Tuesday, June 1, 2010

മലയാളത്തെപ്പറ്റി കുറെ ഞഞ്ഞാമിഞ്ഞ

മഴ പൊടിച്ചപ്പോൾ പച്ചക്കറിക്കടയിലേക്ക്, വിരലിൽ തൂങ്ങുന്ന ഗൌരിയെ വലിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. അവൾ മുനിഞ്ഞു: “Tutu, you are going too fast...” കടക്കാരൻ അക്ഷമനായി പറഞ്ഞു: “കൊച്ചേ, മലയാളം പറ. നമ്മളെല്ലാം മലയാളികളാ...” അവൾ കേട്ടതേയില്ല. ഞാൻ ആലോചിച്ചു: “ആണോ? നമ്മളെല്ലാം മലയാളികളാണോ? ആണെങ്കിൽ മലയാളം തന്നെ പറയണമെന്നുണ്ടോ? അങ്ങനെ ചിലർ പറഞ്ഞില്ലെങ്കിൽ കടക്കാരും കാര്യസ്ഥന്മാരും അക്ഷമരാകണോ?“

ഉപജീവനം ആംഗലത്തിലുള്ള എഴുത്തിലൂടെ നടത്തിയിരുന്ന എനിക്കും ചിലപ്പോൾ തോന്നിയതു തന്നെ ആ കടക്കാരന്റെ വികാരം. തീവണ്ടിയിൽ അടുത്തിരിക്കുന്ന രണ്ടു പേർ ആംഗലത്തിൽ പേശുന്നു. ഞാൻ ഉള്ളിൽ ഉറയുന്നു: “ഇവരാരെടാ മലയാളം തിരിയാത്ത ധ്വര!“ പ്രവൃത്തിപരമായി ഇംഗ്ലിഷ് പറഞ്ഞും എഴുതിയും ശീലിച്ചവരാകാം. ഇംഗ്ലിഷ് പറഞ്ഞു പഠിക്കണമെന്നുള്ളവരാകാം. ആംഗലം മൊഴിഞ്ഞാൽ കേമത്തം കിട്ടുമെന്നു കരുതുന്നവരാകാം. അവരുടെ ഉദ്ദേശമെന്തായാലും, ആംഗലം പിടിയില്ലാത്ത മലയാളിക്ക്, മലയാളിത്തം തലയിൽ കേറിയ മലയാളിക്ക്, ആംഗലം കേട്ടാൽ അരിശമാകും--നമ്മുടെ കടക്കാരനെപ്പോലെ.

മലയളിയുടെ പേരു കേട്ട ഇരട്ടത്താപ്പ് ഇവിടെയും കാണാം. ഒരു കൂട്ടർ മലയാളം കേൾക്കാത്തതിലും ആംഗലം കിണുങ്ങുന്നതിലും മുറുമുറുക്കുന്നു. മറ്റൊരു കൂട്ടർ ആംഗലത്തിന്റെ സ്വരമാധുരിയിൽ ആമഗ്നരാകുന്നു. മലയാളത്തിന്റെ മരണത്തെപ്പറ്റി പേടി പരത്തുമ്പോൾത്തന്നെ, ആംഗലത്തിന്റെ മഹിമ പാടിപ്പുകഴ്ത്തുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പടിഞ്ഞാറൻ നാട്ടുകാരെ ചിലരെ കണ്ടപ്പോൾ, അരവിന്ദന്റെ ഒരു കഥാപാത്രം അത്ഭുതാദരങ്ങളോടെ ആത്മഗതമായി പറയുന്ന വാക്യം ഓർമ്മയില്ലേ? “ഈ വെസ്റ്റേണേഴ്സിന്റെ ഒരു ഡെഡിക്കേഷൻ!“ ഇന്ദുലേഖയിലും ആ വികാരം സ്ഫുരിക്കുന്നുണ്ട്, വേറൊരു തലത്തിലാണെങ്കിലും. ആധുനികത പാശ്ചാത്യവൽക്കരണത്തിലൂടെയേ വരൂ എന്ന ചിന്തയുടെ നിഴൽ അതിലുണ്ടായിരുന്നോ?

ആ നിഴൽ നീണ്ടും വളഞ്ഞും വലുതായതാണ് ഇപ്പോൾ കാണുന്ന മലയാളപുച്ഛവും ആംഗലപ്രേമവും. മലയാളിയുടെ മലയാളത്തോടുള്ള ആഭിമുഖ്യം അളക്കാൻ ഞാൻ ഉപയോഗിക്കുന്ന മാനകമാണ് തിരശ്ശീലയിലെ ഭാഷണത്തിന് സ്വീകരണമുറികളിൽ കിട്ടുന്ന ആദരം. ആദ്യം സിനിമയുടെ കാര്യം എടുക്കുക. ഇപ്പോൾ ഒരു സിനിമ കസറാണമെങ്കിൽ, ഹീറോ ഇംഗ്ലിഷ് കാച്ചുന്ന ആളായിരിക്കണം. അഞ്ചാറു വാക്കെങ്കിലും ഇംഗ്ലിഷിൽ കടിച്ചുപിടിച്ചും പിടിക്കാതെയും തൊള്ള തുറന്നു പറഞ്ഞാലേ കൊള്ളാവുന്ന ഹീറോ ആകൂ. അർഥം അറിയാത്ത കാണീകൾ വാ പൊളിച്ചും മിഴിച്ചുമിരിക്കുന്നു.

ടെലിവിഷനിൽ മലയാളത്തെ മാനഭംഗപ്പെടുത്തുന്നവർക്കാണ് മാർക്കറ്റ്. മലയാളം അറിയാൻ വയ്യെന്നു വരുത്തുന്ന മട്ടിൽ ഞഞ്ഞാമിഞ്ഞ മൊഴിയുന്ന അവതാരങ്ങളാണ് കാണികളുടെ റോൾ മോഡലുകൾ. ഇടക്കിടെ അവർ ആംഗലം അടിച്ചുമിന്നിച്ചുകൊണ്ടേയിരിക്കും--മലയാളം മതിയാവാത്തതുപോലെ. അവതാരങ്ങളുടെ മലയാളം പിഴക്കുമ്പോൾ, പിടക്കുമ്പോൾ, കയ്യടി; ആംഗലം പൊടിപൊടിക്കുമ്പോൾ കയ്യടി. ശാസിക്കാനും ശാപ്പിടാനും പ്രാർഥിക്കാനും ഇംഗ്ലിഷ് പറായുമ്പോഴത്തെ ആ ഗമ ഒന്നു വേറെത്തന്നെ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് ഇനിയും തുടരും. ഇതു ഇനിയും തുടർന്നാൽ മലയാളത്തിന്റെ നിര്യാണം അല്പം കൂടി വേഗമാകുമെന്നേ ഉള്ളൂ.

ഭരണത്തിന്റെ ഭാഷ ആയതുകൊണ്ടാവാം ആംഗലത്തിന് ആധിപത്യം ഉണ്ടായത്. പക്ഷേ അതുകൊണ്ടു മാത്രമാവില്ല. ആ ഭാഷ നാടു നീളേ കൊണ്ടു നടക്കാനും, നടക്കുന്ന വഴിയേ അതിൽ പുതുമകൾ ചേർത്താനും അതു സംസാരിക്കുന്നവർ ശ്രദ്ധിച്ചിരുന്നു. ഏറെക്കുറെ ഷേയ്ക്സ്പിയർ എഴുതിയിരുന്ന കാലത്തൊക്കെത്തന്നെയായിരുന്നു എഴുത്തഛനും എഴുതിയിരുന്നത്. എഴുത്തഛൻ എവിടെ? ഷേയ്ക്സ്പിയർ എവിടെ? ഷേയ്ക്സ്പിയറുടെ ആയിരത്തഞ്ഞൂറു കൊല്ലം മുമ്പത്തെ മുന്മുറക്കാരനായിരുന്നു കാളിദാസൻ. എന്നാലും കാളിദാസന്റെ നാട്ടിലും ആംഗലകവിക്കാണ് കൂടുതൽ പേരും പെരുമയും. അപ്പോൾ പിന്നെ മലയാളത്തെ ഒടിച്ചുമടക്കിയും ആംഗലം വെള്ളം പോലെയും പറയുന്ന അവതാരങ്ങൾക്ക് ആരാധകർ ഉണ്ടാവാതിരിക്കുമോ?

ഇംഗ്ലിഷിന്റെ ലോകധർമ്മം പഠിക്കുന്നതാണ് റോബർട് മക്രം രചിച്ചിട്ടുള്ള ഏറ്റവും പുതിയ പുസ്തകം. അതിൽ ഇംഗ്ലിഷിനെ വിളിക്കുന്നതുതന്നെ ഇംഗ്ലണ്ടിന്റെ ഭാഷയായ ഇംഗ്ലിഷ് എന്നല്ല ലോകത്തിന്റെ ഭാഷയായ ഗ്ലോബിഷ് എന്നാണ്. കയറിച്ചെല്ലുന്നിടത്തെല്ലാം സ്വാധീനത ഉറപ്പിക്കുക മാത്രമല്ല അതാതു നാട്ടിലെ മൊഴി ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ഇംഗ്ലിഷിന്റെ പൊരുളും പതിവും. ഒരൊറ്റ ഉദാഹരണം. എല്ലാം തകർത്തർച്ചുപോകുന്ന യന്ത്രം എന്ന് അർഥം വരുന്ന juggernaut പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്നോർക്കുക.

നമ്മൾ ക്ലാസിക്കൽ ഭാഷ ആക്കാൻ ശ്രമിക്കുന്ന മലയാളം “സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും” വളരുന്നില്ലെന്നു മാത്രമല്ല, കുന്നിനും കടലിനുമിടക്കുള്ള കൊച്ചുകേരളത്തിൽത്തന്നെ പഠിക്കാൻ വിഷമം തോന്നുകയും പഠിച്ചാൽ കേമത്തം കിട്ടാത്തതുമായ ആയിരിക്കുന്നു. സ്കൂളിലെ ആദ്യക്ലാസുകളിൽ മലയാളം സംസാരിക്കുന്ന മിടുക്കരായ കുട്ടികൾക്കുപോലും എന്തുകൊണ്ട് മാതൃഭാഷ ആകർഷകവും ആവേശജനകവുമായ വിഷയമല്ലാതാകുന്നു എന്ന് പാഠ്യപദ്ധതി തയ്യാറാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകർ ഉത്തരം പറയട്ടെ. അമ്മയെയും അമ്മിഞ്ഞപ്പാലിനെയും എല്ലാം അവതരിപ്പിക്കുന്ന വള്ളത്തോൾക്കവിത ആലപിച്ചതുകൊണ്ടായില്ല. വിഷയം ഹരം പിടിപ്പിക്കുന്നതാക്കാൻ വഴി വേറെ കണ്ടുപിടിക്കണം.

ഇത്രയൊക്കെ മലയാളപ്രേമം മൂത്തിട്ടും, ചില്ലറ കാര്യങ്ങൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി, ‘ചാന്തുപൊട്ട്‘ വേണോ, ‘ചാന്ത് പൊട്ട്’ മതിയോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന മലയാളികൾ എത്ര കാണും? ‘അതിനെ‘ക്കാൾ ഭേദം ‘അതിനേ‘ക്കാൾ എന്ന ഉദാഹരണമാകാം. ഇതു രണ്ടുമാകാമെന്നു പറയുന്നത് രണ്ടും കെട്ട പണിയാകും. പന്മന രാമചന്ദ്രൻ നായർ എത്രയോ കാലമായി തിരുത്താൻ ശ്രമിക്കുന്നതാണ് ഈ ചെറിയ തെറ്റുകൾ. എന്നിട്ടും അറിവുള്ളവർ, അവരുടെ എതിരാളികളെപ്പോലെത്തന്നെ, ഒരു കൂസലുമില്ലാതെ ആ തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ പോകുന്നു.

അവിടന്നു തുടങ്ങിയാലേ മലയാളഭക്തി ആത്മാർഥമാകുകയുള്ളു. സാഹിത്യഭാഷയിൽ പറഞ്ഞാൽ, പല കാര്യത്തിലും ഒരു മാനകീകരണം വേണ്ടിയിരിക്കുന്നു. അതാകട്ടെ, ക്ലാസുമുറിയിലും പാഠപുസ്തകത്തിലും ഒതുങ്ങിയാൽ പോര. അടിസ്ഥാനഭാഷ എന്നു വിളിക്കാവുന്ന മട്ടിലുള്ള മലയാളം ഉപയോഗിക്കുന്നവരെല്ലാം പുലർത്തേണ്ടതായിരിക്കണം ആ മാനകം. അത് കവിക്കു മാത്രമല്ല, “മലയാളം പറ കൊച്ചേ, നമ്മളെല്ലാം മലയളികളാ” എന്ന് ഗൌരിയോടു പറഞ്ഞ ആ പച്ചക്കറിക്കടക്കാരനും ബാധകമാകും, ആകണം. എന്നാലേ ഈ നൂറ്റാണ്ടിൽ മറന്നു പോകാൻ പ്രായത്തിലുള്ള ആറയിരത്തോളം ഭാഷകളുടെ കൂട്ടത്തിൽ പെടാതെ, മലയാളം ഉൾക്കരുത്തുള്ള ഭാഷയും സാഹിത്യവുമായി നിലനിൽക്കുകയുള്ളൂ. സംസാരിക്കാനും എഴുതാനും ഇനിയും കൂടുതൽ ആളുകളെ കിട്ടുകയില്ല, പക്ഷേ മലയാളിയുടെ സ്വത്വത്തിന്റെ വായുവായും വാഹകമായും മലയാളം കേൾക്കുകയും കാണുകയും ചെയ്യാം--പാടിപ്പുകഴ്ത്തുന്നവർ അതിനെ വളർത്താൻ കൂടി ശ്രമിച്ചാൽ.

(മലയാളം ന്യൂസിൽ ജൂൺ ഒന്നിനു വന്നത്)

Monday, May 24, 2010

ഒച്ച വെക്കുന്ന ഈ മനുഷ്യൻ!

നമ്മുടെ ഏറ്റവും ഹൃദ്യമായ നൂറു സ്വരങ്ങൾ രേഖപ്പെടുത്താൻ പറഞ്ഞാൽ, നമ്മൾ എന്തു രേഖപ്പെടുത്തും? വിഷമമായിരിക്കും. ജപ്പാനിലെ ഒരു സംഘടന അതു ചെയ്തു. പരിസ്ഥിതിയുടെ സംരക്ഷണമായിരുന്നു അതിന്റെ ചുമതല. ചുമതലയെപ്പറ്റി ആലോചിച്ചുപോയപ്പോൾഅതിന്റെ ഭാരവാഹികൾ കൂടിക്കൂടി വരുന്ന ഒച്ചയെപ്പറ്റി വേവലാതിപ്പെട്ടു. അതായിരുന്നു നല്ല നൂറു ശബ്ദങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ സന്ദർഭം. ആ ശബ്ദങ്ങളെ പ്രചരിപ്പിക്കുകയായിരുന്നു ദൌത്യം.

നമ്മുടെ ശബ്ദപ്രപഞ്ചത്തിലേക്കു വരുക. പൊതുവേ ഇഷ്ടമല്ലാത്ത നൂറു ശബ്ദങ്ങൾ കേട്ടറിഞ്ഞാൽ, എന്തിനായിരിക്കും ഒന്നാം സ്ഥാനം. ഞാൻ പറയും, സ്വാഗതപ്രസംഗം. ഓരോ യോഗത്തിലും നീണ്ടുനീണ്ടങ്ങനെ പോകുന്ന സ്വാഗതപ്രസംഗത്തിനോളം അരോചകം--മിക്കപ്പോഴും അസത്യവും--ആയ ഒരു ശബ്ദം വേറെ കേൾക്കില്ല. പക്ഷേ അതിന്റെ ഒച്ചയെക്കാൾ അറപ്പിക്കുന്നത് അതിലെ പൊള്ളത്തരമാണെന്നു വാദിക്കാം. എങ്കിൽ നമ്മുടെ ആപൽക്കരമായ ഒച്ചകൾ വേറെ ഏതെല്ലാമെന്ന് അടയാളപ്പെടുത്തി നോക്കുക.

ഈ വഴി ചിന്ത പോയത് ചില പുതിയ പുസ്തകങ്ങളെപ്പറ്റി കേട്ടപ്പോഴാണ്. മൂന്നു പുസ്തകങ്ങളുടെയും വിഷയം ഒച്ച തന്നെ. ഒന്നിന്റെ പേർ “നമുക്കു വേണ്ടതിന്റെയെല്ലാം വേണ്ടാത്ത ശബ്ദം.” മറ്റു രണ്ടെണ്ണത്തിനും ഏതാണ്ട് ഒരേ ശീർഷകമാണ്: “നിശ്ശബ്ദത തേടി ഒരു യാത്ര.” മൂന്നു പുസ്തകങ്ങളും ഉന്നയിക്കുന്ന പൊതുവായ ഒരഭിപ്രായം മനുഷ്യനു രുചിക്കില്ല: മനുഷ്യൻ കൂടുതൽ കൂടുതൽ ഒച്ച വെച്ചുകൊണ്ടുവരുന്നു. മറ്റേ അഭിപ്രായം പേടിപ്പെടുത്തും.

ഒച്ച ഉയരുമ്പോൾ പൊട്ടുന്നത് ചെവി മാത്രമല്ല. രക്തസമ്മർദ്ദം ഏറുന്നു; ഹൃദയം കുതറുന്നു; മനസ്സ് പിറുപിറുക്കുന്നു. ഒരാൾ എഴുതി: “നമ്മുടെ ഉറക്കം കെടുത്തുന്ന ഓരോ ഒച്ചയും നമ്മുടെ സ്വത്വത്തിനെതിരെ വരുന്ന കുതിരകയറ്റമാകുന്നു.” ഭൂമിക്കടിയിലെ പാളത്തിൽ തീവണ്ടി ഉരഞ്ഞുനിൽക്കുന്നതു കേട്ടപ്പോൾ എഴുതിത്തുടങ്ങിയതാണ് ഒരാളുടെ പുസ്തകം. ആ ശബ്ദം അദ്ദേഹത്തിന്റെ തലയോട്ടിൽ ചോർച്ച ഉണ്ടാക്കിയതുപോലെ തോന്നിയത്രേ. തിരക്കേറിയ ഒരു പട്ടണത്തിലെ ശബ്ദം, അകന്നു നിന്നു കേട്ടപ്പോൾ, “രാക്ഷസന്റെ നിശ്വാസം” ആണെന്നു തോന്നി പോലും.

കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിലെ--ഇന്ത്യയിലെ, അറേബ്യയിലെ, അമേരിക്കയിലെ--ഉൾനാടുകളിലെ സ്വരസാന്നിധ്യം മാറിമറഞ്ഞതു നോക്കുക. ഒരു വിളിപ്പാടകലെ ഒതുങ്ങിനിൽക്കുന്നതായിരുന്നു സ്വരം. ആർപ്പുവിളിയായാലും അട്ടഹാസമായാലും അതായിരുന്നു സ്വരത്തിന്റെ പരിധി. ശബ്ദത്തെ വെല്ലുന്ന വിമാനമോ ശ്രവണശേഷി തകർക്കുന്ന സ്ഫോടനമോ അന്നുണ്ടായിരുന്നില്ല. ചരലിൽ ചക്രമുരുളുമ്പോൾ ഉയരുന്ന കാളവണ്ടിയുടെ ഞരക്കവും മാലപ്പടക്കത്തിന്റെ തെറിയുമൊക്കെയേ പരിചയിച്ചിരുന്നുള്ളൂ. പക്ഷേ കേൾക്കാത്ത പാട്ടുകൾ കേൾക്കാൻ എന്നും മനുഷ്യന് ജ്വരം ആയിരുന്നു. ശബ്ദം വലുതാക്കാനും ചെറുതാക്കാനും രേഖപ്പെടുത്താനുമുള്ള ശ്രമമായിരുന്നു മനുഷ്യന്റെ ഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിനം. വിളിപ്പാടിനപ്പുറത്തുള്ള കേൾവിക്കാർക്കുവേണ്ടി ഇതിനകം നമ്മൾ ഒരുക്കിയിരിക്കുന്ന ഉപകരണങ്ങൾ നോക്കൂ.

കട്ടിയുള്ള കടലാസുകുഴൽ ആയിരുന്നു ആദ്യത്തെ ഉച്ചഭാഷിണി. കോളാമ്പി പോലെയും പെട്ടിപോലെയുമുള്ള ഉച്ചഭാഷിണി വന്നപ്പോൾ, കൂടുതൽ ആളുകളെ അടുപ്പിക്കാനും, അടുക്കാത്തവരെ കേൾപ്പിക്കാനും അതുകൊണ്ടു പറ്റുമെന്നായി. യോഗങ്ങളുടെ പരസ്യത്തിൽ ഉച്ചഭാഷിണി ആകർഷകമായ ഒരു ഘടകമായിരുന്നു ഏറെക്കാലം. ഗ്രാം ബെല്ലും കൂട്ടരും തമ്മിൽ കാണാത്തവർക്ക് പരസ്പരം കേൾക്കാമെന്നു വരുത്തുമ്പോൾ, ശബ്ദത്തിന് രൂപം കൊടുക്കുന്ന തിരക്കിലായിരുന്നു വേറൊരു കൂട്ടർ. ശബ്ദലേഖനത്തിലെ പരിഷ്കാരങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒച്ചപ്പാട് ചില്ലറയല്ല. ബെല്ലിന്റെ പിന്മുറക്കാർ ഉണ്ടാക്കിവെച്ച സൌകര്യങ്ങളുടെ സ്വാധീനം എത്ര സാർവത്രികമയിരിക്കുന്നു.

ബൈക്കിൽ പറക്കുമ്പോഴും കൂർക്കം വലിക്കുമ്പോഴും തെങ്ങിൽ കയറുമ്പോഴും തൂങ്ങിമരിക്കുമ്പോഴും ഫോണിൽ അനവരതം സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകളെ നോക്കൂ. എന്താണിത്ര സംസാരിക്കാൻ? എന്തു വിവരമാണ് ഇങ്ങനെ കാതോടുകാതോരം മാറുന്നത്? എന്തു ചെയ്യുമായിരുന്നു ഈ സെൽ ഫോൺ എന്ന അനുഗ്രഹം ഉണ്ടായിരുന്നില്ലെങ്കിൽ? അങ്ങനെയൊക്കെ ഞാൻ ആലോചിച്ചിരുന്നിട്ടുണ്ട് ഫോണിനെ പുതിയൊരു അവയവമാക്കിയവരെ കാണുമ്പോൾ. മറിച്ചാലോചിച്ചാൽ, പറയാനും കേൾക്കാനുമുള്ള വെപ്രാളത്തിന്റെ ദൃശ്യരൂപമാണ് ഈ ഉപകരണം എന്നും പറയാം.

കാഴ്ചയെ വെട്ടി, ഒച്ച മുന്നേറുന്നതു പോലെ തോന്നുന്നു. മാനസികവൈകല്യം പഠിക്കുന്ന ഒരു ജർമ്മൻ ഡോക്റ്റർ കുട്ടികളെ പരിശോധിക്കുന്നതു കണ്ടപ്പോൾ ചെവിയുടെ മഹത്വത്തെപ്പറ്റി ഞാൻ അത്ഭുതം കൂറിയിരുന്നു. “ബധിരവിലാപ“മൊക്കെ പാടി മറക്കുന്ന കവിതയായേ അനുഭവപ്പെട്ടിരുന്നുള്ളൂ. ഡോക്റ്റർ ഒരു കൊച്ചുകുഞ്ഞിന്റെ ചെവിയിൽ ഒരു കുഴൽ പോലത്തെ സാധനം കടത്തി, ശ്രദ്ധിച്ചുകൊണ്ടിരുന്നു. മസ്തിഷ്കത്തിന്റെ രൂപവും ഭാവവും മനസ്സിലാക്കാനായിരുന്നു ശ്രമം. കുട്ടി കേൾക്കുന്ന ശബ്ദമാണ് അതിന്റെ മാനകം.

കാഴ്ച തന്നെ ഒച്ചയാണെന്ന് ചിലർ വാദിക്കാനും മതി. ആദ്യം ഉണ്ടായത് ശബ്ദമാണെന്ന് ഭൌതികശാസ്ത്രജ്ഞന്മാരും ആധ്യാത്മികാചാര്യന്മാരും ഒരു പോലെ വാദിക്കുന്നു. ന്യൂജഴ്സിയിൽ ഒരു ഫോൺ കമ്പനിയുടെ ടവറിൽ രണ്ടു പേർ ജോലി ചെയ്യുകയായിരുന്നു. അതിന്റെ ആന്റെനയിൽ അവർ ഒരു കറുത്ത പാടു കണ്ടു. എത്ര നോക്കിയിട്ടും അതു മായുന്നില്ല. ശബ്ദപ്രേഷണത്തെ അതു ബധിക്കുകയും ചെയ്യുന്നു. പിന്നീടവർ മനസ്സിലാക്കി ആ പാട് മായുകയില്ല; അത് ആദിമശബ്ദത്തിന്റെ നിഴൽ ആണത്രേ.

ആദിമസ്ഫോടനത്തിൽനിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവമെന്ന തിയറിയൊന്നും ഏഴു വയസ്സുള്ള ഗൌരിക്കോ എനിക്കോ മനസ്സിലാവില്ല. പക്ഷേ മുമ്പിലിരിക്കുന്ന ടെലിവിഷനിൽ പലപ്പോഴും തലങ്ങും വിലങ്ങും നൃത്തം ചെയ്യുന്ന രേഖാസഞ്ചയം ഞങ്ങൾക്കു കാണാം. ആദിമസ്ഫോടനത്തിന്റെ തരംഗങ്ങൾ ദൃശ്യരൂപമായതാണ് ആ രേഖകൾ എന്ന ദഹിക്കാത്ത സിദ്ധാന്തം ഞാൻ അവളെ പറഞ്ഞു രസിപ്പിക്കാൻ നോക്കി. അവൾ ഒച്ച വെച്ച് എന്നെ നിശ്ശബ്ദനാക്കുകയായിരുന്നു.

ഒച്ച വെക്കരുത്. മൊത്തമായും ചില്ലറയായും വിൽക്കാവുന്നതാണ് ആ ഉപദേശം. ഏത് ഇന്ദ്രിയത്തെയും മെനക്കെടുത്തിയാൽ ഭ്രാന്തു പിടിക്കും. തൊലിയിൽ നുള്ളുക; മൂക്കിൽ പൊടി കേറ്റുക; നാക്കിൽ മുളകു തേക്കുക; കണ്ണിൽ കരട് ഇടുക—അതിനെക്കാളൊക്കെ വേദനയായിരിക്കും ചെവിയിൽ തെറി കുത്തിക്കയറുമ്പോൾ. പാറപ്പുറത്ത് ഉരക്കുന്ന ചിരട്ടയായും സ്വാഗതപ്രസംഗമായും ഒച്ച കർണ്ണശൂലമാകാം. അത് അസഹ്യമാകുമ്പോൾ, ശ്രവണവും ഭാഷണവും ഇനി വയ്യെന്നു വരുമ്പോൾ, നാം നിശ്ശബ്ദത കാംക്ഷിക്കുന്നു, മൌനത്തിന്റെ ശാന്തി തേടുന്നു.

(മലയാളം ന്യൂസിൽ സോമവാരത്തിൽ മേയ് 25ൻ വന്നത്)

Thursday, May 20, 2010

പിളരുക, വളരുക, വീണ്ടും പിളരുക

നേരിയ ഫലിത ഫലിതഭാവത്തോടു കൂടിയേ കേരള കോ ൺഗ്രസ്സിനെപ്പറ്റി ആരും സംസാരിക്കുകയുള്ളു.. പരമാചാര്യനായ കെ എം മാണി തന്നെ ചാർത്തിയെടുത്ത ആർജ്ജവമുള്ള ആ പഴയ മുദ്രവാക്യം ഓർക്കുക: പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടി. പിളരുമ്പോൾ മാനഹാനിയോ ദുഖമോ, വളരുമ്പോൾ പിളരില്ല്ലെന്ന അന്ധവിശ്വാസമോ ഏശാത്തതാണ് ആ മുദ്രാവക്യത്തിൽ തുളുമ്പുന്ന രാഷ്ട്രീയമനശ്ശാസ്ത്രം.. യാഥാർഥ്യം കണ്ടും അറിഞ്ഞും കൂട്ടുകൂടുകയും പിരിയുകയും ചെയ്യുന്നതിനെ ഒരു മൂല്യമായി കണക്കാക്കുന്നതാണ് ആ ചിന്താപദ്ധതി.. എല്ലാവരും ചെയ്യുന്നതു തന്നെ. പക്ഷേ ചിലർ അതിന് താതികമായ കെട്ടുകഥകൾകൊണ്ട് മറ കൂട്ടും. കേരള കോൺഗ്രസ്സിന് മറയുടെ ആവശ്യമില്ല.

കട്ടവണ്ടി മുട്ടി ഉണ്ടായ പാർട്ട് എന്ന് പണ്ട് കെ ആർ ചുമ്മാർ പരിഹസിക്കുമായിരുന്നു.. പത്രപ്രവർത്തകനായിരിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ മൂന്നു നിറത്തിലുള്ള ചർക്കയോടുകൂടിയ കൊടി പാറിച്ചുനടന്നിരുന്ന ചുമ്മാറിന് കോൺഗ്രസ്സിന്റെ നടുവൊടിച്ച കേരള കോൺഗ്രസ്സിനെ അനുഭാവത്തോടെ കാണാൻ ആയിരുന്നില്ല. പക്ഷേ ചുമ്മാർ പറഞ്ഞിരുന്നത് തീർത്തും ശരിയായിരുന്നു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ സഞ്ചരിച്ചിരുന്ന കാർ ഒരു കട്ടവണ്ടിയിൽ മുട്ടിയതിനെത്തുടർന്നുണ്ടായ വിവാദമായിരുന്നു കേരള കോൺഗ്രസ്സിന്റെ തുടക്കം.

ആ വിവാദത്തിൽ കോൺഗ്രസ്സിലെ ഒന്നാമനാകാമായിരുന്ന ചാക്കോവിന്റെ സ്ഥാനവും മാനവും, പിന്നെ ജീവനും, പോയി. ചാക്കോ ദ്ധീരനായിരുന്നു.. പീച്ചിക്കടുത്തു വെച്ച് തന്റെ വാഹനം ഒരു കാളവണ്ടിയിൽ ചെറുതായൊന്നു മുട്ടിയപ്പോൾ, അദ്ദേഹം തറുതല പറയുകയോ സ്വധീനം ദുരുപയോഗിക്കുകയോ ചെയ്തില്ല. അതൊക്കെ ചെയ്ത് തടി തപ്പാമായിരുന്നു.. പക്ഷേ അദ്ദേഹം പൊലിസ് സ്റ്റേഷനിൽ ഹാജരായി. ഡ്രൈവർക്കെതിരെ നടപടി എടുക്കുമെന്നേ ജില്ല കലക്ടർ പി എം അബ്രാഹം പറഞ്ഞുള്ളു. വാസ്തവത്തിൽ ഡ്രൈവർ മന്ത്രി തന്നെ ആയിരുന്നു. “ഡ്രൈവറോ“ടൊപ്പം പേർ ഇനിയും സ്ഥിരീകരിക്കപ്പെടാത്ത ഒരു സ്ത്രീയും ഉണ്ടായിരുന്നത്രേ. ഏതായാലും അതു മതിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും ജീവിതത്തിനും ചിതയൊരുക്കാൻ.. വീണപ്പോൾ, മെതിക്കാൻ കാൽ പൊക്കി നിൽക്കുകയായിരുന്നു ഖദർ അണിഞ്ഞ കോൺഗ്രസ്സുകാർ,.

വയനാട്ടിലെ ഒരു വില്ലേജ് ആപ്പീസ്സിന്റെ വരാന്തയിൽ ഒരു ബെഞ്ചിൽ കിടന്നു മരിച്ച ചാക്കോവിന്റെ കരുത്തും അദ്ദേഹത്തോടു കാണിച്ച ക്രൂരതക്ക് പകരം ചോദിക്കണമെന്ന വാശിയുമായി പിറന്ന കേരള കോൺഗ്രസ്സിന് കൃഷിയുടെയും കുടിയേറ്റത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും അടിത്തറ ഉണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥിരമായി ഉലക്കാൻ അതായിരുന്നു കാരണം. കോൺഗ്രസ്സുമായി ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത ഓരോരോ കക്ഷികൾ ഇന്ത്യയിൽ പലയിടത്തും കോൺഗ്രസ്സിന്റെ അധികാരക്കുത്തക തകർത്തതുപോലെ, കേരളത്തിൽ കേരള കോൺഗ്രസ് ആ ചരിത്രദൌത്യം നിർവഹിച്ചു.

ഇന്ന മുന്നണിയിലേ നില ഉറപ്പിക്കൂ എന്ന കടും പിടുത്തമൊന്നുമില്ല. തക്ക സമയത്ത് നിൽക്കുന്ന ഇടം കുഴിക്കാൻ മടിയില്ല. എപ്പോൾ പിളരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.. പിളർന്നാൽ, ഓരോരോ പേരിൽ, ആനയും കുതിരയും ഒട്ടകവും മയിലുമൊക്കെ ചിഹ്നമായി, പുതിയ പാർട്ടികൾ ഉണ്ടാകുകയായി.. അവസരം വന്നാൽ, പിളർന്നവർ ജരാസന്ധന്റെ അവയവങ്ങൾ പോലെ, ഒത്തുചേരും.. പക്ഷേ ജരാസന്ധനെന്ന ഖലനായകനു കല്പിച്ചുകൊടുത്തിരിക്കുന്ന വിപരീതഗുണങ്ങളെല്ലാം കേരള കോൺഗ്രസ്സിനും ചാർത്തണം എന്ന് ഇവിടെ വിവക്ഷയില്ല. വീണ്ടും അവസരം വന്നാൽ അവർ വീണ്ടും വീണ്ടും പിളരും. ഒരു നിശ്ചിത ദിവസം എത്ര കേരള കോൺഗ്രസ്സുകൾ നിലവിലുണ്ടെന്ന് ഉറപ്പിക്കാവുന്ന രാഷ്ട്രീയ കാനേഷുമാരി ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് ചുരുക്കി പറയാം.

എപ്പോഴാണ് , എന്തിന്റെ പേരിലാണ് കേരള കോൺഗ്രസ്സുകൾ പൊട്ടിത്തെറിക്കുക എന്നു പറയാൻ വയ്യ. ചിലപ്പോൾ ഒരു സീറ്റിന്റെ പേരിലാകും. ചിലപ്പോൾ ഒരു പള്ളിയുടെ പേരിലാകും. ചിലപ്പോൾ കേന്ദ്രത്തോടുള്ള സമരത്തിന്റെ പേരിലാകും. ചിലപ്പോൾ ഒന്നിന്റെയും പേരിലാവില്ല. ഇടക്കിടക്ക് അതങ്ങനെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.. സഖ്യകക്ഷികൾ, പ്രധാനമായും കോൺഗ്രസ്, അല്പം അന്ധാളിപ്പോടെയും അനല്പമായ തമാശയോടെയും , നോക്കിനിന്നു ചിരിക്കും. പിന്നെ, നനഞ്ഞ പടക്കം പോലെ, പൊട്ടിത്തെറി നിലക്കുമ്പോൾ, എല്ലാം ശുഭം.

ഒരിക്കൽ പി ജെ ജോസഫിന്റെ പൊട്ടിത്തെറി കെ കരുണാകരന്റെ രാജി വരെ എത്തിയതാണ്.. പല തവണ ജോസഫ്, “ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടും,“ എന്ന മട്ടിൽ നിന്നിരുന്നു. ഒരിക്കൽ പൊട്ടുമെന്നു തന്നെ വിശ്വസിച്ചു, വിശ്വം മുഴുവൻ. പക്ഷേ, ഒടുവിൽ, അടിക്കാൻ പറ്റാത്ത ഗോളിന്റെ നിശ്വാസത്തോടെ ജോസഫ് ശോകഗാനം പാടി. ഗവർണ്ണർക്കു സമർപ്പിക്കേണ്ടിവരാതിരുന്ന രാജി എഴുതിയ രാത്രി, കരുണാകരൻ പഴയ തുരുപ്പുശീട്ടുതന്നെ വീണ്ടും കളിച്ചു. അത്തവണ തുരുപ്പിറക്കാൻ കിട്ടില്ലെന്ന് കരുണാകരൻ പോലും ഉറപ്പിച്ച രാത്രി തുരുപ്പു ഗുലാന്റെ രൂപത്തിൽ ടി എം ജേക്കബ് വീണ്ടും അവതരിച്ചു. മന്ത്രിസഭയെ വീഴ്ത്താൻ വട്ടം കൂട്ടിയിരുന്ന ജോസഫ് തലേന്നു രാത്രി ഒരു ഇല പോലും അനങ്ങിയില്ലെന്ന ഭാവത്തിൽ, രാവിലെ സർക്കാരിനെ ശ്ലാഘിക്കാൻ നിയമസഭയിൽ പാട്ടും പാടി വന്നു. ജേക്കബ് ചിരിച്ചതേ ഇല്ല.

അതിലൊക്കെ ഒരു കേരള കോൺഗ്രസ്സീയത കാണാം.. കെ എം ജോർജ്ജിനെ വെട്ടി മാണി വന്നു. മാണിയെയും ജോർജ്ജിനെ വെട്ടിലാക്കാൻ നാരായണക്കുറുപ്പു വന്നു. ആർ ബാലകൃഷ്ണ പിള്ള, ഇന്നെന്ന പോലെ അന്നും, പ്രദക്ഷിണ വഴിയിൽ എവിടെയോ ഇടം വലം കറങ്ങുന്നുണ്ടായിരുന്നു.. ജോസഫിനെ ജേക്കബ് വേല വെച്ചു. ജേക്കബിനെ വേറെ ആരൊക്കെയോ വേല വെച്ചു. പാരമ്പര്യവും ഔത്സുക്യവും അതായിരുന്നില്ലെങ്കിൽ, മുഖ്യമന്ത്രിപദം തേടുകയും നേടുകയും ചെയ്യാൻ തികഞ്ഞ പ്രാപ്തിയുള്ള നേതാക്കന്മാർ കേരള കോൺഗ്രസ്സിൽ ഉണ്ട്. ഉദാഹരണം മാണി.

ഒരിക്കൽ അദ്ദേഹം ക്ലിഫ് ഹൌസ് വരെ എത്തിയതാണ്. കോൺഗ്രസ്സിന്റെ കളി പൊളിക്കാൻ ഒരിക്കൽ സി പി എം ഇറക്കിയത് മാണിയെ ആയിരുന്നു. കോൺഗ്രസ്സും സി പി എമ്മും ഇല്ലാത്ത, കുറഞ്ഞ കാലം സി എച് മുഹമ്മദ് കോയ നയിച്ച, സർക്കാർ പിരണ്ടു വീണപ്പോൾ, ബദലായി ഉയർത്താൻ സി പി എം നോക്കിയതാണ് മാണിയെ. രാജ് ഭവൻ വരെ എത്തി, മാണി പിന്തുണയുടെ പട്ടികയുമായി. പക്ഷേ ഫലിച്ചില്ല. ഇനിയുമൊരു കഴുതക്കച്ചവടം വേണ്ടെന്ന്,പതിവില്ലാതെ, അന്നത്തെ ഗവർണ്ണർ വിധിച്ചു.

എല്ലാം എപ്പോഴും അങ്ങനെ പാളണമെന്നില്ല. യോജിച്ച കേരള കോൺഗ്രസ്, പൊളിഞ്ഞ കിനാവുകളെ പുതുക്കിയെടുക്കാം. കോൺഗ്രസ്സിനെ വെല്ലുവിളിക്കാനുള്ള ശക്തിയൊക്കെ അതിനുണ്ടാകും. ലീഗിനെക്കൂടി ഒപ്പം നിർത്താൻ കഴിഞ്ഞാൽ, കോൺഗ്രസ് ഒരു മൂലയിൽ ഒതുങ്ങും. ഖദർ ഉടുപ്പുകൾ ഉലയാൻ തുടങ്ങുന്നത് വെറുതെയല്ല. ഇനിയുമുണ്ട് ഒരു കൊല്ലം, പിളരാനും വളരാനും വീണ്ടും വീണ്ടും പിളരാനും. മാണിക്ക് മറ്റാരേക്കാളും കൂടുതൽ നിർണ്ണായകമായ ഒരു കൊല്ലം.

(തേജസ്സിൽ കാലക്ഷേപത്തിൽ മേയ് 20ന് വന്നത്)

Monday, May 17, 2010

പത്രാധിപരെ പിരിച്ചുവിടുന്ന രീതികൾ

ജെറാൾഡ് ബോയ്ഡിനെപ്പറ്റി ഞാൻ ഒരു മാസം മുമ്പ് കേട്ടതേ ഉള്ളു. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ മരണത്തിനുശേഷം ഭാര്യ പ്രസിദ്ധീകരിച്ചു.. നീരസവും പരാതിയും നേട്ടങ്ങളെച്ചൊല്ലി അഭിമാനവും നിറഞ്ഞ ബോയ്ഡിന്റെ കഥ അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ സംസ്കാരരീതികളിലേക്ക് വെളിച്ചം വീശുന്നു.

ന്യൂയോർക് ടൈംസിന്റെ മാനേജിംഗ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരനാണ് ബോയ്ഡ്. കറുത്ത വർഗ്ഗക്കാരെ ഉയരത്തിൽ എത്തിക്കാൻ സവിശേഷശ്രമം വേണമെന്ന മാനേജ്മെന്റ് തീരുമാനം ബോയ്ഡിനു സഹായമായി. പത്രലോകത്തിലെ ഒന്നാം സ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോർക് ടൈംസിന്റെ എക്സിക്യുടിവ് എഡിറ്റർ ആകുമായിരുന്നു ബോയ്ഡ്--എല്ലാം നേരേ നീങ്ങിയിരുന്നെങ്കിൽ.. അതിനു മുമ്പ് അദ്ദേഹത്തെ പിരിച്ചു വിട്ടു. അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്ന എക്സിക്യൂടിവ് എഡിറ്റർ ഹോവെൽ റെയിൻസിനെയും.

പിരിച്ചുവിട്ടെന്നായിരുന്നില്ല പ്രഖ്യാപനം.. ബോയ്ഡിന്റെ പ്രാപ്തിയെയും സത്യസന്ധതയെയും മാനിച്ചിരുന്ന പബ്ലിഷർ ആർതർ സൾസ്ബർഗർ ഒരു ദിവസം ബോയ്ഡിനോടു പറഞ്ഞു: “നാളെ നിങ്ങളും ഹോവെലും രാജി വെക്കുന്നു.” പിന്നെ അവർക്ക് രാജി വെക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ബോയ്ഡ് അതേപ്പറ്റി പിന്നീട് ഓർത്തോർത്തു പറഞ്ഞു, തന്റെ നിറം കയറ്റത്തിന് എത്ര സഹായമായോ, അതിലുമെത്രയോ കൂടുതൽ വീഴ്ചക്കു കാരണമായി.

ബോയ്ഡ് സ്നേഹിച്ചിരുന്നവരും കൈ പിടിച്ച് ഉയർത്തിയവരും ആപത്തു വന്നപ്പോൾ അദ്ദേഹത്തിനെതിരായി. തന്റെ പ്രാപ്തിയെ പുകഴ്ത്തിയിരുന്നവർ പോലും, തന്റെ നിറത്തിന്റെ പേരിൽ ഒരു ദയാദാക്ഷിണ്യം കാണിക്കുകയായിരുന്നുവോ എന്ന് അദ്ദേഹം പിന്നീട് ശങ്കിച്ചു. സൾസ്ബർഗറുടെയും റെയിൻസിന്റെയും അനുമോദനങ്ങളിൽ വർണ്ണചിന്ത ഉണ്ടായിരുന്നോ? ബോയ്ഡിന്റെ സംശയം പുസ്തകത്തിൽ പത്തി വിടർത്തുന്നു.

ആറേഴു കൊല്ലം മുമ്പത്തെയാണ് സംഭവം. ജേയ്സൺ ബ്ലെയർ എന്ന മിടുക്കനായ ഒരു റിപ്പോർട്ടർ എല്ലാവരെയും കടത്തിവെട്ടിക്കൊണ്ട് എന്നും എന്നോണം ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തിറക്കി. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം പുറത്തു വന്നു: ബ്ലെയറിന്റെ കഥ മുഴുവൻ കെട്ടുകഥ ആയിരുന്നു. അയാൾ പുറത്തായി. അയാളുമായി നേരിട്ടിടപഴകാൻ ഇടയാകാത്ത , അയാളുടെ കഥയുടെ ആദ്യരൂപം കാണേണ്ട ഉത്തരവദിത്വമില്ലാത്ത, മാനേജിംഗ് എഡിറ്റർ ബോയ്ഡിനെ കുതികാൽ വെട്ടുകാർ വീഴ്ത്തി. അവർ അദ്ദേഹത്തെ ബ്ലെയറിന്റെ രക്ഷിതാവും മാർഗദർശിയുമായി ചിത്രീകരിച്ചു. എല്ലാം നിറത്തിന്റെ പേരിൽ. ബ്ലെയർ കറുത്ത വർഗ്ഗക്കാരനായിരുന്നു.

ന്യൂയോർക് ടൈംസിൽ കുതികാൽവെട്ട് ആകാമെങ്കിൽ എല്ലായിടത്തും ആകാം. പത്രമാപ്പീസുകളിൽ പല തലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ട് പത്രങ്ങളിൽ വാദത്തിനും വിവാദത്തിനും ഇടയാകാറില്ല.. തമ്മിൽത്തമ്മിൽ ചളി ചർത്തുന്നതു കൊള്ളില്ലെന്നു കരുതിയാകണം. അഥവാ ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽത്തന്നെ, ഒളിഞ്ഞും പൊളിഞ്ഞുമായിരിക്കും. കേട്ട ഒരു കഥ ആദ്യം പറയട്ടെ. 1975-77ലെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ ആപ്പീസിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റർ വി കെ നരസിംഹൻ തന്റെ കസാലയിൽ വേറൊരാൾ ഇരിക്കുന്നതു കണ്ടു. എസ്. മുൾഗാവ്ക്കർ. പത്രനിയന്ത്രണം മൂത്തപ്പോൾ പുറത്താക്കപ്പെട്ട മുൾഗവ്ക്കർ പുറത്തെങ്ങോ സൂര്യനെ കല്ലെറിഞ്ഞു കാത്തിരിക്കുകയായിരുന്നു, മടങ്ങിവരാൻ. നരസിംഹൻ ഒന്നും മിണ്ടാതെ, ചുവരെഴുത്ത് വായിച്ച് മടങ്ങിപ്പോയി.

രണ്ടു തവണ ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് പിരിച്ചുവിട്ട എഡിറ്റർ ആണ് അരുൺ ശൌരി. ആദ്യത്തെ പിരിച്ചുവിടൽ രാം നാഥ് ഗോയെങ്ക നേരിട്ടു നടത്തിയതായിരുന്നു. ഗോയെങ്കയുടെ താല്പര്യപ്രകാരം പത്രപ്രവർത്തനത്തിലേക്കിറങ്ങിയ ലോകബാങ്ക് ധനശാസ്ത്രജ്ഞൻ ശൌരി കയറൂരി ഓടുന്നു എന്നു തോന്നിയപ്പോൾ, ഗോയെങ്ക തന്നെ അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നെ തിരിച്ചെടുത്തു. രണ്ടാം തവണ പിരിച്ചുവിടുമ്പോൾ, ഗോയെങ്കയുടെ സ്വബോധം ആടിയുലയുകയായിരുന്നു.. തീരുമാനമെടുത്തിരുന്നത് കൊച്ചുമക്കളും കൂട്ടാളികളും.
എഡിറ്റർ ശൌരിയുടെ ലേഖനം ഒരു ന്യൂസ് എഡിറ്റർ തടഞ്ഞുവെച്ചതോടെയാണ് തുടക്കം. തന്റെ ചൊല്പടിക്കാരനും സാധുവുമായ ന്യൂസ് എഡിറ്റർ തന്നോടു പറയുക പോലും ചെയ്യാതെ, ലേഖനം തടയുക എന്ന അഹമ്മതി കാണീക്കണമെങ്കിൽ , കൂടുതൽ കരുത്തുള്ള കൈകൾ ചരടു വലിച്ചിരിക്കുമെന്നു മനസ്സിലാക്കാൻ ശൌരിക്ക് മൂന്നു ദിവസം വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം പുറത്തായി.

മുൾഗാവ്ക്കറെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്നു പുറത്താക്കാൻ ബിർള കണ്ട വഴി വേറൊന്നായിരുന്നു. ഒരു ദിവസം പത്രം ഒരു വാരിക തുടങ്ങി. ദിനപത്രത്തിന്റെ എഡിറ്റർ അതിന്റെ എഡിറ്റർ ആയി. എഡിറ്റർ പുറത്തുപോയപ്പോൾ വാരിക നിന്നു. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്ര പോയത് ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിന് അനുകൂലമായ കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ വന്നതുകൊണ്ടായിരുന്നത്രേ. അദ്ദേഹത്തെ ആരും ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായി കണ്ടിട്ടില്ല. അധികാരം വിറ്റും വാങ്ങിയും കഴിയുന്ന മുതലാളിമാർക്ക് എഡിറ്ററെ പുറത്താക്കാൻ എന്തെങ്കിലും ഒരു കാരണം വേണ്ടേ?

ഇന്ദിര ഗന്ധിക്ക് ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു ലേഖനങ്ങൾ വരാന്ത്യപ്പതിപ്പിലും മുഖപ്രസംഗമായും വന്നപ്പോൾ, ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ബി ജി വർഗീസ് പുറത്തായി. പുറത്താക്കിയെന്നു പറഞ്ഞുകൂടാ, അദ്ദേഹത്തിന്റെ കരാർ തീർന്നപ്പോൾ, പുതുക്കിയില്ല. അത്ര മാത്രം. പക്ഷേ ആ നടപടിക്ക് ഒരു നഗ്നത ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെച്ചുറ്റിപ്പറ്റി ഒരു പ്രതിഷേധപ്രസ്ഥാനം തന്നെ ഉയരുകയുണ്ടായി. ഒരുകാലത്ത് ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച വർഗ്ഗീസ് അങ്ങനെ മറുചേരിയിൽ എത്തി.

ജയപ്രകാശ് നാരായണന്റെ വിശ്വസ്തനായ അജിത് ഭട്ടാചാർജിയും കുൽദീപ് നയ്യാരും ഇന്ത്യൻ എക്പ്രസ് വിട്ടപ്പോൾ ഒരു ഇല പോലും ഇളകിയില്ല. അവർ രണ്ടു പേരും അറിയാതെ ഒരു ദിവസം നിഹാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ആയി പ്രത്യക്ഷപ്പെട്ടു. രണ്ടു പേരുടെയും താഴെ സ്റ്റേറ്റ്സ്മാനിൽ പ്രവർത്തിച്ചിരുന്നയാളാണ് നിഹാൽ സിംഗ്. അത്തരം വേലകൊണ്ടൊന്നും പുറത്താകുന്ന ആളല്ല പ്രഭു ചാവ്‌ ള. ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരിടക്ക് സർവതന്ത്രസ്വതന്ത്രനായി നീങ്ങിയിരുന്ന ചാവ്‌ ളയുടെ മീതെ ഒരു ദിവസം എച് കെ ദുവ കയറി നിന്നു. ഒന്നും കൂസാതെ ചാവ്‌ ള കസാല ഒഴിഞ്ഞ്, ബെഞ്ചിലേക്കു മാറിയിരുന്നു. അവസരം വന്നപ്പോൾ, വില പേശി, കൂടുതൽ അധികാരവും ആനുകൂല്യങ്ങളും നേടി, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു സഹോദരസ്ഥാപനത്തിലേക്ക് ചേക്കേറി.

ടൈംസ് ഒഫ് ഇന്തയുടെ പത്രാധിപത്യം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമാണെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. ടൈംസിന്റെ എഡിറ്റർ ദിലീപ് പഡ്ഗാംവ്ക്കർ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും ഒരു ചൊല്ലുണ്ടായിരുന്നു. പഡ്ഗാംവ്ക്കർ മുന്നേറിവന്നപ്പോൾ, പഴയ എഡിറ്റർ തഴയപ്പെടുകയായിരുന്നു. കാലം ചെന്നപ്പോൾ മാന്യനും കലാകുതുകിയും ചിന്തകനുമായ ദിലീപും പുറത്തായി. ഒരു ദിവസം ടൈംസിൽ എന്നെ എടുക്കാൻ വേണ്ടി അദ്ദേഹം എന്നോടു സംസാരിച്ചു. “പണം പ്രശ്നമല്ല; എന്ത് എഴുതണം എന്ന് നമുക്ക് ആലോചിക്കാം “ എന്ന മട്ടിലായിരുന്നു സംസാരം. ഞാൻ ഉത്സാഹഭരിതനായി. ഒരാഴ്ച കഴിഞ്ഞില്ല, ആരോ പറഞ്ഞു കേട്ടു, ദിലീപ് പുറത്തായിരിക്കുന്നു.

അത്രയേ ഉള്ളു എഡിറ്റർമാരുടെയും കാര്യം. ഗഹനമായ ദർശനത്തിന്റെയോ ഗൌരവമേറിയ ധൈഷണികപ്രശ്നത്തിന്റെയോ പിൻ വെളിച്ചമൊന്നുമില്ലാതെയും എഡിറ്റർമാർ പുറത്താകാം. അവിടെയാണെങ്കിൽ, നിറം പറഞ്ഞും കുതികാൽ വെട്ടിയും എഡിറ്ററെ തുരത്താം. ഇവിടെ അത് വെറും കുശുകുശുപ്പും കുതികാൽ വെട്ടും കൊണ്ട് നടപ്പാവും.

(മേയ് 17ന് മലയാളം ന്യൂസിൽ സോമവാരം എന്ന പംക്തിയിൽ വന്നത്)

Friday, May 7, 2010

അബു: സാരമല്ലാത്ത കുറെ ഓർമ്മകൾ

ആദ്യമേ അബു ഒരു പ്രശ്നമായിരുന്നു. അബു ആർ? മുസ്ലിമോ ക്രിസ്ത്യാനിയോ? രണ്ടായാലും ഒന്നു തന്നെയാണെങ്കിലും, പേരുവഴി അന്നൊക്കെ മതത്തിന്റെ വെവ്വേറെ എടുപ്പുകളിൽ എത്താമായിരുന്നു. മതത്തെ മറച്ചുവെക്കുകയോ മറിച്ചുകാണിക്കുകയോ ചെയ്യുന്നവയായിരുന്നില്ല അന്നത്തെ പേരുകൾ. അതുകൊണ്ട് അബു അബു അല്ല, അബ്രഹാം ആണ് എന്നു തർക്കിക്കാൻ അറിവുള്ള ആരെയും കണ്ടുമുട്ടിയിരുന്നുമില്ല. ഏതോ ഒരു ബ്രിട്ടിഷ് എഡിറ്റർ അബ്രഹാം അബ്രഹാമിനെ അബു അബ്രഹാമും പിന്നെ വെറും അബുവും ആക്കി മാർഗ്ഗം കൂട്ടുകയായിരുന്നുവെന്നു മനസ്സിലാക്കാൻ കുറെ കാലം വേണ്ടി വന്നു. ഇടക്കു പറയട്ടെ, ഒപ്പം ജോലി ചെയ്യുന്നവരുടെ പേരു മാറ്റുകയാണ് പല എഡിറ്റർമാരുടെ ഒരു വിനോദം. മറ്റൊന്നും മാറ്റാൻ വയ്യാത്ത നിലക്ക്, നിസ്സഹായരായ ചിലരുടെ പേരെങ്കിലും മാറ്റിയാൽ അതൊരു നേട്ടമാകും എന്നായിരിക്കും വിചാരം.

കുറുകിയും ചരിഞ്ഞും കാണപ്പെട്ട abu എന്ന ഇംഗ്ലിഷ് ത്ര്യക്ഷരി, എന്നെ സംബന്ധിച്ചിടത്തോളം, അരൂപിയായ എന്തിന്റെയോ നാമം ആയിരുന്നു ഏറെക്കാലം. നാമരൂപങ്ങളെ ബന്ധിപ്പിക്കുന്ന കൺഫ്യൂഷ്യസിന്റെ തലയും നീളം കുറഞ്ഞ ഉടലും ആദ്യമായി കണ്ടതാകട്ടെ, മൂന്നു മാനങ്ങളുള്ള വസ്തുവായിട്ടല്ല, വെറും നിഴൽ ആയിട്ടായിരുന്നു. ടെലിവിഷന്റെ വർണ്ണരാജി കറുപ്പിലും വെളുപ്പിലും ഒതുങ്ങിയിരുന്ന കാലത്ത്, ദൃശ്യപ്രക്ഷേപണം ദൂരദർശന്റെ സ്വന്തമായിരുന്ന കാലത്ത്, മറ്റുള്ളവരുടെ ആട്ടപ്രകാരം നോക്കിയും കോറിയിട്ടും ജീവിച്ചുപോന്ന അബു ഒരേ സമയം അവതാരകനും അഭിമുഖസംഭാഷകനും ആലേഖ്യകാരനും ആയി ഇളകിയാടി. കേളി കേട്ട ചിലരുമായി--അവരിൽ അധികവും അധികാരം വിറ്റും വാങ്ങിയും ഉപജീവനം നടത്തിയിരുന്നവരായിരുന്നു--അബു നടത്തുന്ന സംസാർമായിരുന്നു പരിപാടി.

കസാലയിൽ ഞെളിഞ്ഞിരിക്കുന്ന അതിഥിയോട് കൺഫ്യൂഷ്യസ് എന്തെങ്കിലും കിന്നാരം പറഞ്ഞുകൊണ്ടിരിക്കും. കർണ്ണന്റെ കവചം പോലെ ഉരിയാൻ വയ്യാത്ത കുർത്ത തന്നെയായിരിക്കും വേഷം. ചിലപ്പോൾ നീണ്ട മറുപടി വേണ്ട ചോദ്യമായിരിക്കും ചോദിക്കുക. ചിലപ്പോൾ ഉത്തരമായി മൌനം മതിയാകും. ചോദ്യം കേട്ട് അതിഥി മറുപടിയിലേക്ക് വഴുതി വീഴുമ്പോൾ, കൺഫ്യൂഷ്യസ് മൂലയിൽ വെച്ചിട്ടുള്ള ബ്ലാക് ബോർഡിനടുത്തേക്കു നീങ്ങും. പിന്നെ മൂന്നു കാലിൽ നിൽക്കുന്ന ആ കറുത്ത പലകയിൽ വെളുത്ത വരകൾ തെളിയാൻ തുടങ്ങുകയായി. മൂന്നു നാലു വരയാകുമ്പോഴേക്കും ഇല്ലായ്മയിൽനിന്ന് ഒരു രൂപം പുറപ്പെട്ടുവരും. നെറ്റി ചുളിക്കുകയോ മുഖം
കൂർപ്പിക്കുകയോ ഓട്ടക്കണ്ണിട്ടു നോക്കുകയോ ചെയ്യുന്ന അതിഥിയുടെ രൂപം. സംസാരത്തിനിടയിൽ അതിഥിയിൽ വരുന്ന ഭാവഭേദമാകും ചിത്രത്തിന്റെ സാരം.

ഓരോ വര കോറുന്നതിനിടയിലും അവതാരകൻ ബോർഡിനും അതിഥിക്കുമിടയിൽ സാവധാനം നീങ്ങിക്കൊണ്ടിരിക്കും--ചോദ്യവും വിശദീകരണവും മയത്തിലുള്ള നിരീക്ഷണവുമായി. രൂപത്തിന്റെ ആവിർഭാവം ഒരിക്കലും ഒറ്റയടിക്കായിരുന്നില്ല. ഓരോ വരക്കിടയിലും ഒരുപാട് വാക്കുകൾ മുഴങ്ങി. വാക്കും വരയും കലർന്ന ആ പരിപാടിക്ക് പതിവില്ലാത്ത ഒരു തരം പക്വതയും പൂർണ്ണതയും ഉണ്ടായിരുന്നു. നിർമ്മാണത്തിലെ ഭാവന പോലെ അവതരണത്തിലെ അനായാസതയും അബുവിന്റെ പരിപാടിയെ പൊലിപ്പിച്ചു. അങ്ങനെയൊന്ന് പിന്നീട് കണാനിടയായിട്ടില്ല. അബുവിനെപ്പോലൊരാളെയും എവിടെയും എപ്പോഴും കാണാറില്ലല്ലോ.

നാളികേരപാകത്തിലുള്ള നാടൻ കൃഷിക്കാരനെ നായകനാക്കി അര നൂറ്റാണ്ടോളം ചിത്രം വരച്ച അബുവിനെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആപ്പീസ്സിൽ നേരിൽ കണ്ടപ്പോൾ, പ്രതിഭയുടെ രൂപം ഇത്ര സാധാരണവും സമീപവുമാകാമല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
സർഗ്ഗാത്മകതയും നർമ്മബോധവും ദിവസവും തെളിയിക്കാൻ നിയോഗിക്കപ്പെടുന്നവരാണ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ വരക്കുന്നവർ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യണം എന്നാണ് നിർവചനമെങ്കിൽ അബുവിനെ ഉൾപ്പെടുത്താൻ വേറെ വർഗ്ഗം കാണേണ്ടിവരും. അദ്ദേഹം എപ്പോഴെങ്കിലും ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ--ഹാസ്യചിത്രങ്ങൾ?--പൊള്ളച്ചിരിക്കു വക നൽകിയിരുന്നില്ലെന്നു മാത്രം അറിയാം.

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി ബ്യൂറോയിൽ കടന്നുവന്ന കൺഫ്യൂഷ്യസിന്റെ വായിൽ പൈപ്പും കയ്യിൽ വലിയ കടലാസ്സിൽ വരച്ചുകൊണ്ടിരുന്ന ചിത്രവും ഉണ്ടായിരുന്നു. അതിനെപ്പറ്റി അഭിപ്രായം ആരായാനായിരുന്നു വരവ്‌. വാർത്ത ഭക്ഷണവും പാനീയവുമാക്കി ജീവിക്കുന്ന ആരെയും അടുത്തു കിട്ടിയാൽ അബു തന്റെ വരകളിലൂടെ തെളിയുകയും ഒളിയുകയും ചെയ്യുന്ന രാഷ്ട്രീയയാഥാർഥ്യത്തെപ്പറ്റി സംസാരിക്കും. സ്വാഭാവികമായും ബ്യൂറോ ചീഫ് ആയിരുന്ന എച് കെ ദുവ ആയിരുന്നു ആദ്യം അഭിപ്രായം പറയാനുള്ള അവകാശവും ആഗ്രഹവും വിനിയോഗിക്കുക. ഒരു ആചാരം പോലെ ചിരിച്ചിരുന്ന ദുവ പിന്നെ അധികാരത്തിന്റെ പടികൾ കയറിക്കയറിപ്പോയി. എ എൻ ദർ എന്ന സൌമ്യനായ മനുഷ്യൻ, തഴയപ്പെട്ടു കഴിഞ്ഞിരുന്നപ്പോഴും, സൌമ്യമായി അബുവിന്റെ കൃതിയെപ്പറ്റി രണ്ടോ രണ്ടരയോ വാക്ക് ഉച്ചരിച്ചു. അബു അത് പ്രത്യേകശ്രദ്ധയോടെ കേൾക്കുന്നതുപോലെ തോന്നി. വായനയും വ്യാകരണവും തമാശയും ദൌർബ്ബല്യമായിരുന്ന അസീം ചൌധരിയുടെ അഭിപ്രായത്തിനുവേണ്ടിയും അബു കാത്തുനിന്നു. അസീം എങ്ങോട്ടും ഉയരാതെ, എന്നും ഏകാകിയായി കഴിഞ്ഞു. കുൽദീപ് നയ്യാർ മുറിയിൽ ഉള്ള നേരമാണെങ്കിൽ, പുറത്തുവന്ന് കൊള്ളാമെന്നു പറയും. എന്റെ അഭിപ്രായത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല.

പിന്നെ ഞാൻ അബുവിനെ കാണുന്നത് തിരുവനന്തപുരത്ത് എനിക്കുവേണ്ടി സ്നേഹിതന്മാർ ഒരുക്കിയ ഒരു സൽക്കാരത്തിൽവെച്ചായിരുന്നു. വീണ്ടും കൺഫ്യൂഷ്യസിന്റെ ബിംബം എന്റെ ഓർമ്മയിൽ തള്ളിക്കയറി. കൺഫ്യൂഷ്യസ് വാക്കുകളിൽ കൂടുതൽ പിശുക്കനായിക്കഴിഞ്ഞിരുന്നോ എന്നു തോന്നി. പഴയ അവ്യക്തമായ പരിചയം, അവ്യകതമായ ഭാഷയിൽ, കൂടുതൽ അവ്യക്തമായിക്കൊണ്ടിരുന്ന സായാഹ്നത്തിൽ, ഒരു ക്ലബ്ബിലെ ലഹരി മുറ്റിയ ഉദ്യാനത്തിൽവെച്ചു പങ്കിട്ടു. ഹാസ്യചിത്രകാരൻ അതിനകം എഴുത്തുകാരനായി മാറിയിരുന്നു. അതിനെക്കാൾ പ്രധാനമായി ഞാൻ കണ്ടത് അബു സ്വന്തമാക്കിയ വീടിന്റെ ഭംഗിയായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചപ്പോൾ, അബു വേറൊന്നു കൂടി തീരുമാനിച്ചിരുന്നു: തന്റെ വീടിന് തന്റെ ചിത്രങ്ങളോളം തനിമ ഉണ്ടായിരിക്കണം. ഗോൾഫ് ലിങ്ക്‌സിൽ ലാറി ബേക്കർ നിർമ്മിച്ച അബുവിന്റെ വീട് ഭൂമിയുടെ അടയാളമായി.

ആ വീട്ടിൽ ആദ്യം പോയത് ഞാൻ ഏഷ്യാനെറ്റിൽ നടത്തിയിരുന്ന കാഴ്ചവട്ടം എന്ന അഭിമുഖപരിപാടിയിൽ അബു പങ്കെടുക്കാൻ തയ്യാറാകുമോ എന്നറിയാനായിരുന്നു. അബു മടി കൂടാതെ, പക്ഷേ ആവേശമില്ലാതെ, തയ്യാറായി. എത്ര പേർ തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എത്ര പേരെ താൻ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! പിന്നെ എന്ത് ആവേശം? ഇന്റർവ്യൂ പതിവുപോലെ പോയി. ചോദ്യങ്ങൾ. ഉത്തരങ്ങൾ. വീണ്ടും ചോദ്യോത്തരങ്ങൾ. മൌനങ്ങൾ. ആയിരം തവണ പറഞ്ഞുപോയ കാര്യങ്ങൾ. അബുവിന്റെ വര കണ്ട് മുറിവേറ്റവരുടെ പരാതികൾ. അങ്ങനെ അധികമാരും മുറിവേറ്റിരുന്നില്ല. കണ്ടവരെയൊക്കെ മുറിവേറ്റി രസിക്കുന്ന കാർട്ടൂണിസ്റ്റ് സാഡിസമായിരുന്നില്ല അബുവിന്റെ കൃതികളുടെ സ്ഥായീഭാവം. വിമർശിക്കപ്പെടുന്നവർക്കും, കാര്യങ്ങളെ വേറൊരു വഴിക്കും കാണാമല്ലോ എന്ന് ഒരേ സമയം സരസമായും ഗംഭീരമായും തോന്നിപ്പിക്കുന്നതായിരുന്നു അബുവിന്റെ വഴി. എന്നിട്ടും അടിയന്തരാവസ്ഥയിൽ ആരൊക്കെയോ മുഷിഞ്ഞു. അതാണല്ലോ അടിയന്തരാവസ്ഥ. ആ അവസ്ഥയിൽ മനുഷ്യർ ചിരിക്കാനോ മോങ്ങാനോ പാടില്ല. അങ്ങനെ--ഏകാധിപത്യത്തിൽ ആളുകൾ ചിരിക്കാറില്ല എന്ന്--പറഞ്ഞുകൊണ്ട് തന്റെ ഹാസ്യവാരിക അടച്ചിട്ടതും ഒരു മലയാളി തന്നെ: ശങ്കർ.

കാഴ്ചവട്ടത്തിലെ സംസാരത്തിനിടയിൽ അബു കയ്യിൽ കിട്ടിയ കടലാസിൽ തലങ്ങും വിലങ്ങും കോറുന്നതു കണ്ടു. ആ വരകൾ ഞാനായി. അടിയിൽ മൂന്നക്ഷരത്തിൽ ഒപ്പിട്ട് അത് എനിക്കു തരുമ്പോൾ അബു പറഞ്ഞു: “ബി ബി സിയിൽ പരിപാടിക്കു വിളിക്കുമ്പോൾ, അവർ എനിക്ക് രണ്ടോ മൂന്നോ സ്കോച്ച് തരും. ഇവിടെ....?” ഇവിടെയും അതു വേണ്ടതാണെന്നും കൂട്ടിന് ഞാനും കൂടാമെന്നും ശശികുമാറിനോടു പറയാമെന്നായി ഞാൻ. പറയാൻ ഇട വന്നില്ല. അതിനിടെ ശശികുമാർ ഏഷ്യാനെറ്റ് വിട്ടു. കാഴ്ചവട്ടം നിൽക്കുകയും ചെയ്തു.

അബുവുമായുള്ള സംസാരമായിരുന്നു ആ പരിപാടിയിലെ അവസാനത്തെ ഇനം. അബു ആർക്കെങ്കിലും ഇരുന്നുകൊടുത്ത അവസാനത്തെ ഇന്റർവ്യൂവും അതായിരുന്നു. നാലാഴ്ച കഴിഞ്ഞ് പ്രക്ഷേപണം നടന്നപ്പോൾ, എന്റെ ഫോണിൽ ആദ്യമായി അബുവിന്റെ ശബ്ദം കേട്ടു. ആ പരിപാടിയുടെ സിഡി കിട്ടാൻ വഴിയുണ്ടോ എന്നായിരുന്നു അന്വേഷണം. തന്റെ മുഖം കാണ്ടും കേട്ടും കൌതുകം തീരാഞ്ഞിട്ടല്ല. എത്രയോ തവണ എത്രയോ പേർ ഇന്റർവ്യു തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എന്നാലും ഞാനുമായുള്ള സംസാരം കണ്ടപ്പോൾ വേറിട്ട ഒരു അനുഭവം ഉണ്ടായെന്ന് അബുവിന്റെ മകൾ എവിടെനിന്നോ വിളിച്ചു പറഞ്ഞുവത്രേ. അദ്ദേഹമോ ഞാനോ അതു കണ്ടിരുന്നില്ല. അതൊന്ന് കാണാൻ തരപ്പെടുമോ?

തരപ്പെട്ടില്ല. ഒന്നു രണ്ടു തവണ പരിപാടിയുടെ സിഡി സംഘടിപ്പിക്കാൻ ആരെയെല്ലാമോ വിളിച്ചതോർക്കുന്നു. പിന്നി വിളിക്കാൻ പോലും ഓർത്തില്ല. കൌതുകം വേറെ വഴികളിലൂടെ നീങ്ങുകയായിരുന്നു. അബുവുമായുള്ള ബന്ധവും സ്ഥലത്തിന്റെ അകലത്തിൽ മുറിഞ്ഞുപോയി. തേടിപ്പിടിച്ചുകൊടുക്കാൻ പറ്റാതെ പോയ ആ സിഡിയുടെ ഓർമ്മ, യാഥാർത്ഥ്യത്തിന്റെ വികലീകൃതമായ കാർട്ടൂൺ പോലെ ഇന്നും എന്നെ അലോസരപ്പെടുത്തുന്നു.

(for ratnakaran's book: may five)

മണി മുഴങ്ങുന്നതാർക്കുവേണ്ടി?

പന്ത്രണ്ടു തിങ്കളാഴ്ചക്കു ശേഷം കണ്ടപ്പോൾ, ഗൌരിയുടെ കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു. അവൾ ഓടിപ്പോയി ഒരു മണി എടുത്തുകൊണ്ടുവന്നു. തിളക്കമില്ലാത്ത, പുറമേ ചിത്രപ്പണിയും പിടിയിൽ വൃത്താകൃതിയിൽ നാലു ദ്വാരങ്ങളുമുള്ള ഒരു മണി. എല്ലാ മണിയെയും പോലെ അതും ശബ്ദിച്ചു. പക്ഷേ ഗൌരിയെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല. മണിയുടെ വാവട്ടത്തെ ഉരുമ്മിക്കൊണ്ട് അവൾ ഒരു തടിക്കഷണം കറക്കി. കറക്കം വേഗത്തിലായതോടെ, മണിയിൽനിന്ന് ഒരു തരം സീൽക്കാരം പുറപ്പെട്ടു. ആരോ അതിന് ഓം എന്നു പേരിട്ടിരുന്നു.

കൂർഗ്ഗിലെ ബൈലകുപ്പയിൽ ടിബറ്റുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുനിന്ന് ഗൌരി സ്വന്തമാക്കിയതായിരുന്നു ഓം മണി. മണിയടിയും മണിയൊച്ചയും മണിനാദവും മണിമുഴക്കവുമൊക്കെ ഏറെ കേട്ടിട്ടുള്ള എന്നെയും ഓം മണി അത്ഭുതപ്പെടുത്തി. അതിന്റെ പരിചിതവും സാധാരണവുമായ കിണികിണി അല്ല, ഒന്നിനൊന്നു ഉയർന്നുപോകുന്ന സീൽക്കാരമായിരുന്നു അത്ഭുതത്തിനു നിദാനം. ധ്യാനത്തിലേക്കും ഭക്തിയിലേക്കും അനിവാര്യമായും നയിക്കുമത്രേ ആ മണിധ്വാനം. ഒരു പക്ഷേ എല്ലാ മണികളുടെയും ഉദ്ദേശവും ഫലവും അതാണെന്നു തോന്നുന്നു: മനസ്സ് ഉറപ്പിച്ചുനിർത്തുക.

ടിബറ്റൻ ലാമകളാണ് അതിന്റെ ആശാന്മാർ. മണികളും പതാകളും എന്നും അവരുടെ പരീക്ഷണവസ്തുവായിരുന്നു. പ്രാർഥന എഴുതിയ പതാക കാറ്റിൽ പറക്കുമ്പോൾ, എണ്ണമറ്റ രീതിയിൽ ഉരുവിടുന്നതിന്റെ ഫലമുണ്ടാകും. ആളുകൾ സഹിക്കേണ്ട അധ്വാനം കാറ്റ് ഏറ്റെടുക്കുന്നുവെന്നാണ് സങ്കല്പം. മണിക്കും അങ്ങനെ ചെയ്യാൻ കഴിയും. ഞങ്ങൾക്ക് ഒരു വിവാഹവാർഷികത്തിന് കിട്ടിയ ഉപഹാരം ഒരു തരം മണി ആയിരുന്നു. പല നീളത്തിലുള്ള കുറെ ചെമ്പുകുഴലുകളുമായി ബന്ധിപ്പിച്ച വൃത്താകൃതിയിലുള്ള ഒരു മരത്തകിടിനെ ചരടിൽ തൂക്കിയിട്ടതാണ് ആ മണി. മൈതാനത്ത് തൂക്കിയിട്ടാൽ, കാറ്റിന്റെ കളികൊണ്ട് ഒരിക്കലും ആവർത്തിക്കാത്ത ശബ്ദം അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. അതിന്റെ ഈണം പറ്റി പോയാൽ, ബോധത്തിന്റെ സീമക്കപ്പുറം ചെല്ലാമത്രേ. ഞങ്ങൾക്കു കിട്ടിയ ഉപഹാരമണി പുറത്തല്ല, സ്വീകരണമുറിയിൽ തൂക്കിയിട്ടു. സംഭാഷണത്തിനിടയിൽ സന്ദർശകർ ഇടക്കിടെ മണിയുടെ സ്മരണികയിലേക്കു തിരിയും. അതിന്റെ തരംഗത്തിലേറി ഞാൻ ചിലപ്പോൾ ധ്യാനത്തിൽ ലയിക്കാറുണ്ടെന്നു പുളു അടിച്ച് അവരെ രസിപ്പിക്കാൻ നോക്കും.

ആദിമമനുഷ്യന്റെ ആദ്യത്തെ ആശയവിനിമയോപാധികളിൽ ഒന്നായ മണിയുടെ പ്രാഗ്രൂപം കണ്ടെത്തിയത് ചൈനയിൽ ആണെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. അവിടെ കണ്ടുകിട്ടിയ ആദ്യത്തെ മണിക്ക് രണ്ടായിരത്തഞ്ഞൂറു കൊല്ലം പഴക്കമുണ്ടത്രേ. ചൈനക്കാർ അന്നേ മണി ഉപയോഗിച്ചിരുന്നത് ആധിഭൌതികമായ ആശയവിനിമയത്തിനായിരുന്നു പോലും. ഒരു തരത്തിൽ നോക്കിയാൽ, ഓരോ ആചാരത്തിനും ആവിഷ്ക്കാരത്തിനും, ഉത്ഭവദശയിൽ, ആധിഭൌതികബന്ധം ഉണ്ടെന്നു കാണാം. ഏതു കാലത്തും സ്ഥലത്തും മണി ഒരു ദിവ്യസ്വരം കേൾപ്പിക്കാൻ ഉപയോഗിച്ചിരുന്നു. പാട്രിക് പുണ്യവാളൻ ഭിമ്മാകരമായ ഒരു മണി വലികൊണ്ടുവന്നു, തന്റെ സിദ്ധി തെളിയിക്കാൻ. കാലം ചെന്നതോടെ, ആധിഭൌതികതക്കും ആശയവിനിമയത്തിനും അപ്പുറത്തേക്ക് മണി മുഴങ്ങി.

ഏതു രൂപത്തിലും മണി ആകാം--വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലും. ഏതു സാമഗ്രികൊണ്ടും മണി പണിയാം--മണ്ണുകൊണ്ടും മരംകൊണ്ടും ലോഹംകൊണ്ടും, പിന്നെ മനുഷ്യൻ ഏറ്റവും ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൊണ്ടും. പക്ഷേ ലോഹംകൊണ്ടുള്ള മണിതന്നെയാണ് അടിക്കാൻ സുഖം. മണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെങ്കലത്തിന്റെ പേരുതന്നെ മണിലോഹം എന്നാണല്ലോ. മണി ഉണ്ടാ‍ക്കാൻ വേണ്ടി ചെമ്പും പിച്ചളയും ഉരുക്കിയെടുത്തുനോക്കിയവരുടെ ഗവേഷണത്തിന്റെ ഫലത്തെ മണിലോഹം എന്നു തന്നെ വിളിക്കണം. വിളക്കും വാർപ്പും ആ ഗവേഷണത്തിന്റെ ഉപഫലമാണെന്നു വരുന്നു, അല്ലേ? എന്റെ സ്കൂളിൽ മണിയായി കെട്ടിത്തൂക്കിയിരുന്നത് ഒരു കഷണം തീവണ്ടിപ്പാളമായിരുന്നു.

മണിയുടെ നിരന്തരമായ ആവർത്തനം കമ്പിൽനിന്നു കമ്പിലേക്ക് കുതിക്കുന്ന കുരങ്ങനെപ്പോലുള്ള ചിന്തയെ ഒതുക്കി നിർത്താനും ദേഹത്തിന്റെ ചൂടും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉതകും. ജപമാലയുടെ ആദിമമായ ഉദ്ദേശവും വേറൊന്നല്ല. പക്ഷേ ആ മണികൊണ്ട് മനുഷ്യൻ പിന്നെ വേറെ എന്തെല്ലാം സാധിച്ചിരിക്കുന്നു. മണിയടിച്ച് കാര്യം സാധിക്കുകുയും മണിയടി കേട്ടാൽ പ്രസാദിക്കുകയും ചെയ്യുന്നവരെ നമുക്ക് തലമുറകളായി അറിയാം. പല ക്ലബ്ബുകളിലും ഓരോരോ ആവശ്യത്തിന് വിളിച്ചുകൂവുകയല്ല,
മേശപ്പുറത്തുള്ള മണി അടിക്കുകയാണ് പതിവ്. മണിയടി അവിടെ ഒരേ സമയം ആജ്ഞയായും നിവേദനമായും സ്മരണികയായും മാറുന്നു. അടിക്കുന്നയാൾ യജമാനന്റെയും പൂജാരിയുടെയും ഭാവം കൈക്കൊള്ളുന്നു. ഓർമ്മപ്പെടുത്തുന്നതാണ് പലപ്പോഴും മണി. ആലസ്യത്തിൽ ആണ്ടുപോകുന്ന ആകാശങ്ങളെയും ആളുകളെയും ഒരുപോലെ ഉണർത്താനും ഓരോന്ന് ഓർമ്മപ്പെടുത്താനും നാം മണി അടിച്ചുകൊണ്ടിരിക്കുന്നു.

അമ്മുവിന്റെ ആട്ടിൻ കുട്ടിക്ക് മണി ഉണ്ടായിരുന്നോ? മുറ്റത്തും പറമ്പിലും തുള്ളിച്ചാടുന്ന കുഞ്ഞാടിന് കുടമണി ഉണ്ടായാലേ ഐശ്വര്യം തോന്നുകയുള്ളു. അമ്പലപ്പശുവിനും വണ്ടിക്കാളക്കും എഴുന്നള്ളിക്കുന്ന ആനക്കും കഴുത്തിൽ കിലുങ്ങുന്ന മണി വേണം. അതു കെട്ടുന്ന മനുഷ്യൻ മൃഗത്തിന്റെ നൃത്തത്തിന് പക്കമേളം ഒരുക്കുകയാണോ, അതോ തന്റെ ചൊല്പടിയിൽനിന്ന് മൃഗം വഴി വിട്ടുപോകുന്നില്ല എന്ന്‌ ഉറപ്പു വരുത്താൻ ഒച്ച ഉണ്ടാക്കുകയാണോ? എന്തായാലും മണി എന്തിലുമേറെ ഒരു മുന്നറിയിപ്പാകുന്നു. ഒറ്റക്കു വരുന്ന കുഷ്ഠരോഗിയുടെ കയ്യിലെയോ കഴുത്തിലെയോ മണി കേട്ടാൽ, ഭയമുള്ളവർക്ക് ഓടിയൊളിക്കാം; അല്ലെങ്കിൽ അയാളെ ഓടിക്കാം. കൂട്ടമണിയായാൽ, കൂട്ടമുന്നറിയിപ്പാകും. മരണത്തെപ്പറ്റിയോ ആക്രമണത്തെപ്പറ്റിയോ ഉള്ള മുന്നറിയിപ്പ്.

മരണത്തെ അഞ്ച് ഇന്ദ്രിയങ്ങളുടെയും അനുഭവമായി ചിത്രീകരിച്ചുവരുന്നു. തണുപ്പും ഇരുട്ടുമാണ് മരണത്തിന്റെ പരിചിതരൂപകങ്ങൾ. എന്നാലും മരണത്തിന്റെ ശബ്ദം ഇടപ്പള്ളി മുതൽ കവാബാത്ത വരെ നീണ്ടുനീണ്ടുപോകുന്നു. ഇടപ്പള്ളി കേട്ടത് മരണത്തിന്റെ മണിമുഴക്കം ആയിരുന്നെങ്കിൽ, കവാബാത്ത അതിനെ ഒരു നോവലിൽ മലയുടെ ഒച്ചയിൽ ആവാഹിച്ചു. ഇരമ്പുന്ന മല മരണത്തിന്റെ ഉറക്കം കെടുത്തുന്ന മെറ്റഫർ ആയി. ഓരോ ആലോചനയിലും മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന ചോദ്യം ഉയർന്നു. ഓം മണിയുടെ സ്വരവൈചിത്ര്യം കണ്ടും കേട്ടും അത്ഭൂതം കൊണ്ടുനിൽക്കുന്ന ഗൌരിക്ക് ഉത്തരമില്ലാത്ത ആ ചോദ്യത്തിന്റെ ഭംഗി, അവൾക്കു മനസ്സിലാകുന്ന ഭാഷയിൽ, പറഞ്ഞുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ ഈ തിങ്കളാഴ്ച വരെ.


(malayalam news may ten)

വെട്ടിനിരത്താൻ കുറെ വാക്കുകൾ

ആരെന്തു വെട്ടിയാലും അരിശമോ അത്ഭുതമോ തോന്നതായിരിക്കുന്നു. ചിലർ മനസ്സിലാകാത്തതുകൊണ്ടു വെട്ടും. ചിലർ മനസ്സിലായെന്നു ധരിക്കുന്നതുകൊണ്ടു വെട്ടും. ഏറെ മുമ്പല്ല, എന്റെ ഒരു കുറിപ്പിൽ “ആറ്റുകാൽ ക്ഷേത്രത്തിൽ വെടി“ എന്നു കണ്ടപ്പോൾ എഡിറ്റർ “ആറ്റുകാൽ“ വെട്ടി. “ആറ്റുകാൽ“ ഒരു സംജ്ഞാ‍നാമം ആണ്, കുറിപ്പിലെ ഒരു അർദ്ധവിരാമത്തിൽ പോലും അസഭ്യമില്ല എന്നു പറയാൻ ഇടയുണ്ടായില്ല. ആ സ്ഥാപനത്തിന്റെ കാര്യക്കാർ പേരു പൊക്കി തട്ടിക്കയറിയാലോ? തിബത്തിലെ ലാമമാർ ഉപയോഗിക്കുന്ന ഒരുതരം മണിയെപ്പറ്റി എഴുതിയപ്പോൾ അതിന്റെ പേരു പറഞ്ഞുപോയി: “ഓം മണി“. എഡിറ്റർ ഓം മണിയെ വെറും മണിയാക്കി ശുദ്ധീകരിച്ചു. തെളിമ പോകാം, സാരമില്ല. അങ്ങുമിങ്ങും തൊടാതെ പറഞ്ഞാൽ ആർക്കും സൊല്ലയില്ലല്ലോ.

ചില ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും ഇപ്പോഴും ഒരു കുരു അളിയുന്നതു കാണാം. മുങ്ങിച്ചാകാൻ പോയ ഒരാളെ കര കയറ്റി
മിംസിൽ പ്രവേശിപ്പിച്ച കാര്യം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, മിംസ് എന്നു പറയില്ല; “സ്വകാര്യ ആസ്പത്രി” എന്നേ പറയൂ. ആർക്കും ചികിത്സ തേടാവുന്ന ഒരു സ്ഥാപനം സ്വകാര്യമാവുന്നതെങ്ങനെ? വാസ്തവത്തിൽ സർക്കാരിന്റേതല്ലാത്തതെന്നേ വിവക്ഷയുള്ളു. ഊരും പേരും പറഞ്ഞാൽ, അവിടെ കേറിച്ചെല്ലേണ്ടവർക്ക് ഉപകാരമാകും, ആശയവിനിമയത്തിന് വ്യക്തത എന്ന കാവ്യഗുണം ഉണ്ടാകും എന്ന വാദമൊന്നും ഏശില്ല. സർക്കാർവഴക്കത്തിലുള്ള നാമധർമ്മം തന്നെ ഇന്നും ആചാരം.

ആകാശവാണി തുടക്കത്തിൽ ഇറക്കിയതാണ് സർക്കാർ നാമധർമ്മം. സ്വകാര്യസംരംഭത്തിന്റെ വാർത്ത കൊടുക്കാൻ പാടില്ലെന്നു മാത്രമല്ല, പേരു പോലും ഉച്ചരിച്ചുകൂട. ഒന്നിന്റെ പേരു പറഞ്ഞാൽ മറ്റൊന്നിന്റെയും പേരു പറഞ്ഞില്ലെങ്കിൽ, പക്ഷഭേദം എന്ന ആരോപണമാകും. അതുകൊണ്ട് സർക്കാരേതരമാണെങ്കിൽ പേരേ പറയേണ്ട. പേരെങ്ങാനും പറഞ്ഞുപോയാൽ, വാണിജ്യപരമായ പരസ്യമായാലോ എന്നായിരുന്നു പേടി. ഇന്നും അതു തീർന്നിട്ടില്ല. വാർത്ത അരിച്ചെടുത്തുവെക്കുമ്പോൾ, സ്വകാര്യനാമം ഒന്നൊഴിയാതെ വെട്ടിക്കളയാൻ എഡിറ്റർ ശ്രദ്ധിക്കണം. കണ്ണൊന്നു തെറ്റി, വേണ്ടാത്ത വാക്ക് ഒന്നു പറഞ്ഞു പോയാൽ, പ്രക്ഷേപണധർമ്മം ലംഘിച്ചെന്ന മുറവിളിയുമായി സഹപ്രവർത്തകർ കള്ളപ്പേരിൽ കത്തെഴുതുകയായി. അങ്ങനെ തലങ്ങും വിലങ്ങും സംജ്ഞാനാമങ്ങൾ വെട്ടി ശീലിച്ച എനിക്ക് ആരെന്തു വെട്ടിക്കണ്ടാലും കുലുക്കമില്ലാതായിരിക്കുന്നു.

എന്തും പരസ്യമാകാം. മാനനഷ്ടമാകാം. പ്രകോപനമാകാം. ആനുകൂല്യമാകാം. അങ്ങനെയാകാവുന്നതൊന്നും പറഞ്ഞുകൂടെന്ന മാനുവൽ മുറുകെപ്പിടിച്ചാൽ പിന്നെ പ്രസക്തിയുള്ളതൊന്നും പറയാൻ പറ്റില്ലെന്നുവരുമെന്നാവും യുക്തി. സംഭവിക്കുന്നതോ മറിച്ചും. പത്രത്തിന്റെ ഒരു ഭാഗം വിലക്കെടുത്ത്, അതിൽ ഇഷ്ടമുള്ള വർത്തമാനം എഴുതിച്ചേർക്കുന്നതാണ് പുതിയൊരു വിപണനതന്ത്രം. അതിനെക്കാൾ പുതിയതാണ് പത്രത്തിന്റെ ഒരു ഭാഗവും വിലക്കെടുക്കാതെ, അതിന്റെ ഏതു ഭാഗത്തും അതിലെ ലേഖകന്മാരെക്കൊണ്ടുതന്നെ പ്രതിഫലം നൽകുന്ന ആൾക്കു വേണ്ടത് എഴുതിപ്പിക്കുന്ന വേല. അവിടെ എഡിറ്റർ ഒന്നും വെട്ടുകയില്ല. പണം വന്നാൽ, എഡിറ്ററുടെ മേലെയും പറക്കും.

പരസ്യം എത്രയാകാം, വാർത്ത എത്രയാകാം എന്നൊരു അംശബന്ധം പണ്ടുണ്ടായിരുന്നു. എല്ലാ അലിഖിതനിയങ്ങളെയും പോലെ, അതും മാറി, മറന്നു. കൊള്ളാത്തതെന്നു തോന്നുന്ന പരസ്യം വെട്ടാനും എഡിറ്റർമാർ മുതിർന്നിരുന്നതിന്റെ കഥകൾ ഓർക്കുന്നു. ഞാൻ ഇറക്കിയ ഒരു വിശേഷാൽ പ്രതിയിൽ അമിതോദാരമായി പരസ്യം ചെയ്യാൻ തയ്യാറായ ഒരു വ്യവസായിയുടെ ഉല്പന്നം എന്താണെന്നു നോക്കാൻ കൌതുകം തോന്നി. ഒരു സർവരോഗഹരൌഷധമായിരുന്നു പുള്ളിക്കാരന്റെ പൊടിക്കൈ. പാതി വായനയിൽ മനസ്സിലായി, ഇതാ വെള്ളം ചേർക്കാത്ത നുണ. പണം പോയാലും അതു വേണ്ടെന്നു ഞാൻ നിശ്ചയിച്ചു. അതു വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന ജനറൽ മാനേജരുമായി സൌഹൃദം തകർക്കുന്ന മട്ടിൽ ശണ്ഠ കൂടുകയും ചെയ്തു. ഇന്ന് അങ്ങനെ ഒരു ശണ്ഠ ഉണ്ടാവില്ല. പരസ്യം എല്ലാവർക്കും പഥ്യമായിരിക്കുന്നു. നുണ വെട്ടിക്കളയാൻ അതിജീവനശേഷിയുള്ള എഡിറ്റർ ഒരുമ്പെടുകയില്ല. വാർത്തയിൽ വരുന്ന ചില സംജ്ഞാനാമങ്ങൾ വെട്ടിമാറ്റാനേ എഡിറ്റർക്ക് അധികാരവും താല്പര്യവും ഉള്ളു.

സദാചാരഭ്രമവും അധികാരമോഹവും രോഗമാകുമ്പോൾ സമൂഹത്തിന്റെ വചനവും പെരുമാറ്റവും നിയന്ത്രിക്കാൻ നീക്കമുണ്ടാകും എന്നതാണ് ചരിത്രം. തന്റെ പേരു പറഞ്ഞ് ആളുകൾ ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, സാംബിയയിലെ ഒരു ഭരണാധികാരി തന്റെ പേരിനു തന്നെ നിരോധനം ഏർപ്പെടുത്തി. കനാൻ ബനാന എന്നായിരുന്നു പേർ. പേരു പറയാതെ ചിരിച്ചാൽ എന്തു ചെയ്യണമെന്ന ചിന്ത ഏകാധിപത്യത്തിൽ ഉദിച്ചിരുന്നില്ല. ബനാനയുടെ ചുവടു പിടിച്ച് അടിയന്തരാവസ്ഥയിൽ ചിലർ “ഫെബ്രുവരി 29“ കണ്ടിടത്തെല്ലാം വെട്ടിക്കളഞ്ഞു. ചോ രാമസ്വാമി ഷാ കമ്മിഷനിൽ വെളിപ്പെടുത്തിയതാണ് വിവരം. അദ്ദേഹത്തിന്റെ പത്രമായ തുഗ്ലക്കിന്റെ ഒരു ലക്കം “ഫെബ്രുവരി 29ന് മൊറാർജി ദേശായിക്ക് ജന്മദിനാശംസകൾ” ആശംസിക്കുന്നതായിരുന്നു. ആ വാക്കുകൾ പല വട്ടം പല ക്രമത്തിൽ സെൻസർക്കു സമർപ്പിച്ചു. എല്ലാം വെട്ടിപ്പോയി. പിന്നെ വാക്കുകൾ കുറച്ചു; എന്നിട്ടും വെട്ടിപ്പോയി. ഒടുവിൽ വെറും “ഫെബ്രുവരി 29“ സമർപ്പിച്ചു. ബുദ്ധിമാനായ സെൻസർക്ക് അറിയാമായിരുന്നു അതിലെയും സൂത്രം. അങ്ങനെ ആ തീയതിയും എഴുതാൻ പാടില്ലെന്നു വിധി ഉണ്ടായി.

വയോധികനായ, താടിയും മുടിയും നീട്ടിയ, എ ഡി ഗോരേവാല എന്ന ഐസിഎസ്സുകാരൻ നടത്തിയിരുന്ന വാരികയിൽനിന്ന് ഭരണഘടനയിലെ മുഖവാക്യം പോലും നീക്കം ചെയ്തു എന്നു കേട്ടപ്പോൾ, ഒരിക്കലും ചിരിക്കാത്ത ജസ്റ്റിസ് ജെ സി ഷായുടെ ചുണ്ടിൽ ചിരി പടരുന്നുണ്ടായിരുന്നു. Opinion എന്ന ആ വാരികയിൽ ഭരണഘടന അച്ചടിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമായിരുന്നില്ല. പക്ഷേ അധികാരവും സാമൂഹ്യധർമ്മവും നിയന്ത്രിക്കാൻ അവകാശപ്പെട്ടവരെന്നു സ്വയം ധരിക്കുന്നവർക്ക് എന്തു കണ്ടാലും പേടിയാകും.

അതൊക്കെ ഓർത്തോർത്ത്, ആരും എന്തും വെട്ടിക്കളഞ്ഞാൽ എനിക്ക് അരിശമോ അത്ഭുതമോ തോന്നാതായിരിക്കുന്നു. നമുക്ക് നമ്മുടെ നിരോധനങ്ങൾ കൊണ്ടാടാം. നിരോധിച്ചാൽ നീങ്ങുന്നവയെല്ലാം നീങ്ങിപ്പോകട്ടെ. ധനവും നിരോധനവും കണ്ടും കേട്ടും കമന്റ് അടിക്കാൻ നിയമിക്കപ്പെട്ടിരുന്നവരായിരുന്നല്ലോ ബീർബലും നമ്പ്യാരും. അവരുടെ അടക്കിപ്പിടിച്ച ചിരി ആവാഹിച്ചെടുത്ത്, നമുക്ക് നമ്മുടെ നിഷേധങ്ങൾ ആഘോഷിക്കാം.


(thejas may six kalakshepam)