Thursday, February 19, 2015

എല്ലാം ഒരു കളി തന്നെ




എല്ലാം ഒരു കളി തന്നെ


അര നൂറ്റാണ്ടിനു ശേഷം ഈനാശുവുമായി ചങ്ങാത്തം പുതുക്കുന്പോൾ ദേശീയ ഗെയിംസിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.  സംസാരിക്കാൻ ചീത്ത കാര്യങ്ങൾ ഏറെ ഉണ്ടായിരുന്നു.  എന്നാലും അതൊന്നും കടന്നു കൂടിയില്ല ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിൽ.  എന്തൊക്കെ പറയാമായിരുന്നു?

മോഹൻലാലിന്റെ പരിപാടി കുളമായ കാര്യം സംസാരത്തിൽ ചീഞ്ഞു നാറേണ്ടതായിരുന്നു.  മഹാനടനായ മോഹൻ ലാൽ അവതരിപ്പിച്ച പരിപാടി കുറഞ്ഞൊന്നു പാളിപ്പോയതിന്റെ പേരിൽ ആ പവിത്രപശുവിനെ ദ്രോഹിക്കാൻ ആളുകൾ ഒരുന്പെടുന്ന സാഹസത്തെപ്പറ്റി പറയാമായിരുന്നു.  കോടികൾ ചിലവിട്ട ഉദ്ഘാടനപരിപാടി കുളമായതിൽ ഇത്രയൊക്കെ ഒച്ച വെക്കാനുണ്ടോ?  ലാലിസം ചാലീസയായി എന്നു പറഞ്ഞവരെ പുളിച്ച തെറി വിളിക്കുന്നത് മര്യാദയാണോ എന്നും ചോദിക്കണമെന്നു തോന്നി.  

പണം കിട്ടാത്തവർ ആരൊക്കെ എന്നേ അന്വേഷിക്കേണ്ടതുള്ളു.  പരിപാടിയുടെ മുഖ്യനിർവഹണോദ്യോഗസ്ഥൻ അപ്പപ്പോൾ കാര്യങ്ങൾ വിശദീകരിക്കണമായിരുന്നു.  സംഗതി ആപത്തായപ്പോൾ മറുപടിയുമായി മന്ത്രി ഇറങ്ങിത്തിരിക്കേണ്ടിവന്നു.  ലാലിനെ വാഴ്ത്തുന്ന ദൗത്യവുമായി ചാനലുകൾ മുന്നോട്ടിറങ്ങി.  മാധ്യമങ്ങളെ വിസ്തരിക്കാൻ മാധ്യമങ്ങൾക്കാകുമോ?  അവർക്കും പിടിപ്പതു പണം കിട്ടിയെന്ന് അവയിലൊരെണ്ണം സൂചിപ്പിക്കുന്നതു കേട്ട്.  സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നു പ്രത്യേകം പറയട്ടെ.

ഒരു കാര്യത്തിൽ സമാധാനം.  പത്രങ്ങളും മാധ്യമങ്ങളും പൂഴ്ത്താൻ നോക്കിയിട്ടും അഴിമതിയുടെയും ലാലിസത്തിന്റെ വീഴ്ച്കയുടെയും അഞ്ചുലക്ഷത്തിന്റെ നൃത്തം ഇരുപത്തഞ്ചു ലക്ഷം വാങ്ങി/കൊടുത്ത് അരങ്ങു തക്ർക്കാൻ പോകുന്നതിന്റെയും കഥയും കാര്യവും പുറത്തു വരുന്നു.  പുതിയ വിവരസാങ്കേതികവിദ്യയുടെ ഫലം കൈവരുന്നത് മാധ്യമങ്ങൾക്കു നടുവിൽ നിസ്സഹായരായി നിൽക്കുന്ന സാധാരണജനത്തിനു തന്നെ.  പത്രവും ടി വിയുമില്ലെങ്കിലും, കോഴി കൂവിയില്ലെങ്ക്ലും, നേരം വെളുക്കുകയും നേരു പുറത്തുവരുകയും ചെയ്യുമെന്നായിരിക്കുന്നു.  സമാധാനം.

വേറെയും സംസാരിക്കാവുന്ന കാര്യങ്ങൾ പലതുണ്ടായിരുന്നു.  അതിലൊന്ന് നിയമസഭയിൽ കെ എം മാണിക്ക് നീന്തിക്കടക്കാനിരിക്കുന്ന ചോരപ്പുഴ തന്നെ പ്രധാനം.  ബജറ്റ് അവതരിപ്പിക്കണമെങ്കിൽ അതു തരണം ചെയ്തേ പറ്റൂ എന്ന സ്ഥിതി വരുത്തുമെന്ന് വി എസ് അച്യുതാനന്ദൻ.  എന്നാൽ കണട്ടെ എന്ന് ഉമ്മൻ ചാണ്ടി.  പിന്നെ ഭൂമി തട്ടിപ്പൂ നടന്ന പാറ്റൂർ കേസ്.  ലോകായുക്തയുടെ നിലപാട്.  വിജിലൻസ് എ ഡി ജി പി തയ്യാറാക്കിയ റിപ്പോർട് ചോർന്നതിലുള്ള അമർഷം.  ഇനിയും അണയാതെ കിടക്കുന്ന സരിതത്തീ.  ഇതെല്ലാം തൊട്ടു തലോടി പോയാൽ ഒരാഴ്ച്ക സംസാരിക്കാനുണ്ടായിരുന്നു.  ലോകം മോശമാകുന്നവെന്ന തത്വചിന്തയും ഇടക്കിടെ തട്ടിക്കൊടുക്കാം.  ഒന്നുമുണ്ടായില്ല.  ഈനാശുവുമായി സംസാരിക്കുന്പോൾ മാറി മാറി വിളന്പാൻ, എന്തുകൊണ്ടോ, ഇതൊന്നും മതിയായില്ല.  

എന്നെക്കാൾ ഒരു കൊല്ലം മുന്പ് പത്താം ക്ലാസ് ജയിച്ച ഈനാശുവിനെ ഞാൻ ഒടുവിൽ കണ്ടത് 1960ന്റെ തുടക്കത്തിലായിരിക്കും.  പ്രായത്തെക്കാൾ കൂടുതൽ പക്വതയുള്ള അക്ഷരങ്ങളിലൂടെ ഈനാശുവിന്റെ അറിവ് വെളിപ്പെട്ടു.  എന്തൊക്കെയോ പഠിക്കാൻ പോയി, എവിടെയൊക്കെയോ.  പൗരോഹിത്യത്തിനു തയ്യാറെടുത്തിരുന്നുവെന്നു കേട്ടു.  അതിനിടയിൽ ജർമ്മനും ഫ്രഞ്ചും വശമാക്കി.  മലയാളത്തിലും ഇംഗ്ലിഷിലും കൂടാതെ ആ രണ്ടു ഭാഷകളിലും കവിതയെഴുതി.  പാരിസിൽ സ്തിരതാമസമാക്കി.  സ്ഥിരമായതൊന്നുണ്ടോ?  അന്പത്തഞ്ചു കൊല്ലത്തിനുശേഷം സംസാരിച്ചപ്പോൾ ഞങ്ങൾക്കിടയിൽ കൊടി നാട്ടിയ ഒരു ചോദ്യം അതായിരുന്നു.  അര നൂറ്റാണ്ടിനെ സ്ഥിരതയായി കൂട്ടാനാവില്ലല്ലോ.  

ഏതോ ഒരു വിഡിയോയിൽ ഫ്രഞ്ചിന്റെ ഗാനാത്മകതയെപ്പറ്റി ഈനാശു ഉപന്യസിക്കുന്നതു കേട്ടു.  വായിൽ കിടന്നു വിലസുന്ന ഭാഷയാണ് ഫ്രഞ്ച്.  ഇംഗ്ലിഷ് അതിന്റെ അടുത്തു വരില്ല.  ഇംഗ്ലിഷ് പഠിപ്പിക്കുകയും കവിതക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഈനാശു ഫ്രഞ്ചിനെ അങ്ങനെ വാഴ്ത്തുന്നതു കേട്ടപ്പോൾ ഞാൻ അന്തം വിട്ടു നിന്നു.  രണ്ടക്ഷരമുള്ള ഒരു ഫ്രഞ്ച് വാക്കു പോലും ശരിക്കു പറയാൻ അറിയാത്ത ഞാൻ കേൾക്കാൻ വയ്യാത്ത അതിന്റെ ഗാനാത്മകതയെ മനസ്സിൽ നട്ടു നനച്ചു.  ഇടക്ക് റെജിസ് ഡീബ്രേ കയറി വന്നു.  തുടക്കത്തിൽ നമ്മ്മുടെ ഇടതുപക്ഷ തീവ്രവാദികൾക്ക് കൈപ്പുസ്തകം സമ്മാനിച്ച ചിന്തകനാണ് ഡീബ്രേ. ' വിപ്ലവത്തിൽ വിപ്ലവം' എന്ന പുസ്തകം അദ്ദേഹം എഴുതിയപ്പോഴേക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയദിശ മാറിപ്പോയിരുന്നു.  സാധാരണ അർഥത്തിലുള്ള വിപ്ലവമോ അതിവിപ്ലവമോ ഈനാശുവിനെയും എന്നെയും ഏശിയിരുന്നില്ല.  അതിനെക്കാൾ എത്രയോ അനാകർഷകമായ ഞെരുക്കങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ നീക്കം.

ആ നീക്കത്തിനിടയിൽ അന്നു കണ്ട മുഖങ്ങളും വഴിക്കിണറുകളും കുന്നിൻപുറങ്ങളും ഓർമ്മയിലെ സ്ഥിരതയായി നിലകൊണ്ടു.  ഒരു കുന്നിൻ പുറത്തെ ഈനാശു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി വരച്ചിട്ടത് ഇങ്ങനെ:  സൈമൺ മാഷടെ വീട്ടിനു മുന്നിലെ നെല്ലിച്ചോട്ടിൽനിന്ന് റോഡ് മുറിച്ചു കടന്ന് ളൂവിസ് മാഷടെ വീടിന്റെ ഭാഗത്തേക്കു പോകുന്പോൾ വലതു വശത്തു കാണുന്ന ഭൂവിഭാഗം പണ്ടൊരു കുന്നായിരുന്നു.  അന്നതിനു ജൂതക്കുന്ന് എന്നു പേരുണ്ടായിരുന്നു....അങ്ങനെ പറഞ്ഞുപോയപ്പോൾ ഞങ്ങൾ കൊച്ചുകാലുകൾ അമർത്തി നടന്നിരുന്ന സ്ഥലം രണ്ടായിരം കൊല്ലം പഴമ അവകാശപ്പെടുന്നതാണല്ലോ എന്ന് അത്ഭുതപ്പെട്ടു.

ജൂതരുടെ അംശം വല്ലതും അവിടെ ഉണ്ടായിരുന്നോ എന്ന് ഈനാശുവും ഞാനും ഫോണിലൂടെ തിരക്കിനോക്കി.  ജൂതരുടെ പഴയ വാസസ്ഥലത്തിന്റെ ഒരറ്റത്ത്, ഞങ്ങൾ കാണുന്പോൾ, മേൽക്കൂരയില്ലാത്ത, ചെത്തിത്തേക്കാത്ത ഒരു പകുതിക്കെട്ടിടമായിരുന്നു.  ആൺകുട്ടികളുടെ മൂത്രപ്പുരയായി ഉപയോഗിച്ചിരുന്ന ആ കെട്ടിടത്തെയും അതിന്റെ ചുവരുകളിൽ, ഏതോ ജന്മാന്തരപ്രേരണകൊണ്ട് എന്നും ചെറുപ്പക്കാർ ചെയ്യുന്നതുപോലെ, അന്നും കോറിയിട്ടിരുന്ന അസഭ്യത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  

അതിനിടയിൽ ഈനാശുവിന്റെ സംസാരത്തിൽ നരവംശശാസ്ത്രവും സാമുദ്രികശാസ്ത്രവും കടന്നുവന്നത് തടയാൻ വയ്യത്ത ഒഴുക്കായിട്ടായിരുന്നു.  മനുഷ്യരുടേ മുഖത്തിന്റെ വടിവിനെയും നിറത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  ഒരു കൈക്കുടന്ന വെള്ളം വായുവിലെറിഞ്ഞ് സവിതാവിനെ ധ്യാനിക്കുന്ന ബ്രാഹ്മണരെ പാലയൂരിൽ തോമാശ്ലീഹ കണ്ടുനിൽക്കുകയും, പിന്നെ കൃസ്ത്യാനികളാക്കുകയും ചെയ്തുവെന്ന പുരാവൃത്തം ഉരുക്കഴിച്ചുകൊണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.  ഒരു ശരാശരി വാസ്തുശില്പിയുടെ പോയിട്ട്, ഒരു സാദാ പാണന്റെപോലും വിരുതില്ലാത്ത ആരോ ആ രംഗം പറവൂരിൽ ഒരിടത്ത് ഒരുക്കിവെച്ചിരിക്കുന്നതിനെപ്പറ്റിയായി പിന്നെ ഞങ്ങളുടെ സംസാരം.  പറവൂരിനോളമൊന്നും പ്രസിദ്ധമായില്ലെങ്കിലും ഈനാശുവും ഞാനും കുട്ടികളായി കറങ്ങിനടന്നിരുന്ന മറ്റം എന്ന ദേശത്തിനും ചരിത്രത്തിൽ ഒരു തരം ഭാവസ്ഥിരത ഉണ്ടെന്നോ?  അത്തരം ഒരു സംസ്ക്കാരസന്ദർഭം മനസ്സിൽ കണ്ടായിരിക്കുമോ കാളിദാസൻ ചൊല്ലിയത്, "ഭാവസ്ഥിരാണി ജനനാന്തരസൗഹൃദാനി."  

മിക്ക കാലുകളിലും ചെരുപ്പില്ലാത്തതായിരുന്നു ആ കാലം. വൈദ്യുതിയും ഇല്ലായിരുന്നു.  പിന്നെയും എത്രയോ കൊല്ലം കഴിഞ്ഞിട്ടായിരുന്നു ചുരിദാറിനും മിഡിക്കും മറ്റും മറ്റും വഴി മാറിക്കൊടുത്തുകൊണ്ടുള്ള പാവാടയുടെ തിരോധാനം.  പാവാടക്കും സാരിക്കിടക്കുള്ള ഒരു അരസാരി പ്രയോഗത്തിൽ കുറവായിരുന്നു.  റോഡ് ടാറിടുന്നത് ഉൽസവം പോലെ കൊണ്ടാടി.  അങ്ങനത്തെ മറ്റത്തിന്റെ വർത്തമാനവും പൈതൃകവും ഈനാശു പരതീക്കണ്ടെത്തി.  സ്ഥലനാമങ്ങളിലൂടെ ഊളിയിട്ട അദ്ദേഹം മറ്റത്തിന്റെ നാനാർഥങ്ങളിൽ, കാളിദാസന്റെ മേഘം പോലെ, തെല്ലിട വിശ്രമിച്ചു.  തോമശ്ലീഹ ഇവിടെ 56ൽ  വന്നിരുന്നാലും ഇല്ലെങ്കിലും, വന്നത് തോമശ്ലീഹ ആയാലും അല്ലെങ്കിലും, മറ്റം പുതിയ ഒരു സമുദായത്തിന്റെ ആദ്യത്തെ താവളങ്ങളിൽ ഒന്നായിരുന്നു.  വേറൊരിടത്ത് തന്പടിച്ചിരുന്ന ഒരു കൂട്ടർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയപ്പോൾ മറ്റം ഉണ്ടായ്യെന്നും വരാം.  സ്ഥലനാമശാസ്ത്രത്തിൽ ഞങ്ങളുടെ അമേച്വർ ഗവേഷണം അങ്ങനെ മുന്നേറി.

മറ്റത്തിലെ പള്ളിയുടെ അന്തരീക്ഷം എനിക്ക് ഏറെ പരിചിതമായിരെന്നെങ്കിലും ഇഷ്ടമായിരുന്നുവെന്നു പറഞ്ഞുകൂട.  പള്ളിക്കുളവും പള്ളിപ്പറന്പും നാടശാലയുമൊക്കെ ഞങ്ങളുടെ വിഹാരവേദികളായിരുന്നു.  പള്ളിക്കിണർ വൃത്തിയാക്കിവെക്കാൻ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല.  കോഴിത്തൂവലും എല്ലിൻ കഷണങ്ങളും വാവട്ടമേറിയ ആ കിണറ്റിൽ വീണീരുന്നു.  അതനുവദിച്ചിരുന്ന കുശിനിക്കാരന്റെ മുണ്ടും മുഖവും ഒരുപോലെ മുഷിഞ്ഞതായിരുന്നു.  കുശിനിക്കാരനെ കപ്യാർ എന്നു തെറ്റിദ്ധരിച്ച എന്നെ ഉടനടി ഈനാശു തിരുത്തി.  പണ്ടൊക്കെ ബസ് അശ്രദ്ധമായി ഓടിയിരുന്ന റോഡിനോടു ചേർന്നായിരുന്നു പള്ളിയുടെ മതിൽ.  എങ്ങനെയോ അതിന്റെ പുറംവശത്തെ ആനപ്പള്ള എന്നു വിളിച്ചുപോന്നു.  

ഈനാശു ചോദിച്ചു, ഓർമ്മയുണ്ടോ, അന്നൊക്കെ പെൺകുട്ടികൾക്ക് പ്രത്യേക ഗേറ്റുണ്ടായിരുന്നു.  രണ്ടെണ്ണം.  കന്യാസ്ത്രീമഠത്തിന്റെ മുന്നിലൂടെയുള്ള റോഡിൽ ആണുങ്ങൾ അധികം പോകാറില്ല.  ആൺകുട്ടികളുടെ ഭാഗത്തുള്ള വരാന്തയിൽനിന്ന് നോക്കിയാൽ മറുവശത്ത് നിറമുള്ള പാവാടകളും കുഞുകാലടികളും കാണാം.  അവരിൽ ആരൊക്കെയുണ്ടായിരുന്നു?  ഈനാശു പേരുകൾ പറയാൻ തുടങ്ങി:  സോഫിയ, സരസ്വതി...ഞാൻ കൂട്ടിച്ചേർത്തു: അംബുജാക്ഷി, സാധ്വി.  പിന്നെ ഓർമ്മകളുടെ കലപിലയായി.  അവരിൽ പലരെയും കഴിഞ്ഞ ദിവസം ഹംസയുടെ വീട്ടിൽ ഇന്നാശു ഒരുക്കിയ സംഗമത്തിനു വിളിക്കണമെന്നുണ്ടായിരുന്നു.  ആർ, എവിടെ എന്നൊക്കെ കണ്ടെത്തേണ്ടേ?  അൻപത്തഞ്ചുകൊല്ലത്തിൽ സ്ഥിരമായി നിൽക്കാതിരുന്നത് എത്രയോ കാണുമല്ലോ.  

ജനനാന്തരങ്ങളിലൂടെ സ്ഥിരമായി നിൽക്കുന്ന ഭാവത്തിന്റെ നിഴലുകളും നിറങ്ങളും പേർത്തുപേർത്തെടുത്തപ്പോൾ തൽക്കാൽം നാട്ടിൽ പൊരിയുന്ന വർത്തമാനം കൈമാറാൻ ഇടയായില്ല.  അഴിമതിയിലും ലാലിസത്തിന്റെ വിലാസത്തിലും ഭൂമികുംഭകോണത്തിലും സരിതയുടെ വിരുതിലും അപ്പോൾ താല്പര്യമില്ലാതായി.  അതൊക്കെ വിട്ട് സാജൻ പ്രകാശ് സ്വർണം വാരിക്കൂട്ടിയതെങ്കിലും സാധാരണ രീതിയിൽ സംസാരവിഷയമാകണമായിരുന്നു.  അതിനു പക്ഷേ ഈനാശുവും, ഒരു പക്ഷേ, ഞാനും, സാധാരണക്കാരല്ലല്ലോ, ആ അർഥത്തിൽ.  കളി ഞങ്ങൾക്ക് ഒരിക്കലും കാര്യമായിരുന്നില്ല.  കളിക്കാനുള്ള നേരമോ സൗകര്യമോ ഇല്ലായിരുന്നു എന്നതാണ് പരമാർഥം.  എന്നാലും, ഒരു തരത്തിൽ നോക്കിയാൽ, എല്ലാം കളി തന്നെ.   

   



മുടി വടിയുടെ ചരിത്രം


മുടി വടിയുടെ ചരിത്രം



ശ്രേഷ്ഠഭാഷയായിക്കഴിഞ്ഞ മലയാളത്തിൽ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിട്ടില്ല.  ഉണ്ടാകാൻ സാധ്യതയുമില്ല.  മുടി കിളിർപ്പിക്കുന്നതും കളയുന്നതും കറുപ്പിക്കുന്നതും പോലുള്ള ചളു വിഷയങ്ങൾ ശ്രേഷ്ഠഭാഷക്കു ചേർന്നതല്ല.  കവിഞ്ഞാൽ മുടി നീട്ടാനും ഇരുട്ടാനും ഉതകാമെന്നു സംശയിക്കുന്ന ആയുർവേദ-സിദ്ധൗഷധങ്ങളുടെ ഒരു പരസ്യപത്രിക ഇറക്കാം.  അവിടെ നിൽക്കണം, നിർത്തണം, രോമപുരാണം.


അങ്ങനെ എഴുതപ്പെടാത്തതും പറയപ്പെടാത്തതുമായ ഒരു ചട്ടം നില നിൽക്കേ, ഇതാ വന്നിരിക്കുന്നു മുടി മുറിക്കുന്നതിനെപ്പറ്റി ഒരു സന്പൂർണഗ്രന്ഥം.  രചന: റെബേക്ക ഹെർസിഗ്. പ്രസാധനം: ന്യൂ യോർക് യൂനിവേഴ്സിറ്റി പ്രെസ്.  പേജ്: 287. വില $29.95.  പുസ്തകത്തിന്റെ പേർ: മുടി വടിയുടെ ചരിത്രം.


മനസ്സിരുത്തി കണക്കാക്കണം.  ഏതാണ്ട് 1800 രൂപ വരും വില.  ഇരുനൂറ്റി എൺപത്തേഴു പേജിൽ എഴുതി നിറച്ചിരിക്കുന്നു റെബേക്ക മുടി മുറിക്കുന്നതിന്റെ, സംസ്കൃതത്തിൽ പറഞ്ഞാൽ, മുണ്ഡനത്തിന്റെ ചരിത്രം.  മുടി വളർത്തുന്നതിന്റെയും നിറം പിടിപ്പിക്കുന്നതിന്റെയും ലഘുചരിത്രം സന്ദർഭമനുസരിച്ച് ചേർക്കുന്നുവെന്നേയുള്ളു.  മുഖ്യവിഷയം മുണ്ഡനം തന്നെ.  ഓർക്കുന്പോൾ, പണ്ട് പടക്കളത്തിൽ വെച്ച് അർജുനനുണ്ടായതുപോലെ, രോമഹർഷം അനുഭവപ്പെടുന്നു.  


മുടി വടിക്കാനുള്ള ഉപകരണങ്ങളും, വടിക്കുന്നതുകൊണ്ടുള്ള ഗുണദോഷങ്ങളെപ്പറ്റി പലപ്പോഴായി നിലവിലിരുന്ന ധാരണകളും, ഫാഷനുകളും ശാസ്ത്രസിദ്ധാന്തങ്ങളും റെബേക്ക പഠനത്തിനു വിധേയമാക്കുന്നു.  പതിവുപോലെ, പശ്ചത്യകേന്ദ്രീകൃതമാണ് പഠനവും നിരീക്ഷണവും.  താടിയും മുടിയും നീട്ടിവളർത്തിയിരുന്ന യൂറോപ്യൻ അധിനിവേശശക്തികൾ അമേരിക്കയിലെ ആദിമനിവാസികൾ പുലർത്തിപ്പോന്ന മുടിമുറിശീലം കണ്ട് അത്ഭുതം കൂറി നിന്ന കഥ ഇവിടെ ഉരുക്കഴിക്കപ്പെടുന്നു. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ അവിടെ വീണ്ടും വീണ്ടും വീണ്ടും ജനിക്കുന്നു.  


റെബേക്ക സ്പർശിച്ചുപോകുന്നതാണ് ചാൾസ് ഡാർവിന്റെ പ്രസക്തി.  മുടി കൊഴിഞ്ഞ കുരങ്ങൻ മൃഗരാജ്യത്തിൽനിന്നു വേറിട്ടു പോന്നു.  നഗ്നനായ വാനരനെപ്പറ്റി അതേ പേരിൽ എഴുതിയതാണ് ഡെസ്മണ്ട് മോറിസിന്റെ പുസ്തകം.  മുടിയല്ല അതിൽ മുഖ്യവിഷയമെന്നു മാത്രം.  പരിണാമത്തിന്റെ പല ഘട്ടങ്ങളിൽ മുടിയും ലൈംഗികതയും മാനസികാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതിന്റെ കഥയും റെബേക്ക പറഞ്ഞുപോകുന്നു.


നമുക്ക് പണ്ടേക്കു പണ്ടേ പ്രിയപ്പെട്ടതാണ് മുടി.  അതു മുറിച്ചുകളഞ്ഞാൽ സമസ്താപരാധമായി, സന്പൂർണത്യാഗമായി. വേണ്ടപ്പെട്ടവരുടെ മരണശേഷവും സന്യസിക്കുന്പോഴും പ്രായശ്ചിത്തമായോ പാപപ്രക്ഷാളനമയോ മുടി വടിച്ചുകളയുന്ന ആചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  കുട്ടികൾക്കും കിഴവന്മാർക്കും ഒരു പോലെ പുണ്യമാണ് മുണ്ഡനം.  അങ്ങനെ പുണ്യം കിട്ടുന്നവരുടെ എണ്ണം കൂട്ടണമെങ്കിൽ തിരുപ്പതിയിൽ ഒന്നു പോയാൽ മതി.  മുടിമലകളുടെ ഉത്ഭവവും ഉയർച്ചയും അവിടെ കാണാം.  രാമേശ്വരത്തു ഞാൻ പോയിട്ടുണ്ടെങ്കിലും മുടി മുറിക്കുകയോ എന്നും അപൂർണമായിരിക്കുന്ന ക്ഷൗരം കാണുകയോ ചെയ്തിട്ടില്ല.  പറ്റുകാരെ പിടിച്ചിരുത്താൻ വേണ്ടിയാണ് രാമേശ്വരത്തെ ക്ഷൗരം എപ്പോഴും പൂർത്തിയാക്കാതെ നിർത്തുന്നത് എന്ന തനി സാന്പത്തികസിദ്ധാന്തം സ്വീകരിക്കാൻ വയ്യ.
പേൻ കടിച്ചു കഷണീച്ചിട്ടാണ് അമേരിക്കൻ പട്ടാളക്കാർ ഒന്നാം ലോകയുദ്ധക്കാലത്ത് മുടി മുറിച്ചു കളയാൻ തീരുമാനിച്ചതെന്ന സിദ്ധാന്തവും അഹു പോലെയാകുമോ?


വൈരുധ്യങ്ങളിൽ ഏകത്വം ദർശിക്കുന്നതാണ് ഇന്ത്യൻ ചിന്ത.  ഞാനും നീയും ഒന്നാകുന്നു.  അതുപോലെത്തന്നെയാണ് ദീക്ഷയും മുണ്ഡനവും.  മുടിയും താടിയും നീട്ടിയാൽ മഹർഷിയാകും.  മുടി വടിച്ചുകളഞ്ഞാലും സന്യാസിയാകും. പണ്ടു കാലത്ത്, വടിക്കാനുള്ള ഉപകരണങ്ങൾ ഏറെ ഇല്ലാത്തതുകൊണ്ടാകാം, നീട്ടി വളർത്തിയ മുടിയും താടിയുമായിരുന്നു ഫാഷൻ.  കവികളും നിരാശരായ കാമുകരും അതേറ്റെടുത്തു.  മുടിയില്ലായ്മ സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിന്ദ്യമായി.  പിന്നെപ്പിന്നെ, അമിതമായ മുടിയുടെ വളർച്ച രോഗലക്ഷണവുമായി.


"മുടി നരക്കുകയും കൊഴിയുകയും ചെയ്യട്ടെ" എന്നായിരുന്നു ഒരിടക്ക് നമ്മുടെയിടയിലെ ആത്യന്തികമായ ശാപം.  കടൽ കടഞ്ഞ് മുടി വളർത്താൻ വല്ല മരുന്നും കിട്ടുമോ എന്നുപോലും പരീക്ഷിച്ചുനോക്കി നമ്മുടെ പൂർവികന്മാർ.  അങ്ങനെയൊരു മരുന്നിനുവേണ്ടിയായിരുന്നു ആദ്യത്തെ ലോകമഹായുദ്ധം നടന്നത്, സുരന്മാരും അസുരന്മാരും തമ്മിൽ.  ആ മരുന്നിനുവേണ്ടി തിരുവനന്തപുരത്ത് അതുണ്ടാക്കിയ  വിദഗ്ധന്റെ വീട്ടിനു മുന്നിൽ ജനം തടിച്ചു കൂടിയ രംഗം ഇന്നും ഓർക്കുന്നു.  തലയിലെ മാറാപ്പിനുപകരം പൊന്നിൻ കിരീടം കയറ്റിവെച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അനുഭവം.  മനുഷ്യരെ ദേവസമാനരാക്കാൻ പോന്നതാൺ അദ്ദേഹത്തിന്റെ കുഴന്പ് എന്നൊക്കെ ഞാൻ തട്ടിവിട്ടു.  മനുഷ്യരെ മാതം ബാധിക്കുന്നതാണല്ലോ രോമരാഹിത്യം അഥവാ കഷണ്ടി.  യവനരോ ഭാരതീയരോ ആയ ഒരു ദേവതയിലും കഷണ്ടി കണ്ടിട്ടില്ല.  എന്റെ ഉപദർശനം പരിഹാസമാണോ എന്ന് അന്ന് ചില കുൽസ്തകേന്ദ്രങ്ങളിൽ സംശയം പത്തി വിരുത്തിയിരുന്നു.


എന്റെ അമ്മയുടെ മുടിയായിരുന്നു നീലിഭൃംഗാദി എണ്ണ തേച്ചാൽ നരയും കൊഴിച്ചിലും ബാധിക്കില്ലെന്ന സിദ്ധാന്തത്തിന് ഞാൻ അവതരിപ്പിച്ചിരുന്ന തെളിവ്.  അമരിയും കയ്യോന്നിയും എന്നും നമ്മുടെ മന്ത്രസസ്യങ്ങളായിരുന്നു.  വേലിപ്പടർപ്പിൽ ഇളകിയാടുന്ന സീതയുടെ മുടിയായി നമ്മൾ ഉഴിഞ്ഞയെ ചിത്രീകരിച്ചു.  അതൊക്കെ തേച്ചുകുളിച്ചിട്ടും ഒരു രോമം പോലും കൂടുതൽ മുളക്കാത്ത മൊട്ടത്തലകളെ എനിക്കറിയാം.  മണ്ടയിൽ എന്തെങ്കിലും കിളിർത്താലും ഇല്ലെങ്കിലും കുഴന്പുണ്ടാക്കി വിൽക്കുന്ന വിശ്വാമിത്രന്മാർ വിപണി തകർത്തു.  ചിലർ ആദായനികുതിയിനത്തിൽ റിക്കാർഡ് സ്ഥാപിച്ചു.


അതൊക്കെ പക്ഷേ മുടി വളർത്താനുള്ള വിദ്യകളെപ്പറ്റിയയിരുന്നു. മുടി മുറിക്കുന്ന വിദ്യയും ആയുധവുമാണ് റെബേക്കയുടെ വിഷയം.  ശ്രേഷ്ഠഭാഷയിൽ ഇനിയും ചർച്ച ചെയ്യപ്പെടാത്ത വിഷയം.  എന്നും എന്നിൽ അസ്തിത്വഭയം വളർത്തിയിരുന്നതാണ് മുടി വടി.  വിളക്കത്തില കൃഷ്ണൻ നായർ മുതൽ കയ്യിലൊതുങ്ങുന്ന ഏറ്റവും പുതിയ റെമിംഗ് ടൺ ട്രിമ്മർ വരെ നീണ്ടുകിടക്കുന്നു മുടി വടിയുടെ സന്ത്രാസത്തിന്റെ ഓർമ്മ.  ഉപകരണവും സങ്കേതവും ഒരു പോലെ എന്നെ കുഴക്കിവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.


രാവിലെ മുടിക്കട തുടങ്ങുന്പോൾ കൃഷ്ണൻ നായർ രണ്ടെണ്ണം വീശിയിരിക്കും.  തലേന്നാൾ വല്ല പൂരത്തിനും പോയിരുന്നെങ്കിൽ ഉറക്കം തൂങ്ങുന്നുണ്ടാവും. എന്നാലും ചുണ്ടിൽ രാത്രിയിൽ ചൊല്ലിയ ശാർദ്ദൂലവിക്രീഡിതത്തിന്റെ അനുരണനം വിട്ടുമാറിയിട്ടുണ്ടാവില്ല.  ഒരിക്കലും ഒഴിയാത്തതായിരുന്നു കൃഷ്ണൻ നായർ കൈവശം വെച്ച അക്ഷരശ്ലോകത്തിന്റെ ആവനാഴി.  പക്ഷേ ശ്ലോകം നന്നായാലും, മുടി പറിച്ചെടുക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന 'മെഷിൻ' എപ്പോഴും വല്ലാത്ത മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.  അസഹ്യത പ്രകടിപ്പിച്ചാൽ, കൃഷ്ണൻ നായർ തല പിടിച്ചൊന്നു തിരിക്കും.  അതോടെ അണ്ഡകടാഹം പോലും നിശ്ചലമാകും.  വേദനയോടെ പുറത്തിറങ്ങി മണ്ടയിൽ കയ്യോടിക്കുന്പോൾ, തലയറ്റു പോയ രോമങ്ങളിൽ തട്ടും.  എനിക്കൊരിക്കലും ഇഷ്ടമല്ലാതിരുന്ന പൊലിസ് ശൈലി തലയിൽ വെട്ടിയിരുത്തിയിരിക്കും.  അതിനെക്കാൾ ആപത്തൊന്നും തോന്നിയില്ല ഏറെക്കാലം കഴിഞ്ഞ് ഒരു ദിവസം ട്രിമ്മർ തലയിലൂടെ വഴിവിട്ട് പാഞ്ഞുനടന്നപ്പോൾ.


ഈ വ്യഥയെല്ലാം ഓർത്ത് പണ്ടൊരിക്കൽ ഞാൻ ഒരു ലേഖനം എഴുതി, കൃഷ്ണവിപ്ലവം എന്ന തലക്കെട്ടോടെ.  പിന്നീടോർത്തു, കൃഷ്ണ എന്ന വാക്ക് തീർത്തും ശരിയായില്ല.  ധവള എന്നായാലും തെറ്റാവണമെന്നില്ല.  കാരണം കറുത്ത മുടിയുള്ളവരും അതു വെളുപ്പിച്ചു നിർത്തുന്നവരും  ഒരു പോലെ പരീക്ഷിച്ചുനോക്കുന്നതാണല്ലോ മുടി വടിയിലെ പുതിയ ശീലങ്ങൾ. ചരിത്രത്തിൽ ഏറ്റവ്മധികം പരീക്ഷണത്തിനു വിധേയമായതാവും മുടി വടി എന്നു തോന്നുന്നു.  ദീക്ഷയും കുടുമയും മുണ്ഡനവും കഴിഞ്ഞ്, ഇപ്പോൾ നമ്മൾ വീതി കുറഞ്ഞ വരന്പുകളുള്ള കണ്ടങ്ങൾ പോലെയാക്കിയിരിക്കുന്നു മണ്ട.  ഇനിയും എങ്ങനെയൊക്കെ അത് വരണ്ടും വറ്റിയും വാടിയും വിടർന്നും വളരുമോ ആവോ?.


പരീക്ഷണത്തിനു പറ്റിയ രോമജാലമൊന്നും മണ്ടയിലില്ലാതിരുന്ന എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ ചിരിക്കാതെ തമാശ പറയുമായിരുന്നു.  പക്ഷേ അതൊരിക്കലും തമാശയായി അദ്ദേഹം കണക്കാക്കിയില്ല.  ഒരിക്കൽ അദ്ദേഹത്തിന് ഉദ്യോഗക്കയറ്റമായി, ന്യൂസ് എഡിറ്ററർ റെസിഡന്റ് എഡിറ്റർ ആയി.  അതിനെ അദ്ദേഹം എനിക്കെഴുതിയ കത്തിൽ വിശേഷിപ്പിച്ചു:  ബാർബർ ഹെയർ ഡ്രെസർ ആയിരിക്കുന്നു! ആ പ്രയോഗം അത്ര നിർദ്ദോഷമണോ? മുടിക്ക് തമിഴിൽ ഉപയോഗിക്കുന്ന വാക്ക് മലയാളത്തിൽ പറഞ്ഞാൽ എന്താവും സ്ഥിതി?  വാക്കുകൾ എടുത്ത് അമ്മാനമാടിയിരുന്ന അനന്തരാമൻ ഉണ്ടായിരുന്നെങ്കിൽ റെബേക്കയുടെ പുസ്തകത്തിന്റെ ഇന്ത്യൻ പിന്തുടർച്ചയെപ്പറ്റി ആലോചിക്കാൻ പറയാമായിരുന്നു....


02/2015



   

Friday, February 13, 2015



എന്റെ ഇന്നത്തെ പുലർവിചാരം ഇങ്ങനെ:
സന്ദർഭം പറഞ്ഞ് അർഥം വിവരിക്കുക:
"എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
ഇതു പറഞ്ഞത് മറ്റാരുമല്ല, സാക്ഷാൽ ബൃഹസ്പതി, ദേവഗുരു, ബ്രഹ്മാവിന്റെ പൗത്രൻ, അംഗിരസ്സിന്റെ പുതൻ.
ബൃഹസ്പതിയുടെ ജ്യേഷ്ഠനായിരുന്നു ഉചഥ്യൻ. ഉചഥ്യന്റെ ഭാര്യ മമത. മമതയിൽ ദേവരനു കണ്ണുണ്ടായി. അവൾ പറഞ്ഞു, "ജ്യേഷ്ഠപത്നിയെ മോഹിക്കരുത്. പോരെങ്കിൽ, ഞാൻ ഗർഭിണീയുമാണ്."
ബൃഹസ്പതി വിട്ടില്ല. അദ്ദേഹം കെഞ്ചി: "എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
അമ്മയെ പീഡിപ്പിക്കുന്ന ദേവഗുരുവിനോട് ഗർഭസ്ഥശിശു തട്ടിക്കേറി. പീഡകൻ അവനെയും വിട്ടില്ല. "ഏടാ, പിറക്കാത്ത ചെറുക്കാ, നിനക്കിപ്പോഴേ ഇത്ര ശൗര്യമോ? പിറന്നാൽ നീ എന്താവും? അതുകൊണ്ട് നിനക്ക് കാഴ്ച്ക ഉണ്ടാകാതെ പോവട്ടെ...."
അങ്ങനെ ദീർഘതമസ്സുണ്ടായി. ദീർഘതമസ്സിനെ, വയസ്സനും കുരുടനുമായതുകൊണ്ട്, ഭാര്യ പ്രദ്വേഷി ഉപേക്ഷിച്ചതിന്റെയും ഗംഗയിൽ എറിയപ്പെട്ട വൃദ്ധമുനീക്ക് ഒരു രാജ്ഞിയിലും ദാസിയിലും കുട്ടികളുണ്ടായതിന്റെയും കഥ സന്ദർഭത്തിൽ പെടുന്നില്ല.
"പുണർന്നേ മതിയാവൂ" എന്നു ശഠിച്ചിരുന്ന ബൃഹസ്പതിക്ക് എന്തു പറ്റി എന്ന അന്വേഷണം തുറവൂർ വിശ്വംഭരനു വിടാം.

Monday, November 10, 2014


എം വി രാഘവൻ ഇന്നലെ, നവന്പർ 9, മരിച്ചു.
ഇന്നത്തെ മംഗളത്തിലും മലയാളം ന്യൂസിലും ഈ ലേഖനം വന്നു.
മംഗളത്തിലെ തലക്കെട്ട്: നടക്കാതെ പോയ നാഗോൽസവം.


എം വി രാഘവൻ


കയ്യാങ്കളിക്ക് ഏറ്റവും പറ്റിയ തറയാണ് നിയമസഭ എന്നു പറഞ്ഞുകൂടാ. എന്നാലും എം വി ആറിനെ പൊതിരെ തല്ലിയത് അതിന്റെ നടുത്തളത്തിലായിരുന്നു. ഏതെല്ലാമോ കാലുകൾ അദ്ദേഹത്തിന്റെ മേൽ വീണു. അവയുടെ ഉടമസ്ഥത ആർക്കും ഏറ്റെടുക്കാം. കോടിയേരി ബാലകൃഷ്ണനും കോട്ടമുറിക്കൽ ഗോപിയും ഉണിക്കൃഷ്ണ പിള്ളയും ആഞ്ജലോസും മറ്റും ചാടി വീണ ദ്രുതകർമ്മസേനയിൽ പെട്ടിരുന്നു. പാർട്ടിയിൽ പെടാത്ത പങ്കജാക്ഷൻ പോലും അട്ടഹസിച്ചു: "അവന്റെ കച്ചവടം ഞങ്ങൾ തീർക്കും.”

"അവന്റെ" പ്രതിവിപ്ലവം ചില്ലറയായിരുന്നില്ല. സംസ്കൃതസ്വരൂപനായ ടി കെ രാമകൃഷ്ണനെ "ആക്രമിക്കാൻ" ചെന്നിരിക്കുന്നു! ആഭ്യന്തരമന്ത്രിയാണ് ടി കെ. പ്രാദേശികവിപ്ലവത്തിന്റെ കരിങ്കൽ സ്തംഭം. എം വി രാഘവൻ അദ്ദേഹത്തെ ആക്രമിച്ചുവെന്ന കഥ, പലപ്പോഴുമെന്ന പോലെ, ചരിത്രം വളച്ചെഴുതാനുള്ള കൃത്രിമത്തിന്റെ ഭാഗമായിരുന്നു. അതായിരുന്നു എം വി ആറിനെ ഇഷ്ടമല്ലാതിരുന്ന പ്രതിവിപ്ലവകാരികളായ പാണന്മാർക്കും പാടി നടക്കാൻ ഇഷ്ടം.

സംഭവത്തിന്റെ നേർക്കാഴ്ച ഇങ്ങനെ: തന്റെ കള്ളൊപ്പിട്ട ഏതാനും ഓഹരിപത്രങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് എം വി ആർ തൊണ്ട പൊട്ടുമാറ് പറഞ്ഞു, "ഇപ്പണി പറ്റിച്ചതാരെന്നു കണ്ടു പിടിക്കണം." അദ്ദേഹം സ്ഥാപിച്ച് അധ്യക്ഷനായിരിക്കുന്ന സഹകരണാസ്പത്രിയുടേതായിരുന്നു ഓഹരിപത്രം.
അദ്ദേഹത്തിന്റെ പേരിലായിരുന്നു ഒപ്പ്--അദ്ദേഹം അറിയാതെ. അതിന്റെ പിൻബലത്തിലായിരുന്നു അദ്ദേഹത്തിന്റെ തന്നെ നിഷ്കാസനം.

ആ അസംബന്ധനാടകത്തെപ്പറ്റി അന്വേഷിക്കണമെന്ന വനരോദനത്തിന്റെ ഒടുവിൽ, ഒന്നുമറിയാത്ത പാവത്തിന്റെപ്പോലെ പ്രസംഗം തുടർന്നിരുന്ന ആഭ്യന്തരമന്ത്രിയുടെ അടുത്തേക്ക് എം വി ആർ ഇറങ്ങിച്ചെന്നു. കുപിതനും ദുഖിതനുമായ അംഗം നീട്ടിയ ഓഹരിപത്രം വാങ്ങുന്നതു പോയിട്ട്, നോക്കാൻ പോലും, മന്ത്രി ഇഷ്ടപ്പെട്ടില്ല. ഒരു നിമിഷം, എം വി ആർ പാളിപ്പോയി. മന്ത്രിയുടെ കുപ്പായത്തിനുള്ളിലേക്ക് ആ കടലസ്സ് വെച്ചുകൊടുത്തു. അതു മതിയായിരുന്നു ദ്രുതകർമ്മസേനക്ക് കളത്തിലിറങ്ങാനും ദൗത്യം നിർവഹിക്കാനും. ഒരാളെ ഇത്രയേറെ പേർ ഒരുമിച്ച് അടിക്കുന്നത് നിയമസഭയിലോ പുറത്തോ അത്ര സാധാരണമല്ല. സംഭവിക്കാവുന്നതൊന്നും സംഭവിച്ചില്ല എന്നതായിരുന്നു എന്റെ നോട്ടത്തിൽ അന്നത്തെ പ്രധാനവാർത്ത.

എം വി ആറിനു കൊണ്ടത് അടി മാത്രമായിരുന്നില്ല. അടി കണ്ടിരിക്കുന്നവരിൽത്തന്നെ ചിലർക്കൊക്കെ അടിച്ചവരെക്കാൾ കൂടുതൽ അടി കൊണ്ടവനാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഉൽസാഹം. "എല്ലാവരുടെയും അമ്മായി" കളിച്ച് ചങ്ങാത്തത്തിന്റെ വലയം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്ന ആളല്ല അദ്ദേഹം. രാഷ്ട്രീയക്കാരുടെ സലാം സ്വീകരിക്കുന്ന ചിലർക്ക്, തങ്ങളെ ഗൗനിക്കാതെ പോയിരുന്ന എം വി ആറിനെ ഉള്ളുകൊണ്ട് ഇഷ്ടവുമായിരുന്നില്ല. ഏതായാലും മാർക്സിസ്റ്റ് കൂട്ടിൽ കല്ലെറിഞ്ഞ എം വി ആറിന് ഇനി എന്തും പറ്റാം എന്നൊരു ഭീതി പലരിലും പടർന്നു.

ഭാര്യയും ഞാനും കൂടി അന്നു വൈകുന്നേരം മെഡിക്കൽ കോളെജിൽ എം വി ആറിനെ കാണാൻ പോയത് ആ പേടിയോടെയായ്രിരുന്നു. അടിയുടെ അവശത ഉണ്ടെങ്കിലും, അടി ഉറച്ചുതന്നെ നിൽക്കുന്നതായി കാണപ്പെട്ടു അദ്ദേഹം. സി പി ജോണിനോടു പറഞ്ഞു, "നമുക്കൊരു വിശദീകരണയോഗം സംഘടിപ്പിക്കണം. ഉടനേ. പുത്തരിക്കണ്ടം വേദി." ഞാൻ നെറ്റി ചുളിച്ചു. വിറളി പിടിച്ച സഖാക്കൾ വേദിയിലേക്ക് ഇരച്ചു കേറിയലോ? എന്റെ പേടിയെപ്പറ്റിയായിരുന്നു ചിരിച്ചുകൊണ്ടുള്ള എം വി ആറിന്റെ പിന്നത്തെ സംസാരം.

പ്രതിസന്ധിയിൽ എം വി ആർ പതറിയില്ല. ഭയം എന്നൊരു വികാരം ശാരീരികാർഥത്തിലും അദ്ദേഹത്തെ ഏശിയിരുന്നില്ലെന്നു തോന്നുന്നു. പതിനാറാം വയസ്സിൽ രമേശൻ എന്ന പേരിൽ ഒളിവിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്പോൾ എന്തൊക്കെ സ്വപ്നം കണ്ടുവോ, അതൊക്കെ കൈവിട്ടുപോകുന്പോഴും എം വി ആർ തോറ്റുകൊടുത്തില്ല. തോൽ വി തുറിച്ചുനോക്കുന്ന നേരത്തും, വീണ്ടെടുക്കാനും വിജയിക്കാനും ഇനിയുമാവുമെന്ന വിചാരം ചുറ്റുമുള്ളവരിൽ വളർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പാർട്ടിയുടെ നോട്ടപ്പുള്ളിയായ എം വി ആറിന് ഒരു വൈകുന്നേരം കഞ്ഞിയും പയറും കൊടുത്ത സഖാക്കൾക്ക് താക്കീതുണ്ടായി. ഊരുവിലക്കിനോടടുത്തുനിൽക്കുന്ന ആ നടപടിയോർത്ത് അദ്ദേഹം, സ്വാഭാവികമല്ലാത്ത ദാർശനികതയോടെ, ഊറിച്ചിരിച്ചു. പിന്നെ എന്നോടോ തന്നോടോ എന്നറിയാതെ ചോദിച്ചു: "പാർട്ടിക്കുള്ളിലുള്ളപ്പോൾ ഇതിനൊക്കെ ഞാനും കൂട്ടായിരുന്നില്ലേ?”

താൻ മുന്നിട്ടു സ്ഥാപിച്ച സഹകരണാസ്പത്രി സി പി എം തട്ടിയെടുത്തപ്പോൾ, അതിനെക്കാൾ എത്രയോ വലിയൊരു സ്ഥാപനവുമായി അദ്ദേഹം മുന്നോട്ടുവന്നു. നാലാം തരത്തിലേറെ ഔപചാരികമായ വിദ്യാഭ്യാസമില്ലാത്ത ഒരാൾ ഒരു മെഡിക്കൽ കോളെജിന്റെ സ്ഥാപകനും സക്രിയാധ്യക്ഷനുമായി. അതു കവർന്നെടുക്കലായി പിന്നെ വിപ്ലവത്തിന്റെ പ്രഥമലക്ഷ്യം. അതു മാത്രമല്ല, രാഘവനുമായി ബന്ധപ്പെട്ടതിനൊന്നിനും ഇടം കൊടുക്കാതിരിക്കലാണ് അത്യന്തികമായ അജണ്ട എന്നു തോന്നിക്കും വിധമായി കണ്ണൂരിലെ സി പി എം പെരുമാറ്റം. അദ്ദേഹം വളർത്തിയ മുയലിനെയും വെന്പാലയെയും അവർ തീവെച്ചുകൊന്നു.

അവരൊക്കെയായിരുന്നു എം വി ആറിന്റെ വ്യക്തിത്വത്തിലെ മൂലകങ്ങൾ. കമ്യൂണിസത്തിലും രാഷ്ട്രീയാധികാരത്തിലും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ നോട്ടം. മൃഗങ്ങളെയും പക്ഷികളെയും പാന്പുകളെയും ചെടികളെയും അദ്ദേഹം സ്നേഹിച്ചു. വിഷം കേറിയ ജനക്കൂട്ടം രാഘവന്റെ പാന്പുകളെയും മുയലുകളെയും കിളികളെയും കുരങ്ങുകളെയും കരിച്ചുകളയുന്നതിനുമുന്പത്തെ ഒരു കഥ പറയാം. തൊണ്ണൂറിലെ ഒരു തണുത്ത വൈകുന്നേരം ബംഗളൂരിൽ ജോലി ചെയ്തിരുന്ന എന്റെ അതിഥികളായി എം വി ആറും ചക്രപാണിയും എത്തി. സംഭാഷണം വിനോദത്തിലേക്കും സർപ്പോദ്യാനത്തിലേക്കും പാരന്പര്യത്തിലേക്കും നീണ്ടു പോയി. കർണാടകത്തിന്റെ സഹായത്തോടെ മൈസൂരിൽ ഒരു പാന്പുപാർക്ക് സ്ഥാപിച്ചാലോ? പാന്പാട്ടികളെയും കളമെഴുത്തുകാരെയും വിഷവൈദ്യന്മാരെയും ജീവശാസ്ത്രജ്ഞരെയും പുരാവൃത്തവിദഗ്ധരെയും എല്ലാം ഒരുമിച്ചിരുത്താവുന്ന വിപുലമായ ഒരു വിദ്യാ-വിനോദ പരിപാടി സംഘടിപ്പിച്ചാലോ? ഞങ്ങൾ അന്നേ അതിനു പേരുമിട്ടു: നാഗോൽസവം. നടക്കാതെ പോയ എത്രയോ പദ്ധതികളിലൊന്നായി നാഗോൽസവം അവശേഷിക്കുന്നു. പിന്നീടു പല കൊല്ലം കഴിഞ്ഞ് എം വി ആർ മുന്നിട്ടിറങ്ങിക്കൊണ്ടുവന്ന ബൃഹത്തായ വിഴിഞ്ഞം തുറമുഖ പദ്ധതി നിലവിൽ വരുന്നു എന്നത്, പഴയ മട്ടിൽ പറഞ്ഞാൽ, ശുഭോദർക്കം തന്നെ. കണ്ണൂർക്കാരൻ ഒരാൾക്ക് തിരുവനന്തപുരത്ത് ധന്യതയോടെ അലിഞ്ഞുചേരാൻ പാകത്തിനൊരു സരംഭമാകും വിഴിഞ്ഞം.

എം വി ആറിന്റെ വൈരികളുടെ മാനസികമായ വൈകൃതം വെളിവാക്കുന്നതായിരുന്നു പാപ്പിനിശ്ശേരിയിലെ പക്ഷി-മൃഗഹത്യ. പാപ്പിനിശ്ശേരിയിലെ പാന്പുകളെ തീയിട്ടുകൊന്നുവെന്ന വാർത്ത കേട്ടവരെയെല്ലാം അത്ഭുതപ്പെടുത്തി. ഡൽഹിയിൽ കൂടിയ ഒരു യോഗത്തിൽ കെ കെ വേണുഗോപാലും എം ജി കെ മേനോനും ലോകവന്യജീവിനിധിയുടെ പ്രതിനിധിയും പങ്കെടുത്തു. സർപ്പോദ്യാനം പുനർനിർമ്മിക്കാനുള്ള ശ്രമത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ കൺ വീനർ ഞാനായിരുന്നു. അതേ കാരണത്താൽ, എന്റെ ഉദാസീനതയാൽ, കമ്മിറ്റി കമ്മിറ്റിയായി ഇല്ലാതെയായി. സർപ്പോദ്യാനത്തിന്റെ പുനർനിർമ്മാണവും നാഗോൽസവവും ചർച്ച ചെയ്യാൻ അവസരം കിട്ടും മുൻപ് എം വി ആർ മറ്റു ബദ്ധപ്പാടുകളിലേക്ക് നീങ്ങി.

എം വി ആർ സി പി എം വിട്ടത് കേവലമായ ആശയസഘട്ടത്തിന്റെ പരിണാമമായിട്ടായിരുന്നില്ല. ജീവിതത്തിന്റെ പല മേഖലകളിലും വിചാരസമരങ്ങളോളമെങ്കിലും നിർണായകമാകുന്നു വ്യക്തിവൈരങ്ങളും സ്വകാര്യസ്വപ്നങ്ങളും എന്നു ഞാൻ വിശ്വസിക്കുന്നു. കോൺഗ്രസ്സിനെ തോല്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു പാർടി വിട്ട ഒരാൾ കോൺഗ്രസിന്റെ തന്നെ വാമഭാഗമാകുന്നതിൽ വൈരുധ്യവും അതേ സമയം രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലിതവും അനുഭവിക്കാം. സി പി എം നേതാവായി ജ്വലിച്ചുനിന്നിരുന്ന എം വി ആർ "വർഗവഞ്ചകനാകാൻ" അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ സവിശേഷതകളും കാരണമായിരിക്കാം. ഒന്നിനെയും ആരെയും എളുപ്പം അംഗീകരിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അടുപ്പമില്ലാത്തവർ അതിനെ ധാർഷ്ട്യമായി കണ്ടു. അദ്ദേഹത്തിന്റെ ഒപ്പമല്ലായിരുന ഇ പത്മനാഭൻ പറയുമായിരുന്നു, ശത്രുക്കൾ ധിക്കാരിയായി കാണുന്ന എം വി ആർ അടുക്കുന്നവർക്ക് ആത്മമിത്രമാകും.

വദനത്തിലെയും വചനത്തിലെയും കാർക്കശ്യം എം വി ആറിന്റെ അടയാളമായി അറിയപ്പെട്ടു. അദ്ദേഹവും അത് ഒട്ടൊക്കെ രസിച്ചിരുന്നോ എന്നു ശങ്കിക്കണം. പക്ഷേ താനുൾപ്പടെ ആരെയും അദ്ദേഹം മാന്യമായി പരിഹസിച്ചു. സഭ്യവും സഭ്യേതരവുമായ സ്വകാര്യസംഭാഷണങ്ങളിൽ എം വി ആർ പൊട്ടിച്ചിരിച്ചു. മനസ്സിൽ മുഴങ്ങുന്ന ആ പൊട്ടിച്ചിരിയുമായി ഭാര്യയും ഞാനും ഏതാനും മാസം മുന്പ് എം വി ആറിനെ കാണാൻ പോയി.

ഓർമ്മയെ കോർത്തിണക്കുന്ന കോശങ്ങൾ പട്ടു പോയിത്തുടങ്ങിയിരുന്നു. സംസാരവും ആംഗ്യവും താളം തെറ്റിയിരുന്നു. ഒരു വാക്കു പറയുന്പോഴേക്കും തളരും, അല്ലെങ്കിൽ അടുത്ത വാക്ക് കിട്ടാതാവും. ഞങ്ങളെ കണ്ടപ്പോൾ കണ്ണിൽ വെളിച്ചം വന്നു. മിന്നൽ പോലെ ഒരു ചിരി പരന്നു. എന്തോ അന്വേഷണമോ ഫലിതമോ ചുണ്ടിൽ ഉരുണ്ടുകൂടി. ഞാനോർത്തു, "പുല്ലും വയ്ക്കോലും" മാത്രം ചേർത്ത ഞങ്ങളുടെ ഭക്ഷണത്തെ പരിഹസിച്ച്, എന്റെ ഭാര്യക്ക് മറുപടിയില്ലാതാക്കി, എം വി ആർ പൊട്ടിച്ചിരിക്കുമായിരുന്നു. പൊട്ടിച്ചിരി പിന്നെ ചിരിയും ചിരിയുടെ നിഴലുമായി മാറിയിരുന്നു. അതും മാഞ്ഞു.




Monday, May 6, 2013

ഓണം ഒരു വർച്വൽ റിയാലിറ്റി


ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകളിൽനിന്നായിരുന്നുവെന്നാണ് ഓർമ്മ, ഹെലികോപ്റ്ററിൽ കയറി ധ്രുവപ്രദേശം കാണാൻ പോയി.  കുറച്ചു പറന്നുകേറിയപ്പോൾ വല്ലാത്ത കുളിര് അനുഭവപ്പെട്ടു.  വിറങ്ങലിപ്പിക്കുന്ന കാറ്റടിച്ചു.  മഞ്ഞുതുള്ളികൾ മുഖത്ത് വീണു.  എപ്പോഴോ വിമാനം എവിടെയോ ഇടിച്ചിറങ്ങുന്നതുപോലെ തോന്നി.  വൈമാനികന്റെ സീൽക്കാരം കേട്ടു....

വാസ്തവത്തിൽ ഒന്നും സംഭവിച്ചിരുന്നില്ല.  മഞ്ഞോ കാറ്റോ ധ്രുവപ്രദേശമോ വൈമനികനോ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല.  ഞങ്ങൾ വരി വരിയായി കസാലയിൽ ഇരിക്കുകയായിരുന്നു.  കസാല ഇളകിയാടി.
മുന്നിലെ ചുമരിൽ ധ്രുവപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിഞ്ഞു.  ശബ്ദകോലാഹലത്തോടെ
യാത്രയുടെ വിവരണവും കേൾക്കാമായിരുന്നു.  അതു തീർന്നപ്പോൾ എല്ലാം തീർന്നു.  ഞങ്ങൾ കസാലയിൽനിന്ന് എഴുന്നേറ്റ് കെട്ടിടത്തിന്റെ ടെറസ്സിലെക്കു നീങ്ങി--അയഥാർഥമായ ഒരു ധ്രുവസവാരിയുടെ ഓർമ്മയുമായി.  

ഞാൻ കടന്നുപോയ ഒരു, ഒരു പക്ഷേ ആദ്യത്തെ,  വർച്വൽ റിയാലിറ്റി--Virtual Reality--അതായിരുന്നു.  
ആലോചിച്ചുനോക്കിയപ്പോൾ, പലതും വർച്വൽ റിയാലിറ്റി ആകുകയാണെന്നു തോന്നി.  തൃശ്ശൂർ പൂരത്തിലെയും മറ്റും കണ്ണഞ്ചിപ്പിക്കുകയും ഞെട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുന്നുമണിയുടെ ശബ്ദവും ദൃശ്യവും സിഡിയിലാക്കി കാണിച്ചാൽ പോരേ എന്ന് ഈയിടെ കോടതിയിൽനിന്ന്  ചോദ്യമുണ്ടായി.  അങ്ങനെയായാൽ പരിസദൂഷണം കാര്യമായി കുറക്കാമെന്നായിരുന്നു ഒരു വാദം.  അത്രതന്നെ പ്രധാനമായി എനിക്കു തോന്നുന്നു,  അതുവഴി മനുഷ്യന്റെ സൌന്ദബോധത്തിൽ   ഉണ്ടാകുന്ന പരിണാമം.  പുതിയ സാങ്കേതികവിദ്യ  നമ്മുടെ ഉത്സവങ്ങളെ സ്വീകരണമുറിയിൽ ഒതുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.  പടക്കം പൊട്ടിക്കാതെത്തന്നെ, വായുവിൽ പുക പരത്താതെത്തന്നെ,
പടക്കത്തിന്റെ  ഒച്ചയും കാഴ്ചയും നമുക്ക് ഇഷ്ടമുള്ള അളവിൽ  കാണാമെന്നായിരിക്കുന്നു.

ഇത്തവണ ഓണം വന്നപ്പോൾ ആ ചിന്ത ഒന്നുകൂടി ആഴത്തിൽ അനുഭവപ്പെട്ടു.  വീട്ടിനുള്ളിലിരുന്ന്, കൂട്ടായ്മകളില്ലാതെ ഓണം കൊണ്ടാടുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് വിശേഷിച്ചൊരു സർവേയും നടത്താതെ പറയാം.  ടെലിവിഷൻ അതു സാധ്യതയും സത്യവുമാക്കിയിരിക്കുന്നു.  അങ്ങനെ  പൂവില്ലാതെ പൂക്കളം കാണാം.  ആടാനും പാടാനും ആളില്ലാതെ കൈകൊട്ടിക്കളിയാവാം.  ഒരു ബട്ടൺ അമർത്തിയാൽ, ഇരുന്ന ഇരുപ്പിൽ,  മത്സരത്തിൽ പങ്കാളിയാകാം.  മോണിറ്ററിൽ കാണുന്ന വിശിഷ്ടഭോജ്യങ്ങൾ തിന്നാൻ  പാകത്തിലല്ലെന്നു മാത്രം.

പുറത്തറങ്ങാതെയുള്ള, വർച്വൽ റിയാലിറ്റിയാകുന്ന, ഓണാഘോഷത്തെ തള്ളിപ്പറയുന്നവരാവും അധികവ,
പഴമക്കാരിൽ എല്ലാവരും. ഒരുമയാണ് ഓണം, പങ്കാളിത്തമാണ് ഓണം--എല്ലാ ഉത്സവങ്ങളെയും പോലെ.  പങ്കാളിത്തമില്ലാതെ, മുറിയിൽ അടച്ചിരുന്നുള്ള കൊണ്ടാട്ടം ഒരു വഹ തന്നെ.  പക്ഷേ ആ വഹകൊണ്ടു തൃപ്തിപ്പെടേണ്ട കാലവും അവസ്ഥയും വരും, വന്നിരിക്കുന്നു.  സാങ്കേതികവിദ്യ നമ്മുടെ ആഘോഷരീതിയെ മാത്രമല്ല,   അതിനു നിയാമകമായ സെൻസിബിലിറ്റിയെയും മാറ്റുക തന്നെ ചെയ്യും.  അതുമായി പൊരുത്തപ്പെടാത്തവർ   പരിതപിച്ചുകൊണ്ടേയിരിക്കും.  അതുകൊണ്ട്    സ്വീകരണമുറിയിലെ ടെലിവിഷൻ ഓണത്തെ തിരുവൊണമാക്കുക.  പുറത്തിറങ്ങാൻ വയ്യാത്തവർക്ക് അതിലും വലിയൊരു അനുഗ്രഹമുണ്ടോ?

പുറത്തിറങ്ങാൻ, പലതുകൊണ്ടും, മടിയുള്ള  എനിക്കാകട്ടെ, ടെലിവിഷൻ ഓണം ഒരു മിശ്രിതാനുഗ്രഹമായേ     തോന്നിയുള്ളു.  ഒന്നാമതായി, കള്ളത്തരത്തെപ്പറ്റിയുള്ള ആലോചനയിൽ വഴുതി വീണു.  ഓണത്തന്റെ ഉത്ഭവത്തിൽത്തന്നെ ഒരു കള്ളവും ചതിയും ഉണ്ടല്ലോ.  കള്ളവേഷത്തിൽ വന്ന ഒരു ഭിക്ഷുവും ചതിക്കപ്പെട്ട ഒരു ചക്രവർത്തിയും ആണ് അതിലെ മുഖ്യകഥാപാത്രങ്ങൾ.  രണ്ടാമതായി, സ്വീകരണമുറിയിലെ ആഘോഷത്തിൽ, വർച്വൽ റിയാലിറ്റിയിൽ, ഒരു തരം കള്ളമില്ലേ?  മൂന്നാമതായി, പരിപാടികളുമായി മത്സരിച്ചു മുഴങ്ങുന്ന പരസ്യങ്ങൾ.  അവയിൽ വീണുപോകുന്നവർ പോലും സത്യപ്രസ്താവമാണെന്നു കരുതാത്ത പരസ്യങ്ങളായിരിക്കുന്നു സ്വീകരണമുറിയിലെ ഓണത്തിന്റെ മുഖ്യവിഭവം.  എല്ലാ പരിപാടികളും പരസ്യം കൊടുക്കാനുള്ള ഒഴികഴിവാണെന്നുപോലും പറയാം.  പത്രങ്ങളെപ്പറ്റി സിനിസിസത്തോടുകൂടി പറയാറുണ്ട്, അവയിലെ പരസ്യങ്ങൾക്കിടയിൽ കൊടുക്കാനുള്ളതാണ് വാർത്ത.  അല്പമൊന്നു കടുപ്പിച്ചു  പറഞ്ഞാൽ, നമ്മുടെ മനസ്സും സ്വീകരണമുറിയും ഒരു മാർക്കറ്റ് ആക്കാൻ നാം നിന്നുകൊടുക്കുന്നു--ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒഴിവാക്കാൻ വയ്യാത്തതാണ്  ഈ സ്ഥിതി.  ഒഴിവാക്കാൻ പറ്റുന്ന ഒരു   സ്ഥിതിയുണ്ട്:  ഓണപ്പരിപാടിയുടെ ഉള്ളടക്കത്തിൽ സിനിമ കയറി മറയുന്നത്.  അതു പക്ഷേ ഒഴിവാകുന്നില്ല, നമ്മൾ ഒഴിവാക്കുന്നില്ല.  അതാണ് ഓണക്കാലത്ത് എല്ലാവരും  കാത്തിരിക്കുന്ന   വിശിഷ്ടഭോജ്യമെന്ന് പരിപാടി ഉണ്ടാക്കുന്നവരും, അതു കൊടുത്താലേ പരസ്യം കിട്ടുകയുള്ളൂവെന്ന് മാർക്കറ്റിംഗ് മേധാവികളും സുവിശേഷം പോലെ വിശ്വസിച്ചിരിക്കുന്നു.  അതുകൊണ്ട്, എല്ലാ ഉത്സവത്തിനും,  ഓണമായാലും വിഷുവായാലും സ്വീകരണമുറിയിൽ നടക്കുന്ന എന്തു വർച്വൽ റിയാലിറ്റി  ആഘോഷമായാ  അവരൊക്കെക്കൂടി സിനിമ ഇറക്കും----പല ഈണങ്ങളീൽ, പല നിറങ്ങളിൽ, പല ചേരുവകളിൽ.

കരഞ്ഞും കിണുങ്ങിയും വീരപാണ്ഡ്യൻ ശൈലിയിൽ ആക്രോശിച്ചും എന്റെ മുറിയിൽ നിറയും.  കഥാപാത്രങ്ങളായി ഞെളിയുകയും പിരിയുകയും ചെയ്യാത്തപ്പോൾ, അവർ തനി പാത്രങ്ങളാകും.  ഊണു കഴിക്കുന്നതിനെപ്പറ്റി, കുളിക്കുന്നതിനെപ്പറ്റി, പ്രേമിക്കുന്നതിനെപ്പറ്റി, ആടുന്നതിനെയും പാടുന്നതിനെയും പറ്റി, ഓണത്തിനു വില്ലടിക്കുന്നതിനെപ്പറ്റി, കുട്ടിക്കാലത്ത് പൂ  പറിക്കാതിരുന്നതിനെപ്പറ്റി, അങ്ങനെ എന്തിനെയൊക്കെയോ പറ്റി അവർ നമുക്ക് ചിന്തകളും ചാന്തുപൊട്ടുകളും സമ്മാനിക്കും--അഭിമുഖസംഭാഷണങ്ങളിലൂടെ.  പലപ്പോഴും സംഭാഷണത്തിൽ ഒരാളേ കാണുകയുള്ളൂ.  ചോദ്യം ചോദിക്കുന്ന ഭൂതത്തെ പ്രൊഡ്യൂസർ കുടത്തിൽ അടച്ചു വെക്കും.  സിനിമക്കാരന്റെ--സിനിമക്കാരിയുടെ എന്നും യുക്തം പോലെ ചേർത്തു  വായിക്കുക--ഓർമ്മകളിലും കിനാവുകളിലും മാത്രമേ കാണികൾക്കു താല്പര്യം കാണൂ എന്നാണ് അവരുടെ വിചാരം.  

കൊല്ലം തോറും കാണുന്നതാണ് ഈ താരവിചാരം.  കൊല്ലം തോറും പല വട്ടം എന്നു പറയണം.  തരം കിട്ടുമ്പോഴെല്ലാം താരങ്ങളുടെ കിന്നാരം പല രൂപങ്ങളിൽ നമ്മെ അവർ കാണിച്ചു തന്നുകൊണ്ടിരിക്കും.  ഇങ്ങനെ എപ്പോഴും താരങ്ങളുടെ മറകളിലേക്കും അറകളിലേക്കും കയറിച്ചെന്ന് ആണ്ടറുതി ആഘോഷിക്കാനാണോ ശരാശരി മലയാളീ പ്രേക്ഷകൻ കാത്തിരിക്കുന്നത്?  പ്രേക്ഷകനിൽ  വെറും ശ്രോതാവിനെയും ഉൾപ്പെടുത്തണം.  കാരണം റേഡിയോവിലും താരതല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.  
എന്തവസരം വന്നാലും താരങ്ങളുമായി സൊറ പറഞ്ഞുവേണം അതു കൊണ്ടാടാൻ എന്നു വരുത്തിത്തീർക്കുന്ന ടെലിവിഷൻ സെൻസിബിലിറ്റിയെപ്പറ്റി, ആർക്കുണ്ടായാലും, എനിക്ക് വലിയ മതിപ്പില്ല.  

ആവശ്യത്തിനാവാം.  വല്ലപ്പോഴുമാകാം.  പക്ഷേ കാള പെറ്റെന്നു കേട്ടാലും മാനം മറിഞ്ഞുവീണെന്നു കേട്ടാലും സിനിമാസംസാരം ഇറക്കുന്നത്, മര്യാദയായി പറഞ്ഞാൽ, ബോറാണ്.  അവർ അവതരിക്കുന്നത്
കഥാപാത്രങ്ങളായും പാത്രങ്ങളായും മാത്രമല്ല.  എന്തെല്ലാമോ സാധനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശവാഹകരായും അവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു.  അമ്മമാർ മുലയൂട്ടണമെന്നു പറയാൻ, നികുതി കൊടുക്കണമെന്നു പറയാൻ, ചെരുപ്പും കുരിപ്പും ഭാഗ്യവും കുറിയും വിൽക്കാൻ, അവർ വരുന്നു.  അങ്ങനെ എന്തിന്റെയും സന്ദേശം വഹിച്ചുകൊണ്ട് അവർ എത്തുന്നതിനെ നമ്മുടെ മുഖ്യൻ പോലും വിമർശിച്ചിരിക്കുന്നു.  ടെലിവിഷനും സ്വീകരമുറിയും, ജീവിതം മൊത്തത്തിലും, സിനിമവൽക്കരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഒരു വിശാലവിചിന്തനമായി കണക്കാക്കണം വി എസ്സിന്റെ ആ പരാമർശത്തെ.  അതും, ഓണം വിർച്വൽ  റിയാലിറ്റിയായി മാറുന്നതിനെപ്പറ്റിയുള്ള എന്റെ ആലോചനയും ഒരേ നേരത്തുണ്ടായത് യാദൃച്ഛികം മാത്രം.

പുളി പഴകുംതോറുമേറിടും




പുളി പഴകുംതോറുമേറിടും



കെ കരുണാകരൻ മരിച്ചിട്ട് എത്ര കൊല്ലമായി?  മലയാറ്റൂർ രാമകൃഷ്ണൻ മരിച്ചിട്ട് പതിനഞ്ചു കൊല്ലമായി.  അതിനെക്കാളേറെയായി ജെ സി ഡാനിയൽ മരിച്ചിട്ട്.  അവരെ ചുമ്മാ പ്രതിയോഗികളാക്കിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ എനിക്കറിയില്ല.  അദ്ദേഹം പോയിട്ട് എത്രകാലമായെന്നും അറിയില്ല.  അദ്ദേഹത്തിന്റെ പഴയഒരു പുസ്ത്കം പഴയൊരു പുളി പുതുക്കിയെടുക്കുന്നുവെന്നു മാത്രം മനസ്സിലാക്കുന്നു.  കാലപ്പഴക്കം കൊണ്ട് ഒന്നിന്റെയും പുളി മാറണമെന്നില്ലെന്ന സത്യം എന്റെ പുതിയ അറിവാകുന്നു.

കരുണാകരനെയും മലയാറ്റൂരിനെയും എനിക്കറിയാം.  ആദ്യത്തെയാളുടെ ആദ്യത്തെ ജീവിതകഥ എഴുതിയ ആളാണ് ഞാൻ.  രണ്ടാമത്തെ ആൾ എന്നെപ്പറ്റിയും ഒരധ്യായം  എഴുതിപ്പിടിപ്പിച്ചു, അദ്ദേഹത്തിന്റെ ഓർമ്മകളുടെ ആൽബത്തിൽ.  അദ്ദേഹം സി പി ഐ എന്ന അഖിലലോകകക്ഷിയുടെ ഔപചാരികാംഗത്വം വേണ്ടെന്നുവെച്ചപ്പോൾ രാജിപത്രം എഴുതിയത് ഞാനായിരുന്നു എന്നൊരു കഥ പ്രചാരത്തിലുണ്ടെന്ന് മലയാറ്റൂർ തന്നെ പറഞ്ഞ് ഞാൻ അറിഞ്ഞു..

ഇത്രയും ആത്മകഥ വിളമ്പാൻ തോന്നിയത് അവരിൽ ആരോപിച്ചിട്ടുള്ള ജാതിക്കുമ്മിക്കമ്പത്തെപ്പറ്റി രണ്ടു വാക്കു പറയാൻ അവസരം ഉണ്ടാക്കാൻ വേണ്ടിയാണ്.  സർക്കാർ യന്ത്രത്തിൽ രണ്ടു തരത്തിൽ മുഴുകിയിരുന്നവരാണ് കരുണാകരനും മലയാറ്റൂരും.  അതിനെ തരം പോലെ  പ്രവർത്തിപ്പിക്കുന്നതും നിലപ്പിക്കുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതഹരം.  അതിന്റെ കളികളും കമ്മട്ടങ്ങളും മാത്രമേ വേണ്ടിയിരുന്നുള്ളു ആ കളിയഛന് നേരപോക്കാൻ.  രാഷ്ട്രീയത്തിലെ ദൈനന്ദിനഷഡ് യന്ത്രങ്ങളെ  പ്പറ്റിയല്ലാതെ, കലയെപ്പറ്റിയോ കഥകളിയെപ്പറ്റിയോ ജെ സി ഡാനിയൽ തുടങ്ങിവെച്ച സിനിമയെപ്പറ്റിയോ  ഉള്ള വാർത്തയൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചടക്കിയിരുന്നില്ല.

മലയാറ്റൂർ സർക്കാർ യന്ത്രത്തിൽ പെട്ടുപോയതായിരുന്നു.  കഥയും കലയും സിനിമയും നുരഞ്ഞുയരുന്ന സൌഹൃദങ്ങളുമായിരുന്നു എന്നും  അദ്ദേഹത്തിന്റെ രാപകലുകളുടെ ഉള്ളടക്കം.  മഹിതോദാരമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറഞ്ഞുകൂടാ.  പക്ഷേ മലയാറ്റൂർ എഴുതുന്നതെന്തും  ആരും വായിച്ചുപോകുമായിരുന്നു.  അദ്ദേഹത്തിന്റെ  സിനിമാസങ്കല്പവും അതുപോലെ സാധാരണവും അധൈഷണികവും ആയിരുന്നെന്നു പണ്ഡിതർ വിലയിരുത്തിയേക്കും.  ആ നിലപാടിലേ അദ്ദേഹം സാംസ്ക്കാരികവിഭാഗം കൈകാര്യംചെയ്തിരുന്നപ്പോൾ ഓരോന്നിനെയും വിലയിരുത്തിയിരുന്നുള്ളുവെന്നും സമ്മതിക്കണം.  അദ്ദേഹം തന്നെ അതു തുറന്നു സമ്മതിക്കുമായിരുന്നു, അവസരം ഉണ്ടായിരുന്നെങ്കിൽ.

എന്നാൽ കരുണാകരനോ മലയാറ്റൂരോ നായരെയും നാടാരെയും പട്ടരെയും പുലയനെയും  ജാതിനോക്കി വിലയിരുത്തിയിരുന്നുവെന്നു പറഞ്ഞാൽ അതൊരു മരണാനന്തരനിന്ദയായിരിക്കും.  ജാതിയെ രാഷ്ട്രീയക്കലിക്ക് നല്ലപോലെ ഉപയോഗപ്പെടുത്തിയ ആളാണ് കരുണാകരൻ.  നായന്മാരുടെ പാർട്ടിയിലെ നാലാൾ അഞ്ചു വഴിക്കു നീങ്ങുന്നതുകണ്ടപ്പോൾ, അവരിൽ ഓരോരുത്തരുടെയും വിശ്വസ്തനാകാനുള്ള കളി കളിച്ചു അദ്ദേഹം.  ഈഴവരുടെ പാർട്ടിയിലും അതു തന്നെ നടന്നു.  തമ്മിൽ തെറി പറഞ്ഞൂ വലഞ്ഞ ഗുരുവിന്റെയും ശിഷ്യന്റെയും നന്ദിയും വിശ്വാസവും അദ്ദേഹത്തിനായിരുന്നു.  ഗുരുവായൂരമ്പലത്തിൽ പഞ്ചവാദ്യം കൊട്ടാൻ പറയന്  അവസരം വേണമെന്ന വാദവുമായി സ്വാമി ഭൂമാനന്ദ രംഗത്തെത്തിയപ്പോൾ പൊട്ടിത്തെറിച്ച വികാരം എത്ര അയത്നലളിതമായാണ് ലീഡർ കൈകാര്യം ചെയ്തത്!  വിവാദം മൂക്കുമ്പോൾ,  വാശി പിടിക്കുന്ന കുട്ടികളെ അഛനമ്മമാർ കൈകാര്യം ചെയ്യുന്നതുപോലെ, ശ്രദ്ധ മറ്റൊന്നിലേക്കു തിരിക്കുകയായിരുന്നു വിവാദവല്ലഭനായ കരുണാകരന്റെ ശൈലി.  ഗുരുവായൂർ ഊട്ടുപുരയിൽ  ഹരിജനങ്ങളോടൊപ്പമിരുന്ന് അദ്ദേഹം ജാതിക്കോമരങ്ങളെയും അതുപോലുള്ള മറ്റു മരങ്ങളെയും നേരിട്ടു.  നായരെയോ പട്ടരെയോ അനുകൂലിക്കുന്ന ആളായി  അദ്ദേഹം അറിയപ്പെട്ടില്ല.  രാഷ്ട്രീയവൈരികൾ അദ്ദേഹത്തിനെതിരെ ഒട്ടൊക്കെ ഫലപ്രദമായിത്തന്നെ എടുത്തെറിയാൻ കണ്ട ആരോപണാസ്ത്രങ്ങൾ വിരളമല്ല.  അവയിൽ പെടാത്തതാണ് നാടാർ വിരോധം.  മലയാറ്റൂരിന്റെ സൌന്ദര്യചിന്തയെപ്പറ്റിയും ഭക്ഷണക്രമത്തെപ്പറ്റിയും രാഷ്ട്രീയസങ്കല്പത്തെപ്പറ്റിയും അഭിപ്രായഭേദം ഉള്ളവർ ഏറെയുണ്ടാകാം, അദ്ദേഹം കലാകാരന്മാരെ ജാതി നോക്കി പന്തി തിരിച്ചോ പന്തിക്കു പുറത്തോ ഇരുത്തിയിരുന്നുവെന്ന് അദ്ദേത്തെ അറിഞ്ഞിരുന്നവർ ആരും പറയില്ല.

എന്നാലും അവർ അനുവർത്തിച്ചതായി അന്തരിച്ച ചേലങ്ങാട് ഗോപാലകൃഷ്ണൻ എന്നൊരു സിനിമാചരിത്രകാരൻ പറയുന്ന നയത്തിന്റെയും നിലപാടിന്റെയും പേരിൽ പുളിച്ച ചർച്ച പൊങ്ങിവന്നിരിക്കുന്നു.  കൊള്ളാവുന്ന,  വിവാദാതീതമായ, സിനിമ ഉണ്ടാക്കുന്ന കമൽ  ആ നിലപാടിനെപ്പറ്റിയുള്ള  കഥയുടെ ചുവടു പിടിച്ച് അവഗണിക്കപ്പെട്ട ഡാനിയലിനെ പാടിപ്പുകഴ്ത്തിയൊരുക്കിയിരിക്കുന്ന കരുണാകരനും മലയാറ്റൂരിനും വൈരികൾ നൽകാത്ത അവമതി വൈകിയാണെങ്കിലും നൽകിയിരിക്കുന്നു.  സംഭവങ്ങളെയും ആളുകളെയും സന്തുലിതബോധത്തോടെ കാണാറുള്ള കമലിന്  നോട്ടം ഒരു നിമിഷം പിഴച്ചുവെന്നുണ്ടോ?  

പഴയൊരു വിധിയോ വീക്ഷണമോ പുളിക്കുന്ന ചരിത്രമായി പുനർവിചരണക്കു വരുന്നത് അസാധാരണമല്ല.  ഡാനിയലിനെപ്പറ്റി മലയാറ്റൂരും കരുണാകരനും  ധരിച്ചുവെച്ചിരുന്നതെല്ലാം പാഴായിരുന്നുവെന്ന പ്രചാരണത്തിന്റെ ഘട്ടത്തിൽത്തന്നെ കർണാടകത്തിൽ കെ ജെ ഷാ എന്ന തത്വചിന്തകനെപ്പറ്റി പൊരിയുന്ന ചർച്ചക്ക് രസ്കരമായ യാദൃഛികതയുണ്ട്.  ഷായെപ്പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്.  പക്ഷേ അദ്ദേഹം വലിയൊരു   ദാർശനികനായിരുന്നത്രേ.  വിറ്റിംഗ്സ്റ്റൺ എന്ന കേംബ്രിഡ്ജ് പ്രൊഫസറുടെ അരുമശിഷ്യനായിരുന്നു ഷാ എന്നു കേൾക്കുന്നു.  പ്രൊഫസറുടെ വിലപ്പെട്ട കൃതികൾ മരണാനന്തരം അച്ചടിപ്പിക്കാൻ മുൻ  കൈ എടുത്തത് അദ്ദേഹമായിരുന്നു.  അദ്ദേഹത്തെപ്പറ്റി വൈകിവന്ന ഒരു അപവാദത്തിനു മറുപടിയുമായി മകൾ വീരവല്ലി രംഗത്തെത്തിയിരിക്കുന്നു.

അഭിനയവും സിനിമയും കലർന്നതാണ് വിവാദം.  അതുയർത്തിയ പുസ്തകം പുറത്തിറങ്ങിയിട്ട് രണ്ടു കൊല്ലമായി.  അതിനു നിദാനമായ സംഭവം നടന്നിട്ടോ  പത്തിരുപതു കൊല്ലവും.  ഗീ‍ീശ് കർണാഡിന്റെ ആത്മകഥയിലാണ് ഷായെപ്പറ്റിയുള്ള ആരോപണം ഉന്നയിക്കപ്പെട്ടത്.  ഗിരീശ് കേന്ദ്രസംഗീത നാടകക്കാദമിയുടെ അധ്യക്ഷ്നായിരുന്നപ്പോൾ ഷായെ ഒരു സെമിനാറിന്റെ ചുമതല ഏല്പിക്കുകയുണ്ടായി.  വിഷയം പഴയതു തന്നെ: ഭരതന്റെ  നാട്യശാസ്ത്രം.  ആരോപണവും പഴയ ശീലിലുള്ളതുതന്നെ.  ഷാ തന്റെ സിൽബന്തികളെ സൽക്കരിക്കാൻ ആ അവസരം ഉപയോഗപ്പെടുത്തിയത്രെ.  പറയുന്നതാകട്ടെ, ഷായുടെ പ്രശംസകനായിരുന്ന കർണാഡും.  അഛന്റ് ഭാഗം ഏറ്റുപിടിച്ചിരിക്കുകയാണ് മകൾ, കാൽനൂറ്റാണ്ടിന്റെ പഴക്കം കൊണ്ടു പുളിച്ചുപോയിരിക്കുന്ന വിവാദത്തിനിടയിൽ.

വേറൊരു തലത്തിൽ പഴകിയ കാര്യങ്ങൾ പുറത്തെടുത്തു പുളിപ്പിക്കാൻ വൈദഗ്ധ്യം നേടിയവരാണ് മലയാളികൾ.  പത്തുമുപ്പതുകൊല്ലത്തിനുശേഷമാണ് വയനാട്ടിൽ   വർഗീസ് എന്ന തീവ്രവാദിയെ വെടിവെച്ചുകൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരു പഴയ ഐ ജി ജയിലിലായത്.  ഒന്നും കൂസാതെ നാലുപേരെ നമ്പറിട്ടു കൊന്ന കഥ  എത്രയോ കൊല്ലത്തിനുശേഷം പുറത്തിറക്കിയ ഇടുക്കിയിലെ രാഷ്ട്രീയക്കാരൻ അങ്ങനെ കുരുക്കിലാവുമെന്നു കരുതിക്കാണില്ല.  ഒരു മൂച്ചിനു തട്ടി മൂളിച്ചതാണ്.  എത്ര പഴകിയാലും പുളി വിട്ടു മാറണമെന്നില്ല.

സാഹിത്യത്തിലുള്ള എന്റെ മുറി അറിവുവെച്ചുകൊണ്ട് ഞാനും നോക്കിയിരുന്നു പഴയതിലെ പുളിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ.  എല്ലാവർക്കും അറിയാവുന്നതാണ് ഗീതഗോവിന്ദത്തിന്റെ ഭംഗികൾ.  ഞെരളത്ത് രാമപ്പൊതുവാൾ അതു ചൊല്ലുന്നതു കേട്ടാൽ ഭക്തിയില്ലാത്തവരും ഒരു നിമിഷം നിശ്ശബ്ദരാകും. പക്ഷേ അർഥം തേടിച്ചെന്നാലോ? വെറും രതിയും “തടമുല തഴുകലും” മാത്രമല്ല, വിപരീതരതിയും ജയദേവന്റെ പരാമർശത്തിൽ  വരുന്നതുകാണാം.  ഭക്തിയാണോ ആ വരികൾ ഉദ്ദീപിപ്പിക്കുക എന്ന ചോദ്യം കുറെ കാലമായി എന്റെ മനസ്സിൽ ഇഴഞ്ഞു നറ്റക്കുന്നു.  പക്ഷേ അതൊന്നും വിവാദമാകാതെ, ദാർശനികചർച്ചയിൽ മുങ്ങിപ്പോകുന്നതായാണ് അനുഭവം.  കൃഷ്ണന്റെ തുടയുടെ വർണനത്തിൽ തുടിക്കുന്ന മേല്പത്തൂരിന്റെ ഭാവത്തെപ്പറ്റിയും ഞാൻ ആലോചിക്കായ്കയല്ല.  ഉപനിഷത്തുകളെ സുന്ദരിമാരോടുപമിക്കുന്നതിലെ  പുരുഷലൈംഗികഭാവനയെപ്പറ്റിയും ഞാൻ ചിലരോടൂ ച്ച്ഃഓദിക്കുകയുണ്ടായി. “ഓ, അങ്ങനെയൊരു ഭാവവുമുണ്ടോ,“ എന്ന മറുപടി കേട്ടതല്ലാതെ ഒന്നുമുണ്ടായില്ല.  എന്നാലും, ഞാൻ ആശിക്കുന്നു, ഇതൊക്കെ മിടുക്കന്മാർ വിചരിച്ചാൽ വിവാദമാക്കാവുന്നതേയുള്ളു.  വിവാദമായാൽ, കമലിന്റെ സിനിമ കാണാൻ കൂറ്റുതൽ ആളുകൾ തിരക്കിട്ടേക്കാമെന്നതുപോലെ, കൂറ്റുതൽ നാരായണീയവും ഗീതഗോവിന്ദവും അച്ചടിക്കപ്പെടാം.

ആത്മവിദ്യാലയമേ...!



ആത്മവിദ്യാലയമേ...!


കമുകറ പുരുഷോത്തമൻ പാടി ഇതിഹാസമാക്കിയ ആത്മവിദ്യാമേ എന്ന  ഗാനത്തിന്റെ ഓർമ്മ വീണ്ടും തെളിഞ്ഞത് കഴിഞ്ഞയാഴ്ച ഹിന്ദുവിന്റെ ബംഗളൂരു എഡിഷൻ വായിക്കുമ്പോഴായിരുന്നു.  അതിലെ ഒരു വാർത്താശകലത്തിൽനിന്നു പൊങ്ങിയ പൊടിപടലമായിരുന്നു പിന്നെ കുറേ ദിവസം മനസ്സിൽ.  അവിടെ ഒരു മുറിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഒരു സർവകലാശാല സ്ഥാപിക്കാൻ അനുമതി കിട്ടിയിരിക്കുന്നു.  നിയമസഭ പസ്സാക്കിയതാണ് അതിനുള്ള നിയമം.  അതിനു മാത്രമല്ല, വേറെ കുറേ സ്വകാര്യസർവകലാശാലകൾ രൂപീകരിക്കാനും ബിൽ ആയിട്ടുണ്ടു പോലും.  സർവകലാശാല ഇല്ലാത്തതുകൊണ്ട് കലയും ശാലയും സർവവും ഇല്ലെന്നു വരരുതല്ലോ.  

അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല എന്നായിരിക്കും സ്ഥാപനത്തിന്റെ നാമധേയം.  ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉണ്ടായിരിക്കും.  നാല്പതേക്കർ സ്ഥലത്ത് പഠനവും ഗവേഷണവും പൊടി പൊടിക്കും.  മനുഷ്യകാന്തികവലയം, രുദ്രാക്ഷസംഖ്യാശാസ്ത്രം, വാസ്തുവിദ്യ അങ്ങനെയങ്ങനെ പല വിചിത്രവിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉണ്ടായിരിക്കും.  ഏതു തരം അസുഖം മാറ്റാനുമുള്ള ഒറ്റമൂലികളെപ്പറ്റിയും ഇരട്ടപ്രയോഗങ്ങളെപ്പറ്റിയും അവിടെ സൈദ്ധാന്തികവും പ്രായോഗികവുമായ ജ്ഞാനം വിതരണം ചെയ്യപ്പെടും.

അതിനൊക്കെയുള്ള പ്രാപ്തി അധ്യാത്മ സർവകലാശാലയുടെ തുടക്കക്കാരനായ ഹരീശ് എന്നൊരാൾക്ക് ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. ചികിത്സകനും പ്രോപദേശകനും പരിശീലകനും മറ്റും മറ്റും മറ്റുമാണ് പ്രസ്തുത ഹരീശ്.  ഹൃദ്രോഗവും ആമാശയരോഗവും മസ്തിഷ്കരോഗവും പിടിപെട്ട ഒന്നര ലക്ഷം ആളുകളെ അദ്ദേഹം ഇതിനകം സുഖപ്പെടുത്തിയിട്ടുണ്ടത്രേ.  ഇനി ചികിത്സ വേണ്ടവർ ഇല്ലാതെ ചികിത്സകൻ കഷണിക്കുന്ന കാലം വരാതിരുന്നാൽ മതി.  അങ്ങനെയുള്ള ഹരീശിന്റെ നിയന്ത്രണത്തിൽ നടക്കുന്ന ട്രസ്റ്റിന്റെ അധ്യാത്മ സർവകലാശാല അറിവിന്റെ പാരാവാരം ആകുമെന്നതിൽ സംശയമില്ല.

ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും മുറക്ക് എതിർക്കുന്നുണ്ട്.  അതു ശരിയല്ലെങ്കിലും പതിവാണ്.  അവർ പരിചയിക്കാത്ത വിഷയങ്ങളും വഴികളും വേണ്ടെന്നാണ് അവരുടെ പക്ഷം.  ഒരാൾ പറഞ്ഞിരിക്കുന്നു, ഇത്രയും അശാസ്ത്രീയമായ ഒരു സർവകലാശാല വേറെ ഇല്ല.  ഇനിയും അതുപോലത്തെ സ്ഥാപനങ്ങൾ വരുമ്പോൾ ആ വാദം പൊളിഞ്ഞുകൊള്ളും.  അതിനുള്ള ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.  രാഷ്ട്രീയാവശ്യത്തിനും കുത്സിതമായ ചിന്താഗതിക്കും ഉതകുന്നതായിരിക്കും ഇത്തരം സ്ഥാപനങ്ങൾ എന്നതാണ് വേറൊരു പരാതി.  അത്രയേറെ വിദ്യാർഥികളും അധ്യാപകരും ഗവേഷകരും കുത്സിതമായ മനസ്സുകളുടെ ഉടമകളാകാൻ കാത്തിരിക്കുകയാണെങ്കിൽ ആർക്ക് ആരെ രക്ഷിക്കാൻ കഴിയും?

ഇത്തരം തമാശയെ തമാശ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഗൌരവത്തോടെ കാണുന്നതാണ് ആപത്ത്.  പണ്ടൊരിക്കൽ രാജസ്ഥാൻ സർവകലാശാലയിൽ എച് എൻ മുഖർജി എന്നോ മറ്റോ പേരുള്ള ഒരാൾ അതുവരെ കേട്ടിട്ടില്ലായിരുന്ന ഒരു വകുപ്പിന്റെ തലവനായി വന്നു.  അധിമനശ്ശാസ്ത്രം എന്നു വിളിക്കാവുന്ന പാരാസൈക്കോളജി ആയിരുന്നു ആ നൂതനഗവേഷണവിഭാഗം.  പുനർജ്ജന്മവും കൂടുവിട്ടുകൂടുമാറ്റവുമൊക്കെയായിരുന്നു അനിവാര്യമായും മുഖർജിയുടെ നേതൃത്വത്തിലുള്ള പഠനപ്രക്രിയയുടെ വിഷയം.  കുറച്ചിട മുഖർജി ഇല്ലസ്റ്റ്രേറ്റഡ് വീക്കിലിയിലും മറ്റും വിളങ്ങി.  പിന്നെ ജനനചക്രം തുടർന്നോ ഇല്ലയോ എന്നറിയില്ല, മരുഭൂമിയിലെ ആ ഗവേഷണവിഭാഗം അടഞ്ഞു.

ശാസ്ത്രത്തിന്റെ അറിയപ്പെട്ട വഴിയിലൂടെയല്ലാതെ, അതേ സമയം പക്വമായ സാധാരണബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ, അനുഭവങ്ങളും അസംബന്ധങ്ങളും ഒരുപോലെ അന്വേഷണത്തിനു വിഷയമാക്കണമെന്നാണ് എന്റെ പക്ഷം.  ഗൌരവമായി റിപ്പോർട് ചെയ്യപ്പെടുന്ന ഒരു മനുഷ്യാനുഭവത്തെയും തള്ളീക്കളയേണ്ടതില്ല.  പുനർജ്ജന്മസങ്കല്പത്തിൽ ഊന്നിനിൽക്കുന്നതാണ് ടിബറ്റൻ ബുദ്ധമതം.  അവരുടെ അനുഭവസത്യം പഠിക്കേണ്ടതാല്ലേ?  നമ്മൾ യുക്തിവാദത്തിന്റെ കാർക്കശ്യത്തോടെ പുഛിച്ചുതള്ളൂന്ന മന്ത്രവാദം പയറ്റുന്നവരുടെയും പരീക്ഷിച്ചുനോക്കുന്നവരുടെയും എണ്ണം ചെറുതാണോ?  അതിന്റെ ഉള്ളടക്കവും വ്യാപനശേഷിയും മനസ്സിലാക്കാൻ ഗൌരവമായ ശാസ്ത്രീയശ്രമം തന്നെ വേണം.  അതിനൊരു സർവകലാശാല വേണോ, അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല അതിനു ശ്രമിക്കുമോ എന്നത് വേറെ കാര്യം.  

മനസ്സിന്റെ വിചിത്രസാധ്യതകളും സ്വഭാവങ്ങളും പഠിക്കുന്ന ഒരു ഗവേഷണസ്ഥാപനമുണ്ട് കാലിഫോർണീയയിൽ.  ഒരു തവണ അതിന്റെ പ്രധാനചർച്ചാവിഷയം ഇന്ദ്രജാലമായിരുന്നു.  കാർ വിഴുങ്ങുന്ന ഗോപിനാഥ് മുതുകാട് ഒന്നും വിഴുങ്ങുന്നില്ല എന്നു കാണികൾക്കറിയാം; എന്നാലും അദ്ദേഹം കാർ വിഴുങ്ങുന്നതായി അവർക്ക് തോന്നുന്നു.  അസത്യം സത്യമാണെന്ന് സത്യമായും അനുഭവപ്പെടുന്നു.  മനസ്സിന്റെ ഈ വിചിത്രതയായിരുന്നു തികച്ചും ശാസ്ത്രീയമായി നടത്തുന്ന ആ സ്ഥാപനത്തിന്റെ അന്വേഷണവിഷയം.  പ്രഗൽഭനും പൊറാട്ടുനാടകം കളിക്ക് കിട്ടാത്തയാളുമായ പ്രൊഫസർ മൈക്കേൽ ഗസനിഗയായിരുന്നു അതിന്റെ അധ്യക്ഷൻ.  

അത്തരം അധ്യയനഗവേഷണങ്ങൾ നമുക്ക് എല്ലാ മണ്ഡലങ്ങളിലും വേണം.  മരുന്നായാലും മന്ത്രമായാലും മണ്ണാപ്പേടിയായാലും മനുഷ്യസമൂഹത്തെ വിപുലമായും സ്ഥിരമായും ബാധിക്കുന്ന വിശ്വാസങ്ങളും പ്രയോഗങ്ങളും പഠിക്കാൻ പറ്റിയ സ്ഥാപനങ്ങൾ ഉണ്ടാവണം.  മുന്വിധികൾ ഇല്ലാത്ത, സർഗ്ഗാത്മകമായ യുക്തിബോധമുള്ള ഗവേഷകരെ വേണം അവയുടെ തലപ്പത്തിരുത്താൻ എന്നു മാത്രം.  മൺ മറഞ്ഞ ഏതോ ആചാരത്തിന്റെ പുനർനിർമ്മിതിക്കും അതുവഴി ചില്ലറ രാഷ്ട്രീയലാഭത്തിനും വേണ്ടി അത് ഉപയോഗപ്പെടുത്തരുതെന്നേയുള്ളു.  

പഴയ ചാർവാകനും പുതിയ റിച്ചാർഡ് ഡോക്കിൻസും ഒരു പുരുഷായുസ്സു മുഴുവൻ യുക്തിവാദം പറഞ്ഞുനടന്ന എം സി ജോസഫും എ ടി കോവൂരും എത്ര സമർഥമായി വാദിച്ചിട്ടും വിശ്വാസവും ആധ്യാത്മികതയും മനുഷ്യനെ വിട്ടു മാറുന്നില്ല.   
അദിമഭാവനയിലും അധുനാധുനകവിതയിലും അതു പൂവിട്ടുനിൽക്കുന്നു.  ഉപനിഷത്തുകളിലെന്നല്ല, റൂമിയുടെ ആത്മാവിഷ്കാരത്തിലും ടഗോരിന്റെ ഗീതാഞ്ജലിയിലും ജിയുടെ വന്ദനകേകളിലും കേൾക്കാവുന്നത് ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്തരിച്ച ഇരുപത്തൊന്നുകാരനായ തിരൂർകാരൻ കവിയുടെ വരികൾ തന്നെ.  “പാരാവാരം കരേറി കരകളെ മുഴുവൻ മുക്കിമൂടാതെ“ നിർത്തുന്ന ചൈതന്യത്തെ നമിക്കുന്ന വി സി ബാലകൃഷ്ണപണിക്കരുടെ ഭാവം സ്വാംശീകരിക്കാൻ കഴിയുന്നവരാണ് അധികവും.  അവരുടേ അനുഭവമാണ് ആധ്യാത്മികത.  അതു പഠിക്കാൻ ഒരു സ്ഥാപനമുണ്ടായാൽ തെറ്റൊന്നുമില്ല.  പക്ഷേ ഒന്നും  പഠിക്കുകയില്ലെന്ന ശാഠ്യത്തോടെ, മറ്റെന്തെല്ലാമോ നേടാൻ വേണ്ടി നടത്തുന്ന അധ്യാത്മഗവേഷണം ബോറാകാനേ തരമുള്ളുവെന്നും ഓർക്കണം.

അധ്യാത്മികതയെപ്പറ്റി കുരുട്ടുബുധിയുള്ളവർക്ക് മുന്നറിയിപ്പു നൽകാനെന്നോണം ചില വാർത്തകളും കഴിഞ്ഞ ആഴ്ച തന്നെ വരുകയുണ്ടായി.  പുതുതായി സ്ഥാനം ഏറ്റ ഫ്രാൻസിസ് മാർപ്പാപ്പയുടെ വെല്ലുവിളികളെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു വിദഗ്ധൻ തുറന്നടിച്ചതാണ് ഒരു വാർത്ത.  ലത്തീൻ അമേരിക്കയിലെന്നല്ല, പടിഞ്ഞാറൻ നാടുകളിൽ പൊതുവേ പുരോഹിതരുടേയും വിശ്വാസികളുടെയും എണ്ണം കുറഞ്ഞുവരുകയാണത്രേ.  അമേരിക്കയിൽ പുരോഹിതരുടെ ശരാശരി പ്രായം 64 ആയി ഉയർന്നിരിക്കുന്നു പോലും.  എന്നുവെച്ചാൽ, പുരോഹിതരാകാൻ ചെറുപ്പക്കാരെ കിട്ടാതായിരിക്കുന്നു എന്നർഥം.  

മറ്റൊരു വാർത്ത ലണ്ടനിലെ മനശ്ശാസ്ത്രഗവേഷകനായ പ്രൊഫസർ മൈക്കേൽ കിംഗും സഹപ്രവർത്തകരും നടത്തിയ സർവേയെപ്പറ്റിയായിരുന്നു.  പഴയ മട്ടിലുള്ള മതവിശ്വാസിയോ തികഞ്ഞ അവിശ്വാസിയോ സന്ദേഹവാദിയോ ആകാതെ, ചുമ്മാ അധ്യാത്മചിന്താപരനായ് നടക്കുന്നവർക്ക് മനോരോഗം പിടിപെടാൻ കൂടുതൽ ഇടയുണ്ടെന്നാണ് അവരുടെ നിഗമനം.  വിശ്വാസം ഭ്രമമല്ലെന്നും അതു മനസ്സിന്റെ ആരോഗ്യത്തിനുതകുമെന്നും വാദിച്ചുകൊണ്ടിറ്ങ്ങിയിട്ടുള്ള ഒരു പുസ്തകത്തെ പ്രൊഫസർ കിംഗ് നിശിതമായി വിമർശിച്ചതും അടുത്തിടെ തന്നെ.  അധ്യാത്മസർവകലശാലയിലെ പഠനവും ഗവേഷണവും ക്രമപ്പെടുത്തുമ്പോൾ ഇതുകൂടി ഓർത്താൽ നന്നായിരിക്കും.