Friday, April 3, 2009

മണ്ഡലങ്ങളുടെ മന്ത്രവദവും മുസഫര്‍പൂരും

കല്യാണകൃഷ്ണമേനോനെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. സി എച് മുഹമ്മദ്കോയയുടെ
സൃഷ്ടിയായിരുന്നു കല്യാണകൃഷ്ണമേനോന്‍. അതുവരെ അദ്ദേഹം അറിയപ്പെട്ടിരുന്നത് വി കെ കൃഷ്ണമേനോന്‍ എന്ന
പേരിലായിരുന്നു. ലോകപൌരനായി ഉയര്‍ന്നിരുന്ന അദ്ദേഹം, മുംബെയിലും മിഡ് നാപൂരിലും തോറ്റപ്പോള്‍, കൂടുതല്‍
സുരക്ഷിതം പഴയ നാടാണെന്നു വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിച്ച് കഷ്ടിച്ചു രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ വേണ്ടി
എല്ലാവരും ചെയ്യുന്നതെല്ലാം ചെയ്തു. കല്യാണവീട്ടിലെല്ലാം കയറിയിറങ്ങി. അങ്ങനെ, സി എചിന്റെ സാരസ്യത്തില്‍,
വി കെ കൃഷണമേനോന്‍ കല്യാണകൃഷ്ണമേനോന്‍ ആയി.

സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും കേരളം വളരുന്നു എന്ന ധാരണ‍ ഊട്ടിയുറപ്പിച്ച മറ്റൊരു ലോകപൌരന്‍, ഇതാ,
വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കുനു. നയത്തിലും വിദേശനയത്തിലും ചതുരനായ ശശി തരൂരിന്, ആ മേഖലയില്‍,
അല്പം പഴയ പാരമ്പര്യമുണ്ടെന്ന് അധികം ആര്‍ക്കും അറിയില്ല. മൈസൂര്‍ രാജാവിന്റെ പടത്തലവനായ ഹൈദര്‍ അലി
ഡിണ്ടിഗലില്‍ പാളയമടിച്ചു കൂടുന്ന കാലം. വിനയത്തോടെയും നയത്തോടെയും ഹൈദരുടെ സഹായം തേടിയ ആദ്യത്തെ
മലയാളിയായിരുന്നു അന്നത്തെ തരൂര്‍ സ്വരൂപത്തിലെ കാരണവര്‍. ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല, സാമൂതിരിയെ
തകര്‍ക്കുക തന്നെ. ആ നയവും തന്ത്രവും ഒന്നും അറിയാത്ത ആളാല്ല ശശി.

ഇവിടന്നു പോയി എത്തിയേടത്തുതന്നെ വീണും വെട്ടിയും ‍പുലര്‍ന്ന ചുരുക്കം മലയാളികളും കാണും. ഗ്രാമീണഡല്‍ഹിയുടെ
പ്രതിനിധിയായി ഒരു കൃഷ്ണന്‍ നായര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ സി എം സ്റ്റീഫന്‍ അതാകാന്‍ നോക്കി തോറ്റുപോയി. ഒരു
സ്മാര്‍ത്തവിചാരത്തിന്റെ ഓര്‍മ്മയുമായി തമിഴകത്തെ സിനിമയിലെത്തിയ രാമചന്ദ്രന്‍ അവിടത്തെ രാഷ്ട്രീയചക്രവര്‍ത്തിയായി.
മനോഹരമായ അത്തരം പേരുകള്‍ കുറേ വേറേയും കാണും. മാവേലിക്കരക്കാരന്‍ രവീന്ദ്രവര്‍മ്മക്ക് കൌതുകം,
വലിയൊരു മനോരോഗാസ്പത്രിയുമായി ബന്ധപ്പെടുത്തി പറയാറുള്ള, ബീഹാറിലെ റാഞ്ചിയോടായിരുന്നു. അവിടം വിട്ടപ്പോള്‍
വര്‍മ്മ വീഴുകയും ചെയ്തു.

ബീഹാര്‍, പഴയ ബൌദ്ധസ്മൃതികള്‍ ഉയര്‍ത്തിക്കോണ്ട്, എല്ലാവര്‍ക്കും ഹൃദ്യമായ വിഹാരമായി വിലസുന്നു. സോഷ്യലിസമോ
മറാഠിയോ പാരമ്പര്യമായി അവകാശപ്പെടാത്ത ബീഹാറിലെ മുംഗൈറില്‍നിന്നു ജയിച്ചുപോന്ന ആളായിരുന്നു മുംബൈക്കാരന്‍
മധു ലിമയെ. എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷം തരപ്പെടുത്താന്‍ സൌകര്യമുള്ള ബീഹാറില്‍, വിപ്ലവത്തിരക്കുള്ള
പല നേതാക്കന്‍മാരും ജനസഹായം തേടി എത്തുന്നതു കാണാം. പണ്ട് മഞ്ചേരിയെപ്പറ്റി പറഞ്ഞിരുന്നു, പത്രിക കൊടുത്താല്‍
പിന്നെ അവിടെ കാലുകുത്താതെ ജയിക്കും മുഹമ്മദ് ഇസ്മായീല്‍. ബീഹാറില്‍ പലയിടത്തും അത് പറ്റിയിരുന്നു; ഇപ്പോഴും പറ്റും.

ജയിലില്‍ ‍കിടക്കുമ്പോള്‍ കെ അനിരുദ്ധന്‍, മുഖ്യനായിരുന്ന ആര്‍ ശങ്കറെ തോല്‍പ്പിച്ചു. അതിലും ചരിത്രപ്രധാനമായിരുന്നു
ജയിലില്‍നിന്ന് കാലില്‍ ചങ്ങലയുമായി കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിജയം. ഭീമമായിരുന്നു
മുസഫര്‍പൂരില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം. മുംബൈക്കാരന്‍ മുസഫര്‍പൂരിന്റെ മനസ്സാക്ഷിയായി. ഇനി വിശ്രമിക്കണമെന്ന്
കൂട്ടുകാര്‍ ‍നിര്‍ബന്ധിച്ചിട്ടും മുസഫര്‍പൂരിനെ കൈവിടാന്‍ ‍മൂപ്പര്‍ തയ്യാറല്ല. ബംഗളൂരും മറ്റും നിന്നു തോറ്റപ്പോള്‍ വീണ്ടും വീണ്ടും
ശരണം തന്ന മണ്ഡലമാണ് മുസഫര്‍പൂര്‍. അതിനോട് എങ്ങനെ വിട പറയും? പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകള്‍ സദാ കൂകും വനങ്ങളേ...എന്നൊക്കെ എങ്ങനെ പറയും?

എന്നും വാര്‍ത്തയില്‍ നില്‍ക്കുന്ന എന്തോ ഒരു സവിശേഷതയുണ്ട് ജോര്‍ജ് ഫെര്‍ണണ്ടസിന്. വാര്‍ത്ത കൈകാര്യം ചെയ്യുന്നവര്‍
അദ്ദേഹവുമായി അടുത്തിരിക്കും. എന്റെ മേധാവിയായിരുന്ന കുല്‍ദീപ് നയ്യാര്‍, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയി കണ്ടിരുന്ന
ആളാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. രൂപത്തില്‍ ലാളിത്യം. അടുപ്പം തോന്നിപ്പിക്കുന്ന പ്രകൃതം. വാക്കുകളില്‍ വിപ്ലവം. അറുപതുകളില്‍
ബ്ളിറ്റ്സ് എന്ന വാരികയുടെ ഹീറോ ആയിരുന്നു അദ്ദേഹം. അതിന്റെ ഒരു വേദിയില്‍, നേതൃഭാവമില്ലാതെ, തീ തുപ്പിക്കൊണ്ടുനിന്ന, ചെറുപ്പക്കാരനെ ഓര്‍ക്കട്ടെ. അധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുനടന്ന അദ്ദേഹം ചെറുപ്പക്കാര്‍ക്ക് ഹരമായിരുന്നു, റയില്‍വേ ജീവനക്കാരുടെ ജീവന്‍ ആയിരുന്നു. ഒരിക്കല്‍ സമര്‍ഥമായി അവരെ ഒന്നടങ്കം പണിമുടക്കിച്ചു. “സമര്‍ഥമായി” എന്നോ? എന്തിനായിരുന്നു ആ പണിമുടക്ക്? ജോര്‍ജ് ഫെര്‍ണണ്ടസിന്റെ ശേഷി തെളിയിക്കാനോ?അടിയന്തരാവസ്ഥക്ക് നാന്ദി കുറിക്കാനോ?

മഴ വന്നാലും മേഘം മറഞ്ഞാലും,എന്നും അദ്ദേഹം വാര്‍ത്തയില്‍ ഉണ്ടാകും. ഇപ്പോള്‍ തന്റെ പീക്കിരിപ്പര്‍ടിയുടെ നേതൃത്വത്തെ
ധിക്കരിച്ച്, മുസഫര്‍പൂരില്‍ ഒന്നുകൂടി മത്സരിക്കാന്‍ നിശ്ചയിച്ചതുകൊണ്ട്. ഓര്‍മ്മയുണ്ടോ, മൊറാര്‍ജി ദേശായിയുടെ ഭരണകൂടം
വീഴുന്ന ഘട്ടത്തില്‍, അതിനെ വീരമായും ധീരമായുംന്യായീകരിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താപുരുഷന്‍ ആയി. ദേശായി പോയപ്പോള്‍,
അദ്ദേഹത്തെ വീഴ്ത്തിയ ചരണ്‍ സിംഗിന്റെ മന്ത്രിസഭയില്‍ പ്രമുഖസ്ഥാനം നേടി വീണ്ടും വാര്‍ത്തയില്‍ വിടര്‍ന്നുനിന്നു. ആ ചലനാത്മകത്വം മാത്രം ചലനമില്ലാത്തതായി നില്‍ക്കുന്നു.

ചെറിയൊരു കാര്യം. രാമസ്വാമി എന്നൊരു സുപ്രീം കോടതിജഡ്ജിയെ ഇമ്പീച് ചെയ്യണമോ എന്ന് ലോക് സഭചര്‍ച്ച ചെയ്യുന്ന
കാലം. രാമസ്വാമിയുടെ ഭാഗം വാദിക്കുന്നത് ഇന്നൊരു മന്ത്രിയായിരിക്കുന്ന് കപില്‍ സിബല്‍. വെളുത്ത മുടിയും, മാറിമറയുന്ന
ഭാവങ്ങളോടുകൂടിയ മുഖവും, ഏറ്റിറക്കമുള്ള സ്വരവും അംഗവിക്ഷേപവുമായി, പോപുലര്‍ അല്ലാത്ത കേസ് വാദിക്കുന്ന സിബലിനെ
കാണാന്‍ രസമായിരുന്നു. അതേപ്പറ്റി ഞാന്‍ എഴുതിയ റിപ്പോര്‍ട്ടില്‍, മാര്‍ക് ആന്റണിയുടെ പ്രസംഗത്തെ പരാമര്‍ശിക്കുവാന്‍ ഇടയായി.
മാര്‍ക് ആന്റണിയുടെ ജാടയായിരുന്നു അതെന്നത് വേറെ കാര്യം.

രാമസ്വാമിയെ വാക്കുകൊണ്ടു വധിക്കാന്‍ പിറ്റേന്നാള്‍ എഴുന്നേറ്റവരില്‍ പ്രധാനി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. രാമസ്വാമിയെ മാത്രമല്ല, രാമസ്വാമിയുടെ വക്കീലിന്റെ പ്രകടനത്തെപ്പറ്റി ഒരു നല്ല വാക്ക് പറഞ്ഞുപോയ ലേഖകനേയും അദ്ദേഹം വിട്ടില്ല. സിബലിനെ മാര്‍ക് ആന്റണിയോട് താരതമ്യം ചെയ്തതിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ദേഷ്യം. ആ ദേഷ്യം ജോര്‍ജീയമായ ശൈലിയില്‍
അവതരിപ്പിക്കുകയും ചെയ്തു. “മല്ലന്‍മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍...എന്നിങ്ങനെ പോകുന്ന പഴയ ശ്ലോകം ഞാന്‍ ഓര്‍ത്തു.

അത് ഹിന്ദുസ്ഥാന്‍ ടൈംസില്‍, ‍ചന്ദന്‍ മിത്ര(ഇപ്പോള്‍ ദ് പയനീറിന്റെ എഡിറ്ററും ഉടമയും) പകര്‍ത്തിയത് ഇങ്ങനെ
ആയിരുന്നു. “മാര്‍ക് ആന്റണിയുമായി സിബലിനെ താരതമ്യപ്പെടുത്തിയതിനെ അദ്ദേഹം അപഹസിച്ചു. തന്റെ പ്രസംഗത്തോട്
മാര്‍ക് ആന്റണിയുടേതിനെ ഉപമിക്കുയായിരിക്കും ഉചിതം എന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് കരുതുന്നതുപോലെ തോന്നി.” ആ പഴയ ആത്മവിശ്വാസം മുസഫര്‍പൂരില്‍ ഒറ്റക്ക് ഒരു അങ്കം കൂടി പയറ്റാനുള്ള തീരുമാനതിലും കാണാം.

അങ്ങനെയൊരു വിശ്വാസം കുറഞ്ഞതുകോണ്ടല്ല, കൂടിയതുകൊണ്ടുതന്നെയാണ് ചിലര്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍
മത്സരിക്കാന്‍ ഒരുപെടുന്നത്. നമ്മുടെ“ലീഡര്‍” ഒരിക്കല്‍ രണ്ടിടത്ത് നിന്നു, രണ്ടിടത്തും ജയിച്ചു. ഇന്ദിര ഗാന്ധി ഒരിടക്ക് രണ്ടിടത്ത് നിന്നു,
രണ്ടിടത്തും പാട്ടും പാടി ജയിച്ചു. അങ്ങനെ പലരും ജനങ്ങളുടെ പിന്തുണ തെളിയിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു. അവരില്‍ ഒരാള്‍ക്ക് അമളി പറ്റി. നാലോ അഞ്ചോ മണ്ഡലങ്ങളില്‍ ഒരേസമയം ജനസമ്മതി തെളിയിക്കാനായിരുന്നു ബിജു പട്നായകിന്റെ പരിപാടി. ഫലിച്ചില്ല. എല്ലായിടത്തും അദ്ദേഹം തോറ്റു. പിന്നെയായിരുന്നു മകന്റെ അരങ്ങേറ്റം. ജനങ്ങളുടെ ഒരോരോ നംബറുകള്‍ എന്നല്ലാതെ എന്തു പറയാന്‍!

(തേജസ്സില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചത്)

No comments: