Thursday, June 17, 2010

ഡീൽ ഓർ നോ ഡീലിന്റെ ധർമ്മസന്ധി

കൂലിപ്പണിക്കാരിയായ ശൈലജ അന്തം വിട്ടു നിന്നു. കളി ഉടനേ അവിടെ നിർത്തിയാൽ രണ്ടു ലക്ഷം കിട്ടും. തുടർന്നാൽ അമ്പതു ലക്ഷം കിട്ടാം. അഞ്ചിൽ ഒതുങ്ങുകയും ആവാം. അത്ര മതിയോ? അത്രയും പോയാലോ? കുഴക്കുന്നതായിരുന്നു ചോദ്യം: Deal Or No Deal?

പരിപാടി കാണുന്നതിനെക്കാൾ മുമ്പ് ഞാൻ അതിനെപ്പറ്റി കേട്ടിരുന്നു--അമേരിക്കയിൽ വെച്ച്. ചുളുവിൽ കോടീശ്വരനാകാൻ അവിടത്തെ ടെലിവിഷനിൽ തുറക്കുന്ന വഴികൾ വൈകി പിന്തുടരുന്നവരണല്ലോ നമ്മൾ. മുമ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ജയിച്ചുവേണമായിരുന്നു കോടിപതി ആകാൻ. ഇപ്പോൾ അതുപോലും വേണ്ട. ഏതു പെട്ടി തുറക്കണമെന്നു മാത്രം പറഞ്ഞാൽ മതി. ഭാഗ്യമുണ്ടെങ്കിൽ അമ്പതു ലക്ഷം അടിക്കാം. ഇല്ലെങ്കിൽ വെറും അഞ്ചു അഞ്ചു രൂപകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. എന്നാലും നഷ്ടമില്ലല്ലോ.

നേട്ടത്തോടും നഷ്ടത്തോടുമുള്ള ആളുകളുടെ മനോഭാവത്തെപ്പറ്റി ഒരു സിരാശാസ്ത്രപണ്ഡിതൻ എഴുതിയതായിരുന്നു അമേരിക്കൻ വാരികയിൽ Deal Or No Dealനെപ്പറ്റി ഞാൻ ആദ്യം വായിച്ച ലേഖനം. നഷ്ടത്തോടും നേട്ടത്തോടുമുള്ള മനോഭാവം മത്രമല്ല, റിസ്ക് എടുക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നതാണ് ആ പരിപാടി. മനസ്സിന്റെ ആ രണ്ടു വശങ്ങളെപ്പറ്റിയും സിരാശാസ്ത്രജ്ഞരും മൻശ്ശാസ്ത്രജ്ഞരും ഏറെ കാലമായി ഗവേഷണം നടത്തി വരുന്നു. ആ വഴിയേ പോയ ഡാനിയൽ കാഹ് നേമൻ ആവിഷ്കരിച്ച റിസ്ക് തിയറി നൊബേൽ സമ്മാനം പോലും നേടുകയുണ്ടായി.

പത്തു കിട്ടുകിൽ നൂറു മതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും മോഹിച്ചു മോഹിച്ചു പോകുന്ന പൂന്താനം മാതൃകയിൽ മനുഷ്യനെ ഒതുക്കിനിർത്താൻ പറ്റില്ല. എത്ര കിട്ടിയാൽ മതിയാകും? എത്രവരെ ആഗ്രഹിക്കും? എത്ര നഷ്ടപ്പെടാൻ തയ്യാറാകും? പൂന്താനത്തെപ്പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞുപൊയ്ക്കൂട. ഇത്ര മതിയെന്നു പറഞ്ഞുനിർത്തുന്നവരും കണ്ടേക്കും. ഉദാഹരണം, കഴിഞ്ഞൊരു Deal Or No Deal പരിപാടിയിൽ പങ്കെടുത്ത ശൈലജ. കൂലിപ്പണിക്കാരി. കടക്കാരി. കുട്ടിയുടെ കണ്ണിനു ശസ്ത്രക്രിയക്കുവേണ്ടി പണം ഉണ്ടാക്കാൻ ഓടിനടക്കുന്നവർ. അവർ, ശൈലജ, രണ്ടു ലക്ഷം കിട്ടുമെന്നായപ്പോൾ നിർത്തി. അതാണ് അവരുടെ ആഗ്രഹത്തിന്റെ പരിധി. അവിടെ പൂന്താനം പാളിയില്ലേ?

ഇല്ലെന്നും പറയാം. കാരണം, ഒന്നുകൂടി കളിച്ചിരുന്നെങ്കിൽ, അമ്പതു ലക്ഷം കിട്ടുമെന്നു തെളിഞ്ഞപ്പോൾ, ശൈലജയുടെ മുഖം ഇരുണ്ടതു കാണണമായിരുന്നു. അത്ര വലിയ തുക നഷ്ടപ്പെട്ടല്ലോ എന്ന ചിന്തയാണ് വേദന. അതേ സമയം കിട്ടുമെന്നുറപ്പായതും പൊയ്പ്പോയില്ലല്ലോ എന്ന ആശ്വസമാണ് പുണ്യം. ആർ എങ്ങനെ ചെറിയ നേട്ടത്തിൽ സന്തോഷിക്കുകയും, വലിയ നഷ്ടത്തെ നേരിട്ടു മുന്നേറുകയും ചെയ്യുന്നു, ആർ എത്ര റിസ്ക് എടുക്കാൻ ധൈര്യപ്പെടുന്നു, എന്നത് മനോവിജ്ഞാനീയത്തിന്റെ രസകരമായ മേഖലയായിരിക്കും. അതു മാത്രമല്ല, ശരിയെന്നോ തെറ്റെന്നോ അറുത്തു മുറിച്ചു പറയാൻ വയ്യാത്ത സന്ധികളിൽ, ആർ എന്തു തീരുമാനിക്കുന്നു എന്നതും രസകരം തന്നെ. അതു പഠിച്ചു പഠിച്ച്, ധർമ്മചിന്ത അളക്കാൻ ഒരു മാനദണ്ഡം പോലും തയ്യാറാക്കിയിരിക്കുന്നു മാർക് ഹോസർ എന്ന പ്രിൻസ്റ്റൺ ഗവേഷകൻ.

ശൈലജ നേരിട്ട ധർമ്മസന്ധിയിലേക്ക് തിരിച്ചു വരാം. അതിനെ ധനസന്ധിയെന്നോ മാധ്യമസന്ധിയെന്നോ വിളിച്ചാലും തെറ്റില്ല. കുറഞ്ഞ വിഭവവും കൂടിയ ആവശ്യവും തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുമ്പോൾ ആഡം സ്മിത്തിന്റെ മനസ്സിലുണ്ടായിരുന്നതും ശൈലജയുടെ പ്രശ്നം തന്നെ. ഒരു വ്യത്യാസം മാത്രം. തന്റെ ആവശ്യത്തിന്റെ പരിധി തൽക്കാലത്തേക്കെങ്കിലും ശൈലജ നിശ്ചയിച്ചിരുന്നു. അതിനുള്ള വിഭവം കിട്ടുമെന്നുറപ്പായ ധനസന്ധിയിൽ, അത്ര മതിയെന്ന് പൂന്താനത്തെ തിരുത്തിക്കൊണ്ട്, അവർ നിശ്ചയിച്ചു. ആ മനോബലത്തെ, ആ തിരിച്ചറിവിനെ, വാഴ്ത്തുക.

മുച്ചീട്ടുകളിയിലും ഭാഗ്യക്കുറിയിലും കുതിരപ്പന്തയത്തിലും ഈ ധനസന്ധിയും ധർമ്മസന്ധിയും തെളിഞ്ഞുവരുന്നതു കാണാം. അധ്വാനിച്ചുണ്ടാക്കാൻ കഴിയാത്ത ധനമാണ് മൂന്നിലും--അതു പോലുള്ള എല്ലാ ഊഹവ്യാപാരങ്ങളിലും--കുമിഞ്ഞോ കുഴിഞ്ഞോ പോകുന്നത്. ആടാനും അഭിനയിക്കാനും കൊള്ളാമെന്ന് നാലാൾ കരുതുന്ന പാവം പതിനാറുകാരി രണ്ടു കൊല്ലം കൊണ്ട് ഉണ്ടാക്കുന്ന ലക്ഷങ്ങൾ നോക്കുക. ഓഹരിയിലോ പന്തയത്തിലോ മുടക്കുന്ന പണം പൊടുന്നനവേ പല മടങ്ങാകുന്നതും നോക്കുക. അതിലും കാണാം, എവിടെ നിർത്തണം, എത്ര മുന്നേറണം എന്നു തീരുമാനിക്കാൻ തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന ധനസന്ധി അല്ലെങ്കിൽ ധർമ്മസന്ധി.

അതിനെ ഒരു മാധ്യമസന്ധി ആക്കി എടുത്തതാണ് Deal Or No Deal. അമേരിക്കൻ ടെലിവിഷനിൽ പതിവുപോലെയുള്ള ബഹളവും ശബളിമയും ഉണ്ടായിരുന്നതോർക്കുന്നു. അതിൽ കൂടുതൽ ഓർമ്മയില്ല. പങ്കെടുക്കാനോ പണം വാരാനോ ധൈര്യമോ മോഹമോ തോന്നാത്തതുകൊണ്ട് അതിൽകൂടുതൽ അന്ന് അതിനെപ്പറ്റി ആലോചിച്ചില്ല എന്നേ പറയേണ്ടൂ. കാണികളുടെ പങ്കാളിത്തവും, എളുപ്പത്തിൽ ജയിക്കാമെന്നു തോന്നുന്ന മത്സരവും, സമ്മാനസാധ്യതയും ചേർന്നാൽ കൊള്ളാവുന്ന ഒരു ടെലിവിഷൻ ഫോർമുലയായി. കോടിപതിയിൽ അത് വലിയ വിജയമായി. അതിൽ അല്പം പാട്ടവും ആട്ടവുമായപ്പോൾ സ്റ്റാർ സിംഗറായി.

എന്റെ നോട്ടത്തിൽ അതിനെയെല്ലാം വെല്ലുന്നു Deal Or No Deal. അതിൽ പങ്കെടുക്കുന്നവർ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട. പാടുകയോ ആടുകയോ ചെയ്യേണ്ട. എത്ര തുക വേണമെന്നു മാത്രം പറഞ്ഞാൽ മതി. മോണിറ്ററിൽ മുഖം കാണിക്കാൻ കാത്തിരിക്കുന്ന സുന്ദരൻമാരും സുന്ദരികളുമല്ല പങ്കാളികളായി വരുന്നവരിൽ പലരും എന്നതാണ് Deal Or No Deal ന്റെ മലയാളം മാതൃകയുടെ സവിശേഷത. അത് പുകഴത്തപ്പെടണം. കാരണം അതിൽ പങ്കെടുക്കാൻ വരുന്നവർക്ക് കഷ്ടപ്പാടിന്റെ കഥയേ പറയാനുള്ളു.

കഷ്ടപ്പാടു തീർക്കാൻ കാശുണ്ടാക്കാൻ വരുന്നവരാണ് അവർ. ശൈലജയെപോലുള്ളവർ. വിനോദം വഴി അവരുടെ അടിയന്തരമായ ചെറിയ ചെറിയ ആവശ്യങ്ങൾ നിറവേറിയാൽ നല്ലതല്ലേ? ഒരു കോടിയുടെ വീടില്ലെങ്കിലും, കുട്ടിയുടെ കണ്ണു ചികിത്സക്കോ മീൻ കച്ചവടം നന്നാക്കാനോ വേണ്ട ഒന്നോ രണ്ടോ ലക്ഷം ശൈലജമാർക്കു കിട്ടുമെന്നു വരുന്നത് പുണ്യമല്ലേ? ഒരു തരം സാമൂഹ്യപ്രവർത്തനം അതിലൂടെയും നടക്കുന്നുവെന്നു പറയാതെ തരമില്ല.

നല്ലൊരു മാധ്യമസംരംഭം തന്നെ ഇത്. പങ്കാളികൾ ഒറ്റപ്പെട്ടവരും നഷ്ടപെട്ടവരും ആണെന്നു വരുമ്പോൾ, പങ്കാളികൾക്ക് പഞ്ഞമുണ്ടാവില്ല നമ്മുടെ നാട്ടിൽ. അതേ കാരണം കൊണ്ടുതന്നെ, കാണികൾക്കും കുറവുണ്ടാവില്ല. കാണികൾ കൂടിയാൽ പരസ്യം കൂടിക്കൊണ്ടേയിരിക്കും. കൂടുതൽ പരസ്യം, മധ്യമത്തിനു കൂടുതൽ വരവ്. അപ്പോൾ പിന്നെ ഓരോരോ ആവശ്യം പറഞ്ഞുവരുന്ന ശൈലജമാർക്ക്, ചുമ്മാ വരിക്കോരിക്കൊടുക്കാൻ പണം എവിടന്നു വരുന്നു എന്നു പരതി നടക്കേണ്ടല്ലോ. കാണിക്കു രസം, പങ്കാളിക്കു രസം, പരസ്യക്കാരനു രസം, നിർമ്മാതാവിനു രസം, ബഹു രസം!


(ജൂൺ 17ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

Wednesday, June 16, 2010

ഒറ്റപ്പെട്ടവരുടെ കാര്യം പറയുന്നവർ

ഇന്ത്യയിലെ രണ്ടേകാൽ സംസ്ഥാനങ്ങളിൽ മാത്രം പറയത്തക്ക സ്വാധീനമുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ഏതാണ്ടെല്ലാ പാർട്ടികളും ആഗ്രഹിക്കുകയും നിരാശരാകുകയും ചെയ്തിട്ട് പതിനാലു കൊല്ലമേ ആയുള്ളു. ആ ആഗ്രഹം നടക്കാതെ പോയതാകട്ടെ, ആ പാർട്ടിയുടെ എതിർപ്പുകൊണ്ടും. പിതൃഭൂമിയിൽ കമ്യൂണിസ്റ്റ് കോട്ട പൊളിയുകയും പല രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും പേരു പോലും മാറ്റാൻ തുടങ്ങിയത് ഇന്ത്യയിലെ വിപരീതസംഭവവികാസത്തിന്റെ നാലു കൊല്ലം മുമ്പായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തിയും ആ നേതാവിന്റെ സ്വീകാര്യതയും മറ്റു പാർട്ടികൾക്ക് അവരോടുള്ള ബഹുമാനവും ആ സംഭവം എടുത്തോതി.

ഒറ്റപ്പെട്ടവന്റെയും നഷ്ടപ്പെട്ടവന്റെയും കാര്യം പറയുന്ന കക്ഷിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന സങ്കല്പമായിരുന്നു ആ നിലപാടിനു നിദാനം. പണത്തിന്റെ സ്വാധീനത്തിൽ പെട്ടുപോകാത്തവർ. അഴിമതി ഒഴിവക്കുന്നവർ. മിക്കപ്പോഴും ആദർശത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ പെരുമാറുന്നവർ. അച്ചടക്കമുള്ളവർ. അതൊക്കെയായിരുന്നു പൊതുവെ കമ്യൂണിസ്റ്റുകാരെപ്പറ്റിയുള്ള ധാരണ. അതും മറ്റു പലതുമൊക്കെ സഹായകമായിക്കാണും ഭദ്രലോകിൽ പെട്ട ജ്യ്യോതി ബസുവിന് ബംഗാളിൽ തുടർച്ചയായി രണ്ടു പതിറ്റാണ്ട് കമ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ. അതൊക്കെയായിരുന്നു ഒരു സന്ദിഗ്ധഘട്ടത്തിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണാൻ മിക്ക കക്ഷികളെയും പ്രേരിപ്പിച്ചതും.

ആ ചരിത്രപ്രധാനമായ ക്ഷണം പാർട്ടി തട്ടിക്കളഞ്ഞത് ചുവന്ന ചരിത്രത്തിലെ ഒരു മങ്ങിയ അധ്യായമാകുന്നു. “ചരിത്രപരമായ മണ്ടത്തരം” എന്ന് അതിനെ ബസു തന്നെ പിന്നീട് വിശേഷിപ്പിച്ചതും ചരിത്രം. പാർട്ടിക്ക് നിർണ്ണായകമായ സ്വാധീനമില്ലാത്ത ഒരു സർക്കാരിനെ നയിക്കുക പോയിട്ട്, അതിൽ അംഗമാകുന്നതുപോലും വിപ്ലവത്തിന് ഉതകില്ല എന്നതായിരുന്നു അന്നത്തെ വാദം. അങ്ങനെയാണെങ്കിൽ, രണ്ടേകാൽ സംസ്ഥാനങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന പാർട്ടി പത്തു സംസ്ഥാനങ്ങളിലെങ്കിലും പ്രസക്തമായ ശക്തിയായിട്ടേ അധികാരത്തിൽ കയറുകയുള്ളൂ. അതാകട്ടെ, അടുത്തൊന്നും നടപ്പുള്ള കാര്യമല്ല.

എന്നെങ്കിലും നടക്കുമോ എന്നു വിചാരിക്കാനും തോന്നിക്കുന്നതാണ് ഇപ്പോഴത്തെ നില. മറ്റുള്ളവർക്ക് പ്രധാനമന്ത്രിയായിപ്പോലും സ്വീകാര്യനായ ഒരാൾ രണ്ടു പതിറ്റാണ്ടിലേറെ നയിച്ചിരുന്ന പാർട്ടിയുടെ അസ്തിവാരം തന്നെ ഇളകിയതായി കാണാം കഴിഞ്ഞ രണ്ടു മൂന്നു തിരഞ്ഞെടുപ്പുകളിൽ. അവരെയും കോൺഗ്രസ്സിനെയും ഒരുപോലെ എതിർത്തുകൊണ്ട് പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തി സ്ഥാപിച്ച തൃണമൂൽ കോൺഗ്രസ്സിന്റെ മമത ബാനർജിയെ എല്ലാവരും അടുത്ത ബംഗാൾ മുഖ്യമന്ത്രിയായി കാണുന്നു. എല്ലാവരും എന്ന് എടുത്തു പറയണം. ബംഗാളിലെ പാർട്ടിയുടെ കരുത്ത് നന്നേ കുറഞ്ഞിട്ടുണ്ടെന്ന് പ്രകാശ് കാരാട്ടിനെ ഉദ്ധരിച്ച്, വയോധികനായ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ എറിക് ഹോബ്സ്ബോം പറഞ്ഞിട്ട് അധികം കാലമായില്ല. തൃണമൂലും കോൺഗ്രസും ഒന്നിച്ചാൽ, ചുവന്ന കോട്ട ശീട്ടുകൊട്ടാരം പോലെ നിലം പൊത്തുമെന്നത് മൂന്നു തരം.

ബംഗാളിലെ സ്ഥിതി അതാണെങ്കിൽ, അതിലും ഏറെ മോശമാണ് കേരളത്തിലേതെന്ന് ആരും സമ്മതിക്കും. രണ്ടു സംസ്ഥാനങ്ങളും തമ്മിൽ പറയാവുന്ന ഒരു മുഖ്യവ്യത്യാസം കേരളത്തിൽ പ്രധാനമത്സരം സി പി എമ്മും എതിർചേരിയും തമ്മിലല്ല, സി പി എമ്മും സി പി എമ്മും തമ്മിലാണെന്നതു തന്നെ. പണ്ടൊരിക്കൽ, ദൈവം എന്നു തോന്നിയിരുന്ന പാർട്ടി പരാജയപ്പെട്ടപ്പോൾ വിട്ടുപോയ ഇറ്റാലിയൻ ചിന്തകൻ ഇഗ്നേഷ്യോ സിലണി പറയുകയുണ്ടായി, “അവസാനസമരം കമ്യൂണിസ്റ്റുകാരും അല്ലാത്താവരും തമ്മിലാവില്ല, കമ്യൂണിസ്റ്റുകാരും മുൻ കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.” കേരളത്തിലെ നില നോക്കുമ്പോൾ, അതൊന്ന് ഭേദഗതി ചെയ്തു പറയാം: അവസാനസമരം കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.”

അച്ചടക്കത്തെപ്പറ്റി അഭിമാനിച്ചിരുന്ന ഒരു പാർട്ടിയിൽ ഇതിലുമേറെ അലമ്പ് ഉണ്ടായ അവസരം കാണില്ല. അച്ചടക്കം എന്ന വാൾ ഇങ്ങനെ തലങ്ങും വിലങ്ങും വെട്ടാൻ ഉപയോഗിച്ച സന്ദർഭങ്ങൾ നേരത്തേ കണ്ടെക്കാം. കേരളത്തിൽ എം വി രാഘവനും കെ ആർ ഗൌരിയും ത്രിപുരയിൽ നൃപൻ ചക്രവർത്തിയും വർഗ്ഗശത്രുക്കളായി മാറിയിരുന്നു, അച്ചടക്കത്തിന്റെ പേരിൽ. ത്രിപുരയിലെ പാർട്ടിയെ നട്ടുവളർത്തിയ നൃപൻ പിന്നീട് വർഗ്ഗശത്രുവായി പരിണമിക്കുകയായിരുന്നു. അതാതു കാലത്തെ നേതൃത്വത്തിന്റെ സങ്കല്പത്തിനും താല്പര്യത്തിനും എതിരായവരെ ഒതുക്കാനും തുരത്താനും ഉപകരിക്കുന്ന അച്ചടക്കം എന്ന ആയുധം പാർട്ടിയുടെ ശക്തിയും ദൌർബ്ബല്യവുമാകുന്നു. അതുകൊണ്ടാണ്, അഴിമതിയെ വെറുക്കുന്നതിനെക്കാൾ കൂടുതൽ അച്ചടക്കത്തെ വിലമതിക്കുന്ന സ്ഥപനമായി കമ്യൂണിസ്റ്റ് പാർട്ടി എന്നും അറിയപ്പെട്ടിരുന്നത്.

അച്ചടക്കം പോയതല്ല പ്രധാന പ്രശ്നം. വാസ്തവത്തിൽ ഉൾപ്പോരിന്റെ നിദർശനമായേ അതിനെ കാണാൻ പറ്റൂ. അച്ചടക്കം പ്രശ്നമാകുന്നത് പലപ്പോഴും നിലപാടുകളിലുള്ള വ്യത്യാസമോ വൈരുദ്ധ്യമോ കൊണ്ടല്ല. പരിമിതമായ വ്യക്തിതാല്പര്യങ്ങൾ മിക്കപ്പോഴും ആദർശങ്ങളും ആശയങ്ങളുമായി വേഷം മാറി വരുന്നതു കാണാം. ആ സംഗരങ്ങളിൽ ഇപ്പോൾ പാർട്ടി അണികൾ മാത്രമല്ല, പുറത്തുനിന്നുള്ള പണക്കാരും പലപ്പോഴും പങ്കു ചേരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, ഏതു പാർട്ടിക്കും ബാധകമാകും ഈ പ്രമാണം: പണക്കാരായ കൂട്ടുകാർ നേതാക്കന്മാർക്ക് എത്ര കൂടുന്നവോ, അത്രത്തോളം പാർട്ടിക്ക് ജീർണ്ണത ഉണ്ടാകും.

ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒറ്റപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കാര്യത്തിലും ഭാഷയിലും അധികം സംസാരിക്കാതായിരിക്കുന്നു. യാന്ത്രികമായി അമേരിക്കയോടും മുതലാളിത്തത്തോടും എതിർപ്പു നടിക്കുമെന്നല്ലാതെ, ചെറിയവന്റെ പ്രശ്നത്തിൽ രോഷം കൊള്ളൂന്ന പ്രകൃതം ഇല്ല. അതുകൊണ്ടാണല്ലോ, ആലങ്കാരികമായാണെങ്കിലും ഒരു നേതാവ് പറഞ്ഞത്: കട്ടൻ ചായയും പരിപ്പു വടയും തിന്ന് വിശപ്പു മാറ്റാൻ ഇനി കമ്യൂണിസ്റ്റുകാരനെ കിട്ടില്ല. അതിനെ പരിഹസിക്കേണ്ട. വികസനം ഉണ്ടാകുമ്പോൾ, കമ്യൂണിസ്റ്റുകാരനും അതിന്റെ ഫലമുണ്ടാകും. അത് എത്രത്തോളമാകാം എന്നതാണ് പ്രശ്നം. പൊതുവായ ഒരു ഹിതപരിശോധന നടത്തിയാൽ, അത് അതിരു കവിഞ്ഞിരിക്കുന്നുവെന്നായിരിക്കും കണ്ടെത്തൽ.

(മലയാളം ന്യൂസിൽ ജൂൺ 17ന് വന്നത്)