Thursday, June 3, 2010

പത്രാധിപർക്കുള്ള വായനക്കാരുടെ കത്തുകൾ

എന്റെ പേരിൽ പത്രാധിപർക്കുള്ള ആദ്യത്തെ കത്ത് അച്ചടിച്ചുവന്നത് കഴിഞ്ഞയാഴച ആയിരുന്നു. പേർ അച്ചടിച്ചുകാണാൻ മോഹിച്ചിരുന്ന കാലത്ത് ഒന്നോ രണ്ടോ വെളിച്ചം കണ്ടിരുന്നോ? ഓർമ്മയില്ല. കത്തെഴുതിയിട്ടില്ലെന്നല്ല. കത്തുകൾക്കുവേണ്ടി നീക്കിവെച്ച സ്ഥലം നിറക്കാൻ സാധനം തികയാതെ വരുമ്പോൾ, നിരുപദ്രവമായ ‘കൃതികൾ‘ ആ വകയിൽ രചിച്ചിട്ടുണ്ട്, പല പേരുകളിൽ. അത് ഒരു മുറയാക്കി, ചില സഹപ്രവർത്തകരും പേരു മറച്ച് ക്രിയ തുടങ്ങിയപ്പോൾ, പത്രാധിപർക്കുള്ള കത്തുകൾ പത്രാധിപർ തന്നെ എഴുതുന്നത് നിരോധിക്കേണ്ടിവന്നു.

ഒരു വാരികയായിരുന്നു വേദി. അതാത് ആഴ്ചയിലെ കഥകളുടെ ചൂട് ആറും മുമ്പ്, അടുത്തയാഴ്ച അവയെപ്പറ്റി വായനക്കാരുടെ അഭിപ്രായം വരുകയായി. ദൂരവും കാലവും കണക്കാക്കിനോക്കിയപ്പോൾ, കഥ വരും മുമ്പ് വായനക്കാരുടെ അഭിപ്രായം കിട്ടിയാലേ അത്ര വേഗം അത് അച്ചടിച്ചിറക്കാൻ കഴിയുമായിരുന്നുള്ളു. അപ്പോൾ ആ അഭിപ്രായം വായനക്കാരൻ എഴുതിയതാവില്ല. പിന്നെ? അങ്ങനെ എഴുത്തുകാരനോ എഡിറ്ററോ അഭിപ്രായക്കാരൻ കൂടിയായി വേഷം കെട്ടിയാൽ രാവും പകലും തിരിച്ചറിയാതാവും. ഇർവിഗ് വാലസിന്റെ ഒരു നോവലിൽ മേൽക്കൈ നേടാൻ വേണ്ടി, അടിക്കടി പ്രത്യേകവാർത്ത ഉണ്ടാക്കുന്ന ഒരു ഭീകരസംഘത്തെ എഡിറ്റർ തന്നെ രഹസ്യമായി പോറ്റിവളർത്തിയിരുന്ന കാര്യം ഓർത്തു. ഏതായാലും എനിക്കു ചുമതല ഉള്ളിടത്തോളം, പത്രാധിപസംഘത്തിലെ ആരും, എന്താവശ്യത്തിനും, ഞാനറിയാതെ വായനക്കാരുടെ കത്തുകൾ എഴുതിപ്പിടിപ്പിക്കുന്നത് വിലക്കി. .

വായനക്കാരുടെ കത്തുകളുടെ പേരിൽ, മുഖപ്രസംഗം കാരണമല്ല എന്ന് ഓർക്കണം, പണ്ട് സ്റ്റേറ്റ്സ്മാൻ എഡിറ്റർ പ്രാൺ ചോപ്രയുടെ ജോലി പോയി. ആ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ മുഖ്യപത്രാധിപരായിരുന്നു പ്രാൺ. കമ്യൂണിസത്തോട് പ്രത്യേകപ്രതിപത്തിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അനുകൂലിക്കുന്ന കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ പ്രത്യക്ഷപ്പെട്ടു. പ്രാൺ ചോപ്രയെ പാര വെക്കാൻ തക്കം പാർത്തിരുന്ന പാഴ്സിമേധാവികൾ ചുവന്ന വായനക്കാരെ കരുവാക്കി.

സ്റ്റേറ്റ്സ്മാനിലും ടൈംസ് ഒഫ് ഇന്ത്യയിലും ഒരു കാലത്ത് വായനക്കാരുടെ പംക്തി സജീവമായിരുന്നു.. ചില്ലറ നാട്ടുപരാതികളല്ല,, ഗഹനമായ ദേശീയ-വിദേശീയപ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്യപ്പെട്ടു. പ്രധാനലേഖനങ്ങളോളമോ അതിലുമേറെയോ പ്രാധാന്യമുള്ളവയായി രുന്നു വായനക്കാരുടെ നീണ്ട കത്തുകൾ. എഴുതിയിരുന്നവരോ , പ്രശസ്തരും.. മുഖ്യലേഖനത്തിന്റെ അടിയിലേ വരൂ എന്നു കരുതേണ്ട പേരുകൾ വായനക്കാരുടെ കത്തുകളുടെ അടിയിൽ കാണാറായി.. എഴുത്തുകാർക്ക് വായനക്കാരുമാകാം എന്ന നില വന്നു. ചർച്ച കൊഴുത്തു, ചൂടു പിടിച്ചു. അതുകണ്ട് അരിശം--ഒരു പക്ഷേ അസൂയയും--മൂത്ത്, പേട്രിയട് പത്രാധിപർ എടത്തട്ട നാരായണൻ തന്റെ പംക്തിയിൽ പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഫോർമുല നിർദ്ദേശിച്ചു. അതിൽ ആചാര്യ കൃപലാനിക്ക് നീക്കിയിട്ട ചുമതല “പത്രാധിപർക്കുള്ള വായനക്കാരുടെ കത്തുകളു”ടേതായിരുന്നു.. Minister for Letters to Editor എന്ന അപൂർവപദവി. മൂരാച്ചി എന്ന് സഖാക്കൾ മുദ്ര കുത്തിയിരുന്ന, വയോധികനും അധികാരത്തോട് ഇടം തിരിഞ്ഞുനിന്നിരുന്ന പണ്ഡിതനുമായിരുന്ന കൃപലാനി ആയിടെ വായനക്കാരുടെ പംക്തിയിൽ കൂടെക്കൂടെ വരാറുണ്ടായിരുന്നു.

കൃപലാനിയെപ്പോലെയല്ലാത്ത വായനക്കാർ എഡിറ്ററെ സുഖിപ്പിക്കാൻ പല വഴികളും കണ്ടെത്തും. എഡിറ്റർക്കു രസിക്കാവുന്ന ചൂടുള്ള വിഷയം അവതരിപ്പിക്കുക. മറ്റു വായനക്കാരും വ്യാഖ്യാതാക്കളും കയറിയിറങ്ങി കുളമാക്കും മുമ്പ് ആടിയിറങ്ങുക. കണ്ടാൽ കഠോരമെന്നു തോന്നാത്ത രീതിയിൽ എഴുതുക. കത്തായാലും കമനീയമാകണം എന്നത്രേ പത്രപ്രമാണം. വെട്ടാൻ വേണ്ടത്ര വാക്യങ്ങൾ എഴുതിച്ചേർക്കുക. പിന്നെ പത്രാധിപരെ കിളത്തുന്ന വാക്കുകൊണ്ട് സംബോധന ചെയ്യുക.

രാജാവിനോടുള്ളതിനെക്കാൾ അല്പം കുറയും കത്തെഴുതുന്ന വായനക്കാരന് പത്രാധിപരോടുള്ള മതിപ്പ്. ആ സംബോധന കേട്ടു മടുത്ത്, നാഷണൽ ഹെരാൾഡിന്റെ പത്രാധിപർ ചലപതി റാവു വായനക്കാർക്ക് ഒരു കത്തെഴുതി. ജവാഹർ ലാൽ നെഹ്രുവിന്റെ പത്രമായിരുന്നു ആദ്യം ലഖ്നവിൽനിന്നു പുറപ്പെട്ടിരുന്ന നാഷണൽ ഹെരാൾഡ്. പിന്നെ അത് ഡൽഹിയിൽനിന്ന് തുടങ്ങി. അതിന്റെ ഉദ്ഘാടനവേളയിൽ, “വായനക്കാർക്കുള്ള പത്രാധിപരുടെ കത്തി“ൽ ചലപതി റാവു എഴുതി: “എന്നെ കിളത്താൻ നോക്കണ്ട. എനിക്ക് എന്നെപ്പറ്റി നല്ല മതിപ്പുണ്ട്. നിങ്ങൾക്ക് നിങ്ങളോടുള്ള മതിപ്പ് വായനക്കാരുടെ കത്തുകളിൽ തെളിയട്ടെ.” അതൊന്നും തെളിഞ്ഞില്ല. കോൺഗ്രസ് സംസ്ക്കാരം പൊലിഞ്ഞപ്പോൾ, വായനക്കാരും പത്രാധിപരും ഉടമസ്ഥനുമില്ലാതെ നെഹ്രുവിന്റെ പത്രം പൂട്ടി.

വായനക്കാരുടെ പംക്തിയിൽ തങ്ങളുടെ ചിന്തകൾ—ഒന്നുമില്ലെങ്കിൽ പേരെങ്കിലും-- അടിക്കടി അച്ചടിച്ചുവരാത്തതിനെപ്പറ്റിയുള്ള വിചാരങ്ങളും വ്യാഖ്യാനങ്ങളും നാം ഏറെ കേട്ടിരിക്കുന്നു. പത്രാധിപരുടെ ആശയപരമായ പിന്തിരിപ്പത്തമോ അദ്ദേഹത്തിന്റെ ആപ്പീസ്സിൽ ധീരനും പണ്ഡിതനുമായ വയനക്കാരനെതിരെ നടക്കുന്ന ഗൂഢാലോചനയോ ചില കത്തുകൾ വെളിച്ചം കാണാത്തതിനു കാരണമായി രിക്കാം. അതിനെ മറി കടക്കാൻ ചില വേന്ദ്രന്മാർ ബന്ധപ്പെട്ട അസിസ്റ്റന്റ് എഡിറ്ററെ എങ്ങനെ സ്വാധീനിക്കാം എന്ന് അന്വേഷിക്കുന്ന കാലം ഉണ്ടായിരുന്നു. പലപ്പോഴും എവിടെയെങ്കിലും ഒതുക്കണം എന്ന് എഡിറ്റർ നിശ്ചയിക്കുന്ന ആൾക്കായിരിക്കും വായനക്കാരുടെ കത്തുകളുടെ ചുമതല.

ആ ചുമതല കാര്യമായി എടുത്തിരുന്നു ചില അസിസ്റ്റന്റ് എഡിറ്റർമാർ. പ്രാൺ ചോപ്രയെ വീഴ്ത്തിയ കത്തുകൾ തിരഞ്ഞെടുതിരുന്നത് അങ്ങനെ തഴയപ്പെട്ട ഒരു അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നോ എന്നറിയില്ല. വാക്കുകളും ചിന്തകളും അമ്മാനമാടിയിരുന്ന സി പി രാമചന്ദ്രൻ ഹിന്ദുസ്ഥാൻ ടൈംസിൽ ആ ചുമതല വഹിച്ചിരുന്നു കുറെ കാലം. ധിഷണാപർമായ അർഹത മറ്റാരെക്കാളും ഉണ്ടായിരുന്നിട്ടും അദ്ദേഹം അതിനെക്കാൾ ഉയർന്നില്ലെന്നത് വേറെ കാര്യം. ഇന്ത്യൻ എക്സ്പ്രസ്സിൽ എന്റെ സഹപ്രവർത്തകനായിരുന്ന കത്തുകളെ മാത്രമല്ല അതെഴുതിയിരുന്നവരെയും തികഞ്ഞ ഗൌരവത്തോടെ കണ്ടിരുന്നു. വായനക്കാരുടെ സാഹിത്യമാണെങ്കിലും വള്ളി-പുള്ളി-വിസർഗ്ഗം തെറ്റാതെ വരണമെന്ന് അസിമിന് നിർബ്ബന്ധമായിരുന്നു.

അദ്ദേഹത്തിന്റെ ക്യാബിനിൽ സന്ദർശനത്തിനെത്തുന്നവരിൽ അധികവും “എഴുതുന്ന“ വായനക്കാരായിരുന്നു.. ബദലൂ റാം ഗുപ്ത, പ്രഫുൽ ഗൊരാഡിയ തുടങ്ങിയ നിത്യന്മാർ അവരിൽ പെടും. ഏതു വിഷയവും അവർ കൈകാര്യം ചെയ്യും, തികഞ്ഞ വൈദഗ്ധ്യത്തോടെ. തഴയാൻ വയ്യത്തതായിരുന്നു അവരുടെ കത്തുകൾ. വ്യവസായിയായ ഗൊരാഡിയ അച്ചടക്കമില്ലാത്ത എഴുത്തുകാരനായിരുന്നില്ല. അദ്ദേഹം തന്റെ കത്തുകളെല്ലാം സമാഹരിച്ച് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. പ്രകാശനകർമ്മം ഉണ്ടായതായി ഓർക്കുന്നില്ല. അവിടവിടെ അതിന്റെ നിരൂപണം കണ്ടു.
കേരളത്തിൽ ഒരിടക്ക് പത്രാധിപർക്ക് കത്തുകളെഴുതി തല ഉയർത്തിനിന്നിരുന്നവരാണ് എസ് പി നായരും സി എ ജി മുളകുന്നത്തുകാവും മാഞ്ചുക്കുട്ടി മേനോനും. നായരുടെ കത്തുകൾ എന്റെ എഡിറ്ററായിരുന്ന എസ് കെ അനന്തരാമന്റെ മിത്രമായി മാറി. എളുപ്പത്തിൽ സൌഹൃദത്തിനു വഴങ്ങുന്ന ആളായിരുന്നില്ല എസ് കെ എ എന്നു പറഞ്ഞാൽ മതിയല്ലോ നായരുടെ പ്രാഗൽഭ്യം മനസ്സിലാക്കാൻ. മലയാളത്തിലും ഇംഗ്ലിഷിലും ആഴവും പരപ്പുമേറിയ കത്തുകൾ സ്ഥിരമായി എഴുതിയിരുന്നവർ എത്രയോ കാണും. പെട്ടെന്ന് ഓർമ്മയിൽ വന്നത് ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.

ബംഗളൂരിലെ ടൈംസ് ഒഫ് ഇന്ത്യയിൽ ഒരു ദിവസം വന്ന കത്തുമായി എന്റെ സഹായി വാസു കള്ളചിരിയുമായി വന്നു. “ഇതു വായിച്ചോ?” വായിച്ചിരുന്നില്ല. ഒരു സ്ത്രീ ആയിരുന്നു എഴുത്തുകാരി. സ്ത്രീയുടെ കത്തായതുകൊണ്ട് കൂടുതൽ താല്പര്യമൊന്നും തോന്നിയില്ല. വാസുവിന്റെ നിർബ്ബന്ധം കാരണം ഞൻ അത് വായിച്ചു. കൊള്ളാം. അത്ര തന്നെ. പരിചിതമായ വാക്കുകൾ. വിശേഷിച്ചൊന്നും പറയാതെ ഞാൻ അത് നന്ദിയോടെ വാസുവിന് തിരിച്ചു കൊടുത്തു. അയാൾ എന്നെ വിടാതെ കൂടി. ഇത് എവിടെയെങ്കിലും നേരത്തേ വായിച്ചതായി ഓർമ്മയുണ്ടോ? ഓർമ്മയില്ല. പക്ഷേ വായനക്കാരുടെ കത്തുകൾ ഒരേ സമയം പല പത്രങ്ങൾക്കും അയച്ചുകൊടുക്കും. തൊട്ടടുത്ത ദിവസങ്ങളിൽ രണ്ടു പത്രങ്ങളിൽ ഒരേ കത്ത് അച്ചടിച്ചുവരാം. എഴുതിയ ആൾ മാത്രമേ അത് ശ്രദ്ധിക്കുകയോ കാര്യമായെടുക്കുകയോ ചെയ്യാറുള്ളു.

അങ്ങനെ എന്തെങ്കിലും സംഭവിച്ചതാകാം എന്നു പറഞ്ഞ് ഞാൻ മറ്റു വിഷയങ്ങളിലേക്കു കടക്കാൻ തിടുക്കം കാട്ടി. എന്നിട്ടും വാസു വിടുന്ന ലക്ഷണമുണ്ടായിരുന്നില്ല. അയാൾ നാലു ദിവസം മുമ്പത്തെ ഇന്ത്യൻ എക്പ്രസ്സിന്റെ മുഖപ്രസംഗം എടുത്തു കാട്ടി. അക്ഷരം പ്രതി അതായിരുന്നു ആ സ്ത്രീയുടെ ടൈംസ് ഒഫ് ഇന്ത്യയുടെ പത്രാധിപർക്കുള്ള കത്ത്. അപ്പോൾ അതിലെ വാദവും വാക്കും പരിചിതമായി തോന്നിയതിൽ അത്ഭുതം തോന്നിയില്ല. ആ മുഖപ്രസംഗം ഞാൻ എഴുതിയതായിരുന്നു.

(ജൂൺ മൂന്നിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, June 1, 2010

മലയാളത്തെപ്പറ്റി കുറെ ഞഞ്ഞാമിഞ്ഞ

മഴ പൊടിച്ചപ്പോൾ പച്ചക്കറിക്കടയിലേക്ക്, വിരലിൽ തൂങ്ങുന്ന ഗൌരിയെ വലിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. അവൾ മുനിഞ്ഞു: “Tutu, you are going too fast...” കടക്കാരൻ അക്ഷമനായി പറഞ്ഞു: “കൊച്ചേ, മലയാളം പറ. നമ്മളെല്ലാം മലയാളികളാ...” അവൾ കേട്ടതേയില്ല. ഞാൻ ആലോചിച്ചു: “ആണോ? നമ്മളെല്ലാം മലയാളികളാണോ? ആണെങ്കിൽ മലയാളം തന്നെ പറയണമെന്നുണ്ടോ? അങ്ങനെ ചിലർ പറഞ്ഞില്ലെങ്കിൽ കടക്കാരും കാര്യസ്ഥന്മാരും അക്ഷമരാകണോ?“

ഉപജീവനം ആംഗലത്തിലുള്ള എഴുത്തിലൂടെ നടത്തിയിരുന്ന എനിക്കും ചിലപ്പോൾ തോന്നിയതു തന്നെ ആ കടക്കാരന്റെ വികാരം. തീവണ്ടിയിൽ അടുത്തിരിക്കുന്ന രണ്ടു പേർ ആംഗലത്തിൽ പേശുന്നു. ഞാൻ ഉള്ളിൽ ഉറയുന്നു: “ഇവരാരെടാ മലയാളം തിരിയാത്ത ധ്വര!“ പ്രവൃത്തിപരമായി ഇംഗ്ലിഷ് പറഞ്ഞും എഴുതിയും ശീലിച്ചവരാകാം. ഇംഗ്ലിഷ് പറഞ്ഞു പഠിക്കണമെന്നുള്ളവരാകാം. ആംഗലം മൊഴിഞ്ഞാൽ കേമത്തം കിട്ടുമെന്നു കരുതുന്നവരാകാം. അവരുടെ ഉദ്ദേശമെന്തായാലും, ആംഗലം പിടിയില്ലാത്ത മലയാളിക്ക്, മലയാളിത്തം തലയിൽ കേറിയ മലയാളിക്ക്, ആംഗലം കേട്ടാൽ അരിശമാകും--നമ്മുടെ കടക്കാരനെപ്പോലെ.

മലയളിയുടെ പേരു കേട്ട ഇരട്ടത്താപ്പ് ഇവിടെയും കാണാം. ഒരു കൂട്ടർ മലയാളം കേൾക്കാത്തതിലും ആംഗലം കിണുങ്ങുന്നതിലും മുറുമുറുക്കുന്നു. മറ്റൊരു കൂട്ടർ ആംഗലത്തിന്റെ സ്വരമാധുരിയിൽ ആമഗ്നരാകുന്നു. മലയാളത്തിന്റെ മരണത്തെപ്പറ്റി പേടി പരത്തുമ്പോൾത്തന്നെ, ആംഗലത്തിന്റെ മഹിമ പാടിപ്പുകഴ്ത്തുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പടിഞ്ഞാറൻ നാട്ടുകാരെ ചിലരെ കണ്ടപ്പോൾ, അരവിന്ദന്റെ ഒരു കഥാപാത്രം അത്ഭുതാദരങ്ങളോടെ ആത്മഗതമായി പറയുന്ന വാക്യം ഓർമ്മയില്ലേ? “ഈ വെസ്റ്റേണേഴ്സിന്റെ ഒരു ഡെഡിക്കേഷൻ!“ ഇന്ദുലേഖയിലും ആ വികാരം സ്ഫുരിക്കുന്നുണ്ട്, വേറൊരു തലത്തിലാണെങ്കിലും. ആധുനികത പാശ്ചാത്യവൽക്കരണത്തിലൂടെയേ വരൂ എന്ന ചിന്തയുടെ നിഴൽ അതിലുണ്ടായിരുന്നോ?

ആ നിഴൽ നീണ്ടും വളഞ്ഞും വലുതായതാണ് ഇപ്പോൾ കാണുന്ന മലയാളപുച്ഛവും ആംഗലപ്രേമവും. മലയാളിയുടെ മലയാളത്തോടുള്ള ആഭിമുഖ്യം അളക്കാൻ ഞാൻ ഉപയോഗിക്കുന്ന മാനകമാണ് തിരശ്ശീലയിലെ ഭാഷണത്തിന് സ്വീകരണമുറികളിൽ കിട്ടുന്ന ആദരം. ആദ്യം സിനിമയുടെ കാര്യം എടുക്കുക. ഇപ്പോൾ ഒരു സിനിമ കസറാണമെങ്കിൽ, ഹീറോ ഇംഗ്ലിഷ് കാച്ചുന്ന ആളായിരിക്കണം. അഞ്ചാറു വാക്കെങ്കിലും ഇംഗ്ലിഷിൽ കടിച്ചുപിടിച്ചും പിടിക്കാതെയും തൊള്ള തുറന്നു പറഞ്ഞാലേ കൊള്ളാവുന്ന ഹീറോ ആകൂ. അർഥം അറിയാത്ത കാണീകൾ വാ പൊളിച്ചും മിഴിച്ചുമിരിക്കുന്നു.

ടെലിവിഷനിൽ മലയാളത്തെ മാനഭംഗപ്പെടുത്തുന്നവർക്കാണ് മാർക്കറ്റ്. മലയാളം അറിയാൻ വയ്യെന്നു വരുത്തുന്ന മട്ടിൽ ഞഞ്ഞാമിഞ്ഞ മൊഴിയുന്ന അവതാരങ്ങളാണ് കാണികളുടെ റോൾ മോഡലുകൾ. ഇടക്കിടെ അവർ ആംഗലം അടിച്ചുമിന്നിച്ചുകൊണ്ടേയിരിക്കും--മലയാളം മതിയാവാത്തതുപോലെ. അവതാരങ്ങളുടെ മലയാളം പിഴക്കുമ്പോൾ, പിടക്കുമ്പോൾ, കയ്യടി; ആംഗലം പൊടിപൊടിക്കുമ്പോൾ കയ്യടി. ശാസിക്കാനും ശാപ്പിടാനും പ്രാർഥിക്കാനും ഇംഗ്ലിഷ് പറായുമ്പോഴത്തെ ആ ഗമ ഒന്നു വേറെത്തന്നെ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് ഇനിയും തുടരും. ഇതു ഇനിയും തുടർന്നാൽ മലയാളത്തിന്റെ നിര്യാണം അല്പം കൂടി വേഗമാകുമെന്നേ ഉള്ളൂ.

ഭരണത്തിന്റെ ഭാഷ ആയതുകൊണ്ടാവാം ആംഗലത്തിന് ആധിപത്യം ഉണ്ടായത്. പക്ഷേ അതുകൊണ്ടു മാത്രമാവില്ല. ആ ഭാഷ നാടു നീളേ കൊണ്ടു നടക്കാനും, നടക്കുന്ന വഴിയേ അതിൽ പുതുമകൾ ചേർത്താനും അതു സംസാരിക്കുന്നവർ ശ്രദ്ധിച്ചിരുന്നു. ഏറെക്കുറെ ഷേയ്ക്സ്പിയർ എഴുതിയിരുന്ന കാലത്തൊക്കെത്തന്നെയായിരുന്നു എഴുത്തഛനും എഴുതിയിരുന്നത്. എഴുത്തഛൻ എവിടെ? ഷേയ്ക്സ്പിയർ എവിടെ? ഷേയ്ക്സ്പിയറുടെ ആയിരത്തഞ്ഞൂറു കൊല്ലം മുമ്പത്തെ മുന്മുറക്കാരനായിരുന്നു കാളിദാസൻ. എന്നാലും കാളിദാസന്റെ നാട്ടിലും ആംഗലകവിക്കാണ് കൂടുതൽ പേരും പെരുമയും. അപ്പോൾ പിന്നെ മലയാളത്തെ ഒടിച്ചുമടക്കിയും ആംഗലം വെള്ളം പോലെയും പറയുന്ന അവതാരങ്ങൾക്ക് ആരാധകർ ഉണ്ടാവാതിരിക്കുമോ?

ഇംഗ്ലിഷിന്റെ ലോകധർമ്മം പഠിക്കുന്നതാണ് റോബർട് മക്രം രചിച്ചിട്ടുള്ള ഏറ്റവും പുതിയ പുസ്തകം. അതിൽ ഇംഗ്ലിഷിനെ വിളിക്കുന്നതുതന്നെ ഇംഗ്ലണ്ടിന്റെ ഭാഷയായ ഇംഗ്ലിഷ് എന്നല്ല ലോകത്തിന്റെ ഭാഷയായ ഗ്ലോബിഷ് എന്നാണ്. കയറിച്ചെല്ലുന്നിടത്തെല്ലാം സ്വാധീനത ഉറപ്പിക്കുക മാത്രമല്ല അതാതു നാട്ടിലെ മൊഴി ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ഇംഗ്ലിഷിന്റെ പൊരുളും പതിവും. ഒരൊറ്റ ഉദാഹരണം. എല്ലാം തകർത്തർച്ചുപോകുന്ന യന്ത്രം എന്ന് അർഥം വരുന്ന juggernaut പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്നോർക്കുക.

നമ്മൾ ക്ലാസിക്കൽ ഭാഷ ആക്കാൻ ശ്രമിക്കുന്ന മലയാളം “സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും” വളരുന്നില്ലെന്നു മാത്രമല്ല, കുന്നിനും കടലിനുമിടക്കുള്ള കൊച്ചുകേരളത്തിൽത്തന്നെ പഠിക്കാൻ വിഷമം തോന്നുകയും പഠിച്ചാൽ കേമത്തം കിട്ടാത്തതുമായ ആയിരിക്കുന്നു. സ്കൂളിലെ ആദ്യക്ലാസുകളിൽ മലയാളം സംസാരിക്കുന്ന മിടുക്കരായ കുട്ടികൾക്കുപോലും എന്തുകൊണ്ട് മാതൃഭാഷ ആകർഷകവും ആവേശജനകവുമായ വിഷയമല്ലാതാകുന്നു എന്ന് പാഠ്യപദ്ധതി തയ്യാറാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകർ ഉത്തരം പറയട്ടെ. അമ്മയെയും അമ്മിഞ്ഞപ്പാലിനെയും എല്ലാം അവതരിപ്പിക്കുന്ന വള്ളത്തോൾക്കവിത ആലപിച്ചതുകൊണ്ടായില്ല. വിഷയം ഹരം പിടിപ്പിക്കുന്നതാക്കാൻ വഴി വേറെ കണ്ടുപിടിക്കണം.

ഇത്രയൊക്കെ മലയാളപ്രേമം മൂത്തിട്ടും, ചില്ലറ കാര്യങ്ങൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി, ‘ചാന്തുപൊട്ട്‘ വേണോ, ‘ചാന്ത് പൊട്ട്’ മതിയോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന മലയാളികൾ എത്ര കാണും? ‘അതിനെ‘ക്കാൾ ഭേദം ‘അതിനേ‘ക്കാൾ എന്ന ഉദാഹരണമാകാം. ഇതു രണ്ടുമാകാമെന്നു പറയുന്നത് രണ്ടും കെട്ട പണിയാകും. പന്മന രാമചന്ദ്രൻ നായർ എത്രയോ കാലമായി തിരുത്താൻ ശ്രമിക്കുന്നതാണ് ഈ ചെറിയ തെറ്റുകൾ. എന്നിട്ടും അറിവുള്ളവർ, അവരുടെ എതിരാളികളെപ്പോലെത്തന്നെ, ഒരു കൂസലുമില്ലാതെ ആ തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ പോകുന്നു.

അവിടന്നു തുടങ്ങിയാലേ മലയാളഭക്തി ആത്മാർഥമാകുകയുള്ളു. സാഹിത്യഭാഷയിൽ പറഞ്ഞാൽ, പല കാര്യത്തിലും ഒരു മാനകീകരണം വേണ്ടിയിരിക്കുന്നു. അതാകട്ടെ, ക്ലാസുമുറിയിലും പാഠപുസ്തകത്തിലും ഒതുങ്ങിയാൽ പോര. അടിസ്ഥാനഭാഷ എന്നു വിളിക്കാവുന്ന മട്ടിലുള്ള മലയാളം ഉപയോഗിക്കുന്നവരെല്ലാം പുലർത്തേണ്ടതായിരിക്കണം ആ മാനകം. അത് കവിക്കു മാത്രമല്ല, “മലയാളം പറ കൊച്ചേ, നമ്മളെല്ലാം മലയളികളാ” എന്ന് ഗൌരിയോടു പറഞ്ഞ ആ പച്ചക്കറിക്കടക്കാരനും ബാധകമാകും, ആകണം. എന്നാലേ ഈ നൂറ്റാണ്ടിൽ മറന്നു പോകാൻ പ്രായത്തിലുള്ള ആറയിരത്തോളം ഭാഷകളുടെ കൂട്ടത്തിൽ പെടാതെ, മലയാളം ഉൾക്കരുത്തുള്ള ഭാഷയും സാഹിത്യവുമായി നിലനിൽക്കുകയുള്ളൂ. സംസാരിക്കാനും എഴുതാനും ഇനിയും കൂടുതൽ ആളുകളെ കിട്ടുകയില്ല, പക്ഷേ മലയാളിയുടെ സ്വത്വത്തിന്റെ വായുവായും വാഹകമായും മലയാളം കേൾക്കുകയും കാണുകയും ചെയ്യാം--പാടിപ്പുകഴ്ത്തുന്നവർ അതിനെ വളർത്താൻ കൂടി ശ്രമിച്ചാൽ.

(മലയാളം ന്യൂസിൽ ജൂൺ ഒന്നിനു വന്നത്)