Saturday, March 20, 2010

വേണം ഒരു പ്രതിമാനയം

തിരുവനന്തപുരത്ത് ആൽത്തറമുക്കിൽ മിനിയാന്ന് തിരക്കുകൊണ്ട് വഴി മുട്ടി നിന്നപ്പോൾ, സംഗീതസംവിധായകൻ ദേവരാജന്റെ പ്രതിമ കണ്ടു. സംഗീതസംവിധായകൻ എന്നങ്ങനെ ഒഴുക്കൻ മട്ടിലല്ല പറയുക. നാദബ്രഹ്മം എന്നോ ദേവരാഗം എന്നോ ഉച്ചസ്ഥായിയിൽ മൊഴിയുന്നതാണ് ഇപ്പോഴത്തെ ശൈലി. കടുകട്ടിയായ വിശേഷണമില്ലാതെ നമുക്ക് ഒന്നും പറയാൻ വയ്യെന്നായിരിക്കുന്നു. ദേവരാജന്റെ സംഗീതം വിലയിരുത്താൻ ഞാൻ ആളല്ല. അദ്ദേഹം വലിയ ആളായിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ വേറെ രണ്ടു കാര്യം ചൂണ്ടിക്കാണിക്കാനേ ഇവിടെ ഉദ്ദേശമുള്ളു.


ഒന്ന്, പ്രതിമയുടെ സ്വഭാവം. ദേവരാജനെ ഞാൻ നേരിൽ കണ്ടിട്ടില്ല. എന്നാലും പ്രതിമ അദ്ദേഹത്തെപ്പോലെത്തന്നെ ആയിരിക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഒരാളെ അയാളുടെ തനിപ്പകർപ്പായി അവതരിപ്പിക്കുന്നതിൽ കലയൊന്നുമില്ല. അതു ചെയ്യാനുള്ള കലാശൂന്യത നമുക്ക് ഉണ്ടുതാനും. ദേവരാജന്റെ രൂപം സംവേദനസാന്ദ്രമായ ഒരു മനസ്സിൽ വീഴ്ത്തുന്ന ഉയർച്ചതാഴ്ച്ചകളും നിഴൽവെളിച്ചങ്ങളും അതേ പടി കൊത്തിവെച്ചാൽ, ഇതാണോ ദേവരാജൻ എന്ന് കാണികൾ ചോദിക്കും. അവർക്കുവേണ്ടിയാണല്ലോ കവലകളിൽ പ്രതിമകൾ മുളച്ചുവരുന്നത്. അവർക്കുവേണ്ടിയാണെങ്കിലും, രണ്ടു കൈകളും ഭുജത്തിന്റെ പകുതിക്കു വെച്ച് മുറിച്ചെടുത്തതുപോലെ കണ്ടപ്പോൾ വേദന തോന്നി.


രണ്ടാമത്തെ കാര്യം. ഞാൻ ആ പ്രതിമ മിനിയാന്നേ കണ്ടുള്ളു എന്നതിൽ അത്ഭുതം തോന്നി. ദേവരാജന്റെ ചരമവാർഷികത്തിന്റെ തലേന്നാൾ ആയിരുന്നു അതെന്നത് വെറും യാദൃച്ഛികത. എത്ര തവണ ആ വഴിയേ കടന്നു പോയിരിക്കുന്നു! ഒരിക്കലും കണ്ടില്ല, തിരിച്ചറിഞ്ഞില്ല. ആൾ മാറിപ്പോവാതിരിക്കാൻ പ്രതിമയുടെ താഴെ പേരും ശ്രദ്ധയോടെ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും കണ്ടില്ല. എന്നെപ്പോലെ എത്ര പേർ അതു കാണാതെ കടന്നു പോകുന്നുണ്ടാവും! ആൽത്തറ മുക്കിൽത്തന്നെ ദേവരാജനെ പ്രതിഷ്ഠിക്കാൻ കാരണം? വേറെയുള്ള കൊള്ളാവുന്ന സ്ഥലമൊക്കെ സംവരണം ചെയ്തുകഴിഞ്ഞു കാണം! ദേവരാജന്റെ പേരിൽ ഒരു സംഗീതസഭയോ വിദ്യാലയമോ മതിയായിരുന്നില്ലേ? അങ്ങനെ പോയി എന്റെ കിറുക്കൻ വിചാരം.


ആളുകൾ മരിക്കാൻ കാത്തിരിക്കുകയാണ് നമ്മൾ പ്രതിമ ഉണ്ടാക്കാൻ. എവിടെ സ്ഥലമുണ്ടോ, അവിടെ പ്രതിമ ഉയരും. കേരളത്തിന്റെ മൊത്തം കണക്കെടുത്താൽ, ഏറ്റവുമധികം കാണുക നാരായണ ഗുരുവിനെയും ഇന്ദിര ഗാന്ധിയെയും ഏ കെ ജിയെയും ഇ എം എസ്സിനെയുമാവും. കൊത്തുപണിക്കാരന്റെ കഴിവുകേടിന്റെ അനുപാതത്തിൽ പ്രതിമകളിൽ വൈകൃതങ്ങൾ കാണും. പ്രതിമകളിലെ സൌന്ദര്യശൂന്യത കണ്ടു മടുത്തിട്ട്, ഒരിക്കൽ പി കെ ബാലകൃഷ്ണൻ, സംസാരത്തിനിടെ, പൊട്ടിത്തെറിച്ചു: “ആ നല്ല മനുഷ്യനെ കവലകളിൽ ഇട്ടു കാട്ടിയിരിക്കുന്നതു കണ്ടില്ലേ?” നാരായണ ഗുരുവിനെപ്പറ്റിയായിരുന്നു പരാമർശം. ഗുരുവിനെപ്പറ്റി ബാലകൃഷ്ണൻ രചിച്ച പുസ്തകം ഇന്നും കിടയറ്റതായി നിൽക്കുന്നു എന്നു കൂടി പറയട്ടെ.


കവലകളിലും കയറ്റങ്ങളിലും കവാടങ്ങളിലും പഞ്ചായത്തും നഗരസഭയും സർക്കാരും മുൻകയ്യും മുൻകാലും എടുത്ത് പടുത്തുയർത്തുന്ന പ്രതിമകൾ ഉണ്ട്. കൊടിയേന്തിയോ സലാം വെച്ചോ പുറമ്പോക്കിൽ ഞെട്ടിയുണരുന്ന പ്രതിമകളും ഉണ്ട്. അവയുടെയെല്ലാം സ്വഭാവം ഒന്നു തന്നെ: അനശ്വരത. ഉണ്ടായിപ്പോയാൽ നിലനിൽക്കും, കല്പാന്തം വരെ. തകരണമെങ്കിൽ, ഭൂമി പിളരണം, ആകാശം അടരണം. പെരുവഴിയുടെ നടുവിലാണ് പ്രതിമ പൊങ്ങുന്നതെങ്കിൽ, വഴി രണ്ടായി പിരിയും. വഴിക്കുവേണ്ടി പ്രതിമ ഇളക്കാൻ ആരും ധൈര്യപ്പെടില്ല. അതാണ് പ്രതിമയുടെ ശക്തി, ജീവിച്ചിരിക്കേ ഇല്ലാത്ത ശക്തി.


പ്രതിമാസ്ഥാപനം പോലെ ചിലവും വരവും ഇല്ലാത്തതാണ് വഴിക്കും വാസസ്ഥലത്തിനും പേരിടുന്നത്. പരേതനോടുള്ള ബഹുമാനാർത്ഥം ഇപ്പോൾ ചുളുവിൽ ചെയ്തുതീർക്കാവുന്ന ഒരു കര്യം പുള്ളിക്കാരന്റെ പേരിനെ ഒരു റോഡിന്റെ തുടക്കത്തിൽ അടിച്ചേൽ‌പ്പിക്കുകയാണ്. പരേതൻ മോശക്കാരനല്ല്ലെങ്കിൽ, റോഡിനല്ല, നഗറിനു തന്നെ മൂപ്പരുടെ പേർ വീഴും. കൂട്ടത്തിൽ പറയട്ടെ, ഇപ്പോൾ എവിടെയും നഗറുകളേ ഉള്ളു. നാട്ടിൻപുറങ്ങളും നന്മകളും കുറ്റിപ്പുറം പാലത്തിനടിയിലൂടെ ഒലിച്ചുപോയിരിക്കുന്നു. ഒരു പൊതുസ്ഥാപനവും ജനവും മനസ്സിരുത്തിയില്ലെങ്കിൽ, പരേതന് പരേതനാകുന്നതിനുമുമ്പുതന്നെ തന്നെ അനശ്വരനാക്കുന്ന നാമകരണം ഏർപ്പെടുത്താം. ആകാശവാണിയുടെ അടുത്തൊരിടത്ത് സ്ഥലം വാങ്ങി താമസമാക്കിയ ഒരാൾ, ഒരു ദിവസം അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരെഴുതി ഒരു പലക കുത്തിനിർത്തി. പിന്നെ അതായി ആ നഗറിന്റെ പേർ. അതോടെ മൂപ്പരുടെ പഴയ പേർ--ചീത്തപ്പേർ-- ഒഴുകിപ്പോയെന്നു തോന്നുന്നു. പണം കട്ടതിന് അഞ്ചാറു കൊല്ലം അകത്തുകിടന്ന് ധനാഢ്യനായി പുറത്തുവന്ന മാന്യനെന്ന ചീത്തപ്പേർ അദ്ദേഹത്തിനുണ്ടായിരുന്നു. അതൊന്നും നോക്കിയല്ലല്ലോ പേരിടുക.


പണ്ടൊക്കെ സ്ഥലത്തിന്റെ പേരിൽ ആളുകൾ അറിയപ്പെട്ടു. ഇപ്പോൾ സ്ഥലം ആളിന്റെ പേരിൽ അറിയപ്പെടുന്നു. യമുനയുടെ തീരം അടുത്ത തലമുറ അറിയുക മായാവതിയുടെ പേരിലായിരിക്കും. ഒരു പക്ഷേ പ്രതിമാഭ്രമം ഇത്രയധികം പിടിപെട്ട വേറൊരു നേതാവ് അടുത്തൊന്നും ഉണ്ടാവില്ല. അവനവന്റെ രൂപം ഇത്രകണ്ട് ആസ്വദിക്കാൻ തോന്നുന്നതും ഒരു തരം രോഗം തന്നെ. പണ്ടൊരു യവനകഥാപാത്രം കുളക്കരയിലിരുന്ന് വെള്ളത്തിലെ പ്രതിബിംബം നോക്കി കോൾമയിർ കൊള്ളുമായിരുന്നു--മായാവതിയെപ്പോലെ. വെള്ളത്തിൽ ഒരു കല്ലു വന്നു വീണപ്പോൾ നാർസിസസ്സിനുണ്ടായ അനുഭവം മായാവതിക്കും ഉണ്ടാകും. അതുവരെ കൂടെക്കൂടെ പത്രങ്ങളിൽ വരുന്ന മുഴുപ്പേജ് പരസ്യങ്ങളിലുള്ള സ്വന്തം ചിത്രം നോക്കി രസിക്കാം. പത്രങ്ങൾക്ക് ചിരിക്കാം.


ഇതൊക്കെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്--പഠിച്ചാലും ഇല്ലെങ്കിലും. നമുക്ക് ഒരു പ്രതിമാനയം വേണം? ആരുടെ പേർ റോഡിനിടാം? ആർക്കൊക്കെ പ്രതിമ വേണം? എവിടെയെല്ലാം പ്രതിമ ആകാം? അമേരിക്കയിലെ വില്യംസ്ബർഗ് എന്ന സ്ഥലത്ത് ഒരു പ്രതിമോദ്യാനം കണ്ടതോർക്കുന്നു. അവിടത്തെ രാഷ്ട്രാപതിമാരുടെയെല്ലാം പ്രതിമകൾ നിരന്നു നിൽക്കുന്നു. പക്ഷേ പരേതാത്മാക്കളുടെ മാത്രം; ജീവിച്ചിരിക്കുന്നവർക്ക് അവിടെ പ്രവേശനമില്ല. നമുക്ക് ആളുകൾ കൂടുതൽ ഉള്ളതുകൊണ്ട് സ്ഥലം കൂടുതൽ വേണം. കവല തോറും കൊത്തിയ രൂപം പൊങ്ങാതിരുന്നാൽ സ്ഥലത്തിന്റെ ഭംഗി പോവില്ല. പിന്നെ ഒരാൾ പോയി എത്ര കാലം കഴിഞ്ഞിട്ടു വേണം പ്രതിമ കൊത്താൻ എന്നൊരു ധാരണ പൊതുവായി ഉണ്ടായാൽ കൊള്ളാം. ഭാവിയിൽ പ്രതീക്ഷയും വർത്തമാനത്തിൽ വിശ്വാസവും ഭൂതകാലത്തിൽ അഭിമാനവുമുള്ള ഒരു സമൂഹം, ചരിത്രത്തിന്റെ ശക്തികളെ അല്പം മാറിനിന്നേ വിലയിരുത്തുകയുള്ളു.

(മാർച് പതിനെട്ടിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Thursday, March 4, 2010

തിലകനും അമ്മയും ഞാനും

തിലകനും അമ്മയും അച്ഛനും മറ്റുമായി നടക്കുന്ന തർക്കത്തെപ്പറ്റി അഭിപ്രായം പറയാൻ എന്നെ വിളിക്കേണ്ട കാര്യമില്ല. എന്നിട്ടും ദൂരദർശൻ എന്നെ വിളിച്ചു. എല്ലില്ലാത്ത നാവുകൊണ്ട് ഞാൻ എന്തൊക്കെയോ തട്ടിവിട്ടു. അറിയാത്ത കാര്യത്തെപ്പറ്റി ചില സുവർണ്ണതത്വങ്ങൾ എഴുന്നള്ളിച്ചു. ഒരു തൊഴിൽ സംഘടന ഒരാളെ തിരഞ്ഞുപിടിച്ച് ഒതുക്കുന്നത് കൊള്ളില്ല. ഒതുക്കപ്പെടുന്നയാൾ പ്രകോപിതനാകാൻ അവസരം നോക്കിയിരിക്കുന്നതും കൊള്ളില്ല. പിന്നെ തർക്കത്തിന്റെ അതിർത്തിക്കപ്പുറത്തേക്കു പോയി. സിനിമ എന്ന ചിലവേറിയ വിനോദം ഒരു ദരിദ്രസമൂഹത്തിനു വേണോ?


പുതിയ സാങ്കേതിക വിജ്ഞാനത്തിന്റെ അത്ഭുതകരമായ സംഭാവനയാണ് സിനിമ. അനുഭവത്തിന്റെ കാഴ്ചയും കേൾവിയും അതീവസാന്ദ്രമായി അവതരിപ്പിക്കാൻ കഴിയുന്ന മാധ്യമം. പക്ഷേ അത് ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന രീതി എത്രയോ ചിലവേറിയതാണ്. ഗോട്ടിയും സൽഗുഡുവും കുറ്റിയും കോലും പാഠകവും കണ്ടും കേട്ടും കളിച്ചും വന്ന ഒരു കൊച്ചുസമൂഹം , ഏറെ പണം, ഇല്ലാത്ത പണം എന്നു തന്നെ പറയാം, ചിലവാക്കി, നിഴലും വെളിച്ചവും വഴി അനുഭവവിനിമയത്തിനൊരുങ്ങുമ്പോൾ, പന്തികേട് തുടങ്ങുന്നു.


കണക്കുകളിലേക്കു കടക്കാതെ ത്തന്നെ ചർച്ച തുടരാം. സിനിമയുടെ ലോകമായതുകൊണ്ടും, പണത്തിന്റെ വിപണിയായതുകൊണ്ടും, മായികത മറയാതെ നിൽക്കും. ആദ്യം നിർമ്മാണത്തിന്റെ ചിലവ് നോക്കുക. നാലും അഞ്ചും കോടിയാണ് പറഞ്ഞുകേൾക്കുന്നത്, ഒരു സാദാ മലയാളം സിനിമയുടെ ചിലവായിട്ട്.. അതിൽ ഒരു സുപ്പർ ഡ്യൂപ്പർ താരമുണ്ടെങ്കിൽ, ചിലവിന്റെ നാലിലൊന്നെങ്കിലും അയാൾ കൊണ്ടുപോകും. സൂപ്പറിനെ ഒഴിവാക്കുകയോ അയാളുടെ വേതനം വെട്ടിക്കുറക്കുകയോ ആണ് ചിലവു കുറക്കാനുള്ള ആദ്യമാർഗ്ഗം എന്നർത്ഥം.


ആ തുക ഒരിക്കലും പിരിഞ്ഞു കിട്ടുകയില്ല. മലയാളം സിനിമ കാണാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം നോക്കുക. ജനസംഖ്യ മൂന്നു കോടി. കുട്ടികളെയും വൃദ്ധരെയും ഒഴിവാക്കുക. കാണാൻ സൌകര്യമില്ലാത്തവരെ , താല്പര്യമില്ലാത്തവരെ , ഒഴിവാക്കുക. എത്ര ആളുകൾ എത്ര തവണ ഒരു സിനിമ കണ്ടാൽ അതിന്റെ മുടക്കുമുതൽ പിരിഞ്ഞുകിട്ടും? ആണ്ടുതോറും ഉണ്ടാകുന്ന എഴുപത്തഞ്ചോ എൺപതോ സിനിമകളിൽ നാലോ അഞ്ചോ മാത്രമേ കഷ്ടിച്ച് രക്ഷപ്പെടുന്നുള്ളുവെന്നാണ് നാട്ടുവർത്തമാനം.. ബാക്കിയുള്ളവയുടെ നഷ്ടം ആരു വഹിക്കും?


മലയാളം സിനിമ കാണുന്നവരുടെ എണ്ണം ഇനി കൂടാൻ പോകുന്നില്ല. ചിലവ് കുറയുന്ന മട്ടുമില്ല. അപ്പോൾ മലയാളിയുടെ ഈ ചിലവേറിയ വിനോദത്തിനുവേണ്ടി മാനത്തുനിന്നോ പതാളത്തിൽനിന്നോ പണം കോരിയെടുക്കേണ്ടിവരും. ധനപരമായി സ്വയം പര്യാപ്തമല്ല്ലാത്ത ഒരു വിനോദം ശീലിക്കുന്ന സമൂഹത്തിനെ ബാധിച്ചിരിക്കുന്നത് ഒരുതരം വട്ടു തന്നെ. അരവയർ നിറയാത്ത ആളുകൾ അമൃതം കഴിക്കാൻ ആശിക്കുന്ന സ്ഥിതി. ഇടശ്ശേരിയുടെ പുത്തകലവും അരിവാളും ഓർമ്മയില്ലേ? പട്ടിണി കിടക്കുന്ന കുട്ടികൾക്ക് പാലട പ്രഥമൻ ഊട്ടിയപ്പോൾ എന്തുണ്ടായി? അതിസാരം വന്ന് എല്ലാം ചത്തു പോയി. അത്ര തന്നെ. “ഇടി വെട്ടീ, പൊട്ടരുതൊറ്റകൂമ്പും കുടിലദുർമ്മർത്യതേ നിൻ കടക്കൽ“ എന്ന സിനിസിസം മുഴങ്ങിയത് അപ്പോഴായിരുന്നു..


രോഗാകീർണ്ണമായ സൌന്ദര്യബോധംകാരണം രണ്ട് ആപത്തുകൾ ഉണ്ടാകുന്നതു കാണാം. ഒന്ന്, താങ്ങാൻ വയ്യാത്ത ചിലവ് ഉണ്ടാക്കിവെക്കുന്ന വിധത്തിൽ ശ്വാസം മുട്ടിക്കുന്ന പ്രതിഫലം പറ്റുന്ന സൂപ്പർ ഡ്യൂപ്പർ താരത്തിന്റെ നിർമ്മാണം. താരത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. പത്തു കിട്ടുകിൽ നൂറു ഏണമെന്നു മോഹിക്കുന്നത് തീർത്തും മാനുഷികമായ രീതിയാണല്ലോ. പിന്നെ, പ്രതിഫലം ശ്വാസം മുട്ടിക്കുന്നതാണെന്നു വന്നാലേ സൂപ്പർ ഡ്യൂപ്പർ ആവുകയുമുള്ളു. ഈയിടെ രണ്ടു ചിത്രങ്ങൾ ഷൈൻ ചെയ്യാൻ നോക്കിയതു കണ്ടില്ലേ, അവയുടെ ചിലവിനെപ്പറ്റി ബഡായി പറഞ്ഞുകൊണ്ട്? ഹോളിവുഡിൽ അതാകാം; വളരെ വലുതാണ് വിപണി. പക്ഷേ കൊച്ചു കേരളത്തിൽ കോടിക്കളി തുടങ്ങിയാൽ, ഇടശ്ശേരിയുടെ കവിതയിലെന്ന പോലെ, ഇടി വെട്ടുക തന്നെ ചെയ്യും. അയഥാർത്ഥമോ അതിയഥാർത്ഥമോ ഒരു ധനസാഹചര്യം സൃഷ്ടിക്കുന്നതാണ് ആ വഴി രൂപപ്പെടുന്ന സൂപ്പർ താരസങ്കല്പവും രോഗാതുരമായ സൌന്ദര്യബോധവും.


അദ്വൈതവും കമ്യൂണിസവും കാച്ചുന്ന കൊച്ചുകേരളത്തിൽ ഇങ്ങനെയൊരു ധനപരമായ വൈരുദ്ധ്യവും വങ്കത്തവും നടമാടുന്നത് രസകരമായ അത്ഭുതമാകുന്നു. ധനപരമായ ഏതു വ്യവഹാരത്തിനും കാലക്രമത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാനുള്ള കഴിവുണ്ട്. അതില്ലെങ്കിൽ പൊട്ടിപ്പൊളിയും. ഉദാഹരണമായി കശുവണ്ടി വ്യവസായം നോക്കുക. കേരളത്തിന്റെ കശുവണ്ടിക്ക് പ്രിയം ഉണ്ടാക്കുന്നത് അത് വറുത്തു തല്ലിയെടുക്കുന്ന വിരലുകളുടെ വിരുതാണത്രേ. ആ വിരലുകളുടെ ഉടമസ്ഥർ ഒരിക്കലും വളർന്നിട്ടില്ല. അന്നന്നത്തെ അഷ്ടിക്ക് വക കിട്ടിയാൽ ഭാഗ്യം എന്നാണ് എന്നും അവരുടെ വിചാരം. കശുവണ്ടി വഴി കോടീശ്വരന്മാരായത് കുറെ വ്യാപാരികൾ. അവർ ഉണ്ടാക്കിയ കോടികളുടെ കണക്ക് സൂപ്പർ ഡ്യൂപ്പർമാരുടെ ശ്വാസം മുട്ടിക്കുന്ന പ്രതിഫലത്തെ ഓർമ്മിപ്പിക്കുന്നു.


പണത്തിന്റെ രൂപരേഖ എന്ന പഴയ പ്രഖ്യാതമായ പുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതറുടെ ഒരു വചനം ഇങ്ങനെ പോകുന്നു: “പണം ശൂന്യതയിൽനിന്നുണ്ടാവില്ല.” പണം ശൂന്യതയിൽനിന്നുണ്ടാവില്ലെങ്കിൽ, ആണ്ടുതോറും പൊട്ടിപ്പോകുന്ന എഴുപതും എൺപതും സിനിമകളുടെ ചിലവ് എവിടന്ന് എഴുതിയെടുക്കും? അതും സിനിമയെപ്പറ്റി പടരുന്ന പല പുരാവൃത്തങ്ങളിൽ ഒന്ന് അതായിരിക്കും? സൂപ്പർ ഡ്യൂപ്പർ താരത്തിന്റെ പ്രതിഫലത്തെപ്പറ്റിയും അല്പം വെളിപ്പെടുത്തൽ ആകാമെന്നു തോന്നുന്നു. പതിനഞ്ചോ ഇരുപതോ ദിവസത്തേക്കുള്ള വേതനമാണെന്നോർക്കണം കോടി! ഒരു സാധനത്തിനോ സേവനത്തിനോ ഉല്പാദനച്ചിലവിന്റെ എത്ര മടങ്ങ് വിലയാകാം എന്നത് സാധാരണ സാമ്പത്തിക ചിന്തയാകുന്നു? ഒരു നക്ഷത്രത്തിന്റെ വില എത്ര ഉയരാം? വിപണി അതു നിശ്ചയിച്ചുകൊള്ളും എന്നാകും മറുപടി. എന്നാലും ഉൽബുദ്ധകേരളത്തിന് ബന്ദു ദിവസങ്ങളിൽ ആലോചിക്കാവുന്ന ഒന്നാണ് ഈ വിഷയം.


രോഗാകീർണമായ സൌന്ദര്യബോധം വരുത്തിവെക്കുന്ന ഒരു സമൂഹ്യപ്രവണതയാണ് താരാരാധന. ചാനലുകൾ ചവറുപോലെ ഇറങ്ങിയതോടെ ആ പ്രവണത, സാഹിത്യഭാഷയിൽ മൊഴിഞ്ഞാൽ, അപ്രതിഹതമായിരിക്കുന്നു. ചാനലിൽ എന്തിനും താരമേ ഉള്ളൂ. താരം എങ്ങനെ ഉടുക്കുന്നു, ഉണ്ണൂന്നു, ഉറങ്ങുന്നു, ഉഴപ്പുന്നു...? അതാണ് അവതാരകരുടെ അന്വേഷണവിഷയം; അതാണ് പ്രേക്ഷകരുടെ മോക്ഷം! താരം ഓണം എങ്ങനെ ആഘോഷിച്ചു? എങ്ങനെ പൊങ്കാലയിട്ടു? താരത്തിന് ഏതു ഗാനം പ്രിയം, ഏതു ഗാനം അപ്രിയം? താരത്തിന്റെ വാരഫലം എന്ത്? സത്യസന്ധതയെപ്പറ്റി താരം എന്തു പറയുന്നു? നികുതി നേരാംവണ്ണം കൊടുക്കണമെന്നു പറയാൻ താരം എന്തെല്ലാം വാക്കുകൾ ഉപയോഗിക്കുന്നു. കൊള്ളാം, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടേല്ലാം പുളയുന്ന താരം മാത്രം!


ചരിത്രത്തിന്റെ സന്ധികളിൽ ഒരു സമൂഹം ആരെയൊക്കെ ആദർശപുരുഷന്മാരായി കാണുന്നു? സാമൂഹികമായ ആത്മാവിന്റെ ബലിഷ്ഠതയുടെ സൂചകമായിരിക്കും ആ ചോദ്യത്തിന്റെ ഉത്തരം. വള്ളിക്കുടിലിൽ തപം ചെയ്യുന്ന മുനി ചിലപ്പോൾ ഗുരുവാകാം. വാളും പരിചയമേന്തി വരുന്ന സേനാധിപൻ ചിലപ്പോൾ രക്ഷാപുരുനാകാം. നീണ്ട ഒരു ഊന്നുവടിയും നേരിന്റെ വെളിച്ചവും മാത്രം ആയുധമായ ഒരാളും വല്ലപ്പോഴും വഴികാട്ടിയാകാം. ഒറ്റപ്പെട്ടവനെയും നഷ്ടപ്പെട്ടവനെയും കൈ പിടിച്ചുയർത്തുന്നവരും ചിലപ്പോൾ ആദർശരൂപങ്ങളാകാം.


അനുഭവങ്ങളെ അഭിനയിച്ചു കാട്ടുന്ന, ഒരർത്ഥത്തിൽ സത്യത്തിന്റെയോ സാധ്യതയുടെയോ അനുകരണത്തിനു ശ്രമിക്കുന്ന, നടൻ, പൊളിഞ്ഞുപോകുന്ന സിനിമയിൽ, നന്മയുടെയൂം ലാളിത്യത്തിന്റെയും ധൈര്യത്തിന്റെയും സൂപ്പർ രൂപമായി വരുന്ന കോടിതാരം, എപ്പോഴാകും ഒരു സമൂഹത്തിന്റെ ധർമ്മദൈവമാകുക? അപ്പോൾ ആ സമൂഹത്തിന്റെ മാനസിക നില എന്തായിരിക്കും? തിലകനും അമ്മയും അച്ച്ചനും തമ്മിലുള്ള വഴക്കിൽ ഉന്നയിക്കപ്പെടാവുന്ന ഒരു ചോദ്യം ഇതു കൂടിയായിരിക്കും.

(മാർച്ച് നാലിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Wednesday, March 3, 2010

ശപിക്കപ്പെട്ട കുറെ ആംഗലവും അലങ്കാരവും

തരൂരിന്റെ കഷ്ടകാലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ തരൂർ സ്വരൂപത്തിലെ കാരണവർ ഹൈദർ അലിയുടെ സഹായം തേടിയിരുന്നു. ഡിണ്ടിഗലിൽ പാളയമടിച്ചിരുന്ന മൈസൂർ പടത്തലവൻ അതു തന്നെ തഞ്ചമെന്നു കരുതി മലയാളക്കരയിൽ കുതിര കയറി. പിന്നെ തരൂരിനെയും സാമൂതിരിയെയും ഒരുപോലെ തകർത്തു.

ശശി തരൂർ അതു പോലൊരു ക്ഷണമോ അപേക്ഷയോ സൌദി രാജാവിനു കൊടുത്തില്ല. അക്ഷരാഭ്യാസമുള്ള ആരും പറയാവുന്നതേ വിദേശകാര്യസഹമന്ത്രി പറഞ്ഞുള്ളൂ. പാകിസ്താന്റെ മേലുള്ള സ്വാധീനം ഇന്ത്യക്ക് അനുകൂലമായി ഉപയോഗപ്പേടുത്താൻ സൌദിക്ക് സൌമനസ്യമുണ്ടായാൽ, ആർക്കെങ്കിലും പുളിക്കുമോ? പുളിക്കും, അപ്പറഞ്ഞ പരന്ത്രീസൊന്നും തിരിയാത്തവർക്ക്. തിരിയുന്നവരിൽ തല തിരിഞ്ഞ ചിലർക്കും പുളിക്കും. തരൂർ എങ്ങാ‍ാനും രക്ഷപ്പെട്ടാലോ?

രാഷ്ട്രീയ ഗോദയിൽ ഇറങ്ങുമ്പോൾ തരൂരിന്റെ ദൌർബല്യം രണ്ടായിരുന്നു. ഒന്ന്, നന്നായി ഇംഗ്ലിഷ് പറയും. രണ്ട്, വേണ്ടപ്പെട്ടവർക്കെല്ലാം വേണ്ടപ്പെട്ടവനാണ്. ഒളിപ്പോരുകരെ ഇളക്കിവിടാൻ പോന്നതാണ് രണ്ടും. പുറത്തു വളർന്ന തരൂരിന് മലയാളം അറിയില്ലെന്ന പഴിയെല്ലാം പതിരായിപ്പോയി. കേന്ദ്രത്തിൽ കേരളത്തിന്റെ കേൾക്കാവുന്ന ശബ്ദവും കാണാവുന്ന രൂപവും അദ്ദേഹം ആയിപ്പോകുമോ എന്ന പേടി മാത്രം ശരിയാകുമെന്നു വന്നു. താരതമ്യേന പ്രായം ചെന്ന വിദേശമന്ത്രിയുടെ ഊർജ്ജസ്വലനായ ജൂനിയർ സഹപ്രവർത്തകൻ ലോകവേദിയിൽ സജീവസാന്നിധ്യമായപ്പോൾ , അദ്ദേഹത്തിന്റെ അമളിക്കു വേണ്ടി ഡൽഹിയിലെ നികുംഭിലകളിൽ അന്വേഷണം മുറുകുകയായിരുന്നു.

കന്നാലികളെച്ചൊല്ലിയായിരുന്നു ആദ്യത്തെ ബഹളം. അലങ്കാരവും ആംഗലവും പിടിക്കാത്തവർ വിമാനത്തിൽ കന്നാലികൾ കയറുമെന്നു വരുത്തിത്തീർത്തു. പരിശുദ്ധ പശുവെന്ന് പച്ച മലയാളത്തിലാക്കാവുന്ന ഒരു പ്രയോഗം സോണിയയെ ദുഷിക്കാനായിരുന്നുവെന്നായി വേറൊരു കണ്ടുപിടുത്തം. ഉയരാൻ മോഹിക്കുന്ന ഏതെങ്കിലും കാളിദാസനോ തരൂരോ താനിരിക്കുന്ന മരത്തിന്റെ തായ്ത്തടി വെട്ടുമോ? പശുവിനെ പരിഹസിച്ചു എന്ന് ആരും പറയാതിരുന്നതാണ് അത്ഭുതം. വിദേശകാര്യസഹമന്ത്രിക്ക് വിദേശനയം അറിയില്ലെന്നു വരുത്താനുള്ള ഏറ്റവും ഒടുവിലത്തെ യുദ്ധം റിയാധിലെ വരണ്ട വായുവിൽ ഒതുങ്ങിയതേയുള്ളൂ. ഇന്ദ്രപ്രസ്ഥത്തിലെ ഭാഷാപരമായ ഊഷരതയിൽ അതൊന്നു മുളപൊട്ടിക്കരിഞ്ഞെന്നു മാത്രം.

പഴയ ഒരു വിദേശമന്ത്രിയെപ്പറ്റി ഇങ്ങനെ പറഞ്ഞു കേട്ടിരുന്നു: വർത്തുളമായ അദ്ദേഹത്തിന്റെ ഓരോ വാക്യത്തിനും അതേ ഭാഷയിൽ വ്യാഖ്യാനം വേണം, മനുഷ്യർക്ക് മനസ്സിലാകണമെങ്കിൽ. തരൂരിന്റെ ദൌർഭാഗ്യം അദ്ദേഹത്തിന്റെ വർത്തുളതയല്ല, തല്പരനോ മന്ദനോ ആയ അനുവാചകന്റെ വക്രതയാകുന്നു. ആർക്കും വളച്ചൊടിക്കാൻ വയ്യാത്തവിധം “കാക്കേ കാക്കേ കൂടെവിടെ” മൊഴിഞ്ഞാലേ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പറ്റൂ--തരൂരിന്റെ തലത്തിൽ നീങ്ങുന്നവർക്ക് വിശേഷിച്ചും. വിഡ്ഢികൾക്കും വിലസാറാക്കാൻ വേണ്ടിയാണ് വിനയത്തെ ഒരു ഗുണമാക്കിവെച്ചിട്ടുള്ളതെന്ന വചനം തീർത്തും ഭോഷ്ക്കല.

രാജീവ് ഗാന്ധിയുടെ ഒരു ശീലം തരൂരും പങ്കിടുന്നതായി കാണാം. തോന്നുന്നത് തുറന്നടിക്കുന്നയാളായിരുന്നു കൊല്ലപ്പെട്ട പ്രധാനമന്ത്രി. ലോകത്തെ അദ്ദേഹം മിക്കപ്പോഴും തന്റെ സ്വീകരണമുറി പോലെ കണ്ടു, ഉള്ളു തുറന്നു. അതല്ല രഷ്ട്രീയത്തിന്റെ രീതി. കപടലോകത്തെപ്പറ്റി രമണനെപ്പോലെ മോങ്ങുകയല്ല, കാപട്യത്തെ ഒരു ശൈലിയായി സംസ്ക്കരിച്ചെടുക്കുകയാണ് താനെന്ന് രാഷ്ട്രീയക്കാരൻ മേനി പറയുന്നു. തരൂർ അത് ഇനിയും വശമാക്കേണ്ടിയിരിക്കുന്നു. പിന്നെ, ശോഭിക്കാനും ജയിക്കാനും സാധ്യതയുണ്ടെന്ന് തോന്നിക്കാതിരിക്കുന്നതും ശത്രുപീഡ കുറക്കും. എല്ലാം ഒരു തരം നയവും അഭിനയവും ആണെന്ന് അറിയുന്ന ആളാവണമല്ലോ വിദേശനയം രൂപപ്പെടുത്തുന്ന മന്ത്രി.

(മനോരമയിൽ മാർച്ച് നാലിനു വന്നത്)

Tuesday, February 23, 2010

അധികാരത്തോടു കലഹിച്ച ഒരാൾ

ഡോക്റ്റർ കെ എൻ രാജിനെ ഓർക്കുമ്പോഴെല്ലാം അധികാരവുമായുള്ള കലഹത്തിന്റെ ഓർമ്മ വരുന്നു. അധികാരം സർക്കാരിന്റെ രൂപത്തിൽ വരാം, സാമൂഹ്യസംഘടനയുടെ രൂപത്തിൽ വരാം, രാഷ്ട്രീയകക്ഷിയുടെ രൂപത്തിൽ വരാം, ജനക്കൂട്ടത്തിന്റെ രൂപത്തിൽ വരാം. ഏതു രൂപത്തിലായാലും, അതുമായി ഇണങ്ങിപ്പോകാൻ അദ്ദേഹത്തിന് വിഷമമായിരുന്നു. അധികാരത്തിന്റെ വിചിത്രമായ, വികലമായ, വിനിയോഗത്തെച്ചൊല്ലി അദ്ദേഹം അക്ഷമനായി. അതുകൊണ്ടുകൂടിയാകണം, പാരിതോഷികങ്ങളിൽനിന്നും സ്വീകരണങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു.


നന്നേ ചെറുപ്പത്തിലേ അദ്ദേഹം പ്രൊഫസറും വൈസ് ചാൻസലറുമായി. ഡൽഹി സർവകലാശാലയുടെ മേധാവിത്വം തുടരാൻ പറ്റിയില്ല. അധികം ചർച്ച ചെയ്യപ്പെടാത്തതാണ് ആ അധ്യായം. അദ്ദേഹത്തെ അവിടെ പൊറുപ്പിക്കാതിരിക്കാൻ ശക്തരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് വ്യക്തം. നയവും അഭിനയവുമായി, വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായമുള്ളവരോട് ഒത്തുചേർന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തോ ഒരു സ്വഭാവവിശേഷം അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായിരുന്നു.


ഇടതുപക്ഷത്തിന്റെ സാക്ഷ്യപത്രം പതിച്ചുകിട്ടിയ രാജ് ഇടതുകൊടികളുടെ കീഴെ തെറിച്ചുനടന്ന വഴി തടയൽകാരെ ഒറ്റക്കു നേരിടാൻ നോക്കി. ഒരാൾ വിചാരിച്ചാൽ ഒതുക്കാവുന്നതല്ല അവരുടെ അക്രമം എന്ന് അദ്ദേഹം നിനച്ചതേ ഇല്ല. തന്റെ മനസ്സിൽ തട്ടി; താൻ പ്രവർത്തിച്ചു--അതിന്റെ ഫലം എന്തോ ആവട്ടെ! അടിയന്തരാവസ്ഥയിൽ അദ്ദേഹം ഇന്ദിര ഗാന്ധിക്കു കത്തെഴുതി. പ്രധാനമന്ത്രിയായപ്പോൾ, അവർക്ക് ധനശാസ്ത്രത്തിന്റെ ബാലപാഠം പറഞ്ഞുകൊടുക്കാൻ പോയവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രധാനമന്ത്രി ഒരു കുട്ടിയെപ്പോലെ നോട്ട് കുറിച്ചെടുക്കുമായിരുന്നത്രേ. രാജ് തന്നെ പറഞ്ഞതാണ്, ഒരു നീണ്ട സംഭാഷണത്തിനിടെ.


അധികാരം തലക്കു പിടിച്ചപ്പോൾ, ആ കുട്ടിയുടെ കുട്ടിത്തമെല്ലാം പോയി. അതിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥ. രാമനാട്ടുകരയിലെ സേവാമന്ദിരം നടത്തിയിരുന്ന കെ രാധാകൃഷ്ണ മേനോൻ രാജ്യരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രാജിന്റെ സുഹൃത്തായിരുന്നു എല്ലാവരുടേയും സർവോദയക്കാരനായ രാധേട്ടൻ. അക്ഷമനായ രാജ് പ്രധാനമന്ത്രിക്കെഴുതി: “എന്റെ സുഹൃത്തായിരുന്ന രാധാകൃഷ്ണ മേനോനിൽനിന്നു രക്ഷിപ്പെടേണ്ട ഇന്തിയിലെ പൌരനായിരിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു.” പ്രധാനമന്ത്രി അതു കണ്ടിരിക്കണം. അത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറിക്ക് ഒരു കുറിപ്പോടെയായിരുന്നു പ്രതിഷേധം എഴുതി അയച്ചത്. പി എൻ ധർ ആയിരുന്നു സെക്രട്ടറി. ധർ രാജിനോടൊപ്പം ഡൽഹി സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു.


രാജിനെ ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും അദ്ദേഹം സിനിമയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു. ഒരു ചിത്രീകരണം കണ്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. അപ്പോൾ അദ്ദേഹം അത് നാലാൾ കാണട്ടെ എന്നു നിശ്ചയിച്ചു. അങ്ങനെ കാണാൻ പോയവരിൽ ഞാനും ഉണ്ടായിരുന്നു. രണ്ടു ഹ്രസ്വസിനിമകൾ അന്ന് പ്രദർശിപ്പിക്കപ്പെട്ടു--രാജിന്റെ മുഖവുരയോടെ. ഒന്ന് വളകളെപ്പറ്റിയായിരുന്നു. ആഗ്ര മുതലായ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന നിറമുള്ള വളകൾ വെള്ളിത്തിരയിൽ വിളങ്ങി. വളപൊട്ടുകളെപ്പറ്റി ഓ എൻ വിയും വളകളണിഞ്ഞ കൈകളെപ്പറ്റി തൊരു ദത്തും എഴുതിയ കവിതകൾ ഞാൻ ഓർത്തു. രണ്ടാമത്തെ സിനിമയുടെ വിഷയം പശു ആയിരുന്നു. പാൽ തരുകയും ആരാധിക്കപ്പെടുകയും കീറത്തുണി കടിച്ചു തിന്നുകയും ചെയ്യുന്ന പശു പല മാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു.


അത് ഉണ്ടാക്കിയ വിഷ്ണൂ മാഥുർ എന്ന ഛായാഗ്രാഹകനെ കഞ്ഞി കുടിക്കാൻ ഞാൻ എന്റെ മേലടുക്കളയിലേക്കു ക്ഷണിച്ചു. ഞാൻ അറിഞ്ഞതിനെക്കാൾ പേരു കേട്ട ആളായിരുന്നു വിഷ്ണു. വരാനിരുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ രാജീവ് ഗാന്ധിക്കുവേണ്ടി ഒരു സിനിമ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഒരു ദിവസം വിഷ്ണു. കാർ ഓടിക്കുന്ന രാജീവിന്റെ രൂപം ക്യാമറയിൽ പകർത്തി. പിന്നീട് സൺ ഒഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്തായിരുന്നു ആ ചെറുചിത്രം. അതിന്റെ ജോലി നടക്കുമ്പോൾ ക്ഷോഭജനകമായ വേറൊരു ഒന്നര മിനിറ്റ് ചിത്രത്തിനു വഴിയൊരുങ്ങി--ഇന്ദിര ഗാന്ധിയുടെ വധത്തിലൂടെ. മാ എന്ന ആ ചെറുചിത്രം തിരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു. സിനിമാശാലകളിൽ അതു കണ്ടു കരഞ്ഞവർ വേറെ ആർക്കും വോട്ടു ചെയ്യുമായിരുന്നില്ല.


എല്ലാവർക്കും കാണാൻ കഴിയുന്ന കാര്യങ്ങൾ ഡോക്റ്റർ രാജ് പലപ്പോഴും വ്യത്യസ്തമായും എപ്പോഴും കൂടുതൽ ആഴത്തിലും കണ്ടു. സിനിമയിലും കലയിലും നിർമ്മാണസങ്കേതങ്ങളിലും അദ്ദേഹം ഒരുപോലെ തല്പരനായിരുന്നു; ഉല്പതിഷ്ണുവുമായിരുന്നു. കേരളത്തിന്റെ ഗൃഹനിർമ്മാണസങ്കേതത്തിന്റെ ചാരുത തിരിച്ചറിയാൻ ബർമിംഗ് ഹാമിൽനിന്നെത്തിയ ലാറി ബേക്കറുടെ മുഖ്യഭാഷ്യകാരൻ ആയിരുന്നു ഡോക്റ്റർ രാജ്. ബേക്കറുടെ നിർമ്മാണമുദ്രയായി അറിയപ്പെടുന്ന കെട്ടിടം ഡോക്റ്റർ രാജ് സ്ഥാപിച്ച സെന്റർ ഫോർ ഡെവ്വെലപ്മെന്റ് സ്റ്റഡീസ് തന്ന്. ഭൂപരിഷ്കരണത്തിന്റെ പേരിലും കാർഷികവികസനത്തിന്റെ പേരിലും ഞെളിഞ്ഞിരുന്ന കേരളീയസമൂഹത്തെ ഞെട്ടിക്കാനെന്നോണം അദ്ദേഹം ഒരിക്കൽ പറഞ്ഞു: “പത്തുകൊല്ലമായി കേരളത്തിന്റെ ഉല്പാദനക്ഷമത അല്പം പോലും കൂടിയിട്ടില്ല.” ഉല്പാദനക്ഷമതയുടെ വർദ്ധനവാണ് വികസനം. അതില്ലെങ്കിൽ അന്നന്നത്തെ അഷ്ടിക്കുവേണ്ടി ആളുകൾ അഹോരാത്രം പാടുപേടും. അതാണ് അവികസിതാവസ്ഥ.


വളരെ മെല്ലെ മാത്രം ആളുകളും ആചാരങ്ങളും സാങ്കേതികവിദ്യകളും മാറിയിരുന്ന കാലത്ത് തുടങ്ങിയ ആസൂത്രണവുമായി അടുത്തു ബന്ധപ്പെട്ട ആളായിരുന്നു ഡോക്റ്റർ രാജ്. വളരാൻ മടിച്ചുനിന്ന സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെ അന്ന് അദ്ദേഹവും കൂടെയുണ്ടായിരുന്ന ആസൂത്രണവിദഗ്ധന്മാരും വിശേഷിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ഹിന്ദു വികസനവേഗം. Hindu Rate of Growth. “അതൊക്കെ പഴയ കഥ,” ഒരിക്കൽ അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു. മെല്ലെയാണെങ്കിലും ഇന്ത്യ വളരുകയാണെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. യുവത്വം നേതൃത്വത്തിലെത്തിയപ്പോൾ വളർച്ചക്ക് ആക്കമുണ്ടാകും, ഉണ്ടാകണം.


വളർച്ച മുടക്കി, ജനാവകാശം കവർച്ച ചെയ്യുന്ന “ജനകീയ” പ്രസ്ഥാനങ്ങളോടായിരുന്നു ഒടുവിലൊടുവിൽ അദ്ദേഹത്തിന് ഏറെ വിരോധം. തീവണ്ടിപ്പാതയിലും വിമാനത്താവളത്തിലും നടുവഴിയിലും അദ്ദേഹം വഴിമുടക്കുകാരുടെ നേരെ തട്ടിക്കേറി. മനസ്സിൽ നിറഞ്ഞ രോഷം പറഞ്ഞുതീർക്കാൻ അദ്ദേഹം എന്നെ കൂടെക്കൂടെ വിളിച്ചുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും നീണ്ടുനീണ്ട പത്രസമ്മേളനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ രോഷവും അഭിനിവേശവും എപ്പോഴും സാംക്രമികമാകണമെന്നില്ലെന്ന് അദ്ദേഹത്തിനു വിചാരിക്കാനേ പറ്റിയില്ല. ആരുടെ ഉപദേശം പ്രധാനമന്ത്രിമാർക്ക് വിലപ്പെട്ടതായിരുന്നുവോ, ആ ആളുടെ സംസാരം നീണ്ടുപോയപ്പോൾ, ചില കേൾവിക്കാർ തല ചൊറിഞ്ഞു.


ഒരു ദിവസം എന്റെ വീട്ടിൽ അദ്ദേഹം കയറിവരുമ്പോൾ, എന്തോ കഴിച്ചതിന്റെ അല്ലർജിയുമായി, ദേഹമാസകലം തിണർത്തും ചൊറിഞ്ഞും ഇരിക്കുകയായിരുന്നു ഞാൻ. അതു പക്ഷേ ഡോക്റ്റർ രാജിന്റെ അഭിനിവേശം കെടുത്തിയില്ല. ഏതോ ജനാവകാശധ്വംസനത്തെപ്പറ്റി അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ അസ്വസ്ഥത ചൊറിഞ്ഞും ഞരങ്ങിയുമിരുന്നിരുന്ന ഞാനുമായി പങ്കിട്ടിട്ടേ അദ്ദേഹം പോയുള്ളു. ഒരു പത്രം വിചാരിച്ചാൽ ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല പത്രക്കാരനായി തുടങ്ങിയ ഡോക്റ്റർ രാജ്. പക്ഷേ തന്റെ വികാരത്തോടും വിചാരത്തോടും അദ്ദേഹത്തിനു നീതി പുലർത്തേണ്ടിയിരുന്നു. വികാരപരവും വിചാരപരവുമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ മുദ്ര.


(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

ഉണർന്നപ്പോൾ എന്നെ കണ്ടില്ല

ഈ കോളത്തിന്റെ കലാശം കുറിക്കേണ്ട നാളായില്ലെങ്കിൽ, ഫെബ്രുവരി ഇരുപത്തിരണ്ടിനെപ്പറ്റി ഓർക്കുമായിരുന്നില്ല. കലണ്ടറിലെ അക്കം ചുവന്നതല്ല. വിശേഷവിധിയായി ഒന്നും നടന്ന ചരിത്രമില്ല. ഏതു ദിവസവും പോലെ നിറമില്ലാത്ത ഒരു ദിവസം. നിവൃത്തിയില്ലാത്തതുകൊണ്ട് അന്നും ചിലർ പിറന്നു. അവരിൽ രണ്ടു പേരെ എനിക്ക് കഷ്ടിച്ച് അറിയാം. ഒരാൾ ആർതർ ഷോപ്പൻഹോവർ.


ഓർമ്മയുടെ മഞ്ഞളിച്ച ഏടുകൾ പരതി നോക്കി. പിറവി പുണ്യമെന്നോ പിറന്നാൾ ആഘോഷിക്കണമെന്നോ തോന്നിക്കുന്നതായിരുന്നില്ല ഷോപ്പൻഹോവറുടെ ചിന്ത. ലോകത്തെയും ജീവിതത്തെയും പറ്റി ഉന്മേഷം പകരുന്നതൊന്നും അദ്ദേഹം പറഞ്ഞില്ല. ചിലവു മുട്ടാത്ത കച്ചവടമാണ് ജീവിതം. വേദനക്കും വൈരസ്യത്തിനുമിടയിൽ പെൻഡുലം പോലെ അത് ആടിക്കൊണ്ടിരിക്കും. ആഗ്രഹം കാരണം ദുരിതമുണ്ടാകുന്നു; ദുരിതം മാറിയാൽ ബോറടി തുടങ്ങുന്നു. അങ്ങനെ രണ്ട് അവസ്ഥയേ ഉള്ളു. ആനന്ദം എന്നൊന്നില്ല. വേദനയുടെ താൽക്കാലികമായ അന്ത്യത്തെ ആനന്ദം എന്ന് മണ്ടന്മാർ തെറ്റിദ്ധരിക്കുന്നുവെന്നു മാത്രം.


താൻ മണ്ടനല്ലെന്ന് ഷോപ്പൻഹോവർക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു വളർന്ന നീത്ഷേ പറഞ്ഞ വാക്കുകൾ ഷോപ്പൻഹോവറുടേതുമാകാമായിരുന്നു: “എന്റെ നേരമായില്ല. എനിക്കവകാശപ്പെട്ടതാകുന്നു മറ്റന്നാൾ.” ഹെഗൽ കേമനാണെന്ന ധാരണ പൊളിക്കാൻ അദ്ദേഹം ശ്രമിച്ചു നോക്കി. പക്ഷേ ഹെഗലിന്റെ കോളെജിൽ പഠിപ്പിക്കാൻ ചെന്നപ്പോൾ കുട്ടികൾ സ്ഥലം വിട്ടു. ഷോപ്പൻഹോവറുടെ നായകശില്മെന്നു വാഴ്ത്തപ്പെട്ട പുസ്തകം ചവർ വിലക്ക് വിറ്റു. ഒടുവിലത്തെ “ജീവിതവിവേക”ത്തിനു കിട്ടിയ പ്രതിഫലം പത്തു പ്രതികളായിരുന്നു.


ആക്രോശമല്ലാത്ത ചിന്താസന്ദർഭങ്ങളിൽ, അദ്ദേഹത്തിന്റെ വചനം കവിതയോടടുത്തു. നിദ്രയും ജാഡ്യവും മരണവും അതിൽ കൂടെക്കൂടെ കടന്നു വന്നു. നിദ്രക്കെതിരെ നിരന്തരം നടക്കുന്ന സമരമാകുന്നു ജീവിതം. തുടക്കത്തിൽ നാം നിദ്രയിൽന്ന് അല്പം ഇടം നേടുന്നു; ഒടുവിൽ നിദ്ര തന്നെ അതു പിടിച്ചെടുക്കുന്നു. പകൽ നേരം ചോർന്നു പോകുന്ന ജിവിതഭാഗം പുതുക്കിയെടുക്കാൻ കടമെടുക്കുന്ന മരണത്തിന്റെ കണികയാകുന്നു നിദ്ര. ആദ്യം ഇമ്പം തോന്നുന്ന വാക്ക് അടുത്ത നിമിഷം അനുവാചകനെ അസ്വസ്ഥനാക്കുന്നു.


പരമമായ ഇച്ഛക്കു കീഴ്പ്പെട്ടിരിക്കുന്നതാണ് “അതിനിന്ദ്യമീ നരത്വം.” ബുദ്ധിക്കും യുക്തിക്കും അവിടെ കോയ്മയില്ല. മൌലികമായ ഇച്ഛയാണ് ലോകത്തിന്റെ ചാലകശക്തി. പ്രകൃതിം യാന്തി ഭൂതാനി. ഇന്ത്യൻ ചിന്ത ഷോപ്പൻഹോവറെ ആകർഷിച്ചിരുന്നു. തന്റെ ഒരേയൊരു കൂട്ടുകാരനായ നായക്കുട്ടിക്ക് അദ്ദേഹം, തികഞ്ഞ ഉചിതജ്ഞതയോടെ, പേരിട്ടു: ആത്മ.


അമ്മയുമായി അദ്ദേഹം എന്നും മത്സരത്തിലും കലഹത്തിലുമായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ട് അവർ തമ്മിൽ കാണാതെയും മിണ്ടാതെയും കഴിഞ്ഞു. അങ്ങനെ അദ്ദേഹം തികഞ്ഞ സ്ത്രീവിരോധിയായി. സ്ത്രീകളെപ്പറ്റി പറഞ്ഞതൊക്കെ അച്ചടിക്കുന്നത് സുരക്ഷിതമല്ല. അമ്മയുടെ സ്നേഹം അറിയാതെ, കലഹിച്ചു വളർന്ന ഒരാൾ അങ്ങനെ ആയിപ്പോകുമെന്ന് വിൽ ഡ്യൂറന്റ്. ഷോപ്പൻഹോവറുടെ ചിന്തകൊണ്ട് ചികിത്സ—Bibliotherapy—പറ്റുമോ എന്ന് അന്വേഷിക്കുന്നു അതിനെപ്പറ്റി നോവൽ എഴുതിയ മനോരോഗവിദഗ്ധൻ ഡോക്റ്റർ ഇർവിൻ യാലോം.


ഷോപ്പൻഹോവറുമായി പിറന്നാൾ—പിറന്നാൾ മാത്രം--പങ്കിടുകയും എനിക്ക് കഷ്ടിച്ച് അറിയുകയും ചെയ്യുന്ന രണ്ടാമത്തെ ഫെബ്രുവരി ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പണ്ട് രാജാവ് പിറന്നാളിന് നാലാളെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കുകയും നാട്ടുകാർക്കു സദ്യ കൊടുക്കുകയും ചെയ്യാമായിരുന്നു. പ്രജ എന്തെങ്കിലും പുതിയ പ്രതിജ്ഞ എടുക്കും, പ്രസ്ഥാനം തുടങ്ങും. ഇത്രയും വായിച്ചുവന്നപ്പോൾ മനോരമ എഡിറ്റർ തിരക്കിട്ടു വിളിച്ചു പറഞ്ഞു: “കളഞ്ഞില്ലേ ഒരു സുവർണ്ണാവസരം? ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യത്തെ ജനന-മരണപംക്തിയിൽ പേരു തിളങ്ങുമായിരുന്നു, 124 കൊല്ലം മുമ്പു ജനിച്ചിരുന്നെങ്കിൽ.” ആ പംക്തി തുടങ്ങിയത് ഫെബ്രുവരി ഇരുപത്തിരണ്ടിനായിരുന്നു. പിന്നെ, എഡിറ്റർ മന്ത്രിക്കുന്നതു കേട്ടു: “എല്ലാം ഇച്ഛയാണെന്ന ഷോപ്പൻഹോവർ തിയറി എപ്പോഴും ഫലിക്കണമെന്നില്ല.” ഏതായാലും, അതൊന്നും നടക്കാതെ,

ഈ പിറന്നാളും മറന്നു പോകുമായിരുന്നു, ഈ കോളത്തിന്റെ കലാശം കുറിക്കേണ്ടിയിരുന്നില്ലെങ്കിൽ. പിറന്നാൾ കൊണ്ടാടാൻ അതൊരു പുതിയ വഴിയായി.


ഈ കോളം--മംഗളവാദ്യം--തുടങ്ങുമ്പോൾ, ഒരാൾ ചൂണ്ടിക്കാട്ടി: നേരത്തേ കേട്ടിട്ടുള്ളതൊന്നും മംഗളമായ വാദ്യമായിരുന്നില്ലല്ലോ.. മംഗളവാദ്യം മംഗളം വായിക്കാനല്ല, ചൊവ്വാഴ്ച പറയേണ്ടത് പറയാനാണ് എന്നായിരുന്നു എന്റെ വിശദീകരണം. ചൊവ്വാഴ്ച നല്ല ദിവസമല്ല. കൊടിയാഴ്ചയെന്നും വിളിക്കും. അമംഗളമെന്നു കല്പിക്കുന്ന ആഴ്ചയെ മംഗളമെന്നു വിളിക്കുന്ന തിരിമറിയെപ്പറ്റി എം പി ശങ്കുണ്ണി നായർ എഴുതിയതോർക്കുന്നു. പിന്നെപ്പിന്നെ, മംഗളവാദ്യം തുടർന്നുപോയപ്പോൾ, ചൊവ്വാഴ്ചയോ, വേറെ ഏതെങ്കിലും ആഴ്ചയോ, പറയണമെന്നില്ലാത്തതാണ് പറയുന്നതെന്നും കേട്ടു.



ഇപ്പോൾ, ഇതാ, മംഗളവാദ്യം തീരുന്നു. തുടങ്ങുമ്പോഴും തുടരുമ്പോഴും തിരിച്ചുവരുമ്പോഴും വലിയ ആവേശമായിരിക്കും. തുടങ്ങിവെക്കുന്നതെന്തും ആവേശവും ആത്മരാഗവും ഇളക്കും. അതുകൊണ്ട്, അധ്യാത്മചിന്തയിലേക്കു നീങ്ങുന്നവർ ഒന്നും തുടങ്ങരുതെന്ന് ചിലർ പറയും. അതൊരുതരം മൌലികവാദം. ഏതായാലും, എന്തും തീരുമ്പോഴത്തെ രസം ഒന്നു വേറെത്തന്നെ. കുഞ്ഞുണ്ണി മാഷ് ആകും അതിലും പ്രമാണം: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!



(ഫെബ്രുവരി 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Tuesday, February 16, 2010

വ്യവഹാരത്തിൽ ഒരു വെടിക്കെട്ട്

പതിവുപോലെ, ആറ്റുകാൽ അമ്പലപ്പറമ്പിൽ തുരുതുരെ വെടി പൊട്ടി. പതിവില്ലാതെ, എന്റെ തോളിൽ കിടന്ന് മൂന്നുമാസമായ ഗൌരി ഞെട്ടിത്തെറിച്ചു. അവളുടെ ശ്വാസകോശത്തിൽ പുക നിറഞ്ഞു. ഞാൻ അന്ധാളിച്ചു. അതിനുമുമ്പും പിമ്പും വെടിയെപ്പറ്റി ആലോചിച്ചിരുന്നു. വെടി, കെട്ടായും വട്ടമായും മറ്റു പലതുമായും, എപ്പോഴും മനസ്സിൽ മുഴങ്ങി. വെടിയായിരുന്നു എന്നും വിഷയം. കഴിഞ്ഞ ആഴ്ച ടെലിവിഷനിൽ കണ്ട വിവരം അതിനെ ഒന്നുകൂടി പുതുക്കി.

വഴിപാടു വെടി, പൊട്ടിക്കുന്നതിനു പകരം, ശബ്ദലേഖനം ചെയ്തു കേൾപിച്ചാൽ പോരേ? കോടതിയുടെ ചോദ്യമായിരുന്നു. ടെലിവിഷനിൽ അക്ഷരങ്ങൾ ഇഴഞ്ഞുനീങ്ങിയതേയുള്ളു. പിന്നെ ഒന്നും കേട്ടില്ല. രാവിലെ മറിച്ചുനോക്കാറുള്ള പത്രം മൌനം ഭജിച്ചു. “മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവ”ത്തെ പ്രീണിപ്പിക്കാൻ കൂട്ടവെടി വേണോ, വർച്വൽ റിയാലിറ്റി മതിയോ? ചർച്ചക്കുവേണ്ടി ഞാൻ കാത്തിരുന്നു. വെറുതെ. മാധ്യമശ്രദ്ധ മൂന്നാറിലും മുരളീധരനിലും ഉടക്കിക്കിടന്നു.

ഇക്കുറി കോടതിയെ മുഷിപ്പിച്ചത് വെടിയുടെ ഒച്ചയല്ല, പുകയായിരുന്നു. നേരത്തേ വാദത്തിനു വന്നതാണ് ഒച്ച. പൂരക്കാലത്തെ മേളം തടയുന്ന എന്തോ ഒരു കല്പന ഉണ്ടാവുകയും ചെയ്തു. പിന്നെ അത് റദ്ദായെന്നു തോന്നുന്നു. മേളവും മരുന്നുമണിയുമായി വേലയും പൂരവും മുറപോലെ മുന്നോട്ടു പോയി. ആർക്കും എളുപ്പത്തിൽ നിലപാടെടുക്കവുന്നതായിരുന്നില്ല ആ തർക്കം. ഇലഞ്ഞിത്തറ മേളവും വെടിക്കെട്ടും നിർത്തിയാൽ, തൃശ്ശൂർ പൂരവും പാവറട്ടി പെരുന്നാളും ഒച്ചയടച്ച ഓർമ്മയാവും. നമ്മുടെ സ്വരസംസ്കൃതിയുടെ ജീവാംശം ജഡമാവും. ആ വാദം അത്ര തീക്ഷ്ണമായി ഉയരുന്നതിനുമുമ്പുതന്നെ തടസ്സം നീങ്ങി.

സ്വരസംസ്കൃതിയെപ്പറ്റി പറയുമ്പോൾ, ചെവിയെപ്പറ്റി പറഞ്ഞേ തീരൂ. കേൾവി കേടുവരുത്തുന്ന രീതിയിലുള്ള ആഘോഷങ്ങളും ആചാരവിശേഷങ്ങളും കാലത്തിനു ചേരും വണ്ണം മാറണ്ടേ? മനുഷ്യന്റെ ഏറ്റവും സംവേദനക്ഷമമായ അവയവം ചെവിയത്രേ. തിരിച്ചറിവിന്റെ ആദ്യതന്തുവാണ് ചെവി. കണ്ണിന്റെ കോയ്മ തീർന്നിരിക്കുന്നു. നാലപ്ത്തഞ്ചു ദിവസമായ ഭ്രൂണത്തിൽ കേൾവി രൂപപ്പെട്ടിരിക്കും. കാഴ്ച എത്രയോ കഴിഞ്ഞേ വരുന്നുള്ളു. അഭിമന്യു പത്മവ്യൂഹത്തിന്റെ തന്ത്രവും, കാക്കശ്ശേരി ഭട്ടതിരി വേദമന്ത്രവും പഠിച്ചത് ഗർഭത്തിലിരുന്നായിരുന്നു. എന്നിട്ടും ചെവി “ഏറ്റവും അവഗണിക്കപ്പെടുന്ന ഇന്ദ്രിയ”മാണെന്നു വിലപിക്കുന്നു ഡാനിയൽ ബാരെൻബോയിം എന്ന സംഗീതചിന്തകൻ. ആദിയിൽ നാദമുണ്ടായി എന്നു സ്ഥാപിക്കാൻ അദ്ദേഹം ഒരു പ്രഭാഷണപരമ്പര മുഴുവൻ വിനിയോഗിക്കുകയുണ്ടായി. അദ്ദേഹം സൂചിപ്പിച്ച അവഗണനയെപ്പറ്റിയുള്ള അവബോധമായി കാണണം വെടിക്കെട്ട് വ്യവഹാരത്തെ.

വെടിക്കെട്ടും വാദ്യഘോഷവും പോയാൽ നമ്മുടെ പാരമ്പര്യം, സ്വത്വം, പൊയ്പ്പോകും. പക്ഷേ മനുഷ്യന്റെയും ഭൂമിയുടെയും ദുർബ്ബലതകളെപ്പറ്റി പുതിയ അറിവ് ഉണ്ടാകുകയും, അഭിരുചി മാറുകയും അത്ഭുതകർമായ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്യുമ്പോൾ, പഴയതിന്റെ നഷ്ടം ഒഴിവാക്കാൻ പറ്റില്ല. പാരമ്പര്യത്തെ സ്നേഹിക്കുന്നവർ തന്നെ പല പ്രാചീനതകളെയും ഉപേക്ഷിക്കും, അറിഞ്ഞോ അറിയാതെയോ. വിളക്കിന്റെ, വസ്ത്രത്തിന്റെ, നിലത്തിന്റെ, മോന്തായത്തിന്റെ, എന്തിന്റെയൊക്കെ കാര്യത്തിൽ പാരമ്പര്യം മുറിഞ്ഞിരിക്കുന്നു! പൊരിച്ച കോഴി ഇഷ്ടപ്പെടുന്നവരും കോഴിവെട്ടിന് എതിരല്ലേ?

അങ്ങനെ പല ആചാരങ്ങളും ആഘോഷങ്ങളും ശുചീകരിക്കേണ്ടിവരും, നവീകരിക്കേണ്ടിവരും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, അതെങ്ങനെ ചെയ്യാമെന്നതാണ് വെല്ലുവിളി. വെടിക്കെട്ടിന്റെയും വാദ്യഘോഷത്തിന്റെയും അനുഭവം, ഇഷ്ടം പോലെ ക്രമീകരിച്ചെടുക്കാൻ പറ്റിയ അനുഭവം, ഉണ്ടായാൽ പോരേ? അതൊക്കെ നേരിൽ നടക്കുക തന്നെ വേണോ? മധുരം പോരേ? പഞ്ചസാര വേണോ? റിയാലിറ്റി വേണ്ട; വർച്വൽ റിയാലിറ്റി മതി. വെടിക്കെട്ടിനെപ്പറ്റിയും വാദ്യഘോഷത്തെപ്പറ്റിയും ഉയർന്ന വ്യവഹാരം പരിഗണിച്ചപ്പോൾ ആ രീതിയിലായിരുന്നിരിക്കണം ന്യായവിചാരം.

ആചാരവും ആഘോഷവുമൊക്കെ പരിഷ്കരിക്കേണ്ടത് കോടതിയാണോ? അല്ല. അതു ചെയ്യാൻ സമൂഹത്തിന്റെ പല തലങ്ങളിലുള്ള ഏകകങ്ങൾ തന്നെ വേണം. അവർ തന്നെ വേണം ഉത്തരം കണ്ടെത്താൻ—ചോദ്യം ആർക്കും ചോദിക്കാമെങ്കിലും. ഇപ്പോൾ വന്നും പോയുമിരിക്കുന്ന വ്യവഹാരം അങ്ങനെ ചില ചോദ്യങ്ങൾ ഉയർത്തുന്നുവെന്നു മാത്രം കരുതിയാൽ മതി. ഉത്തരം കാണണമെന്ന് മറ്റുള്ളവർക്കു തോന്നണം. അല്ലാതെ കോടതി വിചാരിച്ചാൽ മാറ്റാവുന്നതല്ല വേഷവും വിനോദവും വിശ്വാസവുമൊന്നും.

വേണമെങ്കിൽ കോടതിക്കു മാറ്റാവുന്ന ചില മുറകൾ അതിനുള്ളിൽ തന്നെ കാണാം. ഹരജി സമർപ്പിക്കുന്നതും വാദിക്കുന്നതും വിധി പറയുന്നതും വെബ്ബു വഴിയാക്കാം. എന്തൊരു രസമായിരിക്കും! ചിലവു കുറയും; തിരക്കു കുറയും; അമാന്തം കുറയും; സുതാര്യത കൂടും. ഒടുവിൽ പറഞ്ഞത് കൂടുതൽ ബാധകമാകുക സർക്കാർ നടപടികൾക്കായിരിക്കും. പാർലമെന്റിന്റെയും നിയമസഭകളുടെയും നടപടികളിൽ ഏറിയ പങ്കും വെബ്ബിലൂടെ നിർവഹിക്കാം. അപ്പോൾ ജനാധിപത്യത്തിന്റെ ചിലവ്‌ കുത്തനെ താഴും. ഒരൊറ്റ ചോദ്യത്തിന് ഉത്തരം പറയാൻ ചിലവാകുന്ന പണവും അധ്വാനവും എത്രയാണെന്നോ? പക്ഷേ പരിഷ്കാരംകൊണ്ട് ചിലതൊക്കെ നഷ്ടമാകും. ഒന്നാമത്തെ നഷ്ടം നടുത്തളത്തിലെ കയ്യാങ്കളി. പിന്നെ, അതിന്റെയൊരു ഗമയും.

(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഫെബ്രുവരി 16ന് വന്നത്)

Thursday, February 11, 2010

വയലാർ മുതൽ കോടിയേരി വരെ

വയലാർ രവിയെ ആലുവ ഗസ്റ്റ് ഹൌസിൽ വെച്ചു കണ്ടുമുട്ടിയത് പതിനഞ്ചു കൊല്ലത്തിനുശേഷമായിരുന്നു. അന്നും എന്നെ ഓർത്തുവത്രേ. വാസ്തവത്തിൽ ഞാൻ വഴിയുണ്ടായ കുരുക്കായിരുന്നു പഴകാൻ അറച്ചുനിന്ന ഓർമ്മ. രവി ഓർത്തു: “ഞാൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ, എന്തൊരു പുകിൽ ആയിരുന്നു? അന്ന് ആരോ വന്നു, പോയി. അത്രയേ ഉണ്ടായുള്ളു. ഇന്നോ? ആരോ വരുന്നു, തടയുന്നവരെ തല്ലുന്നു, തടി തപ്പുന്നു. കോടിയേരിക്കെതിരെ ആരും ഒന്നും മിണ്ടുന്നില്ലല്ലോ.”

രവി ചികഞ്ഞെടുത്ത കാൽ നൂറ്റാണ്ടു മുമ്പത്തെ സംഭവം അത്ര നിസ്സരമല്ല. ഒരു ദിവസം രണ്ടു കുവൈത്തികൾ പറന്നു വരുന്നു. സർക്കാർ അതിഥികളാക്കിയ അവരെ അഹമ്മദിന്റെയും ബീരാന്റെയും ഗുമസ്തന്മാരും കുഞ്ഞാലിക്കുട്ടിയും കൂട്ടരും വരവേൽക്കുന്നു, നാടാകെ കൊണ്ടുനടക്കുന്നു. പിന്നെ ഷെയ്ക്കുമാർ എങ്ങോട്ടോ പോകുന്നു. മൂന്നു മാസം കഴിഞ്ഞ് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തുന്നു, ഇവിടെ കാലു കുത്താൻ പാടില്ലാത്തവരായിരുന്നു അവർ. അനഭിമതർ.

പുകിലായി. കിളി പറന്നുപോയശേഷം കൂട്ടിൽ പൊലിസ് പരതാൻ തുടങ്ങി. പൊലിസ് മന്ത്രി പകച്ചു നിന്നു. പൊലിസ്--പൊലിസല്ല, പൊലിസ് മന്ത്രി--ഉറക്കം തൂങ്ങുകയാണെന്ന് മുഖ്യൻ തഞ്ചം നോക്കി തട്ടി. ഒടുവിൽ വകുപ്പ് വയലാറിൽനിന്ന് പിടിച്ചു വാങ്ങി. പണ്ടെന്നോ വന്നു പോയെന്നു കേട്ടവർ എട്ടു പെട്ടി കൊണ്ടുവന്നിരുന്നെന്ന് നായനാർ തിട്ടപ്പെടുത്തി. അതിലൊന്ന് എം വി രാഘവനും കിട്ടിക്കാണുമെന്ന് അച്യുതാനന്ദന് വെളിപാടുണ്ടായി. മാധ്യമങ്ങൾക്ക് എന്തു കോളായിരുന്നു!

രവിയുടെ ഖേദം ന്യായം തന്നെ. അന്നുണ്ടായലൊരു മന്ത്രിവേട്ട കോടിയേരി ബാലകൃഷ്ണൻ നേരിടുന്നില്ല, അന്നത്തെക്കാൾ കോലാഹലത്തിനു ഇന്നു വകയുണ്ടെങ്കിലും. ഇന്നിപ്പോൾ ആരോ വിമാനത്താവളം വിട്ടിറങ്ങുന്നു; തടയാൻ നോക്കിയ പൊലിസിനെ തല്ലുന്നു; തടി തപ്പുന്നു. അവരെ വാഴ്ത്താനെന്നോണം, ആദ്യം തല്ലുകൊണ്ടെന്നു പറഞ്ഞവർ തല്ലു കിട്ടിയില്ലെന്ന് ആണയിടുന്നു. തല്ലി തടി തപ്പിയവരുടെ പിടിപാട് കുറച്ചൊന്നുമാവില്ല. വേറൊന്നാണ് കുഴഞ്ഞുമറിഞ്ഞ ചോദ്യം: അവർ കോടതിയിൽ ഹാജരാകണോ? അത്ഭുതമെന്നു പറയട്ടെ, ഹാജരാകുകതന്നെ വേണമെന്ന് സർക്കാർ വക്കീൽ വാദിച്ചിരിക്കുന്നു.

സർക്കാർ വക്കീൽമാർ സൂക്ഷിക്കണം. സർക്കാരിന്റെ സഹതാപം എപ്പോഴും കിട്ടിയെന്നുവരില്ല. മഹാനായ വി ജി ഗോവിന്ദൻ നായരുടെ അനുഭവം ഉദാഹരണം. മദനിയുടെ ഭാര്യക്ക് മുൻ കൂർ ജാമ്യം കൊടുക്കരുതെന്ന് അദ്ദേഹം വാദിച്ചു. അതിന്റെ പേരിൽ അദ്ദേഹം മദനിയിൽനിന്നു കേട്ടതൊന്നും വക്കീലല്ലാത്തവരും കേൾക്കാനിഷ്ടപ്പെടില്ല. വക്കീലിന്റെ വ്യക്തിപരവും സാമൂഹ്യവുമായ സ്വത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നിയമപരമായ കർത്തവ്യം കോടതിയിൽ നിർവഹിക്കുന്ന വക്കീലിനെതിരെ നിയമേതരമായ ആരോപണം ഉന്നയിക്കുന്നതും ഒരു തരം കോടതിയലക്ഷ്യമല്ലേ? ആ വഴിക്കു നോക്കുന്നതു പോയിട്ട്, സർക്കാർ വക്കീലിനെതിരെയുണ്ടായ അവഹേളനത്തെ അപലപിക്കാൻ പോലും ഒരു ചുവന്ന നാവും പൊങ്ങിയില്ല. .

വക്കീൽമാരുടെ പ്രകടനമോ? പൊലിസിനെ കോടതി നിർത്തിപ്പൊരിക്കുമ്പോൾ, അവരുടെ വശം ഫലപ്രദമായി പറഞ്ഞുകേട്ടില്ല. അങ്ങനെ പറയാൻ വയ്യാത്ത സ്ഥിതി ആണെന്നുണ്ടോ? പലവട്ടം കോടതി തട്ടിക്കേറി. ഒടുവിൽ ഹൈക്കോടതി പറഞ്ഞതിലെ പിശകെല്ലാം എണ്ണിപ്പറഞ്ഞ് ഹയർ കോടതിയിൽ പോകാൻ നിശ്ചയിച്ചിരിക്കുന്നു. സർക്കാരിന് ഒരു അക്കിടി കൂടി പറ്റി. വേറെ ഏതെങ്കിലും ഏജൻസിയെക്കൊണ്ട് കേസന്വേഷിപ്പിക്കുന്നതിൽ സംസ്ഥാന പൊലിസിന് എതിർപ്പില്ലെന്നൊരു ഏറ്റുപറച്ചിൽ. പരവിശ്വാസമില്ലേങ്കിൽ വേണ്ട, ആത്മവിശ്വാസമെങ്കിലുമുള്ള ഒരു ക്രമസമാധാനസേനക്കു ചേർന്നതാണോ ആ നിലപാട്? അതാണ് ആത്മസന്ദേഹത്തിന്റെ അടയാളം.

മാധ്യമപ്രചാരണവും കോടതിയുടെ സമീപനവും വഴി ആ സന്ദേഹം ആളിപ്പടർന്നോ, ആ സന്ദേഹം കാരണം ജനവിശ്വാസം ആടിയുലഞ്ഞോ എന്നൊക്കെ തർക്കിക്കാം. രണ്ടായാലും പൊലിസ് കൂട്ടിൽ കയറുന്നത് ആർക്കും നന്നല്ല. ചെറിയൊരു കാര്യം നോക്കൂ. മുതിർന്ന ഒരു ഉദ്യോഗസ്ഥനെതിരെ എന്തൊക്കെയോ കൊള്ളരുതായ്മ കോടതിക്ക് എഴുതി അയച്ച ഒരാളെ പൊലിസിനു കാണാനാവുന്നില്ല. അയാളുടെ “ഇല്ലായ്മ“ തിരഞ്ഞെത്തിയാൽ എന്തൊക്കെ കാണും? ക്രമസമാധാനസേനയുടെ ക്രമത്തിന്റെ സൂചന തീർച്ചയായും കാണും. ചരിത്രം നോക്കിയാൽ, ക്രമസമാധാനത്തിന്റെ അടിസ്ഥാനത്തിലേ കമ്യൂണിസ്റ്റ് സർക്കാരുകൾ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. അതായിരുന്നു എന്നും അവരുടെ നടുവേദനയും.

രവിയുടെ പരിദേവനത്തിലേക്കു മടങ്ങാം. ഇത്രയൊക്കെയായിട്ടും കോടിയേരിക്ക് തന്റേതുപോലൊരു പുകിൽ ഉണ്ടാവുന്നില്ലല്ലോ. വയലാറിന്റെ പാർട്ടി തന്നെ മറുപടി പറയട്ടെ. പക്ഷേ അദ്ദേഹത്തിന്റെ വകുപ്പും, പിന്നെ മന്ത്രിപദവും, കരുണാകരൻ തെറിപ്പിച്ചപോലെ, കോടിയേരിയെ അച്യുതാനന്ദൻ കൈകാര്യം ചെയ്യുമെന്ന പൂതി വേണ്ട. ഒന്നും രണ്ടും പറഞ്ഞും, പോര് മുറുകുമ്പോൾ പിൻ വലിഞ്ഞും, മുഖ്യനായി മിനുങ്ങണമെന്നേ വിഎസ്സിനുള്ളൂ. അതും ഒരു വിപ്ലവം!

(ഫെബ്രുവരി ഒമ്പതിന് മനോരമയിൽ മംഗളവാദ്യത്തിൽ വന്നത്)