Tuesday, January 10, 2012

സമന്മാരിൽ ഒരുവൻ

കഴിഞ്ഞ കൊല്ലത്തെ വാർത്താതാരത്തെ തിരഞ്ഞെടുക്കുന്ന മനോരമ ന്യൂസിന്റെ പരിപാടിയിൽ ഉയർന്നതാണ് ചോദ്യം. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈ കടത്തുന്നു, എല്ലാം മുഖ്യമന്ത്രിമയമാകുന്നു എന്നൊക്കെയായിരുന്നു ഒരു വാദം. മന്ത്രി കെ സി ജോസഫും മുൻ മന്ത്രി വിജയകുമാറും ഉണ്ടായിരുന്നു. പക്ഷേ മുഖ്യമന്ത്രി എല്ലാവരെയും കവച്ചുവെക്കുന്ന, എല്ലാവരുടെയും അധികാരം കവരുന്ന ഒരാളായി മാറുകയല്ലേ എന്ന ചോദ്യത്തോടെ പ്രതികരിക്കാനുള്ള ഊഴം എന്റേതായിരുന്നു.

അറപ്പ് ലവലേശമില്ലാതെ ഉമ്മൻ ചാണ്ടിയെ പിൻ തുണച്ചുകൊണ്ടുതന്നെ ഞാൻ സംസാരിച്ചു. മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാരുമായി തെറ്റിക്കാനുള്ള ഒരു അവസരമായി പരിപാടി മാറരുതെന്നു പറഞ്ഞുകൊണ്ടായിരുന്നു എന്റെ തുടക്കം. പല വകുപ്പുകളിലും
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പട തുടങ്ങിയെന്നായിരുന്നു സംസാരം. വാസ്തവത്തിൽ ആ പട അടച്ചു പിടിച്ച സംസാരത്തിൽ ഒതുങ്ങാനുള്ളതുപോലും ഇല്ലായിരുന്നു. മുഖ്യമന്ത്രി മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുകയോ തീരുമാനം എടുക്കുകയോ ചെയ്താൽ ഏകാധിപത്യപ്രവണതയായി. ഞാനൊന്നും കേട്ടില്ല, കണ്ടില്ല, ഞാനൊന്നും മിണ്ടില്ല എന്ന മട്ടിൽ ഇരിക്കുന്ന കുരങ്ങന്മാരുടെ നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചാൽ, ഏകാധിപത്യപ്രവണതയെപ്പറ്റിയൊരു ആരോപണം ഉണ്ടാവില്ല; പക്ഷേ ഇങ്ങനെയൌർ അനങ്ങാപ്പാറ ഉണ്ടോ എങ്ങാനും എന്നാകും അപ്പോൾ വിമർശകരുടെ ചോദ്യം.

വേണ്ടപ്പോൾ മറ്റുള്ളവരുടെ വകുപ്പുകളിലും ഇടപെടാൻ കഴിവുണ്ടാകുകയും ആ കഴിവ് വേണ്ടപ്പോൾ പ്രകടിപ്പിക്കുകയും ചെയ്താലേ മുഖ്യമന്ത്രി മുഖ്യമന്ത്രി ആകൂ. ആരെങ്കിലുമൊക്കെ മുറുമുറുത്തേക്കാം. ആരെങ്കിലും ഏകാധിപത്യപ്രവണതയെപ്പറ്റി
വിമർശനം ഉയർത്തിയേക്കാം. അതൊന്നും ഗൌനിക്കാതെ, താൻ ഇടപെടേണ്ട വിഷയമാണെന്നു തോന്നുമ്പോൾ, അതിൽ ഇടപെടാൻ തന്റേടം കാണിക്കാത്ത മുഖ്യമന്ത്രി സ്വന്തമോ മറ്റുള്ളവരുടേതോ ആയ തടവിൽ പാർക്കുന്ന ആളാകാനേ തരമുള്ളു. മുഖ്യമന്ത്രിയുടെ അധികാരം ഉൾക്കൊള്ളാനോ പ്രയോഗിക്കാനോ കഴിയാത്ത ആളുകൾ മുഖ്യമന്ത്രിയും മറ്റും ആകുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റെ ദൈന്യം. ആ ദൈന്യം വരുത്തെവെക്കുന്നതോ, നമ്മൾ ഏറെ പാടിപ്പുകഴ്ത്തുന്ന മുന്നണിരാഷ്ട്രീയത്തിന്റെ പ്രത്യാഘാതമാണു താനും.

കോൺഗ്രസ്സിനെ തോല്പിക്കാൻ സി പി എം “ഏതു ചെകുത്താനെ”യും കൂട്ടുപിടിച്ച അറുപതുകളുടെ അവസാനത്തിനുശേഷം ആ പാർട്ടി ആലോചനയിലായിരുന്നു. അങ്ങനെ എല്ലാവരെയും കൂട്ടുപിടിച്ച് മന്ത്രിസഭ ഉണ്ടാക്കിയാൽ എല്ലാം കൊണ്ടും ബോറാവും എന്ന തോന്നൽ അന്നു മുതലേ ബലപ്പെട്ടു വന്നു. ചുരുക്കിപ്പറയട്ടെ, അതിന്റെ ഫലമായി ഒരു പതിറ്റാണ്ടിലേറെ സി പി എം അധികാരത്തിനു പുറത്തായി. അധികാരത്തിൽനിന്ന് ഏറെ വിട്ടുനിൽക്കുന്നത് ആരെ സംബന്ധിച്ചായാലും അത്ര സുഖമുള്ള ഏർപ്പാടല്ല. അങ്ങനെ പുതിയൊരു മുന്നണീസമവാക്യത്തിന്റെ ബലത്തിൽ എൺപതുകളിൽ സി പി എം വീണ്ടും മന്ത്രിസഭ ഉണ്ടാക്കി. ആ കാലഘട്ടത്തിലേതാണ് മുഖ്യമന്ത്രിയുടെ അധികാരത്തെപ്പറ്റിയുള്ള ഈ കഥ.

ഏതോ ഒരു ഫയൽ കാണണമെന്ന് മുഖ്യമന്ത്രിക്കു തോന്നി. ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. നായനാർക്ക് കാണണമെന്നു തോന്നിയതായിരിക്കണമെന്നില്ല. സ്പിരിറ്റ് കുംഭകോണം സംബന്ധിച്ചതോ മറ്റോ ആയ ആ ഫയൽ എന്തെങ്കിലും ആപത്ത് ഒളിച്ചുവെച്ചിട്ടുണ്ടോ എന്നു മനസ്സിലാ‍ക്കാൻ മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും ഇടവും വലവും നിന്നിരുന്ന പാർട്ടിക്കാർക്ക് തിടുക്കമായി. അവർ മുഖ്യമന്ത്രിയുടെ ആപ്പിസിലേക്ക് ഫയൽ വിളിപ്പിച്ചു. തൊട്ടാൽ പൊട്ടുകയോ പൊള്ളുകയോ ചെയ്യാമായിരുന്ന ആ ഫയൽ അപ്പോൾ വ്യവസായമന്ത്രി പി സി ചാക്കോ താഴിട്ടു പൂട്ടിവെച്ചിരിക്കുകയായിരുന്നു.

എന്തുവന്നാലും ആ സന്ദിഗ്ധഘട്ടത്തിൽ ഫയൽ വിട്ടുകൊടുക്കില്ലെന്നായി ചാക്കോ. മുഖ്യമന്ത്രി ചോദിക്കുമ്പോഴൊക്കെ ചോദിക്കുന്നതെല്ലാം സമർപ്പിക്കാൻ ബാധ്യതയുള്ള ആളല്ല മന്ത്രി എന്ന് അന്നത്തെ കോൺഗ്രസ്സുകാർ വാദിച്ചു. മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ ആ വാദം ഘോരമായിത്തന്നെ അവതരിപ്പിച്ചുവത്രേ മന്ത്രിസഭായോഗത്തിൽ. മുഖ്യമന്ത്രി മന്ത്രിസഭയുടെ മൊത്തം പ്രതിനിധിയോ നേതാവോ അല്ല, അധികാരം പൂർണമായും കയ്യാളുന്ന മന്ത്രിയോ മറ്റു മന്ത്രിമാരുടെ വകുപ്പിൽ ഇടപെടാൻ സ്വാതന്ത്ര്യം ഉള്ള ആളോ അല്ല; മുഖ്യമന്ത്രി മറ്റുള്ളവരെപ്പോലെയേ ആകുന്നുള്ളു. സമന്മാരെക്കാൾ വലിയവനല്ല, സമന്മാരിൽ ഒരുവനാണ് മുഖ്യമന്ത്രി എന്ന് അന്നൊരു ധാരണ ഉണ്ടായതായി കേട്ടിരുന്നു.

മുഖ്യമന്ത്രി എന്ന പദവിയുടെ അപനിർമ്മാണമായിരുന്നു ആ ധാരണ. ഭൂരിപക്ഷം സമ്മതിദായകരുടെ പിന്തുണയോടെ, ആലോചിച്ചുറപ്പിച്ച നയവും പരിപാടിയും
നിർബ്ബാധം നടപ്പാക്കാൻ ഒരു കക്ഷി ഉണ്ടാകുകയാണ് പാർലമെന്ററി ജനാധിപത്യത്തിലെ ഒരു പ്രധാന വ്യവസ്ഥ. ഒരു കക്ഷിയെയും ജനങ്ങൾ കണ്ണടച്ചു വിശ്വസിക്കാതായതോടെ ആ വ്യവസ്ഥ പോയി. പല കക്ഷികളും ഒരേ സമയം അധികാരത്തിൽ പങ്കാളികളായതോടെ, ഏറ്റവും വലിയ കക്ഷിയുടെ പ്രാമാണ്യവും അതിന്റെ ലീഡറുടെ ഗ്ലാമറും ഇല്ലാതായി. മുഖ്യമന്ത്രി മറ്റു മന്ത്രിമാരെപ്പോലെ പ്രവർത്തിക്കണം. അവരുടെ യോഗത്തിൽ അധ്യക്ഷനായിരിക്കാം എന്നു മാത്രം. വിവാദം വരുമ്പോൾ ഒരു ഫയൽ വരുത്തി പരിശോധിക്കാനുള്ള അവകാശം പോലും ഇല്ലാത്ത ഒരു മണ്ണുണ്ണിയെപ്പോലെയായിത്തുടങ്ങി മുഖ്യമന്ത്രി.

കേന്ദ്രത്തിൽ സംഭവിച്ചതും ഇതു തന്നെ. പേരുകളും പദവികളും മാറിയെന്നു മാത്രം. വിശദാംശങ്ങളിലേക്കു കടക്കേണ്ട. ഇന്ദിര ഗാന്ധിക്കുശേഷം ഉണ്ടായ പ്രധാനമന്ത്രിമാരിൽ എത്ര പേർ പ്രധാനമന്ത്രിക്കുണ്ടാകേണ്ട അധികാരം വിനിയോഗിക്കാൻ സന്നദ്ധരായി എന്ന് കണക്കു കൂട്ടി നോക്കുക. ഏറ്റവും ദുർബ്ബലമായ ഒരു കക്ഷിയുടെ പല നേതാക്കളിൽ ഒരാൾ പൊടുന്നനവേ പ്രധാനമന്ത്രിയായതും അത്ര തന്നെ പൊടുന്നനവേ
അധികാരത്തിൽനിന്ന് ഇറങ്ങിപ്പോയതും പഴയ കഥയല്ല. ആർക്കും പ്രധാനമന്ത്രിയുടെ വിലയും നിലയും ഉണ്ടായിരുന്നില്ലെന്നതാണ് കാര്യവും കാരണവും. സോണിയ ഗാന്ധിയെ കോൺഗ്രസ് നേതാവാക്കിയപ്പോൾ, പ്രധാനമന്തിയാക്കാൻ ആളെ വേറെ നോക്കണമെന്ന് മറ്റൊരു കക്ഷി ശഠിച്ചു. ആരുടെ ശാഠ്യവും വകവെച്ചു കൊടുക്കേണ്ടതായിത്തീർന്നിരുന്നു അപ്പോഴേക്കും നമ്മുടെ പാർലമെന്ററി രാഷ്ട്രീയം. അതിന്റെ ഫലം അതിനെക്കാൾ വഷളായിരുന്നു. പ്രധാനമന്ത്രിയെക്കാൾ പ്രധാനമാണ് പ്രധാനമന്ത്രിയാകാൻ പറ്റാത്ത ആളുടെ പദവി എന്ന സ്ഥിതി വരെ എത്തി.

ഈ നിലക്ക് നോക്കിയാൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണത്തിനു മറുപടിയാകും. സ്വന്തം നിയമസഭാകക്ഷിയുടെ ബലത്തിൽ അഹങ്കരിക്കാവുന്ന പതനത്തിലല്ല കോൺഗ്രസ്. രണ്ടോ മൂന്നോ ആളുകൾ പിണങ്ങിയാൽ പിരണ്ടുവീഴാവുന്നതാണ് മന്ത്രിസഭ. എന്നിട്ടും മുഖ്യമന്ത്രിയുടെ പദവിയും അധികാരവും ഒട്ടൊക്കെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യം.

(malayalam news jan 9)

Monday, January 2, 2012

ഒരു വർഷവും ദുരന്തചിന്തകളും

ഇക്കൊല്ലം എല്ലാം തീരും. മൃത്യമായി പറഞ്ഞാൽ, 2012 ഡിസംബർ 21, അല്ലെങ്കിൽ 23. അന്ന് ലോകം അവസാനിക്കും. അതാണ് മയദർശനം.

മധ്യ അമേരിക്കയിൽ കൃസ്തുവിനുമുമ്പ് പുഷ്ടിപ്പെട്ടുവന്നതായിരുന്നു മയസംസ്കാരം. നമ്മൾ പുഷ്പകവിമാനത്തിന്റെ ഓർമ്മ അയവിറക്കുന്നതു പോലെ, മെക്സിക്കോവിലെയും മറ്റും ആളുകൾ ഇപ്പോഴും അവരുടെ മയസംസ്ക്കാരത്തിന്റെ പഴമ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഉത്തര അമേരിക്കയെ വെറുക്കുന്ന കൂട്ടർ മയസംസ്കാരത്തിന്റെ പ്രണേതാക്കളെ പുകഴ്ത്തിയും അമേരിക്കയെ അപലപിച്ചും അരങ്ങു തകർക്കുന്നതു കാണാം.

നമുക്ക് മന്വങ്ങളും കല്പങ്ങളും ഉണ്ടായിരുന്നതു പോലെ, ആ പ്രാചീനർക്ക് അവർക്ക് അവരുടേതായ കാലഗണന ഉണ്ടായിരുന്നു, വിശദമായി കണക്കു കൂട്ടി തയ്യാറാക്കിയ മയപഞ്ചാംഗം ഉണ്ടായിരുന്നു. അതനുസരിച്ച് 2012ന്റെ അവസാനം ഒരു കാലഘട്ടത്തിന്റെ അവസാനമാകുന്നു. ആ കാലഘട്ടത്തിന്റെ അവസാനം ലോകം അവസാനിക്കും. അല്ലെങ്കിലോ, ഒരു നവയുഗം ആരംഭിക്കുകയും ചെയ്യും. പോരേ പൂരവും പ്രവചനവും?

ഒന്നുകിൽ തോൽക്കും അല്ലെങ്കിൽ ജയിക്കും എന്ന മട്ടിലുള്ള പ്രവചനത്തെ പരിഹസിക്കരുത്. പണ്ടേതോ മയമാനസങ്ങളീൽ തെളിഞ്ഞുവന്നതാണ് ആ ഗണിതവും നിഗമനവും. ഇന്നും ആ പ്രവചനത്തിന്റെ വിശ്വാസ്യതയെയും ഭയാനകതയെയും പറ്റി അവിടവിടെ ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ലോകം അവസാനിക്കുന്നുവെന്ന ചിന്ത എപ്പോഴും ചർച്ച ചെയ്യേണ്ടതാണല്ലോ.

ഞാൻ ഓർക്കുന്നു, ആദ്യമായി ഞാൻ കേട്ട ലോകാവസാനപ്രവചനം അറുപതുകളിലായിരുന്നു. നെഹ്രുവും അദ്ദേഹത്തിന്റെ ശാസ്ത്രീയബുദ്ധിയും വിപണിയിൽ വിറ്റഴിയുന്ന കാലം. Scientific Temper ഇല്ലാത്തവരെ കളിയാക്കിത്തള്ളുന്നതായിരുന്നു ധൈഷണിക ഫാഷൻ. ആധ്യാത്മിക രാഷ്ട്രീയത്തിലേക്ക് ആളുകൾ ഇറങ്ങിയതും ഒന്നോ രണ്ടോ വിള എടുത്തതും പിന്നീടായിരുന്നു. ലോകം അവസാനിക്കുന്നു എന്നു പ്രവചിച്ച ചിലർ രക്ഷാമാർഗ്ഗവും തേടി ഏതോ കുന്നിൻ മുകളിൽ പാർപ്പുറപ്പിച്ചു. നെഹ്രുവാകട്ടെ, തീൻ മൂർത്തി ഭവനിലും സെക്രട്ടേറിയറ്റിലും റോബർട് ഫ്രോസ്റ്റിന്റെ ഈരടി ഉരുവിട്ടും സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങൾ മനസ്സിൽ കുറിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നോട്ടു പോയി.

വാസ്തവത്തിൽ നെഹ്രുവിന്റെ നിലപാടായിരുന്നു ശരി. ലോകം അവസാനിച്ചില്ലെന്നു മാത്രമല്ല, അതിന് തരിമ്പും ആപത്തു പറ്റിയതുമില്ല. അന്നത്തെ ദുരന്തപ്രവാചകരുടെ ചിന്തയുടെ രണ്ടു വശങ്ങൾ രസകരമായിരിക്കുന്നു. ലോകം എന്നാൽ ഇന്ത്യയെന്നോ ഭൂമിയെന്നോ മാത്രമേ അവർ കരുതിയിരുന്നുള്ളുവെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ മനുഷ്യർക്ക്--ഏറിയാൽ മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും കൂടി--ഉണ്ടാകാൻ പോകുന്ന നാശത്തെപ്പറ്റി മാത്രം അവർ ആലോചിച്ചത്. പാറകളും പുഴകളും മരുഭൂമികളും മാന്തോപ്പുകളും അതൊന്നുമില്ലാത്ത ഊഷരതകളും അവയെ ഉൾക്കൊള്ളുന്ന ഗോളാന്തരങ്ങളും അവരുടെ ചിന്തയിൽ അപ്പോൾ പെട്ടില്ല. ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളും അണ്ഡങ്ങളും ചതുരങ്ങളും കോണങ്ങളും തമ്മിലടിച്ചുതകരുമെന്ന് അഷ്ടഗ്രഹസംയോഗക്കാരും കാര്യമായി ഭയപ്പെട്ടിരുന്നില്ല.

ലോകാവസാനക്കാരുടെ മറ്റൊരു വിഡ്ഢിത്തം ഇപ്പോഴും ചിരി പടർത്തുന്നു. അവസാനിക്കുന്ന ലോകത്തിൽനിന്ന് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ഗോഷ്ഠികൾ നോക്കൂ. കുന്നിൻ പുറത്തായാൽ രക്ഷപ്പെടുമോ? കുന്ന് ലോകത്തിൽ പെടുകയില്ലേ? പഴമൊഴി
ഓർമ്മയില്ലേ, പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക. അതുപോലെ, ഒടുങ്ങുന്ന ലോകത്തിൽനിന്നു തടി തപ്പാൻ അതിന്റെ മൂലയിൽ ഒരു മലയിൽ കയറിയിരിക്കുക. പ്രവചനക്കാരുടെ ഓരോ തമാശ എന്നല്ലാതെ എന്തു പറയാൻ. നാരായണമേനോൻ അത് പണ്ടേ നന്നായി പറഞ്ഞു വെച്ചു:
ഇരുണ്ടലച്ചാർത്തിടുമാഴിയിങ്കൽ/എങ്ങാണ്ടു വെള്ളിപ്പത കൂടി നിൽക്കേ/ ഉച്ചൈശ്രവസ്സെന്നു നിനച്ചു കേറി/കൂടാൻ കൊതിപ്പൂ നിലയറ്റ മർത്യൻ.

തിരയുടെ പത കണ്ട് ദേവാശ്വമാണെന്നു മോഹിച്ച് ചാടിക്കേറാൻ നിൽക്കുന്ന നിലയറ്റ മനുഷ്യന്റെ മണ്ടത്തരം അന്നെന്ന പോലെ എന്നും തുടർന്നു പോകുന്നു. അതിനു പശ്ചാത്തലമൊരുക്കിക്കൊണ്ട്, പുതിയ പുതിയ ദുരന്തപ്രവചനങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഭാവി പ്രവചനം തൊഴിലാക്കിയിട്ടുള്ളവർക്കും പ്രവചനം വഴി ജനസ്വാധീനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്കും സൌകര്യം എപ്പോഴും ദുരന്തപ്രവചനം ആയിരിക്കും. ശുദ്ധ ഭോഷ്കായാലും, അതിന് ഒരു തരം വിശ്വാസ്യത ഉണ്ടായിരിക്കും. ഓർത്തുനോക്കൂ, നന്മ നേരുന്നവരെ നമ്മൾ കാര്യമായെടുക്കാറില്ല. “സൂക്ഷിക്കണം, ആപത്ത് നിങ്ങളുടെ നിഴലായി നടക്കുന്നു“ എന്നു മുന്നറിയിപ്പു
നൽകുന്നയാളെയാണ് നമുക്ക് കൂടുതൽ ബഹുമാനം. “നിങ്ങൾക്ക് അസുഖമൊന്നുമില്ല” എന്നു പറയുന്ന വൈദ്യനെ നമ്മൾ പുഛിക്കും; “അയ്യോ, സംഗതി അല്പം ഗൌരവമാണല്ലോ, എന്തേ ഇത്ര നേരം വൈകിയത്?” എന്നു ചോദിക്കുന്ന ഡോക്റ്ററാണ് നാമ്മുടെ ഹീറോ. അതുകൊണ്ട്, പ്രവചിക്കുന്നെങ്കിൽ ദുരന്തം പ്രവചിക്കണം.

ലോകാവസാനപ്രവചനം, സമഗ്രമായോ ഭാഗികമായോ, അവിടവിടെ നടക്കാറുണ്ട്. ശാസ്ത്രം കൊണ്ടും സാങ്കേതികവിദ്യകൊണ്ടും പകിട കളിക്കുന്നവരും അവരുടേതായ പ്രവചനക്കളികളിൽ മുഴുകാറുണ്ടല്ലോ. ഓർമ്മയില്ലേ, പതിനൊന്നു കൊല്ലം മുമ്പ്, നമ്മൾ പുതിയൊരു സഹസ്രാബ്ദത്തിലേക്കു കടക്കുന്ന നേരത്ത്, എന്തൊക്കെയോ വഴി മുട്ടിയോ തെറ്റിയോ പോകുമെന്നു പേടിച്ചു കഴിയുകയായിരുന്നു ലോകം മുഴുവൻ. കഴിഞ്ഞ സഹസ്രാബ്ദത്തിലെ സംഖ്യകൾക്ക് അനുരോധമായി ചിട്ടപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറുകൾ, ആ ക്രമം പൊടുന്നനവേ മാറുമ്പോൾ, അന്ധാളിച്ചു പോകുമെന്നായിരുന്നു പേടിയും യുക്തിയും. 1999 എന്ന സംഖ്യ മാറി 2000 വരുമ്പോൾ, അതിനൊപ്പിച്ച് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായാൽ, കമ്പ്യൂട്ടറുകളെ ആശ്രയിച്ചു നടക്കുന്ന ജോലിയെല്ലാം മുടങ്ങുകയോ കുളമാവുകയോ ചെയ്യാം. വിമാനങ്ങൾ നിൽക്കാം, ശമ്പളത്തിന്റെ കണക്ക് തെറ്റാം, ശസ്ത്രക്രിയക്കിടയിൽ ശസ്ത്രം നീങ്ങാതെയാകാം, അങ്ങനെ അങ്ങനെ....ചെറിയൊരു ദുരന്തമായിരുന്നില്ല എല്ലാവരും ശാസ്ത്രീയമായി ഭയന്നത്. പക്ഷേ ഭയന്നൊതൊന്നും നടന്നില്ല. ലോകം പഴയ പോലെ മുന്നോട്ടു പോയി--കമ്പ്യൂട്ടറുകൾക്ക് പേടിയില്ലാത്തതുപോലെ.

കഴിഞ്ഞ കൊല്ലം ദുരന്തപ്രവചനവുമായി വന്നവരിൽ പ്രമുഖൻ പി ജെ ജോസഫ് തന്നെ. ഇടക്ക് ഭയാക്രാന്തനായി പെരുമാറിയിരുന്ന ജോസഫ് തൽക്കാലം ശാന്തനായിയെന്നത് ശരി തന്നെ. പക്ഷേ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളത്തിൽ നടക്കാനിരിക്കുന്നുവെന്ന പ്രവചനവുമായി അവതരിച്ച ജോസഫിന്റെ ദൌത്യം കണ്ടില്ലെന്നു നടിക്കാ‍ൻ വയ്യ. അണ പൊട്ടുകയും എഴുപതു ലക്ഷം ആളുകൾ ചാവുകയും ചെയ്യുമെന്ന് പ്രവചിച്ച അദ്ദേഹത്തിന്റെ ഒപ്പം ചിന്തിച്ചിരുന്ന ചിലർ മാറിയിരിക്കുന്നു. അണയൊന്നും മുല്ലപ്പെരിയാറിൽ കെട്ടേണ്ടതില്ലെന്നും കേരളം ഉടനേ ഒലിച്ചുപോകുമെന്ന ഭീതി വേണ്ടെന്നും ശാസ്ത്രസാഹിത്യ പരിഷദ് ഉൾപ്പടെ ചില സംഘടനകൾ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കേരളാവസാനത്തെപ്പറ്റിയുള്ള ചിന്തകൾക്ക് പാര പണിഞ്ഞിരിക്കുകയാണ് പഹയന്മാർ. മടിച്ചു മടിച്ചു നിൽക്കുന്ന ശാസ്ത്രജ്ഞന്മാർ മുല്ലപ്പെരിയാറിനെപ്പറ്റി പരസ്യമായി ഒന്നും പറയാതിരുന്നപ്പോൾ ജോസഫ് എന്ന ദുരന്തപ്രവാചകന് ഉഷാറായി. അതിൽ മഞ്ഞു വിതറുന്നതു പോലെയായി ശാസ്ത്രസാഹിത്യപരിഷദിന്റെ അഭിപ്രായം.

ജോസഫിന് കസാൻഡ്രയുടെ കൂട്ടു പിടിക്കാം. തികഞ്ഞ ദുരന്തപ്രവാചകയായിരുന്നു കസാൻഡ്ര. അവർ പറഞ്ഞിരുന്നതെല്ലാം ശരിയായിരുന്നു. പ്രവചിച്ച ദുരന്തങ്ങളോരോന്നും സംഭവിച്ചു. പക്ഷേ, കസാൻഡ്ര പറഞ്ഞിരുന്ന നേരത്ത് ആരും അവരെ കാര്യമായെടുത്തില്ല, തരിമ്പും വിശ്വസിച്ചില്ല. ദുരന്തം സംഭവിക്കേണ്ടി വന്നു അവരുടെ പ്രവചനം ശരിയായിരുന്നുവെന്ന് തെളിയാൻ. ജോസഫും കരുതുന്നുണ്ടാവും, കസാൻഡ്രയെപ്പോലെ താനും വിശ്വസിക്കപ്പെടാത്ത പ്രവചനങ്ങളുടെ ഉടമയായല്ലോ. ജോസഫ് പ്രവചിച്ചതെല്ലാം തെറ്റായിരുന്നുവെന്നു തെളിയട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് നമുക്ക് പുതിയ കൊല്ലം, മയപഞ്ചാംഗം വെച്ചു നോക്കിയാൽ ലോകത്തിന്റെ അവസാനത്തെ കൊല്ലം, ആരംഭിക്കാം.
(malayalam news jan 2)

Tuesday, December 27, 2011

വിധുബാലയുടെ പരിപാടി

വിധുബാലയെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവരുടെ അഛന്റെ അനിയൻ എന്റെ പത്രത്തിന്റെ എഡിറ്റർ ആയിരുന്നു--പക്ഷേ ഞാൻ അതിൽ ചേരും മുമ്പ്. അവരുടെ അഛനെ ഞാൻ ഒരിക്കൽ കണ്ടു സംസാരിക്കാൻ ഇടയായി, കോഴിക്കോട്ടു വെച്ച്. കോഴിക്കോട്ടെ ഒരു കോളെജിൽ കുറെക്കാലം അദ്ദേഹം അധ്യാപകൻ ആയിരുന്നല്ലോ.
ഇന്ദ്രജാലത്തിലും ഇംഗ്ലിഷ് അധ്യാപനത്തിലും അദ്ദേഹം പ്രൊഫസർ തന്നെയായിരുന്നു. പക്ഷേ പ്രൊഫസർ ഭാഗ്യനാഥനോ അദ്ദേഹത്തിന്റെ പ്രശസ്തപുത്രി വിധുബാലയോ അല്ല നമ്മുടെ വിഷയം. നമ്മുടെ വിഷയം എന്നെ കൂടെക്കൂടെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ചർച്ച ചെയ്യുന്ന വിധുബാലയുടെ അമൃത ടിവിയിലെ പരിപാടിയാണ്. അത് വെറും കഥയല്ല. “കഥയല്ലിത്, ജീവിതം“ എന്നാണ് പരിപാടിയുടെ പേരു തന്നെ.

ആദ്യം പരിപാടിയുടെ ഒന്നു രണ്ടു പോരായ്മ പറയട്ടെ. ഒതുക്കം കുറഞ്ഞ, നീണ്ടുനീണ്ടു പോകുന്ന സ്ഥൂലമായ സംഭവവിവരണങ്ങൾ. അറിയപ്പെടുന്നവരാരും പ്രത്യക്ഷപ്പെടാത്ത രംഗങ്ങൾ. അവരുടെ ഇടയിലും “കഥയല്ലിത്, ജീവിത”ത്തിന്റെ പ്രമേയം ഉദഗ്രമായി തെളിഞ്ഞു വരുന്ന സ്ഥിതിക്ക്, അവരുടെ സാന്നിധ്യം രസകരമാകുമായിരുന്നു. അതില്ലാത്തതുകൊണ്ട് ചിലരെങ്കിലും സാധാരണക്കാരുടെ മാത്രം ദാമ്പത്യപ്രശ്നം പരസ്യമാക്കുന്ന ഈ പരിപാടി വരേണ്യരുടെ വിനോദത്തിനേ ഉപകരിക്കുകയുള്ളു എന്നു പറയുന്നവരുണ്ടാകും.

കാണികളെ ഭ്രമിപ്പിക്കാൻ തീരുമാനിച്ചിറങ്ങുന്ന അവതാരകരുടെ ഭാവഹാവങ്ങളോ വേഷഭൂഷകളോ ഇല്ലാതെ വിധുബാല സ്വാഗതം പറയുമ്പോൾ ടിവിയിൽ സൌമനസ്യം വിടരുന്നതു കാണാം. ഔപചാരികതയില്ലാത്ത വാക്കും നോക്കും. സ്വന്തം കഥ പറയാൻ വരുന്ന ദമ്പതികളുടെ വാഗ്വാദം തികഞ്ഞ വഴക്കിലെത്തുമ്പോഴേ അവതാരകയുടെ ശബ്ദത്തിൽ സംഘർഷം കലരുകയുള്ളു. അതില്ലാത്തപ്പോൾ മനുഷ്യബന്ധങ്ങളുടെ വളവുകളുടെയും വൈചിത്ര്യങ്ങളുടെയും കഥയോ കഥയില്ലായ്മയോ കേട്ട് അവരും കാണാമറയത്ത് ഇരിക്കുന്ന കാണികളെപ്പോലെ ഊറിച്ചിരിച്ചെന്നുവരും. ചിരിക്കേണ്ടതല്ല, കരയേണ്ടതോ കയർക്കേണ്ടതോ ആണ് കാര്യമെന്നത് വേറെ കാര്യം.

ആളുകൾ തമ്മിലടിക്കുന്നതാണ് ചുരുക്കിപ്പറഞ്ഞാൽ പരിപാടിയുടെ വിഷയം. തമ്മിലടിച്ചു പിരിയാൻ പോകുന്ന ദമ്പതികളെ, അവരുടെ ബന്ധുക്കളെയും, അരങ്ങേറ്റുകയാണ് ദിവസവും വിധുബാല. ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഭർത്താക്കന്മാരെ നമുക്ക് അറിയാം, രാമന്റെയും ദുഷ്യന്തന്റെയും കാലം മുതൽ. അവരെ മാത്രമല്ല, കുടുംബം ഉപേക്ഷിക്കുകയോ ബന്ധം വേർ പെടുത്തുകയോ ചെയ്യാതെ, “നയവും അഭിനയവും” കലഹവുമായി നട്ടം തിരിയുന്ന ദമ്പതികൾ അവരുടെ കഥ പറയുന്നു. കഥയല്ലിത്, ജീവിതം. കഥ അനിവാര്യമായും കലഹവും ആരോപണവർഷവുമായി മാറുന്നു. അതൊക്കെ ചെയ്തുകഴിഞ്ഞാൽ, അതും പരസ്യമായി ചെയ്തുകഴിഞ്ഞാൽ, ഉടയുന്ന ബന്ധങ്ങളുടെ കണ്ണികൾ ഒരു വേള വീണ്ടും ഉരുകിച്ചേർന്നെന്നു വരാം. ആ അർഥത്തിൽ ബന്ധങ്ങളുടെ പുനസ്സൃഷ്ടിക്കുവേണ്ടിയുള്ള ഒരു സംപ്രേഷണമാകുന്നു കഥയല്ലിത്, ജീവിതം.

ക്ഷമയുണ്ടെങ്കിൽ, ആളുകൾ തമ്മിലടിച്ചുപിരിയുന്നതിന്റെ രീതികളും കാരണങ്ങളും വിധുബാലയോടൊപ്പം കേട്ടിരിക്കുന്നത് രസാവഹമായിരിക്കും. കാരണങ്ങളും ആരോപണങ്ങളും പ്രതികരണങ്ങളൂം എത്ര അസംബന്ധമാകാമെന്നോ? എത്ര നിസ്സാരമോ ദുരൂഹമോ ആകാമെന്നോ? കണ്ണീർപ്പാടത്തിന്റെ വേരുകളും വിളകളും വൈലോപ്പിള്ളി വിചാരിച്ചതിലും ചിത്രീകരിച്ചതിലും എത്രയോ ഏറെ വിഷമം ബാധിച്ചതായി തോന്നുന്നു. അവിശ്വാസമോ പണമോ കാപട്യമോ ബന്ധിക്കളുടെ ഇടംകോലുകളോ എന്താണ് കുടുംബം കലക്കുന്നതെന്ന് ഒറ്റയടിക്ക് പറയാൻ വയ്യ. കനകം മൂലവും കാമിനി മൂലവും മാത്രമേ ഉലകിൽ കലഹം സുലഭമാകുകയുള്ളുവെന്ന നിഗമനം കുഞ്ചൻ നമ്പ്യാരുടെ ചിരിയിൽ മാത്രമേ നിലനിൽക്കുകയുള്ളു.

എന്തിന്റെ പേരിലും വഴക്കു തുടങ്ങാം. തുടങ്ങിയാൽ പിന്നെ പരസ്പരം എന്തും പറഞ്ഞുപോകാം. തമ്മിലടിക്കുന്നവരുടെ പ്രതികരണങ്ങളിൽ കാണുന്ന ബാലിശത്വം തോമസ് ഹാരിസ് എന്ന മനശ്ശാസ്ത്രജ്ഞന്റെ പ്രശസ്തമായ I Am OK, You Are Ok എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വിശേഷിച്ച് ഒരു കാരണവുമില്ലാതെ, “ഒന്നും രണ്ടും പറഞ്ഞ് അവർ അടിയായി” എന്നു പറയാറില്ലേ? അതുപോലെ, നിസ്സാരമെന്നു തോന്നാവുന്ന കൊച്ചുകൊച്ചുകാര്യങ്ങളും കാര്യക്കേടുകളും എടുത്തിട്ട് വഴക്ക് തുടങ്ങുന്നു, തുടങ്ങിയാൽ പിന്നെ അടിക്കടി വഷളാക്കുന്നു--വേർ പിരിയും വരെ.

ഇനി ഇവരുടെയൊപ്പം എനിക്കു പൊറുക്കാൻ വയ്യ എന്നു പരസ്യമായി പറയുന്ന
ഭർത്താവ്. ഭർത്താവ് തന്നെ മനോരോഗിയാക്കി ചികിത്സിക്കാൻ ശ്രമിക്കുന്നുവെന്ന് ആവലാതിപ്പെടുന്ന ഭാര്യ. അങ്ങനെ അങ്ങനെ പരാതികളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും ടിവിയിലൂടെ കെട്ടഴിഞ്ഞു വീഴുന്നു. ഒരിക്കൽ പറയുന്നതെല്ലാം പാഴ്മൊഴിയാകുമെന്നു ഭയന്ന് അമ്മയുടെ വാ പൊത്തുന്ന മകളെ കാണുകയുണ്ടായി. മകളുടെ ഭർത്താവിനെ കുത്തിക്കൊല്ലുമെന്നു പറയുന്ന ഒരു അമ്മയെ മറ്റൊരിക്കൽ കണ്ടുമുട്ടി. ആദ്യഭർത്താവിൽ ഉണ്ടായ കുട്ടിയുടെ കാര്യം പറഞ്ഞ്, നില്വിലുള്ള ഭർത്താവിനെ ആക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരി വിധുബാലയുടെ ക്ഷമ പരിശോധിക്കുകയായിരുന്നു.

വേദിയിൽ സഗൌരവം ഉപവിഷ്ടരായിരുന്ന ന്യായാധിപനോടും അഭിഭാഷകനോടും സാമൂഹ്യപ്രവർത്തകയോടുമായി ക്രുദ്ധയായ ഒരു ഭാര്യ ഇങ്ങനെ ചോദിക്കുന്നതു കേട്ടു.
“മകൾ പറയുന്നു, അവളുടെ ഒപ്പം കിടക്കാൻ. ഭർത്താവ് പറയുന്നു, അദ്ദേഹത്തിന്റെ ഒപ്പം കിടക്കാൻ. ഞാൻ ആരുടെ ഒപ്പം കിടക്കണം, സാർ, പറയൂ.” ഉത്തരം പറയാൻ വിഷമമായ ചോദ്യം കേട്ട് ചെറുപ്പക്കാരിയായ സാമൂഹ്യപ്രവർത്തക കുലുങ്ങിച്ചിരിച്ചു. ഉദ്യോഗമൊഴിഞ്ഞ ന്യായാധിപൻ തടിച്ച കണ്ണടയിലൂടെ അനന്തമായി കിടക്കുന്ന അന്തരീക്ഷത്തിലേക്കു നോക്കി. ഉത്തരം പറയാൻ തനിക്കു ബാധ്യതയില്ലെന്നോർത്തായിരിക്കണം, വിധുബാല മറ്റു ചിന്തകളിലേക്കും ചോദ്യങ്ങളിലേക്കും കിടന്നു.

അത്യാവശ്യം പരിഷ്ക്കാരങ്ങൾ വരുത്തിയാൽ കചന്റെയും ദേവയാനിയുടെയും പ്രണയം പോലെ, കല്പാന്തകാലത്തോളം തുടരാവുന്നതാണ് കഥയല്ലിത്, ജീവിതം. ശണ്ഠകളും സംശയങ്ങളും അത്ര കലുഷമാക്കിയിരിക്കുന്നു നമ്മുടെ കുടുംബജീവിതത്തെ. ദാമ്പത്യത്തിലെ ശണ്ഠകൾ കണ്ടു വളർന്ന കുട്ടികൾ ദാമ്പത്യമേ വേണ്ടെന്നു പറഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയൊരു തീവ്രവാദം സ്വീകരിച്ചാൽ എല്ലാം താളം തെറ്റും. വഴക്കുണ്ടാകും. അതു പിന്നെപ്പെന്നെ, തമ്മിൽത്തമ്മിൽ പറഞ്ഞോ, പറയാതെയോ, തീരും. എല്ലാ വ്രണങ്ങളെയും ഉണക്കുന്നതും എല്ലാ ശണ്ഠകളെയും ശമിപിക്കുന്നതുമാണ് കാലം. വേറൊരു വഴിക്ക് ആലോചിക്കാൻ ഇണകളെ, ഒറ്റക്കോ ഇരട്ടക്കോ, പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യാൻ ആളുണ്ടെങ്കിൽ ചിലപ്പോൾ സമാധാനം കണ്ടേക്കും. ആയിരം പൊരുത്തം പ്രവചിച്ചു കേട്ടിട്ടും പൊരുത്തപ്പെടാത്തവർക്ക് പിരിയാനുള്ള വഴി കാണിച്ചു കൊടുക്കുകയേ നിവൃത്തിയുള്ളു. അതിനും വിധുബാലയുടെ പരിപാടി ഉതകും. പക്ഷേ അടിസ്ഥാനമായ ഉദ്ദേശ്യം വഴക്ക് പറഞ്ഞു തീർക്കുക തന്നെയാണ്. പറഞ്ഞു തീർക്കാവുന്നവയാണ് പലതും.

വിധുബാലയുടെ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോൾ പൊളിഞ്ഞ പല ബന്ധങ്ങളും ഞാൻ പെട്ടെന്നോർത്തുപോയി. പൊളിയാനും പിരിയാനും ഉണ്ടായ കാരണങ്ങളുടെ ക്ഷുദ്രത ഉള്ളിൽ തട്ടി, വീണ്ടും വീണ്ടും. പണ്ടൊരിക്കൽ പിരിയാൻ പോകുന്ന മട്ടിൽ തമ്മിൽ തല്ലിയിരുന്ന യുവദമ്പതികളെ ഞാൻ മനസ്സിൽ കണ്ടു. ഓരോ തവണയും വഴക്ക് മൂക്കുമ്പോൾ യുവതി ഞങ്ങളുടെ വീട്ടിൽ ഓടിയെത്തും. ഞങ്ങളുടെ വീട്ടിൽ വരാതെ, യുവാവ് ചുമരിനപ്പുറത്തുനിന്ന് മുറുമുറുക്കും. ഒരിക്കൽ അടിയായപ്പോൾ, ഞങ്ങൾ ഇടപെട്ടു. യോജിപ്പിനുള്ള ഫോർമുല ഉണ്ടാക്കി. ഫോർമുലയിലെ ഒരു വ്യവസ്ഥ യുവതി ഞങ്ങളുമായി ഇടപഴകരുതെന്നായിരുന്നു. അവരുടെ നന്മക്കുവേണ്ടി ഞങ്ങൾ യുവതിയുമായി അകൽച നടിച്ചു.

ഫോർമുല പോലെത്തന്നെ അസംബന്ധമായ കാരണങ്ങളും കരണങ്ങളും. കുശലം പറയാൻ വേണ്ടി ഒരു സന്ധ്യക്കു കയറിവന്ന, ഉദ്യോഗം ഒഴിഞ്ഞ, രണ്ടുപേരുടെ രീതികൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. കുശലം കഴിഞ്ഞപ്പോൾ, ഒന്നും രണ്ടും പറഞ്ഞ് അവരുടെ ശണ്ഠ മൂത്തു. അവർ തമ്മിൽ അത്ര മൂത്ത ശണ്ഠ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ആരും സംശയിക്കില്ല. പറഞ്ഞുപറഞ്ഞു വന്നപ്പോൾ, ഇത്ര രോഷം എവിടെ കെട്ടിക്കിടന്നിരുന്നുവെന്നായി എന്റെ ആലോചന. ഉപയോഗിക്കാൻ ഒരിക്കലും കൊള്ളാത്ത വാക്കുകളും ആരോപണങ്ങളും ഭാര്യക്കെതിരെ ആഞ്ഞെറിയുന്ന ബിരുദാനനന്തരബിരുദാനന്തരബിരുദമുള്ള വേദാന്തസാഹിത്യപണ്ഡിതനായ ഭർത്താവ്. ഒരക്ഷരം മിണ്ടാതെ അന്തം വിട്ടിരിക്കുന്ന പ്രൊഫസർ ഭാര്യ. ഇടക്കു കയറി ഞങ്ങൾക്ക് ഒന്നും പറയാൻ അവസരം തരാത്തതായിരുന്നു സന്ദർഭം. ശണ്ട നിർദ്ധാരണം ചെയ്യാനുള്ള ശ്രമം പുലരുന്നതുവരെ നീണ്ടുപോയി. അതിനിടെ ഗർജ്ജനങ്ങളും ഭീഷണികളും വിളംബരങ്ങളും ഉണ്ടായി. ഒടുവിൽ യാത്രയില്ലാതെ അവർ പിരിയുമ്പോൾ ഞാൻ ഭയപ്പെട്ടു: പറഞ്ഞതുപോലെ ആരെങ്കിലും എന്തെങ്കിലും ചെയ്തുകളയുമോ?

അവർ വിധുബാലയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെടില്ല. പക്ഷേ പരിപാടിയിൽ പ്രത്യക്ഷപ്പെടാത്തവരുടെ ജീവിതത്തെയും അതു സ്പർശിക്കാം. അവരുടെ മനസ്സിൽ ആത്മപ്രിശോധനക്കും തിരുത്തലിനും അവസരമൊരുക്കാവുന്ന പുതിയ ചോദ്യങ്ങൾ പുതിയ ശബ്ദത്തിൽ അതു വഴി ഉന്നയിക്കപ്പെടാം. ചില തകരുന്ന ബന്ധങ്ങളെങ്കിലും അങ്ങനെ രക്ഷിക്കപ്പെടാം. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സുഹൃദ്ബന്ധങ്ങളൂഴിയിൽ എന്ന വാക്യം വേദാന്തമായിരിക്കുന്നിടത്തോളം, ഇത്തരം രക്ഷാപ്രവർത്തനം ഏറെ പ്രസക്തമായിരിക്കും.

(malayalam news december 26)

Monday, December 19, 2011

മുല്ലപ്പെരിയാറും മനശ്ശാസ്ത്രവും

മുല്ലപ്പെരിയാറും ഡാനിയൽ കാഹ്നേമനും തമ്മിൽ ഒരു ബന്ധവുമില്ല. കാഹ്നേമൻ മുല്ലപ്പെരിയാറിനെപ്പറ്റി കേട്ടിരിക്കില്ല. മുല്ലപ്പെരിയാറിൽനിന്നിറങ്ങുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്നവരുടെ കണക്കെടുത്തു രസിക്കുന്ന നമ്മുടെ രാഷ്ട്രീയപൺഡിതർ അദ്ദേഹത്തെപ്പറ്റിയും കേട്ടിരിക്കില്ലെന്ന് മൂന്നു തരം.

അമേരിക്കയിലെ ഒരു മനശ്ശാസ്ത്രജ്ഞനാണ് കാഹ്നേമൻ. ധനശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ മനശ്ശാസ്ത്രജ്ഞൻ. വെറും മനശ്ശാസ്ത്രജ്ഞൻ എന്ന നിലക്ക് അദ്ദേഹത്തിന് നൊബേൽ പുരസ്ക്കാരം കിട്ടുമായിരുന്നില്ല. കാരണം ആ വിഷയത്തിൽ നൊബേൽ സമ്മാനമില്ലെന്നതു തന്നെ. അതുകൊണ്ട് ധനപരമായ കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കുന്ന രീതികളെപ്പറ്റി നിഷ്കൃഷ്ടമായ പഠനം നടത്തിയതിന് ധനശാസ്ത്രത്തിലെ നൊബേൽ സമ്മാനം അദ്ദേഹത്തിനു കൊടുത്തു.

അഞ്ചാറു കൊല്ലം മുമ്പ് സമ്മാനം പ്രഖ്യാപിക്കപ്പെട്ടപോൾ, പ്രിൻസ്റ്റണിൽ അധ്യാപകനായിരുന്ന കാഹ്നേമൻ പ്രധാനപ്പെട്ട ഒരു കാര്യം കണ്ടെത്തി. സമ്മാനം കിട്ടിയതോടെ സർവ്വകലാശാലാമേധാവിയോടൊപ്പം സംവരണം ചെയ്യപ്പെട്ട ഒരിടത്ത് കാർ പാർക്കു ചെയ്യാൻ അദ്ദേഹത്തിന് അനുവാദം കിട്ടി പോലും. ചില്ലറ നേട്ടമാണോ കാർ പാർക്കു ചെയ്യാനുള്ള സ്ഥലം? ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന നേട്ടത്തോടും നഷ്ടത്തോടും ഓരോരുത്തരും ഓരോരോ രീതിയിലായിരിക്കും പ്രതികരിക്കുക. നൊബേൽ കിട്ടുമ്പോൾ ഉണ്ടാകുന്ന പ്രശസ്തിയും പണവും പുതിയ പഠനാവസരങ്ങളും ഓരോരുത്തരെ ആവേശം കൊള്ളിക്കും. ഒട്ടൊക്കെ തമാശയായിട്ടാണെങ്കിൽ പോലും, കാർ പാർക്കു ചെയ്യാൻ പ്രത്യേകസ്ഥലം കിട്ടാനുള്ള അർഹത നൊബേൽ വഴി കൈവന്നതായിരുന്നു കാഹ്നേമന്റെ ആവേശം. കൊച്ചി തിരുവിതാംകൂറിനോടു ചേർത്തപ്പോൾ, പകരം എന്തു വേണമെന്ന ചോദ്യത്തിന് കൊച്ചി രാജാവ് പറഞ്ഞുവത്രേ: “ആണ്ടു തോരും ഇറക്കുന്ന സർക്കാർ കലണ്ടർ കിട്ടിയാൽ കൊള്ളാം.” കാഹ്നേമന്റെയോ കൊച്ചി രാജാവിന്റെയോ മനോവ്യാപാരരീതിയെപ്പറ്റി ഗവേഷണം നടത്തിയാൽ വീണ്ടും മനശ്ശാസ്ത്രത്തിന് നൊബേൽ സമ്മാനം വീണേക്കും.

മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്ന പേടിയും പൊട്ടില്ലെന്ന ഉറപ്പും എന്തുണ്ടാകുമെന്നോ ചെയ്യണമെന്നോ അറിയാത്ത മനസ്സിന്റെ നില തെറ്റിയ നിലയും അനുഭവിച്ചും മറ്റുള്ളവർക്ക് ആവേശട്ട്തോടെ പകർന്നു കൊടുത്തും കഴിയുന്ന രാഷ്ട്രീയ-ഭരണധുരന്ധരന്മാരുടെ മനശ്ശാസ്ത്രം കാഹ്നേമന്റെ കൃത്യതയോടെ പഠിക്കാൻ കൊള്ളുമെന്നു തോന്നുന്നു. അതു നടന്നാലും ഇല്ലെങ്കിലും, അ വക ഭയവും വിശ്വാസവും സംഭ്രമവും കുഴഞ്ഞുമറിയുമ്പോൾ, ഞാൻ വീണ്ടും കാഹ്നേമനെപ്പറ്റി വീണ്ടും വായിക്കാനിടയായി.

“ആലോചന: ആയത്തിലും വേഗത്തിലും” എന്നു തർജ്ജമ ചെയ്യാവുന്ന Thinking, Fast and Slow എന്ന അദ്ദേഹത്തിന്റെ പുസ്തകം ഉയർന്ന തലത്തിൽ ചർച്ചാവിഷയമായിരിക്കുന്നു. ഞാൻ വായിച്ച രണ്ടു നിരൂപണങ്ങളിൽ ഒന്നെഴുതിയത് ഫ്രീമാൻ ഡൈസൺ എന്ന ബലതന്ത്രജ്ഞനായിരുന്നു. ബലതന്ത്രത്തിലേക്ക് എത്തുന്നതിനുമുമ്പ് അദ്ദേഹം സ്ഥിതിവിവരഗണിതം പ്രയോഗിച്ചുനോക്കുകയായിരുന്നു: യുദ്ധകാലത്തെ ബോംബർ വിമാനങ്ങളുടെ വിജയപരാജയസാധ്യതകളെപ്പറ്റിയുള്ള പഠനത്തിൽ. ഒടുവിൽ അദ്ദേഹം എത്തിനിൽക്കുന്നതോ, അധ്യാത്മികകാര്യങ്ങളിലെ ഗവേഷണത്തിനുള്ള സമ്മാനം നേടിയ ആളെന്ന നിലക്കും. മനസ്സിന്റെ വ്യാപാരത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ നിരൂപകനായി പരിണമിക്കുന്ന ബലതന്ത്രജ്ഞന്റെ താല്പര്യവൈവിധ്യവും പഠനീയം തന്നെ.

ആളുകൾ ധനപരമായ തീരുമാനം ഏടുക്കുന്നതെങ്ങനെയെന്നായിരുന്നു ആദ്യം കാഹ്നേമന്റെ അന്വേഷണം. സങ്കീർണമായ ആ അന്വേഷണത്തിന്റെ ഒരു നിഗമനം യുക്തിക്കുള്ള സ്ഥാനം അത്ര വലുതൊന്നുമല്ലെന്നായിരുന്നു. കർക്കശമായ യുക്തിയുടെ അടിസ്ഥാനത്തിലല്ല ആളുകൾ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഏതാണ്ട് അതു തന്നെയായിരുന്നു ബോംബർ വിമാനങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സ്ഥിതിവിവരഗണിതത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയപ്പോൾ തനിക്കു തോന്നിയതും എന്ന് ഫ്രീമാൻ ഡൈസൺ പറയുന്നു. അനുഭവസമ്പന്നതയെക്കാൾ ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമാകുന്നത് സ്വതവേയുള്ള പ്രത്യുല്പന്നമതിത്വമാണത്രേ.

മനശ്ശാസ്ത്രപഠനം രസാവഹമായ രംഗങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഇന്റർവ്യുവിന്റെ സങ്കേതങ്ങൾ പരിഷ്കരിക്കുകയായിരുന്നു തുടക്കത്തിൽ കാഹ്നേമന്റെ ദൌത്യം. പട്ടാളത്തിൽ ചേരാൻ പോകുന്നവരുമായി ആഢ്യമ്മന്യരായ കുറെ പേർ പത്തു പതിനഞ്ചു മിനുറ്റു നേരം സംസാരിക്കുന്നു; അതിന്റെ അടിസ്ഥാനത്തിൽ അവർ ചില നിഗമനങ്ങളിൽ എത്തുന്നു. പ്രവചനസ്വഭാവമുള്ള ആ നിഗമനങ്ങൾ മിക്കവാറും തെറ്റായിരുന്നുവത്രേ. ഇന്റർവ്യു സങ്കേതത്തെ കണീശവും നിഷ്കൃഷ്ടവുമാക്കിക്കൊണ്ടായിരുന്നു കാഹ്നേമന്റെ തുടക്കം. അത് കൂടുതൽ വിശ്വാസ്യമാണെന്നു കാണുകയും ചെയ്തു.

നിഷ്കൃഷ്ടത ഏതു രംഗത്തും സ്വാഗതാർഹമാകും. കാഹ്നേമന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ദാമ്പത്യം നിലനിൽക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കുകയുണ്ടായി. ദമ്പതികളുമായി സംസാരിക്കുന്ന കോൺസലർമാർ ഏതെങ്കിലും ദാമ്പത്യത്തെപ്പറ്റി നടത്തുന്ന പ്രവചനത്തെക്കാൾ എത്രയോ ശരിയായിരുന്നു അദ്ദേഹം വികസിപ്പിച്ചെടുത്ത നിർദ്ധാരണരീതി. ആ നിലക്ക്, ദാമ്പത്യം നില നിൽക്കുമോ എന്ന് മനശ്ശാസ്ത്രജ്ഞനിൽ നിന്നു മനസ്സിലാക്കിയിട്ടുവേണം ജാതകം നോക്കാനും സ്ത്രീധനം നിശ്ചയിക്കാനും എന്നു പറയാം.

മനശ്ശാസ്ത്രത്തിൽ നൊബേൽ സമ്മാനമില്ലെങ്കിലെന്താ? എല്ലാ വ്യാപാരത്തിലും മനശ്ശാസ്ത്രമുണ്ട്. ധൈര്യം എങ്ങനെ ഉണ്ടാവുന്നു? നഷ്ടം വരുമ്പോൾ ഏതു തരത്തിലുള്ളതാണ് പെരുമാറ്റം? നുണ പറയാനുള്ള പ്രവണതയുടെ ഉറവിടം എവിടെ? അങ്ങനെ ആലോചിക്കാവുന്ന വ്യാപാരത്തിലെല്ലാം ഒരു മനശ്ശാസ്ത്രവശം കാണാം. നമ്മുടെ ധർമ്മബോധത്തെപ്പോലും മനശ്ശാസ്ത്രപരമായി അളന്നു മനസ്സിലാക്കാൻ പറ്റും. അങ്ങനെ ധർമ്മബോധം, അല്ലെങ്കിൽ സദാചാരനിരതത്വം, അളന്നു നോക്കാൻ ഒരു മാനദണ്ഡം ക്രമീകരിച്ചിട്ടുള്ള ആളാണ് മാർക് ഹോസർ. അതിനെ Moral Sense Test എന്നു പറയുന്നു.

എളുപ്പമെന്നോ സാധാരണമെന്നോ നിസ്സാരമെന്നോ തോന്നുന്ന പത്തു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. അവക്ക് അധികം ആലോചിക്കാതെ മറുപടി എഴുതണം. ഓരോ ഉത്തരം എഴുതുമ്പോഴും സംശയം തോന്നും, ഇതോ ശരി, അതോ? അങ്ങനെ
ധർമ്മസങ്കടം ഉണർത്തുന്നവയായിരിക്കും ചോദ്യങ്ങൾ. ഉദാഹരണത്തിന്, നിങ്ങളുടെ മുന്നിൽ നടക്കാൻ പോകുന്ന ഒരു മരണം. നിങ്ങൾ ഇടപെട്ടാൽ ഉണ്ടാകാവുന്ന ഫലം. നിങ്ങൾ ഇടപെടാതിരുന്നലത്തെ സ്ഥിതി. രണ്ടും ഇടതട്ടിച്ചുനോക്കുമ്പോൾ ശരിയേത്, തെറ്റേത് എന്നു നിശ്ചയിക്കാൻ പ്രയാസമായിരിക്കും. നിങ്ങൾ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളൂടെ ധർമ്മബോധം നിർണയിക്കുക. എന്റേത് ഞാൻ തന്നെ വിലയിരുത്തിനോക്കി, ഹോസറുടേ ഫോർമുലവെച്ചുകൊണ്ട്. എന്റെ ധർമ്മബോധം കുറെ കർക്കശവും കഠിനവുമാണെന്നായിരുന്നു കണ്ടെത്തൽ.

(malayalam news dec 19)

Monday, December 12, 2011

ജോസഫിന്റെ ആശങ്കയും അങ്കഗണിതവും

ജലമന്ത്രി പി ജെ ജ്ജൊസഫിന്റെ മസ്തിഷ്ക്കം കഴിഞ്ഞ ആഴ്ച കടന്നുപോയ വഴികൾ രസാവഹമായിരുന്നു. അദ്ദേഹം ബുദ്ധിപൂർവം എത്തിച്ചേർന്ന രണ്ടു നിഗമനങ്ങൾ പ്രത്യേകം ശ്രദ്ധാർഹമായിത്തോന്നി. ഒന്നാമത്തെ നിഗമനം മുല്ലപ്പെരിയാർ അണ പൊട്ടിയാൽ മരിക്കാവുന്ന ആളുകളുടെ എണ്ണം കൂട്ടിക്കൊണ്ടായിരുന്നു. നേരത്തേ 35-40 ലക്ഷം ആളുകൾ മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. കഴിഞ്ഞ ആഴ്ച ഏതോ പ്രസംഗവേദിയിൽ നിൽക്കുമ്പോൾ അതങ്ങു കൂട്ടി. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങൾ കൂടി വെള്ളത്തിലാകുമെന്ന് കണ്ടെത്തുകയും ജില്ല തിരിച്ച് മരണത്തിന്റെ കണക്ക് എടുക്കുകയും ചെയ്തു. ആകപ്പാടെ നോക്കിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കും. എന്നു വെച്ചാൽ കേരളത്തിന്റെ മൂന്നിലൊന്ന് ഇല്ലാതാകും. ലോകത്തെ മുഴുവൻ ഭയചകിതമാക്കേണ്ട ഈ ലളിത ഗണിതം ജോസഫ് അവതരിപ്പിച്ചത് ഒരൊറ്റ ശ്വാസം പോലും ക്രമം തെറ്റാതെയായിരുന്നു.

ജോസഫിന്റെ രണ്ടാമത്തെ ബുദ്ധിവ്യാപാരം വേറൊരു വഴിക്കായിരുന്നു. എഴുപതു ലക്ഷമല്ല, ഏഴായിരം ആളുകൾ വെള്ളത്തിലാകുമെന്നു കേട്ടാൽ പോലും ലോകം ഞെട്ടിയുണരേണ്ടതായിരുന്നു. ഒരനക്കവുമില്ല. കേരളത്തിൽ ദിവസേന പല തരം പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നു. പല തരം കണക്കുകൾ പലരും കൂട്ടുകയും കിഴിക്കുകയും ചെയ്യുന്നു. മീഡിയ അതൊക്കെ കൊണ്ടാടുന്നു. അണ കെട്ടുന്നതിന്റെ സാങ്കേതികവശങ്ങൾ, ശ്രീരാമനെ സഹായിച്ച അണ്ണാനെപ്പോലെ, എല്ലാവരും മനസ്സിലാക്കുന്നു, ചർച്ച ചെയ്യുന്നു. അത്യുത്സാഹത്തോടെയെന്നു പറഞ്ഞുകൂടാ, തമിഴ് നാട്ടിലും ചില്ലറ ചില കശപിശ അങ്ങുമിങ്ങും നടക്കുന്നു. അത്രയേ ഉള്ളു. പാർലമെന്റിൽ കാര്യമായ ഒരു ചർച്ച പോലും ഈ വിഷയത്തിൽ ഉണ്ടായില്ല.

ജോസഫിന്റെ നനഞ്ഞു കേറുന്ന കണക്ക് കേട്ടിട്ടും സഹായഹസ്തവുമായി ലോകം വേമ്പനാട്ടു കായലിൽ വന്നിറങ്ങി തമ്പടിക്കുകയോ ഭയവിഹ്വലരായ നാട്ടുകാർ സ്ഥലം വിട്ടോടുകയോ ചെയ്തില്ലെന്നത് വേദനാജനകമെന്നതിനെക്കാളേറെ അത്ഭുതകരമായിരിക്കുന്നു. ജോസഫിന്റെ മട്ടും മാതിരിയുമൊക്കെ നോക്കിയാൽ, ഭയം കൊണ്ട് നിഷ്ക്രിയരാകേണ്ട സമയത്ത് കേൾവിക്കാർ വളിപ്പുകൊണ്ട് മുഖം തിരിക്കുന്ന സ്ഥിതിയിൽ എത്തുകയല്ലേ എന്ന് സംശയിക്കണം. അങ്ങനെ അലസമായിരിക്കുന്ന ലോകത്തെ ഞെട്ടിയുണർത്താൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ആ വഴിക്കുള്ള ചിന്തയാണ് ജോസഫിനെ അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയൊരു അണ കെട്ടി നാട്ടുകാരുടെ രക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ, അദ്ദേഹം മരണം വരെ ഉപവസിക്കും. എഴുപതു ലക്ഷം ആളുകൾ മരിക്കുമെന്നു കേട്ടിട്ട് ഇളകാത്ത ലോകം ജോസഫിന്റെ ഭീഷണി കേട്ട് അലമുറയിട്ടു കരയും എന്നു വിശ്വസിക്കുക.

സാങ്കേതികകാര്യങ്ങളിലും ജോസഫ് താല്പര്യം കാണിച്ചിരിക്കുന്നു, മുറ പോലെ. പക്ഷേ അതിലും അഭിപ്രായം ഇടക്കിടെ മാറ്റേണ്ടി വരുന്നു. പുതിയ സ്ഥിതിവിശേഷത്തിൽ പുതിയ അഭിപ്രായം വേണമല്ലോ. അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതിനെപ്പറ്റി ആദ്യം അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നെ ഒരു സാങ്കേതിക വിദഗ്ധൻ കോടതിയിൽ പറഞ്ഞ കാര്യത്തെപ്പറ്റിയായി അഭിപ്രായ വ്യത്യാസം. അദ്ദേഹം പറഞ്ഞതൊക്കെ ശരി എന്നായിരുന്നു ജോസഫിന്റെ ആദ്യത്തെ നിഗമനം. കുറച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരനു തോന്നി, ആദ്യം പറഞ്ഞതൊന്ന് പരിഷ്ക്കരിച്ചാലോ? അങ്ങനെ രണ്ടാമത്തെ അഭിപ്രായം വന്നു, സാങ്കേതിക വിദഗ്ധനോട് പറയാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിന്റെ പേരിൽ നടപടി എടുക്കും. എന്തു നടപടി?

ഇടുക്കിയിലും ചെറുതോണിയിലും കുളമാവിലും പിന്നെ അറബിക്കടലിലും മുല്ലപ്പെരിയാറിലെ വെള്ളം എത്താൻ എത്ര നേരം എടുക്കുമെന്ന് ജോസഫ് കണക്കാക്കിയിട്ടുണ്ട്. ആ കണക്കുമായി മുന്നോട്ടുപോകുമ്പോഴാണ് മരണത്തിനപ്പുറം ഒരു ദുരന്തം പതിയിരിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മുല്ലപ്പെരിയാർ അണ പൊട്ടിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കുക മാത്രമല്ല ഉണ്ടാകുക. വെള്ളം മുഴുവൻ ഇടുക്കി മുതലായ ജലസംഭരണികളിൽ ഒലിച്ചിറങ്ങും. വെള്ളം മാത്രമല്ല മണ്ണും മരവും എല്ലാം അതോടൊപ്പം ജലസംഭരണിയിൽ നിറയും. അപ്പോൾ പിന്നെ വിദ്യുഛക്തി ഉണ്ടാവില്ല. കേരളം ഇരുട്ടിലാകും....ഇത്രയൊക്കെ പറഞ്ഞിട്ടും ആർക്കും ഒരു കുലുക്കവുമില്ലെന്നു വന്നാലോ?

വാസ്തവത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് കേരളത്തിന്റെ വിശ്വാസ്യതയാണ്. ഏതു രംഗത്തു നോക്കിയാലും കാണാം ഈ വിപര്യയം. കേരളം എന്തൊക്കെയോ കണ്ടു പേടിക്കുന്നു, ചുറ്റുമുള്ളവർ ചുമ്മാ അവരുടെ വഴിക്കു പോകുന്നു. എന്റോ സൾഫാൻ വരാനിരിക്കുന്ന കേരളത്തിന്റെ തലമുറകളെ വികലാംഗരാക്കുമെന്ന് കേരളം കണ്ടെത്തുന്നു. കേന്ദ്രമാകട്ടെ, കേരളത്തിനെ അംഗങ്ങളെല്ലാം വികലമാക്കിയേ അടങ്ങൂ എന്ന മട്ടിൽ പെരുമാറുന്നു. ഭാഗ്യക്കുറി വഴി കേരളത്തിന്റെ പണം മുഴുവൻ തിരിമറി ചെയ്യപ്പെടുന്നുവെന്ന് കേരളം കരയുന്നു. അന്വേഷണം ആവശ്യപ്പെടുന്നു. പക്ഷേ അന്വേഷണത്തിനുവേണ്ട ചെറിയ ചെറിയ കടലാസുനീക്കങ്ങൾ നടത്താൻ മടി കാണിക്കുന്നു. സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതാണ് ഈ വഴക്കം.

ജോസഫിലേക്കു മടങ്ങാം. അദ്ദേഹത്തിന് അതൊന്നും പ്രശ്നമല്ല. മന്ത്രിയായതിനുശേഷം പെട്ടെന്നു വീണു കിട്ടിയതാണ് മുല്ലപ്പെരിയാർ വിവാദം. അതു വരെ അതിന്റെ സർഗ്ഗക്രിയ വി എസ് അച്യുതാനന്ദൻ എഴുതിയെടുത്തതായിരുന്നു. അവിടവിടെ അടിക്കടി ചെറിയ ഭൂചലനങ്ങൾ ഉണ്ടായതോടുകൂടി ജോസഫിന്റെ നറുക്കു വീണു. എവിടെയോ വഴി മുട്ടി നിന്ന വി എസ്സിനെ ഏറെ പിന്നിലാക്കിക്കൊണ്ട് രക്ഷകനെന്ന മട്ടിൽ ജോസഫ് മുന്നേറി. എന്നും അങ്ങനെയെന്തെങ്കിലും പേടകം നോക്കിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മുന്നേറ്റം.

ഒരു കാലത്ത് കേന്ദ്രത്തിന്റെ അവഗണന ഉയർത്തിക്കാട്ടി കെ കരുണാകരനെ ദിവസേനയെന്നോണം മുൾമുനയിൽ നിർത്തിയ ആളാണ് ജോസഫ്. അന്ന് ജോസഫും കെ എം മാണിയും വെവ്വേറെ പാർട്ടികളായിരുന്നു, ചേരി ഒന്നാണെങ്കിലും. ജോസഫോ മാണിയോ കൂടുതൽ കേന്ദ്രവിരുദ്ധൻ എന്നു നോക്കാനായിരുന്നു മത്സരം. ഓരോ ബജറ്റിലും കേന്ദ്രത്തിന്റെ പോരായ്മ കാണീച്ചുകൊണ്ട് മാണീ വിലസിയപ്പോൾ, ആസൂത്രണബോർഡ് അംഗം ഡോക്റ്റർ പി കെ ഗോപാലകൃഷ്ണൻ, കോൺഗ്രസ്സിനെ സഹായിക്കുമാറ്, ചില കണക്കുകൾ ഉദ്ധരിച്ചു. കേന്ദ്രത്തിന്റെ കുറ്റം പറാഞ്ഞു പറഞ്ഞ് കേരളത്തെ ഖലിസ്ഥാൻ ആക്കാനാണോ പരിപാടി എന്നു വരെ ചോദ്യം ഉയർന്നു. ആയിടക്കായിരുന്നു പഞ്ചാബ് മാതൃകയിൽ പ്രതിഷേധമാകാം എന്നൊരു വിടുവാമൊഴി ബാലകൃഷ്ണപിള്ളയിൽ നിന്നുണ്ടാ‍യത്. അദ്ദേഹം പുറത്തായതോടെ കേന്ദ്രവിരോധം, തന്ത്രപരമായോ എന്തോ, എല്ലാവരും അടക്കിവെച്ചു.

മാണിയെക്കാൾ കേന്ദ്രവിരോധവും ധൈര്യവും കാണിച്ച് കേരള കോൺഗ്രസ്സിലെ കുഞ്ഞാടുകളെ തന്റെ വരുതിയിൽ നിർത്താ‍നാണ് ജോസഫിന്റെ പദ്ധതി. ആ മുദ്രാവാക്യത്തിന്റെ ബലത്തിൽ പല തവണ കരുണാകരന്റെ സർക്കാരിനെ മറിച്ചിടാൻ പോലും അദ്ദേഹം തയ്യാറായി. പക്ഷേ ജോസഫ് നിശ്ചയിക്കുകയും (പരേതനായ) ടി എം ജേക്കബ് നിശ്ചയം മാറ്റുകയും ചെയ്റ്റിരുന്നതാണ് ആ കാലം. അങ്ങനെ അന്നത്തെ ജോസഫിന്റെ സമരമൊക്കെ കായ്ക്കാത്ത മരമായിപ്പോയി. ഇപ്പോഴിത എഴുപതു ലക്ഷം മരണത്തിന്റെ കാര്യം വന്നിരിക്കുന്നു. അവരുടെ രക്ഷക്കു വേണ്ടി നിരാഹരം നടത്തുക തന്നെ.

അസാധാരണമായ രാഷ്ട്രീയസമ്മർദ്ദം ഉണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. നാട്ടുകാരെ പേടിപ്പെടുത്തി നിർത്താനുള്ള ഏതവസരവും ഏതു മന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിതകരമാകും. അത് ദുരുപയോഗപ്പെടുത്താനുള്ള പ്രവണതക്കു വഴിപ്പെടുന്നില്ലെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യവും മർമ്മവും. നാട്ടുകാരുടെ ഭീതി മനസ്സിലാക്കുമ്പോൾ തന്നെ, അതിനെ ഊതിപ്പെരുപ്പിക്കാതെ, സാധ്യമായ പരിഹാരം കാണാൻ ശ്രമിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ പിൻ ബലത്തോടെ, തമിഴ് നാടുമായി പലവട്ടം ചർച്ച നടത്തി ഏറെക്കുറെ രമ്യമായ ഒരു പരിഹാരം കാണാൻ കഴിയണം. ആ സാധ്യതയെ വെടക്കാക്കാനേ ജോസഫിന്റെ ആശങ്കാരാഷ്ട്രീയം ഉപകരിക്കുള്ളു.

(malayalam news december 12)

Monday, December 5, 2011

നാല്പതു ലക്ഷം ഒഴുകിപ്പോകുമോ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്നാണ് ജലമന്ത്രി പി ജെ ജോസഫിന്റെ കഴിഞ്ഞ ആഴത്തെ കണക്ക്. മുന്നോട്ടു പോകുന്തോറും എണ്ണം കൂടാനേ സാധ്യതയുള്ളൂ. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലായി എത്ര മൃഗങ്ങൾ ഒലിച്ചുപോകുമെന്ന് കണക്കെടുത്തിട്ടില്ല. തീർച്ചയായും ലക്ഷക്കണക്കിനു തന്നെയാകും. അതിലേക്കു പിന്നെ വരാം. ഏതായാലും, നാല്പതു ലക്ഷം ആളുകൾ മരിച്ചിട്ട് ഒരു മന്ത്രിപദം തനിക്കു വേണ്ടെന്നാണ് ജോസഫിന്റെ നിലപാട്. “ഈ ഫൈറ്റ് ഞാൻ തുടരും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുന്നത് ചില്ലറ കാര്യമല്ല. അത്രയും സ്ഥലത്തെ അത്രയും ആളുകൾ ഒഴുകിപ്പോയാൽ പിന്നെ കേരളം എവിടെ എന്ന കെ എം മാണിയുടെ ചോദ്യം, ഉത്തരം പ്രതീക്ഷിക്കാതെത്തന്നെ, എല്ലാവരും ചുണ്ടിൽ കൊളുത്തിയിട്ടിരിക്കും. ഗിന്നസ് ബൂക്കും ദുരന്തനിഘണ്ടുവും മറ്റും പരിശോധിക്കാതെ ഒരു കാര്യം തറപ്പിച്ചു പറയാം: മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകമായ ദുരന്തങ്ങളിൽ ഒന്നായിരിക്കും മുല്ലപ്പെരിയാറിലേത്--അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ. ഇന്തൊനേഷ്യയിലെയും ജപ്പാനിലെയും സുനാമികളും പെറുവിലെയും കൊയ്നയിലെയും ഭൂചലനങ്ങളും ക്രാക്കത്തൂവയിലെയും വെസുവിയസ്സിലെയും പൊട്ടിത്തെറികളും, അവ വരുത്തിവെക്കുന്ന നാശത്തിന്റെ കാര്യത്തിൽ, മുല്ലപ്പെരിയാറിനെക്കാൾ ഏറെ പിന്നിലായിരിക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകിയ വെള്ളം കൊണ്ട് കടലിലെ നിരപ്പ് ഉയരുമ്പോഴും പരിസ്ഥിതിയിലെ മാറ്റം കൊണ്ട് അന്തരീക്ഷത്തിലെ പ്രാണവായു കുറയുമ്പോഴും വഴി തെറ്റിപ്പോകുന്ന ഗ്രഹങ്ങൾ കൂട്ടിയിടിക്കുമ്പോഴുമൊക്കെ സംഭവിക്കുന്ന മാറ്റത്തെ കേരളം നേരിടുന്ന ദുരന്തവുമായി താരതമ്യപ്പെടുത്താനാവില്ല. ഇത്രയേറെ സ്ഥലത്ത് കെട്ടിനിർത്തിയിരിക്കുന്ന വെള്ളം ഒറ്റയടിക്ക് പൊട്ടിപ്പിളർന്നു വന്നാൽ എന്തുണ്ടാകും എന്ന് പറയാൻ വയ്യ.

അണ പൊട്ടുമോ പൊട്ടില്ലേ എന്നൊന്നും പറയാൻ ഞാൻ ആളല്ല. ജോസഫും അച്യുതാനന്ദനും പ്രേമചന്ദ്രനുമൊക്കെ പൊട്ടൽ വിദഗ്ധന്മാരായി കഴിഞ്ഞിരിക്കുന്നു. അവർ ഉയർത്തുന്ന ദുരന്തചോദ്യങ്ങൾക്ക് മറുപടി പറയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് എഞ്ചിനീയർമാരായിരിക്കും. പണ്ടൊരിക്കൽ ഇതുപോലൊരു ദുരന്തഭീഷണി ഉണ്ടായപ്പോൾ, ഞാൻ ജലക്കമ്മിഷൻ അധ്യക്ഷൻ ഡോക്റ്റർ കെ സി തോമസിനോട് ചോദിച്ചു. ഉടനേ അണക്കെട്ടു പൊട്ടി കേരളം ഒലിച്ചുപോകുന്ന സ്ഥിതിയൊന്നും അദ്ദേഹത്തിന്റെ മറുപടിയിൽ നിഴലിച്ചു കണ്ടില്ല. അത് 1979ൽ ആയിരുന്നു. അന്നു മുതൽ ഇന്നു വരെ--ഞാൻ പറയും, നാളെ വരെ--ദുരന്തഭീതി തുടർന്നുപോന്നിരിക്കുന്നു. അച്യുതാനന്ദനെപ്പോലുള്ള പൊതുപ്രവർത്തകർ ആ ഭീതിക്ക് മുറപോലെ ആവിഷ്കരണം നൽകിയിട്ടുമുണ്ട്, അണ പൊട്ടിയാലും ഇല്ലെങ്കിലും.

അണ പെട്ടെന്നൊന്നും പൊട്ടാൻ ഇടയില്ലെന്ന് സൂചിപ്പിക്കാൻ പോലും സാധ്യമല്ലാത്തതായിരിക്കുന്നു മലയാളത്തിലെ വാതാവരണം. ഭീതിയെയും വസ്തുനിഷ്ഠമായ വിജ്ഞാനത്തെയും ഇട കലർത്തുകയോ ഒന്നിനൊന്നു പകരം വെക്കുകയോ ചെയ്യുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനു ചേർന്നതല്ലെന്ന് മുമ്പൊരിക്കൽ ഞാൻ ഒരു കുറിപ്പിൽ സൂചിപ്പിക്കാനിടയായി. അതു കണ്ടപ്പോൾ പത്രാധിപർ എന്നെ വിളിച്ചു: “എന്റെ പൊന്നേ, ഇതൊന്നു മാറ്റണേ. അവിടെ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞാൽ, അവർ നമ്മുടെ പത്രം കത്തിക്കും. അതിനു വഴി വെക്കണോ?” ഞാനായിട്ടോ അദ്ദേഹമായിട്ടോ വഴി വെക്കേണ്ടെന്നു സമ്മതിച്ച് ഞാൻ വാലും ചുരുട്ടി പിന്നാക്കം പോയി.

രണ്ടു കാര്യത്തിൽ ഞാൻ ഇപ്പോഴും അത്ഭുതവും സംശയവുമായി അലയുന്നു. അണ പൊട്ടുമോ ഇല്ലയോ? അതിനെപ്പറ്റി ഏറെക്കുറെ ഉറച്ച ഒരു അഭിപ്രായം പറയാൻ പ്രാപ്തിയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞ്ന്മാരെയും എഞ്ചിനീയർമാരെയും നമുക്ക് കണ്ടെത്താൻ പറ്റുന്നില്ലല്ലോ. അവർക്ക് അറിയാത്തതുകൊണ്ടോ അതോ അറിയുന്നത് പറയാത്തതുകൊണ്ടോ അതോ ഇങ്ങനെയൊരു കാര്യത്തിൽ അഭിപ്രായം ഖണ്ഡിതമായി പറയാൻ പാകത്തിൽ ശാസ്ത്രം ഇനിയും വളർന്നിട്ടില്ലെന്നതുകൊണ്ടോ? ചന്ദ്രനിൽ ഇറങ്ങുകയും ചൊവ്വയിൽ വിനോദസഞ്ചാരം ഏർപ്പെടുത്താൻ ഒരുങ്ങുകയും ചെയ്യുന്ന മനുഷ്യന് മുല്ലപ്പെരിയാറിലെ ശാസ്ത്രസത്യം മനസ്സിലാക്കാൻ പറ്റുന്നില്ലെന്നോ? അതോ അവരെക്കൊണ്ടു പറയിക്കില്ലെന്നോ?

രണ്ടാമത്തെ കാര്യം നേരത്തെ പറഞ്ഞതിൽനിന്ന് പുറപ്പെടുന്നതു തന്നെ. പരസ്യമായി സംസാരിക്കാത്ത എഞ്ചിനീയർ സമൂഹത്തിൽനിന്ന് വസ്തുതകൾ മനസ്സിലാക്കി, അപകടമുണ്ടെങ്കിൽ അതൊഴിവാക്കാനുള്ള നടപടി എടുക്കുകയും ആളുകളെ സമാധാനിപ്പിക്കുകയുമാണ് സാധാരണ രീതിയിൽ പൊതുപ്രവർത്തകരുടെ ദൌത്യം. പുതിയ അണക്കും ജലവിതാനം കുറക്കാനുമുള്ള നടപടികളെപ്പറ്റി ജോസഫും കൂട്ടരും ഓരോന്നങ്ങനെ പറയുന്നുണ്ട്. കൂട്ടത്തിൽ നാല്പതു ലക്ഷം ആളുകൾ ഒലിച്ചുപോകുമെന്ന ഭീഷണി ആവർത്തിക്കുന്നുമുണ്ട്. ഭയഭീതരായവരെ സമാധാനിപ്പിക്കേണ്ടവർ വിഭ്രാന്തി പരത്തി ആളാവാൻ നോക്കുന്നത് കഷ്ടമാണ്. ആളാവാൻ നോക്കുകയല്ലെങ്കിൽ, അവർക്ക് പക്വത കുറവാണെന്നു പറയേണ്ടി വരും.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്ന ജോസഫിന്റെ വെളിപാട് വന്ന അന്ന് സംസ്ഥനസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വേറൊരു കണക്കുണ്ട്. 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൌകര്യം ഏർപ്പെടുത്തിവരുന്നെന്നോ മറ്റോ
അർഥം വരുന്ന ആ കണക്ക് ആയിരുന്നു കോടതിയുടെ ചോദ്യത്തിനുള്ള മറുപടി. വാചകകസർത്തല്ലാതെ, ഒഴുകിപ്പോകാനിടയുള്ളവരെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. 250 കുടുമമെന്നു വെച്ചാൽ ആയിരത്തിൽ പുറം ആളുകൾ. ആയിരം എവിടെ? നാല്പതു ലക്ഷം എവിടെ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകാനിടയുണ്ടെന്ന വിവരം, കഥയായാലും കടങ്കഥയായാലും കാര്യമായാലും, ഒന്നാന്തരം വർത്തക്കഥാവിഷയമായിരിക്കും എവിടെയും. പതിനായിരം ആളുകൾ പാർക്കുന്ന തുവ്വാലു എന്ന കരിബിയൻ ദ്വീപ് മെല്ലെ മെല്ലെ കടലിൽ താഴുകയാണെന്ന വാർത്ത ഞാൻ അത്ഭുതത്തോടെയും ഒട്ടൊക്കെ വിഷമത്തോടെയും വായിച്ചിട്ടുണ്ട്. നാല്പതു ലക്ഷം കേരളീയർ ഒഴുകിപ്പോകാൻ പോകുന്നുവെന്ന ദുരന്തവാർത്ത വായിക്കാൻ എന്നെപ്പോലെ വിദ്യാഭ്യാസവും അഭിരുചികളുമുള്ള ഒരു അമേരിക്കക്കാരനോ ബ്രസീൽ കാരനോ ബംഗാളിക്കോ അവസരമുണ്ടായിട്ടുണ്ടോ? ന്യൂയോർക് ടൈംസിലും വേണാട് പത്രികയിലും ഒരു പോലെ നീളൻ തലക്കെട്ടിനു താഴെ വരേണ്ടതാണ് ലോകനാശത്തിന്റെ പ്രമാണങ്ങളിൽ സ്ഥാനം കിട്ടാവുന്ന മുല്ലപ്പെരിയാർ ദുരന്തം. ന്യൂയോർക് ടൈംസ് പോയിട്ട് കമ്പത്തുനിന്ന് ഒരു തമിഴ് സായാഹ്നപത്രം ഇറങ്ങുന്നുണ്ടെകിൽ അതിൽ പോലും ഒഴുകിപ്പോകാൻ പോകുന്ന നാല്പതു ലക്ഷം ആളുകളുടെ വാർത്ത വരാനിടയില്ല. അത്ര ഉദാസീനമാണ് പുറം ലോകം കേരളത്തിന്റെ ദുരന്തത്തെപ്പറ്റി.

കേരളത്തിലെ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉത്തരം കണ്ടുപിടിക്കേണ്ടതാണ് ഈ ചോദ്യം: മുല്ലപ്പെരിയാർ ഇളകിമറിയുന്നുവെന്ന വാർത്ത എന്തുകൊണ്ട് കേരളത്തിനു പുറത്ത് വാർത്തയാവുന്നില്ല. നാല്പതു ലക്ഷത്തിന്റെ കണക്ക് ശരിയാണെങ്കിൽ, എല്ലാ ദിവസവും എട്ടു കോളത്തിൽ മാത്രം നിരത്താവുന്നതാണ് ഭീമമായ ഈ വാർത്താശകലം. പാർലമെന്റിൽ അതിനെപ്പറ്റി ബഹളം വെക്കാൻ ഇംഗ്ലിഷും ഹിന്ദിയും വെള്ളം പോലെ പറയുമെന്നു പറയാൻ വയ്യാത്ത മലയാളികളേ ഉണ്ടായുള്ളു. അടിയന്തരപ്രമേയമായി അതു ചർച്ച ചെയ്യാൻ പാർലമെന്റിന് ഉത്സാഹമുണ്ടായിരുന്നില്ല. അവിടെ കൂടുതൽ ശോഭിച്ചത് പല ചരക്ക് വിൽക്കാൻ വിദേശവിപണനശൃംഖലകളെ അനുവദിക്കണമോ എന്ന കാര്യത്തെപ്പറ്റിയുള്ള വിവാദമായിരുന്നു. നാല്പതു ലക്ഷത്തിന്റെ കണക്ക് അവിടെ ബലം പിടിച്ചില്ല. എന്തുകൊണ്ട്?

നമ്മൾ സ്വയം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവർ നമ്മുടെ ദുരന്തം ഗൌനിക്കാത്തതിന് ഒരു കാരണം അവരുടെ രോഗാകീർണമായ സ്വാർഥതയാകാം. അവരുടെ വാർത്താബോധത്തിലുള്ള വൈകല്യവും സങ്കുചിതത്വവുമാകാം. കേരളം തുലഞ്ഞുപോകട്ടെ എന്ന ഗൂഢമായ ആഗ്രഹമാകാം. പിന്നെ, നമ്മൾ പറയുന്നത് പച്ചക്കള്ളമാണെന്ന ഒരു ധാരണയുമാകാം. താൻ പറയുന്നത് പുളുവോ പൊയ്യോ ആണെന്ന് കേൾവിക്കാർ വിശ്വസിക്കുന്നതാണ് ഏതൊരു പൊതുപ്രവർത്തകന്റെയും വ്യക്തിപരമായ ദുരന്തം. നാം പറയുന്നത് കേവലം ഭയാനകമായ സത്യമാണെന്ന് കേരളത്തിനു പുറത്തുള്ളവരെ ബോധ്യപ്പെടുത്താൻ നമ്മുടെ പൊതുപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കേരളത്തെ തുലക്കാൻ ഒരു ലോബി ആഗോളതലത്തിൽ പ്രവർത്തിക്കുന്നുവെന്നു വന്നാലേ നാല്പതു ലക്ഷത്തിന്റെ ദുരന്തത്തെപ്പറ്റിയുള്ള വിശകലനം പുറത്തുള്ള വേദികളിൽ എതിരൊലിയോടെ കേൾക്കാത്തതിന്റെ ഗുട്ടൻസ് മനസ്സിലാവുകയുള്ളു.

അണക്കെട്ടുകളെപ്പറ്റി നന്നായറിയുന്ന അഞ്ചാറു വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി നമ്മൾ എന്നേ ഉണ്ടാക്കേണ്ടതായിരുന്നു. എന്തിനും ഏതിനും ആഗോളസമിതികൾ ഉണ്ടാക്കുന്ന നമ്മൾക്ക് അത് എത്ര എളുപ്പവും സ്വാഭാവികവുമായിരിക്കും! അവരുടെ അഭിപ്രായമനുസരിച്ചു വേണം അണക്കെട്ട് സുരക്ഷിതമാക്കാനോ റദ്ദാക്കാനോ നടപടിയെടുക്കാൻ. നാല്പതു ലക്ഷം ഒഴുകിപ്പോകട്ടെ എന്നാഗ്രഹിക്കത്തവരും മിടുക്കന്മാരായ എഞ്ചിനീയർമാരായിട്ടുണ്ടാവുമല്ലോ. വലിയ ഫീസ് വാങ്ങുന്ന വക്കീൽമാരെ കാണുന്നതിനെക്കാൾ എത്രയോ പ്രയോജനകരമായിരിക്കും അങ്ങനെയൊരു അന്വ്വേഷണം! സുരക്ഷക്ക് ആവശ്യമായ നടപടികൾ എടുക്കാനും, പേടിച്ചു കഴിയുന്നവരെ സമാധാനിപ്പിക്കാനും അതാണൊരു വഴി. ആ വഴി തേടുന്നതിനെക്കാൾ ജോസഫിനിഷ്ടം നാല്പതു ലക്ഷം ഒഴുകിപ്പോകാൻ പോകുന്നുവെന്ന ഭീതി പടർത്തുകയാണെന്നു തോന്നുന്നു.

(malayalam news dec 5)

Monday, November 28, 2011

ജനവും അധികാരവും സമ്പർക്കവും

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിക്കെതിരെ ഉയർന്നിട്ടുള്ള പ്രധാനവും പ്രതീക്ഷിതവുമായ വിമർശനം രാഷ്ട്രീയലാഭവും പ്രശസ്തിയും ലാക്കാക്കി നടത്തുന്നതാണ് അതെന്നത്രേ. എന്തൊരു പൊള്ളയായ, കാഴ്ചക്കേടുള്ള വിമർശനം! ലാഭത്തിനുവേണ്ടിയല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? സഹിക്കാനാവുന്ന നഷ്ടമാണെങ്കിൽ പോലും, അത് ഏറ്റെടുക്കുന്നയാൾ മനസ്സിൽ പലതും കണ്ടിട്ടുണ്ടാകും. ആലോചിച്ചുറപ്പിച്ചു വരുത്തിവെക്കുന്ന നഷ്ടം യഥാർഥത്തിൽ നഷ്ടമല്ല, ഒരു തരം ലാഭം ആണെന്നു തന്നെ പറയണം. ത്യാഗമാണഭ്യുന്നതി എന്ന കവിവാക്യം അത്തരം
നഷ്ടക്കാർക്കുവേണ്ടി നമുക്ക് ഉരുവിട്ടുകൊണ്ടുപോകാം. ത്യാഗമെന്നോ ലാഭമെന്നോ നഷ്ടമെന്നോ മാറി മാറി വിളിക്കാവുന്ന ആ ചിത്തവൃത്തി കൈവരിക്കുകയാണ് ജീവിതത്തിന്റെ ലക്ഷ്യം. അതു നേടിയ ആളെന്ന പ്രശസ്തി, ഉമ്മൻ ചാണ്ടിക്കെന്നല്ല,
ആർക്കും സുഖിക്കും.

ഉമ്മൻ ചാണ്ടി ത്യാഗിയാണെന്നോ പ്രശസ്തിക്കുവേണ്ടി പരക്കം പായുന്ന ആളാണെന്നോ സമർഥിക്കുകയല്ല. പ്രശസ്തിക്കുവേണ്ടി ഓരോരുത്തരും അവനവന്റെ പ്രതിഭയിൽ വിരിയുന്ന പരിപാടികൾ ആവിഷ്കരിക്കുന്നു. പണ്ടു പണ്ട് , ഫോൺ അടിച്ചാലുടനെ ഓടിച്ചെന്നെടുക്കാൻ എന്റെ അഞ്ചു വയസ്സുകാരിയായ മകൾ അക്ഷമ കാണിച്ചിരുന്ന കാലം. അവൾ ആരോ ആയി കുശലം പറഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ട് എത്തിയ ഞാൻ ഫോൺ വാങ്ങിനോക്കിയപ്പോൾ, അപ്പുറത്തുള്ള കേമൻ നേതാവിന്റെ ശബ്ദം കേട്ടു. പിന്നെ മകളെപ്പറ്റിയും മകളുടെ അഛനെപ്പറ്റിയും നല്ല വാക്കുകൾ കേട്ടു. എന്തും ഞാൻ അവിശ്വസിച്ചിരുന്നു, പക്ഷേ എന്നെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം ഞാൻ എന്നും വിശ്വസിച്ചുപോന്നു. എന്റെ മനസ്സിൽ നല്ലവനായ, എന്നെപ്പറ്റി നല്ല വാക്കു പറയുന്ന ആ നേതാവ് പിന്നെപ്പിന്നെ കയറിപ്പോവുകയായിരുന്നു. ഏതാണ്ട് അതേ വാർപ്പിലുള്ള വേറൊരു നേതാവ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തെത്തി കൈകൾ പുറകോട്ടു കെട്ടി നിൽക്കും. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിനിൽക്കേ, ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി, നേതാവ് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന---സൂര്യൻ കിഴക്കുദിക്കെമെന്നോ ഹിമാലയത്തിൽ മഞ്ഞുറയുന്നുവെന്നോ എന്തുമാകാം---ഇസ്തിരിയിട്ടു മടക്കി കയ്യിൽ വെച്ചു തരും. അച്ചടിക്കാവുന്ന എന്തു പ്രസ്താവനയും അദ്ദേഹം ഇറക്കിക്കളയും. പ്രശസ്തിയുടെ മാർഗ്ഗം ദുരൂഹവും ദുർഗ്ഗമവുമാണെന്നു പറയാനേ ഇവിടെ ഉദ്ദേശിച്ചുള്ളൂ.

അങ്ങനെ പെരുമക്കുവേണ്ടിയുള്ള ഒരു തട്ടിപ്പായി ഉമ്മൻ ചാണ്ടിയുടെ പരിപാടിയെ കണ്ടുകൂടാ. പ്രശസ്തി അതുവഴി ഉണ്ടാകുക സ്വാഭാവികം. ആരും അറിയാതെ അതു നടപ്പാക്കാൻ കഴിയില്ല. അങ്ങനെയൌർ ശ്രമം നടത്തിയലോ, അതു കൂടുതൽ പെരുമക്കേ വഴി വെക്കുകയുള്ളൂ. പ്രശസ്തി വേണ്ടെന്നു വെക്കുന്നു എന്നു നടിക്കുന്നവർക്ക് കൂടുതൽ പ്രശസ്തി കൈവന്ന സന്ദർഭങ്ങൾ എണ്ണിത്തീർക്കാൻ കഴിയില്ല. നേരത്തേ സൂചിപ്പിച്ച രണ്ടു പേരുണ്ടല്ലോ, ഇസ്തിരിയിട്ട പ്രസ്താവനക്കാരനും കൊച്ചുകുട്ടിയോട് പുന്നരം പറയുന്ന കേമനും, അവർക്ക് അവർ പറായുന്നതെന്തും വാർത്തയാണെന്നു തോന്നിപ്പിക്കാൻ ഒരു വിരുതുണ്ടെന്നു കാണാം.

ഉമ്മൻ ചാണ്ടിയുടെ ശേഷിയെയും ക്ഷമയെയും കാര്യക്ഷമതയെയും പറ്റി ഇതിനിടെ ഞാനും ഏറെ കേട്ടിരിക്കുന്നു. ആരു പറയുന്നതു കേൾക്കാനും ഒരു ചെവി ബാക്കി വെക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. അതൊരു ശക്തിയാണെങ്കിൽ, ശക്തി എന്നു പറയാൻ വയ്യാത്ത ഒരു ഗുണവും ഒരിക്കൽ അദ്ദേഹത്തിൽ കണ്ടിരുന്നുവത്രേ. ഒന്നിനും “വയ്യ“ എന്നു മറുപടി പറയാൻ അദ്ദേഹം അശക്തനായിരുന്നുവെന്നാണ് ശ്രുതിയും സ്മൃതിയും. അങ്ങനത്തെയൊരാളുടെ വാതിൽക്കൽ ആളുകൾ കൂട്ടം കൂടുന്നത് വെളിച്ചം വന്നാൽ പൂവ് വിടരുന്നതുപോലെ സ്വാഭാവികമല്ലേ? കാലാന്തരത്തിൽ എന്തും
ഏൽക്കുന്ന ശീലത്തിന് അല്പം അയവു വന്നിട്ടുള്ളതായി കേൾക്കുന്നു. ഏതായാലും ആ ശീലത്തിന്റെ തുടർച്ചയായി കൂട്ടിയാൽ മതി ജനസമ്പർക്ക പരിപാടിയെ.

വിമർശകർ പോലും സമ്മതിച്ചു കൊടുക്കേണ്ട ഒരു കാര്യം പറയട്ടെ. കെട്ടിക്കിടക്കുന്ന കുറെ കടലാസുകളെങ്കിലും ഒറ്റയടിക്ക് തീരുമാനവുമായി വിതരണം ചെയ്യപ്പെടുന്നു. അത്രക്കേയുള്ളു മിക്ക കടലാസുകളിലെയും പ്രശ്നം. പക്ഷേ അവ്യാഖ്യേയമായ എന്തോ കാരണത്താൽ അവ യുഗങ്ങളായി അവിടെ കെട്ടിയോ കെട്ടില്ലാതെയോ കിടക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടിയായാലും പ്രശസ്തിക്കുവേണ്ടിയായാലും, ആ പരിപാടികൊണ്ട് കുറെ സാധുക്കളും അവശന്മാരും തൽക്കാലം രക്ഷപ്പെട്ടു. വെളുപ്പാൻ കാലം മുതൽ പാതിരാവു വരെ നീണ്ടുപോകുന്ന ആ പരിപാടിയുടെ ഗുണഫലം ആഘോഷിക്കുകതന്നെ വേണം.

വിമർശനമായി പറയാവുന്ന വേറൊന്ന് തോന്നുന്നു. മുഖ്യമന്ത്രിക്ക് ഒറ്റയടിക്ക് തീർക്കാവുന്ന പ്രശ്നമാണെങ്കിൽ, എന്തിന്, എന്തുകൊണ്ട്, ഇങ്ങനെ കെട്ടിക്കിടന്നു? വില്ലേജ് ഓഫിസരുടെയും ശിരസ്തദാരുടെയും സെക്രട്ടറിയുടെയുമൊക്കെ ജോലി ഒരിരുപ്പിന് മുഖ്യമന്ത്രിക്കെ ചെയ്തു തീർക്കാവുന്നതാണെങ്കിൽ, ആ തുക്ടിമാരെ പറഞ്ഞു വിടണം. ഉമ്മൻ ചാണ്ടിയെ ഇഷ്ടമല്ലാത്തവർക്ക് വേണമെങ്കിൽ അദ്ദേഹം അവരെയൊക്കെ നിർഗുണരും നിഷ്ക്രിയരും ആക്കുന്നുവെന്നു പറയാം. ജനസമ്പർക്കപരിപാടിയിലൂടെ തെളിഞ്ഞ വീര്യം അവരിലേക്കും സംക്രമിപ്പിച്ചാൽ, ഉമ്മൻ ചാണ്ടി വിജയിച്ചുവെന്ന് സമ്മതിക്കേണ്ടി വരും.

അധികാരത്തോടുള്ള ജനത്തിന്റെ ഭാവവും ഇതോടൊന്നിച്ചു വായിക്കണം. അവരുടെ മനോഭാവമാണ് ജനസമർക്കപരിപാടിയുടെ നിദാനം. എല്ലാവർക്കും, ആവർത്തിച്ചു പറയട്ടെ, എല്ലാവർക്കും അധികാരവുമായി ബന്ധപ്പെട്ടിരിക്കാൻ ഇഷ്ടമാകുന്നു. മുഖ്യമന്ത്രിയുടെ പരിചയക്കാരനല്ലെന്നു പറയാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടിട്ട് എത്രയോ കാലമായെങ്കിലും എന്റെ അടുത്ത പരിചയക്കാരനാണ് മുഖ്യമന്ത്രി എന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളീൽ തന്നെ ഞാൻ എത്ര തവണ എവിടെയൊക്കെ തട്ടിമൂളിച്ചിരിക്കുന്നു!

തന്റെ കടലാസ് നോക്കി, അനുകൂലമായ ഒരു മറുപടിയോ നടപടിയോ
ശിരസ്തദാരിൽനിന്നുണ്ടായാൽ, ഏത് അപേക്ഷകനും സന്തോഷിക്കും. മുഖ്യമന്ത്രി തന്നെ നേരിട്ട് അതിനുള്ള മറുപടി കൊടുക്കുകയാണെങ്കിലോ? ആനന്ദലബ്ധിക്കിനി എന്തു വേണം? വാസ്തവത്തിൽ ജനത്തിനും അധികാരത്തിന്റെ സ്പർശമോ ഗന്ധമോ ഏറ്റാൽ ഹരമാകും. സമ്പർക്കപരിപാടിയുടെ വിജയത്തിന്റെ പ്രധാനകാരണം ഉമ്മൻ ചാണ്ടിയുടെ ഭരണപ്രതിഭയല്ല, ജനഹൃദയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അവബോധമാകുന്നു.

ഉമ്മൻ ചാണ്ടിയുടെ മുറിക്കുമുമ്പിൽ തടിച്ചുകൂടുന്നതുപോലെ, ജനം കെ കരുണാകരന്റെ വാതിൽക്കലും തടിച്ചുകൂടിയിരുന്നു, കാത്തുകെട്ടിക്കിടന്നിരുന്നു. രണ്ടുപേർക്കും
വാതിൽക്കൽ ആളുകൾ കാത്തുകെട്ടിക്കിടക്കുന്നത് ഇഷ്ടമാണു താനും. സൌകര്യപ്പെടുമെങ്കിൽ, ഹാജരായിട്ടുള്ള എല്ലാവരുടെയും പരാതി കേൾക്കും. ആൾ തിങ്ങി വാതിൽക്കൽ മുട്ടു തുടങ്ങുമ്പോൾ, കരുണാകരൻ പുറത്തിറങ്ങും. ഓരോരുത്തരുടെയും പരാതി പ്രത്യേകം കേൾക്കാൻ നേരമില്ല. പക്ഷേ അവരുടെ പരാതി മുഖ്യമന്ത്രി തന്നെ സ്വീകരിച്ചുവെന്ന് അവർക്ക് തോന്നുകയും വേണം. പുറത്തുവന്നയുടൻ, തന്നെപ്പൊതിഞ്ഞ ആൾക്കൂട്ടത്തിൽനിന്ന് അദ്ദേഹം അപേക്ഷകൾ കൂട്ടം കൂട്ടമായി പിടിച്ചുവാങ്ങും. ആ അപേക്ഷകളെല്ലാം ആരെങ്കിലും പിന്നെ വായിച്ചു നടപടിയെടുക്കാറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഓരോ പരാതിയും നേരത്തേ വാങ്ങി, എടുക്കാവുന്ന നടപടി രേഖപ്പെടുത്തി വെച്ചിട്ട് മുഖ്യമന്ത്രിയെ കാണുകയല്ലേ നല്ലതെന്നു ഞാൻ തിരക്കി. ഉത്തരം ഇങ്ങനെ ആയിരുന്നു: മുഖ്യമന്ത്രിക്ക് ഇതാണ് ഇഷ്ടം. സന്ദർശകർക്കും ഇതു തന്നെ ഇഷ്ടം. പിന്നെ ജനസമ്പർക്കപരിപടി ഉത്സവമാകാതിരിക്കുമോ? ഉമൻ ചാണ്ടി അതൊരു ഉത്സവം തന്നെ ആക്കി എന്നു മാത്രം.

സമകാലീനകാര്യങ്ങളെപ്പറ്റിയുള്ള ടെലിവിഷൻ പരിപാടികളിൽ ഏറെ പ്രചാരം ഉണ്ടായിരുന്ന ഒന്നായിരുന്നു ഇ കെ നായനാരുടെ ചോദ്യോത്തരങ്ങൾ. ഫലമെന്തായാലും, അതു കണ്ട് ആളുകൾ നന്നായി ചിരിച്ചു. ചിലപ്പോൾ
ചോദ്യകർത്താവിന്റെ പ്രശ്നത്തിൽനിന്നാവാം, പലപ്പോഴും ഉത്തരദായകന്റെ ആംഗ്യത്തിൽനിന്നോ ആക്ഷേപത്തിൽനിന്നോ ആവാം, ഫലിതം ഉയരും. ഏതായാലും പരിപാടി പോപ്പുലർ ആയി. അതിന്റെ പ്രധാനകാരണം അതു വഴി ജനത്തിന് അധികാരത്തോടുള്ള അഭിഗമ്യത ഉറപ്പു വരുത്തിയതായിരുന്നു. മുഖ്യമന്ത്രിയുമായി രണ്ടു വാക്ക് മൊഴിഞ്ഞുപോരാമല്ലോ, ഞാനും കണ്ടല്ലോ മുഖ്യമന്ത്രിയെ എന്ന് പുളുവടിക്കാമല്ലോ.

ആതൻസിൽ, പുരാതനയുഗത്തിൽ, ജനങ്ങൾ ജനങ്ങളെ നേരിട്ടു ഭരിക്കുകയായിരുന്നു. പ്രതിനിധികൾ ഉണ്ടായിരുന്നില്ല. ആ യുഗത്തിന്റെ മഹിമയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നില്ലെങ്കിലും, ജനങ്ങൾക്ക് തങ്ങളുടെ “അധിപ“രുമായി നേരിട്ടിടപഴകാൻ ഉമ്മൻ ചാണ്ടിയുടെ പരിപാടി വഴി ഒരുക്കിയിരിക്കുന്നു. സാമൂഹ്യമനശ്ശാസ്ത്രത്തിലെ സർഗ്ഗാത്മകമായ ഒരു നീക്കമെന്ന നിലക്ക് അതിന്റെ പ്രാധാന്യം കുറച്ചുകണ്ടുകൂടാ. പക്ഷേ സർക്കാർ സമം മുഖ്യമന്ത്രി എന്നും, തങ്ങളുടെ ജോലി തങ്ങൾ ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ചെയ്തുകൊള്ളുമെന്നും ഒക്കെ ബ്യൂറോക്രാറ്റുകൾ വിചാരിച്ചാൽ, ഉമ്മൻ ചാണ്ടി വീണ്ടും വീണ്ടും തന്നെത്തന്നെ ഓർമ്മിപ്പിക്കേണ്ടി വരും: ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!.

(malayalam news nov 28)