Monday, November 28, 2011

ജനവും അധികാരവും സമ്പർക്കവും

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിക്കെതിരെ ഉയർന്നിട്ടുള്ള പ്രധാനവും പ്രതീക്ഷിതവുമായ വിമർശനം രാഷ്ട്രീയലാഭവും പ്രശസ്തിയും ലാക്കാക്കി നടത്തുന്നതാണ് അതെന്നത്രേ. എന്തൊരു പൊള്ളയായ, കാഴ്ചക്കേടുള്ള വിമർശനം! ലാഭത്തിനുവേണ്ടിയല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? സഹിക്കാനാവുന്ന നഷ്ടമാണെങ്കിൽ പോലും, അത് ഏറ്റെടുക്കുന്നയാൾ മനസ്സിൽ പലതും കണ്ടിട്ടുണ്ടാകും. ആലോചിച്ചുറപ്പിച്ചു വരുത്തിവെക്കുന്ന നഷ്ടം യഥാർഥത്തിൽ നഷ്ടമല്ല, ഒരു തരം ലാഭം ആണെന്നു തന്നെ പറയണം. ത്യാഗമാണഭ്യുന്നതി എന്ന കവിവാക്യം അത്തരം
നഷ്ടക്കാർക്കുവേണ്ടി നമുക്ക് ഉരുവിട്ടുകൊണ്ടുപോകാം. ത്യാഗമെന്നോ ലാഭമെന്നോ നഷ്ടമെന്നോ മാറി മാറി വിളിക്കാവുന്ന ആ ചിത്തവൃത്തി കൈവരിക്കുകയാണ് ജീവിതത്തിന്റെ ലക്ഷ്യം. അതു നേടിയ ആളെന്ന പ്രശസ്തി, ഉമ്മൻ ചാണ്ടിക്കെന്നല്ല,
ആർക്കും സുഖിക്കും.

ഉമ്മൻ ചാണ്ടി ത്യാഗിയാണെന്നോ പ്രശസ്തിക്കുവേണ്ടി പരക്കം പായുന്ന ആളാണെന്നോ സമർഥിക്കുകയല്ല. പ്രശസ്തിക്കുവേണ്ടി ഓരോരുത്തരും അവനവന്റെ പ്രതിഭയിൽ വിരിയുന്ന പരിപാടികൾ ആവിഷ്കരിക്കുന്നു. പണ്ടു പണ്ട് , ഫോൺ അടിച്ചാലുടനെ ഓടിച്ചെന്നെടുക്കാൻ എന്റെ അഞ്ചു വയസ്സുകാരിയായ മകൾ അക്ഷമ കാണിച്ചിരുന്ന കാലം. അവൾ ആരോ ആയി കുശലം പറഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ട് എത്തിയ ഞാൻ ഫോൺ വാങ്ങിനോക്കിയപ്പോൾ, അപ്പുറത്തുള്ള കേമൻ നേതാവിന്റെ ശബ്ദം കേട്ടു. പിന്നെ മകളെപ്പറ്റിയും മകളുടെ അഛനെപ്പറ്റിയും നല്ല വാക്കുകൾ കേട്ടു. എന്തും ഞാൻ അവിശ്വസിച്ചിരുന്നു, പക്ഷേ എന്നെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം ഞാൻ എന്നും വിശ്വസിച്ചുപോന്നു. എന്റെ മനസ്സിൽ നല്ലവനായ, എന്നെപ്പറ്റി നല്ല വാക്കു പറയുന്ന ആ നേതാവ് പിന്നെപ്പിന്നെ കയറിപ്പോവുകയായിരുന്നു. ഏതാണ്ട് അതേ വാർപ്പിലുള്ള വേറൊരു നേതാവ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തെത്തി കൈകൾ പുറകോട്ടു കെട്ടി നിൽക്കും. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിനിൽക്കേ, ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി, നേതാവ് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന---സൂര്യൻ കിഴക്കുദിക്കെമെന്നോ ഹിമാലയത്തിൽ മഞ്ഞുറയുന്നുവെന്നോ എന്തുമാകാം---ഇസ്തിരിയിട്ടു മടക്കി കയ്യിൽ വെച്ചു തരും. അച്ചടിക്കാവുന്ന എന്തു പ്രസ്താവനയും അദ്ദേഹം ഇറക്കിക്കളയും. പ്രശസ്തിയുടെ മാർഗ്ഗം ദുരൂഹവും ദുർഗ്ഗമവുമാണെന്നു പറയാനേ ഇവിടെ ഉദ്ദേശിച്ചുള്ളൂ.

അങ്ങനെ പെരുമക്കുവേണ്ടിയുള്ള ഒരു തട്ടിപ്പായി ഉമ്മൻ ചാണ്ടിയുടെ പരിപാടിയെ കണ്ടുകൂടാ. പ്രശസ്തി അതുവഴി ഉണ്ടാകുക സ്വാഭാവികം. ആരും അറിയാതെ അതു നടപ്പാക്കാൻ കഴിയില്ല. അങ്ങനെയൌർ ശ്രമം നടത്തിയലോ, അതു കൂടുതൽ പെരുമക്കേ വഴി വെക്കുകയുള്ളൂ. പ്രശസ്തി വേണ്ടെന്നു വെക്കുന്നു എന്നു നടിക്കുന്നവർക്ക് കൂടുതൽ പ്രശസ്തി കൈവന്ന സന്ദർഭങ്ങൾ എണ്ണിത്തീർക്കാൻ കഴിയില്ല. നേരത്തേ സൂചിപ്പിച്ച രണ്ടു പേരുണ്ടല്ലോ, ഇസ്തിരിയിട്ട പ്രസ്താവനക്കാരനും കൊച്ചുകുട്ടിയോട് പുന്നരം പറയുന്ന കേമനും, അവർക്ക് അവർ പറായുന്നതെന്തും വാർത്തയാണെന്നു തോന്നിപ്പിക്കാൻ ഒരു വിരുതുണ്ടെന്നു കാണാം.

ഉമ്മൻ ചാണ്ടിയുടെ ശേഷിയെയും ക്ഷമയെയും കാര്യക്ഷമതയെയും പറ്റി ഇതിനിടെ ഞാനും ഏറെ കേട്ടിരിക്കുന്നു. ആരു പറയുന്നതു കേൾക്കാനും ഒരു ചെവി ബാക്കി വെക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. അതൊരു ശക്തിയാണെങ്കിൽ, ശക്തി എന്നു പറയാൻ വയ്യാത്ത ഒരു ഗുണവും ഒരിക്കൽ അദ്ദേഹത്തിൽ കണ്ടിരുന്നുവത്രേ. ഒന്നിനും “വയ്യ“ എന്നു മറുപടി പറയാൻ അദ്ദേഹം അശക്തനായിരുന്നുവെന്നാണ് ശ്രുതിയും സ്മൃതിയും. അങ്ങനത്തെയൊരാളുടെ വാതിൽക്കൽ ആളുകൾ കൂട്ടം കൂടുന്നത് വെളിച്ചം വന്നാൽ പൂവ് വിടരുന്നതുപോലെ സ്വാഭാവികമല്ലേ? കാലാന്തരത്തിൽ എന്തും
ഏൽക്കുന്ന ശീലത്തിന് അല്പം അയവു വന്നിട്ടുള്ളതായി കേൾക്കുന്നു. ഏതായാലും ആ ശീലത്തിന്റെ തുടർച്ചയായി കൂട്ടിയാൽ മതി ജനസമ്പർക്ക പരിപാടിയെ.

വിമർശകർ പോലും സമ്മതിച്ചു കൊടുക്കേണ്ട ഒരു കാര്യം പറയട്ടെ. കെട്ടിക്കിടക്കുന്ന കുറെ കടലാസുകളെങ്കിലും ഒറ്റയടിക്ക് തീരുമാനവുമായി വിതരണം ചെയ്യപ്പെടുന്നു. അത്രക്കേയുള്ളു മിക്ക കടലാസുകളിലെയും പ്രശ്നം. പക്ഷേ അവ്യാഖ്യേയമായ എന്തോ കാരണത്താൽ അവ യുഗങ്ങളായി അവിടെ കെട്ടിയോ കെട്ടില്ലാതെയോ കിടക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടിയായാലും പ്രശസ്തിക്കുവേണ്ടിയായാലും, ആ പരിപാടികൊണ്ട് കുറെ സാധുക്കളും അവശന്മാരും തൽക്കാലം രക്ഷപ്പെട്ടു. വെളുപ്പാൻ കാലം മുതൽ പാതിരാവു വരെ നീണ്ടുപോകുന്ന ആ പരിപാടിയുടെ ഗുണഫലം ആഘോഷിക്കുകതന്നെ വേണം.

വിമർശനമായി പറയാവുന്ന വേറൊന്ന് തോന്നുന്നു. മുഖ്യമന്ത്രിക്ക് ഒറ്റയടിക്ക് തീർക്കാവുന്ന പ്രശ്നമാണെങ്കിൽ, എന്തിന്, എന്തുകൊണ്ട്, ഇങ്ങനെ കെട്ടിക്കിടന്നു? വില്ലേജ് ഓഫിസരുടെയും ശിരസ്തദാരുടെയും സെക്രട്ടറിയുടെയുമൊക്കെ ജോലി ഒരിരുപ്പിന് മുഖ്യമന്ത്രിക്കെ ചെയ്തു തീർക്കാവുന്നതാണെങ്കിൽ, ആ തുക്ടിമാരെ പറഞ്ഞു വിടണം. ഉമ്മൻ ചാണ്ടിയെ ഇഷ്ടമല്ലാത്തവർക്ക് വേണമെങ്കിൽ അദ്ദേഹം അവരെയൊക്കെ നിർഗുണരും നിഷ്ക്രിയരും ആക്കുന്നുവെന്നു പറയാം. ജനസമ്പർക്കപരിപാടിയിലൂടെ തെളിഞ്ഞ വീര്യം അവരിലേക്കും സംക്രമിപ്പിച്ചാൽ, ഉമ്മൻ ചാണ്ടി വിജയിച്ചുവെന്ന് സമ്മതിക്കേണ്ടി വരും.

അധികാരത്തോടുള്ള ജനത്തിന്റെ ഭാവവും ഇതോടൊന്നിച്ചു വായിക്കണം. അവരുടെ മനോഭാവമാണ് ജനസമർക്കപരിപാടിയുടെ നിദാനം. എല്ലാവർക്കും, ആവർത്തിച്ചു പറയട്ടെ, എല്ലാവർക്കും അധികാരവുമായി ബന്ധപ്പെട്ടിരിക്കാൻ ഇഷ്ടമാകുന്നു. മുഖ്യമന്ത്രിയുടെ പരിചയക്കാരനല്ലെന്നു പറയാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടിട്ട് എത്രയോ കാലമായെങ്കിലും എന്റെ അടുത്ത പരിചയക്കാരനാണ് മുഖ്യമന്ത്രി എന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളീൽ തന്നെ ഞാൻ എത്ര തവണ എവിടെയൊക്കെ തട്ടിമൂളിച്ചിരിക്കുന്നു!

തന്റെ കടലാസ് നോക്കി, അനുകൂലമായ ഒരു മറുപടിയോ നടപടിയോ
ശിരസ്തദാരിൽനിന്നുണ്ടായാൽ, ഏത് അപേക്ഷകനും സന്തോഷിക്കും. മുഖ്യമന്ത്രി തന്നെ നേരിട്ട് അതിനുള്ള മറുപടി കൊടുക്കുകയാണെങ്കിലോ? ആനന്ദലബ്ധിക്കിനി എന്തു വേണം? വാസ്തവത്തിൽ ജനത്തിനും അധികാരത്തിന്റെ സ്പർശമോ ഗന്ധമോ ഏറ്റാൽ ഹരമാകും. സമ്പർക്കപരിപാടിയുടെ വിജയത്തിന്റെ പ്രധാനകാരണം ഉമ്മൻ ചാണ്ടിയുടെ ഭരണപ്രതിഭയല്ല, ജനഹൃദയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അവബോധമാകുന്നു.

ഉമ്മൻ ചാണ്ടിയുടെ മുറിക്കുമുമ്പിൽ തടിച്ചുകൂടുന്നതുപോലെ, ജനം കെ കരുണാകരന്റെ വാതിൽക്കലും തടിച്ചുകൂടിയിരുന്നു, കാത്തുകെട്ടിക്കിടന്നിരുന്നു. രണ്ടുപേർക്കും
വാതിൽക്കൽ ആളുകൾ കാത്തുകെട്ടിക്കിടക്കുന്നത് ഇഷ്ടമാണു താനും. സൌകര്യപ്പെടുമെങ്കിൽ, ഹാജരായിട്ടുള്ള എല്ലാവരുടെയും പരാതി കേൾക്കും. ആൾ തിങ്ങി വാതിൽക്കൽ മുട്ടു തുടങ്ങുമ്പോൾ, കരുണാകരൻ പുറത്തിറങ്ങും. ഓരോരുത്തരുടെയും പരാതി പ്രത്യേകം കേൾക്കാൻ നേരമില്ല. പക്ഷേ അവരുടെ പരാതി മുഖ്യമന്ത്രി തന്നെ സ്വീകരിച്ചുവെന്ന് അവർക്ക് തോന്നുകയും വേണം. പുറത്തുവന്നയുടൻ, തന്നെപ്പൊതിഞ്ഞ ആൾക്കൂട്ടത്തിൽനിന്ന് അദ്ദേഹം അപേക്ഷകൾ കൂട്ടം കൂട്ടമായി പിടിച്ചുവാങ്ങും. ആ അപേക്ഷകളെല്ലാം ആരെങ്കിലും പിന്നെ വായിച്ചു നടപടിയെടുക്കാറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഓരോ പരാതിയും നേരത്തേ വാങ്ങി, എടുക്കാവുന്ന നടപടി രേഖപ്പെടുത്തി വെച്ചിട്ട് മുഖ്യമന്ത്രിയെ കാണുകയല്ലേ നല്ലതെന്നു ഞാൻ തിരക്കി. ഉത്തരം ഇങ്ങനെ ആയിരുന്നു: മുഖ്യമന്ത്രിക്ക് ഇതാണ് ഇഷ്ടം. സന്ദർശകർക്കും ഇതു തന്നെ ഇഷ്ടം. പിന്നെ ജനസമ്പർക്കപരിപടി ഉത്സവമാകാതിരിക്കുമോ? ഉമൻ ചാണ്ടി അതൊരു ഉത്സവം തന്നെ ആക്കി എന്നു മാത്രം.

സമകാലീനകാര്യങ്ങളെപ്പറ്റിയുള്ള ടെലിവിഷൻ പരിപാടികളിൽ ഏറെ പ്രചാരം ഉണ്ടായിരുന്ന ഒന്നായിരുന്നു ഇ കെ നായനാരുടെ ചോദ്യോത്തരങ്ങൾ. ഫലമെന്തായാലും, അതു കണ്ട് ആളുകൾ നന്നായി ചിരിച്ചു. ചിലപ്പോൾ
ചോദ്യകർത്താവിന്റെ പ്രശ്നത്തിൽനിന്നാവാം, പലപ്പോഴും ഉത്തരദായകന്റെ ആംഗ്യത്തിൽനിന്നോ ആക്ഷേപത്തിൽനിന്നോ ആവാം, ഫലിതം ഉയരും. ഏതായാലും പരിപാടി പോപ്പുലർ ആയി. അതിന്റെ പ്രധാനകാരണം അതു വഴി ജനത്തിന് അധികാരത്തോടുള്ള അഭിഗമ്യത ഉറപ്പു വരുത്തിയതായിരുന്നു. മുഖ്യമന്ത്രിയുമായി രണ്ടു വാക്ക് മൊഴിഞ്ഞുപോരാമല്ലോ, ഞാനും കണ്ടല്ലോ മുഖ്യമന്ത്രിയെ എന്ന് പുളുവടിക്കാമല്ലോ.

ആതൻസിൽ, പുരാതനയുഗത്തിൽ, ജനങ്ങൾ ജനങ്ങളെ നേരിട്ടു ഭരിക്കുകയായിരുന്നു. പ്രതിനിധികൾ ഉണ്ടായിരുന്നില്ല. ആ യുഗത്തിന്റെ മഹിമയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നില്ലെങ്കിലും, ജനങ്ങൾക്ക് തങ്ങളുടെ “അധിപ“രുമായി നേരിട്ടിടപഴകാൻ ഉമ്മൻ ചാണ്ടിയുടെ പരിപാടി വഴി ഒരുക്കിയിരിക്കുന്നു. സാമൂഹ്യമനശ്ശാസ്ത്രത്തിലെ സർഗ്ഗാത്മകമായ ഒരു നീക്കമെന്ന നിലക്ക് അതിന്റെ പ്രാധാന്യം കുറച്ചുകണ്ടുകൂടാ. പക്ഷേ സർക്കാർ സമം മുഖ്യമന്ത്രി എന്നും, തങ്ങളുടെ ജോലി തങ്ങൾ ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ചെയ്തുകൊള്ളുമെന്നും ഒക്കെ ബ്യൂറോക്രാറ്റുകൾ വിചാരിച്ചാൽ, ഉമ്മൻ ചാണ്ടി വീണ്ടും വീണ്ടും തന്നെത്തന്നെ ഓർമ്മിപ്പിക്കേണ്ടി വരും: ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!.

(malayalam news nov 28)

Monday, November 21, 2011

എം വി ജയരാജൻ വെറും എം വി ജയരാജനല്ല

വീണ്ടും എം വി ജയരാജനെപ്പറ്റിത്തന്നെ ചിന്തിക്കണം. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഉന്നതന്യായപീഠത്തോട് ആദരം വളർത്തുന്ന മട്ടിൽ ഒരു നടപടി അതിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ഉന്നതന്യായപീഠം ഇങ്ങനെയൊരു നിലപാട് എടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു പ്രതികരണം? ഇഷ്ടമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയെ, ആവുന്നത്ര ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട്, ശുംഭന്മാർ എന്നു വിളിച്ചതുപോലെ, ഉന്നതന്യായപീഠവും അപഹസിക്കപ്പെടുമായിരുന്നോ? ആ സാധ്യാസാധ്യതകൾ ജയരാജനെ വീണ്ടും ചർച്ചാവിഷയമാക്കാൻ പോന്നതാകുന്നു.

ഹൈക്കോടതിയുടെയോ കീഴ്ക്കോടതിയുടേയോ സുപ്രിം കോടതിയുടെയോ തീർപ്പ് എന്തിനെപ്പറ്റിയും എന്തുമാകട്ടെ, അത് അംഗീകരിക്കുകയും അല്ലാത്തപ്പോൾ അതിനെതിരെ നിയമപ്രകാരമുള്ള നീക്കം നടത്തുകയുമാണ് രാഷ്ട്രീയമായ മര്യാദ. ഒരു കോടതിയുടെയും ഒരു തീർപ്പിനും ശാശ്വതസാധുത ഉണ്ടാകണമെന്നില്ല. കാലം മുന്നോട്ടു പോകുകയും അഭിരുചികളും അവകാശസങ്കല്പങ്ങളും മാറുകയും അവക്കുവേണ്ടി ജനകീയപ്രസ്ഥാനങ്ങൾ ഉയരുകയും ചെയ്യുമ്പോൾ, ഓരോ തീർപ്പും അതിന്റെ പിന്നിലെ നിയമപരമായ കാഴ്ചപ്പാടും പുതിയൊരു രീതിയിൽ കാണാൻ സാധിക്കും. പക്ഷേ ഇഷ്ടമല്ലാത്ത വിധിക്കോ തീർപ്പിനോ എതിരെ തെറിപ്പറയും സായുധസമരവും എഴുന്നള്ളിക്കുന്നതല്ല ജനാധിപത്യത്തിന്റെയോ സംസ്ക്കാരത്തിന്റെയോ വഴി. വേറെ വാക്കുകളിൽ പറഞ്ഞാൽ, ജയരാജന്റെ വഴിയല്ല പുരോഗതിയും നീതിയും കാംക്ഷിക്കുന്ന ജനം പിന്തുടരേണ്ടതെന്നർഥം.

എം വി ജയരാജൻ വഴി ഉന്നയിക്കപ്പെടുന്ന നിയമ-സാമൂഹ്യപ്രശ്നം ജയരാജൻ ഉൾപ്പെട്ട മൂന്നു സംഭവങ്ങൾകൊണ്ട് ചിത്രീകരിക്കാമെന്നു തോന്നുന്നു. ഒന്ന്, പാതയോരത്തെ യോഗം. രണ്ട്, പൊലിസിനെ തല്ലാനുള്ള അഹ്വാനം. മൂന്ന്, ഭാഗ്യക്കുറിയിലെ മാർക്സിസം. ഈ മൂന്നു കാര്യങ്ങളിലും ജയരാജൻ നിർവചിച്ച വഴിക്കേ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു ചിന്തിക്കാൻ കഴിയുന്നുള്ളൂ. പ്രസ്ഥാനത്തിന്റെ അപചയത്തിനും, ആ പ്രസ്ഥാനം കേരളത്തിൽ പ്രബലമായതുകൊണ്ട് കേരളത്തിന്റെ പൊതുവായ
അപകർഷത്തിനും വഴി വെട്ടുന്നതാണ് ജയരാജന്റെ രീതി.

പാതയോരത്ത് യോഗം കൂടുന്ന കാര്യം എടുക്കുക. എന്തിനുവേണ്ടി ഇങ്ങനെ യോഗം കൂടി വഴിപോക്കരെ വിരട്ടുന്നു? പ്രസക്തവും അടിയന്തരവുമായ ഒരു പ്രശ്നത്തിന്റെ പേരിൽ ആളുകൾ ഇളകി മറിഞ്ഞ് പാതയോരത്തുകൂടെ ഒഴുകുന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്, അന്നന്നത്തെ കാര്യപരിപാടിയല്ല. എന്തെങ്കിലും പ്രതിഷേധം നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് പാതയോരത്തെ യോഗമെങ്കിൽ, അതിന് മറ്റുള്ളവരെ മെനക്കെടുത്താത്ത സ്ഥലം തിരഞ്ഞെടുക്കണം. ഒരു സായാഹ്നയോഗത്തിനു കൂടാവുന്നിടത്തോളം ആളുകളെ ഇരുത്തുകയോ നിർത്തുകയോ ചെയ്യാൻ പാകത്തിലുള്ള ഒരിടം മിക്ക പ്രദേശങ്ങളിലും കാണും. ആദരിക്കാനായാലും അപലപിക്കാനായാലും, യോഗമെല്ലാം അവിടെയേ പാടുള്ളു എന്നു നിശ്ചയിക്കണം. പ്രതിഷേധം പോലും ചിട്ടയോടെ നടത്തുന്നതാണ് പുതിയ വഴി, ജനാധിപത്യത്തിന്റെ വഴി.

നിലവിലുള്ള സ്ഥിതി മാറ്റിമറിക്കുകയാണ് ജയരാജന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായും മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കുകയും ചെയ്യും. ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ നിത്യത്തൊഴിൽ. എന്തെല്ലാമാണ് അന്ന് അവർ പറഞ്ഞു പരത്തിയത്! ആ പറച്ചിലൊന്നും ഒന്നും മനസ്സിലാക്കിയിട്ടായിരുന്നില്ല. വിദ്യാഭ്യാസം കുറഞ്ഞവരോ ഇല്ലാത്തവരോ ആയ ലക്ഷോപലക്ഷം സാധാരണമനുഷ്യരുടെ മനസ്സിൽ കമ്പ്യൂട്ടറിനെ ഒരു രാക്ഷസനാക്കി പ്രതിഷ്ഠിക്കാനായിരുന്നു ഇടുങ്ങിയ കാഴ്ചപ്പാടും ജീവിതത്തെപ്പറ്റി യാന്ത്രികമായ സങ്കല്പവും ഉള്ള നേതാക്കളുടെ ഉദ്ദേശം. റെയിൽ വേയിലും ബാങ്കിലും ഇൻഷൂറൻസ് കമ്പനിയിലും കമ്പ്യൂട്ടർ പിടിപ്പിക്കുന്നതായിരുന്നു അന്നത്തെ മുന്തിയ പാപം. പിന്നെപ്പിന്നെ എ കെ ജി ഭവനിലും ജോലി നടക്കണമെങ്കിൽ കമ്പ്യൂട്ടർ വേണമെന്നായി. വേഗത്തിൽ, വൃത്തിയായി, കുറഞ്ഞ ചിലവിൽ കാര്യം നടത്തുക വിപ്ലവത്തിന്റെ കൂടി ആവശ്യമാകും.

പുതിയ സാമൂഹ്യലക്ഷ്യങ്ങൾ തിരിച്ചറിയുക മാത്രമല്ല, പ്രതിഷേധത്തിന്റെ മാർഗ്ഗം
നിർവചിക്കുന്നതും സ്വബോധമുള്ള ഏതു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ധർമ്മമാകുന്നു. പ്രതിഷേധിക്കാൻ ഇടം ഇടുന്നതു തന്നെയാണല്ലോ ജനാധിപത്യത്തിന്റെ ആദ്യലക്ഷണം. അപരിഷ്കൃതസമൂഹത്തിൽ പ്രതിഷേധം എന്തിനോടു പ്രതിഷേധിക്കുന്നുവോ അതിന്റെ ഉന്മൂലനമായിരുന്നു. ശാരീരികമായ ഉന്മൂലനം. വർഗ്ഗശത്രുവിന്റെ ഉന്മൂലനത്തെപ്പറ്റി ഇപ്പോൾ പഴയ വീറോടെ എല്ലാവരും പറയുന്നില്ല. ശത്രുവുമായി സഹവസിക്കാം എന്ന നില വന്നിരിക്കുന്നു. അതാണ് പറഞ്ഞത്, മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കും, ബാധിക്കണം.

വർഗ്ഗസമരത്തെപ്പറ്റിയും സായുധവിപ്ലവത്തെപ്പറ്റിയും പണിമുടക്കിനെപ്പറ്റിയും പാതയോഗത്തെപ്പറ്റിയും കാലാകാലമായി നിലനിന്നുപോരുന്ന ചിന്ത മാറ്റുകയാണ് പുതിയ സാഹചര്യത്തിൽ വിപ്ലവത്തിന്റെ ആവശ്യം. അതു മാറ്റേണ്ടത് കോടതിയുടെ കല്പനയിലൂടെയല്ല. ജനങ്ങളുടെ പേരിൽ പ്രസംഗവുമായി രംഗത്തു വരുന്നവർ തന്നെ വേണം സാമൂഹ്യപുരോഗതിയുടെ വഴി കാണീച്ചുകൊടുക്കാൻ. അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, പ്രാകൃതമെന്നു പറയാവുന്ന ഒരു ആചാരത്തെ ഉത്സാഹത്തോടെ തള്ളീപ്പറയാൻ ഒരു കോടതി മുന്നോട്ടുവന്നാൽ, കോടതിയെ ശുംഭന്മാർ എന്നു വിളിച്ച് ആക്ഷേപിക്കാനാണ് ജയരാജന്റെ മാതൃക പ്രോത്സാഹനം നൽകുക.

ഇഷ്ടമല്ലാത്തതിനെ തള്ളിപ്പറയുകയും തല്ലിയൊതുക്കുകയുമാണ് മൂപ്പരുടെ മാർഗ്ഗം എന്നു വന്നിരിക്കുന്നു. ഒരു സാഹചര്യത്തിൽ തോക്കെടുത്ത് ഉപയോഗിച്ച പൊലിസ് ഉദ്യോഗസ്ഥനെ കണ്ടാൽ തല്ലിക്കൊളാൻ അനുയായികളോട് ആവശ്യപ്പെട്ടത് ജയരാജൻ ആയിരുന്നു. ആ ഉദ്യോഗസ്ഥനെപ്പറ്റി സർക്കാർ അന്വേഷിച്ചതാണ്. സ്ഥലം മാറ്റം ഒഴികെ മറ്റൊന്നും ചെയ്യേണ്ടതായി സർക്കാരിനു തോന്നിയില്ല. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെ യൂനിഫോർമിലല്ലാതെ കണ്ടാൽ തല്ലണം എന്നായിരുന്നു ജയരാജന്റെ ആഹ്വാനം. എതിർപ്പുള്ളതിനെയെല്ലാം തല്ലിപ്പൊളിക്കുന്നത് പണ്ടത്തെ മനുഷ്യന്റെ ശൈലിയായിരുന്നു. ജയരാജൻ സമൂഹത്തെ പണ്ടത്തെ നിലയിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്.

ഭാഗ്യക്കുറിയുടെ കാര്യം പറഞ്ഞാൽ ജയരാജനും അദ്ദേഹത്തിന്റെ പാർട്ടിക്കും പൊള്ളൂം. ഭാഗ്യക്കുറിക്കാരെ മൂന്നാക്കി വിഭജിക്കാം. വല്ലപ്പോഴും പാർട്ടിക്ക് ഒരു കൈവായ്പ ചോദിക്കാവുന്നവരാണ് ആദ്യത്തെ വിഭാഗം ഭാഗ്യക്കുറിക്കാർ. ജയരാജന്റെ തൊഴിലാളിശക്തിയിൽ ഒരു ഭാഗം വേറൊരു തരം ഭാഗ്യക്കുറിക്കാരാണ്--ടക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്നവർ. ചുളുവിൽ ലക്ഷങ്ങൾ അടിച്ചെടുക്കാമെന്നു മോഹിക്കുന്ന ഭാഗ്യാന്വേഷകരാണ് മൂന്നാമത്തെ വിഭാഗം. ഭാഗ്യക്കുറിയുടെ തുടർച്ചക്കുവേണ്ടി നിരന്തരം ശബ്ദിക്കുന്നയാളാണ് ജയരാജൻ. ഭാഗ്യക്കുറി നിന്നാൽ വില്പനക്കാരുടെ ഉപജീവനം നിലച്ചുപോകുമെന്നാണ് ആശങ്ക. സാന്റിയാഗോ മാർട്ടിന്മാരുടെ ലാഭം ആവിയായിപ്പോകുമെന്ന്, എന്തോ, ആരും പറഞ്ഞു കേട്ടില്ല.

ഒരു രൂപയിട്ട് ഒരു കോടി രൂപ അടിക്കാമെന്ന വ്യാമോഹം, ദുർമ്മോഹം, വളർത്തുന്നത് എന്തു മാർക്സിസമാണ്? ഭാഗ്യക്കുറി വഴി എന്തു സാമൂഹ്യസമീകരണമാണ് നടന്നിട്ടുള്ളത്? വാസ്തവത്തിൽ ഭാഗ്യം ഉള്ളതോ ഇല്ലാത്തതോ ആയ ടിക്കറ്റുകൾ അടിച്ചു വിൽക്കുന്നവരാണ് യഥാർഥത്തിൽ ഭാഗ്യം കൊയ്യുന്നവർ. ഭാഗ്യം കൊയ്താലല്ലേ കോടിക്കണക്കിനു രൂപ ഓരോ പാർട്ടിക്ക് വായപ കൊടുക്കാൻ പറ്റൂ. ഭാഗ്യക്കുറി ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കുന്നവർക്കു വേണ്ടിയാണ് ജയരാജന്റെ വാദം. വികൃതിയോടെ തോന്നുന്നു, പൊലിസുകാർക്കു പിഴക്കാൻ വേണ്ടി കള്ളന്മാരെ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്നായിരിക്കും നമ്മുടെ അടുത്ത വാദം.

മാർക്സിസം പോകുന്ന പോക്ക് നോക്കൂ. തെറി പറയുന്നതും തല്ലുന്നതുമൊക്കെ ധീരതയുടെ രീതിയും വിപ്ലവത്തിന്റെ ഭാവവുമാണെന്നായിരുന്നു ധാരണ. സൂക്ഷിച്ചുനോക്കിയാൽ, രീതിയും ഭാവവും ഏറെ മാറിയിട്ടുണ്ടെങ്കിലും, ധാരണ ഇപ്പോഴും അതൊക്കെത്തന്നെ. തെറിയുടെയും പാതയോഗത്തിന്റെയും ഭാഗ്യക്കുറിയുടേയുമൊക്കെ കാര്യത്തിൽ, ജയരാജൻ പഴയ ധാരണയുമായി മുന്നോട്ടു പോകുന്നു. പാർട്ടിക്ക് അനുഗമിക്കാതെ പറ്റില്ല. തെറി പറയുകയും തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരാണല്ലോ വിപ്ലവത്തിന്റെ മുന്നണി നേതാക്കൾ. പക്ഷേ ആ മുന്നേറ്റത്തിൽ ഒരു കയറ്റവും നടക്കുന്നില്ല, നിന്നിടത്ത് നിൽക്കുകയോ പിന്നാക്കം പോകുകയോ മാത്രമേ ചെയ്യുന്നുള്ളു എന്നു മനസ്സിലാകാൻ ഇനിയും കാലം എടുക്കും.

(malayalam news nov 21)

Monday, November 14, 2011

ആളാവാൻ ഓരോ വഴി

ലെനിന്റെ പേരോടുകൂടി പതിവായി ചേർക്കുന്ന ആ വിശേഷണമുണ്ടല്ലോ, “മഹാനായ”, അത് എം വി ജയരാജന്റെ പേരോടുകൂടിയും ചേർത്താൽ ഈ ചോദ്യം സംഗതമായിരിക്കും: ജയരാജനും ഗാന്ധിയും തമ്മിൽ എന്തു വ്യത്യാസം? വ്യത്യാസമേ ഉള്ളു എന്നായിരിക്കും ചിലരുടെയെങ്കിലും മറുപടി. ഏതു ശുംഭൻ പറയുന്നതിലും കൂടുതലൊന്നും ജയരാജനു പറയാൻ കഴിഞ്ഞിട്ടില്ല. ഗാന്ധി പറഞ്ഞതൊന്നും ശുംഭന്മാർക്ക് പറയാവുന്നതല്ല. രണ്ടു പേരും തമ്മിലുള്ള താരതമ്യം അവിടെ അവസാനിക്കുന്നു. സത്യം സത്യമായി പറയണമെന്നു നിർബ്ബന്ധമാണെങ്കിൽ, ജയരാജനും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം അവിടെ തുടങ്ങുന്നതേയുള്ളു.

ചമ്പാരണിലെ കർഷകരുടെ ഗതി കണ്ടപ്പോൾ കോടതിയെയും നിയമത്തെയും ചോദ്യം ചെയ്തുകൊണ്ട് സമരം തുടങ്ങിയ ആളായിരുന്നു ഗാന്ധി. പൊതുവഴിയിൽ യോഗം നടത്തുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച കോടതിയെ അപലപിച്ചത് ജയരാജന്റെ സമരചരിത്രത്തിലെ ഒരു അധ്യായം മാത്രം. കോടതിയുടെ നേരേ കയർക്കുക മാത്രമല്ല അങ്ങനെ കയർക്കാൻ കോടതിയുടെ സംരക്ഷണം വേണമെന്നു ശഠിക്കുകയും ചെയ്യുന്ന ജയരാജന്റെ വൈരുദ്ധ്യാധിഷ്ഠിതമായ നിലപാട് വിപ്ലവകാരികളിൽ പോലും ചിരി ഉയർത്തും. ഗാന്ധിയുടെ രീതി ലളിതമായിരുന്നു. തനിക്ക് തെറ്റെന്നു തോന്നിയ നിയമം താൻ ലംഘിച്ചതിന് തനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ. ജയരാജനാകട്ടെ, കോടതിയെ ശുംഭന്മാരെന്നു വിളിക്കുന്നു, അങ്ങനെ വിളിക്കുന്നതിന് തന്നെ അനുമോദിക്കണമെന്ന് കോടതിയോടുതന്നെ ഫലത്തിൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ഭീരുത്വം ചിലപ്പോൾ വായാടി വിപ്ലവമായി മേനി നടിക്കാം. ഗാന്ധി എന്തൊക്കെയല്ലാതായിരുന്നോ അതിൽ ഒന്നു മാത്രമാണ് ഭീരുത്വം.

ജയരാജൻ ഉന്നയിച്ച വിഷയമല്ല പ്രധാനം. എന്നാലും അതിനെപ്പറ്റി ഒന്നു രണ്ടു വാക്ക് പറഞ്ഞിട്ടുവേണം മുന്നോട്ടു പോകാൻ--വിശേഷിച്ചും എല്ലാ രാഷ്ട്രീയക്കാരും ജയരാജന്റെ നിലപാടിനോട് ഒട്ടൊക്കെ യോജിച്ചു കാണുന്ന സ്ഥിതിക്ക്. പൊതുവഴിയിൽ തോന്നും പോലെ യോഗം നടത്തി വഴിപോക്കരെ കഷ്ടപ്പെടുത്തുന്നതാണ് കേരളത്തിന്റെ സംസ്ക്കാരമെന്ന് ഒരു വാദാഭാസം തന്നെ നെയ്തെടുത്തിട്ടുണ്ട് ഈ പ്രസംഗകരും ചിന്തകരും. വഴിയിൽ വാക്കുകൾ വിസർജ്ജിച്ചാൽ വിപ്ലവമായെന്നോ, അതാണ് വേണ്ടതെന്ന് ജനം മുഴുവൻ വിശ്വസിക്കുന്നുവെന്നോ പറഞ്ഞുപിടിപ്പിക്കാനാണ് അവരുടെ ശ്രമം. എന്തിനുവേണ്ടിയാണെങ്കിലും ഏതു പ്രചാരണവും അതിൽ പങ്കു ചേരാത്ത ആളുകളുടെ അവകാശം നിഷേധിക്കാത്ത രീതിയിലും സ്ഥലത്തും മാത്രം സംഘടിപ്പിക്കുകയാണ് ജനാധിപത്യത്തിന്റെയും സിവിൽ സമൂഹത്തിന്റെയും സ്വഭാവം. അതീവഗുരുതരമോ ആകസ്മികമോ ആയ പ്രശ്നത്തിന്റെ പേരിൽ ഉണ്ടാകുന്ന ജനാഭിപ്രയസ്ഫോടനവും അതുവഴി സംഭവിക്കുന്ന തടസ്സങ്ങളും ഈ നിയമത്തെ സാധൂകരിക്കുന്ന അപവാദങ്ങൾ മാത്രമേ ആകുന്നുള്ളു. ആറ്റുകാൽ പൊങ്കാലക്കാലത്ത് തിരുവനന്തപുരം നഗരത്തിൽ എവിടെയും അടുപ്പുകൂട്ടി പ്രാർഥനാനിരതരായി നിൽക്കുന്ന സ്ത്രീകളുടെ കൂട്ടത്തെ നടുവഴിയിൽ തോന്നും പോലെ യോഗം വിളിച്ചുകൂട്ടുന്ന തകർപ്പൻ നടപടിയുമായി ബന്ധപ്പെടുത്തി കണ്ടുകൂടാ. ഉള്ളിൽ തിങ്ങിനിറയുന്ന വിശ്വാസവുമായി ലക്ഷക്കണക്കിനു സ്ത്രീകൾ തടിച്ചുകൂടുന്നതും മുദ്രാവാക്യം വിളിക്കാനും പ്രസംഗിക്കാനും കാത്തിരിക്കുന്നവർ കമുകിന്റെയും മുളയുടെയും വേദി കെട്ടിപ്പൊക്കിയും പൊക്കാതെയും മുഷ്ടി ചുരുട്ടുന്നതും ഒരുപോലെ അല്ല. പാതയോരത്ത് ഏതു നേരത്തും ഓരോന്നു വിളിച്ചു കൂവുന്ന പ്രതിഷേധപ്രസംഗക്കാരുടെ ലക്ഷ്യവും മാർഗ്ഗവും ആർക്കും പഗ്രഥിക്കാൻ വയ്യാത്തതായിരിക്കുന്നു. അവർ ഉയർത്തുന്ന ഓരോ പ്രശ്നവും വഴി മുടക്കാൻ തക്ക പ്രാധാന്യം ഉള്ളതാണെന്ന വാദത്തിലോ വിശ്വാസത്തിലോ കെട്ടിപ്പൊക്കിയിട്ടുള്ളതാണ് ആ പ്രതിഷേധപ്രകടനം. അവർക്കു തടസ്സം നിൽക്കുന്നവരൊക്കെ ശുംഭന്മാരാണെന്നു പറഞ്ഞുപിടിപ്പിച്ചുകൊണ്ട് പഴകിയ ഒരു പ്രസ്ഥാനം നയിക്കാൻ മുതിരുന്നു ജയരാജൻ.

ജയരാജനും മറ്റു നേതാക്കന്മാരും തമ്മിൽ സാരമായ ഒരു വ്യത്യാസം കാണാം. അവരൊക്കെ പാതയോരത്ത് പ്രസംഗിക്കാനുള്ള അവസരം തുടർന്നും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർ തന്നെ. പക്ഷേ മറ്റൊരു രീതിയിൽ ചിന്തിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപന്മാരെ അവരാരും ശുംഭന്മാരെന്നു വിളിക്കുകയുണ്ടായില്ല. ജയരാജന്റെ പാർട്ടി ഒന്നടങ്കമോ ഒറ്റക്കൊറ്റക്കോ അദ്ദേഹത്തിന്റെ പദാവലി വാരിയെറിഞ്ഞ് കോടതിയെ അധിക്ഷേപിക്കുകയുണ്ടായില്ല. വിപ്ലവത്തിന്റെ മുന്നണിപ്പടയാളിയെന്ന നിലയിൽ അവരൊന്നും ജയരാജനോടൊപ്പമെത്തിയില്ലെന്നതായിരിക്കാം കാരണം.

സംഗതിയുടെ ഗതിയെ ഇങ്ങനെ സംക്ഷേപിക്കാമെന്നു തോന്നുന്നു. ഇഷ്ടമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരെ ശുംഭന്മാർ എന്നു വിളിക്കുന്നു. അത് കോടതിയലക്ഷ്യമാണെന്നൊരു വാദം വന്നപ്പോൾ, ശുംഭൻ എന്നത് ആദരസൂചകമായ പദമാണെന്ന് ഏതോ സംസ്കൃതപണ്ഡിതരെ ഹാജരാക്കി വ്യാഖ്യാനിച്ചുനോക്കുന്നു. അതു പിഴച്ചപ്പോൾ ജനകീയാവകാശത്തിന്റെ പേരും പറഞ്ഞ് സുപ്രിം കോടതിയിൽ പോകുന്നു. ഇഷ്ടമായ രീതിയിൽ സുപ്രിം കോടതി പ്രതികരിച്ചാൽ തീർച്ചയായും ജാനാധിപത്യത്തിന്റെയും ന്യായവാഴ്ചയുടെയും വിജയം ആഘോഷിക്കപ്പെടും. അല്ലെങ്കിലോ? അല്ലെങ്കിൽ സുപ്രിം കോടതിയും ശുംഭന്മാരാകും. തികഞ്ഞ ആപത്താണ് അങ്ങനെയൊരു ചിന്ത വളർത്തുന്ന രാഷ്ട്രീയസംസ്ക്കാരത്തിന്റെ പ്രചാരം.

(malayalam news nov 14)

Friday, November 11, 2011

വാക്ക് എന്ന വാൾ എടുക്കുന്നവൻ

തോക്കും ബോംബും വാളിനെ കാലഹരണപ്പെടുത്തിക്കഴിഞ്ഞെങ്കിലും വാൾ ഇപ്പോഴും പ്രചാരത്തിൽ തുടരുന്നു--എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധമായും ഏറെ പ്രയോഗിക്കപ്പെടുന്ന ബിംബകമായും. വാളിനെക്കാൾ മൂർച്ചയുള്ളതാകുന്നു ആദിയിൽ ഉണ്ടായ വാക്ക് എന്ന മൊഴിയും ഒട്ടൊക്കെ നേരായിത്തന്നെ വിളങ്ങുന്നു. വാളെടുത്തവൻ വാളാൽ വീഴും. വാക്ക് എന്ന വാളെടുത്തവൻ ഉൾപ്പടെ എല്ലാവരും നീളെ തെറിക്കുന്ന ചെളിയിൽ കുളിക്കും. ഇതൊന്നും പാഴ് മൊഴിയല്ല. പി സി ജോർജ്ജിനോട് ചോദിച്ചാൽ അറിയാം സത്യാവസ്ഥ. കമ്യൂണിസ്റ്റ് അനുഭാവമുള്ളവരാണെങ്കിൽ, അച്യുതാനന്ദനോട് ചോദിക്കാം. ആംഗലത്തിൽ വിലസുന്നവർക്ക് ഉത്തരം നൽകാൻ സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ വിൻസ്റ്റൺ ചർച്ചിൽ തന്നെ നേരിട്ടു വന്നേക്കും.

ജോർജ്ജിന്റെ ജാതിക്കുമ്മി ഏ കെ ബാലനെപ്പോലും പേടിപ്പിക്കുകയില്ല. കാരണം വാക്കിന്റെ അർഥമറിഞ്ഞ്, മിതത്വത്തോടെ, പ്രയോഗിക്കുന്ന ഒരു വാഗ്മിയായി അദ്ദേഹത്തെ ആരും വാഴ്ത്താനിടയില്ല. ബാലനാകട്ടെ, താൻ പട്ടികജാതി ആണെന്ന് പലയിടത്തും പലപ്പോഴും പറഞ്ഞും കാണും. ബാലചന്ദ്രൻ ചുള്ളിക്കാടു പറഞ്ഞതായാണ് ഓർമ്മ, കേട്ടുകേൾവിയായ ഒരു സംഭവം ഇങ്ങനെ: ജാതി ചോദിച്ചതിനോ പറഞ്ഞതിനോ ഇടത്തരം ഉദ്യോഗസ്ഥനായ ഏതോ ഒരു മേനോനെതിരെ ഒരു കീഴ്ജീവനക്കാരൻ പരാതിപ്പെട്ടപ്പോൾ അന്വേഷണം ഉണ്ടായി. മേനോന്റെ വിശദീകരണം എല്ലാവരെയും വെട്ടിലാക്കി: “എന്നെ അയാൾ ജാതി ചൊല്ലി വിളിച്ചാൽ, എനിക്കും അങ്ങനെ ആയിക്കൂടേ?” ജാതി ചേർത്ത് പേർ എഴുതുകയും പറയുകയും ചെയ്യുന്ന ഏർപ്പാട് നിയമം വഴി വിലക്കിയാൽ ഒരു പക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും. പ്രശ്നത്തെക്കാൾ പ്രയാസമാകും പരിഹാരം എന്നു മാത്രം.

കാമവെറിയൻ എന്ന ഒറ്റ വാക്കുകൊണ്ട് വെള്ളത്തിലായ ആളാണ് ഗണേഷ് കുമാർ. അഛന്റെ പാരമ്പര്യം കൊണ്ടാണോ അതോ അഛനെ ദ്രോഹിച്ചതിലുള്ള പക കൊണ്ടാണോ ഗണേശ് അങ്ങനെ പറഞ്ഞതെന്നറിയില്ല. പ്രസംഗവേദിയിൽനിന്ന് ലാത്തിയടിക്കുമ്പോൾ ബാലകൃഷ്ണപിള്ളക്ക് വായിൽ തോന്നിയ ഒരു തീവ്രവാദമായിരുന്നു “പഞ്ചാബ് മോഡൽ”. ആ ഒറ്റ പ്രയോഗത്തിന്റെ പേരിൽ മൂപ്പരുടെ മന്ത്രിപദം പോയി. പത്രോസിനെപ്പോലെ പുലരും മുമ്പ് മൂന്നു വട്ടം തന്നെത്തന്നെ തള്ളിപ്പറഞ്ഞു, പിള്ള. എന്നിട്ടും വേട്ടക്കാർ വിട്ടില്ല. അധികാരം നഷ്ടമായി. ഗണേശൻ ഭാഗ്യവാനും ചെറിയ തോതിൽ ബുദ്ധിമാനുമാണ്. എൺപത്തഞ്ചു കഴിഞ്ഞാലും കാമം കരഞ്ഞു കളയാൻ ബാക്കി കാണുമോ എന്ന് ഗണേശനും സംശയമായിരിക്കും. എന്നാലും അച്യുതാനന്ദനെ ഒന്നു ചാമ്പി.
മണ്ടത്തരമായെന്ന് എല്ലാരും പാടിയപ്പോൾ ഗണേശൻ മൂന്നടി പിന്നോട്ടു മറിഞ്ഞ് സ്വയം രക്ഷിച്ചു.

അച്യുതാനന്ദൻ ഒട്ടും കൂസിയില്ല. തന്നെ തെറി പറഞ്ഞതിന്റെ പേരിൽ സഖാക്കളും അല്ലാത്തവരും ഒരു പ്രസ്ഥാനം തുടങ്ങെന്നെകിൽ തുടങ്ങട്ടെ എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ഇങ്ങനെയോ ഇങ്ങനെയല്ലാതെയോ ഉള്ള എത്ര പ്രയോഗങ്ങൾ അദ്ദേഹം കേൾക്കുകയോ കയ്യടിച്ച് ആവർത്തിക്കുകയോ ചെയ്തിരിക്കുന്നു. സിന്ധു ജോയിയെ “ഒരുത്തി” എന്നും അദ്ദേഹത്തിനെതിരെ മത്സരിച്ച സ്ത്രീയെ അതിനെക്കാൾ ദുസ്സൂചനയുള്ള വാക്കുകൊണ്ടും വിശേഷിപ്പിച്ചു രസിച്ചയാളാണ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റുകാരന്റേതല്ലാത്ത ചില മര്യാദകൾ പുലർത്തിപ്പോന്ന വേറൊരു അച്യുതനെ--അച്യുത മേനോനെ--ഒരു കാലത്ത് അച്യുതാനന്ദന്റെ സഖാക്കൾ വിളിച്ചിരുന്നത് എന്തൊക്കെയായിരുന്നു! ഒരു മുദ്രാവാക്യം ഇത്രത്തോളമെത്തി: “ചേലാട്ടച്യുത മേനോനെ, വെക്കൂ ചെറ്റേ ചെങ്കൊടി താഴെ.” വർഗ്ഗവഞ്ചകരെ ഭർത്സിക്കാൻ പറ്റിയ ഒറ്റ മൂലികകൾ മഹാനായ ലെനിൻ തന്റെ അസഭ്യകോശത്തിൽ ബുദ്ധിപൂർവം തിരുകിക്കയറ്റിയിരുന്നു. ചെറ്റയും ചെരുപ്പു നക്കിയും ഒക്കെ അതിൽ പെടും. ആ വാക്കുകൾ വാരിയെറിയുമ്പോൾ ബൂർഷ്വ മര്യാദകൾ ലംഘിക്കപ്പെട്ടേക്കും; പക്ഷേ അതൊക്കെ വിപ്ലവമെന്ന മഹാലക്ഷ്യത്തിനുവേണ്ടിയാണെന്നതിൽ അഭിമാനം കൊള്ളാം.

വാക്കുകൊണ്ടും ആംഗ്യം കൊണ്ടും ബഹളം സൃഷ്ടിച്ചവർ പലരുമുണ്ട്. മുണ്ട് പൊക്കുന്നതും ഉരിയുന്നതുംകണ്ടു ശീലിച്ചവരാണ് കേരളീയർ. ലോക് സഭയിൽ ഇടക്കിടക്ക് മുണ്ട് മുറുക്കിയുടുത്തിരുന്ന സി എം സ്റ്റീഫന്റെ നടപടി പാർലമെന്ററി അസഭ്യമായി ചിത്രീകരിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. രോമത്തിന്റെ വില പോലുമില്ലെന്നു കാണിക്കാൻ ആ വാക്ക് ഉപയോഗിക്കാതെ കഥകളി അഭിനയിച്ച മത്തായി മാഞൂരാനെ ഓർത്തുപോകുന്നു. തന്റെ നിറുകയിൽനിന്ന് ഒരു രോമം പറിച്ചെറിഞ്ഞ മാഞ്ഞൂരാന്റെ സന്ദേശം എല്ലാവർക്കും പിടി കിട്ടി. പക്ഷേ അതിൽ അല്പം അസഭ്യം ഇല്ലേ എന്ന് പലരും സംശയിച്ചു. ഭാഷാപരമായ യാഥാസ്ഥിതികത്വം കാരണമായിരുന്നില്ല ആ സംശയം. പച്ചമലയാളത്തെ സംസ്കൃതവൽക്കരിച്ചാൽ ഏത് അസഭ്യവും സുന്ദരമാകുമെന്ന് തോലൻ മുതൽ വിശ്വസിച്ചുവരുന്നതാണ്. അത് ആരെക്കാളും കൂടുതൽ അറിയാമായിരുന്ന ആളാണ് മാഞ്ഞൂരാൻ.
അദ്ദേഹത്തിന്റെ ആംഗ്യം അസഭ്യമാകാൻ കാരണം അദ്ദേഹത്തിന്റെ നിറുകയിൽ പറിച്ചു കളയാൻ ഒരു മുടി പോലും ഉണ്ടായിരുന്നില്ല് എന്നതാണത്രേ.

ഒരു വാക്കിൽ ഒരു ഫിലോസഫി മുഴുവൻ ഉൾക്കൊള്ളിച്ചവർ ബുദ്ധൻ മുതൽ ഇങ്ങോട്ട് പലരും കാണും. തഥാസ്തു എന്ന വാക്ക് ആമേൻ ആയത് പിന്നീടായിരുന്നു. സ്വപ്നത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും ഫോർത് എസ്റ്റേറ്റിനെപ്പറ്റിയും സത്യഗ്രഹത്തെപ്പറ്റിയുമൊക്കെയുള്ള പ്രയോഗങ്ങൾ വാക്ചാതുരിയുടെ ചരിത്രത്തിൽ പ്രാധാന്യത്തോടെ കിടക്കുന്നതു കാണാം. ജനാധിപത്യത്തെപ്പറ്റി ലിങ്കൺ പറഞ്ഞ കാര്യങ്ങൾ നീണ്ട ആലോചനയുടെ ഫലമായിരുന്നില്ല. പി സി ജോർജ്ജിന്റെ സ്വാഛന്ദ്യത്തോടെ, ഒരു ശവപ്പറമ്പിന്റെ മൂലയിലിരുന്ന് ഒരു കീറക്കടലാസിന്റെ പുറത്ത് എഴുതിപ്പിടിപ്പിച്ചതായിരുന്നു നാലു മിനുറ്റ്നീണ്ടുനിന്ന കാലാതിവർത്തിയായ ആ പ്രസംഗം.

അവരെയൊക്കെ എന്തിനോർക്കുന്നുവോ, അതേ വാശിയോടെ ഇന്ത്യക്കാർ വെറുത്തുപോരുന്ന ഒരാളാണ് ഹിറ്റ്ലറിൽനിന്ന് ലോകത്തെ രക്ഷിച്ചവരിൽ പ്രധാനിയായ വിൻസ്റ്റൺ ചർച്ചിൽ. ഇംഗ്ലിഷ് സംസാരിക്കുന്ന ജനതകളുടെയും രണ്ടാം ലോകയുദ്ധത്തിന്റെയും ചരിത്രകാരനായ ചർച്ചിൽ വാക്കുകളുടെ അർഥവും അർഥത്തിന്റെ നിഴലും മറ്റാരെക്കാളും മനസ്സിലാക്കിയ ചിന്തകനായിരുന്നു. പക്ഷേ ഒരൊറ്റ വാക്കു മതിയായിരുന്നു ഇന്ത്യക്കാർക്ക് അദ്ദേഹത്തെ അനഭിമതനാക്കാൻ. ഗാന്ധിയെ തുണിയുടുക്കാത്ത പിച്ചക്കാരൻ(Naked Fakir) എന്നു പറഞ്ഞാൽ ആരെങ്കിലും പൊറുക്കുമോ? ഗണേശനും ജോർജ്ജും അച്യുതാനന്ദനും ഒക്കെ ഓരോന്നു പേശുന്നതും വാക്ക് എന്ന വാൾ എടുത്ത് വീശുന്നതും ചർച്ചിലിനെ ഓർത്തോ അദേഹത്തെപ്പോലെ ആലോചനയോടെയോ ആകണമെന്നില്ല.

Tuesday, October 25, 2011

ഒന്നും മാറുന്നില്ല

ഒന്നും മാറുന്നില്ല. എല്ലാം നിത്യമായ ആവർത്തനമെന്ന് നീത്ഷേയുടെ പഴയ വചനം. അദ്ദേഹം പറഞ്ഞതൊക്കെ അപ്പടി വിഴുങ്ങണമെന്നല്ല. ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച ആളാണ്. രണ്ടു തരത്തിൽ പാളിപ്പോയതാണ് ആ പ്രഖ്യാപനം. ഒന്നാമതായി, മരിച്ചു എന്നു പറയുമ്പോൾ അതുവരെയെങ്കിലും ജീവിച്ചിരുന്നു എന്നൊരു സമ്മതിപത്രം ആ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടാമതായി, ആ പ്രഖ്യാപനത്തിനുശേഷം രണ്ടോളം നൂറ്റാണ്ട് പിന്നിട്ടിട്ടും, ആളുകൾ ദൈവത്തിന്റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നു. അവരിൽ റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള ശാസ്ത്രചിന്തകരുടെ ശ്രമം ദൈവം മിഥ്യയാണെന്നു വരുത്തിത്തീർക്കാനാണെന്നു മാത്രം.

അതു പോലെയല്ല ഒന്നും മാറുന്നില്ല, അല്ലെങ്കിൽ, എല്ലാം ആവർത്തനമാകുന്നു, എന്ന തിയറിയുടെ സാരവും ഭാരവും. ടി വി രാജേഷ് നിയമസഭയിൽ അക്രമം കാണിച്ച ചെറിയ സംഭവം എടുക്കുക. അത് വെറും ആരോപണമാണെന്നും, അതല്ല പത്തര മാറ്റ് സത്യമാണെന്നും മറ്റുമുള്ള കോലാഹലത്തിലേക്കു കടക്കുന്നില്ല. അതല്ല ഇവിടത്തെ ഉദ്ദേശവും. ഇഷ്ടമല്ലാത്ത നടപടിയെ തടികൊണ്ട് എതിർക്കുന്ന പ്രവണതക്ക് ഉദാഹരണമായി അതു ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളു.

ഇഷ്ടമല്ലാത്ത നടപടി ഉണ്ടായാൽ എങ്ങനെ നേരിടും? സാമൂഹ്യപരിവർത്തനത്തിന്റെ ആണിക്കല്ലായ ആ ചോദ്യം ഇന്നും ഇന്നലെയും കേട്ടു തുടങ്ങിയതല്ല. ഇഷ്ടമല്ലാത്തതിനെ തല്ലിത്തകർക്കാനാണ് ആദിമവാസന. വല്ലപ്പോഴുമൊക്കെ വല്ലതിനെയും തകർക്കാൻ പറ്റുമെങ്കിലും, ഇഷ്ടപ്പെടാത്തതിനെയൊക്കെ നേരിടാൻ തല്ലു തന്നെ വഴി എന്ന വിചാരം വിലപ്പോവില്ല. അങ്ങനെ ഇഷ്ടപ്പെടാത്തതിനെയെല്ലാം തല്ലി നന്നാക്കാൻ പറ്റില്ല. പറ്റിയാലും ഇല്ലെങ്കിലും, തല്ലുമ്പോൾ സമൂഹം വേദനിക്കുന്നു. അതുകൊണ്ട് യേശുവും ഗാന്ധിയും പറഞ്ഞു: അസ്വീകാര്യമായതിനെ, അന്യായമായതിനെ, അഹിംസകൊണ്ട് നേരിടുക.

ഗാന്ധി അഹിംസയെ ആയുധമാക്കിയെടുക്കുന്നതിന് അഞ്ചാറു പതിറ്റാണ്ടുമുമ്പാണ് സായുധവിപ്ലവമെന്ന ആദർശം മാർക്സ് ഉന്നയിച്ചത്. ലണ്ടനിൽ ഒരു വായനശാലയിലിരുന്ന് വെട്ടും കൊലയും വിപ്ലവവും ഉപദേശിച്ച അദ്ദേഹത്തിന്റെ വിചാരധാരക്ക് പെട്ടെന്നൊരു ആക്കം കിട്ടി. അനീതിക്കെതിരെ ആയുധമെടുക്കുന്നതു കാണുമ്പോൾ ആരും കയ്യടിച്ചു പോകും. വെടി വെച്ചും കരാട്ടെ കാട്ടിയും നമ്മുടെ സുരേഷ് ഗോപി എന്ന ഒറ്റയാൾ പട്ടാളം കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ വക വരുത്തുന്നതു കാണുമ്പോൾ നമ്മൾ കയ്യടിക്കാറില്ലേ, അതു പോലെ. നമുക്കറിയാം, ഒരാളെക്കൊണ്ടു പറ്റുന്നതല്ല ആ പണിയൊന്നും. എന്നാലും, ആരാനും തല്ലു കൊള്ളുമ്പോഴും അനീതിക്കെതിരെ ആക്രോശമുയരുമ്പോഴും, കാണാനെന്തൊരു ചേല്!

സ്പീക്കർ കാർത്തികേയന്റെയോ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ എന്തെങ്കിലും നീട്ടോ നിലപാടോ ശരിയായില്ലെന്നോ ഇഷ്ടപ്പെട്ടില്ലെന്നോ ഇരിക്കട്ടെ. അതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകാം. എന്നാലും, അവസാനത്തെ വാക്കു വന്നാൽ, ഇഷ്ടമല്ലെങ്കിലും മുറുമുറുപ്പോടെ ആ വാക്കിന്റെ മുറക്കു പോകുകയാണ് സമാധാനത്തിന്റെയും പ്രായോഗികതയുടെയും മാർഗ്ഗം. അസ്വീകാര്യമായതുമായി സമരസപ്പെട്ടു പോകുന്നതാണ് സംസ്ക്കാരത്തിന്റെ ഒരു വശം. വീട്ടിലും പാർട്ടിയിലും നടക്കുന്നതും അതു തന്നെയല്ലേ? ഒരാൾക്കോ ഒരു വിഭാഗത്തിനോ ഇഷ്ടമല്ലാത്ത തീരുമാനം വന്നാൽ, അതിനെതിരെ തല്ലും തള്ളുമായി മുന്നേറുന്നതല്ലല്ലോ സായുധമാർഗ്ഗം ഉപദേശിക്കുന്ന തത്വശാസ്ത്രങ്ങളുടെ പോലും രീതി.

നിയമസഭയിലും പുറത്തും ഈയിടെ കണ്ട പ്രതിഷേധരംഗങ്ങളെ ആ വെളിച്ചത്തിൽ വേണം വിലയിരുത്താൻ. പൊലിസിനെക്കൊണ്ട് അടിപ്പിച്ചും പൊലിസിനെ അടിച്ചും തങ്ങൾക്ക് ഇഷ്ടപ്പെട്ട സാമൂഹ്യക്രമം സൃഷ്ടിക്കാൻ കഴിയുമെന്ന വിചാരമാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ കാതൽ. അതുകൊണ്ടാണല്ലോ എം വി ജയരാജനെപ്പോലെയും ടി ശിവദാസമേനോനെപ്പോലെയുമുള്ളവർ കാലഹരണപ്പെട്ട കോമാളിത്തവുമായി മത്സരിച്ചിറങ്ങിയിരിക്കുന്നത്. ഒരാൾ പറയുന്നു, തങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒരു ഉദ്യോഗസ്ഥനെ യൂനിഫോറത്തിലല്ലാതെ കണ്ടാൽ തല്ലാം. അയാളെ കടത്തിവെട്ടാൻ വേണ്ടി വേറൊരാൾ പറയുന്നു, യൂനിഫോറത്തിലായാലും ആ ഉദ്യോഗസ്ഥനെ തല്ലുക. വിപ്ലവം വെറും വായുകോപമയി മാറുമ്പോൾ നേതാക്കൾ ഇങ്ങനെയായിരിക്കും സംസാരിക്കുക.

അവർ ഉത്തരം പറായേണ്ട കുറെ ചോദ്യങ്ങൾ ഉണ്ട്. അങ്ങനെ എത്ര പേരെ തല്ലാം? തല്ലിയാൽ തിരിച്ചും കിട്ടില്ലേ? എല്ലാവരും തമ്മിലടിയായാൽ സ്ഥിരമായ സമരവും ചോര ചൊരിച്ചിലുമാവില്ലേ സമൂഹത്തിന്റെ സ്ഥിതി? തല്ലു കൊള്ളാൻ വിധിക്കപ്പെട്ട സമൂഹശത്രുക്കൾക്കും എന്തെങ്കിലും പറയാനുണ്ടാവില്ലേ? എന്റെ ഭാഗം നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ നിങ്ങളെ തല്ലുമെന്ന നിലപാടിനെയല്ലേ നമ്മൾ ഫാസിസം എന്നു വിളിച്ചു പോരുന്നത്? ഇഷ്ടമില്ലാത്ത ആളുകളുടെ വഴി തടയുമെന്നു പറയുന്നത് ആ പ്രവണതയുടെ തുടക്കമല്ലേ? അത്തരം ചോദ്യങ്ങളൊന്നും ഒരു പക്ഷേ സൂപ്പർ വിപ്ലവത്തിനിറങ്ങിയിരിക്കുന്ന ജയരാജനും ശിവദാസ മേനോനും ചോദ്യങ്ങളാവില്ല.

മുമ്പും ഇതൊക്കെ ഏതാണ്ട് ഇങ്ങനെത്തന്നെയായിരുന്നു. രണ്ടു രംഗങ്ങൾ ഓർക്കട്ടെ. രണ്ടും നിയമസഭയിൽ അരങ്ങേറിയവ. രണ്ടും കമ്യൂണിസത്തിന്റെ സങ്കല്പം
ആവർത്തിച്ചവതരിപ്പിക്കുന്നവ. രണ്ടിലും എം വി രാഘവൻ മുഖ്യ കഥാപാത്രമായിരുന്നു, ആദ്യം മുന്നണിപ്പടയാളിയായും പിന്നെ വർഗ്ഗവഞ്ചകനയും. നിയമസഭയുടെ
എൺപതുകളിലെ ചരിത്രം രേഖപ്പെടുത്തുമ്പോൾ, അവ എഴുതിപ്പിടിപ്പിക്കാൻ വിളർത്ത ലിപികൾ ഏറെ വേണ്ടി വരും.

എം വി രാഘവൻ പാർട്ടിയിൽ കത്തിക്കാളി നിൽക്കുന്ന കാലമായിരുന്നു. ശരിയോ തെറ്റോ, ഒരു സന്ദർഭത്തിൽ, രാഘവനും വേറെ ചിലരും നിയമസഭയിൽ നിന്ന് നാലഞ്ചു ദിവസത്തേക്ക് സസ്പെന്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. സ്പീക്കർ വക്കം പുരുഷോത്തമൻ പുറപ്പെടുവിച്ച സസ്പെൻഷൻ കല്പന അംഗീകരിക്കുന്നില്ലെന്നും, ബലമായി സഭയിൽ കയറി നടപടികളിൽ പങ്കു കൊള്ളണമെന്നും പാർട്ടി തീരുമാനിച്ചു. തന്റെ കല്പന നടപ്പിലാക്കാൻ സ്പീക്കർ എത്ര ആളെ സംഘടിപ്പിച്ചാലും അതിനെ വെട്ടിമാറ്റി സഭയിൽ കയറാൻ പറ്റുമോ എന്ന് ആ തീരുമാനം എടുക്കുമ്പോൾ നേതൃത്വം ആലോചിച്ചു കാണില്ല. അതോ, ആ സാഹസപ്രതിഷേധവും ആളുകൾക്ക് ചിരിക്കാനുള്ള ഒരു പ്രഹസനമായിരുന്നുവോ? സ്പീക്കർക്കും മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാൻ വയ്യെന്ന സ്ഥിതി വന്നാൽ ഉളവാകുന്ന അരാജകത്വം എങ്ങനെ നേരിടുമെന്ന് ആലോചിക്കാൻ
ആർക്കും ബാധ്യത ഉണ്ടായിരുന്നതായി തോന്നിയില്ല.

പാർട്ടിയുടെ തീരുമാനത്തിന്റെ ബലത്തിൽ രാഘവനും കൂട്ടരും ജാഥയായി നിയമസഭയിലെത്തി. വാതിൽക്കൽ വെളുത്ത യൂനിഫോറമണിഞ്ഞ ക്രമപാലകർ നിരന്നു നിന്നു. അവരെ വകഞ്ഞു മാറ്റി ഉള്ളിൽ കേറാനുള്ള രാഘവന്റെയും മറ്റും ശ്രമം അവർ ബലമായി തടഞ്ഞു. ആ ബലാബലത്തിൽ ഉന്തും തള്ളുമല്ലാതെ കാര്യമായൊന്നും നടന്നില്ലെന്നത് അത്ഭുതമായി തോന്നുന്നു. തിരിഞ്ഞുനോക്കുമ്പോൾ, എന്തൊരു ശാരീരികമായ പ്രകോപനമായിരുന്നു പ്രതിപക്ഷത്തിന്റേത്? അനായുധരായ ക്രമപാലകർ തള്ളീക്കയറുന്ന സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളെ തടഞ്ഞതേയുള്ളു. അടി വീഴാവുന്നതായിരുന്നു രംഗം. അതുണ്ടായില്ലെന്നത് ജനധിപത്യത്തിന്റെയും അഹിംസയുടെയും വിജയം. വാതിലിന്റെ ചില്ലിൽ തട്ടിയോ മറ്റോ മുറിഞ്ഞ കയ്യിലെ ചോര ഒലിപ്പിച്ചുകൊണ്ട് നടന്നിരുന്ന നല്ലവനായ കെ കൃഷ്ണൻ കുട്ടിയുടെ മുഖം ഇപ്പോഴും
ഓർക്കുന്നു. ഏതായാലും നിയമസഭയുടെ ക്രമത്തെപ്പറ്റി നമ്മുടെ കമ്യൂണിസ്റ്റ് നേതൃത്വം അനുവർത്തിക്കുന്ന നയം നിത്യമായ ആവർത്തനമായി തുടരുന്നതു പോലെ.

രണ്ടാമത്തെ രംഗത്തിൽ എം വി രാഘവൻ ഏകാംഗമായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായി. അദ്ദേഹം കണ്ണൂരിൽ സംഘടിപ്പിച്ചുയർത്തിയ ആസ്പത്രിയിൽനിന്നും പുറത്തായി. അത് പാർട്ടി പിടിച്ചെടുത്തു. പിടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ തന്നെ കയ്യൊപ്പ് കള്ളൊപ്പായി ഇട്ട ഓഹരിപത്രങ്ങൾ വിതരണം ചെയ്തു. ആ കള്ളക്കമ്മട്ടം വിശദീകരിക്കാനുള്ള ഒരു ശ്രമവും ഫലിക്കാതിരുന്നപ്പോൾ, രാഘവൻ ഖിന്നനും ക്രുദ്ധനുമായി. അതിനെയൊക്കെ ലാഘവത്തോടെ ന്യായീകരിച്ചുകൊണ്ടു പോയ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണൻ രാഘവൻ കൈമാറാൻ ശ്രമിച്ച കള്ളൊപ്പിട്ട ഓഹരിപത്രങ്ങൾ നോക്കാൻ പോലും തയ്യാറായില്ല. അക്ഷമനായ രാഘവൻ ആ രേഖ രാമകൃഷ്ണന്റെ ഷർട്ടിനുള്ളിൽ കുത്തിക്കയറ്റാൻ ശ്രമിച്ചു. അതോടെ കോടിയേരി ബാലകൃഷ്ണനും കൂട്ടരും ഇളകി.

തല്ലാൻ തന്നെയായിരുന്നു അവരുടെ പുറപ്പാട്. അനഭിമതനായ രാഘവനെ, നേതാവിന്റെ ഷർട്ടിൽ പിടിച്ച രാഘവനെ, തല്ലുകയല്ലാതെ എന്തു ചെയ്യും, വിപ്ലവം ഫലപ്രദമാക്കാൻ? ബാലകൃഷ്ണനും ഗോപി കോട്ടമുറിക്കലും(എറണാകുളത്ത് ഈയിടെ പീഡനത്തിനു ശിക്ഷിക്കപ്പെട്ടയാൾ) ഉണ്ണിക്കൃഷ്ണപിള്ളയും സായുധവിപ്ലവത്തിനുവേണ്ടി ആയുധമില്ലാതെയുള്ള അടവുകൾ പലതും പയറ്റി. സ്പീക്കർ വർക്കല രാധാകൃഷ്ണൻ നോക്കിക്കൊണ്ടിരിക്കേ നടുത്തളത്തിൽ തല്ല് നടക്കുകയായിരുന്നു. എന്നു വെച്ചാൽ
മാർക്സിസ്റ്റ് അംഗങ്ങളിൽ തല്ലിന്റെ ആശാന്മാരായവരെല്ലാം കൂടി രാഘവനെ വളഞ്ഞിട്ടു തല്ലുകയായിരുന്നു എന്നർഥം. രാഘവനെ ചവിട്ടാൻ പൊങ്ങിയ ഒരു കാൽ തന്റെ മേലാണ് വീണതെന്ന് ആർ ബാലകൃഷ്ണ പിള്ള മോങ്ങുന്നതു കേട്ടു.

ആ കരണത്തിന്റെയും പ്രതികരണത്തിന്റെയും ആവർത്തനമല്ലേ ഇപോഴും നടക്കുന്നത്? ഇഷ്ടമല്ലാത്തതിനെ എതിർക്കുക. എതിർപ്പിൽ എന്ത് ആരോപണവും ഉന്നയിക്കുക. എതിർപ്പ് കൂടുതൽ ഫലപ്രദമാക്കാൻ, തള്ളും തല്ലും പ്രയോഗിക്കുക. ഇതാണ് വഴിയെന്നും ഈ വഴി ലക്ഷ്യത്തിലെത്തിക്കുമെന്നുമുള്ള ചിന്തയാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ മൌഢ്യവും പ്രാകൃതത്വവും. സുരേഷ് ഗോപിയുടെ ഒറ്റക്കുള്ള അടികൊണ്ടു മാത്രം നിലവിൽ വരുന്ന സത്യവും നീതിയും പോലെ, വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ കേൾക്കാൻ ചേലുള്ളതു മാത്രമായി അവശേഷിക്കുമെന്ന് ആ ചിന്തയുടെ ചുമടുമായി നടക്കുന്നവർ ഇനിയും സമ്മതിക്കില്ല.

(malayalam news oct 25)

Monday, October 17, 2011

തല്ലിക്കൊല്ലുന്ന സന്തോഷം

പെരുമ്പാവൂരിൽ ഒരു ബസ് യാത്രക്കാരനെ, പോക്കറ്റടിച്ചെന്ന സംശയത്തിൽ, ഒരു പൊലിസുകാരനും കൂട്ടരും കൂടി തല്ലിക്കൊന്നു. അതു കേട്ടപ്പോൾ ഭാര്യയും ഞാനും പഴയൊരു സംസാരത്തിന്റെ പല്ലവി വീണ്ടും ഉരുവിട്ടു. ഇങ്ങനെ പോയാൽ എവിടെയെത്തും? മനുഷ്യനിലെ ഹിംസ്രവാസന കൂടി വരുന്നു. ഭൂതദയ കുറഞ്ഞു വരുന്നു. ചത്തും കൊന്നും മുന്നേറുമ്പോൾ വേദന ലവലേശം തോ‍ന്നാതാകുന്നു. അതിനെല്ലാം ഞാൻ എന്റെ അംഗീകാരം കവിതയിലാക്കി: “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”

മനുഷ്യൻ കുറ്റബോധമില്ലാത്ത കൊലയാളിയായി മാറുകയാണെന്ന നിഗമനത്തിൽ ഞങ്ങൾ ചിന്താപരമായ സമധാനം കണ്ടെത്തി. അതോ? ഇതോ? മറ്റേതോ? എന്ന ശങ്ക ഏതായാലും തീർന്നു കിട്ടുന്നുവല്ലോ. ഓരോ ദിവസവും ആ നിഗമനത്തെ സാധൂകരിക്കുന്നതെന്തെങ്കിലും കേൾക്കാം. ചെറുതും വലുതുമായ അക്രമങ്ങൾ. അനിഷ്ടം പറയുന്ന വക്കീലിനെ വിശ്വാസം കൊണ്ടു ഭ്രാന്തായ ചിലർ കോടതി പരിസരത്തു വെച്ച് തല്ലിച്ചതക്കുന്നു. നിയമസഭയുടെ നടുത്തളത്തിൽ നിയമസഭാംഗങ്ങൾ തന്നെ ക്രമപാലകസേനയിലെ ആളുകളെ, സ്ത്രീകളെ ഉൾപ്പടെ, കൈകാര്യം ചെയ്യുന്നു. അവിടവിടെ ആളുകൾ അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുന്നു. അത് സജ്ജീകരിച്ചവർ നാലാൾ കാൺകെയോ അല്ലാതെയോ പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലർ ചർച്ചയിൽ മുഴുകുന്നു.

ചർച്ചയുടെ സ്ഥായീഭാവം പഴയതു തന്നെ. പണ്ടൊക്കെ എന്തു സമാധാനമായിരുന്നു! “അടുത്തുനിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ“ ഉള്ളവരായിരുന്നു എല്ലാവരും. എല്ലാ നന്മകളും അന്നുണ്ടായിരുന്നു. എന്റെ കുട്ടിക്കാലമായിരുന്നു സ്വർഗ്ഗം. അതിനു ശേഷം ആളുകൾ സ്വാർഥരായി. അക്രമം കൂടി. കുടുംബം തകർന്നു. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല. പണ്ടത്തെ സ്ഥിതിയുമായി എല്ലാറ്റിനെയും നമ്മൾ ഇട തട്ടിച്ചുനോക്കി പരിതപിക്കുന്നു. ഇന്നലത്തേതിനെക്കാൾ മോശമാണ് ഇന്നത്തെ നില എന്നാണ് സങ്കല്പം. ഗൃഹാതുരത്വം നിറഞ്ഞ, നഷ്ടസ്വർഗ്ഗസ്മരണ ഉയർത്തുന്ന ഈ വികാരഗതിയെ നമ്മൾ നൊസ്റ്റാൽജിയ എന്ന പേരിട്ടു പാടി പുകഴ്ത്തുന്നു. ഹൌ! എന്തൊരു ചൂട്! എന്തൊരു ക്രൂരത! എന്തൊരു അക്രമം! അന്നൊക്കെ, ഗോർക്കി പറഞ്ഞ പോലെ, മനുഷ്യൻ എത്ര മനോഹരപദമായിരുന്നു! ഇന്നോ?

വാസ്തവത്തിൽ അന്നും മനുഷ്യൻ അത്ര മനോഹരപദമൊന്നുമായിരുന്നില്ല. പെരുമ്പാവൂ‍രിൽ ഒരു പാവത്തെ പോക്കറ്റടി സംശയിച്ച് ഒരു പൊലിസുകാരൻ തല്ലിക്കൊന്ന വർത്തമാനം വായിക്കുന്ന നേരത്ത് ഞാൻ മഹാഭാരതം വീണ്ടും വായിക്കുകയായിരുന്നു. യാദൃഛികമണെങ്കിലും പ്രധാനപ്പെട്ടതായിരുന്നു ആ സംഭവവും വായനയും. പഴമയും പുതുമയും ഒത്തുനോക്കാൻ അത് അവസരമുണ്ടാക്കി. നരൻ ക്രമാൽ ചവുട്ടിപ്പോകുന്ന വഴി അളന്നു നോക്കാനും ഇടയായി. മഹാഭാരതം രണ്ടായിരം കൊല്ലം മുമ്പത്തെ കലഹത്തിന്റെയും കൊലയുടെയും കഥയാകുന്നു. അതിൽ എവിടെയും ചോര കാണാം. യുദ്ധപർവങ്ങളിൽ ചോര കൊണ്ടൊരു കളി തന്നെ.

ചോരയും മാംസവും ചെളിയും ചേർന്നു കട്ട പിടിച്ചു കിടക്കുന്ന ബീഭത്സത എത്ര വരച്ചു കാണിച്ചാലും വ്യാസനു മതിയാവില്ല. പക്ഷേ കർണപർവത്തിലെത്തിയപ്പോഴേക്കും ഞാൻ മുഷിഞ്ഞു. ചോരകൊണ്ടും മാംസം കൊണ്ടും മാത്രം ജീവിക്കാൻ പറ്റില്ലല്ലോ. ആവർത്തനവിരസമെന്നു തോന്നാവുന്ന യുദ്ധവിവരണത്തിനിടയിൽ മാറിവരുന്ന മനുഷ്യഭാവങ്ങളിൽ പലതിന്റെയും പാരമ്യം കണ്ടു. ഇതിനെക്കാൾ മ്ലേഛവും ഭയാനകവുമായ ഇതിനുമുമ്പോ ഇനിമേലോ ഉണ്ടാവില്ല എന്ന് ഓരോ വരി കഴിയുമ്പോഴും പറഞ്ഞുപോയി. അതിനിടെ ഒരു തമിഴൻ കുരുക്ഷേത്രത്തിൽ മല്ലടിക്കാൻ ചെന്നിരിക്കുന്നതു കണ്ടു. അഹങ്കാരത്തിന്റെയും അന്ധമായ വീര്യത്തിന്റെയും പ്രകടനം കണ്ടു, ആ പാണ്ഡ്യ രാജാവിന്റെ അങ്കത്തിൽ. പാണ്ഡവപക്ഷത്തു ചേർന്നു പോരിനെത്തിയ അദ്ദേഹത്തെ അശ്വത്ഥാമാവ്‌ കൊന്നു കളഞ്ഞു. ഹിംസയുടെ ഓരോ രംഗത്തിലും വായനക്കാരൻ ആലോചിക്കും, പണ്ടൊന്നും സ്ഥിതി ഇത്ര മോശമായിരുന്നില്ല. അർജ്ജുനൻ യുധിഷ്ഠിരനെ വെട്ടാനൊരുങ്ങിനിൽക്കുന്ന രംഗം വീക്ഷിച്ചു കടന്നു പോകുന്നവർ പിറുപിറുക്കും, പണ്ടൊന്നും മനുഷ്യൻ ഇത്ര അധ:പതിച്ചിരുന്നില്ല.

വാസ്തവത്തിൽ മുമ്പ് ഇതിനെക്കാൾ അധ:പതിച്ചിരുന്നു. ജ്യേഷ്ഠനെ വെട്ടാനൊരുങ്ങുകയല്ല, വെട്ടിക്കൊല്ലുക തന്നെ ചെയ്യുന്ന വീരകഥകളുമായി എത്രയോ പരിചയിച്ചവരാണ് നമ്മൾ മനുഷ്യർ. സംശയിച്ചോ സംശയിക്കാതെയോ കണ്ണിൽ കണ്ടവരെ തല്ലിക്കൊല്ലുന്ന സംഭവവും നമുക്ക് പരിചിതം തന്നെ. അത്തരം രംഗം ഓരോ തവണ കാണുമ്പോഴും പണ്ടൊക്കെ ഇതിനെക്കാൾ ഭേദമായിരുന്നുവെന്ന് സ്വയം വിശ്വസിപ്പിച്ച് സന്തോഷിക്കാൻ ശ്രമിക്കുന്നുവെന്നേയുള്ളു. വാസ്തവത്തിൽ മനുഷ്യൻ കൂടുതൽ അക്രമിയാകുകയല്ല, അക്രമം കുറച്ചുകൊണ്ടുവരുകയാണെന്നതാണ് ചരിത്രസത്യം. കാലക്രമത്തിൽ മനുഷ്യൻ സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ആ കഥ, കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ, ഏറെ പരിണാമരമണീയമായിരിക്കുന്നു.

വീണ്ടും യാദൃച്ഛികത്വം നോക്കൂ. പെരുമ്പാവൂർകാരനെ ചുമ്മാതെ തല്ലിക്കൊന്നതിന്റെയും മഹാഭാരതത്തിലെ കൊലയുടെയും മനുഷ്യന്റെ അക്രമവാസനയുടെയും കഥ
ഓർത്തിരിക്കുമ്പോൾ അതേ വിഷയത്തെപ്പറ്റി കൂടുതൽ ഉത്സാഹജനകമായ ഒരു പുസ്തകത്തെപ്പറ്റി വായിക്കാനും ഇട വന്നു. കാലക്രമത്തിൽ മനുഷ്യന്റെ അകവും പുറവും സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ചിത്രണമാണ് ഹാർവർഡ് സർവകലാശാലയിൽ മനശ്ശാസ്ത്രപ്രൊഫസർ ആയ സ്റ്റീവൻ പിങ്കറുടെ Better Angels of our Nature എന്ന പുസ്തകം. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, മനുഷ്യൻ നന്നാവുകയാണ്, ചീത്തയാവുകയല്ല, എന്നതാണ് പിങ്കറുടെ പുസ്തകത്തിന്റെ താല്പര്യം.

സമാധാനത്തിനുവേണ്ടി യുദ്ധം നയിച്ച അബ്രഹാം ലിങ്കൺ നടത്തിയതാണ് നമ്മുടെ പ്രകൃതിയിലെ മാലാഖമാരെപ്പറ്റിയുള്ള ആ പ്രയോഗം. ഭൌതികമായ സാഹചര്യത്തിലും ആന്തരമായ ഭാവത്തിലും ഉണ്ടായ വികാസത്തിന്റെ ഫലമായി, മനുഷ്യൻ കാലക്രമത്തിൽ അക്രമത്തിൽനിന്ന് പിൻ വാങ്ങുന്നതിന്റെയും മനുഷ്യനിൽ കുടി കൊള്ളുന്ന സമാധാനത്തിന്റെ മാലാഖമാർ കൂടുതൽ ഉന്മിഷിത്താകുന്നതിന്റെയും ചിത്രം ഈ പുസ്തകത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്നു. മുമ്പത്തെക്കാൾ കുറഞ്ഞ തോതിലേ മനുഷ്യൻ ഹിംസ കാണിക്കുന്നുള്ളുവെന്ന് പിങ്കർ സമർഥിക്കുന്നു. നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പരിണാമജീവശാസ്ത്രത്തിന്റെയും പിൻ ബലത്തോടെ നടത്തുന്നതാണ് ഈ സമർഥനം.

മനുഷ്യന്റെ ക്രൂരതയും ഹിംസാവാസനയും കുറഞ്ഞുവരുന്നുവെന്ന് പിങ്കർ ലഘുവായി അങ്ങു പറഞ്ഞുപോകുന്നതല്ല. രസകരമായ കണക്കുകൾ നിരത്താനുണ്ട് അദ്ദേഹത്തിന്. ചരിത്രാതീതകാലത്ത് നടന്ന മനുഷ്യമരണത്തിൽ പതിനഞ്ചു ശതമാനവും നരഹത്യയായിരുന്നുവത്രേ. ചരിത്രത്തിന്റെ ഉദയത്തിനു ശേഷം, സമൂഹമെന്ന ചട്ടക്കൂടിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയതിനുശേഷം, ഏറ്റവും ഹിംസാത്മകമെന്നു കരുതപ്പെടുന്ന മെക്സിക്കോയിലെ അസ്റ്റെക് സമുദായത്തിൽ, അഞ്ചുശതമാനം ആളുകളേ കൊല്ലപ്പെട്ടിരുന്നുള്ളു. അത് പിന്നെയും കുറഞ്ഞുകൊണ്ടിരുന്നു. യൂറപ്പിൽ ഏറ്റവും രക്തപങ്കിലമായ കാലഘട്ടത്തിൽ പോലും--പതിനെട്ടാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും--യുദ്ധത്തിൽ ഉണ്ടായത് വെറും മൂന്നു ശതമാനം മരണമായിരുന്നു.

മനുഷ്യന്റെ പ്രകൃതിയിലും സംസ്കൃതിയിലും വന്നുകൂടിയ പരിണാമത്തിന്റെ ഫലമായിരുന്നു ഈ കുറവ്. ചിലർ അതിനെ ഒരു സംസ്കരണപ്രക്രിയയായി കരുതുന്നു. Civilizing Process. പതിനേഴാം നൂറ്റാണ്ടിലെ യൂറപ്പിൽ മർദ്ദനത്തിനും ക്രൂരതക്കും ഹിംസാത്മകമായ ശിക്ഷക്കുമെതിരെ ആ പ്രക്രിയയുടെ ഭാഗമായി ശക്തമായ ഒരു പ്രസ്ഥാനം തന്നെ നിലവിൽ വന്നു. മനുഷ്യനെതിരെയുള്ള അക്രമത്തിനെതിരെ മാത്രമല്ല, മൃഗങ്ങൾക്കെതിരെയുള്ള ഹിംസക്കെതിരെയും മനുഷ്യൻ ശബ്ദമുയർത്തിയതെ ആ സംസ്കരണപ്രക്രിയക്കിടയിലായിരുന്നു. പിന്നെയും പത്തിരുപത് നൂറ്റാണ്ടു മുമ്പ്, യുദ്ധത്തിലെ ചോരപ്പുഴ കണ്ട് നടുങ്ങിയ ഒരു ചക്രവർത്തി മൃഗബലിക്കെതിരെ തിരിഞ്ഞ കഥയുമായി പിങ്കർ അത്ര തന്നെ പരിചയപ്പെട്ടുകാണില്ല. ഉണ്ടായതിനോടെല്ലാം കാരുണ്യം കാണിക്കണമെന്ന ഭൂതദയ ആദർശവും ചിന്താപദ്ധതിയുമായി സ്വീകരിച്ച സാംസ്കാരികസാഹചര്യത്തിൽനിന്ന് ഏറെ കണക്കും കാര്യവും അദ്ദേഹത്തിന്റെ വാദഗതികൾക്ക് ഇട്ടം കൂട്ടാൻ ഉപയോഗിച്ചിട്ടുള്ളതായി തോന്നുന്നില്ല.

എന്തൊക്കെയായാലും, മനുഷ്യൻ നല്ലവനായി വരുന്നുവെന്നു തന്നെയാണ് പിങ്കറുടെ വാദം. ഭൊതികസാഹചര്യത്തിൽ വരുന്ന മാറ്റങ്ങളും ആന്തരമായ ചോദനകളും ആ പ്രക്രിയക്കു നിദാനമാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയല്ലോ. സമൂഹവും ഭരണകൂടവും ഉണ്ടായത് ആ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. കണ്ണിൽ കണ്ടവരെ കാരണം പറഞ്ഞോ പറയാതെയോ തല്ലിക്കൊല്ലുന്നത് ഭരണകൂടം കൊഴിഞ്ഞു പോകുമ്പോഴായിരിക്കും. സംഘർഷം ഉണ്ടാക്കുന്ന സമൂഹഘടനകളും കാലാവസ്ഥയിലെ വലിയ ഏറ്റക്കുറച്ചിലുകളും ഹിംസ വർദ്ധിക്കാൻ ഇടയാക്കിയിരിക്കും. അവയെ ക്രമീകരിക്കാനുള്ള അഭിലാഷവും ആർജ്ജവവും മനുഷ്യന് ഉണ്ടായാൽ നമ്മൾ ഭയപ്പെടുന്നതു പോലെ തമ്മിൽ തല്ലി ചാവാൻ തയ്യാറായി നിൽക്കുന്ന ഒരു സമൂഹവും, അതിൽ ആളുകളെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുന്ന ഒരു കൽക്കിയും അവതരിക്കില്ല. സർവനാശത്തിനു വേണ്ട വിത്തു മുഴുവൻ താൻ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന മനുഷ്യന്റെ തിരിച്ചറിവു തന്നെയാണ് അടുത്ത യുദ്ധത്തിനെതിരയുള്ള കരുതൽ നടപടി. ഇനി ഒരു യുദ്ധം വയ്യ. കാരണം അതിനു ശേഷം യുദ്ധം ചെയ്യാൻ ആരുമുണാവില്ല.

ഹിംസ കുറക്കാൻ സഹായകമായ സോഷ്യൽ എഞ്ചിനീയറിംഗിനെപ്പറ്റി പിങ്കർ ഉന്നയിക്കുന്ന ഒരു വാദം കൂടി പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. സ്ത്രീശാക്തീകരണം എന്ന വായടപ്പിക്കുന്ന വാക്കുകൊണ്ട് അറിയപ്പെടുന്ന സംസ്കരണപ്രക്രിയ വേണ്ടപോലെ നടക്കുന്ന സമൂഹത്തിൽ ഹിംസ കുറഞ്ഞിരിക്കും. അതുകൊണ്ട് മനുഷ്യനെ നന്നാക്കാൻ നല്ലൊരു വഴി സ്ത്രീയെ അധികാരത്തിലിരുത്തുകയാവും. തർക്കമുണ്ടോ? എങ്കിൽ നമുക്ക് പിങ്കറെ വിളിക്കാം.

(malayalam news oct 17)

Tuesday, October 11, 2011

പിള്ളയുടെ വിളികൊണ്ട ഫോൺ

ആർ ബാലകൃഷ്ണ പിള്ളയും ടെലിഫോണും തമ്മിൽ അക്ഷരവും അർഥവും തമ്മിലുള്ള ഒരു ബന്ധമുണ്ടെന്നു കാണുന്നു. അദ്ദേഹം ആരെയെങ്കിലും വിളിച്ചാലും ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാലും വേറെ ആരെയെങ്കിലും ആരെങ്കിലും വിളിച്ചാലും
ചോദ്യകർത്താവായോ പലപ്പോഴും ഉത്തരവാദിയായോ ബാലകൃഷ്ണ പിള്ള ഉണ്ടാകും. ആരും വിശേഷിച്ചൊരു ശ്രമവും നടത്താതെത്തന്നെ അങ്ങനെയൊരു ബന്ധം ഉണ്ടായിപ്പോകുന്നു. ബാലകൃഷ്ണ പിള്ളയായതുകൊണ്ട് അത് അനിവാര്യമായ ഒരു വിവാദത്തിൽ കലാശിക്കുന്നുവെന്നേയുള്ളു.

ഇപ്പോൾ വിളികൊണ്ടിരിക്കുന്ന ഫോൺ ബന്ധം, ദേവഭാഷയിൽ പറഞ്ഞാൽ,
സർവവിദിതമാണ്. സർവവിദിതം എല്ലായ്പ്പോഴും എല്ലാവർക്കും അറിവുള്ളതാകണമെന്നില്ല. ജയിലിനെക്കാൾ സുഖമുള്ള ആസ്പത്രിമുറിയിൽനിന്ന് പിള്ളയും, ആരൊക്കെയോ പിള്ളയെയും, ഫോണിൽ വിളിച്ചിരിക്കുന്നുവെന്നാണ് സംസാരം. വിളി നടന്നുവോ, വിളി നടന്നെങ്കിൽ സംസാരം നടന്നുവോ, സംസാരം നടന്നെങ്കിൽ എന്തു സംസാരിച്ചു എന്നായിരിക്കണം അന്വേഷണത്തിന്റെ സാധാരണ ഗതി. വിളി നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ ജയിലിൽ, അല്ലെങ്കിൽ ആസ്പത്രിയിൽ, നാലു ദിവസം കൂടി കഴിയണമെന്ന കല്പന വന്നിരിക്കുന്നത്.

പക്ഷേ മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ സെക്രട്ടറിയുമായോ, എന്തു സംസാരിച്ചു എന്നതു പോയിട്ട്, എന്തെങ്കിലും സംസാരിച്ചുവോ എന്നു പോലും തീർത്തും തെളിഞ്ഞിട്ടില്ല. സംസാരം എന്തോ ആകട്ടെ, സംസാരം നടന്നോ ഇല്ലേ എന്ന ചോദ്യം അവിടെ ഇരിക്കട്ടെ, പിള്ളയും ഫോണും തമ്മിലുള്ള ബന്ധമാണ് ഒരാഴ്ചയായി നമ്മുടെ സംസാരവിഷയം. പിള്ളയാ‍യാൽ ഏതു ഫോൺ വിളിയും സംസാരമാകും. അതാണ് അദ്ദേഹത്തിന്റെ നാക്കിന്റെ ഗുണം.

ഇടമലയാറിന്റെ ഹീറോ ആയി വി എസ് അച്യുതാനന്ദൻ അവതരിക്കുന്നതിനുമുമ്പ്,
കാൽനൂറ്റാണ്ടിലേറെ മുമ്പ്, എല്ലില്ലാത്ത ആ നാക്ക് പിള്ളക്കു പിഴയായി. കൊച്ചിയിൽ ഒരു പ്രസംഗവേദിയിൽനിന്ന് വാചകമടിച്ചുപോയപ്പോൾ, സംഗതി പൊലിപ്പിക്കാൻ വേണ്ടി പറഞ്ഞ ഒരു വാക്യമാണ് ഗുലുമാലായത്. സാധാരണഗതിയിൽ നാലാൾ കയ്യടിക്കാവുന്ന ഒരു വാചകം. നമുക്കൊരു കോച് ഫാക്റ്ററി കിട്ടണമെങ്കിൽ, പഞ്ചാബ് മോഡൽ സമരം നടത്തണമെന്നാണെങ്കിൽ, അതുമാവാം--അത്രയേ പറഞ്ഞുള്ളൂ. പക്ഷേ അതിന്റെ പേരിൽ ചെങ്കൊടിക്കാരും മൂവർണക്കൊടിക്കാരും ഒരു പോലെ അദ്ദേഹത്തെ വളഞ്ഞിട്ടു ശകാരിച്ചു. അദ്ദേഹത്തിന്റെ ഉദ്യോഗം പോയി.

അതുമായി ബന്ധപ്പെട്ടും ഒരു ഫോൺ വിവാദം ഉണ്ടായി. പിള്ള വിളിച്ചതുമല്ല, കേട്ടതുമല്ല, ആ ഫോൺ വിളി. അദ്ദേഹത്തെ ദ്രോഹിക്കാൻ വേണ്ടി വേറൊരാൾ വേറൊരാൾക്ക് എത്തിച്ചതായിരുന്നു ആ വിളി. വിളിച്ചെന്നു പറയുന്നയാൾ മുഖ്യമന്ത്രി കെ കരുണാകരൻ. കേട്ടെന്നു പറയുന്നയാൾ ജസ്റ്റിസ് കെ പി രാധാകൃഷ്ണ മേനോൻ. ഒരു സൊല്ലയായി മാറിയ രാഷ്ട്രീയസുഹൃത്തിനെ ഒതുക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രി ഒരു ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുക! ഒരു പുരുഷായുസ്സു മുഴുവൻ വിഴുങ്ങിയാലും തീരത്തതായിരുന്നു ആ വാർത്താമസാല. ഹാ കഷ്ടം, ഒന്നു രണ്ടാഴ്ചകൊണ്ട് അതിന്റെയും എരിവും പുളിയും പോയി.

ആ ഫോൺ വിളി വാർത്ത പൊട്ടിച്ച ഉശിരൻ ചെറുപ്പക്കാരൻ, രാജാമണി വേണു, പിന്നെ ഐ എഫ് എസ്സിൽ ചേർന്നു, അംബാസഡറായി. ആ വാർത്തയുമായി ബന്ധപ്പെട്ടവരിൽ ചിലർ മരിച്ചു. എന്നിട്ടും പുളി മാറാതെ ആ വാർത്തയുടെ ഓർമ്മ ഇന്നും നില നിൽക്കുന്നു. പുതിയ ഫോൺ വിവാദത്തിന്റെ പിൻ നിലാവിൽ അദ്ദേഹം പഴയതിനെപ്പറ്റിയും ഓർത്തു രസിക്കുന്നുണ്ടാകാം. അന്നത്തെ വിവാദംകൊണ്ടും അദ്ദേഹത്തിന് വലിയ ആപത്തൊന്നും ഉണ്ടായില്ലെന്നത് ഏതു ദേവന്റെ കാരുണ്യം?

അന്നത്തെ വിവാദത്തിൽ കരുണാകരനെ പൂട്ടണമെന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളു. പിള്ളയെ ഒന്നു കൂടി ചൂടാക്കുകയുമാകാം. പക്ഷേ കൂടുതൽ സാമൂഹ്യപ്രാധാന്യമുള്ള ചോദ്യങ്ങൾ അന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഇന്നത്തെ ഫോൺ സൌകര്യമൊന്നും അന്നില്ല. ഇന്നാണെങ്കിൽ എവിടന്ന് എത്രനേരം ആരെ വിളിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും. എന്തു സംസാരിച്ചു എന്നറിയാൻ ഇന്നും വിഷമം തന്നെ--നേരത്തേ നിശ്ചയിച്ച്ട്ടില്ലെങ്കിൽ. കാലേക്കൂട്ടി ഉറപ്പിച്ചതാണെങ്കിൽ, സംസാരം മുഴുവൻ രേഖപ്പെടുത്താം, തെളിവായി വിളമ്പാം. പൌരന്റെ സ്വകാര്യത അത്രക്കൊക്കെയേ ഉള്ളു.

നമ്മുടെ ഫോൺ വിളി നടക്കുമ്പോൾ, സെൽ ഫോൺ നിലവിൽ വരാൻ പത്തിരുപതു കൊല്ലം പിന്നെയും വേണ്ടിയിരുന്നു. മുഖ്യമന്ത്രി നടത്തിയതായി പറയുന്ന ഫോൺ
ചോർത്താൻ രഹസ്യനിർദ്ദേശം ഉണ്ടായിരുന്നോ? മുഖ്യന്റെയും ന്യായാധിപന്റെയും ഫോൺ ചോർത്തിയെന്നു വേണം വിചാരിക്കാൻ, വാർത്ത പോയ പോക്കു കണ്ടപ്പോൾ. പക്ഷേ ഫോൺ വിളിക്ക് നിദാനമായി അന്ന് പുറത്തു വന്ന കടലാസുകൾ തെളിവെന്ന നിലയിൽ തീരെ അപര്യാപ്തമായിരുന്നു. അതു കൊണ്ടെന്താ? കാര്യം നടന്നില്ലേ?

സാധാരണ പൌരന്റെ ഫോൺ പൊലും ചോർത്താൻ അനുമതി കിട്ടണമെങ്കിൽ പൊലിസിന് പല നടപടിക്രമങ്ങളൂം പൂർത്തിയാക്കേണ്ടതുണ്ട്. തോന്നിയ പോലെ തോന്നുന്നവരുടെ ഫോൺ ചോർത്താൻ പറ്റില്ല. പിന്നെ എല്ലാവരുടെയും ഫോൺ
ചോർത്തണമെങ്കിൽ, അത്രയും ആളുകൾ ചോർത്താനും വേണ്ടിവരും. എന്തൊരു ചിലവും ദുരിതവുമാകും! അതിനു മീതെയാകും പൌരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള കോലാഹലം. വാർത്ത കനപ്പിക്കാൻ വേണ്ടി ഫോൺ ചോർത്തിയതിന്റെ പേരിൽ സാക്ഷാൽ റൂപ്പർട് മർഡോക്കിനു തന്നെ ഈയിടെ പരസ്യമായി മാപ്പു പറയേണ്ടി വന്നത് ഓർക്കുമല്ലോ. പിള്ളയുടെ കാര്യത്തിൽ സ്വകാര്യതയെക്കാൾ കവിഞ്ഞതോ കുറഞ്ഞതോ ആയ എന്തൊക്കെയോ ആണ് ചർച്ച ചെയ്യപ്പെടുന്നതെന്നു മാത്രം.

കേമന്മാർ കൊണ്ടു നടക്കുന്ന ചില ഫോണുകളിൽ രഹസ്യം പരസ്യമാവാതിരിക്കാൻ ഒരു സംവിനമുണ്ടായിരിക്കും. പരസ്യമാക്കാൻ വയ്യാത്തതൊന്നുമില്ലാത്തവർക്ക് അതൊന്നും വേണ്ടായിരിക്കും. പിള്ള അങ്ങനെയല്ലല്ലോ. അദ്ദേഹം ഫോണിൽ പറയുന്നതും
കേൾക്കുന്നതും മൂന്നാമതൊരാൾക്കു മനസ്സിലാവാതാക്കുന്ന ഏർപ്പാടുള്ള സെൽ ഫോൺ കിട്ടിയാൽ കൊള്ളാമെന്നുണ്ടാകും പിള്ളക്ക്. പുതിയ രാഷ്ട്രീയ-സാമ്പത്തികസന്ദർഭത്തിന്റെ ഒരു ആവശ്യം കൂടിയാകുന്നു ആ സംവിധാനം. പണ്ടേ അതു മനസ്സിലാക്കിയ ആളാണ് പിള്ള. അതിന്റെ പേരിലും അദ്ദേഹം ദുരിതം സഹിച്ചു.

ഇടമലയാറിന്റെ മുമ്പാണ് കാലം. പിള്ള വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുത്തിട്ട് കാലം ഏറെയായിരുന്നില്ല. വൈദ്യുതപദ്ധതികളുടെ പ്രവർത്തനത്തെപ്പറ്റി ആശയവിനിമയം നടത്താൻ ബന്ധപ്പെട്ട എങിനീയർമാരും പദ്ധതി ആപ്പിസുകളും ഉപയോഗിക്കുന്ന ഒരു ഫോൺ ശൃംഖലയുണ്ട്. റാക്സ് എന്ന് അതിനെ പറഞ്ഞിരുന്നോ എന്നു തോന്നുന്നു. പദ്ധതിയുടെ അപ്പപ്പോഴത്തെ കാര്യങ്ങൾ കൈ മാറാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ് ആ വയർലെസ് ഹോട് ലൈൻ. പൊലിസുകാരും മറ്റും ഉപയോഗിക്കുന്ന മട്ടിലൊരു സംവിധാനം. അതു കണ്ടപ്പോൾ അങ്ങനെയൊന്ന് തന്റെ വീട്ടിലും വേണമെന്നായി പിള്ള. തന്റെ ഇഷ്ടത്തെ നിയമമാക്കി മാറ്റുന്ന സ്വഭാവത്തിന് കേളി കേട്ടയാളാണ് പിള്ള. അദ്ദേഹം രഹസ്യ ഫോൺ ആഗ്രഹിച്ചു; അത് നടപ്പായി. ഇങ്ങനെ ചുരുക്കിപ്പറഞ്ഞുപോകുന്ന കാര്യവും, പുള്ളി പിള്ളയായിരുന്നതുകൊണ്ട്, അന്ന് നന്നേ കൊഴുത്തു എന്ന് ഓർത്തു പോകുന്നു.

(malayalam news oct 10)