Tuesday, January 12, 2010

മനസ്സു നിറയെ സ്ത്രീകൾ

പെണ്ണുങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവൻ മനസ്സിൽ. നാണം തോന്നിയെന്നല്ല. ഉപനിഷത്തുകൾ പോലും സുന്ദരികളാണെന്ന നാരായണീയത്തിലെ ഉൽപ്രേക്ഷ ബലത്തിനുണ്ടല്ലോ. സ്ത്രീചിന്ത, ഒരു സംയോഗം പോലെ, അങ്ങനെ വന്നുകൊണ്ടിരുന്നു..


*

കുടിയും സ്ത്രീദ്രോഹവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിന്റെ പാഠഭാഗം ആകാശവാണിയിലെ ഒരു ചെറുപ്പക്കാരൻ വായിക്കാൻ തന്നു. കരുതിയതുപോലെ, മനു അതിൽ തലങ്ങും വിലങ്ങും വന്നു, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും സ്ത്രീയെ പൂജിക്കുന്നിടത്ത് ദൈവം വാഴുമെന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട്.
*

ഇരുപത്തിമൂന്നുകൊല്ലം ഒരുമിച്ചു കഴിഞ്ഞ ഒരു കുടുംബം പെട്ടെന്നു പിരിന്നു. അയാൾ വേറെ കെട്ടി; അവർ അലച്ചിലായി.
*

മരുമക്കത്തായത്തിൽ സ്ത്രീയുടെ പദവിയെപ്പറ്റി ഒരു ഗവേഷകൻ ചോദിച്ചു--പഴയ ചോദ്യം.
*

എലീനർ റൂസ്‌വെൽറ്റ് മലയാളി മങ്കയുടെ അധികാരം കണ്ട് അത്ഭുതപ്പെട്ട കഥ കേട്ടു. ഉത്രാടം തിരുനാളിന്റെ ആത്മകഥ പരിചയപ്പെടുത്തുമ്പോൾ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ പറഞ്ഞതാണ് ആ കൊട്ടാരക്കഥ.


അധികാരവും അക്ഷരവും എലീനർ റൂസ്‌വെൽറ്റിന് ഒരുപോലെ വഴങ്ങിയിരുന്നു. കവടിയാർ കൊട്ടാരം കണ്ടതിനുശേഷം അവർ എഴുതി: “രാജാവ് മഹാറാണിയെ പരിചയപ്പെടുത്തി; ഭാര്യയല്ല, അമ്മ. അവകാശിയെ പരിചയപ്പെടുത്തി; മകനല്ല, അനിയൻ. എനിക്ക് ആ സമ്പ്രദായം മനസ്സിലായില്ല. പക്ഷേ അധികാരം സ്ത്രീകൾ വഴിയാണെന്നു കണ്ടതിൽ സന്തോഷം..”


ആ സമ്പ്രദായത്തിൽ മിക്കപ്പോഴും സ്ത്രീകൾ അധികാരത്തിലേക്കുള്ള വഴി ആയതേയുള്ളു, അധികാരം കയ്യാളിയിരുന്നില്ല എന്നതാണ് പരമാർത്ഥം.


*

സ്ത്രീകളുടെ ജോലിസ്ഥലത്തെ മുന്നേറ്റം കൊണ്ടാടുന്നതായിരുന്നു എക്കോണമിസ്റ്റ് വാരികയുടെ കഴിഞ്ഞ ലക്കം. അമേരിക്കയിൽ പാതിയിലേറെ ജോലിയും നല്ല പാതി കൈക്കലാക്കിയിരിക്കുന്നു. പല യൂറപ്യൻ രാജ്യങ്ങളിലും സ്ത്രീകൾ മേൽക്കൈ നേടിയിരിക്കുന്നു. വലിയ കമ്പനികളുടെ അമരത്ത് അവർ കേറിയിരിക്കുന്നു. ഉരസലൊന്നുമില്ലാതെ സാരമായ ഒരു സാമൂഹ്യപരിവർത്തനം നടന്നിരിക്കുന്നു. അതത്രേ ധനികലോകത്തിലെ മൌനവിപ്ലവം.


ആ ലഹരിയിൽ ഇവിടെ മുദ്രാവാക്യം മുഴക്കേണ്ടെന്ന് സ്ത്രീവാദികൾ പറയും. ശരിയല്ലേ? മിക്കയിടത്തും സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നില്ല. വേതനത്തിൽ പക്ഷഭേദം നിലനിൽക്കുന്നു. വേതനതുല്യതയാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് അർഥം വരുന്ന ഒരു ചൊല്ലുണ്ട്, ധനശാസ്ത്രജ്ഞനായ പോൾ സാമുവൽസന്റെ: പണം കുറഞ്ഞ പുരുഷന്മാരാണ് സ്ത്രീകൾ.


പുതിയ സങ്കേതങ്ങളും വിദ്യകളും വന്നതോടെ മിക്ക രംഗത്തും തുല്യത എളുപ്പമായിരിക്കുന്നു. ആണുങ്ങളുടെ കുത്തകയായിരുന്ന ജോലികൾ അതേ മിടുക്കോടെ ഇപ്പോൾ പെണ്ണുങ്ങൾക്കും ചെയ്യാം. അവർ ഭരിക്കാത്ത ഒരിടമുണ്ട്: പട്ടാളം. പക്ഷേ കൊല്ലാൻ കെല്പു വേണ്ടെന്നു വരുമ്പോൾ, ജനറൽ സ്ത്രീലിംഗമാകും. ആണുങ്ങൾ ശോഭിക്കാത്ത അരങ്ങാണ് ഭാരതീയനൃത്തം. മോഹിനിയായി മോഹിനി തന്നെ വേണം. വിനീതനായ പുരുഷൻ അരങ്ങേറുമ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ടു ചെല്ലണം, മോഹിനിയെപ്പോലെ. കലയിലെ ഒരു വികലത! ഭാവുകത്വത്തിലെ ഒരു പക്ഷഭേദം!


സ്ത്രീപുരുഷതുല്യതയെ കൊഞ്ഞനം കാട്ടുന്ന ശരീരധർമ്മമാണ് ഗർഭധാരണവും പ്രസവവും. സ്ത്രീയെ ഒരു തരത്തിൽ ഒതുക്കുന്നു, ആ ശാരീരികസവിശേഷതയും അതിന്റെ പവിത്രതയും. പ്രായോഗികതലത്തിൽ, എവിടെയും അമ്മയാകുന്ന സ്ത്രീകളുടെ വരുമാനം കുറയുന്നതായി കാണുന്നു. പിന്നെയെന്തു പവിത്രത? മാതൃത്വത്തിന്റെ ഗുണപുരാണം വെറും പുരാവൃത്തമാണത്രേ. Mommy Myth. തള്ളക്കള്ളം. അങ്ങനെയൊരു വിചാരംകൊണ്ടോ എന്തോ, അമ്മയാകാതിരിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരുന്നു.


പീഡനം കലഹം ഉണ്ടാക്കും. യാന്ത്രികമായ തുല്യതാവാദവും ബലാബലവും കലഹമേ ഉണ്ടാക്കൂ. അതായിരുന്നു ജോസഫ് ററ്റ്സിംഗർ മാർപ്പാപ്പയാകും മുമ്പ് എഴുതിയ ഒരു പത്രികയിലെ സന്ദേശം. കുടുംബത്തെയും വിവാഹത്തെയും നിരാകരിക്കുകയും പുരുഷനെ ശത്രുവായി കാണുകയും ചെയ്യുന്ന സ്ത്രീവാദത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞതേയുള്ളൂ. എന്നിട്ടും തീവ്രവാദികൾ അന്ന് എതിർത്തു. ഇന്ന് ഫെമിനിസത്തിന്റെ സ്വരം അല്പം മാറുന്നതായി കേൾക്കുന്നു. പുരുഷനിൽനിന്നു വ്യത്യസ്തമായി, സ്ത്രീക്കുള്ള സഹനശക്തിയും സഹാനുഭൂതിയും സഹവർത്തിത്വവും ഊന്നിപ്പറയുന്നതാണ് പുതിയ പ്രവണത. ആ വെളിച്ചത്തിൽ പഴയ മൂല്യങ്ങളെയെല്ലാം തള്ളണമെന്നില്ല. ചില പവിത്രതകൾ ഇനിയും രക്ഷപ്പെട്ടേക്കാം.

(ജനുവരി 12ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Thursday, January 7, 2010

എന്തിനു വേണ്ടിയോ ഒരു കത്ത്!

ആദ്യമേ ഒരു കാര്യം പറയട്ടെ. എല്ലാ കാര്യത്തിലും തേജസ്സിന്റെ നിലപാടിനോട് ഞാൻ യോജിച്ചേക്കില്ല. എന്നോടു തന്നെ പലപ്പോഴും യോജിക്കാറില്ല. എല്ലാവരും എല്ലാ കാര്യത്തിലും എപ്പോഴും യോജിക്കുന്നതാണ് സർവാധിപത്യത്തിന്റെ ലക്ഷണം. പിന്നെ, യോജിപ്പുള്ളവരുടെ ഭാഗം മാത്രമേ പറയൂ എന്നു ശഠിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യത്തിനു ദോഷമാകും.


തേജസ്സിന്റെ തിരുവനന്തപുരം ലേഖകൻ എന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ, അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം അഭിപ്രായം എന്തിനെപ്പറ്റിയാകണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. പറഞ്ഞുവന്നപ്പോൾ മനസ്സിലായി, തേജസ്സിനെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ധ്വര കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്താണ് വിഷയം. കത്തിന്റെ ഉള്ളടക്കം ഒരു ടെലിവിഷൻ ചാനൽ ഇടവിടാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അത് ഞാനും കണ്ടു. കണ്ടപ്പോൾ എന്റെ പ്രതികരണം ചിരി ആയിരുന്നു.


പത്രങ്ങളുമായി ബന്ധപ്പെടാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവരുടേതായ ഏർപ്പാടുണ്ട്.. കേന്ദ്രത്തിന്റേതാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ. വാർത്ത പത്രങ്ങൾക്കു കൊടുക്കുക മാത്രമല്ല, പത്രങ്ങളുടെ ഉള്ളടക്കം വേണ്ടപ്പെട്ടവർക്ക് വിവരിച്ചും വ്യാഖ്യാനിച്ചും കൊടുക്കുന്നതും പി ഐ ബിയുടെ ചുമതല തന്നെ. അതിൽ കുറച്ചിട ജോലി ചെയ്ത ആളാണ് ഞാൻ. തെറ്റായ വാർത്ത കൊടുക്കുന്ന പത്രത്തോട് അതു തിരുത്താൻ അതാതു നേരത്ത് പി ഐ ബിയിലെയോ ബന്ധപ്പെട്ട വകുപ്പിലെയോ ഉദ്യോഗസ്ഥന്മാർക്ക് ആവശ്യപ്പെടാം. ഇവിടെ തേജസ്സിന്റെ കാര്യം പറയുന്നത് അവരല്ല.


പത്രധർമ്മം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പ്രസ് കൌൺസിൽ. മര്യാദകേട് കാണിക്കുന്ന പത്രത്തെപ്പറ്റി അതിൽ പരാതിപ്പെടാം. അത് പല്ലും നഖവുമുള്ള സ്ഥാപനമായിട്ടല്ല,, എന്നാലും പരാതി കൊടുക്കാം. അതിന്റെ അടിസ്ഥാനത്തിൽ, പറ്റുന്ന നടപടി ഉണ്ടാകുകയും ചെയ്യാം. തേജസ്സിനെതിരെ ആരും പ്രസ് കൌൺസിലിൽ പോയില്ല.


അവരൊന്നും വേണ്ട, നിയമം പാലിക്കാൻ അധികാരമുള്ള ഏത് ഏജൻസിക്കും നിയമം ലംഘിക്കുന്ന പത്രത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളാം.. രാജ്യത്ത് നിലവിലുള്ള ആയിരത്തൊന്നു നിയമങ്ങളിൽ ആയിരത്തൊന്നും അനുസരിച്ചുവേണം പത്രമായാലും പൌരനായാലും പെരുമാറാൻ.. ഏതു നിയമം ലംഘിച്ചാലും വിവരം അറിയും. നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ, അതിന് ആരുടെയും ദാക്ഷിണ്യമൊട്ടുവേണ്ട താനും. തേജസ് ഏതെങ്കിലും നിയമം ലംഘിച്ചതായി ടീവി ചാനലിൽ പറയുന്നതു കേട്ടില്ല.


ഏതെങ്കിലും ഒരു പത്രം അനുവർത്തിക്കുന്ന നയം---പത്രമെന്നല്ല ഏതൊരു സ്ഥാപനത്തിന്റെയും സംഘടനയുടെയും പ്രവർത്തനം---സാമൂഹ്യമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്വസ്ഥത ഉണ്ടാക്കുമോ എന്നു നിരീക്ഷിക്കാൻ ബാധ്യതയുള്ളവരാണ് ഇന്റലിജൻസ് ഏജൻസികൾ. ദേശീയസുരക്ഷയുമായി ബന്ധപ്പെടുത്തിയുള്ള അവയുടെ വിലയിരുത്തൽ തെളിയിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും, ആയിരിക്കണം. ആപത്തിനിടവെക്കുമെന്ന് ന്യായമായും സംശയിക്കുന്ന സന്ദർഭത്തിൽ, ആവശ്യമായ കരുതൽ നടപടി എടുക്കാൻ വേണ്ട വഴി നിയമം തന്നെ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയൊന്നും തേജസ്സിന്റെ കര്യത്തിൽ വേണ്ടിവന്നതായി കേട്ടില്ല.


അപ്പോൾ പിന്നെ ചീഫ് സെക്രട്ടറിയോട് സൂക്ഷിക്കാൻ പറഞ്ഞിട്ട് എന്തു കാര്യം? കവിഞ്ഞാൽ, സർക്കാർ പരസ്യത്തിനുള്ള അഭ്യർഥന ചെല്ലുമ്പോൾ, മുഖം തിരിച്ചിരിക്കാൻ കീഴുദ്യോഗസ്ഥ്ന്മാർക്ക് നിശബ്ദം നിർദ്ദേശം നൽകാം. അവിടെയും, കാര്യവും കാരണവും പറയാതെ, ചുമ്മാതങ്ങു പരസ്യം നിഷേധിച്ചാലും പൊല്ലാപ്പുണ്ടാകാം. പിന്നെ, ഏതെങ്കിലും നിയമം ലഘിച്ചതായി കണ്ടാൽ ഉടനെ തക്കതായ നടപടി എടുക്കാം. അതിനാകട്ടെ, തിരക്കേറേയുള്ള ചീഫ് സെക്രട്ടറി ബദ്ധപ്പെടേണ്ട കര്യവുമില്ല. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാർ എത്രയോ കിടക്കുന്നു!


സർക്കാരിന്റെ നയത്തെ വിമർശിച്ചാൽ, സർക്കാരിന്റെ ദയാദാക്ഷിണ്യം കിട്ടിയില്ലെന്നു വരാം; ശിക്ഷ വിളിച്ചുവരുത്തുകയില്ല. കാരണം സർക്കാരിനെ വിമർശിക്കുന്നത് നിയമലംഘനം ആകുന്നില്ല. വിമർശനത്തിന്റെ ഭാഷ അതിരുകടന്നാൽ പോലും കുറ്റമാവില്ല. ഭാഷയുടെ രൂക്ഷതയും മസൃണതയും അത് ഉപയോഗിക്കുന്നയാളൂടെ സാംസ്കാരികവും വൈകാരികവുമായ സാഹചര്യത്തിന്റെ സൂചനയേ ആകുന്നുള്ളു. വിമർശനത്തിന്റെ ഭാഷയും സത്തയും സംസ്ക്കരിച്ചെടുക്കണമമെങ്കിൽ, ഒരു പായ കടലാസിൽ ചീഫ് സെക്രട്ടറിക്ക് ഒരു കുറിമാനം അയച്ചാലാവില്ല. അതിന് പക്വവും ബുദ്ധിപൂർവകവുമായ ഇടപെടൽ വേണ്ടിവരും--രാഷ്ട്രീയവും സാമൂഹ്യവുമായ തലങ്ങളിൽ.


വാസ്തവത്തിൽ, കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് അയച്ച ആ കത്തുകൊണ്ട് എന്തു പ്രയോജനം ഉണ്ടായി? അത് ചോർന്നതോടെ, കുറെ പ്രതിപ്രയോജനം മാത്രമേ ഉണ്ടായുള്ളു. വാഗ്മിയായ ഒരു വക്താവിനുപോലും വിശദീകരിച്ചു രക്ഷപ്പെടാൻ വയ്യാത്ത സ്ഥിതിയിൽ സർക്കാരിനെ എത്തിക്കുകയും ചെയ്തു. കുറെ മുസ്ലിം നേതാക്കൾക്ക് മുറവിളി കൂട്ടാൻ ഒരു കിസ്സ ആയി. പക്ഷേ, ഒന്നോർക്കണം, ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്നതോ, ചില മുസ്ലിം നേതാക്കൾക്ക് പ്രത്യേകതാല്പര്യമുണ്ടാകേണ്ടതോ ആയ കാര്യമായി ഒതുക്കരുത്.


മാധ്യമസ്വാതന്ത്ര്യവുമായി,, ലിബറലിസത്തിന്റെ സംസ്കാരവുമായി , ബന്ധപ്പെട്ടതാണ് ഈ വിഷയം. അതിനെക്കാൾ കൂടുതലോ കുറഞ്ഞതോ ആയ ഒന്നുമായി അത് മാറിക്കൂടാ. ഒരു കത്തും അവസാനത്തെ കുത്താവില്ലല്ലോ.

(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ജനുവരി ഏഴിന് വന്ന്ത്)

Tuesday, January 5, 2010

ഇനി അല്പം ദൈവവിചാരം

വൈകുന്നേരം നടക്കാറുള്ള വഴിയിലെ ഉദിയന്നൂർ അമ്പലത്തിന്റെ മതിൽ ചാരി ഞാൻ നിന്നു. ഭാര്യ അകത്തേക്ക് ഊർന്നുപോയി. തൊട്ടടുത്ത ഹാളിൽ സ്വാമി അശേഷാനന്ദൻ രാസക്രീഡയിൽ എത്തിനിന്നു.. ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സപ്താഹം കേട്ടത് കഴിഞ്ഞ ജന്മത്തിലായിരുന്നു. മതിൽ ചാരി ഞാൻ മനോരാജ്യത്തിൽ കറങ്ങി. ഉത്സവക്കാലം വരുന്നു. ആന, കതിന, വേല, കേളിക്കൈ. കേളിക്കയ്യും കയ്പക്കക്കൊണ്ടാട്ടവും ഇഷ്ടമില്ലാത്തവൻ മലയാളിയാവില്ലെന്ന് പി സി(കുട്ടിക്കൃഷ്ണൻ) പറയുമായിരുന്നു.


ദൈവത്തിന്റെ കാലമാണല്ലോ ഉത്സവക്കാലം. അതിന്റെ നീളവും നിറവും ഏറിവരുകയാണെന്ന് അറിവുള്ളവർ പറയുന്നു. അതത്രേ, ഉത്തരാധുനികത പോലെ, ഉത്തരമതനിരപേക്ഷത. എന്തൊക്കെ ഉപ്പിലിടാം ആ വാണീഭരണിയിൽ? ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷം ദേവാലയങ്ങൾ ഉണ്ടെന്നാണ് ഒരു കണക്ക്. വിദ്യാലയങ്ങൾ പതിഞ്ചു ലക്ഷം. ആതുരാലയങ്ങൾ മുക്കാൽ ലക്ഷം(?). കോണിച്ചുവട്ടിലും കവലകളിലും കാണുന്ന പ്രതിഷ്ഠകളും മുറിവൈദ്യശാലകളും കാനേഷുമാരിയിൽ പെട്ടിരിക്കില്ല. ഇന്ത്യൻ യാത്രയിൽ പകുതിയും തീർത്ഥയാത്രയാണത്രേ. തീർത്ഥയാത്രക്കമ്പം കണ്ടറിഞ്ഞ സി പി എം നേതൃത്വം മല കയറുന്ന സഖാക്കളെ നേർവഴിക്കു വരുത്തണമെന്ന് ഒരിക്കൽ ഇണ്ടാസ് ഇറക്കിയിരുന്നു. ദൈവത്തിന് നല്ലകാലം വന്നു തുടങ്ങിയതോടെ വിപ്ലവകാരിക്ക് മതത്തിന്റെ കറപ്പും കുറേശ്ശെ ആവാമെന്നായി.


ദൈവം ആഗോളീകരിക്കപ്പെടുകയാണ്, എന്തും പോലെ. മീര നന്ദ എന്ന ഒരു പണ്ഡിതയുടെ പുസ്തകത്തിനിട്ടിരിക്കുന്ന പേരിനുതന്നെ ആഗോളീകൃതരുചി തോന്നും: “ദൈവവിപണി.“ The God Market. ദൈവത്തിന്റെ ആഗോളവ്യാപനത്തെപ്പറ്റി ഗവേഷണം നടത്തിയ രണ്ടു പത്രപ്രവർത്തകർ ഉദ്ഘോഷിച്ചു: “ദൈവം തിരിച്ചെത്തി.“ God Is Back. മൂപ്പർ ഇടക്കെങ്ങോ മുങ്ങിയിരുന്നോ? ഡാർവിന്റെ സിദ്ധാന്തത്തിനു ചേരുംപടി രൂപവും ഭാവവും മാറുന്ന ദൈവത്തെപ്പറ്റി വേറൊരു കേമൻ എഴുതിയ പുസ്തകത്തിന് വേറൊരു പേരും ചേരുമായിരുന്നില്ല. “ദൈവത്തിന്റെ പരിണാമം.“ The Evolution of God.


ഞാൻ ആദ്യം വായിച്ച “ദൈവത്തിന്റെ കഥ“ എഴുതിയ റോബർട് വിൻസ്റ്റൺ സ്ത്രീരോഗവിദഗ്ധനായിരുന്നു. പതിനായിരം കൊല്ലമാണ് ദൈവചിന്തക്ക് വിൻസ്റ്റൺ കൊടുത്തിട്ടുള്ള പഴക്കം. സൂര്യനായിരുന്നു ആദ്യദൈവം. ചിന്തക്കുമുമ്പ് ചിന്താവിഷയം ഉണ്ടായിരുന്നോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെ, മനുഷ്യചിന്തയിലേ ദൈവം കുരുക്കൂ എന്നാണ് വിചാരം. പാവം, ദൈവത്തിന്റെ ഒരു പരിമിതി! മൃഗങ്ങൾ പ്രാർത്ഥിക്കുന്നതായി തെളിഞ്ഞിട്ടില്ല. “ഞാൻ മൃഗങ്ങളോടൊപ്പം ജീവിക്കട്ടെ, അവ ദൈവത്തോടുള്ള കർത്തവ്യം ചർച്ച ചെയ്യുന്നില്ല” എന്ന് വിറ്റ്മാൻ പാടിയതും അതുകൊണ്ടായിരിക്കണം.


വിൻസ്റ്റണെക്കാൾ പ്രായം കുറഞ്ഞ ഒരു റേഡിയോളജിസ്റ്റ്, ആൻഡ്ര്യു ന്യൂബെർഗ്, ദൈവത്തിന്റെ പടം പിടിച്ചിരിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും തലച്ചോറിലൂടെ അദ്ദേഹം ഒരു വെളിച്ചം പായിച്ചു. അവിശ്വാസികളുടെ തലച്ചോറിൽ കാണാത്ത ഒരു നിഴൽ മറ്റുള്ളവരുടേതിൽ കണ്ടു. അത് ദൈവത്തിന്റെ ഛായാചിത്രമായിരുന്നു. ദൈവത്തിന്റെ ശാസ്ത്രീയതയെപ്പറ്റി സംശയമുണ്ടെങ്കിൽ ജോൺ പോൽക്കിംഗ്ഹോണിനോടു ചോദിക്കാം. പാതിരിയാകും മുമ്പ് അദ്ദേഹം ഊർജ്ജതന്ത്രജ്ഞനായിരുന്നു. ചില്ലറക്കാരനല്ല, റോയൽ സൊസൈറ്റി ഫെല്ലോ, FRS. പക്ഷേ, പുള്ളിക്കാരന്റെ ദൈവദർശനത്തെപ്പറ്റി പുതിയ നാസ്തികന്മാർക്ക് പരിഹാസമേ ഉള്ളു.


ഹൃദയംകൊണ്ട് തങ്ങൾ അറിയുന്നത് ഇല്ലെന്നു പറയുന്ന നാസ്തികന്റെ “നാവെനിക്കവിശ്വാസ്യം” എന്ന് ജിയും പ്രഹ്ലാദനും പറഞ്ഞുനടക്കാം. ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ്, റിച്ചർഡ് ഡോക്കിൻസ് തുടങ്ങിയ പുതിയ നാസ്തികന്മാർക്ക് സംശയമേ ഇല്ല: ദൈവം ഇല്ല. ഡോക്കിൻസ് ദൈവത്തെ ഒരു വിഭ്രാന്തി ആക്കി. The God Delusion. അതു സ്ഥാപിക്കാൻ പഠിച്ചതും പഠിക്കാത്തതുമായ പണി പതിനെട്ടും ചെയ്തുനോക്കി. നമ്മുടെ സ്വന്തം ഇടമറുകും എം സി ജോസഫും നേരത്തേ പയറ്റിനോക്കിയതൊക്കെത്തന്നെ. അവർക്കു മുമ്പ് നീത്ഷേ ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചിരുന്നു. അതു പിന്നെ മലയാളത്തിൽ ഒരു നോവലിന്റെ പേരായി. നീത്ഷേക്കും മുമ്പ്, നാസ്തികരുടെ കൂട്ടായ്മ ഉണ്ടാക്കിയവരാണ് ചാർവാകനും ചാർച്ചക്കാരും. എന്നിട്ടോ? അവരെ വെട്ടിച്ച് ദൈവം പുതിയ ഇടം കയ്യേറി.


മൂപ്പരെപ്പറ്റി സിറിയൻ കവി മുഹമ്മദ് അൽ മാഗൂട് എഴുതിയ കുസൃതിയോടാണ് എനിക്ക് ആഭിമുഖ്യം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ മാഗൂട് ഉറപ്പിച്ചു പറഞ്ഞില്ല. എന്തെന്ന് രൂപമില്ലാതെ ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെ പറയും? മാഗൂട്ടിന്റെ കവിതയുടെ കഥാരൂപം ഇങ്ങനെ ആയിരുന്നു:


നല്ലവനായ ഒരു തപാൽക്കാരൻ നാട്ടുകാരുടെ ദുരിതത്തെച്ചൊല്ലി ദു:ഖിച്ചു. ഒരു ദിവസം അയാൾ പ്രാരാബ്ധങ്ങളുടെ പട്ടിക ഉണ്ടാക്കി. അതൊരു നിവേദനമായി ദൈവത്തിനു സമർപ്പിക്കാനായിരുന്നു പരിപാടി. ദൈവം പരിഹാരം കാണും, കാണണം. ഒടുവിൽ നിവേദനം തയ്യാറായി. അതിൽ ദൈവത്തിന്റെ വിലാസം എഴുതി. അയക്കാൻ പോകുമ്പോൾ, തപാൽക്കാരന് ഒരു കാര്യം ഓർമ്മ വന്നു: ദൈവത്തിന് അക്ഷരം തിരിയില്ല.

(ജനുവരി അഞ്ചിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Tuesday, December 29, 2009

ആണ്ടറുതിയിലെ ഓർമ്മകൾ

ആണ്ടറുതിയിലെ ഓർമ്മകൾ

ഇതുപോലൊരു ആണ്ടറുതിയിൽ, വലിയൊരു കലാകാരനെ കാണാൻ ഒരു ചങ്ങാതി കൊണ്ടുപോയി. ഞാൻ ചേരാനിരുന്ന സ്ഥാപനത്തെപ്പറ്റി കേട്ടപ്പോൾ, തിരക്കിലായിരുന്ന കലാകാരൻ പറഞ്ഞു: “അവിടെ ഒരാൾ എനിക്കെതിരെ എഴുതുന്നു. സൽക്കരിക്കാത്തതുകൊണ്ടാകാം. ഞാൻ ചെയ്യില്ല. അയാളും ഞാനും ഒപ്പമാണോ?” കലാകാരനെ സുഖിപ്പിക്കാൻ ഞാൻ താഴ്മയോടെ പറഞ്ഞു: “അല്ല.“ പിന്നെ മനസ്സിൽ ഇങ്ങനെയും ഉരുവിട്ടു: ഒന്നും ഒന്നിനും ഒപ്പമല്ല. എല്ലാം ഒരുപോലെയാണെന്നും ചിലർ വാദിക്കും.

കശ്മീരിലും കാബൂളിലും കറാച്ചിയിലും പൊട്ടിത്തെറിച്ചുപോയ ആളുകൾ ആർക്കെങ്കിലും ഒപ്പമാണോ?, പേരും വിലാസവുമറിയാത്ത മനുഷ്യർ. അവർക്കു പ്രേരണയായ നൈൽനദീതടചിന്തകൻ, ഹസ്സൻ അൽ ബന്ന, അവർക്കൊപ്പമായിരുന്നോ? മരണത്തെ ബന്ന പുണ്യമാക്കി. അതൊന്നുമറിയാതെ, മരണം പോലും അറിയാതെ, അഛൻ പോയി. പോകുമ്പോൾ എഴുപത്തഞ്ചുകൊല്ലം മുൻപ് കേട്ടുപഠിച്ച ഋക് ഓരോന്നും ഓർമ്മയിൽ പൂത്തുകൊണ്ടിരുന്നു. ഒന്നും പഴകുന്നില്ല.

ഓർമ്മകളെ അഭിവാദനം ചെയ്യുന്ന കെ എം മാത്യുവിന്റെ “എട്ടാമത്തെ മോതിരം” മറിച്ചുനോക്കി. അറ്റം കാണാത്ത ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് തുടക്കം: “ഓർമ്മകളുടെ ദൈവമേ, വഴി കാട്ടുക.” വഴിയിൽ കണ്ടവരിൽ ഒരാൾ ചുനങ്ങാട്ട് ചാത്തു മേനോൻ, ബൈബിളിന്റെ ആദ്യമലയാളപരിഭാഷകൻ. അയൽക്കാരനെപ്പോലെ തോന്നി. ഓർമ്മകളുടെ ദൈവം തഴഞ്ഞ ചിലരെ കഴിഞ്ഞ കൊല്ലവും കണ്ടുമുട്ടി. അവർക്ക് എന്നെങ്കിലും ആശ്രയമായി വരാം മാജാ മാറ്ററിക് എന്ന് ആശ്വസിക്കുക. കമ്പ്യൂട്ടറിൽ ദയയും ധർമ്മബോധവും ഉണർത്തുന്ന പരിപാടി തയ്യാറാക്കുകയാണ് മാറ്ററിക്, യുഗോസ്ലാവിയയിൽ പിറന്ന് അമേരിക്കയിൽ വളർന്ന ഗവേഷക. വൈദ്യശാസ്ത്രചിന്തകനായ ജെറോം ഗ്രൂപ്മാന്റെ ലേഖനത്തിൽ പരിചയിച്ചതാണ് അവരെ. മങ്ങുന്ന ഓർമ്മ വിളക്കിയെടുക്കാൻ പോന്നതാണത്രേ മാറ്ററിക് ഉണ്ടാക്കുന്ന റോബോട്.

അരനൂറ്റാണ്ടുകൊണ്ടും മങ്ങാത്ത സൌഹൃദത്തിന്റെ കൊട്ടിപ്പാടിസേവയുമായി, തോമസ് മാസ്റ്റർ തന്റെ കവിത കേൾപ്പിച്ചു. ഐപ്പുണ്ണിമാഷുടെ മകൻ. മകനെക്കാളേറെ ശിഷ്യനെ ഇഷ്ടപ്പെട്ട ആളായിരുന്നു ഐപ്പുണ്ണിമാഷ്. തൊണ്ണൂറുകഴിഞ്ഞിട്ടും ഓർമ്മയിൽ ശിഷ്യനുവേണ്ടി സ്ഥലം ഒഴിച്ചിട്ടു. അത്രത്തോളം തന്നെ പഴക്കമുള്ള പരിചയം പുതുക്കാൻ ഒരു ദിവസം പൊടുന്നനവേ പി കെ ശ്രീധരൻ പ്രത്യക്ഷപ്പെട്ടു--അത്രയും കാലം നീറിക്കിടന്നിരുന്ന ഏതോ ഒരു പിഴയെപ്പറ്റിയുള്ള കുമ്പസാരവുമായി. ശ്രീധരന്റെ ഓർമ്മ കാലത്തെ വെന്നു, പാപബോധം പുണ്യത്തെക്കാൾ തിളങ്ങി. സാഹിത്യകാരൻ സേതുവിന്റെ വിളിയിലും കാലത്തെ തോല്പിച്ചതിന്റെ “അടയാളങ്ങൾ“ ഉണ്ടായിരുന്നു. മുപ്പതുകൊല്ലത്തെ ഇടവേളക്കുശേഷം പൊട്ടിവിടർന്ന ആ ഓർമ്മയിൽ എല്ലാ ഇന്നലെകളും ഇന്നോളം ചുരുങ്ങി.

കഴിഞ്ഞ ക്രിസ്മസിന്റെ ഓർമ്മ, എല്ലാ ഓർമ്മയും പോലെ, ഹൃദ്യമായ സ്പന്ദനമായിരുന്നു. ത്യാഗത്തിന്റെ പിറവി കൊണ്ടാടാൻ, പ്രാതലിനോടൊപ്പം ആപ്പിൾ സൈഡറും ഷാമ്പെയിനും മരുമകൾ മാറി മാറി വിളമ്പിയപ്പോൾ, പ്രഭാതം ഉയിർത്തെണീറ്റു. ഇത്തവണ പുതുമ പൂത്തത് വല്ലപ്പോഴും മാത്രം ബന്ധപ്പെടാറുള്ള സുനിൽ നായർ അയച്ചുതന്ന യേശുവിന്റെ ചിത്രങ്ങളിലായിരുന്നു. ചിരിക്കുന്ന ദൈവപുത്രന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മെൽ ഗിബ്സന്റെ സിനിമയിൽ, നന്മയുടെ രൂപം പുളയുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന രംഗങ്ങൾ കണ്ട് ആളുകൾ കരഞ്ഞിരുന്നു. ഇവിടെ, ഇതാ, യേശു ചിരിക്കുന്നു. സാംക്രമികമായ ചിരി.

ചിരിക്കാൻ വിധിക്കപ്പെടാത്ത ചിലരെ ഓർക്കട്ടെ. ബുദ്ധൻ. ദുഖത്തിന്റെ കാരണം കണ്ടെത്തിയിട്ടും, ആനന്ദം അറിഞ്ഞിട്ടും, ബുദ്ധൻ ചിരിച്ചിരുന്നില്ല. പക്ഷേ പോഖ്രാനിലെ സ്ഫോടനത്തിൽ നമ്മൾ“ബുദ്ധന്റെ ചിരി“ കേട്ടു; കുടവയറും പൊണ്ണത്തടിയും ശൂന്യമായ ശിരസ്സുമുള്ള ഒരു വൈകൃതത്തിന് “ചിരിക്കുന്ന ബുദ്ധൻ” എന്നു പേരിട്ടു. നമുക്കും ചിരിക്കാം. ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ, ഒന്നും ചെയ്തില്ലല്ലോ എന്ന ഓർമ്മയുടെ ലഹരിയിൽ ഞാനും ചിരിക്കട്ടെ. അതായിരുന്നു കഴിഞ്ഞ കുറി പി ജെ ചെറിയാൻ അയച്ചുതന്ന വരികളിലെ ഓർമ്മപ്പെടുത്തൽ: “ഒരു കൊല്ലം കൂടി കടന്നുപോകുന്നു. നമ്മൾ എന്തു ചെയ്തു...?“

എന്തു ചെയ്യാൻ? പുതിയ സന്ദേശങ്ങൾ അയക്കുക, പുതിയ തീരുമാനങ്ങൾ എടുക്കുക, പുതിയ പരിചയങ്ങളും ശത്രുതകളും കണ്ടെത്തുക—എല്ലാം പഴയപോലെ. വാസ്തവത്തിൽ ഒന്നും പഴകുന്നില്ല. പുതിയതിനെപ്പറ്റിയുള്ള നാമജപം കേട്ടപ്പോൾ, ഗൌരി എന്നെ നോക്കി. കാലത്തെയോ സ്ഥലത്തെയോ പറ്റി എനിക്ക് കൂടുതൽ ധാരണയുണ്ടെന്ന് കരുതിക്കാണും. ഗൌരി ചോദിച്ചു: Tell me, Tutu, what is NEW?

ഞാൻ കൊഞ്ചിക്കുഴഞ്ഞു; പക്ഷേ ഇങ്ങനെ പറഞ്ഞില്ല: എല്ലാം പുതിയതു തന്നെ. നിമിഷം തോറും പുതുമ തോന്നിക്കുന്നതാണ് സൌന്ദര്യത്തിന്റെ സ്വരൂപം. ഒന്നും പുതിയതല്ല. നിത്യമായ ആവർത്തനമാണ് എല്ലാം. രണ്ടും പഴയ, പുതിയ, മൊഴി--ആണ്ടറുതിയും ആണ്ടുപിറവിയും പോലെ.

(ഡിസംബർ 29ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Saturday, December 26, 2009

ഇനിയും പൊട്ടാത്ത ഒരു അണ

ഡോക്റ്റർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“



കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.



ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.



എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.

വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.



കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?



കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?



തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.



പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.

(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Thursday, December 24, 2009

വാർത്ത: വിതയും വിളവെടുപ്പും

കോർട് ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി--നമ്മുടെ പിൻനിലയോർത്ത്. ആ ചാനലിൽ എല്ലാം കാണാം. കുറ്റം ചെയ്ത ദൃശ്യം വീണ്ടും ആവിഷ്കരിക്കപ്പെടും. അന്വേഷണത്തിന്റെ വഴിയേ പോകും. പ്രതിയെ ഡിറ്റക്റ്റിവ് ചോദ്യം ചെയ്യുന്ന വിഡിയോ കാണിക്കും. വിചാരണയും വിദഗ്ധരുടെ വിശകലനവും ഉണ്ടാവും. പിന്നെ വിധിപ്രസ്താവവും. നമ്മുടെ പരിപാവനമായ നീതിന്യായപീഠത്തിനകത്തെ രംഗം ക്യാമറയിൽ പകർത്തുന്ന കാര്യം സങ്കല്പിക്കാനാവുമോ? പ്രതിയും ഡിറ്റക്റ്റിവും തമ്മിലുള്ള ഇടപഴക്കത്തിന്റെ ദൃശ്യം കാണാൻ പറ്റുമോ? കോർട് ടിവി കാണിയെയും അന്വേഷണത്തിൽ വിദൂരസാക്ഷിയാക്കുന്നതുപോലെ തോന്നി.


ആ ഘട്ടത്തിൽ മാധ്യമസാന്നിധ്യം അനുവദിക്കുന്ന സ്ഥിതി ഇവിടെ ഒരിക്കലും ഉണ്ടാവില്ല. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ , ഇതാ കേൾക്കുന്നൂ തടിയന്റവിട നസീറിന്റെ മൊഴി.. അയാൾ പറഞ്ഞ ഭീകരകഥ വഴിക്കു വഴി ടീവിയിലെത്തുന്നു. കേൾക്കുന്നേയുള്ളു, കാണുന്നില്ല--ശ്രൂയതേ ന ച ദൃശ്യതേ എന്നു പറഞ്ഞപോലെ. ആരു പറഞ്ഞു എന്ന് ആരും പറഞ്ഞില്ല. നസീർ നേരിട്ട് മീഡിയയെ വിളിച്ചുപറഞ്ഞിരിക്കില്ല. പൊലിസ് പറഞ്ഞതായി പറഞ്ഞുമില്ല. വിവരം അശരീരിപൊലെ അങ്ങനെ ചാറിക്കൊണ്ടിരുന്നു. സുതാര്യതയുടെ യുഗം എത്തിയല്ലോ എന്നു കരുതി ഞാൻ അശരീരിക്ക് സ്തുതി പാടി.


പ്രതിയെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം അപ്പപ്പോൾ മാധ്യമത്തിനു കൊടുക്കുന്ന സ്വഭാവം പൊലിസിനില്ല. ആർ, എപ്പോൾ, എവിടെ, എന്തു പറഞ്ഞുവെന്ന് കേട്ടെഴുതുകയല്ലാതെ, വെളിപാട് ഇറക്കുന്ന പതിവ് മീഡിയക്കുമില്ല. ഉറവിടത്തിന്റെ പേരെടുത്തു പറയണമെന്നായിരുന്നു പണ്ടത്തെ ആദ്യപാഠം. അത് വിശ്വാസ്യത കൂട്ടും, മാധ്യമക്കാരന്റെ അധമവിനോദത്തിനുള്ള സാധ്യത കുറക്കും. പേരു വെളിപ്പെടുത്താൻ വയ്യാത്തപ്പോൾ, അഭിജ്ഞവൃത്തങ്ങളെ ഉദ്ധരിക്കും. വൃത്തങ്ങൾ അത്യുന്നതമോ ആധികാരികമോ ആകാം. ചതുരം ആവില്ല, തീർച്ച. പണ്ടൊരിക്കൽ, തനിക്ക് വാർത്ത ചോർത്തിത്തന്ന വൃത്തത്തിന്റെ നാമരൂപം വെളിപ്പെടുത്താത്തതിന്, ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ദേവദാസ് ഗാന്ധി ജയിലിൽ പോകുകയുണ്ടായി.


അതുപോലൊരു ധർമ്മമോ സങ്കടമോ തടിയന്റവിട പ്രകരണത്തിൽ ഉണ്ടായില്ല. വാർത്ത എങ്ങനെ വന്നു എന്ന് അതിശയിക്കേണ്ടവർതന്നെ അത് വീശിയെറിയുകയായിരുന്നു. ഒരു വ്യവസ്ഥ മാത്രം: നസീർ പൊലിസിനോടു പറഞ്ഞ ഭീകരകഥ പൊലിസ് പുറത്തുപറഞ്ഞെന്ന് ആരോടും പറയാൻ പാടില്ല. വ്യവസ്ഥ ഏവർക്കും സ്വീകാര്യമായിരുന്നു. ഉറവിടം പറയാതെ, പൊലിസ് ഒഴുക്കിവിട്ട വാർത്തക്കഷണങ്ങൾ വെട്ടിവിഴുങ്ങാൻ ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു. ആരു പറഞ്ഞു, എന്തു പറഞ്ഞില്ല, എന്ന് ആർക്കും ചോദിക്കാൻ തോന്നിയില്ല. ഉത്തരം മറഞ്ഞിരിക്കുന്ന ഉറവിടത്തിന്റെ യുക്തിക്കു വിട്ടു. ഡേവിഡ് ഹെഡ്ലി പൊട്ടിക്കാനിരുന്ന സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും ആരും ചോദിച്ചില്ല, “ആരാണീ ഉറവിടം? എന്തിനീ ഔദാര്യം? ഇനിയും വിരട്ടാനോ?“


പഴയ മൊഴിയിൽ ഇതിനെ വാർത്തക്കൃഷി എന്നു പറയും. Plant. വാർത്ത എഴുതിയും വായിച്ചും ശീലിച്ചവർക്കെല്ലാം അതു കൃഷിചെയ്യുന്നവരുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടിവന്നിരിക്കും. പല തരം കൃഷിക്കാർ, പല തലത്തിലുള്ളവർ. പത്രസമ്മളനത്തിനുമുമ്പും പിമ്പും, തിരഞ്ഞെടുത്ത ലേഖകർക്ക് “രേഖയിൽ പെടുത്താതെ” രഹസ്യവിഭവം വിളമ്പുന്നവർ. സൌത് അവന്യുവിനോടു ചേർന്ന തന്റെ വീട്ടിലിരുന്ന്, ചായയുടെ നിലക്കാത്ത ഒഴുക്കിനൊപ്പം, അത്തരം രഹസ്യവിഭവവും ഉദാരമായി സൽക്കരിച്ചിരുന്ന ജനത പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ—പിന്നീട് ചുളുവിൽ തെല്ലിട പ്രധാനമന്ത്രി--അതിഥികളുടെ ഇഷ്ടനായിരുന്നു. അങ്ങനെ എത്രയോ പേരെ അധികാരത്തിന്റെ മേലടുക്കളയിൽ കണ്ടത് ഓർത്തുപോകുന്നു.


ഉറവിടം മറച്ച്, ലേഖകന്റെ ഉത്തരവാദിത്വത്തിൽ ഇറക്കുന്ന വാർത്ത ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഏറ്റുവാങ്ങേണ്ടിവരും. ചിലപ്പോൾ കർഷകന്റെ ഇംഗിതം മനസ്സിലാക്കാതെ, സ്കൂപ്പിന്റെ ലഹരിയിൽ പെട്ടുപോകുകയും ചെയ്യും. അപ്പോൾ കർഷകൻ കൊയ്യും, തൊഴിലാളി കഴുതയെപ്പോലെ തൊലിക്കും. അതൊഴിവാക്കാൻ വാർത്തക്കൃഷിക്കിറങ്ങുന്നവരെ തിരിച്ചറിഞ്ഞാൽ മതി. പൊലിസ് ആകുമ്പോൾ കൂടുതൽ സൂക്ഷിക്കണം. നാലാൾ അറിയണമെന്നുള്ള വിവരം പൊലിസിന് ഔപചാരികമായി പുറത്തുവിടാവുന്നതേയുള്ളു. അതാണ് സുതാര്യത. അതിൽ കുറഞ്ഞതോ കൂടിയതോ ആയ ഏത് അജണ്ടയും അശുദ്ധമായിരിക്കും.


സത്യം സത്യമായി പറയാൻ എളുപ്പമല്ല. വാർത്തയുടെ വിതയും വിളവെടുപ്പും, മറഞ്ഞിരിക്കുന്ന ഉറവിടങ്ങൾ നടത്തുമ്പോൾ വിശേഷിച്ചും. അറിവുകേടുകൊണ്ടായാലും കള്ളത്തരംകൊണ്ടായാലും, വാർത്തക്കാരൻ പൂർണസത്യമേ പറയൂ എന്നോ, സത്യമല്ലാത്തതൊന്നും പറയില്ലെന്നോ പണ്ടേ ധാരണ ഉണ്ടായിരുന്നില്ല്ല. യുദ്ധത്തിനുമുമ്പ് വാർത്ത വിളമ്പാനും ഉണ്ണാനുമായി തന്നെ വന്നു കണ്ട സഞ്ജയനോട് യുധിഷ്ഠിരൻ പറഞ്ഞു: “വാർത്തകളെന്തോന്നുള്ളൂ, വാസ്തവം പറകെടോ.”


വാർത്തയെല്ലാം വാസ്തവമാവില്ല എന്നു തന്നെയായിരുന്നു ധർമ്മപുത്രന്റെ സൂചന. കൂട്ടത്തിൽ പറയട്ടെ, ആ “എന്തോന്നു”കൊണ്ട് ഉറപ്പിക്കാം, യുധിഷ്ഠിരൻ തിരുവിതാംകൂറുകാരൻ ആയിരുന്നു.

(ഡിസംബർ 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Wednesday, December 16, 2009

കുഴപ്പമില്ലാത്ത കുറെ കാര്യങ്ങൾ

കുഴപ്പമില്ല. മലയാളത്തിൽ ഇത്രയേറെ വീശുന്ന വാക്ക് വേറെ ഇല്ല. പരീക്ഷ എങ്ങനെ? കുഴപ്പമില്ല. വണ്ടിയിൽ തിരക്ക്? കുഴപ്പമില്ല. സ്വർണ്ണവില കൂടിയാൽ? കുഴപ്പമില്ല. ആരോഗ്യം? കുഴപ്പമില്ല. രണ്ടു തന്നാലോ? കുഴപ്പമില്ല. എങ്ങനെയായാലും കുഴപ്പമില്ല. അതാണ് കുഴപ്പം. എല്ലാം അറിയാനുള്ള ചോദ്യത്തിന് ഒന്നും പറയാത്ത മറുപടി.


വാമൊഴിയിലായാലും ഇങ്ങനെ ഒന്നും പറയാതെ പറഞ്ഞുകൊണ്ടേ പോകേണ്ട കാര്യമില്ല. ചില കാരണങ്ങൾ ആലോചിച്ചുനോക്കാം.. ഒന്നുകിൽ, കുഴപ്പമില്ലെന്നു മൊഴിയുന്നവൻ മണ്ടൻ, കേട്ടതെന്ത്, കേൾക്കാത്തതെന്ത് എന്നു മനസ്സിലാകാത്തവൻ.. അല്ലെങ്കിൽ, ചോദിക്കുന്നവനോട് കാര്യം പറയേണ്ടെന്നു കരുതുന്നവൻ, എല്ലാം കുഴപ്പത്തിൽ ഒഴുക്കുന്നവൻ. അതുമല്ലെങ്കിൽ, നേരു പറഞ്ഞാൽ നെറികേടാവുമെന്നു പേടിക്കുന്നവൻ, പരപക്ഷബഹുമാനം മൂത്തവൻ.


ഒടുവിലെ ചേരിക്കാരന്റെ ഉള്ളിലിരിപ്പിൽ കുഴപ്പമില്ലെന്നു തോന്നുന്നു, പരീക്ഷ നന്നായെന്നോ സന്തോഷം തോന്നുന്നെന്നോ പറയാൻ പാടില്ല. അത് വലുപ്പമായി കാണും ചോദിക്കുന്നവൻ. അതുമല്ല, തോൽക്കുമെന്നോ ദേഹം കുഴയുന്നുവെന്നോ മറുപടി കേൾക്കണമെന്നായിരിക്കും അയാളുടെ മോഹം.. അയാളെ ഇക്കിളിപ്പെടുത്താൻ വേണ്ടിയാണ് “കുഴപ്പമില്ലാത്ത” ഉത്തരം..


അങ്ങനെ കാണിക്കുന്ന നയത്തിനും വിനയത്തിനും പ്രേരകമായ നാട്ടുമുറയെ തള്ളിപ്പറയുകയുണ്ടായി ജർമ്മൻ ചിന്തകൻ ഷോപ്പൻഹോവർ. കള്ളനും മണ്ടനും അങ്ങനെയല്ലാത്തവരോടൊപ്പം നിൽക്കാൻ സൌകര്യം ഒരുക്കുന്നതത്രേ ആ നാട്ടുമുറ. ഹരിശ്ചന്ദ്രനും ഐൻസ്റ്റീനും സത്യസന്ധനും ബുദ്ധിമാനും ആണെന്ന് അവകാശപ്പെട്ടാൽ, അഹമ്മതിയായി കൂട്ടില്ലേ? അതുകൊണ്ട്, മണ്ടൻ കളി കളിച്ചാൽ കുഴപ്പമില്ല.


വരമൊഴിയിലും വാമൊഴിയിലും വ്യക്തത വരുത്തുകയാണ് ഭാഷ ഉപയോഗിക്കുന്നവരുടെ കടമ. അതില്ലാതെ പോകുമ്പോൾ , സംവേദനം അവതാളത്തിലാകുന്നു., പൈങ്കിളി ചിണുങ്ങുകയും ഗീർവാണം മുഴങ്ങുകയും ചെയ്യുന്നു. എന്നാലും കുഴപ്പമില്ലെന്നോ? എന്തിനെയും “ഭയങ്കര“മാക്കുന്നതാണ് ആ സന്ദർഭം. സന്തോഷം ഭയങ്കരം, സൌന്ദര്യം ഭയങ്കരം, സ്നേഹം ഭയങ്കരം, സ്വാദ് ഭയങ്കരം, സർവം ഭയങ്കരം. അഭയമായിരുന്നു ഒരിക്കൽ മുദ്രയും മന്ത്രവും. ഇപ്പോൾ ‘ഭയങ്കര‘മാണ് ലക്ഷ്യവും മാർഗ്ഗവും.


ഇംഗ്ലിഷിൽ വാക്കിന്റെ വിപണിയിൽ ഇറങ്ങുന്ന ‘കുന്നംകുള‘ങ്ങളെ പൊളിച്ചുകാട്ടാൻ കുറച്ചുകാലമായി ഒരു സമ്മാനം കൊടുത്തു വരുന്നു. Plain English Campaign എന്നു പറയും. ഒട്ടും ലളിതമല്ലാത്ത പ്രയോഗത്തിനാണ് സമ്മാനം. ഒരിടക്ക് വീണ്ടും വീണ്ടും സമ്മാനം നേടിയത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബുഷ് ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി സമ്മാനം തട്ടിയെടുത്തു. ഒരു ഇംഗ്ലിഷ് പ്രൊഫസർക്ക് സമ്മാനം പ്രഖ്യാപിച്ചപ്പോൾ, അവർ തട്ടിക്കേറി. ഒറ്റ മൂച്ചിൽ അവർ എഴുതിയ പ്രതിഷേധത്തിന് വീണ്ടും സമ്മാനം കൊടുക്കണമെന്ന് വാദമുണ്ടായി.. അവരൊക്കെ പറഞ്ഞത് പരിഭാഷക്ക് അതീതമായിരുന്നു. പരിഭാഷയിൽ ചോർന്നുപോകുന്നത് കവിത മാത്രമല്ല, ഊളത്തരവുമാകുന്നു. മലയാളത്തിൽ അങ്ങനെയൊരു സമ്മാനം ഏർപ്പെടുത്തിയാൽ, ആർക്കൊക്കെ കിട്ടും? എപ്പോഴെങ്കിലും എനിക്കും അതു തരപ്പെട്ടേക്കുമെന്നാണ് ഭാര്യയുടെ പക്ഷം.


വാക്കിന്റെയും പൊരുളിന്റെയും പിമ്പേ പോയി, ഒരു ദിവസം ഞാൻ ഡോക്റ്റർ സ്കറിയ സക്കറിയെ ശല്യപ്പെടുത്തി. എഴുത്തച്ഛൻ ഇല്ലാത്ത സാധനത്തിനു വാക്ക് കണ്ടെത്തിയെന്നായിരുന്നു എന്റെ വാദം. “കാലത്തെക്കളയാതെ ചൊല്ലു നീ കിളിപ്പെണ്ണേ/നീലത്തെ വെന്ന നിറമുള്ള ഗോവിന്ദൻ തന്റെ/ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും /പാലോടു പഴം പഞ്ചതാരയും തരുവൻ ഞാൻ.” അഞ്ഞൂറു കൊല്ലം മുമ്പ് പഞ്ചസാര ഉണ്ടായിരുന്നില്ല. തത്ത പഞ്ചസാര കഴിച്ചിരുന്നുമില്ല. വസ്തുവില്ലെങ്കിൽ, പ്രതീകമെങ്ങനെ?


ഡോക്റ്റർ സ്കറിയ സക്കറിയ ഗുണ്ടർട്ടുമായും മറ്റും ആലോചിച്ചു. പഴയ ദ്രാവിഡഭാഷകളിൽ പഞ്ചസാരയുടെ ആദിരൂപം കാണാമത്രേ.. വാക്കും അർത്ഥവും ശിവപാർവതിമാരെപ്പോലെ ഒട്ടിയിരിക്കുന്നതാണെന്ന് ഒരു വാദം. രണ്ടും തമ്മിലുള്ള ബന്ധം, പുതിയ കുടുംബത്തെപ്പോലെ, അയഞ്ഞതായിരിക്കുമെന്ന് വേറൊരു വാദമുണ്ടെന്ന് ഡോക്റ്റർ സ്കറിയ പറഞ്ഞു. കരിമ്പും ശർക്കരയും കൽക്കണ്ടവുംഅന്നു നുണയാമായിരുന്നു, ശരി, പക്ഷേ പഞ്ചസാര? അത് ഉണ്ടാക്കുന്ന വഴിയും, തിന്നുന്ന തത്തയും, അന്നുണ്ടായിരുന്നോ? ഇല്ലെങ്കിൽ, നാം ചൊല്ലുന്ന ഭാരതത്തിലെ ചില ഭാഗങ്ങൾ എഴുത്തച്ഛന്റെ പറ്റിൽ എഴുതിപ്പിടിപ്പിച്ചതാകും. കുഴപ്പമില്ല.

(ഡിസംബർ പതിനഞ്ചിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്)