Thursday, July 15, 2010

കുറുകുന്ന വഴികൾ, ഏറുന്ന യാത്രക്കാർ

ചമ്പാരൺ പ്രദേശത്തെ കൃഷിക്കാരെ കഷണിപ്പിച്ചുകൊണ്ടിരുന്ന അനീതിയായ ഒരു നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം. നിയമം അറിഞ്ഞുകൊണ്ടുതന്നെ ലംഘിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ അത് ഉത്സാഹത്തോടെ ഏറ്റുപറയുകയും പരമാവധി ശിക്ഷ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ന്യായധിപൻ അമ്പരന്നു. ഇങ്ങനെയും ഒരു മനുഷ്യനോ? നിയമം ലംഘിക്കുക, അതിൽ അഭിമാനിക്കുക, അതിനുള്ള ശിക്ഷ ആവശ്യപ്പെടുക—അത് പുതിയൊരു സമരമാർഗ്ഗമായിരുന്നു., സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗമായിരുന്നു.

നിയമം ലംഘിക്കുക, അതു മറച്ചുവെക്കുക, വെളിപ്പെടുമ്പോൾ ഒളിക്കാൻ ശ്രമിക്കുക, അന്വേഷണവും ശിക്ഷയും വരുമ്പോൾ, അതിനെ ബലമായി ചെറുക്കാൻ നോക്കുക—അത് എന്തിന്റെ മാർഗ്ഗമായാലും സ്വാതന്ത്ര്യത്തിന്റേതല്ല. നീതിശൂന്യമായ നിയമം ലംഘിക്കാനും മാറ്റാനും വേണ്ടി കാലാകാലങ്ങളിൽ നടന്നിട്ടുള്ള പ്രയത്നം തന്നെയാണ് പുരോഗതിയും സ്വാതന്ത്ര്യവും. പക്ഷേ ഇഷ്ടമല്ലാത്ത നിയമം അനുസരിക്കുകയില്ലെന്നു വാശി പിടിക്കുന്നതും നിയമം നടപ്പാക്കാൻ വരുന്നവരെ ശാരീരികമായി നേരിടാൻ ഒരുമ്പെടുന്നതും സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിധി അനുകൂലമല്ലെങ്കിൽ, അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്നു ശഠിക്കുന്നതാണ് ഫാസിസത്തിന്റെ ശബ്ദം.

കേരളത്തിന്റെ പല കോണുകളിലും ആ ശബ്ദം ഈയിടെയായി പല ഈണങ്ങളീൽ കേട്ടുവരുന്നു. ചിലർ ഇഷ്ടമില്ലാത്തതു പറയുന്ന കോടതിയെ തെറി പറയുന്നു, ചിലർ വിധിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി ശങ്ക പരത്തുന്നു, ചിലർ വിധി നടപ്പാക്കുന്നതു തടയാൻ ചട്ടം കെട്ടുന്നു. താൻ അനീതിയെന്നു കരുതുന്ന അഭിപ്രായം പറയുന്ന ന്യായാധിപനെ “ശുംഭ“നെന്നു വിളിക്കുന്ന മാർക്സിസ്റ്റ് നേതാവും തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്ന പി ഡി പി പ്രവർത്തകരും വൈകാരികമായി അയൽ പക്കക്കാർ തന്നെ. പൊതുവായ നിയമവും അഭിപ്രായവും തങ്ങളുടെ സൌകര്യത്തിന് ഉതകുന്നില്ലെങ്കിലും അനുസരിക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി. അതിനു വഴിപ്പെടാതെ നിയമം കയ്യിലെടുക്കുന്നവരെ വിപ്ലവകാരികളെന്നോ വിമോചകരെന്നോ അല്ല വിളിക്കുക. സമൂഹത്തിന്റെ പൊതുവായ നന്മക്കു വേണ്ടി നിയമത്തെ മാറ്റിയെടുക്കുകയല്ല, തങ്ങളുടെ പരിമിതമായ ഇഷ്ടം സമൂഹത്തിന്റെ താല്പര്യവും നിയമവും ആയി അടിച്ചേല്പിക്കുകയാണ് അവരുടെ പരിപാടി.

ഗാന്ധി കാണിച്ച വഴിയിൽനിന്നു വിപരീതമായി സഞ്ചരിച്ചിരുന്ന നേതാക്കളെ ചരിത്രത്തിൽ എന്നും എവിടെയും കാണാമായിരുന്നു. സത്യം ഏകവും നാമം അനേകവുമെന്ന പാരമ്പര്യത്തിന്റെ അവകാശിയും ആവിഷ്കർത്താവുമായിരുന്നു ഗാന്ധി. എതിർചേരികളുടെ ഒരുമയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. പല നാടുകളിൽ പല ശബ്ദങ്ങളിൽ അദ്ദേഹം സംസാരിച്ചു. ആഫ്രിക്കയിലെ ആർച് ബിഷപ് ഡെസ്മണ്ട് ടുടു പറഞ്ഞു, “നാം നമ്മുടെ വിവിധതകളിൽ ആഹ്ലാദിക്കുന്നു.” എന്നിട്ടും, വിവിധതകളെ വെച്ചുപൊറുപ്പിക്കില്ലെന്നും മറുപക്ഷത്തിന്റെ ഉന്മൂലനമാണ് ലക്ഷ്യവും ആദർശവുമെന്നും പ്രഖ്യാപിക്കുന്ന പ്രസ്ഥാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലും വേരു പിടിക്കുന്നതാണ് നമ്മുടെ കാലം.

തിരഞ്ഞെടുപ്പിൽ രണ്ടേ കാൽ സംസ്ഥാനത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ പ്രസക്തി തെളിയിച്ചിട്ടുള്ളുവെങ്കിലും, അതിനെക്കാൾ എത്രയോ വ്യാപകമാണ് ഒറ്റപ്പെട്ടവരുടെയും നഷ്ടപ്പെട്ടവരുടെയും ഭാഗം പറയുന്ന സഖാക്കളുടെ പ്രശസ്തി. ഇന്ത്യൻ സാഹചര്യത്തിൽ നിർണ്ണായകമായ സ്വാധീനത അവർക്കുണ്ടാകാതിരിക്കുന്നതിന്റെ ഒരു കാരണം ഗാന്ധി ഉൾക്കൊണ്ട പാരമ്പര്യം അവർ പുഛത്തോടെ തിരസ്കരിച്ചതാണെന്നു തോന്നുന്നു. ലക്ഷ്യവും മാർഗ്ഗവും ഒന്നേ ഉള്ളുവെന്നും അതു രണ്ടും തങ്ങൾ നിർദ്ദേശിക്കുന്നതു മാത്രമാണെന്നും മറ്റൊരു വഴിയേ പോകാൻ തുനിയുന്നവരെ തട്ടിക്കളയുന്നതു പുണ്യമാണെന്നും അവർ വിശ്വസിച്ചുപോയതിന്റെ വിന ടിയാനെന്മെൻ സ്ക്വയറിൽ എന്ന പോലെ തലശ്ശേരിയിലും കൂടെക്കൂടെ കണ്ടതാണല്ലോ.

സാമൂഹ്യപ്രസ്ഥാനത്തിനായാലും രാഷ്ട്രീയപ്രസ്ഥാനത്തിനായാലും, ആർക്കായാലും, ഒന്നിനൊന്ന് ആപൽക്കരമാണ് വഴി ഒന്നേ ശരിയായുള്ളുവെന്നും വേറിട്ടൊരു വഴിയേ പോകുന്നവരെ വക വരുത്തണമെന്നുമുള്ള ചിന്ത. അന്ധമായ ആവേശമായും വികലമായ അഭിമാനമായും കുറെക്കാലമായി ഒരു കൂട്ടരിൽ കത്തിക്കേറിയിട്ടുള്ളതാണ് ആ ചിന്ത. തങ്ങൾക്കെതിരായവരെയും തങ്ങളെ വിട്ടുപോയവരെയും “ശരിപ്പെടുത്തും” എന്നു പറയുമ്പോൾ, ആ വാക്കിന് ഉണ്ടായിട്ടുള്ള അർഥവൈപരീത്യം ആലോചിച്ചുനോക്കുക. അവിടെ “ശരി ആക്കുക” അല്ല, “ഇല്ലതാക്കുക” ആണ് ഉദ്ദേശം. എത്രയോ കാലമായി എത്രയോ ആളുകൾ എത്രയോ ആവേഗത്തോടെ നടത്തുന്ന ഒരു ആക്രോശം കഴിഞ്ഞ ദിവസം നല്ലവനായ ഒരു മന്ത്രിയുടെ വായിൽനിന്നു കേട്ടപ്പോൾ, ഒരു നിമിഷം മനസ്സിൽ വിള്ളൽ ഉണ്ടായി: “ചെങ്കൊടി പിടി ച്ചു തഴമ്പിച്ചതാണീ കൈകൾ, ഓർമ്മ വേണം!“

തല്ലും, കൊല്ലും, എന്നല്ലേ അതിന്റെ അർഥം? ഇഷ്ടമില്ലാത്തവരെ തല്ലുമെന്നും കൊല്ലുമെന്നുമായാൽ, പിന്നെ ആർക്കാണ് രക്ഷ? വിഭിന്നതക്കും വിചിത്രതക്കുമുള്ള മൊലികമായ സ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് അതിനെ ഫാസിസം എന്നു പറയുന്നു. ഇതു വെറുതെ പറയുന്നതല്ല. ചേരി മാറിപ്പോകുന്നവരെ “ശരിപ്പെടുത്താനുള്ള” വിപ്ലവം നമ്മൾ എപ്പോഴും കാണുന്നതല്ലേ? എന്റെ ഓർമ്മയിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നത് ഒരു രാജവെമ്പാലയുടെയും കുറെ മുയലുകളുടെയും മുറിവുകളാണ്. അവയെ പോറ്റിവളർത്തിയിരുന്ന എം വി രാഘവനോടുള്ള വിരോധം അവയോടുള്ള രോഷമായി ആളി. അങ്ങനെ രാഘവന്റെ മുയലും വെമ്പാലയും ചുട്ടെരിക്കപ്പെട്ടു.

ഏറിയ കൂറും പാവപ്പെട്ടവർ ഉൾപ്പെട്ട ഒരു ജനസഞ്ചയവും അതിനെ നയിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനവും, ആത്മനിന്ദയുടെയും അപമാനഭാരത്തിന്റെയും സമ്മർദ്ദത്താൽ ആപ്പിസ് പൂട്ടേണ്ടതായിരുന്നു ആ “മൃഗീയ”സന്ദർഭം. അതുണ്ടായില്ലെന്നല്ല, കാലക്രമത്തിൽ അതും കേരളം ശുദ്ധീകരിച്ചെടുത്തു. ഹിംസാവാസനയെയും വൈജാത്യവിരോധത്തെയും കേരളം പുണ്യവൽക്കരിക്കുന്നതുപോലെ തോന്നി അതിനോടുണ്ടായ പ്രതികരണം കണ്ടപ്പോൾ. മിണ്ടാതിരിക്കുകയോ പ്രതികരണം ഒരു പ്രസ്താവനയിൽ ഒതുക്കുകയോ ചെയ്തവർ അതിനെ പുണ്യവൽക്കരിച്ചില്ലെന്നു പറയാം; പക്ഷേ അവരും ഭയാനകമായ ഉദാസീനതയുടെ സംസ്ക്കാരത്തെ വളരാൻ അനുവദിക്കുകയായിരുന്നു.

ഒടുവിൽ കേരളം എവിടെ എത്തിനിൽക്കുന്നു? ഇഷ്ടമല്ലാത്തതൊന്നും വെച്ചുപോറുപ്പിക്കില്ലെന്നു പറയുന്നവരുടെ എണ്ണം ഏറിവരുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അനിഷ്ടം പറയുകയോ വിശ്വാസത്തെ മുറിപ്പെടുത്തുകയോ ചെയ്യുന്നവരുമായി വാദിച്ചും വിയോജിച്ചും ചേർന്നുപോകാൻ കഴിയുന്നതാണ് സാമൂഹ്യാരോഗ്യം. ഇഷ്ടമില്ലാത്തത് എഴുതുന്നവന്റെ കയ്യും പറയുന്നവന്റെ കഴുത്തും വെട്ടുമെന്നു വന്നാൽ, ഒന്നുകിൽ ആർക്കും ഒന്നും എഴുതാനും പറയാനും വയ്യാതാവും, അല്ലെങ്കിൽ എല്ലാവരും തമ്മിൽത്തമ്മിൽ വെട്ടിവീഴ്ത്തും. ആർ ആദ്യം വീഴുമെന്നേ സംശയമുള്ളു, എല്ലാവരും ഒടുവിൽ വീഴുമെന്നതു മൂന്നു തരം. നിരന്തരമായ സംഗരത്തിലും ഹിംസയിലും പുണ്യം കാണുന്നവർക്കേ അതിൽ അഭിരമിക്കാൻ കഴിയുകയുള്ളു. അവർ ഓരോ തവണ രസിക്കുമ്പോഴും, മനുഷ്യൻ യുഗങ്ങളിലൂടെ അഭ്യസിച്ചെടുത്ത അതിജീവനത്തിന്റെയും സഹജീവനത്തിന്റെയും മഹാമന്ത്രം പാഴ്വാക്കായി മാറുന്നു.

(ജൂലൈ 15ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

Monday, July 12, 2010

വീണ്ടും ചില ഫുട്ബാൾ വിശേഷങ്ങൾ

വാസ്തവത്തിൽ ഈ കുറിപ്പ് ഫുട്ബാളിനെപ്പറ്റിയല്ല, കളിക്കാരനെപ്പറ്റിയാണ്. അല്ല, കളിക്കാരനെപ്പറ്റിയല്ല, അയാളുടെ കുട്ടിയെപ്പറ്റിയാണ്. അതുമല്ല, ക്രിസ്റ്റ്‌യാനോ റോണാൾഡോക്ക് മകൻ ഉണ്ടായതിനെപ്പറ്റിയാണ്. അട്ടിമറി തോൽവികളെക്കാൾ അത്ഭുതം പടർത്തേണ്ട ആ വാർത്ത ഒരു രാവിലെ ഞാൻ വായിക്കാറുള്ള പത്രത്തിന്റെ കാണാക്കോണിൽ കിടക്കുന്നു.

ഒരു പുരുഷന് ഒരു സ്ത്രീയിൽ ഒരു കുട്ടി ഉണ്ടാകുന്നത് വാർത്തയല്ല. കുട്ടി ഉണ്ടാകാതിരിക്കുന്നതും വാർത്തയല്ല. പക്ഷേ കുട്ടിയുടെ അമ്മ ആരാണെന്ന് അഛനും അഛൻ ആരാണെന്ന് അമ്മയും മറച്ചുവെക്കുന്നത് ഒരിക്കലും ചൂടാറാത്ത വാർത്തയാകുന്നു. തന്റെ ടീം ലോക് കപ് തൊടില്ലെന്ന് ഉറപ്പായതിന്റെ പിറ്റേന്നോ മറ്റോ പോർടുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഒരു ആൺകുട്ടിയുടെ അഛനായിരിക്കുന്നു. അമ്മയോടു പറഞ്ഞതനുസരിച്ച്, അവരുടെ പേർ മറച്ചു വെക്കുന്നു. കുട്ടി എന്റെ മകനായി വളരും.”

ഇത് പതിവിൻ പടി അല്ല. അഛന്റെ പേർ പറയാൻ വയ്യാത്തതാണ് പതിവ്‌. കുട്ടിക്ക് മുള ഇട്ട ശേഷം, താൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ മായം തിരിയാൻ പുരുഷനു കഴിയും. ലിംഗപരമായ സവിശേഷത അങ്ങനെയൊരു മാറാട്ടം സൌകര്യപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ തനിക്കുണ്ടായ കുട്ടിയെ ഏൽക്കാതെ നടക്കുന്ന അഛന്മാർ പുരാണങ്ങളിലും പുതിയ സാഹിത്യത്തിലും ശപിക്കപ്പെട്ടു കഴിയുന്ന പ്രശസ്തരാണ്. തനിക്കുണ്ടായ കുട്ടിയെ കുറെക്കാലം ഏറ്റെടുക്കാതിരുന്ന ഒരു രാജാവിന്റെ കഥ ശ്രേഷ്ഠമായ നാടകമായി. താൻ പിറപ്പിച്ച കുട്ടിയെ വലുതായിട്ടും തിരിച്ചറിയാൻ കഴിയാതിരുന്ന ഒരാൾ നമ്മുടെ കവിയായിരുന്നു.

അഛനുവേണ്ടിയുള്ള അന്വേഷണം കഥയിൽ മാത്രമല്ല, കോടതിയിലും കാര്യമായി വാദിക്കപ്പെട്ടുവരുന്നു. തൃശ്ശൂരിൽ, തന്റെ കുട്ടിയുടെ അഛനെന്ന് ഒരു അമ്മ ചൂണ്ടിക്കാട്ടിയ ആൾ അങ്ങനെയല്ലെന്ന് ഒരിക്കൽ ഒരു കോടതി വിധിക്കുകയുണ്ടായി. അതിനപ്പുറം പോയി, അഛനെ കണ്ടുപിടിക്കുന്ന ദൌത്യം കോടതി ഏറ്റെടുത്തില്ല. അതുവഴി ഉത്തരമില്ലാത്തതായി ഒരു പിറവി അവശേഷിച്ചു. തിരുവനന്തപുരത്ത്, തന്റെ കല്യാണക്കുറിയിൽ അഛന്റെ പേർ വെക്കാൻ അനുവാദം തേടിയ മകനെ അഛൻ തള്ളിപ്പറഞ്ഞപ്പോൾ, കോടതി ശരണമാകുമെന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നു.. വയനാട്ടിൽ, ആദിവാസിക്കുട്ടികളുടെ അഛന്മാരെ കണ്ടുപിടിക്കാൻ ഒരു മന്ത്രി കല്പന പുറപ്പെടുവിച്ചു. കല്പനയല്ലല്ലോ യാഥാർഥ്യം.

ഞാൻ എഴുതിയ ഷാജി കരുണിന്റെ വാനപ്രസ്ഥം എന്ന സിനിമയുടെ നിരൂപണം ചിലരെ ചൊടിപ്പിച്ചതോർക്കുന്നു. മോഹൻ ലാൽ കഥകളി വേഷം കെട്ടിയത് എന്നെ ഭമിപ്പിച്ചില്ല. അതിനെക്കാൾ നന്നായി കളിക്കുന്നവർ എത്രയോ അറിയപ്പെട്ടും അല്ലാതെയും ഇരിക്കുന്നു! പിന്നെ മോഹൻ ലാലിന് അതും പറ്റുമെന്നു തെളിയിച്ചതുകൊണ്ട് എന്റെ ഭാവുകത്വം കൂടുതൽ തെളിയുന്നില്ല. വാനപ്രസ്ഥത്തിൽ എന്റെ ശ്രദ്ധ പിടിച്ചുനിർത്തിയത് പതിവു വിട്ട ഒരു പെരുമാറ്റമായിരുന്നു.

മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം വഴി തനിക്ക് ഒരു കുട്ടി ഉണ്ടാകണമെന്ന് സുഹാസിനി അവതരിപ്പിക്കുന്ന കഥാപാത്രം ആഗ്രഹിക്കുന്നു, ആ അഗ്രഹം സഫലമാകുന്നു. അതോടെ അമ്മയുടെ ഭാവം മാറുന്നു. എന്തു വന്നാലും തന്റെ കുട്ടിയുടെ അഛൻ ആരാണെന്നു വെളിപ്പെടുത്തുകയില്ല എന്നായിരുന്നു അവരുടെ ശാഠ്യം. കുട്ടിയുടെ പിതൃത്വത്തിൽനിന്ന് ഒളിച്ചോടുന്നവരെ പഴിക്കുകയും പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന അമ്മമാരെ മാത്രമേ നമ്മ്ല് കണ്ടിട്ടുള്ളു. തന്റെ സന്താനത്തിന്റെ അഛൻ ആരെന്ന് ലോകം അറിയാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന അമ്മമാരില്ല. ഉണ്ട്, ഒരു നടി അങ്ങനെയുണ്ടെന്ന് കേട്ടിരിക്കുന്നു. അതിനെ നിയമത്തിന്റെ അപവാദം എന്നു കൂട്ടിയാൽ മതി.

ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം അതു പോലെയല്ല. ഇവിടെ അഛൻ ഒളിച്ചോടുകയല്ല, അമ്മ ഒളിപ്പിക്കപ്പെടുകയാണ്. വീണ്ടും ലിംഗപരമായ സവിശേഷതയാൽ, അഛന് ഒളിച്ചിരിക്കാം. പുതിയ സങ്കേതങ്ങൾ വഴി പിതൃത്വം തെളിയിച്ചെടുക്കാം എന്നിരിക്കിലും, എപ്പോഴും എവിടെയും എളുപ്പത്തിൽ അതു സാധിക്കില്ല. സാധിച്ചാൽ തന്നെ സംശയത്തിന്റെ അംശം സമൂഹഹൃദയത്തിൽ അലിയാതെ കിടക്കും. അമ്മയുടെ കാര്യത്തിൽ ഒന്നും ഒളിക്കാൻ പറ്റില്ല. ജീവിതത്തിൽ എന്തെങ്കിലും തീർച്ചയുണ്ടെങ്കിൽ, അത് അമ്മയുടെ സ്വത്വം ആകുന്നു. ഫുട്ബാളിലെ മികവുപോലെ, പതിവു വിട്ട് ക്രിസ്റ്റ്യാനോ റോണാൾഡൊ കാട്ടുന്ന ഒരു വിരുത് തന്റെ മകന്റെ അമ്മ ആരെന്നു പറയാതിരിക്കലാകുന്നു.

അമ്മയുടെ നന്മയെയും തീർച്ചയെയും പറ്റിയുള്ള ചിന്ത ആദിമവും അനിഷേധ്യവും ആണെന്നായിരുന്നു ധാരണ. ആലോചിച്ചുനോക്കിയപ്പോൾ, അമ്മയെ മറച്ചുവെക്കാൻ അറിഞ്ഞും അറിയാതെയും ക്രിസ്റ്റ്യാനോയെപ്പോലെ പലരും നടത്തുന്ന ശ്രമങ്ങൾ കണ്ടു. അഛൻ ഒരു കാരണത്തിനു മറയ്ക്കുന്നു, മകൻ/മകൾ വേറൊരു കാരണത്തിനു മറയ്ക്കുന്നു, അമ്മ അതുമല്ലാതൊരു കാരണത്തിനു മറയ്ക്കുന്നു എന്നു മാത്രം. ക്രിസ്റ്റ്യാനോ മറയ്ക്കുന്നത് അമ്മയുടെ താല്പര്യം നിറവേറ്റാനാണെന്നു പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.

അമ്മക്ക് അങ്ങനെ ഒരു ഭാവം ഉണ്ടാകാമെന്ന് ഞാൻ ഞെട്ടലോടെ മനസ്സിലാക്കിയത് തിരുവനന്തപുരത്ത് മദർ തെരേസയുടെ അനുയായികൾ നടത്തുന്ന ശിശുവിഹാരത്തിൽ ചെന്നപ്പോഴായിരുന്നു. രണ്ടാഴ്ച മുതൽ രണ്ടു കൊല്ലം വരെ പ്രായമുള്ള കുട്ടികൾ, പല നിറത്തിലും രൂപത്തിലുമുള്ള കുട്ടികൾ, തൊട്ടിലിൽ കിടക്കുന്നു--ദത്തെടുക്കാൻ അമ്മമാരെയും അഛനാരെയും കാത്ത്. ദത്തെടുത്തുപോകാൻ അഞ്ചാറുമാസത്തിലേറെ വൈകുന്ന കുട്ടികൾക്ക് എന്തോ പോരായ്മ ഉണ്ടാകും. അവർക്കെല്ലാവർക്കുമുള്ള ഒരു പോരായ്മ ഉണ്ട്, മദർ തെരേസയുടെ അനുയായികൾക്കോ ദത്തെടുക്കുന്ന സന്മനസ്സുള്ളവർക്കോ തീർക്കാൻ വയ്യാത്തതായി: ആ കുട്ടികളുടെ അമ്മമാരിൽ ഒരാൾക്കുപോലും തന്റെ സ്വത്വം വിളംബരം ചെയ്യാൻ ധൈര്യമില്ല.

ചിലർ പോറ്റാൻ നിവൃത്തിയില്ലാതെ, ആരോ സമ്മാനിച്ച കുട്ടിയെ വഴിയരികിലോ പിള്ളത്തൊട്ടിലിലോ കിടത്തി സ്ഥലം വിടുന്നു. ചിലർക്ക് ഒരു ലഹരിയിൽ മുള പൊട്ടി വളർന്ന കുട്ടി അപമാനമാണെന്നു തോന്നുമ്പോൾ, ഊരും പേരും പറയാതെ, എങ്ങനെയെങ്കിലും ഏതെങ്കിലും അനാഥാലയത്തിൽ അതിനെ എത്തിക്കുന്നു. അല്ലെങ്കിൽ, പുഴയിൽ കുന്തി കർണ്ണനെ ചെയ്തതു പോലെ, പുഴയിൽ ഒഴുക്കിവിടുന്നു. അതിനൊന്നുമുള്ള സൌകര്യമില്ലാതെ കൊഴിഞ്ഞുപോകുന്ന ചില മാതൃത്വങ്ങളുടെ നീക്കിയിരിപ്പുകളെ ചിലപ്പോൾ അനാഥാലയങ്ങൾ കണ്ടെടുക്കുന്നു. അവിടത്തെ കുട്ടികൾ അവിടെ എത്തിച്ചേർന്ന വഴിയുടെ കഥ കേട്ടിരുന്നാൽ, ഇതോ അമ്മമനസ്സ് എന്നു തോന്നിപ്പോകും.

അമ്മയാകാൻ കഴിയാത്തവരുടെ വേദനയും അപമാനവും നമ്മുടെ പഴയ സാഹിത്യത്തിൽ തിളച്ചുപൊങ്ങുന്നതു കാണാം. ഇപ്പോൾ അപമാനം കുറഞ്ഞ്, വേദന മാത്രമായി ചിലരിൽ ശേഷിക്കുന്നു. ശാസ്ത്രം അതിനൊരു പരിഹാരമായി, ഗർഭപാത്രം വാടകക്ക് എടുക്കാറാക്കിയിരിക്കുന്നു. ഗർഭധാരണം ഒരാളും ഗർഭപാലനം വേറൊരാളും ആകുമ്പോൾ, ഒരുതരം ഭഗ്നമാതൃത്വം ഉണ്ടാകുന്നു. എന്നാലും സന്താനോല്പാദനമോ മാതൃത്വമോ ഇല്ലാതാകുന്നില്ലല്ലോ എന്നു സമാധാനിക്കാം. പെറ്റമ്മയും പോറ്റമ്മയും ഉണ്ടായിരുന്നതുപോലെ, അമ്മയും പകരക്കാരി അമ്മയും ഉണ്ടാകുന്നു. പകരക്കാരി അമ്മയെ Surrogate Mother എന്നു പറയും.

അമേരിക്കയിൽ ഗർഭപാത്രത്തിനുള്ള വാടകയായി കോടിക്കണക്കിനു ഡോളർ പിരിഞ്ഞുകിട്ടുന്നതിന്റെ കണക്ക് ഒരിക്കൽ മൈക്കേൽ സാൻഡൽ എന്ന ചിന്തകൻ നിരത്തുകയുണ്ടായി. ശാരീരികമായ ന്യൂനതകൊണ്ടല്ല, ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അസൊകര്യം ഓർത്ത്, ഗർഭപാത്രം വാടകക്കെടുക്കുന്ന പ്രവണത ശരീരത്തിന്റെ മാത്രമല്ല, മനുഷ്യമനസ്സിന്റെ കൂടി പരിണാമത്തിന്റെ സൂചനയാകുന്നു. അതിൽ ഇനി മാനാപമാനങ്ങൾക്കോ ഗുണദോഷചിന്തക്കോ ഇടമില്ല.

പിതൃത്വം സംശയാസ്പദമാകുമ്പോൾ മാനക്കേടു തോന്നിയിരുന്ന കാലം പൊയ്ക്കൊണ്ടിരിക്കുന്നു. മാതൃത്വത്തിന്റെ ലയഭംഗിയും മങ്ങിവരുന്നു. “ജീവിതമോ, അത് നമുക്കുവേണ്ടി നമ്മുടെ ജോലിക്കാർ ജീവിച്ചുകൊള്ളും” എന്ന പഴയൊരു ഫ്രെഞ്ച് ചിന്തകന്റെ നിരർഥജല്പനം, മാതൃത്വം വാടകക്കെടുക്കുന്ന പ്രക്രിയയിൽ സാർഥകമാകുന്നു. വാസ്തവത്തിൽ, അമ്മമനസ്സിനെപ്പറ്റിയുള്ള വിചാരമെല്ലാം അതികാല്പനികത്വമാണെന്നുപോലും എലിസബെത് ബെന്നറ്റ് എന്നൊരു ഗവേഷക പറഞ്ഞുവെച്ചിട്ടുണ്ട്. ആ വെളിച്ചത്തിൽ നോക്കിയാൽ, ക്രിസ്റ്റ്യാനോ റോണാൾഡോയുടെ മകന്റെ അമ്മയെപ്പറ്റിയുള്ള ആലോചന അത്ഭുതപ്പെടുത്തുന്നതാവില്ല.

(മലയാളം ന്യൂസിൽ സൊമ്മവരത്തിൽ ജൂലൈ 12നു വന്നത്)

ജയത്തോളം മറ്റൊന്നും വരില്ല

ഇന്നാഫ്രിക്ക, ഇതെൻ നാടവളുടെ
ദുഖത്താലേ ഞാൻ കരയുന്നൂ

എന്നു പഴയ പോലെ പാടേണ്ട കാര്യമില്ല. എന്തായാലും എൻ വി കൃഷ്ണ വാര്യർ പാടിയ ഭാവത്തിൽ പടേണ്ട. ദുഖകാരണം പല ആഫ്രിക്കൻ രാജ്യങ്ങളും നീക്കിക്കൊണ്ടുവരുന്നു. സ്വാതത്ര്യം നേടുന്നു, സമൃദ്ധി തേടുന്നു, പലപ്പോഴും ജയം നേടുന്നു. എന്റെ നോട്ടത്തിൽ, ദുഖിക്കേണ്ട ഒരു കാരണം കഴിഞ്ഞ ആഴ്ച ഉണ്ടായി. നൈജീരിയയിലെ ഫൂട്ബാൾ ടീമിനെ അവിടത്തെ പ്രസിഡന്റ് പിരിച്ചുവിട്ടു. ടീമിന്റെ തോൽവിയായിരുന്നു പിരിച്ചുവിടാനുള്ള കാരണം.

ലോകകപ് മത്സരത്തിൽ നൈജീരിയ മൂന്നു കളികളിൽ പ്രത്യക്ഷപ്പെട്ടു. മൂന്നിലും തോറ്റു. ഫുട്ബാളിനെപ്പറ്റിയുള്ള എന്റെ അറിവ് വേറെ ആരുടേതിനെക്കാളും കുറവാണെങ്കിലും, ഒരു കാര്യം പറയാൻ ഞാൻ ധൈര്യപ്പെടുന്നു: നൈജീരിയയുടെ തോൽവി ദയനീയമായിരുന്നില്ല. ഞാൻ കണ്ട ഒരു കളിയിൽ ആഫ്രിക്ക ഉദിച്ചുയരുന്നതു പോലെ തോന്നി. കപ്പും കിരീടവും തങ്ങൾക്കു വിധിച്ചതാണെന്ന മട്ടിൽ പെരുമാറുന്ന അർജന്റീനയോടു പൊരുതിയപ്പോൾ, നൈജീരിയ തോറ്റതിലല്ല അത്ഭുതം. ഒരു ഗോളിനേ കൊലകൊമ്പന്മാരായ അർജന്റീനക്ക് അവരെ തോല്പിക്കാൻ കഴിഞ്ഞുള്ളു എന്നതായിരുന്നു അത്ഭുതം. നൈജീരിയയുടെ അത്ഭുതാവഹവും ആദരണീയവും ആയ നേട്ടവും അതായിരുന്നു.

എന്നാലും തോൽവി തോൽവി തന്നെ. വാക്കുകൊണ്ടും കണക്കുകൊണ്ടും അതിനെ ജയമാക്കി മാറ്റാൻ പറ്റില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ, തോൽവിയാണ് തന്റെ കക്ഷിക്ക് നേരിട്ടതെങ്കിൽ, അതും ജയത്തിനു സമമാണെന്നു വരുത്തുന്ന ഒരു തന്ത്രം ഇ എം എസ്സിനുണ്ടായിരുന്നു. കാര്യവും കാരണവും തപ്പിനോക്കിയും, കാണാത്തത് കണ്ടെത്തിയും, കണക്കു നിരത്തിയും പരാജയത്തെ വിജയവും, പുതിയ വിജയത്തിലേക്കുള്ള വഴിയുമൊക്കെയായി അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അപഗ്രഥനവൈഭവം. അങ്ങനെ ആഢ്യമോ ആര്യമോ ആയ വഴി ആഫ്രിക്കൻ നേതാവ് കണ്ടില്ല. തോറ്റവർ തോറ്റു. അവരെ അദ്ദേഹത്തിനു വേണ്ട. അതുകൊണ്ട് പടിയടച്ച് പിൺഡം വെച്ചു. അത്ര തന്നെ.

വാസ്തവത്തിൽ അത് അത്ര മാത്രമല്ല. നൈജീരിയയിലെ ഫുടബാൾ രാഷ്ട്രീയത്തിന്റെ കാണാപ്പുറമൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയട്ടെ, എവിടെയായാലും എല്ലാവർക്കും പഥ്യം ജയം തന്നെ. പരാജയത്തോട് ആർക്കും പൊരുത്തപ്പെടാൻ ഇഷ്ടമല്ല. ഒരടി കൂടി മുന്നോട്ടു പോയി, പരാജിതനെ പമ്പ കടത്തുന്നതായി നൈജീരിയൻ പ്രസിഡന്റിന്റെ നടപടി. തോൽക്കുന്നവന് നിൽക്കക്കള്ളി ഇല്ലെന്നു വരുന്ന അവസ്ഥയിൽ തീർച്ചയായും ദുഖിക്കണം.

അമേരിക്കയുടെ മനോഭാവമാണിതെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുകേൾക്കാം. വിജയത്തിന്റെ കാലവും ദേശവും ആണ് ഇതെന്നത്രേ അമേരിക്കൻ വേദാന്തം. തോറ്റുപോകുന്നവൻ തോൽക്കേണ്ടവനും സഹിക്കേണ്ടവനുമാണ്, ദയയും ദാക്ഷിണ്യവും അർഹിക്കുന്നവനല്ല; അതേപോലെ, ജയിക്കുന്നവൻ കേമൻ, അവനെ കുമ്പിട്ടുവണങ്ങുക: ജനമനശ്ശാസ്ത്രത്തിൽ ഊറിക്കൂടിയ ഭാവമാണതെന്നു തോന്നുന്നു. മറ്റുള്ളവർ അങ്ങനെ പറയും; ഉറക്കെയല്ലെങ്കിലും, അമേരിക്കക്കാരൻ അതു ശരി വെക്കും. ഇംഗ്ലിഷിൽ പ്രചാരം നേടിയ രണ്ടു പ്രയോഗങ്ങൾ ഈ വെളിച്ചത്തിൽ വേണം കാണാൻ. ജയത്തോളം ജയിക്കുന്ന മറ്റൊന്നില്ല. വിജയി എല്ലാം കവരുന്നു. നത്തിംഗ് സക്സീഡ്സ് ലൈക് സക്സസ്. വിന്നർ ടേക്സ് ഇറ്റ് ഓൾ. ആ സുവിശേഷം നൈജീരിയൻ നേതാവിനെയും സ്വാധീനിച്ചതായി കാണാം..

ജീവിതത്തെ കളിയായല്ല, മത്സരമായി മാത്രം കണ്ടാൽ അങ്ങനെയാകാതെ തരമില്ല. മത്സരമാണെങ്കിൽ, ഒരാൾ ജയിക്കണം, മറ്റേയാൾ തോൽക്കണം. എല്ലാവരും ജയിക്കുകയോ എല്ലാവരും തോൽക്കുകയോ ചെയ്യുന്ന കളിയിൽ വിനോദമേയുള്ളു, മത്സരമില്ല. ജയ പാടാൻ കാണികൾ കാത്തിരിക്കുമ്പോൾ, ഭള്ളു പറയാനും ആട്ടിയോടിക്കാനും പിരിച്ചുവിടാനും പാകത്തിൽ ഒരാൾ തോറ്റേ പറ്റൂ--മാനവും സമ്മാനവും വിജയിയുടെ മുന്നിൽ അടിയറവെച്ച്. തോറ്റ ടീമിനെ പിരിച്ചുവിട്ടത് ആ വികാരത്തിന്റെ പാരമ്യത്തിലായിരുന്നു.

ആരും തോറ്റുകൂടെന്നായിരിക്കുന്നു. തോറ്റവർ തുന്നം പാടും, തൂങ്ങിച്ചാവണം. അങ്ങനെ രോഗാതുരമായ ഒരു സാമൂഹ്യഭാവം വളരാൻ അനുവദിച്ചതുകൊണ്ട്, പരീക്ഷക്കാലമായാൽ മനോരോഗവിദഗ്ധനായ എന്റെ മിത്രം സി ജെ ജോണിനെപ്പോലുള്ളവർക്ക് ഇരിക്കപ്പൊറുതിയില്ലാതവും. ഒരു തോൽ വികൊണ്ടൊന്നും ആകാശം ഇടിയുകയോ ഒരു വിജയംകൊണ്ട് പറുദീസ തുറക്കുകയോ ഇല്ലെന്ന് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ പറഞ്ഞുമനസ്സിലാക്കുന്നതാണ് ഫെബ്രുവരി മുതൽ മേയ് വരെ ഡോക്റ്റർ ജോണിന്റെ പ്രധാനപരിപാടി. പരാജയവുമായി പൊരുത്തപ്പെടാൻ കഴിയാതെ ആത്മഹത്യക്കൊരുങ്ങുന്നവരെ പിന്തിരിപ്പിക്കുന്ന മൈത്രി എന്ന പ്രസ്ഥാനത്തിന്റെ ഉപദേശകനും ജോൺ തന്നെ.

തിരഞ്ഞെടുപ്പുമായി പരിചയമുള്ളവർക്ക് അറിയാം, ജയിക്കുമെന്ന് തുടക്കം മുതലേ പറഞ്ഞു നടന്നാലേ തോൽക്കാതിരിക്കുകയുള്ളു. തുടക്കത്തിലേ തോൽക്കുമെന്നു നിനച്ചിരിക്കുന്നയാളെ ജയിപ്പിക്കുക വിഷമായി കരുതുന്നവരാണ് എല്ലാ സംഘാടകരും. അതുകൊണ്ട് മത്സരത്തിനുമ്പേ ജയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു, എതിരാളികൾ എല്ലാവരും. ചിലർ പോസ്റ്റർ പ്രളയം സൃഷ്ടിക്കുന്നു, ചിലർ പണം വാരിയെറിയുന്നു, ചിലർ നിയന്ത്രിതമായ അഭിപ്രായസർവേ ഏർപ്പെടുത്തുന്നു. തങ്ങൾ തോൽക്കുമെന്നു പ്രവചിക്കുന്ന ഏതെങ്കിലും സർവേയെ ആരെങ്കിലും സ്വാഗതം ചെയ്യുന്നതു കേട്ടിട്ടുണ്ടോ? “ജയിക്കാനായ് ജനിച്ചവൻ ഞാൻ“ എന്നയിരിക്കും എല്ലാവരുടെയും മുദ്രാവാക്യം.

ബസ് കണ്ടകറ്ററും യാത്രക്കാരനും തമ്മിൽ കശപിശ ഉണ്ടാകുമ്പോഴത്തെ രംഗം ശ്രദ്ധിച്ചിട്ടില്ലേ? പലപ്പോഴും ഉയരുന്ന ശബ്ദമുള്ള കണ്ടക്റ്ററുടെ പക്ഷം പിടിക്കാനായിരിക്കും മിക്ക യാത്രക്കാർക്കും താല്പര്യം. കണ്ടക്റ്ററും യാത്രക്കാരനും ഒരുപോലെ മറ്റുള്ളവരുടെ ശ്രദ്ധയും പിന്തുണയും നേടാൻ ശ്രമിക്കുന്നതു കാണാം. യാത്രക്കാരൻ അത്ര സമർഥനും കണ്ടക്റ്ററുടെ പെരുമറ്റം അത്ര മോശവുമല്ലെങ്കിൽ, പൊതുവേ പറഞ്ഞാൽ, മിക്കവരും കണ്ടക്റ്ററുടെ പിന്നിലായിരിക്കും കൂടുക. കരുത്തുള്ളവന്റെയും ജയിച്ചുകേറുന്നവന്റെയും പക്ഷം ചേരുന്നതാണ് ജനത്തിന്റെ സ്വഭാവം. ജനക്കൂട്ടത്തെയും അധികാരത്തെയും ബന്ധപ്പെടുത്തി ഗഹനമായ പഠനം നടത്തിയ ഏല്യാസ് കാനേട്ടിയുടെ നിഗമനവും അതു തന്നെ. അതൊന്നും അറിയാതെത്തന്നെ, ജനമനശ്ശാസ്ത്രം മനസ്സിലാക്കി, തോൽക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടു പാഴാക്കരുതെന്ന് നാട്ടുകാരെ ഉപദേശിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നവരാണ് വിജയത്തിന്റെ വാസ്തുശില്പികൾ.

തോറ്റവരുടെയും ഒറ്റപ്പെട്ടവരുടെയും നന്മക്കുവേണ്ടി നിലകൊള്ളൂന്നവരുടെ മുദ്രാവാക്യവും വിജയത്തിന്റെ വർദ്ധിതമൂല്യത്തിൽ ഊന്നിയതു തന്നെ. മറ്റുള്ളവർ തുലയട്ടെ, ഞങ്ങൾ ജയിക്കട്ടെ എന്നാണല്ലോ എല്ലാവരുടെയും ആത്മാശീർവാദകമായ ഘോഷണം. മറ്റുള്ളവർ മുർദാബാദ്, ഞങ്ങൾ സിന്ദാബാദ്. അതിന്റെ മാറ്റൊലിയാണ് പുറകേ വരുന്ന പ്രസംഗങ്ങളെല്ലാം. “തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല” എന്ന് അരങ്ങിൽനിന്നുയരുന്ന ആവർത്തനവിരസമായ ആ ആക്രോശം കേട്ടാലറിയാം, അത് ഉയർത്തുന്നവർ ജയിക്കുന്നവനുവേണ്ടിയേ കൊടി പിടിക്കുകയുള്ളൂ. അവർ പാടുന്നതൊക്കെ വിജയഗാഥ. പരാജിതനുവേണ്ടി ആരെങ്കിലും പാട്ടു പാടുന്ന കാലം എന്നേ കഴിഞ്ഞുപോയി.

പരിണാമത്തിന്റെ രഹസ്യം അതാണെന്നു വാദിക്കാം. മിടുക്കുള്ളവൻ മുന്നോട്ടുപോകും. വരാനിരിക്കുന്ന ലോകം അവന്റേതാകും. ദുർബ്ബലൻ വഴിയിൽ വീഴും. അവനെ പഴിക്കുന്നത് ഫാഷൻ ആകും. പാവപ്പെട്ടവരുടെ കാര്യം പറഞ്ഞ് പലരും ഇപ്പോഴും വിറളി നടിക്കുന്നതു കാണാമെങ്കിലും, അന്ത്യോദയമെന്ന ഗാന്ധിയൻ സങ്കല്പത്തിലല്ല മിക്കവർക്കും അഭിനിവേശം. പണമുണ്ടാക്കാനുള്ള മത്സരത്തിൽ തോറ്റുപോകുന്നവരുടെ വക്കാലത്തെടുക്കാൻ ഇനി അധികം ആളെ കിട്ടില്ല. ജീവിതം മത്സരവും വിജയം പുണ്യവുമായി ഗണിക്കുന്ന സാംസ്ക്കാരികാവസ്ഥയിൽ അതങ്ങനെയേ വരൂ. തോറ്റവരെ പടിയിറക്കിവിട്ട നൈജീരിയൻ പ്രസിഡന്റിന്റെ നടപടി, ആ നിലക്കുനോക്കിയാൽ, സ്വാഭാവികം തന്നെ. എന്നാലും തോറ്റവർക്കും വേണ്ടേ ഇവിടെ ഒരിടം?

(മലയാളം ന്യൂസിൽ സോമവാരത്തിൽ വന്നത്)

Monday, June 28, 2010

ഓരോ പഴമയും ഓർത്തെടുക്കുമ്പോൾ

കരിമ്പുഴ രാമചന്ദ്രനെ വീണ്ടും കാണുമ്പോൾ അമ്പത്തിമൂന്നു കൊല്ലം കഴിഞ്ഞിരുന്നു. വിമോചനസമരത്തിനിടെ സ്കൂളുകൾ പലതും അടച്ചിട്ടപ്പോൾ, വേറെ സ്കൂൾ നോക്കി പോയതായിരുന്നു രാമചന്ദ്രൻ. അതിനും ഒരു കൊല്ലം മുമ്പ് ഞങ്ങൾ അടുത്തടുത്തിരുന്നു പഠിക്കുകയും പരിഭവിക്കുകയും ചെയ്തു.

അരനൂറ്റാണ്ടിനപ്പുറത്തെ കാര്യങ്ങൾ മിനിയാന്നത്തെ അനുഭവങ്ങൾ പോലെ പീലി വിടർത്തി. മാനസികാസ്പത്രിയുടെ മുന്നിലെ വീട്ടിന്റെ സ്വീകരണമുറിയിൽ ഞങ്ങൾ പഴമകൾ പേർത്തെടുക്കുന്നതു കേൾക്കാൻ, രാമചന്ദ്രന്റെ ഭാര്യ അടുക്കളയിൽനിന്ന് ഇടക്കിടെ എത്തിനോക്കി.

മുന്നിലെ ബെഞ്ചിൽ ചിരങ്ങും ചന്ദനക്കുറിയുമുള്ള രാമചന്ദ്രൻ. പിന്നിൽ ഞാൻ. എണ്ണിയാൽ തീരാത്ത ശ്ലോകങ്ങൾ ആയിരുന്നു അന്നും രാമചന്ദ്രന്റെ ഓർമ്മയിൽ. വാദ്യവും കീർത്തനവും ശീലിച്ച രാമചന്ദ്രൻ ശ്ലോകം മൂളുമ്പോഴോ, എന്തോ, ഓർമ്മയില്ല, വായിൽ നിറയെ പല്ലുള്ള സോഷ്യൽ സ്റ്റഡീസ് മാഷ് കെ ടി ആന്റണി ആഞ്ഞടുക്കുന്നു. ആരെന്തു മൂളിയാലും ചിരിച്ചാലും, തന്നെ “കട്ടപ്പല്ലൻ അന്തോണി” എന്നു വിളിക്കുന്നതായാണ് ആന്റണി മാഷിന്റെ സംശയം. ആ സംശയം ചോദ്യമില്ലാത്ത അടിയായി രാമചന്ദ്രന്റെ പിടലിയിൽ വീണു. ഒന്ന്, രണ്ട്, മൂന്ന്...ഓരോ അടിയിലും, രാമചന്ദ്രന്റെ മനസ്സിൽനിന്ന് ചിരി പൊട്ടി. ഒരു തരം പകർന്നാട്ടമാണ് ചിരി. പകരും. പകർന്നു. മുന്നിൽ അടിയും ചിരിയും കണ്ടപ്പോൾ, എന്നിലും ചിരി ഉണർന്നു. എനിക്കും കിട്ടി അടി. പിന്നെയും പിന്നെയും ചിരി!.

അതോർക്കുന്നതിനിടയിൽ രാമചന്ദ്രൻ ചോദിച്ചു: “ഗോവിന്ദൻ കുട്ടി എങ്ങനെ ചിരിക്കാൻ ശീലിച്ചു?” എന്റെ ചിരിക്കുന്ന ചിത്രം കണ്ടപ്പോൾ, അയാൾ അത്ഭുതപ്പെട്ടു. അയാൾ അര നൂറ്റാണ്ടുമുമ്പ് അടുത്തിടപഴകിയിരുന്ന കുട്ടി ചിരിക്കുമായിരുന്നില്ല—വല്ലപ്പോഴും ആന്റണി മാഷിന്റെ അടി കിട്ടുമ്പോഴൊഴികെ. രാമചന്ദ്രന്റെ ചിരി കവിതയിലേക്കു വലിഞ്ഞതായി തോന്നി. ഫലിതം നിറഞ്ഞ, സാരസ്യം ചാലിച്ചുചേർത്ത രാമചന്ദ്രന്റെ കവിതകൾ ഞാൻ മൂളിനോക്കി. കരിമ്പുഴക്കാരൻ ഒരാൾ അങ്ങനെ എഴുതുന്നതിലെ അസ്വാഭാവികതയെപ്പറ്റി നിരൂപകനായ കെ പി ശങ്കരൻ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. ശങ്കരന്റെ ഭാഷയിൽ, രാമചന്ദ്രന്റെ കവിത കരിമ്പുഴയല്ല, വെണ്മഴയത്രേ.

ആ വെണ്മഴ നിന്നിരിക്കുന്നു. ജീവിതത്തിന്റെ പ്രാരാബ്ധത്തിൽ, വിരോധാഭാസമായി പറയട്ടെ, കവിത വറ്റിപ്പോയതുപോലെ. എന്റെ മുഖത്ത് പണ്ട് ഇല്ലാതിരുന്ന ചിരി വന്നിരിക്കുന്നതു പോലെ, രാമചന്ദ്രന്റെ മുഖത്തിന്റെ ഓർമ്മയിലെ പാവത്തം, എഴുന്നുനിൽക്കുന്ന കവിളെല്ലുകളിലൂടെ, ഒരു തരം ദാർഢ്യമായി മാറിയിരിക്കുന്നുവെന്നു തോന്നി. ഞങ്ങൾ അതിനെപ്പറ്റി എന്തൊക്കെയോ പറഞ്ഞു. പിന്നെ, ബാനർജി ക്ലബ്ബിന്റെ ശീതളിമയിലേക്കു നീങ്ങി, വൈലോപ്പിള്ളിയെപ്പറ്റി പറഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടാനിടയുണ്ടെന്നു പറയാൻ ചെന്ന എൻ വി കൃഷ്ണവാര്യരോടും എം ലീലാവതിയോടും അദ്ദേഹം തട്ടിക്കേറിയതോർത്തു. വൈലോപ്പിള്ളിയെ അടുത്തറിഞ്ഞ രാമചന്ദ്രൻ ആ കവിതയിലേക്കും ജീവിതത്തിലേക്കും ഊളിയിട്ടു. കവിതയുടെ കാര്യത്തിലേ വൈലൊപ്പിള്ളിയുടെ മാതൃക സ്വീകരിക്കേണ്ടൂ, ജീവിതത്തിൽ വേണ്ട എന്ന കടവനാട് കുട്ടിക്കൃഷ്ണന്റെ ഉപദേശവും കൂട്ടത്തിൽ കീട്ടു.

അര നൂറ്റാണ്ടിനെ അരക്കൊല്ലത്തിലേക്കൊതുക്കിയ സംസാരത്തിനിടയിൽ, രാമചന്ദ്രന്റെ ശ്ലോകങ്ങൾ ഞാൻ ഉള്ളിൽ ചൊല്ലിനോക്കി. കടവും കളഭവും കിനാവും, പുഴയും പാലവും പരമസത്യവുമൊക്കെ കടന്നുവന്നു. ഒറവങ്കരയുടെയും ശീവൊള്ളിയുടെയും വി കെ ജിയുടെയും വാർപ്പിൽ രൂപം കൊണ്ട ശ്ലോകങ്ങൾ ഒരു കച്ചേരിയായി വളർന്നു. ഭക്തിയും ഫലിതവും അവയിൽ ഇടകലർന്നൊഴുകി. എല്ലാം ശ്ലോകത്തിൽ കഴിക്കാതെ, എന്തേ രാമചന്ദ്രൻ കവിതയുടെ വേറൊരു വഴിയേ പോയില്ല എന്ന് ഞാൻ മനസ്സിൽ ചോദിച്ചു. ഉറക്കെ ചോദിക്കാൻ തോന്നുന്നതിനുമുമ്പേ, രാമചന്ദ്രന്റെ വാക്കുകൾ വീണ്ടും ഓർമ്മയിൽ ഇരച്ചുകയറി: എഴുത്തൊക്കെ നിർത്തിയിരിക്കുന്നു.

കവിതയാണോ ജീവിതം? അതോ മറിച്ചോ? ആ ഗഹനതകളിലേക്കിറങ്ങാൻ ഞാൻ ആളല്ല. അര നൂറ്റാണ്ടിനെ ഒറ്റയടിക്ക് അരപ്പകൽ ആക്കി വെട്ടിച്ചുരുക്കാൻ പറ്റിയതിലെ കവിതയിലായിരുന്നു എനിക്കു രസം. പഴമയുടെ അടിത്തട്ടിൽ ഓരോ തവണ മുങ്ങാംകുളിയിട്ട് പൊങ്ങിവരുമ്പോഴും കവിതയുടെ കിലുക്കം കേൾക്കാം. പണ്ടൊരിക്കൽ, മുപ്പതു കൊല്ലത്തെ ഇടവേളക്കു ശേഷം ഐപ്പുണ്ണി മാഷെ കണ്ടു. അകലെനിന്ന്, സൂര്യനെ ഒരു ശല്യമെന്നോണം കൈകൊണ്ടു മറച്ച്, ഐപ്പൂണ്ണി മാഷ് ചോദിച്ചു: “ഗോവിന്ദൻ കുട്ടി അല്ലേ?” അതിനിടക്കൊന്നും മാഷെ പോയി കാണാതിരുന്നതിൽ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. എന്റെ മകൻ പിക്കുവിനു തോന്നിയത് അവിശ്വാസമായിരുന്നു. അവൻ പറഞ്ഞു: “എന്നെ ഇപ്പോൽ പഠിപ്പിക്കുന്ന ആൾക്കു പോലും എന്റെ പേർ ഓർമ്മയില്ലല്ലോ.”

ആചാര്യഭാവത്തിൽ ഞാൻ അവന്റെ നേരെ കത്തി വീശി: “ഓരോ ഓർമ്മയും വീണ്ടെടുക്കലാണ് കവിത, കവിതയുടെ വിത. ഓർമ്മയുടെ ഓരോ ശകലവും ഒരു നവീകരണത്തിന്റെ മുദ്രയാകുന്നു; ഓരോ നിമിഷാർദ്ധത്തിലും നടന്നുകൊണ്ടിരിക്കുന്ന ജീവന്റെ പുതുക്കിപ്പണി ആകുന്നു. ഓരോ നിമിഷവും എന്ത് പുതുതായി തോന്നുന്നുവോ, അതാണ് സൌന്ദര്യത്തിന്റെ രൂപം എന്ന മാഘകവിയുടെ നിർവചനം ഓർത്തു. പുതുമയുടെ അനുഭവം മസ്തിഷ്കത്തിലെ കോടാനുകോടി സിരാവിക്ഷേപിണികളെ ഉന്മിഷിത്താക്കുന്നുവെന്ന്‌ പുതിയ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന

ആ സിരാകോശങ്ങൾക്ക് ഉശിരു പകരാൻ പുതിയ പുതിയ മസ്തിഷ്കവ്യായാമങ്ങൾ ആവിഷ്കരിച്ചുവരുന്നു ശാസ്ത്രജ്ഞർ. അവരിൽ ഒരാൾ, ലോറൻസ് കാട്സ്, അതിനു കൊടുത്തിരിക്കുന്ന പേരാണ് ന്യൂറൊബിക്സ്--ഏരോബിക്സ് പോലെ. അതിന്റെ ചുരുക്കം ഇത്രയേ ഉള്ളു: ചെറുതും വലുതുമായ ശരീരചലനങ്ങൾ പുതിയ രീതിയിൽ ചെയ്തുനോക്കുക. വഴി മാറി നടക്കുക, വലതു കൈ എന്ന പതിവു വിട്ട് ഒരു ദിവസം ഇടതു കൈ ഉപയോഗിച്ചു നോക്കുക, മറന്നു പോയത് ഓർത്തെടുക്കുക, ഓർമ്മയുടെ കോശങ്ങൾക്ക് വെല്ലുവിളി ഉയർത്തുക. ആ വെല്ലുവിളി ഉയരാത്ത സ്ഥിതിയാണ് പരമമായ ദുരന്തം. പ്രസാദാത്മകത്വം നിറഞ്ഞ ഒരു ജീവിതകഥ ഈയിടെ ഞാൻ വായിച്ചു. കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം. . ഒരാളൊഴിച്ച് ആരെയും പഴിക്കാതെ, ആരോടും പരിഭവമില്ലാതെ എഴുതിയിരിക്കുന്ന ദീർഘമായ ആ ജീവിതകഥയിൽ ഒരേ ഒരു കാര്യത്തെപ്പറ്റിയേ പേടി പ്രകടിപ്പിച്ചുകണ്ടുള്ളു: ഓർമ്മയുടെ അസ്തമയത്തെപ്പറ്റി.

അത്തരം അനുഭവം ചിലർ ചിലപ്പോൾ വരുത്തിവെക്കുന്നതു കാണാം. പച്ചക്കറിക്കടയിൽ, പാൽ വാങ്ങാൻ നിൽക്കുമ്പോൾ, വണ്ടിയിറങ്ങുമ്പോൾ, അകലേയല്ലാതെ മിന്നി മറയുന്ന രൂപങ്ങളെ കണ്ടിട്ടില്ലേ? അവർ നിങ്ങളെ കാണുന്നു, ഒരു നിമിഷം; അടുത്ത നിമിഷം അവർ തല തിരിക്കുന്നു. നിങ്ങൾ ആലോചിച്ചു കഷണിക്കാൻ തുടങ്ങുന്നു: എന്നെ അയാൾ കണ്ടില്ലേ? കണ്ടെങ്കിൽ മുഖം മറച്ചതെന്തിന്? നിങ്ങൾ കടം വാങ്ങാനോ കൊടുക്കാനോ ഉള്ള ആളാണെങ്കിൽ, അയാൾ ഒന്നുമറിയാത്തപോലെ ഒളിവിൽ പോകുന്നതു മനസ്സിലാക്കാം. അല്ലാത്തപ്പോൾ ഓർമ്മക്കും അറിവിനുമെതിരേ ഓടി മറയുന്ന ആ അധീരതയുണ്ടല്ലോ, അതാണ് പരമമായ ദീനത. ഓരോ പഴമയും ഓർത്തേടുത്തു രസിക്കുമ്പോൾ, ഓർമ്മ പോയെന്ന നാട്യമോരോന്നും മനസ്സിൽ ചളി പുരട്ടുന്നു.

(മലയാളം ന്യൂസിൽ സോമവാരത്തിൽ ജൂൺ 28നു വന്നത്)

Wednesday, June 23, 2010

സംരക്ഷിക്കപ്പെടേണ്ടവർ വളരുന്നു

പണ്ടൊരിക്കൽ ഞങ്ങൾ ചെറിയൊരു വീടുണ്ടാക്കിയപ്പോൾ, പതിവുപോലെ ഒരു ചടങ്ങു നടത്തി. പതിവു വിട്ട് മുഖ്യമന്ത്രി കരുണാകരൻ അതിൽ സംബന്ധിക്കാനെത്തി. അദ്ദേഹം വരുന്ന വഴി നീളെ പകുതി ദിവസം പൊലിസ് കാവൽ നിന്നു. കുണ്ടും കുഴിയും പിന്നിട്ട് മുഖ്യമന്ത്രിയുടെ വലിയ കാർ ഞങ്ങളുടെ പടിക്കലേക്ക് ഇരച്ചുവന്നപ്പോൾ, പൊലിസുകാർ വീടിന്റെ ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി, മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ. ആ “ഓപ്പറേഷൻ” കണ്ട്, കോളെജിൽ പഠിച്ചിരുന്ന എന്റെ മകൻ ചോദിച്ചു: “ഇവരെന്തിനീ ബഹളം കാട്ടുന്നു?” അപസർപ്പകനോവലുകൾ വായിച്ചു തള്ളിയിരുന്ന അവന് ആ പ്രകടനം അനാവശ്യമായി തോന്നി. ഞാൻ പറഞ്ഞു: “ഇതൊക്കെ കാട്ടിയാലേ ഗമ ഉള്ളു.”

പിന്നീടൊരിക്കൽ മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ശേഷൻ എന്റെ വീട്ടിൽ വന്നു. ഞാൻ അദ്ദേഹത്തിന്റെ ആയാസങ്ങളെപ്പറ്റി ഒച്ചപ്പാടുണ്ടാക്കിയ ഒരു പുസ്തകംഎഴുതിയിരുന്നു. അദ്ദേഹത്തിനു ചുറ്റും തോക്കേന്തിയ കറുത്ത പൂച്ചകൾ ജാഗ്രതയോടെ ഉലാത്തി. ചെറിയ ഊൺ മേശക്കു ചുറ്റുമിരുന്ന്, ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുമ്പോൾ, കരിമ്പൂച്ചകൾ ഇല്ലാത്ത എലികളെ ഉറ്റുനോക്കുകയായിരുന്നു. എന്റെ മകൻ വീണ്ടും ചോദിച്ചു: “ഇവരെന്തിനീ ബഹളം കാട്ടുന്നു?” ഞാൻ വീണ്ടും പറഞ്ഞു: “ഇതൊക്കെ കാട്ടിയാലേ ഗമ ഉള്ളൂ.”

ഉറയിൽനിന്നൂരിയ ഉടവാളുമായി മുന്നിൽ നടക്കാൻ ഒരു ഭടനില്ലെങ്കിൽ, രാജാവില്ല. കവാത്തു നടത്താൻ കറുത്ത പൂച്ചകളോ കാക്കിക്കുപ്പിണിയോ ഇല്ലെങ്കിൽ, മന്ത്രിയാവില്ല. പൂച്ചകളുടെ എണ്ണവും കോപ്പുമനുസരിച്ചിരിക്കും മന്ത്രിപുംഗവന്റെ പദവിയും പ്രാധാന്യവും. പ്രാധാന്യം വേണമെങ്കിൽ, അകമ്പടി വേണം. വെറുതേ തനിയേ വലിഞ്ഞു കേറി വരുന്ന ഒരാൾ കേമനാകുമോ? തന്നെ തട്ടാൻ ആരൊക്കെയോ എവിടെയൊക്കെയോ പതിഞ്ഞിരിക്കുനുവെന്നു വരുത്തിത്തീർക്കുന്നതാണ് വിഐപിയുടെ വലുപ്പം.

രാജാവിനും മന്ത്രിക്കും ഗുരുവിനും പ്രജക്കും പഥ്യം അതു തന്നെ: കനത്ത കാവൽ. കനത്ത കാവലിനെ ന്യായീകരിക്കുന്ന അപകടപ്പേടി. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ എവിടെയോ തീവണ്ടിപ്പാളത്തിൽ ഒരു ഇരുമ്പു കഷണം കണ്ടപ്പോൾ എല്ലാവർക്കും പേടിയായി. പൊലിസ് അന്വേഷിച്ചപ്പോൾ, എതോ കള്ളനോ കിറുക്കനോ ഇട്ടേച്ചുപോയതാണതെന്നു മനസ്സിലായി. എന്നിട്ടും ചാനലിൽ ചർച്ച നീണ്ടപ്പോൾ, സംശയങ്ങളുടെയും സാധ്യതകളുടെയും കറുത്ത നിഴലുകൾ നീണ്ടുനീണ്ടു പോയി. അദൃശ്യനായ ഒരു ഭീകരനും, അനാവരണം ചെയ്യാൻ വയ്യാത്ത ഒരു ഗൂഢാലോചനയും ഇല്ലെങ്കിൽ, വാർത്തയിൽ എന്തു രസം?

അധികം കാലാമായില്ല, ബംഗളൂരിൽ ഒരു ഗുരുവിന്റെ സവിധത്തിൽ “ഠോ“ എന്നൊരു പൊട്ടു കേട്ടു. ആർക്കോ കാലിൽ മുറിവേറ്റു. ഫലിക്കാതെ പോയെങ്കിലും, ഗുരുവിനു നേരെ ഉണ്ടായ വധശ്രമത്തെപ്പറ്റി വെണ്ടക്ക നിരന്നു. ചാനലിൽ വീർപ്പും നെടുവീർപ്പും ഉയർന്നു. പൊലിസ് വിരണ്ടു, അന്വേഷണം മുരണ്ടു. ഒടുവിൽ അവർ ആന്റിക്ലൈമക്സിൽ എത്തി: ആശ്രമത്തിനടുത്ത വയലിൽ പട്ടിയെ വിരട്ടാൻ പൊട്ടിച്ചതായിരുന്നു ആ “ഠോ”. ചൊക്ലിപ്പട്ടിയെ ഓടിക്കാൻ ഉണ്ടാക്കുന്ന ശബ്ദം ആധ്യാത്മികവധത്തിനുള്ള ഹുംകാരമാണെന്നു ധരിച്ചുപോകുന്നതാണ് വാസ്തവത്തിൽ പരമമായ ജീവിതദുരന്തം.

ഇതു പോലൊരു സംഭവം കേരളത്തിലൊരു ആധ്യാത്മികകേന്ദ്രത്തിലും അരങ്ങേറിയിരുന്നു. ആടിപ്പാടി ഒരാൾ സദസ്സിനിടയിൽനിന്ന് എഴുന്നേറ്റു. അയാളുടെ കയ്യിൽ കത്തി കണ്ടു. കത്തി എന്തിന്? കൊല്ലാൻ.. ആരെ കൊല്ലാൻ? പറയേണ്ടല്ലോ. അയാൾ മുന്നേറുകയും, കത്തി ഊരുകയും, കുത്തുകയും, കൊല നടക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അങ്ങനെ പോയി പരിദേവനം. അതിനൊക്കെ മുമ്പേ അക്രമിയെ വളന്നിട്ടു പിടിച്ചിരുന്നു. അയാൾ അസ്വസ്ഥനും അവശനുമായിരുന്നുവെന്നു കരുതാൻ ആർക്കും ഇഷ്ടമായിരുന്നില്ല. വധോദ്ദേശത്തെപ്പറ്റിയാണ് എവിടെയും സംശയം. സംശയം ഇഴുകിപ്പടർന്നാലല്ലേ സരക്ഷണവലയത്തിന്റെ വീതിയും ചുറ്റളവും കൂടുകയുള്ളു?

സംരക്ഷണം ആർക്കും ആവശ്യമില്ലെന്നു പറഞ്ഞുവരികയല്ല. ചിലരിൽ വിരോധം വളർത്താൻ ഇടയാക്കുന്ന തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ബാധ്യതയുള്ള പൊതുപദവിയിലുള്ളവർക്ക് സംരക്ഷണം വേണം. തർക്കമില്ല. ഹിംസയുടെ പ്രസ്ഥാനങ്ങൾ വളരുന്ന സാഹചര്യത്തിൽ, പ്രത്യക്ഷത്തിൽ മനസ്സിലാവാത്ത എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്നതും ശരി തന്നെ. പക്ഷേ എന്തും സംശയിക്കപ്പെടണം, ആരെയും പേടിക്കണം, സംരക്ഷണത്തിന്റെ ഭിത്തികൾ ആകാശത്തോളം ഉയരുകയും ചക്രവാളത്തോളം നീളുകയും ചെയ്യണം എന്നൊക്കെ സമൂഹം ഒന്നടങ്കം വിശ്വസിച്ചു തുടങ്ങുമ്പോൾ, ഭീകരവാദം ജയിച്ചുവെന്നാകും അർഥം. കാരണം ഭീതി വളർത്തുകയാണ്, അതു മാത്രമാണ്, ഭീകരവാദത്തിന്റെ ധർമ്മവും ലക്ഷ്യവും.

എല്ലാ ധർമ്മസംഹിതകളിലും ആവർത്തിക്കപ്പെടുന്ന ഒരു ആശ്വാസവചനം കേൾക്കാം: “പേടിക്കേണ്ട.” പല ശൈലികളിൽ, പല ഈണങ്ങളിൽ അത് ആവർത്തിക്കപ്പെട്ടു പോരുന്നു. “അങ്ങനെ വരില്ല. ഇങ്ങനെ ആയിക്കൂടേ? ഞാനില്ലേ? വേവലാതി വേണ്ട. എല്ലാറ്റിനും ഒരു വഴി കാണാം....“ അങ്ങനെ എത്രയെത്ര വാക്കുകൾ എവിടെയെല്ലാം നാം കേൾക്കുന്നില്ല! എല്ലാറ്റിന്റെയും ഉദ്ദേശം ഒന്നു തന്നെ: പേടി തീർക്കുക. വിശ്വാസം വളർത്തുക. പേടിയാണല്ലോ സമൂഹദ്രോഹത്തിന്റെ വലിയ വില്പനച്ചരക്ക്.

ഇതിന്റെ വിപരീതമല്ല, മറുവശം മാത്രമണ് സംരക്ഷണത്തിനു വേണ്ടിയുള്ള വെപ്രാളം. തന്നെ പേടിപ്പിക്കുന്നവരും തനിക്കു പേടിപ്പിക്കേണ്ടവരും കുറെയുണ്ടെന്ന് വിശ്വസിക്കുന്നവർ സരക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും. കോൺഗ്രസ്സിന്റെ ആധിപത്യം തെല്ലിട ഇളക്കിയ ജനത പാർട്ടി അധികാരത്തിൽ വന്നപ്പോൾ, പ്രധാനമന്ത്രി മൊറാർജി ദേശായി രണ്ടു വ്യതിയാനങ്ങൾ വരുത്തി. ഒന്ന്, നിവൃത്തിയില്ലെങ്കിൽ മാത്രമേ പ്രത്യേകവിമാനത്തിൽ കയറുകയുള്ളു. രണ്ട്, പൊലിസിന്റെ അകമ്പടി എപ്പോഴും ആവശ്യമില്ല അധികമാരെയും ഒന്നിനെയും പേടിക്കാത്ത ആളായിരുന്നു മൊറാർജി.

പക്ഷേ അദ്ദേഹത്തിന്റെ ആചാരക്രമം ഏറെ നീണ്ടുനിന്നില്ല. അക്രമത്തിന്റെയും ഹിംസയുടെയും കാലം വരുകയായിരുന്നു. ആ സാഹചര്യത്തിൽ, കൂടുതൽ കൂടുതൽ സംരക്ഷണം വേണ്ടവരുടെ എണ്ണം കൂടിക്കൂടിവരുകയാണെന്ന് സമർഥിക്കാൻ തുടങ്ങി സംരക്ഷണസേന. രോഗം നടിച്ചു വരുന്നയാളോട് രോഗമില്ലെന്നു പറയുന്ന ഭിഷഗ്വരൻ പാപ്പരായിപ്പോകുന്നതുപോലെ, ആർക്കും സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നു പറയുന്ന സംരക്ഷണവിദഗ്ധർ പൊളിഞ്ഞുപോകും. വാസ്തവത്തിൽ, സംരക്ഷണം വേണ്ടവരുടെ ഗണത്തിൽ പെടുത്താൻ പറ്റാത്തവരായി അധികം ആളുകൾ കാണില്ല.

എനിക്കറിയാവുന്ന ഒരു പത്രാധിപർ ഡൽഹിയിൽ ഉണ്ട്. തന്റെ ജോലി ചെയ്യാൻ താല്പര്യമുള്ള, ആത്മാർഥതയുള്ള ഏതു പത്രക്കാരനെയും പോലെ, അദ്ദേഹത്തിന്റെ എഴുത്ത് ഇഷ്ടപ്പെടാത്ത മല്ലന്മാർ പലരുമുണ്ടായിരുന്നു. ഏതോ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ വീട്ടിനു മുന്നിൽ മണൽച്ചാക്കുകളും തോക്കുകളും തൊപ്പികളും തമ്പടിച്ചു. പിന്നെ അവർ കുടിയൊഴിഞ്ഞിട്ടില്ല. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, ഇവരുണ്ടെങ്കിൽ, സാധാരണ രീതിയിൽ കയറിച്ചെല്ലാൻ വിഷമമുള്ള സ്ഥലങ്ങളിൽ എളുപ്പം എത്തിപ്പെടാം. അതുകൊണ്ട്, അവർ അവിടെ കിടക്കട്ടെ.

തമിഴിനാട്ടിലെ ഒരു നേതാവിനുണ്ടായിരുന്ന സരക്ഷണത്തിന്റെ ലവൽ ഒന്നു കുറച്ചതായിരുന്നു അവർക്ക് അന്നത്തെ പ്രധാനമന്ത്രിയോട് കാലുഷ്യം ഉണ്ടാകാൻ ഒരു കാരണം. സംരക്ഷണം കുറയുന്നതിൽ അവർക്കുണ്ടായിരുന്ന അരിശം ആവാഹിച്ച റിപ്പോർട്ടുകൾ അന്ന് എത്ര എഴുതി! വേറൊരു തമിഴൻ അഭിഭാഷകൻ, രാജരാജേന്ദ്രചോളൻ, എന്റെ മിത്രം, അസുഖമായപ്പോൾ ഡൽഹി വിട്ട്, കോടിക്കണക്കിനുള്ള കേസുകൾ വിട്ട്, രാധാകൃഷ്ണ ശാലയിൽ താമസമായി. അധികാരത്തിന്റെ മണി മുഴക്കം അവിടെ കേൾക്കാമായിരുന്നില്ല.

മുഷിഞ്ഞ ഒരു സായാഹ്നത്തിൽ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു: ഇന്റലിജൻസ് ബ്യൂറോക്കാരോട് ഒന്നു പറയൂ. എനിക്ക് ഭീഷണിയുണ്ട്. പൊലിസ് കാവൽ വേണം. അവർ റിപ്പോർട് ചെയ്താലേ നടക്കൂ. ഞാൻ അവരോട് പറയുന്നത് ഭംഗിയിഅല്ലല്ലോ.” അല്ല. ഞാൻ പറയുന്നതിൽ അഭംഗി ഇല്ല താനും. പക്ഷേ ഞാൻ പറഞ്ഞാൽ ഇന്റലിജൻസ് ബ്യൂറോ അനുസരിക്കുമെന്ന് ആ നിയമജ്ഞൻ എങ്ങനെ വിശ്വസിച്ചുവോ ആവോ? അങ്ങനെ അനുസരിച്ചിരുന്നെങ്കിൽ, എന്നേ എനിക്കും കുറെ സംരക്ഷണം ഞാൻ ഏർപ്പെടുത്തുമായിരുന്നു! സംരക്ഷിക്കപ്പെടണമെന്നു വന്നാലല്ലേ ആളാവുകയുള്ളൂ?

(ജൂൺ 21ന് മലയാളം ന്യൂസിൽ സോമവാരത്തിൽ വന്നത്)

Thursday, June 17, 2010

ഡീൽ ഓർ നോ ഡീലിന്റെ ധർമ്മസന്ധി

കൂലിപ്പണിക്കാരിയായ ശൈലജ അന്തം വിട്ടു നിന്നു. കളി ഉടനേ അവിടെ നിർത്തിയാൽ രണ്ടു ലക്ഷം കിട്ടും. തുടർന്നാൽ അമ്പതു ലക്ഷം കിട്ടാം. അഞ്ചിൽ ഒതുങ്ങുകയും ആവാം. അത്ര മതിയോ? അത്രയും പോയാലോ? കുഴക്കുന്നതായിരുന്നു ചോദ്യം: Deal Or No Deal?

പരിപാടി കാണുന്നതിനെക്കാൾ മുമ്പ് ഞാൻ അതിനെപ്പറ്റി കേട്ടിരുന്നു--അമേരിക്കയിൽ വെച്ച്. ചുളുവിൽ കോടീശ്വരനാകാൻ അവിടത്തെ ടെലിവിഷനിൽ തുറക്കുന്ന വഴികൾ വൈകി പിന്തുടരുന്നവരണല്ലോ നമ്മൾ. മുമ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ജയിച്ചുവേണമായിരുന്നു കോടിപതി ആകാൻ. ഇപ്പോൾ അതുപോലും വേണ്ട. ഏതു പെട്ടി തുറക്കണമെന്നു മാത്രം പറഞ്ഞാൽ മതി. ഭാഗ്യമുണ്ടെങ്കിൽ അമ്പതു ലക്ഷം അടിക്കാം. ഇല്ലെങ്കിൽ വെറും അഞ്ചു അഞ്ചു രൂപകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. എന്നാലും നഷ്ടമില്ലല്ലോ.

നേട്ടത്തോടും നഷ്ടത്തോടുമുള്ള ആളുകളുടെ മനോഭാവത്തെപ്പറ്റി ഒരു സിരാശാസ്ത്രപണ്ഡിതൻ എഴുതിയതായിരുന്നു അമേരിക്കൻ വാരികയിൽ Deal Or No Dealനെപ്പറ്റി ഞാൻ ആദ്യം വായിച്ച ലേഖനം. നഷ്ടത്തോടും നേട്ടത്തോടുമുള്ള മനോഭാവം മത്രമല്ല, റിസ്ക് എടുക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നതാണ് ആ പരിപാടി. മനസ്സിന്റെ ആ രണ്ടു വശങ്ങളെപ്പറ്റിയും സിരാശാസ്ത്രജ്ഞരും മൻശ്ശാസ്ത്രജ്ഞരും ഏറെ കാലമായി ഗവേഷണം നടത്തി വരുന്നു. ആ വഴിയേ പോയ ഡാനിയൽ കാഹ് നേമൻ ആവിഷ്കരിച്ച റിസ്ക് തിയറി നൊബേൽ സമ്മാനം പോലും നേടുകയുണ്ടായി.

പത്തു കിട്ടുകിൽ നൂറു മതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും മോഹിച്ചു മോഹിച്ചു പോകുന്ന പൂന്താനം മാതൃകയിൽ മനുഷ്യനെ ഒതുക്കിനിർത്താൻ പറ്റില്ല. എത്ര കിട്ടിയാൽ മതിയാകും? എത്രവരെ ആഗ്രഹിക്കും? എത്ര നഷ്ടപ്പെടാൻ തയ്യാറാകും? പൂന്താനത്തെപ്പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞുപൊയ്ക്കൂട. ഇത്ര മതിയെന്നു പറഞ്ഞുനിർത്തുന്നവരും കണ്ടേക്കും. ഉദാഹരണം, കഴിഞ്ഞൊരു Deal Or No Deal പരിപാടിയിൽ പങ്കെടുത്ത ശൈലജ. കൂലിപ്പണിക്കാരി. കടക്കാരി. കുട്ടിയുടെ കണ്ണിനു ശസ്ത്രക്രിയക്കുവേണ്ടി പണം ഉണ്ടാക്കാൻ ഓടിനടക്കുന്നവർ. അവർ, ശൈലജ, രണ്ടു ലക്ഷം കിട്ടുമെന്നായപ്പോൾ നിർത്തി. അതാണ് അവരുടെ ആഗ്രഹത്തിന്റെ പരിധി. അവിടെ പൂന്താനം പാളിയില്ലേ?

ഇല്ലെന്നും പറയാം. കാരണം, ഒന്നുകൂടി കളിച്ചിരുന്നെങ്കിൽ, അമ്പതു ലക്ഷം കിട്ടുമെന്നു തെളിഞ്ഞപ്പോൾ, ശൈലജയുടെ മുഖം ഇരുണ്ടതു കാണണമായിരുന്നു. അത്ര വലിയ തുക നഷ്ടപ്പെട്ടല്ലോ എന്ന ചിന്തയാണ് വേദന. അതേ സമയം കിട്ടുമെന്നുറപ്പായതും പൊയ്പ്പോയില്ലല്ലോ എന്ന ആശ്വസമാണ് പുണ്യം. ആർ എങ്ങനെ ചെറിയ നേട്ടത്തിൽ സന്തോഷിക്കുകയും, വലിയ നഷ്ടത്തെ നേരിട്ടു മുന്നേറുകയും ചെയ്യുന്നു, ആർ എത്ര റിസ്ക് എടുക്കാൻ ധൈര്യപ്പെടുന്നു, എന്നത് മനോവിജ്ഞാനീയത്തിന്റെ രസകരമായ മേഖലയായിരിക്കും. അതു മാത്രമല്ല, ശരിയെന്നോ തെറ്റെന്നോ അറുത്തു മുറിച്ചു പറയാൻ വയ്യാത്ത സന്ധികളിൽ, ആർ എന്തു തീരുമാനിക്കുന്നു എന്നതും രസകരം തന്നെ. അതു പഠിച്ചു പഠിച്ച്, ധർമ്മചിന്ത അളക്കാൻ ഒരു മാനദണ്ഡം പോലും തയ്യാറാക്കിയിരിക്കുന്നു മാർക് ഹോസർ എന്ന പ്രിൻസ്റ്റൺ ഗവേഷകൻ.

ശൈലജ നേരിട്ട ധർമ്മസന്ധിയിലേക്ക് തിരിച്ചു വരാം. അതിനെ ധനസന്ധിയെന്നോ മാധ്യമസന്ധിയെന്നോ വിളിച്ചാലും തെറ്റില്ല. കുറഞ്ഞ വിഭവവും കൂടിയ ആവശ്യവും തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുമ്പോൾ ആഡം സ്മിത്തിന്റെ മനസ്സിലുണ്ടായിരുന്നതും ശൈലജയുടെ പ്രശ്നം തന്നെ. ഒരു വ്യത്യാസം മാത്രം. തന്റെ ആവശ്യത്തിന്റെ പരിധി തൽക്കാലത്തേക്കെങ്കിലും ശൈലജ നിശ്ചയിച്ചിരുന്നു. അതിനുള്ള വിഭവം കിട്ടുമെന്നുറപ്പായ ധനസന്ധിയിൽ, അത്ര മതിയെന്ന് പൂന്താനത്തെ തിരുത്തിക്കൊണ്ട്, അവർ നിശ്ചയിച്ചു. ആ മനോബലത്തെ, ആ തിരിച്ചറിവിനെ, വാഴ്ത്തുക.

മുച്ചീട്ടുകളിയിലും ഭാഗ്യക്കുറിയിലും കുതിരപ്പന്തയത്തിലും ഈ ധനസന്ധിയും ധർമ്മസന്ധിയും തെളിഞ്ഞുവരുന്നതു കാണാം. അധ്വാനിച്ചുണ്ടാക്കാൻ കഴിയാത്ത ധനമാണ് മൂന്നിലും--അതു പോലുള്ള എല്ലാ ഊഹവ്യാപാരങ്ങളിലും--കുമിഞ്ഞോ കുഴിഞ്ഞോ പോകുന്നത്. ആടാനും അഭിനയിക്കാനും കൊള്ളാമെന്ന് നാലാൾ കരുതുന്ന പാവം പതിനാറുകാരി രണ്ടു കൊല്ലം കൊണ്ട് ഉണ്ടാക്കുന്ന ലക്ഷങ്ങൾ നോക്കുക. ഓഹരിയിലോ പന്തയത്തിലോ മുടക്കുന്ന പണം പൊടുന്നനവേ പല മടങ്ങാകുന്നതും നോക്കുക. അതിലും കാണാം, എവിടെ നിർത്തണം, എത്ര മുന്നേറണം എന്നു തീരുമാനിക്കാൻ തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന ധനസന്ധി അല്ലെങ്കിൽ ധർമ്മസന്ധി.

അതിനെ ഒരു മാധ്യമസന്ധി ആക്കി എടുത്തതാണ് Deal Or No Deal. അമേരിക്കൻ ടെലിവിഷനിൽ പതിവുപോലെയുള്ള ബഹളവും ശബളിമയും ഉണ്ടായിരുന്നതോർക്കുന്നു. അതിൽ കൂടുതൽ ഓർമ്മയില്ല. പങ്കെടുക്കാനോ പണം വാരാനോ ധൈര്യമോ മോഹമോ തോന്നാത്തതുകൊണ്ട് അതിൽകൂടുതൽ അന്ന് അതിനെപ്പറ്റി ആലോചിച്ചില്ല എന്നേ പറയേണ്ടൂ. കാണികളുടെ പങ്കാളിത്തവും, എളുപ്പത്തിൽ ജയിക്കാമെന്നു തോന്നുന്ന മത്സരവും, സമ്മാനസാധ്യതയും ചേർന്നാൽ കൊള്ളാവുന്ന ഒരു ടെലിവിഷൻ ഫോർമുലയായി. കോടിപതിയിൽ അത് വലിയ വിജയമായി. അതിൽ അല്പം പാട്ടവും ആട്ടവുമായപ്പോൾ സ്റ്റാർ സിംഗറായി.

എന്റെ നോട്ടത്തിൽ അതിനെയെല്ലാം വെല്ലുന്നു Deal Or No Deal. അതിൽ പങ്കെടുക്കുന്നവർ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട. പാടുകയോ ആടുകയോ ചെയ്യേണ്ട. എത്ര തുക വേണമെന്നു മാത്രം പറഞ്ഞാൽ മതി. മോണിറ്ററിൽ മുഖം കാണിക്കാൻ കാത്തിരിക്കുന്ന സുന്ദരൻമാരും സുന്ദരികളുമല്ല പങ്കാളികളായി വരുന്നവരിൽ പലരും എന്നതാണ് Deal Or No Deal ന്റെ മലയാളം മാതൃകയുടെ സവിശേഷത. അത് പുകഴത്തപ്പെടണം. കാരണം അതിൽ പങ്കെടുക്കാൻ വരുന്നവർക്ക് കഷ്ടപ്പാടിന്റെ കഥയേ പറയാനുള്ളു.

കഷ്ടപ്പാടു തീർക്കാൻ കാശുണ്ടാക്കാൻ വരുന്നവരാണ് അവർ. ശൈലജയെപോലുള്ളവർ. വിനോദം വഴി അവരുടെ അടിയന്തരമായ ചെറിയ ചെറിയ ആവശ്യങ്ങൾ നിറവേറിയാൽ നല്ലതല്ലേ? ഒരു കോടിയുടെ വീടില്ലെങ്കിലും, കുട്ടിയുടെ കണ്ണു ചികിത്സക്കോ മീൻ കച്ചവടം നന്നാക്കാനോ വേണ്ട ഒന്നോ രണ്ടോ ലക്ഷം ശൈലജമാർക്കു കിട്ടുമെന്നു വരുന്നത് പുണ്യമല്ലേ? ഒരു തരം സാമൂഹ്യപ്രവർത്തനം അതിലൂടെയും നടക്കുന്നുവെന്നു പറയാതെ തരമില്ല.

നല്ലൊരു മാധ്യമസംരംഭം തന്നെ ഇത്. പങ്കാളികൾ ഒറ്റപ്പെട്ടവരും നഷ്ടപെട്ടവരും ആണെന്നു വരുമ്പോൾ, പങ്കാളികൾക്ക് പഞ്ഞമുണ്ടാവില്ല നമ്മുടെ നാട്ടിൽ. അതേ കാരണം കൊണ്ടുതന്നെ, കാണികൾക്കും കുറവുണ്ടാവില്ല. കാണികൾ കൂടിയാൽ പരസ്യം കൂടിക്കൊണ്ടേയിരിക്കും. കൂടുതൽ പരസ്യം, മധ്യമത്തിനു കൂടുതൽ വരവ്. അപ്പോൾ പിന്നെ ഓരോരോ ആവശ്യം പറഞ്ഞുവരുന്ന ശൈലജമാർക്ക്, ചുമ്മാ വരിക്കോരിക്കൊടുക്കാൻ പണം എവിടന്നു വരുന്നു എന്നു പരതി നടക്കേണ്ടല്ലോ. കാണിക്കു രസം, പങ്കാളിക്കു രസം, പരസ്യക്കാരനു രസം, നിർമ്മാതാവിനു രസം, ബഹു രസം!


(ജൂൺ 17ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

Wednesday, June 16, 2010

ഒറ്റപ്പെട്ടവരുടെ കാര്യം പറയുന്നവർ

ഇന്ത്യയിലെ രണ്ടേകാൽ സംസ്ഥാനങ്ങളിൽ മാത്രം പറയത്തക്ക സ്വാധീനമുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ഏതാണ്ടെല്ലാ പാർട്ടികളും ആഗ്രഹിക്കുകയും നിരാശരാകുകയും ചെയ്തിട്ട് പതിനാലു കൊല്ലമേ ആയുള്ളു. ആ ആഗ്രഹം നടക്കാതെ പോയതാകട്ടെ, ആ പാർട്ടിയുടെ എതിർപ്പുകൊണ്ടും. പിതൃഭൂമിയിൽ കമ്യൂണിസ്റ്റ് കോട്ട പൊളിയുകയും പല രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും പേരു പോലും മാറ്റാൻ തുടങ്ങിയത് ഇന്ത്യയിലെ വിപരീതസംഭവവികാസത്തിന്റെ നാലു കൊല്ലം മുമ്പായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തിയും ആ നേതാവിന്റെ സ്വീകാര്യതയും മറ്റു പാർട്ടികൾക്ക് അവരോടുള്ള ബഹുമാനവും ആ സംഭവം എടുത്തോതി.

ഒറ്റപ്പെട്ടവന്റെയും നഷ്ടപ്പെട്ടവന്റെയും കാര്യം പറയുന്ന കക്ഷിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന സങ്കല്പമായിരുന്നു ആ നിലപാടിനു നിദാനം. പണത്തിന്റെ സ്വാധീനത്തിൽ പെട്ടുപോകാത്തവർ. അഴിമതി ഒഴിവക്കുന്നവർ. മിക്കപ്പോഴും ആദർശത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ പെരുമാറുന്നവർ. അച്ചടക്കമുള്ളവർ. അതൊക്കെയായിരുന്നു പൊതുവെ കമ്യൂണിസ്റ്റുകാരെപ്പറ്റിയുള്ള ധാരണ. അതും മറ്റു പലതുമൊക്കെ സഹായകമായിക്കാണും ഭദ്രലോകിൽ പെട്ട ജ്യ്യോതി ബസുവിന് ബംഗാളിൽ തുടർച്ചയായി രണ്ടു പതിറ്റാണ്ട് കമ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ. അതൊക്കെയായിരുന്നു ഒരു സന്ദിഗ്ധഘട്ടത്തിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണാൻ മിക്ക കക്ഷികളെയും പ്രേരിപ്പിച്ചതും.

ആ ചരിത്രപ്രധാനമായ ക്ഷണം പാർട്ടി തട്ടിക്കളഞ്ഞത് ചുവന്ന ചരിത്രത്തിലെ ഒരു മങ്ങിയ അധ്യായമാകുന്നു. “ചരിത്രപരമായ മണ്ടത്തരം” എന്ന് അതിനെ ബസു തന്നെ പിന്നീട് വിശേഷിപ്പിച്ചതും ചരിത്രം. പാർട്ടിക്ക് നിർണ്ണായകമായ സ്വാധീനമില്ലാത്ത ഒരു സർക്കാരിനെ നയിക്കുക പോയിട്ട്, അതിൽ അംഗമാകുന്നതുപോലും വിപ്ലവത്തിന് ഉതകില്ല എന്നതായിരുന്നു അന്നത്തെ വാദം. അങ്ങനെയാണെങ്കിൽ, രണ്ടേകാൽ സംസ്ഥാനങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന പാർട്ടി പത്തു സംസ്ഥാനങ്ങളിലെങ്കിലും പ്രസക്തമായ ശക്തിയായിട്ടേ അധികാരത്തിൽ കയറുകയുള്ളൂ. അതാകട്ടെ, അടുത്തൊന്നും നടപ്പുള്ള കാര്യമല്ല.

എന്നെങ്കിലും നടക്കുമോ എന്നു വിചാരിക്കാനും തോന്നിക്കുന്നതാണ് ഇപ്പോഴത്തെ നില. മറ്റുള്ളവർക്ക് പ്രധാനമന്ത്രിയായിപ്പോലും സ്വീകാര്യനായ ഒരാൾ രണ്ടു പതിറ്റാണ്ടിലേറെ നയിച്ചിരുന്ന പാർട്ടിയുടെ അസ്തിവാരം തന്നെ ഇളകിയതായി കാണാം കഴിഞ്ഞ രണ്ടു മൂന്നു തിരഞ്ഞെടുപ്പുകളിൽ. അവരെയും കോൺഗ്രസ്സിനെയും ഒരുപോലെ എതിർത്തുകൊണ്ട് പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തി സ്ഥാപിച്ച തൃണമൂൽ കോൺഗ്രസ്സിന്റെ മമത ബാനർജിയെ എല്ലാവരും അടുത്ത ബംഗാൾ മുഖ്യമന്ത്രിയായി കാണുന്നു. എല്ലാവരും എന്ന് എടുത്തു പറയണം. ബംഗാളിലെ പാർട്ടിയുടെ കരുത്ത് നന്നേ കുറഞ്ഞിട്ടുണ്ടെന്ന് പ്രകാശ് കാരാട്ടിനെ ഉദ്ധരിച്ച്, വയോധികനായ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ എറിക് ഹോബ്സ്ബോം പറഞ്ഞിട്ട് അധികം കാലമായില്ല. തൃണമൂലും കോൺഗ്രസും ഒന്നിച്ചാൽ, ചുവന്ന കോട്ട ശീട്ടുകൊട്ടാരം പോലെ നിലം പൊത്തുമെന്നത് മൂന്നു തരം.

ബംഗാളിലെ സ്ഥിതി അതാണെങ്കിൽ, അതിലും ഏറെ മോശമാണ് കേരളത്തിലേതെന്ന് ആരും സമ്മതിക്കും. രണ്ടു സംസ്ഥാനങ്ങളും തമ്മിൽ പറയാവുന്ന ഒരു മുഖ്യവ്യത്യാസം കേരളത്തിൽ പ്രധാനമത്സരം സി പി എമ്മും എതിർചേരിയും തമ്മിലല്ല, സി പി എമ്മും സി പി എമ്മും തമ്മിലാണെന്നതു തന്നെ. പണ്ടൊരിക്കൽ, ദൈവം എന്നു തോന്നിയിരുന്ന പാർട്ടി പരാജയപ്പെട്ടപ്പോൾ വിട്ടുപോയ ഇറ്റാലിയൻ ചിന്തകൻ ഇഗ്നേഷ്യോ സിലണി പറയുകയുണ്ടായി, “അവസാനസമരം കമ്യൂണിസ്റ്റുകാരും അല്ലാത്താവരും തമ്മിലാവില്ല, കമ്യൂണിസ്റ്റുകാരും മുൻ കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.” കേരളത്തിലെ നില നോക്കുമ്പോൾ, അതൊന്ന് ഭേദഗതി ചെയ്തു പറയാം: അവസാനസമരം കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.”

അച്ചടക്കത്തെപ്പറ്റി അഭിമാനിച്ചിരുന്ന ഒരു പാർട്ടിയിൽ ഇതിലുമേറെ അലമ്പ് ഉണ്ടായ അവസരം കാണില്ല. അച്ചടക്കം എന്ന വാൾ ഇങ്ങനെ തലങ്ങും വിലങ്ങും വെട്ടാൻ ഉപയോഗിച്ച സന്ദർഭങ്ങൾ നേരത്തേ കണ്ടെക്കാം. കേരളത്തിൽ എം വി രാഘവനും കെ ആർ ഗൌരിയും ത്രിപുരയിൽ നൃപൻ ചക്രവർത്തിയും വർഗ്ഗശത്രുക്കളായി മാറിയിരുന്നു, അച്ചടക്കത്തിന്റെ പേരിൽ. ത്രിപുരയിലെ പാർട്ടിയെ നട്ടുവളർത്തിയ നൃപൻ പിന്നീട് വർഗ്ഗശത്രുവായി പരിണമിക്കുകയായിരുന്നു. അതാതു കാലത്തെ നേതൃത്വത്തിന്റെ സങ്കല്പത്തിനും താല്പര്യത്തിനും എതിരായവരെ ഒതുക്കാനും തുരത്താനും ഉപകരിക്കുന്ന അച്ചടക്കം എന്ന ആയുധം പാർട്ടിയുടെ ശക്തിയും ദൌർബ്ബല്യവുമാകുന്നു. അതുകൊണ്ടാണ്, അഴിമതിയെ വെറുക്കുന്നതിനെക്കാൾ കൂടുതൽ അച്ചടക്കത്തെ വിലമതിക്കുന്ന സ്ഥപനമായി കമ്യൂണിസ്റ്റ് പാർട്ടി എന്നും അറിയപ്പെട്ടിരുന്നത്.

അച്ചടക്കം പോയതല്ല പ്രധാന പ്രശ്നം. വാസ്തവത്തിൽ ഉൾപ്പോരിന്റെ നിദർശനമായേ അതിനെ കാണാൻ പറ്റൂ. അച്ചടക്കം പ്രശ്നമാകുന്നത് പലപ്പോഴും നിലപാടുകളിലുള്ള വ്യത്യാസമോ വൈരുദ്ധ്യമോ കൊണ്ടല്ല. പരിമിതമായ വ്യക്തിതാല്പര്യങ്ങൾ മിക്കപ്പോഴും ആദർശങ്ങളും ആശയങ്ങളുമായി വേഷം മാറി വരുന്നതു കാണാം. ആ സംഗരങ്ങളിൽ ഇപ്പോൾ പാർട്ടി അണികൾ മാത്രമല്ല, പുറത്തുനിന്നുള്ള പണക്കാരും പലപ്പോഴും പങ്കു ചേരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, ഏതു പാർട്ടിക്കും ബാധകമാകും ഈ പ്രമാണം: പണക്കാരായ കൂട്ടുകാർ നേതാക്കന്മാർക്ക് എത്ര കൂടുന്നവോ, അത്രത്തോളം പാർട്ടിക്ക് ജീർണ്ണത ഉണ്ടാകും.

ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒറ്റപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കാര്യത്തിലും ഭാഷയിലും അധികം സംസാരിക്കാതായിരിക്കുന്നു. യാന്ത്രികമായി അമേരിക്കയോടും മുതലാളിത്തത്തോടും എതിർപ്പു നടിക്കുമെന്നല്ലാതെ, ചെറിയവന്റെ പ്രശ്നത്തിൽ രോഷം കൊള്ളൂന്ന പ്രകൃതം ഇല്ല. അതുകൊണ്ടാണല്ലോ, ആലങ്കാരികമായാണെങ്കിലും ഒരു നേതാവ് പറഞ്ഞത്: കട്ടൻ ചായയും പരിപ്പു വടയും തിന്ന് വിശപ്പു മാറ്റാൻ ഇനി കമ്യൂണിസ്റ്റുകാരനെ കിട്ടില്ല. അതിനെ പരിഹസിക്കേണ്ട. വികസനം ഉണ്ടാകുമ്പോൾ, കമ്യൂണിസ്റ്റുകാരനും അതിന്റെ ഫലമുണ്ടാകും. അത് എത്രത്തോളമാകാം എന്നതാണ് പ്രശ്നം. പൊതുവായ ഒരു ഹിതപരിശോധന നടത്തിയാൽ, അത് അതിരു കവിഞ്ഞിരിക്കുന്നുവെന്നായിരിക്കും കണ്ടെത്തൽ.

(മലയാളം ന്യൂസിൽ ജൂൺ 17ന് വന്നത്)