Monday, October 4, 2010

ഞാൻ എന്ന ഭാരം

എന്റെ മകളുടെ രണ്ടാമത്തെ മകൾ ഉമ പിറന്നപ്പോൾ ഞങ്ങൾ, ഞാനും മകളും, വീണ്ടും മത്സരമായി. ഗൌരി വന്നപ്പോഴേ ഉണ്ടായിരുന്നു; പക്ഷേ അത്ര കാര്യമായില്ല. അവളെ വളർത്തിയ പരിചയം കൂടിയായപ്പോൾ, അവളുടെ അമ്മക്ക് എന്നോട് അരക്കൈ നോക്കാമെന്നായി. അങ്ങനെ മത്സരത്തിന് വേദി ഒരുങ്ങി. പഴയ പുതിയ മത്സരം തന്നെ: ഞാനോ നീയോ?

കുട്ടിയെ തൊടാൻ പോയപ്പോൾ അമ്മ ചോദിച്ചു: “അച്ഛൻ കൈ കഴുകിയോ?” “പിന്നെ എനിക്കറിയില്ല്ലേ?” എന്ന അർത്ഥത്തിൽ എന്റെ നോട്ടം ഒരു നിമിഷം ഉയർന്നുതാഴ്ന്നു. കുട്ടിയെ എടുക്കമ്പോൾ അമ്മ മുന്നറിയിപ്പു നൽകി: “അച്ഛാ, സൂക്ഷിക്കണം.” “ഞാൻ അശ്രദ്ധ കാണിക്കുമോ“ എന്ന ചോദ്യം എന്റെ ഉള്ളിൽ മുരണ്ടു. “നിന്നെക്കാൾ മുമ്പേ ഞാൻ കുട്ടികളെ കണ്ടിരിക്കുന്നു” എന്നൊരു പ്രഖ്യാപനം, വീഴാൻ തക്കം പാർത്ത്, എന്റെ നാവിൽ ഉരുണ്ടു കളിച്ചു.

എന്നോടു മത്സരിക്കാൻ ഒരാൾ എത്തിയിരിക്കുന്നു! എന്റെ പരിചയവും എന്റെ ശ്രദ്ധയും എന്റെ സ്നേഹവും, എന്നെത്തന്നെയും, അളന്നു നോക്കാൻ, അതു പോരെന്നു പറയാനും അതിനെക്കാൾ കൂടുതൽ തനിക്കുണ്ടെന്നു സൂചിപ്പിക്കാനും, ഒരാൾ ഉണ്ടായിരിക്കുന്നു! ഒരു കാലത്ത് ഞാൻ പ്രപഞ്ചത്തിന്റെ മധ്യത്തിൽ വെച്ചു നടന്നിരുന്നയാൾക്ക് എന്റേതിൽനിന്നു വ്യത്യസ്തമായ താല്പര്യങ്ങളും വീക്ഷണങ്ങളും വിലയിരുത്തലുകളും രൂപം കൊണ്ടിരിക്കുന്നു! മനസ്സിലാക്കാനോ സഹിക്കാ എളുപ്പമുള്ള കാര്യമല്ല അതെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി.

പിന്നെ അച്ഛന്മാരെപ്പറ്റി ആലോചനയായി. മകനുവേണ്ടി എല്ലാം സമർപ്പിച്ചവരും മകനെ ബലിയർപ്പിച്ചവരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. മക്കളുടെ നന്ദികേടിനെ വിഷപ്പാമ്പിനോടുപമിച്ച ലിയർ രാജാവും പുത്രന്റെ യൌവനം കടം കൊണ്ട യയാതിയും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. തന്റെ വിശ്വാസവും പ്രൌഢിയും ചോദ്യം ചെയ്ത മക്കളെ വക വരുത്താൻ നോക്കിയ രാജാക്കന്മാരും മക്കളുടെ നന്മക്കും നിലനില്പിനും വേണ്ടി സർവവും ത്യജിച്ച അച്ഛന്മാരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു.

എല്ലാവരും നമുക്ക് പരിചയമുള്ള അച്ഛന്മാർ. കുറെക്കൂടി പരിചയമുള്ള അച്ഛന്മാർ--അമ്മമാരും--മക്കൾക്ക് കിരീടവും മേലങ്കിയും തരപ്പെടുത്താൻ വേണ്ടി പട വെട്ടുകയും കീഴടങ്ങുകയും ചെയ്യുന്നതു കണ്ട് മടുത്തതാണ് നമ്മുടെ തലമുറ. വാസ്തവത്തിൽ ആ വെട്ടുന്ന പടയിലോരോന്നും പുത്രന്റെ കയറ്റത്തിനും കീർത്തിക്കും വേണ്ടി മാത്രമല്ല; അവനവന്റെ സാക്ഷാൽക്കാരം കൂടി അതിന്റെ ഉദ്ദേശ്യമാകുന്നു. പും എന്ന നരകത്തിൽനിന്ന് പിതാവിനെ രക്ഷിക്കുന്ന ആളാണ് പുത്രൻ എന്നൊരു വചനമുണ്ടെങ്കിലും, പുത്രൻ വഴി സ്ഥിരപ്രതിഷ്ഠ നേടാൻ പറ്റുമോ എന്നു നോക്കുന്നവരാണ് അച്ഛന്മാരിൽ മിക്കവരും.

ഈ വഴിക്ക് ഒന്ന് ആലോചിച്ചു നോക്കൂ. മക്കൾ നന്നാവണം--മനുഷ്യനായി ജനിക്കുന്നവരെല്ലാം അങ്ങനെയേ ആഗ്രഹിക്കൂ. മനുഷ്യനെന്നല്ല, മൃഗങ്ങളും. പൂച്ചക്കുട്ടികളെ തള്ളപ്പൂച്ച ലാളിക്കുകയും ഇര തേടാനും മരം കേറാനും ശീലിപ്പിക്കുകയും ചെയ്യുന്നതു നോക്കി നിൽക്കുമ്പോൾ, അമ്മയാകാനുള്ള ബാലപാഠം അതിൽനിന്നു വേണം പഠിക്കാനെന്നു തോന്നും.
മക്കൾ നന്നാവണമെന്നു മാത്രമല്ല, താൻ വഴി നന്നാകണമെന്നും ആഗ്രഹിക്കുന്നവരാകും അച്ഛന്മാരിൽ അധികവും.

ഒരിക്കൽ മകന് ഒരു വിജയം കൈവന്നപ്പോൾ, ഞാൻ സന്തോഷിച്ചു. ആ സന്തോഷം അത്ര തന്നെ തോന്നാൻ കാരണം, അതന്റെ പിന്നിൽ എന്റെ ശ്രമവും ശുപാർശയും ഉണ്ടായിരുന്നു എന്ന വിചാരമായിരുന്നു. വിജയത്തിനുവേണ്ടി താൻ ചെയ്ത അധ്വാനത്തെപ്പതനിക്കുണ്ടായ റ്റിയും ഭാഗ്യത്തെപ്പറ്റിയും മകൻ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ, ആരോ എവിടെയോ അസ്വസ്ഥനായോ? മകൻ ജയിക്കാൻ അച്ഛൻ പറ്റിച്ച പണിയൊക്കെ പെരുക്കിപ്പറയാനുള്ള ബദ്ധപ്പാടിലായിരുന്നു അച്ഛൻ. അച്ഛന്റെ ആ ഭാവത്തെ നമുക്ക് ഏറെ പരിചയമുള്ള ഭാഷയിൽ പറയാം: ഞാനെന്ന ഭാരം. ഞാനെന്ന ഭാരം തന്നെയാണല്ലോ തുടക്കത്തിൽ സൂചിപിച്ച മകളും അച്ഛനും തമ്മിലുള്ള മത്സരത്തിന്റെയും നിദാനം.

ഞാനെന്ന ഭാരം പേറി കഷ്ടപ്പെട്ടു പോരുന്ന പെരിയ ഒരു പിതാവിനെ നമുക്ക് കാലത്തിനപ്പുറം മുതലേ അറിയാം. തന്റെ മകൻ കേമൻ എന്നു നാട്ടുകാർ പറയുമ്പോൾ ഊറ്റം കൊണ്ട പെരുന്തച്ചൻ, അയാൾ തന്നെക്കാൾ കേമനാണെന്നോ താൻ അറിയാത്ത വഴികളിലൂടെ കേറിപ്പോയതാണെന്നോ കേൾക്കാൻ തുടങ്ങിയപ്പോൾ സന്തോഷിച്ചോ സഹികെട്ടോ? ജി ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിൽ അസൂയ ആളിക്കത്തുമ്പോൾ, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഞാനെന്ന ഭാരം തൂങ്ങിനിൽക്കുന്നു. നേരേ നോക്കിയാൽ രണ്ടും ഒരേ ഭാവത്തിന്റെ രണ്ടു രൂപങ്ങളാണെന്നു കാണാം.

ഞാനെന്ന ഭാവം തീരെ കുറഞ്ഞവർക്കും ഞാനെന്ന ഭാരവല്ലാതെയുണ്ടാകും. തികഞ്ഞ വിനയത്തിന്റെ സൌമ്യമൂർത്തിയായി നാം കൊണ്ടാടുന്ന ആളാണല്ലോ വിശുദ്ധനായ അഗസ്റ്റിൻ. വിനയം കൊണ്ടും കുമ്പസാരം കൊണ്ടും പ്രസിദ്ധനായ അഗസ്റ്റിൻ തന്റെ വഴി--സമ്പൂർണ്ണമായ ആത്മനിഷേധത്തിന്റെ വഴി--മാത്രമേ ശരയായുള്ളു എന്നു ശഠിക്കുകയും, മറിച്ചൊരു വഴിയുമുണ്ടാകാം എന്നു വാദിച്ച പെലാജിയസ്സിനെ തുരത്താൻ ശ്രമിച്ച കഥ അത്ര തന്നെ പ്രസിദ്ധമല്ല. അഗസ്റ്റിൻ അച്ചന് അങ്ങനെയൊരു വിചാരം വരാമെങ്കിൽ എന്നെപ്പോലൊരാൾക്ക് എത്ര വേണമെങ്കിലും മാപ്പു കിട്ടാമെന്നു സമാധാനിക്കട്ടെ.

മകനുമായുള്ള മത്സരത്തിൽ ജയിക്കാൻ ഒരു തവണ ഞാൻ പൈതൃകം എന്ന സിനിമയിലെ അച്ഛന്റെ വാദം ഉദ്ധരിച്ചു. അവന്റെ മകൻ എങ്ങനെയാകണമെന്ന് എന്നെ മനസ്സിലാക്കുകയായിരുന്നു ഒരു ദിവസം. ഞാനെന്ന ഭാരം തൂങ്ങിയപ്പോൾ, ഞാൻ ഉള്ളിൽ ചോദിച്ചു: “ഇതൊക്കെ എനിക്കറിയാത്തതാണോ?” വാക്കുകളിൽ ഞാൻ ഉന്നയിച്ച കാര്യം ചോദ്യം പൈതൃകത്തിലെ പാരമ്പര്യവാദിയായ അച്ഛൻ പുരോഗമനവാദിയായ മകനോടു പറഞ്ഞതു തന്നെയായി: “എന്റെ മകൻ എങ്ങനെയാകണമെന്ന് ഞാൻ നിർബ്ബന്ധിച്ചിട്ടില്ല.”

ഒരു നിമിഷം മകൻ മിണ്ടാതിരുന്നു. അവന്റെ മൌനം എന്റെ മത്സരവിജയത്തിന്റെ ആഘോഷമായതുപോലെ തോന്നി. വീണ്ടും വീണു കിട്ടിയ ഒരു അവസരത്തിൽ, വിജയം ആഘോഷിക്കാൻ ഞാൻ പഴകിയ തുരുപ്പു പോലത്തെ ആ പൈതൃകവചനം എടുത്തു പെരുമാറാൻ തുടങ്ങിയപ്പോൾ മകൻ പറഞ്ഞു: “ഇനി അത് ആവർത്തിക്കേണ്ട. അച്ഛന്റെ ഉദാരതെയെ ഞാൻ മാനിക്കുന്നു. അതെനിക്കില്ല.”

ഞാൻ തോറ്റു.


(മലയാളം ന്യൂസ് ഒക്റ്റോബർ 4)