ തരം വിചാരണയുടെ വീരവാദവും പ്രതിവാദവും. ഒമ്പതാം നൂറ്റാണ്ടിൽ മാർപ്പാപ്പയായിരുന്ന ഫോർമോസസിനെ, മരണത്തിനുശേഷം, മറ്റൊരു മാർപ്പാപ്പ, എസ്തപ്പാൻ VI, വിചാരണ നടത്തിയ കഥയായിരിക്കും കൂടുതൽ രസകരം. കുറ്റപത്രം വായിച്ചു കേൾക്കാൻ, ഫോർമോസസിന്റെ ജഡം കുഴിച്ചെടുത്ത് എസ്തപ്പാൻ VI മാർപ്പാപ്പയുടെ മുന്നിൽ ഹാജരാക്കുകയുണ്ടായി. പാവം ജഡം, അതിനൊന്നും കേൾക്കാൻ പറ്റിയിരുന്നില്ല. കേൾവിക്കാർ മുഴുവനും കാതു കൂർപ്പിച്ചു നിന്ന വിചാരണക്കൊടുവിൽ മാർപ്പാപ്പ കാലം ചെയ്ത പഴയ മാർപ്പാപ്പയെ ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, ശിക്ഷയിലല്ല, ഓടുന്നതിലാണ്, എത്തുന്നതിലല്ല യാത്രയുടെ രസം എന്നു പറയാറുള്ളതു പോലെ, ശിക്ഷ കൊടുക്കുന്നതിലല്ല, വിചാരണ കണ്ടും കേട്ടുമങ്ങനെ ഇരിക്കുന്നതിലല്ലേ നമുക്ക് രസം?

സൌമിത്ര സെന്നിനെ ഞാൻ പിന്തുടർന്നിരുന്നില്ല. അലസമായി ചാൻൽ ചികഞ്ഞിരിക്കുമ്പോൾ കണ്ടൂ, രാജ്യസഭയിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗത്ത്, അഴിമതിയാരോപണത്തിനു വിധേയനായ സൌമിത്ര സെൻ എന്ന ന്യായാധിപൻ തന്റെ ഭാഗം വാദിക്കുന്നു. സഹായിക്കാനും ഓർമ്മിപ്പിക്കാനുമൊക്കെയായി രണ്ട് അഭിഭാഷകർ ഒപ്പമുണ്ട്; പക്ഷേ അവരൊക്കെ സഹായിച്ചാൽ മതി, തന്റെ കാര്യം പറയാൻ താൻ പോന്നവനാണ് എന്ന ഭാവത്തിൽ, ന്യായാധിപൻ തന്നെ തനിക്കെതിരെയുള്ള കുറ്റപത്രം കീറിക്കളയാൻ ഒരുമ്പെടുകയായിരുന്നു.

സൌമിത്ര സെൻ കേസ് ഏറെ മുന്നോട്ടുപോയ്ക്കഴിഞ്ഞിരുന്നു. എല്ലാവരും അതിനെപ്പറ്റി ഒരു നിലപാടെടുത്തു കഴിഞ്ഞിരുന്നു. രാജ്യസഭയിൽ ആവശ്യമായ വലിയൊരു ഭാഗം അംഗങ്ങളുടെ പിൻ തുണയോടെ സെന്നിനെ ഇമ്പീച് ചെയ്യണമെന്ന പ്രമേയം പാസാകുമെന്നും ഉറപ്പായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹം കുലുങ്ങിയില്ല. രാജ്യസഭയിൽ തനിക്കെതിരെ വരുന്ന പ്രമേയത്തെപ്പറ്റി തനിക്കു പറയാനുള്ളതു പറയാൻ അവസരം കിട്ടിയപ്പോൾ, സെൻ രണ്ടാമതൊന്നോർത്തില്ല, സ്വയം അതിനെ നേരിടാൻ തന്നെയുറച്ചു. എത്ര ആരോപണം എവിടന്നു വന്നാലും താൻ തളരില്ല എന്ന് ഒരു പ്രഖ്യാപനമായിരുന്നു ആ വാദം.

ലോക് സഭയിലും പ്രമേയം പാസായാൽ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പാർലമെന്റ് ഒരു ന്യായാധിപനെ വിചാരണ ചെയ്ത് ശിക്ഷിക്കുകയാവും. സെൻ ഒടുവിൽ രാജി വെക്കുകയും ഇനിയുമൊരു ഇമ്പീച്മെന്റ് പ്രമേയവുമായി മുന്നോട്ടു പോകുന്നത് പാരലമെന്ററി തറവാടിത്തത്തിനു യോജിച്ചതല്ലെന്ന അഭിപ്രായം ബലപ്പെടുകയും ചെയ്തപ്പോൾ, ഒരു വിചാരണ കൂടി കേൾക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി ചിലർക്കു തോന്നും. രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഖാവ് സീതാരാം യെച്ചൂരി തകർത്തുപെയ്തതുപോലെ, ലോക് സഭയിലും തരപ്പെടുന്നവർക്ക് അഴിമതിക്കെതിരെ ഗീർവാണമടിക്കുകയും അഴിമതിക്കാരനായ ന്യാധിപനെ നിർത്തിപ്പൊരിക്കുകയും ചെയ്യാമായിരുന്നു. തനിക്കുവേണ്ടി വാദിക്കാൻ ഒരവസരം കൂടി ഉപയോഗപ്പെടുത്തണമെന്ന തോന്നൽ സെന്നിനു പോലും ഇല്ലാതായതായിരുന്നു ആ ഘട്ടം.

ഏതാണ്ടിതുപോലെയൊക്കെത്തന്നെയായിരുന്നു പതിനെട്ടു കൊല്ലം മുമ്പ് വി രാമസ്വാമിക്കെതിരെ ലോക് സഭയിൽ പ്രമേയം വന്നതും. സുപ്രിം കോടതിയിലെ ന്യായാധിപനായിരുന്നു ശ്രീദേവിയുടെ ഭർത്താവിന്റെ അഛനായ രാമസ്വാമി. പഞ്ചാബിൽ അദ്ദേഹം മുഖ്യന്യായാധിപനായിരുന്ന കാലത്തെ ചില ചെയ്തികളായിരുന്നു ആരോപണവിഷയം. ഓരോ സാധനം വാങ്ങിയതും എങ്ങനെ ചട്ടം ലംഘിച്ചാണെന്നു സ്ഥാപിക്കുന്ന കടലാസ് വേണ്ടപ്പെട്ടവർക്കെല്ലാം കിട്ടിക്കൊണ്ടിരുന്നു. രാമസ്വാമി വിട്ടുകൊടുത്തില്ല. ഇതൊന്നും കേട്ട് പേടിച്ച് പിന്മാറുന്ന ആളായിരുന്നില്ല ആ ന്യായാധിപൻ. ഇമ്പീച് ചെയ്യുന്നെങ്കിൽ, ചെയ്യട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവിൽ, ഇമ്പീച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പായി, അതിന്റെ കാര്യവും കാരണവും അന്വേഷിക്കാൻ ഒരു സമിതിയെ നിയമിക്കാൻ സ്പീക്കർ റബി റായ് കല്പന പുറപ്പെടുവിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കല്പന. അതിനുശേഷം ആ ലോക് സഭ വീണ്ടും കൂടിയില്ല.

ലോക് സഭയിൽ വന്ന പ്രമേയത്തെ രാമസ്വാമി എതിർക്കാതെ വിട്ടില്ല. പക്ഷേ അദ്ദേഹം നെരിട്ടിറങ്ങാനും പോയില്ല. പകരം തന്റെ ഭാഗം പറയാൻ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തി. കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ അന്നേ സ്വാധീനം ഉണ്ടായിരുന്ന കപിൽ സിബൽ പക്ഷേ അപ്പോഴും വക്കീൽ ആയിരുന്നു, രാഷ്ട്രിയനേതാവായി മാറിയിരുന്നില്ല. സ്വരം ഉയർത്തിയും മൌനമാക്കിയും, നോട്ടത്തിൽ ദന്യവും ധീരതയും ഒരു പോലെ കലർത്തി, ആംഗവിക്ഷേപങ്ങളോടെ, ആക്രമിച്ചും അടിയറ പറഞ്ഞും മുന്നേറിയ സിബലിനെ പ്രസ് ഗ്യാലറിയിലിരുന്ന്, എഡിറ്റർ പ്രഭു ചാവ്ലയും ഞാനും ഇമ വെട്ടാതെ കണ്ടു. സഭാന്തരീക്ഷം വാക്കുകളിൽ പകർത്തിക്കാണിക്കുകയായിരുന്നു എന്റെ ജോലി. പ്രഭു കേറിയത് രസത്തിനായിരുന്നു. രാമസ്വാമി തകർന്നു കാണാനുള്ള മോഹം പുലരുമോ എന്നറിയാനും.

ആ മോഹം മറച്ചുവെക്കാത്ത പ്രഭുവും, ഇമ്പീച്മെന്റ് പ്രമേയത്തെ എതിർത്തുകൊണ്ടുള്ള തന്റെ പ്രസംഗം സിബൽ ഉപസംഹരിച്ചപ്പോൾ, ആത്മഗതമായി പറഞ്ഞു: അടി പൊളിയായി. അടിപോലിയായിത്തന്നെ ഞങ്ങൾ കപിൽ സിബൽ എന്ന വാഗ്മിയെ അവതരിപ്പിച്ചു. കൂട്ടത്തിൽ, കൊഴുക്കുന്നെങ്കിൽ കൊഴുക്കട്ടേ എന്ന മട്ടിൽ, തീർത്തും ഔചിത്യത്തോടെയെന്നു പറഞ്ഞു കൂടാ, ജൂലിയർ സീസർ വധിക്കപ്പെട്ടതിനുശേഷം മാർക് ആന്റണി നടത്തിയ പ്രസംഗത്തോട് സിബലിന്റെ പ്രകടനത്തെ തുലനം ചെയ്തുനോക്കുകയുമുണ്ടായി. പ്രഭുവിനും അതിനോട് യോജിപ്പായിരുന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം ഒരാൾ ഇത്ര ഭംഗിയായി പറഞ്ഞുപോയതിൽ പ്രഭുവിന് ലപം അരിശവും അതിലേറെ അസൂയയും തോന്നിയോ ആവോ?

പ്രമേയം പാസായില്ല. ഭരിക്കുന്ന കോൺഗ്രസുകാർ അതിനെ തുണക്കുകയില്ലെന്നായി. അവരുടെ പ്രസ്മ്ഗങ്ങളീൽ ആ നീക്കത്തിന്റെ സൂചന കേൾക്കാമായിരുന്നു. ആരോപണവിധേയനായ ഒരു ന്യായാധിപൻ ഒഴിഞ്ഞുമറുന്നില്ലെങ്കിലും, പ്രമേയം പാസാക്കി വിചാരണ നടത്തി അദ്ദേഹത്തെ പറഞ്ഞു വിടുന്നത് , അന്തിമ വിശകലനത്തിൽ നീതിന്യായവ്യവസ്ഥയുടെ അന്തസ്സിനു തന്നെ ക്ഷതം ഏല്പിക്കെമെന്നാണൊരു വാദം. വിചാരണയും ശിക്ഷയുമില്ലാതെ അതിനൊരു പരിഹാരം ഉണ്ടാകുന്നതാണ് ഉത്തമം. പക്ഷേ ന്യായാധിപന്മാരെ നിർത്തിപ്പൊരിക്കാനുള്ള തൃഷ്ണ പലർക്കും, അഴിമതിയിൽ മുഴുകാനുള്ള വാസന ന്യായാധിപന്മാർക്കും
വർദ്ധിച്ചുവരുന്നുവെന്നതാണ് സത്യം. അന്നത്തെ വിചാരണക്കുശേഷം കൂടുതൽ വിചാരണക്ക് കൂത്തരങ്ങ് ഒരുങ്ങുകയേ ചെയ്തുള്ളു.

അവസാനത്തെ ചിന്തയായി ഇതു കൂടി കുറിക്കട്ടെ. കപിൽ സിബലിന്റെ പ്രസംഗത്തെ മാർക് ആന്റണിയുടേതിനോട് തുലനം ചെയ്തപ്പോൾ, ജോർജ് ഫെർണാണ്ടസ് പരിഹസിച്ചു. ലോക് സഭയിൽ അദ്ദേഹം പൊട്ടിത്തെറിച്ചു. അഴിമതിക്ക് വിചാരണ നേരിടുന്ന ന്യായാധിപനു മാത്രമല്ല, സിബലിന്റെ പ്രസംഗത്തെപ്പറ്റി അങ്ങനെ പറഞ്ഞ എനിക്കും കിട്ടി ഫെർണാണ്ടസിന്റെ ശകാരം. മർക് ആന്റണി എന്ന പദവി സിബലിനു ചേരില്ല, അതു തനിക്കാവും ചേരുകയെന്നായിരിക്കാം ഫെർണാണ്ടസിന്റെ ധാരണയെന്ന് ചന്ദൻ മിത്ര അദ്ദേഹത്തിന്റെ പത്രത്തിൽ എഴുതി.

(malayalam news sep 6)