Tuesday, February 19, 2013

കൊലക്കള്ളിന്റെ പുളി





കൊലക്കള്ളിന്റെ പുളി

കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല.  അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.  കേരളം കുടി നിർത്തുന്നതുവരെ തുടരും.  കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല.  വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം.  ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും   ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.

അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ.  പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം.  ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി.  അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു.  കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.  

മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ.  നാലാം വട്ടം ലേലം കിട്ടിയില്ല.  അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ.  ആരെയു  പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.  

പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു.  മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല.  അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി.  ഒന്നും ഉണ്ടയില്ല.  ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം”  എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു.  ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.  

സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു.  മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം.  ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു.  അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി.  അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി.  പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി.  വേറെ ആരോ ലേലം പിടിച്ചു.  അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.  

ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം.  മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി.  ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല.  തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ.  സർക്കാരിന് അറിയാത്ത കര്യമല്ല അത്.  എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ   നയിക്കുന്ന  മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല.  പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.

തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു.  ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല.  ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ?  ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.

അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ.  കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു.  വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം.  വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും.  കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം.  അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.  
അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”
സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്.  ട്രേഡ് സീക്രറ്റ് ആണ്.”
“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”
“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല.  ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”

സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു.  അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല.  കിസ്ത് ആകട്ടെ, കൂടിയതേയുള്ളു.  കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല.  അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം.  അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.

എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ,  ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ.  കുറെ പേർ മുറ പോലെ പിടിയിലാകുന്നു.  എന്നിട്ടെന്താ?  ചന്ദ്രസേനനും ഖൈറുന്നീസയും  മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല.  മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.  

കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ.  ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്.  കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു  സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു.  അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും   സുരക്ഷിതമായി ക്രമീകരിക്കണം.  

ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല.  കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം.  വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ.  കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം.  ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.  

No comments: