Thursday, January 21, 2010

ഒളിവിൽ പോയ ദൈവത്തെ തേടി

ദൈവം ഒളിച്ചിരിക്കുകയണ്; പക്ഷേ പേടിക്കേണ്ട, സഹോദരങ്ങളേ, ദൈവം ഇവിടെ എവിടെയോ ഉണ്ടെന്നു തീർച്ച; ഒളിച്ചിരിക്കുന്നുവെന്നേ ഉള്ളു--ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഓഫ് പ്രിൻസിൽ, എല്ലാം തകരാത്ത ഒരു മൂലയിൽ, അടുക്കും ഒതുക്കവുമില്ലാതെ കൂടിക്കിടന്നിരുന്ന പെട്ടികളിലൊന്നിൽ കയറിനിന്ന്, ഒരു പുരോഹിതൻ അങ്ങനെ സമധാനം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാം പൊടുന്നനവേ തകർന്ന ആ നാട്ടിൽ ദൈവം ഒളിക്കാൻ സ്ഥലം കണ്ടെത്തിയതാണ് അത്ഭുതം.


വേറൊരു റിപ്പോർട്ടിൽ ദൈവത്തിന്റെ ദൈന്യം പങ്കിടുന്ന ഫ്ലോറൻസ് എന്ന ഒരു സ്ത്രീയുടെ കഥ വായിച്ചു. രണ്ടു കാലും തളർന്നു കിടക്കുന്ന ഫ്ലോറൻസിനെ രക്ഷപ്പെടുത്തിയതും ദൈവമാകാം. അവർ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീണില്ല. മുന്നറിയിപ്പോടെ അത് തകർന്നിരുന്നെങ്കിൽത്തന്നെ, ഫ്ലോറൻസിന് ഓടി രക്ഷപ്പെടാൻ കാലുകളില്ല. മരണത്തിന്റെ മലീമസതക്കു സാക്ഷിയാകാൻ, അവർ, ഓടിപ്പോകാതെ, രക്ഷപ്പെടാതെ, വീടിന്റെ കോലായയിൽ എല്ലാം നോക്കിയിരുന്നു.


ദൈവം എങ്ങാനും ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങുമായിരുന്നു--ഫ്ലോറൻസ് അയല്പക്കത്തേക്ക് കണ്ണയച്ചുകൊണ്ട് പറയുകയായിരുന്നു. അവിടെ ഒരു വീട് അവരുടെ കണ്മുന്നിൽ തകർന്നുവീണു. ഓടാനോ ആരെയും സഹായിക്കാനോ കഴിയാതെ, അവർ കോലായയിൽത്തന്നെ ചടഞ്ഞുകൂടി. മേൽക്കൂരകളും ചുമരുകളും ഇടിഞ്ഞുവീഴുന്ന ശബ്ദത്തിൽ ഫ്ലോറൻസ് എന്തോ അപസ്വരവും കേട്ടു: ചതഞ്ഞു മരിക്കുന്ന കുട്ടികളുടെ ശബ്ദം. അന്നേരവും ദൈവം എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു. പ്രകൃതിക്ക് ഭ്രാന്തിളകിയ ആ കരീബിയൻ രാജ്യത്ത് നൂറ്റാണ്ടുകളായി മനുഷ്യന്റെ പെരുമാറ്റവും പേപിടിച്ചപോലെ ആയിരുന്നു. പല സാമ്രാജ്യത്വങ്ങൾ ഹെയ്തിക്കുവേണ്ടി തമ്മിലടിച്ചു. നാട്ടുകാരും തമ്മിലടിച്ചു. എല്ലാം നേരെയാവുമെന്നു വന്നപ്പോൾ പ്രകൃതി ചതിച്ചു. ഒന്നര ലക്ഷം ആളുകൾ അക്ഷരാർത്ഥത്തിൽ മണ്ണടിഞ്ഞു. ദൈവം ഒളിവിൽ പോയി.


പക്ഷേ നമുക്ക് അത് ഒരു ഉൾപേജ് വാർത്ത ആയതേ ഉള്ളു. കവിഞ്ഞുവന്നാൽ, നമ്മൾ “അയ്യോ” എന്നു പറഞ്ഞ് അടുത്ത വാർത്തയിലേക്ക് നീങ്ങിക്കാണും. മുരളീധരന് എന്തു സ്ഥാനം കിട്ടുമെന്നോ, അച്യുതാനന്ദൻ പൊട്ടാത്ത പുതിയ അമിട്ട് വല്ലതും പണിയുന്നുണ്ടോ എന്നോ അന്വേഷിക്കാനുള്ള ജ്വരത്തിൽ നമ്മൾ ഹെയ്തിയിൽ ഒളിവിൽ പോയ ദൈവത്തെ മറന്നിരിക്കും. അധികമായാൽ, മരണമായാലും ബോറടിക്കും. അതോ, അകലെയാണെങ്കിൽ നമ്മളെ ഏശുകയേ ഇല്ല. നാലഞ്ചുകൊലം മുമ്പ് ഒരു ഡിസംബർ പ്രഭാതത്തിൽ ഇന്തൊനേഷ്യയിൽ കടൽ പൊട്ടിത്തെറിച്ചപ്പോൾ, ദൈവം ഉറങ്ങുകയായിരുന്നു. അന്നത്തെ മരണത്തിൽ നമ്മൾ കുറെക്കൂടി തല്പരരായിരുന്നു. കാരണം നമ്മുടെ തീരത്തും അല്പസ്വല്പമൊക്കെ സുനാമി അനുഭവപ്പെടുകയുണ്ടായി.


ഇതുപോലെ ദൈവത്തെ ഒളിവിലാക്കിയ ഒരു മരണക്കൊയ്ത്ത് ഞാൻ കണ്ടത് ആന്ധ്ര തീരത്തായിരുന്നു. നവംബർ അവസാനമാണെന്നാണ് ഓർമ്മ. കൊല്ലം 1977. ഒരു ദിവസം കടലൊന്നിളകി. ഒരു തിര അല്പം പൊങ്ങി. ഒന്ന് ആഞ്ഞടിച്ചശേഷം അത് അടങ്ങുകയും ചെയ്തു. അത്രയേ ഉണ്ടായുള്ളു. പക്ഷേ എത്ര ആളുകൾ അപ്രത്യക്ഷരായി, എത്ര നാട്ടിൻപുറങ്ങൾ ഒഴുകിപ്പോയി എന്നൊന്നും കൃത്യമായ കണക്കുണ്ടായിരുന്നില്ല. ജീവനുള്ള മനുഷ്യരും മൃഗങ്ങളും കൂട്ടത്തോടെ ഒലിച്ചുപോകുമ്പോൾ, കണക്കിന് സത്യത്തിന്റെ ശുദ്ധിയും ശക്തിയും ഇല്ലാതാകുന്നു.


വെള്ളം ഇറങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ആകാശവാണി ലേഖകൻ എന്ന നിലയിൽ ഞാൻ വിജയവാഡയിലും മഛ്ലിപട്ടണത്തും ദിവി താലൂക്കിലും ഏറെ നേരം കറങ്ങിയതോർക്കുന്നു. ദിവി താലൂക്ക് മുഴുവൻ ഒലിച്ചുപോയിരുന്നു. മാനഭംഗം സംഭവിച്ച റോഡിന്റെ ഇരുവശത്തും അറ്റുപോയ അവയവങ്ങളും കരിഞ്ഞുകൊണ്ടിരുന്ന ശവങ്ങളും കണ്ടു. പാതി മറഞ്ഞും മറയാതെയും അവ അനാഥമായി കിടന്നു. അവക്കിടയിൽ ആട്ടിൻ കുട്ടികളുടെയും മനുഷ്യക്കിടാങ്ങളുടെയും ജഡങ്ങൾ തിർച്ചറിയപ്പെട്ടില്ല. മരണത്തിൽ മനുഷ്യന്റെയും മൃഗത്തിന്റെയും സ്വത്വം നഷ്ടപ്പെട്ടിരുന്നു. കരിയുന്ന ജീവന്റെ ഗന്ധത്തിന് ക്രൂരമായ ഒരുതരം സാർവജനീനത്വമുള്ളതുപോലെ തോന്നി.


ഒരു നിമിഷം ഞാൻ ആകാശത്തേക്കു നോക്കി. ദൈവം അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ എന്നു നോക്കാനല്ല. ഭൂമിയിലെ ദൃശ്യങ്ങളുടെയും ഗന്ധങ്ങളുടെയും ആധിപത്യത്തിൽനിന്ന് രക്ഷപ്പെടാൻ വഴി അന്വേഷിക്കുകയായിരുന്നു. അവിടവിടെ ഒന്നിനെയും കൂസാതെ കരിമ്പനകൾ അപ്പോഴും നീണ്ടുനിവർന്നു നിന്നിരുന്നു. അവയുടെ തലപ്പാവുകളിലെല്ലാം വൈക്കോൽ തുരുമ്പുകൾ പറ്റിപ്പിടിച്ചതു കണ്ടപ്പോൾ ആദ്യം കൌതുകമേ തോന്നിയുള്ളൂ. പിന്നെ കൌതുകം ഉള്ളിൽ മുഴുവൻ ഇരുട്ടു കയറ്റുന്ന ഭയമായി. തിരയടിച്ചുകേറിയപ്പോൾ, അതിൽ കേറിപ്പറ്റിയതായിരുന്നു ആ വൈക്കോൽത്തുരുമ്പെല്ലാം. തിര തിരിച്ചുപോയപ്പോൾ വൈക്കോൽത്തുരുമ്പ് കരുമ്പനയുടെ തലപ്പാവിൽ തൂങ്ങിനിന്നു.


ഞാൻ മനസ്സിൽ കണക്കു കൂട്ടി നോക്കി. ഒറ്റ തിരയേ പൊങ്ങിയുള്ളു. പക്ഷേ അതു പൊങ്ങിയത് ഒരു കരിമ്പനയോളം. അപ്പോൾ പിന്നെ അവിടെ വസിച്ചിരുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും എന്തു പറ്റിയെന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അവിടെയും അത്ഭുതം നിഴലിക്കുന്നതു കണ്ടു, വീണ്ടും ദൈവത്തെവലിച്ചിറക്കിക്കൊണ്ട്. ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ എട്ടു പേരും ഒലിച്ചുപോയി. ഒരാൾ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു, മരണം വിട്ടേച്ചുപോയ ഓർമ്മക്കുറിപ്പു പോലെ. ആ ശൂന്യതയിൽ അയാൾ തല തല്ലിച്ചത്തില്ല. എന്നുതന്നെയല്ല, കഞ്ഞിക്കുവേണ്ടിയും കനിവിനുവേണ്ടിയും കൈനീട്ടിക്കൊണ്ടിരുന്നു.


ഒരു മന്ത്രിയുടെ കുടുംബത്തിനും നഷ്ടമുണ്ടായി. ദിവി താലൂക്കുകാരനായിരുന്നു മന്ത്രി. മന്ത്രിയെന്ന പേരിൽ പ്രത്യ്യേകാനുകൂല്യമൊന്നും പ്രകൃതി ഒരുക്കിയിരുന്നില്ല. മന്ത്രിയല്ലേ, ആരോപണങ്ങൾ ആ ആപത്തിലും ആയിരം മേനി വിളഞ്ഞു. സഹായമായി വരുന്ന സാധനങ്ങൾ മന്ത്രിയുടെ ഒത്താശയോടെ മറിച്ചു കടത്തിയിരുന്നത്രേ. ആ വർത്തമാനമെല്ലാം അറിയിക്കാൻ അന്ന് സെൽ ഫോൺ ഉണ്ടായിരുന്നില്ല. എസ് റ്റി ഡി സൌകര്യം നിലവിൽ വന്നു തുടങ്ങിയതേ ഉള്ളൂ. കമ്പി ആപ്പീസും ടെലഫോൺ എക്സ്ചേഞ്ചും തന്നെയായിരുന്നു ശരണം. അതിനിടെ സ്പേസ് അപ്പ്ലിക്കേഷൻ സെന്ററിലെ പ്രൊഫസർ യശ് പാൽ വിജയവാഡയിൽ ഒരു വാർത്താവിനിമയസൌകര്യം ഒരുക്കി, പരീക്ഷ്ണാടിസ്ഥാനത്തിൽ. ഫോൺ എക്സ്ചേഞ്ചും കമ്പി ആപ്പീസുമില്ലാതെ, ഉപഗ്രഹം വഴി വിജയവാഡയിൽനിന്ന് ഡൽഹിയുമായി ബന്ധപ്പെടുമ്പോൾ ആവേശവും അത്ഭുതവും തോന്നി.


പ്രകൃതിയുടെ രൌദ്രതയുടെയും മരണത്തിന്റെ ദുർഗ്ഗന്ധത്തിന്റെയും ഇടയിൽ, ഒരു തിരമാലയുടെ ആക്രമണത്തിൽ സ്വത്വം നഷ്ടപ്പെട്ട ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ, നീലക്കരയുള്ള വെളുത്ത സാരിയുടുത്ത്, അവിടെയെല്ലാം ഓടിനടന്നിരുന്ന മെലിഞ്ഞ സ്ത്രീകളെ കണ്ടു. വെള്ളം ഇറങ്ങിയപ്പോൾ ആദ്യം എത്തിയത് അവരായിരുന്നു. “ദൈവത്തിനു മുമ്പിൽ അല്പം സൌന്ദര്യം“ എന്ന പേരിൽ മാൽക്കം മഗ്ഗറിഡ്ജ് തയ്യാറാക്കിയ ടെലിവിഷൻ ഫിലിം അവരുടെ ഗുരുവിനെപ്പറ്റിയായിരുന്നു. മദർ തെരേസയായിരുന്നു ദൈവത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ട ആ സൌന്ദര്യം.


അഴുകുന്ന ശവങ്ങൾ മറവു ചെയ്യാൻ എത്തിയവരിൽ ഗോണ്ടയിൽനിന്ന് നാനാജി ദേശ് മുഖ് നിയോഗിച്ച ചെറുപ്പക്കാരെ കണ്ടു. നന്ദി പറയാൻ നിവൃത്തിയില്ലാത്ത ശവങ്ങൾ അടക്കാൻ രാത്രി ഇറങ്ങിപ്പുറപ്പെട്ട അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയെ ഓർത്തു. ആ നന്മയെ തിരിച്ചറിയുകയും കരുപ്പിടിപ്പിക്കുകയും ചെയ്ത പരുക്കനായ മുസ്ലിം കഥാപാത്രത്തെയും. ഒളിവിൽ പോയ ദൈവം പാത്തും പതുങ്ങിയും വിജയവാഡയിൽ വീണ്ടും വരുന്നതു പോലെ തോന്നി.

(ജനുവരി 21ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, January 19, 2010

ശരി എന്നു കരുതിയാൽ ശരി

മനോരോഗം ചികിത്സിച്ചിരുന്ന ഒരാളെ ഭാര്യയും ഞാനും കൂടി ഒരു ദിവസം മനോരോഗാസ്പത്രിയിൽ ആക്കി. ധൈര്യം പകരാൻ സുഗതകുമാരി ഒപ്പം വന്നു. കാലത്തെയും സ്ഥലത്തെയും പറ്റി അവർക്ക് തിട്ടമുണ്ടായിരുന്നു. ആളുകളെ അവർ തിരിച്ചറിഞ്ഞു; കാര്യങ്ങൾ സാധാരണ പോലെ വിലയിരുത്തി. പക്ഷേ തന്നെ കുരുക്കിലാക്കാൻ എവിടെയോ നീക്കമുണ്ടെന്നൊരു പേടി. വീട്ടിനു ചുറ്റും അനങ്ങുന്ന നിഴലുകൾ, പച്ചക്കറിയിൽ വിഷം. അതു തെളിയിക്കാൻ അതിരാവിലെ ഞങ്ങളുടെ അടുക്കൽ ഓടിയെത്തുമായിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ അനിയൻ വി കെ രാമചന്ദ്രൻ ചികിത്സ ഏറ്റെടുത്തു. മനോരോഗത്തിലെ സർഗ്ഗാത്മകതയെപ്പറ്റി ഗവേഷണം നടത്താനായിരുന്നു രാമചന്ദ്രന്റെ നടക്കാതെ പോയ ഒരു മോഹം. ചികിത്സക്കുശേഷം എന്തുണ്ടായി ആവോ? മനസ്സിന്റെ വെളിച്ചം വീണ മൈതാനങ്ങളിലും ഇരുൾമുറികളിലും എനിക്കു വഴി കാട്ടിയത് രോഗിയായി മാറിയ ആ ഡോക്റ്റർ ആയിരുന്നു. ചിത്തഭ്രമത്തിന്റെ ക്രമം കണ്ടെത്തിയ ആർ ഡി ലെയിംഗിനെയും തോമസ് സാസിനെയും അവർ പരിചയപ്പെടുത്തി. മനോരോഗം കെട്ടുകഥ ആണെന്നായിരുന്നു The Myth of Mental Illness എന്ന പ്രമാണപുസ്തകം എഴുതിയ സാസിന്റെ വാദം.

ഏതാണ്ടതുപോലൊരു ചിന്ത വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മനോരോഗത്തിന്റെ അമേരിക്കവൽക്കരണമാണ് അ ചിന്തയുടെ സാരം. ചികിത്സ മാത്രമല്ല ലക്ഷണവും അമേരിക്കവൽക്കരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കക്കു മനസ്സിലാകുന്നതേ സ്വബോധമാകുകയുള്ളു. അല്ലാത്തതെല്ല്ലാം മനോരോഗം; അതെല്ലാം അമേരിക്ക ശീലിച്ച രീതിയിൽ ചികിത്സിക്കുകയും വേണം. രണ്ടാണ് ഇതി തെറ്റ്; രണ്ടും അടിവരയിട്ടു കാട്ടുന്നതും അമേരിക്കൻ ചിന്തകർ തന്നെ.

പരിചിതമല്ലാത്ത മതപരമോ സാംസ്ക്കാരികമോ ആയ സന്ദർഭങ്ങളിൽ പ്രകടമാകുന്ന ഭാവവൈചിത്ര്യം ചികിത്സിക്കപ്പെടേണ്ട അവസ്ഥയാക്കുന്ന സമ്പ്രദായത്തെ അവർ എതിർക്കുന്നു. മനസ്സിനെ സങ്കുചിതമായി മനസ്സിലാക്കുക മാത്രമല്ല, പരിചിതമല്ലാത്ത അനുഭൂതികളെ ചികിത്സിക്കേണ്ടത്താണെന്ന് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുക: അതാണ് ആപത്ത്. ഒരു നൂറ്റാണ്ടു മുമ്പ് മതാനുഭൂതിയുടെ വൈവിധ്യം ചർച്ച ചെയ്യുമ്പോൾ, വൈദ്യശാസ്ത്രപരമായ ഭൌതികവാദം എന്ന് വില്യം ജെയിംസ് വിശേഷിപ്പിച്ച സമീപനം അത് തന്നെയായിരുന്നു.

അമേരിക്കക്കു മനസ്സിലാകുന്നതേ മനസ്വാസ്ഥ്യം ആകുകയുള്ളുവെങ്കിൽ, വിചിത്രവും ഇപ്പോഴത്തെ നിലയിൽ വ്യാഖ്യാനിക്കാൻ വിഷമം തോന്നുന്നതുമായ സാംസ്ക്കാരികാനുഭവങ്ങളുള്ള ചൈനയിലെയും ഇന്ത്യയിലെയും നൈജീറിയയിലെയും ആളുകളുടെ ജീവിതസങ്കല്പം ചികിത്സിക്കേണ്ട രോഗമാകും. പരുക്കനായി പറഞ്ഞാൽ, ഒരു കൊമ്പും രണ്ടു കാലുമുള്ള ഒരു ആനയെ കാണുകയും, അതു കനിഞ്ഞാൽ തടസ്സം ഒഴിവാക്കാമെന്നു വിശ്വസിക്കുകയും, അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മനസ്സിനെ, മനോരോഗം അമേരിക്കവൽക്കരികപ്പെട്ടാൽ, എങ്ങനെ സമീപിക്കുമെന്ന് ആലോചിച്ചാൽ മതി. മനസ്സിലാകാത്തതിനെയെല്ലാം മനോരോഗമായി കാണുന്ന പ്രവണതക്കെതിരെ അമേരിക്കയിൽനിന്നുതന്ന എതിർപ്പു വരുന്നത് ഏതായാലും നന്നായി.

വിഷാദം മാറ്റാൻ കൈകണ്ട ഒരു മരുന്നും കൊണ്ടു നടക്കുകയായിരുന്നു അവർ കുറെക്കാലമായി. വിഷാദരോഗമുള്ളവരെ ഉരുമ്മാതെ നടക്കാൻ വയ്യാത്ത സ്ഥിതിയായതുകൊണ്ട്, ആ മരുന്ന് ചിലവായതിന് കണക്കില്ല. ഇപ്പോഴിതാ ഗവേഷണം വഴി സ്ഥാപിച്ചിരിക്കുന്നു, ആ മരുന്നും പചവെള്ളവും തമ്മിൽ ഒരു ഫലത്തിൽ വ്യത്യാസവുമില്ല. മനസ്സിൽ മാത്രമേ ഫലമുള്ളു. എന്നാലും മരുന്ന് നിർത്തരുതെന്ന് നിർദ്ദേശിക്കുന്ന പ്രത്ഭാശാലികളായ ഭിഷഗ്വരന്മാർ അരങ്ങു തകർക്കുന്നുണ്ടു താനും. മരുന്ന് വേണ്ടെന്നു പറയാനാണ് വൈദ്യൻ വേണ്ടതെന്നു തോന്നുന്നു. നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന ജാനെറ്റ് ഫ്രെയിം എന്ന നോവലിസ്റ്റിന് അടങ്ങാത്ത അസ്വസ്ഥത ഉണ്ടായപ്പോൾ, അമിഗ്ഡല എന്ന ബദാം പരിപ്പു പോലുള്ള അവയവം മുറിച്ചു കളയാൻ നിശ്ചയിച്ചു. ശസ്ത്രക്രിയയുടെ തലേന്നു രാത്രി സർജ്ജൻ ജാനെറ്റിനോടു പറഞ്ഞു: “ഞാൻ അതു ചെയ്യേണ്ടെന്നു തീരുമാനിച്ചു. നിങ്ങൾ അസ്വസ്ഥയായി എഴുതി ജീവിക്കുന്നതാണ് ജീവച്ഛവമാകുന്നതിനെക്കാൾ എനിക്കിഷ്ടം.”

എളുപ്പമായിരുന്നിരിക്കില്ല ആ തിരുമാനം. എന്താണ് രോഗം? എന്തിനു ചികിത്സിക്കേണ്ട? പണ്ടേ കേട്ടിരുന്നതാണ് ഇപ്പോൾ മുഴങ്ങാൻ തുടങ്ങിയ ഈ ചോദ്യങ്ങൾ. ശരിയെന്നു കരുതിയാൽ ശരി: അത്രയേ ഉള്ളു. മനസ്സിന്റെ വൈചിത്ര്യം ചിത്രീകരിക്കാൻ പിരാന്റലോ എഴുതിയതാണ് ആ പേരിലുള്ള നാടകം. Right You Are If You Think So. രംഗത്തു വരുന്ന ഓരോ ആളും ബാക്കിയുള്ളവർക്ക് ഭ്രാന്താണെന്ന് സ്ഥാപിക്കുന്നു. ആർ ശരി, ആർ ശരിയല്ല എന്ന് കാണികൾ അന്തം വിട്ടിരിക്കുമ്പോൾ, അതാ കേൾക്കുന്നു വിധിയുടെ സ്വരത്തിൽ ഒരു നിർദ്ദേശം: ശരിയെന്നു കരുതിയാൽ ശരി.

അങ്ങനെ തത്വം പറഞ്ഞിരുന്നാൽ, ഒന്നും രോഗമല്ലെന്നു വരും, എല്ലാം രോഗമാണെന്നും വരാം. ഞങ്ങൾ ആസ്പത്രിയിലാക്കിയ മനോരോഗവിദഗ്ധയെ ചികിത്സിക്കേണ്ടെന്നാകാം. സമനില, അനുപാതബോധം, സാംസ്ക്കാരികമായ ഭേദചിന്ത—അതാണ് പ്രധാനം. മനോരോഗത്തിന്റെ അമേരിക്കവൽക്കരണത്തോടുള്ള എതിർപ്പിൽ അതൊക്കെ കാണാം.

(ജനുവരി 19ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)