Thursday, May 20, 2010

പിളരുക, വളരുക, വീണ്ടും പിളരുക

നേരിയ ഫലിത ഫലിതഭാവത്തോടു കൂടിയേ കേരള കോ ൺഗ്രസ്സിനെപ്പറ്റി ആരും സംസാരിക്കുകയുള്ളു.. പരമാചാര്യനായ കെ എം മാണി തന്നെ ചാർത്തിയെടുത്ത ആർജ്ജവമുള്ള ആ പഴയ മുദ്രവാക്യം ഓർക്കുക: പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടി. പിളരുമ്പോൾ മാനഹാനിയോ ദുഖമോ, വളരുമ്പോൾ പിളരില്ല്ലെന്ന അന്ധവിശ്വാസമോ ഏശാത്തതാണ് ആ മുദ്രാവക്യത്തിൽ തുളുമ്പുന്ന രാഷ്ട്രീയമനശ്ശാസ്ത്രം.. യാഥാർഥ്യം കണ്ടും അറിഞ്ഞും കൂട്ടുകൂടുകയും പിരിയുകയും ചെയ്യുന്നതിനെ ഒരു മൂല്യമായി കണക്കാക്കുന്നതാണ് ആ ചിന്താപദ്ധതി.. എല്ലാവരും ചെയ്യുന്നതു തന്നെ. പക്ഷേ ചിലർ അതിന് താതികമായ കെട്ടുകഥകൾകൊണ്ട് മറ കൂട്ടും. കേരള കോൺഗ്രസ്സിന് മറയുടെ ആവശ്യമില്ല.

കട്ടവണ്ടി മുട്ടി ഉണ്ടായ പാർട്ട് എന്ന് പണ്ട് കെ ആർ ചുമ്മാർ പരിഹസിക്കുമായിരുന്നു.. പത്രപ്രവർത്തകനായിരിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ മൂന്നു നിറത്തിലുള്ള ചർക്കയോടുകൂടിയ കൊടി പാറിച്ചുനടന്നിരുന്ന ചുമ്മാറിന് കോൺഗ്രസ്സിന്റെ നടുവൊടിച്ച കേരള കോൺഗ്രസ്സിനെ അനുഭാവത്തോടെ കാണാൻ ആയിരുന്നില്ല. പക്ഷേ ചുമ്മാർ പറഞ്ഞിരുന്നത് തീർത്തും ശരിയായിരുന്നു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ സഞ്ചരിച്ചിരുന്ന കാർ ഒരു കട്ടവണ്ടിയിൽ മുട്ടിയതിനെത്തുടർന്നുണ്ടായ വിവാദമായിരുന്നു കേരള കോൺഗ്രസ്സിന്റെ തുടക്കം.

ആ വിവാദത്തിൽ കോൺഗ്രസ്സിലെ ഒന്നാമനാകാമായിരുന്ന ചാക്കോവിന്റെ സ്ഥാനവും മാനവും, പിന്നെ ജീവനും, പോയി. ചാക്കോ ദ്ധീരനായിരുന്നു.. പീച്ചിക്കടുത്തു വെച്ച് തന്റെ വാഹനം ഒരു കാളവണ്ടിയിൽ ചെറുതായൊന്നു മുട്ടിയപ്പോൾ, അദ്ദേഹം തറുതല പറയുകയോ സ്വധീനം ദുരുപയോഗിക്കുകയോ ചെയ്തില്ല. അതൊക്കെ ചെയ്ത് തടി തപ്പാമായിരുന്നു.. പക്ഷേ അദ്ദേഹം പൊലിസ് സ്റ്റേഷനിൽ ഹാജരായി. ഡ്രൈവർക്കെതിരെ നടപടി എടുക്കുമെന്നേ ജില്ല കലക്ടർ പി എം അബ്രാഹം പറഞ്ഞുള്ളു. വാസ്തവത്തിൽ ഡ്രൈവർ മന്ത്രി തന്നെ ആയിരുന്നു. “ഡ്രൈവറോ“ടൊപ്പം പേർ ഇനിയും സ്ഥിരീകരിക്കപ്പെടാത്ത ഒരു സ്ത്രീയും ഉണ്ടായിരുന്നത്രേ. ഏതായാലും അതു മതിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും ജീവിതത്തിനും ചിതയൊരുക്കാൻ.. വീണപ്പോൾ, മെതിക്കാൻ കാൽ പൊക്കി നിൽക്കുകയായിരുന്നു ഖദർ അണിഞ്ഞ കോൺഗ്രസ്സുകാർ,.

വയനാട്ടിലെ ഒരു വില്ലേജ് ആപ്പീസ്സിന്റെ വരാന്തയിൽ ഒരു ബെഞ്ചിൽ കിടന്നു മരിച്ച ചാക്കോവിന്റെ കരുത്തും അദ്ദേഹത്തോടു കാണിച്ച ക്രൂരതക്ക് പകരം ചോദിക്കണമെന്ന വാശിയുമായി പിറന്ന കേരള കോൺഗ്രസ്സിന് കൃഷിയുടെയും കുടിയേറ്റത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും അടിത്തറ ഉണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥിരമായി ഉലക്കാൻ അതായിരുന്നു കാരണം. കോൺഗ്രസ്സുമായി ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത ഓരോരോ കക്ഷികൾ ഇന്ത്യയിൽ പലയിടത്തും കോൺഗ്രസ്സിന്റെ അധികാരക്കുത്തക തകർത്തതുപോലെ, കേരളത്തിൽ കേരള കോൺഗ്രസ് ആ ചരിത്രദൌത്യം നിർവഹിച്ചു.

ഇന്ന മുന്നണിയിലേ നില ഉറപ്പിക്കൂ എന്ന കടും പിടുത്തമൊന്നുമില്ല. തക്ക സമയത്ത് നിൽക്കുന്ന ഇടം കുഴിക്കാൻ മടിയില്ല. എപ്പോൾ പിളരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.. പിളർന്നാൽ, ഓരോരോ പേരിൽ, ആനയും കുതിരയും ഒട്ടകവും മയിലുമൊക്കെ ചിഹ്നമായി, പുതിയ പാർട്ടികൾ ഉണ്ടാകുകയായി.. അവസരം വന്നാൽ, പിളർന്നവർ ജരാസന്ധന്റെ അവയവങ്ങൾ പോലെ, ഒത്തുചേരും.. പക്ഷേ ജരാസന്ധനെന്ന ഖലനായകനു കല്പിച്ചുകൊടുത്തിരിക്കുന്ന വിപരീതഗുണങ്ങളെല്ലാം കേരള കോൺഗ്രസ്സിനും ചാർത്തണം എന്ന് ഇവിടെ വിവക്ഷയില്ല. വീണ്ടും അവസരം വന്നാൽ അവർ വീണ്ടും വീണ്ടും പിളരും. ഒരു നിശ്ചിത ദിവസം എത്ര കേരള കോൺഗ്രസ്സുകൾ നിലവിലുണ്ടെന്ന് ഉറപ്പിക്കാവുന്ന രാഷ്ട്രീയ കാനേഷുമാരി ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് ചുരുക്കി പറയാം.

എപ്പോഴാണ് , എന്തിന്റെ പേരിലാണ് കേരള കോൺഗ്രസ്സുകൾ പൊട്ടിത്തെറിക്കുക എന്നു പറയാൻ വയ്യ. ചിലപ്പോൾ ഒരു സീറ്റിന്റെ പേരിലാകും. ചിലപ്പോൾ ഒരു പള്ളിയുടെ പേരിലാകും. ചിലപ്പോൾ കേന്ദ്രത്തോടുള്ള സമരത്തിന്റെ പേരിലാകും. ചിലപ്പോൾ ഒന്നിന്റെയും പേരിലാവില്ല. ഇടക്കിടക്ക് അതങ്ങനെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.. സഖ്യകക്ഷികൾ, പ്രധാനമായും കോൺഗ്രസ്, അല്പം അന്ധാളിപ്പോടെയും അനല്പമായ തമാശയോടെയും , നോക്കിനിന്നു ചിരിക്കും. പിന്നെ, നനഞ്ഞ പടക്കം പോലെ, പൊട്ടിത്തെറി നിലക്കുമ്പോൾ, എല്ലാം ശുഭം.

ഒരിക്കൽ പി ജെ ജോസഫിന്റെ പൊട്ടിത്തെറി കെ കരുണാകരന്റെ രാജി വരെ എത്തിയതാണ്.. പല തവണ ജോസഫ്, “ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടും,“ എന്ന മട്ടിൽ നിന്നിരുന്നു. ഒരിക്കൽ പൊട്ടുമെന്നു തന്നെ വിശ്വസിച്ചു, വിശ്വം മുഴുവൻ. പക്ഷേ, ഒടുവിൽ, അടിക്കാൻ പറ്റാത്ത ഗോളിന്റെ നിശ്വാസത്തോടെ ജോസഫ് ശോകഗാനം പാടി. ഗവർണ്ണർക്കു സമർപ്പിക്കേണ്ടിവരാതിരുന്ന രാജി എഴുതിയ രാത്രി, കരുണാകരൻ പഴയ തുരുപ്പുശീട്ടുതന്നെ വീണ്ടും കളിച്ചു. അത്തവണ തുരുപ്പിറക്കാൻ കിട്ടില്ലെന്ന് കരുണാകരൻ പോലും ഉറപ്പിച്ച രാത്രി തുരുപ്പു ഗുലാന്റെ രൂപത്തിൽ ടി എം ജേക്കബ് വീണ്ടും അവതരിച്ചു. മന്ത്രിസഭയെ വീഴ്ത്താൻ വട്ടം കൂട്ടിയിരുന്ന ജോസഫ് തലേന്നു രാത്രി ഒരു ഇല പോലും അനങ്ങിയില്ലെന്ന ഭാവത്തിൽ, രാവിലെ സർക്കാരിനെ ശ്ലാഘിക്കാൻ നിയമസഭയിൽ പാട്ടും പാടി വന്നു. ജേക്കബ് ചിരിച്ചതേ ഇല്ല.

അതിലൊക്കെ ഒരു കേരള കോൺഗ്രസ്സീയത കാണാം.. കെ എം ജോർജ്ജിനെ വെട്ടി മാണി വന്നു. മാണിയെയും ജോർജ്ജിനെ വെട്ടിലാക്കാൻ നാരായണക്കുറുപ്പു വന്നു. ആർ ബാലകൃഷ്ണ പിള്ള, ഇന്നെന്ന പോലെ അന്നും, പ്രദക്ഷിണ വഴിയിൽ എവിടെയോ ഇടം വലം കറങ്ങുന്നുണ്ടായിരുന്നു.. ജോസഫിനെ ജേക്കബ് വേല വെച്ചു. ജേക്കബിനെ വേറെ ആരൊക്കെയോ വേല വെച്ചു. പാരമ്പര്യവും ഔത്സുക്യവും അതായിരുന്നില്ലെങ്കിൽ, മുഖ്യമന്ത്രിപദം തേടുകയും നേടുകയും ചെയ്യാൻ തികഞ്ഞ പ്രാപ്തിയുള്ള നേതാക്കന്മാർ കേരള കോൺഗ്രസ്സിൽ ഉണ്ട്. ഉദാഹരണം മാണി.

ഒരിക്കൽ അദ്ദേഹം ക്ലിഫ് ഹൌസ് വരെ എത്തിയതാണ്. കോൺഗ്രസ്സിന്റെ കളി പൊളിക്കാൻ ഒരിക്കൽ സി പി എം ഇറക്കിയത് മാണിയെ ആയിരുന്നു. കോൺഗ്രസ്സും സി പി എമ്മും ഇല്ലാത്ത, കുറഞ്ഞ കാലം സി എച് മുഹമ്മദ് കോയ നയിച്ച, സർക്കാർ പിരണ്ടു വീണപ്പോൾ, ബദലായി ഉയർത്താൻ സി പി എം നോക്കിയതാണ് മാണിയെ. രാജ് ഭവൻ വരെ എത്തി, മാണി പിന്തുണയുടെ പട്ടികയുമായി. പക്ഷേ ഫലിച്ചില്ല. ഇനിയുമൊരു കഴുതക്കച്ചവടം വേണ്ടെന്ന്,പതിവില്ലാതെ, അന്നത്തെ ഗവർണ്ണർ വിധിച്ചു.

എല്ലാം എപ്പോഴും അങ്ങനെ പാളണമെന്നില്ല. യോജിച്ച കേരള കോൺഗ്രസ്, പൊളിഞ്ഞ കിനാവുകളെ പുതുക്കിയെടുക്കാം. കോൺഗ്രസ്സിനെ വെല്ലുവിളിക്കാനുള്ള ശക്തിയൊക്കെ അതിനുണ്ടാകും. ലീഗിനെക്കൂടി ഒപ്പം നിർത്താൻ കഴിഞ്ഞാൽ, കോൺഗ്രസ് ഒരു മൂലയിൽ ഒതുങ്ങും. ഖദർ ഉടുപ്പുകൾ ഉലയാൻ തുടങ്ങുന്നത് വെറുതെയല്ല. ഇനിയുമുണ്ട് ഒരു കൊല്ലം, പിളരാനും വളരാനും വീണ്ടും വീണ്ടും പിളരാനും. മാണിക്ക് മറ്റാരേക്കാളും കൂടുതൽ നിർണ്ണായകമായ ഒരു കൊല്ലം.

(തേജസ്സിൽ കാലക്ഷേപത്തിൽ മേയ് 20ന് വന്നത്)

Monday, May 17, 2010

പത്രാധിപരെ പിരിച്ചുവിടുന്ന രീതികൾ

ജെറാൾഡ് ബോയ്ഡിനെപ്പറ്റി ഞാൻ ഒരു മാസം മുമ്പ് കേട്ടതേ ഉള്ളു. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ മരണത്തിനുശേഷം ഭാര്യ പ്രസിദ്ധീകരിച്ചു.. നീരസവും പരാതിയും നേട്ടങ്ങളെച്ചൊല്ലി അഭിമാനവും നിറഞ്ഞ ബോയ്ഡിന്റെ കഥ അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ സംസ്കാരരീതികളിലേക്ക് വെളിച്ചം വീശുന്നു.

ന്യൂയോർക് ടൈംസിന്റെ മാനേജിംഗ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരനാണ് ബോയ്ഡ്. കറുത്ത വർഗ്ഗക്കാരെ ഉയരത്തിൽ എത്തിക്കാൻ സവിശേഷശ്രമം വേണമെന്ന മാനേജ്മെന്റ് തീരുമാനം ബോയ്ഡിനു സഹായമായി. പത്രലോകത്തിലെ ഒന്നാം സ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോർക് ടൈംസിന്റെ എക്സിക്യുടിവ് എഡിറ്റർ ആകുമായിരുന്നു ബോയ്ഡ്--എല്ലാം നേരേ നീങ്ങിയിരുന്നെങ്കിൽ.. അതിനു മുമ്പ് അദ്ദേഹത്തെ പിരിച്ചു വിട്ടു. അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്ന എക്സിക്യൂടിവ് എഡിറ്റർ ഹോവെൽ റെയിൻസിനെയും.

പിരിച്ചുവിട്ടെന്നായിരുന്നില്ല പ്രഖ്യാപനം.. ബോയ്ഡിന്റെ പ്രാപ്തിയെയും സത്യസന്ധതയെയും മാനിച്ചിരുന്ന പബ്ലിഷർ ആർതർ സൾസ്ബർഗർ ഒരു ദിവസം ബോയ്ഡിനോടു പറഞ്ഞു: “നാളെ നിങ്ങളും ഹോവെലും രാജി വെക്കുന്നു.” പിന്നെ അവർക്ക് രാജി വെക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ബോയ്ഡ് അതേപ്പറ്റി പിന്നീട് ഓർത്തോർത്തു പറഞ്ഞു, തന്റെ നിറം കയറ്റത്തിന് എത്ര സഹായമായോ, അതിലുമെത്രയോ കൂടുതൽ വീഴ്ചക്കു കാരണമായി.

ബോയ്ഡ് സ്നേഹിച്ചിരുന്നവരും കൈ പിടിച്ച് ഉയർത്തിയവരും ആപത്തു വന്നപ്പോൾ അദ്ദേഹത്തിനെതിരായി. തന്റെ പ്രാപ്തിയെ പുകഴ്ത്തിയിരുന്നവർ പോലും, തന്റെ നിറത്തിന്റെ പേരിൽ ഒരു ദയാദാക്ഷിണ്യം കാണിക്കുകയായിരുന്നുവോ എന്ന് അദ്ദേഹം പിന്നീട് ശങ്കിച്ചു. സൾസ്ബർഗറുടെയും റെയിൻസിന്റെയും അനുമോദനങ്ങളിൽ വർണ്ണചിന്ത ഉണ്ടായിരുന്നോ? ബോയ്ഡിന്റെ സംശയം പുസ്തകത്തിൽ പത്തി വിടർത്തുന്നു.

ആറേഴു കൊല്ലം മുമ്പത്തെയാണ് സംഭവം. ജേയ്സൺ ബ്ലെയർ എന്ന മിടുക്കനായ ഒരു റിപ്പോർട്ടർ എല്ലാവരെയും കടത്തിവെട്ടിക്കൊണ്ട് എന്നും എന്നോണം ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തിറക്കി. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം പുറത്തു വന്നു: ബ്ലെയറിന്റെ കഥ മുഴുവൻ കെട്ടുകഥ ആയിരുന്നു. അയാൾ പുറത്തായി. അയാളുമായി നേരിട്ടിടപഴകാൻ ഇടയാകാത്ത , അയാളുടെ കഥയുടെ ആദ്യരൂപം കാണേണ്ട ഉത്തരവദിത്വമില്ലാത്ത, മാനേജിംഗ് എഡിറ്റർ ബോയ്ഡിനെ കുതികാൽ വെട്ടുകാർ വീഴ്ത്തി. അവർ അദ്ദേഹത്തെ ബ്ലെയറിന്റെ രക്ഷിതാവും മാർഗദർശിയുമായി ചിത്രീകരിച്ചു. എല്ലാം നിറത്തിന്റെ പേരിൽ. ബ്ലെയർ കറുത്ത വർഗ്ഗക്കാരനായിരുന്നു.

ന്യൂയോർക് ടൈംസിൽ കുതികാൽവെട്ട് ആകാമെങ്കിൽ എല്ലായിടത്തും ആകാം. പത്രമാപ്പീസുകളിൽ പല തലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ട് പത്രങ്ങളിൽ വാദത്തിനും വിവാദത്തിനും ഇടയാകാറില്ല.. തമ്മിൽത്തമ്മിൽ ചളി ചർത്തുന്നതു കൊള്ളില്ലെന്നു കരുതിയാകണം. അഥവാ ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽത്തന്നെ, ഒളിഞ്ഞും പൊളിഞ്ഞുമായിരിക്കും. കേട്ട ഒരു കഥ ആദ്യം പറയട്ടെ. 1975-77ലെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ ആപ്പീസിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റർ വി കെ നരസിംഹൻ തന്റെ കസാലയിൽ വേറൊരാൾ ഇരിക്കുന്നതു കണ്ടു. എസ്. മുൾഗാവ്ക്കർ. പത്രനിയന്ത്രണം മൂത്തപ്പോൾ പുറത്താക്കപ്പെട്ട മുൾഗവ്ക്കർ പുറത്തെങ്ങോ സൂര്യനെ കല്ലെറിഞ്ഞു കാത്തിരിക്കുകയായിരുന്നു, മടങ്ങിവരാൻ. നരസിംഹൻ ഒന്നും മിണ്ടാതെ, ചുവരെഴുത്ത് വായിച്ച് മടങ്ങിപ്പോയി.

രണ്ടു തവണ ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് പിരിച്ചുവിട്ട എഡിറ്റർ ആണ് അരുൺ ശൌരി. ആദ്യത്തെ പിരിച്ചുവിടൽ രാം നാഥ് ഗോയെങ്ക നേരിട്ടു നടത്തിയതായിരുന്നു. ഗോയെങ്കയുടെ താല്പര്യപ്രകാരം പത്രപ്രവർത്തനത്തിലേക്കിറങ്ങിയ ലോകബാങ്ക് ധനശാസ്ത്രജ്ഞൻ ശൌരി കയറൂരി ഓടുന്നു എന്നു തോന്നിയപ്പോൾ, ഗോയെങ്ക തന്നെ അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നെ തിരിച്ചെടുത്തു. രണ്ടാം തവണ പിരിച്ചുവിടുമ്പോൾ, ഗോയെങ്കയുടെ സ്വബോധം ആടിയുലയുകയായിരുന്നു.. തീരുമാനമെടുത്തിരുന്നത് കൊച്ചുമക്കളും കൂട്ടാളികളും.
എഡിറ്റർ ശൌരിയുടെ ലേഖനം ഒരു ന്യൂസ് എഡിറ്റർ തടഞ്ഞുവെച്ചതോടെയാണ് തുടക്കം. തന്റെ ചൊല്പടിക്കാരനും സാധുവുമായ ന്യൂസ് എഡിറ്റർ തന്നോടു പറയുക പോലും ചെയ്യാതെ, ലേഖനം തടയുക എന്ന അഹമ്മതി കാണീക്കണമെങ്കിൽ , കൂടുതൽ കരുത്തുള്ള കൈകൾ ചരടു വലിച്ചിരിക്കുമെന്നു മനസ്സിലാക്കാൻ ശൌരിക്ക് മൂന്നു ദിവസം വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം പുറത്തായി.

മുൾഗാവ്ക്കറെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്നു പുറത്താക്കാൻ ബിർള കണ്ട വഴി വേറൊന്നായിരുന്നു. ഒരു ദിവസം പത്രം ഒരു വാരിക തുടങ്ങി. ദിനപത്രത്തിന്റെ എഡിറ്റർ അതിന്റെ എഡിറ്റർ ആയി. എഡിറ്റർ പുറത്തുപോയപ്പോൾ വാരിക നിന്നു. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്ര പോയത് ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിന് അനുകൂലമായ കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ വന്നതുകൊണ്ടായിരുന്നത്രേ. അദ്ദേഹത്തെ ആരും ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായി കണ്ടിട്ടില്ല. അധികാരം വിറ്റും വാങ്ങിയും കഴിയുന്ന മുതലാളിമാർക്ക് എഡിറ്ററെ പുറത്താക്കാൻ എന്തെങ്കിലും ഒരു കാരണം വേണ്ടേ?

ഇന്ദിര ഗന്ധിക്ക് ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു ലേഖനങ്ങൾ വരാന്ത്യപ്പതിപ്പിലും മുഖപ്രസംഗമായും വന്നപ്പോൾ, ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ബി ജി വർഗീസ് പുറത്തായി. പുറത്താക്കിയെന്നു പറഞ്ഞുകൂടാ, അദ്ദേഹത്തിന്റെ കരാർ തീർന്നപ്പോൾ, പുതുക്കിയില്ല. അത്ര മാത്രം. പക്ഷേ ആ നടപടിക്ക് ഒരു നഗ്നത ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെച്ചുറ്റിപ്പറ്റി ഒരു പ്രതിഷേധപ്രസ്ഥാനം തന്നെ ഉയരുകയുണ്ടായി. ഒരുകാലത്ത് ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച വർഗ്ഗീസ് അങ്ങനെ മറുചേരിയിൽ എത്തി.

ജയപ്രകാശ് നാരായണന്റെ വിശ്വസ്തനായ അജിത് ഭട്ടാചാർജിയും കുൽദീപ് നയ്യാരും ഇന്ത്യൻ എക്പ്രസ് വിട്ടപ്പോൾ ഒരു ഇല പോലും ഇളകിയില്ല. അവർ രണ്ടു പേരും അറിയാതെ ഒരു ദിവസം നിഹാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ആയി പ്രത്യക്ഷപ്പെട്ടു. രണ്ടു പേരുടെയും താഴെ സ്റ്റേറ്റ്സ്മാനിൽ പ്രവർത്തിച്ചിരുന്നയാളാണ് നിഹാൽ സിംഗ്. അത്തരം വേലകൊണ്ടൊന്നും പുറത്താകുന്ന ആളല്ല പ്രഭു ചാവ്‌ ള. ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരിടക്ക് സർവതന്ത്രസ്വതന്ത്രനായി നീങ്ങിയിരുന്ന ചാവ്‌ ളയുടെ മീതെ ഒരു ദിവസം എച് കെ ദുവ കയറി നിന്നു. ഒന്നും കൂസാതെ ചാവ്‌ ള കസാല ഒഴിഞ്ഞ്, ബെഞ്ചിലേക്കു മാറിയിരുന്നു. അവസരം വന്നപ്പോൾ, വില പേശി, കൂടുതൽ അധികാരവും ആനുകൂല്യങ്ങളും നേടി, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു സഹോദരസ്ഥാപനത്തിലേക്ക് ചേക്കേറി.

ടൈംസ് ഒഫ് ഇന്തയുടെ പത്രാധിപത്യം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമാണെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. ടൈംസിന്റെ എഡിറ്റർ ദിലീപ് പഡ്ഗാംവ്ക്കർ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും ഒരു ചൊല്ലുണ്ടായിരുന്നു. പഡ്ഗാംവ്ക്കർ മുന്നേറിവന്നപ്പോൾ, പഴയ എഡിറ്റർ തഴയപ്പെടുകയായിരുന്നു. കാലം ചെന്നപ്പോൾ മാന്യനും കലാകുതുകിയും ചിന്തകനുമായ ദിലീപും പുറത്തായി. ഒരു ദിവസം ടൈംസിൽ എന്നെ എടുക്കാൻ വേണ്ടി അദ്ദേഹം എന്നോടു സംസാരിച്ചു. “പണം പ്രശ്നമല്ല; എന്ത് എഴുതണം എന്ന് നമുക്ക് ആലോചിക്കാം “ എന്ന മട്ടിലായിരുന്നു സംസാരം. ഞാൻ ഉത്സാഹഭരിതനായി. ഒരാഴ്ച കഴിഞ്ഞില്ല, ആരോ പറഞ്ഞു കേട്ടു, ദിലീപ് പുറത്തായിരിക്കുന്നു.

അത്രയേ ഉള്ളു എഡിറ്റർമാരുടെയും കാര്യം. ഗഹനമായ ദർശനത്തിന്റെയോ ഗൌരവമേറിയ ധൈഷണികപ്രശ്നത്തിന്റെയോ പിൻ വെളിച്ചമൊന്നുമില്ലാതെയും എഡിറ്റർമാർ പുറത്താകാം. അവിടെയാണെങ്കിൽ, നിറം പറഞ്ഞും കുതികാൽ വെട്ടിയും എഡിറ്ററെ തുരത്താം. ഇവിടെ അത് വെറും കുശുകുശുപ്പും കുതികാൽ വെട്ടും കൊണ്ട് നടപ്പാവും.

(മേയ് 17ന് മലയാളം ന്യൂസിൽ സോമവാരം എന്ന പംക്തിയിൽ വന്നത്)