Tuesday, February 23, 2010

അധികാരത്തോടു കലഹിച്ച ഒരാൾ

ഡോക്റ്റർ കെ എൻ രാജിനെ ഓർക്കുമ്പോഴെല്ലാം അധികാരവുമായുള്ള കലഹത്തിന്റെ ഓർമ്മ വരുന്നു. അധികാരം സർക്കാരിന്റെ രൂപത്തിൽ വരാം, സാമൂഹ്യസംഘടനയുടെ രൂപത്തിൽ വരാം, രാഷ്ട്രീയകക്ഷിയുടെ രൂപത്തിൽ വരാം, ജനക്കൂട്ടത്തിന്റെ രൂപത്തിൽ വരാം. ഏതു രൂപത്തിലായാലും, അതുമായി ഇണങ്ങിപ്പോകാൻ അദ്ദേഹത്തിന് വിഷമമായിരുന്നു. അധികാരത്തിന്റെ വിചിത്രമായ, വികലമായ, വിനിയോഗത്തെച്ചൊല്ലി അദ്ദേഹം അക്ഷമനായി. അതുകൊണ്ടുകൂടിയാകണം, പാരിതോഷികങ്ങളിൽനിന്നും സ്വീകരണങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു.


നന്നേ ചെറുപ്പത്തിലേ അദ്ദേഹം പ്രൊഫസറും വൈസ് ചാൻസലറുമായി. ഡൽഹി സർവകലാശാലയുടെ മേധാവിത്വം തുടരാൻ പറ്റിയില്ല. അധികം ചർച്ച ചെയ്യപ്പെടാത്തതാണ് ആ അധ്യായം. അദ്ദേഹത്തെ അവിടെ പൊറുപ്പിക്കാതിരിക്കാൻ ശക്തരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് വ്യക്തം. നയവും അഭിനയവുമായി, വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായമുള്ളവരോട് ഒത്തുചേർന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തോ ഒരു സ്വഭാവവിശേഷം അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായിരുന്നു.


ഇടതുപക്ഷത്തിന്റെ സാക്ഷ്യപത്രം പതിച്ചുകിട്ടിയ രാജ് ഇടതുകൊടികളുടെ കീഴെ തെറിച്ചുനടന്ന വഴി തടയൽകാരെ ഒറ്റക്കു നേരിടാൻ നോക്കി. ഒരാൾ വിചാരിച്ചാൽ ഒതുക്കാവുന്നതല്ല അവരുടെ അക്രമം എന്ന് അദ്ദേഹം നിനച്ചതേ ഇല്ല. തന്റെ മനസ്സിൽ തട്ടി; താൻ പ്രവർത്തിച്ചു--അതിന്റെ ഫലം എന്തോ ആവട്ടെ! അടിയന്തരാവസ്ഥയിൽ അദ്ദേഹം ഇന്ദിര ഗാന്ധിക്കു കത്തെഴുതി. പ്രധാനമന്ത്രിയായപ്പോൾ, അവർക്ക് ധനശാസ്ത്രത്തിന്റെ ബാലപാഠം പറഞ്ഞുകൊടുക്കാൻ പോയവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രധാനമന്ത്രി ഒരു കുട്ടിയെപ്പോലെ നോട്ട് കുറിച്ചെടുക്കുമായിരുന്നത്രേ. രാജ് തന്നെ പറഞ്ഞതാണ്, ഒരു നീണ്ട സംഭാഷണത്തിനിടെ.


അധികാരം തലക്കു പിടിച്ചപ്പോൾ, ആ കുട്ടിയുടെ കുട്ടിത്തമെല്ലാം പോയി. അതിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥ. രാമനാട്ടുകരയിലെ സേവാമന്ദിരം നടത്തിയിരുന്ന കെ രാധാകൃഷ്ണ മേനോൻ രാജ്യരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രാജിന്റെ സുഹൃത്തായിരുന്നു എല്ലാവരുടേയും സർവോദയക്കാരനായ രാധേട്ടൻ. അക്ഷമനായ രാജ് പ്രധാനമന്ത്രിക്കെഴുതി: “എന്റെ സുഹൃത്തായിരുന്ന രാധാകൃഷ്ണ മേനോനിൽനിന്നു രക്ഷിപ്പെടേണ്ട ഇന്തിയിലെ പൌരനായിരിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു.” പ്രധാനമന്ത്രി അതു കണ്ടിരിക്കണം. അത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറിക്ക് ഒരു കുറിപ്പോടെയായിരുന്നു പ്രതിഷേധം എഴുതി അയച്ചത്. പി എൻ ധർ ആയിരുന്നു സെക്രട്ടറി. ധർ രാജിനോടൊപ്പം ഡൽഹി സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു.


രാജിനെ ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും അദ്ദേഹം സിനിമയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു. ഒരു ചിത്രീകരണം കണ്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. അപ്പോൾ അദ്ദേഹം അത് നാലാൾ കാണട്ടെ എന്നു നിശ്ചയിച്ചു. അങ്ങനെ കാണാൻ പോയവരിൽ ഞാനും ഉണ്ടായിരുന്നു. രണ്ടു ഹ്രസ്വസിനിമകൾ അന്ന് പ്രദർശിപ്പിക്കപ്പെട്ടു--രാജിന്റെ മുഖവുരയോടെ. ഒന്ന് വളകളെപ്പറ്റിയായിരുന്നു. ആഗ്ര മുതലായ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന നിറമുള്ള വളകൾ വെള്ളിത്തിരയിൽ വിളങ്ങി. വളപൊട്ടുകളെപ്പറ്റി ഓ എൻ വിയും വളകളണിഞ്ഞ കൈകളെപ്പറ്റി തൊരു ദത്തും എഴുതിയ കവിതകൾ ഞാൻ ഓർത്തു. രണ്ടാമത്തെ സിനിമയുടെ വിഷയം പശു ആയിരുന്നു. പാൽ തരുകയും ആരാധിക്കപ്പെടുകയും കീറത്തുണി കടിച്ചു തിന്നുകയും ചെയ്യുന്ന പശു പല മാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു.


അത് ഉണ്ടാക്കിയ വിഷ്ണൂ മാഥുർ എന്ന ഛായാഗ്രാഹകനെ കഞ്ഞി കുടിക്കാൻ ഞാൻ എന്റെ മേലടുക്കളയിലേക്കു ക്ഷണിച്ചു. ഞാൻ അറിഞ്ഞതിനെക്കാൾ പേരു കേട്ട ആളായിരുന്നു വിഷ്ണു. വരാനിരുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ രാജീവ് ഗാന്ധിക്കുവേണ്ടി ഒരു സിനിമ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഒരു ദിവസം വിഷ്ണു. കാർ ഓടിക്കുന്ന രാജീവിന്റെ രൂപം ക്യാമറയിൽ പകർത്തി. പിന്നീട് സൺ ഒഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്തായിരുന്നു ആ ചെറുചിത്രം. അതിന്റെ ജോലി നടക്കുമ്പോൾ ക്ഷോഭജനകമായ വേറൊരു ഒന്നര മിനിറ്റ് ചിത്രത്തിനു വഴിയൊരുങ്ങി--ഇന്ദിര ഗാന്ധിയുടെ വധത്തിലൂടെ. മാ എന്ന ആ ചെറുചിത്രം തിരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു. സിനിമാശാലകളിൽ അതു കണ്ടു കരഞ്ഞവർ വേറെ ആർക്കും വോട്ടു ചെയ്യുമായിരുന്നില്ല.


എല്ലാവർക്കും കാണാൻ കഴിയുന്ന കാര്യങ്ങൾ ഡോക്റ്റർ രാജ് പലപ്പോഴും വ്യത്യസ്തമായും എപ്പോഴും കൂടുതൽ ആഴത്തിലും കണ്ടു. സിനിമയിലും കലയിലും നിർമ്മാണസങ്കേതങ്ങളിലും അദ്ദേഹം ഒരുപോലെ തല്പരനായിരുന്നു; ഉല്പതിഷ്ണുവുമായിരുന്നു. കേരളത്തിന്റെ ഗൃഹനിർമ്മാണസങ്കേതത്തിന്റെ ചാരുത തിരിച്ചറിയാൻ ബർമിംഗ് ഹാമിൽനിന്നെത്തിയ ലാറി ബേക്കറുടെ മുഖ്യഭാഷ്യകാരൻ ആയിരുന്നു ഡോക്റ്റർ രാജ്. ബേക്കറുടെ നിർമ്മാണമുദ്രയായി അറിയപ്പെടുന്ന കെട്ടിടം ഡോക്റ്റർ രാജ് സ്ഥാപിച്ച സെന്റർ ഫോർ ഡെവ്വെലപ്മെന്റ് സ്റ്റഡീസ് തന്ന്. ഭൂപരിഷ്കരണത്തിന്റെ പേരിലും കാർഷികവികസനത്തിന്റെ പേരിലും ഞെളിഞ്ഞിരുന്ന കേരളീയസമൂഹത്തെ ഞെട്ടിക്കാനെന്നോണം അദ്ദേഹം ഒരിക്കൽ പറഞ്ഞു: “പത്തുകൊല്ലമായി കേരളത്തിന്റെ ഉല്പാദനക്ഷമത അല്പം പോലും കൂടിയിട്ടില്ല.” ഉല്പാദനക്ഷമതയുടെ വർദ്ധനവാണ് വികസനം. അതില്ലെങ്കിൽ അന്നന്നത്തെ അഷ്ടിക്കുവേണ്ടി ആളുകൾ അഹോരാത്രം പാടുപേടും. അതാണ് അവികസിതാവസ്ഥ.


വളരെ മെല്ലെ മാത്രം ആളുകളും ആചാരങ്ങളും സാങ്കേതികവിദ്യകളും മാറിയിരുന്ന കാലത്ത് തുടങ്ങിയ ആസൂത്രണവുമായി അടുത്തു ബന്ധപ്പെട്ട ആളായിരുന്നു ഡോക്റ്റർ രാജ്. വളരാൻ മടിച്ചുനിന്ന സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെ അന്ന് അദ്ദേഹവും കൂടെയുണ്ടായിരുന്ന ആസൂത്രണവിദഗ്ധന്മാരും വിശേഷിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ഹിന്ദു വികസനവേഗം. Hindu Rate of Growth. “അതൊക്കെ പഴയ കഥ,” ഒരിക്കൽ അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു. മെല്ലെയാണെങ്കിലും ഇന്ത്യ വളരുകയാണെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. യുവത്വം നേതൃത്വത്തിലെത്തിയപ്പോൾ വളർച്ചക്ക് ആക്കമുണ്ടാകും, ഉണ്ടാകണം.


വളർച്ച മുടക്കി, ജനാവകാശം കവർച്ച ചെയ്യുന്ന “ജനകീയ” പ്രസ്ഥാനങ്ങളോടായിരുന്നു ഒടുവിലൊടുവിൽ അദ്ദേഹത്തിന് ഏറെ വിരോധം. തീവണ്ടിപ്പാതയിലും വിമാനത്താവളത്തിലും നടുവഴിയിലും അദ്ദേഹം വഴിമുടക്കുകാരുടെ നേരെ തട്ടിക്കേറി. മനസ്സിൽ നിറഞ്ഞ രോഷം പറഞ്ഞുതീർക്കാൻ അദ്ദേഹം എന്നെ കൂടെക്കൂടെ വിളിച്ചുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും നീണ്ടുനീണ്ട പത്രസമ്മേളനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ രോഷവും അഭിനിവേശവും എപ്പോഴും സാംക്രമികമാകണമെന്നില്ലെന്ന് അദ്ദേഹത്തിനു വിചാരിക്കാനേ പറ്റിയില്ല. ആരുടെ ഉപദേശം പ്രധാനമന്ത്രിമാർക്ക് വിലപ്പെട്ടതായിരുന്നുവോ, ആ ആളുടെ സംസാരം നീണ്ടുപോയപ്പോൾ, ചില കേൾവിക്കാർ തല ചൊറിഞ്ഞു.


ഒരു ദിവസം എന്റെ വീട്ടിൽ അദ്ദേഹം കയറിവരുമ്പോൾ, എന്തോ കഴിച്ചതിന്റെ അല്ലർജിയുമായി, ദേഹമാസകലം തിണർത്തും ചൊറിഞ്ഞും ഇരിക്കുകയായിരുന്നു ഞാൻ. അതു പക്ഷേ ഡോക്റ്റർ രാജിന്റെ അഭിനിവേശം കെടുത്തിയില്ല. ഏതോ ജനാവകാശധ്വംസനത്തെപ്പറ്റി അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ അസ്വസ്ഥത ചൊറിഞ്ഞും ഞരങ്ങിയുമിരുന്നിരുന്ന ഞാനുമായി പങ്കിട്ടിട്ടേ അദ്ദേഹം പോയുള്ളു. ഒരു പത്രം വിചാരിച്ചാൽ ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല പത്രക്കാരനായി തുടങ്ങിയ ഡോക്റ്റർ രാജ്. പക്ഷേ തന്റെ വികാരത്തോടും വിചാരത്തോടും അദ്ദേഹത്തിനു നീതി പുലർത്തേണ്ടിയിരുന്നു. വികാരപരവും വിചാരപരവുമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ മുദ്ര.


(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

ഉണർന്നപ്പോൾ എന്നെ കണ്ടില്ല

ഈ കോളത്തിന്റെ കലാശം കുറിക്കേണ്ട നാളായില്ലെങ്കിൽ, ഫെബ്രുവരി ഇരുപത്തിരണ്ടിനെപ്പറ്റി ഓർക്കുമായിരുന്നില്ല. കലണ്ടറിലെ അക്കം ചുവന്നതല്ല. വിശേഷവിധിയായി ഒന്നും നടന്ന ചരിത്രമില്ല. ഏതു ദിവസവും പോലെ നിറമില്ലാത്ത ഒരു ദിവസം. നിവൃത്തിയില്ലാത്തതുകൊണ്ട് അന്നും ചിലർ പിറന്നു. അവരിൽ രണ്ടു പേരെ എനിക്ക് കഷ്ടിച്ച് അറിയാം. ഒരാൾ ആർതർ ഷോപ്പൻഹോവർ.


ഓർമ്മയുടെ മഞ്ഞളിച്ച ഏടുകൾ പരതി നോക്കി. പിറവി പുണ്യമെന്നോ പിറന്നാൾ ആഘോഷിക്കണമെന്നോ തോന്നിക്കുന്നതായിരുന്നില്ല ഷോപ്പൻഹോവറുടെ ചിന്ത. ലോകത്തെയും ജീവിതത്തെയും പറ്റി ഉന്മേഷം പകരുന്നതൊന്നും അദ്ദേഹം പറഞ്ഞില്ല. ചിലവു മുട്ടാത്ത കച്ചവടമാണ് ജീവിതം. വേദനക്കും വൈരസ്യത്തിനുമിടയിൽ പെൻഡുലം പോലെ അത് ആടിക്കൊണ്ടിരിക്കും. ആഗ്രഹം കാരണം ദുരിതമുണ്ടാകുന്നു; ദുരിതം മാറിയാൽ ബോറടി തുടങ്ങുന്നു. അങ്ങനെ രണ്ട് അവസ്ഥയേ ഉള്ളു. ആനന്ദം എന്നൊന്നില്ല. വേദനയുടെ താൽക്കാലികമായ അന്ത്യത്തെ ആനന്ദം എന്ന് മണ്ടന്മാർ തെറ്റിദ്ധരിക്കുന്നുവെന്നു മാത്രം.


താൻ മണ്ടനല്ലെന്ന് ഷോപ്പൻഹോവർക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു വളർന്ന നീത്ഷേ പറഞ്ഞ വാക്കുകൾ ഷോപ്പൻഹോവറുടേതുമാകാമായിരുന്നു: “എന്റെ നേരമായില്ല. എനിക്കവകാശപ്പെട്ടതാകുന്നു മറ്റന്നാൾ.” ഹെഗൽ കേമനാണെന്ന ധാരണ പൊളിക്കാൻ അദ്ദേഹം ശ്രമിച്ചു നോക്കി. പക്ഷേ ഹെഗലിന്റെ കോളെജിൽ പഠിപ്പിക്കാൻ ചെന്നപ്പോൾ കുട്ടികൾ സ്ഥലം വിട്ടു. ഷോപ്പൻഹോവറുടെ നായകശില്മെന്നു വാഴ്ത്തപ്പെട്ട പുസ്തകം ചവർ വിലക്ക് വിറ്റു. ഒടുവിലത്തെ “ജീവിതവിവേക”ത്തിനു കിട്ടിയ പ്രതിഫലം പത്തു പ്രതികളായിരുന്നു.


ആക്രോശമല്ലാത്ത ചിന്താസന്ദർഭങ്ങളിൽ, അദ്ദേഹത്തിന്റെ വചനം കവിതയോടടുത്തു. നിദ്രയും ജാഡ്യവും മരണവും അതിൽ കൂടെക്കൂടെ കടന്നു വന്നു. നിദ്രക്കെതിരെ നിരന്തരം നടക്കുന്ന സമരമാകുന്നു ജീവിതം. തുടക്കത്തിൽ നാം നിദ്രയിൽന്ന് അല്പം ഇടം നേടുന്നു; ഒടുവിൽ നിദ്ര തന്നെ അതു പിടിച്ചെടുക്കുന്നു. പകൽ നേരം ചോർന്നു പോകുന്ന ജിവിതഭാഗം പുതുക്കിയെടുക്കാൻ കടമെടുക്കുന്ന മരണത്തിന്റെ കണികയാകുന്നു നിദ്ര. ആദ്യം ഇമ്പം തോന്നുന്ന വാക്ക് അടുത്ത നിമിഷം അനുവാചകനെ അസ്വസ്ഥനാക്കുന്നു.


പരമമായ ഇച്ഛക്കു കീഴ്പ്പെട്ടിരിക്കുന്നതാണ് “അതിനിന്ദ്യമീ നരത്വം.” ബുദ്ധിക്കും യുക്തിക്കും അവിടെ കോയ്മയില്ല. മൌലികമായ ഇച്ഛയാണ് ലോകത്തിന്റെ ചാലകശക്തി. പ്രകൃതിം യാന്തി ഭൂതാനി. ഇന്ത്യൻ ചിന്ത ഷോപ്പൻഹോവറെ ആകർഷിച്ചിരുന്നു. തന്റെ ഒരേയൊരു കൂട്ടുകാരനായ നായക്കുട്ടിക്ക് അദ്ദേഹം, തികഞ്ഞ ഉചിതജ്ഞതയോടെ, പേരിട്ടു: ആത്മ.


അമ്മയുമായി അദ്ദേഹം എന്നും മത്സരത്തിലും കലഹത്തിലുമായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ട് അവർ തമ്മിൽ കാണാതെയും മിണ്ടാതെയും കഴിഞ്ഞു. അങ്ങനെ അദ്ദേഹം തികഞ്ഞ സ്ത്രീവിരോധിയായി. സ്ത്രീകളെപ്പറ്റി പറഞ്ഞതൊക്കെ അച്ചടിക്കുന്നത് സുരക്ഷിതമല്ല. അമ്മയുടെ സ്നേഹം അറിയാതെ, കലഹിച്ചു വളർന്ന ഒരാൾ അങ്ങനെ ആയിപ്പോകുമെന്ന് വിൽ ഡ്യൂറന്റ്. ഷോപ്പൻഹോവറുടെ ചിന്തകൊണ്ട് ചികിത്സ—Bibliotherapy—പറ്റുമോ എന്ന് അന്വേഷിക്കുന്നു അതിനെപ്പറ്റി നോവൽ എഴുതിയ മനോരോഗവിദഗ്ധൻ ഡോക്റ്റർ ഇർവിൻ യാലോം.


ഷോപ്പൻഹോവറുമായി പിറന്നാൾ—പിറന്നാൾ മാത്രം--പങ്കിടുകയും എനിക്ക് കഷ്ടിച്ച് അറിയുകയും ചെയ്യുന്ന രണ്ടാമത്തെ ഫെബ്രുവരി ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പണ്ട് രാജാവ് പിറന്നാളിന് നാലാളെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കുകയും നാട്ടുകാർക്കു സദ്യ കൊടുക്കുകയും ചെയ്യാമായിരുന്നു. പ്രജ എന്തെങ്കിലും പുതിയ പ്രതിജ്ഞ എടുക്കും, പ്രസ്ഥാനം തുടങ്ങും. ഇത്രയും വായിച്ചുവന്നപ്പോൾ മനോരമ എഡിറ്റർ തിരക്കിട്ടു വിളിച്ചു പറഞ്ഞു: “കളഞ്ഞില്ലേ ഒരു സുവർണ്ണാവസരം? ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യത്തെ ജനന-മരണപംക്തിയിൽ പേരു തിളങ്ങുമായിരുന്നു, 124 കൊല്ലം മുമ്പു ജനിച്ചിരുന്നെങ്കിൽ.” ആ പംക്തി തുടങ്ങിയത് ഫെബ്രുവരി ഇരുപത്തിരണ്ടിനായിരുന്നു. പിന്നെ, എഡിറ്റർ മന്ത്രിക്കുന്നതു കേട്ടു: “എല്ലാം ഇച്ഛയാണെന്ന ഷോപ്പൻഹോവർ തിയറി എപ്പോഴും ഫലിക്കണമെന്നില്ല.” ഏതായാലും, അതൊന്നും നടക്കാതെ,

ഈ പിറന്നാളും മറന്നു പോകുമായിരുന്നു, ഈ കോളത്തിന്റെ കലാശം കുറിക്കേണ്ടിയിരുന്നില്ലെങ്കിൽ. പിറന്നാൾ കൊണ്ടാടാൻ അതൊരു പുതിയ വഴിയായി.


ഈ കോളം--മംഗളവാദ്യം--തുടങ്ങുമ്പോൾ, ഒരാൾ ചൂണ്ടിക്കാട്ടി: നേരത്തേ കേട്ടിട്ടുള്ളതൊന്നും മംഗളമായ വാദ്യമായിരുന്നില്ലല്ലോ.. മംഗളവാദ്യം മംഗളം വായിക്കാനല്ല, ചൊവ്വാഴ്ച പറയേണ്ടത് പറയാനാണ് എന്നായിരുന്നു എന്റെ വിശദീകരണം. ചൊവ്വാഴ്ച നല്ല ദിവസമല്ല. കൊടിയാഴ്ചയെന്നും വിളിക്കും. അമംഗളമെന്നു കല്പിക്കുന്ന ആഴ്ചയെ മംഗളമെന്നു വിളിക്കുന്ന തിരിമറിയെപ്പറ്റി എം പി ശങ്കുണ്ണി നായർ എഴുതിയതോർക്കുന്നു. പിന്നെപ്പിന്നെ, മംഗളവാദ്യം തുടർന്നുപോയപ്പോൾ, ചൊവ്വാഴ്ചയോ, വേറെ ഏതെങ്കിലും ആഴ്ചയോ, പറയണമെന്നില്ലാത്തതാണ് പറയുന്നതെന്നും കേട്ടു.



ഇപ്പോൾ, ഇതാ, മംഗളവാദ്യം തീരുന്നു. തുടങ്ങുമ്പോഴും തുടരുമ്പോഴും തിരിച്ചുവരുമ്പോഴും വലിയ ആവേശമായിരിക്കും. തുടങ്ങിവെക്കുന്നതെന്തും ആവേശവും ആത്മരാഗവും ഇളക്കും. അതുകൊണ്ട്, അധ്യാത്മചിന്തയിലേക്കു നീങ്ങുന്നവർ ഒന്നും തുടങ്ങരുതെന്ന് ചിലർ പറയും. അതൊരുതരം മൌലികവാദം. ഏതായാലും, എന്തും തീരുമ്പോഴത്തെ രസം ഒന്നു വേറെത്തന്നെ. കുഞ്ഞുണ്ണി മാഷ് ആകും അതിലും പ്രമാണം: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!



(ഫെബ്രുവരി 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

Tuesday, February 16, 2010

വ്യവഹാരത്തിൽ ഒരു വെടിക്കെട്ട്

പതിവുപോലെ, ആറ്റുകാൽ അമ്പലപ്പറമ്പിൽ തുരുതുരെ വെടി പൊട്ടി. പതിവില്ലാതെ, എന്റെ തോളിൽ കിടന്ന് മൂന്നുമാസമായ ഗൌരി ഞെട്ടിത്തെറിച്ചു. അവളുടെ ശ്വാസകോശത്തിൽ പുക നിറഞ്ഞു. ഞാൻ അന്ധാളിച്ചു. അതിനുമുമ്പും പിമ്പും വെടിയെപ്പറ്റി ആലോചിച്ചിരുന്നു. വെടി, കെട്ടായും വട്ടമായും മറ്റു പലതുമായും, എപ്പോഴും മനസ്സിൽ മുഴങ്ങി. വെടിയായിരുന്നു എന്നും വിഷയം. കഴിഞ്ഞ ആഴ്ച ടെലിവിഷനിൽ കണ്ട വിവരം അതിനെ ഒന്നുകൂടി പുതുക്കി.

വഴിപാടു വെടി, പൊട്ടിക്കുന്നതിനു പകരം, ശബ്ദലേഖനം ചെയ്തു കേൾപിച്ചാൽ പോരേ? കോടതിയുടെ ചോദ്യമായിരുന്നു. ടെലിവിഷനിൽ അക്ഷരങ്ങൾ ഇഴഞ്ഞുനീങ്ങിയതേയുള്ളു. പിന്നെ ഒന്നും കേട്ടില്ല. രാവിലെ മറിച്ചുനോക്കാറുള്ള പത്രം മൌനം ഭജിച്ചു. “മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവ”ത്തെ പ്രീണിപ്പിക്കാൻ കൂട്ടവെടി വേണോ, വർച്വൽ റിയാലിറ്റി മതിയോ? ചർച്ചക്കുവേണ്ടി ഞാൻ കാത്തിരുന്നു. വെറുതെ. മാധ്യമശ്രദ്ധ മൂന്നാറിലും മുരളീധരനിലും ഉടക്കിക്കിടന്നു.

ഇക്കുറി കോടതിയെ മുഷിപ്പിച്ചത് വെടിയുടെ ഒച്ചയല്ല, പുകയായിരുന്നു. നേരത്തേ വാദത്തിനു വന്നതാണ് ഒച്ച. പൂരക്കാലത്തെ മേളം തടയുന്ന എന്തോ ഒരു കല്പന ഉണ്ടാവുകയും ചെയ്തു. പിന്നെ അത് റദ്ദായെന്നു തോന്നുന്നു. മേളവും മരുന്നുമണിയുമായി വേലയും പൂരവും മുറപോലെ മുന്നോട്ടു പോയി. ആർക്കും എളുപ്പത്തിൽ നിലപാടെടുക്കവുന്നതായിരുന്നില്ല ആ തർക്കം. ഇലഞ്ഞിത്തറ മേളവും വെടിക്കെട്ടും നിർത്തിയാൽ, തൃശ്ശൂർ പൂരവും പാവറട്ടി പെരുന്നാളും ഒച്ചയടച്ച ഓർമ്മയാവും. നമ്മുടെ സ്വരസംസ്കൃതിയുടെ ജീവാംശം ജഡമാവും. ആ വാദം അത്ര തീക്ഷ്ണമായി ഉയരുന്നതിനുമുമ്പുതന്നെ തടസ്സം നീങ്ങി.

സ്വരസംസ്കൃതിയെപ്പറ്റി പറയുമ്പോൾ, ചെവിയെപ്പറ്റി പറഞ്ഞേ തീരൂ. കേൾവി കേടുവരുത്തുന്ന രീതിയിലുള്ള ആഘോഷങ്ങളും ആചാരവിശേഷങ്ങളും കാലത്തിനു ചേരും വണ്ണം മാറണ്ടേ? മനുഷ്യന്റെ ഏറ്റവും സംവേദനക്ഷമമായ അവയവം ചെവിയത്രേ. തിരിച്ചറിവിന്റെ ആദ്യതന്തുവാണ് ചെവി. കണ്ണിന്റെ കോയ്മ തീർന്നിരിക്കുന്നു. നാലപ്ത്തഞ്ചു ദിവസമായ ഭ്രൂണത്തിൽ കേൾവി രൂപപ്പെട്ടിരിക്കും. കാഴ്ച എത്രയോ കഴിഞ്ഞേ വരുന്നുള്ളു. അഭിമന്യു പത്മവ്യൂഹത്തിന്റെ തന്ത്രവും, കാക്കശ്ശേരി ഭട്ടതിരി വേദമന്ത്രവും പഠിച്ചത് ഗർഭത്തിലിരുന്നായിരുന്നു. എന്നിട്ടും ചെവി “ഏറ്റവും അവഗണിക്കപ്പെടുന്ന ഇന്ദ്രിയ”മാണെന്നു വിലപിക്കുന്നു ഡാനിയൽ ബാരെൻബോയിം എന്ന സംഗീതചിന്തകൻ. ആദിയിൽ നാദമുണ്ടായി എന്നു സ്ഥാപിക്കാൻ അദ്ദേഹം ഒരു പ്രഭാഷണപരമ്പര മുഴുവൻ വിനിയോഗിക്കുകയുണ്ടായി. അദ്ദേഹം സൂചിപ്പിച്ച അവഗണനയെപ്പറ്റിയുള്ള അവബോധമായി കാണണം വെടിക്കെട്ട് വ്യവഹാരത്തെ.

വെടിക്കെട്ടും വാദ്യഘോഷവും പോയാൽ നമ്മുടെ പാരമ്പര്യം, സ്വത്വം, പൊയ്പ്പോകും. പക്ഷേ മനുഷ്യന്റെയും ഭൂമിയുടെയും ദുർബ്ബലതകളെപ്പറ്റി പുതിയ അറിവ് ഉണ്ടാകുകയും, അഭിരുചി മാറുകയും അത്ഭുതകർമായ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്യുമ്പോൾ, പഴയതിന്റെ നഷ്ടം ഒഴിവാക്കാൻ പറ്റില്ല. പാരമ്പര്യത്തെ സ്നേഹിക്കുന്നവർ തന്നെ പല പ്രാചീനതകളെയും ഉപേക്ഷിക്കും, അറിഞ്ഞോ അറിയാതെയോ. വിളക്കിന്റെ, വസ്ത്രത്തിന്റെ, നിലത്തിന്റെ, മോന്തായത്തിന്റെ, എന്തിന്റെയൊക്കെ കാര്യത്തിൽ പാരമ്പര്യം മുറിഞ്ഞിരിക്കുന്നു! പൊരിച്ച കോഴി ഇഷ്ടപ്പെടുന്നവരും കോഴിവെട്ടിന് എതിരല്ലേ?

അങ്ങനെ പല ആചാരങ്ങളും ആഘോഷങ്ങളും ശുചീകരിക്കേണ്ടിവരും, നവീകരിക്കേണ്ടിവരും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, അതെങ്ങനെ ചെയ്യാമെന്നതാണ് വെല്ലുവിളി. വെടിക്കെട്ടിന്റെയും വാദ്യഘോഷത്തിന്റെയും അനുഭവം, ഇഷ്ടം പോലെ ക്രമീകരിച്ചെടുക്കാൻ പറ്റിയ അനുഭവം, ഉണ്ടായാൽ പോരേ? അതൊക്കെ നേരിൽ നടക്കുക തന്നെ വേണോ? മധുരം പോരേ? പഞ്ചസാര വേണോ? റിയാലിറ്റി വേണ്ട; വർച്വൽ റിയാലിറ്റി മതി. വെടിക്കെട്ടിനെപ്പറ്റിയും വാദ്യഘോഷത്തെപ്പറ്റിയും ഉയർന്ന വ്യവഹാരം പരിഗണിച്ചപ്പോൾ ആ രീതിയിലായിരുന്നിരിക്കണം ന്യായവിചാരം.

ആചാരവും ആഘോഷവുമൊക്കെ പരിഷ്കരിക്കേണ്ടത് കോടതിയാണോ? അല്ല. അതു ചെയ്യാൻ സമൂഹത്തിന്റെ പല തലങ്ങളിലുള്ള ഏകകങ്ങൾ തന്നെ വേണം. അവർ തന്നെ വേണം ഉത്തരം കണ്ടെത്താൻ—ചോദ്യം ആർക്കും ചോദിക്കാമെങ്കിലും. ഇപ്പോൾ വന്നും പോയുമിരിക്കുന്ന വ്യവഹാരം അങ്ങനെ ചില ചോദ്യങ്ങൾ ഉയർത്തുന്നുവെന്നു മാത്രം കരുതിയാൽ മതി. ഉത്തരം കാണണമെന്ന് മറ്റുള്ളവർക്കു തോന്നണം. അല്ലാതെ കോടതി വിചാരിച്ചാൽ മാറ്റാവുന്നതല്ല വേഷവും വിനോദവും വിശ്വാസവുമൊന്നും.

വേണമെങ്കിൽ കോടതിക്കു മാറ്റാവുന്ന ചില മുറകൾ അതിനുള്ളിൽ തന്നെ കാണാം. ഹരജി സമർപ്പിക്കുന്നതും വാദിക്കുന്നതും വിധി പറയുന്നതും വെബ്ബു വഴിയാക്കാം. എന്തൊരു രസമായിരിക്കും! ചിലവു കുറയും; തിരക്കു കുറയും; അമാന്തം കുറയും; സുതാര്യത കൂടും. ഒടുവിൽ പറഞ്ഞത് കൂടുതൽ ബാധകമാകുക സർക്കാർ നടപടികൾക്കായിരിക്കും. പാർലമെന്റിന്റെയും നിയമസഭകളുടെയും നടപടികളിൽ ഏറിയ പങ്കും വെബ്ബിലൂടെ നിർവഹിക്കാം. അപ്പോൾ ജനാധിപത്യത്തിന്റെ ചിലവ്‌ കുത്തനെ താഴും. ഒരൊറ്റ ചോദ്യത്തിന് ഉത്തരം പറയാൻ ചിലവാകുന്ന പണവും അധ്വാനവും എത്രയാണെന്നോ? പക്ഷേ പരിഷ്കാരംകൊണ്ട് ചിലതൊക്കെ നഷ്ടമാകും. ഒന്നാമത്തെ നഷ്ടം നടുത്തളത്തിലെ കയ്യാങ്കളി. പിന്നെ, അതിന്റെയൊരു ഗമയും.

(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഫെബ്രുവരി 16ന് വന്നത്)

Thursday, February 11, 2010

വയലാർ മുതൽ കോടിയേരി വരെ

വയലാർ രവിയെ ആലുവ ഗസ്റ്റ് ഹൌസിൽ വെച്ചു കണ്ടുമുട്ടിയത് പതിനഞ്ചു കൊല്ലത്തിനുശേഷമായിരുന്നു. അന്നും എന്നെ ഓർത്തുവത്രേ. വാസ്തവത്തിൽ ഞാൻ വഴിയുണ്ടായ കുരുക്കായിരുന്നു പഴകാൻ അറച്ചുനിന്ന ഓർമ്മ. രവി ഓർത്തു: “ഞാൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ, എന്തൊരു പുകിൽ ആയിരുന്നു? അന്ന് ആരോ വന്നു, പോയി. അത്രയേ ഉണ്ടായുള്ളു. ഇന്നോ? ആരോ വരുന്നു, തടയുന്നവരെ തല്ലുന്നു, തടി തപ്പുന്നു. കോടിയേരിക്കെതിരെ ആരും ഒന്നും മിണ്ടുന്നില്ലല്ലോ.”

രവി ചികഞ്ഞെടുത്ത കാൽ നൂറ്റാണ്ടു മുമ്പത്തെ സംഭവം അത്ര നിസ്സരമല്ല. ഒരു ദിവസം രണ്ടു കുവൈത്തികൾ പറന്നു വരുന്നു. സർക്കാർ അതിഥികളാക്കിയ അവരെ അഹമ്മദിന്റെയും ബീരാന്റെയും ഗുമസ്തന്മാരും കുഞ്ഞാലിക്കുട്ടിയും കൂട്ടരും വരവേൽക്കുന്നു, നാടാകെ കൊണ്ടുനടക്കുന്നു. പിന്നെ ഷെയ്ക്കുമാർ എങ്ങോട്ടോ പോകുന്നു. മൂന്നു മാസം കഴിഞ്ഞ് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തുന്നു, ഇവിടെ കാലു കുത്താൻ പാടില്ലാത്തവരായിരുന്നു അവർ. അനഭിമതർ.

പുകിലായി. കിളി പറന്നുപോയശേഷം കൂട്ടിൽ പൊലിസ് പരതാൻ തുടങ്ങി. പൊലിസ് മന്ത്രി പകച്ചു നിന്നു. പൊലിസ്--പൊലിസല്ല, പൊലിസ് മന്ത്രി--ഉറക്കം തൂങ്ങുകയാണെന്ന് മുഖ്യൻ തഞ്ചം നോക്കി തട്ടി. ഒടുവിൽ വകുപ്പ് വയലാറിൽനിന്ന് പിടിച്ചു വാങ്ങി. പണ്ടെന്നോ വന്നു പോയെന്നു കേട്ടവർ എട്ടു പെട്ടി കൊണ്ടുവന്നിരുന്നെന്ന് നായനാർ തിട്ടപ്പെടുത്തി. അതിലൊന്ന് എം വി രാഘവനും കിട്ടിക്കാണുമെന്ന് അച്യുതാനന്ദന് വെളിപാടുണ്ടായി. മാധ്യമങ്ങൾക്ക് എന്തു കോളായിരുന്നു!

രവിയുടെ ഖേദം ന്യായം തന്നെ. അന്നുണ്ടായലൊരു മന്ത്രിവേട്ട കോടിയേരി ബാലകൃഷ്ണൻ നേരിടുന്നില്ല, അന്നത്തെക്കാൾ കോലാഹലത്തിനു ഇന്നു വകയുണ്ടെങ്കിലും. ഇന്നിപ്പോൾ ആരോ വിമാനത്താവളം വിട്ടിറങ്ങുന്നു; തടയാൻ നോക്കിയ പൊലിസിനെ തല്ലുന്നു; തടി തപ്പുന്നു. അവരെ വാഴ്ത്താനെന്നോണം, ആദ്യം തല്ലുകൊണ്ടെന്നു പറഞ്ഞവർ തല്ലു കിട്ടിയില്ലെന്ന് ആണയിടുന്നു. തല്ലി തടി തപ്പിയവരുടെ പിടിപാട് കുറച്ചൊന്നുമാവില്ല. വേറൊന്നാണ് കുഴഞ്ഞുമറിഞ്ഞ ചോദ്യം: അവർ കോടതിയിൽ ഹാജരാകണോ? അത്ഭുതമെന്നു പറയട്ടെ, ഹാജരാകുകതന്നെ വേണമെന്ന് സർക്കാർ വക്കീൽ വാദിച്ചിരിക്കുന്നു.

സർക്കാർ വക്കീൽമാർ സൂക്ഷിക്കണം. സർക്കാരിന്റെ സഹതാപം എപ്പോഴും കിട്ടിയെന്നുവരില്ല. മഹാനായ വി ജി ഗോവിന്ദൻ നായരുടെ അനുഭവം ഉദാഹരണം. മദനിയുടെ ഭാര്യക്ക് മുൻ കൂർ ജാമ്യം കൊടുക്കരുതെന്ന് അദ്ദേഹം വാദിച്ചു. അതിന്റെ പേരിൽ അദ്ദേഹം മദനിയിൽനിന്നു കേട്ടതൊന്നും വക്കീലല്ലാത്തവരും കേൾക്കാനിഷ്ടപ്പെടില്ല. വക്കീലിന്റെ വ്യക്തിപരവും സാമൂഹ്യവുമായ സ്വത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നിയമപരമായ കർത്തവ്യം കോടതിയിൽ നിർവഹിക്കുന്ന വക്കീലിനെതിരെ നിയമേതരമായ ആരോപണം ഉന്നയിക്കുന്നതും ഒരു തരം കോടതിയലക്ഷ്യമല്ലേ? ആ വഴിക്കു നോക്കുന്നതു പോയിട്ട്, സർക്കാർ വക്കീലിനെതിരെയുണ്ടായ അവഹേളനത്തെ അപലപിക്കാൻ പോലും ഒരു ചുവന്ന നാവും പൊങ്ങിയില്ല. .

വക്കീൽമാരുടെ പ്രകടനമോ? പൊലിസിനെ കോടതി നിർത്തിപ്പൊരിക്കുമ്പോൾ, അവരുടെ വശം ഫലപ്രദമായി പറഞ്ഞുകേട്ടില്ല. അങ്ങനെ പറയാൻ വയ്യാത്ത സ്ഥിതി ആണെന്നുണ്ടോ? പലവട്ടം കോടതി തട്ടിക്കേറി. ഒടുവിൽ ഹൈക്കോടതി പറഞ്ഞതിലെ പിശകെല്ലാം എണ്ണിപ്പറഞ്ഞ് ഹയർ കോടതിയിൽ പോകാൻ നിശ്ചയിച്ചിരിക്കുന്നു. സർക്കാരിന് ഒരു അക്കിടി കൂടി പറ്റി. വേറെ ഏതെങ്കിലും ഏജൻസിയെക്കൊണ്ട് കേസന്വേഷിപ്പിക്കുന്നതിൽ സംസ്ഥാന പൊലിസിന് എതിർപ്പില്ലെന്നൊരു ഏറ്റുപറച്ചിൽ. പരവിശ്വാസമില്ലേങ്കിൽ വേണ്ട, ആത്മവിശ്വാസമെങ്കിലുമുള്ള ഒരു ക്രമസമാധാനസേനക്കു ചേർന്നതാണോ ആ നിലപാട്? അതാണ് ആത്മസന്ദേഹത്തിന്റെ അടയാളം.

മാധ്യമപ്രചാരണവും കോടതിയുടെ സമീപനവും വഴി ആ സന്ദേഹം ആളിപ്പടർന്നോ, ആ സന്ദേഹം കാരണം ജനവിശ്വാസം ആടിയുലഞ്ഞോ എന്നൊക്കെ തർക്കിക്കാം. രണ്ടായാലും പൊലിസ് കൂട്ടിൽ കയറുന്നത് ആർക്കും നന്നല്ല. ചെറിയൊരു കാര്യം നോക്കൂ. മുതിർന്ന ഒരു ഉദ്യോഗസ്ഥനെതിരെ എന്തൊക്കെയോ കൊള്ളരുതായ്മ കോടതിക്ക് എഴുതി അയച്ച ഒരാളെ പൊലിസിനു കാണാനാവുന്നില്ല. അയാളുടെ “ഇല്ലായ്മ“ തിരഞ്ഞെത്തിയാൽ എന്തൊക്കെ കാണും? ക്രമസമാധാനസേനയുടെ ക്രമത്തിന്റെ സൂചന തീർച്ചയായും കാണും. ചരിത്രം നോക്കിയാൽ, ക്രമസമാധാനത്തിന്റെ അടിസ്ഥാനത്തിലേ കമ്യൂണിസ്റ്റ് സർക്കാരുകൾ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. അതായിരുന്നു എന്നും അവരുടെ നടുവേദനയും.

രവിയുടെ പരിദേവനത്തിലേക്കു മടങ്ങാം. ഇത്രയൊക്കെയായിട്ടും കോടിയേരിക്ക് തന്റേതുപോലൊരു പുകിൽ ഉണ്ടാവുന്നില്ലല്ലോ. വയലാറിന്റെ പാർട്ടി തന്നെ മറുപടി പറയട്ടെ. പക്ഷേ അദ്ദേഹത്തിന്റെ വകുപ്പും, പിന്നെ മന്ത്രിപദവും, കരുണാകരൻ തെറിപ്പിച്ചപോലെ, കോടിയേരിയെ അച്യുതാനന്ദൻ കൈകാര്യം ചെയ്യുമെന്ന പൂതി വേണ്ട. ഒന്നും രണ്ടും പറഞ്ഞും, പോര് മുറുകുമ്പോൾ പിൻ വലിഞ്ഞും, മുഖ്യനായി മിനുങ്ങണമെന്നേ വിഎസ്സിനുള്ളൂ. അതും ഒരു വിപ്ലവം!

(ഫെബ്രുവരി ഒമ്പതിന് മനോരമയിൽ മംഗളവാദ്യത്തിൽ വന്നത്)

Thursday, February 4, 2010

നിയമവാർത്ത: കവലയും പെരുവഴിയും

ഹിന്ദിയിൽ പൊതുജനം ഭരണകൂടത്തെപ്പറ്റി പറയും: മായി ബാപ് സർക്കാർ. അമ്മയും അച്ഛനും ആകുന്ന സർക്കാർ. എന്റിനും ഏതിനും പോന്ന സർക്കാർ. സർവേശ്വരനെപ്പോലെ സർവവ്യാപിയായ സർക്കാർ. പുതിയ ചിന്തകരും പഴയ ചിന്തകനായ ഗാന്ധിയും ഒരുപോലെ വർജ്ജിക്കണമെന്നു പറയുന്നതാണ് ഇത്: എന്തിലും കയറിവരുന്ന സർക്കാർ. സർക്കാർ തന്നെ ചെയ്താലേ പറ്റൂ എന്നുള്ള കാര്യങ്ങൾ പലതുണ്ട്. പക്ഷേ എല്ലാറ്റിനും സർക്കാരിനെ ആശ്രയിക്കുന്ന സമൂഹം ക്ഷയരോഗിയാകും.


ക്ഷയരോഗിയാകാനാണ് സമൂഹത്തിനു താല്പര്യം എന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ എല്ലാറ്റിനും സർക്കാരിനെ വലിച്ചിഴക്കുന്നത്. സർക്കാരാകട്ടെ, അതിന്റെ സ്വഭാവം കൊണ്ടുതന്നെ, കാര്യക്ഷമത കുറഞ്ഞ സ്ഥാപനമായിരിക്കുകയും ചെയ്യും. നഷ്ടം സഹിച്ച് നക്ഷത്ര ഹോട്ടൽ നടത്താനും, വിമാനം പറത്താനും, മാധ്യമങ്ങളുടെ വേതനവ്യവസ്ഥ നിശ്ചയിക്കാനും സർക്കാർ വേണമെന്നില്ല. പക്ഷേ സർക്കാരിന് അതിന്റെ വ്യാപാരപരിധി വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇഷ്ടം.


സർക്കാരിന്റെ മാത്രമല്ല, നീതിന്യായപീഠത്തിന്റെ ഇഷ്ടവും അതു തന്നെ. ആദർശപരമായി നോക്കിയാൽ, കോടതിയിലേക്കുള്ള യാത്ര എത്ര കുറഞ്ഞിരിക്കുന്നുവോ, അത്ര കൂടിയിരിക്കും സമൂഹത്തിന്റെ ആത്മബലം. തമ്മിലടി കുറവാണെന്നതിന്റെ അടയാളമാണ് വ്യവഹാരത്തിന്റെ കുറവ്. തമ്മിലടി പറഞ്ഞുതീർക്കാൻ കോടതി കയറാതെയും ഏർപ്പാടുണ്ടായിരിക്കും ഉൾക്കരുത്തുള്ള സമൂഹത്തിൽ. അതൊക്കെ പക്ഷേ പണ്ടത്തെ ആദർശകഥ. ഇപ്പോൾ എന്തിനും കോടതി വേണം. കുട്ടിയുടെ തന്തയെ ഉറപ്പിക്കാൻ, കല്യാണം ചിട്ടപ്പെടുത്താൻ, കൊതുകിനെ ഓടിക്കാൻ---എല്ലാറ്റിനും കോടതിയുടെ ഇണ്ടാസ് ഉണ്ടാകുന്നു. ജീവിതം നീതിന്യായവൽക്കരിക്കപ്പെട്ടിരിക്കുന്നു.


ഇനിയൊരു തിരിച്ചുപോക്കില്ല. തന്നെ കാണാൻ വരുന്ന ആർക്കും ചികിത്സിക്കേണ്ട രോഗമുണ്ടെന്നു കരുതുന്ന ഡോക്റ്ററെപ്പോലെ, തന്റെ ഓരോ കക്ഷിയെയും കോടതി കയറ്റണമെന്നാണ് അഭിഭാഷകന്റെ നിലപാട്. ഒരു വക്കീൽ വാദിഭാഗത്തുനിന്നാൽ, പ്രതിഭാഗത്ത് വേറൊരു വക്കീൽ ഉണ്ടാകാതെ തരമില്ല. കേസ് ഒരിടത്ത് തോറ്റാൽ, അനന്തമായ അപ്പീലുകൾക്കായിരിക്കും ശിപാർശ. അങ്ങനെ ബെഞ്ചിലും ബാറിലും എപ്പോഴുംതിരക്കാകുന്നു. വഴക്ക് വാദിച്ചും വിസ്തരിച്ചും പോകുന്നത് പണം വാരുന്ന വ്യവസായമായി മാറുന്നു. നിത്യസംഘർഷം സമൂഹത്തിന്റെ സ്വഭാവമായിത്തീരുന്നു.


എന്നിട്ടും കോടതി കവർ ചെയ്യാൻ ഇന്ത്യൻ പത്രങ്ങൾക്ക് വലിയ ഉത്സാഹമില്ല. സ്ഥിരമായി നിയമകാര്യലേഖകർ ഉള്ള സ്ഥാപനങ്ങൾ കുറയും. ഉള്ള ലേഖകർക്ക് പ്രാധാന്യം ഇല്ലേ ഇല്ല. ഏതെങ്കിലും ഒരു വേന്ദ്രനെ കോടതിയിൽ കൊണ്ടുവരുമ്പോഴേ കോടതി ലേഖകൻ ഗൌനിക്കപ്പെടുകയുള്ളു. അതു കഴിഞ്ഞാൽ, പിന്നെ എഡിറ്റർമാർ അയാളുടെ കോപ്പി തൊടില്ല. തന്റെ മഹഭാരതം ആരും കാണാത്ത ഒരു മൂലയിലെങ്കിലും അച്ചടിക്കണമെന്നു കെഞ്ചുന്ന ലേഖകരെ പലയിടത്തും കണ്ടതോർക്കുന്നു.


എഡിറ്റർമാരെ പറഞ്ഞിട്ടു മാത്രം കാര്യമില്ല. എഴുതിപ്പിടിപ്പിക്കുന്ന കോടതി വാർത്തയും അതുപോലായിരിക്കും. കൃഷൺ മഹാജൻ എന്നൊരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. നിയമത്തിൽ ഡോക്റ്ററേറ്റ് ഉള്ള സൌമ്യൻ, അധ്വാനശീലൻ. കൃഷന്റെ നിയമഭാഷ ആർക്കും പിടി കിട്ടില്ല. ഏതെങ്കിലും സബ് എഡിറ്റർ തൊട്ടാൽ, അദ്ദേഹം വഴക്കിടും. പത്രാധിപരോട് പരാതി പറയും. നിയമത്തിന്റെ ഭാഷ തൊട്ടുകളിക്കരുത് പിള്ളേർ എന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം. ഒരിക്കൽ, ആ കല്പനയോടുകൂടി കൃഷന്റെ റിപ്പോർട് അടിച്ചുവന്നതിനുശേഷം, അദ്ദേഹത്തിന്റെ കൃതി മുഴുവൻ മാറ്റി എഴുതുന്ന ജോലി എനിക്കായി. എന്റെ കൈക്രിയ അദ്ദേഹത്തിന് ഇഷ്ടമായെന്നു കൂടി നന്ദിയോടെ ഓർക്കുന്നു.


കൃഷണു പോലും പത്രത്തിലെ ഏണിപ്പടികളിൽ ഉയർന്ന സ്ഥാനമായിരുന്നില്ല. കൃഷണുമായി സുപ്രീം കോടതിയിലെ ജോലി പങ്കിട്ടിരുന്ന ഒരു അയ്യർ വക്കീലിന്റെ കറുത്ത കോട്ടണിഞ്ഞേ ആപ്പിസ്സിൽ വന്നിരുന്നുള്ളൂ. അദ്ദേഹം വൈകുന്നേരം വരും, വളരെ ശുഷ്കാന്തിയോടെ കഥ എഴുതും, ഫയൽ ചെയ്യും പോകും. ആരോടും സംസാരിക്കില്ല. ആരും അദ്ദേഹത്തെ കണ്ടതായി നടിക്കില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടും കാര്യമായെടുക്കില്ല. മറ്റു പത്രങ്ങളും അതൊന്നും അത്ര കാര്യമായെടുക്കാത്തതുകൊണ്ട്, എന്തെങ്കിലും വിട്ടുപോയതായി പിറ്റേന്നത്തെ വിലയിരുത്തലിൽ ആരും ശ്രദ്ധിക്കില്ല. നിയമലേഖനത്തിന്റെ കഥ അങ്ങനെ പരമ്പരയായി പറഞ്ഞുപോകാം.


വാസ്തവത്തിൽ, കോടതിക്കാര്യം വാദത്തിലും വിധിയിലും ഒതുക്കാൻ ശ്രമിക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം. ശിക്ഷിക്കപ്പെടാവുന്ന ആളെ രക്ഷപ്പെടുത്തുന്ന നിയമതന്ത്രത്തിന്റെ വേഗവും ആവേഗവും ആവാഹിച്ചാൽ, ഒന്നാം താൾ കഥയാവും. വിചാരണക്കെത്തും മുമ്പേ, ഹരജിയിലൂടെ തെളിയുന്ന സംഘർഷവും സംഘട്ടനവും ഒന്നാം താൾ കഥയാവുമെന്ന് മൂന്നു തരം. അഭിപ്രായത്തിന്റെയും അഭിലാഷത്തിന്റെയും സംഘട്ടനവേദിയാണല്ലോ കോടതി. ഓരോ ഹരജിയും ഓരോ വിവാദവും. വിവാദമാണ് വാർത്ത.


എന്നിട്ടും യമമില്ലാതെ നീങ്ങുന്ന നിയമത്തിന്റെ പെരുവഴികളും കവലകളും അളക്കാനോ അടയാളപ്പെടുത്താനോ പത്രങ്ങളിൽ ആനുപാതികമായി അർഹതയുള്ള സ്ഥലം കൊടുക്കാറില്ല. ഹരജി കോടതിയിലെത്തുന്നതിനുമുമ്പുണ്ടാകുന്ന മനുഷ്യബന്ധങ്ങളുടെ ഭഞ്ജനം കൌതുകമുളവാക്കുന്ന കഥയായിരിക്കും. മനുഷ്യബന്ധത്തിന്റെ നീതിന്യായവൽക്കരണവും രസം പകരുന്ന മട്ടിൽ ചർച്ച ചെയ്യാൻ പറ്റും. കോടതിയിലെത്തുന്ന ഹരജിയുടെ പ്രാഗ്രൂപം കണ്ടെത്താനുള്ള ക്ഷമയോ സാവകശമോ നമുക്കില്ല.


ഓരോ വക്കിൽ നോട്ടിസും ഒരു കഥയാകാം. പലപ്പോഴും വക്കീൽ നോട്ടിസ് പലരെയും വിരട്ടാറുണ്ട്. സത്യത്തിന്റെ രക്ഷയുണ്ടെങ്കിൽ വിരളേണ്ട. ഞാൻ ബുദ്ധസന്യാസികളെപ്പറ്റി എഴുതിയ ഒരു കഥ അവരിൽ ഒരാൾക്കുവേണ്ടി ചോദ്യം ചെയ്തത് രാം ജേഠ്മലാനി ആയിരുന്നു. അദ്ദേഹം എന്നെ കോടതി കയറ്റിയില്ല. പത്രാധിപർക്ക് ഒരു കത്തയച്ചതേ ഉള്ളൂ. അത് അച്ചടിച്ചു. ആ പ്രകരണം അവിടെ തീർന്നു.


യൂണിയൻ ക്യാബിനറ്റ് സെക്രട്ടറിയാകാനിരുന്ന സുരേന്ദ്ര സിംഗ് വക്കീൽ നോട്ടിസ് അയച്ചു. ഒരു സൈനികന്റെ വിധവയെ പീഡിപ്പിക്കുന്ന സംഭവത്തെപ്പറ്റിയായിരുന്നു കഥ. സംഭവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ വാദം ഒരു കത്തായി കൊടുക്കുകയും ചെയ്തതോടെ അതും തീർന്നും. അങ്ങനെ പിന്നെയും കുറെ പറയാം. തിരിഞ്ഞുനോക്കുമ്പോൾ ഓരോന്നും വീണ്ടും വീണ്ടും അന്വേഷിച്ചുപോകാവുന്നതും രസകരമായി പറയാവുന്നതുമായ കഥകളായിരുന്നുവെന്ന് വ്യക്തമാകുന്നു. പക്ഷേ എന്തുകൊണ്ടോ അത്തരം അന്വേഷണം നടക്കുന്നില്ല. താല്പര്യം ഇല്ലാത്തതുകൊണ്ടോ അതോ കൂടുതൽ താല്പര്യം ഉള്ളതുകൊണ്ടോ? .

(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ഫെബ്രുവരി നാലിനു വന്നത്)

Tuesday, February 2, 2010

വിട, വീണ്ടും വീണ്ടും വിട!

ജ്യോതി ബസു വിട പറയുകയായിരുന്നു. എല്ലാവരും അങ്ങനെയാകും; വിട പറയും. അത്രയേ ഉള്ളു. മരിക്കില്ല. മരണത്തെ മരണമെന്നു പറയരുത്. ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ ഭർത്താക്കന്മാരെ പേരെടുത്തു വിളിച്ചിരുന്നില്ലല്ലോ. അതുപോലെ, മരിച്ചാൽ മരിച്ചു എന്നു പറന്നിരുന്നില്ല. ഇന്നും അത് പോരായ്മയായി കരുതപ്പെടുന്നു. മരണത്തിന് ഒരു രൂപകം വേണം, വിട പോലെ.


അന്തരിക്കുകയാണ് പതിവ്. അന്തരിക്കാത്തവർ നിര്യാതരാകും. അന്തരിക്കുന്നവർ ഉള്ളിലേക്കോ അറ്റത്തേക്കോ മറയുന്നവരോ, രൂപം മാറുന്നവരോ ആകാം. നിര്യാതർ നമുക്ക് അറിയുന്നവർ തന്നെ: മടങ്ങിപ്പോകുന്നവർ. രണ്ടു കൂട്ടരും പറയുന്നു, വിട! മരണം ഒരു യാത്രയുടെ തുടക്കമാണ് എല്ലാവർക്കും-- ഇവിടംകൊണ്ട് എല്ലാം തീരുന്നു എന്നു വിശ്വസിക്കുന്നവർക്കും ഇവിടം ഇടത്താവളം മാത്രമാണെന്നു വാദിക്കുന്നവർക്കും. പരേതാത്മാവിന് നിത്യശാന്തി നേരുന്നവല്ലേ മുഴുത്ത ഭൌതികവാദികൾ പോലും?


ആരും ഈയിടെയായി നാടുനീങ്ങുകയോ തീപ്പെടുകയോ ചെയ്യാറില്ല. ആളും തരവും നോക്കി മരണത്തിന്റെ പേരു മാറ്റിപ്പറയുന്നതു നിർത്താൻ ഞാൻ ഒരു ഇംഗ്ലിഷ് പത്രത്തിൽ ശ്രമിച്ചു നോക്കി. കാഞ്ചി ശങ്കരാചാര്യ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ വിയോഗമായിരുന്നു അവസരം. എന്റെ അമ്മക്കു ‘മരിക്കാ‘മെങ്കിൽ ആർക്കും ‘മരിക്കാ‘വുന്നതേ ഉള്ളുവെന്നും, മരണത്തെ മരണം എന്ന പൊതുവായ പേരിട്ടു വിളിക്കണമെന്നും ഞാൻ വാദിച്ചു. മരണം പ്രകൃതിശ്ശരീരിണാം എന്ന് ന്യൂസ് എഡിറ്റർ മണി ത്രിപാഠി, പണ്ഡിത്ജിയുടെ തീർച്ചയോടെ, എന്നെ പിന്താങ്ങി. അങ്ങനെ തീരുമാനിച്ച് വൈകുന്നേരത്തെ വാർത്തായോഗം പിരിഞ്ഞു. രാത്രി ചെന്നെയിലും മുംബെയിലും ആളുകൾ ഇളകിയത്രേ. രാവിലെ പത്രം നോക്കിയപ്പോൾ, ലളിതമായ മരണം വേറെ എന്തോ ആയി മാറിയിരുന്നു.


മരിക്കുന്നവർക്ക് തിരിച്ചുവരാൻ സാധ്യത വിടുന്നതാണ് വിട എന്ന സങ്കല്പം.. വഴിയിൽ വേണ്ടിവരാവുന്ന സാധനങ്ങളോടുകൂടി ശവം സംസ്ക്കരിക്കുന്ന രീതി, തുടർച്ചയുടെ, അമർത്ത്യതയിലുള്ള വിശ്വാസത്തിന്റെ, സൂചനയാകുന്നു. ടോൾസ്റ്റോയിയുടെ ഒരു കല്പന ഓർക്കട്ടെ. തമ്മിൽ പിരിയാൻ വയ്യാത്ത രണ്ടു പേർ ഒപ്പം നടക്കുന്നു. ഒരാൾ പെട്ടെന്നു മറയുന്നു. മറയുന്നയാളെ ഇനിയും കാണാനുള്ള മോഹമത്രേ പുനർജ്ജന്മത്തിലുള്ള വിശ്വാസമെന്നാണ് ടോൾസ്റ്റോയിയുടെ പക്ഷം.


വിട പറയുന്നവർ വീണ്ടും വരുമെന്ന ചിന്ത ഭംഗിയായി അവതരിപ്പിച്ചു കേട്ടു ഒരിക്കൽ രാജ്യസഭയിൽ. കുറെ അംഗങ്ങൾ പിരിഞ്ഞുപോകുന്നതായിരുന്നു സന്ദർഭം. ആറാണ്ടിനകം ഒരക്ഷരം പോലും ഉരിയാടാത്ത എം എഫ് ഹുസൈനും രവി ശങ്കറും ഉണ്ടായിരുന്നു കൂട്ടത്തിൽ. പതിവുവചനങ്ങളിൽ എല്ലാവരും മംഗളം നേർന്നു കഴിഞ്ഞപ്പോൾ, ഒരാൾ എഴുന്നേറ്റു. പല നല്ല കാര്യങ്ങളും തുടങ്ങിവെക്കുകയും പലതിനും നമ്മൾ പഴി പറയുകയും ചെയ്ത പ്രധാനമന്ത്രി നരസിംഹ റാവു. അദ്ദേഹം പറഞ്ഞു:


പൂർണ്ണവിരാമമില്ലാത്ത ജീവിതം പോലെയാണ് രാജ്യസഭ. അത് മരിക്കുന്നില്ല. സ്വയം നവീകരിച്ചുകൊണ്ടേ പോകുന്നു. ആരും അവസാനമായി വിട പറയുന്നുവെന്നു കരുതേണ്ട. പോകുന്നവരെല്ലാം തിരിച്ചുവരാൻ വേണ്ടി പോകുന്നവരാണ്. പുനരാഗമനായ. നമ്മൾ ഭാരതീയർ എങ്ങോട്ടെങ്കിലും പോകുമ്പോൾ, “പോകുന്നു“ എന്നു പറയാറില്ല. “വരട്ടേ” എന്നേ പറയൂ. ആരും വാസ്തവത്തിൽ പോകുന്നില്ല. ഒന്നും ഒരിക്കലും തീരുന്നില്ല. ഇപ്പോൾ പിരിയുന്നവരും അതു പോലെയാകും. നിത്യതയുടെ സങ്കല്പം തരുന്ന ശക്തിയോടെ അവർക്ക് മംഗളം നേരുക.


മംഗളം നേരുന്ന യാത്രാമൊഴി ഒരു തരം ആഘോഷമായി കാണാം ചിലയിടങ്ങളിൽ. പതിഞ്ഞ ഈണത്തിലുള്ള കുഴൽ‌പ്പറ്റല്ല, പെരുമ്പറ തന്നെയുണ്ടാവും വിട പറയുന്നയാൾക്ക് അകമ്പടിയായി. വടക്കേ ഇന്ത്യയിലെ വിവാഹങ്ങളിലെന്ന പോലെ, വിലാപയാത്രയിൽ പാട്ടും ആട്ടവുമുണ്ടാകും. “പോയിക്കിട്ടിയല്ലോ” എന്ന സമാധാനം ആവില്ല, പോകുന്നയാൾ തിരിച്ചുവരുമെന്ന സദ്ഭാവന തന്നെയായിരിക്കും ശവവാഹനത്തിന്റെ മുന്നിൽ അരങ്ങേറുന്ന ആനന്ദനൃത്തത്തിന്റെ സഞ്ചാരിഭാവം.


ഓരോ ശ്രാദ്ധവും ഒരു തരം തിരിച്ചുവരവാകുന്നു, കുറഞ്ഞ പക്ഷം ഓർമ്മയുടെ തിരിച്ചുവരവ്. ശ്രാവണത്തിലെ ശ്രാദ്ധത്തെ, തിരിച്ചുവരവിനെ, ഉത്സവമാക്കുന്നവരാണ് നമ്മൾ. വിട വാങ്ങിപ്പോയ, അല്ലെങ്കിൽ ആട്ടിപ്പായിച്ച, ആളെ വീണ്ടും വീണ്ടും വരവേൽക്കുക; “തലയിൽ ചവിട്ടുന്ന കാലിൽ ഈശനെക്കണ്ട ബലവദ് വിനയത്തിൻ സൌമ്യമൂർത്തി”യായി അയാളെ വാഴ്ത്തുക—അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ. പാരമ്പര്യം. അതാകട്ടെ, പഴയ ഒരു തിരിച്ചുപോക്കിന്റെയും പ്രഖ്യാപനത്തിന്റെയും ഓർമ്മ ചുരത്തുന്നു. ചുങ്കം കൊടുക്കാൻ മറന്നുപോയ ആഥൻസിനെ ആക്രമിക്കാൻ തിരിച്ചുചെന്ന സെർക്സിസ് ചക്രവർത്തി രണ്ടായിരത്തഞ്ഞൂറു കൊല്ലം മുമ്പും കോപ്പി എഴുതി: “എന്റെ സാമ്രാജ്യം നീട്ടാൻ പോകുന്നു, ദൈവത്തിന്റെ സ്വന്തം ആകാശം വരെ.”

(മനോരമയിൽ മംഗളവാദ്യത്തിൽ ജനുവരി 26ന് വന്നത്)

ആരോ പണം ഉണ്ടാക്കുന്ന സംസ്ക്കാരം

ഹമീദിനെ കണ്ടില്ലെന്നു കേൾക്കുമ്പോൾ ഞെട്ടുന്നവരല്ല നമ്മൾ. ശരീരമില്ലാതെ ശബ്ദം മുഴങ്ങുന്നതും ദേഹം വെടിഞ്ഞ് ദേഹി പുത്തരിക്കണ്ടത്തും പയ്യാമ്പലത്തും റോന്തു ചുറ്റുന്നതും നമുക്ക് അറിയാം. അറ്റുപോയ അവയവത്തിൽ വേദന തോന്നുന്നതു പോലെ, ശരീരത്തിനപ്പുറം ബോധം നിലനിൽക്കാമെന്ന് മസ്തിഷ്ക്കശാസ്ത്രജ്ഞന്മാർ പോലും വാദിക്കുന്നു. അപ്പോൾ പിന്നെ ഇല്ലാത്ത ഹമീദിന്റെ കത്ത് ഉണ്ടായിക്കൂടേ?


പൊലിസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെതിരെ എട്ട് ആരോപണങ്ങൾ കോടതിക്ക് എഴുതി അയച്ച എളമക്കരക്കാരനാണ് ഹമീദ്. തുടക്കത്തിൽ ഹമീദ് കോടതിയിൽ ഹാജരായിരുന്നു. പിന്നെ അയാൾക്കയച്ച കത്തുകൾ മടങ്ങി. അന്വേഷിച്ചപ്പോൾ കണ്ടെത്തിയില്ല. ഒടുവിൽ ആരോപണം കള്ളമാണെന്നു തെളിഞ്ഞു. അപ്പോൾ ആദിമമായ പ്രശ്നം നിൽക്കുന്നു: ഹമീദ് ഉണ്ടോ ഇല്ലേ? ഇല്ലാത്ത ഹമീദ് കത്തെഴുതുമോ?


ദാർശനികമല്ലാത്ത ഒരു ചോദ്യം കൂടി: ഉയർത്തിയ ആളെ അറിയാതെ ആരോപണം അന്വേഷിക്കണോ? സത്യാവസ്ഥ ചോദിച്ചറിയാം. ഔപചാരികമായ നടപടി കുട്ടികളെ ഉണ്ടാക്കി മുങ്ങുന്നവർക്ക് പൊന്നാട ചാർത്തുന്നതു പോലെയാവും. ആരോ വദിക്കുന്ന കിംവദന്തി ആപ്തവാക്യവും, ആരോപണം ആര്യസത്യവുമാവും. ആ വാക്കു പിരിച്ച് സി എഛ് മുഹമ്മദ് കോയ പറഞ്ഞതാണ് ശരി: ആരോ പണം.


ആരോ പണം സിബിയെ ബാധിച്ചിരുന്നില്ല. അദ്ദേഹത്തെ ആദ്യം വാഴ്ത്തിക്കേട്ടത് ആരെയും വാഴ്ത്താത്ത ഒരാളിൽ നിന്നായിരുന്നു. കരിക്കൻ വില്ലയിലെ ഇരട്ടക്കൊലപാതകത്തിന്റെ കാലം. അന്വേഷിക്കാൻ എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ പുറപ്പെട്ടിറങ്ങി. എഡിറ്ററുടെ വലുപ്പത്തിനു ചേരില്ല ആ ചെറുജോലി എന്നൊന്നും കരുതിയില്ല എസ് കെ എ. അദ്ദേഹത്തിന് ഏറെ ബോധിച്ചിരുന്നു അന്വേഷണം നയിച്ച ഏ എസ് പി സിബിയെ.


പിന്നെ കുറെ കാലം ഏത് അന്വേഷണത്തിനും സിബി വേണമെന്നായി. എല്ലാവർക്കും ഒരേ സമയം വിശ്വസ്തനാവുക എളുപ്പമല്ല. പക്ഷേ എല്ലാവരും അദ്ദേഹത്തിൽ സാമർത്ഥ്യവും സത്യസന്ധതയും കണ്ടറിഞ്ഞു. രണ്ടഭിപ്രായമുള്ള ചാരക്കേസിൽ അദ്ദേഹം എടുത്ത നിലപാടു മാത്രം ചിലർക്ക് വിനയായി. അതും വേറെ പലതും സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. കുറ്റത്തിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാനായിരുന്നു ശ്രമം. കുറ്റവാളിയുടെയും അന്വേഷകന്റെയും പാരസ്പര്യത്തെപ്പറ്റി ഞങ്ങൾ ഏറെ സംസാരിച്ചു.


എനിക്ക് അത്ഭുതം തോന്നി. താൻ നയിച്ച അന്വേഷണത്തെപ്പറ്റി പറയാനായിരുന്നില്ല സിബിക്കു താല്പര്യം. ശ്രദ്ധ അദ്ദേഹം സഹപ്രവർത്തകരിലേക്കു തിരിച്ചുവിടുകയായിരുന്നു. ഡി വൈ എസ് പി ശശിധരൻ തുടങ്ങി പല ഉദ്യോഗസ്ഥന്മാരെപ്പറ്റിയും മതിപ്പോടെ സംസാരിച്ചു. അവരാണ് വാസ്തവത്തിൽ അംഗീകാരം അർഹിക്കുന്ന അന്വേഷകർ എന്ന്` അദ്ദേഹം എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ചില കുറ്റവാളികളോടും ആ മുതിർന്ന അന്വേഷകന് മതിപ്പായിരുന്നു. ഉദാഹാരണം ക്യാപ്റ്റൻ ജോസ്. മുന്നറിയിപ്പു നൽകി മോഷണം നടത്തിയിരുന്ന കുണ്ടറക്കാരൻ ജോസ് തന്റെ രംഗത്ത് ക്യാപ്റ്റൻ തന്നെയായിരുന്നുവെന്ന് സിബി മത്യൂസ് പറഞ്ഞതോർക്കുന്നു. ഉപജീവനത്തിനുവേണ്ടി ജോസ് പിന്നീട് കുറെക്കൂടി മാന്യമായ വെല്ലുവിളികൾ ഏറ്റെടുത്തു.


ഇല്ലാത്ത ഹമീദ് സിബിക്കെതിരെ ഉയർത്തിയ തെളിയാത്ത ആരോപണം പിന്തുടർന്നപ്പോൾ, ആരോപണം ഒരു പ്രതിസംസ്ക്കാരമായി വളരുന്നതിനെപ്പറ്റി ആലോചിച്ചു പോയി. ഉന്നയിക്കാൻ പൊതുപ്രവർത്തകർ ആരോപണം തേടി നടക്കുന്ന സ്ഥിതി വന്നിരിക്കുന്നു. പാർലമെന്റായാലും നിയമസഭയായാലും, സമ്മേളനം കൊഴുക്കണമെങ്കിൽ അഞ്ചാറ് ആരോപണമെങ്കുലും മുഴങ്ങണം. അത് സൌകര്യപ്പെടുത്തുന്നവർ ഏറേയുണ്ടെന്നും കൂട്ടിക്കോളൂ. കൊഴുപ്പിക്കൽ ആണ് ആദ്യോദ്ദേശ്യം എന്നു വരുമ്പോൾ, ഇന്നതേ ആരോപിക്കാവൂ എന്നില്ല. തെളിവു വേണമെന്നുമില്ല. അറുപതുകളുടെ അവസാനം ചില മുതിർന്ന നേതാക്കന്മാർക്കെതിരെ ഉണ്ടായ ആരോപണം അന്വേഷിച്ച ഉർദ്ദു കവി ആനന്ദ് നാരയൺ മുല്ല ഒരാരോപകനോട് തെളിവു ചോദിച്ചപ്പോൾ കിട്ടിയത് അദ്ദേഹത്തിന്റെ സ്വന്തം സംശയം മാത്രമായിരുന്നു.


അതൊക്കെ കേട്ടിട്ടാവാം ഒരിക്കൽ എനിക്കെതിരെ ആരോപണം ഉയർന്നു. ശസ്ത്രക്രിയയിൽ ബോധം നഷ്ടപ്പെട്ട റൂസ്‌വെൽറ്റിനെ സഹായിക്കാൻ എഴുതിയ റിപ്പോർട്ടിന് ഞാൻ കമ്മിഷൻ അടിച്ചു എന്നായിരുന്നു കഥ. കഷ്ടം, സത്യമായില്ലല്ലോ! അന്വേഷണം ഉണ്ടായില്ല. ആരോ പണക്കാരന് പിന്നീട് സുഖമില്ലാതായെന്നു കേട്ടു. ആരോ പറഞ്ഞു, ദൈവം തകർക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആദ്യം തല തിരിയും. ദൈവത്തിനും തല തിരിയുമോ? ഹെയ്ത്തിയിൽ അങ്ങനെയും ഉണ്ടായത്രേ.

(മനോരമയിൽ മംഗളവാദ്യത്തിൽ ഫെബ്രുവരി രണ്ടാം തിയതി വന്നത്)