ദൈവം ഒളിച്ചിരിക്കുകയണ്; പക്ഷേ പേടിക്കേണ്ട, സഹോദരങ്ങളേ, ദൈവം ഇവിടെ എവിടെയോ ഉണ്ടെന്നു തീർച്ച; ഒളിച്ചിരിക്കുന്നുവെന്നേ ഉള്ളു--ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഓഫ് പ്രിൻസിൽ, എല്ലാം തകരാത്ത ഒരു മൂലയിൽ, അടുക്കും ഒതുക്കവുമില്ലാതെ കൂടിക്കിടന്നിരുന്ന പെട്ടികളിലൊന്നിൽ കയറിനിന്ന്, ഒരു പുരോഹിതൻ അങ്ങനെ സമധാനം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാം പൊടുന്നനവേ തകർന്ന ആ നാട്ടിൽ ദൈവം ഒളിക്കാൻ സ്ഥലം കണ്ടെത്തിയതാണ് അത്ഭുതം.
വേറൊരു റിപ്പോർട്ടിൽ ദൈവത്തിന്റെ ദൈന്യം പങ്കിടുന്ന ഫ്ലോറൻസ് എന്ന ഒരു സ്ത്രീയുടെ കഥ വായിച്ചു. രണ്ടു കാലും തളർന്നു കിടക്കുന്ന ഫ്ലോറൻസിനെ രക്ഷപ്പെടുത്തിയതും ദൈവമാകാം. അവർ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീണില്ല. മുന്നറിയിപ്പോടെ അത് തകർന്നിരുന്നെങ്കിൽത്തന്നെ, ഫ്ലോറൻസിന് ഓടി രക്ഷപ്പെടാൻ കാലുകളില്ല. മരണത്തിന്റെ മലീമസതക്കു സാക്ഷിയാകാൻ, അവർ, ഓടിപ്പോകാതെ, രക്ഷപ്പെടാതെ, വീടിന്റെ കോലായയിൽ എല്ലാം നോക്കിയിരുന്നു.
ദൈവം എങ്ങാനും ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങുമായിരുന്നു--ഫ്ലോറൻസ് അയല്പക്കത്തേക്ക് കണ്ണയച്ചുകൊണ്ട് പറയുകയായിരുന്നു. അവിടെ ഒരു വീട് അവരുടെ കണ്മുന്നിൽ തകർന്നുവീണു. ഓടാനോ ആരെയും സഹായിക്കാനോ കഴിയാതെ, അവർ കോലായയിൽത്തന്നെ ചടഞ്ഞുകൂടി. മേൽക്കൂരകളും ചുമരുകളും ഇടിഞ്ഞുവീഴുന്ന ശബ്ദത്തിൽ ഫ്ലോറൻസ് എന്തോ അപസ്വരവും കേട്ടു: ചതഞ്ഞു മരിക്കുന്ന കുട്ടികളുടെ ശബ്ദം. അന്നേരവും ദൈവം എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു. പ്രകൃതിക്ക് ഭ്രാന്തിളകിയ ആ കരീബിയൻ രാജ്യത്ത് നൂറ്റാണ്ടുകളായി മനുഷ്യന്റെ പെരുമാറ്റവും പേപിടിച്ചപോലെ ആയിരുന്നു. പല സാമ്രാജ്യത്വങ്ങൾ ഹെയ്തിക്കുവേണ്ടി തമ്മിലടിച്ചു. നാട്ടുകാരും തമ്മിലടിച്ചു. എല്ലാം നേരെയാവുമെന്നു വന്നപ്പോൾ പ്രകൃതി ചതിച്ചു. ഒന്നര ലക്ഷം ആളുകൾ അക്ഷരാർത്ഥത്തിൽ മണ്ണടിഞ്ഞു. ദൈവം ഒളിവിൽ പോയി.
പക്ഷേ നമുക്ക് അത് ഒരു ഉൾപേജ് വാർത്ത ആയതേ ഉള്ളു. കവിഞ്ഞുവന്നാൽ, നമ്മൾ “അയ്യോ” എന്നു പറഞ്ഞ് അടുത്ത വാർത്തയിലേക്ക് നീങ്ങിക്കാണും. മുരളീധരന് എന്തു സ്ഥാനം കിട്ടുമെന്നോ, അച്യുതാനന്ദൻ പൊട്ടാത്ത പുതിയ അമിട്ട് വല്ലതും പണിയുന്നുണ്ടോ എന്നോ അന്വേഷിക്കാനുള്ള ജ്വരത്തിൽ നമ്മൾ ഹെയ്തിയിൽ ഒളിവിൽ പോയ ദൈവത്തെ മറന്നിരിക്കും. അധികമായാൽ, മരണമായാലും ബോറടിക്കും. അതോ, അകലെയാണെങ്കിൽ നമ്മളെ ഏശുകയേ ഇല്ല. നാലഞ്ചുകൊലം മുമ്പ് ഒരു ഡിസംബർ പ്രഭാതത്തിൽ ഇന്തൊനേഷ്യയിൽ കടൽ പൊട്ടിത്തെറിച്ചപ്പോൾ, ദൈവം ഉറങ്ങുകയായിരുന്നു. അന്നത്തെ മരണത്തിൽ നമ്മൾ കുറെക്കൂടി തല്പരരായിരുന്നു. കാരണം നമ്മുടെ തീരത്തും അല്പസ്വല്പമൊക്കെ സുനാമി അനുഭവപ്പെടുകയുണ്ടായി.
ഇതുപോലെ ദൈവത്തെ ഒളിവിലാക്കിയ ഒരു മരണക്കൊയ്ത്ത് ഞാൻ കണ്ടത് ആന്ധ്ര തീരത്തായിരുന്നു. നവംബർ അവസാനമാണെന്നാണ് ഓർമ്മ. കൊല്ലം 1977. ഒരു ദിവസം കടലൊന്നിളകി. ഒരു തിര അല്പം പൊങ്ങി. ഒന്ന് ആഞ്ഞടിച്ചശേഷം അത് അടങ്ങുകയും ചെയ്തു. അത്രയേ ഉണ്ടായുള്ളു. പക്ഷേ എത്ര ആളുകൾ അപ്രത്യക്ഷരായി, എത്ര നാട്ടിൻപുറങ്ങൾ ഒഴുകിപ്പോയി എന്നൊന്നും കൃത്യമായ കണക്കുണ്ടായിരുന്നില്ല. ജീവനുള്ള മനുഷ്യരും മൃഗങ്ങളും കൂട്ടത്തോടെ ഒലിച്ചുപോകുമ്പോൾ, കണക്കിന് സത്യത്തിന്റെ ശുദ്ധിയും ശക്തിയും ഇല്ലാതാകുന്നു.
വെള്ളം ഇറങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ആകാശവാണി ലേഖകൻ എന്ന നിലയിൽ ഞാൻ വിജയവാഡയിലും മഛ്ലിപട്ടണത്തും ദിവി താലൂക്കിലും ഏറെ നേരം കറങ്ങിയതോർക്കുന്നു. ദിവി താലൂക്ക് മുഴുവൻ ഒലിച്ചുപോയിരുന്നു. മാനഭംഗം സംഭവിച്ച റോഡിന്റെ ഇരുവശത്തും അറ്റുപോയ അവയവങ്ങളും കരിഞ്ഞുകൊണ്ടിരുന്ന ശവങ്ങളും കണ്ടു. പാതി മറഞ്ഞും മറയാതെയും അവ അനാഥമായി കിടന്നു. അവക്കിടയിൽ ആട്ടിൻ കുട്ടികളുടെയും മനുഷ്യക്കിടാങ്ങളുടെയും ജഡങ്ങൾ തിർച്ചറിയപ്പെട്ടില്ല. മരണത്തിൽ മനുഷ്യന്റെയും മൃഗത്തിന്റെയും സ്വത്വം നഷ്ടപ്പെട്ടിരുന്നു. കരിയുന്ന ജീവന്റെ ഗന്ധത്തിന് ക്രൂരമായ ഒരുതരം സാർവജനീനത്വമുള്ളതുപോലെ തോന്നി.
ഒരു നിമിഷം ഞാൻ ആകാശത്തേക്കു നോക്കി. ദൈവം അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ എന്നു നോക്കാനല്ല. ഭൂമിയിലെ ദൃശ്യങ്ങളുടെയും ഗന്ധങ്ങളുടെയും ആധിപത്യത്തിൽനിന്ന് രക്ഷപ്പെടാൻ വഴി അന്വേഷിക്കുകയായിരുന്നു. അവിടവിടെ ഒന്നിനെയും കൂസാതെ കരിമ്പനകൾ അപ്പോഴും നീണ്ടുനിവർന്നു നിന്നിരുന്നു. അവയുടെ തലപ്പാവുകളിലെല്ലാം വൈക്കോൽ തുരുമ്പുകൾ പറ്റിപ്പിടിച്ചതു കണ്ടപ്പോൾ ആദ്യം കൌതുകമേ തോന്നിയുള്ളൂ. പിന്നെ കൌതുകം ഉള്ളിൽ മുഴുവൻ ഇരുട്ടു കയറ്റുന്ന ഭയമായി. തിരയടിച്ചുകേറിയപ്പോൾ, അതിൽ കേറിപ്പറ്റിയതായിരുന്നു ആ വൈക്കോൽത്തുരുമ്പെല്ലാം. തിര തിരിച്ചുപോയപ്പോൾ വൈക്കോൽത്തുരുമ്പ് കരുമ്പനയുടെ തലപ്പാവിൽ തൂങ്ങിനിന്നു.
ഞാൻ മനസ്സിൽ കണക്കു കൂട്ടി നോക്കി. ഒറ്റ തിരയേ പൊങ്ങിയുള്ളു. പക്ഷേ അതു പൊങ്ങിയത് ഒരു കരിമ്പനയോളം. അപ്പോൾ പിന്നെ അവിടെ വസിച്ചിരുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും എന്തു പറ്റിയെന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അവിടെയും അത്ഭുതം നിഴലിക്കുന്നതു കണ്ടു, വീണ്ടും ദൈവത്തെവലിച്ചിറക്കിക്കൊണ്ട്. ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ എട്ടു പേരും ഒലിച്ചുപോയി. ഒരാൾ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു, മരണം വിട്ടേച്ചുപോയ ഓർമ്മക്കുറിപ്പു പോലെ. ആ ശൂന്യതയിൽ അയാൾ തല തല്ലിച്ചത്തില്ല. എന്നുതന്നെയല്ല, കഞ്ഞിക്കുവേണ്ടിയും കനിവിനുവേണ്ടിയും കൈനീട്ടിക്കൊണ്ടിരുന്നു.
ഒരു മന്ത്രിയുടെ കുടുംബത്തിനും നഷ്ടമുണ്ടായി. ദിവി താലൂക്കുകാരനായിരുന്നു മന്ത്രി. മന്ത്രിയെന്ന പേരിൽ പ്രത്യ്യേകാനുകൂല്യമൊന്നും പ്രകൃതി ഒരുക്കിയിരുന്നില്ല. മന്ത്രിയല്ലേ, ആരോപണങ്ങൾ ആ ആപത്തിലും ആയിരം മേനി വിളഞ്ഞു. സഹായമായി വരുന്ന സാധനങ്ങൾ മന്ത്രിയുടെ ഒത്താശയോടെ മറിച്ചു കടത്തിയിരുന്നത്രേ. ആ വർത്തമാനമെല്ലാം അറിയിക്കാൻ അന്ന് സെൽ ഫോൺ ഉണ്ടായിരുന്നില്ല. എസ് റ്റി ഡി സൌകര്യം നിലവിൽ വന്നു തുടങ്ങിയതേ ഉള്ളൂ. കമ്പി ആപ്പീസും ടെലഫോൺ എക്സ്ചേഞ്ചും തന്നെയായിരുന്നു ശരണം. അതിനിടെ സ്പേസ് അപ്പ്ലിക്കേഷൻ സെന്ററിലെ പ്രൊഫസർ യശ് പാൽ വിജയവാഡയിൽ ഒരു വാർത്താവിനിമയസൌകര്യം ഒരുക്കി, പരീക്ഷ്ണാടിസ്ഥാനത്തിൽ. ഫോൺ എക്സ്ചേഞ്ചും കമ്പി ആപ്പീസുമില്ലാതെ, ഉപഗ്രഹം വഴി വിജയവാഡയിൽനിന്ന് ഡൽഹിയുമായി ബന്ധപ്പെടുമ്പോൾ ആവേശവും അത്ഭുതവും തോന്നി.
പ്രകൃതിയുടെ രൌദ്രതയുടെയും മരണത്തിന്റെ ദുർഗ്ഗന്ധത്തിന്റെയും ഇടയിൽ, ഒരു തിരമാലയുടെ ആക്രമണത്തിൽ സ്വത്വം നഷ്ടപ്പെട്ട ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ, നീലക്കരയുള്ള വെളുത്ത സാരിയുടുത്ത്, അവിടെയെല്ലാം ഓടിനടന്നിരുന്ന മെലിഞ്ഞ സ്ത്രീകളെ കണ്ടു. വെള്ളം ഇറങ്ങിയപ്പോൾ ആദ്യം എത്തിയത് അവരായിരുന്നു. “ദൈവത്തിനു മുമ്പിൽ അല്പം സൌന്ദര്യം“ എന്ന പേരിൽ മാൽക്കം മഗ്ഗറിഡ്ജ് തയ്യാറാക്കിയ ടെലിവിഷൻ ഫിലിം അവരുടെ ഗുരുവിനെപ്പറ്റിയായിരുന്നു. മദർ തെരേസയായിരുന്നു ദൈവത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ട ആ സൌന്ദര്യം.
അഴുകുന്ന ശവങ്ങൾ മറവു ചെയ്യാൻ എത്തിയവരിൽ ഗോണ്ടയിൽനിന്ന് നാനാജി ദേശ് മുഖ് നിയോഗിച്ച ചെറുപ്പക്കാരെ കണ്ടു. നന്ദി പറയാൻ നിവൃത്തിയില്ലാത്ത ശവങ്ങൾ അടക്കാൻ രാത്രി ഇറങ്ങിപ്പുറപ്പെട്ട അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയെ ഓർത്തു. ആ നന്മയെ തിരിച്ചറിയുകയും കരുപ്പിടിപ്പിക്കുകയും ചെയ്ത പരുക്കനായ മുസ്ലിം കഥാപാത്രത്തെയും. ഒളിവിൽ പോയ ദൈവം പാത്തും പതുങ്ങിയും വിജയവാഡയിൽ വീണ്ടും വരുന്നതു പോലെ തോന്നി.
(ജനുവരി 21ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
Thursday, January 21, 2010
Tuesday, January 19, 2010
ശരി എന്നു കരുതിയാൽ ശരി
മനോരോഗം ചികിത്സിച്ചിരുന്ന ഒരാളെ ഭാര്യയും ഞാനും കൂടി ഒരു ദിവസം മനോരോഗാസ്പത്രിയിൽ ആക്കി. ധൈര്യം പകരാൻ സുഗതകുമാരി ഒപ്പം വന്നു. കാലത്തെയും സ്ഥലത്തെയും പറ്റി അവർക്ക് തിട്ടമുണ്ടായിരുന്നു. ആളുകളെ അവർ തിരിച്ചറിഞ്ഞു; കാര്യങ്ങൾ സാധാരണ പോലെ വിലയിരുത്തി. പക്ഷേ തന്നെ കുരുക്കിലാക്കാൻ എവിടെയോ നീക്കമുണ്ടെന്നൊരു പേടി. വീട്ടിനു ചുറ്റും അനങ്ങുന്ന നിഴലുകൾ, പച്ചക്കറിയിൽ വിഷം. അതു തെളിയിക്കാൻ അതിരാവിലെ ഞങ്ങളുടെ അടുക്കൽ ഓടിയെത്തുമായിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ അനിയൻ വി കെ രാമചന്ദ്രൻ ചികിത്സ ഏറ്റെടുത്തു. മനോരോഗത്തിലെ സർഗ്ഗാത്മകതയെപ്പറ്റി ഗവേഷണം നടത്താനായിരുന്നു രാമചന്ദ്രന്റെ നടക്കാതെ പോയ ഒരു മോഹം. ചികിത്സക്കുശേഷം എന്തുണ്ടായി ആവോ? മനസ്സിന്റെ വെളിച്ചം വീണ മൈതാനങ്ങളിലും ഇരുൾമുറികളിലും എനിക്കു വഴി കാട്ടിയത് രോഗിയായി മാറിയ ആ ഡോക്റ്റർ ആയിരുന്നു. ചിത്തഭ്രമത്തിന്റെ ക്രമം കണ്ടെത്തിയ ആർ ഡി ലെയിംഗിനെയും തോമസ് സാസിനെയും അവർ പരിചയപ്പെടുത്തി. മനോരോഗം കെട്ടുകഥ ആണെന്നായിരുന്നു The Myth of Mental Illness എന്ന പ്രമാണപുസ്തകം എഴുതിയ സാസിന്റെ വാദം.
ഏതാണ്ടതുപോലൊരു ചിന്ത വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മനോരോഗത്തിന്റെ അമേരിക്കവൽക്കരണമാണ് അ ചിന്തയുടെ സാരം. ചികിത്സ മാത്രമല്ല ലക്ഷണവും അമേരിക്കവൽക്കരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കക്കു മനസ്സിലാകുന്നതേ സ്വബോധമാകുകയുള്ളു. അല്ലാത്തതെല്ല്ലാം മനോരോഗം; അതെല്ലാം അമേരിക്ക ശീലിച്ച രീതിയിൽ ചികിത്സിക്കുകയും വേണം. രണ്ടാണ് ഇതി തെറ്റ്; രണ്ടും അടിവരയിട്ടു കാട്ടുന്നതും അമേരിക്കൻ ചിന്തകർ തന്നെ.
പരിചിതമല്ലാത്ത മതപരമോ സാംസ്ക്കാരികമോ ആയ സന്ദർഭങ്ങളിൽ പ്രകടമാകുന്ന ഭാവവൈചിത്ര്യം ചികിത്സിക്കപ്പെടേണ്ട അവസ്ഥയാക്കുന്ന സമ്പ്രദായത്തെ അവർ എതിർക്കുന്നു. മനസ്സിനെ സങ്കുചിതമായി മനസ്സിലാക്കുക മാത്രമല്ല, പരിചിതമല്ലാത്ത അനുഭൂതികളെ ചികിത്സിക്കേണ്ടത്താണെന്ന് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുക: അതാണ് ആപത്ത്. ഒരു നൂറ്റാണ്ടു മുമ്പ് മതാനുഭൂതിയുടെ വൈവിധ്യം ചർച്ച ചെയ്യുമ്പോൾ, വൈദ്യശാസ്ത്രപരമായ ഭൌതികവാദം എന്ന് വില്യം ജെയിംസ് വിശേഷിപ്പിച്ച സമീപനം അത് തന്നെയായിരുന്നു.
അമേരിക്കക്കു മനസ്സിലാകുന്നതേ മനസ്വാസ്ഥ്യം ആകുകയുള്ളുവെങ്കിൽ, വിചിത്രവും ഇപ്പോഴത്തെ നിലയിൽ വ്യാഖ്യാനിക്കാൻ വിഷമം തോന്നുന്നതുമായ സാംസ്ക്കാരികാനുഭവങ്ങളുള്ള ചൈനയിലെയും ഇന്ത്യയിലെയും നൈജീറിയയിലെയും ആളുകളുടെ ജീവിതസങ്കല്പം ചികിത്സിക്കേണ്ട രോഗമാകും. പരുക്കനായി പറഞ്ഞാൽ, ഒരു കൊമ്പും രണ്ടു കാലുമുള്ള ഒരു ആനയെ കാണുകയും, അതു കനിഞ്ഞാൽ തടസ്സം ഒഴിവാക്കാമെന്നു വിശ്വസിക്കുകയും, അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മനസ്സിനെ, മനോരോഗം അമേരിക്കവൽക്കരികപ്പെട്ടാൽ, എങ്ങനെ സമീപിക്കുമെന്ന് ആലോചിച്ചാൽ മതി. മനസ്സിലാകാത്തതിനെയെല്ലാം മനോരോഗമായി കാണുന്ന പ്രവണതക്കെതിരെ അമേരിക്കയിൽനിന്നുതന്ന എതിർപ്പു വരുന്നത് ഏതായാലും നന്നായി.
വിഷാദം മാറ്റാൻ കൈകണ്ട ഒരു മരുന്നും കൊണ്ടു നടക്കുകയായിരുന്നു അവർ കുറെക്കാലമായി. വിഷാദരോഗമുള്ളവരെ ഉരുമ്മാതെ നടക്കാൻ വയ്യാത്ത സ്ഥിതിയായതുകൊണ്ട്, ആ മരുന്ന് ചിലവായതിന് കണക്കില്ല. ഇപ്പോഴിതാ ഗവേഷണം വഴി സ്ഥാപിച്ചിരിക്കുന്നു, ആ മരുന്നും പചവെള്ളവും തമ്മിൽ ഒരു ഫലത്തിൽ വ്യത്യാസവുമില്ല. മനസ്സിൽ മാത്രമേ ഫലമുള്ളു. എന്നാലും മരുന്ന് നിർത്തരുതെന്ന് നിർദ്ദേശിക്കുന്ന പ്രത്ഭാശാലികളായ ഭിഷഗ്വരന്മാർ അരങ്ങു തകർക്കുന്നുണ്ടു താനും. മരുന്ന് വേണ്ടെന്നു പറയാനാണ് വൈദ്യൻ വേണ്ടതെന്നു തോന്നുന്നു. നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന ജാനെറ്റ് ഫ്രെയിം എന്ന നോവലിസ്റ്റിന് അടങ്ങാത്ത അസ്വസ്ഥത ഉണ്ടായപ്പോൾ, അമിഗ്ഡല എന്ന ബദാം പരിപ്പു പോലുള്ള അവയവം മുറിച്ചു കളയാൻ നിശ്ചയിച്ചു. ശസ്ത്രക്രിയയുടെ തലേന്നു രാത്രി സർജ്ജൻ ജാനെറ്റിനോടു പറഞ്ഞു: “ഞാൻ അതു ചെയ്യേണ്ടെന്നു തീരുമാനിച്ചു. നിങ്ങൾ അസ്വസ്ഥയായി എഴുതി ജീവിക്കുന്നതാണ് ജീവച്ഛവമാകുന്നതിനെക്കാൾ എനിക്കിഷ്ടം.”
എളുപ്പമായിരുന്നിരിക്കില്ല ആ തിരുമാനം. എന്താണ് രോഗം? എന്തിനു ചികിത്സിക്കേണ്ട? പണ്ടേ കേട്ടിരുന്നതാണ് ഇപ്പോൾ മുഴങ്ങാൻ തുടങ്ങിയ ഈ ചോദ്യങ്ങൾ. ശരിയെന്നു കരുതിയാൽ ശരി: അത്രയേ ഉള്ളു. മനസ്സിന്റെ വൈചിത്ര്യം ചിത്രീകരിക്കാൻ പിരാന്റലോ എഴുതിയതാണ് ആ പേരിലുള്ള നാടകം. Right You Are If You Think So. രംഗത്തു വരുന്ന ഓരോ ആളും ബാക്കിയുള്ളവർക്ക് ഭ്രാന്താണെന്ന് സ്ഥാപിക്കുന്നു. ആർ ശരി, ആർ ശരിയല്ല എന്ന് കാണികൾ അന്തം വിട്ടിരിക്കുമ്പോൾ, അതാ കേൾക്കുന്നു വിധിയുടെ സ്വരത്തിൽ ഒരു നിർദ്ദേശം: ശരിയെന്നു കരുതിയാൽ ശരി.
അങ്ങനെ തത്വം പറഞ്ഞിരുന്നാൽ, ഒന്നും രോഗമല്ലെന്നു വരും, എല്ലാം രോഗമാണെന്നും വരാം. ഞങ്ങൾ ആസ്പത്രിയിലാക്കിയ മനോരോഗവിദഗ്ധയെ ചികിത്സിക്കേണ്ടെന്നാകാം. സമനില, അനുപാതബോധം, സാംസ്ക്കാരികമായ ഭേദചിന്ത—അതാണ് പ്രധാനം. മനോരോഗത്തിന്റെ അമേരിക്കവൽക്കരണത്തോടുള്ള എതിർപ്പിൽ അതൊക്കെ കാണാം.
(ജനുവരി 19ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
വെള്ളാപ്പള്ളി നടേശന്റെ അനിയൻ വി കെ രാമചന്ദ്രൻ ചികിത്സ ഏറ്റെടുത്തു. മനോരോഗത്തിലെ സർഗ്ഗാത്മകതയെപ്പറ്റി ഗവേഷണം നടത്താനായിരുന്നു രാമചന്ദ്രന്റെ നടക്കാതെ പോയ ഒരു മോഹം. ചികിത്സക്കുശേഷം എന്തുണ്ടായി ആവോ? മനസ്സിന്റെ വെളിച്ചം വീണ മൈതാനങ്ങളിലും ഇരുൾമുറികളിലും എനിക്കു വഴി കാട്ടിയത് രോഗിയായി മാറിയ ആ ഡോക്റ്റർ ആയിരുന്നു. ചിത്തഭ്രമത്തിന്റെ ക്രമം കണ്ടെത്തിയ ആർ ഡി ലെയിംഗിനെയും തോമസ് സാസിനെയും അവർ പരിചയപ്പെടുത്തി. മനോരോഗം കെട്ടുകഥ ആണെന്നായിരുന്നു The Myth of Mental Illness എന്ന പ്രമാണപുസ്തകം എഴുതിയ സാസിന്റെ വാദം.
ഏതാണ്ടതുപോലൊരു ചിന്ത വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മനോരോഗത്തിന്റെ അമേരിക്കവൽക്കരണമാണ് അ ചിന്തയുടെ സാരം. ചികിത്സ മാത്രമല്ല ലക്ഷണവും അമേരിക്കവൽക്കരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കക്കു മനസ്സിലാകുന്നതേ സ്വബോധമാകുകയുള്ളു. അല്ലാത്തതെല്ല്ലാം മനോരോഗം; അതെല്ലാം അമേരിക്ക ശീലിച്ച രീതിയിൽ ചികിത്സിക്കുകയും വേണം. രണ്ടാണ് ഇതി തെറ്റ്; രണ്ടും അടിവരയിട്ടു കാട്ടുന്നതും അമേരിക്കൻ ചിന്തകർ തന്നെ.
പരിചിതമല്ലാത്ത മതപരമോ സാംസ്ക്കാരികമോ ആയ സന്ദർഭങ്ങളിൽ പ്രകടമാകുന്ന ഭാവവൈചിത്ര്യം ചികിത്സിക്കപ്പെടേണ്ട അവസ്ഥയാക്കുന്ന സമ്പ്രദായത്തെ അവർ എതിർക്കുന്നു. മനസ്സിനെ സങ്കുചിതമായി മനസ്സിലാക്കുക മാത്രമല്ല, പരിചിതമല്ലാത്ത അനുഭൂതികളെ ചികിത്സിക്കേണ്ടത്താണെന്ന് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുക: അതാണ് ആപത്ത്. ഒരു നൂറ്റാണ്ടു മുമ്പ് മതാനുഭൂതിയുടെ വൈവിധ്യം ചർച്ച ചെയ്യുമ്പോൾ, വൈദ്യശാസ്ത്രപരമായ ഭൌതികവാദം എന്ന് വില്യം ജെയിംസ് വിശേഷിപ്പിച്ച സമീപനം അത് തന്നെയായിരുന്നു.
അമേരിക്കക്കു മനസ്സിലാകുന്നതേ മനസ്വാസ്ഥ്യം ആകുകയുള്ളുവെങ്കിൽ, വിചിത്രവും ഇപ്പോഴത്തെ നിലയിൽ വ്യാഖ്യാനിക്കാൻ വിഷമം തോന്നുന്നതുമായ സാംസ്ക്കാരികാനുഭവങ്ങളുള്ള ചൈനയിലെയും ഇന്ത്യയിലെയും നൈജീറിയയിലെയും ആളുകളുടെ ജീവിതസങ്കല്പം ചികിത്സിക്കേണ്ട രോഗമാകും. പരുക്കനായി പറഞ്ഞാൽ, ഒരു കൊമ്പും രണ്ടു കാലുമുള്ള ഒരു ആനയെ കാണുകയും, അതു കനിഞ്ഞാൽ തടസ്സം ഒഴിവാക്കാമെന്നു വിശ്വസിക്കുകയും, അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മനസ്സിനെ, മനോരോഗം അമേരിക്കവൽക്കരികപ്പെട്ടാൽ, എങ്ങനെ സമീപിക്കുമെന്ന് ആലോചിച്ചാൽ മതി. മനസ്സിലാകാത്തതിനെയെല്ലാം മനോരോഗമായി കാണുന്ന പ്രവണതക്കെതിരെ അമേരിക്കയിൽനിന്നുതന്ന എതിർപ്പു വരുന്നത് ഏതായാലും നന്നായി.
വിഷാദം മാറ്റാൻ കൈകണ്ട ഒരു മരുന്നും കൊണ്ടു നടക്കുകയായിരുന്നു അവർ കുറെക്കാലമായി. വിഷാദരോഗമുള്ളവരെ ഉരുമ്മാതെ നടക്കാൻ വയ്യാത്ത സ്ഥിതിയായതുകൊണ്ട്, ആ മരുന്ന് ചിലവായതിന് കണക്കില്ല. ഇപ്പോഴിതാ ഗവേഷണം വഴി സ്ഥാപിച്ചിരിക്കുന്നു, ആ മരുന്നും പചവെള്ളവും തമ്മിൽ ഒരു ഫലത്തിൽ വ്യത്യാസവുമില്ല. മനസ്സിൽ മാത്രമേ ഫലമുള്ളു. എന്നാലും മരുന്ന് നിർത്തരുതെന്ന് നിർദ്ദേശിക്കുന്ന പ്രത്ഭാശാലികളായ ഭിഷഗ്വരന്മാർ അരങ്ങു തകർക്കുന്നുണ്ടു താനും. മരുന്ന് വേണ്ടെന്നു പറയാനാണ് വൈദ്യൻ വേണ്ടതെന്നു തോന്നുന്നു. നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന ജാനെറ്റ് ഫ്രെയിം എന്ന നോവലിസ്റ്റിന് അടങ്ങാത്ത അസ്വസ്ഥത ഉണ്ടായപ്പോൾ, അമിഗ്ഡല എന്ന ബദാം പരിപ്പു പോലുള്ള അവയവം മുറിച്ചു കളയാൻ നിശ്ചയിച്ചു. ശസ്ത്രക്രിയയുടെ തലേന്നു രാത്രി സർജ്ജൻ ജാനെറ്റിനോടു പറഞ്ഞു: “ഞാൻ അതു ചെയ്യേണ്ടെന്നു തീരുമാനിച്ചു. നിങ്ങൾ അസ്വസ്ഥയായി എഴുതി ജീവിക്കുന്നതാണ് ജീവച്ഛവമാകുന്നതിനെക്കാൾ എനിക്കിഷ്ടം.”
എളുപ്പമായിരുന്നിരിക്കില്ല ആ തിരുമാനം. എന്താണ് രോഗം? എന്തിനു ചികിത്സിക്കേണ്ട? പണ്ടേ കേട്ടിരുന്നതാണ് ഇപ്പോൾ മുഴങ്ങാൻ തുടങ്ങിയ ഈ ചോദ്യങ്ങൾ. ശരിയെന്നു കരുതിയാൽ ശരി: അത്രയേ ഉള്ളു. മനസ്സിന്റെ വൈചിത്ര്യം ചിത്രീകരിക്കാൻ പിരാന്റലോ എഴുതിയതാണ് ആ പേരിലുള്ള നാടകം. Right You Are If You Think So. രംഗത്തു വരുന്ന ഓരോ ആളും ബാക്കിയുള്ളവർക്ക് ഭ്രാന്താണെന്ന് സ്ഥാപിക്കുന്നു. ആർ ശരി, ആർ ശരിയല്ല എന്ന് കാണികൾ അന്തം വിട്ടിരിക്കുമ്പോൾ, അതാ കേൾക്കുന്നു വിധിയുടെ സ്വരത്തിൽ ഒരു നിർദ്ദേശം: ശരിയെന്നു കരുതിയാൽ ശരി.
അങ്ങനെ തത്വം പറഞ്ഞിരുന്നാൽ, ഒന്നും രോഗമല്ലെന്നു വരും, എല്ലാം രോഗമാണെന്നും വരാം. ഞങ്ങൾ ആസ്പത്രിയിലാക്കിയ മനോരോഗവിദഗ്ധയെ ചികിത്സിക്കേണ്ടെന്നാകാം. സമനില, അനുപാതബോധം, സാംസ്ക്കാരികമായ ഭേദചിന്ത—അതാണ് പ്രധാനം. മനോരോഗത്തിന്റെ അമേരിക്കവൽക്കരണത്തോടുള്ള എതിർപ്പിൽ അതൊക്കെ കാണാം.
(ജനുവരി 19ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Tuesday, January 12, 2010
മനസ്സു നിറയെ സ്ത്രീകൾ
പെണ്ണുങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവൻ മനസ്സിൽ. നാണം തോന്നിയെന്നല്ല. ഉപനിഷത്തുകൾ പോലും സുന്ദരികളാണെന്ന നാരായണീയത്തിലെ ഉൽപ്രേക്ഷ ബലത്തിനുണ്ടല്ലോ. സ്ത്രീചിന്ത, ഒരു സംയോഗം പോലെ, അങ്ങനെ വന്നുകൊണ്ടിരുന്നു..
*
കുടിയും സ്ത്രീദ്രോഹവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിന്റെ പാഠഭാഗം ആകാശവാണിയിലെ ഒരു ചെറുപ്പക്കാരൻ വായിക്കാൻ തന്നു. കരുതിയതുപോലെ, മനു അതിൽ തലങ്ങും വിലങ്ങും വന്നു, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും സ്ത്രീയെ പൂജിക്കുന്നിടത്ത് ദൈവം വാഴുമെന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട്.
*
ഇരുപത്തിമൂന്നുകൊല്ലം ഒരുമിച്ചു കഴിഞ്ഞ ഒരു കുടുംബം പെട്ടെന്നു പിരിന്നു. അയാൾ വേറെ കെട്ടി; അവർ അലച്ചിലായി.
*
മരുമക്കത്തായത്തിൽ സ്ത്രീയുടെ പദവിയെപ്പറ്റി ഒരു ഗവേഷകൻ ചോദിച്ചു--പഴയ ചോദ്യം.
*
എലീനർ റൂസ്‌വെൽറ്റ് മലയാളി മങ്കയുടെ അധികാരം കണ്ട് അത്ഭുതപ്പെട്ട കഥ കേട്ടു. ഉത്രാടം തിരുനാളിന്റെ ആത്മകഥ പരിചയപ്പെടുത്തുമ്പോൾ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ പറഞ്ഞതാണ് ആ കൊട്ടാരക്കഥ.
അധികാരവും അക്ഷരവും എലീനർ റൂസ്‌വെൽറ്റിന് ഒരുപോലെ വഴങ്ങിയിരുന്നു. കവടിയാർ കൊട്ടാരം കണ്ടതിനുശേഷം അവർ എഴുതി: “രാജാവ് മഹാറാണിയെ പരിചയപ്പെടുത്തി; ഭാര്യയല്ല, അമ്മ. അവകാശിയെ പരിചയപ്പെടുത്തി; മകനല്ല, അനിയൻ. എനിക്ക് ആ സമ്പ്രദായം മനസ്സിലായില്ല. പക്ഷേ അധികാരം സ്ത്രീകൾ വഴിയാണെന്നു കണ്ടതിൽ സന്തോഷം..”
ആ സമ്പ്രദായത്തിൽ മിക്കപ്പോഴും സ്ത്രീകൾ അധികാരത്തിലേക്കുള്ള വഴി ആയതേയുള്ളു, അധികാരം കയ്യാളിയിരുന്നില്ല എന്നതാണ് പരമാർത്ഥം.
*
സ്ത്രീകളുടെ ജോലിസ്ഥലത്തെ മുന്നേറ്റം കൊണ്ടാടുന്നതായിരുന്നു എക്കോണമിസ്റ്റ് വാരികയുടെ കഴിഞ്ഞ ലക്കം. അമേരിക്കയിൽ പാതിയിലേറെ ജോലിയും നല്ല പാതി കൈക്കലാക്കിയിരിക്കുന്നു. പല യൂറപ്യൻ രാജ്യങ്ങളിലും സ്ത്രീകൾ മേൽക്കൈ നേടിയിരിക്കുന്നു. വലിയ കമ്പനികളുടെ അമരത്ത് അവർ കേറിയിരിക്കുന്നു. ഉരസലൊന്നുമില്ലാതെ സാരമായ ഒരു സാമൂഹ്യപരിവർത്തനം നടന്നിരിക്കുന്നു. അതത്രേ ധനികലോകത്തിലെ മൌനവിപ്ലവം.
ആ ലഹരിയിൽ ഇവിടെ മുദ്രാവാക്യം മുഴക്കേണ്ടെന്ന് സ്ത്രീവാദികൾ പറയും. ശരിയല്ലേ? മിക്കയിടത്തും സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നില്ല. വേതനത്തിൽ പക്ഷഭേദം നിലനിൽക്കുന്നു. വേതനതുല്യതയാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് അർഥം വരുന്ന ഒരു ചൊല്ലുണ്ട്, ധനശാസ്ത്രജ്ഞനായ പോൾ സാമുവൽസന്റെ: പണം കുറഞ്ഞ പുരുഷന്മാരാണ് സ്ത്രീകൾ.
പുതിയ സങ്കേതങ്ങളും വിദ്യകളും വന്നതോടെ മിക്ക രംഗത്തും തുല്യത എളുപ്പമായിരിക്കുന്നു. ആണുങ്ങളുടെ കുത്തകയായിരുന്ന ജോലികൾ അതേ മിടുക്കോടെ ഇപ്പോൾ പെണ്ണുങ്ങൾക്കും ചെയ്യാം. അവർ ഭരിക്കാത്ത ഒരിടമുണ്ട്: പട്ടാളം. പക്ഷേ കൊല്ലാൻ കെല്പു വേണ്ടെന്നു വരുമ്പോൾ, ജനറൽ സ്ത്രീലിംഗമാകും. ആണുങ്ങൾ ശോഭിക്കാത്ത അരങ്ങാണ് ഭാരതീയനൃത്തം. മോഹിനിയായി മോഹിനി തന്നെ വേണം. വിനീതനായ പുരുഷൻ അരങ്ങേറുമ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ടു ചെല്ലണം, മോഹിനിയെപ്പോലെ. കലയിലെ ഒരു വികലത! ഭാവുകത്വത്തിലെ ഒരു പക്ഷഭേദം!
സ്ത്രീപുരുഷതുല്യതയെ കൊഞ്ഞനം കാട്ടുന്ന ശരീരധർമ്മമാണ് ഗർഭധാരണവും പ്രസവവും. സ്ത്രീയെ ഒരു തരത്തിൽ ഒതുക്കുന്നു, ആ ശാരീരികസവിശേഷതയും അതിന്റെ പവിത്രതയും. പ്രായോഗികതലത്തിൽ, എവിടെയും അമ്മയാകുന്ന സ്ത്രീകളുടെ വരുമാനം കുറയുന്നതായി കാണുന്നു. പിന്നെയെന്തു പവിത്രത? മാതൃത്വത്തിന്റെ ഗുണപുരാണം വെറും പുരാവൃത്തമാണത്രേ. Mommy Myth. തള്ളക്കള്ളം. അങ്ങനെയൊരു വിചാരംകൊണ്ടോ എന്തോ, അമ്മയാകാതിരിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരുന്നു.
പീഡനം കലഹം ഉണ്ടാക്കും. യാന്ത്രികമായ തുല്യതാവാദവും ബലാബലവും കലഹമേ ഉണ്ടാക്കൂ. അതായിരുന്നു ജോസഫ് ററ്റ്സിംഗർ മാർപ്പാപ്പയാകും മുമ്പ് എഴുതിയ ഒരു പത്രികയിലെ സന്ദേശം. കുടുംബത്തെയും വിവാഹത്തെയും നിരാകരിക്കുകയും പുരുഷനെ ശത്രുവായി കാണുകയും ചെയ്യുന്ന സ്ത്രീവാദത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞതേയുള്ളൂ. എന്നിട്ടും തീവ്രവാദികൾ അന്ന് എതിർത്തു. ഇന്ന് ഫെമിനിസത്തിന്റെ സ്വരം അല്പം മാറുന്നതായി കേൾക്കുന്നു. പുരുഷനിൽനിന്നു വ്യത്യസ്തമായി, സ്ത്രീക്കുള്ള സഹനശക്തിയും സഹാനുഭൂതിയും സഹവർത്തിത്വവും ഊന്നിപ്പറയുന്നതാണ് പുതിയ പ്രവണത. ആ വെളിച്ചത്തിൽ പഴയ മൂല്യങ്ങളെയെല്ലാം തള്ളണമെന്നില്ല. ചില പവിത്രതകൾ ഇനിയും രക്ഷപ്പെട്ടേക്കാം.
(ജനുവരി 12ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
*
കുടിയും സ്ത്രീദ്രോഹവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിന്റെ പാഠഭാഗം ആകാശവാണിയിലെ ഒരു ചെറുപ്പക്കാരൻ വായിക്കാൻ തന്നു. കരുതിയതുപോലെ, മനു അതിൽ തലങ്ങും വിലങ്ങും വന്നു, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും സ്ത്രീയെ പൂജിക്കുന്നിടത്ത് ദൈവം വാഴുമെന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട്.
*
ഇരുപത്തിമൂന്നുകൊല്ലം ഒരുമിച്ചു കഴിഞ്ഞ ഒരു കുടുംബം പെട്ടെന്നു പിരിന്നു. അയാൾ വേറെ കെട്ടി; അവർ അലച്ചിലായി.
*
മരുമക്കത്തായത്തിൽ സ്ത്രീയുടെ പദവിയെപ്പറ്റി ഒരു ഗവേഷകൻ ചോദിച്ചു--പഴയ ചോദ്യം.
*
എലീനർ റൂസ്‌വെൽറ്റ് മലയാളി മങ്കയുടെ അധികാരം കണ്ട് അത്ഭുതപ്പെട്ട കഥ കേട്ടു. ഉത്രാടം തിരുനാളിന്റെ ആത്മകഥ പരിചയപ്പെടുത്തുമ്പോൾ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ പറഞ്ഞതാണ് ആ കൊട്ടാരക്കഥ.
അധികാരവും അക്ഷരവും എലീനർ റൂസ്‌വെൽറ്റിന് ഒരുപോലെ വഴങ്ങിയിരുന്നു. കവടിയാർ കൊട്ടാരം കണ്ടതിനുശേഷം അവർ എഴുതി: “രാജാവ് മഹാറാണിയെ പരിചയപ്പെടുത്തി; ഭാര്യയല്ല, അമ്മ. അവകാശിയെ പരിചയപ്പെടുത്തി; മകനല്ല, അനിയൻ. എനിക്ക് ആ സമ്പ്രദായം മനസ്സിലായില്ല. പക്ഷേ അധികാരം സ്ത്രീകൾ വഴിയാണെന്നു കണ്ടതിൽ സന്തോഷം..”
ആ സമ്പ്രദായത്തിൽ മിക്കപ്പോഴും സ്ത്രീകൾ അധികാരത്തിലേക്കുള്ള വഴി ആയതേയുള്ളു, അധികാരം കയ്യാളിയിരുന്നില്ല എന്നതാണ് പരമാർത്ഥം.
*
സ്ത്രീകളുടെ ജോലിസ്ഥലത്തെ മുന്നേറ്റം കൊണ്ടാടുന്നതായിരുന്നു എക്കോണമിസ്റ്റ് വാരികയുടെ കഴിഞ്ഞ ലക്കം. അമേരിക്കയിൽ പാതിയിലേറെ ജോലിയും നല്ല പാതി കൈക്കലാക്കിയിരിക്കുന്നു. പല യൂറപ്യൻ രാജ്യങ്ങളിലും സ്ത്രീകൾ മേൽക്കൈ നേടിയിരിക്കുന്നു. വലിയ കമ്പനികളുടെ അമരത്ത് അവർ കേറിയിരിക്കുന്നു. ഉരസലൊന്നുമില്ലാതെ സാരമായ ഒരു സാമൂഹ്യപരിവർത്തനം നടന്നിരിക്കുന്നു. അതത്രേ ധനികലോകത്തിലെ മൌനവിപ്ലവം.
ആ ലഹരിയിൽ ഇവിടെ മുദ്രാവാക്യം മുഴക്കേണ്ടെന്ന് സ്ത്രീവാദികൾ പറയും. ശരിയല്ലേ? മിക്കയിടത്തും സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നില്ല. വേതനത്തിൽ പക്ഷഭേദം നിലനിൽക്കുന്നു. വേതനതുല്യതയാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് അർഥം വരുന്ന ഒരു ചൊല്ലുണ്ട്, ധനശാസ്ത്രജ്ഞനായ പോൾ സാമുവൽസന്റെ: പണം കുറഞ്ഞ പുരുഷന്മാരാണ് സ്ത്രീകൾ.
പുതിയ സങ്കേതങ്ങളും വിദ്യകളും വന്നതോടെ മിക്ക രംഗത്തും തുല്യത എളുപ്പമായിരിക്കുന്നു. ആണുങ്ങളുടെ കുത്തകയായിരുന്ന ജോലികൾ അതേ മിടുക്കോടെ ഇപ്പോൾ പെണ്ണുങ്ങൾക്കും ചെയ്യാം. അവർ ഭരിക്കാത്ത ഒരിടമുണ്ട്: പട്ടാളം. പക്ഷേ കൊല്ലാൻ കെല്പു വേണ്ടെന്നു വരുമ്പോൾ, ജനറൽ സ്ത്രീലിംഗമാകും. ആണുങ്ങൾ ശോഭിക്കാത്ത അരങ്ങാണ് ഭാരതീയനൃത്തം. മോഹിനിയായി മോഹിനി തന്നെ വേണം. വിനീതനായ പുരുഷൻ അരങ്ങേറുമ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ടു ചെല്ലണം, മോഹിനിയെപ്പോലെ. കലയിലെ ഒരു വികലത! ഭാവുകത്വത്തിലെ ഒരു പക്ഷഭേദം!
സ്ത്രീപുരുഷതുല്യതയെ കൊഞ്ഞനം കാട്ടുന്ന ശരീരധർമ്മമാണ് ഗർഭധാരണവും പ്രസവവും. സ്ത്രീയെ ഒരു തരത്തിൽ ഒതുക്കുന്നു, ആ ശാരീരികസവിശേഷതയും അതിന്റെ പവിത്രതയും. പ്രായോഗികതലത്തിൽ, എവിടെയും അമ്മയാകുന്ന സ്ത്രീകളുടെ വരുമാനം കുറയുന്നതായി കാണുന്നു. പിന്നെയെന്തു പവിത്രത? മാതൃത്വത്തിന്റെ ഗുണപുരാണം വെറും പുരാവൃത്തമാണത്രേ. Mommy Myth. തള്ളക്കള്ളം. അങ്ങനെയൊരു വിചാരംകൊണ്ടോ എന്തോ, അമ്മയാകാതിരിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരുന്നു.
പീഡനം കലഹം ഉണ്ടാക്കും. യാന്ത്രികമായ തുല്യതാവാദവും ബലാബലവും കലഹമേ ഉണ്ടാക്കൂ. അതായിരുന്നു ജോസഫ് ററ്റ്സിംഗർ മാർപ്പാപ്പയാകും മുമ്പ് എഴുതിയ ഒരു പത്രികയിലെ സന്ദേശം. കുടുംബത്തെയും വിവാഹത്തെയും നിരാകരിക്കുകയും പുരുഷനെ ശത്രുവായി കാണുകയും ചെയ്യുന്ന സ്ത്രീവാദത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞതേയുള്ളൂ. എന്നിട്ടും തീവ്രവാദികൾ അന്ന് എതിർത്തു. ഇന്ന് ഫെമിനിസത്തിന്റെ സ്വരം അല്പം മാറുന്നതായി കേൾക്കുന്നു. പുരുഷനിൽനിന്നു വ്യത്യസ്തമായി, സ്ത്രീക്കുള്ള സഹനശക്തിയും സഹാനുഭൂതിയും സഹവർത്തിത്വവും ഊന്നിപ്പറയുന്നതാണ് പുതിയ പ്രവണത. ആ വെളിച്ചത്തിൽ പഴയ മൂല്യങ്ങളെയെല്ലാം തള്ളണമെന്നില്ല. ചില പവിത്രതകൾ ഇനിയും രക്ഷപ്പെട്ടേക്കാം.
(ജനുവരി 12ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Thursday, January 7, 2010
എന്തിനു വേണ്ടിയോ ഒരു കത്ത്!
ആദ്യമേ ഒരു കാര്യം പറയട്ടെ. എല്ലാ കാര്യത്തിലും തേജസ്സിന്റെ നിലപാടിനോട് ഞാൻ യോജിച്ചേക്കില്ല. എന്നോടു തന്നെ പലപ്പോഴും യോജിക്കാറില്ല. എല്ലാവരും എല്ലാ കാര്യത്തിലും എപ്പോഴും യോജിക്കുന്നതാണ് സർവാധിപത്യത്തിന്റെ ലക്ഷണം. പിന്നെ, യോജിപ്പുള്ളവരുടെ ഭാഗം മാത്രമേ പറയൂ എന്നു ശഠിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യത്തിനു ദോഷമാകും.
തേജസ്സിന്റെ തിരുവനന്തപുരം ലേഖകൻ എന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ, അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം അഭിപ്രായം എന്തിനെപ്പറ്റിയാകണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. പറഞ്ഞുവന്നപ്പോൾ മനസ്സിലായി, തേജസ്സിനെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ധ്വര കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്താണ് വിഷയം. കത്തിന്റെ ഉള്ളടക്കം ഒരു ടെലിവിഷൻ ചാനൽ ഇടവിടാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അത് ഞാനും കണ്ടു. കണ്ടപ്പോൾ എന്റെ പ്രതികരണം ചിരി ആയിരുന്നു.
പത്രങ്ങളുമായി ബന്ധപ്പെടാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവരുടേതായ ഏർപ്പാടുണ്ട്.. കേന്ദ്രത്തിന്റേതാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ. വാർത്ത പത്രങ്ങൾക്കു കൊടുക്കുക മാത്രമല്ല, പത്രങ്ങളുടെ ഉള്ളടക്കം വേണ്ടപ്പെട്ടവർക്ക് വിവരിച്ചും വ്യാഖ്യാനിച്ചും കൊടുക്കുന്നതും പി ഐ ബിയുടെ ചുമതല തന്നെ. അതിൽ കുറച്ചിട ജോലി ചെയ്ത ആളാണ് ഞാൻ. തെറ്റായ വാർത്ത കൊടുക്കുന്ന പത്രത്തോട് അതു തിരുത്താൻ അതാതു നേരത്ത് പി ഐ ബിയിലെയോ ബന്ധപ്പെട്ട വകുപ്പിലെയോ ഉദ്യോഗസ്ഥന്മാർക്ക് ആവശ്യപ്പെടാം. ഇവിടെ തേജസ്സിന്റെ കാര്യം പറയുന്നത് അവരല്ല.
പത്രധർമ്മം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പ്രസ് കൌൺസിൽ. മര്യാദകേട് കാണിക്കുന്ന പത്രത്തെപ്പറ്റി അതിൽ പരാതിപ്പെടാം. അത് പല്ലും നഖവുമുള്ള സ്ഥാപനമായിട്ടല്ല,, എന്നാലും പരാതി കൊടുക്കാം. അതിന്റെ അടിസ്ഥാനത്തിൽ, പറ്റുന്ന നടപടി ഉണ്ടാകുകയും ചെയ്യാം. തേജസ്സിനെതിരെ ആരും പ്രസ് കൌൺസിലിൽ പോയില്ല.
അവരൊന്നും വേണ്ട, നിയമം പാലിക്കാൻ അധികാരമുള്ള ഏത് ഏജൻസിക്കും നിയമം ലംഘിക്കുന്ന പത്രത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളാം.. രാജ്യത്ത് നിലവിലുള്ള ആയിരത്തൊന്നു നിയമങ്ങളിൽ ആയിരത്തൊന്നും അനുസരിച്ചുവേണം പത്രമായാലും പൌരനായാലും പെരുമാറാൻ.. ഏതു നിയമം ലംഘിച്ചാലും വിവരം അറിയും. നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ, അതിന് ആരുടെയും ദാക്ഷിണ്യമൊട്ടുവേണ്ട താനും. തേജസ് ഏതെങ്കിലും നിയമം ലംഘിച്ചതായി ടീവി ചാനലിൽ പറയുന്നതു കേട്ടില്ല.
ഏതെങ്കിലും ഒരു പത്രം അനുവർത്തിക്കുന്ന നയം---പത്രമെന്നല്ല ഏതൊരു സ്ഥാപനത്തിന്റെയും സംഘടനയുടെയും പ്രവർത്തനം---സാമൂഹ്യമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്വസ്ഥത ഉണ്ടാക്കുമോ എന്നു നിരീക്ഷിക്കാൻ ബാധ്യതയുള്ളവരാണ് ഇന്റലിജൻസ് ഏജൻസികൾ. ദേശീയസുരക്ഷയുമായി ബന്ധപ്പെടുത്തിയുള്ള അവയുടെ വിലയിരുത്തൽ തെളിയിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും, ആയിരിക്കണം. ആപത്തിനിടവെക്കുമെന്ന് ന്യായമായും സംശയിക്കുന്ന സന്ദർഭത്തിൽ, ആവശ്യമായ കരുതൽ നടപടി എടുക്കാൻ വേണ്ട വഴി നിയമം തന്നെ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയൊന്നും തേജസ്സിന്റെ കര്യത്തിൽ വേണ്ടിവന്നതായി കേട്ടില്ല.
അപ്പോൾ പിന്നെ ചീഫ് സെക്രട്ടറിയോട് സൂക്ഷിക്കാൻ പറഞ്ഞിട്ട് എന്തു കാര്യം? കവിഞ്ഞാൽ, സർക്കാർ പരസ്യത്തിനുള്ള അഭ്യർഥന ചെല്ലുമ്പോൾ, മുഖം തിരിച്ചിരിക്കാൻ കീഴുദ്യോഗസ്ഥ്ന്മാർക്ക് നിശബ്ദം നിർദ്ദേശം നൽകാം. അവിടെയും, കാര്യവും കാരണവും പറയാതെ, ചുമ്മാതങ്ങു പരസ്യം നിഷേധിച്ചാലും പൊല്ലാപ്പുണ്ടാകാം. പിന്നെ, ഏതെങ്കിലും നിയമം ലഘിച്ചതായി കണ്ടാൽ ഉടനെ തക്കതായ നടപടി എടുക്കാം. അതിനാകട്ടെ, തിരക്കേറേയുള്ള ചീഫ് സെക്രട്ടറി ബദ്ധപ്പെടേണ്ട കര്യവുമില്ല. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാർ എത്രയോ കിടക്കുന്നു!
സർക്കാരിന്റെ നയത്തെ വിമർശിച്ചാൽ, സർക്കാരിന്റെ ദയാദാക്ഷിണ്യം കിട്ടിയില്ലെന്നു വരാം; ശിക്ഷ വിളിച്ചുവരുത്തുകയില്ല. കാരണം സർക്കാരിനെ വിമർശിക്കുന്നത് നിയമലംഘനം ആകുന്നില്ല. വിമർശനത്തിന്റെ ഭാഷ അതിരുകടന്നാൽ പോലും കുറ്റമാവില്ല. ഭാഷയുടെ രൂക്ഷതയും മസൃണതയും അത് ഉപയോഗിക്കുന്നയാളൂടെ സാംസ്കാരികവും വൈകാരികവുമായ സാഹചര്യത്തിന്റെ സൂചനയേ ആകുന്നുള്ളു. വിമർശനത്തിന്റെ ഭാഷയും സത്തയും സംസ്ക്കരിച്ചെടുക്കണമമെങ്കിൽ, ഒരു പായ കടലാസിൽ ചീഫ് സെക്രട്ടറിക്ക് ഒരു കുറിമാനം അയച്ചാലാവില്ല. അതിന് പക്വവും ബുദ്ധിപൂർവകവുമായ ഇടപെടൽ വേണ്ടിവരും--രാഷ്ട്രീയവും സാമൂഹ്യവുമായ തലങ്ങളിൽ.
വാസ്തവത്തിൽ, കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് അയച്ച ആ കത്തുകൊണ്ട് എന്തു പ്രയോജനം ഉണ്ടായി? അത് ചോർന്നതോടെ, കുറെ പ്രതിപ്രയോജനം മാത്രമേ ഉണ്ടായുള്ളു. വാഗ്മിയായ ഒരു വക്താവിനുപോലും വിശദീകരിച്ചു രക്ഷപ്പെടാൻ വയ്യാത്ത സ്ഥിതിയിൽ സർക്കാരിനെ എത്തിക്കുകയും ചെയ്തു. കുറെ മുസ്ലിം നേതാക്കൾക്ക് മുറവിളി കൂട്ടാൻ ഒരു കിസ്സ ആയി. പക്ഷേ, ഒന്നോർക്കണം, ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്നതോ, ചില മുസ്ലിം നേതാക്കൾക്ക് പ്രത്യേകതാല്പര്യമുണ്ടാകേണ്ടതോ ആയ കാര്യമായി ഒതുക്കരുത്.
മാധ്യമസ്വാതന്ത്ര്യവുമായി,, ലിബറലിസത്തിന്റെ സംസ്കാരവുമായി , ബന്ധപ്പെട്ടതാണ് ഈ വിഷയം. അതിനെക്കാൾ കൂടുതലോ കുറഞ്ഞതോ ആയ ഒന്നുമായി അത് മാറിക്കൂടാ. ഒരു കത്തും അവസാനത്തെ കുത്താവില്ലല്ലോ.
(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ജനുവരി ഏഴിന് വന്ന്ത്)
തേജസ്സിന്റെ തിരുവനന്തപുരം ലേഖകൻ എന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ, അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം അഭിപ്രായം എന്തിനെപ്പറ്റിയാകണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. പറഞ്ഞുവന്നപ്പോൾ മനസ്സിലായി, തേജസ്സിനെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ധ്വര കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്താണ് വിഷയം. കത്തിന്റെ ഉള്ളടക്കം ഒരു ടെലിവിഷൻ ചാനൽ ഇടവിടാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അത് ഞാനും കണ്ടു. കണ്ടപ്പോൾ എന്റെ പ്രതികരണം ചിരി ആയിരുന്നു.
പത്രങ്ങളുമായി ബന്ധപ്പെടാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവരുടേതായ ഏർപ്പാടുണ്ട്.. കേന്ദ്രത്തിന്റേതാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ. വാർത്ത പത്രങ്ങൾക്കു കൊടുക്കുക മാത്രമല്ല, പത്രങ്ങളുടെ ഉള്ളടക്കം വേണ്ടപ്പെട്ടവർക്ക് വിവരിച്ചും വ്യാഖ്യാനിച്ചും കൊടുക്കുന്നതും പി ഐ ബിയുടെ ചുമതല തന്നെ. അതിൽ കുറച്ചിട ജോലി ചെയ്ത ആളാണ് ഞാൻ. തെറ്റായ വാർത്ത കൊടുക്കുന്ന പത്രത്തോട് അതു തിരുത്താൻ അതാതു നേരത്ത് പി ഐ ബിയിലെയോ ബന്ധപ്പെട്ട വകുപ്പിലെയോ ഉദ്യോഗസ്ഥന്മാർക്ക് ആവശ്യപ്പെടാം. ഇവിടെ തേജസ്സിന്റെ കാര്യം പറയുന്നത് അവരല്ല.
പത്രധർമ്മം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പ്രസ് കൌൺസിൽ. മര്യാദകേട് കാണിക്കുന്ന പത്രത്തെപ്പറ്റി അതിൽ പരാതിപ്പെടാം. അത് പല്ലും നഖവുമുള്ള സ്ഥാപനമായിട്ടല്ല,, എന്നാലും പരാതി കൊടുക്കാം. അതിന്റെ അടിസ്ഥാനത്തിൽ, പറ്റുന്ന നടപടി ഉണ്ടാകുകയും ചെയ്യാം. തേജസ്സിനെതിരെ ആരും പ്രസ് കൌൺസിലിൽ പോയില്ല.
അവരൊന്നും വേണ്ട, നിയമം പാലിക്കാൻ അധികാരമുള്ള ഏത് ഏജൻസിക്കും നിയമം ലംഘിക്കുന്ന പത്രത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളാം.. രാജ്യത്ത് നിലവിലുള്ള ആയിരത്തൊന്നു നിയമങ്ങളിൽ ആയിരത്തൊന്നും അനുസരിച്ചുവേണം പത്രമായാലും പൌരനായാലും പെരുമാറാൻ.. ഏതു നിയമം ലംഘിച്ചാലും വിവരം അറിയും. നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ, അതിന് ആരുടെയും ദാക്ഷിണ്യമൊട്ടുവേണ്ട താനും. തേജസ് ഏതെങ്കിലും നിയമം ലംഘിച്ചതായി ടീവി ചാനലിൽ പറയുന്നതു കേട്ടില്ല.
ഏതെങ്കിലും ഒരു പത്രം അനുവർത്തിക്കുന്ന നയം---പത്രമെന്നല്ല ഏതൊരു സ്ഥാപനത്തിന്റെയും സംഘടനയുടെയും പ്രവർത്തനം---സാമൂഹ്യമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്വസ്ഥത ഉണ്ടാക്കുമോ എന്നു നിരീക്ഷിക്കാൻ ബാധ്യതയുള്ളവരാണ് ഇന്റലിജൻസ് ഏജൻസികൾ. ദേശീയസുരക്ഷയുമായി ബന്ധപ്പെടുത്തിയുള്ള അവയുടെ വിലയിരുത്തൽ തെളിയിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും, ആയിരിക്കണം. ആപത്തിനിടവെക്കുമെന്ന് ന്യായമായും സംശയിക്കുന്ന സന്ദർഭത്തിൽ, ആവശ്യമായ കരുതൽ നടപടി എടുക്കാൻ വേണ്ട വഴി നിയമം തന്നെ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയൊന്നും തേജസ്സിന്റെ കര്യത്തിൽ വേണ്ടിവന്നതായി കേട്ടില്ല.
അപ്പോൾ പിന്നെ ചീഫ് സെക്രട്ടറിയോട് സൂക്ഷിക്കാൻ പറഞ്ഞിട്ട് എന്തു കാര്യം? കവിഞ്ഞാൽ, സർക്കാർ പരസ്യത്തിനുള്ള അഭ്യർഥന ചെല്ലുമ്പോൾ, മുഖം തിരിച്ചിരിക്കാൻ കീഴുദ്യോഗസ്ഥ്ന്മാർക്ക് നിശബ്ദം നിർദ്ദേശം നൽകാം. അവിടെയും, കാര്യവും കാരണവും പറയാതെ, ചുമ്മാതങ്ങു പരസ്യം നിഷേധിച്ചാലും പൊല്ലാപ്പുണ്ടാകാം. പിന്നെ, ഏതെങ്കിലും നിയമം ലഘിച്ചതായി കണ്ടാൽ ഉടനെ തക്കതായ നടപടി എടുക്കാം. അതിനാകട്ടെ, തിരക്കേറേയുള്ള ചീഫ് സെക്രട്ടറി ബദ്ധപ്പെടേണ്ട കര്യവുമില്ല. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാർ എത്രയോ കിടക്കുന്നു!
സർക്കാരിന്റെ നയത്തെ വിമർശിച്ചാൽ, സർക്കാരിന്റെ ദയാദാക്ഷിണ്യം കിട്ടിയില്ലെന്നു വരാം; ശിക്ഷ വിളിച്ചുവരുത്തുകയില്ല. കാരണം സർക്കാരിനെ വിമർശിക്കുന്നത് നിയമലംഘനം ആകുന്നില്ല. വിമർശനത്തിന്റെ ഭാഷ അതിരുകടന്നാൽ പോലും കുറ്റമാവില്ല. ഭാഷയുടെ രൂക്ഷതയും മസൃണതയും അത് ഉപയോഗിക്കുന്നയാളൂടെ സാംസ്കാരികവും വൈകാരികവുമായ സാഹചര്യത്തിന്റെ സൂചനയേ ആകുന്നുള്ളു. വിമർശനത്തിന്റെ ഭാഷയും സത്തയും സംസ്ക്കരിച്ചെടുക്കണമമെങ്കിൽ, ഒരു പായ കടലാസിൽ ചീഫ് സെക്രട്ടറിക്ക് ഒരു കുറിമാനം അയച്ചാലാവില്ല. അതിന് പക്വവും ബുദ്ധിപൂർവകവുമായ ഇടപെടൽ വേണ്ടിവരും--രാഷ്ട്രീയവും സാമൂഹ്യവുമായ തലങ്ങളിൽ.
വാസ്തവത്തിൽ, കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് അയച്ച ആ കത്തുകൊണ്ട് എന്തു പ്രയോജനം ഉണ്ടായി? അത് ചോർന്നതോടെ, കുറെ പ്രതിപ്രയോജനം മാത്രമേ ഉണ്ടായുള്ളു. വാഗ്മിയായ ഒരു വക്താവിനുപോലും വിശദീകരിച്ചു രക്ഷപ്പെടാൻ വയ്യാത്ത സ്ഥിതിയിൽ സർക്കാരിനെ എത്തിക്കുകയും ചെയ്തു. കുറെ മുസ്ലിം നേതാക്കൾക്ക് മുറവിളി കൂട്ടാൻ ഒരു കിസ്സ ആയി. പക്ഷേ, ഒന്നോർക്കണം, ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്നതോ, ചില മുസ്ലിം നേതാക്കൾക്ക് പ്രത്യേകതാല്പര്യമുണ്ടാകേണ്ടതോ ആയ കാര്യമായി ഒതുക്കരുത്.
മാധ്യമസ്വാതന്ത്ര്യവുമായി,, ലിബറലിസത്തിന്റെ സംസ്കാരവുമായി , ബന്ധപ്പെട്ടതാണ് ഈ വിഷയം. അതിനെക്കാൾ കൂടുതലോ കുറഞ്ഞതോ ആയ ഒന്നുമായി അത് മാറിക്കൂടാ. ഒരു കത്തും അവസാനത്തെ കുത്താവില്ലല്ലോ.
(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ജനുവരി ഏഴിന് വന്ന്ത്)
Tuesday, January 5, 2010
ഇനി അല്പം ദൈവവിചാരം
വൈകുന്നേരം നടക്കാറുള്ള വഴിയിലെ ഉദിയന്നൂർ അമ്പലത്തിന്റെ മതിൽ ചാരി ഞാൻ നിന്നു. ഭാര്യ അകത്തേക്ക് ഊർന്നുപോയി. തൊട്ടടുത്ത ഹാളിൽ സ്വാമി അശേഷാനന്ദൻ രാസക്രീഡയിൽ എത്തിനിന്നു.. ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സപ്താഹം കേട്ടത് കഴിഞ്ഞ ജന്മത്തിലായിരുന്നു. മതിൽ ചാരി ഞാൻ മനോരാജ്യത്തിൽ കറങ്ങി. ഉത്സവക്കാലം വരുന്നു. ആന, കതിന, വേല, കേളിക്കൈ. കേളിക്കയ്യും കയ്പക്കക്കൊണ്ടാട്ടവും ഇഷ്ടമില്ലാത്തവൻ മലയാളിയാവില്ലെന്ന് പി സി(കുട്ടിക്കൃഷ്ണൻ) പറയുമായിരുന്നു.
ദൈവത്തിന്റെ കാലമാണല്ലോ ഉത്സവക്കാലം. അതിന്റെ നീളവും നിറവും ഏറിവരുകയാണെന്ന് അറിവുള്ളവർ പറയുന്നു. അതത്രേ, ഉത്തരാധുനികത പോലെ, ഉത്തരമതനിരപേക്ഷത. എന്തൊക്കെ ഉപ്പിലിടാം ആ വാണീഭരണിയിൽ? ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷം ദേവാലയങ്ങൾ ഉണ്ടെന്നാണ് ഒരു കണക്ക്. വിദ്യാലയങ്ങൾ പതിഞ്ചു ലക്ഷം. ആതുരാലയങ്ങൾ മുക്കാൽ ലക്ഷം(?). കോണിച്ചുവട്ടിലും കവലകളിലും കാണുന്ന പ്രതിഷ്ഠകളും മുറിവൈദ്യശാലകളും കാനേഷുമാരിയിൽ പെട്ടിരിക്കില്ല. ഇന്ത്യൻ യാത്രയിൽ പകുതിയും തീർത്ഥയാത്രയാണത്രേ. തീർത്ഥയാത്രക്കമ്പം കണ്ടറിഞ്ഞ സി പി എം നേതൃത്വം മല കയറുന്ന സഖാക്കളെ നേർവഴിക്കു വരുത്തണമെന്ന് ഒരിക്കൽ ഇണ്ടാസ് ഇറക്കിയിരുന്നു. ദൈവത്തിന് നല്ലകാലം വന്നു തുടങ്ങിയതോടെ വിപ്ലവകാരിക്ക് മതത്തിന്റെ കറപ്പും കുറേശ്ശെ ആവാമെന്നായി.
ദൈവം ആഗോളീകരിക്കപ്പെടുകയാണ്, എന്തും പോലെ. മീര നന്ദ എന്ന ഒരു പണ്ഡിതയുടെ പുസ്തകത്തിനിട്ടിരിക്കുന്ന പേരിനുതന്നെ ആഗോളീകൃതരുചി തോന്നും: “ദൈവവിപണി.“ The God Market. ദൈവത്തിന്റെ ആഗോളവ്യാപനത്തെപ്പറ്റി ഗവേഷണം നടത്തിയ രണ്ടു പത്രപ്രവർത്തകർ ഉദ്ഘോഷിച്ചു: “ദൈവം തിരിച്ചെത്തി.“ God Is Back. മൂപ്പർ ഇടക്കെങ്ങോ മുങ്ങിയിരുന്നോ? ഡാർവിന്റെ സിദ്ധാന്തത്തിനു ചേരുംപടി രൂപവും ഭാവവും മാറുന്ന ദൈവത്തെപ്പറ്റി വേറൊരു കേമൻ എഴുതിയ പുസ്തകത്തിന് വേറൊരു പേരും ചേരുമായിരുന്നില്ല. “ദൈവത്തിന്റെ പരിണാമം.“ The Evolution of God.
ഞാൻ ആദ്യം വായിച്ച “ദൈവത്തിന്റെ കഥ“ എഴുതിയ റോബർട് വിൻസ്റ്റൺ സ്ത്രീരോഗവിദഗ്ധനായിരുന്നു. പതിനായിരം കൊല്ലമാണ് ദൈവചിന്തക്ക് വിൻസ്റ്റൺ കൊടുത്തിട്ടുള്ള പഴക്കം. സൂര്യനായിരുന്നു ആദ്യദൈവം. ചിന്തക്കുമുമ്പ് ചിന്താവിഷയം ഉണ്ടായിരുന്നോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെ, മനുഷ്യചിന്തയിലേ ദൈവം കുരുക്കൂ എന്നാണ് വിചാരം. പാവം, ദൈവത്തിന്റെ ഒരു പരിമിതി! മൃഗങ്ങൾ പ്രാർത്ഥിക്കുന്നതായി തെളിഞ്ഞിട്ടില്ല. “ഞാൻ മൃഗങ്ങളോടൊപ്പം ജീവിക്കട്ടെ, അവ ദൈവത്തോടുള്ള കർത്തവ്യം ചർച്ച ചെയ്യുന്നില്ല” എന്ന് വിറ്റ്മാൻ പാടിയതും അതുകൊണ്ടായിരിക്കണം.
വിൻസ്റ്റണെക്കാൾ പ്രായം കുറഞ്ഞ ഒരു റേഡിയോളജിസ്റ്റ്, ആൻഡ്ര്യു ന്യൂബെർഗ്, ദൈവത്തിന്റെ പടം പിടിച്ചിരിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും തലച്ചോറിലൂടെ അദ്ദേഹം ഒരു വെളിച്ചം പായിച്ചു. അവിശ്വാസികളുടെ തലച്ചോറിൽ കാണാത്ത ഒരു നിഴൽ മറ്റുള്ളവരുടേതിൽ കണ്ടു. അത് ദൈവത്തിന്റെ ഛായാചിത്രമായിരുന്നു. ദൈവത്തിന്റെ ശാസ്ത്രീയതയെപ്പറ്റി സംശയമുണ്ടെങ്കിൽ ജോൺ പോൽക്കിംഗ്ഹോണിനോടു ചോദിക്കാം. പാതിരിയാകും മുമ്പ് അദ്ദേഹം ഊർജ്ജതന്ത്രജ്ഞനായിരുന്നു. ചില്ലറക്കാരനല്ല, റോയൽ സൊസൈറ്റി ഫെല്ലോ, FRS. പക്ഷേ, പുള്ളിക്കാരന്റെ ദൈവദർശനത്തെപ്പറ്റി പുതിയ നാസ്തികന്മാർക്ക് പരിഹാസമേ ഉള്ളു.
ഹൃദയംകൊണ്ട് തങ്ങൾ അറിയുന്നത് ഇല്ലെന്നു പറയുന്ന നാസ്തികന്റെ “നാവെനിക്കവിശ്വാസ്യം” എന്ന് ജിയും പ്രഹ്ലാദനും പറഞ്ഞുനടക്കാം. ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ്, റിച്ചർഡ് ഡോക്കിൻസ് തുടങ്ങിയ പുതിയ നാസ്തികന്മാർക്ക് സംശയമേ ഇല്ല: ദൈവം ഇല്ല. ഡോക്കിൻസ് ദൈവത്തെ ഒരു വിഭ്രാന്തി ആക്കി. The God Delusion. അതു സ്ഥാപിക്കാൻ പഠിച്ചതും പഠിക്കാത്തതുമായ പണി പതിനെട്ടും ചെയ്തുനോക്കി. നമ്മുടെ സ്വന്തം ഇടമറുകും എം സി ജോസഫും നേരത്തേ പയറ്റിനോക്കിയതൊക്കെത്തന്നെ. അവർക്കു മുമ്പ് നീത്ഷേ ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചിരുന്നു. അതു പിന്നെ മലയാളത്തിൽ ഒരു നോവലിന്റെ പേരായി. നീത്ഷേക്കും മുമ്പ്, നാസ്തികരുടെ കൂട്ടായ്മ ഉണ്ടാക്കിയവരാണ് ചാർവാകനും ചാർച്ചക്കാരും. എന്നിട്ടോ? അവരെ വെട്ടിച്ച് ദൈവം പുതിയ ഇടം കയ്യേറി.
മൂപ്പരെപ്പറ്റി സിറിയൻ കവി മുഹമ്മദ് അൽ മാഗൂട് എഴുതിയ കുസൃതിയോടാണ് എനിക്ക് ആഭിമുഖ്യം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ മാഗൂട് ഉറപ്പിച്ചു പറഞ്ഞില്ല. എന്തെന്ന് രൂപമില്ലാതെ ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെ പറയും? മാഗൂട്ടിന്റെ കവിതയുടെ കഥാരൂപം ഇങ്ങനെ ആയിരുന്നു:
നല്ലവനായ ഒരു തപാൽക്കാരൻ നാട്ടുകാരുടെ ദുരിതത്തെച്ചൊല്ലി ദു:ഖിച്ചു. ഒരു ദിവസം അയാൾ പ്രാരാബ്ധങ്ങളുടെ പട്ടിക ഉണ്ടാക്കി. അതൊരു നിവേദനമായി ദൈവത്തിനു സമർപ്പിക്കാനായിരുന്നു പരിപാടി. ദൈവം പരിഹാരം കാണും, കാണണം. ഒടുവിൽ നിവേദനം തയ്യാറായി. അതിൽ ദൈവത്തിന്റെ വിലാസം എഴുതി. അയക്കാൻ പോകുമ്പോൾ, തപാൽക്കാരന് ഒരു കാര്യം ഓർമ്മ വന്നു: ദൈവത്തിന് അക്ഷരം തിരിയില്ല.
(ജനുവരി അഞ്ചിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
ദൈവത്തിന്റെ കാലമാണല്ലോ ഉത്സവക്കാലം. അതിന്റെ നീളവും നിറവും ഏറിവരുകയാണെന്ന് അറിവുള്ളവർ പറയുന്നു. അതത്രേ, ഉത്തരാധുനികത പോലെ, ഉത്തരമതനിരപേക്ഷത. എന്തൊക്കെ ഉപ്പിലിടാം ആ വാണീഭരണിയിൽ? ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷം ദേവാലയങ്ങൾ ഉണ്ടെന്നാണ് ഒരു കണക്ക്. വിദ്യാലയങ്ങൾ പതിഞ്ചു ലക്ഷം. ആതുരാലയങ്ങൾ മുക്കാൽ ലക്ഷം(?). കോണിച്ചുവട്ടിലും കവലകളിലും കാണുന്ന പ്രതിഷ്ഠകളും മുറിവൈദ്യശാലകളും കാനേഷുമാരിയിൽ പെട്ടിരിക്കില്ല. ഇന്ത്യൻ യാത്രയിൽ പകുതിയും തീർത്ഥയാത്രയാണത്രേ. തീർത്ഥയാത്രക്കമ്പം കണ്ടറിഞ്ഞ സി പി എം നേതൃത്വം മല കയറുന്ന സഖാക്കളെ നേർവഴിക്കു വരുത്തണമെന്ന് ഒരിക്കൽ ഇണ്ടാസ് ഇറക്കിയിരുന്നു. ദൈവത്തിന് നല്ലകാലം വന്നു തുടങ്ങിയതോടെ വിപ്ലവകാരിക്ക് മതത്തിന്റെ കറപ്പും കുറേശ്ശെ ആവാമെന്നായി.
ദൈവം ആഗോളീകരിക്കപ്പെടുകയാണ്, എന്തും പോലെ. മീര നന്ദ എന്ന ഒരു പണ്ഡിതയുടെ പുസ്തകത്തിനിട്ടിരിക്കുന്ന പേരിനുതന്നെ ആഗോളീകൃതരുചി തോന്നും: “ദൈവവിപണി.“ The God Market. ദൈവത്തിന്റെ ആഗോളവ്യാപനത്തെപ്പറ്റി ഗവേഷണം നടത്തിയ രണ്ടു പത്രപ്രവർത്തകർ ഉദ്ഘോഷിച്ചു: “ദൈവം തിരിച്ചെത്തി.“ God Is Back. മൂപ്പർ ഇടക്കെങ്ങോ മുങ്ങിയിരുന്നോ? ഡാർവിന്റെ സിദ്ധാന്തത്തിനു ചേരുംപടി രൂപവും ഭാവവും മാറുന്ന ദൈവത്തെപ്പറ്റി വേറൊരു കേമൻ എഴുതിയ പുസ്തകത്തിന് വേറൊരു പേരും ചേരുമായിരുന്നില്ല. “ദൈവത്തിന്റെ പരിണാമം.“ The Evolution of God.
ഞാൻ ആദ്യം വായിച്ച “ദൈവത്തിന്റെ കഥ“ എഴുതിയ റോബർട് വിൻസ്റ്റൺ സ്ത്രീരോഗവിദഗ്ധനായിരുന്നു. പതിനായിരം കൊല്ലമാണ് ദൈവചിന്തക്ക് വിൻസ്റ്റൺ കൊടുത്തിട്ടുള്ള പഴക്കം. സൂര്യനായിരുന്നു ആദ്യദൈവം. ചിന്തക്കുമുമ്പ് ചിന്താവിഷയം ഉണ്ടായിരുന്നോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെ, മനുഷ്യചിന്തയിലേ ദൈവം കുരുക്കൂ എന്നാണ് വിചാരം. പാവം, ദൈവത്തിന്റെ ഒരു പരിമിതി! മൃഗങ്ങൾ പ്രാർത്ഥിക്കുന്നതായി തെളിഞ്ഞിട്ടില്ല. “ഞാൻ മൃഗങ്ങളോടൊപ്പം ജീവിക്കട്ടെ, അവ ദൈവത്തോടുള്ള കർത്തവ്യം ചർച്ച ചെയ്യുന്നില്ല” എന്ന് വിറ്റ്മാൻ പാടിയതും അതുകൊണ്ടായിരിക്കണം.
വിൻസ്റ്റണെക്കാൾ പ്രായം കുറഞ്ഞ ഒരു റേഡിയോളജിസ്റ്റ്, ആൻഡ്ര്യു ന്യൂബെർഗ്, ദൈവത്തിന്റെ പടം പിടിച്ചിരിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും തലച്ചോറിലൂടെ അദ്ദേഹം ഒരു വെളിച്ചം പായിച്ചു. അവിശ്വാസികളുടെ തലച്ചോറിൽ കാണാത്ത ഒരു നിഴൽ മറ്റുള്ളവരുടേതിൽ കണ്ടു. അത് ദൈവത്തിന്റെ ഛായാചിത്രമായിരുന്നു. ദൈവത്തിന്റെ ശാസ്ത്രീയതയെപ്പറ്റി സംശയമുണ്ടെങ്കിൽ ജോൺ പോൽക്കിംഗ്ഹോണിനോടു ചോദിക്കാം. പാതിരിയാകും മുമ്പ് അദ്ദേഹം ഊർജ്ജതന്ത്രജ്ഞനായിരുന്നു. ചില്ലറക്കാരനല്ല, റോയൽ സൊസൈറ്റി ഫെല്ലോ, FRS. പക്ഷേ, പുള്ളിക്കാരന്റെ ദൈവദർശനത്തെപ്പറ്റി പുതിയ നാസ്തികന്മാർക്ക് പരിഹാസമേ ഉള്ളു.
ഹൃദയംകൊണ്ട് തങ്ങൾ അറിയുന്നത് ഇല്ലെന്നു പറയുന്ന നാസ്തികന്റെ “നാവെനിക്കവിശ്വാസ്യം” എന്ന് ജിയും പ്രഹ്ലാദനും പറഞ്ഞുനടക്കാം. ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ്, റിച്ചർഡ് ഡോക്കിൻസ് തുടങ്ങിയ പുതിയ നാസ്തികന്മാർക്ക് സംശയമേ ഇല്ല: ദൈവം ഇല്ല. ഡോക്കിൻസ് ദൈവത്തെ ഒരു വിഭ്രാന്തി ആക്കി. The God Delusion. അതു സ്ഥാപിക്കാൻ പഠിച്ചതും പഠിക്കാത്തതുമായ പണി പതിനെട്ടും ചെയ്തുനോക്കി. നമ്മുടെ സ്വന്തം ഇടമറുകും എം സി ജോസഫും നേരത്തേ പയറ്റിനോക്കിയതൊക്കെത്തന്നെ. അവർക്കു മുമ്പ് നീത്ഷേ ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചിരുന്നു. അതു പിന്നെ മലയാളത്തിൽ ഒരു നോവലിന്റെ പേരായി. നീത്ഷേക്കും മുമ്പ്, നാസ്തികരുടെ കൂട്ടായ്മ ഉണ്ടാക്കിയവരാണ് ചാർവാകനും ചാർച്ചക്കാരും. എന്നിട്ടോ? അവരെ വെട്ടിച്ച് ദൈവം പുതിയ ഇടം കയ്യേറി.
മൂപ്പരെപ്പറ്റി സിറിയൻ കവി മുഹമ്മദ് അൽ മാഗൂട് എഴുതിയ കുസൃതിയോടാണ് എനിക്ക് ആഭിമുഖ്യം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ മാഗൂട് ഉറപ്പിച്ചു പറഞ്ഞില്ല. എന്തെന്ന് രൂപമില്ലാതെ ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെ പറയും? മാഗൂട്ടിന്റെ കവിതയുടെ കഥാരൂപം ഇങ്ങനെ ആയിരുന്നു:
നല്ലവനായ ഒരു തപാൽക്കാരൻ നാട്ടുകാരുടെ ദുരിതത്തെച്ചൊല്ലി ദു:ഖിച്ചു. ഒരു ദിവസം അയാൾ പ്രാരാബ്ധങ്ങളുടെ പട്ടിക ഉണ്ടാക്കി. അതൊരു നിവേദനമായി ദൈവത്തിനു സമർപ്പിക്കാനായിരുന്നു പരിപാടി. ദൈവം പരിഹാരം കാണും, കാണണം. ഒടുവിൽ നിവേദനം തയ്യാറായി. അതിൽ ദൈവത്തിന്റെ വിലാസം എഴുതി. അയക്കാൻ പോകുമ്പോൾ, തപാൽക്കാരന് ഒരു കാര്യം ഓർമ്മ വന്നു: ദൈവത്തിന് അക്ഷരം തിരിയില്ല.
(ജനുവരി അഞ്ചിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Tuesday, December 29, 2009
ആണ്ടറുതിയിലെ ഓർമ്മകൾ
ആണ്ടറുതിയിലെ ഓർമ്മകൾ
ഇതുപോലൊരു ആണ്ടറുതിയിൽ, വലിയൊരു കലാകാരനെ കാണാൻ ഒരു ചങ്ങാതി കൊണ്ടുപോയി. ഞാൻ ചേരാനിരുന്ന സ്ഥാപനത്തെപ്പറ്റി കേട്ടപ്പോൾ, തിരക്കിലായിരുന്ന കലാകാരൻ പറഞ്ഞു: “അവിടെ ഒരാൾ എനിക്കെതിരെ എഴുതുന്നു. സൽക്കരിക്കാത്തതുകൊണ്ടാകാം. ഞാൻ ചെയ്യില്ല. അയാളും ഞാനും ഒപ്പമാണോ?” കലാകാരനെ സുഖിപ്പിക്കാൻ ഞാൻ താഴ്മയോടെ പറഞ്ഞു: “അല്ല.“ പിന്നെ മനസ്സിൽ ഇങ്ങനെയും ഉരുവിട്ടു: ഒന്നും ഒന്നിനും ഒപ്പമല്ല. എല്ലാം ഒരുപോലെയാണെന്നും ചിലർ വാദിക്കും.
കശ്മീരിലും കാബൂളിലും കറാച്ചിയിലും പൊട്ടിത്തെറിച്ചുപോയ ആളുകൾ ആർക്കെങ്കിലും ഒപ്പമാണോ?, പേരും വിലാസവുമറിയാത്ത മനുഷ്യർ. അവർക്കു പ്രേരണയായ നൈൽനദീതടചിന്തകൻ, ഹസ്സൻ അൽ ബന്ന, അവർക്കൊപ്പമായിരുന്നോ? മരണത്തെ ബന്ന പുണ്യമാക്കി. അതൊന്നുമറിയാതെ, മരണം പോലും അറിയാതെ, അഛൻ പോയി. പോകുമ്പോൾ എഴുപത്തഞ്ചുകൊല്ലം മുൻപ് കേട്ടുപഠിച്ച ഋക് ഓരോന്നും ഓർമ്മയിൽ പൂത്തുകൊണ്ടിരുന്നു. ഒന്നും പഴകുന്നില്ല.
ഓർമ്മകളെ അഭിവാദനം ചെയ്യുന്ന കെ എം മാത്യുവിന്റെ “എട്ടാമത്തെ മോതിരം” മറിച്ചുനോക്കി. അറ്റം കാണാത്ത ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് തുടക്കം: “ഓർമ്മകളുടെ ദൈവമേ, വഴി കാട്ടുക.” വഴിയിൽ കണ്ടവരിൽ ഒരാൾ ചുനങ്ങാട്ട് ചാത്തു മേനോൻ, ബൈബിളിന്റെ ആദ്യമലയാളപരിഭാഷകൻ. അയൽക്കാരനെപ്പോലെ തോന്നി. ഓർമ്മകളുടെ ദൈവം തഴഞ്ഞ ചിലരെ കഴിഞ്ഞ കൊല്ലവും കണ്ടുമുട്ടി. അവർക്ക് എന്നെങ്കിലും ആശ്രയമായി വരാം മാജാ മാറ്ററിക് എന്ന് ആശ്വസിക്കുക. കമ്പ്യൂട്ടറിൽ ദയയും ധർമ്മബോധവും ഉണർത്തുന്ന പരിപാടി തയ്യാറാക്കുകയാണ് മാറ്ററിക്, യുഗോസ്ലാവിയയിൽ പിറന്ന് അമേരിക്കയിൽ വളർന്ന ഗവേഷക. വൈദ്യശാസ്ത്രചിന്തകനായ ജെറോം ഗ്രൂപ്മാന്റെ ലേഖനത്തിൽ പരിചയിച്ചതാണ് അവരെ. മങ്ങുന്ന ഓർമ്മ വിളക്കിയെടുക്കാൻ പോന്നതാണത്രേ മാറ്ററിക് ഉണ്ടാക്കുന്ന റോബോട്.
അരനൂറ്റാണ്ടുകൊണ്ടും മങ്ങാത്ത സൌഹൃദത്തിന്റെ കൊട്ടിപ്പാടിസേവയുമായി, തോമസ് മാസ്റ്റർ തന്റെ കവിത കേൾപ്പിച്ചു. ഐപ്പുണ്ണിമാഷുടെ മകൻ. മകനെക്കാളേറെ ശിഷ്യനെ ഇഷ്ടപ്പെട്ട ആളായിരുന്നു ഐപ്പുണ്ണിമാഷ്. തൊണ്ണൂറുകഴിഞ്ഞിട്ടും ഓർമ്മയിൽ ശിഷ്യനുവേണ്ടി സ്ഥലം ഒഴിച്ചിട്ടു. അത്രത്തോളം തന്നെ പഴക്കമുള്ള പരിചയം പുതുക്കാൻ ഒരു ദിവസം പൊടുന്നനവേ പി കെ ശ്രീധരൻ പ്രത്യക്ഷപ്പെട്ടു--അത്രയും കാലം നീറിക്കിടന്നിരുന്ന ഏതോ ഒരു പിഴയെപ്പറ്റിയുള്ള കുമ്പസാരവുമായി. ശ്രീധരന്റെ ഓർമ്മ കാലത്തെ വെന്നു, പാപബോധം പുണ്യത്തെക്കാൾ തിളങ്ങി. സാഹിത്യകാരൻ സേതുവിന്റെ വിളിയിലും കാലത്തെ തോല്പിച്ചതിന്റെ “അടയാളങ്ങൾ“ ഉണ്ടായിരുന്നു. മുപ്പതുകൊല്ലത്തെ ഇടവേളക്കുശേഷം പൊട്ടിവിടർന്ന ആ ഓർമ്മയിൽ എല്ലാ ഇന്നലെകളും ഇന്നോളം ചുരുങ്ങി.
കഴിഞ്ഞ ക്രിസ്മസിന്റെ ഓർമ്മ, എല്ലാ ഓർമ്മയും പോലെ, ഹൃദ്യമായ സ്പന്ദനമായിരുന്നു. ത്യാഗത്തിന്റെ പിറവി കൊണ്ടാടാൻ, പ്രാതലിനോടൊപ്പം ആപ്പിൾ സൈഡറും ഷാമ്പെയിനും മരുമകൾ മാറി മാറി വിളമ്പിയപ്പോൾ, പ്രഭാതം ഉയിർത്തെണീറ്റു. ഇത്തവണ പുതുമ പൂത്തത് വല്ലപ്പോഴും മാത്രം ബന്ധപ്പെടാറുള്ള സുനിൽ നായർ അയച്ചുതന്ന യേശുവിന്റെ ചിത്രങ്ങളിലായിരുന്നു. ചിരിക്കുന്ന ദൈവപുത്രന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മെൽ ഗിബ്സന്റെ സിനിമയിൽ, നന്മയുടെ രൂപം പുളയുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന രംഗങ്ങൾ കണ്ട് ആളുകൾ കരഞ്ഞിരുന്നു. ഇവിടെ, ഇതാ, യേശു ചിരിക്കുന്നു. സാംക്രമികമായ ചിരി.
ചിരിക്കാൻ വിധിക്കപ്പെടാത്ത ചിലരെ ഓർക്കട്ടെ. ബുദ്ധൻ. ദുഖത്തിന്റെ കാരണം കണ്ടെത്തിയിട്ടും, ആനന്ദം അറിഞ്ഞിട്ടും, ബുദ്ധൻ ചിരിച്ചിരുന്നില്ല. പക്ഷേ പോഖ്രാനിലെ സ്ഫോടനത്തിൽ നമ്മൾ“ബുദ്ധന്റെ ചിരി“ കേട്ടു; കുടവയറും പൊണ്ണത്തടിയും ശൂന്യമായ ശിരസ്സുമുള്ള ഒരു വൈകൃതത്തിന് “ചിരിക്കുന്ന ബുദ്ധൻ” എന്നു പേരിട്ടു. നമുക്കും ചിരിക്കാം. ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ, ഒന്നും ചെയ്തില്ലല്ലോ എന്ന ഓർമ്മയുടെ ലഹരിയിൽ ഞാനും ചിരിക്കട്ടെ. അതായിരുന്നു കഴിഞ്ഞ കുറി പി ജെ ചെറിയാൻ അയച്ചുതന്ന വരികളിലെ ഓർമ്മപ്പെടുത്തൽ: “ഒരു കൊല്ലം കൂടി കടന്നുപോകുന്നു. നമ്മൾ എന്തു ചെയ്തു...?“
എന്തു ചെയ്യാൻ? പുതിയ സന്ദേശങ്ങൾ അയക്കുക, പുതിയ തീരുമാനങ്ങൾ എടുക്കുക, പുതിയ പരിചയങ്ങളും ശത്രുതകളും കണ്ടെത്തുക—എല്ലാം പഴയപോലെ. വാസ്തവത്തിൽ ഒന്നും പഴകുന്നില്ല. പുതിയതിനെപ്പറ്റിയുള്ള നാമജപം കേട്ടപ്പോൾ, ഗൌരി എന്നെ നോക്കി. കാലത്തെയോ സ്ഥലത്തെയോ പറ്റി എനിക്ക് കൂടുതൽ ധാരണയുണ്ടെന്ന് കരുതിക്കാണും. ഗൌരി ചോദിച്ചു: Tell me, Tutu, what is NEW?
ഞാൻ കൊഞ്ചിക്കുഴഞ്ഞു; പക്ഷേ ഇങ്ങനെ പറഞ്ഞില്ല: എല്ലാം പുതിയതു തന്നെ. നിമിഷം തോറും പുതുമ തോന്നിക്കുന്നതാണ് സൌന്ദര്യത്തിന്റെ സ്വരൂപം. ഒന്നും പുതിയതല്ല. നിത്യമായ ആവർത്തനമാണ് എല്ലാം. രണ്ടും പഴയ, പുതിയ, മൊഴി--ആണ്ടറുതിയും ആണ്ടുപിറവിയും പോലെ.
(ഡിസംബർ 29ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
ഇതുപോലൊരു ആണ്ടറുതിയിൽ, വലിയൊരു കലാകാരനെ കാണാൻ ഒരു ചങ്ങാതി കൊണ്ടുപോയി. ഞാൻ ചേരാനിരുന്ന സ്ഥാപനത്തെപ്പറ്റി കേട്ടപ്പോൾ, തിരക്കിലായിരുന്ന കലാകാരൻ പറഞ്ഞു: “അവിടെ ഒരാൾ എനിക്കെതിരെ എഴുതുന്നു. സൽക്കരിക്കാത്തതുകൊണ്ടാകാം. ഞാൻ ചെയ്യില്ല. അയാളും ഞാനും ഒപ്പമാണോ?” കലാകാരനെ സുഖിപ്പിക്കാൻ ഞാൻ താഴ്മയോടെ പറഞ്ഞു: “അല്ല.“ പിന്നെ മനസ്സിൽ ഇങ്ങനെയും ഉരുവിട്ടു: ഒന്നും ഒന്നിനും ഒപ്പമല്ല. എല്ലാം ഒരുപോലെയാണെന്നും ചിലർ വാദിക്കും.
കശ്മീരിലും കാബൂളിലും കറാച്ചിയിലും പൊട്ടിത്തെറിച്ചുപോയ ആളുകൾ ആർക്കെങ്കിലും ഒപ്പമാണോ?, പേരും വിലാസവുമറിയാത്ത മനുഷ്യർ. അവർക്കു പ്രേരണയായ നൈൽനദീതടചിന്തകൻ, ഹസ്സൻ അൽ ബന്ന, അവർക്കൊപ്പമായിരുന്നോ? മരണത്തെ ബന്ന പുണ്യമാക്കി. അതൊന്നുമറിയാതെ, മരണം പോലും അറിയാതെ, അഛൻ പോയി. പോകുമ്പോൾ എഴുപത്തഞ്ചുകൊല്ലം മുൻപ് കേട്ടുപഠിച്ച ഋക് ഓരോന്നും ഓർമ്മയിൽ പൂത്തുകൊണ്ടിരുന്നു. ഒന്നും പഴകുന്നില്ല.
ഓർമ്മകളെ അഭിവാദനം ചെയ്യുന്ന കെ എം മാത്യുവിന്റെ “എട്ടാമത്തെ മോതിരം” മറിച്ചുനോക്കി. അറ്റം കാണാത്ത ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് തുടക്കം: “ഓർമ്മകളുടെ ദൈവമേ, വഴി കാട്ടുക.” വഴിയിൽ കണ്ടവരിൽ ഒരാൾ ചുനങ്ങാട്ട് ചാത്തു മേനോൻ, ബൈബിളിന്റെ ആദ്യമലയാളപരിഭാഷകൻ. അയൽക്കാരനെപ്പോലെ തോന്നി. ഓർമ്മകളുടെ ദൈവം തഴഞ്ഞ ചിലരെ കഴിഞ്ഞ കൊല്ലവും കണ്ടുമുട്ടി. അവർക്ക് എന്നെങ്കിലും ആശ്രയമായി വരാം മാജാ മാറ്ററിക് എന്ന് ആശ്വസിക്കുക. കമ്പ്യൂട്ടറിൽ ദയയും ധർമ്മബോധവും ഉണർത്തുന്ന പരിപാടി തയ്യാറാക്കുകയാണ് മാറ്ററിക്, യുഗോസ്ലാവിയയിൽ പിറന്ന് അമേരിക്കയിൽ വളർന്ന ഗവേഷക. വൈദ്യശാസ്ത്രചിന്തകനായ ജെറോം ഗ്രൂപ്മാന്റെ ലേഖനത്തിൽ പരിചയിച്ചതാണ് അവരെ. മങ്ങുന്ന ഓർമ്മ വിളക്കിയെടുക്കാൻ പോന്നതാണത്രേ മാറ്ററിക് ഉണ്ടാക്കുന്ന റോബോട്.
അരനൂറ്റാണ്ടുകൊണ്ടും മങ്ങാത്ത സൌഹൃദത്തിന്റെ കൊട്ടിപ്പാടിസേവയുമായി, തോമസ് മാസ്റ്റർ തന്റെ കവിത കേൾപ്പിച്ചു. ഐപ്പുണ്ണിമാഷുടെ മകൻ. മകനെക്കാളേറെ ശിഷ്യനെ ഇഷ്ടപ്പെട്ട ആളായിരുന്നു ഐപ്പുണ്ണിമാഷ്. തൊണ്ണൂറുകഴിഞ്ഞിട്ടും ഓർമ്മയിൽ ശിഷ്യനുവേണ്ടി സ്ഥലം ഒഴിച്ചിട്ടു. അത്രത്തോളം തന്നെ പഴക്കമുള്ള പരിചയം പുതുക്കാൻ ഒരു ദിവസം പൊടുന്നനവേ പി കെ ശ്രീധരൻ പ്രത്യക്ഷപ്പെട്ടു--അത്രയും കാലം നീറിക്കിടന്നിരുന്ന ഏതോ ഒരു പിഴയെപ്പറ്റിയുള്ള കുമ്പസാരവുമായി. ശ്രീധരന്റെ ഓർമ്മ കാലത്തെ വെന്നു, പാപബോധം പുണ്യത്തെക്കാൾ തിളങ്ങി. സാഹിത്യകാരൻ സേതുവിന്റെ വിളിയിലും കാലത്തെ തോല്പിച്ചതിന്റെ “അടയാളങ്ങൾ“ ഉണ്ടായിരുന്നു. മുപ്പതുകൊല്ലത്തെ ഇടവേളക്കുശേഷം പൊട്ടിവിടർന്ന ആ ഓർമ്മയിൽ എല്ലാ ഇന്നലെകളും ഇന്നോളം ചുരുങ്ങി.
കഴിഞ്ഞ ക്രിസ്മസിന്റെ ഓർമ്മ, എല്ലാ ഓർമ്മയും പോലെ, ഹൃദ്യമായ സ്പന്ദനമായിരുന്നു. ത്യാഗത്തിന്റെ പിറവി കൊണ്ടാടാൻ, പ്രാതലിനോടൊപ്പം ആപ്പിൾ സൈഡറും ഷാമ്പെയിനും മരുമകൾ മാറി മാറി വിളമ്പിയപ്പോൾ, പ്രഭാതം ഉയിർത്തെണീറ്റു. ഇത്തവണ പുതുമ പൂത്തത് വല്ലപ്പോഴും മാത്രം ബന്ധപ്പെടാറുള്ള സുനിൽ നായർ അയച്ചുതന്ന യേശുവിന്റെ ചിത്രങ്ങളിലായിരുന്നു. ചിരിക്കുന്ന ദൈവപുത്രന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മെൽ ഗിബ്സന്റെ സിനിമയിൽ, നന്മയുടെ രൂപം പുളയുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന രംഗങ്ങൾ കണ്ട് ആളുകൾ കരഞ്ഞിരുന്നു. ഇവിടെ, ഇതാ, യേശു ചിരിക്കുന്നു. സാംക്രമികമായ ചിരി.
ചിരിക്കാൻ വിധിക്കപ്പെടാത്ത ചിലരെ ഓർക്കട്ടെ. ബുദ്ധൻ. ദുഖത്തിന്റെ കാരണം കണ്ടെത്തിയിട്ടും, ആനന്ദം അറിഞ്ഞിട്ടും, ബുദ്ധൻ ചിരിച്ചിരുന്നില്ല. പക്ഷേ പോഖ്രാനിലെ സ്ഫോടനത്തിൽ നമ്മൾ“ബുദ്ധന്റെ ചിരി“ കേട്ടു; കുടവയറും പൊണ്ണത്തടിയും ശൂന്യമായ ശിരസ്സുമുള്ള ഒരു വൈകൃതത്തിന് “ചിരിക്കുന്ന ബുദ്ധൻ” എന്നു പേരിട്ടു. നമുക്കും ചിരിക്കാം. ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ, ഒന്നും ചെയ്തില്ലല്ലോ എന്ന ഓർമ്മയുടെ ലഹരിയിൽ ഞാനും ചിരിക്കട്ടെ. അതായിരുന്നു കഴിഞ്ഞ കുറി പി ജെ ചെറിയാൻ അയച്ചുതന്ന വരികളിലെ ഓർമ്മപ്പെടുത്തൽ: “ഒരു കൊല്ലം കൂടി കടന്നുപോകുന്നു. നമ്മൾ എന്തു ചെയ്തു...?“
എന്തു ചെയ്യാൻ? പുതിയ സന്ദേശങ്ങൾ അയക്കുക, പുതിയ തീരുമാനങ്ങൾ എടുക്കുക, പുതിയ പരിചയങ്ങളും ശത്രുതകളും കണ്ടെത്തുക—എല്ലാം പഴയപോലെ. വാസ്തവത്തിൽ ഒന്നും പഴകുന്നില്ല. പുതിയതിനെപ്പറ്റിയുള്ള നാമജപം കേട്ടപ്പോൾ, ഗൌരി എന്നെ നോക്കി. കാലത്തെയോ സ്ഥലത്തെയോ പറ്റി എനിക്ക് കൂടുതൽ ധാരണയുണ്ടെന്ന് കരുതിക്കാണും. ഗൌരി ചോദിച്ചു: Tell me, Tutu, what is NEW?
ഞാൻ കൊഞ്ചിക്കുഴഞ്ഞു; പക്ഷേ ഇങ്ങനെ പറഞ്ഞില്ല: എല്ലാം പുതിയതു തന്നെ. നിമിഷം തോറും പുതുമ തോന്നിക്കുന്നതാണ് സൌന്ദര്യത്തിന്റെ സ്വരൂപം. ഒന്നും പുതിയതല്ല. നിത്യമായ ആവർത്തനമാണ് എല്ലാം. രണ്ടും പഴയ, പുതിയ, മൊഴി--ആണ്ടറുതിയും ആണ്ടുപിറവിയും പോലെ.
(ഡിസംബർ 29ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Saturday, December 26, 2009
ഇനിയും പൊട്ടാത്ത ഒരു അണ
ഡോക്റ്റർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“
കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.
ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.
എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.
വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.
കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?
കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?
തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.
പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.
(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.
ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.
എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.
വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.
കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?
കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?
തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.
പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.
(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
Subscribe to:
Posts (Atom)