ഇരുളും വെളിച്ചവും വേർതിരിക്കുകയായിരുന്നു, പഴയ നിയമപ്രകാരം, ദൈവത്തിന്റെ ആദ്യത്തെ പ്രവൃത്തി. അതുപോലൊരു തിരിച്ചറിവാണ് ശാസ്ത്രത്തിന്റെയും അഭിമാനം. ഇരുളും വെളിച്ചവും, ശരിയും തെറ്റും, നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം, പരീക്ഷണം വഴിയും നിരീക്ഷണം വഴിയും തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രം അഭിമാനിക്കുന്നു. അത്തരം തിരിച്ചറിവില്ലാത്തവരെ, സത്യത്തെ പാമ്പാണോ കയറാണോ എന്നു മനസ്സിലാക്കാൻ കഴിയാത്തവരെ, ശാസ്ത്രതിൽ ജ്ഞാനം നേടിയവരും യുക്തിവാദികളും പരിഹസിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തതൊന്നുമില്ലെന്നാണ് അവരുടെ അഹങ്കാരം. ആ അഹങ്കാരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദം.
എൻഡോസൾഫാനെപ്പറ്റിയുള്ള തർക്കം തന്നെ നോക്കൂ. പത്തുകൊല്ലത്തിനകം പതിനാറു സമിതികൾ അതിനെപ്പറ്റി പഠിച്ചുകഴിഞ്ഞുവത്രേ. ആ കീടനാശിനി ഏറെ ഉപയോഗിച്ച രണ്ടു സംസ്ഥാനങ്ങൾ അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പിറന്നവർക്കും പിറക്കാനിരിക്കുന്നവർക്കും, കിളികൾക്കും മൃഗങ്ങൾക്കും ചെടികൾക്കും, എന്നു വേണ്ട മണ്ണിനും വായുവിനും വെള്ളത്തിനും എൻഡോസൾഫാൻ വിഷമാണെന്ന നിഗമനമാണ് ആ ആവശ്യത്തിന്റെ അടിസ്ഥാനം. ആ ആവശ്യം ഉന്നയിച്ചവർക്കാർക്കും എൻഡോസൾഫാൻ ഇരുളും തെറ്റും തിന്മയുമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ വസ്തുനിഷ്ഠമായ പരീക്ഷണവും നിരീക്ഷണവും വഴി തിരിച്ചറിയാവുന്ന, ഏകമായ ആ സത്യത്തെപ്പറ്റി ശരദ് പവാർ ഭിന്നാഭിപ്രായം പറയുന്നു. വാസ്തവത്തിൽ ഇവിടെ വെല്ലുവിളി നേരിടുന്നത് എൻ സി പി എന്ന പീക്കിരി പാർട്ടിയുടെ കുത്സിതരാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അഹങ്കാരവും അടിസ്ഥാനം തന്നെയുമാകുന്നു.
യാഥാസ്ഥിതികമായ സംവാദത്തിൽ ഉറക്കെ കേൾക്കുന്ന വാദങ്ങൾ എന്തൊക്കെ? മനുഷ്യന്റെയും മണ്ണിന്റെയും ഗർഭത്തെ വിരൂപമാക്കുന്ന എൻഡോസൾഫാന്റെ ചിത്രം എത്രയോ നമ്മൾ കണ്ടുകഴിഞ്ഞു. അതു നിരോധിക്കണമെന്ന് കേരളവും കർണാടകവും ആവശ്യപ്പെടുന്നത് ആ ബോധ്യംകൊണ്ടാണല്ലോ. അറിവും വാക് സാമർഥ്യവും ഉള്ളവർ ദിവസേന നമ്മളോട് എൻഡോസൾഫാന്റെ വിപത്തിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ പിൻ ബലത്തിൽ, ശാസ്ത്രത്തിൽ നിഷ്ണാതരെന്ന് ഇതുവരെ തീർത്തും അറിയപ്പെടാത്ത അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും അതിനെപ്പറ്റി പ്രസ്താവന ഇറക്കുകയും ഒപ്പു ശേഖരിക്കുകയും ചെയ്യുന്നു. എൻഡോസൾഫാൻ പുണ്യവും അമൃതവും ആണെന്നു ഉറക്കെ പറയുന്ന ആരെയും കണ്ടുകിട്ടാനില്ല. പക്ഷേ, ശാസ്ത്രത്തിൽ അച്യുതാനന്ദനെക്കാളും ഉമ്മൻ ചാണ്ടിയെക്കാളും വൈദഗ്ധ്യം അവകാശപ്പെടാനില്ലാത്ത ശരദ് പവാർ ആകട്ടെ, എൻഡോസൾഫാൻ നിരോധിക്കാൻ ഒരു ന്യായവും കാണുന്നുമില്ല. പണ്ട് കവി പറഞ്ഞതുപോലെ, ഇരുളും മെല്ലെ വെളിച്ചമായ് വരുകയാണോ? തെറ്റും ശരിയും ഒന്നാകുകയാണോ? നന്മയും തിന്മയും തമ്മിലുള്ള തിരിച്ചറിവ് ആവിയായിപ്പോകുകയാണോ?
യാഥാസ്ഥിതികസംവാദത്തിൽ എളുപ്പത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദം രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടോ കള്ളലാക്കോ കാരണമാണ് എൻഡോസൾഫാൻ നിരോധിക്കപ്പെടാത്തതെന്നാണ്. മറ്റൊരു വാദം ആ രാസവസ്തു ഉണ്ടാക്കുന്ന കമ്പനിയുടെ പിണിയാളുകൾ പിടി മുറുക്കിയതുകൊണ്ടാണ് നിരോധനം വരാത്തതെന്നാണ്. ശരദ് പവാർ ഹരിശ്ചന്ദ്രന്റെ മരുമകനാണെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ അസ്മാദികളെക്കാൾ എത്രയോ ഭീകരനായി പവാറിനെ ചിത്രീകരിക്കാനും പറ്റില്ല. സത്യനിഷ്ഠമായ ഒരു രാഷ്ട്രത്തിന്റെ എതിർപ്പിനുമുന്നിൽ എൻഡോസൾഫാൻ വിതറി മുന്നേറാനുള്ള കോപ്പൊന്നും അദ്ദേഹത്തിൽ ആരോപിക്കേണ്ട.
പിന്നെ നിർമ്മാതാക്കളും വിതരണക്കാരുമായ കോർപറേറ്റ് ഭീമന്മാരുടെ കാര്യം. ഒരു സർക്കാരും ഒരു രാഷ്ട്രവും ഒന്നിച്ചെതിർത്താൽ, അതിനെയും തോല്പിച്ചു കടന്നുകളയാൻ അവർക്ക് കഴിയുമോ? പിന്നെ, നിർമ്മാതാക്കളെയും വിതരണക്കാരെയും കോർപറേറ്റ് ഭീമന്മാരെയും കലർപ്പില്ലാത്ത തിന്മയായി കാണാനുള്ള വ്യഗ്രതയും അപഗ്രഥിക്കപ്പെടണം. തികഞ്ഞ വൈരൂപ്യവും വിപത്തും ഉണ്ടാക്കുമെന്ന് ഉറപ്പായ ഒരു വസ്തു
നിർമ്മിച്ചുകൊണ്ടേ പോകാൻ, വിറ്റഴിച്ചുകൊണ്ടേ പോകാൻ, മാനസികമായും വാണിജ്യപരമായും പ്രാപ്തിയുള്ള ഒരു കോരപറേറ്റ് സ്ഥാപനം ഉണ്ടാകുമോ? യുക്തിക്കു ഭംഗം വരുന്ന വാദം നമുക്ക് എല്ലായിടത്തും എപ്പോഴും കേൾക്കാമെന്നേ പറായേണ്ടൂ.
എൻഡോസൾഫാൻ തികഞ്ഞ നന്മയോ തിന്മയോ എന്നു തിരിച്ചറിയേണ്ട ശാസ്ത്രം ആ ചോദ്യത്തിനുമുന്നിൽ അറച്ചുനിൽക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം എന്നു തോന്നുന്നു. അച്യുതാനന്ദനെക്കാൾ കൂടുതൽ ശാസ്ത്രജ്ഞാനമില്ലാത്ത ശരദ് പവാർ ഔദ്യോഗികമായി എൻഡോസൾഫാന്റെ വക്കാലത്തുമായി അരങ്ങത്തെത്തുമ്പോൾ, അദ്ദേഹത്തിനു വാക്കും ചിന്തയും ചാർത്തിക്കൊടുക്കുന്ന ഒരു ശാസ്ത്രസമൂഹം പിന്നിലെവിടെയെങ്കിലും ഉണ്ടാവില്ലേ? അതില്ലാതെ, പഞ്ചസാരസംഘങ്ങളുടെ ധനശാസ്ത്രവും മറാഠപാരമ്പര്യത്തിന്റെ രാഷ്ട്രീയവും നന്നായറിയുന്ന പവാർ എൻഡോസൾഫാന്റെ രസതന്ത്രത്തെപ്പറ്റി വിടുവായ പറയുകയില്ല. ഇവിടെ രാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അശാസ്ത്രീയതയാകുന്നു യഥാർഥപ്രശ്നം.
ആക്ഷേപിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും
കോർപറേറ്റ് കുലപതികൾക്കും ഒരു ചോദ്യം ന്യായമായും ചോദിക്കാം: എൻഡോസൾഫാനെപ്പറ്റി, അതിന്റെ തികഞ്ഞ തിന്മയെപ്പറ്റി, ഏകവും അർഥശങ്ക ഉണ്ടാക്കാത്തതുമായ ഒരു അഭിപ്രായം എന്തുകൊണ്ട് ഇന്ത്യൻ ശാസ്ത്രസമൂഹത്തിൽനിന്ന് വരുന്നില്ല?
എൻഡോസൾഫാന്റെ നന്മയെ രഹസ്യമായി വാഴ്ത്തുന്നവരുടെ പിൻബലത്തോടെയേ പവാർമാർക്ക് നിലനില്പുള്ളു. അവർ കയ്യൊഴിഞ്ഞാൽ, അദ്ദേഹത്തിന്റെ വക്കാലത്ത് പൊളിഞ്ഞു പാളീസാകും. അവർ എന്തുകൊണ്ട് അങ്ങനെ പവർമാർക്ക് വിലസാൻ പറ്റിയ അവസരം ഉണ്ടാക്കുന്നു? ഇരുളും വെളിച്ചവും തമ്മിലുള്ള തിരിച്ചറിവ് അസാധ്യമായതുകൊണ്ടോ, അതോ, ഇരുട്ടിന്റെ ശക്തികൾക്ക് അടിമപ്പെട്ടതുകൊണ്ടോ? സത്യത്തിന്റെ മുഖം ദർശിക്കാൻ കഴിവുണ്ടെന്ന് ഊറ്റം കൊള്ളുന്ന ശാസ്ത്രസമൂഹം അവർ അറിയുന്ന നേര് നേരേ വിളിച്ചുപറഞ്ഞാൽ ഈ ആപത്തൊന്നും ഉണ്ടാവുമായിരുന്നില്ല.
ഇന്ത്യൻ ശാസ്ത്രം ആരുടെയെങ്കിലും വിടുപണി ചെയ്യുകയാണോ എന്നു പറയാൻ
ഞാൻ ആളല്ല. പക്ഷേ അവരുടെ ധർമ്മസങ്കടത്തിൽനിന്നും കൃത്യവിലോപത്തിൽനിന്നും മാത്രമേ നാം ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള രാഷ്ട്രീയഡിണ്ഡിമത്വം കരുത്ത് വലിച്ചെടുക്കുകയും വളരുകയും ചെയ്യുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം.
എൻഡോസൾഫാൻ ഉത്തമമായ, സുരക്ഷിതമായ, രാസപദാർഥമാണെന്ന് ആണയിടാൻ അവർക്ക് അറിവു പകരുന്ന ശാസ്ത്രജ്ഞന്മാർ അവിടെയും ഇവിടെയും ഒളിഞ്ഞിരിപ്പുണ്ടാകണം. ആ അറിവുമായി പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അവർ ധൈര്യപ്പെടുന്നില്ലെന്നേയുള്ളു. വിവാദാസ്പദമായ ആ നയനിശ്ചയം അവർ രാഷ്ട്രീയക്കാരെക്കൊണ്ട് എടുപ്പിക്കുന്നു എന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ, എൻഡോസൾഫാൻ ഇരുളാണോ വെളിച്ചമാണോ എന്നു വേർതിരിച്ചും ഉറപ്പിച്ചും പറയാവുന്ന സ്ഥിതിയിലല്ല എല്ലാം പരീക്ഷിച്ചും നിരീക്ഷിച്ചും പറയാവുന്നതാണെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം.
പകലും രാവും പോലെ എന്തും വേർ തിരിച്ചും ശങ്കയില്ലാതെയും പറയാമെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം അന്തിച്ചുനിൽക്കുന്ന സന്ദർഭങ്ങൾ വേറെയും കാണാം. വളരെ സമകാലികമായ ഒരു ഉദാഹരണം ആണവനിലയങ്ങളെപ്പറ്റിയുള്ള വിവാദം തന്നെ. ആണവശക്തിയുടെ സുരക്ഷിതത്വത്തെപ്പറ്റി പണ്ടേക്കു പണ്ടേ കേട്ടിരുന്നതാണ് തർക്കം. പക്ഷേ അതിന് അനുകൂലമായവരുടെ ശബ്ദം കൂടുതൽ കേട്ടിരുന്നു. അതിനെ എതിർക്കുന്നവരുടെ ശബ്ദം എതിരാളികളുടെ മുഴക്കത്തിൽ മുങ്ങിപ്പോയെന്നു മാത്രം. ചെർണോബിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആ തർക്കം ഒന്നു മൂത്തു. പിന്നെ കെട്ടടങ്ങി. എല്ലാം ഭദ്രമെന്നു കരുതിയിരുന്ന ജപ്പാനിലെ ദുരന്തം അതൊന്നുകൂടി ആളിക്കത്തിച്ചിരിക്കുന്നു. ആണവോർജ്ജം നന്മയാണെന്നും നന്മയും തിന്മയും കലർന്നതാണെന്നും തികഞ്ഞ തിന്മയാണെന്നുമുള്ള വാദപ്രതിവാദം വീണ്ടും മുഴങ്ങുന്നതു കേൾക്കാം. അതിൽ മൂന്നാമത്തെ വാദത്തിന് പെട്ടെന്ന് ഒരു ആക്കം കൂടിയിട്ടുള്ളതു പോലെ തോന്നുന്നു.
ശാസ്ത്രം അന്തിച്ചുനിൽക്കുന്ന വേറൊരു രംഗം കേരളത്തിലും തമിഴ്നാട്ടിലും തെളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുമെന്നും പറഞ്ഞ് നമ്മൾ ആളുകളെ വിരട്ടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. തമിഴ്നാടും കേരളവും തമ്മിലുള്ള തർക്കത്തിൽ അണക്കെട്ടിന്റെ ശാസ്ത്രം രണ്ടു ചേരിയായി നിൽക്കുന്നു. വസ്തുനിഷ്ഠമായി നോക്കി, ആപത്തുണ്ടോ ഇല്ലയോ എന്നു പറയാൻ ശാസ്ത്രത്തിന് കഴിയേണ്ടതാണ്. പക്ഷേ അതുണ്ടാകുന്നില്ല. സഹ്യാദ്രിക്കപ്പുറത്തും ഇപ്പുറത്തും അണക്കെട്ടിനെപ്പറ്റിയുള്ള, സിവിൽ എഞ്ചിനീയറിങ്ങിനെയും ഭൌമശാസ്ത്രത്തെയും പറ്റിയുള്ള, നിലപാട് വിരുദ്ധമായിരിക്കുന്നു. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണെന്നു പറയാൻ വയ്യ. കേരളം തുലയട്ടെ എന്ന് വിചാരിക്കുന്നവതാണ് തമിഴകത്തെ ശാസ്ത്രമെന്നും തമിഴകത്തിൽനിന്ന് ചിലതൊക്കെ പിടിച്ചുവാങ്ങാൻ ചില്ലറ ഓലപ്പാമ്പൊക്കെ വീശാമെന്നു കരുതുന്നതാണ് കേരളത്തിലെ ശാസ്ത്രമെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുവെക്കാനും വയ്യ. വാസ്തവത്തിൽ “ഒരു നിശ്ചയമില്ലയൊന്നിനും” എന്നു വന്നു കൂടുന്നു.
ഇന്നും ശാസ്ത്രത്തിലെ തർക്കം തീരാത്തതാണ് വെളിച്ചെണ്ണയുടെ കാര്യം. വെളിച്ചെണ്ണ ഹൃദയം തകരാറിലാക്കുമെന്ന് കുറെക്കാലമായി ലോകം മുഴുവൻ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു. നമ്മൾ അതിന്റെ ഉപയോഗം നിർത്തിയിട്ടില്ലെന്നത് വേറെ കാര്യം. കേരളത്തിലെ ചില വെളിച്ചെണ്ണ പ്രേമികളായ ശാസ്ത്രകുതുകികൾ മാത്രമേ വെളിച്ചെണ്ണകൊണ്ട് ആപത്തില്ലെന്നു പറയുന്നവരായിട്ടുള്ളു. അവരുടെ വാക്കിനാകട്ടെ വിലയും പ്രചാരവും ഏറെ കിട്ടിയതുമില്ല.
അങ്ങനെയിരിക്കേ, ഈയിടെ ഞാൻ വായിച്ചു, അമേരിക്കയിലെ സ്വീകാര്യതയുള്ള ചില സ്ഥാപനങ്ങൾ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു വെളിച്ചെണ്ണകൊണ്ട് വലിയ ആപത്തില്ല പോലും. എന്നു തന്നെയല്ല, വെളിച്ചെണ്ണ മിതമായ അളവിൽ ഗുണം നൽകുകകൂടി ചെയ്യുമത്രേ. കോർണൽ സർവകലാശാലയിലെ തോമസ് ബ്രെന്ന, കാലിഫോർണിയ സർവകലാശാലയിലെ ഡാനിയൽ ഹ്വാംഗ് എന്നീ പോഷകാഹാരഗവേഷകരെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനം വെളിച്ചെണ്ണയുടെ ഹൃദ്യമായ സാക്ഷ്യപത്രമായി തോന്നി. അപ്പോൾ, ശാസ്ത്രത്തിൽ ശരി ഏത്? തെറ്റ് ഏത്? ഒരേ കാര്യം ഒരേ സമയം ശരിയും തെറ്റുമാകുന്നത് തത്വശാസ്ത്രത്തിലല്ലേ, ശാസ്ത്രത്തിലല്ലല്ലോ.
ഏറെ ഗവേഷണത്തിനുശേഷം അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ഒരു ഔഷധമാണ് പ്രൊസാക്. അതു കഴിച്ചാൽ വിഷാദരോഗം പമ്പയല്ല, മിസ്സിസ്സിപ്പി തന്നെ കടക്കും. അതിന്റെ മഹത്വം വാഴ്ത്തുന്ന പുസ്തകങ്ങൾ പലതുണ്ടായി. ലേഖനങ്ങളുടെയും ചിത്രീകരണങ്ങളുടെയും എണ്ണം പറായാനാവില്ല. കോടാനുകോടി ഡോളറിന്റെ മരുന്നാവും ലോകം കഴിച്ചിട്ടുണ്ടാവുക. പ്രൊസാക്കിന്റെ വെള്ളിവെളിച്ചത്തിൽ ലോകം അഭിരമിക്കേ കുറച്ചിട മുമ്പ് കുറെ ശാസ്ത്രജ്ഞർ വിഷാദരോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഈ മരുന്നു കൊടുത്ത് നിരീക്ഷിച്ചു. ചിലർക്ക് മരുന്നു കൊടുത്തു. ചിലർക്ക് വെറും വെള്ളം മരുന്നാണെന്നു പറഞ്ഞു കൊടുത്തു. വെള്ളം കഴിച്ചവരിൽ കണ്ട മാറ്റം മാത്രമേ മരുന്നു കഴിച്ചവരിലും കണ്ടുള്ളു എന്നായിരുന്നു ശാസ്ത്രീയമായ കണ്ടുപിടുത്തം. അപ്പോൾ വിഷാദരോഗത്തിനുള്ള അത്ഭുതൊഷധമാണ് അതെന്ന പഴയ ശാസ്ത്രീയമായ കണ്ടുപിടുത്തത്തെപ്പറ്റി എന്തു പറയും? സത്യത്തിന്റെ തിരിച്ചറിവിലേക്ക് ശാസ്ത്രം ഇനി എത്ര ദൂരം, എത്ര കാലം, പോകേണ്ടിവരുമോ ആവോ?
(malayalam news april 25)
Monday, April 25, 2011
Saturday, April 23, 2011
എല്ലാവർക്കും എന്തൊരു വിരോധം!
എല്ലാം ചിട്ടയോടെ നടക്കുന്നുവെന്നും വരാനിരിക്കുന്നതെല്ലാം നേരത്തേ നിഴൽ വീഴ്ത്തുമെന്നും വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. ആ ചിട്ട മനസ്സിലാക്കാനും വരാൻ പോകുന്നതൊക്കെ മുൻകൂട്ടി കണ്ടറിയാനുമുള്ള ശ്രമത്തിൽ നാം എന്നും മുഴുകിയിരിക്കുന്നു. എന്നാലും ചില കാര്യങ്ങൾ, നല്ലതും ചീത്തയുമായ കാര്യങ്ങൾ, തമാശ തോന്നിക്കുന്ന കാര്യങ്ങൾ, അത്ഭുതവും അങ്കലാപ്പും ഉണ്ടാക്കുന്ന കാര്യങ്ങൾ, മുന്നറിയിപ്പൊന്നുമില്ലാതെ, പൊടുന്നനവേ, സംഭവിക്കുന്നു.
ഒരു ഉദാഹരണം പറയട്ടെ. നിങ്ങൾ എന്നെ കടത്തിവെട്ടി പറയുമായിരിക്കും: സുനാമി. ശരി. പക്ഷേ വേറൊന്നാണ് എന്റെ മനസ്സിൽ. സുനാമിയുടെ ആകസ്മികതയോടെ, എന്നാൽ നമുക്ക് കുറെക്കൂടി അടുത്ത്, ഉണ്ടായതാണ് അണ്ണ ഹസാരെ. വ്യാകരണം തെറ്റിപ്പറയുന്നതല്ല, അണ്ണ ഹസാരെ അതു തന്നെ, വെറുമൊരാളല്ല, വലിയ ഒരു സംഭവം. വിശേഷിച്ചൊരു മുന്നറിയിപ്പുമില്ലാതെ ഈയിടെ നമുക്കിടയിൽ പൊട്ടിത്തെറിച്ച ഒരു സംഭവം.
നാലാന്നാൾ വരെ അണ്ണ ഹസാരെ അങ്ങകലെ ആകാശവീഥിയിൽ മങ്ങിയും മറഞ്ഞും കണ്ടിരുന്ന ഒരു സാന്നിധ്യമായിരുന്നു. പേരു തന്നെ മിക്കവർക്കും ശരിക്കു പറയാൻ അറിയുമായിരുന്നില്ല. ഒരു ദിവസം അതൊരു വീട്ടുപേരായി. അണ്ണ ഹസാരെയെ അറിയാത്തവരും അഴിമതിയെ വെറുക്കാത്തവരും ആയി ആരുമില്ലാതായി. എത്രയോ കാലത്തെ പരിശ്രമം വേണ്ടി വന്നു ഗാന്ധിക്ക് നിസ്സഹകരണവും സത്യഗ്രഹവുമൊക്കെ ഒരു സംഭവമാക്കാൻ. അഴിമതിക്കെതിരെ ഒരു പ്രസ്ഥാനം ജനപ്രിയമാക്കാൻ ജയപ്രകാശ് നാരായണനും വേണ്ടി വന്നു ഏറെക്കാലം. വന്നു, കണ്ടു, കീഴടക്കി എന്നതൊക്കെ സീസർക്കേ പറഞ്ഞിട്ടുള്ളു. ഒന്നു തിരുത്തിക്കൂട്ടെ, അണ്ണ ഹസാരെക്കും.
സത്യഗ്രഹത്തിനുമുമ്പ് ഗാന്ധി ഏറെ തയ്യാറെടുപ്പ് നടത്തിയിരുന്നു. തന്നെത്തന്നെ തയ്യാറാക്കണം; ഒരു ജനകീയസാഹചര്യവും തയ്യാറാക്കിയെടുക്കണം. എന്നിട്ടേ അദ്ദേഹം സത്യഗ്രഹം തുടങ്ങിയിരുന്നുള്ളു. ഗാന്ധിയുടെ മുപ്പതോളം സത്യഗ്രഹങ്ങളിൽ മൂന്നിലൊന്ന് ആത്മശുദ്ധിക്കുവേണ്ടിയായിരുന്നു. വേറൊരു മൂന്നിലൊന്ന് സമൂഹത്തിലെ ദുർമര്യദകൾക്കെതിരെയും. മൂന്നാമത്തെ മൂന്നിലൊന്നു മാത്രമായിരുന്നു ബ്രിട്ടിഷ് രാജിനെതിരെയെന്ന്, മഹാത്മാവിന്റെ പൌത്രനായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പിൻബലത്തോടെ, ഇവിടെ പറഞ്ഞുവെക്കട്ടെ.
കളിയാക്കുകയല്ല, അണ്ണ ഹസാരെയുടെ നിരാഹാരപ്രഖ്യാപനത്തിന് അങ്ങനെയൊരു നീണ്ട സജ്ജീകരണമൊന്നും വേണ്ടിയിരുന്നില്ല. ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു, പ്രഖ്യാപിച്ചു, സീസറെപ്പോലെ, ജനമാനസം കീഴടക്കി. ഇത്ര ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ ജനപ്രിയം നേടിയ ഒരു അഴിമതിസമരം നടന്നതായി ചരിത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കത്തു വഴിയും പ്രസ്താവന വഴിയും ഫേസ്ബൂക് വഴിയും ട്വിറ്റർ വഴിയും നേരിട്ടും അണ്ണ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ആയിരക്കണക്കിനാളുകൾ ദിവസേന അണി നിരക്കുകയായിരുന്നു, വർഗ്ഗഭേദമെന്യേ, വംശഭേദമെന്യേ. അതായിരുന്നു അത്ഭുതം.
ഇത്രയേറെ ആളുകൾ അഴിമതിക്കെതിരാണെന്ന് ഞാൻ കരുതിയിരുന്നില്ല. അണ്ണ ഹസാരെയെപ്പോലെ ചിലർ കാണും, അഴിമതിയെ വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവർ. വേറെ കുറെപ്പേർ വാക്കാൽ എതിർക്കുകയും കർമ്മവശാൽ അഴിമതിയിൽ പങ്കു കൊള്ളുകയും ചെയ്യുന്നവരാകും. ഏറെപ്പേരും എല്ലാവർക്കും അണ്ണ ഹസാരെയാകാൻ പറ്റുമോ എന്ന ചോദ്യവുമായി ചെറുതും വലുതുമായ അഴിമതിയുമായി സമരസപ്പെട്ടുകൊണ്ടു സുഖിച്ചു കഴിയും. അതായിരുന്നു നാലാന്നാൾ വരെ എന്റെ ധാരണ. സിനിമാ നടികളും സാധാരണക്കാരും കോടീശ്വരന്മാരും വ്യവസായികളും അടുത്തൂൺ പറ്റിയ ധ്വരമാരും വക്കീൽമാരും മറ്റു പല വേൻദ്രന്മാരും മേത്തരം കാറുകളിലും കൃത്യാന്തരബാഹുല്യത്തിനിടയിലും അണ്ണ ഹസാരെയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയതോടെ ആ ധാരണ മാറി. അഴിമതിക്കെതിരല്ലാത്തവരായി നമ്മുടെ ഇടയിൽ ആരുമില്ല. ശാന്തം പാപം!
ജയപ്രകാശ് നാരായൺ ജവാഹർലാൽ നെഹ്രുവിന്റെ സമകാലികനായിരുന്നു. ഒട്ടൊക്കെ സമശീർഷനുമായിരുന്നു. ജെപി എന്ന് അറിയപ്പെടുകയും പിന്നീട് ലോകനായകൻ എന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്ത ജയപ്രകാശ് നടത്തിയ സമരം നെഹ്രുവിന്റെ മകളുടെ കാലത്ത് കൊടികുത്തിയ അഴിമതിക്കെതിരെ ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടി ആയി മാറിയ വിഭാഗം അതിനെ നന്നായി മുതലാക്കി. അന്നും അഴിമതിയെ വെറുക്കാത്തവരായി ആരുമില്ലെന്നു തോന്നി. പക്ഷേ ആ സമരം വഴി ജെപി തുടങ്ങാൻ ഉദ്ദേശിച്ച പ്രസ്ഥാനത്തിന്റെ പേരുപോലും എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. തന്റെ ലക്ഷ്യത്തെ അദ്ദേഹം വിളിച്ചത് സമ്പൂർണവിപ്ലവം എന്നായിരുന്നു.
അണ്ണ ഹസാരെയുടെ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ഇന്ത്യയെ ശുദ്ധീകരിക്കാൻ കൂപ്പുകൂട്ടിയിരുന്ന ഒരാളെപ്പറ്റി ഞാൻ കഴിഞ്ഞ ദിവസം വായിക്കാനിടയായി. ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു അതുവരെ അദ്ദേഹത്തിന്റെ ശ്രദ്ധ. യോഗാഭ്യാസം വഴി മനസ്സിനെയും ശരീരത്തെയും ക്രിയാത്മകമാക്കാനുള്ള സ്വാമി രാം ദേവിന്റെ യത്നത്തിന് ലോകതലസ്ഥാനങ്ങളിൽ പങ്കളികൾ ഉണ്ടായിരിക്കുന്നുവത്രേ. സ്വാമി രാം ദേവ് അഴിമതിക്കെതിരെ തുടങ്ങാനിരുന്ന സമരത്തെ അനുകൂലിക്കുന്നവരിൽ അണ്ണ ഹസാരെയും ഉണ്ടായിരുന്നതായി വായിച്ചു. അതിനിടയിലായിരുന്നു അണ്ണ ഹസാരെയുടെ തന്നെ, ഏറെ നീളും മുമ്പേ അവസാനിപ്പിച്ച, നിരാഹാരസമരം. എല്ലാവരും അനുകൂലിക്കുകയും, കുറെപ്പേർ വാഴ്ത്തുകയും ചെയ്ത ആ സമരത്തിനൊടുവിൽ അണ്ണ, നരേന്ദ്ര മോഡിക്ക് യോഗ്യതാപത്രം നൽകിയതോടെ
ചിലരൊക്കെ പരുങ്ങലിലായി. നാമെല്ലാം എതിരായിട്ടും അഴിമതി ഇല്ലാതാകുന്നില്ലല്ലോ എന്നതാണ് ഇനിയും മനസ്സിലാകാത്ത കാര്യം.
ഇതു പോലെ മനസ്സിലാകാത്ത ഒരു സംഭവം ഉണ്ടായതായി ഓർക്കുന്നു പത്തു പതിനഞ്ചൂ കൊല്ലം മുമ്പ്. നാടു മുഴുവൻ ഒരു സംഭവം ഇത്ര പെട്ടെന്ന് പാട്ടായ ചരിത്രമില്ല. ഉറക്കം തൂങ്ങിയ ഒരു ദിവസം എന്റെ ഒരു സ്നേഹിതൻ ഡൽഹിയിൽനിന്ന് വിളിച്ചു ചോദിക്കുകയായിരുന്നു: “കേട്ടില്ലേ, ഗണപതി പാലു കുടിക്കുന്നു. ശരി തന്നെയത്രേ....” ഞാൻ കേട്ടിരുന്നില്ല, കണ്ടിരുന്നുമില്ല. പിന്നെ കേൾക്കാൻ തുടങ്ങി, ഗണപതി പാലു കുടിച്ചുവെന്നും, കുടിച്ചുവോ, കുടിച്ചെങ്കിൽ എങ്ങനെ കുടിച്ചു എന്നു ചിലർ പരിശോധിച്ചറിഞ്ഞുവെന്നും, ബി ബി സി വരെ അതു റിപ്പോർട് ചെയ്തിരിക്കുന്നുവെന്നും ഒക്കെ കേൾക്കാൻ തുടങ്ങി. ബി ബി സി റിപ്പോർട് ചെയ്തെങ്കിൽ പിന്നെ ഗണപതിക്ക് പാൽ കുടിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നായി അതുവരെ ഒന്നും കേൾക്കാതിരുന്ന മറ്റു ചിലർ. മോദകവും കദളിപ്പഴവും ഇഷ്ടമുള്ള ഗണപതി പാലും പ്രിയപാനീയമാക്കിയോ എന്നായിരുന്നു എന്റെ അന്വ്വേഷണം. ഏതായാലും ഒരു ദിവസം കൊണ്ട്, ഏതാനും മണിക്കൂറുകൊണ്ട്, ഒരു കിവദന്തി വലിയൊരു നാടു മുഴുവൻ പടർന്ന വിശ്വാസമായി മാറുന്നത് അപൂർവസംഭവമായിരുന്നു.
അതിനും മുമ്പായിരുന്നു ഒരു കണ്ടുപിടുത്തത്തിന്റെ വാർത്ത നാടെമ്പാടും രായ്ക്കുരാമാനം പടർന്നുകയറിയ സംഭവം. മാതൃഭൂമിയിലെ പി രാജനും കാർഷിക കോളെജിലെ തോമസ് വർഗീസും ഞാനും ഒരു വൈകുന്നേരം ആ കണ്ടുപിടുത്തത്തെപ്പറ്റി കേൾക്കാൻ പോയി. ചോദ്യം ചെയ്യപ്പെടാൻ വയ്യാത്തതെന്ന മട്ടിലായിരുന്നു അതിന്റെ അവതരണം. അതുകൊണ്ട് ചോദ്യം മതിയാക്കി ഞാൻ കേട്ടിരുന്നു. ഒരു എണ്ണ കാച്ചിയെടുത്തിരിക്കുന്നു, അതു തേച്ചാൽ മുടി വളരുമെന്നു കണ്ടിരിക്കുന്നു! നീലിഭൃംഗാദി തേച്ചാൽ മുടി കൊഴിച്ചിൽ കുറയുമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നല്ലോ എന്നു ഓർത്തപ്പോൾ കഥയിൽ ചോദ്യം പാടില്ലെന്ന് ആരോ എന്നെ ഓർമ്മപ്പെടുത്തി.
ഞാൻ ഓർത്തു. ദേവതകളും മനുഷ്യരും തമ്മിലുള്ള മുഖ്യവ്യത്യാസം മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരെ കഷണ്ടി ബാധിക്കും. ദേവതകളെ ജരാനരയും മുടി കൊഴിച്ചിലും ബാധിക്കില്ല. എന്റെ സ്നേഹിതൻ കാച്ചിയെടുത്തിരിക്കുന്ന എണ്ണ തേച്ചാൽ വരണ്ട മണ്ടയിലും മുടി വളരും. അതോടുകൂടി മനുഷ്യന്റെ പദവി ഉയരും. മനുഷ്യന് അമരത്വം നൽകുന്ന കണ്ടുപിടുത്തം എന്നൊരു അപ്രസ്തുതപ്രശംസയോടെ ഞാൻ എഴുതാൻ ഉദ്ദേശിച്ച ലേഖനം അല്പം വൈകിപ്പോയി. അക്ഷമനായ കണ്ടുപിടുത്തക്കാരൻ വേറൊരു ലേഖകനെ വിളിച്ച് വാർത്ത ചോർത്തി. “കഷണ്ടിക്ക് മരുന്ന്” എന്ന വെണ്ടക്കയോടുകൂടി വന്ന വാർത്ത ഇന്ത്യ മുഴുവൻ പരന്നത് ഒരാഴ്ചകൊണ്ടായിരുന്നു. പിന്നെ എണ്ണ പര്യവേക്ഷണത്തിനായി നാനാജാതിമതസ്ഥരായ ആളുകൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അംബുജവിലാസം റോഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. എത്ര മുടി എവിടെയൊക്കെ വളർന്നുവെന്ന് ആർക്കും കണക്കു വെക്കാൻ നേരമുണ്ടായിരുന്നില്ല.
കാതലായ പ്രശ്നം ഇവിടെ അതല്ല. ആർ എന്ത് എത്ര വേഗം എന്തുകൊണ്ട് വിശ്വസിക്കുന്നു? നല്ലതെന്നു നാം കരുതുന്ന പല കാര്യങ്ങളും ആളുകൾ നേരെയങ്ങു വിഴുങ്ങാത്തതുകൊണ്ട്, ബോധവൽക്കരണം ദുഷ്കരമാകുന്നതും അതിനുവേണ്ടി പുതിയ സങ്കേതങ്ങൾ ആവിഷ്ക്കരിക്കേണ്ടിവരുന്നതും നാം ദിവസേന കാണുന്നതാണല്ലോ. നികുതി കൊടുക്കണമെന്നും പുക വലിക്കരുതെന്നും ഇടതു വശം ചേർന്നു നടക്കണമെന്നുമൊക്കെ ആളുകളെ പറഞ്ഞു മനസ്സിലാക്കാനുള്ള പാട് ബോധവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊക്കെ അറിയാം. അവർ അതിനു മെനക്കെട്ടുകൊണ്ടിരിക്കുമ്പോൾ ഇതാ വരുന്നു, അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരവും അഹംഹമികയാ അതിനെ പിൻതാങ്ങാനുള്ള ആളുകളുടെ ഇരച്ചുകയറ്റവും! എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ആരറിഞ്ഞു!
(malayalam news april)
ഒരു ഉദാഹരണം പറയട്ടെ. നിങ്ങൾ എന്നെ കടത്തിവെട്ടി പറയുമായിരിക്കും: സുനാമി. ശരി. പക്ഷേ വേറൊന്നാണ് എന്റെ മനസ്സിൽ. സുനാമിയുടെ ആകസ്മികതയോടെ, എന്നാൽ നമുക്ക് കുറെക്കൂടി അടുത്ത്, ഉണ്ടായതാണ് അണ്ണ ഹസാരെ. വ്യാകരണം തെറ്റിപ്പറയുന്നതല്ല, അണ്ണ ഹസാരെ അതു തന്നെ, വെറുമൊരാളല്ല, വലിയ ഒരു സംഭവം. വിശേഷിച്ചൊരു മുന്നറിയിപ്പുമില്ലാതെ ഈയിടെ നമുക്കിടയിൽ പൊട്ടിത്തെറിച്ച ഒരു സംഭവം.
നാലാന്നാൾ വരെ അണ്ണ ഹസാരെ അങ്ങകലെ ആകാശവീഥിയിൽ മങ്ങിയും മറഞ്ഞും കണ്ടിരുന്ന ഒരു സാന്നിധ്യമായിരുന്നു. പേരു തന്നെ മിക്കവർക്കും ശരിക്കു പറയാൻ അറിയുമായിരുന്നില്ല. ഒരു ദിവസം അതൊരു വീട്ടുപേരായി. അണ്ണ ഹസാരെയെ അറിയാത്തവരും അഴിമതിയെ വെറുക്കാത്തവരും ആയി ആരുമില്ലാതായി. എത്രയോ കാലത്തെ പരിശ്രമം വേണ്ടി വന്നു ഗാന്ധിക്ക് നിസ്സഹകരണവും സത്യഗ്രഹവുമൊക്കെ ഒരു സംഭവമാക്കാൻ. അഴിമതിക്കെതിരെ ഒരു പ്രസ്ഥാനം ജനപ്രിയമാക്കാൻ ജയപ്രകാശ് നാരായണനും വേണ്ടി വന്നു ഏറെക്കാലം. വന്നു, കണ്ടു, കീഴടക്കി എന്നതൊക്കെ സീസർക്കേ പറഞ്ഞിട്ടുള്ളു. ഒന്നു തിരുത്തിക്കൂട്ടെ, അണ്ണ ഹസാരെക്കും.
സത്യഗ്രഹത്തിനുമുമ്പ് ഗാന്ധി ഏറെ തയ്യാറെടുപ്പ് നടത്തിയിരുന്നു. തന്നെത്തന്നെ തയ്യാറാക്കണം; ഒരു ജനകീയസാഹചര്യവും തയ്യാറാക്കിയെടുക്കണം. എന്നിട്ടേ അദ്ദേഹം സത്യഗ്രഹം തുടങ്ങിയിരുന്നുള്ളു. ഗാന്ധിയുടെ മുപ്പതോളം സത്യഗ്രഹങ്ങളിൽ മൂന്നിലൊന്ന് ആത്മശുദ്ധിക്കുവേണ്ടിയായിരുന്നു. വേറൊരു മൂന്നിലൊന്ന് സമൂഹത്തിലെ ദുർമര്യദകൾക്കെതിരെയും. മൂന്നാമത്തെ മൂന്നിലൊന്നു മാത്രമായിരുന്നു ബ്രിട്ടിഷ് രാജിനെതിരെയെന്ന്, മഹാത്മാവിന്റെ പൌത്രനായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പിൻബലത്തോടെ, ഇവിടെ പറഞ്ഞുവെക്കട്ടെ.
കളിയാക്കുകയല്ല, അണ്ണ ഹസാരെയുടെ നിരാഹാരപ്രഖ്യാപനത്തിന് അങ്ങനെയൊരു നീണ്ട സജ്ജീകരണമൊന്നും വേണ്ടിയിരുന്നില്ല. ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു, പ്രഖ്യാപിച്ചു, സീസറെപ്പോലെ, ജനമാനസം കീഴടക്കി. ഇത്ര ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ ജനപ്രിയം നേടിയ ഒരു അഴിമതിസമരം നടന്നതായി ചരിത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കത്തു വഴിയും പ്രസ്താവന വഴിയും ഫേസ്ബൂക് വഴിയും ട്വിറ്റർ വഴിയും നേരിട്ടും അണ്ണ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ആയിരക്കണക്കിനാളുകൾ ദിവസേന അണി നിരക്കുകയായിരുന്നു, വർഗ്ഗഭേദമെന്യേ, വംശഭേദമെന്യേ. അതായിരുന്നു അത്ഭുതം.
ഇത്രയേറെ ആളുകൾ അഴിമതിക്കെതിരാണെന്ന് ഞാൻ കരുതിയിരുന്നില്ല. അണ്ണ ഹസാരെയെപ്പോലെ ചിലർ കാണും, അഴിമതിയെ വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവർ. വേറെ കുറെപ്പേർ വാക്കാൽ എതിർക്കുകയും കർമ്മവശാൽ അഴിമതിയിൽ പങ്കു കൊള്ളുകയും ചെയ്യുന്നവരാകും. ഏറെപ്പേരും എല്ലാവർക്കും അണ്ണ ഹസാരെയാകാൻ പറ്റുമോ എന്ന ചോദ്യവുമായി ചെറുതും വലുതുമായ അഴിമതിയുമായി സമരസപ്പെട്ടുകൊണ്ടു സുഖിച്ചു കഴിയും. അതായിരുന്നു നാലാന്നാൾ വരെ എന്റെ ധാരണ. സിനിമാ നടികളും സാധാരണക്കാരും കോടീശ്വരന്മാരും വ്യവസായികളും അടുത്തൂൺ പറ്റിയ ധ്വരമാരും വക്കീൽമാരും മറ്റു പല വേൻദ്രന്മാരും മേത്തരം കാറുകളിലും കൃത്യാന്തരബാഹുല്യത്തിനിടയിലും അണ്ണ ഹസാരെയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയതോടെ ആ ധാരണ മാറി. അഴിമതിക്കെതിരല്ലാത്തവരായി നമ്മുടെ ഇടയിൽ ആരുമില്ല. ശാന്തം പാപം!
ജയപ്രകാശ് നാരായൺ ജവാഹർലാൽ നെഹ്രുവിന്റെ സമകാലികനായിരുന്നു. ഒട്ടൊക്കെ സമശീർഷനുമായിരുന്നു. ജെപി എന്ന് അറിയപ്പെടുകയും പിന്നീട് ലോകനായകൻ എന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്ത ജയപ്രകാശ് നടത്തിയ സമരം നെഹ്രുവിന്റെ മകളുടെ കാലത്ത് കൊടികുത്തിയ അഴിമതിക്കെതിരെ ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടി ആയി മാറിയ വിഭാഗം അതിനെ നന്നായി മുതലാക്കി. അന്നും അഴിമതിയെ വെറുക്കാത്തവരായി ആരുമില്ലെന്നു തോന്നി. പക്ഷേ ആ സമരം വഴി ജെപി തുടങ്ങാൻ ഉദ്ദേശിച്ച പ്രസ്ഥാനത്തിന്റെ പേരുപോലും എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. തന്റെ ലക്ഷ്യത്തെ അദ്ദേഹം വിളിച്ചത് സമ്പൂർണവിപ്ലവം എന്നായിരുന്നു.
അണ്ണ ഹസാരെയുടെ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ഇന്ത്യയെ ശുദ്ധീകരിക്കാൻ കൂപ്പുകൂട്ടിയിരുന്ന ഒരാളെപ്പറ്റി ഞാൻ കഴിഞ്ഞ ദിവസം വായിക്കാനിടയായി. ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു അതുവരെ അദ്ദേഹത്തിന്റെ ശ്രദ്ധ. യോഗാഭ്യാസം വഴി മനസ്സിനെയും ശരീരത്തെയും ക്രിയാത്മകമാക്കാനുള്ള സ്വാമി രാം ദേവിന്റെ യത്നത്തിന് ലോകതലസ്ഥാനങ്ങളിൽ പങ്കളികൾ ഉണ്ടായിരിക്കുന്നുവത്രേ. സ്വാമി രാം ദേവ് അഴിമതിക്കെതിരെ തുടങ്ങാനിരുന്ന സമരത്തെ അനുകൂലിക്കുന്നവരിൽ അണ്ണ ഹസാരെയും ഉണ്ടായിരുന്നതായി വായിച്ചു. അതിനിടയിലായിരുന്നു അണ്ണ ഹസാരെയുടെ തന്നെ, ഏറെ നീളും മുമ്പേ അവസാനിപ്പിച്ച, നിരാഹാരസമരം. എല്ലാവരും അനുകൂലിക്കുകയും, കുറെപ്പേർ വാഴ്ത്തുകയും ചെയ്ത ആ സമരത്തിനൊടുവിൽ അണ്ണ, നരേന്ദ്ര മോഡിക്ക് യോഗ്യതാപത്രം നൽകിയതോടെ
ചിലരൊക്കെ പരുങ്ങലിലായി. നാമെല്ലാം എതിരായിട്ടും അഴിമതി ഇല്ലാതാകുന്നില്ലല്ലോ എന്നതാണ് ഇനിയും മനസ്സിലാകാത്ത കാര്യം.
ഇതു പോലെ മനസ്സിലാകാത്ത ഒരു സംഭവം ഉണ്ടായതായി ഓർക്കുന്നു പത്തു പതിനഞ്ചൂ കൊല്ലം മുമ്പ്. നാടു മുഴുവൻ ഒരു സംഭവം ഇത്ര പെട്ടെന്ന് പാട്ടായ ചരിത്രമില്ല. ഉറക്കം തൂങ്ങിയ ഒരു ദിവസം എന്റെ ഒരു സ്നേഹിതൻ ഡൽഹിയിൽനിന്ന് വിളിച്ചു ചോദിക്കുകയായിരുന്നു: “കേട്ടില്ലേ, ഗണപതി പാലു കുടിക്കുന്നു. ശരി തന്നെയത്രേ....” ഞാൻ കേട്ടിരുന്നില്ല, കണ്ടിരുന്നുമില്ല. പിന്നെ കേൾക്കാൻ തുടങ്ങി, ഗണപതി പാലു കുടിച്ചുവെന്നും, കുടിച്ചുവോ, കുടിച്ചെങ്കിൽ എങ്ങനെ കുടിച്ചു എന്നു ചിലർ പരിശോധിച്ചറിഞ്ഞുവെന്നും, ബി ബി സി വരെ അതു റിപ്പോർട് ചെയ്തിരിക്കുന്നുവെന്നും ഒക്കെ കേൾക്കാൻ തുടങ്ങി. ബി ബി സി റിപ്പോർട് ചെയ്തെങ്കിൽ പിന്നെ ഗണപതിക്ക് പാൽ കുടിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നായി അതുവരെ ഒന്നും കേൾക്കാതിരുന്ന മറ്റു ചിലർ. മോദകവും കദളിപ്പഴവും ഇഷ്ടമുള്ള ഗണപതി പാലും പ്രിയപാനീയമാക്കിയോ എന്നായിരുന്നു എന്റെ അന്വ്വേഷണം. ഏതായാലും ഒരു ദിവസം കൊണ്ട്, ഏതാനും മണിക്കൂറുകൊണ്ട്, ഒരു കിവദന്തി വലിയൊരു നാടു മുഴുവൻ പടർന്ന വിശ്വാസമായി മാറുന്നത് അപൂർവസംഭവമായിരുന്നു.
അതിനും മുമ്പായിരുന്നു ഒരു കണ്ടുപിടുത്തത്തിന്റെ വാർത്ത നാടെമ്പാടും രായ്ക്കുരാമാനം പടർന്നുകയറിയ സംഭവം. മാതൃഭൂമിയിലെ പി രാജനും കാർഷിക കോളെജിലെ തോമസ് വർഗീസും ഞാനും ഒരു വൈകുന്നേരം ആ കണ്ടുപിടുത്തത്തെപ്പറ്റി കേൾക്കാൻ പോയി. ചോദ്യം ചെയ്യപ്പെടാൻ വയ്യാത്തതെന്ന മട്ടിലായിരുന്നു അതിന്റെ അവതരണം. അതുകൊണ്ട് ചോദ്യം മതിയാക്കി ഞാൻ കേട്ടിരുന്നു. ഒരു എണ്ണ കാച്ചിയെടുത്തിരിക്കുന്നു, അതു തേച്ചാൽ മുടി വളരുമെന്നു കണ്ടിരിക്കുന്നു! നീലിഭൃംഗാദി തേച്ചാൽ മുടി കൊഴിച്ചിൽ കുറയുമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നല്ലോ എന്നു ഓർത്തപ്പോൾ കഥയിൽ ചോദ്യം പാടില്ലെന്ന് ആരോ എന്നെ ഓർമ്മപ്പെടുത്തി.
ഞാൻ ഓർത്തു. ദേവതകളും മനുഷ്യരും തമ്മിലുള്ള മുഖ്യവ്യത്യാസം മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരെ കഷണ്ടി ബാധിക്കും. ദേവതകളെ ജരാനരയും മുടി കൊഴിച്ചിലും ബാധിക്കില്ല. എന്റെ സ്നേഹിതൻ കാച്ചിയെടുത്തിരിക്കുന്ന എണ്ണ തേച്ചാൽ വരണ്ട മണ്ടയിലും മുടി വളരും. അതോടുകൂടി മനുഷ്യന്റെ പദവി ഉയരും. മനുഷ്യന് അമരത്വം നൽകുന്ന കണ്ടുപിടുത്തം എന്നൊരു അപ്രസ്തുതപ്രശംസയോടെ ഞാൻ എഴുതാൻ ഉദ്ദേശിച്ച ലേഖനം അല്പം വൈകിപ്പോയി. അക്ഷമനായ കണ്ടുപിടുത്തക്കാരൻ വേറൊരു ലേഖകനെ വിളിച്ച് വാർത്ത ചോർത്തി. “കഷണ്ടിക്ക് മരുന്ന്” എന്ന വെണ്ടക്കയോടുകൂടി വന്ന വാർത്ത ഇന്ത്യ മുഴുവൻ പരന്നത് ഒരാഴ്ചകൊണ്ടായിരുന്നു. പിന്നെ എണ്ണ പര്യവേക്ഷണത്തിനായി നാനാജാതിമതസ്ഥരായ ആളുകൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അംബുജവിലാസം റോഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. എത്ര മുടി എവിടെയൊക്കെ വളർന്നുവെന്ന് ആർക്കും കണക്കു വെക്കാൻ നേരമുണ്ടായിരുന്നില്ല.
കാതലായ പ്രശ്നം ഇവിടെ അതല്ല. ആർ എന്ത് എത്ര വേഗം എന്തുകൊണ്ട് വിശ്വസിക്കുന്നു? നല്ലതെന്നു നാം കരുതുന്ന പല കാര്യങ്ങളും ആളുകൾ നേരെയങ്ങു വിഴുങ്ങാത്തതുകൊണ്ട്, ബോധവൽക്കരണം ദുഷ്കരമാകുന്നതും അതിനുവേണ്ടി പുതിയ സങ്കേതങ്ങൾ ആവിഷ്ക്കരിക്കേണ്ടിവരുന്നതും നാം ദിവസേന കാണുന്നതാണല്ലോ. നികുതി കൊടുക്കണമെന്നും പുക വലിക്കരുതെന്നും ഇടതു വശം ചേർന്നു നടക്കണമെന്നുമൊക്കെ ആളുകളെ പറഞ്ഞു മനസ്സിലാക്കാനുള്ള പാട് ബോധവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊക്കെ അറിയാം. അവർ അതിനു മെനക്കെട്ടുകൊണ്ടിരിക്കുമ്പോൾ ഇതാ വരുന്നു, അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരവും അഹംഹമികയാ അതിനെ പിൻതാങ്ങാനുള്ള ആളുകളുടെ ഇരച്ചുകയറ്റവും! എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ആരറിഞ്ഞു!
(malayalam news april)
Wednesday, April 13, 2011
വാർത്തയാകുന്ന പരസ്യം
പത്രത്തിന്റെ കൊടിപ്പടം മുതൽ അവസാനത്തെ അക്ഷരം വരെ വായിക്കുകയായിരുന്നു ഒരിടക്ക് എന്റെ ജോലി. പതിനൊന്നാകുമ്പോഴേക്കും അന്നന്നത്തെ പത്രം വിലയിരുത്തി ചർച്ച ചെയ്യാൻ ഒരു കുറിപ്പ് തയ്യാറാക്കണം. വിലയിരുത്തേണ്ടത്തതായി പരസ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പരസ്യം കിട്ടിയ പോലെ അച്ചടിച്ചിരിക്കും. എഡിറ്റർ അതു തൊടില്ല. പരസ്യങ്ങൾക്കിടയിൽ
ചേർക്കുന്നതാണ് വാർത്ത എന്നാണല്ലോ പത്രക്കാർക്കിടയിലെ പഴയ മൊഴി, എഡിറ്റർക്ക് ഒട്ടും രുചിക്കാത്ത മൊഴി.
എഡിറ്റർ ആയിരിക്കേ അനൌദ്യോഗികമായി പരസ്യം പിടിക്കുന്ന ജോലിയും എനിക്ക് വല്ലപ്പോഴും ചെയ്യേണ്ടി വന്ന ഒരു കാലവുമുണ്ടായിരുന്നു. വാർത്തയും അഭിപ്രായവും മാത്രം കൊടുത്ത് വായനക്കാരെ മുഷിപ്പിക്കാതെ, അതേ സമയം അഷ്ടിക്കുവേണ്ടി പരസ്യവും കണ്ടെത്തി, പത്രം ഇറക്കുന്ന ജോലിയെ നാണക്കേടെന്നോ വെല്ലുവിളിയെന്നോ രണ്ടുമെന്നോ പറയാം. എന്തായാലും അതായിരുന്നു കുറച്ചിട എന്റെ ജോലി. അതിന്റെ ഭാഗമായി, വാർത്തയോടും അഭിപ്രായത്തോടുമൊപ്പം, പരസ്യവും വായിച്ചുനോക്കേണ്ടിവന്നു. അല്ലെങ്കിൽ വിശ്വാസമുള്ള ഒരാളെക്കൊണ്ട് വായിപ്പിക്കേണ്ടിയിരുന്നു.
എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന ഉദാരതയോടെ ഒരു കമ്പനിയുടെ പരസ്യം വന്നപ്പോൾ, വായന ഞാൻ നേരിട്ടേറ്റെടുത്തു. ഉദാരതയെക്കാൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു കമ്പനിയുടെ അവകാശവാദം. അവകാശം എന്ന സ്വരത്തിലായിരുന്നില്ല ആ പരസ്യത്തിന്റെ അവതരണം. അതു കഴിച്ചാൽ മഹാരോഗം മാറും എന്നൊരു വിളംബരം ആയിരുന്നു ആ പരസ്യം. എന്റെ
ആപ്പീസിൽനിന്ന് വിളിപ്പാടകലെയുള്ള ഒരു സ്ഥാപനം അങ്ങനെയൊരു ലോകാത്ഭുതം കാഴ്ച വെക്കുകയോ? അഭിമാനവും അവിശ്വാസവും ഒപ്പം തോന്നി. വാസ്തവത്തിൽ അവിശ്വാസമായിരുന്നു ഏറെ. ആ അത്ഭുതവാർത്ത പരസ്യമായിപ്പോലും അച്ചടിക്കാമോ? എനിക്കേ സംശയം ഉണ്ടായിരുന്നുള്ളു. ജനറൽ മാനേജർക്ക് അശേഷമില്ലായിരുന്നു. ഒന്നു രണ്ടു കൊല്ലമായി അതേ പരസ്യം വഴി എല്ലാ പത്രങ്ങളും പണമുണ്ടാക്കിവരുന്നു. പിന്നെ നമുക്ക് കൊടുത്താൽ എന്താ? കഥ ചുരുക്കട്ടെ. എന്തോ കരണത്താൽ, ഞങ്ങൾ അതു കൊടുക്കുകയുണ്ടായില്ല. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞു ദിവ്യൌഷധം തട്ടിപ്പ് ആണെന്നു തെളിയാൻ. അതിനിടെ ആവുന്നവരെല്ലാം പണം വാരിക്കഴിഞ്ഞിരുന്നു--ദിവ്യൌഷധം ഉണ്ടാക്കുന്നവരും പരസ്യം എഴുതുന്നവരും അച്ചടിക്കുന്നവരും എല്ലാം.
പൌരുഷം വളർത്തുന്ന ഒരു ഔഷധത്തിന്റെ പരസ്യം ഏറെക്കാലമായി കണ്ടുവരുന്നു. അതിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ ഉടമസ്ഥൻ തന്നെ ഒരിക്കൽ ഗ്യാരണ്ടിയുമായി വേദിയിൽ ഇറങ്ങി. പോരെങ്കിൽ ഫലത്തെപ്പറ്റി സിനിമാതാരങ്ങളെക്കൊണ്ട് ആണയിടുവിച്ചു. പൌരുഷം ഉണ്ടാക്കുമെന്ന് സിനിമാതാരം ഉറപ്പു തന്നാൽ പിന്നെ എന്തിനു സംശയിക്കണം? എന്നിട്ടും മരണമില്ലാത്ത സന്ദേഹവാദികൾ അവിടെയും ഇവിടെയും ഒച്ച വെച്ചുകൊണ്ടിരുന്നു. ഓരോരോ പഠനമെന്നൊക്കെ പറഞ്ഞ് പൌരുഷകഥ പൊളിക്കാൻ അവർ പണിപ്പെട്ടുകൊണ്ടുമിരുന്നു. പക്ഷേ അവരെ കൊഞ്ഞനം കുത്തിക്കൊണ്ട്, പൌരുഷത്തിന്റെ പരസ്യം ദൃശ്യമായും അക്ഷരമായും ജനത്തെ പുളകം കൊള്ളിച്ചു. ഇത്രയേറെ മരുന്നു കഴിക്കേണ്ട സ്ഥിതി വരുത്തുമാറ് നമ്മുടെ പൌരുഷം ചോർന്നുപോയിരുന്നോ എന്നൊരു സന്ദേഹം എന്റെ പഴമനസ്സിൽ കിളിർക്കാതിരുന്നില്ല. പക്ഷേ പരസ്യത്തിന്റെ പൊലിമയിൽ അത് വലുതായില്ല. അങ്ങനെയിരിക്കേ ഈയിടെ വാർത്ത വന്നു: പൌരുഷത്തിനുള്ള ദിവ്യൌഷധം നിരോധിച്ചിരിക്കുന്നു. ആ വാർത്ത തന്നെ പലരും കൊടുത്തില്ല. എങ്ങനെ കൊടുക്കും? അതുവരെ അവരൊക്ക് കാശിടാതെ കാശു വാരിയിരുന്ന പരസ്യമല്ലേ? പരസ്യവും വാർത്തയും തമ്മിൽ പ്രകടമായ വൈരുദ്ധ്യം അനുവദിക്കരുതല്ലോ. വൈരുദ്ധ്യം കണ്ടാൽ എന്ത് ഒഴിവാക്കും? അതുകൊണ്ടാകും നിരോധിക്കാൻ എന്തേ ഇത്ര നേരമെടുക്കാൻ എന്നൊരു ചോദ്യത്തിന് ഇടം കണ്ടില്ല. ആ ചോദ്യം എങ്ങും കേട്ടുമില്ല. കേട്ടത് പൌരുഷം വഴി, അതിന്റെ പരസ്യം വഴി, ഉണ്ടാക്കിയ പണത്തിന്റെ കഥ മാത്രം.
പഴയ പത്രസദാചാരത്തെ പുതിയ വാണിജ്യമൂല്യവുമായി കൂട്ടിക്കുഴച്ചിട്ടു കാര്യമില്ല. പത്രങ്ങളിൽ വാർത്തക്കാരും പരസ്യക്കാരും തമ്മിൽ പണ്ടൊക്കെ കൊമ്പു കോർത്തിരുന്നു. പരസ്യക്കാരോട് വാർത്തക്കാർക്ക് ഒട്ടൊക്കെ പുച്ഛമായിരുന്നു. പത്രത്തിലെ സ്ഥലം വിറ്റ് പണം ഉണ്ടാക്കുന്നവർ! പിന്നെപ്പിന്നെ വാർത്തക്കാർക്കു മനസ്സിലായി പരസ്യം വഴി പണം വന്നാലേ മാസാവസാനം ശമ്പളം കിട്ടുകയുള്ളു. മാനത്തെ മരത്തിൽനിന്ന് പണം പറിച്ച് പത്രം നടത്താൻ പറ്റില്ല. പരസ്യം നിന്നാൽ പത്രം നിൽക്കും. എന്നാലും, പരസ്യം സുലഭമായി കിട്ടുമെന്നുള്ള പത്രങ്ങളിൽ, ഒരു കാലത്ത് ആകെ സ്ഥലത്തിന്റെ അമ്പത്തഞ്ചു ശതമാനം വാർത്തക്കും നാല്പത്തഞ്ചു ശതമാനം മാത്രം പരസ്യത്തിനും നീക്കിവെക്കാം എന്നൊരു ധാരണ ചില എഡിറ്റർമാർ ഉണ്ടാക്കാൻ ശ്രമിച്ചു. പരസ്യമാകാവുന്നതൊന്നും
വാർത്തയാക്കരുതെന്ന് അവർ ശഠിച്ചു. അതിന്റെ ഭാഗമായി, എത്രയോ സംജ്ഞാനാമങ്ങൾ തമസ്ക്കരിക്കപ്പെട്ടു. ആസ്പത്രിയുടെയോ വിദ്യാലയത്തിന്റെയോ കമ്പനിയുടെയോ പേരു പറയേണ്ടിടത്ത് സ്വകാര്യ ആസ്പത്രിയെന്നും സ്വകാര്യ വിദ്യാലയമെന്നും സ്വകാര്യ സ്ഥാപനമെന്നും പറയണമെന്നൊരു ചട്ടം ഉണ്ടായി. വാർത്ത പരസ്യമാകരുതെന്ന് നിഷ്കർഷിച്ചു. എന്നിട്ടോ?
എന്നിട്ട്, എന്നിട്ടും എന്നു പറയണം, പരസ്യത്തിന്റെ പ്രസക്തിയും പ്രാമാണ്യവും പ്രപഞ്ചസത്യം പോലെ തെളിഞ്ഞുവന്നു. പരസ്യത്തിനുള്ള സ്ഥലത്തിന്റെ പരിമിതി നീക്കി എന്നു മാത്രമല്ല, ഇഷ്ടമുള്ളതെന്തും പരസ്യത്തിൽ ഇഷ്ടമുള്ള രീതിയിൽ എഴുതാൻ പരസ്യക്കാരന് അവസരം ഒരുക്കുന്ന പുതിയ സംവിധാനങ്ങൾ ചിലർ ഉരുത്തിരിച്ചെടുത്തു. അതിന് കൌതുകമുള്ള മാന്യതയുള്ള നാമകരണം നടത്തി. പത്രത്തിന്റെ രണ്ടോ നാലോ പേജ് വിലക്കെടുത്ത് അത് ഇഷ്ടം പോലെ വിനിയോഗിക്കാൻ പരസ്യക്കാരന് സൌകര്യം ഉണ്ടായാലേ എല്ലാം ഭംഗിയാകുമായിരുന്നുള്ളു. പരസ്യം പരസ്യമാണെന്നു തോന്നാതിരിക്കാൻ അതിനു വാർത്തയുടെ രൂപം നൽകാം; പരസ്യക്കൂലി കൊടുക്കണമെന്നു മാത്രം. പണം ലോഭമില്ലാതെ മുടക്കാമെങ്കിൽ അസ്സൽ വാർത്തയായിത്തന്നെ പരസ്യത്തിന്റെ ഉള്ളടക്കം പത്രത്തിൽ കയറ്റാവുന്നതേയുള്ളു. ഒന്നാം പേജിൽ പരസ്യം കൊടുക്കില്ലെന്ന ധാർഷ്ട്യം ചില എഡിറ്റർമാർ പണ്ടു കാണിച്ചിരുന്നു. ഇപ്പോൾ പരസ്യം ഒന്നാം പേജിൽ ഒതുങ്ങാത്തതുകൊണ്ട്, ഒന്നാം പേജുതന്നെ രണ്ടെണ്ണം ഇറക്കുകയാണ് ബുദ്ധിമാന്മാരായ എഡിറ്റർ-മാനേജർമാർ.
ഈ പ്രവണതയെ ആക്ഷേപിച്ചതുകൊണ്ടായില്ല. പുതിയ ജീവിതയാഥാർഥ്യങ്ങൾ മനസ്സിലാക്കണം, ഉൾക്കൊള്ളണം. വാർത്തയും അഭിപ്രായവും അവതരിപ്പിക്കാനുള്ള പത്രം നടക്കണമെങ്കിൽ പരസ്യത്തിൽനിന്നുള്ള പണം വരണം. വാർത്ത മാത്രമായാൽ നടക്കില്ല. പരസ്യം മാത്രമായാൽ പത്രമവുകയുമില്ല. ഈ സാഹചര്യത്തിൽ, വാർത്തയുടെയും പരസ്യത്തിന്റെയും അനുപാതത്തെപ്പറ്റി വീണ്ടും ആലോചിക്കാൻ നേരമായിരിക്കുന്നു. പരസ്യത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും പൊതുവായ ധാരണ ഉണ്ടാകണം. വേണ്ടാത്ത സാധനം വേണമെന്നു തോന്നിക്കുന്നതാണ് പരസ്യം. പരസ്യം കലർപ്പില്ലാത്ത സത്യം ആകില്ലെന്ന ധ്വനി ആ നിർവചനത്തിൽ ഉണ്ടല്ലോ. പക്ഷേ തികഞ്ഞ അസത്യം പരസ്യമാക്കാമോ? അടിസ്ഥാനമില്ലാത്ത അവകാശം ഉന്നയിക്കുന്ന പരസ്യത്തിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കാൻ വകുപ്പ് ഉണ്ടാകണം. നേരു പറഞ്ഞാൽ, വകുപ്പ് ഇല്ലാതെയല്ല, അതു നടപ്പാക്കാൻ നമുക്ക് താല്പര്യമില്ലെന്നേ ഉള്ളു.
കേട്ടാൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ വിശ്വസിക്കാൻ തയ്യാറായി എത്രയോ ആളുകൾ കാത്തിരിക്കുന്നു എന്ന കാര്യവും ഇതോടൊപ്പം വായിക്കണം. അവരെ ആർക്കും രക്ഷിക്കാൻ പറ്റില്ല. പരസ്യത്തിലെ വാക്യങ്ങളും പ്രയോഗങ്ങളും മാറ്റിയതുകൊണ്ടൊ, തെറ്റെന്നു തെളിയിക്കപ്പെടുന്ന അവകാശവാദം ശിക്ഷാർഹമാക്കിയതുകൊണ്ടോ പ്രശ്നം തീരുകയില്ല. അത്ഭുതങ്ങളിൽ വിശ്വസിക്കാനും അസാധ്യതകൾക്കുവേണ്ടി പണം മുടക്കാനും ആളുകൾ ഉണ്ടെങ്കിൽ, അത്തരം പരസ്യങ്ങൾ വന്നുകൊണ്ടേയിരിക്കും. മുടി മുളപ്പിക്കാനും പൊക്കം കൂട്ടാനും യൊവ്വനം വീണ്ടെടുക്കാനും ഉള്ള മോഹത്തിന് ഇന്ദ്രനോളവും യയാതിയോളവും പഴക്കമില്ലേ? ഞാൻ പതിവായി വായിക്കുന്ന ഒരു പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന രണ്ടു പരസ്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു. വിരുദ്ധമായ വ്യവസ്ഥകൾ വാഗ്ദാനം ചെയ്യുന്നവയാണ് രണ്ടും. ഏതു വേണം, ഏതു വേണ്ട എന്നു നമ്മൾ എങ്ങനെ നിശ്ചയിക്കും? ഇനി വാഗ്ദാനം വായിക്കുക:
ഒരു പരസ്യം പറയുന്നു, “വണ്ണവും സൌന്ദര്യവും പ്രസരിപ്പും ലഭിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഔഷധം.” മറ്റേ പരസ്യം “അമിതവണ്ണവും കുടവയറും വളരെ വേഗം കുറക്കാൻ” ഉള്ളതാണ്. നമ്മൾ എത്ര ഭാഗ്യവാന്മാർ! വണ്ണം കൂട്ടാനും കുറക്കാനും മരുന്നുണ്ട്; ദാഹം തീർക്കാനും ഏറ്റാനും, ഉറക്കം വരുത്താനും നിർത്താനും, ബുദ്ധി വളർത്താനും തളർത്താനും എന്തിനും ഏതിനും മരുന്നുണ്ടായിരിക്കുന്നു--പരസ്യത്തിലെങ്കിലും.
(malayalam news april 11)
ചേർക്കുന്നതാണ് വാർത്ത എന്നാണല്ലോ പത്രക്കാർക്കിടയിലെ പഴയ മൊഴി, എഡിറ്റർക്ക് ഒട്ടും രുചിക്കാത്ത മൊഴി.
എഡിറ്റർ ആയിരിക്കേ അനൌദ്യോഗികമായി പരസ്യം പിടിക്കുന്ന ജോലിയും എനിക്ക് വല്ലപ്പോഴും ചെയ്യേണ്ടി വന്ന ഒരു കാലവുമുണ്ടായിരുന്നു. വാർത്തയും അഭിപ്രായവും മാത്രം കൊടുത്ത് വായനക്കാരെ മുഷിപ്പിക്കാതെ, അതേ സമയം അഷ്ടിക്കുവേണ്ടി പരസ്യവും കണ്ടെത്തി, പത്രം ഇറക്കുന്ന ജോലിയെ നാണക്കേടെന്നോ വെല്ലുവിളിയെന്നോ രണ്ടുമെന്നോ പറയാം. എന്തായാലും അതായിരുന്നു കുറച്ചിട എന്റെ ജോലി. അതിന്റെ ഭാഗമായി, വാർത്തയോടും അഭിപ്രായത്തോടുമൊപ്പം, പരസ്യവും വായിച്ചുനോക്കേണ്ടിവന്നു. അല്ലെങ്കിൽ വിശ്വാസമുള്ള ഒരാളെക്കൊണ്ട് വായിപ്പിക്കേണ്ടിയിരുന്നു.
എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന ഉദാരതയോടെ ഒരു കമ്പനിയുടെ പരസ്യം വന്നപ്പോൾ, വായന ഞാൻ നേരിട്ടേറ്റെടുത്തു. ഉദാരതയെക്കാൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു കമ്പനിയുടെ അവകാശവാദം. അവകാശം എന്ന സ്വരത്തിലായിരുന്നില്ല ആ പരസ്യത്തിന്റെ അവതരണം. അതു കഴിച്ചാൽ മഹാരോഗം മാറും എന്നൊരു വിളംബരം ആയിരുന്നു ആ പരസ്യം. എന്റെ
ആപ്പീസിൽനിന്ന് വിളിപ്പാടകലെയുള്ള ഒരു സ്ഥാപനം അങ്ങനെയൊരു ലോകാത്ഭുതം കാഴ്ച വെക്കുകയോ? അഭിമാനവും അവിശ്വാസവും ഒപ്പം തോന്നി. വാസ്തവത്തിൽ അവിശ്വാസമായിരുന്നു ഏറെ. ആ അത്ഭുതവാർത്ത പരസ്യമായിപ്പോലും അച്ചടിക്കാമോ? എനിക്കേ സംശയം ഉണ്ടായിരുന്നുള്ളു. ജനറൽ മാനേജർക്ക് അശേഷമില്ലായിരുന്നു. ഒന്നു രണ്ടു കൊല്ലമായി അതേ പരസ്യം വഴി എല്ലാ പത്രങ്ങളും പണമുണ്ടാക്കിവരുന്നു. പിന്നെ നമുക്ക് കൊടുത്താൽ എന്താ? കഥ ചുരുക്കട്ടെ. എന്തോ കരണത്താൽ, ഞങ്ങൾ അതു കൊടുക്കുകയുണ്ടായില്ല. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞു ദിവ്യൌഷധം തട്ടിപ്പ് ആണെന്നു തെളിയാൻ. അതിനിടെ ആവുന്നവരെല്ലാം പണം വാരിക്കഴിഞ്ഞിരുന്നു--ദിവ്യൌഷധം ഉണ്ടാക്കുന്നവരും പരസ്യം എഴുതുന്നവരും അച്ചടിക്കുന്നവരും എല്ലാം.
പൌരുഷം വളർത്തുന്ന ഒരു ഔഷധത്തിന്റെ പരസ്യം ഏറെക്കാലമായി കണ്ടുവരുന്നു. അതിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ ഉടമസ്ഥൻ തന്നെ ഒരിക്കൽ ഗ്യാരണ്ടിയുമായി വേദിയിൽ ഇറങ്ങി. പോരെങ്കിൽ ഫലത്തെപ്പറ്റി സിനിമാതാരങ്ങളെക്കൊണ്ട് ആണയിടുവിച്ചു. പൌരുഷം ഉണ്ടാക്കുമെന്ന് സിനിമാതാരം ഉറപ്പു തന്നാൽ പിന്നെ എന്തിനു സംശയിക്കണം? എന്നിട്ടും മരണമില്ലാത്ത സന്ദേഹവാദികൾ അവിടെയും ഇവിടെയും ഒച്ച വെച്ചുകൊണ്ടിരുന്നു. ഓരോരോ പഠനമെന്നൊക്കെ പറഞ്ഞ് പൌരുഷകഥ പൊളിക്കാൻ അവർ പണിപ്പെട്ടുകൊണ്ടുമിരുന്നു. പക്ഷേ അവരെ കൊഞ്ഞനം കുത്തിക്കൊണ്ട്, പൌരുഷത്തിന്റെ പരസ്യം ദൃശ്യമായും അക്ഷരമായും ജനത്തെ പുളകം കൊള്ളിച്ചു. ഇത്രയേറെ മരുന്നു കഴിക്കേണ്ട സ്ഥിതി വരുത്തുമാറ് നമ്മുടെ പൌരുഷം ചോർന്നുപോയിരുന്നോ എന്നൊരു സന്ദേഹം എന്റെ പഴമനസ്സിൽ കിളിർക്കാതിരുന്നില്ല. പക്ഷേ പരസ്യത്തിന്റെ പൊലിമയിൽ അത് വലുതായില്ല. അങ്ങനെയിരിക്കേ ഈയിടെ വാർത്ത വന്നു: പൌരുഷത്തിനുള്ള ദിവ്യൌഷധം നിരോധിച്ചിരിക്കുന്നു. ആ വാർത്ത തന്നെ പലരും കൊടുത്തില്ല. എങ്ങനെ കൊടുക്കും? അതുവരെ അവരൊക്ക് കാശിടാതെ കാശു വാരിയിരുന്ന പരസ്യമല്ലേ? പരസ്യവും വാർത്തയും തമ്മിൽ പ്രകടമായ വൈരുദ്ധ്യം അനുവദിക്കരുതല്ലോ. വൈരുദ്ധ്യം കണ്ടാൽ എന്ത് ഒഴിവാക്കും? അതുകൊണ്ടാകും നിരോധിക്കാൻ എന്തേ ഇത്ര നേരമെടുക്കാൻ എന്നൊരു ചോദ്യത്തിന് ഇടം കണ്ടില്ല. ആ ചോദ്യം എങ്ങും കേട്ടുമില്ല. കേട്ടത് പൌരുഷം വഴി, അതിന്റെ പരസ്യം വഴി, ഉണ്ടാക്കിയ പണത്തിന്റെ കഥ മാത്രം.
പഴയ പത്രസദാചാരത്തെ പുതിയ വാണിജ്യമൂല്യവുമായി കൂട്ടിക്കുഴച്ചിട്ടു കാര്യമില്ല. പത്രങ്ങളിൽ വാർത്തക്കാരും പരസ്യക്കാരും തമ്മിൽ പണ്ടൊക്കെ കൊമ്പു കോർത്തിരുന്നു. പരസ്യക്കാരോട് വാർത്തക്കാർക്ക് ഒട്ടൊക്കെ പുച്ഛമായിരുന്നു. പത്രത്തിലെ സ്ഥലം വിറ്റ് പണം ഉണ്ടാക്കുന്നവർ! പിന്നെപ്പിന്നെ വാർത്തക്കാർക്കു മനസ്സിലായി പരസ്യം വഴി പണം വന്നാലേ മാസാവസാനം ശമ്പളം കിട്ടുകയുള്ളു. മാനത്തെ മരത്തിൽനിന്ന് പണം പറിച്ച് പത്രം നടത്താൻ പറ്റില്ല. പരസ്യം നിന്നാൽ പത്രം നിൽക്കും. എന്നാലും, പരസ്യം സുലഭമായി കിട്ടുമെന്നുള്ള പത്രങ്ങളിൽ, ഒരു കാലത്ത് ആകെ സ്ഥലത്തിന്റെ അമ്പത്തഞ്ചു ശതമാനം വാർത്തക്കും നാല്പത്തഞ്ചു ശതമാനം മാത്രം പരസ്യത്തിനും നീക്കിവെക്കാം എന്നൊരു ധാരണ ചില എഡിറ്റർമാർ ഉണ്ടാക്കാൻ ശ്രമിച്ചു. പരസ്യമാകാവുന്നതൊന്നും
വാർത്തയാക്കരുതെന്ന് അവർ ശഠിച്ചു. അതിന്റെ ഭാഗമായി, എത്രയോ സംജ്ഞാനാമങ്ങൾ തമസ്ക്കരിക്കപ്പെട്ടു. ആസ്പത്രിയുടെയോ വിദ്യാലയത്തിന്റെയോ കമ്പനിയുടെയോ പേരു പറയേണ്ടിടത്ത് സ്വകാര്യ ആസ്പത്രിയെന്നും സ്വകാര്യ വിദ്യാലയമെന്നും സ്വകാര്യ സ്ഥാപനമെന്നും പറയണമെന്നൊരു ചട്ടം ഉണ്ടായി. വാർത്ത പരസ്യമാകരുതെന്ന് നിഷ്കർഷിച്ചു. എന്നിട്ടോ?
എന്നിട്ട്, എന്നിട്ടും എന്നു പറയണം, പരസ്യത്തിന്റെ പ്രസക്തിയും പ്രാമാണ്യവും പ്രപഞ്ചസത്യം പോലെ തെളിഞ്ഞുവന്നു. പരസ്യത്തിനുള്ള സ്ഥലത്തിന്റെ പരിമിതി നീക്കി എന്നു മാത്രമല്ല, ഇഷ്ടമുള്ളതെന്തും പരസ്യത്തിൽ ഇഷ്ടമുള്ള രീതിയിൽ എഴുതാൻ പരസ്യക്കാരന് അവസരം ഒരുക്കുന്ന പുതിയ സംവിധാനങ്ങൾ ചിലർ ഉരുത്തിരിച്ചെടുത്തു. അതിന് കൌതുകമുള്ള മാന്യതയുള്ള നാമകരണം നടത്തി. പത്രത്തിന്റെ രണ്ടോ നാലോ പേജ് വിലക്കെടുത്ത് അത് ഇഷ്ടം പോലെ വിനിയോഗിക്കാൻ പരസ്യക്കാരന് സൌകര്യം ഉണ്ടായാലേ എല്ലാം ഭംഗിയാകുമായിരുന്നുള്ളു. പരസ്യം പരസ്യമാണെന്നു തോന്നാതിരിക്കാൻ അതിനു വാർത്തയുടെ രൂപം നൽകാം; പരസ്യക്കൂലി കൊടുക്കണമെന്നു മാത്രം. പണം ലോഭമില്ലാതെ മുടക്കാമെങ്കിൽ അസ്സൽ വാർത്തയായിത്തന്നെ പരസ്യത്തിന്റെ ഉള്ളടക്കം പത്രത്തിൽ കയറ്റാവുന്നതേയുള്ളു. ഒന്നാം പേജിൽ പരസ്യം കൊടുക്കില്ലെന്ന ധാർഷ്ട്യം ചില എഡിറ്റർമാർ പണ്ടു കാണിച്ചിരുന്നു. ഇപ്പോൾ പരസ്യം ഒന്നാം പേജിൽ ഒതുങ്ങാത്തതുകൊണ്ട്, ഒന്നാം പേജുതന്നെ രണ്ടെണ്ണം ഇറക്കുകയാണ് ബുദ്ധിമാന്മാരായ എഡിറ്റർ-മാനേജർമാർ.
ഈ പ്രവണതയെ ആക്ഷേപിച്ചതുകൊണ്ടായില്ല. പുതിയ ജീവിതയാഥാർഥ്യങ്ങൾ മനസ്സിലാക്കണം, ഉൾക്കൊള്ളണം. വാർത്തയും അഭിപ്രായവും അവതരിപ്പിക്കാനുള്ള പത്രം നടക്കണമെങ്കിൽ പരസ്യത്തിൽനിന്നുള്ള പണം വരണം. വാർത്ത മാത്രമായാൽ നടക്കില്ല. പരസ്യം മാത്രമായാൽ പത്രമവുകയുമില്ല. ഈ സാഹചര്യത്തിൽ, വാർത്തയുടെയും പരസ്യത്തിന്റെയും അനുപാതത്തെപ്പറ്റി വീണ്ടും ആലോചിക്കാൻ നേരമായിരിക്കുന്നു. പരസ്യത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും പൊതുവായ ധാരണ ഉണ്ടാകണം. വേണ്ടാത്ത സാധനം വേണമെന്നു തോന്നിക്കുന്നതാണ് പരസ്യം. പരസ്യം കലർപ്പില്ലാത്ത സത്യം ആകില്ലെന്ന ധ്വനി ആ നിർവചനത്തിൽ ഉണ്ടല്ലോ. പക്ഷേ തികഞ്ഞ അസത്യം പരസ്യമാക്കാമോ? അടിസ്ഥാനമില്ലാത്ത അവകാശം ഉന്നയിക്കുന്ന പരസ്യത്തിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കാൻ വകുപ്പ് ഉണ്ടാകണം. നേരു പറഞ്ഞാൽ, വകുപ്പ് ഇല്ലാതെയല്ല, അതു നടപ്പാക്കാൻ നമുക്ക് താല്പര്യമില്ലെന്നേ ഉള്ളു.
കേട്ടാൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ വിശ്വസിക്കാൻ തയ്യാറായി എത്രയോ ആളുകൾ കാത്തിരിക്കുന്നു എന്ന കാര്യവും ഇതോടൊപ്പം വായിക്കണം. അവരെ ആർക്കും രക്ഷിക്കാൻ പറ്റില്ല. പരസ്യത്തിലെ വാക്യങ്ങളും പ്രയോഗങ്ങളും മാറ്റിയതുകൊണ്ടൊ, തെറ്റെന്നു തെളിയിക്കപ്പെടുന്ന അവകാശവാദം ശിക്ഷാർഹമാക്കിയതുകൊണ്ടോ പ്രശ്നം തീരുകയില്ല. അത്ഭുതങ്ങളിൽ വിശ്വസിക്കാനും അസാധ്യതകൾക്കുവേണ്ടി പണം മുടക്കാനും ആളുകൾ ഉണ്ടെങ്കിൽ, അത്തരം പരസ്യങ്ങൾ വന്നുകൊണ്ടേയിരിക്കും. മുടി മുളപ്പിക്കാനും പൊക്കം കൂട്ടാനും യൊവ്വനം വീണ്ടെടുക്കാനും ഉള്ള മോഹത്തിന് ഇന്ദ്രനോളവും യയാതിയോളവും പഴക്കമില്ലേ? ഞാൻ പതിവായി വായിക്കുന്ന ഒരു പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന രണ്ടു പരസ്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു. വിരുദ്ധമായ വ്യവസ്ഥകൾ വാഗ്ദാനം ചെയ്യുന്നവയാണ് രണ്ടും. ഏതു വേണം, ഏതു വേണ്ട എന്നു നമ്മൾ എങ്ങനെ നിശ്ചയിക്കും? ഇനി വാഗ്ദാനം വായിക്കുക:
ഒരു പരസ്യം പറയുന്നു, “വണ്ണവും സൌന്ദര്യവും പ്രസരിപ്പും ലഭിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഔഷധം.” മറ്റേ പരസ്യം “അമിതവണ്ണവും കുടവയറും വളരെ വേഗം കുറക്കാൻ” ഉള്ളതാണ്. നമ്മൾ എത്ര ഭാഗ്യവാന്മാർ! വണ്ണം കൂട്ടാനും കുറക്കാനും മരുന്നുണ്ട്; ദാഹം തീർക്കാനും ഏറ്റാനും, ഉറക്കം വരുത്താനും നിർത്താനും, ബുദ്ധി വളർത്താനും തളർത്താനും എന്തിനും ഏതിനും മരുന്നുണ്ടായിരിക്കുന്നു--പരസ്യത്തിലെങ്കിലും.
(malayalam news april 11)
Monday, April 4, 2011
നിനക്കൊരുത്തൻ കിഴക്കുദിക്കും
കിന്നാരം പറയുമ്പോൾ എന്തും പറയാം. കറുത്ത പെണ്ണ് എന്നും കരിങ്കുഴലി എന്നും പറയാം. ലൈൻ അടിക്കുന്നവനെ ഒരുത്തൻ എന്നു പറയാം. പക്ഷേ മറ്റേ കക്ഷിയെയോ? ഒരുത്തി എന്നു പറയരുത്. പൊല്ലാപ്പ് ആകും. അച്യുതാനന്ദൻ സിന്ധുവിനെ ഒരുത്തി ആക്കിയത് അതൊന്നും ആലോചിച്ചിട്ടാവില്ല. വായിൽ തോന്നി, അതു പാടി--അത്ര തന്നെ.
ആരാണ് ഒരുത്തി? ഒരു സ്ത്രീ? വെറും തത്ഭവം? എങ്കിൽ പിന്നെ തത്സമമായ ഒരു വാക്കെടുത്തെറിഞ്ഞാൽ മലമ്പുഴ കലങ്ങേണ്ടതില്ല. പക്ഷേ കലങ്ങാം. ഒരുത്തിയിൽ ഒരു സ്ത്രീയോടുള്ള പരാക്രമ്മല്ല, പുഛമാണ് ഇളിച്ചുകാട്ടുന്നതെന്ന് പലർക്കും അപ്പോഴേ തോന്നി. പഴഞ്ചനായ മനുവിന്റെ കല്പന പോലെ, സ്ത്രീയെ, പൂജിച്ചില്ലെങ്കിലും, ഒരുത്തിയാക്കരുതെന്ന് സ്ത്രീവാദക്കാർ പോലും ശഠിക്കും. ഒരു സ്ത്രീയും ഒരുത്തിയും തമ്മിൽ അഭേദം കല്പിച്ചതാണ് കുഴപ്പം. ശ്രേഷ്ഠവും നികൃഷടവും തമ്മിലുള്ള ഭേദം തിരിച്ചറിയാത്തതെന്നും പറയാം.
പണ്ടൊരു സമരനായകനും ഇതു പോലൊരു അക്കിടി പറ്റി. പാകിസ്താനെ ആദ്യം പരാജയത്തിലേക്കു നയിച്ച പട്ടാളത്തലവനായിരുന്നു അദ്ദേഹം. ജനറൽ അയൂബ് ഖാൻ. ഈറ പിടിച്ച ജനറൽ ഒരിക്കൽ ശത്രുരാജ്യത്തിന്റെ തലവിയായ ഇന്ദിരയെപ്പറ്റി പറഞ്ഞു: That Woman. ആ സ്ത്രീ. വെറും വസ്തുസ്ഥിതികഥനം. സൈനികമായ കൃത്യതയുള്ള പ്രയോഗം. പക്ഷേ അതായി പിന്നെ അയൂബിന്റെ പ്രശസ്തിക്കു കാരണം. പാക് പട അന്നു തോറ്റത് അതുകൊണ്ടാവണമെന്നില്ല. എന്നാലും ആ സ്ത്രീ ആയി അയൂബിന്റെ പരാജയം. ആ പ്രയോഗമായി അദ്ദേഹത്തിന്റെ മേൽ വിലാസം.
അതൊന്നും അറിയാൻ മെനക്കെട്ടിരുന്നയാളല്ല പി സീതി ഹാജി. കൂസലില്ലായ്മയുടെ കാര്യത്തിൽ അദ്ദേഹം അച്യുതാനന്ദനുമായി കട്ടക്കു കട്ടക്കു നിൽക്കും. സീതി ഹാജി ഓർമ്മിക്കപ്പെടുന്നത് രണ്ടു വാക് വികൃതികൊണ്ടാണെന്നു തോന്നുന്നു. മഴ പെയ്യാൻ കാടു വേണമെങ്കിൽ, അറബിക്കടലിൽ മഴ പെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചോദ്യം. രണ്ടാമത്തെ വികൃതി കാടിനെ സ്നേഹിച്ച ഒരു കവിയെപ്പറ്റിയുള്ള പ്രയോഗമായിരുന്നു. കാടിനെയും കവിയെയും പറ്റി പറഞ്ഞുപോയപ്പോൾ സീതി ഹാജി കാടു കയറി. അയൂബ് ഖാന്റെ അമളിയൊന്നും ഓർക്കാതെ ആ മരവ്യാപാരി കവിയെപ്പറ്റി പറഞ്ഞു: “ഒരു പെണ്ണ്....”
സഭ കത്തി. സ്ത്രീപുരുഷഭേദമെന്യേ ആളുകൾ ഒരു പെണ്ണ് എന്ന അകവിതയെ അപലപിച്ചു. “എന്തിനോ വെറും പാവം ഒരു പെണ്ണിനെ സൂര്യചന്ദ്രതാരകൾ പോലും നോക്കിനിന്നുപോം മട്ടിൽ” എന്നൊക്കെ കാവ്യമാകാം. പക്ഷേ ഒരു സ്ത്രീയെ ഒരു പെണ്ണ് എന്നു വിളിക്കുന്നത് കാര്യം വേറെ. ഒരു സ്ത്രീ ഒരു പെണ്ണല്ല എന്നു മനസ്സിലാക്കാൻ സീതി ഹാജിക്ക് ഏറെ നേരം വേണ്ടി വന്നില്ല. അദ്ദേഹം സുല്യം പറഞ്ഞ് പിൻ വാങ്ങി. എന്നിട്ടും പിന്നാമ്പുറങ്ങളിൽ ഇങ്ങനെ ഒരു സംസാരം തുടർന്നു: ഒരു പെണ്ണ് എന്നു പറഞ്ഞാൽ ഹലാക്ക് ആയി; ഓൾ എന്നു പറഞ്ഞാൽ ആർക്കും എതിർപ്പൊട്ടുമില്ല. ഓൾ എന്നു കേട്ടാൽ ചൊടിക്കാത്തതും ഒരുത്തി എന്നു കേട്ടാൽ വിറ കൊള്ളുന്നതും നമ്മുടെ രാഷ്ട്രീയഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇടതട്ടിച്ചുനോക്കാൻ.
ഒരുത്തിയെപ്പറ്റിയോർക്കുമ്പോൾ ഒരു യുദ്ധം ഓർമ്മയിൽ വരുന്നു. ഒരു സ്ത്രീയോടു കാണിച്ച കാടത്തത്തിന്റെ പരിണാമമായിരുന്നു ആ യുദ്ധം. ആ ആക്ഷേപത്തിൽനിന്നും വസ്ത്രാക്ഷേപത്തിൽനിന്നും പുറപ്പെട്ട ശപഥവും ചോരപ്പുഴയും എളുപ്പം നിലക്കുന്നതായിരുന്നില്ല. ആക്ഷേപം, ഒരുത്തിയായും അല്ലാതെയും, തുടരുന്നു. ഇനിയത്തെ പരിണാമം?
(malayala manorama march)
ആരാണ് ഒരുത്തി? ഒരു സ്ത്രീ? വെറും തത്ഭവം? എങ്കിൽ പിന്നെ തത്സമമായ ഒരു വാക്കെടുത്തെറിഞ്ഞാൽ മലമ്പുഴ കലങ്ങേണ്ടതില്ല. പക്ഷേ കലങ്ങാം. ഒരുത്തിയിൽ ഒരു സ്ത്രീയോടുള്ള പരാക്രമ്മല്ല, പുഛമാണ് ഇളിച്ചുകാട്ടുന്നതെന്ന് പലർക്കും അപ്പോഴേ തോന്നി. പഴഞ്ചനായ മനുവിന്റെ കല്പന പോലെ, സ്ത്രീയെ, പൂജിച്ചില്ലെങ്കിലും, ഒരുത്തിയാക്കരുതെന്ന് സ്ത്രീവാദക്കാർ പോലും ശഠിക്കും. ഒരു സ്ത്രീയും ഒരുത്തിയും തമ്മിൽ അഭേദം കല്പിച്ചതാണ് കുഴപ്പം. ശ്രേഷ്ഠവും നികൃഷടവും തമ്മിലുള്ള ഭേദം തിരിച്ചറിയാത്തതെന്നും പറയാം.
പണ്ടൊരു സമരനായകനും ഇതു പോലൊരു അക്കിടി പറ്റി. പാകിസ്താനെ ആദ്യം പരാജയത്തിലേക്കു നയിച്ച പട്ടാളത്തലവനായിരുന്നു അദ്ദേഹം. ജനറൽ അയൂബ് ഖാൻ. ഈറ പിടിച്ച ജനറൽ ഒരിക്കൽ ശത്രുരാജ്യത്തിന്റെ തലവിയായ ഇന്ദിരയെപ്പറ്റി പറഞ്ഞു: That Woman. ആ സ്ത്രീ. വെറും വസ്തുസ്ഥിതികഥനം. സൈനികമായ കൃത്യതയുള്ള പ്രയോഗം. പക്ഷേ അതായി പിന്നെ അയൂബിന്റെ പ്രശസ്തിക്കു കാരണം. പാക് പട അന്നു തോറ്റത് അതുകൊണ്ടാവണമെന്നില്ല. എന്നാലും ആ സ്ത്രീ ആയി അയൂബിന്റെ പരാജയം. ആ പ്രയോഗമായി അദ്ദേഹത്തിന്റെ മേൽ വിലാസം.
അതൊന്നും അറിയാൻ മെനക്കെട്ടിരുന്നയാളല്ല പി സീതി ഹാജി. കൂസലില്ലായ്മയുടെ കാര്യത്തിൽ അദ്ദേഹം അച്യുതാനന്ദനുമായി കട്ടക്കു കട്ടക്കു നിൽക്കും. സീതി ഹാജി ഓർമ്മിക്കപ്പെടുന്നത് രണ്ടു വാക് വികൃതികൊണ്ടാണെന്നു തോന്നുന്നു. മഴ പെയ്യാൻ കാടു വേണമെങ്കിൽ, അറബിക്കടലിൽ മഴ പെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചോദ്യം. രണ്ടാമത്തെ വികൃതി കാടിനെ സ്നേഹിച്ച ഒരു കവിയെപ്പറ്റിയുള്ള പ്രയോഗമായിരുന്നു. കാടിനെയും കവിയെയും പറ്റി പറഞ്ഞുപോയപ്പോൾ സീതി ഹാജി കാടു കയറി. അയൂബ് ഖാന്റെ അമളിയൊന്നും ഓർക്കാതെ ആ മരവ്യാപാരി കവിയെപ്പറ്റി പറഞ്ഞു: “ഒരു പെണ്ണ്....”
സഭ കത്തി. സ്ത്രീപുരുഷഭേദമെന്യേ ആളുകൾ ഒരു പെണ്ണ് എന്ന അകവിതയെ അപലപിച്ചു. “എന്തിനോ വെറും പാവം ഒരു പെണ്ണിനെ സൂര്യചന്ദ്രതാരകൾ പോലും നോക്കിനിന്നുപോം മട്ടിൽ” എന്നൊക്കെ കാവ്യമാകാം. പക്ഷേ ഒരു സ്ത്രീയെ ഒരു പെണ്ണ് എന്നു വിളിക്കുന്നത് കാര്യം വേറെ. ഒരു സ്ത്രീ ഒരു പെണ്ണല്ല എന്നു മനസ്സിലാക്കാൻ സീതി ഹാജിക്ക് ഏറെ നേരം വേണ്ടി വന്നില്ല. അദ്ദേഹം സുല്യം പറഞ്ഞ് പിൻ വാങ്ങി. എന്നിട്ടും പിന്നാമ്പുറങ്ങളിൽ ഇങ്ങനെ ഒരു സംസാരം തുടർന്നു: ഒരു പെണ്ണ് എന്നു പറഞ്ഞാൽ ഹലാക്ക് ആയി; ഓൾ എന്നു പറഞ്ഞാൽ ആർക്കും എതിർപ്പൊട്ടുമില്ല. ഓൾ എന്നു കേട്ടാൽ ചൊടിക്കാത്തതും ഒരുത്തി എന്നു കേട്ടാൽ വിറ കൊള്ളുന്നതും നമ്മുടെ രാഷ്ട്രീയഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇടതട്ടിച്ചുനോക്കാൻ.
ഒരുത്തിയെപ്പറ്റിയോർക്കുമ്പോൾ ഒരു യുദ്ധം ഓർമ്മയിൽ വരുന്നു. ഒരു സ്ത്രീയോടു കാണിച്ച കാടത്തത്തിന്റെ പരിണാമമായിരുന്നു ആ യുദ്ധം. ആ ആക്ഷേപത്തിൽനിന്നും വസ്ത്രാക്ഷേപത്തിൽനിന്നും പുറപ്പെട്ട ശപഥവും ചോരപ്പുഴയും എളുപ്പം നിലക്കുന്നതായിരുന്നില്ല. ആക്ഷേപം, ഒരുത്തിയായും അല്ലാതെയും, തുടരുന്നു. ഇനിയത്തെ പരിണാമം?
(malayala manorama march)
അയൂബ് ഖാനോ യാഹ്യാ ഖാനോ?
അയൂബ് ഖാനോ യാഹ്യാ ഖാനോ? സംശയം ഉന്നയിച്ചത് തോമസ് ജേക്കബ് ആയിരുന്നു. വി എസ് അച്യുതാനന്ദന്റെ ഒരുത്തി എന്ന പ്രയോഗത്തെപ്പറ്റി എഴുതി വന്നപ്പോൾ, ഞാൻ സംശയമില്ലാതെ എഴുതി: അയൂബ് ഖാൻ. സിന്ധു ജോയി എന്ന എസ് എഫ് ഐ നേതാവ് സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ വി എസ് ചാർത്തിക്കൊടുത്തതായിരുന്നു ആ പട്ടം, ഒരുത്തി. ഒരു സ്ത്രീ കേൾക്കേ, മര്യാദക്കാരാരും അവരെ ഒരുത്തി എന്നു വിളിക്കില്ല. നാലാൾ കേൾക്കേ ഒരിക്കലുമില്ല. മര്യാദയുടെ അതിരുകൾ മാറ്റിക്കെട്ടുന്നയാളാണ് വി എസ്. അങ്ങനെ അദ്ദേഹം സിന്ധുവിനെ ഒരുത്തി എന്നു വിളിച്ചപ്പോൾ, ഞാൻ അതിനു ചേർന്ന പഴയ ചില പ്രയോഗങ്ങൾ ഓർത്തുപോയി.
ആദ്യം ഓർമ്മയിൽ വന്നത് ആ സ്ത്രീ എന്ന ലക്കില്ലായ്മ ആയിരുന്നു. That Woman. ആരെയും, ഇന്ദിര ഗാന്ധിയെ ഒരിക്കലും, ആരും അങ്ങനെ ലക്കില്ലാതെ വിളിക്കരുത്. അതു വിളിച്ചത് അയൂബ് ഖാൻ ആണെന്നായിരുന്നു എന്റെ ഓർമ്മ. അങ്ങനെ എഴുതുകയും ചെയ്തു. അതു കണ്ടപ്പോൾ തോമസ് ജേക്കബിനു സംശയമായി. സംശയത്തിന്റെ ഒരു മുഖ്യസ്വഭാവമാണ് പകർച്ച. അത് എനിക്കും പകർന്നു. അയൂബ് ഖാനോ, അതോ, വേറെ വല്ല ഖാനോ, യാഹ്യാ ഖാനോ? ഞങ്ങൾ ആലോചനയായി.
പാമ്പിനെപ്പോലെ ഇഴഞ്ഞുനടക്കാനൊന്നും സംശയത്തിന് ഇട കിട്ടിയില്ല. മിടുക്കനായ ഒരു സബ് എഡിറ്റർ നെറ്റിൽ കേറി. അയൂബ്, യാഹ്യാ, പാകിസ്താൻ, ഇന്ദിര, That Woman, എന്നിങ്ങനെ കുറെ സൂത്രപദങ്ങൾ അടിച്ചുനോക്കിയപ്പോൾ, ആ പ്രയോഗത്തിന്റെ ഉടമ യാഹ്യാ ഖാൻ ആയിരുന്നെന്നു മനസ്സിലായി. തെറ്റു തിരുത്താൻ അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. എന്നിട്ടും എന്റെ കുറിപ്പിൽ കടന്നു കേറിയ ഒന്നു രണ്ടു പിഴകളെ, പതിവു പോലെ, അച്ചടിപ്പിശകെന്നു പറഞ്ഞ് ഞാൻ ഞെളിഞ്ഞു. എന്നും അങ്ങനെ ആയിരുന്നു: അവശേഷിക്കുന്ന തെറ്റുകളെല്ലാം അച്ചടിക്കാരന്റെ ചിലവിൽ എഴുതിച്ചേർക്കും. ഇന്നതിനു വഴിയില്ലെന്ന് ഞാൻ പിന്നീട് ഓർത്തു.
ഇന്ന് അച്ചടിക്കാരനും അച്ചുമായി ഒരു ബന്ധവുമില്ല. അളവും ആകൃതിയും നിറവുമെല്ലാം തിട്ടപ്പെടുത്തിയ അക്ഷരങ്ങളാണ് അച്ചടിക്കാരന്റെ കയ്യിൽ കിട്ടുന്നത്. അതിൽ തെറ്റ് എഴുതിപ്പിടിപ്പിക്കാൻ എത്ര കേമനായ അച്ചടിപ്പിശാചായാലും സാധ്യമല്ല. അക്ഷരത്തെറ്റു തിരുത്താൻ, എഡിറ്ററുടെയും അച്ചടിക്കാരന്റെയും ഇടയിൽ, പ്രൂഫ് റീഡർ എന്നൊരു കൂട്ടർ പണ്ടുണ്ടായിരുന്നു. മാതൃഭൂമിയിൽ താഴ്ന്ന ആ പദവിയിൽ ജോലി ചെയ്തിരുന്ന ഉയർന്ന ചിന്തകനായിരുന്നു കുട്ടിക്കൃഷ്ണ മാരാർ. തെറ്റു വരുത്താൻ വയ്യാത്ത വിധത്തിൽ അക്ഷരങ്ങൾ അച്ചില്ലാത്തെത്തന്നെ രൂപപ്പെടുത്തുന്ന യന്ത്രങ്ങൾ ഇറങ്ങിയതോടെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രൂഫ് റീഡർക്ക് വംശനാശം വന്നു.
ആ യന്ത്രം ഇല്ലാത്ത കാലത്ത് അക്ഷരത്തെറ്റ് ഒന്നു പോലും വരാതെ നോക്കിയിരുന്ന പ്രൂഫ് റീഡർമാർ ചില പത്രങ്ങളിൽ ഉണ്ടായിരുന്നു. ചില ഇംഗ്ലിഷ് പത്രങ്ങൾ അച്ചടിച്ചുവരുന്ന തെറ്റുകൾക്ക് ഉത്തരവാദിയെ കണ്ടെത്തി പിഴ ചുമത്തുമായിരുന്നു. ആ പതിവിന്റെ ഫലമായും പൊതുവേയുള്ള കാര്യക്ഷമതയുടെ ഫലമായും, തെറ്റ് ഒന്നുപോലും വരാതെ പത്രം ഇറക്കുക അസാധ്യമല്ലായിരുന്നു. കമ്പ്യൂട്ടർ നിലവിൽ വന്നശേഷം, ഞാൻ ഒരു പത്രത്തിൽ നൈറ്റ് എഡിറ്റർ ആയി ചുമതൽ ഏൽക്കുമ്പോൾ, പത്രം നിറയെ അക്ഷരത്തെറ്റ് ആയിരുന്നു. വാസ്തവത്തിൽ, ഒന്നാം താളിലെങ്കിലും തെറ്റ് തീർത്തും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്റെ നിയമനം.
ന്യൂസ് റൂമിൽ അത്ഭുതം എന്നെ കാത്തിരിക്കുകയായിരുന്നു. മിടുക്കന്മാരായ സബ് എഡിറ്റർമാർ ഉണ്ടായിരുന്നു. നല്ല യന്ത്രങ്ങളും. എന്നിട്ടും അക്ഷരത്തെറ്റുകൾ എങ്ങനെ കടന്നുകൂടുന്നു? ഞാൻ ചോദിച്ചു. ഞാൻ തന്നെ ഉത്തരവും പറഞ്ഞു: അക്ഷരത്തെറ്റ് തിരുത്താനുള്ള സംവിധാനം ആരും ഉപയോഗിക്കുകയോ, അടിച്ചുവിടുന്നത് വായിക്കുകയോ ചെയ്യുന്നുണ്ടാവില്ല. ഇപ്പോൾ ഒരു വാരികയുടെ സീനിയർ എഡിറ്റർ ആയ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ആ സംവിധാനം അവരുടെ യന്ത്രങ്ങളിൽ ഇല്ല. ശുണ്ഠിക്കാരനും മിടുക്കനുമായ ദുർഗ്ഗാദത്ത് എന്ന സിസ്റ്റംസ് മാനേജർ കീ ബോർഡിൽ ഒരു ബട്ടൺ അമർത്തിയപ്പോൾ, ആ സൌകര്യം തെളിഞ്ഞുവന്നു. എന്നിട്ട്, അരിശത്തോടെ, പരിഹാസത്തോടെ, ദുർഗ്ഗ മുറുമുറുത്തു: സൌകര്യം ഉണ്ടായാൽ പോരാ, തെറ്റ് തെറ്റാണെന്നു യന്ത്രത്തിൽ തെളിയുമ്പോൾ, അതു
തിരിച്ചറിയാനുള്ള വിവരമെങ്കിലും വേണം. ആരും ഒന്നും മിണ്ടിയില്ല. പിറ്റേന്നു മുതൽ തെറ്റുകൾ ഏറെക്കുറെ അപ്രത്യക്ഷമായി.
യന്ത്രം വഴി അഞ്ചുമിനിറ്റുകൊണ്ട് അയൂബ് ഖാനോ യാഹ്യാ ഖാനോ എന്ന സംശയം തീർക്കാൻ പറ്റിയ അവസരത്തിലേക്കു തിരിച്ചുപോകാം. കാൽ നൂറ്റാണ്ടുമുമ്പാണെങ്കിൽ ആ സംശയം എങ്ങനെ തീർക്കും? ചിലപ്പോൾ വിജ്ഞാനകോശത്തിൽ കണ്ടേക്കും. പഴയ ഫയലുകൾ പരിശോധിക്കാം. ഫയൽ ഇല്ലെങ്കിലോ? അറിവുള്ള, പ്രായമുള്ള ആരോടെങ്കിലും ചോദിക്കണം. ആ ആളെ എവിടെ കിട്ടും? പലപ്പോഴും വേണ്ട നേരത്ത് കിട്ടിയെന്നു വരില്ല. കിട്ടുന്നവർക്ക് ഉറപ്പുണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു: തെറ്റു വരരുതെന്നു നിർബ്ബന്ധമാണെങ്കിൽ, സംശയമുള്ളത് എഴുതാതിരിക്കുക. ആ വക ബുദ്ധിമൊട്ടുന്നുമില്ലാതെ, നൊടിയിടയിൽത്തന്നെ സംശയം തീരുന്നു. തെറ്റു വരുത്താൻ ഇടയില്ലാതാകുന്നു. ഇനി സംശയം തന്നെ ഇല്ലാതാകുമോ?
അച്ചടിക്കുന്ന ചിത്രങ്ങളുടെ കഥയും കുതൂഹലം ഉളവാക്കും. വീണ്ടും ഏൺപതുകളിലെ കഥ തന്നെയാണ് വിഷയം. തിരുവനന്തപുരത്തെ സെന്റ്രൽ ടെലഗ്രാഫ് ഓഫിസിൽ എണപതുകളുടെ തുടക്കത്തിൽ ഫോട്ടൊ ഫാക്സ് വന്നത് ഒരു അത്ഭുതം പോലെയായിരുന്നു. അവിടെ മാത്രമേ ആ സൌകര്യം തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. അതാകട്ടെ, അധികം ആരും ഉപയോഗിച്ചുമില്ല. തിരുവനന്തപുരത്തുനിന്ന് ഒരു അടിപിടിയുടെ ചിത്രം ആഴത്തിൽ ഒരു ശ്വാസം എടുത്തു വിടുമ്പോഴേക്കും കൊച്ചിക്കോ ഡൽഹിക്കോ എത്തിക്കാൻ പറ്റിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഉദ്വേഗമായിരുന്നു. അങ്ങനെ അയച്ച പടത്തിന് ദോഷം പലതുമുണ്ടായിരുന്നു. എന്നാലും അതു സാധ്യമായത് അന്നൊരു വിപ്ലവമായിരുന്നു.
പടമെടുത്ത് നെഗറ്റീവ് ബസ്സുവഴി കൊച്ചിക്ക് അയക്കുകയായിരുന്നു പതിവ്. ഡൽഹിയിൽ അത് എത്തിക്കുമ്പോഴേക്കും മനുഷ്യൻ ചന്ദ്രനിൽ രണ്ടു തവണ പോയി വന്നിരിക്കും. ഡൽഹിയിലായാലും കൊച്ചിയിലായാലും പടം കിട്ടിയാൽ പിന്നെ ബ്ലോക് ഉണ്ടാക്കുന്ന തിരക്കായി. അത് അച്ചടിച്ചാൽ കടലാസിന്റെയും മഷിയുടെയും യന്ത്രത്തിന്റെയും നിലവാരമനുസരിച്ചായിരിക്കും എന്തെങ്കിലും തെളിഞ്ഞുവരിക. എന്ത് അടിച്ചാലും എന്റെയോ എഡിറ്ററുടെയോ കുരങ്ങന്റെയോ മുഖമാണെന്നു തോന്നാം. അതുകൊണ്ട് പടത്തിന്റെ അടിയിൽ വിവരണം കൂടിയേ കഴിയുമായിരുന്നുള്ളു. അങ്ങനെ ഒരു പടമയക്കാൻ--പടം പിടിക്കാനും അത് ബസ് സ്റ്റാന്റിൽ എത്തിക്കാനും കൂടി--പതിനഞ്ചു രൂപ ഒരു സ്റ്റുഡിയോ ഈടാക്കിയിരുന്നത് ഓർക്കുന്നു. ഇന്നോ? ഇന്ന് ബ്ലോക് വേണ്ടാ, ബസ് വേണ്ടാ, സ്റ്റുഡിയോ വേണ്ടാ. ക്യാമറയും ക്യാമറാമാനും കടലാസും വേണ്ടെന്ന സ്ഥിതിയും അടുത്തു തന്നെ വന്നേക്കും. അച്ചു നിരത്തുന്ന ഏർപ്പാടിൽനിന്ന് അമ്പതുകൊല്ലം കൊണ്ട് ഇന്നത്തെ മുദ്രണസമ്പ്രദായത്തിലേക്കുണ്ടായ മാറ്റത്തിൽ ഇനിയെന്തു മാറ്റം ഉണ്ടാകുമോ ആവോ?
പത്രപ്രവർത്തനത്തിന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തോടൊപ്പം ധനശാസ്ത്രത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. പത്രം നടത്തി ഉടമ പണവും സ്വാധീനവും ഉണ്ടാക്കുന്നതുപോലെ, ഒരു പക്ഷേ അതിനെക്കാളേറെ, പത്രപ്രവർത്തകനും കൊള്ളാവുന്ന പ്രതിഫലം കിട്ടുമെന്ന നില വന്നിരിക്കുന്നു. കഴിഞ്ഞ 25 കൊല്ലത്തിൽ വരുമാനത്തിൽ വന്നിട്ടുള്ള വർദ്ധന ചെറുതൊന്നുമല്ല. ഇപ്പോൾ ലക്ഷപ്രഭു എന്നു പറയാവുന്ന പത്രപ്രവർത്തകർ എത്രയോ കാണും. ലക്ഷം രൂപ സ്വത്തുള്ള ആളെന്ന അർഥത്തിലല്ല, മാസം തോറും ലക്ഷം വാങ്ങുന്ന ആളെന്ന നിലയിൽ. എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ഉറപ്പിച്ച കരാറിലെ ശമ്പളം 75000 ആയിരുന്നു.
ഞാൻ പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് തകഴി കടത്തിൽ വെച്ച് നടത്തിയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഡയറി കക്ഷത്തുവെച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഒരു കല്യാണപ്പൊരുതുകാരനെ വഞ്ചി കാത്തുനിന്നിരുന്ന ഞങ്ങൾക്ക് കൂട്ടിനു കിട്ടി. സ്ത്രീധനത്തിന്റെ ലക്ഷങ്ങളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഏകഭാഷണം. ഡോക്റ്റർക്ക് ഇത്ര, എഞ്ചിനീയർക്ക് ഇത്ര...അങ്ങനെ പോയി അദ്ദേഹത്തിന്റെ കണക്ക്. ആയിടക്ക് ഒരു ഇംഗ്ലിഷ് പത്രത്തിൽ ഞാൻ പ്രത്യേകലേഖകനായി ചേർന്നിരുന്നതേയുള്ളു. ആയിരത്തഞ്ഞൂറു രൂപയോളം മാസം ശമ്പളം. അതു കേമം തന്നെ എന്നു കരുതി ഞാൻ പൊരുത്തുകാരനോട് ചോദിച്ചു,
“പത്രപ്രവർത്തക്ന് എന്തു സ്ത്രീധനം കിട്ടും?“ പൊരുത്തുകാരൻ ഒന്നു ശങ്കിച്ചു. പത്രപ്രവർത്തകൻ കല്യാണം കഴിക്കില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. അല്പം നീണ്ട മൌനത്തിനുശേഷം അയാൾ പറഞ്ഞത് എന്റെ ഭാര്യക്ക് നന്നേ രസിച്ചു. “ഓ, പത്രപ്രവർത്തകന് അങ്ങനെ മാർകറ്റൊന്നുമില്ല സാറേ. കിട്ടിയതു വാങ്ങിക്കാം. അത്ര തന്നെ.”
അതൊന്നുമല്ല ഇപ്പോഴത്തെ സ്ഥിതി. ശമ്പളം ആറക്കം ആകാം. സ്വാധീനം വഴി ഉണ്ടാകാവുന്ന വരുമാനത്തിന് വില പറഞ്ഞുകൂടാ. പദവികൾ ഏർപ്പാടാക്കുന്നതിൽ പത്രപ്രവർത്തകനുള്ള പങ്കിനെപ്പറ്റി വാർത്ത ചോർന്നത് ഈയിടെയാണല്ലോ. പുത്തൻ തലമുറക്കാറുകൾ ഓടിക്കുന്ന പത്രപ്രവർത്തകരെ ഇപ്പോൾ എത്രയോ കാണാം. ഞാൻ പത്രത്തിൽ കേറുമ്പോൾ, മൂട്ട പോലുള്ള മോറിസ് മൈനർ ഓടിച്ചിരുന്ന എന്റെ എഡിറ്റർ ചെറിയൊരു ന്യൂനപക്ഷം ആയിരുന്നു. ഇപ്പോൾ കാറില്ലാത്ത പത്രപ്രവർത്തകൻ പത്തുകൊല്ലത്തെ പരിചയമൂള്ള ആളായിരിക്കുകയില്ല.
എല്ലം കൊണ്ടും സുഖം തന്നെ. തിരിച്ചറിയാൻ വയ്യാത്ത വിധം പുരോഗതി ഉണ്ടായിരിക്കുന്നു. സാങ്കേതികവിദ്യയിലും സമ്പത്തികനിലയിലും. മാധ്യമങ്ങളുടെ കെട്ടിലും മട്ടിലും ആ വ്യത്യാസം കാണാം. അതോടൊപ്പം താരതമ്യാത്മകമായ യാത്മകമായ ഒരു അന്വേഷണം കൂടി നടത്താം, Happynomics എന്നു വിളിക്കുന്ന ഗവേഷണശാഖയുടെ ചുവടു പിടിച്ച്. ഒരു പരിധി വരെ പണമാണ് സന്തോഷത്തിനു നിയാമകം. അതുണ്ടായാലേ സന്തോഷം ഉണ്ടാകുകയുള്ളു. പക്ഷേ കുറെ പണം ഉണ്ടായിക്കഴിഞ്ഞാൽ, പണവും സന്തോഷവും തമ്മിലുള്ള അനുപാതം കൂടിക്കൊണ്ടിരിക്കും. പണം ഉണ്ടായാൽ സന്തോഷം കൂടുകയില്ല എന്ന സ്ഥിതിയും വരും. അതുപോലെ, മാധ്യമരംഗത്തെ സാങ്കേതികവിദ്യയിലും വരുമാനത്തിലും ഉണ്ടാകുന്ന പുരോഗതിയും വായനക്കാരനുണ്ടാകുന്ന അനുഭവവും ഇടതട്ടിച്ചുനോക്കാം. വായനക്കാരന്റെ അനുഭവത്തിൽ ഉണ്ടായ മാറ്റം എന്ത്? അന്നും ഇന്നും പത്രം വഴി വായനക്കാരന് കിട്ടുന്ന വിവരത്തിന്റെയും വിനോദത്തിന്റെയും അളവിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം എന്ത്? വായനക്കാരന്റെ ഭാവുകത്വത്തിലും വിജ്ഞാനത്തിലും എന്തു മാറ്റം വരുത്താൻ പത്രത്തിനു കഴിയുന്നു? അതോ പഴയ കവിതയിലെ വരികളിൽ ഉണരുന്ന സ്വഭാവം പത്രം ഇന്നും നിലനിർത്തുന്നുവോ? “അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമീ പത്രം...”
(malayalam news april 4)
ആദ്യം ഓർമ്മയിൽ വന്നത് ആ സ്ത്രീ എന്ന ലക്കില്ലായ്മ ആയിരുന്നു. That Woman. ആരെയും, ഇന്ദിര ഗാന്ധിയെ ഒരിക്കലും, ആരും അങ്ങനെ ലക്കില്ലാതെ വിളിക്കരുത്. അതു വിളിച്ചത് അയൂബ് ഖാൻ ആണെന്നായിരുന്നു എന്റെ ഓർമ്മ. അങ്ങനെ എഴുതുകയും ചെയ്തു. അതു കണ്ടപ്പോൾ തോമസ് ജേക്കബിനു സംശയമായി. സംശയത്തിന്റെ ഒരു മുഖ്യസ്വഭാവമാണ് പകർച്ച. അത് എനിക്കും പകർന്നു. അയൂബ് ഖാനോ, അതോ, വേറെ വല്ല ഖാനോ, യാഹ്യാ ഖാനോ? ഞങ്ങൾ ആലോചനയായി.
പാമ്പിനെപ്പോലെ ഇഴഞ്ഞുനടക്കാനൊന്നും സംശയത്തിന് ഇട കിട്ടിയില്ല. മിടുക്കനായ ഒരു സബ് എഡിറ്റർ നെറ്റിൽ കേറി. അയൂബ്, യാഹ്യാ, പാകിസ്താൻ, ഇന്ദിര, That Woman, എന്നിങ്ങനെ കുറെ സൂത്രപദങ്ങൾ അടിച്ചുനോക്കിയപ്പോൾ, ആ പ്രയോഗത്തിന്റെ ഉടമ യാഹ്യാ ഖാൻ ആയിരുന്നെന്നു മനസ്സിലായി. തെറ്റു തിരുത്താൻ അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. എന്നിട്ടും എന്റെ കുറിപ്പിൽ കടന്നു കേറിയ ഒന്നു രണ്ടു പിഴകളെ, പതിവു പോലെ, അച്ചടിപ്പിശകെന്നു പറഞ്ഞ് ഞാൻ ഞെളിഞ്ഞു. എന്നും അങ്ങനെ ആയിരുന്നു: അവശേഷിക്കുന്ന തെറ്റുകളെല്ലാം അച്ചടിക്കാരന്റെ ചിലവിൽ എഴുതിച്ചേർക്കും. ഇന്നതിനു വഴിയില്ലെന്ന് ഞാൻ പിന്നീട് ഓർത്തു.
ഇന്ന് അച്ചടിക്കാരനും അച്ചുമായി ഒരു ബന്ധവുമില്ല. അളവും ആകൃതിയും നിറവുമെല്ലാം തിട്ടപ്പെടുത്തിയ അക്ഷരങ്ങളാണ് അച്ചടിക്കാരന്റെ കയ്യിൽ കിട്ടുന്നത്. അതിൽ തെറ്റ് എഴുതിപ്പിടിപ്പിക്കാൻ എത്ര കേമനായ അച്ചടിപ്പിശാചായാലും സാധ്യമല്ല. അക്ഷരത്തെറ്റു തിരുത്താൻ, എഡിറ്ററുടെയും അച്ചടിക്കാരന്റെയും ഇടയിൽ, പ്രൂഫ് റീഡർ എന്നൊരു കൂട്ടർ പണ്ടുണ്ടായിരുന്നു. മാതൃഭൂമിയിൽ താഴ്ന്ന ആ പദവിയിൽ ജോലി ചെയ്തിരുന്ന ഉയർന്ന ചിന്തകനായിരുന്നു കുട്ടിക്കൃഷ്ണ മാരാർ. തെറ്റു വരുത്താൻ വയ്യാത്ത വിധത്തിൽ അക്ഷരങ്ങൾ അച്ചില്ലാത്തെത്തന്നെ രൂപപ്പെടുത്തുന്ന യന്ത്രങ്ങൾ ഇറങ്ങിയതോടെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രൂഫ് റീഡർക്ക് വംശനാശം വന്നു.
ആ യന്ത്രം ഇല്ലാത്ത കാലത്ത് അക്ഷരത്തെറ്റ് ഒന്നു പോലും വരാതെ നോക്കിയിരുന്ന പ്രൂഫ് റീഡർമാർ ചില പത്രങ്ങളിൽ ഉണ്ടായിരുന്നു. ചില ഇംഗ്ലിഷ് പത്രങ്ങൾ അച്ചടിച്ചുവരുന്ന തെറ്റുകൾക്ക് ഉത്തരവാദിയെ കണ്ടെത്തി പിഴ ചുമത്തുമായിരുന്നു. ആ പതിവിന്റെ ഫലമായും പൊതുവേയുള്ള കാര്യക്ഷമതയുടെ ഫലമായും, തെറ്റ് ഒന്നുപോലും വരാതെ പത്രം ഇറക്കുക അസാധ്യമല്ലായിരുന്നു. കമ്പ്യൂട്ടർ നിലവിൽ വന്നശേഷം, ഞാൻ ഒരു പത്രത്തിൽ നൈറ്റ് എഡിറ്റർ ആയി ചുമതൽ ഏൽക്കുമ്പോൾ, പത്രം നിറയെ അക്ഷരത്തെറ്റ് ആയിരുന്നു. വാസ്തവത്തിൽ, ഒന്നാം താളിലെങ്കിലും തെറ്റ് തീർത്തും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്റെ നിയമനം.
ന്യൂസ് റൂമിൽ അത്ഭുതം എന്നെ കാത്തിരിക്കുകയായിരുന്നു. മിടുക്കന്മാരായ സബ് എഡിറ്റർമാർ ഉണ്ടായിരുന്നു. നല്ല യന്ത്രങ്ങളും. എന്നിട്ടും അക്ഷരത്തെറ്റുകൾ എങ്ങനെ കടന്നുകൂടുന്നു? ഞാൻ ചോദിച്ചു. ഞാൻ തന്നെ ഉത്തരവും പറഞ്ഞു: അക്ഷരത്തെറ്റ് തിരുത്താനുള്ള സംവിധാനം ആരും ഉപയോഗിക്കുകയോ, അടിച്ചുവിടുന്നത് വായിക്കുകയോ ചെയ്യുന്നുണ്ടാവില്ല. ഇപ്പോൾ ഒരു വാരികയുടെ സീനിയർ എഡിറ്റർ ആയ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ആ സംവിധാനം അവരുടെ യന്ത്രങ്ങളിൽ ഇല്ല. ശുണ്ഠിക്കാരനും മിടുക്കനുമായ ദുർഗ്ഗാദത്ത് എന്ന സിസ്റ്റംസ് മാനേജർ കീ ബോർഡിൽ ഒരു ബട്ടൺ അമർത്തിയപ്പോൾ, ആ സൌകര്യം തെളിഞ്ഞുവന്നു. എന്നിട്ട്, അരിശത്തോടെ, പരിഹാസത്തോടെ, ദുർഗ്ഗ മുറുമുറുത്തു: സൌകര്യം ഉണ്ടായാൽ പോരാ, തെറ്റ് തെറ്റാണെന്നു യന്ത്രത്തിൽ തെളിയുമ്പോൾ, അതു
തിരിച്ചറിയാനുള്ള വിവരമെങ്കിലും വേണം. ആരും ഒന്നും മിണ്ടിയില്ല. പിറ്റേന്നു മുതൽ തെറ്റുകൾ ഏറെക്കുറെ അപ്രത്യക്ഷമായി.
യന്ത്രം വഴി അഞ്ചുമിനിറ്റുകൊണ്ട് അയൂബ് ഖാനോ യാഹ്യാ ഖാനോ എന്ന സംശയം തീർക്കാൻ പറ്റിയ അവസരത്തിലേക്കു തിരിച്ചുപോകാം. കാൽ നൂറ്റാണ്ടുമുമ്പാണെങ്കിൽ ആ സംശയം എങ്ങനെ തീർക്കും? ചിലപ്പോൾ വിജ്ഞാനകോശത്തിൽ കണ്ടേക്കും. പഴയ ഫയലുകൾ പരിശോധിക്കാം. ഫയൽ ഇല്ലെങ്കിലോ? അറിവുള്ള, പ്രായമുള്ള ആരോടെങ്കിലും ചോദിക്കണം. ആ ആളെ എവിടെ കിട്ടും? പലപ്പോഴും വേണ്ട നേരത്ത് കിട്ടിയെന്നു വരില്ല. കിട്ടുന്നവർക്ക് ഉറപ്പുണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു: തെറ്റു വരരുതെന്നു നിർബ്ബന്ധമാണെങ്കിൽ, സംശയമുള്ളത് എഴുതാതിരിക്കുക. ആ വക ബുദ്ധിമൊട്ടുന്നുമില്ലാതെ, നൊടിയിടയിൽത്തന്നെ സംശയം തീരുന്നു. തെറ്റു വരുത്താൻ ഇടയില്ലാതാകുന്നു. ഇനി സംശയം തന്നെ ഇല്ലാതാകുമോ?
അച്ചടിക്കുന്ന ചിത്രങ്ങളുടെ കഥയും കുതൂഹലം ഉളവാക്കും. വീണ്ടും ഏൺപതുകളിലെ കഥ തന്നെയാണ് വിഷയം. തിരുവനന്തപുരത്തെ സെന്റ്രൽ ടെലഗ്രാഫ് ഓഫിസിൽ എണപതുകളുടെ തുടക്കത്തിൽ ഫോട്ടൊ ഫാക്സ് വന്നത് ഒരു അത്ഭുതം പോലെയായിരുന്നു. അവിടെ മാത്രമേ ആ സൌകര്യം തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. അതാകട്ടെ, അധികം ആരും ഉപയോഗിച്ചുമില്ല. തിരുവനന്തപുരത്തുനിന്ന് ഒരു അടിപിടിയുടെ ചിത്രം ആഴത്തിൽ ഒരു ശ്വാസം എടുത്തു വിടുമ്പോഴേക്കും കൊച്ചിക്കോ ഡൽഹിക്കോ എത്തിക്കാൻ പറ്റിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഉദ്വേഗമായിരുന്നു. അങ്ങനെ അയച്ച പടത്തിന് ദോഷം പലതുമുണ്ടായിരുന്നു. എന്നാലും അതു സാധ്യമായത് അന്നൊരു വിപ്ലവമായിരുന്നു.
പടമെടുത്ത് നെഗറ്റീവ് ബസ്സുവഴി കൊച്ചിക്ക് അയക്കുകയായിരുന്നു പതിവ്. ഡൽഹിയിൽ അത് എത്തിക്കുമ്പോഴേക്കും മനുഷ്യൻ ചന്ദ്രനിൽ രണ്ടു തവണ പോയി വന്നിരിക്കും. ഡൽഹിയിലായാലും കൊച്ചിയിലായാലും പടം കിട്ടിയാൽ പിന്നെ ബ്ലോക് ഉണ്ടാക്കുന്ന തിരക്കായി. അത് അച്ചടിച്ചാൽ കടലാസിന്റെയും മഷിയുടെയും യന്ത്രത്തിന്റെയും നിലവാരമനുസരിച്ചായിരിക്കും എന്തെങ്കിലും തെളിഞ്ഞുവരിക. എന്ത് അടിച്ചാലും എന്റെയോ എഡിറ്ററുടെയോ കുരങ്ങന്റെയോ മുഖമാണെന്നു തോന്നാം. അതുകൊണ്ട് പടത്തിന്റെ അടിയിൽ വിവരണം കൂടിയേ കഴിയുമായിരുന്നുള്ളു. അങ്ങനെ ഒരു പടമയക്കാൻ--പടം പിടിക്കാനും അത് ബസ് സ്റ്റാന്റിൽ എത്തിക്കാനും കൂടി--പതിനഞ്ചു രൂപ ഒരു സ്റ്റുഡിയോ ഈടാക്കിയിരുന്നത് ഓർക്കുന്നു. ഇന്നോ? ഇന്ന് ബ്ലോക് വേണ്ടാ, ബസ് വേണ്ടാ, സ്റ്റുഡിയോ വേണ്ടാ. ക്യാമറയും ക്യാമറാമാനും കടലാസും വേണ്ടെന്ന സ്ഥിതിയും അടുത്തു തന്നെ വന്നേക്കും. അച്ചു നിരത്തുന്ന ഏർപ്പാടിൽനിന്ന് അമ്പതുകൊല്ലം കൊണ്ട് ഇന്നത്തെ മുദ്രണസമ്പ്രദായത്തിലേക്കുണ്ടായ മാറ്റത്തിൽ ഇനിയെന്തു മാറ്റം ഉണ്ടാകുമോ ആവോ?
പത്രപ്രവർത്തനത്തിന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തോടൊപ്പം ധനശാസ്ത്രത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. പത്രം നടത്തി ഉടമ പണവും സ്വാധീനവും ഉണ്ടാക്കുന്നതുപോലെ, ഒരു പക്ഷേ അതിനെക്കാളേറെ, പത്രപ്രവർത്തകനും കൊള്ളാവുന്ന പ്രതിഫലം കിട്ടുമെന്ന നില വന്നിരിക്കുന്നു. കഴിഞ്ഞ 25 കൊല്ലത്തിൽ വരുമാനത്തിൽ വന്നിട്ടുള്ള വർദ്ധന ചെറുതൊന്നുമല്ല. ഇപ്പോൾ ലക്ഷപ്രഭു എന്നു പറയാവുന്ന പത്രപ്രവർത്തകർ എത്രയോ കാണും. ലക്ഷം രൂപ സ്വത്തുള്ള ആളെന്ന അർഥത്തിലല്ല, മാസം തോറും ലക്ഷം വാങ്ങുന്ന ആളെന്ന നിലയിൽ. എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ഉറപ്പിച്ച കരാറിലെ ശമ്പളം 75000 ആയിരുന്നു.
ഞാൻ പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് തകഴി കടത്തിൽ വെച്ച് നടത്തിയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഡയറി കക്ഷത്തുവെച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഒരു കല്യാണപ്പൊരുതുകാരനെ വഞ്ചി കാത്തുനിന്നിരുന്ന ഞങ്ങൾക്ക് കൂട്ടിനു കിട്ടി. സ്ത്രീധനത്തിന്റെ ലക്ഷങ്ങളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഏകഭാഷണം. ഡോക്റ്റർക്ക് ഇത്ര, എഞ്ചിനീയർക്ക് ഇത്ര...അങ്ങനെ പോയി അദ്ദേഹത്തിന്റെ കണക്ക്. ആയിടക്ക് ഒരു ഇംഗ്ലിഷ് പത്രത്തിൽ ഞാൻ പ്രത്യേകലേഖകനായി ചേർന്നിരുന്നതേയുള്ളു. ആയിരത്തഞ്ഞൂറു രൂപയോളം മാസം ശമ്പളം. അതു കേമം തന്നെ എന്നു കരുതി ഞാൻ പൊരുത്തുകാരനോട് ചോദിച്ചു,
“പത്രപ്രവർത്തക്ന് എന്തു സ്ത്രീധനം കിട്ടും?“ പൊരുത്തുകാരൻ ഒന്നു ശങ്കിച്ചു. പത്രപ്രവർത്തകൻ കല്യാണം കഴിക്കില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. അല്പം നീണ്ട മൌനത്തിനുശേഷം അയാൾ പറഞ്ഞത് എന്റെ ഭാര്യക്ക് നന്നേ രസിച്ചു. “ഓ, പത്രപ്രവർത്തകന് അങ്ങനെ മാർകറ്റൊന്നുമില്ല സാറേ. കിട്ടിയതു വാങ്ങിക്കാം. അത്ര തന്നെ.”
അതൊന്നുമല്ല ഇപ്പോഴത്തെ സ്ഥിതി. ശമ്പളം ആറക്കം ആകാം. സ്വാധീനം വഴി ഉണ്ടാകാവുന്ന വരുമാനത്തിന് വില പറഞ്ഞുകൂടാ. പദവികൾ ഏർപ്പാടാക്കുന്നതിൽ പത്രപ്രവർത്തകനുള്ള പങ്കിനെപ്പറ്റി വാർത്ത ചോർന്നത് ഈയിടെയാണല്ലോ. പുത്തൻ തലമുറക്കാറുകൾ ഓടിക്കുന്ന പത്രപ്രവർത്തകരെ ഇപ്പോൾ എത്രയോ കാണാം. ഞാൻ പത്രത്തിൽ കേറുമ്പോൾ, മൂട്ട പോലുള്ള മോറിസ് മൈനർ ഓടിച്ചിരുന്ന എന്റെ എഡിറ്റർ ചെറിയൊരു ന്യൂനപക്ഷം ആയിരുന്നു. ഇപ്പോൾ കാറില്ലാത്ത പത്രപ്രവർത്തകൻ പത്തുകൊല്ലത്തെ പരിചയമൂള്ള ആളായിരിക്കുകയില്ല.
എല്ലം കൊണ്ടും സുഖം തന്നെ. തിരിച്ചറിയാൻ വയ്യാത്ത വിധം പുരോഗതി ഉണ്ടായിരിക്കുന്നു. സാങ്കേതികവിദ്യയിലും സമ്പത്തികനിലയിലും. മാധ്യമങ്ങളുടെ കെട്ടിലും മട്ടിലും ആ വ്യത്യാസം കാണാം. അതോടൊപ്പം താരതമ്യാത്മകമായ യാത്മകമായ ഒരു അന്വേഷണം കൂടി നടത്താം, Happynomics എന്നു വിളിക്കുന്ന ഗവേഷണശാഖയുടെ ചുവടു പിടിച്ച്. ഒരു പരിധി വരെ പണമാണ് സന്തോഷത്തിനു നിയാമകം. അതുണ്ടായാലേ സന്തോഷം ഉണ്ടാകുകയുള്ളു. പക്ഷേ കുറെ പണം ഉണ്ടായിക്കഴിഞ്ഞാൽ, പണവും സന്തോഷവും തമ്മിലുള്ള അനുപാതം കൂടിക്കൊണ്ടിരിക്കും. പണം ഉണ്ടായാൽ സന്തോഷം കൂടുകയില്ല എന്ന സ്ഥിതിയും വരും. അതുപോലെ, മാധ്യമരംഗത്തെ സാങ്കേതികവിദ്യയിലും വരുമാനത്തിലും ഉണ്ടാകുന്ന പുരോഗതിയും വായനക്കാരനുണ്ടാകുന്ന അനുഭവവും ഇടതട്ടിച്ചുനോക്കാം. വായനക്കാരന്റെ അനുഭവത്തിൽ ഉണ്ടായ മാറ്റം എന്ത്? അന്നും ഇന്നും പത്രം വഴി വായനക്കാരന് കിട്ടുന്ന വിവരത്തിന്റെയും വിനോദത്തിന്റെയും അളവിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം എന്ത്? വായനക്കാരന്റെ ഭാവുകത്വത്തിലും വിജ്ഞാനത്തിലും എന്തു മാറ്റം വരുത്താൻ പത്രത്തിനു കഴിയുന്നു? അതോ പഴയ കവിതയിലെ വരികളിൽ ഉണരുന്ന സ്വഭാവം പത്രം ഇന്നും നിലനിർത്തുന്നുവോ? “അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമീ പത്രം...”
(malayalam news april 4)
നല്ലതല്ലാത്ത ചില പതിവുകൾ
മൌലികത വി എസ് അച്യുതാനന്ദന്റെ ഒരു മേന്മയായിട്ടല്ല, എന്നാലും മൌലികത തീർത്തും ഇല്ലാത്ത ഒരു നേതാവായി അദ്ദേഹത്തെ ആരും കണ്ടെന്നുവരില്ല. മൌലികമെന്നു തോന്നാവുന്ന ഒരു മുദ്രാവാക്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. പ്രകാശ് കാരാട്ട് അതിനെ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. അഞ്ചാണ്ടുകൂടുമ്പോൾ മന്ത്രിസഭയെ മാറ്റുന്ന കേരളത്തിന്റെ പതിവ് മാറ്റണമെന്ന വിപ്ലവകരമായ ഒരു നിർദ്ദേശം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. അതു സ്വീകരിക്കപ്പെട്ടാൽ, അഞ്ചുകൊല്ലം കൂടി മുഖ്യമന്ത്രിയായിരിക്കാൻ അദ്ദേഹത്തിനു പറ്റിയേക്കുമെന്നതുതന്നെയാകും മുഖ്യമായും അതിലെ വിപ്ലവാംശം.
ആ നിർദ്ദേശത്തെ അപഗ്രഥിക്കുമ്പോൾ, ഗവേഷണകുതുകിയായ പ്രകാശ് കാരാട്ട് ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാട്ടി. ആനുഭവികമായ ഒരു ക്രമത്തിന്റെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്റെ പുരോഗതി. ഇതുവരെ കണ്ടുപോന്ന പതിവിന്റെ ആവർത്തനമാകണമെന്നില്ല രാഷ്ട്രീയത്തിന്റെ ഇനിയുള്ള ഗതി. അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുതരം ആന്റിതീസിസിലേക്കു കടന്നു. പതിവതാണെങ്കിലും, അതു തെറ്റിച്ച് ഇത്തവണ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും എന്ന് അദ്ദേഹം പ്രവചനീയമായ ഒരു പ്രവചനം അവതരിപ്പിച്ചു, അച്യുതാനന്ദന്റെ പിന്തുണയോടെ. ഇവിടെ വിശകലനം ചെയ്യുന്നത് അതിന്റെ സാധ്യാസാധ്യതകളല്ല.
ഇപ്പറഞ്ഞത് തീർത്തും ശരിയല്ല. ഒരാൾ കേരളത്തിൽ അടുപ്പിച്ച് രണ്ടു തവണ മുഖ്യമന്ത്രിയാവുകയുണ്ടായി. കോൺഗ്രസിന്റെ പിന്തുണയോ പങ്കാളിത്തമോ ഉള്ള ഒരു മുന്നണി അടുപ്പിച്ച് മൂന്നു ഘട്ടങ്ങളീലായി അധികാരത്തിൽ ഉണ്ടായിരുന്നു. അറുപതുകളുടെ ഒടുവിൽ, ഇ എം എസ് കോൺഗ്രസിനെ നേരിടാൻ വേണ്ടി സൃഷ്ടിച്ച വിശാലസപ്തകസക്ഷിമുന്നണീയുടെ ചിതയിൽനിന്നായിരുന്നു തുടക്കം. തിരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യാളിയ ആ മുന്നണീയിൽ കോൺഗ്രസ് പങ്കാളിയായില്ല; അതിനെ പിന്തുണച്ചതേയുള്ളു. അല്പകാലത്തെ ഭരണത്തിനുശേഷം അച്യുതമേനോന്റെ തന്നെ നേതൃത്വത്തിൽ ആ മുന്നണി തിരന്നെടുപ്പിനെ നേരിട്ടപ്പോൾ, അതിൽ കോൺഗ്രസുമുണ്ടായിരുന്നു. അതേ മുന്നണിയായിരുന്നു, വേറൊരു നേതാവോടുകൂടിയാണെങ്കിലും, 1977ലെ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി അധികാരത്തിൽ ഏറിയതും. തിരഞ്ഞെടുപ്പു തോറും ഭരണകക്ഷിയെ മാറ്റിനോക്കുന്ന പതിവ് കേരളം നടപ്പാക്കിയത് അതിനു മുമ്പും പിമ്പുമായിരുന്നു.
അച്യുതാനന്ദൻ മൌലികമെന്നോണം മേന്മയായി ഉന്നയിക്കുന്ന ആ പതിവിന്റെ മാറ്റം വാസ്തവത്തിൽ മേന്മയാണോ എന്നു വേണം ആലോചിക്കാൻ. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശം തന്നെ അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയൊരു ഭരണകൂടം നിലവിൽ വരുത്താൻ ജനങ്ങൾക്ക് അവസരം കൊടുക്കുക എന്നതാണ്. പിന്നിട്ട അഞ്ചുകൊല്ലത്തെ വിലയിരുത്താം. വരുന്ന അഞ്ചുകൊല്ലത്തിനു രൂപം കൊടുക്കാം. പുതിയ രീതികൾക്കും മുഖങ്ങൾക്കും വേദിയൊരുക്കാം. മാറ്റത്തിനുള്ള അവസരം ഉപയോഗപ്പെടുത്താം. പഴയ കൂട്ടർ തന്നെ മതി, കൂടുതൽ മെച്ചപ്പെട്ട ഒരു സംഘം വരാനില്ല, എന്നൊരു അലംഭാവം വന്നാൽ ആപത്തായി. അധികാരത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം അത് ആരെയും ദുഷിപ്പിച്ചുകളയുമെന്നതാണ്. ജനങ്ങളുടെ ദാക്ഷിണ്യത്തോടെയാണെങ്കിലും അല്ലെങ്കിലും, ആളുകളായാലും പാർട്ടികളായാലും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനോളം രാഷ്ട്രീയമായ അപകടം വേറൊന്നില്ല.
കേരളം ഉണ്ടാക്കിയിരുന്ന മറ്റൊരു പതിവ് മാറ്റിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സമാധാനം. മനസ്സിൽ അരാജകത്വം പേറി നടക്കുന്ന കേരളം ഒരു ഭരണകൂടത്തെയും കാലം തികയുവോളം സഹിക്കില്ലെന്നതായിരുന്നു അതിനെ പ്രശ്നസംസ്ഥാനമായി കാണാൻ പലരെയും പ്രേരിപ്പിച്ചിരുന്ന രാഷ്ട്രീയവസ്തുത. ജനാധിപത്യത്തെപ്പറ്റി നിയമ-രാഷ്ട്രീയചിന്തക്നായിരുന്ന എൻ എ പാൽഖിവാല പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. രാഷ്ട്രവ്യവസ്ഥയുടെ ഹൃദയസ്പന്ദനം പോലെയാണ് തിരഞ്ഞെടുപ്പ്. അതു കൂടെക്കൂടെ വന്നാൽ അപകടം. നേരത്ത് നടക്കാതിരുന്നാലും അപകടം. ആദ്യത്തെ പ്രശ്നമായിരുന്നു ഏറെക്കാലം കേരളത്തിന്റേത്. അതു മാറി, ഭരണകൂടങ്ങൾക്ക് അഞ്ചുകൊല്ലം തികക്കാൻ പറ്റുന്നുവെന്നത് എല്ലാവരുടെയും ഭാഗ്യത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു.
ഇതൊക്കെയുമായി ബന്ധപ്പെട്ടതുതന്നെയാണ് മാറ്റേണ്ട മറ്റൊരു പതിവ്. ഇതൊക്കെയെന്നുവെച്ചാൽ നേരത്തെ സൂചിപ്പിച്ച അരാജകപ്രവണത. ഇടക്കിടെ തിരഞ്ഞെടുപ്പു വേണമെന്നത് അതിന്റെ ഒരു സൂചന. തിരഞ്ഞെടുത്തയാളെത്തന്നെ അധികം ഭരിപ്പിക്കില്ലെന്നത് വേറൊരു സൂചന. തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കാത്തതോ ആയ പാർട്ടിയിലെ നേതാവിനെ കൂടെക്കൂടെ മാറ്റണമെന്നത് ഇനിയും മറ്റൊരു സൂചന. അത്രയൊന്നും പോരെങ്കിൽ, ആളൊന്നുക്ക് ഒരു പാർട്ടിയെങ്കിലും വേണമെന്നത് പിന്നെയുമൊരു സൂചന.
കേരളത്തിൽ പ്രബലമെന്നു പറയാവുന്ന രണ്ടു കക്ഷികളേയുള്ളു. കോൺഗ്രസും സി പി എമ്മും. വേണമെങ്കിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും എന്നു കൂടി പറഞ്ഞോളൂ. അവയെയാകട്ടെ, ആ പ്രബലകക്ഷികളിൽ ഒന്നിന്റെ ഭാഗമായിട്ടേ കാണാൻ പറ്റൂ. ഒപ്പം കൂട്ടാൻ ആരും തയ്യാറല്ലാത്തതുകൊണ്ട് ബി ജെ പി ഒറ്റക്കൊരു പൂവുംകൊണ്ട് ശക്തി പരിശോധിക്കാൻ നിൽക്കുന്നുണ്ട്, ശരി. പക്ഷേ ഒറ്റക്കല്പലകയെന്നു കരുതിയിരുന്ന ബി ജെ പിയും ലീഗും പോലും, കേരളത്തിന്റെ ജനിതകമായ പിളർപ്പൻ സ്വഭാവംകൊണ്ട് പലതായി മാറിയതാണ് അനുഭവം. കേരള കോൺഗ്രസ്സുകൾ എത്രയുണ്ട് എന്നു കൈവിരലിൽ എണ്ണാൻ പറ്റില്ല. ലീഗിൽ ചേരേണ്ടിയിരുന്നവർ എത്ര വിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നുവെന്നു നോക്കുക. ഇതിന്റെ കാരണം ഒരാൾക്ക് വേറൊരാളെ പൊറുപ്പിക്കാൻ വയ്യാത്ത മാനസികാവസ്ഥ തന്നെ. അതിന്റെ ഫലമായി ഒറ്റക്കും തെറ്റക്കും നിൽക്കുന്ന, ജനസ്വാധീനം കാര്യമായി അവകാശപ്പെടാനില്ലാത്ത കക്ഷികളും നേതാക്കളും അധികാരത്തിൽ ഞെളിഞ്ഞുകയരുന്നു. ഇതാണ് കേരളത്തിന്റെ ഒരു രാഷ്ട്രീയപാരമ്പര്യം. അതു മാറ്റിയെടുക്കുന്ന കാര്യം അച്യുതാനന്ദൻ എന്നല്ല, ആരും ആലോചിക്കുന്നതായി തോന്നുന്നില്ല.
സാമൂഹ്യസുരക്ഷക്കുവേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ കേരളം കാണിച്ച മുൻ കൈ അമർത്യ സെൻ മുതലിങ്ങോട്ടുള്ളവരുടെ അനുമോദനം നേടിയതാണ്. വളരെ നല്ലത്. അതിന്റെ ഭാഗമായാണോ ആവോ, കേരളം ഉണ്ടാക്കിവെച്ച വേറൊരു പതിവുണ്ട്: കണക്കറ്റു കുടിക്കുന്ന പതിവ്, ഊഞ്ഞാലു കെട്ടേണ്ട കയറുകൊണ്ട് കൊലക്കുരുക്കുണ്ടാക്കി, ആത്മഹത്യയിൽ റെക്കോർഡ് കുറിക്കുന്ന പതിവ്. ചുഴുഞ്ഞുനോക്കിയാൽ, അതിന്റെ പിന്നിലും കാണാം നേരത്തെ സൂചിപ്പിച്ച ആ മനസ്ഥിതി. എന്തിനെയും എതിർക്കുന്ന, ആരെയും പൊറുപ്പിക്കാത്ത, ഏതു സംഘടനയെയും പിളർക്കുന്ന, എവിടെയും ശത്രുവിനെ കാണുന്ന, ഒരിക്കലും ഉള്ളു കുലുക്കി ചിരിക്കാത്ത, എപ്പോഴും അസ്വസ്ഥമായ മനസ്ഥിതി.
ആ മനസ്ഥിതി കാരണം ഉണ്ടായിട്ടുള്ള പതിവുകൾ പലതും മാറ്റിയാൽ കൊള്ളാം. അങ്ങനെ മാറ്റേണ്ടവയിൽ പെടില്ല അഞ്ചാണ്ടു കൂടുമ്പോൾ ഭരണകക്ഷിയുടെ നിറത്തിലും മുഖത്തിലും മാറ്റം വരുത്തുന്ന പതിവ്. ആ പതിവ് നല്ലതാണെന്നു തന്നെ പറയണം.
ആ നിർദ്ദേശത്തെ അപഗ്രഥിക്കുമ്പോൾ, ഗവേഷണകുതുകിയായ പ്രകാശ് കാരാട്ട് ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാട്ടി. ആനുഭവികമായ ഒരു ക്രമത്തിന്റെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്റെ പുരോഗതി. ഇതുവരെ കണ്ടുപോന്ന പതിവിന്റെ ആവർത്തനമാകണമെന്നില്ല രാഷ്ട്രീയത്തിന്റെ ഇനിയുള്ള ഗതി. അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുതരം ആന്റിതീസിസിലേക്കു കടന്നു. പതിവതാണെങ്കിലും, അതു തെറ്റിച്ച് ഇത്തവണ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും എന്ന് അദ്ദേഹം പ്രവചനീയമായ ഒരു പ്രവചനം അവതരിപ്പിച്ചു, അച്യുതാനന്ദന്റെ പിന്തുണയോടെ. ഇവിടെ വിശകലനം ചെയ്യുന്നത് അതിന്റെ സാധ്യാസാധ്യതകളല്ല.
ഇപ്പറഞ്ഞത് തീർത്തും ശരിയല്ല. ഒരാൾ കേരളത്തിൽ അടുപ്പിച്ച് രണ്ടു തവണ മുഖ്യമന്ത്രിയാവുകയുണ്ടായി. കോൺഗ്രസിന്റെ പിന്തുണയോ പങ്കാളിത്തമോ ഉള്ള ഒരു മുന്നണി അടുപ്പിച്ച് മൂന്നു ഘട്ടങ്ങളീലായി അധികാരത്തിൽ ഉണ്ടായിരുന്നു. അറുപതുകളുടെ ഒടുവിൽ, ഇ എം എസ് കോൺഗ്രസിനെ നേരിടാൻ വേണ്ടി സൃഷ്ടിച്ച വിശാലസപ്തകസക്ഷിമുന്നണീയുടെ ചിതയിൽനിന്നായിരുന്നു തുടക്കം. തിരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യാളിയ ആ മുന്നണീയിൽ കോൺഗ്രസ് പങ്കാളിയായില്ല; അതിനെ പിന്തുണച്ചതേയുള്ളു. അല്പകാലത്തെ ഭരണത്തിനുശേഷം അച്യുതമേനോന്റെ തന്നെ നേതൃത്വത്തിൽ ആ മുന്നണി തിരന്നെടുപ്പിനെ നേരിട്ടപ്പോൾ, അതിൽ കോൺഗ്രസുമുണ്ടായിരുന്നു. അതേ മുന്നണിയായിരുന്നു, വേറൊരു നേതാവോടുകൂടിയാണെങ്കിലും, 1977ലെ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി അധികാരത്തിൽ ഏറിയതും. തിരഞ്ഞെടുപ്പു തോറും ഭരണകക്ഷിയെ മാറ്റിനോക്കുന്ന പതിവ് കേരളം നടപ്പാക്കിയത് അതിനു മുമ്പും പിമ്പുമായിരുന്നു.
അച്യുതാനന്ദൻ മൌലികമെന്നോണം മേന്മയായി ഉന്നയിക്കുന്ന ആ പതിവിന്റെ മാറ്റം വാസ്തവത്തിൽ മേന്മയാണോ എന്നു വേണം ആലോചിക്കാൻ. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശം തന്നെ അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയൊരു ഭരണകൂടം നിലവിൽ വരുത്താൻ ജനങ്ങൾക്ക് അവസരം കൊടുക്കുക എന്നതാണ്. പിന്നിട്ട അഞ്ചുകൊല്ലത്തെ വിലയിരുത്താം. വരുന്ന അഞ്ചുകൊല്ലത്തിനു രൂപം കൊടുക്കാം. പുതിയ രീതികൾക്കും മുഖങ്ങൾക്കും വേദിയൊരുക്കാം. മാറ്റത്തിനുള്ള അവസരം ഉപയോഗപ്പെടുത്താം. പഴയ കൂട്ടർ തന്നെ മതി, കൂടുതൽ മെച്ചപ്പെട്ട ഒരു സംഘം വരാനില്ല, എന്നൊരു അലംഭാവം വന്നാൽ ആപത്തായി. അധികാരത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം അത് ആരെയും ദുഷിപ്പിച്ചുകളയുമെന്നതാണ്. ജനങ്ങളുടെ ദാക്ഷിണ്യത്തോടെയാണെങ്കിലും അല്ലെങ്കിലും, ആളുകളായാലും പാർട്ടികളായാലും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനോളം രാഷ്ട്രീയമായ അപകടം വേറൊന്നില്ല.
കേരളം ഉണ്ടാക്കിയിരുന്ന മറ്റൊരു പതിവ് മാറ്റിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സമാധാനം. മനസ്സിൽ അരാജകത്വം പേറി നടക്കുന്ന കേരളം ഒരു ഭരണകൂടത്തെയും കാലം തികയുവോളം സഹിക്കില്ലെന്നതായിരുന്നു അതിനെ പ്രശ്നസംസ്ഥാനമായി കാണാൻ പലരെയും പ്രേരിപ്പിച്ചിരുന്ന രാഷ്ട്രീയവസ്തുത. ജനാധിപത്യത്തെപ്പറ്റി നിയമ-രാഷ്ട്രീയചിന്തക്നായിരുന്ന എൻ എ പാൽഖിവാല പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. രാഷ്ട്രവ്യവസ്ഥയുടെ ഹൃദയസ്പന്ദനം പോലെയാണ് തിരഞ്ഞെടുപ്പ്. അതു കൂടെക്കൂടെ വന്നാൽ അപകടം. നേരത്ത് നടക്കാതിരുന്നാലും അപകടം. ആദ്യത്തെ പ്രശ്നമായിരുന്നു ഏറെക്കാലം കേരളത്തിന്റേത്. അതു മാറി, ഭരണകൂടങ്ങൾക്ക് അഞ്ചുകൊല്ലം തികക്കാൻ പറ്റുന്നുവെന്നത് എല്ലാവരുടെയും ഭാഗ്യത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു.
ഇതൊക്കെയുമായി ബന്ധപ്പെട്ടതുതന്നെയാണ് മാറ്റേണ്ട മറ്റൊരു പതിവ്. ഇതൊക്കെയെന്നുവെച്ചാൽ നേരത്തെ സൂചിപ്പിച്ച അരാജകപ്രവണത. ഇടക്കിടെ തിരഞ്ഞെടുപ്പു വേണമെന്നത് അതിന്റെ ഒരു സൂചന. തിരഞ്ഞെടുത്തയാളെത്തന്നെ അധികം ഭരിപ്പിക്കില്ലെന്നത് വേറൊരു സൂചന. തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കാത്തതോ ആയ പാർട്ടിയിലെ നേതാവിനെ കൂടെക്കൂടെ മാറ്റണമെന്നത് ഇനിയും മറ്റൊരു സൂചന. അത്രയൊന്നും പോരെങ്കിൽ, ആളൊന്നുക്ക് ഒരു പാർട്ടിയെങ്കിലും വേണമെന്നത് പിന്നെയുമൊരു സൂചന.
കേരളത്തിൽ പ്രബലമെന്നു പറയാവുന്ന രണ്ടു കക്ഷികളേയുള്ളു. കോൺഗ്രസും സി പി എമ്മും. വേണമെങ്കിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും എന്നു കൂടി പറഞ്ഞോളൂ. അവയെയാകട്ടെ, ആ പ്രബലകക്ഷികളിൽ ഒന്നിന്റെ ഭാഗമായിട്ടേ കാണാൻ പറ്റൂ. ഒപ്പം കൂട്ടാൻ ആരും തയ്യാറല്ലാത്തതുകൊണ്ട് ബി ജെ പി ഒറ്റക്കൊരു പൂവുംകൊണ്ട് ശക്തി പരിശോധിക്കാൻ നിൽക്കുന്നുണ്ട്, ശരി. പക്ഷേ ഒറ്റക്കല്പലകയെന്നു കരുതിയിരുന്ന ബി ജെ പിയും ലീഗും പോലും, കേരളത്തിന്റെ ജനിതകമായ പിളർപ്പൻ സ്വഭാവംകൊണ്ട് പലതായി മാറിയതാണ് അനുഭവം. കേരള കോൺഗ്രസ്സുകൾ എത്രയുണ്ട് എന്നു കൈവിരലിൽ എണ്ണാൻ പറ്റില്ല. ലീഗിൽ ചേരേണ്ടിയിരുന്നവർ എത്ര വിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നുവെന്നു നോക്കുക. ഇതിന്റെ കാരണം ഒരാൾക്ക് വേറൊരാളെ പൊറുപ്പിക്കാൻ വയ്യാത്ത മാനസികാവസ്ഥ തന്നെ. അതിന്റെ ഫലമായി ഒറ്റക്കും തെറ്റക്കും നിൽക്കുന്ന, ജനസ്വാധീനം കാര്യമായി അവകാശപ്പെടാനില്ലാത്ത കക്ഷികളും നേതാക്കളും അധികാരത്തിൽ ഞെളിഞ്ഞുകയരുന്നു. ഇതാണ് കേരളത്തിന്റെ ഒരു രാഷ്ട്രീയപാരമ്പര്യം. അതു മാറ്റിയെടുക്കുന്ന കാര്യം അച്യുതാനന്ദൻ എന്നല്ല, ആരും ആലോചിക്കുന്നതായി തോന്നുന്നില്ല.
സാമൂഹ്യസുരക്ഷക്കുവേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ കേരളം കാണിച്ച മുൻ കൈ അമർത്യ സെൻ മുതലിങ്ങോട്ടുള്ളവരുടെ അനുമോദനം നേടിയതാണ്. വളരെ നല്ലത്. അതിന്റെ ഭാഗമായാണോ ആവോ, കേരളം ഉണ്ടാക്കിവെച്ച വേറൊരു പതിവുണ്ട്: കണക്കറ്റു കുടിക്കുന്ന പതിവ്, ഊഞ്ഞാലു കെട്ടേണ്ട കയറുകൊണ്ട് കൊലക്കുരുക്കുണ്ടാക്കി, ആത്മഹത്യയിൽ റെക്കോർഡ് കുറിക്കുന്ന പതിവ്. ചുഴുഞ്ഞുനോക്കിയാൽ, അതിന്റെ പിന്നിലും കാണാം നേരത്തെ സൂചിപ്പിച്ച ആ മനസ്ഥിതി. എന്തിനെയും എതിർക്കുന്ന, ആരെയും പൊറുപ്പിക്കാത്ത, ഏതു സംഘടനയെയും പിളർക്കുന്ന, എവിടെയും ശത്രുവിനെ കാണുന്ന, ഒരിക്കലും ഉള്ളു കുലുക്കി ചിരിക്കാത്ത, എപ്പോഴും അസ്വസ്ഥമായ മനസ്ഥിതി.
ആ മനസ്ഥിതി കാരണം ഉണ്ടായിട്ടുള്ള പതിവുകൾ പലതും മാറ്റിയാൽ കൊള്ളാം. അങ്ങനെ മാറ്റേണ്ടവയിൽ പെടില്ല അഞ്ചാണ്ടു കൂടുമ്പോൾ ഭരണകക്ഷിയുടെ നിറത്തിലും മുഖത്തിലും മാറ്റം വരുത്തുന്ന പതിവ്. ആ പതിവ് നല്ലതാണെന്നു തന്നെ പറയണം.
സുനാമിയും അച്യുതാനന്ദനും
കേരളത്തിന്റെ ചിന്ത മുഴുവൻ വി എസ് അച്യുതാനന്ദനെ ചുറ്റിപ്പറ്റി മുനിഞ്ഞും ഉറഞ്ഞും ആടിക്കൊണ്ടിരുന്നപ്പോൾ, സെന്തായ് നഗരത്തിലെ കാസുമി സെയ്കി എന്ന കാഥികൻ വീട്ടുമുറ്റത്തിരുന്ന് രണ്ടു ബ്രിട്ടിഷ് മിത്രങ്ങളെ സൽക്കരിക്കുകയായിരുന്നു. മേശപ്പുറത്ത് പെട്ടെന്ന് കുറെ കൽക്കഷണങ്ങൾ വന്നു വീണു. അങ്ങനെയൊന്നും നിലക്കുന്നതായിരുന്നില്ല ആ കൽമഴ. കാസുമിക്ക് ഉടനേ കാര്യം മനസ്സിലായി. അത്രതന്നെ പകക്കാതെ നോക്കിയിരുന്ന ബ്രിട്ടിഷ് മിത്രങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു: “ഭൂകമ്പം...”
ആറു മിനിറ്റേ ഭൂമി ഇളകിയുള്ളു. പക്ഷേ അച്ചുതണ്ടിനെത്തന്നെ തള്ളിമാറ്റുന്നതായിരുന്നു ആ ഇളക്കം. അതുകൊണ്ട് കടൽ കയർത്തുവോ, കടൽ കയർത്തതുകൊണ്ട് ഭൂമി ഇളകിയോ എന്ന ഉൽപ്രേക്ഷക്കൊന്നും അവിടെ അവസരമുണ്ടായിരുന്നില്ല. കാസുമി ഓടുകയായിരുന്നു. നിലം പൊത്തുന്ന കെട്ടിടങ്ങളുടെ നടുവിലൂടെ, വെള്ളം വിഴുങ്ങുന്ന മനുഷ്യരുടെ മുഴുവനാകാത്ത വിലാപം കേട്ടുകൊണ്ട്, സ്വബോധം നഷ്ടപ്പെട്ട കടലിന്റെ ആട്ടം കണ്ടുകൊണ്ട് കാസുമി എവിടേക്കെന്നില്ലാതെ ഓടി.
നാശം ഭയാനകമാകുമ്പോൾ സംഖ്യ നിരർഥകമായി മാറുന്നു. മുപ്പതടി പൊക്കത്തിൽ തിര പൊങ്ങിയത്രേ. കേരളത്തോളം വലുപ്പത്തിൽ, മുന്നൂറു നാഴിക നീളത്തിലും അമ്പതു നാഴിക വീതിയിലും, ഫുക്കുഷിമയോടു ചേർന്ന കടലിന്റെ അടിത്തട്ട് ശരാശരി ഒരു ഗജം പൊക്കത്തിൽ ഇളകിയാടിയത്രേ. അതുവഴിയുണ്ടായ വെള്ളത്തിന്റെ പൊട്ടിത്തെറിക്ക് ഏതാണ്ടൊരു ആറ്റം ബോംബിന്റെ ശക്തി ഉണ്ടായിരുന്നത്രേ. കണക്കുകൾ അന്തം വിടുവിക്കുന്നതായിരുന്നു. പക്ഷേ നമുക്ക് അന്തം വിട്ടില്ല. നമ്മൾ അച്യുതാനന്ദന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.
ഞാൻ കണക്കു കൂട്ടി നോക്കി. മുപ്പതടി ഉയരത്തിൽ പൊങ്ങിയ കടൽ! അതിനെക്കാൾ ഉയരത്തിൽ എത്തിയിരുന്നില്ലേ മഛിലിപട്ടണത്തിൽ പൊങ്ങിയ തിരമാല? ആന്ധ്രയുടെ തീരത്ത് ഉൾക്കടൽ ഇളകിവന്നത് 1977ന്റെ അവസാനമായിരുന്നു. ഒരു തിരയേ പൊങ്ങിയുള്ളു. ഒരു കയറ്റം; അതേ വേഗത്തിൽ ഇറക്കം. കയറിവന്ന തിര കൂറ്റൻ കരിമ്പനകളുടെ കിരീടം തൊട്ടുനോക്കി, ഇറങ്ങുന്നതിനുമുമ്പ്. എത്ര പൊക്കത്തിൽ അത് അടിച്ചുകേറി എന്നു കണക്കാക്കി നോക്കുക. ജീവന്റെ പിറവിക്ക് വേദിയൊരുക്കുന്ന വെള്ളത്തിന്റെ അതേ ഉത്സാഹത്തോടെത്തന്നെയായിരുന്നു വഴിയിൽ വന്നതിനെല്ലാം ഉദകക്രിയ ചെയ്തുകൊണ്ടുള്ള ആ ആ ഒറ്റയാൻ തിരയുടെ പിന്മാറ്റം.
അന്ന് ഇന്നത്തെ തരം ക്യാമറയും, ഫോണും, ടി വിയും ഉണ്ടായിരുന്നില്ല. അന്നത്തെ കണക്കുകൾ കൊട്ടക്കണക്കുകളായിരുന്നു. ഫുക്കുഷിമയിൽ പതിനായിരത്തിന്റെ കണക്കുകൾ പറയുന്നതു കേട്ടപ്പോൾ, ഞാൻ ഓർത്തു: മുപ്പത്തിനാലുകൊല്ലം മുമ്പ് ആന്ധറയുടെ തീരത്ത് ഒലിച്ചുപോയവർ എത്ര എത്ര പതിനായിരങ്ങളായിരുന്നു! ദിവി താലൂക്കിലും മഛിലിപട്ടണത്തിലും മണ്ഡപാക്കല എന്ന ഗ്രാമത്തിലും കാറോടിച്ചുപോയപ്പോൾ, വരമ്പുകളുടെ ഓരങ്ങളിൽ മുറിഞ്ഞ അവയവങ്ങളും മുഴുവൻ ശവങ്ങളും കുഴിവെട്ടുകാരെ കാത്തുകിടക്കുന്നതു കണ്ടു. ശവങ്ങളിൽ മനുഷ്യരും മൃഗങ്ങളുമുണ്ടായിരുന്നു. കിറുക്കിളകിയ കടൽ പക്ഷഭേദം കാണിച്ചില്ല. പാടശേഖരങ്ങൾ ചിതകളായി. ചിതയൊരുക്കുന്നവർക്കായിരുന്നു അന്ന് ക്ഷാമം.
സുനാമിയെപ്പറ്റി അന്ന് കേട്ടറിവുണ്ടായിരുന്നില്ല. ആ ജാപ്പനീസ് പദം നാട്ടാചാരമാകാൻ ഇന്തൊനേഷ്യയിൽ കടലിനു പ്രാന്ത് ഇളകേണ്ടി വന്നു. ഇങ്ങു കേരളത്തിലെ കൊല്ലം വരെ കുനി കുത്തി വന്ന ആ വെള്ളം 2004ൽ എത്ര പതിനായിരങ്ങളെ കൊണ്ടുപോയെന്ന് ഇന്നും തിട്ടമില്ല. അതുണ്ടായത് കടലിനു ചുഴലി പിടിപെട്ടതുകൊണ്ടോ, സർവം സഹയായ, വസുന്ധരയായ ഭൂമിയുടെ ഇടാനെഞ്ചുപൊട്ടിയതുകൊണ്ടോ എന്നു ശാസ്ത്രജ്ഞന്മാർ നിശ്ചയിക്കട്ടെ. ആന്ധ്രയിൽ ചുഴലി മാത്രമേ ഉണ്ടായതായി കേട്ടുള്ളു. ഭൂമി വിറക്കുകയും കടൽ കയർക്കുകയും ചെയ്യുന്ന സുനാമി, പേരിലെങ്കിലും, പിന്നീടു വന്നതായിരുന്നു.
ആ വരവിന് രണ്ടു വിശേഷതകൾ കാണാം. ഒന്നാമതായി, അത് കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേത്തരമോ ഇടത്തരമോ ആയ രണ്ടു സുനാമികൾക്കിടയിലെ ഒഴിവുകാലം കുറഞ്ഞുകൊണ്ടേ വരുന്നു. മനുഷ്യന്റെ അഹന്തയെ പുഛിച്ചുകൊണ്ട്, അതു കവർന്നുകൊണ്ടുപോകുന്ന ജീവന്റെയും സ്വത്തിന്റെയും അളവ് കൂടിക്കൊണ്ടേ പോകുന്നു. രണ്ടാമതായി, മുന്നറിയിപ്പുകളെയെല്ലാം അതു നിസ്സരമാക്കുന്നു. ഇത്തരം ആപത്തുകളെ നേരിടാൻ ജപ്പാനോളം സജ്ജീകരണമുള്ള രാജ്യം വേറെയില്ല. നിതാന്തജാഗ്രത ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നിട്ടെന്ത്? കടലിന്റെ അടിത്തട്ടു കിടുങ്ങിയാൽ, കരക്കായാലും വെള്ളത്തിലായാലും രക്ഷയില്ല. എവിടെപ്പോയൊളിക്കാൻ? നമ്മുടെ പഴയ മൊഴി വീണ്ടും പൊടി തട്ടിയെടുക്കാം: വീടു വിഴുങ്ങുന്ന ഭൂതം മുട്ടിവിളിക്കുമ്പോൾ, വാതിൽ ചാരിയാൽ മതിയോ?
മൂന്നമതൊരു വിശേഷത കൂടി സുനാമിയുമായി ബന്ധപ്പെടുത്തി കാണണം. ഒരിടത്ത് കടൽ ഇളകിവരുമ്പോൾ, സെന്തായ് നഗരത്തിൽ കാസുമി സെയ്കി ജീവനും കൊണ്ടോടുമ്പോൾ, മനുഷ്യസഹസ്രങ്ങൾ ഒലിച്ചുപോകുമ്പോൾ, നമ്മൾ അച്യുതാനന്ദന്റെ രാഷ്ട്രീയഭാഗധേയം ചർച്ച ചെയ്യുന്ന തിരക്കിൽ പെട്ടു പോകുന്നു, രാവും പകലും. ഫുക്കുഷിമയിലെ ദുരന്തം, നമ്മെ സംബന്ധിച്ചിടത്തോളം, ഇടവേളകളെ വികാരമസൃണമാക്കാനുള്ളതു മാത്രമാകുന്നു. മുഖ്യവും മാദകവുമായ വിഷയം അച്യുതാനന്ദൻ തന്നെ. അതല്ലെങ്കിൽ വേറൊരു ആനന്ദൻ എന്ന വ്യത്യാസമേ കാണുകയുള്ളു. നാശത്തോടും മരണത്തോടുമുള്ള മനുഷ്യപ്രതികരണം എന്നും ഇങ്ങനെയൊക്കെയായിരിക്കും. നാശം വീട്ടുമുറ്റത്ത് നടന്നാലേ നമ്മളെ ഏശുകയുള്ളു. വസുധൈവ കുടുംബകം, ലോകമേ തറവാട്, എന്നതൊക്കെ കേൾക്കാൻ കൊള്ളാവുന്ന തത്വം തന്നെ, കേൾക്കാൻ കൊള്ളാവുന്ന തത്വം മാത്രം.
ആന്ധയിലെ തീരത്ത് കടൽ കുതറി വന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേത് എന്നു പറഞ്ഞല്ലോ. അന്നത്തേതിൽനിന്നു വ്യത്യസ്തമായി, സെന്തായ് നഗരത്തിന്റെ നാശം നമ്മുടെ നടുമിറ്റത്തെ പൊട്ടിത്തെറിയായി അനുഭവപ്പെടുത്താനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്തായ് നഗരത്തിൽനിന്ന് കാസുമി ഓടി രക്ഷപ്പെടുന്നതും കടലിന്റെ കുടൽമാല കീറിത്തെറിക്കുന്നതുമെല്ലാം നമ്മുടെ സ്വീകരണമുറിയിലെ സംഭവമായിരിക്കുന്നു. എന്നിട്ടും പണ്ട് പത്രം വായിച്ച് “അയ്യോ കഷ്ടം” എന്നു പറയുന്നതുപോലെ, ഇപ്പോൾ ദുരന്തം നേരിൽ കണ്ട് നമ്മൾ “അയ്യോ കഷ്ടം” മൂളുന്നു. എന്നിട്ട് അച്യുതാനന്ദനെപ്പറ്റിയുള്ള ചർച്ച തുടരുന്നു.
മനുഷ്യമസ്തിഷ്കത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ രൂപപ്പെടുത്തിയ ഒരു നിഗമനം ഉണ്ട്. രണ്ടു ഭാഗങ്ങളുള്ള മസ്തിഷ്കത്തിൽ, ചിന്തയെയും ആവിഷ്കരണപാടവത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിൽ ഉണ്ടായിട്ടുള്ള വികാസം അത്ഭുതാവഹമത്രേ. സ്നേഹം, ദയ തുടങ്ങിയ വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തിലാകട്ടെ, ഒരു വികാസവുമുണ്ടായിട്ടില്ല താനും. ഒരു ഭാഗത്ത്, ഒരു ക്വാണ്ടം മുന്നേറ്റം. മറുഭാഗത്ത്, കൺഫ്യൂഷ്യസിന്റെ കാലത്തേതിൽനിന്ന് ത്രിമ്പും വ്യത്യാസമില്ലത്ത നിശ്ചലത്വം. അതുകൊണ്ടായിരിക്കാം, പണ്ട് നായനാർ തമാശ പോലെ പറഞ്ഞിരുന്നു, “നമ്മൾ ഒരു ചായ കുടിക്കുന്നു; പിന്നെ ഒരു ബലാത്സംഗം നടത്തുന്നു.” ഏതാണ്ട് ആ ഈണത്തിൽ നമുക്ക് ഇനിയും ചോദിക്കാം, “രണ്ടു മൂന്നിടത്ത് ഒരുമിച്ചൊരു സുനാമി കനത്താൽ, ഈ മൺപന്ത് മൂന്നായി പിളർന്നാൽ, അപ്പോഴും നമ്മൾ അച്യുതാനന്ദനെ ധ്യാനിച്ചിരിക്കുമോ?”
(malayalam news)
ആറു മിനിറ്റേ ഭൂമി ഇളകിയുള്ളു. പക്ഷേ അച്ചുതണ്ടിനെത്തന്നെ തള്ളിമാറ്റുന്നതായിരുന്നു ആ ഇളക്കം. അതുകൊണ്ട് കടൽ കയർത്തുവോ, കടൽ കയർത്തതുകൊണ്ട് ഭൂമി ഇളകിയോ എന്ന ഉൽപ്രേക്ഷക്കൊന്നും അവിടെ അവസരമുണ്ടായിരുന്നില്ല. കാസുമി ഓടുകയായിരുന്നു. നിലം പൊത്തുന്ന കെട്ടിടങ്ങളുടെ നടുവിലൂടെ, വെള്ളം വിഴുങ്ങുന്ന മനുഷ്യരുടെ മുഴുവനാകാത്ത വിലാപം കേട്ടുകൊണ്ട്, സ്വബോധം നഷ്ടപ്പെട്ട കടലിന്റെ ആട്ടം കണ്ടുകൊണ്ട് കാസുമി എവിടേക്കെന്നില്ലാതെ ഓടി.
നാശം ഭയാനകമാകുമ്പോൾ സംഖ്യ നിരർഥകമായി മാറുന്നു. മുപ്പതടി പൊക്കത്തിൽ തിര പൊങ്ങിയത്രേ. കേരളത്തോളം വലുപ്പത്തിൽ, മുന്നൂറു നാഴിക നീളത്തിലും അമ്പതു നാഴിക വീതിയിലും, ഫുക്കുഷിമയോടു ചേർന്ന കടലിന്റെ അടിത്തട്ട് ശരാശരി ഒരു ഗജം പൊക്കത്തിൽ ഇളകിയാടിയത്രേ. അതുവഴിയുണ്ടായ വെള്ളത്തിന്റെ പൊട്ടിത്തെറിക്ക് ഏതാണ്ടൊരു ആറ്റം ബോംബിന്റെ ശക്തി ഉണ്ടായിരുന്നത്രേ. കണക്കുകൾ അന്തം വിടുവിക്കുന്നതായിരുന്നു. പക്ഷേ നമുക്ക് അന്തം വിട്ടില്ല. നമ്മൾ അച്യുതാനന്ദന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.
ഞാൻ കണക്കു കൂട്ടി നോക്കി. മുപ്പതടി ഉയരത്തിൽ പൊങ്ങിയ കടൽ! അതിനെക്കാൾ ഉയരത്തിൽ എത്തിയിരുന്നില്ലേ മഛിലിപട്ടണത്തിൽ പൊങ്ങിയ തിരമാല? ആന്ധ്രയുടെ തീരത്ത് ഉൾക്കടൽ ഇളകിവന്നത് 1977ന്റെ അവസാനമായിരുന്നു. ഒരു തിരയേ പൊങ്ങിയുള്ളു. ഒരു കയറ്റം; അതേ വേഗത്തിൽ ഇറക്കം. കയറിവന്ന തിര കൂറ്റൻ കരിമ്പനകളുടെ കിരീടം തൊട്ടുനോക്കി, ഇറങ്ങുന്നതിനുമുമ്പ്. എത്ര പൊക്കത്തിൽ അത് അടിച്ചുകേറി എന്നു കണക്കാക്കി നോക്കുക. ജീവന്റെ പിറവിക്ക് വേദിയൊരുക്കുന്ന വെള്ളത്തിന്റെ അതേ ഉത്സാഹത്തോടെത്തന്നെയായിരുന്നു വഴിയിൽ വന്നതിനെല്ലാം ഉദകക്രിയ ചെയ്തുകൊണ്ടുള്ള ആ ആ ഒറ്റയാൻ തിരയുടെ പിന്മാറ്റം.
അന്ന് ഇന്നത്തെ തരം ക്യാമറയും, ഫോണും, ടി വിയും ഉണ്ടായിരുന്നില്ല. അന്നത്തെ കണക്കുകൾ കൊട്ടക്കണക്കുകളായിരുന്നു. ഫുക്കുഷിമയിൽ പതിനായിരത്തിന്റെ കണക്കുകൾ പറയുന്നതു കേട്ടപ്പോൾ, ഞാൻ ഓർത്തു: മുപ്പത്തിനാലുകൊല്ലം മുമ്പ് ആന്ധറയുടെ തീരത്ത് ഒലിച്ചുപോയവർ എത്ര എത്ര പതിനായിരങ്ങളായിരുന്നു! ദിവി താലൂക്കിലും മഛിലിപട്ടണത്തിലും മണ്ഡപാക്കല എന്ന ഗ്രാമത്തിലും കാറോടിച്ചുപോയപ്പോൾ, വരമ്പുകളുടെ ഓരങ്ങളിൽ മുറിഞ്ഞ അവയവങ്ങളും മുഴുവൻ ശവങ്ങളും കുഴിവെട്ടുകാരെ കാത്തുകിടക്കുന്നതു കണ്ടു. ശവങ്ങളിൽ മനുഷ്യരും മൃഗങ്ങളുമുണ്ടായിരുന്നു. കിറുക്കിളകിയ കടൽ പക്ഷഭേദം കാണിച്ചില്ല. പാടശേഖരങ്ങൾ ചിതകളായി. ചിതയൊരുക്കുന്നവർക്കായിരുന്നു അന്ന് ക്ഷാമം.
സുനാമിയെപ്പറ്റി അന്ന് കേട്ടറിവുണ്ടായിരുന്നില്ല. ആ ജാപ്പനീസ് പദം നാട്ടാചാരമാകാൻ ഇന്തൊനേഷ്യയിൽ കടലിനു പ്രാന്ത് ഇളകേണ്ടി വന്നു. ഇങ്ങു കേരളത്തിലെ കൊല്ലം വരെ കുനി കുത്തി വന്ന ആ വെള്ളം 2004ൽ എത്ര പതിനായിരങ്ങളെ കൊണ്ടുപോയെന്ന് ഇന്നും തിട്ടമില്ല. അതുണ്ടായത് കടലിനു ചുഴലി പിടിപെട്ടതുകൊണ്ടോ, സർവം സഹയായ, വസുന്ധരയായ ഭൂമിയുടെ ഇടാനെഞ്ചുപൊട്ടിയതുകൊണ്ടോ എന്നു ശാസ്ത്രജ്ഞന്മാർ നിശ്ചയിക്കട്ടെ. ആന്ധ്രയിൽ ചുഴലി മാത്രമേ ഉണ്ടായതായി കേട്ടുള്ളു. ഭൂമി വിറക്കുകയും കടൽ കയർക്കുകയും ചെയ്യുന്ന സുനാമി, പേരിലെങ്കിലും, പിന്നീടു വന്നതായിരുന്നു.
ആ വരവിന് രണ്ടു വിശേഷതകൾ കാണാം. ഒന്നാമതായി, അത് കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേത്തരമോ ഇടത്തരമോ ആയ രണ്ടു സുനാമികൾക്കിടയിലെ ഒഴിവുകാലം കുറഞ്ഞുകൊണ്ടേ വരുന്നു. മനുഷ്യന്റെ അഹന്തയെ പുഛിച്ചുകൊണ്ട്, അതു കവർന്നുകൊണ്ടുപോകുന്ന ജീവന്റെയും സ്വത്തിന്റെയും അളവ് കൂടിക്കൊണ്ടേ പോകുന്നു. രണ്ടാമതായി, മുന്നറിയിപ്പുകളെയെല്ലാം അതു നിസ്സരമാക്കുന്നു. ഇത്തരം ആപത്തുകളെ നേരിടാൻ ജപ്പാനോളം സജ്ജീകരണമുള്ള രാജ്യം വേറെയില്ല. നിതാന്തജാഗ്രത ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നിട്ടെന്ത്? കടലിന്റെ അടിത്തട്ടു കിടുങ്ങിയാൽ, കരക്കായാലും വെള്ളത്തിലായാലും രക്ഷയില്ല. എവിടെപ്പോയൊളിക്കാൻ? നമ്മുടെ പഴയ മൊഴി വീണ്ടും പൊടി തട്ടിയെടുക്കാം: വീടു വിഴുങ്ങുന്ന ഭൂതം മുട്ടിവിളിക്കുമ്പോൾ, വാതിൽ ചാരിയാൽ മതിയോ?
മൂന്നമതൊരു വിശേഷത കൂടി സുനാമിയുമായി ബന്ധപ്പെടുത്തി കാണണം. ഒരിടത്ത് കടൽ ഇളകിവരുമ്പോൾ, സെന്തായ് നഗരത്തിൽ കാസുമി സെയ്കി ജീവനും കൊണ്ടോടുമ്പോൾ, മനുഷ്യസഹസ്രങ്ങൾ ഒലിച്ചുപോകുമ്പോൾ, നമ്മൾ അച്യുതാനന്ദന്റെ രാഷ്ട്രീയഭാഗധേയം ചർച്ച ചെയ്യുന്ന തിരക്കിൽ പെട്ടു പോകുന്നു, രാവും പകലും. ഫുക്കുഷിമയിലെ ദുരന്തം, നമ്മെ സംബന്ധിച്ചിടത്തോളം, ഇടവേളകളെ വികാരമസൃണമാക്കാനുള്ളതു മാത്രമാകുന്നു. മുഖ്യവും മാദകവുമായ വിഷയം അച്യുതാനന്ദൻ തന്നെ. അതല്ലെങ്കിൽ വേറൊരു ആനന്ദൻ എന്ന വ്യത്യാസമേ കാണുകയുള്ളു. നാശത്തോടും മരണത്തോടുമുള്ള മനുഷ്യപ്രതികരണം എന്നും ഇങ്ങനെയൊക്കെയായിരിക്കും. നാശം വീട്ടുമുറ്റത്ത് നടന്നാലേ നമ്മളെ ഏശുകയുള്ളു. വസുധൈവ കുടുംബകം, ലോകമേ തറവാട്, എന്നതൊക്കെ കേൾക്കാൻ കൊള്ളാവുന്ന തത്വം തന്നെ, കേൾക്കാൻ കൊള്ളാവുന്ന തത്വം മാത്രം.
ആന്ധയിലെ തീരത്ത് കടൽ കുതറി വന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേത് എന്നു പറഞ്ഞല്ലോ. അന്നത്തേതിൽനിന്നു വ്യത്യസ്തമായി, സെന്തായ് നഗരത്തിന്റെ നാശം നമ്മുടെ നടുമിറ്റത്തെ പൊട്ടിത്തെറിയായി അനുഭവപ്പെടുത്താനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്തായ് നഗരത്തിൽനിന്ന് കാസുമി ഓടി രക്ഷപ്പെടുന്നതും കടലിന്റെ കുടൽമാല കീറിത്തെറിക്കുന്നതുമെല്ലാം നമ്മുടെ സ്വീകരണമുറിയിലെ സംഭവമായിരിക്കുന്നു. എന്നിട്ടും പണ്ട് പത്രം വായിച്ച് “അയ്യോ കഷ്ടം” എന്നു പറയുന്നതുപോലെ, ഇപ്പോൾ ദുരന്തം നേരിൽ കണ്ട് നമ്മൾ “അയ്യോ കഷ്ടം” മൂളുന്നു. എന്നിട്ട് അച്യുതാനന്ദനെപ്പറ്റിയുള്ള ചർച്ച തുടരുന്നു.
മനുഷ്യമസ്തിഷ്കത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ രൂപപ്പെടുത്തിയ ഒരു നിഗമനം ഉണ്ട്. രണ്ടു ഭാഗങ്ങളുള്ള മസ്തിഷ്കത്തിൽ, ചിന്തയെയും ആവിഷ്കരണപാടവത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിൽ ഉണ്ടായിട്ടുള്ള വികാസം അത്ഭുതാവഹമത്രേ. സ്നേഹം, ദയ തുടങ്ങിയ വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തിലാകട്ടെ, ഒരു വികാസവുമുണ്ടായിട്ടില്ല താനും. ഒരു ഭാഗത്ത്, ഒരു ക്വാണ്ടം മുന്നേറ്റം. മറുഭാഗത്ത്, കൺഫ്യൂഷ്യസിന്റെ കാലത്തേതിൽനിന്ന് ത്രിമ്പും വ്യത്യാസമില്ലത്ത നിശ്ചലത്വം. അതുകൊണ്ടായിരിക്കാം, പണ്ട് നായനാർ തമാശ പോലെ പറഞ്ഞിരുന്നു, “നമ്മൾ ഒരു ചായ കുടിക്കുന്നു; പിന്നെ ഒരു ബലാത്സംഗം നടത്തുന്നു.” ഏതാണ്ട് ആ ഈണത്തിൽ നമുക്ക് ഇനിയും ചോദിക്കാം, “രണ്ടു മൂന്നിടത്ത് ഒരുമിച്ചൊരു സുനാമി കനത്താൽ, ഈ മൺപന്ത് മൂന്നായി പിളർന്നാൽ, അപ്പോഴും നമ്മൾ അച്യുതാനന്ദനെ ധ്യാനിച്ചിരിക്കുമോ?”
(malayalam news)
Subscribe to:
Posts (Atom)