Monday, April 4, 2011

നിനക്കൊരുത്തൻ കിഴക്കുദിക്കും

കിന്നാരം പറയുമ്പോൾ എന്തും പറയാം. കറുത്ത പെണ്ണ് എന്നും കരിങ്കുഴലി എന്നും പറയാം. ലൈൻ അടിക്കുന്നവനെ ഒരുത്തൻ എന്നു പറയാം. പക്ഷേ മറ്റേ കക്ഷിയെയോ? ഒരുത്തി എന്നു പറയരുത്. പൊല്ലാപ്പ് ആകും. അച്യുതാനന്ദൻ സിന്ധുവിനെ ഒരുത്തി ആക്കിയത് അതൊന്നും ആലോചിച്ചിട്ടാവില്ല. വായിൽ തോന്നി, അതു പാടി--അത്ര തന്നെ.

ആരാണ് ഒരുത്തി? ഒരു സ്ത്രീ? വെറും തത്ഭവം? എങ്കിൽ പിന്നെ തത്സമമായ ഒരു വാക്കെടുത്തെറിഞ്ഞാൽ മലമ്പുഴ കലങ്ങേണ്ടതില്ല. പക്ഷേ കലങ്ങാം. ഒരുത്തിയിൽ ഒരു സ്ത്രീയോടുള്ള പരാക്രമ്മല്ല, പുഛമാണ് ഇളിച്ചുകാട്ടുന്നതെന്ന് പലർക്കും അപ്പോഴേ തോന്നി. പഴഞ്ചനായ മനുവിന്റെ കല്പന പോലെ, സ്ത്രീയെ, പൂജിച്ചില്ലെങ്കിലും, ഒരുത്തിയാക്കരുതെന്ന് സ്ത്രീവാദക്കാർ പോലും ശഠിക്കും. ഒരു സ്ത്രീയും ഒരുത്തിയും തമ്മിൽ അഭേദം കല്പിച്ചതാണ് കുഴപ്പം. ശ്രേഷ്ഠവും നികൃഷടവും തമ്മിലുള്ള ഭേദം തിരിച്ചറിയാത്തതെന്നും പറയാം.

പണ്ടൊരു സമരനായകനും ഇതു പോലൊരു അക്കിടി പറ്റി. പാകിസ്താനെ ആദ്യം പരാജയത്തിലേക്കു നയിച്ച പട്ടാളത്തലവനായിരുന്നു അദ്ദേഹം. ജനറൽ അയൂബ് ഖാൻ. ഈറ പിടിച്ച ജനറൽ ഒരിക്കൽ ശത്രുരാജ്യത്തിന്റെ തലവിയായ ഇന്ദിരയെപ്പറ്റി പറഞ്ഞു: That Woman. ആ സ്ത്രീ. വെറും വസ്തുസ്ഥിതികഥനം. സൈനികമായ കൃത്യതയുള്ള പ്രയോഗം. പക്ഷേ അതായി പിന്നെ അയൂബിന്റെ പ്രശസ്തിക്കു കാരണം. പാക് പട അന്നു തോറ്റത് അതുകൊണ്ടാവണമെന്നില്ല. എന്നാലും ആ സ്ത്രീ ആയി അയൂബിന്റെ പരാജയം. ആ പ്രയോഗമായി അദ്ദേഹത്തിന്റെ മേൽ വിലാസം.

അതൊന്നും അറിയാൻ മെനക്കെട്ടിരുന്നയാളല്ല പി സീതി ഹാജി. കൂസലില്ലായ്മയുടെ കാര്യത്തിൽ അദ്ദേഹം അച്യുതാനന്ദനുമായി കട്ടക്കു കട്ടക്കു നിൽക്കും. സീതി ഹാജി ഓർമ്മിക്കപ്പെടുന്നത് രണ്ടു വാക് വികൃതികൊണ്ടാണെന്നു തോന്നുന്നു. മഴ പെയ്യാൻ കാടു വേണമെങ്കിൽ, അറബിക്കടലിൽ മഴ പെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചോദ്യം. രണ്ടാമത്തെ വികൃതി കാടിനെ സ്നേഹിച്ച ഒരു കവിയെപ്പറ്റിയുള്ള പ്രയോഗമായിരുന്നു. കാടിനെയും കവിയെയും പറ്റി പറഞ്ഞുപോയപ്പോൾ സീതി ഹാജി കാടു കയറി. അയൂബ് ഖാന്റെ അമളിയൊന്നും ഓർക്കാതെ ആ മരവ്യാപാരി കവിയെപ്പറ്റി പറഞ്ഞു: “ഒരു പെണ്ണ്....”

സഭ കത്തി. സ്ത്രീപുരുഷഭേദമെന്യേ ആളുകൾ ഒരു പെണ്ണ് എന്ന അകവിതയെ അപലപിച്ചു. “എന്തിനോ വെറും പാവം ഒരു പെണ്ണിനെ സൂര്യചന്ദ്രതാരകൾ പോലും നോക്കിനിന്നുപോം മട്ടിൽ” എന്നൊക്കെ കാവ്യമാകാം. പക്ഷേ ഒരു സ്ത്രീയെ ഒരു പെണ്ണ് എന്നു വിളിക്കുന്നത് കാര്യം വേറെ. ഒരു സ്ത്രീ ഒരു പെണ്ണല്ല എന്നു മനസ്സിലാക്കാൻ സീതി ഹാജിക്ക് ഏറെ നേരം വേണ്ടി വന്നില്ല. അദ്ദേഹം സുല്യം പറഞ്ഞ് പിൻ വാങ്ങി. എന്നിട്ടും പിന്നാമ്പുറങ്ങളിൽ ഇങ്ങനെ ഒരു സംസാരം തുടർന്നു: ഒരു പെണ്ണ് എന്നു പറഞ്ഞാൽ ഹലാക്ക് ആയി; ഓൾ എന്നു പറഞ്ഞാൽ ആർക്കും എതിർപ്പൊട്ടുമില്ല. ഓൾ എന്നു കേട്ടാൽ ചൊടിക്കാത്തതും ഒരുത്തി എന്നു കേട്ടാൽ വിറ കൊള്ളുന്നതും നമ്മുടെ രാഷ്ട്രീയഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇടതട്ടിച്ചുനോക്കാൻ.

ഒരുത്തിയെപ്പറ്റിയോർക്കുമ്പോൾ ഒരു യുദ്ധം ഓർമ്മയിൽ വരുന്നു. ഒരു സ്ത്രീയോടു കാണിച്ച കാടത്തത്തിന്റെ പരിണാമമായിരുന്നു ആ യുദ്ധം. ആ ആക്ഷേപത്തിൽനിന്നും വസ്ത്രാക്ഷേപത്തിൽനിന്നും പുറപ്പെട്ട ശപഥവും ചോരപ്പുഴയും എളുപ്പം നിലക്കുന്നതായിരുന്നില്ല. ആക്ഷേപം, ഒരുത്തിയായും അല്ലാതെയും, തുടരുന്നു. ഇനിയത്തെ പരിണാമം?

(malayala manorama march)

അയൂബ് ഖാനോ യാഹ്യാ ഖാനോ?

അയൂബ് ഖാനോ യാഹ്യാ ഖാനോ? സംശയം ഉന്നയിച്ചത് തോമസ് ജേക്കബ് ആയിരുന്നു. വി എസ് അച്യുതാനന്ദന്റെ ഒരുത്തി എന്ന പ്രയോഗത്തെപ്പറ്റി എഴുതി വന്നപ്പോൾ, ഞാൻ സംശയമില്ലാതെ എഴുതി: അയൂബ് ഖാൻ. സിന്ധു ജോയി എന്ന എസ് എഫ് ഐ നേതാവ് സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ വി എസ് ചാർത്തിക്കൊടുത്തതായിരുന്നു ആ പട്ടം, ഒരുത്തി. ഒരു സ്ത്രീ കേൾക്കേ, മര്യാദക്കാരാരും അവരെ ഒരുത്തി എന്നു വിളിക്കില്ല. നാലാൾ കേൾക്കേ ഒരിക്കലുമില്ല. മര്യാദയുടെ അതിരുകൾ മാറ്റിക്കെട്ടുന്നയാളാണ് വി എസ്. അങ്ങനെ അദ്ദേഹം സിന്ധുവിനെ ഒരുത്തി എന്നു വിളിച്ചപ്പോൾ, ഞാൻ അതിനു ചേർന്ന പഴയ ചില പ്രയോഗങ്ങൾ ഓർത്തുപോയി.

ആദ്യം ഓർമ്മയിൽ വന്നത് ആ സ്ത്രീ എന്ന ലക്കില്ലായ്മ ആയിരുന്നു. That Woman. ആരെയും, ഇന്ദിര ഗാന്ധിയെ ഒരിക്കലും, ആരും അങ്ങനെ ലക്കില്ലാതെ വിളിക്കരുത്. അതു വിളിച്ചത് അയൂബ് ഖാൻ ആണെന്നായിരുന്നു എന്റെ ഓർമ്മ. അങ്ങനെ എഴുതുകയും ചെയ്തു. അതു കണ്ടപ്പോൾ തോമസ് ജേക്കബിനു സംശയമായി. സംശയത്തിന്റെ ഒരു മുഖ്യസ്വഭാവമാണ് പകർച്ച. അത് എനിക്കും പകർന്നു. അയൂബ് ഖാനോ, അതോ, വേറെ വല്ല ഖാനോ, യാഹ്യാ ഖാനോ? ഞങ്ങൾ ആലോചനയായി.

പാമ്പിനെപ്പോലെ ഇഴഞ്ഞുനടക്കാനൊന്നും സംശയത്തിന് ഇട കിട്ടിയില്ല. മിടുക്കനായ ഒരു സബ് എഡിറ്റർ നെറ്റിൽ കേറി. അയൂബ്, യാഹ്യാ, പാകിസ്താൻ, ഇന്ദിര, That Woman, എന്നിങ്ങനെ കുറെ സൂത്രപദങ്ങൾ അടിച്ചുനോക്കിയപ്പോൾ, ആ പ്രയോഗത്തിന്റെ ഉടമ യാഹ്യാ ഖാൻ ആയിരുന്നെന്നു മനസ്സിലായി. തെറ്റു തിരുത്താൻ അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. എന്നിട്ടും എന്റെ കുറിപ്പിൽ കടന്നു കേറിയ ഒന്നു രണ്ടു പിഴകളെ, പതിവു പോലെ, അച്ചടിപ്പിശകെന്നു പറഞ്ഞ് ഞാൻ ഞെളിഞ്ഞു. എന്നും അങ്ങനെ ആയിരുന്നു: അവശേഷിക്കുന്ന തെറ്റുകളെല്ലാം അച്ചടിക്കാരന്റെ ചിലവിൽ എഴുതിച്ചേർക്കും. ഇന്നതിനു വഴിയില്ലെന്ന് ഞാൻ പിന്നീട് ഓർത്തു.

ഇന്ന് അച്ചടിക്കാരനും അച്ചുമായി ഒരു ബന്ധവുമില്ല. അളവും ആകൃതിയും നിറവുമെല്ലാം തിട്ടപ്പെടുത്തിയ അക്ഷരങ്ങളാണ് അച്ചടിക്കാരന്റെ കയ്യിൽ കിട്ടുന്നത്. അതിൽ തെറ്റ് എഴുതിപ്പിടിപ്പിക്കാൻ എത്ര കേമനായ അച്ചടിപ്പിശാചായാലും സാധ്യമല്ല. അക്ഷരത്തെറ്റു തിരുത്താൻ, എഡിറ്ററുടെയും അച്ചടിക്കാരന്റെയും ഇടയിൽ, പ്രൂഫ് റീഡർ എന്നൊരു കൂട്ടർ പണ്ടുണ്ടായിരുന്നു. മാതൃഭൂമിയിൽ താഴ്ന്ന ആ പദവിയിൽ ജോലി ചെയ്തിരുന്ന ഉയർന്ന ചിന്തകനായിരുന്നു കുട്ടിക്കൃഷ്ണ മാരാർ. തെറ്റു വരുത്താൻ വയ്യാത്ത വിധത്തിൽ അക്ഷരങ്ങൾ അച്ചില്ലാത്തെത്തന്നെ രൂപപ്പെടുത്തുന്ന യന്ത്രങ്ങൾ ഇറങ്ങിയതോടെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രൂഫ് റീഡർക്ക് വംശനാശം വന്നു.

ആ യന്ത്രം ഇല്ലാത്ത കാലത്ത് അക്ഷരത്തെറ്റ് ഒന്നു പോലും വരാതെ നോക്കിയിരുന്ന പ്രൂഫ് റീഡർമാർ ചില പത്രങ്ങളിൽ ഉണ്ടായിരുന്നു. ചില ഇംഗ്ലിഷ് പത്രങ്ങൾ അച്ചടിച്ചുവരുന്ന തെറ്റുകൾക്ക് ഉത്തരവാദിയെ കണ്ടെത്തി പിഴ ചുമത്തുമായിരുന്നു. ആ പതിവിന്റെ ഫലമായും പൊതുവേയുള്ള കാര്യക്ഷമതയുടെ ഫലമായും, തെറ്റ് ഒന്നുപോലും വരാതെ പത്രം ഇറക്കുക അസാധ്യമല്ലായിരുന്നു. കമ്പ്യൂട്ടർ നിലവിൽ വന്നശേഷം, ഞാൻ ഒരു പത്രത്തിൽ നൈറ്റ് എഡിറ്റർ ആയി ചുമതൽ ഏൽക്കുമ്പോൾ, പത്രം നിറയെ അക്ഷരത്തെറ്റ് ആയിരുന്നു. വാസ്തവത്തിൽ, ഒന്നാം താളിലെങ്കിലും തെറ്റ് തീർത്തും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്റെ നിയമനം.

ന്യൂസ് റൂമിൽ അത്ഭുതം എന്നെ കാത്തിരിക്കുകയായിരുന്നു. മിടുക്കന്മാരായ സബ് എഡിറ്റർമാർ ഉണ്ടായിരുന്നു. നല്ല യന്ത്രങ്ങളും. എന്നിട്ടും അക്ഷരത്തെറ്റുകൾ എങ്ങനെ കടന്നുകൂടുന്നു? ഞാൻ ചോദിച്ചു. ഞാൻ തന്നെ ഉത്തരവും പറഞ്ഞു: അക്ഷരത്തെറ്റ് തിരുത്താനുള്ള സംവിധാനം ആരും ഉപയോഗിക്കുകയോ, അടിച്ചുവിടുന്നത് വായിക്കുകയോ ചെയ്യുന്നുണ്ടാവില്ല. ഇപ്പോൾ ഒരു വാരികയുടെ സീനിയർ എഡിറ്റർ ആയ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ആ സംവിധാനം അവരുടെ യന്ത്രങ്ങളിൽ ഇല്ല. ശുണ്ഠിക്കാരനും മിടുക്കനുമായ ദുർഗ്ഗാദത്ത് എന്ന സിസ്റ്റംസ് മാനേജർ കീ ബോർഡിൽ ഒരു ബട്ടൺ അമർത്തിയപ്പോൾ, ആ സൌകര്യം തെളിഞ്ഞുവന്നു. എന്നിട്ട്, അരിശത്തോടെ, പരിഹാസത്തോടെ, ദുർഗ്ഗ മുറുമുറുത്തു: സൌകര്യം ഉണ്ടായാൽ പോരാ, തെറ്റ് തെറ്റാണെന്നു യന്ത്രത്തിൽ തെളിയുമ്പോൾ, അതു
തിരിച്ചറിയാനുള്ള വിവരമെങ്കിലും വേണം. ആരും ഒന്നും മിണ്ടിയില്ല. പിറ്റേന്നു മുതൽ തെറ്റുകൾ ഏറെക്കുറെ അപ്രത്യക്ഷമായി.

യന്ത്രം വഴി അഞ്ചുമിനിറ്റുകൊണ്ട് അയൂബ് ഖാനോ യാഹ്യാ ഖാനോ എന്ന സംശയം തീർക്കാൻ പറ്റിയ അവസരത്തിലേക്കു തിരിച്ചുപോകാം. കാൽ നൂറ്റാണ്ടുമുമ്പാണെങ്കിൽ ആ സംശയം എങ്ങനെ തീർക്കും? ചിലപ്പോൾ വിജ്ഞാനകോശത്തിൽ കണ്ടേക്കും. പഴയ ഫയലുകൾ പരിശോധിക്കാം. ഫയൽ ഇല്ലെങ്കിലോ? അറിവുള്ള, പ്രായമുള്ള ആരോടെങ്കിലും ചോദിക്കണം. ആ ആളെ എവിടെ കിട്ടും? പലപ്പോഴും വേണ്ട നേരത്ത് കിട്ടിയെന്നു വരില്ല. കിട്ടുന്നവർക്ക് ഉറപ്പുണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു: തെറ്റു വരരുതെന്നു നിർബ്ബന്ധമാണെങ്കിൽ, സംശയമുള്ളത് എഴുതാതിരിക്കുക. ആ വക ബുദ്ധിമൊട്ടുന്നുമില്ലാതെ, നൊടിയിടയിൽത്തന്നെ സംശയം തീരുന്നു. തെറ്റു വരുത്താൻ ഇടയില്ലാതാകുന്നു. ഇനി സംശയം തന്നെ ഇല്ലാതാകുമോ?

അച്ചടിക്കുന്ന ചിത്രങ്ങളുടെ കഥയും കുതൂഹലം ഉളവാക്കും. വീണ്ടും ഏൺപതുകളിലെ കഥ തന്നെയാണ് വിഷയം. തിരുവനന്തപുരത്തെ സെന്റ്രൽ ടെലഗ്രാഫ് ഓഫിസിൽ എണപതുകളുടെ തുടക്കത്തിൽ ഫോട്ടൊ ഫാക്സ് വന്നത് ഒരു അത്ഭുതം പോലെയായിരുന്നു. അവിടെ മാത്രമേ ആ സൌകര്യം തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. അതാകട്ടെ, അധികം ആരും ഉപയോഗിച്ചുമില്ല. തിരുവനന്തപുരത്തുനിന്ന് ഒരു അടിപിടിയുടെ ചിത്രം ആഴത്തിൽ ഒരു ശ്വാസം എടുത്തു വിടുമ്പോഴേക്കും കൊച്ചിക്കോ ഡൽഹിക്കോ എത്തിക്കാൻ പറ്റിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഉദ്വേഗമായിരുന്നു. അങ്ങനെ അയച്ച പടത്തിന് ദോഷം പലതുമുണ്ടായിരുന്നു. എന്നാലും അതു സാധ്യമായത് അന്നൊരു വിപ്ലവമായിരുന്നു.

പടമെടുത്ത് നെഗറ്റീവ് ബസ്സുവഴി കൊച്ചിക്ക് അയക്കുകയായിരുന്നു പതിവ്. ഡൽഹിയിൽ അത് എത്തിക്കുമ്പോഴേക്കും മനുഷ്യൻ ചന്ദ്രനിൽ രണ്ടു തവണ പോയി വന്നിരിക്കും. ഡൽഹിയിലായാലും കൊച്ചിയിലായാലും പടം കിട്ടിയാൽ പിന്നെ ബ്ലോക് ഉണ്ടാക്കുന്ന തിരക്കായി. അത് അച്ചടിച്ചാൽ കടലാസിന്റെയും മഷിയുടെയും യന്ത്രത്തിന്റെയും നിലവാരമനുസരിച്ചായിരിക്കും എന്തെങ്കിലും തെളിഞ്ഞുവരിക. എന്ത് അടിച്ചാലും എന്റെയോ എഡിറ്ററുടെയോ കുരങ്ങന്റെയോ മുഖമാണെന്നു തോന്നാം. അതുകൊണ്ട് പടത്തിന്റെ അടിയിൽ വിവരണം കൂടിയേ കഴിയുമായിരുന്നുള്ളു. അങ്ങനെ ഒരു പടമയക്കാൻ--പടം പിടിക്കാനും അത് ബസ് സ്റ്റാന്റിൽ എത്തിക്കാനും കൂടി--പതിനഞ്ചു രൂപ ഒരു സ്റ്റുഡിയോ ഈടാക്കിയിരുന്നത് ഓർക്കുന്നു. ഇന്നോ? ഇന്ന് ബ്ലോക് വേണ്ടാ, ബസ് വേണ്ടാ, സ്റ്റുഡിയോ വേണ്ടാ. ക്യാമറയും ക്യാമറാമാനും കടലാസും വേണ്ടെന്ന സ്ഥിതിയും അടുത്തു തന്നെ വന്നേക്കും. അച്ചു നിരത്തുന്ന ഏർപ്പാടിൽനിന്ന് അമ്പതുകൊല്ലം കൊണ്ട് ഇന്നത്തെ മുദ്രണസമ്പ്രദായത്തിലേക്കുണ്ടായ മാറ്റത്തിൽ ഇനിയെന്തു മാറ്റം ഉണ്ടാകുമോ ആവോ?

പത്രപ്രവർത്തനത്തിന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തോടൊപ്പം ധനശാസ്ത്രത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. പത്രം നടത്തി ഉടമ പണവും സ്വാധീനവും ഉണ്ടാക്കുന്നതുപോലെ, ഒരു പക്ഷേ അതിനെക്കാളേറെ, പത്രപ്രവർത്തകനും കൊള്ളാവുന്ന പ്രതിഫലം കിട്ടുമെന്ന നില വന്നിരിക്കുന്നു. കഴിഞ്ഞ 25 കൊല്ലത്തിൽ വരുമാനത്തിൽ വന്നിട്ടുള്ള വർദ്ധന ചെറുതൊന്നുമല്ല. ഇപ്പോൾ ലക്ഷപ്രഭു എന്നു പറയാവുന്ന പത്രപ്രവർത്തകർ എത്രയോ കാണും. ലക്ഷം രൂപ സ്വത്തുള്ള ആളെന്ന അർഥത്തിലല്ല, മാസം തോറും ലക്ഷം വാങ്ങുന്ന ആളെന്ന നിലയിൽ. എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ഉറപ്പിച്ച കരാറിലെ ശമ്പളം 75000 ആയിരുന്നു.

ഞാൻ പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് തകഴി കടത്തിൽ വെച്ച് നടത്തിയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഡയറി കക്ഷത്തുവെച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഒരു കല്യാണപ്പൊരുതുകാരനെ വഞ്ചി കാത്തുനിന്നിരുന്ന ഞങ്ങൾക്ക് കൂട്ടിനു കിട്ടി. സ്ത്രീധനത്തിന്റെ ലക്ഷങ്ങളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഏകഭാഷണം. ഡോക്റ്റർക്ക് ഇത്ര, എഞ്ചിനീയർക്ക് ഇത്ര...അങ്ങനെ പോയി അദ്ദേഹത്തിന്റെ കണക്ക്. ആയിടക്ക് ഒരു ഇംഗ്ലിഷ് പത്രത്തിൽ ഞാൻ പ്രത്യേകലേഖകനായി ചേർന്നിരുന്നതേയുള്ളു. ആയിരത്തഞ്ഞൂറു രൂപയോളം മാസം ശമ്പളം. അതു കേമം തന്നെ എന്നു കരുതി ഞാൻ പൊരുത്തുകാരനോട് ചോദിച്ചു,
“പത്രപ്രവർത്തക്ന് എന്തു സ്ത്രീധനം കിട്ടും?“ പൊരുത്തുകാരൻ ഒന്നു ശങ്കിച്ചു. പത്രപ്രവർത്തകൻ കല്യാണം കഴിക്കില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. അല്പം നീണ്ട മൌനത്തിനുശേഷം അയാൾ പറഞ്ഞത് എന്റെ ഭാര്യക്ക് നന്നേ രസിച്ചു. “ഓ, പത്രപ്രവർത്തകന് അങ്ങനെ മാർകറ്റൊന്നുമില്ല സാറേ. കിട്ടിയതു വാങ്ങിക്കാം. അത്ര തന്നെ.”

അതൊന്നുമല്ല ഇപ്പോഴത്തെ സ്ഥിതി. ശമ്പളം ആറക്കം ആകാം. സ്വാധീനം വഴി ഉണ്ടാകാവുന്ന വരുമാനത്തിന് വില പറഞ്ഞുകൂടാ. പദവികൾ ഏർപ്പാടാക്കുന്നതിൽ പത്രപ്രവർത്തകനുള്ള പങ്കിനെപ്പറ്റി വാർത്ത ചോർന്നത് ഈയിടെയാണല്ലോ. പുത്തൻ തലമുറക്കാറുകൾ ഓടിക്കുന്ന പത്രപ്രവർത്തകരെ ഇപ്പോൾ എത്രയോ കാണാം. ഞാൻ പത്രത്തിൽ കേറുമ്പോൾ, മൂട്ട പോലുള്ള മോറിസ് മൈനർ ഓടിച്ചിരുന്ന എന്റെ എഡിറ്റർ ചെറിയൊരു ന്യൂനപക്ഷം ആയിരുന്നു. ഇപ്പോൾ കാറില്ലാത്ത പത്രപ്രവർത്തകൻ പത്തുകൊല്ലത്തെ പരിചയമൂള്ള ആളായിരിക്കുകയില്ല.

എല്ലം കൊണ്ടും സുഖം തന്നെ. തിരിച്ചറിയാൻ വയ്യാത്ത വിധം പുരോഗതി ഉണ്ടായിരിക്കുന്നു. സാങ്കേതികവിദ്യയിലും സമ്പത്തികനിലയിലും. മാധ്യമങ്ങളുടെ കെട്ടിലും മട്ടിലും ആ വ്യത്യാസം കാണാം. അതോടൊപ്പം താരതമ്യാത്മകമായ യാത്മകമായ ഒരു അന്വേഷണം കൂടി നടത്താം, Happynomics എന്നു വിളിക്കുന്ന ഗവേഷണശാഖയുടെ ചുവടു പിടിച്ച്. ഒരു പരിധി വരെ പണമാണ് സന്തോഷത്തിനു നിയാമകം. അതുണ്ടായാലേ സന്തോഷം ഉണ്ടാകുകയുള്ളു. പക്ഷേ കുറെ പണം ഉണ്ടായിക്കഴിഞ്ഞാൽ, പണവും സന്തോഷവും തമ്മിലുള്ള അനുപാതം കൂടിക്കൊണ്ടിരിക്കും. പണം ഉണ്ടായാൽ സന്തോഷം കൂടുകയില്ല എന്ന സ്ഥിതിയും വരും. അതുപോലെ, മാധ്യമരംഗത്തെ സാങ്കേതികവിദ്യയിലും വരുമാനത്തിലും ഉണ്ടാകുന്ന പുരോഗതിയും വായനക്കാരനുണ്ടാകുന്ന അനുഭവവും ഇടതട്ടിച്ചുനോക്കാം. വായനക്കാരന്റെ അനുഭവത്തിൽ ഉണ്ടായ മാറ്റം എന്ത്? അന്നും ഇന്നും പത്രം വഴി വായനക്കാരന് കിട്ടുന്ന വിവരത്തിന്റെയും വിനോദത്തിന്റെയും അളവിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം എന്ത്? വായനക്കാരന്റെ ഭാവുകത്വത്തിലും വിജ്ഞാനത്തിലും എന്തു മാറ്റം വരുത്താൻ പത്രത്തിനു കഴിയുന്നു? അതോ പഴയ കവിതയിലെ വരികളിൽ ഉണരുന്ന സ്വഭാവം പത്രം ഇന്നും നിലനിർത്തുന്നുവോ? “അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമീ പത്രം...”

(malayalam news april 4)

നല്ലതല്ലാത്ത ചില പതിവുകൾ

മൌലികത വി എസ് അച്യുതാനന്ദന്റെ ഒരു മേന്മയായിട്ടല്ല, എന്നാലും മൌലികത തീർത്തും ഇല്ലാത്ത ഒരു നേതാവായി അദ്ദേഹത്തെ ആരും കണ്ടെന്നുവരില്ല. മൌലികമെന്നു തോന്നാവുന്ന ഒരു മുദ്രാവാക്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. പ്രകാശ് കാരാട്ട് അതിനെ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. അഞ്ചാണ്ടുകൂടുമ്പോൾ മന്ത്രിസഭയെ മാറ്റുന്ന കേരളത്തിന്റെ പതിവ് മാറ്റണമെന്ന വിപ്ലവകരമായ ഒരു നിർദ്ദേശം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. അതു സ്വീകരിക്കപ്പെട്ടാൽ, അഞ്ചുകൊല്ലം കൂടി മുഖ്യമന്ത്രിയായിരിക്കാൻ അദ്ദേഹത്തിനു പറ്റിയേക്കുമെന്നതുതന്നെയാകും മുഖ്യമായും അതിലെ വിപ്ലവാംശം.

ആ നിർദ്ദേശത്തെ അപഗ്രഥിക്കുമ്പോൾ, ഗവേഷണകുതുകിയായ പ്രകാശ് കാരാട്ട് ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാട്ടി. ആനുഭവികമായ ഒരു ക്രമത്തിന്റെ അടിസ്ഥാ‍നത്തിലല്ല രാഷ്ട്രീയത്തിന്റെ പുരോഗതി. ഇതുവരെ കണ്ടുപോന്ന പതിവിന്റെ ആവർത്തനമാകണമെന്നില്ല രാഷ്ട്രീയത്തിന്റെ ഇനിയുള്ള ഗതി. അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുതരം ആന്റിതീസിസിലേക്കു കടന്നു. പതിവതാണെങ്കിലും, അതു തെറ്റിച്ച് ഇത്തവണ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും എന്ന് അദ്ദേഹം പ്രവചനീയമാ‍യ ഒരു പ്രവചനം അവതരിപ്പിച്ചു, അച്യുതാനന്ദന്റെ പിന്തുണയോടെ. ഇവിടെ വിശകലനം ചെയ്യുന്നത് അതിന്റെ സാധ്യാസാധ്യതകളല്ല.

ഇപ്പറഞ്ഞത് തീർത്തും ശരിയല്ല. ഒരാൾ കേരളത്തിൽ അടുപ്പിച്ച് രണ്ടു തവണ മുഖ്യമന്ത്രിയാവുകയുണ്ടായി. കോൺഗ്രസിന്റെ പിന്തുണയോ പങ്കാളിത്തമോ ഉള്ള ഒരു മുന്നണി അടുപ്പിച്ച് മൂന്നു ഘട്ടങ്ങളീലായി അധികാരത്തിൽ ഉണ്ടായിരുന്നു. അറുപതുകളുടെ ഒടുവിൽ, ഇ എം എസ് കോൺഗ്രസിനെ നേരിടാൻ വേണ്ടി സൃഷ്ടിച്ച വിശാലസപ്തകസക്ഷിമുന്നണീയുടെ ചിതയിൽനിന്നായിരുന്നു തുടക്കം. തിരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യാളിയ ആ മുന്നണീയിൽ കോൺഗ്രസ് പങ്കാളിയായില്ല; അതിനെ പിന്തുണച്ചതേയുള്ളു. അല്പകാലത്തെ ഭരണത്തിനുശേഷം അച്യുതമേനോന്റെ തന്നെ നേതൃത്വത്തിൽ ആ മുന്നണി തിരന്നെടുപ്പിനെ നേരിട്ടപ്പോൾ, അതിൽ കോൺഗ്രസുമുണ്ടായിരുന്നു. അതേ മുന്നണിയായിരുന്നു, വേറൊരു നേതാവോടുകൂടിയാണെങ്കിലും, 1977ലെ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി അധികാരത്തിൽ ഏറിയതും. തിരഞ്ഞെടുപ്പു തോറും ഭരണകക്ഷിയെ മാറ്റിനോക്കുന്ന പതിവ് കേരളം നടപ്പാക്കിയത് അതിനു മുമ്പും പിമ്പുമായിരുന്നു.

അച്യുതാനന്ദൻ മൌലികമെന്നോണം മേന്മയായി ഉന്നയിക്കുന്ന ആ പതിവിന്റെ മാറ്റം വാസ്തവത്തിൽ മേന്മയാണോ എന്നു വേണം ആലോചിക്കാൻ. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശം തന്നെ അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയൊരു ഭരണകൂടം നിലവിൽ വരുത്താൻ ജനങ്ങൾക്ക് അവസരം കൊടുക്കുക എന്നതാണ്. പിന്നിട്ട അഞ്ചുകൊല്ലത്തെ വിലയിരുത്താം. വരുന്ന അഞ്ചുകൊല്ലത്തിനു രൂപം കൊടുക്കാം. പുതിയ രീതികൾക്കും മുഖങ്ങൾക്കും വേദിയൊരുക്കാം. മാറ്റത്തിനുള്ള അവസരം ഉപയോഗപ്പെടുത്താം. പഴയ കൂട്ടർ തന്നെ മതി, കൂടുതൽ മെച്ചപ്പെട്ട ഒരു സംഘം വരാനില്ല, എന്നൊരു അലംഭാവം വന്നാൽ ആപത്തായി. അധികാരത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം അത് ആരെയും ദുഷിപ്പിച്ചുകളയുമെന്നതാണ്. ജനങ്ങളുടെ ദാക്ഷിണ്യത്തോടെയാണെങ്കിലും അല്ലെങ്കിലും, ആളുകളായാലും പാർട്ടികളായാലും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനോളം രാഷ്ട്രീയമായ അപകടം വേറൊന്നില്ല.

കേരളം ഉണ്ടാക്കിയിരുന്ന മറ്റൊരു പതിവ് മാറ്റിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സമാധാനം. മനസ്സിൽ അരാജകത്വം പേറി നടക്കുന്ന കേരളം ഒരു ഭരണകൂടത്തെയും കാലം തികയുവോളം സഹിക്കില്ലെന്നതായിരുന്നു അതിനെ പ്രശ്നസംസ്ഥാനമായി കാണാൻ പലരെയും പ്രേരിപ്പിച്ചിരുന്ന രാഷ്ട്രീയവസ്തുത. ജനാധിപത്യത്തെപ്പറ്റി നിയമ-രാഷ്ട്രീയചിന്തക്നായിരുന്ന എൻ എ പാൽഖിവാല പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. രാഷ്ട്രവ്യവസ്ഥയുടെ ഹൃദയസ്പന്ദനം പോലെയാണ് തിരഞ്ഞെടുപ്പ്. അതു കൂടെക്കൂടെ വന്നാൽ അപകടം. നേരത്ത് നടക്കാതിരുന്നാലും അപകടം. ആദ്യത്തെ പ്രശ്നമായിരുന്നു ഏറെക്കാലം കേരളത്തിന്റേത്. അതു മാറി, ഭരണകൂടങ്ങൾക്ക് അഞ്ചുകൊല്ലം തികക്കാൻ പറ്റുന്നുവെന്നത് എല്ലാവരുടെയും ഭാഗ്യത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു.

ഇതൊക്കെയുമായി ബന്ധപ്പെട്ടതുതന്നെയാണ് മാറ്റേണ്ട മറ്റൊരു പതിവ്. ഇതൊക്കെയെന്നുവെച്ചാൽ നേരത്തെ സൂചിപ്പിച്ച അരാജകപ്രവണത. ഇടക്കിടെ തിരഞ്ഞെടുപ്പു വേണമെന്നത് അതിന്റെ ഒരു സൂചന. തിരഞ്ഞെടുത്തയാളെത്തന്നെ അധികം ഭരിപ്പിക്കില്ലെന്നത് വേറൊരു സൂചന. തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കാത്തതോ ആയ പാർട്ടിയിലെ നേതാവിനെ കൂടെക്കൂടെ മാറ്റണമെന്നത് ഇനിയും മറ്റൊരു സൂചന. അത്രയൊന്നും പോരെങ്കിൽ, ആളൊന്നുക്ക് ഒരു പാർട്ടിയെങ്കിലും വേണമെന്നത് പിന്നെയുമൊരു സൂചന.

കേരളത്തിൽ പ്രബലമെന്നു പറയാവുന്ന രണ്ടു കക്ഷികളേയുള്ളു. കോൺഗ്രസും സി പി എമ്മും. വേണമെങ്കിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും എന്നു കൂടി പറഞ്ഞോളൂ. അവയെയാകട്ടെ, ആ പ്രബലകക്ഷികളിൽ ഒന്നിന്റെ ഭാഗമായിട്ടേ കാണാൻ പറ്റൂ. ഒപ്പം കൂട്ടാൻ ആരും തയ്യാറല്ലാത്തതുകൊണ്ട് ബി ജെ പി ഒറ്റക്കൊരു പൂവുംകൊണ്ട് ശക്തി പരിശോധിക്കാൻ നിൽക്കുന്നുണ്ട്, ശരി. പക്ഷേ ഒറ്റക്കല്പലകയെന്നു കരുതിയിരുന്ന ബി ജെ പിയും ലീഗും പോലും, കേരളത്തിന്റെ ജനിതകമായ പിളർപ്പൻ സ്വഭാവംകൊണ്ട് പലതായി മാറിയതാണ് അനുഭവം. കേരള കോൺഗ്രസ്സുകൾ എത്രയുണ്ട് എന്നു കൈവിരലിൽ എണ്ണാൻ പറ്റില്ല. ലീഗിൽ ചേരേണ്ടിയിരുന്നവർ എത്ര വിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നുവെന്നു നോക്കുക. ഇതിന്റെ കാരണം ഒരാൾക്ക് വേറൊരാളെ പൊറുപ്പിക്കാൻ വയ്യാത്ത മാനസികാവസ്ഥ തന്നെ. അതിന്റെ ഫലമായി ഒറ്റക്കും തെറ്റക്കും നിൽക്കുന്ന, ജനസ്വാധീനം കാര്യമായി അവകാശപ്പെടാനില്ലാത്ത കക്ഷികളും നേതാക്കളും അധികാരത്തിൽ ഞെളിഞ്ഞുകയരുന്നു. ഇതാണ് കേരളത്തിന്റെ ഒരു രാഷ്ട്രീയപാരമ്പര്യം. അതു മാറ്റിയെടുക്കുന്ന കാര്യം അച്യുതാനന്ദൻ എന്നല്ല, ആരും ആലോചിക്കുന്നതായി തോന്നുന്നില്ല.

സാമൂഹ്യസുരക്ഷക്കുവേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ കേരളം കാണിച്ച മുൻ കൈ അമർത്യ സെൻ മുതലിങ്ങോട്ടുള്ളവരുടെ അനുമോദനം നേടിയതാണ്. വളരെ നല്ലത്. അതിന്റെ ഭാഗമായാണോ ആവോ, കേരളം ഉണ്ടാക്കിവെച്ച വേറൊരു പതിവുണ്ട്: കണക്കറ്റു കുടിക്കുന്ന പതിവ്, ഊഞ്ഞാലു കെട്ടേണ്ട കയറുകൊണ്ട് കൊലക്കുരുക്കുണ്ടാക്കി, ആത്മഹത്യയിൽ റെക്കോർഡ് കുറിക്കുന്ന പതിവ്. ചുഴുഞ്ഞുനോക്കിയാൽ, അതിന്റെ പിന്നിലും കാണാം നേരത്തെ സൂചിപ്പിച്ച ആ മനസ്ഥിതി. എന്തിനെയും എതിർക്കുന്ന, ആരെയും പൊറുപ്പിക്കാത്ത, ഏതു സംഘടനയെയും പിളർക്കുന്ന, എവിടെയും ശത്രുവിനെ കാണുന്ന, ഒരിക്കലും ഉള്ളു കുലുക്കി ചിരിക്കാത്ത, എപ്പോഴും അസ്വസ്ഥമായ മനസ്ഥിതി.

ആ മനസ്ഥിതി കാരണം ഉണ്ടായിട്ടുള്ള പതിവുകൾ പലതും മാറ്റിയാൽ കൊള്ളാം. അങ്ങനെ മാറ്റേണ്ടവയിൽ പെടില്ല അഞ്ചാണ്ടു കൂടുമ്പോൾ ഭരണകക്ഷിയുടെ നിറത്തിലും മുഖത്തിലും മാറ്റം വരുത്തുന്ന പതിവ്. ആ പതിവ് നല്ലതാണെന്നു തന്നെ പറയണം.

സുനാമിയും അച്യുതാനന്ദനും

കേരളത്തിന്റെ ചിന്ത മുഴുവൻ വി എസ് അച്യുതാനന്ദനെ ചുറ്റിപ്പറ്റി മുനിഞ്ഞും ഉറഞ്ഞും ആടിക്കൊണ്ടിരുന്നപ്പോൾ, സെന്തായ് നഗരത്തിലെ കാസുമി സെയ്കി എന്ന കാഥികൻ വീട്ടുമുറ്റത്തിരുന്ന് രണ്ടു ബ്രിട്ടിഷ് മിത്രങ്ങളെ സൽക്കരിക്കുകയായിരുന്നു. മേശപ്പുറത്ത് പെട്ടെന്ന് കുറെ കൽക്കഷണങ്ങൾ വന്നു വീണു. അങ്ങനെയൊന്നും നിലക്കുന്നതായിരുന്നില്ല ആ കൽമഴ. കാസുമിക്ക് ഉടനേ കാര്യം മനസ്സിലായി. അത്രതന്നെ പകക്കാതെ നോക്കിയിരുന്ന ബ്രിട്ടിഷ് മിത്രങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു: “ഭൂകമ്പം...”

ആറു മിനിറ്റേ ഭൂമി ഇളകിയുള്ളു. പക്ഷേ അച്ചുതണ്ടിനെത്തന്നെ തള്ളിമാറ്റുന്നതായിരുന്നു ആ ഇളക്കം. അതുകൊണ്ട് കടൽ കയർത്തുവോ, കടൽ കയർത്തതുകൊണ്ട് ഭൂമി ഇളകിയോ എന്ന ഉൽപ്രേക്ഷക്കൊന്നും അവിടെ അവസരമുണ്ടായിരുന്നില്ല. കാസുമി ഓടുകയായിരുന്നു. നിലം പൊത്തുന്ന കെട്ടിടങ്ങളുടെ നടുവിലൂടെ, വെള്ളം വിഴുങ്ങുന്ന മനുഷ്യരുടെ മുഴുവനാകാത്ത വിലാപം കേട്ടുകൊണ്ട്, സ്വബോധം നഷ്ടപ്പെട്ട കടലിന്റെ ആട്ടം കണ്ടുകൊണ്ട് കാസുമി എവിടേക്കെന്നില്ലാതെ ഓടി.

നാശം ഭയാനകമാകുമ്പോൾ സംഖ്യ നിരർഥകമായി മാറുന്നു. മുപ്പതടി പൊക്കത്തിൽ തിര പൊങ്ങിയത്രേ. കേരളത്തോളം വലുപ്പത്തിൽ, മുന്നൂറു നാഴിക നീളത്തിലും അമ്പതു നാഴിക വീതിയിലും, ഫുക്കുഷിമയോടു ചേർന്ന കടലിന്റെ അടിത്തട്ട് ശരാശരി ഒരു ഗജം പൊക്കത്തിൽ ഇളകിയാടിയത്രേ. അതുവഴിയുണ്ടായ വെള്ളത്തിന്റെ പൊട്ടിത്തെറിക്ക് ഏതാണ്ടൊരു ആറ്റം ബോംബിന്റെ ശക്തി ഉണ്ടായിരുന്നത്രേ. കണക്കുകൾ അന്തം വിടുവിക്കുന്നതായിരുന്നു. പക്ഷേ നമുക്ക് അന്തം വിട്ടില്ല. നമ്മൾ അച്യുതാനന്ദന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഞാൻ കണക്കു കൂട്ടി നോക്കി. മുപ്പതടി ഉയരത്തിൽ പൊങ്ങിയ കടൽ! അതിനെക്കാൾ ഉയരത്തിൽ എത്തിയിരുന്നില്ലേ മഛിലിപട്ടണത്തിൽ പൊങ്ങിയ തിരമാല? ആന്ധ്രയുടെ തീരത്ത് ഉൾക്കടൽ ഇളകിവന്നത് 1977ന്റെ അവസാനമായിരുന്നു. ഒരു തിരയേ പൊങ്ങിയുള്ളു. ഒരു കയറ്റം; അതേ വേഗത്തിൽ ഇറക്കം. കയറിവന്ന തിര കൂറ്റൻ കരിമ്പനകളുടെ കിരീടം തൊട്ടുനോക്കി, ഇറങ്ങുന്നതിനുമുമ്പ്. എത്ര പൊക്കത്തിൽ അത് അടിച്ചുകേറി എന്നു കണക്കാക്കി നോക്കുക. ജീവന്റെ പിറവിക്ക് വേദിയൊരുക്കുന്ന വെള്ളത്തിന്റെ അതേ ഉത്സാഹത്തോടെത്തന്നെയായിരുന്നു വഴിയിൽ വന്നതിനെല്ലാം ഉദകക്രിയ ചെയ്തുകൊണ്ടുള്ള ആ ആ ഒറ്റയാൻ തിരയുടെ പിന്മാറ്റം.

അന്ന് ഇന്നത്തെ തരം ക്യാമറയും, ഫോണും, ടി വിയും ഉണ്ടായിരുന്നില്ല. അന്നത്തെ കണക്കുകൾ കൊട്ടക്കണക്കുകളായിരുന്നു. ഫുക്കുഷിമയിൽ പതിനായിരത്തിന്റെ കണക്കുകൾ പറയുന്നതു കേട്ടപ്പോൾ, ഞാൻ ഓർത്തു: മുപ്പത്തിനാലുകൊല്ലം മുമ്പ് ആന്ധറയുടെ തീരത്ത് ഒലിച്ചുപോയവർ എത്ര എത്ര പതിനായിരങ്ങളായിരുന്നു! ദിവി താലൂക്കിലും മഛിലിപട്ടണത്തിലും മണ്ഡപാക്കല എന്ന ഗ്രാമത്തിലും കാറോടിച്ചുപോയപ്പോൾ, വരമ്പുകളുടെ ഓരങ്ങളിൽ മുറിഞ്ഞ അവയവങ്ങളും മുഴുവൻ ശവങ്ങളും കുഴിവെട്ടുകാരെ കാത്തുകിടക്കുന്നതു കണ്ടു. ശവങ്ങളിൽ മനുഷ്യരും മൃഗങ്ങളുമുണ്ടായിരുന്നു. കിറുക്കിളകിയ കടൽ പക്ഷഭേദം കാണിച്ചില്ല. പാടശേഖരങ്ങൾ ചിതകളായി. ചിതയൊരുക്കുന്നവർക്കായിരുന്നു അന്ന് ക്ഷാമം.

സുനാമിയെപ്പറ്റി അന്ന് കേട്ടറിവുണ്ടായിരുന്നില്ല. ആ ജാപ്പനീസ് പദം നാട്ടാചാരമാകാൻ ഇന്തൊനേഷ്യയിൽ കടലിനു പ്രാന്ത് ഇളകേണ്ടി വന്നു. ഇങ്ങു കേരളത്തിലെ കൊല്ലം വരെ കുനി കുത്തി വന്ന ആ വെള്ളം 2004ൽ എത്ര പതിനായിരങ്ങളെ കൊണ്ടുപോയെന്ന് ഇന്നും തിട്ടമില്ല. അതുണ്ടായത് കടലിനു ചുഴലി പിടിപെട്ടതുകൊണ്ടോ, സർവം സഹയായ, വസുന്ധരയായ ഭൂമിയുടെ ഇടാനെഞ്ചുപൊട്ടിയതുകൊണ്ടോ എന്നു ശാസ്ത്രജ്ഞന്മാർ നിശ്ചയിക്കട്ടെ. ആന്ധ്രയിൽ ചുഴലി മാത്രമേ ഉണ്ടായതായി കേട്ടുള്ളു. ഭൂമി വിറക്കുകയും കടൽ കയർക്കുകയും ചെയ്യുന്ന സുനാമി, പേരിലെങ്കിലും, പിന്നീടു വന്നതായിരുന്നു.

ആ വരവിന് രണ്ടു വിശേഷതകൾ കാണാം. ഒന്നാമതായി, അത് കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേത്തരമോ ഇടത്തരമോ ആയ രണ്ടു സുനാമികൾക്കിടയിലെ ഒഴിവുകാലം കുറഞ്ഞുകൊണ്ടേ വരുന്നു. മനുഷ്യന്റെ അഹന്തയെ പുഛിച്ചുകൊണ്ട്, അതു കവർന്നുകൊണ്ടുപോകുന്ന ജീവന്റെയും സ്വത്തിന്റെയും അളവ് കൂടിക്കൊണ്ടേ പോകുന്നു. രണ്ടാമതായി, മുന്നറിയിപ്പുകളെയെല്ലാം അതു നിസ്സരമാക്കുന്നു. ഇത്തരം ആപത്തുകളെ നേരിടാൻ ജപ്പാനോളം സജ്ജീകരണമുള്ള രാജ്യം വേറെയില്ല. നിതാന്തജാഗ്രത ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നിട്ടെന്ത്? കടലിന്റെ അടിത്തട്ടു കിടുങ്ങിയാൽ, കരക്കായാലും വെള്ളത്തിലായാലും രക്ഷയില്ല. എവിടെപ്പോയൊളിക്കാൻ? നമ്മുടെ പഴയ മൊഴി വീണ്ടും പൊടി തട്ടിയെടുക്കാം: വീടു വിഴുങ്ങുന്ന ഭൂതം മുട്ടിവിളിക്കുമ്പോൾ, വാതിൽ ചാരിയാൽ മതിയോ?

മൂന്നമതൊരു വിശേഷത കൂടി സുനാമിയുമായി ബന്ധപ്പെടുത്തി കാണണം. ഒരിടത്ത് കടൽ ഇളകിവരുമ്പോൾ, സെന്തായ് നഗരത്തിൽ കാസുമി സെയ്കി ജീവനും കൊണ്ടോടുമ്പോൾ, മനുഷ്യസഹസ്രങ്ങൾ ഒലിച്ചുപോകുമ്പോൾ, നമ്മൾ അച്യുതാനന്ദന്റെ രാഷ്ട്രീയഭാഗധേയം ചർച്ച ചെയ്യുന്ന തിരക്കിൽ പെട്ടു പോകുന്നു, രാവും പകലും. ഫുക്കുഷിമയിലെ ദുരന്തം, നമ്മെ സംബന്ധിച്ചിടത്തോളം, ഇടവേളകളെ വികാരമസൃണമാക്കാനുള്ളതു മാത്രമാകുന്നു. മുഖ്യവും മാദകവുമായ വിഷയം അച്യുതാനന്ദൻ തന്നെ. അതല്ലെങ്കിൽ വേറൊരു ആനന്ദൻ എന്ന വ്യത്യാസമേ കാണുകയുള്ളു. നാശത്തോടും മരണത്തോടുമുള്ള മനുഷ്യപ്രതികരണം എന്നും ഇങ്ങനെയൊക്കെയായിരിക്കും. നാശം വീട്ടുമുറ്റത്ത് നടന്നാ‍ലേ നമ്മളെ ഏശുകയുള്ളു. വസുധൈവ കുടുംബകം, ലോകമേ തറവാട്, എന്നതൊക്കെ കേൾക്കാൻ കൊള്ളാവുന്ന തത്വം തന്നെ, കേൾക്കാൻ കൊള്ളാവുന്ന തത്വം മാത്രം.

ആന്ധയിലെ തീരത്ത് കടൽ കുതറി വന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേത് എന്നു പറഞ്ഞല്ലോ. അന്നത്തേതിൽനിന്നു വ്യത്യസ്തമായി, സെന്തായ് നഗരത്തിന്റെ നാശം നമ്മുടെ നടുമിറ്റത്തെ പൊട്ടിത്തെറിയായി അനുഭവപ്പെടുത്താനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്തായ് നഗരത്തിൽനിന്ന് കാസുമി ഓടി രക്ഷപ്പെടുന്നതും കടലിന്റെ കുടൽമാല കീറിത്തെറിക്കുന്നതുമെല്ലാം നമ്മുടെ സ്വീകരണമുറിയിലെ സംഭവമായിരിക്കുന്നു. എന്നിട്ടും പണ്ട് പത്രം വായിച്ച് “അയ്യോ കഷ്ടം” എന്നു പറയുന്നതുപോലെ, ഇപ്പോൾ ദുരന്തം നേരിൽ കണ്ട് നമ്മൾ “അയ്യോ കഷ്ടം” മൂളുന്നു. എന്നിട്ട് അച്യുതാനന്ദനെപ്പറ്റിയുള്ള ചർച്ച തുടരുന്നു.

മനുഷ്യമസ്തിഷ്കത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ രൂപപ്പെടുത്തിയ ഒരു നിഗമനം ഉണ്ട്. രണ്ടു ഭാഗങ്ങളുള്ള മസ്തിഷ്കത്തിൽ, ചിന്തയെയും ആവിഷ്കരണപാടവത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിൽ ഉണ്ടായിട്ടുള്ള വികാസം അത്ഭുതാവഹമത്രേ. സ്നേഹം, ദയ തുടങ്ങിയ വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തിലാകട്ടെ, ഒരു വികാസവുമുണ്ടായിട്ടില്ല താനും. ഒരു ഭാഗത്ത്, ഒരു ക്വാണ്ടം മുന്നേറ്റം. മറുഭാഗത്ത്, കൺഫ്യൂഷ്യസിന്റെ കാലത്തേതിൽനിന്ന് ത്രിമ്പും വ്യത്യാസമില്ലത്ത നിശ്ചലത്വം. അതുകൊണ്ടായിരിക്കാം, പണ്ട് നായനാർ തമാശ പോലെ പറഞ്ഞിരുന്നു, “നമ്മൾ ഒരു ചായ കുടിക്കുന്നു; പിന്നെ ഒരു ബലാത്സംഗം നടത്തുന്നു.” ഏതാണ്ട് ആ ഈണത്തിൽ നമുക്ക് ഇനിയും ചോദിക്കാം, “രണ്ടു മൂന്നിടത്ത് ഒരുമിച്ചൊരു സുനാമി കനത്താൽ, ഈ മൺപന്ത് മൂന്നായി പിളർന്നാൽ, അപ്പോഴും നമ്മൾ അച്യുതാനന്ദനെ ധ്യാനിച്ചിരിക്കുമോ?”

(malayalam news)